Thursday 15 December 2011

തിരക്കഥ ....

തിരക്കഥ എഴുതാനുള്ള ഒരു ശ്രമം.


ആദ്യമായി ‘ചന്തു അണ്ണനെ’ നമിച്ചുകൊണ്ട് തുടങ്ങട്ടെ. ചന്തു അണ്ണനെ നിങ്ങൾക്കറിയാമല്ലൊ. നമ്മളെ ‘തിരക്കഥ’ എഴുതാൻ പഠിപ്പിക്കുന്ന ‘ചന്തു നായർ എന്ന ചന്തു അണ്ണൻ. അദ്ദേഹം പറഞ്ഞു തന്ന തിരക്കഥാ രചനയിൽ ആവേശം മൂത്ത് ഞാനുമൊരു സാഹസത്തിനു മുതിരുകയാണ്. കഥ ആദ്യം എഴുതിക്കഴിഞ്ഞപ്പൊഴാണ് ഇടതു വശവും വലതു വശവുമൊക്കെ എഴുതണമല്ലോന്ന് ഓർമ്മ വന്നത്. അങ്ങനെ തന്നെയാണ് ഞാൻ ചെയ്യുന്നത്. പക്ഷെ, പബ്ലീഷ് ആകുമ്പോൾ എങ്ങനെ വരുമെന്ന് മുൻ‌കൂട്ടി പറയാൻ വയ്യാത്തതു കൊണ്ട് വായനക്കാരോട് മാത്രമല്ല ചന്തു അണ്ണനോടും മുൻകൂറായി ക്ഷമ ചോദിക്കുന്നു. തിരക്കഥകൾ വായിച്ച് യാതൊരു പരിചയമോ, ഒരു ഷൂട്ടിങ് സീനോ കണ്ടിട്ടില്ലാത്ത ഞാനിതിന് ഇറങ്ങി പുറപ്പെട്ടത് ദയവായി എന്റെ അഹങ്കാരമായി കാണരുതെയെന്ന പ്രാർത്ഥനയോടെ തുടങ്ങട്ടെ....

ഫ്രീവിസ

സീൻ 1
സ്ഥലം: ഗൾഫിൽ എവിടേയുമാകാം. Interior
സമയം: രാത്രി 9 മണി.

ഒരു മൂന്നു നില കെട്ടിടത്തിന്റെ താഴത്തെ നിലയിലെ സാധാരണ മുറി. കേറിച്ചെല്ലുന്ന വാതിലിന്റെ നേരെ ഇടതു വശത്ത് രണ്ടു കട്ടിൽ നീളത്തിൽ മുട്ടിച്ച് ഇട്ടിരിക്കുന്നു. ഓരോ കട്ടിലിന്റെ മുകളിലും വേറെ രണ്ടു തട്ടുകൾ കൂടിയുണ്ട്. അതായത് ഒരു കട്ടിലിടേണ്ട സഥലത്ത് തട്ടുകളായി മൂന്നെണ്ണം. എതിർ വശത്തെ ഭിത്തിക്കരികിലും അതു പോലെ രണ്ട് നിരയിലും കൂടി ആറു കട്ടിലുകൾ. വാതിലിന്റെ നേരെ എതിർവശത്ത് ഒരു കട്ടിലിടാനെ സ്ഥലമുള്ളു. അതിന്റെ മുകളിലും ഉണ്ട് രണ്ടു തട്ട് കട്ടിലുകൾ.
രണ്ടു നിര കട്ടിലുകളും കൂട്ടിമുട്ടുന്ന മൂലയിലെ ഇത്തിരി സ്ഥലത്ത് രണ്ടു തുണി അലമാരകൾ (തുണിയിൽ കവർ ചെയ്ത റേഡിമേഡ് അലമാരകൾ) മുട്ടിച്ച് വച്ചിരിക്കുന്നു. വാതിലിന്റെ വലതുവശത്തുമുണ്ട് ഒരു നിര കട്ടിലുകൾ. എല്ലാം കുടി മുറിയിൽ 18 കട്ടിലുകൾ. ഒരു നിർമ്മാണക്കമ്പനിയുടെ ലേബർ ക്യാമ്പിലെ ഒരു മുറിയാണിത്.

ഇപ്പോൾ ആ മുറിയിൽ ഉള്ളവർ.
1) മൊയ്തുക്ക :നാല്പത്തഞ്ചു കഴിഞ്ഞ പ്രായം.ചീകിയൊതുക്കാത്ത തലമുടി മിക്കതും നരച്ചു തുടങ്ങി.പൊക്കമുണ്ടെങ്കിലും വണ്ണം കുറവ്. ബനിയനും ലുങ്കിയും വേഷം.
Link
2) വാസുദേവൻ തിരുമേനി: കൂട്ടുകാർ വാസു അണ്ണൻ എന്ന് സ്നേഹപൂർവ്വം വിളിക്കും. മുപ്പത്തഞ്ച് വയസ്സ് തോന്നും ഇച്ചിരി കുടവയറും ഇത്തിരി തൊലി വെളുപ്പും. കണക്കപ്പിള്ളയാണെങ്കിലും മുറിയിലെ കുക്കർ ആണ്. പാചകത്തിന്റെ ആശാൻ. ലുങ്കിയും കഴുത്തിൽ ഒരു തോർത്തും എപ്പൊഴും കാണും. പൂണൂൽ ഇല്ല.

3) തോമസ്സ് : ഇൽക്ട്രീഷ്യൻ ആണ്. ‘കറണ്ട് തോമ’ എന്ന് കൂട്ടുകാർ കളിയാക്കി വിളിക്കും. മുപ്പതിനടുത്ത് പ്രായം. സാമാന്യം തടി ഇരു നിറം. ലുങ്കി മാത്രം.

4) മോഹനൻ: 25 ന്റടുത്ത് പ്രായം. വെളുത്ത നിറം. തലമുടി ചീകി ഭംഗിയാക്കി വക്കുന്ന കൂട്ടത്തിലാണ്. ലുങ്കി മാത്രം വേഷം.

5) ദിവാകരൻ: മുപ്പത്തഞ്ചിന്റടുത്ത് പ്രായം. ഇരു നിറം. സാമാന്യം തടി. ലുങ്കിയും ടീ ഷർട്ടും വേഷം.

6) സൂപ്പർവൈസർ: എല്ലാവരും അങ്ങനെ തന്നെയാണ് വിളിക്കുക. മുപ്പത്തഞ്ചിന്റടുത്ത് പ്രായം. പുറത്തു നിന്നും വന്ന ഡ്രെസ്സിൽ തന്നെ.(പാന്റ്സും ഷർട്ടും)

7)ആശാൻ, മേസ്രി, കുമാരേട്ടൻ: എല്ലാ പേരുകളും സൌകര്യം പോലെ ഓരൊരുത്തർ മാറി മാറി വിളിക്കും. തലയെല്ലാം നരച്ച അൻപതിനുമേൽ പ്രായമുള്ള പക്വത വന്ന ഒരാൾ. മുഖമെല്ലാം കരുവാളിച്ചിരിക്കുന്നു. സൌമ്യനാണെന്ന് വിളിച്ചോതുന്ന പ്രകൃതം.

8) സന്തോഷ്: ആശാന്റെ മകനാണ്. 24 വയസ്സ് പ്രായം. ചുരുണ്ട മുടി. ഇരു നിറം. സുന്ദരമായ മുഖം.

9) തങ്കപ്പേട്ടൻ: 50 വയസ്സിനു മേൽ പ്രായം. കൊമ്പൻ മീശ. കറുത്ത നിറം. പകുതിയും കഷണ്ടി. ലുങ്കി.


