Friday 19 September 2008

പണ്ടൊക്കെ ദൈവം .....

ഞങ്ങള്‍ ഒരു പണിക്കായിട്ടാണ് അവിടെ എത്തിയത്.
അവിടെച്ചെന്നു നോക്കുംബോള്‍ അതു തുളയ്ക്കാനുള്ള ഒരു ഡ്രില്‍ബിറ്റ് വേണമായിരുന്നു.ഞങ്ങളുടെ കയ്യില്‍ ആ സൈസിലുള്ളതു ഇല്ലതാനും.
ഇനി മനാമയില്‍ പോയി വരാന്‍ മുതലാവുകയില്ല.ഞാന്‍ കൂടെയുള്ള ഫൈസലിനെ ഇവിടെ ഏതെങ്കിലും കടയില്‍ കിട്ടുമോയെന്നറിയാന്‍ പറഞ്ഞയച്ചു.
കുറേ നേരം കഴിഞ്ഞാണു ഫൈസല്‍ തിരിച്ചെത്തിയത്.
`ഇവിടെ ആകെ രണ്ടു കടകളെ ഉള്ളു.ഒരു കടയില്‍ ഇല്ല.മറ്റെ കടയില്‍ ഇരട്ടി വില.അതുകൊണ്ടു ഞാന്‍ വാങ്ങിയില്ല.`ഫൈസല്‍ നടന്നു ക്ഷീണിച്ച് വന്നു പറഞ്ഞു.
`സാരമില്ല ഇനി മനാമയില്‍ പോയി ഇതു വാങ്ങിവരാന്‍ പറ്റുമോ.വാ നമുക്കതുതന്നെ വാങ്ങാം`ഞാനും കൂടെപ്പോയി.
കടയില്‍ ചെന്നു ചോദിച്ചു `ഇതിനെന്താ ഇത്രയും വില ഈടാക്കുന്നത് ?`ഞാന്‍.
`ഇവിടെ എല്ലാത്തിനും വില കൂടുതലാ. `കടക്കാരന്‍.
`എന്നാലും ഏഴോ എട്ടോ രൂപക്കു കിട്ടുന്നതിനു ഒരു ദിനാറ് എടുത്തോളു.രണ്ടു ദിനാറ് ചോദിക്കുന്നത്, കുറച്ചു ക്രൂരതയല്ലെ ?.`ഞാന്‍ ഒരു മയവുമില്ലാതെ പറഞ്ഞു.
കടക്കാരന്‍ പിന്നെ മൌനമായി നിന്നതേയുള്ളൂ.
`എന്തായാലും സാധനം തരൂ. ` ഞാന്‍ പറഞ്ഞു.
അയാള്‍ വിലയില്‍ ഒരു മാറ്റവും വരുത്താന്‍ തെയ്യാറായില്ല.
`വേണങ്കില്‍ വാങ്ങിച്ചാല്‍ മതി`യെന്നു കടക്കാരന്‍ കടയിലെ വില്‍പ്പനക്കാരനോട് പറയുന്നത് കേട്ടു.
ഞാന്‍ തിരിഞ്ഞു നിന്ന് പറഞ്ഞു
`ഇതൊന്നും ആശുപത്രിയില്‍ കൊടുക്കാന്‍ പോലും തികയില്ല ചെട്ടാ, ചേട്ടനെ ദൈവം രക്ഷിക്കട്ടെ`.
ഞങ്ങള്‍ അവിടന്നു പോന്നു. രണ്ടു ദിവസം കഴിഞ്ഞ് എന്റെ വീടിന്റടുത്തുള്ള കടയിലേക്കു നടക്കുംബോള്‍ എതിരെ വരുന്നു പഴയ ആ കടയിലെ വില്‍പ്പനക്കാരന്‍ പയ്യന്‍.
എന്നെ കണ്ടപ്പോള്‍ ചിരിച്ചു.
`ഇവിടെയാണൊ താമസിക്കുന്നെ ?` ഞാന്‍.
` ഈ കെട്ടിടത്തിന്റെ പുറകിലാ`അയാള്‍ ചൂണ്ടിക്കാണിച്ചു.
` ഞാനും ഇവിടെത്തന്നെ, ദാ കാണുന്ന പള്ളീടടുത്താ.`
`ശെരി വരട്ടെ`യെന്നു പറഞ്ഞു ഞാന്‍ മുന്നോട്ടു നടക്കാന്‍ തുടങ്ങുംബോള്‍ അയാള്‍ വീണ്ടും
`ഞങ്ങടെ കട ഉടമയെ അറിയൊ` ?
`ഇല്ല`ഞാന്‍.
`പിന്നെ ആശുപത്രിയുടെ കാര്യം പറഞ്ഞത്` ?
` അത് ഇത്തരം ആള്‍ക്കാര്‍ അനുഭവിക്കാന്‍ ഇടയുള്ള ഒരു ഒരു പൊതുസ്വഭാവാ`
` പക്ഷെ ചേട്ടന്‍ പറഞ്ഞത് അത്രയും ശരിയാ . അയാള്‍ നല്ല വീടും മറ്റും ഉണ്ടാക്കിയിരുന്നു. അയാളുടെ അച്ചന്‍ പ്രമേഹം വന്നിട്ട് കാല്‍ ഒരെണ്ണം മുറിച്ചു കളഞ്ഞു. അമ്മയ്ക്കു ഹാര്‍ട്ടറ്റാക്കായി കിടപ്പിലാ. ഭാര്യയുടെ ഗര്‍ഭപാത്രം എടുത്തു കളഞ്ഞു. പിന്നെ മൂത്ത കുട്ടിക്കും എന്തൊ കുഴപ്പമുണ്ട്.`അയാള്‍ പറഞ്ഞു നിറുത്തി.
എനിക്കൊന്നും മിണ്ടാനായില്ല.
`എനിക്കു ശംബളം മൂന്നു മാസമായി തന്നിട്ട്, ഞാന്‍ പോട്ടെ`.
അയാള്‍ തിരിഞ്ഞു നടന്നു.
ഞാനങ്ങനെ പറയേണ്ടിയിരുന്നില്ലാന്നു മനസ്സിലോര്‍ത്തു. കടയിലേക്കു നടക്കുംബോള്‍ ആരൊ എഴുതിയ ഒരു കവിതാശകലം ഓര്‍മ്മ വന്നു.
“പണ്ടൊക്കെ ദൈവം പിന്നെ പിന്നെ,
ഇപ്പൊ ദൈവം അപ്പപ്പപ്പെ”!!!

