Sunday 15 February 2015

നോവൽ. മരുഭൂമി. (34)

കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. 

വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി. 

ഞങ്ങളുടെ ശ്രമഫലമായി പോസ്റ്റാഫീസിന്റെ പ്രവർത്തനം സെയ്മയിൽ ആരംഭിച്ചു. അമാറയിലെ ജനറേറ്റർ ഓടിക്കാനുള്ള പണി കിട്ടിയത്  ഞങ്ങൾക്കൊരു മുതൽക്കൂട്ടായി. പുതുതായി വന്ന ശ്രീലങ്കക്കാരിക്ക്  ഭക്ഷണം കഴിക്കാൻ കിട്ടാത്തത്തതായിരുന്നു  വിഷമതക്കും കരച്ചിലിനും കാരണം. അവരെ മുറിയിൽ കൊണ്ടു പോയി ഞങ്ങൾ ഭക്ഷണം കൊടുത്തു. അവരുടെ ശമ്പളം കിട്ടിയതൊക്കെ ആരൊക്കെയോ അടിച്ചെടുത്തു. ഭക്ഷണം പോലും കൊടുക്കാതെ അവരുടെ കമ്പനിക്കാർ കഷ്ടപ്പെടുത്തി. ആത്മഹത്യ ചെയ്യാൻ പോയ അവരെ ഒരു ദിവസം ഇവിടെ കൊണ്ടിറക്കി. എഴുതാനും വായിക്കനും അറിയില്ലാത്ത ഹബീബക്ക് തംബ്‌ളീഷിൽ കത്തെഴുതി അയച്ച് മറുപടിക്ക് കാത്തിരിപ്പായി. 

മുറിയിൽ വന്ന വിരുന്നുകാരോടൊപ്പം കടയിൽ പോകുമ്പോഴാണ് ഒരു ആടുജീവിതക്കാരനെ കണ്ട് ഞെട്ടിയത്. ഉം‌റ വിസക്ക് വന്ന് കിടന്ന ഐമുണ്ണ്യക്കാനെ നാട്ടിലേക്ക് കയറ്റി വിടാനുള്ള സാഹചര്യമുണ്ടാക്കിക്കൊടുത്തു. ഹബീബാക്ക് നാട്ടിൽ നിന്നൊരു കത്തു വന്നു. അറബിക്കുടുംബത്തോടൊപ്പം ഞങ്ങൾ ഒരു പിക്നിക്കിന് പോയി. സമൂഹ‘മന്തി‘ എന്ന പരമ്പരാഗത ഭക്ഷണക്രമം, മറക്കാൻ കഴിയാത്ത ഒരു പുതിയ അനുഭൂതിയാണ് സമ്മാനിച്ചത്. അമാറയിലെ പോലീസുകാരനിൽ നിന്നും അനുഭവിക്കേണ്ടി വന്ന തിക്താനുഭവം മനസ്സിനെ വല്ലാതെ പോറലേൽ‌പ്പിച്ചു. ആശുപത്രിയുടെ പുരോഗതിക്കൊപ്പം ഹബീബയുടെ കഷ്ടപ്പാടും കൂടി. സത്യവും നീതിയും അപ്രാപ്യമായ നിലയിൽ ഹബീബായെ നിർദ്ദാക്ഷിണ്യം നാടു കടത്തി. 

ഒരു പുതിയ അവതാരം ഞങ്ങളുടെ കൂട്ടിനെത്തി. സിക്കു. പെൺ വിഷയത്തിൽ തൽ‌പ്പരനായതുകൊണ്ട് നാട്ടുകാർ കൈകാര്യം ചെയ്യുന്നതിനു മുൻപേ നാ‍ാടു കടത്തിയതായിരുന്നു സീക്കുവിനെ. നാട്ടിൽ പോകേണ്ടവർക്ക് ടിക്കറ്റ് കൊടുക്കുന്നുണ്ടെന്ന് കേട്ട് അബ്ദുൾ ഓഫീസ്സിലേക്ക് പോയി. അബ്ദുൾ നാട്ടിൽ പോകുന്നതിനും രണ്ടു ദിവസം മുൻപ് സീക്കു അവന്റെ തനി സ്വഭാവം കാണിച്ചു. പോലീസ് മുഹമ്മദ് കൈ നിവർത്തി ഒന്നു കൊടുത്തു. ഇനി ഞങ്ങളുമായി ഒരു തരത്തിലും ബന്ധപ്പെടാൻ പാടില്ലെന്ന് വിധിച്ചു.ഒരിത്തിരി ചോറിനായി സീക്കു വലഞ്ഞു. സെയ്മയിലെ ജോലി അവസാനിപ്പിച്ച് പുതിയൊരു സ്ഥലത്ത് പുതിയൊരു ജോലിയിൽ ഞാൻ ഏകനായി എത്തപ്പെട്ടു. എന്റെ കൂട്ടുകാരെല്ലാം എവിടേക്കോ പൊയ്ക്കഴിഞ്ഞിരുന്നു....


തുടർന്നു വായിക്കുക...

 മതങ്ങൾക്കുമുയിരേ...

