Thursday 15 September 2011

സ്വപ്നഭുമിയിലേക്ക്...(49) തുടരുന്നു...

കഴിഞ്ഞതിൽ നിന്നും....

............പരിചയക്കാരായ കൂട്ടുകാർ മുന്നറിയിപ്പു തന്നിരുന്നു. അതു മറ്റാവശ്യങ്ങൾക്ക് ചിലവാക്കിയാൽ ഒരു മാസം കൊണ്ട് ഓടിപ്പിടഞ്ഞുണ്ടാക്കേണ്ട മറ്റു സർട്ടിഫിക്കറ്റുകൾ ഒന്നും ഉണ്ടാക്കാനാവില്ല. ലോണും പാസ്സാവില്ല...!
നാട്ടിലെത്തിയതും ആദ്യത്തെ കൈക്കൂലിക്കായി കോൺ‌ട്രാക്ടർ കൈ നീട്ടി...?!!

തുടർന്നു വായിക്കുക....

എവിടേയും കുപ്പി...

കോണ്‌ട്രാക്ടറുടെ ചോദ്യം കേട്ട് ഞാൻ കണ്ണു മിഴിച്ചു. വളരെ കൂറച്ചു സമയത്തിനുള്ളിൽ ബാങ്കിൽ നിന്നും ലോൺ പാസ്സാക്കിയെടുക്കണമെങ്കിൽ, സർക്കാരിന്റെ ഓഫീസ്സുകളിൽ നിന്നും കിട്ടേണ്ട പേപ്പറുകൾ കൈക്കൂലി കൊടുക്കാതെ ചുരുങ്ങിയ സമയത്തിനുള്ളിൽ കയ്യിൽ കിട്ടില്ലെന്നറിയാം.
പക്ഷേ, ഇയാൾക്കെന്തിനു കൈക്കുലി കൊടുക്കണം...?

ഇയാളെ ഞാനല്ലെ വീടു പണിയാൻ കോൺ‌ട്രാക്ട് കൊടുത്തത്. അതിനു പിന്നെന്തിനു കൈക്കൂലി..? ഞാൻ ചോദിച്ചു.
“തനിക്കെന്തിനു ഞാൻ കൈക്കൂലി തരണം...?”
“എനിക്കല്ല കൈക്കൂലി...! എന്റടുത്ത് വീടിന്റെ പ്ലാൻ താൻ വരുന്നേനു മുന്നെ സാങ്ക്ഷൻ ചെയ്യിക്കണോന്നു പറഞ്ഞായിരുന്നോ..?”
“ഉവ്വാ..”
“അതു സാങ്ക്ഷൻ ചെയ്യിച്ചു പെങ്കൊച്ചിന്റെ കയ്യിലോട്ടു കൊടുത്തിട്ടുണ്ട്...!”

കേട്ടതും എന്റെ കണ്ണുകൾ വിടർന്നു. ദൈവമേ അതു സാധിച്ചു കിട്ടിയോ..!?
എന്റെ സന്തോഷം കണ്ടിട്ടാകും കോൺ‌ട്രാക്ടർ അതൊന്നു കൂടി വിശദീകരിച്ചു.
“നമ്മൾ നേരെ ചൊവ്വെ പോയാ.. അത് ഏതെങ്കിലും മേശപ്പുറത്ത് കിടക്കുമെന്നല്ലാതെ ഒരടി മുന്നോട്ടു നീങ്ങില്ല. പിന്നെ ഓരോ മേശയിലും പോയി നമ്മൾ നീക്കിക്കൊടുക്കണം. അതിന് പൊതു ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടോർത്ത് അവരെല്ലാവരും കൂടി നമ്മൾക്കായിട്ട് ഒരുപകാരം ചെയ്ത് വച്ചിട്ടുണ്ട്. എല്ലാ മേശക്കാരും കൂടി പിടിച്ചു പറിച്ച് ഒച്ചയും ബഹളവും ഇല്ലാണ്ടിരിക്കാൻ ഏതെങ്കിലും ഒരു മേശയിൽ ഒന്നിച്ചങ്ങു കൊടുത്താൽ മതി. അവരു സൌകര്യം പോലെ വീതിച്ചങ്ങെടുത്തോളും. അപ്പൊ നമ്മൾക്കും ബുദ്ധിമുട്ടില്ല. അവർക്കും ബുദ്ധിമുട്ടില്ല...!
ആ വകയിൽ കൊടുത്തതാ രൂപാ രണ്ടായിരം..!! അതിങ്ങാട്ടെടുത്തേ...!”