2 comments:

കുഞ്ഞന്‍ said...

എന്നാലും അങ്ങിനെ പറയരുതായിരുന്നു. ചിലപ്പോള്‍ നമ്മുടെ വാക്കുകളാല്‍ അറം പറ്റിയാല്‍, അതറിയുമ്പോള്‍ മനസ്സിനു സുഖമല്ല കിട്ടുന്നത് മറിച്ച് പശ്ചാത്താപത്തിന്റെ നീറ്റലായിരിക്കും..!

ഒരു കാര്യം ചിന്തിച്ചിട്ടുണ്ടൊ, മാഷ് ഒരു സാധനം നന്നാക്കിക്കൊടുക്കുന്നു അതിന് സര്‍വ്വീസ് ചാര്‍ജ്ജും പറയുന്നു, എന്നാല്‍ അതിലും എത്രയൊ കുറഞ്ഞ ചാര്‍ജ്ജിനാല്‍ ചെയ്തുതരുന്ന സ്ഥലമുണ്ടെങ്കില്‍...മേല്‍പ്പറഞ്ഞ സംഭാഷണം ഇവിടെയും ആവര്‍ത്തിക്കില്ലെ. അപ്പോള്‍ നമ്മള്‍ വാദി പ്രതിയാകില്ലെ..?

മറ്റുള്ളവരുടെ പ്രവൃത്തിയില്‍ നമ്മള്‍ കുറ്റം കണ്ടെത്തുന്നു എന്നാല്‍ നമ്മുടെ തെറ്റുകള്‍ക്ക് ന്യായീകരണം കണ്ടെത്തുകയും ചെയ്യും..!

വീകെ said...

നമ്മള്‍ക്ക് വ്യക്തമായി ഇത്ര വിലയേ ഉള്ളു എന്നറിയാവുന്ന ഒരു സാധനം,അതു കിട്ടിയാലെ ഇനി മുന്നോട്ടു പോകാനാവൂ എന്നു വരുംബോള്‍ എന്തു വില കൊടുത്തും നാമതു വാങ്ങാന്‍ തെയ്യാറാകും.പക്ഷെ ആ സന്ദര്‍ഭം മുതലെടുത്ത് ഇതിനു ഇരട്ടി വില കിട്ടണമെന്നു വാശി പിടിക്കുംബോള്‍ , കരുതിക്കൂട്ടി അല്ലെങ്കില്‍ പോലും നമ്മള്‍ പ്രതികരിക്കില്ലെ ?
കുഞ്ഞേട്ടന്റെ അഭിപ്രായത്തിനു വളരെ നന്ദി.