Wednesday 19 November 2008

പാവം പ്രവാസി (3 ) തുടരുന്നു.

തുടരുന്നു...

ദേവരാജീന് ഞാൻ ധൈര്യം കൊടുത്തു. കുറച്ചു കഴിഞ്ഞ് അയാൾ പോയി.
വെള്ളിയാഴ്ചകൾ പിന്നെയും ഒരുപാടു കടന്നുപോയി.
വിഷുവും ഓണവും പെരുന്നാളും എല്ലാം ഞങ്ങൾ വെള്ളിയാഴ്ചകൾക്കായി മാറ്റിവച്ചു.
അതെ..! വെള്ളിയാഴ്ചകൾ.!!..
ഞങ്ങൾക്കെന്നും പ്രിയപ്പെട്ടതായിരുന്നു.

ശനിയാഴ്ച മുതൽ അടുത്തുവരുന്ന വെള്ളിയാഴ്ചക്കായി സർവ്വം മറന്ന് ഞങ്ങൾ ജോലി ചെയ്തു.. വ്യാഴാഴ്ച വൈകീട്ട് മുതൽ ഏതെങ്കിലും മുറിയിൽ ഒരുമിച്ചുകൂടും. പിന്നെ പാട്ടും, കുടിയും, ചീട്ടുകളിയും മറ്റുമായി പാതിരാ കഴിയും. ഞങ്ങളുടെ സന്തോഷവും,സങ്കടങ്ങളും പരസ്പരം പങ്കുവച്ചു. കഴിഞ്ഞ ഒരാഴ്ചത്തെ അധ്വാനം തന്ന ക്ഷീണം ഞങ്ങൾ മറന്നു. പിന്നെ ഓരോരുത്തരായി പിരിയും. മുറിയിൽ പോയി വെള്ളിയ്യാഴ്ച ഉച്ചവരെ ബോധം കെട്ടുറങ്ങും.

കള്ളുകടകളുടെ മുൻപിൽ പോയാൽ കാണാം, `ക്യു` നിൽക്കുന്നവരിൽ അധികവും മലയാളികൾ തന്നെ. നാട്ടിലെപ്പോലെ തന്നെ ഇതു കുടിച്ചു തീർക്കുന്നതിൽ നാം മുൻപിൽ തന്നെ. നമ്മൾ ഒന്നിലും മോശമാവാൻ പാടില്ലല്ലൊ...എവിടെയായാലും....!!!

വെള്ളിയാഴ്ച വൈകീട്ട് ചിലർ സിനിമക്ക് പോകും. മറ്റു ചിലർ ഷോപ്പിങ് മാളുകളിൽ കറങ്ങി നടക്കും. അന്നു ഞങ്ങൾ നേരത്തെ കിടന്നുറങ്ങും. പിറ്റേന്നു കാലത്തു മുതൽ വീണ്ടും പൊരിയണ ചൂടിൽ ഇറങ്ങേണ്ടതല്ലെ...!!?

പൊരിയണ ചൂടിൽ നിന്നും പതുക്കെ മോചനം കിട്ടി. രാജ്യം തണുപ്പിലേക്ക് നീങ്ങി. അന്നത്തെ വെള്ളിയാഴ്ച വൈകുന്നേരം നടക്കാനിറങ്ങിയപ്പോഴാണ് സത്താറിക്കായുടെ കടയുടെ മുൻപിൽ ഒരാൾക്കൂട്ടം കണ്ടത്. ഞങ്ങൾ അവിടേക്കു ചെന്നു. കൂടി നിൽക്കുന്നവരിൽ ചിലർ കരയുന്നുണ്ടായിരുന്നു. മറ്റു ചിലർ വളരെ രോഷത്തിലുമായിരുന്നു.

“നമ്മുടെ ചിട്ടിക്കാരൻ മുങ്ങിയിരിക്കുന്നു...!! ഇന്നലെ രാത്രിയിലെ വിമാനത്തിൽ...അയാൾ രാജ്യം
വിട്ടു...!!!”
ഞാൻ തലയിൽ കൈവച്ചുപോയി...!!!
ഞാനതിൽ ചേരാഞ്ഞതിൽ ദൈവത്തിനു നന്ദി പറഞ്ഞു...!!

പത്തുമാസം ചിട്ടി നടത്തി. നാലു പേർക്കു മാത്രമാണു മുഴുവൻ പണവും കൊടുത്തത്. ചിലർക്ക് കുറച്ചു മാത്രം കൊടുത്തു. സ്വന്തം കാറു വരെ ആരുമറിയാതെ വിറ്റിട്ടാണ് മുങ്ങിയത്..
അപ്പോഴത്തെ രോഷത്തിൽ എല്ലാവരും നിയമ നടപടിക്ക് നീങ്ങാൻ തീരുമാനിച്ചു. പക്ഷെ ഒന്നും നടന്നില്ല..
ഇതിന്റെ പിന്നാലെ നടക്കാൻ ആർക്കാണ് നേരം..?
അതിനു സമയമെവിടെ...?
അതിനു മുടക്കുന്ന പണവും കൂടി നഷ്ടമാകുമെന്നല്ലാതെ....
ഒന്നും സംഭവിക്കില്ലാന്നു മുങ്ങുന്നവനും അറിയാം..!!!

പിറ്റേന്നു എന്റെ ജോലി സ്ഥലത്തേക്കു ദേവരാജ് കടന്നുവന്നു. വന്നവഴി പറഞ്ഞു.
“ചേട്ടാ...അവൻ ....മുങ്ങി...!! ആ ചിട്ടിക്കാരൻ...”
“ഞാനറിഞ്ഞു....”
പിന്നൊന്നും പറയാൻ കഴിഞ്ഞില്ല. എന്തു പറഞ്ഞു ഇവനെ ആശ്വസിപ്പിക്കും...!!!
എനിക്കു വാക്കുകളില്ലായിരുന്നു. ഒരു ജീവിതകാല സ്വപ്നം ..!! അതാണ് തകർന്നടിഞ്ഞത്..!!! പാവം.
ഇനിയും എല്ലാം ആദ്യം മുതലെ തുടങ്ങണ്ടെ...!!? അവനും സംസാരിക്കാൻ കഴിയാതെ സങ്കടം തൊണ്ടയിൽ കുടുങ്ങി, വിങ്ങിപ്പൊട്ടാറായ മട്ടിൽ നിന്നു. പിന്നെ തിരിഞ്ഞ് പുറത്തേക്കു നടന്നു. ഞാൻ വിളിച്ചെങ്കിലും നിന്നില്ല.

