Tuesday 15 January 2013

നീണ്ടകഥ. മഴയിലൊരു വിരുന്നുകാരന്‍..(18)





കഥ ഇതുവരെ.
അമ്മ ലക്ഷ്മിയും മകൾ കാലിനു സ്വാധീനമില്ലാത്ത ഗൌരിയും അനിയത്തി നിർമ്മലയെന്ന നിമ്മിയും അടങ്ങുന്ന കുടുംബം. മകളുടെ രോഗം മാറാനാവാത്തതിൽ മനം നൊന്ത് അഛൻ മരിച്ചു. ഗൌരിയുടെ ചികിത്സക്കായി ഉള്ളതെല്ലാം വിറ്റുപെറുക്കിയതിനാൽ കിടപ്പാടം ജപ്തിയിലായതിനാൽ പരാശ്രയമറ്റ കുടുംബം ആത്മഹത്യയിൽ അഭയം തേടാൻ തീരുമാനിക്കുന്നു.
ആ രാത്രിയിലെ മഴയിൽ വന്നു കയറിയ അതിഥിയാണ് മാധവൻ. അതിനാൽ ആത്മഹത്യാശ്രമം നടക്കാതെ പോയി.   മാധവനോട് തങ്ങളുടെ ജീവിതകഥ മൂന്നു പേരും കൂടി പറയുന്നു...
 അതിനു ശേഷം മൂവരുടേയും നിർബ്ബന്ധപ്രകാരം മാധവൻ തന്റെ കഥ പറയുന്നു. ഗൾഫിലായിരുന്ന മാധവൻ  കാൽ നൂറ്റാണ്ടിലേറെക്കാലം  തന്റെ കുടുംബത്തിന്റെ  രക്ഷക്കായി ഒറ്റക്ക്  ഗൾഫിൽ കഴിഞ്ഞു. ഭാര്യ ദേവൂനു സുഖമില്യാതായതോടെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിക്കുന്നു.  വീട്ടിലെ  കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞത്  ദേവൂനെ വീണ്ടും ആശുപത്രിയിലാക്കി. ദേവുവിന്റെ ആഗ്രഹ പ്രകാരം മക്കളുടെ വിവാഹം ഒരേ പന്തലിൽ നടത്തി. ദേവുവിന്റെ വിയോഗത്തോടെ അഛനും  മക്കളുമായുള്ള ബന്ധത്തിൽ കാതലായ  വിള്ളൽ വീണു.  മക്കളുടെ അവഗണന സഹിക്കാൻ കഴിയാതെ തന്റെ ചിലവുകൾക്കായി മാധവൻ കൂലിപ്പണിക്കു പോകുന്നു. അസുഖത്തിനു സർക്കാരാശുപത്രിയിൽ പോയ മാധവന് ഒരു തിരിച്ചരിയൽ പോലുമില്ലാത്തത് വലിയ വിഷമമുണ്ടാക്കി. ഇതെല്ലാം മക്കൾക്കുണ്ടാക്കിയ നാനക്കേട് ചില്ലറയല്ല. അതും പറഞ്ഞുണ്ടായ വഴക്കിൽ നാട്ടുകാർ ഇടപെടേണ്ടി വന്നു.... നടുവേദന കലശലായത് തരമാക്കി മൈസൂറിൽ കൊണ്ടുപോയി ചികിത്സിക്കാമെന്നു പറഞ്ഞ കൊണ്ടുപൊയ അഛൻ മാധവനെ മൈസൂർ കാട്ടിൽ ഉപേക്ഷിച്ച് മക്കൾ കടന്നു കളയുന്നു. വന്യമൃഗങ്ങളുടെ ഒന്നും ആക്രമണത്തിനിരയാകാതെ  ലോറിത്തൊഴിലാളികൾ മാധവനെ രക്ഷപ്പെടുത്തി.  ഒരു വർഷത്തിനു ശേഷം മാധവൻ അപ്രതീക്ഷിതമായി  ഒരു നിയോഗം പോലെ  ലക്ഷ്മിയുടേയും കുടുംബത്തിന്റേയും അടുക്കൽ എത്തിച്ചേരുന്നു. അപ്രതിക്ഷിതമായി വീണു കിട്ടിയ ഒരു മെസ്സിന്റെ ചുമതല മാധവന്റെ നേതൃത്വത്തിൽ ലക്ഷ്മിയും കുടുംബവും ഏറ്റെടുക്കുന്നു. ഈ വരുമാനം കോണ്ട്  ജപ്തി വരെയെത്തിയ  ബാങ്കിലെ കടം അടച്ചു തീർക്കാനാവും എന്ന ആത്മവിശ്വാസം ആ കുടുംബം ഒരു പുതുജീവിതത്തിനു തെയ്യാറാവുന്നു. അതോടെ അസൂയാലുക്കൾ മാധവനേയും  ലക്ഷ്മിയുടെ കുടുംബത്തേയും ചേർത്ത് അപവാദങ്ങൾ  പരത്തുന്നു. അപവാദത്തിൽ നിന്നും രക്ഷപ്പെടാനായി തങ്ങളുടെ രണ്ടാനച്ചനായി മാധവനെ  മക്കൾ തീരുമാനിക്കുന്നെങ്കിലും, അതൊരു പരിഹാരമല്ലെന്നും അപവാദങ്ങളുടെ കാരണങ്ങളും മറ്റും അവരെ പറഞ്ഞ് ബോദ്ധ്യപ്പെടുത്തുന്നു. ഒരു ദിവസം നിമ്മിയുടെ പഴയ സഹപാഠി  സുനിത തന്റെ സഹോദരന് വേണ്ടി നിമ്മിയെ വിവാഹമാലോചിച്ച് നേരിട്ടു വരുന്നു. ഗൌരിയെ ഈയവസ്ഥയിൽ വിട്ടിട്ട് പോകാൻ മനസ്സില്ലെന്നു പറഞ്ഞ്  നിമ്മി എതിർക്കുന്നു. ചൊവ്വാദോഷമുള്ള  ഗൌരിയെ കെട്ടുന്നവൻ മുന്നുമാസത്തിൽ കൂടുതൽ ജീവിക്കില്ലെന്ന ജ്യോത്സ്യന്റെ പ്രവചനം പറഞ്ഞ് ഗൌരിയും വിവാഹത്തെ എതിർക്കുന്നു. മനസ്സു മടുത്ത മാധവന് പെട്ടെന്ന്  അസുഖം കൂടി ആശുപത്രിയിൽ കൊണ്ടു പോകുന്നു.   രണ്ടുപേരും വിവാഹത്തിന്  ഓരോ കാരണങ്ങൾ പറഞ്ഞ് പിന്മാറുന്നത് മാധവനും ലക്ഷ്മിക്കും വല്ലാത്ത നോവായി മാറി.  തിനിടക്ക് സുനിൽ പെണ്ണു കാണാൻ വരുന്നതായുള്ള വിവരം കിട്ടി. മാധവൻ തന്റെ കഴിഞ്ഞകാല കഥയുടെ ബാക്കി കൂടി പറയുന്നു. കാട്ടിൽ നിന്നും രക്ഷപ്പെട്ടതിനു ശേഷം ചായക്കടയിൽ ജോലിക്കാരനായതും
ആന വന്നു വിരട്ടിയതും,പിന്നെ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിച്ചതും, തട്ടിപ്പറിച്ച ഒരു ലക്ഷവും പിന്നെ  ഇവിടെ എത്തിയതും. നിമ്മിയെ പെണ്ണു കാണാൻ വന്നു. മാധവന്റെ കുടൽ മുഴുവനും ദ്രവിച്ച്,ഏതു നിമിഷവും മരണം സംഭവിക്കാവുന്ന അവസ്ഥയിലെത്തിയെന്നു കേട്ട് ലക്ഷ്മിക്ക് സ്വബോധം നഷ്ടമായി. പോരുന്ന വഴി അമ്പലത്തിൽ വച്ച് മാധവൻ ഒരു നാടകം പ്ലാൻ ചെയ്തു. ......
രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ നാടകത്തിന്റെ റിഹേഴ്സല്‍ ആവശ്യമില്ലാത്ത കഥപാത്രങ്ങള്‍ അഭിനയം തുടങ്ങി..... 