നമ്മൾ വാതിൽ തുറന്ന് അകത്തേക്ക് ചെല്ലുമ്പോൾ, മുറിയുടെ നടുക്കുള്ള സ്ഥലത്ത് നിലത്ത് വിരിച്ച ന്യൂസ്പേപ്പറിനു മുകളിൽ ഭക്ഷണം പാചകം ചെയ്ത അലൂമിനിയ ചരുവം രണ്ടെണ്ണം അപ്പാടെ കൊണ്ടു വന്ന് നടുക്കായി മൂടി വച്ചിരിക്കുന്നു. രണ്ടു പേർ അപ്പുറത്തും ഇപ്പുറത്തുമായി ഇരുന്നു കൊണ്ടു തന്നെ പ്ലാസ്റ്റിക് പ്ലേറ്റുകൾ നിരത്തുകയാണ്. അതിനിടക്ക് കുളി കഴിഞ്ഞ് വരുന്നവർ നനഞ്ഞ തോർത്ത്, ചുമർ വശത്തായി കട്ടിലിന്റെ കാലുകൾക്കിടയിൽ കെട്ടിയ പ്ലാസ്റ്റിക് ചരടിന്റെ അഴയിൽ നിവർത്തിയിടുന്നുണ്ട്. അതൊടൊപ്പം നനച്ച അണ്ടർവെയറും ഉണങ്ങാനിടുന്നുണ്ട്. ഓരോ കട്ടിലിന്റെ ഉടമസ്ഥനും ഇതുപൊലെ അഴകൾ കെട്ടിയിട്ടുണ്ട്. ചിലർ ചുമ്മാ കിടക്കുന്നു. 18 കട്ടിലുകൾ ഉണ്ടെങ്കിലും ഇപ്പൊൾ അവിടെ ആറു പേർ മാത്രമെയുള്ളു. ചിലരൊക്കെ വന്ന് ഓരോ പ്ലേറ്റിന്റെ പിറകിലും സ്ഥാനം പിടിക്കുന്നു. ചിലർ വരാൻ വൈകുന്നുണ്ടെങ്കിലും ആർക്കും ധൃതിയൊന്നുമില്ല. ഒരാൾ നിരത്തിയിട്ട പേപ്പറിൽ പെട്ടെന്ന് ശ്രദ്ധയിൽ‌പ്പെട്ട ഏതോ വാർത്തയിലേക്ക് കണ്ണുംനട്ട് ശരീരം വളച്ച് തല ഒടിച്ചുവച്ച് വായിക്കുകയാണ്. ചിലർ കട്ടിലിൽ തന്നെ ഇരുന്ന് ചുമരിലേക്ക് ചാരിക്കിടന്ന് നാട്ടിൽ നിന്നും വന്ന കത്തെടുത്ത് വായിക്കുകയാണ്. അവരിൽ ഒരാളായ മോഹനൻ ചിലപ്പോൾ ചിരിക്കുകയും മറ്റു ചിലപ്പോൾ വലതു കൈ ശക്തിയായി ബെഡ്ഡിൽ അടിക്കുന്നുമുണ്ട്.

താഴെ പ്ലേറ്റിന്റെ അടൂത്തിരിക്കുന്ന
മൊയ്തുക്ക അതു കണ്ടിട്ട്.
“ എന്തൂട്ടാണ്‌ടാ മോഹനാ നാട്ടില് ത്ര രസോള്ള വിശേഷം...?”

കത്ത് വായന നിറുത്തിയിട്ട് മോഹനൻ പറഞ്ഞു.
“ ന്റെ മൊയ്തുക്കാ.. നാട്ടില് അമ്പലത്തില് ഉത്സവത്തിന് കൊടികേറീന്ന്...!”

അതും പറഞ്ഞ് മോഹനൻ വലിയ നിരാശയോടെ വീണ്ടും കട്ടിലിൽ അടുപ്പിച്ച് നാലഞ്ചടികൂടി അടിച്ചു. അതു കണ്ട് പുറത്തു നിന്നും കുളി കഴിഞ്ഞ് കയറി വന്ന തോമസ്സ് പറഞ്ഞു.
“എടാ മോഹനാ... എന്റെ കട്ടില് നീ നശിപ്പിക്കല്ലെ. എന്താ സംഭവം.
ഞാനും കൂടി കേക്കട്ടെ..”

മൊയ്തുക്കയാണ് അതിനു മറുപടി പറഞ്ഞത്.
“അവന്റെ നാട്ടില് ഉത്സവത്തിന് കൊടികേറീന്ന്...”

തോമസ്സ് ഉടനെ സ്വല്പം നിരാശ കലർന്ന മട്ടിൽ പറഞ്ഞു.
“അത്രേള്ളു.... ഞങ്ങടെ പള്ളിപ്പെരുന്നാള് കഴിഞ്ഞിട്ട് ഒരാഴ്ചയായുള്ളു. അതൊക്കെ ങ്ങ്നെ കിടക്കും...”


കട്ടിലിരുന്ന ദിവാകരൻ ചെറിയ ഒരു വിഷമത്തോടെ
ആണെങ്കിലും പറഞ്ഞു.
“ അവ്ടെപ്പൊ പെരുന്നാളായാലും ഉത്സവായാലും ഇവ്ടേന്താ...? വല്ലതും വന്നിരുന്ന് കഴിക്കാൻ നോക്ക്..”

എന്നും പറഞ്ഞു ദിവാകരൻ കട്ടിലിൽ നിന്നും താഴെ ഇറങ്ങിയിരുന്ന് പ്ലേറ്റെടുത്ത് മുൻപിൽ വച്ച് നടുക്കിരിക്കുന്ന വലിയ പാത്രത്തിന്റെ മൂടി പൊക്കിയപ്പോൾ അപ്പുറത്തിരിക്കുന്ന മൊയ്തുക്ക പറഞ്ഞു.
“ ടാ നിക്കട ദിവൂ.. ആശാൻ വരട്ടെ.... ന്ന്ട്ട് കഴിക്കാം..”

കയ്യിലിരുന്ന കത്ത് മടക്കി മുകളിലെ കട്ടിലിന്റെ തലയിണയുടെ
അടിയിൽ വച്ചിട്ട് തിരിഞ്ഞ മോഹനൻ പറഞ്ഞു.
“ഈ മേസ്രീം മോനും എവ്ടെ പോയി കെടക്കേണ്..?
വിശന്നിട്ട് കൊടലു കത്തണ്..”

തോമസ്സ് താഴേക്കിറങ്ങിയിരുന്നിട്ട് പറഞ്ഞു.
“ആശാന്റെ മോക്ക് കല്യാണം ശരിയായിട്ട്ണ്ടെന്ന് തോന്നണ്..”

അതു കേട്ടതും മൊയ്തുക്ക പറഞ്ഞു.
“ങാ.. ശരിയാണ്.. അവര് അച്ചനും മോനും സൂപ്പർവൈസറും കൂടി സ്വർണ്ണമാല വാങ്ങാൻ പോയ്യേക്കാണ് ടൌണില്... പ്പൊ വരാറയിട്ട്ണ്ട്.

താഴേക്കിരുന്ന മോഹനൻ പറഞ്ഞു.
“ന്റെപ്പൊ... ങ്ങ്നെ ഒരു അച്ചനേം മോനേം ഞാൻ കണ്ടിട്ടില്ല...
അതിനെ ഒരു വഴിക്ക് തിരിയാൻ സമ്മതിക്കില്ല.”

അതുകേട്ട് തോമസ്സിന്റെ അടൂത്തിരിക്കുന്ന കുടവയറൻ
വാസുദേവൻ തിരുമേനി പറഞ്ഞു.
“ അത് പിന്നെ അങ്ങനേല്ലെ... കുമാരേട്ടൻ എന്നു പോന്നതാ നാട്ടീന്ന്. അന്നവന് മൂന്നൊ നാലൊ വയസ്സ് പ്രായോള്ളു. അനിയത്തിക്കൊച്ചിന് ഒന്നോ ഒന്നരയോ മറ്റൊ...”

മോഹനൻ ചോദിച്ചു.
“ആശാൻ വന്നിട്ട് പിന്നെ നാട്ടിൽ പോയതേയില്ലെ..?”

അതു കേട്ടുകൊണ്ടാണ് കട്ടിലിന്റെ മുകളിലത്തെ തട്ടിൽ കിടന്നിരുന്ന തങ്കപ്പേട്ടൻ കോണീയിൽ ചവിട്ടി താഴെ ഇറങ്ങി വന്നത്. കോണിയുടെ തൊട്ടു താഴെ ഇരിക്കുന്ന തിരുമേനി ഒരു വശത്തേക്ക് ഒഴിഞ്ഞു കൊടുത്തു. തിരുമേനിയുടെ അടുത്തായി തങ്കപ്പേട്ടനും വന്നിരുന്നു.

തങ്കപ്പേട്ടൻ പറഞ്ഞു.
“ ആശാന് ഇതുവരെ പോകാനായില്ല...”

മോഹനൻ ചോദിച്ചു.
“ശരിക്കും എന്താ പറ്റീത്...”