ഞാനും പുറത്തെക്കിറങ്ങി. അപ്പുറത്തു കണ്ട ചവറ്റുകൊട്ടയുടെ മറവിൽ അയാൾ താഴുന്നതു കണ്ടു. കുറച്ചു നേരം കഴിഞ്ഞിട്ടും എഴുന്നേൽക്കുന്നതായി കണ്ടില്ല. ഞാ‍ൻ അവിടേക്കു ചെന്നു.
”ദേവാ...ദേവരാജ്........”
ഞാൻ വിളിച്ചു. ഞാൻ അടുത്തെത്തിയതും അയാൾ എഴുന്നേറ്റ് ഓടിക്കളഞ്ഞു. പാവം ഈ നേരമത്രയും അവിടെയിരുന്നു കരയുകയായിരുന്നു.
ആരും കാണാതെ...!!!??
ഇതുപോലെ എത്ര എത്ര ദേവരാജന്മാർ..!!

“മലബാറി”എന്ന പേര് തലമുറകൾക്ക് മുൻപ് ഇവിടെ വന്ന് സത്യസന്തമായി ജീവിച്ച്, നന്നായി പണിയെടുത്ത് ഉണ്ടാക്കിത്തന്നതാണ്, നമുക്കു മുൻപു ഇവിടെ വന്നു പോയ നമ്മുടെ മുൻ‌തലമുറക്കാർ. അവർ നേടിത്തന്ന പൂണ്യമാണ് , ഇന്ന് ലക്ഷങ്ങൾ ഈ മണലാരണ്യത്തിൽ കുടുംമ്പം പോറ്റാനായി, ഉറ്റവരേയും ഉടയവരേയും വിട്ട് പ്രവാസികളായി ജീവിക്കുന്നത്. ഇത്തരം ചിട്ടിക്കള്ളന്മാരും മറ്റും, ഏതാനും പേർ മാത്രമെയുള്ളുവെങ്കിലും-അവർ വരുത്തിവക്കുന്ന നാണക്കേട് ചില്ലറയല്ല. `മലബാറി` എന്ന പേര് കേൾക്കുമ്പോൾ അഭിമാനം തോന്നിയിരുന്നു. ഏതാനും പേരുടെ ഇത്തരം ദുഷ്പ്രവൃത്തികൾ മൂലം അപമാനമായി മാറുമൊ ......?
ദേവരാജിനെ കുറെ നാൾ കഴിഞ്ഞാണു വീണ്ടും കണ്ടത്. കഴിഞ്ഞത് മറന്ന് വീണ്ടും.. കാറു കഴുകലും പെപ്സിപ്പാട്ട പെരുക്കിവിറ്റും ഒരു പുതിയ ജീവിതം തുടങ്ങാൻ ധൈര്യപൂർവം രംഗത്തിറങ്ങിയിരുന്നു ആ പാവം.
പാവം പ്രവാസി........

Monday 17 November 2008

പാവം പ്രവാസി - 3

വെള്ളിയാഴ്ച വൈകുന്നേരങ്ങളിൽ പതിവുള്ള നടത്തത്തിനിറങ്ങിയതായിരുന്നു.
വഴിയിൽ വച്ചാണ് അയാളെ കണ്ടത്. കുശലപ്രശ്നങ്ങൾക്കൊടുവിൽ അയാൾ ചോദിച്ചു
‘ചിട്ടിയിൽ ചേരുന്നോ ”

“അങ്ങിനെയൊന്നിനെക്കുറിച്ച് ഞാനും ആലോചിച്ചുകൊണ്ടിരിക്കയായിരുന്നു” ഞാൻ പറഞ്ഞു. പിന്നെ തന്റെ ചിട്ടിയെക്കുറിച്ചും,ഇതിനു മുൻപു നടത്തിയിട്ടുള്ള ചിട്ടിയെക്കുറിച്ചും,വർഷങ്ങളായി വിശ്വാസം നേടിയിട്ടുള്ള ചിട്ടിക്കാരനാണെന്നും മറ്റും വാ തോരാതെ സംസാരിച്ചു.
എന്നെ ചിട്ടിയിൽ ചേർത്തെ അടങ്ങുയെന്ന് വാശിയിലാണ് ഇഷ്ടൻ.
”പക്ഷെ, നൂറു ദിനാർ വച്ചു പതിനഞ്ച് മാസം ... അതിത്തിരി കട്ടിയാ..” ഞാൻ സംശയം പറഞ്ഞു. ‘എന്തായാലും നാളെ പറയാം ഞാൻ വീണ്ടും നടക്കാൻ തുടങ്ങി.പിറ്റെ ദിവസം അയാൾ എന്നെത്തേടി വന്നു.
“നാട്ടിൽ ഇത്തിരി കടമുണ്ട്,ബാങ്കിൽ മുടങ്ങാതെ കാശടക്കണം.അതുകൊണ്ട് തൽക്കാലം ഒരു ചിട്ടി ബുദ്ധിമുട്ടാണ്. ഇനി അടുത്ത ചിട്ടിക്കു നോക്കാം.”

ഞാൻ ഒഴിഞ്ഞുമാറാൻ നോക്കി. പക്ഷെ അയാൾ എന്നെ വിടാൻ ഭാവമില്ലായിരുന്നു. എന്നെ ഒന്നു പൊക്കി നിറുത്താൻ ഒരു ശ്രമം നടത്തി.

”ചേട്ടനെപ്പോലെ ഉള്ളവരെ മാത്രമെ ഞാൻ ചിട്ടിയിൽ ചേർക്കാറുള്ളു!! വളരെ സെലക്ടഡായിട്ടൂള്ള ആളുകളെ ഉള്ളു. അതുകൊണ്ട് ചെട്ടൻ ചേരാതിരിക്കരുത്.”
എനിക്കു ചിരിയാണു വന്നത്. ഇവൻ എന്നെയും കൊണ്ടെ പോകൂയെന്നു തോന്നി. പിന്നെയും എന്നിൽ നിന്നും നല്ല മറുപടി കിട്ടാത്തതു കൊണ്ട് അടവൊന്നു മാറ്റിനോക്കി.

”ചേട്ടാ, ഒരു മുഴുനറുക്കിന് ബുദ്ധിമുട്ടാണെങ്കിൽ....അര നറുക്കെങ്കിലും ചേരണം..ഇത് പറ്റില്ലാന്നു പറയരുത്...”
എന്നും പറഞ്ഞയാൾ എന്നെ കെട്ടിപ്പിടിച്ച് ഒരുപാടു സ് നേഹപ്രകടനം. സത്യം പറയാമല്ലൊ, ഞാനതിൽ വീണുപ്പൊയി. അങ്ങനെയെങ്കിൽ ഞാനും ഒരു അര നറുക്കിനു ചേരാമെന്നു വാക്കു കൊടുത്തു. എന്നു പറഞ്ഞാൽ സത്യമാവില്ല, എന്നിൽ നിന്നും അങ്ങിനെ ഒരു ഉറപ്പു വാങ്ങിയിട്ടെ അയാൾ പോയുള്ളു.വെള്ളിയാഴ്ചകൾ രണ്ടുമൂന്ന് കടന്നു പോയിട്ടും, ചിട്ടിക്കാരൻ എന്നെത്തേടി വന്നില്ല. എന്റെ അര നറുക്കിനു പകരം ചിലപ്പോൾ മുഴു നറുക്കുകാരനെത്തന്നെ കിട്ടിയിട്ടുണ്ടാവും. ഞാനക്കാര്യം മറക്കുകയും ചെയ്തു. ദിവസങ്ങൾ പിന്നെയും കടന്നുപോയി. ഒരു ദിവസം എന്റെ ജോലിസ്ഥലത്തേക്ക് ഒരു സുഹൃത്ത് കടന്നുവന്നു.