 തുടർന്നു വായിക്കുക...

നാടകാന്ത്യം

മാധവൻ നോക്കിയ ആ ഒരു നോട്ടം മതിയായിരുന്നു ലക്ഷ്മിക്ക്.
അവർ മുന്നോട്ട്  ഒന്നു നടന്നിട്ട് അലറി.
“നിൽക്ക്...!”
പെട്ടെന്നൊരു നിശ്ശബ്ദത പരന്നു.
മാധവനും പെട്ടെന്നു തിരിഞ്ഞു നിന്നു.
എല്ലാവരുടേയും കണ്ണുകൾ ലക്ഷ്മിയിലേക്ക് തിരിഞ്ഞു.
അതുവരെ കരഞ്ഞു നിന്ന പെണ്ണായിരുന്നില്ല ലക്ഷ്മി.
കണ്ണുകൾ തുടച്ചിട്ട് ഉറക്കെത്തന്നെ ചോദിച്ചു.
“മാമൻ ഇവിടന്നു പോയാൽ, മാമനായിട്ട് ഉണ്ടായ ഈ നാണക്കേട് മാറുമോ....?
ഈ നാട്ടുകാരെന്നു പറയുന്നവർ, ഞങ്ങളെ മാനംമര്യാദക്ക് ജീവിക്കാൻ സമ്മതിക്കുമോ...?!”
                        
