Thursday 1 July 2010

സ്വപ്നഭുമിയിലേക്ക്... ( 23 )



കഥ തുടരുന്നു.....


ഹലോ...ഹലോ....

അന്നു വ്യാഴാഴ്ചയായിരുന്നു.....
അന്നും പിറ്റെ ദിവസവും സർക്കാർ സ്ഥാപനങ്ങൾക്ക് മുടക്കമാണ്....
എന്റെ പാസ്പ്പോർട്ടിൽ ‘എക്സിറ്റ് വിസ‘ അടിക്കാൻ കഴിയുമായിരുന്നില്ല...

വൈകുന്നേരം വരെ കാത്തിരുന്നിട്ടും ഒരു വിളിയും വരാതായപ്പോൾ ഞാൻ കണക്കപ്പിള്ളയെ വിളിച്ചു. അദ്ദേഹമാണ് ഇനി വിസ ശനിയാഴ്ച മാത്രമെ അടിക്കാൻ കഴിയൂ എന്നു പറഞ്ഞത്.

എനിക്ക് വല്ലാത്ത നിരാശയാണു തോന്നിയത്. പോകാൻ തീരുമാനിച്ചാൽ പിന്നെ എത്രയും നേരത്തെ ആകണം....

അന്നും വർഗ്ഗീസേട്ടന്റെ ഉപദേശവും, ആശ്വസിപ്പിക്കലും....
‘ഏതായാലും പോകാൻ തീരുമാനിച്ചില്ലെ, എന്നാൽ പിന്നെ ഇതൊക്കെ ഒന്നു തീർത്തിട്ടു പോടാ’ എന്ന മട്ടിലുള്ള സൽക്കാരങ്ങളും വീണ്ടും അരങ്ങേറി....!!

പിറ്റെ ദിവസം വെള്ളിയാഴ്ച. പതിവു പോലെ കിടന്നുറങ്ങാൻ ഇഷ്ടം പോലെ സമയം.
മതി വരുവോളം കിടന്നുറങ്ങി. ഉച്ചക്ക് രാജേട്ടൻ വിളിക്കുമ്പോഴാണ് കണ്ണു തുറന്നത്.
ഊണു കഴിഞ്ഞിരിക്കുമ്പോളാണ് കണക്കപ്പിള്ളയുടെ ഫോൺ വന്നത്.
”അഞ്ചു മണിക്ക് കടയിൽ വരണം. ബോസ്സ് വരും. ഒരു കൂടിക്കാഴ്ച അറേഞ്ച് ചെയ്തിട്ടുണ്ട്....!!?”
“ ശരി...” ഞാൻ വീണ്ടും ചോദിച്ചു.
“വന്നിട്ടെന്തിനാ....?”
“ വാ.. ബോസ്സുമായി നേരിട്ടൊരു കൂടിക്കാഴ്ച നല്ലതല്ലെ...?”
“ശരിയാണ്, ഒന്നുമില്ലെങ്കിലും നേരിട്ടൊരു യാത്ര പറച്ചിൽ ആകാല്ലൊ...!!“
ഞാൻ വീണ്ടും ചോദിച്ചു.
“ ആ പാര ഈജിപ്ഷ്യനും വരുമോ...?”
“ഹേയ് അവൻ വരാൻ വഴിയില്ല. ഇതു ബോസ്സ് ഇപ്പോൾ എന്നെ വിളിച്ചു പറഞ്ഞതാ. വെള്ളിയാഴ്ച ആയതു കൊണ്ട് അവൻ വരാൻ വഴിയില്ല...”
“ ശരി ഞാൻ എത്തിക്കോളാം... ചേട്ടനും വരുമോ...? ”
“ ഞാനും വരുന്നുണ്ട്...” ചെറിയൊരു ആശ്വസം ആ ഫോൺ കാളിനു തരാനായി...!
ചിലപ്പോൾ ബോസ്സിന് എന്നെ മനസ്സിലാകും....!?
പിന്നെ അഞ്ചു മണി ആകാൻ കാത്തിരുന്നു.....

