Wednesday 15 June 2011

സ്വപ്നഭുമിയിലേക്ക്...(43) തുടരുന്നു...


കഴിഞ്ഞതില്‍ നിന്നും...

‘വേണ്ടതു വേണ്ടപ്പോൾ ചെയ്യണമെന്നു പറയുന്നതു പോലെ തന്നെയാണ്, വേണ്ടത് വേണ്ടപ്പോൾ തോന്നണമെന്നതും...’

തുടരുന്നു...


നല്ലപാതിയാണ് അങ്ങനെ ഒരു നിർദ്ദേശം വച്ചത്.
“ഞങ്ങൾ തിരിച്ചു പോയാലൊ... കുഞ്ഞുങ്ങൾക്കും നാട് തന്നെയാ നല്ലത്. ഇവിടെ ഒന്നോടിക്കളിക്കാൻ പോലും കഴിയുന്നില്ല....”
“പറഞ്ഞത് നല്ല തീരുമാനമാ... പക്ഷെ, അതുകൊണ്ട് സാമ്പത്തിക ലാഭമൊന്നുമില്ല. പിന്നെ ഇവിടത്തെ ഒരു മാസത്തെ സ്ക്കൂൾ ഫീസുകൊണ്ട് നാട്ടിലാണെങ്കിൽ മൂന്നുമാസം എങ്കിലും പഠിക്കാം. എനിക്കും മക്കൾ നാട്ടിൽ പഠിക്കുന്നതാ ഇഷ്ടം.”
“വല്ലപ്പോഴും നാട്ടിലൊന്നു പോയി വരണമെങ്കിൽ തന്നെ കാശെത്ര വെണം..?”
“ഹൂം... അതിനെക്കുറിച്ച് ഞാൻ ചിന്തിക്കുന്നേയില്ല...”
“ആറു മാസം കൂടുമ്പോഴെങ്കിലും ഒരു മാസത്തേക്ക് ഒന്നു വരാൻ പറ്റില്ലെ ചേട്ടന്...”
‘പിന്നേ...! ഞാനെന്താ ‘ഷേക്കാ..’ ഇവിടെ..!?”
“എന്നാൽ വർഷത്തിലൊരിക്കൽ....”
“പഴയതു പോലെ രണ്ടു വർഷം എന്നത് ഒന്നാക്കി ചുരുക്കാം. പക്ഷെ, ഒരു പ്രാവശ്യം വരുന്നതിനു ടിക്കറ്റ് കയ്യീന്നെടുക്കണം..... എന്നാലും സാരമില്ല..!”
“ അപ്പൊ.. ഞങ്ങൾ പൊക്കോട്ടെ...?”
“നമ്മൾ പിരിയുന്നതു കൊണ്ട് എന്തു സാമ്പത്തിക ഗുണമാണ് ഉണ്ടാകുന്നത്...?”
“അല്ലാതെ ഇവിടെ ഇങ്ങനെ ജീവിച്ചു പോയതു കൊണ്ട് എന്താ ഗുണം..? നാട്ടിൽ ഒന്നുമില്ലാതെ എത്ര കാലം ഇവിടെയിങ്ങനെ ജീവിച്ചു പോകാനാകും...?
“നിങ്ങൾ പോയാൽ ‘ഫാമിലി അക്കോമഡേഷനു’ തരുന്ന ആ ദിനാർ നിൽക്കും. പിന്നെ എനിക്ക് ഒരാളുടെ താമസത്തിനുള്ളതു മാത്രമെ തരികയുള്ളു.”
“അതു കട്ടാക്കാതിരിക്കാൻ ബോസ്സിനോട് പറഞ്ഞൂടെ...?”
“അതെന്തായാലും നടക്കാൻ പോകുന്നില്ല. ഞാനൊരാളല്ലല്ലൊ കമ്പനിയിൽ.... മറ്റുള്ളവരും ചോദിച്ചാൽ കൊടുക്കേണ്ടി വരില്ലെ...? അതു കൊണ്ട് ഒരു ശതമാനത്തിനു പോലും സാദ്ധ്യതയില്ലാത്ത ഒരാഗ്രഹമാണത്...”
“എന്നാലും ഒന്നു ചോദിച്ചൂടെ...? പോയാൽ ഒരു വാക്ക്... കിട്ടിയാലൊ...!!?”
“കിട്ടില്ലെന്നറിഞ്ഞു കൊണ്ട് എന്തിനാണ് അങ്ങനെയൊരു പാഴ്വേല.... ചോദിച്ചിട്ടു തന്നില്ലെങ്കിൽ എനിക്കും പ്രയാസമാകും....?”
“അല്ലാതെ പിന്നെന്തു ചെയ്യും...?”
“നിങ്ങളെ കയറ്റി വിടണമെങ്കിൽ തന്നെ നല്ലൊരു തുക കടമായിട്ട് വാങ്ങേണ്ടി വരും. അതെങ്ങനെ ബോസ്സിനോട് ചോദിക്കുമെന്നാ...? മുൻപത്തെപ്പോലെ അല്ല ഇപ്പോൾ... ബിസ്സിനസ്സ് പുരോഗമിക്കുന്നതോടൊപ്പം സ്റ്റാഫിന്റെ എണ്ണവും കൂടി. ഒരാൾക്ക് മാത്രമായിട്ട് ബോസ്സ് ഒന്നും ചെയ്യില്ല.”

ഒന്നിനും ഉത്തരമില്ലാതെ അതവിടെ അവസാനിച്ചു. പിന്നെ ഉറക്കം വന്നതേയില്ല. പൈസ എങ്ങനെ ഉണ്ടാക്കുമെന്നായിരുന്നു ചിന്ത. അപ്പൊഴാണ് ഒരു കൂട്ടുകാരൻ ചിട്ടി തുടങ്ങണ കാര്യം പറഞ്ഞത് ഓർമ്മ വന്നത്. ചിട്ടിയിൽ ചേർന്നിട്ട് പോകുന്നതിനു മുൻപ് വിളിച്ചെടുത്താൽ വലിയ കുഴപ്പമില്ലാതെ പിടിച്ചു നിൽക്കാം. മാസം തോറും അടച്ചു തീർത്താൽ മതിയാകും. പലിശയും കൊടുക്കേണ്ടല്ലൊ....!