എങ്കിലും പേപ്പർ കയ്യോടെ വാങ്ങി.
കൂടാതെ പാസ്പ്പോർട്ടും വാങ്ങി പോക്കറ്റിലിട്ടു.
വണ്ടിക്കാശ് തരാമെന്നു പറഞ്ഞതും വാങ്ങി പോക്കറ്റിലാക്കി.
രണ്ടു മൂന്നു ദിവസത്തെ സാവകാശവും ചോദിച്ചു വാങ്ങി.
മുറിയിലെത്തി ഭക്ഷണം കഴിച്ച്, അടുത്ത കൂട്ടുകാരനോട് മാത്രം രണ്ടു മൂന്നു ദിവസം ഇവിടെയുണ്ടാവില്ലെന്ന വിവരം പറഞ്ഞ് പുറത്തിറങ്ങി.
നേരെ എന്റെ പഴയ ലാവണത്തിലേക്ക് പുറപ്പെട്ടു.
അറബിയുടെ വീട്ടിൽ പണിയെടുക്കുന്ന മൊയ്തുവായിരുന്നു ലക്ഷ്യം...!?

ഒരു ടാക്സിയിൽ ജിദ്ദ-റിയാദ് ഹൈവേയിൽ വന്നു നിന്നു.
ഞാൻ ജോലി ചെയ്തിരുന്ന സെയ്മയിലേക്ക് ബസ് സർവീസുകളൊന്നും ഇല്ല.
മക്കയുടെ പുറത്തുകൂടിയേ പോകാനാവൂ. മക്ക ചുറ്റി വളഞ്ഞ് ഏതാണ്ട് മുന്നൂറ്റമ്പത് കിലോമീറ്ററെങ്കീലും സഞ്ചരിക്കണം. മക്കയ്ക്കകത്തു കൂടിയാണെങ്കിൽ ഏതാണ്ട് പതിനഞ്ച് കിലോമീറ്റർ മതി. അതുപക്ഷെ, മുസ്ലീങ്ങൾക്കു മാത്രമേ പ്രവേശനമുള്ളു.
ടാക്സിയിലാണെങ്കിൽ നല്ല കാശ് വേണ്ടി വരും.
പിന്നെയുള്ള ഒരേയൊരു വഴി ഏതെങ്കിലും കണ്ടൈനർ ട്രക്കിന് കൈ കാണിക്കുക.
ഏതെങ്കിലും പരിചയക്കാരോ, അല്ലെങ്കിൽ മലയാളികളൊ ആണെങ്കിൽ കയറ്റിക്കൊണ്ടു പോകും. ആ ഒരു പ്രതീക്ഷയിലാണ് ഞാൻ വരുന്ന ഓരോ ട്രക്കിനും കൈ കാണിക്കുന്നത്.

പെട്ടെന്ന് എന്നെക്കടന്ന് നിറുത്താതെ പോയ ഒരു ട്രക്ക് കുറച്ചകലെയായി നിറുത്തി.
ഞാനത് കണ്ടെങ്കിലും ഗൌനിച്ചില്ല. പിന്നാലെ വരുന്ന ട്രക്കുകൾക്കായി കൈ നീട്ടിക്കൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോഴേക്കും ആരോ പിറകിൽക്കൂടി വന്നെന്നെ കെട്ടിപ്പിച്ചിട്ട്
“ഭയ്യാജീ..”ന്നൊരു വിളി.
ഞെട്ടിപ്പോയ ഞാൻ ആജാനുബാഹുവായ ആ പാക്കിസ്ഥാനിയെ കണ്ട് ഒരു നിമിഷം തുറിച്ചു നോക്കി.  എന്റെ സംശയാസ്പദമായ നോട്ടം കണ്ടിട്ടാകണം അവൻ പിന്നേയും പറഞ്ഞു. “ഭയ്യാജിക്കെന്നെ മനസ്സിലായില്ലേ.. ഞാൻ.., ”
എന്നു പറയുമ്പോഴേക്കും അവനെ എനിക്ക് ഓർമ്മ വന്നു.
ഞാൻ പറഞ്ഞു.
“ ഹുസ്സൈൻ...?”
അവനെന്നെ കെട്ടിപ്പിടിക്കുകയും എടുത്തു പൊക്കുകയും മറ്റും ചെയ്ത് അവന്റെ സന്തോഷം പ്രകടിപ്പിച്ചു. ആനവായിലമ്പഴങ്ങാന്നു പറയുന്ന പോലെ, ഒരു പുഷ്പം പോലെയാണ് അവനെന്നെ എടുത്തു പൊക്കിയത്.
അതേ. ഹുസ്സൈൻ എന്നായിരുന്നു അവന്റെ പേര്.
പിന്നെ അവനോടൊപ്പം ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു.
അല്ല, അവന്റെ നിർബ്ബന്ധത്തിനു വഴങ്ങി എനിക്കത് കഴിക്കേണ്ടി വന്നു.
കാരണം അവിടം വിട്ടാൽ‌പിന്നെ വലിയ പട്ടണങ്ങളൊന്നും ഇല്ല.
‘തായിഫി’ൽ ചെന്നാലെ നല്ല ഹോട്ടലുകളുള്ളു. അതുകൊണ്ട് അവന് ഭക്ഷണം കഴിക്കാതെ പോകാനാവില്ല.

