Thursday 20 August 2009

സ്വപ്നഭൂമിയിലേക്ക് തുടരുന്നു...

സ്വപ്നഭൂമിയിലേക്ക് തുടരുന്നു.

വിമാനത്താവളത്തിനു പുറത്തിറങ്ങിയ ഞങ്ങൾ നേരെ ഫ്ലാറ്റിലേക്കാണ് പോയത്. ചെന്ന പാടെ ഞാൻ കുളിക്കാനായി കയറി. കുളി കഴിഞ്ഞിറങ്ങിയപ്പോൾ ഈജിപ്റ്റ്കാരൻ പുറത്ത് പോയിരുന്നു. ലുങ്കിയുടുത്ത് അവൻ വരുന്നതും കാത്ത് ഞാനവിടെ കുത്തിയിരുന്നു. അവൻ വന്നിട്ട് വേണം ഭക്ഷണം കഴിക്കാൻ പോകാൻ.


കാത്ത് കാത്തിരുന്ന ഞാൻ അവിടെക്കിടന്ന് ഉറങ്ങിപ്പോയി. പിന്നെ നേരം വെളുത്തപ്പോഴാണ് കണ്ണു തുറന്നത്. അവൻ എപ്പോഴൊ വന്ന് കിടന്നിരുന്നു. ഞാൻ അവന്റെ കിടപ്പ് നോക്കിയിരുന്നു കുറച്ചു നേരം. എന്നെ ഇന്നലെ അത്താഴപ്പട്ടണിയിട്ടല്ലെ....? ഞാൻ മനസ്സിൽ പറഞ്ഞു.

എഴുന്നേറ്റ് ചായ തിളപ്പിച്ച് കുടിച്ചു. പിന്നെ പ്രാധമിക പരിപാടികൾ കഴിഞ്ഞ് വീണ്ടും ബെഡിൽ വന്നിരുന്നു. വിശപ്പ് കത്തിക്കാളുന്നുണ്ടായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ തോന്നി ഒന്നു പുറത്തിറങ്ങിയാലൊ...?


വസ്ത്രം മാറ്റി ഞാൻ പുറത്തിറങ്ങി. തൊട്ടു മുൻപിൽ തന്നെ ഒരു ചെറിയ റോഡുണ്ട്. കടകൾ വളരെ കുറവായിരുന്നു. തൊട്ടപ്പുറത്ത് കണ്ട ഒരു ചെറിയ കടയിൽ കയറിയപ്പോഴാണ് അതൊരു പലവ്യഞ്ജനക്കടയാണെന്ന് മനസ്സിലായത്. പക്ഷെ കടയുടെ പേര് കോൾഡ് സ്‌റ്റോർ എന്നായിരുന്നു. കടക്കകത്ത് ഒരു കോഴിക്കോട്ടുകാരൻ മലയാളി.


ഞാൻ ഒരു പാക്കറ്റ് ബ്രഡ് വാങ്ങി. അപ്പോഴാണ് ഒരു ചാക്കിൽ അരി ഇരിക്കുന്നത് കണ്ടത്. ഇവിടെ വന്ന് ഒരാഴ്ച കഴിഞ്ഞിട്ടും ചോറ് കണി കാണാൻ കഴിഞ്ഞിട്ടില്ല. അടുക്കളയിൽ ഒന്നു രണ്ടു സ്റ്റീൽ പാത്രങ്ങൾ കണ്ടിരുന്നു. ഒരു കിലൊ അരിയും ഒരു കുപ്പി കടുമാങ്ങാ അച്ചാറും ഒരു മോരും വാങ്ങി. അർബാബ് അന്നു തന്നിരുന്ന പൈസ ചിലവാക്കേണ്ടി വന്നിരുന്നില്ല. അതു കൊടുത്താണ് വാങ്ങിയത്.


മുറിയിൽ വന്ന് സ്റ്റീൽ പാത്രത്തിൽ ഒരു പിടി അരിയെടുത്ത് അടുപ്പത്തിട്ടു. പിന്നെ ചായ തിളപ്പിച്ച് ബ്രഡ് ചായയിൽ മുക്കി തിന്ന് തൽക്കാലം വിശപ്പടക്കി. അപ്പൊഴും ഈജിപ്റ്റ്കാരൻ എഴുന്നേറ്റിരുന്നില്ല. എട്ടു മണിയായപ്പോഴാണ് അവൻ എഴുന്നേറ്റു പോയത്.


കഞ്ഞിയിൽ കുറച്ച് മോരും രണ്ടു സ്പൂൺ അച്ചാറും ഒഴിച്ച് ഉപ്പുമിട്ട് ഇളക്കിയപ്പോൾ ഉതിർന്ന മണം വായിൽ വെള്ളമൂറി. ചൂടാറാനായി കുറച്ചു നേരം കൂടി ഇളക്കിക്കൊണ്ടിരുന്നു. അപ്പോഴേക്കും മനസ്സു നാട്ടിലേക്കു പറന്നു.


സ്കൂളിൽ പോകാൻ നേരം അമ്മ ചോറ്റുപാത്രത്തിൽ ചോറ് നിറച്ച്, സ്പൂണു കൊണ്ട് ചോറിൽ ഒരു കുഴിയുണ്ടാക്കി അതിൽ കുറച്ച് മാങ്ങ അച്ചാറൊഴിച്ചിട്ട് അടുക്കള വാതിലിന്റടുത്ത് തൈരു കടഞ്ഞുകൊണ്ടിരിക്കുന്ന അച്ചന്റെ മുൻപിലേക്ക് നീട്ടും. അച്ചൻ ആ കടഞ്ഞ തൈരിൽ നിന്നും ഒരു ചില്ലു ഗ്ലാസ്സു കൊണ്ട് പുളിയില്ലാത്ത ആ തൈര് ചോറ്റു പാത്രത്തിൽ നിറച്ചൊഴിക്കും. ഉച്ചക്ക് ചോറ്റു പാത്രം തുറക്കുമ്പോൾ തന്നെ എന്തു മണാ...!! അതു തിന്നുമ്പോൾ...വേണ്ട .. ഒന്നും ഓർക്കണ്ട...

കഞ്ഞി ചെറു ചൂടോടെ ഒരു സ്പൂൺ വായിലൊഴിച്ചിട്ട് ഇറക്കാൻ കഴിഞ്ഞില്ല. അതിന് ഒരു പ്രത്യേക സ്വാദുണ്ടായിരുന്നു. ഒരാഴ്ച കഴിഞ്ഞിരിക്കുന്നു അരിയാഹാരം കഴിച്ചിട്ട്. എന്തിനെന്നറിയാതെ കണ്ണുകൾ നിറഞ്ഞു. ഇടതു കൈത്തണ്ട കൊണ്ട് കണ്ണു തുടച്ചിട്ട് വേഗം കഞ്ഞി കുടിച്ചു. ഇത്രയും സ്വാദോടെ ഇതിനു മുൻപു കുടിച്ചിട്ടില്ലന്നു തോന്നി.


ഒൻപതു മണിക്ക് ഞങ്ങൾ കടയിലേക്ക് പുറപ്പെട്ടു. കട തുറന്ന് കുറച്ചു കഴിഞ്ഞപ്പോൾ അവൻ പറഞ്ഞു "ഞാൻ പുറത്ത് പോയി മാർക്കറ്റൊക്കെ ഒന്നു കറങ്ങിയിട്ടു വരാം. നീ ഇവിടെ ഇരുന്നൊ. ഒറ്റക്ക് ഒന്നും വിൽക്കണ്ട. ദുബായീന്ന് ആരെങ്കിലും വിളിച്ചാൽ ‘ഇപ്പൊ പുറത്തു പോയി’ എന്നു മാത്രം പറഞ്ഞാ മതി.” അതും പറഞ്ഞ് അവൻ പുറത്തു പോയി. ഞാൻ അവിടെ കസേരയിൽ കുത്തിയിരുന്നു. ഷെൽഫിൽ നിരത്തിയിരുന്ന സാധനങ്ങൾ ഓരോന്നിടത്ത് അതിൽ എഴുതിയിരുന്ന ഉപയോഗക്രമം വായിച്ചുകൊണ്ടിരുന്നു.


അപ്പോഴാണ് ഒരു കസ്റ്റമർ വന്ന് വാതിലിൽ മുട്ടിയത്. ഞാൻ അടുത്ത് ചെന്ന് തുറക്കുന്നില്ല എന്ന് ആംഗ്യം കാണിച്ചു. അയാൾ തുറക്കാൻ നിർബന്ധം പിടിച്ചു. തുറക്കാനായി താക്കോൽ നോക്കിയപ്പോഴാണ് അങ്ങനെയൊന്ന് അവിടെയില്ലന്നറിയുന്നത്. കുറേ നേരം അവിടെയൊക്കെ നോക്കിയെങ്കിലും താക്കോൽ കാണാനായില്ല.