തങ്കപ്പേട്ടൻ പറഞ്ഞു.
“വിസ അടിച്ചിട്ടു വരുന്ന വഴി പാസ്പ്പോർട്ട് കളഞ്ഞു പോയീന്നാണ് അർബാബ് പറേണെ.. അവൻ പോലീസ്റ്റേഷണിൽ പരാതിയൊക്കെ കൊടുത്തൂന്ന് പറേണു. എവ്ടെ കിട്ടാൻ...? അതോ അവൻ തന്നെ വല്ലോർക്കും വിറ്റു കാശു മേടിച്ചോന്നാർക്കറിയാം.. അതിനിടക്ക് ആ പണ്ടാറക്കാലൻ ചത്തും‌പോയി...!”

ഇടക്കു കയറി തോമസ്സ് ചോദിച്ചു.
“ അതെങ്ങനെ ചത്തു..?”

തങ്കപ്പേട്ടൻ പറഞ്ഞു.
“എങ്ങനെയോ.. അതൊന്നാർക്കുമറീല്ല... ഞങ്ങള് രണ്ടാളും കൂടി രണ്ടു വർഷം കഴിഞ്ഞപ്പൊ നാട്ടീ പോകാന്നേരാണ് ഇവന്റെ അർബാബിനെ അന്വേഷിച്ച് പോണെ... ഒരുകണക്കിന് ഞങ്ങളവന്റെ വീട് കണ്ടെത്തി. പക്ഷെ, അവന്റെ മോൻ ഒരു പോലീസുകാരനുണ്ടായിരുന്നു. അവനാ പറഞ്ഞെ, അവന്റെ ബാപ്പയാ അർബാബ്. പുള്ളിക്കാരൻ ഒരു കൊല്ലം മുൻപ് മരിച്ചുപോയീന്ന് ”

തോമസ്സ് ചോദിച്ചു.
“അപ്പൊ പാസ്പ്പോർട്ടിന്റെ കാര്യം ചോദിച്ചില്ലെ..?”

തങ്കപ്പേട്ടൻ പറഞ്ഞു.
“അതൊന്നും അയാക്കറീല്ലാത്രെ... നിനക്ക് നാട്ടീ പോണെങ്കി.. എന്നോട് പറഞ്ഞാ മതി. ഞാൻ കേറ്റിവിട്ടോളാന്ന്..”

മോഹനൻ പെട്ടെന്നു ചോദിച്ചു.
“ എന്നിട്ടോ..?”

തങ്കപ്പേട്ടൻ പറഞ്ഞു.
“നാട്ടീപ്പോകാനാ വന്നേന്ന് പറഞ്ഞപ്പൊ പറയാ... നിന്റെ പെട്ടിയൊക്കെ കെട്ടി കൂട്ടുകാരെ ഏൽ‌പ്പിച്ചിട്ട് പോകാനുള്ള ടിക്കറ്റുമായി ഇവിടെ വന്നാ മതി. കൂടിവന്നാ നാലഞ്ചുദിവസമെ അകത്ത് കെടക്കേണ്ടി വരൂ.. അതിനുള്ളിൽ ഞാൻ നിന്നെ കേറ്റിവിട്ടോളാന്ന്...”

ആകാംക്ഷയോടെ തിരുമേനി ചോദിച്ചു.
“ എന്നിട്ട് ആശാൻ പോകാൻ നോക്ക്യോ..?”

തങ്കപ്പേട്ടൻ.
“ എവ്ടേ.... അകത്ത് കെട്ക്കേണ്ടി വരൂന്ന് പറഞ്ഞപ്പോ ആശാന് പേടിയായി. പിന്നെ ഞാനും പറഞ്ഞു വേണ്ടാന്ന്...”

തോമസ്സ് പെട്ടെന്ന് ചോദിച്ചു.
“അതെന്താ..?”

തങ്കപ്പേട്ടൻ.
“ അങ്ങനെ പോയിക്കഴിഞ്ഞാ പിന്നെ ഇങ്ങോട്ടു വരാനൊക്കൊ..? പാസ്പ്പോർട്ട് പോയില്ലേ..? തന്നെയുമല്ല ആശാന്റെ രണ്ടു പെങ്ങന്മാർ പെര നിറഞ്ഞ് നിൽ‌പ്പുണ്ടായിരുന്ന് അന്ന്. അതുങ്ങ്‌ളെയൊക്കെ പറഞ്ഞയക്കാതെ ങ്ങ്നെ വീട്ടീക്കേറി ചെല്ലും...?”

കുറച്ച് നേരത്തേക്ക് ആരുമാരും ഒന്നും മിണ്ടിയില്ല. പരസ്പ്പരം നോക്കിയിട്ട് തല കുനിച്ചിരുന്നു. ഒരു ശ്വാസം മുട്ടൽ തോന്നിയപ്പോൾ തിരുമേനി ചോദിച്ചു.
“പിന്നെ ഒരിക്കലും പോകാൻ ശ്രമിച്ചില്ലെ..?”

കുറച്ച് ശബ്ദം താഴ്ത്തി തങ്കപ്പേട്ടൻ പറഞ്ഞു.
“പെങ്ങന്മാരുടെ കാര്യങ്ങൾ കഴിഞ്ഞപ്പോഴേക്കും സ്വന്തം മോള് വലുതായിക്കൊണ്ടിരിക്കുന്നു. പോയാപ്പിന്നെ ഒരിക്കലും ഇങ്ങോട്ടു വരാനൊക്കില്ലല്ലൊ. എന്നാപ്പിനെ അതിനും കൂടി എന്തെങ്കിലും ഉണ്ടാക്കീട്ട് മതി തിരിച്ചു പോക്കെന്നൊരു തോന്നൽ... അത്‌ന്നെ.. പിന്നെ അതിനുവേണ്ടി ശ്രമിച്ചിട്ടില്ല..”

ഒരു നെടുവീർപ്പിട്ടിട്ട് മൊയ്തുക്ക ആരോടുമില്ലാതെ പറഞ്ഞു.
“ഞാനുമതേടെ മക്കളേ... ഈ ജമ്മം ഇനി നാട്ടിലേക്കില്ല...!!”

എല്ലാവരും ആ മുഖത്തേക്ക് നോക്കിയെങ്കിലും മൊയ്തുക്ക തല കുമ്പിട്ടിരുന്നതേയുള്ളു. മൊയ്തുക്കായുടെ വിവരങ്ങൾ കുറേയെങ്കിലും അറിയാവുന്ന തൊട്ടടുത്തിരുന്ന മോഹനൻ പതുക്കെ പുറത്തു തലോടിക്കൊടുത്തു. ഒരു നിമിഷം കഴിഞ്ഞതും അടക്കിപ്പിടിച്ച ഒരു തേങ്ങൽ മൊയ്തുക്കായിൽ നിന്നും ഉയർന്നു. അതു കേട്ടതും മോഹനൻ ബലമായി പിടിച്ച് തന്റെ നെഞ്ചോടു ചേർത്തു മൌതുക്കായെ. അടുത്തിരുന്നവരും എതിർവശത്തിരുന്നവരും കയ്യെത്തിച്ച് മൊയ്തുക്കാനെ തലോടി. മറ്റൊന്നും ആരും പറഞ്ഞില്ല. പറഞ്ഞാലും ആശ്വസിക്കാവുന്നതായിരിക്കില്ല മൊയ്തുക്കായുടെ വിഷമം.

തിരുമേനി പറഞ്ഞു.
“ങാ.. എന്താ മൊയ്തുക്കാ...ങ്ള് ങ്ങ്നെ...?”

ഉടനെ കണ്ണുകൾ പുറം കൈകൊണ്ട് തുടച്ചിട്ട് മൊയ്തുക്ക
നിവർന്നിരുന്നു.പിന്നെ പറഞ്ഞു.
“ങേയ്.. ഇല്ലെടാ... ഒരു നിമിഷം ഞാൻ...”

തിരുമേനി പറഞ്ഞു.
“ എന്റെ മൊയ്തുക്കാ.. ഇവ്ടെ പ്രശ്നങ്ങളില്ലാത്ത ആരാ ഒള്ളേ.... മൊയ്തുക്കാടെ അത്രേം വരില്ലെങ്കിലും ഞങ്ങക്കൂണ്ട് തീർത്താൽ തീരാത്ത അത്രേം പ്രശ്നങ്ങള്... എന്നുവച്ച് കുത്തിയിരുന്ന് കരയാ....?”