എന്നെ പുറത്തു നിറുത്തി അവന് ഒറ്റയ്ക്കു പോയി കഴിക്കാനുമാവില്ല.
അതിന്റെ പിന്നിലൊരു കഥയുണ്ട്.
മതങ്ങളുടേയും രാജ്യങ്ങളുടെ സ്പർദ്ദയ്ക്കുമൊക്കെ അപ്പുറം മനുഷ്യസ്നേഹത്തിന്റെ,  നിഷ്ക്കളങ്ക മനസ്സുകളുടെ ഒരു കൂടിച്ചേരലിന്റെ കഥ.
ഒന്നൊന്നര വർഷം മുൻപാണെന്നു തോന്നുന്നു.
ഒരു സന്ധ്യാ സമയത്ത് ഒരു ട്രക്കു നിറയെ ഗോതമ്പുമായി ഞങ്ങളുടെ ആശുപത്രിപ്പടിക്കൽ  വണ്ടി നിറുത്തി ആടിയാടിയാണ് അവൻ ഗേറ്റിലെ ബംഗ്ലാദേശികളുടെ മുറിയിൽ തട്ടിവിളിച്ചത്. വാതിൽ തുറന്നപ്പോൾ പാക്കിസ്ഥാനിയാണെന്നു കണ്ട് അവർ ഗൌനിച്ചില്ല.
പാക്കിസ്ഥാനികളെ ആ ബംഗ്ലാദേശികൾക്ക് ഇഷ്ടമല്ലായിരുന്നു.
ബംഗ്ലാദേശിന്റെ വിമോചനകാലത്ത് ബംഗ്ലാദേശിപ്പെണ്ണുങ്ങളെ പാക്കിസ്ഥാനിലേക്ക് പിടിച്ചു കൊണ്ടു പോകുകയും മറ്റുള്ളവരെ മുഴുവൻ  വ്യഭിചരിച്ച് നശിപ്പിച്ചവരാണ് പാക്കിസ്താനികളെന്നാണ് അവരുടെ വിശ്വസം...!

ഗേറ്റ് തുറന്നിട്ടിരുന്നതു കൊണ്ട് അയാൾ നേരെ ഞങ്ങളുടെ വാതിലിൽ വന്നു മുട്ടി.
അയാൾക്ക് നല്ല വിറയൽ പനി ഉണ്ടായിരുന്നു.
രണ്ടു ദിവസമായി പനിപിടിച്ചിട്ട്.
എവിടെയോ ഇറങ്ങി ഒരു ഡോക്ടറെ കണ്ടിരുന്നു.
അവർ മരുന്നൊന്നും കൊടുത്തില്ല.
മരുന്നിനുള്ള ചീട്ടുമായി മരുന്നുകടയിൽ ചെന്നെങ്കിലും അത് വാങ്ങാനുള്ള പണം അയാളുടെ കയ്യിൽ ഉണ്ടായിരുന്നില്ല.
ആ ചീട്ടുമായിട്ടാണ് ഞങ്ങളുടെ മുറിയിൽ വരുന്നത്.

അവശത കണ്ട് ആദ്യം ഒരു ചായ ഉണ്ടാക്കിക്കൊടുത്തു.
ഒരു ബെഡ് നിലത്തിട്ട് അതിലയാൾ കിടന്നു.
നിൽക്കാനോ ഇരിക്കാനോ ഉള്ള ശേഷി അയാൾക്കില്ലായിരുന്നു.
നേരെ നിൽക്കാൻ കഴിയാത്തത്ര അവശത.
ഞങ്ങൾ ആ ചീട്ടുമായി അസ്സർബായിയെ ചെന്നു കണ്ട് വിവരം പറഞ്ഞു.
രണ്ടു ദിവസം കഴിഞ്ഞതു കൊണ്ട് ഡോക്ടറെ ഒന്നു കാണുന്നത് നന്നായിരിക്കുമെന്ന് അസ്സർബായി പറഞ്ഞു. അയാളെ താങ്ങിപ്പിടിച്ച് ആശുപത്രിയിലെത്തിച്ചു.

അസ്സർബായിയുടെ പിൻബലത്തിൽ ഡോക്ടർ പരിശോധിച്ച് മരുന്നു കുറിച്ചു.
ഇഞ്ചക്‌ഷൻ എടുത്തു. തൽക്കാലം ഡ്രൈവ് ചെയ്യാൻ പാടില്ലെന്ന് ഉപദേശിച്ചു.
അന്ന് ഞങ്ങളോടൊപ്പം കഴിഞ്ഞു.
ഞങ്ങൾ കഞ്ഞിയുണ്ടാക്കി അയാളെക്കൊണ്ടു കഴിപ്പിച്ചു.
കട്ടിലിൽ കിടക്കാനയാൾ സമ്മതിച്ചില്ല.
നിലത്തിട്ട ബെഡ്ഡിൽ കിടന്നയാൾ സുഖമായിട്ടുറങ്ങി.
പിറ്റേന്ന് ഉച്ചയായപ്പോഴേക്കും അയാൾ ഉന്മേഷവാനായി കാണപ്പെട്ടു.
ഉച്ചക്കുള്ള ഭക്ഷണം അസ്സർബായിയുടെ വീട്ടിൽ നിന്നും കൊണ്ടുവന്നു.
സ്വന്തം നാട്ടിലെ ഭക്ഷണം, അതും ഒരു നേരത്തെയാണെങ്കിൽ പോലും അയാൾക്ക് മൃതസജ്ജീവനി ആയിരുന്നു.

പിന്നീടയാൾ അതിലെ പോകുമ്പോഴെല്ലാം കുറേ പഴവർഗ്ഗങ്ങളുമായി കയറി വരും.
പലപ്പോഴും അബ്ദുവും സച്ചിയും അയാളോടൊപ്പം ജിദ്ദയിൽ കറങ്ങാൻ പോകുമായിരുന്നു.
പിന്നീട് കുറേക്കാലത്തേക്ക് അയാളുടെ വരവുണ്ടായിരുന്നില്ല.
പിന്നീടിപ്പോഴാണ് ഞങ്ങൾ തമ്മിൽ കാണുന്നത്.
ഞങ്ങൾ മൂന്നു പേരും മൂന്നു വഴിക്ക് പിരിഞ്ഞു പോയത് അയാളെ വല്ലാതെ ദുഃഖിപ്പിച്ചു.
അന്ന് ഞങ്ങളുടെ മുറിയിൽ വന്നതും മരുന്നു വാങ്ങിച്ചു കൊടുത്തതും ശുശ്രൂഷിച്ചതും മറ്റും അയാൾക്ക് എടുത്തെടുത്ത് പറയാനുണ്ടായിരുന്നു. വണ്ടിയിലിരിക്കുമ്പോൾ അയാൾക്ക് അത് മാത്രമേ പറയാനുണ്ടായിരുന്നുള്ളു. മലബാറികൾ നല്ലവരാണെന്നു കേട്ടിട്ടുണ്ടെങ്കിലും, ഇത്രക്ക് താൻ പ്രതീക്ഷിച്ചില്ലത്രെ...!!

