Thursday 1 January 2015

നോവൽ.മരുഭൂമി.(31)

“എല്ലാ വായനക്കാർക്കും പുതുവത്സരാശംസകൾ...”


കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. 

വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി. 

ഞങ്ങളുടെ ശ്രമഫലമായി പോസ്റ്റാഫീസിന്റെ പ്രവർത്തനം സെയ്മയിൽ ആരംഭിച്ചു. അമാറയിലെ ജനറേറ്റർ ഓടിക്കാനുള്ള പണി കിട്ടിയത്  ഞങ്ങൾക്കൊരു മുതൽക്കൂട്ടായി. പുതുതായി വന്ന ശ്രീലങ്കക്കാരിക്ക്  ഭക്ഷണം കഴിക്കാൻ കിട്ടാത്തത്തതായിരുന്നു  വിഷമതക്കും കരച്ചിലിനും കാരണം. അവരെ മുറിയിൽ കൊണ്ടു പോയി ഞങ്ങൾ ഭക്ഷണം കൊടുത്തു. അവരുടെ ശമ്പളം കിട്ടിയതൊക്കെ ആരൊക്കെയോ അടിച്ചെടുത്തു. ഭക്ഷണം പോലും കൊടുക്കാതെ അവരുടെ കമ്പനിക്കാർ കഷ്ടപ്പെടുത്തി. ആത്മഹത്യ ചെയ്യാൻ പോയ അവരെ ഒരു ദിവസം ഇവിടെ കൊണ്ടിറക്കി. എഴുതാനും വായിക്കനും അറിയില്ലാത്ത ഹബീബക്ക് തംബ്‌ളീഷിൽ കത്തെഴുതി അയച്ച് മറുപടിക്ക് കാത്തിരിപ്പായി. 

മുറിയിൽ വന്ന വിരുന്നുകാരോടൊപ്പം കടയിൽ പോകുമ്പോഴാണ് ഒരു ആടുജീവിതക്കാരനെ കണ്ട് ഞെട്ടിയത്. ഉം‌റ വിസക്ക് വന്ന് കിടന്ന ഐമുണ്ണ്യക്കാനെ നാട്ടിലേക്ക് കയറ്റി വിടാനുള്ള സാഹചര്യമുണ്ടാക്കിക്കൊടുത്തു. ഹബീബാക്ക് നാട്ടിൽ നിന്നൊരു കത്തു വന്നു. അറബിക്കുടുംബത്തോടൊപ്പം ഞങ്ങൾ ഒരു പിക്നിക്കിന് പോയി. സമൂഹ‘മന്തി‘ എന്ന പരമ്പരാഗത ഭക്ഷണക്രമം, മറക്കാൻ കഴിയാത്ത ഒരു പുതിയ അനുഭൂതിയാണ് സമ്മാനിച്ചത്. അമാറയിലെ പോലീസുകാരനിൽ നിന്നും അനുഭവിക്കേണ്ടി വന്ന തിക്താനുഭവം മനസ്സിനെ വല്ലാതെ പോറലേൽ‌പ്പിച്ചു. ആശുപത്രിയുടെ പുരോഗതിക്കൊപ്പം ഹബീബയുടെ കഷ്ടപ്പാടും കൂടി. സത്യവും നീതിയും അപ്രാപ്യമായ നിലയിൽ ഹബീബായെ നിർദ്ദാക്ഷിണ്യം നാടു കടത്തി. 

ഒരു പുതിയ അവതാരം ഞങ്ങളുടെ കൂട്ടിനെത്തി. സിക്കു. പെൺ വിഷയത്തിൽ തൽ‌പ്പരനായതുകൊണ്ട് നാട്ടുകാർ കൈകാര്യം ചെയ്യുന്നതിനു മുൻപേ നാ‍ാടു കടത്തിയതായിരുന്നു സീക്കുവിനെ. നാട്ടിൽ പോകേണ്ടവർക്ക് ടിക്കറ്റ് കൊടുക്കുന്നുണ്ടെന്ന് കേട്ട് അബ്ദുൾ ഓഫീസ്സിലേക്ക് പോയി. അബ്ദുൾ നാട്ടിൽ പോകുന്നതിനും രണ്ടു ദിവസം മുൻപ് സീക്കു അവന്റെ തനി സ്വഭാവം കാണിച്ചു. പോലീസ് മുഹമ്മദ് കൈ നിവർത്തി ഒന്നു കൊടുത്തു. ഇനി ഞങ്ങളുമായി ഒരു തരത്തിലും ബന്ധപ്പെടാൻ പാടില്ലെന്ന് വിധിച്ചു.ഒരിത്തിരി ചോറിനായി സീക്കു വലഞ്ഞു.


തുടർന്നു വായിക്കുക...

എരിതീയിൽ നിന്നും.....