”എന്താ‍..ദേവരാജ്..,ഇപ്പോൾ ഈ വഴിയൊന്നും കാണാനില്ലല്ലൊ...? ” ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു.
“ഇപ്പോൾ ഭയങ്കര ചൂടല്ലെ, സൈറ്റിലെ പണി കഴിഞ്ഞു വന്നാൽ‌പ്പിന്നെ എങ്ങും ഇറങ്ങാൻ തോന്നില്ല.അതുകൊണ്ട് മുറിയിൽത്തന്നെ കഴിച്ചുകൂട്ടും.”കെട്ടിട നിർമ്മാണസ്ഥലത്തെ പൊരിയണ വെയിലുകൊണ്ടു കരിവാളിച്ച മുഖവുമായി ദേവരാജ് പറഞ്ഞു. ഒരു നിമിഷം അയാൾ നാട്ടിൽനിന്നും വന്ന സമയത്തെ രൂപം ഞാനൊന്നോർത്തുപോയി. നല്ല വെളുത്ത പയ്യനായിരുന്നു.കവിളിൽ ചിരിക്കുമ്പോൾ വിരിയുന്ന നല്ലൊരു നുണക്കുഴിയും. ഞാൻ പറയുമായിരുന്നു
“താനിങ്ങനെ ചിരിക്കല്ലടൊ,തന്റെ നുണക്കുഴി കാണുമ്പോൾ വല്ലാത്ത അസൂയ തോന്നുന്നു.” അപ്പോളയാൾ ഒന്നു കൂടിച്ചിരിക്കും.അയാൾക്ക് ഒരു സഹോദരിയുണ്ട്.പിന്നെ അമ്മയും.അച്ചനില്ല.സഹോദരിയെ കെട്ടിച്ചയക്കാനായി പണമുണ്ടാക്കാനാ ഇവിടെ വന്നത്.എന്റെ ഓർമ്മകൾക്കു വിരാമമിട്ടുക്കോണ്ട് ദേവരാജ് ചോദിച്ചു “ചേട്ടൻ ചിട്ടിയിൽ ചേർന്നില്ലായിരുന്നൊ..?
“ഇല്ല, ഒരുപാടു നിർബന്തിച്ചു.”

“ചേട്ടനൊക്കെ ഉണ്ടെന്നു പറഞ്ഞിട്ടാ...എന്നെ ചേർത്തത്. ഛെ...ഇവിടെ വന്നു ചോദിച്ചിട്ട് ചേർന്നാ..മതിയായിരുന്നു.”

“സാരമില്ലടൊ, എനിക്കു ബാങ്ക് ലോൺ അടക്കണം,പിന്നെ രണ്ടുമാസത്തെ അവധിക്കു നാട്ടിൽ പോണം. ഇതിനീടക്കു ചിട്ടികൂടി നടത്താൻ പറ്റില്ല...അതാ...”
“ചിട്ടിക്കാരൻ കഴപ്പക്കാരനൊന്നുമല്ലല്ലൊ..?”“അറിഞ്ഞിടത്തോളം നല്ലവനായിട്ടാ എല്ലാവരും പറയുന്നത്.”

“അല്ല,ഞാനൊന്നു ചോദിക്കട്ടെ...തനിക്കു ഓവർടൈം കൂടി ചേർത്താലെ...നൂറു ദിനാർ കഷ്ടി കിട്ടുള്ളു...പിന്നെങ്ങനെ ചിട്ടിയിൽ ചേരും...? ഇവിടത്തെ ചിലവ്..,പിന്നെ നാട്ടിലയക്കണ്ടെ..?”
“ഇന്നാള് അമ്മയുടെ കത്തുണ്ടായിരുന്നു..പെങ്ങൾക്ക് ആലോചനകൾ ഓരോന്നു വരുന്നു. ഇതു ചേർന്നാൽ എപ്പൊഴായാലും വിളിച്ചെടുക്കാമല്ലൊ..പിന്നെ ചിലവിന്റെ കാര്യം,കുറച്ചു കാറുകൾ കഴുകാൻ കിട്ടിയിട്ടുണ്ട്...അതുകൂടാതെ...ഇപ്പോൾ പുതിയ ഒരു ജോലികൂടിയുണ്ട്...?”“അതെന്തു ജോലിയാ...?”
“പെപ്സിപ്പാട്ട പെറുക്കി വിൽക്കുക..”

“അതിനു നാണിക്കേണ്ട കാര്യമൊന്നുമില്ലടൊ. ദേ...നോക്ക്,വൈകുന്നേരമാകുമ്പോൾ കാണാം സർക്കാർ സർവ്വീസിൽ ജോലി ചെയ്യുന്ന, അതും ഒരു പോലീസുകാരൻ...!! ഒരു ചാക്കുമായി ഇറങ്ങും...പെപ്സിപ്പാട്ട പെറുക്കാൻ...!!!.അവനെക്കാൾ വലിയവനാ നി.?!
നാലു കാശുണ്ടാക്കാൻ കക്കാനോ,പിടിച്ചുപറിക്കാനൊ ഒന്നും പൊയില്ല്ലല്ലൊ.


Tuesday 30 September 2008

പാവം പ്രവാസി { 2 ]