വെള്ളിയാഴ്ച ആയതു കൊണ്ട് അന്നു എല്ലാവരും വീട്ടിലേക്ക് വിളിക്കേണ്ട ദിവസമായിരുന്നു.
എന്റെ ഡിസ്മിസൽ വിവരങ്ങളൊന്നും ഇതു വരെ വീട്ടിലേക്ക് അറിയിച്ചിരുന്നില്ല.
അതു കേൾക്കുമ്പോൾ എന്താകും ‘നല്ലപാതി‘യുടെ പ്രതികരണമെന്ന് നിശ്ചയമില്ല...
അറബിയുമായി ഒരു വഴക്കാണെന്നു തെറ്റിദ്ധരിച്ചാൽ പേടിക്കുമെന്നുറപ്പ്....!
ഇതു അറബി നാടല്ലെ....? അവർക്ക് നമ്മളെ എന്തും ചെയ്യാനാകും എന്നു കരുതുന്നവരാണ് നാട്ടിലുള്ളവരിൽ അധികം പേരും....!!

അതു കൊണ്ടാണ് വിവരങ്ങളൊന്നും പറയാതിരുന്നത്. പറയാതെ ചെന്നാൽ, പെട്ടെന്നു കാണുമ്പോൾ  ഒന്ന് അന്ധാളിക്കുമെന്നല്ലെ ഉള്ളു... ഇന്നത്തെ വിളി, ഈ കൂടിക്കാഴ്ചയുടെ വിവരം കൂടി അറിഞ്ഞിട്ട് മതിയെന്നു തീരുമാനിച്ചു.

കൂട്ടുകാർ ഒരോരുത്തരായി നാട്ടിലേക്ക് വിളിക്കുന്നുണ്ട്. ഭാര്യമാരോട് സംസാരിക്കുന്നവർ, മുറിയിൽ നിന്നും കൂട്ടുകാരെ പുറത്താക്കി, വാതിലടച്ചിട്ട് സംസാരിക്കും. ഞങ്ങളുടെ ഫ്ലാറ്റിൽ ഒരു ലാന്റ് ഫോൺ ആണ് ഉള്ളത്. അന്നൊന്നും മോബൈൽ ഇത്ര വ്യാപകമായിരുന്നില്ല.

ഉള്ളതു തന്നെ നല്ല കാശുള്ള ഷേഖുമാരുടെ കയ്യിലേ ഉള്ളു. അതും ഒരു പുട്ടുകുറ്റി പോലത്തെ ഒരു
സാധനം. എടുത്താലൊന്നും പൊങ്ങാത്തത്ര കനം. ചിലപ്പോൾ ഷേഖുമാർ കടയിൽ വന്നിരിക്കുമ്പോൾ, മോബൈലെടുത്ത് മേശപ്പുറത്തു വക്കും. ഇന്നത്തെപ്പോലെ പൊക്കറ്റിൽ ഒതുങ്ങുന്നതായിരുന്നില്ല അതിന്റെ വലിപ്പം. അപ്പോഴാണ് ഞങ്ങൾക്ക് അതൊന്നു കാണാൻ കിട്ടുന്നതു തന്നെ.

ഫോൺ വന്നു കഴിഞ്ഞാൽ, ആദ്യം അതിന്റെ ഏരിയൽ വലിച്ചു പൊക്കി വക്കും. എന്നിട്ടു ചെവിയിൽ വച്ച് ‘ഹല്ലൊ’ പറയുന്നതിനൊപ്പം എഴുന്നേറ്റ് കടക്ക് പുറത്തു കടക്കും. പിന്നെ പുറത്തു നിന്നാണ് സംസാരം. അതു കഴിഞ്ഞ് വീണ്ടും അതിന്റെ ഏരിയൽ താഴ്ത്തി വച്ച് മേശപ്പുറത്ത് കൊണ്ടു  വക്കും.