ഇപ്പോൾ അയാൾ റിയാദിലേക്കാണ് പോകുന്നത്.
തിരിച്ചു വന്നാൾ അടുത്തത് ‘അൽഗസ്സീമി’ലേക്കാണ്.
എതായാലും ഒരാഴ്ച പിടിക്കും.
അതുവരെ  കാത്തിരിക്കാമെങ്കിൽ  എന്റെ കൂട്ടുകാരുടെ അടുത്ത് എത്തിക്കാമെന്ന്  അയാൾ ഏറ്റു. പക്ഷേ, അത്രയും ദിവസം കാത്തിരിക്കാനാവില്ല.
ഞാനത് സന്തോഷപൂർവ്വം നിരസിച്ചു.

ഏഴു മണി കഴിഞ്ഞ നേരത്ത് എന്നെ അവൻ അശുപത്രിപ്പടിക്കൽ ഇറക്കി.
ആശുപത്രി അടയ്ക്കാൻ തുടങ്ങുന്നതേയുള്ളു.
എന്നേക്കണ്ടതും അസ്സർബായി ഓടിവന്ന് കെട്ടിപ്പിടിച്ചു.
മാനേജർ ഉമ്മർ നേരത്തെ പോയിക്കഴിഞ്ഞിരുന്നു.
ഫിലിപ്പൈനി നഴ്സ് മെറിലിനും ഓടി വന്നു.

[ഫാർമ്മസിയ്ക്കകത്തായതുകൊണ്ടും, മറ്റാരും കാണാനില്ലാതിരുന്നതു കൊണ്ടും മെറിലിൻ ഓടി വന്ന് കെട്ടിപ്പിടിച്ചതും കവിളിലൊരുമ്മ തന്നതും അസ്സർബായി ഒരു കള്ളച്ചിരിയോടെ കണ്ണടച്ചതും സൌദിയിലായതുകൊണ്ടു മാത്രം ആ അത്ഭുതപ്രവർത്തി ആരോടും പറയാതെ ഞാനൊളിച്ചു വക്കുന്നു.  ചാട്ടവാറടി അത്രയേറെ ഭയാനകം.]
കുറച്ചുനാൾ കാണാതിരുന്നപ്പോഴേക്കും അവളുടെ സ്നേഹം എത്ര തീവ്രമായിരുന്നെന്നു ഞാൻ തിരിച്ചറിയുന്നു.

സച്ചി രണ്ടാഴ്ച മുൻപ് അസ്സർബായിയെ വിളിച്ചിരുന്ന കാര്യം പറഞ്ഞു.
അവനെ തിരിച്ചു വിളിക്കാനുള്ള നമ്പർ തരികയും ചെയ്തു.
അൽഗസ്സീമിൽ ഏതോ മരുന്നു ഗോഡൌണിലാണത്രെ ജോലി ചെയ്യുന്നത്.
സച്ചിയുടെ നമ്പർ കിട്ടിയത് ഭാഗ്യമായി.
ഞാനും അങ്ങോട്ടാണല്ലൊ പോകുന്നത്.
അസ്സർബായി തന്നെ എന്റെ കൂട്ടുകാരൻ മൊയ്തുവിനെ ഫോണിൽ വിളിച്ച് ഞാൻ വരുന്ന കാര്യം പറഞ്ഞു. അസ്സർബായിയുടെ കാറിൽ എന്നെ അവിടെ എത്തിക്കുകയും ചെയ്തു.

വിവരങ്ങളെല്ലാം മൊയ്തുവിനെ ധരിപ്പിച്ചു.
ശമ്പളസമയമല്ലാത്തതു കൊണ്ട് അവന്റെ കയ്യിൽ കാശുണ്ടായിരുന്നില്ല.
മറ്റു മലയാളികളൊന്നും ഇല്ലാതിരുന്നതുകൊണ്ട് കടം കിട്ടാനുള്ള ഒരു വഴിയും മുന്നിൽ തെളിഞ്ഞില്ല.
എന്നിട്ടും “നീ വിഷമിക്കാതെ . നമ്മൾക്ക് എന്തെങ്കിലും വഴിയുണ്ടാക്കാം. ഏതായാലും നേരം വെളുക്കട്ടെ..” എന്നു പറഞ്ഞ് ആശ്വസിപ്പിച്ചാണ് എന്നെയവൻ ഉറക്കിയത്.
പിറ്റേന്നും പലവഴി നോക്കിയിട്ടും പണം വരാനുള്ള ഒരു വഴിയും തുറന്നു കിട്ടിയില്ല.
വൈകുന്നേരം മൊയ്തു പറഞ്ഞു.
“നീയിവിടെ ഇരിക്ക്. ഞാനൊന്നു കറങ്ങിയിട്ടു വരാം. ..”