‘ ഇവൻ എന്നെ ഇതിനകത്തിട്ട് പൂട്ടിയിട്ടാണ് പോയിരിക്കുന്നത്! !! ?

അത് ഒരു നടുക്കം തന്നെ എന്നിലുണ്ടാക്കി.!!!


ഞങ്ങളുടെ കടക്ക് മുൻപിലും പിന്നിലും വാതിലുകളുണ്ടായിരുന്നു. ഞാൻ പിന്നിലെ വാതിലിൽ ചെന്നു നോക്കി. അതും പൂട്ടിയിരിക്കുന്നു. ഇവനെന്തിനിങ്ങനെ ചെയ്തു ? ഞാൻ വല്ലതും വിറ്റ് കാശടിച്ചുമാറ്റിയാലോന്ന് വിചാരിച്ചിട്ടാവും..അതിൽ അവനെ കുറ്റം പറയാൻ പറ്റില്ല. ഒരാഴ്ച മുൻപു മാത്രം വിമാനത്താവളത്തിൽ വച്ചു കണ്ടു മുട്ടിയവരാണ് ഞങ്ങൾ . കഴിഞ്ഞ ഒരാഴ്ചയിൽ ഞങ്ങൾ തമ്മിൽ അത്രയധികം സംസാരങ്ങളൊന്നും ഉണ്ടായിട്ടില്ല. ഞാൻ അർബാബുമായിട്ടാണ് സംസാരിച്ചിരുന്നത്. ഇവൻ അന്നേരം ഒരു മിണ്ടാപ്പൂച്ച പോലെ ആയിരുന്നു. വാസ്ഥവത്തിൽ ഇവൻ ആരായിരിക്കും..?


ഇവനെ ഇതെല്ലാം ഏൽ‌പ്പിച്ചിട്ടു പോകണമെങ്കിൽ ഒന്നുകിൽ മാനേജർ. അല്ലെങ്കിൽ ഈ കടയുടെ മുതലാളിമാരിൽ ഒരാളാവാം. ഞാൻ കടക്കുള്ളിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. ഓരൊ സാധനങ്ങൾ കാണുമ്പോൾ അതെടുത്ത് വായിച്ചു മനസ്സിലാക്കും. എന്നിട്ടും സമയം പോകുന്നില്ല. പിറകിലെ വാതിലിൽ പോയി നിന്നു. ഒരു ചെറിയ റോഡാണ് അവിടെ. അതിനപ്പുറത്ത് അടഞ്ഞു കിടക്കുന്ന കടമുറികളാണ്.


വാതിലിന്റെ നേരെ എതിർ വശത്ത് ഒരു മുറി തുറന്നിട്ടുണ്ട്. അതിനകത്ത് ഒരു വല്യപ്പൻ പുറത്തേക്കും നോക്കിയിരുപ്പുണ്ട്. എന്തു ബിസ്സിനസ് ആണെന്ന് മനസ്സിലായില്ല. ആരും അതിനകത്തോട്ട് കയറുന്നതും കാണുകയുണ്ടായില്ല. പിന്നെ വീണ്ടും മുൻ‌വശത്ത് വന്നു. ഇവിടെ രണ്ടു നിരയിലുള്ള ഒരു ഹൈവെ ആണ്. വണ്ടികളും ധാരാളം പോയ്ക്കൊണ്ടിരിക്കുന്നു. ഇത്രയും ദിവസം ഇതൊന്നും ശ്രദ്ധിച്ചിരുന്നില്ല.


ഇടക്കിടക്ക് ആൾക്കാർ വാതിലിൽ വന്നു മുട്ടുന്നുണ്ട്. പക്ഷെ തുറക്കാൻ പറ്റില്ലാന്നു പറയുമ്പോൾ അവർ പോകും. ചിലർ ദ്വേഷ്യത്തിൽ വാതിലിൽ ഇടിച്ചിട്ട് പോകും. അപ്പോഴെനിക്കു പേടിയാവും..

സമയം പത്തും പതിനൊന്നും കഴിഞ്ഞു. അവൻ വന്നില്ല. ഷോറൂമിൽ തന്നെ പിറകിലെ വാതിലിന്റടുത്ത് ഒരു ചെറിയ അടുക്കളയുണ്ടായിരുന്നു. ഒരു സ്റ്റീലിന്റെ സിങ്കു മാത്രം അവിടെ ഉറപ്പിച്ചിരുന്നു. അതിനകത്ത് ചായക്കുള്ള സാധനങ്ങൾ ഉണ്ടായിരുന്നു.


ഞാൻ ഒരു ചായ ഉണ്ടാക്കി കുടിച്ചു. സമയം പിന്നെയും ബാക്കി. ഒരു മണിയായി. കാലത്ത് കഴിച്ച സ്വാദൂറും കഞ്ഞിയിലായിരുന്നു ഇതു വരെ പിടിച്ചു നിന്നത്. ഇപ്പോൾ വിശന്ന് വയറു കത്താൻ തുടങ്ങിയിരിക്കുന്നു.

അവനിതെവിടെ പോയ്....?അന്നത്തെ എന്റെ കാത്തിരിപ്പു മാത്രം വെറുതെയായി. വൈകീട്ട് ആറുമണി കഴിഞ്ഞിട്ടും അവനെ കണ്ടില്ല. ഇതിനിടക്ക് പല പ്രാവശ്യം ഞങ്ങൾ താമസിച്ചിരുന്ന ഫ്ലാറ്റിലെ ഫോണിലേക്ക് വിളിച്ചു. ആരും ഫോണെടുത്തില്ല. അവൻ മുറിയിലും എത്തിയിട്ടില്ല.


ഇതിനിടക്കാണ് മറ്റൊരു ശക്തമായ പ്രശ്‌നം പൊന്തി വന്നത്. കാലത്ത് ഇങ്ങോട്ടു പോരുന്നതിനു മുൻപ് മൂത്രമൊഴിച്ചതാണ്. പിന്നെ ഇതുവരേയും അതിനു കഴിഞ്ഞിട്ടില്ല. പിടിച്ചു നിറുത്തിയാലും എത്ര സമയം വരെ പിടിച്ചു നിറുത്താനാവും....?


ഞാൻ അങ്ങോട്ടും ഇങ്ങോട്ടും നടക്കൽ തന്നെ ശരണം. എവിടേയും മൂത്രമൊഴിക്കാനുള്ള ഒരു സ്ഥലവും കണ്ടെത്താനായില്ല. മുകളിൽ പോയി നോക്കി. പുറത്തേക്ക് തുറക്കുന്ന ഒരു വഴിയും കാണാനായില്ല. ഒരു ചെറിയ തുളയെങ്കിലും കണ്ടിരുന്നെങ്കിൽ അതിലൂടെ കാര്യം സാധിച്ചേനെ. വീണ്ടും താഴത്ത് വന്നു. നോക്കിയേടത്ത് തന്നെ വീണ്ടും നോക്കി. ഒരു രക്ഷയും ഇല്ല.


ഫ്ലോറാണെങ്കിൽ നല്ല ക്രീം കളറിലുള്ള വിട്രിഫൈഡ് ടൈലാണ് വിരിച്ചിരിക്കുന്നത്. ഇപ്പോഴും കണ്ണാടി പോലെ തിളങ്ങുന്നു. വീണ്ടും ഓരോ മൂലയും അരിച്ചു പെറുക്കി. അവനെ എന്റെ വായിൽ തോന്നിയ തെറിയെല്ലാം സ്വയം വിളിച്ചു പറഞ്ഞു. പക്ഷെ മൂത്രമൊഴിക്കാതെ ഒരു രക്ഷുയുമില്ല. അടിവയറെല്ലാം വല്ലാതെ വേദനിച്ചു തുടങ്ങി. ഞാൻ ഒന്നുകൂടി ഫ്ലാറ്റിലേക്ക് ഫോൺ ചെയ്തു നോക്കി. എടുക്കുന്നില്ല.


പിന്നെയും ക്ഷമ കെട്ട് അടിവയറും തടവിക്കൊണ്ട് അവിടെയെല്ലാം പേപ്പട്ടിയെപ്പോലെ ഓടി നടന്നു. എനിക്കു സഹിക്കാവുന്നതിലും അപ്പുറമായിരിക്കുന്നു. വിശപ്പും ദാഹവും പിന്നെ മൂത്രമൊഴിക്കാത്തതിലുള്ള വിഷമവും. എല്ലാം കൂടി ഒരു ഉന്മാദാവാസ്ഥയിലേക്ക് എത്തിയിരുന്നു. കുറച്ചു വെള്ളം കുടിക്കണമെന്നുണ്ടെങ്കിലും മൂത്രത്തിന്റെ കാര്യമോർത്തിട്ട് വേണ്ടന്നു വച്ചു.