പ്രത്യേകിച്ച് ഒന്നും പറയാൻ എനിക്കില്ലായിരുന്നു. രൂപാ രണ്ടായിരം എണ്ണിക്കൊടുക്കുമ്പോൾ ഞാൻ മനസ്സിലോർത്തത്   ‘ങാ.. പോട്ടെ ഇരുപത് ദിനാറല്ലെ..! ഒരു മാസം ഞാൻ ബഹറീനിൽ നിരാഹാരം കിടന്നെന്നു വിചാരിച്ചാൽ മതിയല്ലൊ..!’ കാശു വാങ്ങി പോക്കറ്റിലിടുമ്പോൾ കോണ്‌ട്രാക്ടർ ഒരു കാര്യം കൂടി പറഞ്ഞു.
“ആ വകയിൽ കുറച്ചു കൂടി പൈസ എന്റെ കയ്യിൽ നിന്നും ചിലവായിട്ടുണ്ട്. പ്ലാനിന്റേയും ആധാരത്തിന്റേയും ഓരോ ഫോട്ടോ കോപ്പികളും കൂടി കൊടുക്കണം. കോപ്പി എടുപ്പിച്ച വകയിൽ, ടൌൺ പ്ലാനറെ വീട്ടിൽ പോയി കണ്ടതിന്റെ വണ്ടിക്കാശ്...! അതെല്ലാം കൂടി ഞാൻ ഒന്നിച്ചൊരു ബില്ലു പിന്നെ തന്നോളാം...!! ചേട്ടൻ ഇപ്പോൾ വന്നതല്ലെയുള്ളു. ഒന്നു വിശ്രമിക്ക്. ഇപ്പോൾ ഞാൻ പോട്ടെ. നാളെ വരാം.”

അതും പറഞ്ഞ് ഇറങ്ങിപ്പോയ അയാളുടെ പോക്കും നോക്കി ആ ഇറയത്തെ തിണ്ണയിൽ ഒരൽ‌പ്പനേരം ഞാനൊന്നിരുന്നു. ഈ വീടിന്റെ മേൽക്കൂര എപ്പോഴാണ് ഇടിഞ്ഞു വീഴുന്നതെന്നറിയാതെ, മുൻപെപ്പോഴോ ഇടിമുഴക്കത്തിൽ പൊട്ടിപ്പിളർന്നു പോയ ചുമരുകളും നോക്കി ഭീതിയോടേ അവിടെന്നെഴുന്നേറ്റ് അകത്തേക്കു കയറിയപ്പോൾ, അച്ചന്റെ കുഞ്ഞു പെട്ടിക്കകത്തുള്ള മധുര പലഹാരങ്ങളും കളിപ്പാട്ടങ്ങളും എന്തെന്നറിയാനായി പെട്ടി കെട്ടിയ കയർ അഴിക്കാനുള്ള ക്ഷമയില്ലാതെ അറുത്തു മുറിക്കുന്നതിന്റെ ബഹളത്തിലായിരുന്നു മക്കൾ രണ്ടും.

സമയം കളയാനില്ലാത്തതു കൊണ്ട് പിറ്റേ ദിവസം തന്നെ ബാങ്കിൽ ചെന്ന് മാനേജറെ കണ്ടു. അദ്ദേഹം ചെയ്യേണ്ട കാര്യങ്ങളെല്ലാം വിശദമാക്കി തന്നു. അന്നു പിന്നെ സമയം ഇല്ലാത്തതു കൊണ്ട് അടുത്ത പരിപാടി പിറ്റേ ദിവസത്തേക്കു മാറ്റി.