തന്റെ കാലിൽ കെട്ടിവരിഞ്ഞ ഗൌരിയുടെ കൈകളും, കൈകളിൽ പിടുത്തമിട്ട നിമ്മിയുടെ കൈകളും വിടുവിക്കാനാവാതെ മാധവൻ തിരിഞ്ഞു നിന്ന് ലക്ഷ്മിയെ നോക്കി. രണ്ടു പേരും വിങ്ങിപ്പൊട്ടി കരയുന്നുണ്ട്. നിശ്ശബ്ദരായി നിന്ന തൊഴിലാളികൾ എന്താണ് നടക്കാൻ പോകുന്നതെന്ന് അറിയാൻ ആകാംക്ഷയോടെ ലക്ഷ്മിയോടൊപ്പം മുന്നോട്ട് നടന്നെത്തി. തൊട്ടടുത്തു വന്നതും ലക്ഷ്മി വീണ്ടും പറഞ്ഞു.
“മാമൻ പോയതുകൊണ്ട് ഈ പ്രശ്നങ്ങളെല്ലാം തീർന്ന് ഞങ്ങൾക്ക് സന്തോഷമായി ജീവിക്കാനാ‍വുമോ...?
“ലക്ഷ്മി... ഞാൻ... ഈ നാട്ടുകാരുടെ വായ അടച്ചു കെട്ടാൻ നമ്മൾക്കാവുമോ..?
അത് കണ്ടില്ലെന്നു നടിച്ച്  മുന്നോട്ട് പോകുവാൻ കഴിയുമോ..?”
“കഴിയും..!!?”
“ മണ്ടത്തരം പറയാതെ... ഈ സമൂഹത്തോടൊപ്പമല്ലാതെ നമ്മൾക്കൊരു ജീവിതമില്ല. അവരോട് എതിരിട്ട് നമ്മൾക്ക് ജീവിക്കാനാവില്ല. നമ്മൾ ഒറ്റപ്പെട്ടു പോകും...!”
“അതൊന്നും എനിക്കറിയില്ല. ഒരു കൂട്ട ആത്മഹത്യയുടെ വക്കിൽ നിന്നും ഞങ്ങളെ രക്ഷിച്ച്, ഒരു പുനർജ്ജീവനം തന്നത് മാമനാണ്. അന്നീ നാട്ടുകാരാരും ഞങ്ങളെ രക്ഷിക്കാനായുണ്ടായില്ല...!  അതുകൊണ്ട് ഞങ്ങളോടൊപ്പം മാമനും ഇവിടെത്തന്നെ ഉണ്ടാകണം...!”
 അത് കേട്ടതും ജനം അവിശ്വസിനീയതയോടെ പരസ്പ്പരം നോക്കി.
“അതിന് ഈ സമൂഹം സമാധാനമായി ജീവിക്കാൻ സമ്മതിക്കില്ലല്ലൊ ലക്ഷ്മി..
നിങ്ങൾക്കൊരു ദോഷം വരുന്ന കാര്യം എനിക്ക് ചിന്തിക്കാൻ പോലും വയ്യ....”
അതും പറഞ്ഞ് മാധവൻ വല്ലാതെ അണച്ചു. ഒരു നിമിഷം കഴിഞ്ഞ് വീണ്ടും തുടർന്നു.
“അതിലും നല്ലത്  ഞാൻ പോകുന്നത് തന്നാ...”


“മാമൻ ഇവിടന്ന് പോയിട്ട്, ഞങ്ങൾക്കൊരു ജീവിതം വേണ്ട...?!”
അതും പറഞ്ഞുള്ള ഗൌരിയുടെ ഉറക്കെയുള്ള കരച്ചില്‍ നിമ്മിയും ഏറ്റുപിടിച്ചു.

ലക്ഷ്മി തന്റെ മക്കളുടെ മുഖത്തേക്ക് നോക്കിയിട്ട്, ഉറച്ച സ്വരത്തില്‍ പറഞ്ഞു.
“മാമന്‍ എങ്ങും പോകില്ല മക്കളെ...!!?”

കരഞ്ഞു കലങ്ങിയ കണ്ണുകളിലൂടെ, മാമനെ വിടാതെ തന്നെ  അവർ അമ്മയെത്തന്നെ ശ്രദ്ധിച്ചിരിക്കുകയായിരുന്നു.  അമ്മ എന്താണ് പറഞ്ഞു വരുന്നതെന്ന് മനസ്സിലാകാത്ത ആകാംക്ഷ ആ മുഖങ്ങളില്‍ .  പിന്നെ രണ്ടു പേരുടേയും തലയില്‍ ഒന്ന് തലോടിയിട്ട്, ലക്ഷ്മി തന്റെ കഴുത്തിൽ നിന്നും നൂലു പോലുള്ള താലിമാല വിറക്കുന്ന കൈകളോടെ അഴിച്ചെടുത്തു....!
ജനം ആകാംക്ഷയോടെ നിൽക്കുമ്പോൾ, നിമ്മിയും ഗൌരിയും പരസ്പ്പരം നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു. ആ ചിരിയുടെ അര്‍ത്ഥം..
‘അമ്മയോട് എന്നേ ഞങ്ങൾ പറഞ്ഞതാ.. മാമനെ കല്യാണം കഴിച്ചോളാൻ... അമ്മക്ക് പാതി സമ്മതമായിരുന്നെങ്കിലും മാമനാണത് നിരസിച്ചത്. അന്നേ അത് ചെയ്തിരുന്നെങ്കിൽ ഈ കുഴപ്പങ്ങളൊക്കെ ഉണ്ടാവുമായിരുന്നോ...’ ഇപ്പോഴങ്കിലും അമ്മക്ക് നല്ല ബുദ്ധി തോന്നിയതിൽ രണ്ടു പേർക്കും സന്തോഷം തോന്നി.