രാത്രി എട്ടു മണിയായി. എന്നിട്ടും ആ നാറി വന്നിട്ടില്ല. കുറച്ചു വെള്ളമെങ്കിലും കുടിക്കാതെ രക്ഷയില്ലന്നു വന്നപ്പൊ ഒരു അര ഗ്ലാസെങ്കിലും കുടിക്കാമെന്നു കരുതി അടുക്കളയിലേക്കു ചെന്ന് ഗ്ലസെടുത്തു കഴുകി. അപ്പോഴാണ് ആ സാദ്ധ്യത മനസ്സിൽ ഓടിയെത്തിയത്...?!!

എന്തു കൊണ്ടായിക്കൂടാ....??!!!

പിന്നെ വൈകിയില്ല. പക്ഷെ എന്റെ പൊക്കം പോര. പൊട്ടിക്കാത്ത സാധനങ്ങൾ നിറച്ച കാർട്ടൺ രണ്ടെണ്ണം മുകളീൽ നിന്നും ഓടിപ്പോയി എടുത്തു കൊണ്ടു വന്നു. അത് താഴെ അട്ടിയിട്ട് പൊക്കം ശരിയാക്കി.


എന്നിട്ട് അതിന്റെ മുകളിൽ കയറി നിന്നതേയുള്ളു. പാന്റിന്റെ സിബ് ഊരാനുള്ള സമയമൊന്നും കിട്ടിയില്ല. അതിനുമുപെ എല്ലാ നിയത്രണവും വിട്ട് മൂത്രം പുറത്തേക്കു ചാടി. അതിനുള്ളിൽ എങ്ങനെയൊ സിബ് ഊരി. വാഷ് ബേസിനിലെക്ക് പൈപ്പും തുറന്നിട്ടു. പിന്നെ അടുക്കളയുടെ മുകൾത്തട്ടിലേക്ക് മുഖമുയർത്തി കണ്ണൂകളടച്ച് ഒറ്റ നിൽ‌പ്പാണ്.

“ഓഹ്.. ദൈവമെ...!! ഇങ്ങനെ ഒരു വഴിയുണ്ടായിട്ടും നീയെന്തിനെന്നെ ഇത്ര നേരം ശ്വാസം മുട്ടിച്ചെന്റെ ദൈവമെ....!!! “


എത്ര നേരം അങ്ങനെ നിന്നുവെന്നറിയില്ല. അവസാനത്തെ തുള്ളിയും പുറത്തു പോയതിനു ശേഷമെ ഞാൻ കണ്ണു തുറന്നുള്ളു....!!!

മൂത്രമൊഴിക്കുന്നതിന് ഇത്രയും സുഖമുണ്ടെന്ന് ഞാനന്ന് ആദ്യമായി അറിയുകയായിരുന്നു.

പത്തു മണി കഴിഞ്ഞപ്പോഴാണ് അവൻ എത്തിയത്. വന്ന വഴി കട പൂട്ടാൻ പറഞ്ഞ് താക്കോൽ തന്നു. ഞാനൊന്നും മിണ്ടിയില്ല. കാറിലിരിക്കുമ്പോൾ ഞാൻ പറഞ്ഞു

“ ഞാനിന്ന് ഒന്നും കഴിച്ചിട്ടില്ല. നീയെവിടെയായിരുന്നു ഇതുവരെ...?”

“ഞാനും ഒന്നും കഴിച്ചിട്ടില്ല. ഇടക്കു വച്ച് കാറിന്റെ ടയർ പഞ്ചറായി. അടുത്തെങ്ങും കടകളുമുണ്ടായിരുന്നില്ല. പിന്നെ ടാക്സിക്ക് പോയി പഞ്ചറൊട്ടിക്കുന്ന ആളെ വിളിച്ചുകൊണ്ടു വന്നു. അയാൾ ടയറുമായി പോയിട്ട് വൈകുന്നേരമാണ് വന്നത്. ആ നേരം വരെ ഞാൻ കാറിൽ കുത്തിയിരിക്കുകയായിരുന്നു. അതുകൊണ്ട് ഭക്ഷണം കഴിക്കാനും പറ്റിയില്ല.” അവന്റെ മറുപടി വിശ്വാസമായി തോന്നിയില്ലെങ്കിലും ഞാൻ പിന്നൊന്നും പറഞ്ഞില്ല. ഒരു വാക്കു തർക്കത്തിനുള്ള ശക്തിയും അപ്പോഴില്ലായിരുന്നു.


എന്നെ ഫ്ലാറ്റിന്റെ വാതിൽ തുറന്നു തന്ന് അകത്താക്കിയിട്ട് അവൻ ഫ്ലാറ്റും പൂട്ടി പുറത്തേക്കു പോയി. ആദ്യം തന്നെ ചായ തിളപ്പിച്ച് ബ്രഡ് ചായയിൽ മുക്കിത്തിന്ന് വിശപ്പിനൊരു അറുതി വരുത്തി. പിന്നെ കുറച്ചു നേരം നീണ്ടു നിവർന്നു കിടന്നു. ക്ഷീണം മാറിയെന്നു തോന്നിയപ്പോൾ എഴുന്നേറ്റ് വസ്ത്രം മാറി കുളിക്കാൻ കയറി. വെള്ളം ശരീരത്തിൽ വീണപ്പോൾ നല്ല സുഖം തോന്നി. കുറച്ചു നേരം ഷവറിന്റെ അടിയിൽ നിന്നു.


ഇനി ചോറു വയ്ക്കണം. അതിനായി അടുക്കളയിൽ ചെന്നപ്പോഴാണ് ചവറ്റു കൊട്ട നിറഞ്ഞിരിക്കുന്നതു കണ്ടത്. ഇന്നലെ കാലത്ത് അതിലുണ്ടായിരുന്നതെല്ലാം ഞാനെടുത്തു കളഞ്ഞതായിരുന്നു. അത് പരിശോധിച്ചപ്പോഴാണ് മനസ്സിലാകുന്നത് അവൻ പറഞ്ഞതെല്ലാം കളവായിരുന്നുവെന്ന്. മൂന്ന് പേരെങ്കിലും ഭക്ഷണം പുറത്തു നിന്നും പാഴ്സൽ വാങ്ങി കഴിച്ചതിന്റെ അവശിഷ്ടങ്ങളായിരുന്നു അതെല്ലാം.


അവൻ ഇതിനകത്ത് കൂട്ടുകാരുമായി വന്നു ഉണ്ടും ഉറങ്ങിയും കഴിയുകയായിരുന്നു. ഞാനവിടെ ഒന്നു മൂത്രമൊഴിക്കാൻ പോലുമാകാതെ മുഴു പട്ടിണിയിലും. എന്റെ പല്ലുകൾ തമ്മിൽ ഞെരിഞ്ഞമരുന്ന ഒച്ച ഞാൻ കേട്ടു.


ഞാൻ അരി അടുപ്പത്തിട്ടു. അത്താഴത്തിനും കാലത്ത് കഞ്ഞി കുടിക്കാനുള്ളതും കൂടി ഒരുമിച്ചാണ് ഇട്ടത്. ചോറ് വെള്ളം കളയാനായി അടപ്പുള്ള ഒരു സ്റ്റീൽ ചരുവത്തിലാണ് വച്ചത്. അതിന് മാത്രമെ അടപ്പു കണ്ടുള്ളു. അത്താഴത്തിനു അച്ചാറായിരുന്നു കറി. പിന്നെ പച്ച മോരും. ഞാൻ ഉറങ്ങാൻ കിടക്കുമ്പോഴും അവൻ വന്നിരുന്നില്ല.

പിന്നെ മനസ്സു നാട്ടിലേക്കു പറന്നു.... എപ്പോഴൊ ഉറങ്ങിപ്പോയി.....


പിറ്റേന്ന് കാലത്ത് ഇതു തന്നെ ആവർത്തിച്ചു. എന്നെ കടക്കകത്തിട്ട് പൂട്ടിക്കൊണ്ടു പോയി. പോകുന്നതിനു മുൻപു താക്കോൽ ഞാൻ ചോദിച്ചിരുന്നു. അർബാബ് നിന്റെ കയ്യിൽ താക്കോൽ തരാൻ പറഞ്ഞിട്ടില്ലന്ന് പറഞ്ഞ് അവൻ പൊയ്ക്കളഞ്ഞു. പക്ഷെ അന്നവൻ രണ്ടു മണി ആയപ്പോഴേക്കും വന്നു. ഉടനെ കട പൂട്ടി വീട്ടിൽ പോയി. ഞാൻ ചോറുണ്ടാക്കി കഴിച്ചു.


ദിവസങ്ങളങ്ങനെ നീങ്ങി. നേരെ ചൊവ്വെ ഒരു ദിവസം പോലും കടയിൽ വിൽ‌പ്പന നടന്നില്ല. അവന് മറ്റെന്തൊക്കെയൊ സാധിച്ചെടുക്കാനാണ് ഇതെന്ന് എനിക്കു തോന്നിയിരുന്നു. അവൻ എന്നും വരുമ്പോൾ ആദ്യം ചോദിക്കുന്നത് ഫാക്സ് വല്ലതും വന്നോയെന്നാണ്. അതിന്റെ പിന്നിലെ രഹസ്യം കുറച്ചു കഴിഞ്ഞാണ് മനസ്സിലായത്.