പിന്നെ കുറച്ച് നേരത്തേക്ക് വല്ലാത്ത ഒരു നിശ്ശബ്ദതയായിരുന്നു. വിശന്ന് ക്ഷമ കെട്ട മോഹനൻ പാത്രത്തിന്റെ മൂടി തുറന്ന് ഒരു ചപ്പാത്തിയെടുത്ത് ഒരു കഷണം പിച്ചിയെടുത്ത് വായിൽ വക്കാൻ തുനിഞ്ഞതും, അടുത്തിരുന്ന തിരുമേനി കൈ നീട്ടി. അത് തിരുമേനിക്ക് കൊടുത്ത് കഴിഞ്ഞപ്പോൾ അടുത്ത ആള് കൈ നീട്ടാൻ തുടങ്ങി. അങ്ങനെ ഓരോരുത്തർക്കും കൊടുത്തു വന്നപ്പോൾ മോഹനന് ഒന്നും ബാക്കിയുണ്ടായില്ല. തന്റെ കൈ രണ്ടും കൂട്ടി അടിച്ച് ചപ്പാത്തിയൂടെ പൊടി കളഞ്ഞ്, പിന്നെ കൈ രണ്ടും താടിക്കു കൊടുത്തിരുന്നു. അതു കണ്ട് തിരുമേനിക്ക് ചിരി വന്നു. പിന്നെ അതൊരു കൂട്ടച്ചിരിയായി. അതോടെ അതുവരെ എല്ലാവരിലും നിറഞ്ഞു നിന്ന ടെൻഷൻ പെട്ടെന്നയഞ്ഞു.

അന്നേരം തോമസ്സ് പറഞ്ഞു.
“ആശാന്റെ മോനെ പണിയൊക്കെ പഠിപ്പിച്ചിട്ട് അടുത്ത പൊതുമാപ്പ് വരുമ്പൊഴേക്കും നാട്ടിൽ പോണെന്നാ ഇന്നാള് പറഞ്ഞെ..”

അതു കേട്ടിട്ട് മൊയ്തുക്ക പറഞ്ഞു.
“അവനെ എന്തൊരു കാര്യാന്നൊ ആശാന്... അവൻ എപ്പഴും തന്റെ കൺ‌വെട്ടത്ത് ഒണ്ടാകണോന്നാ ആശാന്..”

തിരുമേനി പറഞ്ഞു.
“മൂന്നാല് വയസ്സുള്ളപ്പൊ കണ്ടതാ ആശ്ശാൻ. പിന്നെ ഇവ്ടെ വന്നപ്പൊഴല്ലെ അതിനെ കാണണെ...! എത്ര കൊല്ലാ കഴിഞ്ഞു പൊയേ...”

മോഹനൻ ചോദിച്ചു.
“ഒരു പത്തിരുപത് വർഷായിട്ടുണ്ടാകൂല്ലേ..?”

തന്റെ കൈ വിരലുകൾ മടക്കുകയും നിവർത്തുകയും
ചെയ്തു കൊണ്ടാ തങ്കപ്പേട്ടൻ പറഞ്ഞത്.
“പിന്നേ...”

പെട്ടെന്ന് വാതിൽ ആരോ തുറന്നതും തിരുമേനി പറഞ്ഞു.
“ങാ ആശാൻ എത്തീല്ലൊ...”

വാതിൽ തുറന്ന് ആശാനും മോനും സൂപ്പർവൈസറും കൂടി രണ്ടുമൂന്ന് പ്ലാസ്റ്റിക് ബാഗുകളുമായി അകത്തു കയറി. ആശാൻ വന്ന വഴി പറഞ്ഞു.
“നിങ്ങള് കഴിക്കാൻ വൈകീല്ലേ... ഞങ്ങളെ കാത്തിരിക്കണ്ടായിരുന്നു....”

അപ്പോൾ തിരുമേനി പറഞ്ഞു.
“അതെങ്ങനെയാ... കുമാരേട്ടാ.. നമ്മള് എല്ലാവരും എന്നും ഒന്നിച്ചിരുന്നല്ലെ കഴിക്കാറ്..”

ആശാൻ ഒന്നു ചിരിച്ചിട്ടു പറഞ്ഞു.
“ എടാ.. മക്കളെ , നിങ്ങടെ ഈ സ്നേഹത്തിനു മുൻപിൽ എനിക്കൊന്നും പറയാനില്ല. തുടങ്ങിക്കോളു.. ഞങ്ങള് കയ്യൊന്നു കഴുകീട്ടു വരട്ടെ.”

ആശാനും മോനും സൂപ്പർവൈസറും തങ്ങളുടെ ബഡ്ഡിനു മുകളിൽ കയ്യിലിരുന്ന പാക്കറ്റുകൾ വച്ചിട്ട് കൈ കഴുകാനായി പോയി. ആ നേരത്ത് പ്ലേറ്റുകളിൽ മൂന്ന് ചപ്പാത്തി വീതം തിരുമേനി വിളമ്പാൻ തുടങ്ങി. ആരും കയ്യിട്ടു വാരാൻ ശ്രമിക്കാതെ ക്ഷമയോടെ പ്ലേറ്റും പൊക്കിപ്പിടിച്ച് കാത്തിരിക്കുകയാണ്. അതവരുടെ ദിവസേനയുള്ള ഒരു രീതിയാണെന്ന് കാണുന്നവർക്ക് മനസ്സിലാകും. തിരുമേനി അതു കഴിഞ്ഞ് കറിപ്പാത്രമെടുത്ത് അടുത്തുവച്ച് ഓരോ കോഴിക്കാലും കുറച്ചു ചാറും കോരിയെടുത്ത് നീട്ടിയ ഓരോ പാത്രത്തിലേക്കുമായി വിളമ്പിക്കൊണ്ടിരുന്നു.

അപ്പോഴേക്കും കൈ കഴുകാൻ പോയവർ എത്തി ഇടക്കുള്ള സ്ഥലത്ത് ഇരുന്നു. ആശാന് കിട്ടിയ ചപ്പാത്തിയിൽ നിന്നും ഒരെണ്ണമെടുത്ത് മോന്റെ പാത്രത്തിലേക്ക് ഇട്ടുകൊടുത്തു. അതു കാരണം കറി സ്വൽ‌പ്പം കൂടുതലായിട്ടാണ് തിരുമേനി ആശാന്റെ മോനു വിളമ്പിയത്. എന്നാലെ നാലു ചപ്പാത്തിയും കഴിക്കാൻ പറ്റുകയുള്ളുവെന്ന് അറിയാവുന്ന മറ്റുള്ളവർക്ക് പരാതിയൊന്നും ഇല്ലായിരുന്നു.

കഴിച്ചു കൊണ്ടിരിക്കെ മൊയ്തുക്ക ചോദിച്ചു.
“എന്നിട്ടെന്താണ് ങ്ങ്ള് വാങ്ങീത്...”

ആശാൻ പറഞ്ഞു.
“കൂടുതലൊന്നുമില്ല. ഒരു അയ്യഞ്ചു പവന്റെ രണ്ടു മാല. ഈരണ്ടു വള. പിന്നെ കുറച്ചു സാരി. പിന്നെ ഇവന് രണ്ടു ജോഡി ഡ്രെസ്സ്.. അത്രേള്ളു..”

ആ ഭക്ഷണം കഴിക്കലും സൌഹൃദ സംഭാഷണങ്ങളും തുടർന്നു കൊണ്ടിരിക്കെ നിറഞ്ഞ മനസ്സോടെ ക്യാമറ പതുക്കെ അവിടെ നിന്നും പിൻ‌വാങ്ങുന്നു.
CUT


സീൻ 2. കണ്‍സ്ട്രക്ഷന്‍ സൈറ്റ് exterior
പകൽ. കാലത്ത് പത്തേപത്ത്.

കെട്ടിടം പണി നടക്കുന്ന സ്ഥലം. അവിടെ അടുത്തടുത്തായി മറ്റു പല കെട്ടിടങ്ങളുടേയും പണികൾ നടക്കുന്നുണ്ട്. ആശാ‍നും കൂട്ടരും കൂടി ഒരു ആറു നില കെട്ടിടത്തിന്റെ പണികൾക്കിടയിലാണ്...

ബാക്കി അടുത്ത പോസ്റ്റിൽ...


