Saturday 15 February 2014

നോവൽ. മരുഭൂമി. (10)

കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി. പോസ്റ്റാഫീസിന്റെ പ്രവർത്തനം സെയ്മയിൽ ആരംഭിച്ചു. അമാറയിലെ ജനറേറ്റർ ഓടിക്കാനുള്ള പണി കിട്ടിയത് ഞങ്ങൾക്ക്  ഉത്തേചകമായി....

തുടർന്നു വായിക്കുക....

പുതുമുഖം.

ചപ്പൽ പുറത്തായതു കൊണ്ട് പിറകിലിറങ്ങി മതിലിനോട് ചേർന്ന സിമന്റു വഴിയിലൂടെ ജയിലിന്റെ അരികിൽ കൂടിയാണ് വന്നത്. എട്ടൊൻപത് ചെറിയ ജയിൽ മുറികളാണെങ്കിലും ഒരെണ്ണത്തിൽ മാത്രം ഒരു ആഫ്രിക്കക്കാരൻ കമ്പിയഴികളിൽ പിടിച്ച് നിൽ‌പ്പുണ്ടായിരുന്നു.
ഞങ്ങൾ അടുത്തുവന്നപ്പോൾ അയാൾ ആംഗ്യം കാട്ടി സിഗററ്റ് ചോദിച്ചു. സച്ചി കൊടുക്കാനായി പോക്കറ്റിൽ കയ്യിട്ടതാണെങ്കിലും ഞാൻ പിടിച്ചു വലിച്ച് കൊണ്ടു പോയി.
ഗേറ്റിലെ കാവൽ പോലീസ്സുകാർ ഞങ്ങളേത്തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

സംഗതി അറിഞ്ഞ അബ്ദുൾ പറഞ്ഞു.
“ദൈവം നമ്മുടെ കൂടെയുണ്ട്...”
അതും പറഞ്ഞ് ഞങ്ങൾ പരസ്പ്പരം കെട്ടിപ്പിടിച്ചു.
“ഇനി ഏതായാലും നമ്മുടെ കാറ് കഴുകൽ പരിപാടി അവർക്കു തന്നെ തിരിച്ച് കൊടുത്തേക്കാം അല്ലേ....?”
“ഏതായാലും ഈ മാസം ഇങ്ങനെ പോകട്ടെ. അപ്പോഴേക്കും അമാറേലെ കാശ് കിട്ടിത്തുടങ്ങും. അത് കഴിഞ്ഞിട്ട് തിരിച്ചു കൊടുക്കാം. അതല്ലേ നല്ലത്...?”

ദിവസങ്ങൾ കഴിഞ്ഞൊരു വ്യാഴാഴ്ച വൈകുന്നേരം ഞങ്ങൾ പുറത്തു പോയി. അബ്ദുളിനെ മാത്രം ജനറേറ്റർ ഡ്യൂട്ടിക്കിട്ടു. സാധനങ്ങൾ വാങ്ങണമെങ്കിൽ മൂന്നു കിലോമീറ്ററെങ്കിലും നടക്കണം. സാധാരണ ഞങ്ങൾ രണ്ടുപേരേ ഉണ്ടാകാറുള്ളു. അന്ന് ഉസ്മാനും മൊയ്തുവും കൂടെയെത്തി. പുറകിലെ വലിയൊരു മല കടന്നുവേണം പോകാൻ. ആ മലയുടെ ചരിവിൽ തന്നെ ഒരു പള്ളിയുണ്ട്. ഒരു പഴയ പള്ളി. അവിടെ മനുഷ്യവാസമൊന്നുമില്ല.

അതിനപ്പുറത്തു കാണുന്ന മലയിൽ നിന്നും പണ്ടെങ്ങോ വെള്ളമൊലിച്ചിറങ്ങിയ പാടുകൾ തെളിഞ്ഞു കാണാം. ആ അരുവി ഈ പള്ളിയുടെ മുന്നിലൂടെയാണ് ഒഴുകിയിരുന്നതെന്നതിന് തെളിവായി ഒരു ചെറിയ കലുങ്കും ഉണ്ട്. അതിനടിയിലൂടെ വെള്ളത്തോടൊപ്പം ഒഴുകിയിറങ്ങിയ പാറ പൊടിഞ്ഞ നല്ല ആറ്റുമണൽ തെളിഞ്ഞു കിടപ്പുണ്ട്. അത് കണ്ടതും പെരിയാർ പുഴയിലെ മണപ്പുറം എന്റെ മനസ്സിലേക്ക് ഓടിയെത്തി.

ഞങ്ങൾ അവിടെ ഇറങ്ങി മണൽ വാരി തൂവിയെറിഞ്ഞ് കാറ്റിൽ പറത്തിക്കളിച്ചു. എന്തുകൊണ്ടോ കുറച്ചു നേരം കൊച്ചുകുട്ടികളുടെ മനസ്സായിരുന്നു ഞങ്ങൾക്കെല്ലാവർക്കും.  മനസ്സിൽ  അന്നേരമനുഭവിച്ച സന്തോഷത്തിന് അതിരില്ലായിരുന്നു. ചിലപ്പോഴെങ്കിലും കുട്ടികളാകാൻ ആഗ്രഹിക്കാത്തവരുണ്ടാകുമോ...? മറ്റാരുമില്ലാത്ത, ഞങ്ങൾ മാത്രമായ ഒരു ലോകത്ത്  കുറച്ചു നേരം നിഷ്ക്കളങ്കരായ കുട്ടികളെപ്പോലെ എല്ലാം മറന്ന് മണലിൽ കളിച്ച് തിമിർത്തു...!