അവനെ മാനേജർ ആക്കാമെന്നു പറഞ്ഞാണ് അർബാബ് പോയത്. ഇപ്പോൾ അവൻ വെറുമൊരു സെയിൽ‌സ്മാൻ മാത്രമാണ്. അവൻ സെയിൽ‌സ്മാനാണെന്ന് അറിഞ്ഞതോടെ അവനോടുണ്ടായിരുന്ന പേടി ഒന്നു മാറിക്കിട്ടി. പക്ഷെ മാനേജരായി വന്നാൽ പേടിക്കേണ്ടിവരും. മാനേജരായി അവനെ നിയമിച്ചു കൊണ്ടുള്ള ഓർഡർ ഫാക്സിൽ വരുന്നതും കാത്തിരിക്കയാണവൻ. എന്നിട്ടെ കട തുറക്കൂയെന്ന വാശിയിലും.


അതുകൊണ്ട് ഞാൻ മിക്ക ദിവസങ്ങളിലും തടവിലായിരുന്നു. മൂത്രമൊഴിക്കാനുള്ള സൂത്രം കണ്ടു പിടിച്ചതു കൊണ്ട് ആ ഒരു പ്രശ്നം സോൾവായെങ്കിലും ദിവസവും കിടക്കേണ്ടി വരുന്ന പട്ടിണിക്ക് ഒരു പരിഹാരം കാണാൻ കഴിഞ്ഞില്ല. ചോറു കൊണ്ടു വരാമായിരുന്നു. പക്ഷെ അതിനുള്ള പാത്രം ഉണ്ടായിരുന്നില്ല.


ഇതിനിടക്ക് കയ്യിലുണ്ടായിരുന്ന പൈസ തീർന്നു തുടങ്ങിയിരുന്നു. കടയിലാണെങ്കിൽ വിറ്റുവരവുമില്ല. ഒരു ദിവസം ഞാനവന്റെ അടുത്ത് പൈസ ചോദിച്ചു. അവൻ ഒരു ദിനാറെടുത്ത് തന്നു. ഇതു കൊണ്ട് ഞാനെങ്ങനെ ദിവസങ്ങൾ തള്ളി നീക്കും..?.


അവനില്ലാത്തപ്പോൾ ദുബായിൽ നിന്നും ഫോൺ വരുമ്പോഴൊന്നും ഞാൻ സത്യം പറഞ്ഞില്ല. സത്യം പറഞ്ഞാലുണ്ടാകുന്ന പൊല്ലാപ്പുകൾ എന്താവുമെന്നു ഊഹിക്കാൻ പോലും കഴിയില്ല. അവരെല്ലാവരും അറബികളാണ്. കൂടുമ്പോൾ അവർ ഒന്നിച്ചു കൂടും. ഞാൻ ഒറ്റപ്പെടുകയും ചെയ്യും.


എന്തായാലും നാട്ടിലേക്ക് തിരിച്ചു പോകാൻ കഴിയില്ല. ഇവിടെ പിടിച്ചു നിന്നെ പറ്റൂ. ഒരു കുഴിക്ക് സമീപം ഒരു കുന്ന് ഇല്ലാതിരിക്കുമോ..?


പിന്നെയും ദിവസങ്ങൾ കടന്നു പോയി. അവന്റെ സ്വഭാവത്തിന് ഒരു മാറ്റവും കണ്ടില്ല. ഒരു മാസം കഴിഞ്ഞു കാണും. ഞങ്ങൾ ഫ്ലാറ്റിൽ രാത്രിയിൽ കിടക്കാനായിട്ടുള്ള വട്ടം കൂട്ടുമ്പോൾ അവൻ പറഞ്ഞു “അടുത്ത തന്നെ നീ മറ്റെവിടേക്കെങ്കിലും താമസം മാറ്റണം. കടയുടെ തൊട്ടടുത്തു തന്നെ എവിടെയെങ്കിലും നോക്ക്. നിന്റെ നാട്ടുകാർ ആരെങ്കിലും കാണും ” അതു കേട്ടപ്പൊൾ വലിയ സന്തോഷമായി.

“ വാടക...?” ഞാൻ ആകാംക്ഷയോടെ ചോദിച്ചു.

“പതിനഞ്ചു ദിനാർ തരാം...അതിൽ കൂടുതലുള്ള മുറിയെടുത്താൽ ബാക്കി നീ കയ്യിൽ നിന്നും കൊടുക്കേണ്ടി വരും..” അവൻ പറഞ്ഞു നിറുത്തി.ഞാൻ പിന്നൊന്നും മിണ്ടിയില്ല.


പിറ്റെ ദിവസം കട തുറന്നു. അവൻ എങ്ങും പോയില്ല. നല്ല കച്ചവടവും കിട്ടി. ഉച്ചക്ക് ഞാൻ അവന്റെ കൂടെ പോയില്ല. മുറി കിട്ടുമോന്നറിയാനായി ഒന്നു കറങ്ങാൻ തീരുമാനിച്ചു. ഞങ്ങളുടെ കടയുടെ പിറകു വശത്തായി കുറെ കെട്ടിടങ്ങളും കടകളും മറ്റും ഉണ്ടായിരുന്നു. അവിടെയല്ലാം മലയാളികളും ധാരാളമുണ്ട്.


ഒരു ഹോട്ടലിൽ കയറി എന്തെങ്കിലും കഴുക്കാമെന്നു കരുതി അവിടെയൊക്കെ നടന്നു. ഒരു ജങ്ക്ഷന്റെ തൊട്ടടുത്തുള്ള കടയിലെ അലമാരയിൽ നാട്ടിൽ വാസുനായരുടെ ചായക്കടയിൽ കണ്ടിട്ടുള്ളതു പോലെ ഉണ്ടൻ പൊരിയും പരിപ്പു വടയും ഉഴുന്നു വടയും മറ്റും നിറച്ചു വച്ചിരിക്കുന്നു...!

അതു കണ്ടപ്പോൾ കടയുടെ മുൻപിൽ അറിയാതെ നിന്നു പോയി....

അതും ഒരു ചെറു പുഞ്ചിരിയോടെ...!!


ഞാൻ പതുക്കെ വാതിൽ തുറന്നു അകത്തു കയറി. ഒന്നു രണ്ടു പേർ ഊണു കഴിക്കുന്നു. ചിലർ ബിരിയാണി കഴിക്കുന്നു. അവിടെമാകെ ബിരിയാണിയുടെ ഗന്ധം നിറഞ്ഞു നിന്നിരുന്നു. ആ ഗന്ധം വായിൽ വെള്ളമൂറിച്ചു.


നല്ല വിശപ്പുണ്ടായിരുന്നു. എന്നും മോരും അച്ചാറും മാത്രം കഴിച്ച് മടുത്തിരുന്നു. ഇന്ന് ഊണു കഴിക്കാം. നാട്ടിൽ നിന്നും വന്നതിൽപ്പിന്നെ ഊണു കഴിക്കണ പരിപാടിയേ ഇല്ലായിരുന്നു.

എല്ലാ വിഭവങ്ങളും കൂട്ടി ഒരൂണ്..!

അതെത്ര രസകരമാണ്...!!

എത്ര ഊർജ്ജദായകമാണ്....!!!

ഞാൻ അടുത്തു കണ്ട ഒരു കസേരയിൽ ഇരിക്കാനായി തുടങ്ങിയതും പെട്ടെന്നു നിന്നു.

ഊണിന്റെ ചാർജ് എത്രയാവും....?

എന്റെ പോക്കറ്റിന്റെ വലിപ്പം എനിക്കല്ലെ അറിയൂ. വാതിലിന്റടുത്ത് മേശക്കു പിറകിലിരിക്കുന്ന ചെറുപ്പക്കാരന്റെ അടുത്തു ചെന്ന് ശബ്ദം താഴ്ത്തി മറ്റാരും കേൽക്കാതെ ചോദിച്ചു.

“ഊണിന് എത്രയാ...ചാർജ്ജ്...?” അയാൾ എന്നെയൊന്നു നോക്കിയിട്ട് പറഞ്ഞു.

”നാലു രൂപാ...” അതെത്രയെന്നു കഴിഞ്ഞ ഒരു മാസം കൊണ്ട് ഞാൻ മനസ്സിലാക്കിയിരുന്നു. എന്റെ കയ്യിൽ ഒരു ദിനാറിന്റെ നോട്ടുണ്ടായിരുന്നു.


ഞാൻ കസേരയിൽ ചെന്നിരുന്നതും കാഷിലിരുന്ന പയ്യൻ ഉറക്കെ വിളിച്ചു പറഞ്ഞു

‘ ഒരു കേരള..... മൂട്ട...!!‘

അതു കേട്ടതും ഞാൻ ഞെട്ടിത്തിരിഞ്ഞ് കാഷിയറെ നോക്കി.....??!!!