“അതിന് നീയെനിക്ക് എന്തു ജോലി തരും...?”
“എനിക്ക് മെക്ക ചെക്പോസ്റ്റിന് മുൻപിൽ രണ്ടു ഷട്ടർ കടയുണ്ട്. അതിപ്പോൾ ഒരു ഫിലിപ്പിനിയാ നോക്കുന്നത്. അവനവിടെ ഇരിക്കില്ല. എവിടെയെങ്കിലുമൊക്കെ കറങ്ങി നടക്കും. ഒരു ബിസ്സിനസ്സും ചെയ്യില്ല. അത് ഞാൻ നിനക്ക് തരാം. നിനക്ക് ഇലക്ട്രിക് വർക്ക് അറിയാമല്ലൊ. നമ്മൾക്ക് ഒരു ഇലക്ട്രിക് കട തുടങ്ങാം. ശമ്പളമൊന്നും തൽക്കാലം നീ പ്രതീക്ഷിക്കരുത്. ലാഭം പപ്പാതി എടുക്കാം. പണമൊക്കെ ഞാൻ മുടക്കിക്കോളാം....!!?”
എനിക്ക് കൂടുതൽ ഒന്നും ആലോചിക്കാനില്ലായിരുന്നു.
ഞാൻ കൈ കൊടുത്തു... 


രണ്ടു ദിവസം കഴിഞ്ഞ് ഹസ്സർബായി പെട്ടെന്ന് എന്റെ മുറിയിൽ വന്നു.
രണ്ട് ഏസി നന്നാക്കാനുണ്ട്. നീ അത് പോയി ശരിയാക്കിക്കൊടുക്കണം. വളരെ അത്യാവശ്യമാണ്. ഞാൻ ഒറ്റക്കായതു കൊണ്ട് ഒഴിവു പറഞ്ഞെങ്കിലും ഹസ്സർബായി സമ്മതിച്ചില്ല. നീ പോയേ തീരുവെന്ന് വാശി പിടിച്ചു. ഹസ്സർബായി ആയതു കൊണ്ട് കൂടുതൽ തർക്കിക്കാൻ നിന്നില്ല. എപ്പോഴും വളരെ ഉപകാരിയായ മനുഷ്യനാണ്. എങ്കിലും പതിവില്ലാതെ ഇത്ര വാശി കാണിക്കുന്നതെന്തിനെന്ന് ഒരു പിടിയും കിട്ടിയില്ല.
പോകാനായി പുറത്തിറങ്ങിയപ്പോഴാണ് കൊണ്ടു പോകാൻ വന്നിരിക്കുന്ന ആളെ കണ്ട് ഞാൻ ഞെട്ടിയത്...!
‘മുത്തവ...!!’
ഞങ്ങളുടെ ഗ്രാമത്തിലെ ‘മുത്തവ’..!!
വഴിയിൽ വച്ച് ഞങ്ങളെ കണ്ടാൽ, പൊരി വെയിലത്തു പോലും വണ്ടിയിൽ കയറ്റാതെ നിർദ്ദാക്ഷിണ്യം ഓടിച്ചു പോകുന്ന അതേ മുത്തവ..!
ഒരിക്കൽ വണ്ടിയിൽ കയറ്റിയ സീക്കുവിനെ കാഫറാണെന്ന് തെറ്റിദ്ധരിച്ച് ഇറക്കി വിട്ട  അതേ മുത്തവ..!!
ഞാൻ പിന്തിരിഞ്ഞ് നടന്ന് മുറിയിൽ കയറാൻ പോയി.
ഹസ്സർബായി തടുത്തു നിറുത്തി പറഞ്ഞു.
“നിന്നോടുള്ള വിദ്വേഷമൊന്നും ഇപ്പോൾ ഇല്ല. അതെല്ലാം ഞാൻ മാറ്റിയെടുത്തു. പഴയ മുത്തവയല്ല ഇപ്പോൾ. എല്ലാ കാര്യങ്ങളും ഞാനവനോട് പറഞ്ഞിട്ടുണ്ട്. ഇപ്പോൾ നിന്നോട്  ഒരു ദ്വേഷ്യവുമില്ല. സത്യം...!”
“ഹസ്സർബായീ... ഇതു വലിയ പുലിവാലാകുവേ...!
ഞാനാണെങ്കിൽ ഇവിടന്ന് പോകാൻ  നിൽക്കുവാ..
ഈ അവസാന നിമിഷം കൊണ്ടോന്നു കലമുടക്കല്ലെ...!?”
“ഹേയ്.. നിനക്കൊരു കുഴപ്പവും വരില്ല. എന്നെ നിനക്കറിഞ്ഞു കൂടേ. ഞാനങ്ങനെ നിന്നെ ചതിക്കുമോ..?”
“ബായി ചതിക്കില്ല. പക്ഷേ, അവനെ എനിക്ക് വിശ്വാസമില്ല...!”
“അവനെ വിശ്വസിക്കാം നിനക്ക്. ഞാനല്ലെ പറയണേ.. അവന്റെ ഏസിയൊക്കെ കേടായിട്ട്  ആഴ്ചകളായി. മക്കയിൽ നിന്നും ആരും വരുന്നില്ല നന്നാക്കാൻ....”