പിന്നെയും ഞങ്ങൾ നടന്ന് ഗ്രാമത്തിലേക്ക് തിരിയുന്ന വഴിയിലെത്തി. ഗ്രാമവാസികളുടെ എല്ലാ വീട്ടാവശിഷ്ടങ്ങളും കൊണ്ടു തള്ളുന്ന ഒരു കുഴിയിൽ ഞങ്ങൾ എത്തിനോക്കി. വീട്ടുപകരണങ്ങൾ ധാരാളം കിടപ്പുണ്ട്. ഞങ്ങൾ കുഴിയിലിറങ്ങി നല്ലതെന്നു തോന്നിയ ഒരു ടേപ് റിക്കാറ്ഡറും ഒരു വാക്ക് മാനും മറ്റും എടുത്ത് മുകളിൽ കൊണ്ടു വന്ന് വച്ചു. ഒരു ടീവി  ആന്റ്റിനയും കൂട്ടത്തിൽ കിട്ടി. ഉസ്മാൻ പറഞ്ഞു.
“ ആന്റിനയുണ്ടെങ്കിൽ ടീവി പരിപാടികൾ കാണാം കഴിയും..”
“ടീവിയില്ലാതെ എങ്ങനെ കാണാൻ കഴിയും..?”
“നമുക്ക് ആശുപത്രിയിലെ ടീവി എടുക്കാം..”
“അതിന് ഉമ്മർ സമ്മതിക്കുമോ..”
“ ആശുപത്രിയില്ലാത്ത വ്യാഴവും വെള്ളിയും മാത്രം  ടീവി എടുത്ത് കാണാം...!”
അതും ശരിയാണല്ലൊയെന്ന് ഞങ്ങൾക്ക് തോന്നി. ഒന്നുമില്ലാത്തതിലും ഭേദമല്ലെ ഒന്നരദിവസമെങ്കിലും പുറം ലോകവുമായുള്ള ബന്ധം കിട്ടുന്നത്. ആ ഏരിയലും ഞങ്ങൾ എടുത്ത് മുകളിൽ കൊണ്ടു വന്നു. അതെല്ലാം അവിടെ വച്ചിട്ട് വീണ്ടും കടയിലേക്ക് നടന്നു.

അതൊരു പെട്രോൾ പമ്പ് ആയിരുന്നു. അതിനോട് ചേർന്നായിരുന്നു ഒരു കുഞ്ഞു പലചരക്ക് കടയും. ആവശ്യമുള്ള സാധനങ്ങളെല്ലാം വാങ്ങി തിരിച്ചു വരുന്ന വഴിയിൽ ഞങ്ങൾ എടുത്തു വച്ച സാധനങ്ങളും കൂട്ടത്തിൽ എടുത്തു. പണ്ടെങ്ങോ പെയ്ത മഴവെള്ളത്തിൽ മണ്ണൊലിച്ചു കയറിയ ടേപ്പ് റിക്കാർഡർ ഞങ്ങൾ നന്നാക്കിയെടുത്തു. വാക്ക്മാനും നന്നാക്കിയെടുത്തു.

വിരസമായ ഞങ്ങളുടെ  സമയം ചിലവഴിക്കാൻ  അതുപകരിച്ചു. ഇത്തരം സാധനങ്ങൾ കേടുവന്നാൽ ഇവിടെ ആരും നന്നാക്കാൻ ശ്രമിക്കാറില്ല. കാരണം ആ ഗ്രാമത്തിൽ നന്നാക്കുന്നവരാരും ഉണ്ടായിരുന്നില്ല. എല്ലാം വലിച്ചെറിയുകയായിരുന്നു പതിവ്.  ആ വ്യാഴാഴ്ച ഉമ്മറിന്റെ അനുവാദത്തോടെ ടീവി എടുത്ത് ഞങ്ങളുടെ മുറിയിൽ കൊണ്ടു വന്നു. ഏരിയൽ പിടിപ്പിച്ച് സൌദി പരിപാടികൾ കാണാൻ തുടങ്ങി. മാസങ്ങൾക്ക് ശേഷം പുറം ലോകത്തെ വാർത്തകൾ ഞങ്ങളറിയാൻ തുടങ്ങിയത് അങ്ങനെയാണ്.

അധികവും യൂറോപ്പ്യൻ വാർത്തകളായിരുന്നു. ഇൻഡ്യൻ വാർത്തകൾ നാട്ടിൽ എന്തെങ്കിലും വലിയ അത്യാഹിതങ്ങൾ സംഭവിക്കുമ്പോൾ മാത്രവും. ഓരോ ദിവസം അവസാനിക്കുമ്പോഴും ഞങ്ങൾ പറയും.
“നാട്ടിൽ ഇന്ന് പ്രത്യേകിച്ചൊന്നും സംഭവിച്ചിട്ടില്ല. അത്രയും ആശ്വാസം....!”