അന്നൊരു വെള്ളിയാഴ്ചയായിരുന്നു....
പതിവുപോലെ പോലെ പത്തു മണി വരെ കിടന്നുറങ്ങി...
നൈറ്റ് ഡ്യൂട്ടിയ്ക്കു പോയിരുന്ന രാജേട്ടൻ വന്നപ്പോഴാണ് എല്ലാവരും എഴുന്നെറ്റത്. രാജേട്ടൻ തന്നെ ചായ ഉണ്ടാക്കിക്കൊണ്ടു വന്നു. അപ്പോഴാണു വാതില്‍ തുറന്നു അടുത്ത ഫ്ലാറ്റിലെ കുഞ്ഞപ്പന്‍ കടന്നുവന്നത്.
“ഇന്നത്തെ ചിലവു എന്റെ വക , എല്ലാവര്‍ക്കും ബിരിയാണി ”
കുഞ്ഞപ്പൻ വളരെ സന്തോഷത്തോടെ പറഞ്ഞു.
“അതെന്താ ഇന്നു പ്രത്യേകത...?”
അഷറഫ് കട്ടിലില്‍ നിന്നും ചായക്കപ്പുമായി എഴുന്നേല്‍ക്കുന്നതിനിടെ ചോദിച്ചു.
“അവന്റെ വിവാഹ വാർഷികമായിരിക്കും....” ഞാൻ പറഞ്ഞു.
“അതിനവന് ആരു പെണ്ണു കൊടുക്കാൻ....!!” വർഗ്ഗീസേട്ടൻ.
“കല്യാണം കഴിഞ്ഞിട്ടില്ലാല്ലെ....!!” ഞാൻ.
“എടാ... ഫ്രീ വിസക്കാരന് ആരാടാ പെണ്ണു കൊടുക്കാ....!!?” വർഗ്ഗീസേട്ടന്റെ ആ പറച്ചിൽ എല്ലാവരിലും ചിരി ഉണർത്തി.
“എന്നിട്ട് നീ കാര്യം പറ... കേൾക്കട്ടെ...?” ഞാൻ ചായക്കപ്പുമായി അടുക്കളയിലേക്ക് പോകുന്ന വഴി ചോദിച്ചു.
“നാളെ അറബി പാസ്പ്പോര്‍ട്ടിന്റെ കാര്യം ശരിയാക്കിത്തരാമെന്നു പറഞ്ഞിട്ടുണ്ട്....!” കുഞ്ഞപ്പൻ.
“ഓ
..ഹോ..’ ഞങ്ങളെല്ലാവരും ഒരേപോലെ ശബ്ദമുയര്‍ത്തി.
“പക്ഷെ അവനു 200ദിനാര്‍ കൊടുക്കണം .” കുഞ്ഞപ്പൻ.
“ എത്രയെന്നു വച്ചാ കൊടുത്തുതൊലയ്ക്ക് , എന്നാലും സാധനം കിട്ടുമല്ലൊ .”
അഷ്റഫ് തനിക്കു മുന്‍പു പറ്റിയ ഇതേ അവസ്ഥയോർത്ത് രോഷം കൊണ്ടു.
“കാശ് എവിടെ കൊടുക്കണമെന്നാ പറഞ്ഞത്. ”വർഗ്ഗീസേട്ടൻ.
“പൈസയുമായി എമിഗ്രേഷനില്‍ എത്താനാ പറഞ്ഞത് ” കുഞ്ഞപ്പൻ കസേരയിൽ ഇരിക്കുന്നതിനിടെ പറഞ്ഞു.
“എമിഗ്രേഷനിലൊ... ?”
ഞങ്ങളെല്ലാവരും ഒരു പോലെ ഞെട്ടി....!!?
വിസയടിച്ചിട്ടു ഒരുവര്‍ഷം കഴിഞ്ഞിട്ടേയുള്ളു, പിന്നെന്തിനു എമിഗ്രേഷനില്‍ പോണം. ഇതിലെന്തൊ ചതിയുണ്ട്. അഷ് റഫിന് അതിനുള്ളിലുള്ള ചതിവിനെപ്പറ്റി പെട്ടന്നു പിടിത്തം കിട്ടി. പക്ഷെ അതാരും മുഖവിലെയ്ക്കടുക്കാ‍ന്‍ തെയ്യാറായില്ല.
അങ്ങനെ ചതിക്കുമൊയെന്നായിരുന്നു ഞങ്ങളുടേയും ചിന്ത....!
കുഞ്ഞപ്പന്‍ വന്ന് ഒരു വർഷം കഴിഞ്ഞിട്ടും കാര്യമായ പണിയൊന്നും കിട്ടിയിരുന്നില്ല..
ഇത്രയും നാളും പല പല ജോലികള്‍ ചെയ്തെങ്കിലും ഒന്നും പച്ച പിടിച്ചില്ല. ഇപ്പോഴാണ് ഒരു കമ്പനിയില്‍ കയറിപ്പറ്റിയത്. അവിടെ വിസ മാറ്റിക്കൊടുക്കാന്‍ ആ‍ കമ്പനി തയ്യാറാണ് .

അതിനായി സ്പോണ്‍സറായ അറബിയെത്തേടി കഴിഞ്ഞ ഒരാഴ്ചയായി അന്വേഷിച്ചു നടക്കുകയായിരുന്നു. ‘ഫ്രീ വിസ’ ആയതുകൊണ്ട് അറബിയെ നേരിട്ടു പരിചയമില്ലായിരുന്നു. അറബിയ്ക്കും കുഞ്ഞപ്പനും ഇടയ്ക്ക് ഒരു മലയാളി ഏജന്റുകൂടി ഉണ്ട്. അയാളാണ് അറബിയിൽ നിന്നും വിസ വാങ്ങി കുഞ്ഞപ്പനു വിറ്റത്.

അന്വേഷണത്തിൽ അയാള്‍ ആറു മാസം മുന്‍പു നാട്ടില്‍ പോയി. അതുകൊണ്ടാണ് ആറബിയെ കണ്ടുകിട്ടാന്‍ ബുദ്ധിമുട്ടായത്. പിന്നെ ഒരു വിധത്തിൽ അറബിയെ കണ്ടെത്തി...,വിവരം പറഞ്ഞു.
വിസ മാറ്റുന്നതിനു വിരോധമില്ലന്നുള്ള കത്തും, പാസ്പ്പോര്‍ട്ടും തരാമെന്നു സമ്മതിച്ചു.
പകരം 200ദിനാര്‍ കൊടുക്കണം....!!
അതും സമ്മതിച്ചു....
ഇതെല്ലാം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോള്‍ അറബി വിളിച്ചു പറഞ്ഞു.
“നിന്റെ പാസ്പ്പോര്‍ട്ടും കൊണ്ട് ആരൊ നാട്ടില്‍ പൊയിരിക്കുന്നു. നീ അവിടെ ജോലി ചെയ്യ്, നാട്ടില്‍ പോകാന്‍ നേരത്ത് നിന്നെ ഞാന്‍ കേറ്റിവിട്ടോളാം...!!?”
കുഞ്ഞപ്പൻ അതു കേട്ട് ഞെട്ടി....!! എന്റെ പാസ്പ്പോർട്ടും കൊണ്ട് ഞാനല്ലാതെ വേറാരു നാട്ടിൽ പോകാൻ...??! ഒരു നിമിഷത്തെ ഞെട്ടലിനു ശേഷം പറഞ്ഞു.
“എനിക്കു നാട്ടില്‍ പോകാനല്ല പാസ്പ്പോര്‍ട്ട്, വിസ മാറ്റാനാണ്. എനിക്കതു കിട്ടിയെ തീരു....!!”
കുഞ്ഞപ്പന്‍ തീര്‍ത്തു പറഞ്ഞു.
“ ശരി ഞാ‍ന്‍ ഒന്നുകൂടി നോക്കട്ടെ ”. ‍അറബി അതും പറഞ്ഞ് ഫോൺ കട്ടാക്കി.
പക്ഷെ, പാസ്പ്പോര്‍ട്ട് ഉപയോഗിച്ച് ഏജന്റായി പ്രവര്‍ത്തിച്ച മലായാളിയാണ് രാജ്യം വിട്ടതെന്ന് അറബിക്ക് സംശയം. അയാൾ ഈ അറബിയുടെ ഒരു ജോലിക്കാരനായിരുന്നു. അയാളെക്കുറിച്ചുള്ള അന്വേഷണത്തില്‍ പലരില്‍ നിന്നും കാശു കടം വാങ്ങിയും, ചിട്ടി നടത്തിയും മറ്റും കിട്ടിയ കാശുമായാണു മുങ്ങിയിരിക്കുന്നത്....!!
ഒരു പുതിയ മലയാളി മുഖം..!?