അപ്പോഴാണ് ഞാനതിൽ തൊട്ടു നോക്കുന്നത്. ചില നല്ല അറബികൾ എന്റെ ആകാംക്ഷ കണ്ടിട്ടു പറയും “വീട്ടിലേക്കു വിളിച്ചൊ... കുഴപ്പമില്ല..” ഞാനത് ഭവ്യതയോടെ നിരസിക്കും.
കാരണം, ഇതു പട്ടിക്കു മുഴുവൻ തേങ്ങ കിട്ടിയതു പോലെയാണ്...!!?
ഇതെങ്ങനെയാണ് ഉപയോഗിക്കുന്നതെന്നറിയില്ല്ലല്ലൊ. ഇതിന്റെ ഉടമസ്തനായ അറബിയോടു ഡയൽ ചെയ്തു തരാൻ പറയാൻ പറ്റുമോ....?

ഞാൻ പറഞ്ഞു വന്നത് ഞങ്ങളുടെ ഫ്ലാറ്റിലെ ലാന്റ് ഫോണിന്റെ കാര്യമാണ്.
ഞങ്ങൾ പത്തു പേർ മാത്രമല്ല, ഞങ്ങളുടെ കൂട്ടുകാരും ഇതുവഴി നാട്ടിലേക്ക് വിളിച്ചിരുന്നു. ഓരോരുത്തർക്കും നല്ലൊരു തുക ഓരോ മാസവും വേണ്ടി വരും.

ഏതാണ്ട് അൻപതിനായിരം രൂപയിൽ കൂടുതൽ തുക ഓരോ മാസവും ഫോൺ കമ്പനിക്ക് അടക്കാനുണ്ടാകും. ഇതെല്ലാം പിരിച്ചെടുത്ത് അടക്കുകയെന്നത് കുറച്ചു ശ്രമകരമായ കാര്യമാണ്. കാരണം ഫോൺ വിളിക്കാൻ എല്ലാവർക്കും ഉത്സാഹമാണ്....!!
പക്ഷെ ബില്ലു വരുമ്പോൾ, സ്വന്തം നമ്പർ പോലും ഓർമ്മിയില്ലാത്തവരാകും ചിലർ.... !!

പിന്നെ പഴയ ബില്ലുകൾ നോക്കി അതിന്റെ ഉടമസ്തനെ കണ്ടെത്തേണ്ടത് ഫോണിന്റെ ഉടമസ്തന്റെ ജോലിയാണ്. കണ്ടെത്തിക്കഴിഞ്ഞാൽ പിന്നെ അവരുമായി വഴക്കിടണം....

ചില നമ്പറുകൾ അതിനു മുൻപൊരിക്കലും വിളിച്ചിട്ടുള്ളതായിരിക്കില്ല. അങ്ങനെയുള്ള നമ്പറിൽ വിളിച്ചവനെ കണ്ടെത്തുക അത്ര എളുപ്പമല്ല. അതിന് ഞങ്ങൾ ഒന്നുകൂടി ആ നമ്പറിൽ ഡയൽ ചെയ്യും. അവിടന്നു മറുപടി കിട്ടുമ്പോൾ ചോദിച്ചറിയും, ഇവിടെ നിന്നും ആരാണ് ആ ദിവസം
വിളിച്ചതെന്ന്. അങ്ങനെ വിളിച്ചവനെ കിട്ടും....!!

പക്ഷെ, വിളിച്ചവൻ ഞങ്ങളുടെ ഫ്ലാറ്റിലെ താമസക്കാരനല്ലെങ്കിൽ വീണ്ടും കുഴങ്ങും.
പിന്നെ ആ പേരുകാരനെക്കുറിച്ച് ഫ്ലാറ്റിലെ എല്ലാവരുമായി ചർച്ച ചെയ്യും. ഞങ്ങളുടെ ഫ്ലാറ്റിലെ ഏതെങ്കിലും താമസക്കാരുടെ കൂടെ വന്നവനാകണം ഇയാൾ എന്ന കാര്യം ഞങ്ങൾക്കുറപ്പുണ്ട്.