വ്യാഴവും വെള്ളിയും ഞങ്ങളുടെ നിറമുള്ള നാളുകളായി മാറി. മക്കയിൽ നിന്നും ഉസ്മാൻ കൊണ്ടു വരുന്ന പഴയ മലയാളം, ഹിന്ദി, തമിഴ് സിനിമകളും ഞങ്ങളുടെ വിരസമായ ദിവസങ്ങളെ ജീവസ്സുറ്റതാക്കി. അതിനായി ആശുപത്രിയിലെ സ്റ്റോറിൽ നിന്നും പൊടിപിടിച്ചു കിടന്ന വീഡിയോ പ്ലേയറും ഉമ്മറിന്റെ അനുവാദത്തോടെ ഞങ്ങൾ മുറിയിൽ കൊണ്ടുവച്ചു.

മാസത്തിലൊരിക്കൽ ഒരു ഹിന്ദിപ്പടം ടീവിയിൽ വരും. അത് കാണാനായി ഞങ്ങൾ കാത്തിരിക്കും. വളരെ പഴയതാണെങ്കിലും ഞങ്ങളുടെ നാടിന്റെ മണമുള്ള ചിത്രം കാണുമ്പോൾ എന്തു സന്തോഷമാണെന്നോ. ശമ്പളമില്ലെന്ന ഒറ്റക്കാര്യമൊഴിച്ചാൽ ജീവിതം സുന്ദരമായിരുന്നു.

അന്നൊരു വ്യാഴാഴ്ച രാത്രിയിൽ പത്തു മണി കഴിഞ്ഞ നേരത്താണ് ഉസ്മാന്റെ ഫോൺ വന്നത്. സാധാരണ ആ സമയം വരെ ആശുപത്രി മുറ്റത്ത് ഞങ്ങൾ നിലാവെളിച്ചത്തിൽ വർത്തമാനം പറഞ്ഞിരിക്കൽ പതിവുള്ളതായിരുന്നു. അന്നു ഞങ്ങൾ സിനിമ കാണാനായി നേരത്തെ പിരിഞ്ഞു. മൊയ്തുവും അബ്ദുളും കൂടി അന്ന് മക്കയിൽ പോയിരിക്കുകയായിരുന്നു.

ഞങ്ങൾ ചെല്ലുമ്പോൾ ഗേറ്റിൽ ഒരു കാർ വന്ന് ഹെഡ്ലൈറ്റ് തെളിയിച്ച് നിൽക്കുന്നുണ്ടായിരുന്നു. ഉസ്മാൻ ഗേറ്റ് തുറന്നു കൊടുത്ത് അവരെ അകത്തേക്ക് കയറ്റി. അവർ നേരെ ആശുപത്രിയുടെ മുൻപിൽ ചെന്നു നിന്നു. തൊട്ടടുത്ത നിമിഷം ഈജിപ്ഷ്യൻ നഴ്സും ക്വാർട്ടേഴ്സിൽ നിന്നും  ഇറങ്ങി വന്നു. നഴ്സ് എത്തിയതോടെ കാറിൽ നിന്നും ഒരു ഗർഭിണി തനിയെ ഇറങ്ങി നടകൾ കയറി ആശുപത്രിക്കകത്തേക്ക് കയറിപ്പോയി. അവരുടെ ഭർത്താവ് ഒന്നു ശ്രദ്ധിക്കുക പോലും ചെയ്യാതെ കാറിൽത്തന്നെ ഇരുന്നതേയുള്ളു.

ഞങ്ങൾ ആ വരാന്തയിലെ തിണ്ണയിൽ ആകാശത്തെ നക്ഷത്രങ്ങളെ നോക്കി കിടന്നു.  കിഴക്കൻ ചക്രവാളത്തിലെ  ഒരേ നിരയിലെ ആ‍ മൂന്നു നക്ഷത്രങ്ങളെ നോക്കിക്കിടക്കുമ്പോൾ, നാട്ടിൽ നിന്നും നോക്കുമ്പോഴും അതിനെ കാണാനാകുന്നല്ലോർത്തപ്പോൾ വല്ലാത്ത അത്ഭുതം തോന്നി. ഞാൻ ഉടനെ നാട്ടിലേക്ക് പറന്നു. ഞാനവിടെ എത്തുന്നതിനു മുൻപേ തന്നെ ഉസ്മാൻ പറഞ്ഞു.
“ഞങ്ങടെ വീട്ടിലെ മുറ്റത്ത് മണൽ കൂട്ടിയിട്ടുണ്ട്. നല്ല നിലാവത്ത് ഞങ്ങൾ അത്താഴവും കഴിഞ്ഞ് മെടഞ്ഞ ഓല വിരിച്ച്  ആ മണൽക്കൂനയിൽ  നക്ഷത്രങ്ങളെ നോക്കിക്കിടക്കും. അന്നേരം എന്റെ മോള് പറയും. ‘ബാപ്പച്ചീ... ദേ ആ നക്ഷത്രങ്ങളെ നോക്കിയേ... ബാപ്പച്ചീം ഉമ്മച്ചീം നടുക്ക് ഞാനും...!’
“ഞാനും ആ നക്ഷത്രങ്ങളെത്തന്നെ ശ്രദ്ധിക്കുകയായിരുന്നു. ഒരു മഹാത്ഭുതം പോലെയാ എനിക്ക് തോന്നുന്നത്. നാട്ടിൽ നിന്നും ആയിരക്കണക്കിന് മൈൽ അകലെയാണ് ഞങ്ങൾ. എന്നിട്ടും ഒരു മാറ്റവുമില്ലാതെ, ഇവിടെ നിന്നു നോക്കിയാലും അത് കാണാം..”