ഹസ്സർ ബായി എന്നെ ഉന്തിത്തള്ളിയാണ് അവന്റെ വണ്ടിയിൽ കയറ്റി ഇരുത്തിയത്.
ഞാൻ ഡോറിനോട് ചേർന്ന് പതുങ്ങി ഇരുന്നതേയുള്ളു.
ഒരു അയിത്തക്കാരനേപ്പോലെ അവനെ  തൊടാതെയാണ് ഞാനിരിക്കുന്നത്.
ഇടക്കിടക്ക് ഞാനവനെ ഏറുകണ്ണിട്ട് ശ്രദ്ധിക്കുന്നുണ്ട്.
അതവൻ ശ്രദ്ധിച്ചിട്ടാവും പറഞ്ഞത്.
“നീ പേടിക്കണ്ട.  ആദ്യം ഞാൻ നിന്നെ തെറ്റിദ്ധരിച്ചു. ഹസ്സറും മറ്റുള്ളവരും പറഞ്ഞ് അറിയാം നിന്നെ. നീ നല്ലവനാ...!”
അത് കേട്ടപ്പോൾ ഒരാശ്വാസം തോന്നിയെങ്കിലും, അവന്റെ കൂടെ ഒറ്റക്കുള്ള യാത്ര അത്ര പന്തിയല്ലാത്തതു പോലെ  എന്റെ മനസ്സ് സങ്കോചപ്പെട്ടുകൊണ്ടിരുന്നു.

അവന്റെ വീടിന്റെ അടുത്ത് വണ്ടി നിറുത്തി ഇറങ്ങി.
അവൻ വാതിൽക്കൽ നിന്ന് അകത്താരോടൊ സംസാരിച്ചു.
അതിനു ശേഷം വാതിൽ തുറന്ന്  അകത്തു കയറി.
ഞാൻ ഒന്നു മടിച്ചവിടെത്തന്നെ നിന്നു.
തിരിഞ്ഞു വന്നവൻ എന്നെ വിളിച്ചു.
“വരൂ.. അകത്തേക്ക് വരൂ...”

അകത്തു കടന്നതും ചൂടു വായു വിന്റെ ദുഷിച്ച ഗന്ധം.
അകത്തു വിരിച്ച കാർപ്പറ്റിന്റേയും ഇരിപ്പിടത്തിന്റേയും വിയർപ്പിൽ കുതിർന്ന ഒരു നാറ്റം പെട്ടെന്ന് മൂക്കിലേക്കടിച്ചു കയറി. അകത്ത് മറ്റാരും ഉള്ളതായി തോന്നിയില്ല.

അവനെന്നെ ഒരു മുറിയിലെ ഏസി കാണിച്ചു തന്നു.
ഞാനത് നോക്കിയിട്ട് പുറത്തു കടന്നു.
അതിനകത്തു നിന്നും എത്രയും വേഗം പുറത്തു കടക്കേണ്ടത് എന്റേയും ആവശ്യമായിരുന്നു.
ഒരു തരം ആട്ടുകൂട്ടിന്റെ മുഷ്ക്കു മണമായിരുന്നു അവിടം മുഴുവൻ.
കൂളറിൽ വെള്ളം കയറാത്തതിന്റെ കുഴപ്പമായിരുന്നു. അതെല്ലാം ശരിയാക്കി ഏസി ഓണാക്കി. നല്ല തണുത്ത കാറ്റ് വരാൻ തുടങ്ങിയതോടെ മുത്തവയുടെ മുഖം വെളുത്തു.
അവനെന്നെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു...!
ഒരു ഈർച്ചയോടെ ഞാനത് സഹിച്ചു.
അതോടെ അവനോടുള്ള എന്റെ അയിത്തം മാറിക്കിട്ടി.

അടുത്ത മുറിയിലെ ഏസിയും ശരിയാക്കിക്കഴിഞ്ഞതോടെ അകത്തേക്ക് നോക്കി എന്തോ വിളിച്ചു പറഞ്ഞു. മറ്റൊരു മുറിയിൽ നിന്നും രണ്ടു സ്ത്രീകൾ ഇറങ്ങി വന്നു. മുഴുവൻ പർദ്ദയിൽ മുങ്ങിയിരുന്നു. അവനെന്തൊ ഒന്നു പറഞ്ഞതോടെ രണ്ടു പേരും ആ മുറിയിലെ തണുത്ത കാറ്റു കൊള്ളാൻ വന്നിരുന്നു.