അങ്ങനെ വന്നയാളെ കിട്ടിയാലും അയാൾ അതു സമ്മതിക്കണമെന്നില്ല. അയാൾ കാശും തരികയില്ല. അതിനു പകരം ആരുടെ കൂടെയാണൊ അയാൾ വന്നത്, അയാൾക്കാണ് ആ കാശ് അടക്കാനുള്ള ചുമതല.

അങ്ങനെ ഈ ടെലഫോൺ കാരണം എത്രയോ സുഹൃത്തുക്കളുമായി വഴക്കിടേണ്ടി വന്നിട്ടുണ്ട്. അന്നൊക്കെ എഴുത്തുകൾ അയച്ചാൽ ഇരുപതു ദിവസമെങ്കിലും പിടിക്കും നാട്ടിൽ കിട്ടാൻ. അതു പോലെ തിരിച്ചും. അതു കാരണം ഞങ്ങൾ അധികവും, നാട്ടിൽ സ്വന്തമായിട്ട് ഫോൺ ഇല്ലെങ്കിലും അയൽക്കാരുടേയും മറ്റും ഫോൺ വഴിയാണ് സംസാരിച്ചിരുന്നത്.

ആഴ്ചയിലൊരിക്കലെങ്കിലും വീട്ടിലെ വിവരങ്ങളറിയാനായി വെള്ളിയാഴ്ചകളാണ് തിരഞ്ഞെടുക്കുക.
ലൈൻ കിട്ടിയാൽ വയറു നിറച്ചു സംസാരിക്കും....! അന്നേരം പൈസയൊന്നും കൊടുക്കേണ്ടല്ലൊ....!! ബില്ലു വരുമ്പോഴാണ് ഓരോരുത്തരുടേയും കണ്ണു തള്ളുന്നത്....!

ഒരു വർഷം ടെലഫോണിനായി ഞങ്ങൾ ഓരോരുത്തരും ചിലവഴിക്കുന്നത് ഏതാണ്ട്
അൻപതിനായിരത്തിൽപ്പരം രൂപയോളമോ അതിൽ കൂടുതലൊ വരുമായിരുന്നു.....!!!
അത്രയും കാശ് ഒരു വർഷം കൊണ്ട് ഞങ്ങളിൽ പലർക്കും നാട്ടിലയക്കാൻ കിട്ടുമായിരുന്നില്ല....!!!! എന്നിട്ടും ഫോണിനായി ചിലവഴിക്കുന്നതിൽ ഒരു കുറവും വരുത്തിയില്ല.
വീടും നാടും വിട്ട് പ്രവാസിയായി ജീവിക്കുമ്പോൾ, ആകെ ആശ്വാസം ഈ ഫോൺ വിളി മാത്രമാണ്....!! ഉറ്റവരുടെ ശബ്ദം നേരിട്ടു കേൾക്കുമ്പോഴുള്ള ഒരു സുഖം അതൊന്നു വേറെ തന്നെ..!!... അതു കഴിഞ്ഞാൽ ഒരാഴ്ച കഴിച്ചു കൂട്ടാൻ വലിയ ബുദ്ധിമുട്ടില്ല. വീണ്ടും അടുത്ത വെള്ളിയാഴ്ചക്കായി കാത്തിരിക്കും......

വൈകുന്നേരം അഞ്ചു മണിക്ക് ഞാൻ കടയിലേക്കു ചെന്നു. കണക്കപ്പിള്ളയും ബോസ്സും വന്നിട്ടുണ്ട്. കണക്കപ്പിള്ളച്ചേട്ടൻ സ്വകാര്യമായി ചെവിയിൽ പറഞ്ഞു.
“ പാര ഈജിപ്ഷ്യനും വന്നിട്ടുണ്ട്. അവന്റെ ക്യാബിനിൽ കയറി ഇരുപ്പുണ്ട്...”
അതു കേട്ടതും എന്റെ ശരീരം വിറഞ്ഞു കയറാൻ തുടങ്ങി. അവനെ മുന്നിലിരുത്തി, ബോസ്സ് എന്തു പറഞ്ഞാലും ഞാൻ സമ്മതിക്കാൻ പോകുന്നില്ലാന്ന് മുകളിലേക്കുള്ള സ്റ്റെപ്പു കേറുമ്പോഴേ തീരുമാനിച്ചിട്ടാണ് ഓഫീസ്സ് മുറിയിലേക്കു ചെന്നത്.