ഞങ്ങളങ്ങനെ നാട്ടിലെ കാര്യങ്ങൾ പങ്കുവച്ച് കിടക്കുമ്പോഴാണ് ആശുപത്രിയുടെ ഗ്ലാസ് ഡോർ തുറക്കപ്പെട്ടത്.  ഈജിപ്ഷ്യൻ നഴ്സ് വാതിൽ തുറന്നു പിടിച്ചിരിക്കുന്നു. തുണിയിൽ പൊതിഞ്ഞ കുഞ്ഞു കുട്ടിയേയും എടുത്ത് ആദ്യം കയറിപ്പോയ ഗർഭിണി ഇറങ്ങി വരുന്നു. ഞങ്ങളത് കണ്ട് അത്ഭുതം കൂറി. അവർ സാവധാനം സ്റ്റെപ്പുകളിറങ്ങി വന്ന്, ഭർത്താവ് തുറന്നു കൊടുത്ത കാറിൽ കയറി ഇരുന്നതും വണ്ടി വിട്ടു.  അവർ ആശുപത്രിയെ വലയം വച്ച് പുറത്തേക്ക് പോയി. പിന്നാലെ വന്ന നഴ്സും ഞങ്ങളോട് സലാം പറഞ്ഞ് തിരിച്ചു പോയി.  ഞാനും സച്ചിയും വായും പൊളിച്ച് സ്തപ്തരായിരിക്കുകയാണ്.
“ഇതെന്തരൊത്ഭുതം... അതിനും വേണ്ടും നേരമായോ അവർ അകത്തേക്ക് പോയിട്ട്....?”
ഞാനും സച്ചിയും പരസ്പ്പരം ചോദിച്ചു.
വാതിലടച്ചു പൂട്ടിക്കൊണ്ട് ഉസ്മാൻ പറഞ്ഞു.
“ഹ..ഹാ...ഹാ... ഇതിലൊന്നും ഒരത്ഭുതോല്ലെടാ... ഇതൊക്കെ ഇവിടെ സാധാരണ സംഭവാ... ആ വണ്ടീലിരുന്നവൻ അവരുടെ കെട്ടിയോൻ, കൂടെയിറങ്ങി ഒന്നു പിടിച്ചോ, എന്തെങ്കിലുമൊരു സഹായം ചെയ്തോ... ആ വണ്ടീന്നവൻ ഇറങ്ങീല്ല. അതു പോട്ടെ,  ആ കൊച്ചിനേയും എടുത്തുകൊണ്ട് വന്നിട്ട് ആ കൊച്ച് ആണാണോ പെണ്ണാണോന്നു പോലും ചോദിച്ചോ...? ഇത്രേള്ളു.. ഇവിടത്തെ കാര്യങ്ങൾ...!!?”

ഞാനോലിചിക്കുകയായിരുന്നു. നമ്മുടെ നാട്ടിലാണെങ്കിൽ ഇങ്ങനെ ആരെങ്കിലും ഒറ്റക്ക് വരുമോ..? എത്രപേരുണ്ടാകും  താങ്ങിപ്പിടിക്കാൻ...?
പ്രസവമുറിയുടെ പുറത്ത് ആകാംക്ഷയോടെ ഇരിക്കപ്പൊറുതിയില്ലാതെ വരാന്ത മുഴുവൻ ഉലാത്തുന്ന ഭർത്താവ്...!
ആകാംക്ഷയോടെ കാത്തിരിക്കുന്ന ബന്ധു മിത്രാദികൾ...!
ഇവിടെ ദേ... ആ കുഞ്ഞു പോലും ഒന്നു കരഞ്ഞതായി കേട്ടില്ല.
പിന്നീട് അതിനെപ്പറ്റി പറഞ്ഞ് ഞങ്ങൾ അത്ഭുതം കൂറി.

ഗ്രാമവാസികളുടെ ചില  സ്വഭാവവിശേഷണങ്ങളും ഉസ്മാൻ പറഞ്ഞു തന്നു.
"കൂടുതൽ മരുന്നുകൾ കൊടുത്തുവിടുന്ന ഡോക്ടറോടാണ് അവർക്ക് ഏറെ ഇഷ്ടം. ആ സമയത്ത് രോഗികളുടെ എണ്ണം കൂടും. മുൻപൊരിക്കൽ ഒരു ഇൻഡ്യൻ ഡോക്ടറുണ്ടായിരുന്നു, മലയാളിയാ. പുള്ളിക്കാരൻ അധികം മരുന്നൊന്നും  കുറിക്കുന്ന കൂട്ടത്തിലായിരുന്നില്ല. മാത്രമല്ല, അദ്ദേഹം ഗ്രാമവാസികളുടെ ഫയലുകളിൽ  പഠനം നടത്തിയപ്പോൾ വ്യായാമക്കുറവാണ് അസുഖങ്ങളുടെ പ്രധാന കാരണം എന്ന് കണ്ടെത്തി.