“കേരള മൂട്ടയൊ...???


ബാക്കി അടുത്ത പോസ്റ്റിൽ.....

Monday 3 August 2009

സ്വപ്നഭൂമിയിലേക്ക്..... (1)

[എഴുതാൻ നല്ല വശമില്ല. ഗൂഗിൾ വെറുതെ തന്ന ഈ സംവിധാനം എന്നെ എഴുതാൻ പ്രേരിപ്പിക്കുന്നു. ഞാൻ പ്രതിനിധാനം ചെയ്യുന്ന പ്രവാസികളുടെ നൊമ്പരങ്ങളെക്കുറിച്ചാണ് ആദ്യം ഓർമ്മയിൽ വന്നത്. എന്നാൽ പിന്നെ അത് എന്റെ കഥയിലൂടെ ആയാലെന്ത് എന്ന ചിന്തയാണ് ഇങ്ങനെ ഒന്നിനെ ഒരുക്കുന്നത്. ഇത് എന്റെ മാത്രം കഥയല്ല. എന്റെ സൌഹൃദ വലയത്തിൽ‌പ്പെട്ടവരും, കണ്ടും കേട്ടും അറിഞ്ഞ കഥകളും ഞാനിവിടെ പകർത്തുവാൻ ശ്രമിക്കുകയാണ്. ഞാൻ ജോലി ചെയ്യുന്ന കമ്പനിയിൽ നിന്നു തന്നെ തുടങ്ങാം. ഇപ്പോഴും ജോലി ചെയ്യുന്ന കമ്പനി ആയതുകൊണ്ട്, ഒരു പക്ഷെ ഇത് മുടങ്ങിപ്പോയേക്കാം. എന്നാലും വായനാശീലം ഉള്ള ഒരു മലയാളിയും എനിക്കിട്ട് പാര വക്കാനായി കമ്പനിയിൽ ഇല്ലായെന്ന തിരിച്ചറിവിലാണ് ധൈര്യപൂർവ്വം ഇതാരംഭിക്കുന്നത്.  നന്ദി.]

 സ്വപ്നഭൂമിയിലേക്ക്...

ലിയ പ്രതീക്ഷയോടെയാണ് ബഹ്‌റീനിലേക്ക് വിമാനം കയറിയത്.

എയർപ്പോർട്ടിൽ ആരെങ്കിലും കാത്തു നിൽക്കുമൊ..?

ആരായിരിക്കും ...?

എങ്ങനെ തിരിച്ചറിയും...?

എന്തു ജോലിയായിരിക്കും കിട്ടുക...?

ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല. കുറച്ചു വെള്ളം കുടിക്കണമെന്നു തോന്നിയെങ്കിലും ആരോടാ ഒന്നു ചോദിക്കുക....?


വിമാനത്തിൽ കയറി ഇരുന്നപ്പോൾ തന്നെ ഓരൊ മിഠായി കിട്ടിയതാ..
അതു വിമാനം പുറപ്പെടുന്നതിനു മുൻപു തന്നെ കടിച്ചു ചവച്ചു തിന്നിരുന്നു. എയർ ഹോസ്റ്റസ് ഒരു ട്രേയിൽ കുറെ മിഠായിയുമായി വന്നതാണ്. ഞാൻ അതിൽ നിന്നും നമ്മുടെ ദാരിദ്ര്യം ഇപ്പൊഴേ കാട്ടണ്ടല്ലോന്നു കരുതി  വളരെ ഭവ്യത ഭാവിച്ച് ഒരെണ്ണം മാത്രമെ എടുത്തുള്ളു. ഇപ്പോഴാണ് കുറച്ചു കൂടുതൽ എടുക്കാമായിരുന്നുവെന്ന് ചിന്തിച്ചത്.


ആലോചിച്ചിരിക്കെ എയർ ഹോസ്റ്റസ് വന്ന് സീറ്റ് ബൽറ്റ് ഇട്ടത് ശരിക്കാണോന്ന് പരിശോധിക്കുന്നുണ്ടായിരുന്നു. എന്റടുത്ത് വന്നപ്പോൾ ഇടതു കയ്യിന്റെ തള്ള വിരൽ പൊക്കി കുടിക്കാൻ വെള്ളം വേണമെന്ന് ആംഗ്യം കാണിച്ചു. അവർ എന്തൊ പറഞ്ഞിട്ടു പോയി. എനിക്കൊന്നും മനസ്സിലായില്ല.


അടുത്തിരുന്നയാൾ പറഞ്ഞു
“ ഇപ്പൊ വെള്ളം കിട്ടില്ല. വിമാനം നീങ്ങാൻ തുടങ്ങാ. പൊങ്ങിക്കഴിഞ്ഞിട്ട് തരാമെന്നാ പറഞ്ഞത്.” വിമാനം റൺ‌വേയിലേക്ക് നീങ്ങിത്തുടങ്ങിയിരുന്നു. ഞാൻ പുറത്തേക്കു നോക്കിയിരുന്നു.


പക്ഷെ, എയർഹോസ്റ്റസ് എനിക്കുള്ള വെള്ളവുമായി വന്നു. എന്റെ തൊണ്ടയിൽ നനവേ ഉണ്ടായിരുന്നില്ല അന്നേരം. ഒരു ചെറിയ ഗ്ലാസ്സിൽ രണ്ടു കവിൾ വെള്ളം. അത്രയേ ഉണ്ടായിരുന്നുള്ളു. എങ്കിലും അപ്പോഴത്തെ ദാഹം മാറാൻ അതു മതിയായിരുന്നു. അതും കുടിച്ച് ആശ്വാസത്തോടെ പുറത്തേക്കും നോക്കിയിരുന്നു.


പിന്നെ താമസമുണ്ടായില്ല. വിമാനം ഉയർന്നു തുടങ്ങിയിരുന്നു. അതോടൊപ്പം എന്റെ നെഞ്ചിടിപ്പും കൂടി. അകാരണമായ ഒരു ഭീതി എന്നെ പൊതിഞ്ഞു. ഞാൻ ശ്വാസം പിടിച്ചിരുന്നു. താഴെ കെട്ടിടങ്ങളും മറ്റും തീപ്പെട്ടിക്കൂടു പോലെ തോന്നിച്ചു. റോഡുകൾ വളഞ്ഞു പുളഞ്ഞു പോകുന്ന വരകളായി മാറി. തെങ്ങിൻ തോപ്പുകൾ നിബിഡ വനങ്ങളായി തോന്നി. കരയിൽ നിന്നും കടലിലേക്കിറങ്ങിയപ്പോൾ ബോട്ടുകളും വഞ്ചികളും ചെറിയ പൊട്ടുകളായും കപ്പലുകൾ തീപ്പെട്ടിക്കൂടു പോലെയും തോന്നിച്ചു. പിന്നെ കാർമേഘ പാളികൾ താഴെക്കാഴ്ചകൾ മറച്ചു. നീലാകാശം തൊട്ടടുത്തെന്ന പോലെ കണ്ടു.
ഇതിനും അപ്പുറത്തായിരിക്കും സ്വർഗ്ഗം..!
അതിനരികിലൂടെ ഈ വിമാനം പോകുമോ...?
അങ്ങകലെ ചക്രപാളം ഇത്ര ഭംഗിയായി കാണുന്നത് ആദ്യമാണ്.


പിന്നെ ഞങ്ങളുടെ വിമാനം മേഘങ്ങക്കൾക്കിടയിലൂ‍ടെയായി യാത്ര. താഴെ നിന്നു നോക്കുമ്പോൾ കാണാറുള്ള മഴ മേഘങ്ങൾ ഇത്ര അടുത്തു കണ്ടപ്പോൾ എന്തൊരു അനുഭൂതിയാണന്ന് പറഞ്ഞറിയിക്കാൻ വയ്യ. മനസ്സിനു നല്ല കുളിർമ്മ തോന്നി. ഞാൻ പുറത്തേക്കു തന്നെ നോക്കിക്കൊണ്ടിരുന്നു. ഭൂമി കണ്ണിൽ നിന്നും മറഞ്ഞിരുന്നു.


അപ്പോഴാണ് ചെവി അടഞ്ഞതായി തോന്നിയത്. മൂക്ക് അടച്ചു പിടിച്ച് ശ്വാസം വലിച്ചും പുറത്തേക്കും വിട്ടു നോക്കി. ശരിയായില്ല. അന്നേരം ഞാൻ ഒന്നും തന്നെ കേൾക്കുന്നുണ്ടായിരുന്നില്ല. എന്റെ പെടാപ്പാട് കണ്ടിട്ടാവണം അടുത്തിരുന്ന യാത്രക്കാരൻ എനിക്കൊരു മിഠായി തന്നു.