ഇതൊരു നീണ്ട തിരക്കഥയാക്കാൻ ഉദ്ദേശിക്കുന്നില്ല്ല. അടുത്ത ലക്കത്തോടെ തീർക്കും. അതിനു മുൻ‌പ് ഇതൊരു ‘തിരക്കഥ’ ആയോന്നറിയണം. അല്ലെങ്കിൽ ‘തിരക്കഥ പോലെ’യെങ്കിലും ആയോന്നറിയണം. തിരക്കഥ ആയില്ലെങ്കിൽ ബാക്കി ഭാഗം ഒരു കഥ പറയുന്നതു പോലെ പറഞ്ഞവസാനിപ്പിക്കും. അതിനായി പ്രിയമുള്ള വായനക്കാർക്കായി സമർപ്പിക്കുന്നു.
ഞാൻ പ്രതീക്ഷിക്കുന്ന എറ്റവും വിലപ്പെട്ട കമന്റ്, ഇങ്ങനെയൊന്ന് പരീക്ഷിക്കാൻ പ്രചോദനം തന്ന, ഈ വിദ്യ നമ്മളെ പഠിപ്പിക്കാൻ ശ്രമിക്കുന്ന ഇക്കാര്യത്തിൽ ഗുരുവായി ഞാൻ കാണുന്ന ‘ശ്രീ ചന്തു നായർ എന്ന ചന്തു അണ്ണന്റേതാണ്.’

അദ്ദേഹം വരുമെന്നും, പറ്റിയ തെറ്റുകൾ ചൂണ്ടിക്കാണിച്ചു തരുമെന്നും, വേണ്ട നിർദ്ദേശങ്ങൾ തരുമെന്നും പ്രതിക്ഷിച്ചു കൊണ്ട് സ്നേഹപൂർവ്വം... വീകെ.

Thursday 1 December 2011

സ്വപ്നഭുമിയിലേക്ക്...(54) അവസാനിക്കുന്നു...

കഴിഞ്ഞതിൽ നിന്നും....

ഉടനെ
തന്നെ ഞാൻ ചോദിച്ചു.
പുതിയ വിസ തരുമെങ്കിൽ എന്റെ നാട്ടിൽ നിന്നും ആളെ കണ്ടെത്താം..”
അതു പറ്റില്ല. നീ പോയാലല്ലെ പകരം പുതിയ വിസ കിട്ടൂ... പിന്നെങ്ങനെ നീ പരിശീലിപ്പിക്കും..?”
വിസയുമില്ല, ആ‍ ളേയും കണ്ടെത്തി പരിശീലിപ്പിക്കണം...!?
നിയമിക്കാതെ
ആരെങ്കിലും പരിശീലനത്തിനു വരുമോ...?
.. ഇതു വല്ലാത്ത പാമ്പായല്ലൊ ദൈവമേ..!!

ഈ അനുഭവപരമ്പര ഇവിടെ അവസാനിക്കുന്നു...

തുടരുന്നു.....

പിറ്റെ ദിവസം മുതൽ കൂട്ടുകാരോടും അടുത്തുള്ള മലയാളി കടകളിലും എല്ലാം പറഞ്ഞേൽ‌പ്പിച്ചു.
ആരെങ്കിലും ഉണ്ടെങ്കിൽ എത്രയും വേഗം എന്നെ ബന്ധപ്പെടുക...
കേട്ടവർ കേട്ടവർ ചാടിയെത്തി ചോദിച്ചു.
“വിസക്ക കാശ് വല്ലതും കൊടുക്കണോ...?”
എല്ലാവർക്കും താൽ‌പ്പര്യം നാട്ടിൽ നിന്നും പുതിയ ആളെ കൊണ്ടുത്തരാനാണ്...!
അതു പിന്നെ എനിക്കായിക്കൂടെ....?!

എന്റെ സ്വന്തക്കാരും സുഹൃത്തുക്കളുമായി എത്രയോ പേരുണ്ട്. ഒരാൾക്കൊഴികെ മറ്റാർക്കും ഇങ്ങനെ ഒരു സഹായം ചെയ്യാൻ ഇതുവരെ എനിക്കായില്ല.
വിസയുടെ കാര്യം കേട്ടാൽ എന്തിനാ ഇങ്ങനെ ചാടിവീഴുന്നത്..?
വെറുതെ കിട്ടുന്ന ആ വിസയുടെ പേരിൽ ഒരു ലക്ഷമൊ രണ്ടു ലക്ഷമോ ഒക്കെ ചുളുവിൽ വാങ്ങാമല്ലൊ...?
ഇവിടെ വർഷങ്ങൾ പണിയെടുത്താലും അത്രയും തുക ഒരുമിച്ചുണ്ടാക്കാൻ മിക്കവർക്കും കഴിഞ്ഞെന്നു വരില്ല.!!

ചിലരൊക്കെ എന്നെ വിളിച്ചു ചോദിക്കുണ്ടായിരുന്നു. അവരുടെ വിദ്യാഭ്യാസം കേൾക്കുമ്പോൾ പറ്റില്ലെന്ന് മനസ്സിലാകും. ഉയർന്ന വിദ്യാഭ്യാസമല്ല ആവശ്യം. ചില അടിസ്ഥാന യോഗ്യത വേണം. ഇല്ലെങ്കിൽ വരുന്നവനെ കമ്പനി ഒരു ഹെൽ‌പ്പറുടെ വിസയും ശമ്പളവും കൊടുത്ത് അതിലേറെ പണി ചെയ്യിപ്പിക്കും.

മലയാളികളെ ജോലിക്കെടുത്താൽ അങ്ങനെ ചില ഗുണങ്ങളുണ്ട്. ഹെൽ‌പ്പർ വിസയിൽ കയറി വരുന്നവർ പോലും ഉയർന്ന വിദ്യാഭ്യാസമുള്ളവരായിരിക്കും. ഇവിടെ വന്നതിനു ശേഷം ചെറിയ ഒരു തിരഞ്ഞെടുപ്പു നടത്തിയാൽ മതിയാകും. ഒരു കമ്പനി നടത്തിക്കൊണ്ടു പോകാൻ പറ്റുന്നവരെ മുഴുവൻ കിട്ടും. എന്നാൽ ശമ്പളമൊ വളരെ തുഛമായതെന്തെങ്കിലും കൊടുത്താൽ മതി. 75 ദിനാറിനു വരുന്ന ഹെൽ‌പ്പർമാരിൽ നിന്നും ഒരു അക്കൌണ്ടിനെ കണ്ടെത്തിയാൽ കൊടുക്കേണ്ടത് അതിന്റെ ഇരട്ടി ആയാൽ പോലും കമ്പനിക്ക് ലാഭം...!
ഹെൽ‌പ്പറായി വന്ന് കണക്കപ്പിള്ളയായി ഒറ്റയടിക്ക് സ്ഥാനക്കയറ്റം കിട്ടിയ കണക്കപ്പിള്ളക്കും പെരുത്ത് പെരുത്ത് സന്തോഷം..!!

എന്റെ ജോലിക്ക് ആവശ്യമായ വിദ്യാഭ്യാസമുണ്ടെങ്കിലേ അതിനു ചേർന്ന വിസ അടിക്കാൻ പറ്റൂ. എന്നാലെ ശമ്പളം ചോദിച്ചു വാങ്ങാൻ പറ്റു. അടിസ്ഥാന യോഗ്യതയുണ്ടെങ്കിൽ ബാക്കിയെല്ലാം പിന്നീട് വന്നു ചേർന്നു കൊള്ളും. അതുകൊണ്ടാണ് യോഗ്യതയുള്ളവരെ മാത്രം വിളിച്ചുകണ്ടാൽ മതിയല്ലൊന്ന് തീരുമാനിച്ചത്. പലരും വിളിക്കുന്നുണ്ടായിരുന്നു.

ഇങ്ങനെ എന്റെയും കമ്പനിയുടേയും വിവരങ്ങൾ ചോദിച്ചറിഞ്ഞവരിൽ ഒരുത്തൻ, ഞാൻ പറ്റില്ലെന്നു പറഞ്ഞിട്ടും (ഞാനൊരു പാരയാണെന്ന് കരുതിയിട്ടുണ്ടാകും- ഒരു മലയാളിക്ക് പാര മറ്റൊരു മലയാളി എന്നതാണല്ലൊ പൊതുവെയുള്ള ഗൾഫ് സൂത്രവാക്യം..!!) എന്നെ അറിയിക്കാതെ നേരിട്ട് മാനേജരെ പോയി കണ്ടു. പുതിയ മാനേജർക്ക് എന്തു കുന്തമറിയാം. മാനേജർ അയാളെ ഉടനെ തന്നെ എന്റടുത്തേക്ക് പറഞ്ഞു വിട്ടു. ഞാൻ വിവരങ്ങൾ ചോദിച്ചപ്പഴോണ് കള്ളി വെളിച്ചത്തായത്.