മാല ഊരി തന്റെ നെഞ്ചോട് ചേർത്തു വച്ചു ഒരു നിമിഷം കണ്ണടച്ചു നിന്നു. പിന്നെ രണ്ടറ്റത്തും പിടിച്ച് മാമന്റെ നേരെ നീട്ടിയിട്ട് തൊണ്ട ഇടറിയിട്ടെന്നോണം പറഞ്ഞു.
“ഇതു വാങ്ങൂ...!?”
ഒന്നും മനസ്സിലാകാത്തതു പോലെ മാധവൻ വിറയാർന്ന സ്വരത്തിൽ വിളിച്ചു.
“ലക്ഷ്മീ...?!”
മാധവൻ അതു വാങ്ങാതെ തന്റെ ചുറ്റും നിൽക്കുന്നവരെയെല്ലാം പരിഭ്രാന്തിയിലെന്നോണം ഒന്നു കണ്ണോടിച്ചു.  എല്ലാവർക്കും സമ്മതമാണെന്ന മട്ടിൽ അവർ തല കുലുക്കുന്നതു കണ്ടു. തൊട്ടടുത്തു നിന്ന കണാരനും തല കുലുക്കിയതോടെ മാധവന്‍ കൈ നീട്ടുന്നതിനിടയിൽ ഒന്നു കൂടി ചോദിച്ചു.
“ലക്ഷ്മി .. ഒന്നു കൂടി ആലോചിച്ചിട്ട് പോരെ...?”
“ഇനി ഒന്നും ആലോചിക്കാനില്ല....
ഇത്തിരി മുൻപ് എന്റെ മോള് വിളിച്ച് പറഞ്ഞില്ലെ... ഈ ജനങ്ങളുടെയെല്ലാം മുന്നിൽ വച്ച്,  മാമൻ  ആരുടെ കൂടെയാണ് കിടക്കുന്നതെന്ന്....!
അത് സത്യമാവട്ടെ..!!?”

 ഇപ്പോൾ ശരിക്കും ഞെട്ടിയത് അവിടെ കൂടിയിരുന്നവർ മാത്രമല്ല, സ്വന്തം മക്കളും കൂടിയാണ്...!!

നിമ്മിയും ഗൌരിയും പെട്ടെന്ന് പരസ്പ്പരം നോക്കി കണ്ണുമിഴിച്ചു....
“ലക്ഷ്മി.. എന്തായീ പറയണത്...?”
 പെട്ടെന്ന് അന്ധാളിച്ചെന്നോണം സെയ്തുക്കയാണത് ചോദിച്ചത്.
“അതേ സെയ്തുക്കാ... അതാണതിന്റെ ശരി...”
ലക്ഷ്മിയുടെ വാക്കുകളുടെ അര്‍ത്ഥം പിടി കിട്ടിയ കണാരന്‍ ലക്ഷ്മിയെ പിന്താങ്ങി.
ലക്ഷ്മി വീണ്ടും, മടിച്ച് അന്ധാളിച്ചതു പോലെ നില്‍ക്കുന്ന മാധവന്റെ നേരെ മാല നീട്ടി പറഞ്ഞു.
“ഇതു വാങ്ങൂ....!”

മാധവന്‍ നാലുപാടും എല്ലാവരേയും വേവലാതിയോടെന്നോണം നോക്കി. കണാരന്‍ തലയാട്ടി മാല വാങ്ങാന്‍ ആംഗ്യം കാണിച്ചു. മാധവന്‍ മടിച്ചുമടിച്ച്  മാല വാങ്ങി...
ആ കൈകള്‍ നന്നായി വിറക്കുന്നുണ്ടായിരുന്നു...
തുടര്‍ന്ന് ലക്ഷ്മി ഉറച്ച സ്വരത്തില്‍ പറഞ്ഞു.
“ഇത്രയും ആളുകളെ സാക്ഷി നിറുത്തി, അത് ഗൌരിയുടെ കഴുത്തിലണിയിക്കു. നാട്ടുകാര്‍ക്കെല്ലാം ബോദ്ധ്യമാവട്ടെ. മാധവമാമ ഞങ്ങല്‍ക്ക് ആരാണെന്ന്...!!”