ചില ജീവിത നിമിഷങ്ങൾ നമ്മെ ബോദ്ധ്യപ്പെടുത്തിത്തരുന്ന ഒരു വസ്തുതയുണ്ട്.
ഒരു പ്രസിദ്ധ സിനിമാ വാചകം കടമെടുത്താൽ.
“ എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ...”
അതെ..!
എന്തിനും ഏതിനും ഒരു സമയമുണ്ട്. ആ സമയം വരാതെ നമ്മൾ എത്ര തന്നെ സ്വരുക്കൂട്ടി വച്ചിരുന്നാലും ഒന്നും നടക്കുകയില്ല. എന്നാൽ ഒന്നുമില്ലായ്മയിൽ നിന്നും പലതും ആ സമയത്ത് ഉണ്ടായെന്നിരിക്കും...!
അതൊരു വസ്തുതയാണെന്ന് അനുഭവം പഠിപ്പിക്കുന്നു.
വിവാഹം, വീടു പണി മുതലായ കാര്യങ്ങളിൽ എത്രയോ ഉദാഹരണങ്ങൾ ഒരോരുത്തർക്കും പറയാൻ കാണും....!

പിറ്റെ ദിവസം കടയിലെത്തിയപ്പോൾ തന്നെ ബോസ്സ് പറഞ്ഞു.
“പത്തു മണിക്ക് നമ്മൾക്ക് പുറത്തു പോകാനുണ്ട്. വേറെങ്ങും പോകരുത്...”
സാധാരണയുള്ള ഒരു നിർദ്ദേശമാണത്. ചിലപ്പോൾ ഞാൻ മറ്റു സ്റ്റാഫുകളോടൊപ്പം പുറത്തു പോകാറുണ്ട്. അതുകൊണ്ടാണ് നേരത്തെ തന്നെ പറഞ്ഞത്.

അന്നത്തെ യാത്ര കഴിഞ്ഞ് തിരിച്ചു വരുമ്പോളാണ് ബോസ്സിന്റെ പതിവുള്ള ആ ചോദ്യം.
“ എങ്ങനെയുണ്ട് നിന്റെ കുട്ടികൾ...?”
“നന്നായിരിക്കുന്നു...”
“ ഇളയവൻ എങ്ങനെ..? തന്നെ നടക്കുമൊ...?”
“പിന്നേ.. ഭയങ്കര വികൃതിയാ... പഴയ വീടായതുകൊണ്ട് പേടിയാ..... ”

പോയ കാര്യം ഭംഗിയായി നടന്നതു കൊണ്ടാകും ഇന്നു ബോസ്സ് നല്ല മൂഡിലാണെന്ന് തോന്നുന്നു. പല കാര്യങ്ങളും സംസാരിക്കുന്നതിനിടെ ഞാൻ ചോദിച്ചു.
“ ബോസ്സ്, ഞാൻ അവരെ നാട്ടിലെക്ക് വിടാൻ ഉദ്ദേശിക്കുകയാണ്...”
“ങൂം.. നല്ലതാ... ഇപ്പൊ രണ്ടു മൂന്നു വർഷമായില്ലെ വന്നിട്ട്.... രണ്ടു മൂന്നു മാസം നാട്ടിൽ പോയി എല്ലാവരേയും കണ്ടിട്ടു വരട്ടെ....”
“അതല്ല ബോസ്സ്.. ഇവിടെ ഇങ്ങനെ ജീവിച്ചാൽ നാട്ടിൽ ഒന്നുമുണ്ടാക്കാനാവുകയില്ല.
ഒരു വീടുണ്ടാക്കാനായില്ലെങ്കിൽ നാട്ടിൽ ചെന്നാലെന്തു ചെയ്യും...?
വരവും ചിലവും ഇവിടെ സമാസമം. ഒന്നും ബാക്കിയില്ല. അതുകൊണ്ട് അവരെ നാട്ടിൽ നിറുത്താനാ ഉദ്ദേശിക്കുന്നത്....”

കുറച്ചു നേരം ബോസ്സ് ഒന്നും മിണ്ടാതെ വണ്ടിയോടിക്കുന്നതിൽ ശ്രദ്ധിച്ചുകൊണ്ടിരുന്നു. എനിക്കു നല്ല പരിചയമുള്ള ബോസ്സ് അപ്പോൾ ചിന്തിച്ചിട്ടുണ്ടാവുക ‘ഇവനെ എങ്ങനെ സഹായിക്കാനാവുമെന്നാവും..!’
പിന്നെ ബോസ്സ് പറഞ്ഞു.
“ എനിക്കതിൽ ഒന്നും പറയാനില്ല... നിന്റെ ഇഷ്ടം....”

നല്ലപാതിയുടെ ‘പോയാൽ ഒരു വാക്ക്... കിട്ടിയാൽ...’ എന്ന മന്ത്രം പെട്ടെന്ന് ഓർമ്മയിൽ വന്നു. സ്വല്പനേരം വീണ്ടും വീണ്ടും ഞാൻ ആലോചിച്ചു. പിന്നെ എന്തും വരട്ടെയെന്നു കരുതി ചോദിച്ചു.
“ ബോസ്സ് ഞാൻ ചോദിക്കുന്നത്, അവരെ നാട്ടിൽ വിട്ടാൽ എനിക്കു ഫാമിലി അക്കൊമഡേഷനു തരുന്ന തുക നിറുത്തലാക്കുമോ...?”

ബോസ്സ് അത് കേട്ടെങ്കിലും കേട്ടതായിട്ടു ഭാവിച്ചില്ല. വണ്ടി ഓടിക്കുന്നതിൽ തന്നെ ആയിരുന്നു ശ്രദ്ധ. ചോദിച്ചത് മണ്ടത്തരമായിപ്പോയതു പോലെ ഞാനും പുറത്തെ കാഴ്ചകളും കണ്ടിരുന്നു.