“ ഇതൊന്നും എന്റെ തെറ്റല്ലല്ലൊ. അറബി സൂക്ഷിക്കേണ്ട പാസ്പ്പോര്‍ട്ട് കൈ വിട്ടു പോയതിനു ഞാന്‍ ഉത്തരവാദിയല്ല. എനിക്കെന്റെ പാസ്പ്പോര്‍ട്ട് കിട്ടിയെ തീരു....!!”

ഗൾഫിന്റെ കപടത അറിയാതെയുള്ള കുഞ്ഞപ്പന്റെ വാശി അവനു തന്നെ വിനയായിത്തിർന്നു. അന്നു മുതല്‍ എന്നും അറബിയ്ക്കു ഫോണ്‍ ചെയ്യും. അങ്ങനെ അറബിയ്ക്കു ഒരു ശല്യമായി മാറി കുഞ്ഞപ്പൻ. അയാൾ ഒരു സർക്കാർ ജോലിക്കാരനായിരുന്നു. പിന്നെ കുഞ്ഞപ്പനെ ഒഴിവാക്കി തന്റെ തടി രക്ഷിക്കേണ്ടത് അയാളുടേയും
ബാദ്ധ്യതയായി. അതിനു വേണ്ടതെല്ലാം ഒപ്പിച്ചു വച്ചിട്ടാണ് അയാള്‍ കുഞ്ഞപ്പനെ എമിഗ്രേഷനിലേക്കു വിളിപ്പിച്ചതെന്നു പിന്നീടാണ് മനസ്സിലായത്.....!!
ഞങ്ങള്‍ പറഞ്ഞ ന്യായവാദങ്ങളൊന്നും കുഞ്ഞപ്പനെ ഏശിയില്ല. അറബിയെ അവിശ്വസിക്കാന്‍ അയാള്‍ തെയ്യാറല്ലായിരുന്നു.
“എന്തായാലും അബദ്ധം പറ്റി. ഇനി അടുത്ത പൊതു മാപ്പു വരെ അവിടെ തുടർന്നോളു.” ഞങ്ങളെല്ലാവരും ഏക സ്വരത്തിൽ പറഞ്ഞു നോക്കി.... അതു വരേക്കും ജോലി ചെയ്ത് നാലു കാശുണ്ടാക്കാം...
ആരു കേൾക്കാൻ....
പിറ്റെ ദിവസം കാലത്തെ കുഞ്ഞപ്പന്‍ എമിഗ്രേഷന്‍ ഓഫീസിലേക്കും ഞങ്ങള്‍ ജോലിയ്ക്കും പോയി. പിന്നെ വൈകുന്നേരം അഷ്റഫ് വിളിച്ചപ്പൊഴാ‍ണ് കുഞ്ഞപ്പനെക്കുറിച്ചുള്ള സങ്കടകരമായ ആ വാര്‍ത്ത കേട്ടത്.....!!
‘കുഞ്ഞപ്പനെ പിടിച്ചകത്തിട്ടു.....!!?”
അഷ്റഫ് വിവരം കേട്ടയുടനെ തനിക്കു പരിചയം ഉള്ള പ്രവാസി സംഘടനയുടെ ഭാരവാഹിയെ വിവരം ധരിപ്പിച്ചു. പിറ്റെ ദിവസം അവര്‍ പോയി അന്വേഷിച്ചു. പ്രധാനമായ രണ്ടു കുറ്റങ്ങളാണ് ചാര്‍ത്തപ്പെട്ടത്.
ഒന്നാമത്തെ കുറ്റം, സ്പോണ്‍സറില്‍ നിന്നും ചാടിപ്പോയി. ..!!
രണ്ടാമത്തെ കുറ്റം, സ്വന്തം പാസ്പ്പോര്‍ട്ട് വിറ്റു കാശാക്കി....!!
എങ്ങനെയുണ്ട്.. കാര്യങ്ങളുടെ പോക്ക്...!!!

പ്രവാസി സംഘടനകളുടെ നിരന്തരമായ ഇടപെടൽ മൂലവും, അപ്പോഴേയ്ക്കും ‘ പൊതു മാപ്പ് ’ പ്രഖ്യാപിച്ചതിനാലും വളരെ ചുരുങ്ങിയ കാലത്തെ ജയില്‍ വാസത്തിനു ശേഷം ആ പാവത്തിനെ നാട്ടിലേയ്ക്കു കയറ്റിവിട്ടു .....!
ഇനിയൊരു ഗള്‍ഫ് മോഹം , സ്വപ്നം പോലും കാണാന്‍ കഴിയാതെ........!!!
എന്തെല്ലാം യാതനകളും ദുരിതങ്ങളും അനുഭവിച്ചാലാ ഇവിടെയൊന്നു പിടിച്ചു നില്‍ക്കാനകുക....!!!
പാവം പ്രവാസി.....!!!

Friday 26 September 2008

പാവം പ്രവാസി

ബോബിയുടെ കഥ..

ഒരു ദിവസം ഉച്ച കഴിഞ്ഞ നേരത്ത് ഞങ്ങളുടെ സുഹൃത്ത്‌ ബോബിയുടെ ഒരു ഫോൺകാൾ....
പരിഭ്രാന്തിയുടെ സ്വരത്തിലായിരുന്നു...!
“എത്രയും പെട്ടെന്ന് നമ്മുടെ സിഗ്നലിന്റെ അടുത്തു വരണം.”
അതോടെ ഫോണ്‍ കട്ടായി....!!?

ഞാൻ ഉടനെ തന്നെ ഫ്ലാറ്റിൽ രാജേട്ടനെ വിളിച്ചു പറഞ്ഞു, ബോസിനോടും പറഞ്ഞ് പെട്ടെന്ന് സിഗ്നലിന്റെ അടുത്തേക്ക് ഓടി. സിഗ്നലിന്റെ തൊട്ടടുത്തായിരുന്നു ഞങ്ങളുടെ ഫ്ലാറ്റ്. അവിടെ എത്തുമ്പോഴേക്കും രാജേട്ടനും എത്തിച്ചേർന്നു.