“ഇതു വായിലിട്ടൊ”
എന്നായിരിക്കണം അയാൾ പറഞ്ഞിരിക്കുക.
ഞാൻ ഒന്നും കേട്ടില്ല. മിഠായി വാങ്ങിയിട്ട് ഞാൻ പറഞ്ഞു
“ മിഠായിക്കല്ല. എന്റെ ചെവി അടയുന്നു...”
പക്ഷെ, അയാളത് കേട്ടതായി തോന്നിയില്ല. കാരണം ഞാൻ പറഞ്ഞത് ഞാനും കേട്ടില്ല. എന്തൊ ഒരു മുരൾച്ച മാത്രമെ എനിക്കും തോന്നിയുള്ളു.


പിന്നെ ഞാൻ ആംഗ്യ ഭാഷയിൽ ചെവി തൊട്ടു കാണിച്ചു. അയാളപ്പോൾ തന്റെ കയ്യിലിരുന്ന മറ്റൊരു മിഠായിയുടെ പൊതിഞ്ഞ കടലാസ് മാറ്റി എന്റെ വായിലിട്ടു തന്നു. എന്നിട്ട് ഉമിനീരിറക്കാൻ ആംഗ്യം കാട്ടി. തൊണ്ട വരണ്ടിരുന്ന സമയത്ത് കിട്ടിയ മിഠായി നല്ല ആശ്വാസമാണ് തന്നത്. പെട്ടെന്ന് ഊറിക്കൂടിയ ഉമിനീർ ഇറക്കിയതോടെ ചെവി പെട്ടെന്നു തുറന്നു കിട്ടി. അപ്പോഴാണ് ഞാൻ ശബ്ദം കേട്ടു തുടങ്ങിയത്.


എന്റെ സന്തോഷം കണ്ടിട്ടാകും അടുത്തിരുന്ന മിഠായിച്ചേട്ടൻ പറഞ്ഞത്.

“ അതിനാ അവർ വിമാനം പുറപ്പെടുന്നതിനു മുൻപായി മിഠായി തന്നത്. വിമാനം വിടുന്നതിനു മുൻപു തന്നെ അത് കടിച്ചരച്ച്  അകത്താക്കിയല്ലെ....?”
ഞാൻ ശരിക്കും ഇളിഭ്യനായി എന്നു പറഞ്ഞാ‍ൽ മതിയല്ലൊ.
എന്റെ മുഖഭാവം കണ്ടിട്ടാകും മിഠായിച്ചേട്ടൻ കൂട്ടിച്ചേർത്തു.

“വിഷമിക്കണ്ട..ആദ്യമായിട്ട് വരുമ്പൊ അങ്ങനെയൊക്കെ പറ്റും...”
പിന്നെ ഞങ്ങൾ പരസ്പരം പരിചയപ്പെട്ടു.

കുറച്ചു കഴിഞ്ഞപ്പൊ എയർ ഹോസ്റ്റസ് കഴിക്കാനുള്ള സാധനങ്ങളുമായി വന്നു.


മിഠായിച്ചേട്ടൻ ചോദിച്ചു.
“കുടിക്കുമൊ...?’

‘ഇല്ല‘ ഞാൻ പറഞ്ഞു.
“ ബിയറായാലൊ...?” മിഠായിച്ചേട്ടൻ
“അയ്യൊ വേണ്ട...” എന്തൊ അപരാധം കേട്ടതു പോലെ എന്റെ മറപടി.
അതു കേട്ട് മിഠായിച്ചേട്ടനാണ് ഓർഡർ കൊടുത്തത്.

‘ബീയർ...’
എയർ ഹോസ്റ്റസ് ഈരണ്ട് ബീയർ വീതം ഞങ്ങൾക്ക് തന്നു.

ഞാൻ പറഞ്ഞു
“എനിക്കു വേണ്ട...ഞാൻ കുടിക്കില്ല...”

“താൻ കുടിക്കണ്ടടോ..ഞാൻ കുടിച്ചോളാം..തനിക്കെന്താ കുടിക്കാൻ വേണ്ടത്... വെള്ളം.., ജൂസ്...?”

“ജൂസ് മതി ..” ഞാൻ.
അങ്ങനെ എനിക്കു ജൂസ് വാങ്ങി തന്നു.
നാലു ബീയറും മൂപ്പിലാൻ തന്നെ അടിച്ചു...!


പിന്നെ എയർപ്പോർട്ടിനു പുറത്തിറങ്ങുന്നതു വരെയും മിഠായിച്ചേട്ടന്റെ സഹായം എനിക്കു കിട്ടിയിരുന്നു. എന്റെ പേരെഴുതിയ ഒരു ബോഡും പിടിച്ചു നിന്ന അറബിയുടെ അടുത്തേക്കു ചെന്നു. അറബി എന്റെ പേരു ചൊദിച്ചു. ഞാൻ ‘അതെ ‘ എന്നു പറഞ്ഞു. അതോടെ എന്റെ ചങ്കിടിപ്പ് കൂടി. ഇവൻ തന്നെയാണോ എന്റെ അറബി...?
എന്നെ കാത്ത് നിന്ന അറബിയോടൊപ്പം അദ്ദേഹത്തിന്റെ പിന്നാലെ ഞാനും നടന്നു. അവിടെ വിസിറ്റേഴ്സിന് ഇരിക്കാനുള്ള കസേരയിൽ പോയി അദ്ദേഹം ഇരുന്നു. എന്നോടും ഇരിക്കാൻ പറഞ്ഞു. അദ്ദേഹത്തിന്റെ തൊട്ടടുത്ത കസേരയിൽ ഞാനും ഇരുന്നു. അദ്ദേഹം എന്റെ അർബാബായിരിക്കും...!
അർബാബ് എന്നൊക്കെ പറഞ്ഞാൽ നമ്മൾ പ്രതീക്ഷിക്കുന്നതു പോലുള്ള നല്ല പെരുമാറ്റം...!?


സാധാരണ അറബി വസ്ത്രം ആയിരുന്നില്ല അവൻ ധരിച്ചിരുന്നത്. എന്നെപ്പോലെ തന്നെ പാന്റ്സും ഷർട്ടുമായിരുന്നു വേഷം. എന്റെ ഇരട്ടി പൊക്കവും. ഈജിപ്റ്റിൽ നിന്നും ഒരാൾ കൂടി വരാനുണ്ടെന്നു പറഞ്ഞാണ് അവിടെയെന്നെ ഇരുത്തിയത്. ഏതാണ്ട് അരമണിക്കൂറ് കഴിഞ്ഞു കാണും, അർബാബ് അവിടന്ന് എഴുന്നേറ്റുപോയി. കുറച്ചു കഴിഞ്ഞ് തിരിച്ചു വന്നപ്പോൾ കയ്യിൽ എനിക്കായി പെപ്സിയും ഒരു വെളുത്ത കടലാസ്സിന്റെ പൊതിയും എന്നെ ഏൽ‌പ്പിച്ചു.


ഞാൻ പൊതി അഴിച്ചു നോക്കിയപ്പോൾ വട്ടത്തിലുള്ള ബണ്ണ് ആണെന്നു തോന്നി. ഒരു ബണ്ണ് അടിയിലും ഒരു ബണ്ണ് മുകളിലും. ഇടക്ക് എന്തൊക്കെയൊ കാടും പടലും പിന്നെ തക്കാളി അരിഞ്ഞത്. കൂടാതെ കട്ടിയുള്ള എന്തൊ ഒന്ന്...!
ഇതെങ്ങനെ തിന്നുന്നതെന്നറിയാതെ ഞാൻ ചുറ്റുപാടും നോക്കി.


അപ്പോഴാണ് അർബാബ് തന്റെ കയ്യിലിരുന്ന സാധനം പൊതിഞ്ഞ കടലാസ്സിന്റെ ഒരു ഭാഗം മാറ്റിയിട്ട് അടി മുതൽ മുടി വരെ എത്തത്തക്ക വിധത്തിൽ വായ പൊളിച്ച് ഒറ്റക്കടി...!!
ആ കടിയിൽ മുകളിലത്തെ ബണ്ണൂ മുതൽ അടിയിലെ ബണ്ണു വരെ ഒരു ഭാഗം മുഴുവൻ അർബാബിന്റെ വായിൽ...!! അറിയാതെയാണെങ്കിലും “ഹൊ..” എന്നു പറഞ്ഞു പോയി ഞാൻ.


ഞാനും അതു പോലെ വായ പൊളിച്ചു നോക്കിയെങ്കിലും ആ സാധനത്തിന്റെ ഒരു മൂല മാത്രമെ എന്റെ വായിൽ കൊണ്ടുള്ളു. പിന്നെ വിചാരിച്ചു അർബാബ് തിന്നുന്നതു പോലെ തന്നെ വേണമെന്നില്ലല്ലൊ. ഞാൻ കുറേശെ കടിച്ചു തിന്നു. ഇടക്കു പെപ്സിയും കുടിച്ചു. പെപ്സിയും ഒരു ആദ്യാനുഭവമായിരുന്നു. അതങ്ങു ഇറങ്ങിപ്പോകുമ്പോൾ നാക്കിൻ തുമ്പു മുതൽ തൊണ്ട വരെ തണുപ്പു കൊണ്ട് എരിഞ്ഞു തീരുന്നതു പോലെ തോന്നി.