പണ്ടു ഞാൻ ഇതിലെ പോകുമ്പോൾ ഇവിടെമൊക്കെ തരിശായിക്കിടക്കുകയായിരുന്നു. തൊട്ടപ്പുറത്ത് വിശാലമായ കടലും കാണാമായിരുന്നു. എത്ര പെട്ടെന്നാണ് ഈ ബഹ്റീന്റെ മുഖം മാറുന്നത്. അംബരചുംബികളായ കെട്ടിടങ്ങളാൽ തരുശു നിലങ്ങൾ മൂടപ്പെട്ടിരിക്കുന്നു. കടൽ അടുത്തെങ്ങും കാണാനേയില്ല. അതെല്ലാം നികത്തിയെടുത്ത് വിസ്മയങ്ങൾ തീർത്തത് എത്ര പെട്ടെന്നാണ്....!!
കടൽ സ്വയം അങ്ങകലേക്ക് പിൻ‌വാങ്ങിയതു പോലെ...!!

ചിന്തകൾ മുറിച്ചത് ബോസ്സിന്റെ ഒരു ചോദ്യമാണ്.
“ നീയല്ലെ കമ്പനിയിലെ സീനിയർ സ്റ്റാഫ്....?”
ഞാൻ തലയാട്ടി.
“ശരി.. നിന്റെ ഫാമിലി അക്കോമഡേഷൻ കട്ടു ചെയ്യില്ല.. പോരെ...!!”

മറുപടിയിൽ വിശ്വസിക്കാനാവാതെ ബോസ്സിന്റെ മുഖത്തേക്ക് നോക്കിയിരുന്നതെയുള്ളു. അപ്പോഴേക്കും ഞങ്ങളൂടെ കടയുടെ പുറകിൽ വണ്ടി നിറുത്തിയിരുന്നു.
ഡോർ തുറന്ന് ഇറങ്ങാൻ നേരം വർദ്ധിച്ച സന്തോഷത്തോടെ ഞാൻ പറഞ്ഞു.
“എങ്കിൽ.. ഞാനൊരു വീടു പണിയും ബോസ്സ്...!!”
“അതുകൊണ്ടെങ്ങനെ നീ വീടു പണിയും...?”
“അത്രയും തുക എല്ലാ മാസവും കൃത്യമായി അടക്കാൻ കഴിഞ്ഞാൽ.. ബാങ്കിൽ നിന്നും ലോണെടുത്ത് വീടു പണിയാം...!!!”

അന്നത്തെ ആ യാത്ര ഒരു ഭാഗ്യയാത്ര തന്നെയായിരുന്നു....!
സമയം അനുകൂലമാവുമ്പോൾ വിചാരിക്കുന്നതു പോലെ എല്ലാം നടക്കും....
ആ സമയത്ത് അതുവരെ ചിന്തിക്കാതിരുന്ന പലതും ചിന്തിക്കും....
നടക്കാൻ സാദ്ധ്യതയില്ലാത്ത പലതും നടക്കും...
പക്ഷെ, ഒന്നും നമ്മുടെ കയ്യിലല്ല താനും....!

അക്കൊല്ലം ചിക്കു ആറാം ക്ലാസ് പാസ്സായതോടെ ടീസി വാങ്ങി വച്ചു.
സ്കൂളിൽ വളരെ ബുദ്ധിമുട്ടിയാണെങ്കിലും കെട്ടി വച്ച ‘ഡെപ്പോസിറ്റ്’ തിരിച്ചുവാങ്ങി.
അത് അവന്റെ ടിക്കറ്റിനായി ഉപകാരപ്പെട്ടത് എത്ര ആശ്വാസമായെന്നോ...?

ചിട്ടി തുടങ്ങിയതിന്റെ മൂന്നാം മാസം കുറച്ചു നഷ്ടത്തിലാണെങ്കിലും വിളിച്ചെടുത്തത് വലിയ കടം വരുന്നതിൽ നിന്നും രക്ഷ നേടി. എന്റെ ‘ലീവ് സാലറി’യും കമ്പനിയിൽ നിന്നും ചെറിയൊരു ‘ലോണും’ കൂടി കരസ്തമാക്കിയതോടെ പോകാനുള്ള തെയ്യാറെടുപ്പ് ചെറിയ രീതിയിൽ പുർത്തിയായി.

അമ്മയും മോനും തനിയേ ആയിരുന്നു ഇങ്ങോട്ടു വന്നത്. അമ്മയും രണ്ടു മക്കളുമായി അങ്ങോട്ടും തനിയേ തന്നെ പോയി. എനിക്കു കൂടെ പോകാൻ കഴിയുമായിരുന്നില്ല. എന്റെ ടിക്കറ്റിനുള്ള കാശും കൂടി വാങ്ങിയിട്ടാണ് അവരെ വിട്ടത്. തന്നെയുമല്ല ചിട്ടിക്കാശ് മുടങ്ങാതെ കൊടുക്കേണ്ടതു കൊണ്ട് ഒരു മാസം പോലും ഇവിടന്നു മാറി നിൽക്കാൻ കഴിയുമായിരുന്നില്ല.

അവർ പോയിക്കഴിഞ്ഞശേഷമാണ് ജീവിതത്തിലെ ശൂന്യത ശരിക്കും ബോദ്ധ്യപ്പെട്ടത്. കുടുംബം വരുന്നതിനു മുൻപും ഇവിടെ ജീവിച്ചതാണ്. അന്നൊന്നും തോന്നാത്ത ഒരു ഫീലിംഗ് ആയിരുന്നു അത്. ആ ഒരു മാസം ഞാൻ ഒറ്റക്കായിരുന്നു മുറിയിൽ. ആ മുറി വിടാൻ എന്തോ മനസ്സു വന്നില്ല.