അവിടെയെല്ലാം പരതി നടന്നിട്ടും ബോബിയെ മാത്രം കണ്ടില്ല....
അപ്പോഴാണ് സിഗ്നലിനോട് ചേർന്നുള്ള പാർക്കിങ് സ്ഥലത്തു കിടന്ന ഒരു പോലീസ് കാറില്‍ നിന്നും ആരൊ കൈകാട്ടി വിളിക്കുന്നത് ശ്രദ്ധയിൽ പെട്ടത്.

ഞങ്ങൾ പേടിച്ചാണ് അടുത്തു ചെന്നത്....!
അതിനകത്ത് ബോബിയും രണ്ടു പോലീസുകാരും ഇരിക്കുന്നു....!!?
ഞങ്ങള്‍ പരിഭ്രാന്തിയില്‍ ചോദിച്ചു.
“എന്തു പറ്റി ?”
“അറബി പറ്റിച്ചു, എന്നെ കേറ്റി വിടാ...” അതും പറഞ്ഞു ബോബി കരയാനുള്ള ഭാവത്തിലായിരുന്നു. അപ്പോഴേയ്ക്കും പോലീസുകാരന്‍ വിലക്കി.

ഉടനെ ബോബിയുടെ കയ്യില്‍ നിന്നും ഒരു താക്കോല്‍ വാങ്ങി പോലീസ്സുകാരൻ
ഞങ്ങളെ ഏല്പിച്ചിട്ടു പറഞ്ഞു.
“ഇവന്റെ മുറിയില്‍ പോയി സാധനങ്ങള്‍ പായ്ക്കു ചെയ്ത് അഞ്ച് മണിക്കു മുന്‍പ് എയര്‍പ്പോട്ടില്‍ എത്തിയ്ക്കണം...!!?”
അത്രയെ പറഞ്ഞുള്ളു. അതിനുള്ളില്‍ അവര്‍ വണ്ടി വിട്ടു.
എന്താണ് സംഭവിച്ചതെന്നറിയാന്‍ ഒരു വഴിയും ഇല്ലായിരുന്നു.


ഉടനെ അയാളുടെ മുറി തുറന്ന് കയ്യില്‍ കിട്ടിയ അത്യാവശ്യം വേണ്ടതൊക്കെ
എടുത്ത് ഒരു ബാഗിലും മാറ്റൊരു പെട്ടിയിലുമാക്കി, ഒരു ടാക്സി വിളിച്ച് എയര്‍പ്പോട്ടിലേക്കു പാഞ്ഞു.
ബോബിയും പോലീസ്സുകാരും ഞങ്ങളെ കാത്തിരിക്കുകയായിരുന്നു.

എന്താ സംഭവിച്ചെതെന്നു ചോദിച്ചപ്പോൾ, കേറ്റിവിടാനുള്ള കാരണമെന്താണെന്നു
അയാള്‍ക്കും അറിയില്ല....!?

“എന്നോട് വിസ അടിക്കാന്‍ 150ദിനാറുമായി എമിഗ്രേഷന്‍ ഓഫീസില്‍
എത്താന്‍ ഇന്നലെ സ്പോൺസർ ഫോണ്‍ ചെയ്തിരുനു. അതനുസരിച്ച് ഞാന്‍ ചെന്നതാ.
എന്റെ കയ്യിൽ നിന്നും ദിനാറു വാങ്ങിയിട്ടു അവിടെ ഇരിക്കാന്‍ പറഞ്ഞു.
പിന്നെ ഈ പോലീസുകാരനാണു പറഞ്ഞത് എന്നെ കേറ്റിവിടാന്‍ പോകയാണെന്നു.
അതോടൊപ്പം എന്റെ കയ്യില്‍ വിലങ്ങും വച്ചു. അറബിയെ പിന്നെ കണ്ടതുമില്ല.
ഞാന്‍ കൊടുത്ത ദിനാറിനു പകരം ഈ ടിക്കറ്റാണു തന്നത്. ഈ പോലീസുകാരനു
ദയ തോന്നിയതുകൊണ്ടാ നിങ്ങളെ ഫോണ്‍ ചെയ്യാനും ഇത്രയും നേരം ഇവിടെ നിന്നതും.”

ബോബി പറഞ്ഞു നിറുത്തുമ്പോഴേക്കും വല്ലാതെ വിതുമ്പിപ്പോയിരുന്നു..
അപ്പോഴെക്കും പോലീസുകാരന്‍ ധ്രുതി കാണിച്ചു .

“കയ്യില്‍ പൈസ വല്ലതും.“ ഞങ്ങൾ ചോദിച്ചു.
“അയ്യൊ..ഇല്ല....!! എനിക്കു കുറച്ചു പൈസ കൂടി താ.” നിസ്സഹായനായി ബോബി കൈ മലര്‍ത്തി. ”നാട്ടില്‍ച്ചെന്നാല്‍ വീട്ടിലെത്താന്‍ ടാക്സിക്കൂലി പോലും ഇല്ല. കയ്യിലുണ്ടായിരുന്നത് ആ ദുഷ്ടൻ വാങ്ങിച്ചെടുത്തു. ”

ഞങ്ങളും ഈ വിവരം അറിഞ്ഞു വന്ന കുറച്ചു കൂട്ടുകാരും അവിടെ ഉണ്ടായിരുന്നു.
എല്ലാവരും കൂടി ഒരു ചെറിയ പിരിവു നടത്തി, കുറച്ചു പൈസ ഉണ്ടാ‍ക്കിക്കൊടുത്തു. ബാക്കിയുള്ള സാധനങ്ങള്‍ കാര്‍ഗൊ വഴി അയച്ചുതരാമെന്നു ഉറപ്പും കൊടുത്തു.

അൻപതിനായിരം രൂപയും, ടിക്കറ്റും പിന്നെ മൂന്നു മാസത്തെ മുംബായിലെ ദുരിത ജീവിതവും
കഴിഞ്ഞ് ഇവിടെ എത്തിയിട്ടു രണ്ടു വർഷം കഴിഞ്ഞതേയുള്ളു. നേരെ ചൊവ്വെ ഒരു പണിയും കിട്ടാതെ വെറുതെ അലച്ചിലും പട്ടിണിയും മാത്രമായിരുന്നു.

അടുത്ത സമയത്താണ് നല്ലൊരു കമ്പനിയിൽ കയറിപ്പറ്റിയത്. ഇപ്പോഴിതാ, ഒന്നും നേടാനാവാതെ ഒരു കുറ്റവാളിയേപ്പോലെ, കയ്യിൽ വിലങ്ങുമായി, പോലീസ്സുകാരുടെ അകമ്പടിയോടെ ഒരു മടക്കയാത്ര.....!!!?