മാധവന്‍ ഗൌരിയുടെ മുഖത്തേക്ക്  ദയനീയമായി നോക്കി.
സംഭവിക്കാന്‍ പോകുന്നതിന്റെ  പൊരുള്‍ അറിയാതെയെന്നോണം ഗൌരി മാമനെ കണ്ണുമിഴിച്ചു നോക്കി. നിമ്മിക്ക്  അരുതെന്ന് പറയണമെന്നുണ്ട്. പക്ഷെ, മാമന്റെ മുഖത്തേക്ക് നോക്കി അത്  പറയാനുള്ള ശക്തിയുണ്ടായില്ല.
മാധവന്‍ സ്വല്‍പ്പം കുനിഞ്ഞ്  മാല ഗൌരിയുടെ കഴുത്തിനടുത്ത് നീട്ടിയതും, ആ രണ്ടു കൈകളിലും കയറിപ്പിടിച്ചു ഗൌരി...!
മാധവന്റെ മുഖത്തു നോക്കി അരുതെന്നു പറയാനൊ, തടുത്തു നിറുത്താനൊ ആ കൈകള്‍ക്ക്  ശക്തിയുണ്ടായിരുന്നില്ല....

ഗൌരിയുടെ കഴുത്തില്‍ മാല ചേര്‍ത്തു വച്ച് ഒരു നിമിഷം മാധവന്‍ നിന്നു. പിന്നെ മൂകമായി പറഞ്ഞു,
‘ഈ മാമനോട് ക്ഷമിക്കണം മോളെ. എന്റെ മോളുടെ പ്രായമേയുള്ളു നിനക്ക്. എങ്കിലും ഇതല്ലാതെ ഒരു പോം വഴി ഞങ്ങളുടെ മുന്നിലില്ലായിരുന്നു. ദൈവം ഈ മഹാ പാപത്തിന് എന്നെ ശിക്ഷിച്ചോട്ടെ. സന്തോഷപൂര്‍വ്വം ഞാനത് ഏറ്റുവാങ്ങിക്കോളാം...’

നിറഞ്ഞു വന്ന കണ്ണുനീര്‍ കാഴ്ചയെ മറച്ചതുകാരണം മാലയുടെ കൊളുത്തിടാന്‍ കഴിയാതെ  ഉഴറിയ നേരത്താണ്, കണാരന്‍ പതുക്കെ കയ്യടിച്ചത്.
അതുകണ്ട് കൂടെ നിന്നവരും കയ്യടിക്കാന്‍ തുടങ്ങി...
ഊണുകഴിച്ച് പകുതിയായവര്‍ ഡെസ്ക്കിലടിച്ചും ശബ്ദമുണ്ടാക്കി...
ശബ്ദമുഖരിതമായ അന്തരീക്ഷത്തില്‍ , മാലയുടെ കൊളുത്തിടാന്‍  നിമ്മിയാണ്  മാധവന്റെ വിറക്കുന്ന കൈകളെ  സഹായിച്ചത്.

വിങ്ങിപ്പൊട്ടിയ ഗൌരി മാധവനെ വട്ടം കയറിപ്പിടിച്ച് പൊട്ടിക്കരഞ്ഞു...
കണ്ടു നിന്ന നിമ്മിയും ചേച്ചിയെ കെട്ടിപ്പിടിച്ച് കരഞ്ഞു....
ലക്ഷ്മി, പക്ഷെ കരഞ്ഞില്ല. ധൈര്യപൂര്‍വ്വം പിടിച്ചു നിന്നു...

കണ്ടതത്രയും സഹിക്കാന്‍ കഴിയാതെ നാരായണിയമ്മക്ക് എന്തെന്നില്ലാത്ത ദ്വേഷ്യം വന്നു കഴിഞ്ഞിരുന്നു. മാധവന്‍ തന്നെ ചതിക്കുകയായിരുന്നോയെന്നൊരു സംശയം ബലപ്പെട്ടു. ആ ഭാവത്തോടെ തന്നെയാണ് അലറി വിളിച്ചത്.
“എടാ.. മാധവാ....നീ...!”
തൊട്ടടുത്തുണ്ടായിരുന്ന സെയ്തുക്ക അവരുടെ കഴുത്തിനു കയറിപ്പിടിച്ചിട്ട് അലറി.
“എടി തള്ളെ.... മിണ്ടിപ്പോകരുത്..”
അപ്പോഴേക്കും ലക്ഷ്മി കയറി തടുത്തു.
“വേണ്ടാ.. അവരെ ഉപദ്രവിക്കണ്ടാ...”

പിന്നെ നാരായണിയമ്മയെ നിലത്തു നിറുത്തിയില്ല. ചുറ്റും നിന്നവര്‍ അവരെ എടുത്തു പൊക്കി നിലം തൊടീക്കാതെ പറമ്പിനു വെളിയില്‍ കൊണ്ടു പോയാണ് താഴെയിറക്കിയത്. ആളുകള്‍ എടുത്തു പൊക്കിയതോടെ പരിഭ്രാന്തയായ അവര്‍ നിലത്തു നിന്നതും, ആളുകളുടെ കൂക്കിവിളിക്കും ആക്രോശത്തിനുമിടയില്‍ നിന്നും ജീവനും കൊണ്ട് ഓടുകയായിരുന്നു.