ഭാഗ്യത്തിന് സ്ഥലത്തിന്റെ ‘പോക്കു വരത്ത് സർട്ടിഫിക്കറ്റ്’ പെങ്കൊച്ച് നേരത്തെ എടുത്തു വച്ചിരുന്നു. ആദ്യം രജിസ്റ്റ്റാഫീസ്സിൽ പോയി വസ്തുവിൽ പണയക്കുടിശ്ശികയൊന്നുമില്ലെന്ന് എഴുതി വാങ്ങണം.

പിന്നെ വില്ലേജാഫീസ്സ്. അവിടെ രണ്ടു ദിവസം നടന്നിട്ടാണ് അകത്തു കയറി കാര്യം പറയാൻ കഴിഞ്ഞത്. കാരണം ഉത്തരവാദപ്പെട്ടവർ ആരും സ്ഥലത്തില്ല. എല്ലാവരും ഫീൽഡിലാണ്...! ഞാൻ പറഞ്ഞു.
“സാറ് ഈ ആധാരം നോക്കി ഒന്നു വരച്ചു തന്നാ മതി...”
“അവിടെ വന്ന് സൈറ്റ് കാണാതെ എനിക്കൊന്നും ചെയ്യാൻ പറ്റില്ല. താനൊരു കാര്യം ചെയ്യ്. നാളെ ഒരു പത്തു മണിയാകുമ്പോ ഒരു വണ്ടിയും വിളിച്ചിങ്ങോട്ടു വാ...”
“സാർ ഒട്ടോറിക്ഷക്ക് പോകാനുള്ള ദൂരമേയുള്ളു...”
അതു കേട്ടതും ആ സാറ് എന്റെ മുഖത്തേക്ക് ക്രൂദ്ധിച്ചൊരു നോട്ടം.
‘ഇവനേതു കോത്താഴത്തുകാരനെടാ..!’ എന്ന മട്ടിൽ.

പുറത്തിറങ്ങിയപ്പോൾ പിയൂൺ അടുത്തു കൂടി പറഞ്ഞു.
“സാറ് കാലത്തെ തന്നെ ഇങ്ങു പോരേ. ഇവിടെ അവരു സ്ഥിരം പോണ ഓട്ടോക്കാരു കാണും. അവരെ വിളിച്ചാൽ മതി.”
അത്രയും ഉപദേശത്തിന് തല ചൊറിയുന്ന, പീയൂണിനുള്ള ചായക്കാശ് പോക്കറ്റിൽ നിക്ഷേപിച്ച് ഞാൻ വേഗം തിരിഞ്ഞു നടന്നു. ഈ വരാന്തയിൽ കേറിപ്പോയാൽ കാശാണ്. ഇവർക്ക് സർക്കാരു കൊടുക്കുന്നത് ചക്കക്കുരുവാണൊ..? നാളെ വീട്ടിൽ വരണമെന്നു വാശി പിടിക്കുന്നത് കാശിനാണ്. അല്ലെങ്കിൽ ആധാരം നോക്കി ലൊക്കേഷൻ വരച്ചു തരാവുന്നതേയുള്ളു.

സർക്കാരുദ്യോഗസ്ഥർ പൊതുജനങ്ങളുടെ ‘സേവകരാണെന്നന്നും’ അതിനാണ് സർക്കാർ ശമ്പളം കൊടുക്കുന്നതെന്നും കരുതി അങ്ങോട്ട് ഓരോ ആവശ്യങ്ങൾക്കായി ചെല്ലുമ്പോൾ, അങ്ങനെയല്ല ഞങ്ങൾ നിങ്ങളുടെ ‘യജമാനന്മാർ’ ആണെന്നും വേണമെങ്കിൽ വണ്ടിയുമായിട്ടു വന്നാൽ നിന്റെ കാര്യം നടത്തിത്തരാം എന്ന് ഊട്ടി ഉറപ്പിക്കുകയാണ്.