പോകുന്ന വഴി പാര ഈജിപ്ഷ്യന്റെ ക്യാബിന്റെ അടുത്തു കൂടി പോയപ്പോൾ ഞാൻ ശ്രദ്ധിച്ചിരുന്നു. അവൻ അതിനകത്തിരുപ്പുണ്ട്. തൊട്ടടുത്ത മുറിയാണ് ബോസ്സിന്റെ.

ഞാൻ ഒരു നമസ്കാരം പറഞ്ഞ് ബോസ്സിന്റെ എതിർ വശത്തിരുന്നു. എന്റെ വലതു വശത്ത്
കണക്കപ്പിള്ളയും. ഇവിടെ ഒരു സൂചി വീണാൽ തൊട്ടപ്പുറത്തിരിക്കുന്ന പാരക്ക് കേൾക്കാം.

തുടക്കം ബോസ്സിന്റേതായിരുന്നു.... ചിരിച്ചു കൊണ്ടായിരുന്നു ചോദിച്ചത്.
“നീയെന്തിനാ ആവശ്യമില്ലാതെ സ്റ്റാഫിന്റെ അടുത്ത് വഴക്കിനു പോകുന്നത്....?”
“ഞാനാരുടെ അടുത്തും വഴക്കിനു പോയില്ല.. ഇങ്ങോട്ടു വന്നാൽ സമ്മതിക്കുകയുമില്ല....”
“അതൊക്കെ പോകട്ടെ... നീ ജോലി ചെയ്യാൻ തെയ്യാറുണ്ടൊ..?”
“ഞാൻ ജോലി ചെയ്യാൻ തെയ്യാറാണ്. പക്ഷെ, എന്റെ ജോലി അല്ലാതെ മറ്റു വല്ല പണികളും
ബലമായി എടുപ്പിക്കാൻ ശ്രമിച്ചാൽ സമ്മതിക്കില്ല...”
“അതൊന്നുമില്ല, ഞാൻ പറയണ ജോലി നീ ചെയ്താൽ മതി...”
“അതിനു ഞാൻ തെയ്യാർ....”

ഉടനെ ഒരു കടലാസ് എടുത്തു എന്റെ മുൻപിലേക്കിട്ടിട്ട് ബോസ് പറഞ്ഞു.
“ ഇതിലൊരു ഒപ്പിട്...?!”