വരുന്നവർ എന്തു അപകടം പിടിച്ച ജോലി ചെയ്യുന്നതിനും, താഴേത്തട്ടിലുള്ള ജോലി ആയാലും ശരി, തന്റെ ഉയർന്ന വിദ്യാഭ്യാസമൊന്നും നോക്കാതെ തെയ്യാറാണെന്നതാണ് മറ്റൊരു പ്രത്യേകത.
ഈ മനോഭാവം ജനിച്ചുവളർന്ന സ്വന്തം നാട്ടിൽ കാണിച്ചിരുന്നെങ്കിൽ നാം എന്നേ ഒരു ജപ്പാനായി മാറി ലോകത്തിന്റെ നെറുകയിൽ എത്തുമായിരുന്നു...!!!

ദിവസങ്ങൾ പോകുന്തോറും എന്റെ അങ്കലാപ്പ് കൂടിക്കൂടി വന്നു. പറ്റിയ ഒരുത്തനേയും കണ്ടുകിട്ടുന്നില്ല. പകരം ആളെ കിട്ടാതെ എന്നെ വിടുകയുമില്ല. ഒരാഴ്ച കഴിഞ്ഞിട്ടും ആളെ കിട്ടാതെ വന്നപ്പോൾ എന്റെ ഡിമാന്റുകളിൽ കുറവ് വരുത്താൻ തീരുമാനിച്ചു. കുറച്ചു ദിവസം കൂടി കഴിഞ്ഞപ്പോൾ ആരെങ്കിലും മതിയെന്ന ചിന്തയായി എനിക്ക്.
ഞാൻ ഉപേക്ഷിച്ചു പോകുന്ന ജോലിക്ക് ആരു വന്നാലെന്ത്...?

അങ്ങനെയിരിക്കുമ്പോളാണ് ഒരു മലയാളിപ്പയ്യൻ ഒരിടത്ത് ശ്വാസം മുട്ടി ജോലി ചെയ്യുന്നതായ വിവരം ഒരു കൂട്ടുകാരൻ പറഞ്ഞറിയുന്നത്. കൂടെയുള്ളവർ മുഴുവൻ ഫിലിപ്പൈൻ‌കാരാണ്. മുന്നു ഷിഫ്റ്റിലായിട്ടാണ് അവരുടെ ജോലികൾ. എറ്റവും അവസാനത്തെ ഷിഫ്റ്റിൽ ജോലി ചെയ്യുകയാണ് ഈ മലയാളിപ്പയ്യൻ. വന്ന കാലം മുതൽ ആ ഒറ്റ ഷിഫ്റ്റിലാണ് ജോലി. ഈ ബഹ്‌റീനിൽ വന്നതിനു ശേഷം മറ്റുള്ളവരെപ്പോലെ ഒരൊറ്റ രാത്രി പോലും കിടന്നുറങ്ങാൻ സാധിച്ചിട്ടില്ല. പുള്ളിക്കാരനെ ഒറ്റപ്പെടുത്തി ഫിലിപ്പൈൻ‌കാർ വിലസുകയായിരുന്നു. അർബാബിന്റടുത്ത് പല പ്രാവശ്യം പരാതിപ്പെട്ടെങ്കിലും പാവത്തിന്റെ പരാതി വെള്ളത്തിൽ വരച്ച വര പോലെ അവസാനിച്ചതേയുള്ളു. ഫിലിപ്പൈൻ‌കാർ പറയുന്നതിനപ്പുറം അർബാബ് പോകില്ല.

എന്റെ സുഹൃത്ത് വഴി വിവരം അറിഞ്ഞ് ഒരു ദിവസം കാലത്ത് ഉറക്കച്ചടവിൽ ചുവന്നു കലങ്ങിയ കണ്ണുകളും, കൺപോളകളെല്ലാം ചീർത്ത് വിങ്ങിയ രൂപത്തിൽ അയാൾ എന്നെ കാണാൻ വന്നു. എന്റെ ജോലിക്ക് പറ്റിയതാണെന്നു മനസ്സിലായതോടെ ഞാനും വിട്ടില്ല.
ഇപ്പോൾ കിട്ടുന്നതിനേക്കാൾ കൂടുതൽ ശമ്പളം...!
രണ്ടു കൊല്ലം കഴിഞ്ഞാൽ ഫാമിലി വിസ...!
മറ്റു ആനുകൂല്യങ്ങളെല്ലാം കിട്ടും....!
അപ്പോഴത്തെ അയാളുടെ അവസ്ഥയിൽ സ്വപ്നം കാണാൻ പോലും കഴിയാത്ത ഓഫറുകൾ ഞാൻ കൊടുത്തതോടെ പുള്ളിക്കാരൻ വരാമെന്നു സമ്മതിച്ചു. അന്നേരം ഞാൻ പറഞ്ഞു.
“രാത്രി ഷിഫ്റ്റും കഴിഞ്ഞ് നേരെ ഇങ്ങോട്ട് പോരെ. ഉച്ചവരെ എന്റടുത്ത് പരിശീലനം. ഉച്ചക്കുശേഷം വരണ്ട. പോയിക്കിടന്നുറങ്ങിക്കോ..”

അതുപ്രകാരം കാര്യങ്ങളെല്ലാം മുന്നോട്ടു പോയി.
എനിക്കതുകൊണ്ട് കമ്പനിയിൽ നിയമിക്കാതെ തന്നെ, ശമ്പളം കൊടുക്കാതെയും ഒരാളെ പരിശീലനത്തിനു  കിട്ടിയെന്നുള്ളതാണ്. ഒരു മാസം കഴിഞ്ഞപ്പോൾ അയാൾ രാത്രി ജോലി പറ്റില്ലെന്നു പറഞ്ഞ് രാജിക്കത്തു കൊടുത്തു. അവിടത്തെ ഫിലിപ്പിനികൾക്ക് വളരെ സന്തോഷമുള്ള കാര്യമായതു കൊണ്ട് രാജി പെട്ടെന്ന് സ്വീകരിക്കപ്പെട്ടു.
പിന്നെ കാര്യങ്ങളെല്ലാം പെട്ടെന്നു നടന്നു.
എന്റെ വിസ ക്യാൻസൽ ചെയ്ത ഉടനെ അയാളുടെ വിസ അടിച്ചുകിട്ടി.

എനിക്ക് കിട്ടാനുള്ളതൊക്കെ വാങ്ങിച്ചപ്പോഴെക്കും നാട്ടിൽ പണപ്പെരുപ്പം ‘രണ്ടക്കം’ കടന്നതുകൊണ്ട് റിസർവ്വ് ബാങ്ക് യോഗം ചേരാൻ പോണെന്നു കേട്ടതോടെ എന്റെ ചങ്കിടിപ്പ് കൂടി...!
ഇനിയും എന്റെ ‘ഹൌസിങ് ലോണിന്റെ’ പലിശ അവന്മാർ കൂട്ടുന്നതിനു മുൻപ് എത്രയും വേഗം നാട്ടിലേക്ക് പറക്കാൻ ടിക്കറ്റെടുത്തു.

കിട്ടിയ തുക വായ്പ്പയുടെ 80 ശതമാനം അടച്ചു തീർക്കാനേ പറ്റുമായിരുന്നുള്ളു. എന്നാലും പിന്നെയും 20 ശതമാനം വായ പൊളിച്ചു നിൽക്കുന്നുണ്ട്. ഇനി ഉള്ള ജോലിയും കളഞ്ഞ സ്ഥതിക്ക് എങ്ങനെ അടച്ചു തീർക്കുമെന്നത് ഉറക്കം കെടുത്തി.