ജോലി ചെയ്തിരുന്ന ആ നല്ല കമ്പനിയിലേക്ക് വിസ മാറ്റിയിരുന്നില്ല. അവർ വിസ മാറ്റാനായി നാലഞ്ചു മാസത്തെ സാവകാശം ചോദിച്ചതു കൊണ്ടാണ് അന്നു നടക്കാതെ പോയത്. അപ്പോഴേക്കും
വിസ പുതുക്കേണ്ട സമയവും കഴിഞ്ഞിരുന്നു....
‘ഫ്രീ വിസ’യിൽ ആയിരുന്നുവല്ലൊ ഇതുവരെ....!!
ഈ പേരു കേൾക്കുമ്പോൾ എന്തു രസമാണ്...!!
ഈ വിസ ചോദിച്ചു വാങ്ങുന്നവരുണ്ടത്രെ നാട്ടിൽ...!!
ഇതിൽ വരുന്ന കുറച്ചു പേർ രക്ഷപ്പെടുന്നുണ്ടെങ്കിലും, ഭൂരിഭാഗവും തങ്ങളുടെ ചോരയും നീരും ഇവിടെത്തന്നെ എരിച്ചു തീർക്കുകയാണ് പതിവ്...!!!

വിസ അടിക്കാനെന്നു പറഞ്ഞ് അവനെ വിളിച്ചു വരുത്തി ബലമായിട്ടു കേറ്റി വിടുകയായിരുന്നു....!
അവനെ കേറ്റി വിട്ടാൽ അറബിക്കു വീണ്ടും പുതിയ വിസ കിട്ടും....!!
അതു വിറ്റ് വീണ്ടും അവനു കാശുണ്ടാക്കാം.....!!

പക്ഷെ, ബോബിക്കു പിന്നെ ഇങ്ങോട്ടു തിരിച്ചു വരാനായില്ല.
അവന്റെ പേരിൽ പുതിയ വിസ പാസ്സായില്ല.

പാവം പ്രവാസി.....!!!

Wednesday 24 September 2008

പെരുന്നാള്‍

എല്ലാവര്‍ക്കും എന്റെ
“ഈദുല്‍ ഫിത് ര്‍ ”
പെരുന്നാള്‍ ആശംസകള്‍’

Friday 19 September 2008

പണ്ടൊക്കെ ദൈവം .....

ഞങ്ങള്‍ ഒരു പണിക്കായിട്ടാണ് അവിടെ എത്തിയത്.
അവിടെച്ചെന്നു നോക്കുംബോള്‍ അതു തുളയ്ക്കാനുള്ള ഒരു ഡ്രില്‍ബിറ്റ് വേണമായിരുന്നു.ഞങ്ങളുടെ കയ്യില്‍ ആ സൈസിലുള്ളതു ഇല്ലതാനും.
ഇനി മനാമയില്‍ പോയി വരാന്‍ മുതലാവുകയില്ല.ഞാന്‍ കൂടെയുള്ള ഫൈസലിനെ ഇവിടെ ഏതെങ്കിലും കടയില്‍ കിട്ടുമോയെന്നറിയാന്‍ പറഞ്ഞയച്ചു.
കുറേ നേരം കഴിഞ്ഞാണു ഫൈസല്‍ തിരിച്ചെത്തിയത്.
`ഇവിടെ ആകെ രണ്ടു കടകളെ ഉള്ളു.ഒരു കടയില്‍ ഇല്ല.മറ്റെ കടയില്‍ ഇരട്ടി വില.അതുകൊണ്ടു ഞാന്‍ വാങ്ങിയില്ല.`ഫൈസല്‍ നടന്നു ക്ഷീണിച്ച് വന്നു പറഞ്ഞു.
`സാരമില്ല ഇനി മനാമയില്‍ പോയി ഇതു വാങ്ങിവരാന്‍ പറ്റുമോ.വാ നമുക്കതുതന്നെ വാങ്ങാം`ഞാനും കൂടെപ്പോയി.
കടയില്‍ ചെന്നു ചോദിച്ചു `ഇതിനെന്താ ഇത്രയും വില ഈടാക്കുന്നത് ?`ഞാന്‍.
`ഇവിടെ എല്ലാത്തിനും വില കൂടുതലാ. `കടക്കാരന്‍.
`എന്നാലും ഏഴോ എട്ടോ രൂപക്കു കിട്ടുന്നതിനു ഒരു ദിനാറ് എടുത്തോളു.രണ്ടു ദിനാറ് ചോദിക്കുന്നത്, കുറച്ചു ക്രൂരതയല്ലെ ?.`ഞാന്‍ ഒരു മയവുമില്ലാതെ പറഞ്ഞു.
കടക്കാരന്‍ പിന്നെ മൌനമായി നിന്നതേയുള്ളൂ.
`എന്തായാലും സാധനം തരൂ. ` ഞാന്‍ പറഞ്ഞു.
അയാള്‍ വിലയില്‍ ഒരു മാറ്റവും വരുത്താന്‍ തെയ്യാറായില്ല.
`വേണങ്കില്‍ വാങ്ങിച്ചാല്‍ മതി`യെന്നു കടക്കാരന്‍ കടയിലെ വില്‍പ്പനക്കാരനോട് പറയുന്നത് കേട്ടു.
ഞാന്‍ തിരിഞ്ഞു നിന്ന് പറഞ്ഞു
`ഇതൊന്നും ആശുപത്രിയില്‍ കൊടുക്കാന്‍ പോലും തികയില്ല ചെട്ടാ, ചേട്ടനെ ദൈവം രക്ഷിക്കട്ടെ`.
ഞങ്ങള്‍ അവിടന്നു പോന്നു. രണ്ടു ദിവസം കഴിഞ്ഞ് എന്റെ വീടിന്റടുത്തുള്ള കടയിലേക്കു നടക്കുംബോള്‍ എതിരെ വരുന്നു പഴയ ആ കടയിലെ വില്‍പ്പനക്കാരന്‍ പയ്യന്‍.
എന്നെ കണ്ടപ്പോള്‍ ചിരിച്ചു.
`ഇവിടെയാണൊ താമസിക്കുന്നെ ?` ഞാന്‍.
` ഈ കെട്ടിടത്തിന്റെ പുറകിലാ`അയാള്‍ ചൂണ്ടിക്കാണിച്ചു.
` ഞാനും ഇവിടെത്തന്നെ, ദാ കാണുന്ന പള്ളീടടുത്താ.`
`ശെരി വരട്ടെ`യെന്നു പറഞ്ഞു ഞാന്‍ മുന്നോട്ടു നടക്കാന്‍ തുടങ്ങുംബോള്‍ അയാള്‍ വീണ്ടും
`ഞങ്ങടെ കട ഉടമയെ അറിയൊ` ?
`ഇല്ല`ഞാന്‍.
`പിന്നെ ആശുപത്രിയുടെ കാര്യം പറഞ്ഞത്` ?
` അത് ഇത്തരം ആള്‍ക്കാര്‍ അനുഭവിക്കാന്‍ ഇടയുള്ള ഒരു ഒരു പൊതുസ്വഭാവാ`
` പക്ഷെ ചേട്ടന്‍ പറഞ്ഞത് അത്രയും ശരിയാ . അയാള്‍ നല്ല വീടും മറ്റും ഉണ്ടാക്കിയിരുന്നു. അയാളുടെ അച്ചന്‍ പ്രമേഹം വന്നിട്ട് കാല്‍ ഒരെണ്ണം മുറിച്ചു കളഞ്ഞു. അമ്മയ്ക്കു ഹാര്‍ട്ടറ്റാക്കായി കിടപ്പിലാ. ഭാര്യയുടെ ഗര്‍ഭപാത്രം എടുത്തു കളഞ്ഞു. പിന്നെ മൂത്ത കുട്ടിക്കും എന്തൊ കുഴപ്പമുണ്ട്.`അയാള്‍ പറഞ്ഞു നിറുത്തി.
എനിക്കൊന്നും മിണ്ടാനായില്ല.
`എനിക്കു ശംബളം മൂന്നു മാസമായി തന്നിട്ട്, ഞാന്‍ പോട്ടെ`.
അയാള്‍ തിരിഞ്ഞു നടന്നു.
ഞാനങ്ങനെ പറയേണ്ടിയിരുന്നില്ലാന്നു മനസ്സിലോര്‍ത്തു. കടയിലേക്കു നടക്കുംബോള്‍ ആരൊ എഴുതിയ ഒരു കവിതാശകലം ഓര്‍മ്മ വന്നു.
“പണ്ടൊക്കെ ദൈവം പിന്നെ പിന്നെ,
ഇപ്പൊ ദൈവം അപ്പപ്പപ്പെ”!!!