ഞാനതെടുത്ത് വായിച്ചു നോക്കി. ചെയ്തുപോയ സർവ്വ തെറ്റിനും മാപ്പു പറഞ്ഞു കൊണ്ടുള്ള കത്താണിത്. പെട്ടെന്നെന്റെ രക്തം തിളച്ചു....!!
ദ്വേഷ്യത്തോടെ തന്നെ ഞാൻ ചോദിച്ചു.
“ എന്താത്...?”
“ നീ അതിനകത്തൊരു ഒപ്പിട്ടാ മതി... വേറെ പ്രശ്നമൊന്നുമില്ല....!!”
“ പ്രശ്നമുണ്ട്...!! ഇംഗ്ലീഷു വായിച്ചാൽ കുറച്ചൊക്കെ എനിക്കും മനസ്സിലാകും... ഞാൻ ചെയ്ത തെറ്റിനു  മാപ്പിരക്കുന്ന കത്താണിത്....!! ശരി, ഞാൻ ഒപ്പിടാം... ആദ്യം തന്നെ ഞാൻ ചെയ്ത തെറ്റെന്താണെന്നു പറ....?”
ബോസ്സ് ഒന്നും മിണ്ടുന്നില്ല. ഞാൻ തന്നെ തുടർന്നു.
“എന്റെ ജോലിയിൽ എന്തെങ്കിലും വീഴ്ച വരുത്തിയിട്ടുണ്ടൊ..?
ഏതെങ്കിലും കസ്റ്റമർ എന്നെക്കുറിച്ച് ഒരു പരാതി പറഞ്ഞിട്ടുണ്ടൊ.....?”
“അതൊന്നുമില്ല..” ബോസ്സ്.
“പിന്നെ ഇതെന്താണ്...? എന്റേതല്ലാത്ത ജോലികൾ ഞാനിവിടെ ചെയ്തിട്ടുണ്ട്. അന്നു, പക്ഷെ ഞാൻ ഒരാളെ ഉണ്ടായിരുന്നുള്ളു സ്റ്റാഫായിട്ട്. അതു പോലെയല്ല ഇന്ന്. എന്റെ അത്തരം ജോലികൾ കണ്ടിട്ടാണല്ലൊ നീ എനിക്ക് ഈയടുത്ത കാലത്തായി അധികവേതനവും തന്നിരുന്നത്. പുതിയ
സെയിൽ‌സ് മാനേജർ വന്നപ്പോൾ അവനത് കട്ടാക്കി... എന്നിട്ട്, നീ അത് നിറുത്തലാക്കിയത് എന്തു കൊണ്ടാണെന്നു എന്നോട് പറഞ്ഞൊ...? അവനോട് ചോദിച്ചൊ...? ഇല്ലല്ലൊ..? അപ്പോപ്പിന്നെ എന്റേതല്ലാത്ത ജോലികൾ ചെയ്യാൻ ഞാൻ തെയ്യാറുമല്ല...അന്ന് ഞാൻ ചെയ്ത ജോലികളൊക്കെ എന്റെ ജോലിയുടെ ഭാഗമാക്കാനുള്ള ഈ ശ്രമം സമ്മതിക്കാൻ പറ്റില്ല. ഈ കടലാസ്സിൽ ഒപ്പിടാൻ ഞാനൊരുക്കവുമല്ല....” ഞാൻ തറപ്പിച്ചു തന്നെ പറഞ്ഞു.

കുറച്ചു നേരം നിശബ്ദമായിരുന്നു. ആരും ഒന്നും മിണ്ടുന്നില്ല. കുറച്ചു കഴിഞ്ഞ് ഞാൻ എഴുന്നേറ്റ് രണ്ടു പേരേയും മാറി മാറി നോക്കി.എന്നിട്ടു പറഞ്ഞു.

“ ബോസ് ആദ്യം പറഞ്ഞതു പോലെ ആണെങ്കിൽ ഞാൻ തുടരാൻ തെയ്യാറാണ്. അതല്ല ഇതിൽ ഒപ്പിട്ടിട്ടാണെങ്കിൽ, ഞാൻ ഇറങ്ങുന്നു. എനിക്ക് ജോലി വേണ്ട. ടിക്കറ്റ് മതി. തന്നെയുമല്ല, എടുത്തപടി ഒരു കാരണം പോലും ചോദിക്കാതെ നാട്ടിലേക്ക് കയറ്റി വിടുമെന്നു ഭീഷണിപ്പെടുത്തി പണിയെടുപ്പിക്കാൻ ശ്രമിക്കുന്ന ഒരു കമ്പനിയിൽ തുടരാൻ എനിക്കു താല്‍പ്പര്യമില്ല...!!”

ഇതെല്ലാം ‘പാര ഈജിപ്ഷ്യൻ’കേൾക്കാനായി ഉറക്കെ തന്നെയാണ് പറഞ്ഞത്. പിന്നെ, ബോസ്സിനോട് യാത്ര പറഞ്ഞ് ഞാൻ മുറിക്കു പുറത്തിറങ്ങി. നാളെ ഉച്ച കഴിയുമ്പോഴേക്കും
പാസ്പ്പോർട്ടിൽ എക്സിറ്റ് അടിച്ചു കിട്ടുമെന്നും അതിനുള്ളിൽ ടിക്കറ്റ് ശരിയാക്കാമെന്നും, ബാക്കിയുള്ള ശമ്പള ബാക്കിയും ഒരുമിച്ച് വന്നു വാങ്ങിക്കോളാൻ കണക്കപ്പിള്ളച്ചേട്ടൻ ഉറപ്പു പറഞ്ഞു.