ദിവസവും വ്യായാമം ചെയ്യണമെന്നു പറഞ്ഞാലൊന്നും അവർ അനുസരിക്കുകയില്ലല്ലൊ. അതുകൊണ്ട് ഡോക്ടർ ഒരു പരിഷ്ക്കാരം നടപ്പിലാക്കി. വണ്ടികൾ ഗേറ്റിനു വെളിയിൽ ഇട്ടിട്ട് എല്ലാവരും നടന്നു വന്നാൽ മതിയെന്ന്. അങ്ങോട്ടും ഇങ്ങോട്ടും കൂടി ഒരു നൂറുമീറ്ററെ നടക്കേണ്ടതുള്ളു.  ആ ഡോക്ടർ ഒരു മാസം കൂടിയേ അവിടെ തുടർന്നുള്ളു. നമ്മുടെ മാനേജർ ഉമ്മർ ഉൾപ്പടെ എല്ലാ അറബി സ്റ്റാഫുകളും സകല ഗ്രാമവാസികളും ചേർന്ന്  സർക്കാരിലേക്ക് പരാതി അയച്ച് അദ്ദേഹത്തെ ഇവിടന്ന് കെട്ടുകെട്ടിച്ചു.”
“ഹാ...ഹാ...ഹാ....!”
ഞങ്ങൾക്ക് പൊട്ടിപ്പൊട്ടി ചിരിക്കാതിരിക്കാനായില്ല.

രണ്ട് ദിവസം കഴിഞ്ഞ്, ഉച്ചക്കുള്ള ഭക്ഷണമൊക്കെ ശരിയാക്കി വെറുതെ ആശുപത്രിയിലേക്ക് ഇറങ്ങാമെന്നു കരുതി ഡ്രെസ്സ് ചെയ്യുമ്പോഴാണ് മൊയ്തു ഓടിക്കിതച്ചെത്തിയത്.
“ഞങ്ങടെ കമ്പനീടെ ഒരു ലേഡീസ് സ്റ്റാഫിനെ കൊണ്ടന്നിട്ട്ണ്ട്. അവരൊന്നും മിണ്ടുന്നില്ല. ചുമ്മാ നിന്ന് കരയണതേള്ളു....  ഇക്കാമേല് സ്രീലങ്കക്കാരിയാന്ന് എഴുതീട്ടുണ്ട്. ഞങ്ങള് ചോദിച്ചിട്ടും അവരൊന്നും മിണ്ടുന്നില്ല. ഉമ്മറ് പറഞ്ഞു നിങ്ങളോടൊന്ന് വന്ന് ചോദിക്കാൻ...?!”
ഞങ്ങൾ എല്ലാവരും എന്തോ ഒരതിശയം കേട്ടതുപോലെ മൊയ്തുവിന്റെ മുഖത്തേക്ക് ഉറ്റു നോക്കി നിൽക്കാണ്.
"എന്താ അവരുടെ പേരെന്നു പറഞ്ഞോ...?”
“ഇക്കാമേല് ‘ഐഷാ ഹബീബ്’ എന്നാ അസ്സർബായി പറഞ്ഞേ...”
ഞാനും സച്ചിയും എഴുന്നേൽക്കുമ്പോഴേക്കും അബ്ദുൾ മൊയ്തുവിനേയും പിടിച്ചു വലിച്ച് ആശുപത്രിയിലേക്ക് ഓടിക്കഴിഞ്ഞിരുന്നു...


അടുത്ത ഭാഗം  മാർച്ച്- 1ന്............

22 comments:

വിനുവേട്ടന്‍ said...

ഇത്തവണ ഞാനാദ്യം... :)

സൌദികളുടെ ജീവിതം നമ്മെ പലപ്പോഴും വിസ്മയിപ്പിക്കുന്നുവല്ലേ അശോകൻ മാഷേ...

നേർ രേഖയിലുള്ള ആ മൂന്ന് നക്ഷത്രങ്ങൾ... ഓറിയോൺ അഥവാ വേട്ടക്കാരൻ എന്നറിയപ്പെടുന്ന നക്ഷത്ര സമൂഹത്തിലെ വേട്ടക്കാരന്റെ അരയിലെ ബെൽറ്റ് ആയിട്ടാണ് ആ മൂന്ന് നക്ഷത്രങ്ങളെ വിഭാവനം ചെയ്യുന്നത്... പണ്ട് മദിരാശിയിൽ ആയിരുന്നപ്പോൾ ഉറക്കം ടെറസിൽ നക്ഷത്രങ്ങൾക്ക് താഴെ ആയിരുന്നു... പ്രപഞ്ചത്തിന്റെ അനന്തതയിലേക്ക് നോക്കിക്കൊണ്ട് അങ്ങനെ കിടന്ന് പതുക്കെ പതുക്കെ ഉറക്കത്തിലേക്ക് വഴുതി വീഴുവാൻ എന്ത് രസമാണെന്നറിയുമോ...