ആ മുറിയിൽ നിന്നും പുറത്തു കടന്ന ഞാൻ ചോദിച്ചു.
“ഇനിയുണ്ടോ ഏസി..?”
“ഉണ്ട്..ഉണ്ട്...”
അവൻ ഒരു ഇടനാഴിക ചുറ്റി അപ്പുറത്തെ മുറിയിലേക്ക് കൊണ്ടു പോയി.
അതിന്റെ മോട്ടോർ കത്തിപ്പോയിരുന്നു. മക്കയിൽ നിന്നും പുതിയ മോട്ടോർ കൊണ്ടു വരാമെന്നവൻ ഏറ്റു. എല്ലാം കഴിഞ്ഞവൻ പറഞ്ഞു.
“നീയിരിക്ക്... ചായ കുടിക്കാം...!”
“വേണ്ട.. അവിടെ ആരുമില്ല. നീയെന്നെ അവിടെ കൊണ്ടു വിട്..”
“അതു പറ്റില്ല. നീയിരിക്ക്...!”
അപ്പോഴേക്കും ഒരു സ്ത്രീ ചായയുമായി എത്തി.
നേരത്തെ കണ്ടവരിൽ ഒരുത്തിയായിരുന്നു. അവർ മുഖം മൂടി നീക്കിയിരുന്നു. വയസ്സായ ഒരു സ്ത്രീയാണ്. അവരോടൊപ്പം എന്നേയും കാർപ്പറ്റിലിരിക്കാൻ മുത്തവ നിർബ്ബന്ധിച്ചു. ഞാനും കാർപ്പറ്റിലിരുന്നു.
അവരാണ് ചായ പകർന്നു തന്നത്.
അപ്പോഴേക്കും അടുത്ത സ്ത്രീ ഒരു പ്ലേറ്റിൽ നിറയെ ഈന്തപ്പഴവുമായി എത്തി. അവർ ഈന്തപ്പഴമെടുത്ത് കയ്യിൽ തന്നു...!
എനിക്ക് ഇതെല്ലാം അത്ഭുതമായിരുന്നു...!
ഞാൻ ശരിക്കും കണ്ണുമിഴിച്ച് ഇതെന്തു കഥയെന്ന് ചിന്തിക്കുകയായിരുന്നു...!
ഹസ്സർ ബായി പറഞ്ഞതു പോലെ ഇങ്ങനെ മാറുമോ മനുഷ്യർ..!?
അതും മ്മ്ടെ  മുത്തവ..!!
എന്നോടൊപ്പം വട്ടത്തിലിരുന്ന് മുത്തവയും ഭാര്യമാരും ചായ കുടിച്ചു.
ഞങ്ങളിൽ ഒരുവനാണെന്നു കരുതി സീക്കുവിനെ വണ്ടിയിൽ നിന്നും ബലമായി ഇറക്കിവിട്ട മുത്തവ തന്നെയാണൊ ഇത്..?!!

തിരിച്ച് ആശുപത്രിയിൽ കൊണ്ടു വിടുമ്പോൾ അവൻ  അൻപത് റിയാലിന്റെ നോട്ടെടുത്ത് എന്റെ നേരെ നീട്ടി. ഞാൻ പറഞ്ഞു.
“വേണ്ട... നീ എനിക്ക് കാശൊന്നും തരണ്ട. എനിക്ക് ഒരുപാട് സന്തോഷമുണ്ട്, നന്ദിയുണ്ട്. ഒരുപാടൊരുപാട് നന്ദിയുണ്ട്...!!”
പിന്നേയും നിർബ്ബന്ധിച്ചെങ്കിലും ഞാൻ വാങ്ങുന്നില്ലെന്നു കണ്ടപ്പോൾ തിരിച്ച് സ്വന്തം  പോക്കറ്റിലിട്ട്, ‘നിന്നെ തീർച്ചയായും ദൈവം രക്ഷിക്കട്ടെ’യെന്നു പറഞ്ഞ് അവൻ വണ്ടിയുമായി പോയി.
ഞാൻ ഓടിച്ചെന്ന് ഉണ്ടായ കാര്യങ്ങളൊക്കെ അസ്സർബായിയോട് പറഞ്ഞ് അതിശയം പൂണ്ടു. മുത്തവക്ക് എന്നോടുള്ള ചതുർത്തി മാറിയത് അന്നും ഇന്നും എനിക്കതിശയമാണ്.

ഉമ്മർ പറഞ്ഞതു പോലെ തന്നെ ശനിയാഴ്ച പുതിയ കമ്പനിക്കാരെത്തി.
എല്ലാവരും ഫിലിപ്പൈനികൾ.
എന്റെ സാധനങ്ങൾ എല്ലാം കാലത്തെ തന്നെ പുറത്തിറക്കി വച്ചിരുന്നു.
അമാറയിലെ ജനറേറ്റർ ഓടിക്കുന്ന ജോലി തൽക്കാലം പോലീസ്സുകാർ തന്നെ കൈകാര്യം ചെയ്യാൻ തീരുമാനിച്ചു. സീക്കു നെറുകേട് കാണിച്ചില്ലായിരുന്നെങ്കിൽ, അമാറയിലെ ആ ജോലി അവനെ പഠിപ്പിച്ച് ഞങ്ങൾക്ക് കൈമാറാമായിരുന്നു. അവന്റെ പിന്നീടുള്ള ജീവിതത്തിന് അതൊരു മുതൽക്കൂട്ടായേനെ.

കഴിഞ്ഞ മൂന്നു വർഷങ്ങൾ ഞങ്ങളുടേതായിരുന്ന മുറി ഇന്നു മുതൽ അവരുടേതായി.
ഈ നിമിഷം മുതൽ ഞാൻ അന്യൻ.
ഞാനൊന്നു ബാത്ത്‌റൂമിൽ പോകാനായി ചെന്നതേയുള്ളു. അവർ തടഞ്ഞു.
പിന്നെ നാണം കെടാൻ നിന്നില്ല. ആശുപത്രിയിൽ പോയി കാര്യം സാധിച്ചു.
ഞാൻ പുറത്ത് കാർ ഷെഡ്ഡിൽ ഒരു പഴയ കസേരയിട്ട്, എഞ്ചിനീയർ റോത്ത വരുന്നതും കാത്ത് ഇരുന്നു. അതിനു മുൻപ് ആശുപത്രിയിൽ പോയി എല്ലാവരോടും യാത്ര  പറഞ്ഞിരുന്നു.