പൊട്ടിപ്പൊളിഞ്ഞതാണെങ്കിലും പ്രവാസകാലത്തെ ആകെ കിട്ടിയ കുടുംബജീവിതം തന്ന മുറിയാണിത്. മുൻപൊക്കെ ഈരണ്ടു വർഷം കൂടുമ്പോൾ കിട്ടുന്ന ഓരോ മാസത്തെ അവധിക്കാലങ്ങളിലായിരുന്നു ഞങ്ങൾ കണ്ടുമുട്ടിയിരുന്നത്. ബന്ധുവിടു സന്ദർശനങ്ങളും കൂട്ടുകാരുടെ വീടുകളും മറ്റുമായി അതങ്ങു തീരുന്നത് അറിയുമായിരുന്നില്ല. ഒരിക്കലും ജീവിതം എന്തെന്ന് അറിഞ്ഞിരുന്നില്ല. വിവാഹശേഷം പത്തു പന്ത്രണ്ടു വർഷങ്ങൾക്കിടയിൽ ഞങ്ങൾ ഒരുമിച്ചു താമസിച്ചത് അഞ്ചോ ആറോ മാസങ്ങൽ മാത്രം....!
ഓരോ പ്രവാസിയുടേയും വിധി...!

ഒരു നീണ്ട കുടുംബജീവിതം തന്നത് ഈ മുറിയാണ്.
എന്റെ മക്കളുടെ വളർച്ച നേരിൽ കണ്ടത് ഇവിടെ വച്ചാണ്.
ഇവിടമാണ് എന്റെ ഇളയ മകൻ പിറന്നത്.
ഇവിടെയാണ് എന്റെ മക്കൽ രണ്ടു പേരും കളിച്ചു നടന്നത്.
എന്റെ മക്കളുടെ മണം ഈ ബെഡ്ഡിൽ ഇപ്പോഴുമുണ്ട്.
എന്റെ നല്ല നാളുകൾ സമ്മാനിച്ചത് ഇവിടമാണ്.
ഇത് വിടാതെ, ഇവിടെ തന്നെ താമസിച്ചാലോ...?
എനിക്കു നല്ലതു മാത്രം സമ്മാനിച്ച ഈ വീട് വിടുന്നത് നന്ദികേടല്ലെ....!
വളരെ വയസ്സായെങ്കിലും ഈ വീടിനും ജീവനുള്ളതല്ലെ...?

ഇതിന്റെ പഴയ ഉടമസ്ഥർ നല്ല ജീവിതം കിട്ടിയപ്പോൾ ഇതുപേക്ഷിച്ചു പോയിരിക്കും.
പിന്നീടവർക്ക് എന്തു സംഭവിച്ചിരിക്കും...?
എന്തായാലും ഇതു വിടുന്നില്ലെന്നു തന്നെ തീർച്ചപ്പെടുത്തി.
പകരം ഒരാളെ കൂടി ചേർത്ത് ഇവിടെത്തന്നെ താമസിക്കാൻ തീരുമാനിച്ചു.

താമസിക്കാൻ വരുന്നവർ ആറു മാസത്തിൽ കൂടുതൽ എന്നൊടൊപ്പം നിന്നില്ല.
അത്പക്ഷെ, ഞാനെന്തെങ്കിലും പാര പണിതട്ടല്ലാട്ടൊ....
ആദ്യം വന്നയാൾ നാട്ടിൽ നിന്നും ആദ്യമായിട്ടു വന്ന ഒരു ‘ഫ്രി’ വിസക്കാരനായിരുന്നു. ഇവിടെ വന്നതിനു ശേഷം ജോലി അന്വേഷിച്ചു കണ്ടെത്തി. കൊള്ളാവുന്ന ജോലി കണ്ടെത്തിയ അയാൾക്ക് ആറു മാസത്തിനുള്ളിൽ ഫാമിലി വിസയും കിട്ടി....! (ഭാഗ്യവാൻ...!)

രണ്ടാമതു വന്നവൻ ഇവിടന്നു തന്നെ ഒരുത്തിയെ പ്രേമിച്ച്, രണ്ടു പേരും കൂടി നാട്ടിൽ പോയി എല്ലാവരും അറിയെ കെട്ടി തിരിച്ചു വന്ന് എന്നോട് വിട പറഞ്ഞു....! (അവന്റെ സമയം..!)

അടുത്തവൻ വന്ന് അധികം നാളായിട്ടില്ലായിരുന്നു. അവനെ ഞാൻ തന്നെ കെട്ടുകെട്ടിച്ചു. ഓന്റെ കയ്യിലിരുപ്പതാണെ...!? (ഞാനാരാ മോൻ..!)

അപ്പോൾ ഞാൻ വിചാരിച്ചു, ഇനി ചെറുപ്പക്കാർക്ക് കൊടുക്കുന്നില്ല. ഏതെങ്കിലും കുറച്ചു പ്രായവും പക്വതയും വന്നവർക്ക് കൊടുക്കാമെന്നു കരുതി. അവർക്ക് ഫാമിലിയുടെ അസ്കിത ഒന്നും ഉണ്ടാവില്ലല്ലൊ...(?)
അങ്ങനെ ഒരാളെ കിട്ടി. അയാളോടൊപ്പം താമസിക്കുമ്പോഴാണ് എനിക്ക് നാട്ടിൽ പോകണമെന്ന ചിന്ത കലശലായത്.

അപ്പൊഴേക്കും കടങ്ങളെല്ലാം വീട്ടി ഞാൻ സ്വതന്ത്രനായിരുന്നു.
നാട് കണ്ടിട്ട് ഇതിനകം അഞ്ചാറു വർഷം കടന്നു പോയിരുന്നു.
ഒരുമിച്ച് ജീവിച്ച കുടുംബജിവിതത്തിനിടക്ക് നാടു കാണാൻ കഴിയാഞ്ഞത് ജീവിതത്തിലെ വലിയൊരു നഷ്ടമായിരുന്നുവെന്ന് ബോദ്ധ്യമാവാൻ പിന്നെയും സമയമെടുത്തു..
അല്ലെങ്കിലും പ്രവാസികൾ എന്തു ചെയ്താലും നഷ്ടത്തിലാണല്ലൊ കലാശിക്കാറ്...!