കഥ തുടരട്ടെ...

പട്ടേപ്പാടം റാംജി said...

ശബളം ഇല്ലെങ്കിലും ജീവിതം രസമായിത്തുടങ്ങി അല്ലെ?
പ്രസവത്തെക്കുറിച്ച് പറഞ്ഞ ഭാഗം കേട്ടാല്‍ ഒന്ന് അന്തിച്ച്ചുപോകും. നമുക്കൊന്നും ആലോചിക്കാന്‍ കൂടി കഴിയാത്ത രീതി.
ഗള്‍ഫിലെ കുറെ വിവരങ്ങള്‍ ഈ ലക്കത്തില്‍ പറഞ്ഞു.
തുടരട്ടെ.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

വ്യായാമം ഇല്ലാത്തതാണ് പ്രശ്നം എന്ന് മലയാളി ഡോക്റ്റർ പറഞ്ഞു അത്രെ 

പുളു അടിക്കല്ലെ!!!

ആ സ്ത്രീ പുല്ലു പോലെ വന്ന്പ്രസവിച്ചു പോയത് എഴുതിക്കഴിഞ്ഞിട്ടാണ് ഇത്.

നമ്മുടെ സ്ത്രീകൾ പ്രസവിക്കുന്നതിൻ ഒരാഴ്ച മുന്നെ കിടന്നു തുടങ്ങും 

പ്രസവിച്ചു കഴിഞ്ഞാൽ രണ്ടാഴ്ച കിടക്കും
അത് കാണുന്ന നമ്മളോടാ കളി അല്ല പിന്നെ ഹ ഹ ഹ :)

Cv Thankappan said...

കൊച്ചുകുട്ടികളുടെ മനസ്സ്‌ കിട്ടുന്ന അവസരങ്ങള്‍......
ഗ്രാമത്തിലെ അറബികള്‍ക്ക് മരുന്നും അതിലും കൂടുതല്‍ ഇന്‍ജക്ഷനുമാണ്(പ്രത്യേകിച്ച്..) ഇഷ്ടം.
ഇനി ശ്രീലങ്കക്കാരി..!എന്തിനാണാവോ...
ആശംസകള്‍

Pradeep Kumar said...

മനുഷ്യരുടെ വിചിത്രമായ സ്വഭാവവൈജാത്യങ്ങൾ - നാം ഗൗരവമെന്നും സ്നേഹാർദ്രമെന്നും ചിന്തിക്കുന്ന ജീവിതാനുഭവങ്ങളെ മറ്റു ചില സമൂഹങ്ങൾ നിസ്സാരമായും, വികാരശൂന്യമായും സമീപിക്കുന്നു..... നക്ഷത്രക്കാഴ്ചയിലെ കുടുംബത്തെക്കുറിച്ച് പറഞ്ഞപ്പോൾ വിദൂരദേശങ്ങളിൽ പ്രിയപ്പെട്ടവരെ വിട്ട് താമസിക്കുന്ന ഒരുപാട് മനുഷ്യരുടെ ആത്മനൊമ്പരങ്ങൾ ഓർത്തുപോയി.....

വായന തുടരുന്നു.....

ajith said...

സന്തോഷത്തോടെ വായന തുടരുന്നു
ആശംസകള്‍

ബൈജു മണിയങ്കാല said...

ഉം കാര്യങ്ങൾ ഒരു കര എത്തി അതിന്റെ ആശ്വാസം ഇനി കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാവില്ല എന്നുള്ള വിശ്വാസത്തിൽ

വീകെ said...