അപ്പോഴാണ്  അവസാന പ്രതീക്ഷയെന്ന നിലയിൽ ‘സ്വന്തം വലംകയ്യി’നെ തന്നെ ശരണം പ്രാപിച്ചത്. അല്ലെങ്കിലും എന്നും അവളായിരുന്നുവല്ലൊ ധൈര്യം തന്നിരുന്നത്. പോകുന്നതിന്റെ തലേ ദിവസം കൂട്ടുകാർ തന്ന പാർട്ടിയിൽ പങ്കെടുത്തുകൊണ്ടിരിക്കേയാണ് അത് പറയാനായി ഞാൻ വിളിച്ചത്.
“ഹലോ...”
“ഹല്ലോ.. അഛാ‍..” ചിന്നുവായിരുന്നു എടുത്തത്.
“ഹായ്.. എന്താ കുട്ടാ..?”
“അഛാ.. എന്റെ സൈക്കിൾ വാങ്ങ്യൊ...?”
“ അതൊക്കെ നാട്ടീന്നു വാങ്ങാടാ കുട്ടാ...”
“ അപ്പൊ ചോക്ലേറ്റ്സോ..?”
“അതൊക്കെ വയറ് നിറച്ചു തിന്നാൻ വാങ്ങീട്ടുണ്ട്...”
“അഛാ.. എനിക്ക് ക്ലാസ്സിലെ ഫ്രണ്ട്സിന് കൊടുക്കാനുള്ളതോ...? എന്റെ ക്ലാസ്സിലെ റീനു ജോൺ ബർത്ഡേക്ക് അവൾടെ പപ്പ അബൂദാബീ..ന്ന് കൊണ്ട്ന്ന ചോക്ലേറ്റാ തന്നേ...!!
അതു പോലെ എനിക്കും എന്റെ അഛൻ ബഹ്‌റീ..ന്ന് കൊണ്ട്ന്ന ചോക്ലേറ്റ് കൊടുക്കണം..!!”
അതു കേട്ടതും ഞാൻ ഉറക്കെ ചിരിച്ചുപോയി. അതു വാങ്ങിച്ചിട്ടുണ്ടെന്ന് സമ്മതിച്ചിട്ടേ ഫോൺ അമ്മക്കു കൈമാറിയുള്ളു.
“ഹലോ..” ഞാൻ ഇത്തിരി മധുരമൊക്കെ ചേർത്താണ് വിളി.
“ ങൂം.. എവിടം വരെ ആയി...?”
“ഇന്നത്തെ ഒരു രാത്രികൂടി... അതിന്റെ ബഹളമാ അപ്പുറത്ത്..”
“ എന്തു ബഹളം..?”
“എനിക്കുള്ള സെന്റോഫ് പാർട്ടിയാ അപ്പുറത്ത് നടക്കുന്നത്....”
“കുടിച്ചോ...?”
“ഹേയ്..... ഒരീ.....ച്ചിരി...!”
“സംസാരം കേട്ടപ്പൊഴേ തോന്നി...!”
“ഹേയ് അത്രക്കൊന്നുമില്ല മോളേ... പഴയതുപോലെ വായിലേക്ക് കോരിയൊഴിച്ചു തരാൻ വർഗ്ഗീസേട്ടനൊന്നുമില്ലല്ലൊ. അതുകൊണ്ട് എല്ലാവരും വളരെ ലിമിറ്റിലാ..”
“നാളെ എപ്പഴാ ഫ്ലൈറ്റ്...?”
അതെല്ലാം വിശദമായി പറഞ്ഞതിനു ശേഷം ഞാൻ സുത്രത്തിൽ വിഷയമെടുത്തിട്ടു.
“പിന്നെയ്.... ഞാൻ ഒരു കാര്യം പറഞ്ഞാൽ മോള് ദ്വേഷ്യപ്പെടോ...?”
അതു കേട്ടതും ഒരു നിമിഷം നിശബ്ദതയായിരുന്നു. പിന്നെ ചോദിച്ചു.
“ എന്തു കാര്യം...?”
“അല്ലാ... ഇവിടെന്ന് കിട്ടിയതുകൊണ്ട് നമ്മുടെ കടം തീരില്ലല്ലൊ. പിന്നെയും കുറച്ചു ബാക്കി വരും. അത് പിന്നെയും തലവേദനയാവില്ലെ...? അതു കൂടി കൂട്ടത്തിലങ്ങ് അടച്ചാലോ...?”

പിന്നെ ഒരു നിമിഷം ശബ്ദമൊന്നുമില്ല. ഞാൻ പറഞ്ഞതിന്റെ പൊരുൾ അപ്പുറത്ത് പിടികിട്ടിയെന്നു വ്യക്തം...!
വളരെ താഴ്ന്ന ശബ്ദം അപ്പുറത്തു നിന്നുമെത്തി.
“ അതിന് കയ്യിലൊന്നുമില്ലല്ലൊ. എല്ലാം പുരപണിക്ക് വിറ്റില്ലെ...? ഇനി ആകെ ഉള്ളത് താലിമാലയും നമ്മുടെ രണ്ടു മോതിരങ്ങളും മാത്രേല്ലെള്ളു..”

ശരിയായിരുന്നു. അന്ന് വിൽക്കാതിരുന്നത് താലിമാലയും വിവാഹത്തിന് കൈ മാറിയ മുദ്രമോതിരങ്ങളുമായിരുന്നു. ഞാൻ ആശ്വസിപ്പിക്കാനെന്നോണം പറഞ്ഞു.
“സാരമില്ല. വിൽക്കണ്ട. പണയം വച്ചാൽ മതി. തികയാത്തതിനു തൽക്കാലം ആരോടെങ്കിലും കുറച്ചു സ്വർണ്ണം വായ്പ്പ വാങ്ങി ഒരുമിച്ച് പണയം വക്കാം. ഗ്രാമിനിപ്പോൾ നല്ല തുക കിട്ടും. വളരെ കുറച്ച് സ്വർണ്ണം മതി. എന്തായാലും അതിനി ബാക്കിയിടണ്ട...”
പിന്നെ കുറച്ചു നേരത്തേക്ക് വീണ്ടും മൌനം. ഞാൻ തന്നെ ആ മൌനം പൊട്ടിച്ചു.
“ ഹലോ.. ഇപ്പൊ എന്താ ആലോചിക്കണേന്നു ഞാൻ പറയട്ടെ...?”
“ങും....”
“പതിനാറു വർഷം മുൻപ് ഇങ്ങോട്ടു വരാനായിട്ടായിരുന്നു അത് ആദ്യം പണയം വച്ചത്. ഇപ്പോഴിതാ അവിടന്ന് തിരിച്ചു വരുമ്പോഴും വീണ്ടും പണയം വക്കേണ്ടി വരുന്നു എന്നല്ലെ...?”
“ ഇതെന്താ നമുക്ക് മാത്രം ഇങ്ങനെ...?”
“നമുക്ക് മാത്രമോ...? മോള് കണ്ണു തുറന്നു നോക്കാഞ്ഞിട്ടാ... നമുക്ക് ഒരു വീടെങ്കിലും സ്വന്തമായി. ഞാനിവിടെ കണ്ടവരിൽ ഒരാളുപൊലും ഒരു മേൽഗതി കിട്ടിയതായി കണ്ടിട്ടില്ല. പലരും പെങ്ങന്മാരുടെ കല്യാണമൊക്കെ ഭംഗിയായി നടത്തി, സഹോദരന്മാരെയൊക്കെ ഒരു വഴിക്കാക്കി സ്വന്തമായി ജിവിക്കാൻ തുടങ്ങുമ്പോഴേക്കും പ്രവാസം പല കാരണങ്ങൾ കൊണ്ടും അവസാനിപ്പിക്കേണ്ടി വരും. പിന്നെ ബിസ്സിനസ്സ് ചെയ്യുന്നവരാണ് എന്തെങ്കിലും നാട്ടിൽ ഉണ്ടാക്കുന്നവർ. വിരലിലെണ്ണാവുന്ന ഉന്നതന്മാരൊഴികെയുള്ള ശമ്പളക്കാരെല്ലാം നാളത്തേക്ക് നീക്കിവക്കാതെ അന്നന്ന് അടിച്ചുപൊളിച്ച് ജീവിക്കുന്നവർ. അവരായിരിക്കും നാട്ടിൽ വന്ന് ‘ഗൾഫ് ഷോ’ കാണിച്ചു ബാക്കിയുള്ളവരിൽ അസൂയ ജനിപ്പിച്ചു നടക്കുന്നവർ..”