ഒരു മണിക്കൂറ് കഴിഞ്ഞപ്പോഴേക്കും ഈജിപ്റ്റ്കാരനും എത്തി. അർബാബ് ഞങ്ങളെ പരിചയപ്പെടുത്തി. ഞങ്ങൾ ഷേൿഹാന്റ് ചെയ്തു. പിന്നെ അർബാബിന്റെ വണ്ടിയിൽ പുറപ്പെട്ടു. കുറച്ചു സമയത്തിനകം ഒരു കടയുടെ മുൻപിൽ എത്തിച്ചേർന്നു. അർബാബ് താക്കോലെടുത്ത് ഷട്ടർ തുറന്നു. പിന്നെ ഗ്ലാസ് ഡോർ.


കടക്കകത്ത് സധനങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഷെൽഫ് കുറച്ച് ശരിയാക്കിയിരുന്നു. ബാക്കിയുള്ളത് ഒരു മൂലയിൽ അടുക്കി വച്ചിട്ടുണ്ടായിരുന്നു. അതെല്ലാം എടുത്ത് ഷെൽഫ് ശരിയാക്കാൻ തുടങ്ങി. ഈജിപ്റ്റ്കാരനും ഞാനും കൂടിയാണ് ഫിറ്റ് ചെയ്തത്. അർബാബ് എല്ലാം അടുത്ത് നിന്ന് നിർദ്ദേശങ്ങൾ തന്നു കൊണ്ടിരുന്നു.


ഇടക്ക് അർബാബ് പോയി ഞങ്ങൾക്ക് കഴിക്കാനുള്ള സാധനങ്ങളുമായി വന്നു. ഓരൊ പാക്കറ്റ് വീതം കിട്ടി. കോഴിക്കാൽ അങ്ങനെ തന്നെ വറുത്തത് ഒരു നാലെണ്ണം, ഒരു കപ്പു നിറയെ ഒരുളക്കിഴങ്ങ് നീളത്തിൽ അരിഞ്ഞ് വറുത്തത്. പിന്നെ ചുവപ്പും വെളുപ്പും നിറങ്ങളിൽ ക്രീമുകൾ കൂടാതെ രണ്ടു ‘കുപ്പൂസ്‘.


വല്ലപ്പോഴും വരുന്ന വിരുന്നുകാർക്കായി മാറ്റിവക്കപ്പെട്ടതായിരുന്നു ഞങ്ങളുടെ വീട്ടിലെ കോഴികൾ. എന്നു പറഞ്ഞാൽ പൂവൻ കോഴികൾ. പിടക്കോഴികൾ അമ്മക്ക് മുട്ടക്കച്ചവടം നടത്താൻ മാത്രവും. അന്നും കറി വച്ചാൽ കോഴിയുടെ കാലുകൾ കണികാണാൻ പോലും കിട്ടുകയില്ല. അതെല്ലാം വിരുന്നുകാർക്കുള്ളത്. ഈ കോഴിക്കാലു കണ്ടപ്പൊ അതാണ് ഓർമ്മ വന്നത്. ഒരു കോഴിക്കാലും പൊക്കിപ്പിടിച്ചു കൊണ്ടാണ് ഞാനാ ദിവാസ്വപ്നത്തിൽ മുഴുകിയത്.


മറ്റുള്ളവർ ഇതൊന്നും ശ്രദ്ധിക്കാതെ ചിരപരിചിതരെപ്പോലെ കോഴിക്കാലിന്റെ എല്ല് ഊരിയെടുത്ത് കടലാസ് പാത്രത്തിൽ നിരത്തി വച്ചു തുടങ്ങി. അവർ തിന്നുന്നതു പോലെ ഞാനും കഴിച്ചു തുടങ്ങി. പക്ഷെ രണ്ടു കോഴിക്കാലിൽ കൂടുതൽ എനിക്കകത്താക്കാനായില്ല. അപ്പോഴേക്കും മടുത്തു തുടങ്ങി. ഞാൻ ബാക്കിയുള്ളത് ആ കവറിൽ തന്നെ മടക്കി പൊതിഞ്ഞു വച്ചു.


രാത്രി പത്തു മണി വരെ ഷെൽഫിന്റെ പണിയായിരുന്നു. അതു കഴിഞ്ഞ് കട പൂട്ടി എല്ലാവരും പുറപ്പെട്ടു. ഒരു വലിയ കടയിൽ കയറി ഓരൊ പ്ലെയ്റ്റ് പിസ്സയും പെപ്സിയും കഴിച്ചു. ഒരു പ്ലെയ്റ്റ് ചോറു കിട്ടിയിരുന്നെങ്കിലെന്ന് ഒരുപാട് ആശിച്ചു. പക്ഷെ അങ്ങനെ ഒരു സാധനം അവിടെങ്ങും ആരും കഴിക്കുന്നതായി കണ്ടില്ല. അതു കൊണ്ട് ചോദിക്കാനും ഒത്തില്ല. പിന്നെ ആ കടയിൽ എല്ലാവരും ഫിലിപ്പൈൻ‌കാരായിരുന്നു.

അതു കഴിഞ്ഞ് ഒരു ഫ്ലാറ്റിൽ വന്നു. അവിടെ ഫർണ്ണീച്ചർകൾ ഒന്നും ഉണ്ടായിരുന്നില്ല. മൂന്നു കിടക്കകൾ മാത്രമെയുള്ളു. തലയിണകളും ഇല്ലായിരുന്നു. വന്ന വഴി ഒന്നു കക്കൂസിൽ പോയി. പിന്നെ കുളിച്ച് വസ്ത്രം മാറി ഞാനും അവരുടെ അടുത്ത് കിടക്കയിൽ കുത്തിയിരുന്നു. അർബാബ് എവിടേക്കൊ കുറെ നേരമായി ഫോൺ ചെയ്യുന്നുണ്ടായിരുന്നു. അവർ കുളിക്കാനൊന്നും താല്പര്യം കാട്ടിയില്ല. വസ്ത്രം മാറുക മാത്രമെ ചെയ്തുള്ളു.


എനിക്കും ഫോൺ ചെയ്യണമെന്നുണ്ടായിരുന്നെങ്കിലും ഈ രാത്രിയിൽ അതിനു കഴിയില്ല. നാളെ നേരം വെളുത്തിട്ട് അർബാബിനോട് ചോദിക്കാം. അപ്പോഴാണ് നാട്ടിൽ സമയം എത്രയായെന്നറിയാനായി വാച്ചെടുത്ത് നോക്കിയത്. എന്റെ വാച്ചിന്റെ സമയം മാറ്റിയിരുന്നില്ല.

ദൈവമെ രാത്രി രണ്ടു മണി...!!!
അർബാബിന്റെ വാച്ചിൽ നോക്കി ഇവിടത്തെ സമയം 11.30 ആക്കി വച്ചിട്ട് കിടക്കയിൽ കിടന്നു.

തലയിണയില്ലാഞ്ഞിട്ട് കിടപ്പിനൊരു സുഖം തോന്നിയില്ല. കൊണ്ടു വന്ന എയർബാഗ് എടുത്ത് തോർത്ത് മുണ്ട് കൊണ്ട് പൊതിഞ്ഞ് തലയ്ക്കടിയിൽ വച്ച് കിടന്നു.
മനസ്സ് നാട്ടിലായിരുന്നു..
മോൻ എന്നെ കാണാതെ കരയുന്നുണ്ടാവുമൊ....?
അവന്റെ അമ്മ എന്നെക്കുറിച്ചുള്ള വിവരമറിയാതെ വിഷമിക്കുന്നുണ്ടാവുമൊ....?


കാലത്തെ എഴുന്നേറ്റ് പ്രാഥമിക പരിപാടികൾ കഴിഞ്ഞ് അറബി പത്രം വായിച്ചുകൊണ്ടിരുന്ന അർബാബിന്റെ അടുത്തു ചെന്ന് നാട്ടിലേക്ക് ഫോൺ ചെയ്തൊട്ടെയെന്ന് ചോദിച്ചു. വിളിച്ചോളാൻ അനുവാദവും തന്നു. വീട്ടിൽ അന്നു ഫോൺ എടുത്തിട്ടില്ലായിരുന്നു. അതു കൊണ്ട് അടുത്ത വീട്ടിലേക്ക് വിളിച്ച് എന്റെ വീട്ടിൽ നിന്നും ആരെയെങ്കിലും വിളിക്കാനും പത്തു മിനിട്ടു കഴിഞ്ഞ് വീണ്ടും വിളിക്കാമെന്നും പറഞ്ഞിട്ട് ഫോൺ കട്ടാക്കി.