അമ്മയുടെ നിര്‍ബ്ബന്ധത്തിനു വഴങ്ങി നിമ്മി ഗൌരിയേയും കൊണ്ട് വീട്ടിനകത്തേക്ക് പോയി. ഊണു കഴിച്ചിരുന്നവര്‍ ചിലവ് ചെയ്യണമെന്ന് പറഞ്ഞ് ബഹളമായി...
ലക്ഷ്മി മാധവനെ നോക്കി...
മാധവന്‍ തലയാട്ടി അനുമതി കൊടുത്തു...
അനുമതി കിട്ടിയതും ലക്ഷ്മി എല്ലാവരോടുമായി പറഞ്ഞു.
“നാളത്തെ ഊണ്, കല്യാണസദ്യ ആയിരിക്കും. എല്ലാവരും വരണം. ഇന്നു വരാത്തവരോടും പറയണം...”
അത് ഡെസ്ക്കിലടിച്ചും കയ്യടിച്ചും അവര്‍ ആഘോഷമാക്കി...
ഒരുത്തന്‍ വിളിച്ചു പറഞ്ഞു.
“വൈകീട്ട് പണി കഴിഞ്ഞാല്‍ ഞങ്ങള്‍ നേരെ ഇങ്ങോട്ടു വരുന്നുണ്ട്. കല്യാണ സദ്യ ഒരുക്കാന്‍...!”
“ആയിക്കോട്ടെ... ”
മാധവന്‍ സമ്മതിച്ചു.
“ഞങ്ങള്‍ക്ക് വേണ്ടതെല്ലാം ഒരുക്കിക്കോണം...!!”
മാധവനും കണാരനും മുഖത്തോടു മുഖം നോക്കി...
പിന്നെ കണാരന്‍ പറഞ്ഞു.
“അതൊക്കെ ഞാന്‍ ഏറ്റു...”
അതും കയ്യടിച്ചവര്‍ ആഘോഷമാക്കി....

എല്ലാവരും ഊണു കഴിഞ്ഞു പോയനേരത്താണ് മാധവനെ, കണാരനും സെയ്തുക്കായും കൂടി മു‌ന്‍വശത്തേക്ക്  വിളിച്ചത്.
ആകാംക്ഷാപൂര്‍വ്വം മാധവന്‍ ചോദിച്ചു.
“എന്താ കണാരാ...?”
“ഞങ്ങളെങ്ങനെ അത് പറയുമെന്നോര്‍ത്ത് വിഷമിച്ചിരിക്കുകയാണ്...?!”
അവരുടെ കൂട്ടം കൂടലും സംസാരവും ശ്രദ്ധിച്ച ലക്ഷ്മി, ഡെസ്ക്ക് തുടച്ചു വൃത്തിയാക്കല്‍ നിറുത്തി ധൃതിയില്‍ നടന്ന് അവരുടെ അടുത്തെത്തി.
“എന്തായാലും പറയൂ കണാരാ...?”
“ഇന്നലെ ടൌണില്‍ വച്ച് സുനിലിന്റെ അഛനെ ഞങ്ങള്‍ കണ്ടിരുന്നു.
ഇവിടത്തെ വിശേഷങ്ങളൊക്കെ ചോദിച്ചു. കൂട്ടത്തില്‍ ഒരു കാര്യവും കൂടി പറഞ്ഞു...!?”
മാധവനും ലക്ഷ്മിയും പര്‍സ്പ്പരം നോക്കി. പിന്നെ സെയ്തുക്കയാണ് തുടര്‍ന്നത്.
“ഈ കല്യാണം നടന്നാല്‍ ഒരു വിഭാഗം ബന്ധുക്കള്‍  ഒഴിഞ്ഞു നില്‍ക്കുമെന്നാ പറഞ്ഞത്...!!?”
“അതെന്താ...?” ലക്ഷ്മിക്ക് എന്തോ അപകടം മണത്തു.
“പ്രശ്നം മാമന്‍ തന്നെ. മാമന്‍ ഇവിടത്തെ ആരാ.. നിങ്ങളുമായുള്ള ബന്ധമെന്താ.. എന്നൊക്കെ ചോദിച്ചാണ് തുടങ്ങിയതത്രെ. സുനില്‍ തീര്‍ത്തു പറഞ്ഞു. ‘അതൊന്നും എനിക്കൊരു പ്രശ്നമല്ലന്ന്. സുനിലിന്റെ അഛനും തീര്‍ത്തു പറഞ്ഞൂത്രെ. ‘എന്റെ മക്കളുടെ ഇഷ്ടത്തിന് ഞാനെതിരു നില്‍ക്കില്ലെന്ന്...!!
എങ്കിലും ബന്ധുക്കളെയെല്ലാം വെറുപ്പിച്ചിട്ട്... അവസാനം വേണ്ടെന്ന് വക്കുമോന്നാ..!!!?”