പിറ്റേ ദിവസം ഞാൻ പത്തു മണിക്കു മുൻപേ വില്ലേജാഫീസിൽ ഹാജരായി. എന്നേപ്പോലെ തന്നെ മറ്റു പലരും അവിടെ ഇതേ ആവശ്യങ്ങൾക്കായി എത്തിയിട്ടുണ്ട്. വില്ലേജാഫീസർ അകത്തിരിക്കുന്നതേയുള്ളു. ഇതെല്ലാം നിയന്ത്രിക്കുന്നവർ മറ്റു സ്റ്റാഫുകളാണ്. സൈറ്റിൽ വരുന്നതും മറ്റുള്ളവരാണ്.

അവരുടെ നിർദ്ദേശപ്രകാരം ഞാൻ തിരിച്ചു പോന്നു. സാറമ്മാർ ഓരോ ഇടത്തും പോയി കറങ്ങി എത്തിക്കോളും. ഞങ്ങളുടെ വീട്ടിൽ വരുമ്പോൾ ഓട്ടോക്കാശ് ഞങ്ങൾ കൊടുത്തോളണം. അതു സമ്മതിച്ചിട്ടാണ് ഞങ്ങൾ പിരിഞ്ഞത്. അതു ഞങ്ങൾക്കും ലാഭമാണല്ലോന്ന് കരുതി. മൊത്തം ഓട്ടോക്കാശിന്റെ ഒരു വിഹിതമല്ലെ കൊടുക്കേണ്ടതുള്ളു.

വീട്ടിൽ വന്ന് ഞാൻ കാത്തിരിപ്പായി. പതിനൊന്നായി, പന്ത്രണ്ടായി, ഒന്നായി, രണ്ടായി, അതു വരെ ഉച്ച ഭക്ഷണം പോലും കഴിക്കാതെയാണ് കാത്തിരിപ്പ്. മൂന്നു മണിയായപ്പോഴുണ്ട് ഒരു ഓട്ടോറിക്ഷ പടിക്കൽ വന്നു നിന്നു. ഞാൻ ഓടിച്ചെന്നു. സാറമ്മാർ ഇറങ്ങാനുള്ള ഭാവമില്ല. ഞാൻ ചോദിച്ചു.
“ സാർ ഇറങ്ങുന്നില്ലേ..?”
“ഇനീപ്പൊ നേ രം പോ യ ടോ.. താ നാ ഓ ട്ടോ ക്കാ ര ന്റെ കാ ശു കൊ ട്...!”

എവിടെന്നൊക്കെയോ ഫ്രീയായി കിട്ടിയത് അടിച്ചു കയറ്റി നല്ല പിമ്പിരിയിലാണ് സാറമ്മാർ..!
പറയുന്നതൊന്നും അത്ര വ്യക്തമല്ല. ഇറങ്ങിയാലും പിന്നെ എന്റെ പാടാവാനാണ് സാദ്ധ്യത...!
“എത്രയാ..? ” ഞാൻ ഓട്ടോക്കാരന്റെ നേരെ തിരിഞ്ഞാണ് ചോദിച്ചത്.
ഓട്ടോക്കാരൻ പിറകിലേക്ക് തിരിഞ്ഞ് സാറമ്മാരുടെ മുഖത്തേക്ക് നോക്കി. ഞാനും അവരെ നോക്കി. അതിൽ മീശയില്ലാത്ത സാർ പറഞ്ഞു.
“വില്ലേജീന്നു ഇവിടെ വന്ന് തിരിച്ചവിടെ എത്താൻ എത്രയാകും. അതു കൊട്..!?”
വീണ്ടും ഞാൻ ഓട്ടൊക്കാരന്റെ മുഖത്തേക്ക് നോക്കി. അയാൾ കണ്ണടച്ചൊരു തുക പറഞ്ഞു...!