ഞാൻ ഒറ്റയ്ക്കായപ്പോൾ ചിന്തകൾ ഒരു കാടുകയറ്റത്തിനു തെയ്യാറായി.
മാനേജർ ഉമ്മർ പറഞ്ഞതുപോലെ, അവന്റെ കടയിൽ ജോലി ചെയ്യാൻ കയറിയാലൊ...?
ഇപ്പൊൾ ജോലി ചെയ്യുന്ന കമ്പനിയിൽ നിന്നും ചാടേണ്ടി വരും...!?
പിന്നെ നിയമവിരുദ്ധ തൊഴിലാളിയായി മാറേണ്ടി വരും.
പിന്നെ പോലീസ്സിനെ പേടിക്കണം.
നാട്ടിൽ പോകാനും കഴിയില്ല.
വേണ്ട .. അതൊന്നും വേണ്ട...
മനസ്സ് ഒരിടത്തും ഉറച്ചു നിന്നില്ല. ഉറച്ചൊരു തീരുമാനം എടുക്കാനും കഴിയുന്നില്ല.

കുറച്ചു കഴിഞ്ഞ് മൊയ്തു തിരിച്ചെത്തി.
അവന്റെ മുഖത്തെ സന്തോഷം കണ്ട് എന്റെ മുഖവും പ്രസന്നമായി.
“എടാ... നീ ഇന്നു മുതൽ ആശേരിയാണ്. അതായത് ‘കല്ലാശേരി’...!?”
“കല്ലാശേരിയോ... അതെന്തിന്...?”
“ഇവിടെ അടുത്ത് ഒരു അറബിക്ക് അവന്റെ വീടിനു ചുറ്റും  മതിലു കെട്ടണം.
എന്നോട് പറഞ്ഞിട്ട് കുറേക്കാലമായി. ഒറ്റക്കായതു കൊണ്ട് ഞാൻ മടിച്ചു നിന്നതാ.
ഇപ്പോൾ ഞാൻ ചെന്നു ചോദിച്ചപ്പോൾ  അവൻ സമ്മതിച്ചു. ...”
“അതിന് നിനക്ക്  ആശേരിപ്പണി അറിയാമോ..?”
“ അതിനല്ലേ നീ..!!”
“ഞാനോ...?”
“ങാ... എന്റെ കൂട്ടുകാരൻ ഒരു ആശേരി വന്നിട്ടുണ്ടെന്നും, അവൻ പോകുന്നതിനു മുൻപ് മതിലു കെട്ടാമെന്നും പറഞ്ഞപ്പോൾ അവൻ സമ്മതിച്ചു...!!”
“എടാ പഹയാ.. അതിനെനിക്ക് ആശേരിപ്പണി അറിയില്ലാല്ലൊ...”
“ എടാ അതെനിക്കും അറിയൂല്ലാ...!  എന്നാലും നമുക്ക് കെട്ടാം. ഒരുപാടു പൊക്കത്തിലൊന്നും വേണ്ടല്ലൊ.. കൂടിവന്നാ ആറോ ഏഴോ കട്ടപ്പൊക്കം മതീടാ...”
“എടാ.. അതെങ്ങാനും ഇടിഞ്ഞുവീണാൽ, ഇവനെവിടത്തെ ആശേരിയാന്നു ചോദിക്കില്ലേ...?” “അതൊന്നും ഇടിഞ്ഞു വീഴത്തില്ല. അതൊക്കെ ഞാൻ പറഞ്ഞു തരാം. നിനക്ക് കണ്ടു പരിചയമില്ലേ...?”
“അതൊണ്ട്... എന്റെ കൂട്ടുകാരൊക്കെ പണിയുന്നത് കണ്ടിട്ടുണ്ട്...”
“അതുമതി... ആ എക്സ്പ്പീരിയൻസ് മതി...!!
അപ്പോൾ നീയാശേരി. ഞാൻ സിമന്റു കുഴച്ചു തരുന്ന മെയ്ക്കാട്ടുപണിക്കാരൻ....!”
“എടാ... എന്നാലും... അത് ചതിയല്ലേടാ...?”
“നിനക്ക് പോകാൻ പണം വേണ്ടേ... ?”
“വേണം..”
“എങ്കിൽ ഇനിയൊന്നും മിണ്ടണ്ട... നീയാശേരി....!!”
പിന്നൊന്നും മിണ്ടാനായില്ല.
എനിക്ക് ഇവിടന്ന് പോയേ തീരൂ...
“ശരി.. ഞാനാശേരിയെങ്കിൽ ആശേരി...!!”

മൊയ്തുവിന്റെ കയ്യിൽ എവിടെന്നോ സംഘടിപ്പിച്ച കട്ടയും നൂലും, കൊലശേരി, ചട്ടി മുതലായവയൊക്കെ ഉണ്ടായിരുന്നു. ‘കട്ടയും നൂലും’ ഉപയോഗിക്കേണ്ട വിധം മൊയ്തു കണിച്ചു തന്നു. ആ വീടിന്റെ  ഭിത്തിയുടെ കട്ട കെട്ടിയിരിക്കുന്നതിന്റെ എഞ്ചിനീയറിംഗ് ഞങ്ങൾ കൂലംങ്കഷം പരിശോധിച്ചു. മൂലയും മറ്റും കെട്ടുന്നത് എങ്ങനെയെന്നു മനസ്സിലാക്കിവച്ചു.

അന്നു രാത്രിയിൽ തന്നെ ഞങ്ങൾ ആ വീട്ടിലെത്തി.
പകൽ പൊരിയണ ചൂടായതുകൊണ്ടും അറബിക്ക് പകൽ ജോലിക്കു പോകേണ്ടതു കൊണ്ടും രാത്രിയിലാണു നല്ലതെന്നു അറബിയാണ് പറഞ്ഞത്. വീടിന്റെ മുൻ‌വശത്താണ് മതിൽ കെട്ടേണ്ടത്. ഒരു ചെറിയ ഏരിയായേ ഉള്ളു. കട്ടയും സിമന്റുമൊക്കെ  നേരത്തെ ഇറക്കിവച്ചിരുന്നു.