നാട്ടിൽ പോകുമ്പോൾ പണ്ടു കൂടെ താമസിച്ചിരുന്ന രാജേട്ടനേയും പോയി കാണണമെന്ന് തീർച്ചപ്പെടുത്തിയിരുന്നു. ജോലി ഉപേക്ഷിച്ച് സുഖമില്ലാത്ത അമ്മയെ നോക്കാൻ നാട്ടിൽ പോയ രജേട്ടനെ ഒന്നു രണ്ടു പ്രാവശ്യം ഫോൺ വഴി സംസാരിച്ചിരുന്നെങ്കിലും പിന്നീട് ഫോൺ നിലവിലില്ലെന്നായിരുന്നു പറഞ്ഞിരുന്നത്...?!
എന്തു പറ്റിയിരിക്കും..?!

ബാക്കി അടുത്ത പോസ്റ്റിൽ...

Wednesday 1 June 2011

സ്വപ്നഭുമിയിലേക്ക്...(42) തുടരുന്നു...


കഴിഞ്ഞതില്‍ നിന്നും....


“ആശുപത്രിയിൽ നിന്നാ... വരുമ്പൊഴേ കുറച്ചു കഞ്ഞി കൊണ്ടു വരണം...! പിന്നെ ആവശ്യത്തിനുള്ള ബ്ലഡ്ഡും കരുതണം...!!!”  
മലയാളി നഴ്സ് ആയിരുന്നു. കേട്ടതും ഞെട്ടിത്തെറിച്ചു നിന്നു പോയി. 

‘ബ്ലഡ്ഡൊ..!!!?’

തുടരുന്നു...

വയറ്റാട്ടി...

ചിക്കുവിനേയും കൂട്ടി മുറിയിലേക്കു പോകുന്ന വഴി എന്റെ പഴയ കൂട്ടുകാരുടെ ഫ്ലാറ്റിൽ കയറി. കൂട്ടുകാരുടെ അടുത്ത് ബ്ലഡ്ഡിന്റെ കാര്യം പറഞ്ഞു. വർഗ്ഗീസേട്ടൻ പറഞ്ഞു.
“ നീ പേടിക്കേണ്ടടാ... ബ്ലഡ്ഡ് ആവശ്യമുണ്ടെങ്കിൽ അവർ കൊടുത്തു കൊള്ളും. പകരം അതേ അളവിൽ നമ്മുടെ ബ്ലഡ്ഡ് കൊടുത്താൽ മതി. ഗ്രൂപ്പ് ഏതായാലും കുഴപ്പമില്ല... ഇനി നിന്റെ പോരാതെയെങ്ങാനും വന്നാൽ ഒരൊറ്റ വിളി വിളിച്ചാൽ മതി.. ഞങ്ങൾ ഉടനെയെത്തിയിരിക്കും...!”
“നോർമ്മൽ ഡെലിവറി ആയിരിക്കുമെന്നാണ് ഡോക്ടർ പറഞ്ഞത്.....” ഞാൻ.
“അപ്പോ കുഴപ്പമൊന്നുമുണ്ടാകില്ലെടാ... ബ്ലഡ്ഡും വേണ്ടി വരില്ല....”
“ഞങ്ങളുടെ ബ്ലഡ് എടുത്താലും നിനക്കത് ഉപകാരപ്പെടുമെന്നു തോന്നുന്നില്ലെടാ...”
വർഗ്ഗീസേട്ടന്റെ ആ കമന്റ് എന്നിൽ കുറച്ചു ആകാംക്ഷയുണ്ടാക്കി. അതു കണ്ടതും വർഗ്ഗീസേട്ടൻ പറഞ്ഞു.
“അതിനകത്തു മുഴുവൻ ‘വെള്ള’മായിരിക്കൂടാ....! നിന്റെ ഭാര്യ എപ്പോഴും പൂസ്സായിരിക്കൂടാ..!!” കൂടി നിന്നവരിൽ ഒരു പൊട്ടിച്ചിരിക്കു  വഴിയൊരുക്കി അത്...

വിവരങ്ങൾ കേട്ടതും സമാധാനമായി. ബ്ലഡ്ഡെന്നു കേട്ടതും ആധി പിടിച്ചാണ് വന്നത്. വേഗം തിരിച്ച് മുറിയിലെത്തി കഞ്ഞി റെഡിയാക്കി. ചിക്കുവിനേയും കൂട്ടി ടാക്സി പിടിച്ച് പുറപ്പെട്ടു. ആശുപത്രിയിൽ എത്തി വാർഡിൽ പോയി നോക്കി. ഇതുവരെ എത്തിയിട്ടില്ല. മുന്നിൽ കണ്ട മലയാളി നഴ്സിനെ പിടിച്ചു നിറുത്തി.
അവർ പറഞ്ഞു.
“പ്രസവം കഴിഞ്ഞിട്ടുണ്ട്. പേടിക്കണ്ട. കുഴപ്പമൊന്നുമില്ല. നോർമലായിരുന്നു. കാണാറാവുമ്പോൾ ഞാൻ പറയാം...”
അതു കേട്ടപ്പോൾ എന്തൊരു ആശ്വാസമായിരുന്നു..... വിശ്വസിക്കുന്ന ദൈവങ്ങളോടെല്ലാം - ദൈവങ്ങളുടെ ജാതിയും മതവും ഒന്നും നോക്കാതെ തന്നെ നന്ദി പറഞ്ഞു...
‘ആരുമില്ലാത്തവർക്ക് ദൈവം കൂട്ടുണ്ടാകുമെന്നു’ പറയുന്നത് വെറുതെയല്ല...!! എന്തെങ്കിലും ഒരു ചെറിയ പ്രശ്നം ഉണ്ടായാൽ പോലും ഞാൻ കറങ്ങിപ്പോകുമായിരുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ നഴ്സ് വന്നു പറഞ്ഞു.
“വന്നു കണ്ടോളു. വാർഡിലേക്ക് കൊണ്ടുവരാറായില്ല...”