ഇവിടെയിരുന്ന് നോക്കുമ്പോൾ കാണുന്ന മലകൾക്കോ, റോഡുകൾക്കോ കെട്ടിടങ്ങൾക്കോ ഒരു മാറ്റവും വന്നിട്ടില്ലെന്നോർത്തു. അപൂർവ്വമായി പെയ്യാറുള്ള ചില മഴയിൽ, മലമടക്കുകളിൽ പ്രത്യക്ഷപ്പെടാറുള്ള ചില വെള്ളിയരഞ്ഞാണങ്ങൾ ഹൃദയം കുളിർത്ത കാഴ്ച തന്നതൊഴിച്ചാൽ എന്നും കറുത്തിരുണ്ടിരുന്നു ഇവിടം. ആകാശം മാത്രം അൽ‌പ്പം നിറവ്യത്യാസത്തോടെ പുതുപുതു കാഴ്ചകൾ തന്നിരുന്നു. ആ കാഴ്ചകൾ കാണാൻ ആശുപത്രി വരാന്തയിൽ എന്നും കൂടുമായിരുന്നത് ഓർത്തപ്പോൾ സന്തോഷമല്ല, സങ്കടമാണ് തോന്നിയത്.
കുറെയേറെ നഷ്ടസ്വപ്നങ്ങളുടെ നൊമ്പരം.
ഉസ്മാനും മൊയ്തുവും പിന്നെ ഹബീബയും മനസ്സിലൂടെ കടന്നു പോയി.
പാവം ഹബീബ, ഇപ്പോഴെവിടെയായിരിക്കും...?
ഇവിടെയുണ്ടോ..? അതോ നാട്ടിൽ പോയോ..?
മകളുടെ കല്യാണം കഴിഞ്ഞോ..?
ഹബീബയുടെ ചിന്ത കണ്ണുകൾ നനയിച്ചു...

ഞാൻ യാത്ര പറയാൻ ചെന്നപ്പോൾ കണ്ണു നനഞ്ഞത് ഫിലിപ്പൈനി സിസ്റ്റർ മെറിലിന്റെ മാത്രം.
അവസാന രാത്രിയാണെന്നു പറഞ്ഞ് മൊയ്തു ഇന്നലെ രാത്രി എന്നോടൊപ്പം ഉണ്ടായിരുന്നു.
പഴയ കഥകളൊക്കെ പറഞ്ഞ് ഏറെ നേരം ഞങ്ങൾ ഉറങ്ങാതിരുന്നു.

റോത്ത വരുന്നതിന് തൊട്ടു മുൻപ് അമാറയിലേ പോലീസ്സ് മുഹമ്മദിനെ കൂട്ടി സീക്കു എന്നെത്തേടി വന്നു. വന്ന വഴി പോലീസ്സ് മുഹമ്മദ് ചോദിച്ചു.
“ നീ പോകാൻ റെഡിയായൊ...?”
“ഓ.. എസ്. എഞ്ചിനീയർ ഇപ്പോൾ വരും, കൊണ്ടു പോകാൻ...”
മാസങ്ങൾക്കു ശേഷമാണ് സീക്കുവും ഞാനും പരസ്പ്പരം കാണുന്നത്.
അരി ഭക്ഷണം കഴിക്കാത്തതിനാൽ ശരീരം വല്ലാതെ ശോഷിച്ചിരുന്നു.
കണ്ണുകൾ കുഴിയിലാണ്ടു.
കവിളെല്ലുകൾ ഉന്തി.
അവൻ ഇവിടെ വന്ന കാലത്തെ അവസ്ഥയിലേക്കെത്താൻ കുറച്ചു കൂടി കഴിഞ്ഞാൽ മതി. എന്നാലും ഞാനവനെ ശ്രദ്ധിക്കുന്നതായി ഭാവിച്ചില്ല.
പോലീസ് മുഹമ്മദ് അത് ശ്രദ്ധിച്ചിരുന്നു.
പോലീസ്സ് മുഹമ്മദ് പറഞ്ഞു.
“ഏതായാലും നീ പോകാല്ലെ. നിങ്ങളു തമ്മിലുള്ള വഴക്കു തീർത്ത് സന്തോഷമായിട്ട് പിരിയ്...!?” “ഇല്ല. ഇവനോടുള്ള വഴക്ക് തീരില്ല. ഇവനുമായിട്ട് ഇനി ഒരിടപാടും ഇല്ല...!”
ഞാൻ തറപ്പിച്ചു പറഞ്ഞ് മാറി നിന്നു.
പോലീസ്സ് മുഹമ്മദ് വീണ്ടും ചിരിച്ചു കൊണ്ട് എന്റെ കൈ പിടിച്ച് സീക്കുവിന്റെ കയ്യുമായി കൂട്ടി മുട്ടിക്കാൻ നോക്കി.
ഞാൻ ആ കൈ തട്ടിമാറ്റിയിട്ട് പോലീസ്സ് മുഹമ്മദിന്റെ കൈ പിടിച്ചിട്ട് പറഞ്ഞു.
“നിന്റെ കൈ പിടിച്ച് ഞാനെത്ര വേണമെങ്കിലും ഷേക്ക്ഹാന്റ്  തരാം. പക്ഷേ, അവന്റെ കൈ..ഹേയ്.. ഇല്ലേയില്ല.. ഒരിക്കലുമില്ല. അവൻ മനുഷ്യനല്ല. ചെകുത്താനാ.. ചെകുത്താൻ...!!”