Saturday 13 September 2008

ഷേവിങ്

കാലത്തെ പ്രാധമിക ജോലികൾ കഴിഞ്ഞു യോഗ ചെയ്യാന്‍ തുടങ്ങുന്ന നേരത്താണു, അടുത്ത ഫ്ലാറ്റിലെ എന്റെ സുഹൃത്ത് ഫൈസല്‍ കടന്നു വന്നത്.
“എന്തടൊ..കാലത്തെ പതിവില്ലാതെ” ഞാന്‍ ചോദിച്ചു.
മുഖവുരയില്ലാതെ ഫൈസല്‍ പറഞ്ഞു.
“ചേട്ടാ, എനിക്കൊരു സാധനം കടം തരാമൊ...?
ഞാൻ ചോദിച്ചു
“ എന്തു സാധനം? താന്‍ ചോദിക്കാതെ തന്നെ എടുക്കുന്നതാണല്ലൊ. ഇന്നെന്താ ഒരു പ്രത്യേകത.”
“ഇത് അതുപോലെയല്ല. എനിക്കു ചേട്ടന്റെ ഷേവര്‍ ഒരെണ്ണം തരുമൊ?”
ജാള്യതയോടെയുള്ള ആ പറച്ചിൽ കേട്ട് എനിക്ക് ചിരിയാണു വന്നത്.

ഞാന്‍ പറഞ്ഞു.
“അതിനെന്താ ആ ഫ്രിട്ജിന്റെ മുകളില്‍ ഒരു പാക്കെറ്റില്‍ കാണും. ഒരെണ്ണം എടുത്തോ.”
ഫൈസൽ ഒരെണ്ണമടുത്ത് തിരിച്ചു വരുമ്പോൾ ഞാൻ ചോദിച്ചു.
“താന്‍ എത്ര തവണ ഉപയോഗിക്കും ഒരെണ്ണം ?”
“ഞാന്‍ നാലു പ്രാവശ്യം, ചിലപ്പോ‍ള്‍ അഞ്ച്. പക്ഷെ അപ്പൊഴേക്കും കിറു കിറു ന്നു ഒച്ച വരും”.

“എങ്കില്‍ ഇന്നു മുതല്‍ ഒരു സൂത്രം ഞാന്‍ പറഞ്ഞു തരാം. അതു ചെയ്താല്‍ നാലു തവണയ്ക്കു പകരം നാല്പതു തവണ ഉപയൊഗിക്കാം.എന്താ.!!!?
ഫൈസലിന്റെ കണ്ണു തള്ളി.
“നാല്‍പ്പതു തവണയൊ ?ചുമ്മാ പുളുവടിക്കാതണ്ണ. ”
“ഇതു തമാശയല്ല. ഞാൻ ഒന്നരാടം ദിവസങ്ങളിൽ ഷേവു ചെയ്യുന്നതാ.. ഒരെണ്ണം ഞാൻ രണ്ടു മാസമെങ്കിലും ഉപയോഗിക്കാറുണ്ട്...!! ചിലത് അതിൽ കൂടുതലും. നാല്പതു കിട്ടിയില്ലെങ്കിലും ഇരുപതായാലും ലാഭമല്ലെ....?ഒന്നു പരീക്ഷിച്ചു നോക്ക്...”
“ആട്ടെ ആ സൂത്രം കേള്‍ക്കട്ടെ ” ആകാക്ഷ മുറ്റിയ മുഖത്തോടെ ഫൈസല്‍ പറഞ്ഞു.

ഞാനാ സൂത്രം പറഞ്ഞു കൊടുത്തു.
“ഒന്നുമില്ലടൊ. ചുമ്മ ‘ഫ്രിഡ്ജി’നകത്ത് വച്ചാല്‍ മതി....!!”
“അത്രേ ഉള്ളു ?” ഫൈസല്‍.
“ഇന്നിതു കൊണ്ടോയി ഷേവ് ചെയ്യ്.... അതിനു ശേഷം നന്നായി കഴുകി ഫ്രിഡ് ജിനകത്തു എവിടെങ്കിലും സൂക്ഷിച്ചു വക്കുക. അത്ര തന്നെ. ഫ്രീസറിനകത്തു വയ്ക്കണ്ടാട്ടൊ.” ഞാന്‍ പറഞ്ഞു നിറുത്തി.
“ഓക്കെ. ഞാന്‍ പരീക്ഷിച്ചു നോക്കീട്ടു വിവരം പറയാം.” ഫൈസല്‍ അതുമായി പുറത്തേക്കു കടന്നു.
“മറക്കാതെ വിവരം പറയണെ... പിന്നേയ്.. ഏതെങ്കിലും കാരണവശാൽ തുരുമ്പു പിടിച്ചാൽ പിന്നെ ഉപയോഗിക്കണ്ടാട്ടൊ....” ഞാന്‍ വിളിച്ചു പറഞ്ഞിട്ട് യോഗയിലേക്കു തിരിഞ്ഞു.

ചിന്നുവിന്റെ നാട് .

ചിന്നുവിന്റെ നാട്ടിലെ എല്ലാ മാന്യമഹാ ജനങ്ങള്‍ക്കും ചിന്നുവിന്റെയും കുടുംബത്തിന്റെയും “ഓണാശംസകള്‍ “.