ഒരു നിമിഷത്തെ മൌനത്തിനു ശേഷം അപ്പുറത്ത് നിന്നും അർത്ഥോക്തിയിൽ ഒരു ചോദ്യം.
“കഴുത്തിലൊന്നുമില്ലാതെ...!!?”
“അതിനെക്കുറിച്ചോർത്ത് വിഷമിക്കണ്ട. അതിനു പറ്റിയതെല്ലാം നേരത്തെ തന്നെ ഞാൻ വാങ്ങി വച്ചിട്ടുണ്ട്...!”
“ എന്തോന്ന്...?”
“മാലക്ക് മാല. വളകൾക്ക് വള. ലോക്കറ്റിനു ലോക്കറ്റ്....!!!”
“ദൈവമേ.. ഇത്രയും വില കൂടി നിൽക്കുമ്പോൾ സ്വർണ്ണം വാങ്ങ്യൊ...? എന്നാപ്പിന്നെ അതങ്ങു പണയം വച്ചാപ്പോരേ...?”
“ ഹാ.. ഹാ.. ഹാ... സ്വർണ്ണമോ...?!!! പൂവർ ഗേൾ..
‘വൺ ഗ്രാം ഗോൾഡ്..!!’
ഒറിജിനലിനെ വെല്ലുന്ന വൺ ഗ്രാം ഗോൾഡ് കവറിങ്...!!”
അതു പറഞ്ഞപ്പോൾ അപ്പുറത്ത് നിന്നും ഒരു കുലുങ്ങിച്ചിരിയുടെ ശബ്ദം കേട്ടു.
ഞാൻ പറഞ്ഞു.
“നമ്മുടെ വീടിന്റെ ആധാരം ബാങ്കിലിരിക്കുവോളം ഒരു മനഃസ്സമാധാനവും ഉണ്ടാവില്ല. അതു പോലെ നമ്മുടെ കയ്യിലെ സ്വർണ്ണം വീട്ടിലിരിക്കുവോളവും സമാധാനം ഉണ്ടാവില്ല, ഇന്നത്തെ കാലത്ത്...!!
അതെ സമയം ആധാരം വീട്ടിലും, സ്വർണ്ണം ബാങ്കിലുമാണെങ്കിൽ നമുക്ക് സമാധാനായിട്ട് കഴിയാം...!!!
ശരി മോളെ.. പുറപ്പെടുന്നതിനു മുൻപ് വിളിക്കാം. ”

ഇതിനകം എന്റെ പഴയ ‘ബോസ്സ് ’ പുതിയ കട തുടങ്ങിയിരുന്നു.
പോരുന്ന അന്ന് കാലത്ത് ബോസ്സിനെ പോയി കണ്ടു.
“നിനക്ക് എപ്പോൾ വരണമെന്നു തോന്നുന്നോ, അന്നേരം എനിക്ക് ഒരു കാൾ ചെയ്താൽ മതി..!! എന്നു വച്ച് അധികം വൈകണ്ടാട്ടൊ...” ആ വാക്കുകൾ തന്ന ആശ്വാസം ഉള്ളൻ‌കാലിൽ നിന്നും ഒരു വിറയലായി മേലോട്ട് കയറിയതുപൊലെ തോന്നി.
ഞങ്ങൾ കൈ കൊടുത്ത് പിരിഞ്ഞു.

എയർഹോസ്റ്റസ് തന്ന മിഠായിയിൽ ഒരെണ്ണം മാത്രമെടുത്ത് നുണഞ്ഞ് സിറ്റിൽ ചാരിക്കിടക്കുമ്പോൾ, പതിനാറു വർഷം മുൻപ് ഇങ്ങോട്ട് വിമാനത്തിൽ വരുമ്പോൾ കിട്ടിയ മീഠായി , അപ്പൊത്തന്നെ കടിച്ചു ചവച്ചു തിന്ന മണ്ടത്തരം അറിയാതെ ഓർത്തുപോയി.

അവസാനമായി ബഹ്‌റീൻ മണ്ണിൽ വച്ച് ഓർത്തത് മറ്റൊന്നായിരുന്നു.
‘എന്താണ് ഈ പ്രവാസം തന്നത്....?Link
ഇവിടെ കഴിച്ചു കൂട്ടിയ വർഷങ്ങൾ എന്നു പറഞ്ഞാൽ പ്രവാസികൾ കോപിക്കും. ‘എരിഞ്ഞു തീർന്നതെന്നു’ തന്നെ പറയണം.
നാട്ടിൽ ‘ബന്തി’ന്റന്നു വൈകീട്ട് മാദ്ധ്യമങ്ങളിൽ ‘തിരുവനന്തപുരത്ത് രണ്ടു കത്തിക്കുത്തും നാലഞ്ചു ബസ്സുകത്തിക്കലും, കൊച്ചിയിൽ അഞ്ച് ബസ്സ് കത്തിക്കലും.......... എന്നീ അനിഷ്ട സംഭവങ്ങളൊഴിച്ചാൽ ബന്ത് പൊതുവെ സമാധാനപൂർണ്ണം..’ എന്നു പറയുന്നതുപോലെ,
‘എരിഞ്ഞടങ്ങിയ പതിനാറു വർഷങ്ങളിലെ 75 ശതമാനവും അക്കരയിക്കരെയായി ഞങ്ങളൂടെ യൌവ്വനം എരിച്ചു തീർത്തതൊഴിച്ചാൽ.....!’
‘അഛനുണ്ടായിട്ടും അഛനില്ലാതെ വളരേണ്ടി വന്ന മക്കളുടേയും ഒരഛന്റേയും ധർമ്മസങ്കടങ്ങളൊഴിച്ചാൽ.......!!’
‘വീട് പണിയുടെ ബദ്ധപ്പാടിനിടയിൽ നാലു വശവും ശ്രദ്ധിക്കാതെ കണ്ണടച്ചിരുട്ടാക്കേണ്ടി വന്നതിനാൽ നഷ്ടപ്പെട്ട കുടുംബ ബന്ധങ്ങളൊഴിച്ചാൽ...!!’
ഈ പ്രവാസ ജീവിതം പൊതുവേ സമാധാനപൂർണ്ണം....!!!
Link

**** **** **** ****

സ്വപ്നഭൂമിയിലേക്ക്...’ ഇവിടെ അവസാനിക്കുകയാണ്.
എഴുതിത്തുടങ്ങുമ്പോൾ എന്നോടൊപ്പം കൂടി എന്നെ പ്രോത്സാഹിപ്പിച്ചവരിൽ അധികം പേരും അവസാനം വരെയും എന്നോടൊപ്പം ഉണ്ടായിരുന്നുവെന്നുള്ളത് വളരെ സന്തോഷം തരുന്ന സംഗതിയാണ്. ഒരു പക്ഷേ അവരാണ് ഇത്രയും നീണ്ട ഒരു എഴുത്തിലേക്ക് എന്നെ നയിച്ചത്. രണ്ടു വർഷത്തിലേറെയെടുത്തു ഇതു പൂർത്തിയാക്കാൻ. അതു വരേയും എനിക്ക് പ്രചോദനം തന്നുകൊണ്ടിരുന്ന എന്റെ പ്രിയ വായനക്കാരോട് ഞാനെന്റെ ഹൃദയംഗമമായ നന്ദിയും സ്നേഹവും അറിയിക്കുന്നു. ആരുടേയും പേരെടുത്ത് പറയാൻ ഉദ്ദേശിക്കുന്നില്ല. എന്റെ എഴുത്ത് നല്ലതോ ചീത്തയോ എന്നു തീരുമാനിക്കേണ്ടത് നിങ്ങളാണ്. ഇതിലെ ‘ഞാൻ’ എന്ന കഥാപാത്രമൊഴിച്ച് ബാക്കിയള്ള ഗൾഫ് കാരെല്ലാം യഥാർത്ഥ പേരുകാരല്ല. കഥയിലേക്ക് നയിച്ച സാഹചര്യങ്ങളും എന്റെ സൃഷ്ടി തന്നെ. പക്ഷേ, കഥയിൽ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണു താനും. എന്നോട് സഹകരിച്ച എല്ലാവരോടും- കമന്റുകൾ എഴുതിയവരോടും എഴുതാതെ പോയവരോടും- ഒരു പോലെ എന്റെ കൂപ്പുകൈ.....

ഈ ‘ബ്ലോഗ് ’ തൂടങ്ങുന്നതിനു മുൻപ് എഴുത്തിനെക്കുറിച്ചും വായനയെക്കുറിച്ചും ചിന്തിക്കാതിരുന്ന എനിക്ക് അതിലേക്ക് വഴി വച്ച ‘ഗൂഗിൾ’ എന്ന സൈബർ സംവിധാനത്തോട് നന്ദി പറഞ്ഞില്ലെങ്കിൽ ഇത് പൂർണ്ണമാകില്ല.

നന്ദി....നന്ദി.... നന്ദി......
“മാ സ്സലാമ...” ഗുഡ്ബൈ.