പിന്നെ കാത്തിരിപ്പായി. അർബാബ് ചോദിച്ചു
“ഇത്ര വേഗം കഴിഞ്ഞൊ..?”
ഞാൻ വിവരം പറഞ്ഞു. എന്റെ മുറി ഇംഗ്ലീഷ് കേട്ടിട്ടാവും അവന് ചിരിവന്നത്.  പിന്നെ അർബാബിന്റെ വിളിയായി. അർബാബ് ആരെയൊ വിളിച്ച് നിറുത്താതെ സംസാരിക്കുകയാണ്. അറബിയിലായതു കൊണ്ട് ഒരെത്തും പിടിയും കിട്ടിയില്ലെന്നു മാത്രമല്ല എനിക്കു ശ്വാസം മുട്ടുന്നതു പോലെ തോന്നി.


ഏതാണ്ട് അരമണിക്കൂർ കഴിഞ്ഞാണ് എനിക്ക് ഫോൺ കിട്ടിയത്. ഉടനെ വിളിച്ചു. ഭാര്യയായിരുന്നു വന്നിരുന്നത്.  ഇതുവരെ കുഴപ്പമൊന്നും ഇല്ലെന്നും നല്ല അർബാബാണെന്നും ഒരു കടയിലാണ് ജോലിയെന്നും മറ്റും പറഞ്ഞതിനോടൊപ്പം ശമ്പളം കിട്ടിയാൽ ഉടനെ അയക്കാമെന്നും അതു വരെ പിടിച്ചു നിൽക്കണമെന്നും പറഞ്ഞ് ആശ്വസിപ്പിച്ചിട്ടാണ് ഫോൺ വച്ചത്.


അന്ന് കടയിലേക്ക് ആവശ്യമായ സാധനങ്ങൾ കാർഗോയിൽ വന്നു കിടക്കുന്നത് എടുക്കുന്നതിനായി ഞങ്ങൾ നേരത്തെ വീട്ടിൽ നിന്നും പുറപ്പെട്ടു. അതിന്റെ പണിയെല്ലാം ഒരു ഏജന്റിനെ ഏൽ‌പ്പിച്ചിട്ട് കടയിൽ വന്ന് ബാക്കിയുള്ള പണിയെല്ലാം തീർത്തു. എല്ലാ ഷെൽഫും തുടച്ച് വൃത്തിയാക്കി. സാധനങ്ങൾ വരുന്നതും കാത്ത് ഞങ്ങൾ ഉച്ച ഭക്ഷണമെല്ലാം (കോഴിക്കാൽ)  കഴിഞ്ഞ് കടയിൽ തന്നെയിരുന്നു.


വൈകുന്നേരം സാധനങ്ങൾ വന്നത് അപ്പോൾ തന്നെ ഷെൽഫുകളിൽ നിരത്തി. നിരത്തിത്തുടങ്ങിയതും കസ്റ്റമർ ഓരോരുത്തർ വന്നു തുടങ്ങി.
ആദ്യമായിട്ട് ഒരു കസ്റ്റമർക്ക് ഒരു ക്രീം കൊടുത്ത് കാശു വാങ്ങിയത് അർബാബിന്റെ നിർദ്ദേശപ്രകാരം ഞാനായിരുന്നു...!
കടയുടെ ഉൽഘാടനത്തിനു വേണ്ട സാഹചര്യങ്ങളൊന്നും അവിടെയുണ്ടായിരുന്നില്ല. അങ്ങനെ എന്തെങ്കിലും വേണമെന്നുള്ള താല്പര്യവും അർബാബിനുള്ളതായി തോന്നിയില്ല.


നാട്ടിലായിരുന്നെങ്കിൽ ഉത്ഘാടനത്തിനു സിനിമാതാരങ്ങൾ ഉൾപ്പടെ എന്തെന്തു ബഹളങ്ങൾ ഇപ്പോൾ അരങ്ങേറിയേനെ. രാത്രി പന്ത്രണ്ടു മണിയോടടുത്ത് കടപൂട്ടി ഭക്ഷണവും (പിസ്സ) കഴിഞ്ഞിട്ടാണ് മുറിയിൽ എത്തിയത്.


അന്നെനിക്ക് 20 ദിനാർ അർബാബ് അഡ്വാൻസ് തന്നു...
പിന്നെ ബഹ്‌റീന്റെ ഏറ്റവും വില കൂടിയ നോട്ടാണിതെന്നും ഇതിനു താഴെ പത്തിന്റെയും അഞ്ചിന്റെയും ഒരു ദിനാറിന്റെയും കൂടാതെ അര ദിനാറിന്റെയും നോട്ടുകളാണുള്ളതെന്നും അർബാബ് പഠിപ്പിച്ചു തന്നു. എല്ലാ നോട്ടുകളും ഓരോന്നായി കാണിച്ചു തന്നു. ഞാനതു വാങ്ങി തിരിച്ചും മറിച്ചും നോക്കി. ഇതിനു നാട്ടിൽ എന്തു വില കിട്ടുമെന്നു അറിയില്ലായിരുന്നു. ചില്ലറ കൊടുക്കുമ്പോൾ സൂക്ഷിക്കണമെന്നും ഓർമ്മിപ്പിക്കാൻ അർബാബ് മറന്നില്ല.


പിറ്റെ ദിവസം ബാക്കിയുള്ള ഷെൽഫിൽ കൂടി സാധനങ്ങൾ നിറച്ചു. കാർട്ടണുകളിൽ പൊട്ടിക്കാത്തത് മുഴുവൻ കടയുടെ മുകളിലെ മുറിയിൽ കൊണ്ടു പോയി വച്ചു.


ദിവസങ്ങൾ ഒന്നൊന്നായി കടന്നു പോയി...
ഒരാഴ്ച കഴിഞ്ഞതും അർബാബ് പെട്ടിയും മറ്റുമെടുത്ത് പോകാൻ തെയ്യാറായി...
അപ്പൊഴാണ് അദ്ദേഹത്തിന് ഇവിടെയല്ല ജോലിയെന്നും ഇതിന്റെ ഹെഡ്ഡാഫീസുള്ള ദുബായിലാണെന്നും മനസ്സിലായത്. ഇത് അവരുടെ ഒരു ബ്രാഞ്ച് ആയാണ് തുറന്നത്. കാര്യങ്ങളേല്ലാം ഈജിപ്ത്കാരനെ പറഞ്ഞേൽ‌പ്പിച്ചു.


അർബാബിനെ എയർപ്പോട്ടിൽ കൊണ്ടു ചെന്നാക്കാൻ ഞങ്ങളും പോയിരുന്നു. അദ്ദേഹം അകത്തു കടന്നു നടന്നു പോകുന്നത് കുറച്ചു വേദനയോടെയെ എനിക്കു നോക്കി നിൽക്കാനായുള്ളു. ഞാൻ വന്ന ദിവസം മുതൽ ഒരു അർബാബും തൊഴിലാളിയും എന്നതിലുപരി ഒരു നല്ല സഹപ്രവർത്തകൻ എന്ന സ്ഥാനമാണദ്ദേഹം എനിക്കു തന്നിരുന്നത്.


ഞങ്ങൾ മുറിയിൽ ഒരുമിച്ച് താമസിക്കുമ്പോഴും ഒരു ഗ്ലാസ് ചായ തിളപ്പിച്ചു കൊണ്ടു വരാൻ പോലും എന്നോട് ആവശ്യപ്പെട്ടിട്ടില്ല. പകരം ചായ കുടിക്കണമെന്നു തോന്നുമ്പോൾ അദ്ദേഹം തന്നെ എല്ലാവർക്കും വേണ്ടി ചായ ഉണ്ടാക്കിക്കൊണ്ടുവരികയാണ് ചെയ്തിരുന്നത്. ആ മനുഷ്യനാണ് ഞങ്ങളോട് യാത്ര പറഞ്ഞു പോയത്.


ഇതെല്ലാം മനസ്സിൽ താലോലിച്ച് എയർപ്പോട്ടിനു പുറത്തേക്കു നടക്കുമ്പോൾ എന്റെ കണ്ണകൾ നിറഞ്ഞിരുന്നു....

പക്ഷെ , വരണ്ടുണങ്ങിയ മരുഭൂമിയിൽ പെയ്ത പുതുമഴയുടെ കുളിർമ്മ മാത്രമായിരുന്നു കഴിഞ്ഞ ഒരാഴ്ച ഞാൻ അനുഭവിച്ചതെന്ന് അപ്പോഴെനിക്കു മനസ്സിലായതേയില്ല.....!!!??.

വരാനിരിക്കുന്ന നാളുകൾ, ‘വിധി ’ എനിക്കായി കാത്തു വച്ചിരുന്നത് മറ്റൊന്നായിരുന്നു......!!?

അത് അടുത്ത പോസ്റ്റിൽ.........