ഞാൻ സകലദൈവങ്ങളേയും (ഇവിടേക്ക് പ്രവേശനമില്ലെങ്കിലും) വിളിച്ച് സിമന്റ് തേച്ച് ആദ്യ കട്ട പ്രതിഷ്ഠിച്ചു.
പിന്നെ അങ്ങേ മൂലയിലെ കല്ല് സ്ഥാപിച്ചു.
രണ്ടും തമ്മിൽ ചരട് വലിച്ച് കെട്ടി.
മൊയ്തു സിമന്റ് കുഴച്ചത് കൊണ്ടു വന്ന്  ചരടിനോട് ചേർന്ന് താഴെ തറയിൽ തേച്ചു പിടിപ്പിച്ചു.
ഞാൻ സിമന്റിഷ്ടിക ചരടിനോട് ചേർന്ന് നിരത്തി വച്ചു. പിന്നെ  ഗ്യാപ്പുകളിൽ സിമന്റ് പൂശി.
ഓരോ ലേയറായിട്ടാണ് പണി പുരോഗമിക്കുന്നത്.
ഞങ്ങൾ തമ്മിൽ സംസാരിക്കുന്നത്  മലയാളത്തിലായതോണ്ട് അറബിക്കൊന്നും പിടി കിട്ടിയില്ല.
ഇടയ്ക്കിടക്ക് അറബിയുടെ ഭാര്യ കട്ടൻ ചായയും  ബിസ്ക്കറ്റുമൊക്കെയായി വരും.
കുട്ടികളും അതിനകത്ത് ഓടിക്കളിക്കുന്നുണ്ട്.

സമയം പോകുന്തോറും പണി പുരോഗമിച്ചു കൊണ്ടിരുന്നു.
അറബിയുടെ ഭാര്യയും മക്കളും പോയിക്കിടന്നുറങ്ങി.
ഒരു ഫ്ലാസ്ക്കിൽ നിറയെ കട്ടൻചായയും തിളപ്പിച്ച് തന്നിട്ട് അറബിയും ഉറങ്ങാനായി അകത്തേക്ക് പോയി വാതിലടച്ചു.
നേരം ഏതാണ്ട് രണ്ടു മണി കഴിഞ്ഞു കാണും.
രണ്ടു വശം തീർത്ത് മൂന്നാമത്തെ വശം അവസാനത്തോട് അടുത്തു കൊണ്ടിരുന്ന സമയം.
രണ്ടു നിരകൂടി കഴിഞ്ഞാൽ തീരും.

അങ്ങകലേ നീലാകാശം വെള്ള പൂശാനുള്ള ലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയിരുന്നു.
വെളുപ്പാൻ കാലമായതു കൊണ്ടാകും ചൂടുകാറ്റിനു പകരം നേരിയ തണുപ്പുകാറ്റ് വീശാൻ തുടങ്ങിയിരുന്നു.
വിശ്രമമില്ലാത്ത പണിയായിരുന്നു അതുവരേക്കും.
വിശ്രമിക്കാനായി മുറ്റത്ത് വിരിച്ചിട്ടിരുന്ന കാർപ്പറ്റിൽ ഇരുന്നു.
അതൊരു സുഖമുള്ള ഇരിപ്പല്ലെന്നു തോന്നി ഞാൻ നീണ്ടു നിവർന്നു കിടന്നു.
അപ്പോൾ നല്ല സുഖം തോന്നി.
കണ്ണുകൾ താനേയടഞ്ഞു...

പെട്ടെന്നൊരു ഇരമ്പൽ കേട്ട് തല പൊക്കിയതും എവിടെന്നോ ഒരു പോലീസ്സ് വണ്ടി വന്ന് വാതിൽക്കൽ നിന്നു...!
ഏതെങ്കിലും മൂലയിലേക്ക് ഓടി ഒളിക്കാനുള്ള സാവകാശം പോലും കിട്ടിയില്ല...!
ഞങ്ങൾ രണ്ടു പേരും പരസ്പ്പരം നോക്കി...!
ഒരു ഭീതി ഞങ്ങളെ പൊതിഞ്ഞു...!
ഒന്നാമത് അസമയത്തുള്ള പണി..
രണ്ടാമത്, ഞങ്ങൾ രണ്ടു പേരും വിസയിൽ പറഞ്ഞ പണിയല്ല ചെയ്യുന്നത്....
മൂന്നാമത്, ഇത് ഞങ്ങളുടെ അർബാബിന്റെ പണിയുമല്ല....
പേടിച്ചു വിറയ്ക്കാൻ ഇതു തന്നെ ധാരാളം..
ഓടി രക്ഷപ്പെടാനാണെങ്കിൽ ഞങ്ങൾ തന്നെ കെട്ടിപ്പൊക്കിയത്, ഒരു വന്മതിൽ കണക്കെ ഞങ്ങൾക്കു മുന്നിൽ...!
പെട്ടെന്ന് തന്നെ മൊയ്തു അവരെ തിരിച്ചറിഞ്ഞു.
മക്കയിൽ നിന്നുമുള്ള  രഹസ്യപ്പോലീസ്സ് വിഭാഗത്തിൽ‌പ്പെട്ടവരാണ് വന്നിരിക്കുന്നത്. ഗ്രാമങ്ങളൊക്കെ അസമയത്ത് ചുറ്റിക്കറങ്ങി പരിശോധിക്കുന്നത് അവരുടെ പതിവാണ്.
ഇവിടത്തെ അമാറയിലെ പോലീസ്സുകാരായിരുന്നെങ്കിൽ പരിചയമുള്ളവരായിരുന്നു.
പക്ഷേ, ഇവർ...?
അവർ ജീപ്പിൽ നിന്നിറങ്ങിയതും ഞങ്ങൾ രണ്ടു പേരും അറിയാതെ എഴുന്നേറ്റുപോയി...!?
രണ്ടുപേർ ഞങ്ങൾക്കുനേരെ നടന്നടുത്തു.
വല്ലത്തൊരു വിറയൽ ഞങ്ങളെ പൊതിഞ്ഞു....
ഇതുവരെ കുടിച്ച വെള്ളമത്രയും എവിടെപ്പോയെന്നറിയില്ല...
തൊണ്ട വറ്റി വരണ്ടു....