കേട്ടതും ലക്ഷ്മി മാധവന്റെ കയ്യില്‍ താങ്ങി  എണ്ണിപ്പെറുക്കി കരയാനും തുടങ്ങി.
“എന്റെ മോളു വലിയ പ്രതീക്ഷയിലായിരുന്നു... ഈശ്വരാ ഇതെങ്ങാനും നടക്കാതെ വന്നാല്‍....!!”
മാധവന്‍ മൂകമായി കുറച്ചു നേരം നിന്നു. എന്നിട്ട് പറഞ്ഞു.
“എന്തായാലും നിങ്ങള് രണ്ടാളും ഇന്നു തന്നെ പുള്ളിക്കാരനെ പോയി കാണണം.
ഇവിടെ നടന്ന സംഭവങ്ങള്‍ വിശദമായിട്ട് പറയണം. എന്നിട്ട് സമ്മതമാണെങ്കില്‍ നാളെത്തന്നെ വേണ്ടപ്പെട്ടവരുമായി ഇങ്ങോട്ടു വരാന്‍ പറയണം.
അല്ലെങ്കില്‍ അടുത്ത നടപടി എന്താണെന്ന് ചോദിക്കണം...”
“ഞങ്ങള്‍ ഇന്നു തന്നെ പോയി കാണാം. വിവരം പറയാം...”
“പിന്നെ പോകുമ്പോള്‍ ചന്തയില്‍ കയറി സദ്യക്കുള്ള സാധനങ്ങള്‍ വാങ്ങി ബഷീറിന്റെ കൂടെ വണ്ടിയില്‍ കൊടുത്തു വിട്ടിട്ട് വേണം അവിടെ പോകാന്‍. സമയം കഴിഞ്ഞാല്‍ പിന്നെ എല്ലാ സാധനങ്ങളും കിട്ടിയെന്നു വരില്ല...”
പിന്നെ ലഷ്മിയുടെ നേരെ തിരിഞ്ഞിട്ട് പറഞ്ഞു.
“സാധനങ്ങളുടെ ലിസ്റ്റ് പെട്ടെന്നെഴുതി കൊടുത്തു വിട്...”
ലക്ഷ്മി മൂക്കൊന്നു ചീറ്റി സാരിത്തലപ്പില്‍ തുടച്ചിട്ട് വേഗം തിരിഞ്ഞു നടന്നു.
മാധവന്‍ ഒന്നുകൂടി പറഞ്ഞു.
“അവര്‍ സമ്മതമറിയിച്ചാല്‍, കോണ്‍‌ട്രാക്ടര്‍ തോമസ്സിനെ കൂടി അത്യാവശ്യമായിട്ട് കാണണം. കല്യാണ വിവരം പറയണം. കല്യാണത്തിന്  സ്വര്‍ണ്ണമെടുക്കാനുള്ള പണം തരാമെന്ന് പറഞ്ഞിട്ടുള്ളതാ..!”
“അതിനൊക്കെ സമയമുണ്ടല്ലൊ. ഇത്ര ധൃതിയൊന്നും വെക്കേണ്ട കാര്യമില്ല....”
കണാരന്റെ വാക്കുകള്‍ക്ക്, മാധവന്‍ തലയാട്ടിയിട്ട് പറഞ്ഞു.
“സമയം തീരെയില്ല കണാരാ... നാളെയെങ്കില്‍ നാളെത്തന്നെ നടത്തണം...!!”
അതും പറഞ്ഞ് മാധവന് ‍, തൊണ്ടയില്‍ അമര്‍ത്തിപ്പിടിച്ച്  തിരിഞ്ഞു നടന്നു.
മാധവനെ മനസ്സിലാകാതെ സെയ്തും കണാരനും മാധവന്റെ പോക്കു നോക്കി നിന്നു.....

തുടരും....

17 comments:

ശ്രീ said...

സസ്പെന്‍സ് വിട്ടുള്ള കളിയില്ലല്ലേ...

ശരി, അടുത്ത ഭാഗം വരട്ടെ

keraladasanunni said...

മുന്‍ഭാഗങ്ങള്‍ കുറെയെണ്ണം കാണാന്‍ കഴിഞ്ഞിരുന്നില്ല. എല്ലാം ഒന്നിച്ച് വായിക്കട്ടെ.

Cv Thankappan said...

നാടകാന്ത്യം പൊട്ടിത്തെറിയാണെങ്കിലും
കാത്തുവെച്ചിരുന്ന പലതും കടപുഴകി
വീണപോലെ..........!!???
ആശംസകള്‍

ramanika said...

നാടകമേ ഉലകം ...........
ഒടുക്കട്ടെ ഒരു സസ്പെന്‍സ്!!!!!!!
ആശംസകള്‍

വീകെ said...

ശ്രീ: ഒരു കഥയാവുമ്പോൾ ചെറിയൊരു സസ്പ്പെൻസൊക്കെ വേണ്ടേ ന്റെ ശ്രീ...
വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.

കേരളദാസനുണ്ണി: കുറച്ചു നാളായി കാണാനില്ലായിരുന്നൂല്ലൊ മാഷെ. മറന്നു കാണുമെന്നു വിചാരിച്ചു. എന്തായാലും വന്നല്ലൊ. സന്തോഷം. വളരെ നന്ദി.