അപ്പോഴേക്കും ഗേറ്റ് കടന്ന് എഞ്ചിനീയർ റോജർ റോത്ത എത്തി.
സാധനങ്ങൾ വണ്ടിയിൽ കയറ്റി, ആശുപത്രിയിൽ ചെന്ന് ഞങ്ങൾ രണ്ടാളും യാത്ര പറഞ്ഞ് ‘സെയ്മ’യോട് വിട പറഞ്ഞു.
കറുത്തിരുണ്ട മലകൾക്കിടക്ക് കിടക്കുന്ന സെയ്മ എന്ന കൊച്ചു ഗ്രാമത്തെ അവസാനമായി ഒന്നു തിരിഞ്ഞു നോക്കി.
ഇനി ഒരു വരവ്, ഇവിടേക്കായി...?
ഉമ്മർ പറഞ്ഞ നല്ല വാക്കുകൾ എന്റെ മനസ്സിൽ കുളിർമഴയായി ഉണ്ടായിരുന്നു.
ഒരു നെടുവീർപ്പോടെ ഞാൻ പിന്തിരിഞ്ഞു.

വണ്ടി ചെന്നു നിന്നത് ഒരു വലിയ ആശുപത്രിയുടെ മുന്നിലാണ്.
മെക്ക ചെക്പോസ്റ്റിനു തൊട്ടു മുന്നിലുള്ള ഒരാശുപത്രി.
അവിടത്തെ ജോലികളും ഞങ്ങളുടെ കമ്പനിക്കായിരുന്നു.
അവിടെത്തന്നെ ആയിരുന്നു ഞങ്ങളുടെ കമ്പനിയുടെ ഓഫീസ്സും.
ജിദ്ദയിലായിരുന്ന കമ്പനിയുടെ ഓഫീസ്സ് ഇവിടേക്ക് മാറ്റിയിരുന്നു.
മാനേജരെ കണ്ടപ്പോൾ ഒന്നു മനസ്സിലായി.
എനിക്കിനി പോകാൻ ഒരിടമില്ല...!
‘അൽ ഗസ്സീ’മിലേക്ക് ഇനി വണ്ടിയൊന്നും പോകുന്നില്ല...!
മറ്റൊരു വണ്ടിക്കു കൂടി ആളാകുന്നതുവരേക്കുമോ അല്ലെങ്കിൽ സ്ഥിരമായൊ ഇവിടെത്തന്നെ കൂടുക.

മാനേജർ രണ്ടു ചോയ്സാണ് എന്റെ മുന്നിലിട്ടത്.
ഒന്നുകിൽ *‘ചില്ലർ പ്ലാന്റ് ഓപ്പറേറ്റർ’ ആകുക, അല്ലെകിൽ **‘വേസ്റ്റ് വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് ഓപ്പറേറ്റർ’ ആകുക.
ഇത്തരം സന്ദർഭങ്ങളിൽ നല്ലതൊന്നും എന്റെ മനസ്സിൽ തോന്നില്ല.
തിരഞ്ഞെടുത്തത് താരതമ്യേന അദ്ധ്വാനം കുറഞ്ഞ  വേസ്റ്റ് വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് ഓപ്പറേറ്റർ. ..!
പിന്നീടുള്ള യാത്രയിൽ എനിക്ക് തോന്നിയിട്ടുണ്ട്, ഞാൻ സ്വയം ശപിച്ചിട്ടുണ്ട് ആ തീരുമാനത്തെ. മറിച്ചായിരുന്നെങ്കിൽ, അവിടന്നു കിട്ടുന്ന എക്സ്പ്പീരിയൻസ് മതിയാകുമായിരുന്നു... ഞാനിന്നെവിടെയോ എത്തിപ്പെട്ടേനെ...!!
പറഞ്ഞിട്ട് കാര്യമില്ല. അനുഭവിക്കാനുള്ളത് അനുഭവിച്ചു തന്നെ തീരണം.
വീട്ടിലിരിക്കുന്നവർക്കും അനുഭവിക്കാനുള്ള യോഗം വേണം.