വിനുവേട്ടൻ:നക്ഷത്രങ്ങളേയും നോക്കിയുള്ള ആ കിടപ്പ് വളരെ രസകരം തന്നെയാണ്. ഇടക്ക് വാൽ നക്ഷത്രങ്ങളെപ്പോലെ തീ പാറുന്നതും കണ്ടിട്ടുണ്ട്.ഭൂമിക്ക് നേരെ വരുന്ന ഉൽക്കകളെ പ്രതിരോധിക്കാനുള്ള നമ്മുടെ പ്രകൃതി സംവിധാനത്തിന്റെ ശക്തി എത്ര മഹത്തരം...! നന്ദി വിനുവേട്ടാ..
പട്ടേപ്പാടം റാംജി: ഒന്നുമില്ലായ്മയിലും സന്തോഷം കണ്ടെത്തുന്നവരാണല്ലൊ നമ്മളും പൂർവ്വികരും ഒക്കെ. വായനക്ക് വളരെ നന്ദി.
ഇൻഡ്യാഹെറിറ്റേജ്: ഹാ.. ഹാ... നമ്മുടെ സ്ത്രീകളുമായി അവരെ താരതമ്യം ചെയ്യേണ്ടതില്ല. നമ്മുടെ സ്ത്രീകൾക്ക് മാഷ് പറഞ്ഞതുപോലെ കിടക്കാനുള്ള സാഹചര്യം നാട്ടിലുണ്ട്. അവർക്കതില്ല,പ്രത്യേകിച്ച് ഗ്രാമീണസ്ത്രീകൾക്ക്. വായനക്ക് നന്ദി.
സിവി തങ്കപ്പൻ: കുഞ്ഞു കുട്ടികളുടെ നിഷ്ക്കളങ്കതയിലേക്ക് വലിയവർക്ക് പോകാൻ കഴിഞ്ഞാൽ... അതൊരു വല്ലാത്ത അനുഭൂതി ആയിരിക്കും. ഞങ്ങൾക്കും അത്തരം ഒരനുഭവം അന്നാണ് കിട്ടിയത്. നന്ദി മാഷേ.
പ്രദീപ് കുമാർ: വിദൂരങ്ങളിൽ ഒറ്റപ്പെട്ടു ജീവിക്കുന്നവരുടെ പ്രതീകമായി ആ മൂന്നു നക്ഷത്രങ്ങളെ കാണാമോ.. അറിയില്ല. ഉറക്കം വരാത്ത,കറണ്ടില്ലാത്ത രാത്രികളിൽ ടെറസ്സിനു മുകളിൽ ചൂടുകാറ്റും കൊണ്ട് കിടക്കുമ്പോൾ ഈ നക്ഷത്രങ്ങൾ തരുന്ന ആശ്വാസം ചില്ലറയല്ല. വളരെ നന്ദി മാഷേ.
അജിത്: വായനക്ക് നന്ദി മാഷേ.
ബൈജു മണീയങ്കാല: ശരിയാണ്,ഒരു കര പറ്റിയെന്നാൽ ഇങ്ങനെ പറ്റാനാണോ ഇവിടെ എത്തിയത്. അതുമാത്രം നടക്കാതെ ബാക്കിയൊക്കെ നടന്നിട്ട് എന്തു കാര്യം...? വായനക്ക് നന്ദി മാഷെ.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഉപേക്ഷിച്ച വീട്ടുസാമാനങ്ങള്‍ , അറബിപ്രസവം ..
സാധാരണ പ്രവാസികള്‍ അറിയാത്തവ തന്നെയാണ് ചിലതെല്ലാം.
ആകാംക്ഷയോടെ വായിക്കുന്നു..

Anonymous said...

Intersting go ahead congrats bdf

അനശ്വര said...

ആ നാട്ടിലെ വിശേഷങ്ങള്‍ വളരെ രസകരമായിട്ടാണ് പറഞ്ഞു തരുന്നത്.നന്നായിട്ടുണ്ട്.
ആ മൂന്ന് നക്ഷത്രങ്ങളെ ദിശാനക്ഷത്രങ്ങള്‍ എന്നാണ് വിളിക്കുക എന്ന് വല്ല്യമ്മ പണ്ട് പറഞ്ഞു തന്നത് ഓര്‍ക്കുന്നു. ഏഴു മണിക്ക് എല്ലാ ദിവസവും അത് ഏകദേശം ഒരു സ്ഥലത്തായിരിക്കും, ഒന്‍പത് മണിക്ക് മറ്റൊരു ഭാഗം. ദിശാനക്ഷത്രങ്ങളെ നോക്കി വല്യമ്മ സമയം കൃത്യമായി പറയും.
അവിടത്തെ കുടുംബബന്ധങ്ങളുടെ ഇഴയടുപ്പമില്ലായ്മ ഖദീജാമുംതസിന്റെ പുസ്തകത്തില്‍ വായിച്ചിട്ടുണ്ട്,
അവിടത്തെ ഗര്‍ഭിണികളെ കുറിച്ചും. പ്രസവസമയത്തോട് അങ്ങേയറ്റം അടുക്കുമ്പഴേ അവര്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആവുള്ളുവത്രെ. പ്രസവം മണിക്കൂറിനുള്ളില്‍ നടക്കുമെന്ന് പറഞ്ഞിട്ടു പോലും ആ വനിത വീട്ടില്‍ പോയി വരുകയാണാത്രെ ചെയ്തത്. അത് പോലെ തന്നെ കുഞ്ഞിനു വേണ്ടിയോ അമ്മക്ക് വേണ്ടിയോ കാത്തിരിക്കാന്‍ ആരും ഉണ്ടായിരിക്കാറില്ലത്രെ. അത്കൊണ്ടു തന്നെ അവിടത്തെ സ്ത്രീകള്‍ സ്വയം പ്രാപ്തരും തന്റേടമുള്ളവരും ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.{നിവര്‍ത്തികേട് കൊണ്ടാണെങ്കിലും}

jyo.mds said...

വീകെ,ഞാന്‍ ഇടയില്‍ കയറി വന്നതിനാല്‍ അണിയറയില്‍ നടന്നതൊന്നും അറിഞ്ഞില്ല.പതുക്കെ പുറകോട്ട് പോകുന്നുണ്ട്.കഥ പറയുന്നതിനേക്കാള്‍ ഉപരിയായി ജീവിതാനുഭവങ്ങള്‍ വിവരിക്കുന്നത് പോലെ തോന്നി.രസകരമായി കഥ പറയുന്നു.

keraladasanunni said...

വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും ഒറ്റപ്പെട്ടു കഴിയുമ്പോള്‍ ചെറിയ ചില കാര്യങ്ങള്‍ മതി മനസ്സിന്ന് സന്തോഷം നല്‍കാന്‍. വല്ലാത്ത ഒരു ജീവിതമാണല്ലോ എന്നോര്‍ത്ത് വിസ്മയിക്കാറുണ്ട്. ശ്രീലങ്കക്കാരി എന്ത് പ്രശ്നം സൃഷ്ടിക്കാന്‍ 
എത്തിയതാണോ ആവോ?

ശ്രീ said...

കാര്യങ്ങള്‍ ഭേദപ്പെട്ടു വരുന്നു ല്ലേ?

ആ പ്രസവ വിശേഷം വായിച്ചിട്ട് വിസ്മയം തോന്നി

വീകെ said...

മുഹമ്മദ് ആറങ്ങോട്ടുകര:വായനക്ക് നന്ദി.
bdf: വായനക്ക് നന്ദി.
അനശ്വര: സൌദി ജീവിതം പലപ്പോഴും രസകരമായി തോന്നാം. ഖദീജ മുംതാസിന്റെ പുസ്തകം ഇതുവരെ വായിച്ചിട്ടില്ല.എങ്കിലും പറഞ്ഞതത്രയും ശരിയാണെന്ന് എനിക്കറിയാം. ആ മൂന്നു നക്ഷത്രങ്ങളെ സമയപാലകരായും ദിശ അറിയാനായും ഉപയോഗിക്കുന്നുണ്ട് പഴയ ആളുകൾ. ‘വിലങ്ങൻ നക്ഷത്രങ്ങൾ‘ എന്നും പറയാറുണ്ടെന്നു തോന്നുന്നു. വായനക്ക് വളരെ നന്ദി.
ജ്യോ:കുറേക്കാലമെത്തിയുള്ള ഈ വരവിന് നന്ദി ചേച്ചി.
കേരളദാസനുണ്ണി: സൌദി ജീവിതം മറ്റ് ഗൾഫ് ജീവിതത്തിൽ നിന്നും വളരെ വ്യത്യസ്ഥമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ശ്രീലങ്കക്കാരിയുടെ വിശേഷം അടുത്തതിൽ.. വായനക്ക് നന്ദി.
ശ്രീ: വായനക്ക് വളരെ നന്ദി ശ്രീ...

Muralee Mukundan , ബിലാത്തിപട്ടണം said...

മാസത്തിലൊരിക്കൽ
ഒരു ഹിന്ദിപ്പടം ടീവിയിൽ
വരും. അത് കാണാനായി
ഞങ്ങൾ കാത്തിരിക്കും. വളരെ പഴയതാണെങ്കിലും ഞങ്ങളുടെ നാടിന്റെ മണമുള്ള ചിത്രം കാണുമ്പോൾ എന്തു സന്തോഷമാണെന്നോ.
ശമ്പളമില്ലെന്ന
ഒറ്റക്കാര്യമൊഴിച്ചാൽ ജീവിതം സുന്ദരമായിരുന്നു.


അറബിപ്പേറ്.നക്ഷത്രക്കാഴ്ച്ചകൾ എന്നിവയൊക്കെ അരച്ചുകലക്കി സാഹിത്യത്തിന്റെ നല്ല മോമ്പോടികളുമായി നല്ല രസാവഹമായ നല്ലൊരു അദ്ധ്യായമാണല്ലോ ഇത്തവണ...

Anonymous said...

ശരിക്കും ആസ്വദിച്ചു ഈ എഴുത്ത്...

വീകെ said...

ബിലാത്തിച്ചേട്ടൻ: വായനക്ക് വളരെ നന്ദി.
ബിജ്ലി:കുറേക്കാലമെത്തിയുള്ള ഈ വരവിനും വായനക്കും വളരെ നന്ദി.

ഫൈസല്‍ ബാബു said...

ഇത് പോലൊരു ഉള്നാട്ടില്‍ കഴിയുന്നത് കൊണ്ട് വിവരണത്തില്‍ കൂടുതല്‍ അത്ഭുതം തോന്നിയില്ല , പ്രസവത്തിന്‍റെ കാര്യം ശെരിയാണ് , പ്രസവിച്ചു കഴിഞ്ഞാലും ഇത് പോലെയാണ് കൂടിപ്പോയാല്‍ ഒരാഴ്ച കിടക്കും പിന്നെ പതിവ് പോലെ ജോലിക്കും പോവും. ഒരു പുതിയ കഥാപാത്രം അവസാനത്തില്‍ വന്നു അല്ലെ ,അപ്പോള്‍ അടുത്ത ഭാഗത്തില്‍ അവരെ പരിചയപ്പെടാം :)

സാജന്‍ വി എസ്സ് said...

വായന തുടരുന്നു.പ്രസവ വിശേഷം നന്നായി അവതരിപ്പിച്ചു..

വീകെ said...

ഫൈസൽ ബാബു: സൌദിയെ അറിയാവുന്നവർക്ക് ഇതൊന്നും അത്ഭുതം തരുന്നില്ല. വായനക്ക് വളരെ നന്ദി.
സാജൻ വി എസ്:വായനക്ക് വളരെ നന്ദി.

അഭി said...

വായന തുടരുന്നു