ബോസ്സിന്റെ മുഖത്ത് ഒരു ചെറു പുഞ്ചിരിയാണുണ്ടായിരുന്നത്....!!?
അതിന്റെ അർത്ഥം എങ്ങനെ വ്യാഖ്യാനിക്കണമെന്ന് എനിക്കറിയില്ലായിരുന്നു.

ഈജിപ്ഷ്യന്റെ മുറിയുടെ വാതിൽക്കൽ വന്നപ്പോൽ ഞാൻ ഒന്നു നിന്നു. അകത്തിരുന്നാൽ എന്റെ കാല്‍പ്പാദം വാതിലിന്നടിയിലൂടെ അവനു കാണാൻ കഴിയും. ഞാൻ മനസ്സിൽ പറഞ്ഞു.
‘ നീയാടാ..ദുഷ്ടാ... ഇതിനൊക്കെ കാരണം.... എന്നെ പെരു വഴിയിലാക്കിയത് നീയാണ്. ഇതിനുള്ള ശിക്ഷ തരാൻ എനിക്കു കഴിഞ്ഞില്ലെങ്കിലും മുകളിലൊരാളുണ്ടെന്നു നീ ഓർത്തോ...!!’
നാളെ നാട്ടിൽ പോകാൻ തീരുമാനിച്ചു തന്നെ അവിടന്നിറങ്ങി....!!!

ഫ്ലാറ്റിൽ വരുമ്പോൾ എല്ലാവരും കാത്തിരിക്കുകയായിരുന്നു. വിവരമെല്ലാം പറഞ്ഞു. എല്ലാവരിലും ഒരു നിശ്ശബ്ദത പരന്നു. എന്റെ ഉറ്റ കൂട്ടുകാരും ഞാനും കൂടി എന്റെ മുറിയിൽ കയറി വാതിലടച്ചിരുന്ന് ഭാവി പരിപാടികളെക്കുറിച്ച് ചർച്ച ചെയ്തു. പുതിയ വിസ കണ്ടെത്തി എന്നെ തിരിച്ചു കൊണ്ടു വരുന്ന കാര്യം അവർ ഏറ്റു. അതിന്റെ ചിലവ്, ഞാൻ തിരിച്ചു വന്നിട്ട് കൊടുത്താൽ മതി. അതോടെ തൽക്കാലം ഇവിടം വിട്ടു പോകുന്നതിലുള്ള വിഷമം മാറിയെന്നു മാത്രമല്ല, ഈ കമ്പനിയോട് പൊരുതി നിൽക്കാനുള്ള ചങ്കൂറ്റവും കൈ വന്നു.

അന്നു രാത്രിയിൽ എല്ലാവരും കൂടി ഒരു ചെറിയ ‘വിട പറയൽ’ പാർട്ടി എനിക്കു തന്നു. അതിൽ ‘കുടി‘ ഒഴികെ മറ്റു പതിവ് ആഘോഷങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.

ഇതിനിടയിൽ, എല്ലാം തീരുമാനിച്ചുറച്ച സ്ഥിതിക്ക് വീട്ടിൽ വിളിച്ച് വിവരം പറഞ്ഞേക്കാമെന്നു കരുതി എന്റെ നല്ല പാതിയേ വിളിച്ചു. അന്നു വെള്ളിയാഴ്ചയായതു കൊണ്ട് തൊട്ടടുത്ത അമ്പലത്തിൽ പോയി തൊഴുത് വഴിപാടുകളൊക്കെ കഴിച്ചു വന്നതേയുള്ളായിരുന്നു അമ്മയും എന്റെ ഒരേയൊരു മോനും.