അവിടന്ന് നേരെ ജോലിക്കാർക്കുള്ള താമസസ്ഥലത്തേക്ക്.
അഞ്ചു നിലകളുള്ള ഒരു വലിയ കെട്ടിടം.
അതിന്റെ മുന്നിൽ വല്ലാത്തൊരു ആൾക്കൂട്ടം..!
ഒരു ‘ഇങ്കിലാബ്’ വിളിയുടെ ശബ്ദം...!
കുറേ തൊഴിലാളികൾ കൂടി നിന്ന് ‘ഇങ്കിലാബ് സിന്ദാബാദ്’ വിളിക്കുന്നു...!
ഞാനൊന്നു ഞെട്ടി.
ഒന്നല്ല രണ്ടു വട്ടം.
വിദേശ തൊഴിലാളികളെ  അടിമകളായി മാത്രം കാണുന്ന  ഒരു രാജ്യത്ത് ‘ഇങ്കിലാബോ...?!!’

അന്നവിടെ കരണ്ടില്ല.
അതു കൊണ്ടു തന്നെ വെള്ളമില്ല,വെളിച്ചമില്ല,ഏസിയില്ല.
കക്കൂസ്സായ കക്കൂസെല്ലാം നിറഞ്ഞു കവിഞ്ഞു.
ഈ പൊരിയണ ചൂടിൽ വിയർത്തു കുളിച്ച്, അകത്തും പുറത്തും ഇരിക്കാൻ വയ്യാതെ  തൊഴിലാളികൾ.
കാലത്തു മുതൽ അതാണ് സ്ഥിതി.
കരണ്ടു ബില്ലടിക്കാത്തതു കൊണ്ട് ഇലക്ട്രിസിറ്റി ബോർഡുകാർ വന്ന് ഫ്യൂസ് ഊരിക്കൊണ്ടു
പോയത്രെ രാവിലെ തന്നെ....!!

ബാക്കി ജനുവരി 15-ന് .   

* കേന്ദ്രീകൃത എയർക്കണ്ടീഷനിങ്.
**മലിനജല ശുദ്ധീകരണം.

17 comments:

keraladasanunni said...

അവിടേയും സമരമോ. സംഘടിപ്പിച്ചത് മലയാളികളായിരിക്കും. മനുഷ്യനില്‍ നന്മ കുടികൊള്ളുന്നുണ്ട് എന്നതിന്ന് ഉദാഹരണമാണ് മുത്തവ

ajith said...

അനുഭവച്ചൂടുള്ള ഗള്‍ഫ് കഥകള്‍!! ഒട്ടും മായം ചേര്‍ക്കാതെ.

Muralee Mukundan , ബിലാത്തിപട്ടണം said...

പിന്നീടുള്ള യാത്രയിൽ എനിക്ക് തോന്നിയിട്ടുണ്ട്, ഞാൻ സ്വയം ശപിച്ചിട്ടുണ്ട് ആ തീരുമാനത്തെ.
മറിച്ചായിരുന്നെങ്കിൽ, അവിടന്നു
കിട്ടുന്ന എക്സ്പ്പീരിയൻസ് മതിയാകുമായിരുന്നു...
ഞാനിന്നെവിടെയോ എത്തിപ്പെട്ടേനെ...!!

പറഞ്ഞിട്ട് കാര്യമില്ല ഭായ് നമ്മൾക്ക് അനുഭവിക്കാനുള്ളത് അനുഭവിച്ചു തന്നെ തീരണം ഒപ്പം വീട്ടിലിരിക്കുന്നവർക്കും അനുഭവിക്കാനുള്ള യോഗം വേണം..!

അതെ ഭായ് യോഗവും ഭാഗ്യവുമില്ലെങ്കിൽ എന്തുണ്ടായാലും ഒരു കാര്യവുമില്ല ..! !

പട്ടേപ്പാടം റാംജി said...

മുരളി ഭായ് പറഞ്ഞതാണ് പറയാന്‍ വേണ്ടി ഞാന്‍ കോപ്പിയുമായി വന്നത്. അപ്പോള്‍ ദേ കിടക്കുന്നു എന്റെ കമന്റ്. ഞാന്‍ ചമ്മി.

ഇതാണ് പറയുന്നത് ആദ്യം കമന്റുകള്‍ നോക്കണം എന്നത് അല്ലെ?

ഒരു കാര്യം സ്വീകരിക്കുനത്തിലെ തിരഞ്ഞെടുപ്പാണ് എപ്പോഴും ഭാവി നിര്‍ണ്ണയിക്കുന്നത്.
കഥ തുടരട്ടെ.

ramanika said...

പുതുവർഷം എല്ലാ നന്മകളും തരട്ടെ !!
വറ വു ചട്ടിയിൽ നിന്ന് എരിതീയിലേക്ക് എന്ന പോലത്തെ അവസ്ഥ..
അനുഭവം( കഥ ) തുടരട്ടെ ........

വീകെ said...