ഞാനും ചിക്കുവും അവരുടെ പുറകെ നടന്നു. ഒരു ഇടനാഴിയിൽ ഒരു കട്ടിലിൽ അമ്മയും കുഞ്ഞും പച്ചപ്പുതപ്പ് വിരിച്ചു കിടത്തിയിരിക്കുന്നു . കരഞ്ഞു കലങ്ങിയ കണ്ണുകളിൽ നിന്നും ഒഴുകിയിറങ്ങിയ കണ്ണുനീർ ഇനിയും വറ്റിയിട്ടില്ലാത്ത കണ്ണുനീർച്ചാലുകൾ ഉണങ്ങാതെ തെളിഞ്ഞു കാണാം. എന്നെ കണ്ടതും എന്റെ കൈകളിൽ പിടിച്ചതും ഒരു തേങ്ങൽ പുറത്തു വന്നു....
അടുത്തു നിന്ന മലയാളി നഴ്സ് ചോദിച്ചു.
“ മോനാണൊ മോളാണൊ വേണ്ടത്...?”
“മോനായാലും മോളായാലും സന്തോഷം തന്നെ. കൂടുതലിഷ്ടം മോൾ...”
എന്റെ തൊട്ടടുത്തു നിന്നും കുഞ്ഞിനെ ഉറ്റു നോക്കി നിൽക്കുന്ന ചിക്കുവിനെ ചേർത്തു പിടിച്ചു കൊണ്ട് ഞാൻ പറഞ്ഞു. നഴ്സ് ഉടനെ കുഞ്ഞിനെ പുതപ്പിച്ചിരുന്ന പുതപ്പു മാറ്റി.
‘അത് മോനായിരുന്നു....!!’
ഞാൻ പോക്കറ്റിൽ കരുതിവച്ചിരുന്ന ബഹറീനിലെ ഏറ്റവും വലിയ നോട്ടായ ‘20 ദിനാർ’ ഒരെണ്ണമെടുത്ത് ചുരുട്ടി മലയാളി നഴ്സിന്റെ കയ്യിൽ വച്ചു കൊടുത്തു.
പിന്നെ ഒരു പുഞ്ചിരി....! കൈ നിറയെ സന്തോഷവുമായി അവർ പോയി.

കുഞ്ഞിനെ ചരിഞ്ഞു നോക്കിയ അമ്മയുടെ കണ്ണുകൾ പെട്ടെന്നു ഈറനണിഞ്ഞു....!
കുറച്ചു മുൻപു വരെ അനുഭവിച്ച പ്രസവ വേദനയുടെ കണ്ണുനീർ ആയിരുന്നില്ലത്. ഒരു ചെറു പുഞ്ചിരിയിൽ ഒഴുകിയിറങ്ങിയ കണ്ണുനീരിനു സന്തോഷത്തിന്റെ നിറമായിരുന്നു. നൊന്തു നോറ്റു പ്രസവിച്ച തന്റെ കുഞ്ഞിനെ കുഴപ്പമൊന്നുമില്ലാതെ തന്നതിനുള്ള ദൈവത്തിനുള്ള പ്രാർത്ഥനയായിരുന്നു ആ കണ്ണു നീർ....!

കുഞ്ഞിനെ കണ്ട് ചിക്കു മുഖം വക്രിച്ച് തൊടാൻ അറച്ച് കുറച്ചു മാറി നിന്നു...!
ഒരു പൂച്ചക്കുട്ടിയുടെ അത്ര പോലുമില്ലാത്ത, ഇച്ചിരിയുള്ള കുഞ്ഞനിയനെ അംഗീകരിക്കാൻ അവന്റെ മനസ്സു മടിച്ചു....
‘ഇതെന്നിനി വലുതായിട്ടാ എന്റെ സ്കൂൾ ബാഗും തോളിലേറ്റി ഇവൻ പടിക്കൽ കാത്തു നിൽക്കാ...’ അതായിരുന്നിരിക്കും അവന്റെ മനസ്സിൽ.

ചിക്കുവിന്റെ കൈവിരൽ ബലമായി പിടിച്ച് കുഞ്ഞനിയന്റെ ചുരുട്ടിപ്പിടിച്ച കുഞ്ഞുകൈ വിടർത്തി ഉള്ളംകയ്യിൽ വച്ചു കൊടുത്തു. അവൻ ബലമായിത്തന്നെ ചേട്ടന്റെ വിരൽ മുറുക്കിപ്പിടിച്ചു. അത് കണ്ട് വിടർന്ന കണ്ണുകളോടെ ചിക്കു പറഞ്ഞു.
“ അഛാ... അവൻ മുറുക്കിപ്പിടിച്ചു...!”
“ കണ്ടോ... ചേട്ടനാണെന്നു അവനു വേഗം മനസ്സിലായത്....!”
എന്റെ ആ പറച്ചിൽ ചിക്കുവിനു കൂടുതൽ ഇഷ്ടമായീന്നു തോന്നുന്നു. അവന്റെ മുഖം വല്ലാതെ വിടർന്നു. ആദ്യത്തെ ഒരകൽച്ച അവൻ പിന്നെ കാണിച്ചില്ല. പിന്നെ കൂടെക്കൂടെ അവൻ തന്റെ വിരലുകൾ ചുരുട്ടിപ്പിടിച്ച അനിയന്റെ കുഞ്ഞുക്കയ്യിൽ പിടിപ്പിച്ചു.

അമ്മയേയും മോനേയും വീണ്ടും അകത്തേക്കു തന്നെ കൊണ്ടു പോയി. ഇനിയും വാർഡിലേക്കു വരാൻ സമയമെടുക്കുമെന്നുള്ളതു കൊണ്ടും, രാത്രി ആയതുകൊണ്ടും ഞങ്ങൾ യാത്ര പറഞ്ഞു പിരിഞ്ഞു. പോരുന്ന വഴി ചിക്കു ചോദിച്ചു.
“അഛാ.. ഞാൻ വാവേനെ ‘ചിന്നൂ’ന്നു വിളിച്ചോട്ടെ....?”
“ ങൂം... നമ്മൾക്ക് വാവേനെ ഇനി വീട്ടിൽ ‘ചിന്നൂ’ ന്നു വിളിക്കാം. പേര് ‘ഗൌതം’ എന്നും ഇടാം...”