സിവി തങ്കപ്പൻ: കാത്തു വച്ചിരുന്ന പലതും പൊട്ടിച്ചിതറിയാലെങ്കിലും, ചിലപ്പോൾ നല്ലൊരു ജീവിതം കരുപ്പിടിപ്പിക്കാനാവുമെങ്കിലോ... റിഹേഴ്സൽ ഇല്ലാത്ത നാടകമാവുമ്പോൾ ഒരു മുൻവിധി നിശ്ചയിക്കാൻ പറ്റില്ലല്ലൊ മാഷെ. വായനക്ക്, അഭിപ്രായത്തിന് വളരെ നന്ദി.

രമണിക: ജീവിതം തന്നെ ഒരു നാടകമെന്നല്ലെ അറിവുള്ളവർ പറയുക. അഭിപ്രായത്തിനും വായനക്കും വളരെ നന്ദി.

ajith said...

അപ്രതീക്ഷിതതിരിവുകളില്‍ കൂടെ കഥ ജീവസ്സുള്ളതായി മുന്നേറുന്നു

Muralee Mukundan , ബിലാത്തിപട്ടണം said...

സസ്പെസോടു കൂടി തന്നെ
ഈ തനി ജീവിതഗന്ധിയായ
മാധവപുരാണം ഉഷാറായി തന്നെ പോകുന്നുണ്ടല്ലോ...!

പട്ടേപ്പാടം റാംജി said...

ആകെക്കൂടി അപ്രതീക്ഷിതമായ രംഗങ്ങളോടെ ഈ അദ്ധ്യായവും അവസാനിപ്പിച്ചു അല്ലേ.

വീകെ said...

അജിത്:
ബിലാത്തിച്ചേട്ടന്‍:
പട്ടേപ്പാടം റാംജി.: വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.

Typist | എഴുത്തുകാരി said...

ഒരുപാട് നാളുകള്‍ക്കു ശേഷം ഈ വഴി വീണ്ടും. കഥ ഉഷറാവുന്നുണ്ട്. കഥ ഇതുവരെ ഉള്ളതുകൊണ്ട് എളുപ്പമായി.

Echmukutty said...

ഇത് തികച്ചും അപ്രതീക്ഷിതമായിരുന്നു കേട്ടോ. അടുത്ത ഭാഗം വരട്ടെ........

വിനുവേട്ടന്‍ said...

കഴിഞ്ഞ ലക്കത്തിൽ ഞാൻ പറഞ്ഞു, കഥ എനിക്ക് മനസ്സിലായി എന്ന്... സകല മുൻ‌വിധികളെയും കടപുഴക്കിയെറിഞ്ഞു കളഞ്ഞല്ലോ അശോകൻ മാഷേ... തീരെ പ്രതീക്ഷിച്ചില്ല കേട്ടോ ഈ വഴിത്തിരിവ്...

അപ്പോൾ ഇനി വീണ്ടും കാത്തിരിപ്പ്...

വീകെ said...

എഴുത്തുകാരി:
കുറെ കാലമെത്തിയുള്ള ചേച്ചിയുടെ വരവിനും വായനക്കും വളരെ നന്ദി.
എഛ്മുക്കുട്ടി:
അഭിപ്രായത്തിനു വളരെ നന്ദി.
വിനുവേട്ടൻ:
ചേട്ടനു പിടുത്തം കിട്ടിക്കാണുമെന്നാ ഞാൻ
കരുതിയത്. എങ്കിൽ അതെന്റെ കഥയെഴുത്തിൽ ഒരു പരാജയമായി കരുതേണ്ടി വന്നേനെ. അങ്ങനെയല്ലെന്നറിഞ്ഞതിൽ ഇപ്പോൾ എനിക്ക് സന്തോഷം തന്നെ. വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.

വിനുവേട്ടന്‍ said...

കഥാകൃത്ത് പരാജയപ്പെടാൻ പാടില്ല മാഷേ...

കുസുമം ആര്‍ പുന്നപ്ര said...

ഞാനിതു നല്ല വണ്ണം വായിക്കാന്‍ വരുന്നുണ്ട്. എന്നിട്ടു കമന്‍റാം

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ലളിതമായ ശൈലി ആകര്‍ഷകം തന്നെ.പഴയലക്കങ്ങള്‍ വായിക്കാന്‍ വീണ്ടും വരും.

വീകെ said...

വിനുവേട്ടൻ: വീണ്ടും വന്നതിന് നന്ദി.
കുസുമം ആർ പുന്നപ്ര.:
കുറേക്കാലമെത്തിയുള്ള ഈ വരവിന് വളരെ നന്ദി.
ആറങ്ങാട്ടുകര മുഹമ്മദ്.:
ആദ്യമായുള്ള ഈ വരവിനു
വളരെ സന്തോഷം. വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.

ഇനിയും ഇതിലെ ഒന്നു മിണ്ടാതെ കടന്നു പോയവർക്കും എന്റെ കൂപ്പുകൈ....
ഇനിയും വരണം....