ഫോണെടുത്തത് മോനാണ്. ഈ സമയത്ത് അഛന്റെ ഫോണായിരിക്കുമെന്നറിയാവുന്നത് കൊണ്ട് അവനാണ് എന്നും എടുക്കാറ്. അവനോട് കുശല പ്രശ്നങ്ങൾക്കു ശേഷം അമ്മക്കു കൈമാറി.
ഞാൻ ചോദിച്ചു.
“എന്താ മോളെ വിശേഷം...?”
“ ഹേയ് വിശേഷൊന്നൂല്യ.. ഞങ്ങൾ അമ്പലത്തിൽ പോയി വന്നതേള്ളു...”

[‘മോളെ‘ എന്നുള്ള വിളി ഞാൻ എന്റെ ‘നല്ല പാതിയെ‘ വിളിക്കുന്നതാണു കെട്ടൊ. സാധാരണ സ്നേഹ സമ്പന്നരായ(ശൂന്യരൊ..?) ഭർത്താക്കന്മാർ, തങ്ങളുടെ ആധിപത്യം സ്ഥാപിച്ചു
കിട്ടാൻ മറ്റുള്ളവർ കേൾക്കേ വിളിക്കുന്ന ‘എടീ, പോടീ, വാടീ’ സം‌മ്പോധനയൊന്നും ഞാൻ കാണിച്ചില്ല. മോളേ എന്ന വിളിയിൽ ‘എന്തോ’ എന്ന മറുപടി ആണെനിക്കിഷ്ടം. അതിന്നും തുടരുന്നു.]

ഞാൻ തുടർന്നു.
“ ഇനി ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ ശ്രദ്ധിച്ചു കേൾക്കണം.... വിഷമിക്കയൊന്നും വേണ്ടാ... മിക്കവാറും നാളെ വൈകീട്ടെത്തെ ഫ്ലൈറ്റിൽ ഞാനിവിടന്നു കേറും. മറ്റന്നാൾ കാലത്ത് ഞാൻ വീട്ടിലെത്തും.... കാരണം, ബോസ്സുമായി തെറ്റി.....!!”

അപ്പുറത്തു നിന്നും ‘ങേ...’ എന്നൊരു ശബ്ദം കേട്ടിട്ട് പിന്നെ ഒച്ചയൊന്നുമില്ല....?
ഞാൻ ‘ഹലൊ.. ഹലൊ...’ എന്നു രണ്ടു മൂന്നാവർത്തി വിളിച്ചിട്ടും മറുപടി ഉണ്ടായില്ല...!
പിന്നെയും വിളിച്ചിട്ടും അപ്പുറത്ത് അനക്കമൊന്നുമില്ല....!!
ഞാൻ ഫോൺ കട്ടാക്കിയിട്ട് വീണ്ടും വിളിച്ചു.
അപ്പോൾ എൻ‌ഗേജ്ഡ് ടോൺ ആണു വന്നത്...!!!
മൂപ്പിലാത്തി ഇപ്പോഴും ഫോണും കയ്യിൽ പിടിച്ച് മരവിച്ച് നിൽക്കുകയൊ, അതോ ബോധശൂന്യയായി നിലം പതിക്കുകയൊ ചെയ്തിരിക്കും.....!!?
ഞാനാകെ നിന്ന നില്‍പ്പിൽ വിയർപ്പിൽ കുളിച്ചു....!!
കുടിച്ചതത്രയും ആവിയായിപ്പോയി...!!!

പിന്നേയും കുറച്ചു കഴിഞ്ഞാണ് ഫോണെടുത്തത്....
അപ്പോൾ നല്ലപാതി പരിഭ്രമത്തിൽ പറഞ്ഞ വാർത്ത കേട്ട് ഞാനും ഞെട്ടി....!!?
എന്തു ചെയ്യണമന്നറിയാതെ ഫോണും കയ്യിൽ പിടിച്ച് മരവിച്ചു നിന്നു....!!!?



ബാക്കി അടുത്ത പോസ്റ്റിൽ.......