പോകുന്ന വഴി കൂട്ടുകാരെയെല്ലാം വിളിച്ച് സന്തോഷവാർത്ത അറിയിച്ചു...
വിശേഷം കേട്ടതും വർഗ്ഗീസേട്ടൻ പറഞ്ഞു.
“ദേ ഡാ മോനേ.. ഞങ്ങൾ ദേ ഇവിടെ തുടങ്ങിക്കഴിഞ്ഞു. നീ ഒന്നു വേഗം വാ...”
സന്തോഷത്തിന്റെ ചിലവ് ചെയ്യൽ വർഗ്ഗീസേട്ടൻ ആരംഭിച്ചിരുന്നു...

മൂന്നാം ദിവസം വീട്ടിലേക്കു കൊണ്ടു പൊയ്ക്കോളാൻ പറഞ്ഞു.
ആശുപത്രിയിൽ നിന്നും ‘ജനന സർട്ടിഫിക്കറ്റ്’ വാങ്ങാൻ ചെന്നപ്പോഴാണ് ഒരു ബില്ല് എടുത്തു നീട്ടിയത്....!?
അനുഭവസ്ഥരായ പല സുഹൃത്തുക്കളിൽ നിന്നും നേരത്തെ തന്നെ വിവരം കിട്ടിയിരുന്നതു കൊണ്ട് ബില്ലു കണ്ട് ഞെട്ടേണ്ടി വന്നില്ല. പോക്കറ്റിൽ ഒതുങ്ങാവുന്ന തുകയായിരുന്നു....!
അതു കയ്യോടെ കൊടുത്ത് ജനനസർട്ടിഫിക്കറ്റ് വാങ്ങിയിട്ടാണ് കുട്ടിയേയും അമ്മയേയും വീട്ടിലേക്ക് കൊണ്ടു വന്നത്.

അപ്പൊഴാണ് മറ്റൊരു പ്രശ്നം, കുട്ടിയെ കാണാൻ വന്ന എല്ലാവരും വലിയ വായിൽ പറഞ്ഞ് പേടിപ്പിച്ചത്....!?
കുട്ടിയെ ‘കുളിപ്പിക്കാൻ’ അറിയാവുന്നവർ വേണം...!
ഇല്ലെങ്കിൽ കയ്യും കാലുമൊക്കെ വളഞ്ഞു പോകുമത്രെ....!
തലയിൽ വെള്ളമിറങ്ങുമത്രേ...!
തലയുടെ ഉരുണ്ട ആകൃതിക്കു പകരം നീളൻ തല ആകുമത്രേ...!
അങ്ങനെ ഒരുപാടു കുഴപ്പങ്ങൾ...! ശരിയായിരിക്കുമൊ...?!
അതുകൊണ്ടായിരിക്കുമോ പ്രായമായവരൊക്കെ ഉണ്ടായിട്ടും ചിക്കുവിനെ കുളിപ്പിക്കാൻ അടുത്ത ഗ്രാമത്തിൽ നിന്നും ‘മറിയച്ചേടത്തി’യെ വരുത്തിയത് ... ?

എന്തായാലും സ്വന്തം കുഞ്ഞിന്റെ കാര്യമല്ലെ... ഒരു റിസ്ക്കെടുക്കാൻ വയ്യ....!
അതിനു പറ്റിയ ആളെ തേടി കൂട്ടുകാർ വഴി സന്ദേശങ്ങൾ നാലു പാടും പാഞ്ഞു...
അങ്ങനെയാണ് എനിക്കു പോലും പരിചയമില്ലാത്ത ഏതൊ ഒരു പ്രവാസി സുഹൃത്ത് എന്നെ വിളിച്ചത്.
“ ഹല്ലൊ...”
“നിങ്ങൾക്ക് കുട്ടിയെ കുളിപ്പിക്കാൻ ഒരാളു വേണമെന്നു പറഞ്ഞില്ലെ...?”
“ഉവ്വ്.... അതൊരു പെണ്ണിനെയാ വേണ്ടത്... നിങ്ങൾ ആരാ...? എന്നെ എങ്ങനെ അറിയാം...?”
ഞാൻ ഒറ്റ ശ്വാസത്തിൽ ചോദിച്ചു.
“ ഹാ.. ഹാ.. ഹാ.. ഞാനല്ല കുളിപ്പിക്കുന്നത്. എന്റെ ഒരു കൂട്ടുകാരനാ നിങ്ങളുടെ നമ്പർ തന്നത്... ഒരാറുമാസം മുൻപു എന്റെ കുട്ടിയെ കുളിപ്പിക്കാൻ ഒരു സ്ത്രീ വന്നിരുന്നു. മലയാളിയാ.. നല്ല സ്ത്രീയാ... ഇപ്പോഴവർ എവിടെയാണെന്നറിയില്ല. അവരുടെ മോബൈൽ നമ്പർ എന്റെ കയ്യിൽ ഉണ്ട്... അതിൽ വിളിച്ചു നോക്ക്...”
“ ശരി... പറഞ്ഞോ നമ്പർ... ഞാൻ എഴുതി എടുത്തോളാം...”