ബാക്കി മാർച്ച് 1-ന്......

16 comments:

© Mubi said...

ആശാരി കഥ വായിച്ചപ്പോള്‍ ഓര്‍ത്തത് പരിചയമുള്ള സുഡാനി ഡോക്ടറെയാണ്. ഹൈവേക്കരികിലെ ഒരു വര്‍ക്ക്ഷോപ്പില്‍ മെക്കാനിക്കായിരുന്നു അദ്ദേഹം. ചോദിച്ചപ്പോള്‍ മനുഷ്യ ശരീരമായാലും, വണ്ടികള്‍ ആയാലും നേരാക്കുന്ന പണിയാണല്ലോ എന്നാണ് പറഞ്ഞത്... ആകാംഷയോടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

ശ്രീ said...

അങ്ങനെ ആശാരിപ്പണിയും പഠിച്ചു :)

ഹൊ! ഇനി അടുത്ത ഭാഗം വായിയ്ക്കാതെ സമാധാനം കിട്ടൂല്ല.


Kalavallabhan said...

"മക്കയ്ക്കകത്തു കൂടിയാണെങ്കിൽ ഏതാണ്ട് പതിനഞ്ച് കിലോമീറ്റർ മതി. അതുപക്ഷെ, മുസ്ലീങ്ങൾക്കു മാത്രമേ പ്രവേശനമുള്ളു."

അപ്പോ, ഗുരുവായൂരു മാത്രമല്ല

ബൈജു മണിയങ്കാല said...

എല്ലാ പേപ്പർ ഉണ്ടെങ്കിലും ഭീതി പ്രവാസി കൂടെ കൊണ്ട് നടക്കണം അപ്പൊ ഇല്ലെങ്കിലോ പിന്നെ ഈ കൊണ്ട് നിര്ത്തുന്നു ന്ജിഞ്ഞാസ പഴയ കുറ്റാ ന്വേഷണ നോവൽ വായിക്കുന്ന ഫീൽ തരും ജീവിത ഗന്ധി ആണ് ഈ കഥ എങ്കിലും മനോഹരം തുടരൂ ആശംസകൾ

Muralee Mukundan , ബിലാത്തിപട്ടണം said...

മതങ്ങളുടേയും
രാജ്യങ്ങളുടെ സ്പർദ്ദയ്ക്കുമൊക്കെ
അപ്പുറം മനുഷ്യസ്നേഹത്തിന്റെ, നിഷ്ക്കളങ്ക
മനസ്സുകളുടെ ഒരു കൂടിച്ചേരലിന്റെ കഥയോടൊപ്പം
പ്രവാസികൾക്ക് ഭീതികൾ
ഉണ്ടാക്കുന്ന ഓരോരൊ കാര്യങ്ങൾ വളരെ തന്മയത്വമായി അവതരിപ്പിച്ച ഒരു അദ്ധ്യായം...


ഇനി അവിടത്തെ ചാരന്മാരുടെ
വിളയാട്ടം എന്താണെന്നുള്ള (രഹസ്യ പോലീസ് ) ജിജ്ഞാസയാണിപ്പോൾ...!

വീകെ said...

മൂബി: ജീവിക്കാനായി തുറന്നു കിട്ടുന്ന ഏതു വഴിയും തൽക്കാലം സ്വീകരിക്കുക മാത്രമേ മാർഗ്ഗമുള്ളു. അതാണ് അതിജീവനത്തിന്റെ രഹസ്യം. വായനക്ക് നന്ദി.

ശ്രീ: അതേ, അങ്ങനെ ആശാരിപ്പണിയും പഠിച്ചു. ആ മതിലിന്റെ അവസ്ഥ പിന്നീടറിയാൻ കഴിഞ്ഞില്ല. വായനക്ക് നന്ദി.

കലാവല്ലഭൻ: എവിടേയും ഈ മനുഷ്യനിന്ദ കാണാം. മനുഷ്യനോ അവന്റെ വിശ്വാസത്തിനോ ഒന്നും അവിടെ സ്ഥാനമില്ല. വായനക്ക് നന്ദി.

ബൈജു മണിയങ്കാല: നമ്മുടെ നാടു വിട്ടാൽ പിന്നെ കൂടെപ്പിറപ്പിനേപ്പോലെ കൂട്ടിനുണ്ടാകും ഈ ഭീതി.
അതല്ലെ, തമിഴ്നാട് വിട്ട് വാളയാർ വളവിൽ തീവണ്ടി തിരിഞ്ഞിങ്ങു വരുമ്പോൾ, പച്ചപ്പു വിരിച്ച സഹ്യനരികിൽ കൊച്ചുവെളുപ്പാൻ കാലത്ത് മുറ്റമടിക്കുന്ന മലയാളിപ്പെൺകൊടിയെ കാണുമ്പോൾ നമ്മുടെ ചുണ്ടിൽ വിരിയുന്ന ആ പുഞ്ചിരിക്കും നമ്മുടെ മുഖഭാവത്തിനും സമാനതകളില്ലാത്തത്...!!
ആശംസകൾ...