കേരളദാസനുണ്ണി: മലയാളികളായിരുന്നു കൂടുതലും. മുത്തവയിൽ നന്മ കുടികൊള്ളുന്നുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഗെതി കെട്ടാൽ പുലി പുല്ലും തിന്നുമെന്ന് ചൊല്ല് പോലെ എന്നെ സഹിക്കാൻ തയ്യാറായതാവും. വായനക്ക്ക്ക് നന്ദി.
അജിത്: പൊതുവെ ഗൾഫ് കഥകൾക്ക് ചൂടു കൂടുതലായിരിക്കും അജിത്തേട്ടാ.. വായനക്ക് നന്ദി.
ബിലാത്തിച്ചേട്ടൻ: അതെ ബിലാത്തിച്ചേട്ടാ... നമ്മൾക്ക് മാത്രമായിട്ട് ഒന്നും നേടാനില്ല. വീട്ടിലിരിക്കുന്നവർക്കു കൂടി അനുഭവിക്കാൻ യോഗമുണ്ടാകണം. വായനക്ക് നന്ദി.
പട്ടേപ്പാടം റാംജി: അതേ റാംജിഭായ്. ചില കാര്യങ്ങളിൽ മറ്റുള്ളവരുടെ നല്ല ഉപദേശം സ്വീകരിക്കുന്നത് വളരെ അഭികാമ്യമായിരിക്കും. ജീവിതം തന്നെ വഴിമാറിപ്പോകും. വായനക്ക് നന്ദി.
രമണിക: പുതുവർഷം നന്മ തരട്ടെയെന്ന് ഞാനും ആശംസിക്കുന്നു. വായനക്ക് നന്ദി.

© Mubi said...

വായിക്കുമ്പോള്‍ അവിടെയാണെന്ന് തോന്നും. എല്ലാം മുന്നില്‍ കാണുന്നത് പോലെ... ഒന്നും മറക്കാതെ ഉള്ളിലുണ്ടെന്നു ഓരോ വട്ടവും ഓര്‍മ്മിപ്പിക്കുന്ന എഴുത്ത്!!!

Cv Thankappan said...

ജോലിയില്‍നിന്നുവിരമിച്ചു കഴിഞ്ഞാല്‍ പിന്നെ നമ്മള്‍ അവിടെ കറിയിലിട്ടുപേക്ഷിച്ച കറിവേപ്പിലയായിരിക്കും.അധികാരസ്ഥാനങ്ങളില്‍നിന്ന് ഇറങ്ങിയാലും അതുതന്നെയായിരിക്കും സ്ഥിതി.......
നോവലില്‍ നേര്‍ച്ചിത്രങ്ങളാണ് പ്രത്യക്ഷപ്പെടുന്നത്.....
ആശംസകള്‍

വീകെ said...

മൂബി: വായനക്ക് നന്ദി.
സീവി തങ്കപ്പൻ: ജോലിയിൽ നിന്ന് വിരമിച്ചാൽ നമ്മൾ വെറും കറിവേപ്പില. അതു വരേക്കും ഞാനില്ലെങ്കിൽ ഇവിടെ ഒന്നും നടക്കില്ലെന്ന ഭാവവും...! എല്ലാം ഒരു മിഥ്യാധാരണ മാത്രം. നന്ദി.

Echmukutty said...

അപ്പോ വിട്ടുപോയ ഭഗമെല്ലാം വായിച്ച് പുതിയ ജോലിസ്ഥലവുമായി പരിചയപ്പെടാൻ പോകുന്നവർക്കൊപ്പം പശുക്കുട്ടീം എത്തീട്ടുണ്ട് കേട്ടൊ.

നോവൽ ഒറ്റയടിക്ക് ഇരുന്ന് വായിക്കുന്നതും സുഖം തന്നെയാണ്.

അഭിനന്ദനങ്ങൾ ഈ നല്ലെഴുത്തിനു...

വീകെ said...

എച്മുക്കുട്ടി: ഇങ്ങനെയൊരാൾ എവിടെപ്പോയെന്ന് ചിന്തിക്കുകയായിരുന്നു ഞാൻ. ഇപ്പോൾ ആശ്വാസമായി. വായനക്ക് വളരെ നന്ദി.

Echmukutty said...

പോയിട്ടില്ല, ഇവിടെത്തന്നെയുണ്ട്. ഇനി നമ്മുടെ വിനുവേട്ടന്റെ ക്ലാസ്സിലും പോയി ഹാജർ വെയ്ക്കണം.

വിനുവേട്ടന്‍ said...

ഇത്തിരി വൈകിപ്പോയി അശോകൻ മാഷേ വരാൻ... ഉവ്വാവ പിടിച്ചു...

അങ്ങനെ ഇനി പുതിയ ഇടത്തെ കഷ്ടപ്പാടുകളിലേക്ക്... നിയോഗമാണ് മാഷേ ഇത്... നിയോഗം...

മിനി പി സി said...

നെഞ്ചില്‍ കുത്തുന്ന എഴുത്ത് ആശംസകള്‍ സര്‍ .

വീകെ said...

വിനുവേട്ടൻ: ഈ നിയോഗം നമ്മൾ എരന്നു വാങ്ങുന്നതല്ലെ വിനുവേട്ടാ. അപ്പോൾ അനുഭവിക്കാതെ തരമില്ലല്ലൊ. വായനക്ക് നന്ദി.
മിനി പിസി.:വരവിനും വായനക്കും വളരെ നന്ദി.

ശ്രീ said...

വൈകിയ പുതുവത്സരാശംസകള്‍

സുധി അറയ്ക്കൽ said...

വായിച്ചു.