നോക്ക്, പ്രവാസികൾ തമ്മിലുള്ള ഒരു മനഃപ്പൊരുത്തം. പരസ്പരം ഒരു പരിചയവുമില്ല. എന്നിട്ടും സഹായിക്കാൻ തെയ്യാറായി വന്നിരിക്കുന്നു. പ്രവാസികൾ എവിടേയും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ഒന്നു തന്നെയാണ്....
പിന്നെ അവരുമായി ബന്ധപ്പെട്ടു. ഫോണിൽ സംസാരിച്ചപ്പോൾ സത്യം പറഞ്ഞാൽ ‘കയ്ച്ചിട്ടിറക്കാനും വയ്യ മധുരിച്ചിട്ടു തുപ്പാനും വയ്യാത്ത’ അവസ്ഥയിലായി....
കാരണം അവരില്ലാതെ പറ്റില്ല. അവർ പറഞ്ഞ തുക കൊടുക്കാൻ എനിക്കു പാങ്ങുമില്ല...!
ആകെ ഒരു മണിക്കൂർ മാത്രമേ നിൽക്കുകയുള്ളു. അതു കഴിഞ്ഞാൽ അവർ അടുത്ത പ്രസവം നടന്ന വീട്ടിലേക്കു പോകും...!
വലിയ ഡിമാന്റാണത്രെ അവർക്ക്....! ഈ പണി അറിയാവുന്നവർ അവർ മാത്രം. നമ്മുടെ നാട്ടിൽ നിന്നും കുറച്ചു വയറ്റാട്ടിമാരെ കൊണ്ടു വന്നിരുന്നെങ്കിൽ അവർ ലക്ഷപ്രഭുക്കളായി മാറിയേനേ....!!

എന്തായാലും ഒരു മാസത്തേക്ക് മാത്രം അവരെ ആ പണി ഏൽ‌പ്പിച്ചു. അതിനുള്ള ഫീസ് എന്റെ ‘അരമാസത്തെ’ ശമ്പളം...!!!
എന്റെ കുഞ്ഞിന്റെ കയ്യും കാലും വളയാതെയും മറ്റു കേടുപാടുകളില്ലാതെയും കിട്ടണമല്ലൊ. അതിനായിട്ട് കൊടുക്കുന്ന ആ തുക അത്ര വലിയതല്ലെന്നു തോന്നി...!

ഓണവും വിഷുവും പെരുന്നാളുകളും കടന്നുപോയി...
ഇടിവെട്ടിപ്പെയ്ത മഴ കണ്ട് പേടിച്ചുപോയിട്ടുണ്ട് എന്റെ കുട്ടികൾ...
ഇടിവെട്ടിൽ ഞങ്ങളുടെ കെട്ടിടം കിടന്നു വിറ കൊണ്ടിട്ട്ണ്ട്...
ചോർന്നൊലിക്കുന്ന മുറിക്കകത്ത് പാത്രങ്ങൾ നിരത്തി വെള്ളം പിടിച്ചത് കുട്ടികൾക്ക് കൌതുകമായിരുന്നു.....
പൊരിയണ ചൂടും തണുത്തു വിറക്കുന്ന തണുപ്പും അറിഞ്ഞവർ വളർന്നു......


ചിന്നുവിന്റെ രണ്ടാം പിറന്നാൾ ആഘോഷിക്കുമ്പോളാണ് നല്ലപാതി ആദ്യമായൊരു പരാതി പോലൊന്ന് പറയുന്നത്...
“നാട്ടിൽ പോയിട്ട് എത്ര നാളായി... മൂന്നു വർഷം...!!”

ഞാൻ ഒന്നും മിണ്ടിയില്ല. എനിക്കറിയാമായിരുന്നു അതിനൊരു മറുപടി പറയാൻ കഴിയില്ലെന്ന്. ഞാനും വന്നിട്ട് നാലു വർഷത്തോളമായി. ഇതുവരേയും നാട്ടിൽ പോകാനായില്ല. എല്ലാവരും കൂടി ഒന്നു നാട്ടിൽ പോകാൻ ആയിരങ്ങളും പതിനായിരങ്ങളും മതിയാകില്ലല്ലൊ.
ആദ്യമായിട്ട് പോകുമ്പോൾ വെറും കയ്യോടെ എങ്ങനെ പോകും...?
ബന്ധുക്കൾക്ക് എന്തെങ്കിലുമൊക്കെ വാങ്ങിക്കൊണ്ടു പോകണ്ടെ...?

ഗൾഫിൽ വന്നിട്ട് സ്വർണ്ണത്തിന്റെ ഒരു തരി പോലും ഞാൻ വാങ്ങിക്കൊടുത്തിട്ടില്ല. കഴുത്തു നിറയെ ആഭരണങ്ങളുമായി വരുന്നതും കാത്തിരിക്കുകയാവും അടുത്ത ബന്ധുക്കൾ....
ഇതുവരേയും ഒരു സമ്പാദ്യം ഉണ്ടാക്കാനായില്ല...
‘ഒരു വീട്’ എന്നത് ഒരു സ്വപ്നം മാത്രമായി ഇന്നും മനസ്സിൽ കിടക്കുന്നു....
ഇപ്പോഴത്തെ അവസ്ഥയിൽ കടമില്ലാതെ ‘ഒഴുക്കിൽ പൊങ്ങുതടി പോലെ’ അങ്ങു ജീവിച്ചു പോകുന്നു....
വരവും ചിലവും സമാസമം....
അതുകൊണ്ട് ഞാൻ നിശ്ശബ്ദത പാലിച്ചതേയുള്ളു....

പിന്നെയും അതു തന്നെ കൂടെക്കൂടെ പറയാൻ തുടങ്ങിയപ്പോൾ ഞങ്ങൾ രണ്ടാളും കൂലംങ്കഷമായി ചിന്തിച്ച് ഒരു പോംവഴി കണ്ടെത്തി...!
അതൊരുപക്ഷേ, വേദനാജനകമായിരുന്നെങ്കിലും ഞങ്ങളുടെ ജീവിതത്തിന് പുതിയൊരു വെളിച്ചം തന്നു...!
പുതിയൊരു ദിശാബോധം തന്നു...!

‘വേണ്ടതു വേണ്ടപ്പോൾ ചെയ്യുക എന്നതു പോലെ തന്നെയാണ്, വേണ്ടതു വേണ്ടപ്പോൾ തോന്നുക എന്നതും...!!’


ബാക്കി അടുത്തതിൽ.....