ബിലാത്തിച്ചേട്ടൻ: നാട് വിട്ട് മറുനാട്ടിൽ കണ്ടുമുട്ടുന്ന നമ്മുടെ ശത്രുക്കൾ ശത്രുക്കളല്ലാതാവുന്നു. അവർ പരസ്പ്പരം മിത്രങ്ങളാവുന്നു. അതൊരു തിരിച്ചറിവാണ്. മറുനാട്ടുകാരേക്കാൾ നമ്മൾക്ക് ഉപകാരപ്പെടുക നമ്മുടെ ശത്രുക്കൾത്തന്നെയെന്ന്..!! വായനക്ക് നന്ദി.

മിനി പി സി said...

ഞാന്‍ ഇവിടെ വരുന്നുണ്ട് ..പലപ്പോഴും വായന അടയാളപ്പെടുത്താന്‍ പറ്റാറില്ല ...ഇനി എല്ലാം മൊത്തത്തില്‍ ഒന്നു വായിക്കണം ...എഴുത്ത് കൂടുതല്‍ കരുത്താര്‍ജിക്കുന്നു .

വീകെ said...

മിനി പി സി. വരവിനും വായനക്കും വളരെ നന്ദി.

jyo.mds said...

പലരുടേയും പ്രവാസി ജീവിതത്തിലെ ദുരിതം വീകെ നന്നായി വിവരിക്കുന്നു.ആശംസകള്‍.
വല്ലപ്പോഴുമേ ഞാന്‍ ഈയിടെയായി ഇറങ്ങാറുള്ളൂ.

വീകെ said...

ജ്യോച്ചേച്ചി: ചേച്ചി വരാത്തതിൽ വളരെ വിഷമമുണ്ടു കെട്ടോ. ഇപ്പോഴെങ്കിലും വന്നതിൽ വളരെ സന്തോഷവും. യാത്രകൾ വല്ലതും വന്നിട്ടുണ്ടോ...? ഞാനിപ്പോൾ തന്നെ വന്നു നോക്കാം. വായനക്ക് നന്ദി.

Cv Thankappan said...

ഇതുവായിച്ചപ്പോള്‍ എനിക്കൊരു രസകരമായ സംഭവം ഓര്‍മ്മ വരുന്നു.അല്പം കാശുണ്ടാക്കണമെന്ന മോഹത്തോടെ പുറംപണി ഏറ്റെടുക്കുന്ന കൂട്ടുക്കാരന് അന്ന് പെയിന്റിംഗ് പണിയാണ് കിട്ടിയത്.ഇഷ്ടന്‍ പെയിന്‍റില്‍ ടര്‍പന്റയിന്‍ ചേര്‍ക്കുന്നതിനുപകരം വെള്ളം ചേര്‍ത്ത് വലഞ്ഞുപോയത്രേ!
ജീവിക്കാനും സന്ദര്‍ഭാനുസരണം ഓരോരോ വേഷങ്ങളും കെട്ടണമല്ലോ!!
ആശംസകള്‍

വിനുവേട്ടന്‍ said...

അയ്യോ.... ഞാനീ ലക്കം ഇപ്പോഴാണല്ലോ വായിക്കുന്നത്... തിരക്ക് കാരണം വൈകിപ്പോയി...

ആ മതിലിന്റെ പിന്നീടുള്ള അവസ്ഥ എന്തായീന്നറിയാന്‍ ഒരു മാര്‍ഗ്ഗവുമില്ല അല്ലേ അശോകന്‍ മാഷേ... വാനം തോണ്ടാതെയാണോ മതില്‍ കെട്ടിപ്പൊക്കിയത്?

മനുഷ്യസ്നേഹത്തിന്റെ മഹത്വം വെളിവാക്കുന്ന ഒരു ലക്കം...

ഇനി അടുത്ത ലക്കത്തിലേക്ക് കടക്കട്ടെ...

jyo.mds said...

വീകെ,
ഇടക്കിടെയുള്ള യാത്ര കഴിഞ്ഞെത്തിയാൽ പിന്നെ എന്റെ ജീവിതം ഉന്മേഷരഹിതമാവും.തിരിച്ച് വരുംബോൾ ഒറ്റപ്പെട്ട ദു:ഖം. ഇടക്കൊക്കെ താങ്കളെപോലുള്ള നല്ല സുഹൃത്തുകളെ ഓർമ്മ വരുന്നുണ്ട്.ഒരു പോസ്റ്റ് എഴുതി തുടങ്ങിയിട്ടുണ്ട്.താമസ്സിയാതെ പോസ്റ്റ് ചെയ്യുന്നതാന്ന്.

ajith said...

ഇപ്പത്തോന്നുന്നു മൂന്നാല് ലക്കം ഒന്നിച്ച് വായിക്കുന്നതാ നല്ലതെന്ന്. സസ്പെന്‍സ് ഇല്ലാതെ വായിച്ച് പോവാലോ

സുധി അറയ്ക്കൽ said...

എന്റെ ദൈവമേ!!!മേസ്തിരിപ്പണിയും.ഹോ!!!!

keraladasanunni said...

കുറെയായി വായിച്ചിട്ട്. നിര്‍ത്തിയ ഭാഗം മുതല്‍ തുടങ്ങുന്നു.


അങ്ങിനെ അറിയാത്ത തൊഴില്‍ ചെയ്യേണ്ടി വന്നു.