ഞാൻ വീട്ടിലേക്കോടി. പൈസയെടുത്ത് വിണ്ടും പടിക്കലേക്ക്.
ഓട്ടോക്കാരനു കൊടുത്തതു കൂടാതെ സാറമ്മാരുടെ കൂട്ടത്തിലെ മൂത്തതെന്നു തോന്നിയ ആളുടെ കയ്യിൽ വലിയതൊരെണ്ണം പിടിപ്പിച്ചു...! എന്നിട്ടു ചോദിച്ചു.
“സാർ, ഞാൻ ഇന്നു വന്നാൽ സർട്ടിഫിക്കറ്റ് തരുമോ...? നാളെ കാലത്തു ബാങ്കിൽ കൊടുക്കേണ്ടതായിരുന്നു...”
“ഇ ന്നി നി പ റ്റി ല്ല ടോ... ആകെ ക്ഷീ ണി ച്ചി രി ക്കാ. താൻ നാ ളെ കാ ല ത്തെ വ ന്നോ. ഞാൻ എ ഴു തി വ ച്ചി രി ക്കാം”
ഞാൻ തലയാട്ടി. ഓട്ടോയിൽ നിന്നും പിടിവിട്ട് തിരിഞ്ഞ നേരം മൂത്ത സാർ കുഴഞ്ഞ ശബ്ദത്തിൽ ഒരു കുഞ്ഞു ചോദ്യം.
“ഏ ടോ കു പ്പി യൊ ന്നും കൊ ണ്ടു വ ന്നി ട്ടി ല്ലെ..?” ഞാൻ തലയൊന്നു ചൊറിഞ്ഞിട്ട് പറഞ്ഞു.
“അതൊക്കെ വന്ന അന്നു തന്നെ തീർത്തില്ലെ സാറെ..”

അത് അയാൾ വിശ്വസിച്ചുവെന്ന് തോന്നിയില്ല. ഓട്ടോ വിട്ടു. അവർ പോണതും നോക്കി ഒരു നെടുവീർപ്പുമായി ഞാൻ നിന്നു. ഗൾഫുകാരനാണേൽ, ഇവന്മാരെല്ലാം എടുത്തപടി ‘കുപ്പി’ ചോദിക്കുന്നതെന്തെന്നു മനസ്സിലായില്ല. ഗൾഫുകാർക്കെല്ലാം അവിടെ കള്ളു കച്ചവടമാണൊ തൊഴിൽ...?!
വിശപ്പു കത്തിക്കാളുന്നതു കൊണ്ട് ഞാനും തിരിഞ്ഞു നടന്നു..

പഴയ വീട് പൊളിച്ചു കളഞ്ഞിട്ടു വേണം പുതിയ വീടിന്റെ തറ കെട്ടാൻ. അതിനു മുൻപു തൽക്കാലം താമസിക്കാൻ ഒന്നു വച്ചു കെട്ടണം. അത് കോൺ‌ട്രാക്ടർ ചെയ്തു തരാമെന്നേറ്റു. പഴയ വീട് ആരു പൊളിച്ചു മാറ്റും..? പട്ടണമാണ്. അവശിഷ്ടം കൊണ്ടു ചെന്നിടാൻ ഒരിടമില്ല.
ആളെ ഏൽ‌പ്പിച്ചാൽ കൂലിച്ചെലവ് താങ്ങില്ല. അതിനകത്ത് നിന്നും കാര്യമായി ഒന്നും കിട്ടാനുമില്ല. ചിതൽ തിന്ന പഴയ ഉത്തരവും കഴുക്കോലും മാത്രം. പലതും ദ്രവിച്ചു തുടങ്ങിയിരുന്നു താനും. അതിനായി പൊളിച്ചെടുക്കാൻ പറ്റിയ ആളുകളെ അന്വേഷിച്ച് മൂന്നാലു ദിവസം പോയി. വന്നു നോക്കുന്നവർക്കൊന്നും ലാഭമൊന്നുമില്ലാത്തതു കൊണ്ട് ആരും ഏറ്റെടുത്തില്ല.

എങ്കിലും ഒരുത്തൻ വന്നു പെട്ടു. അവൻ പറഞ്ഞ വിലക്ക് വീട് കൊടുത്തു. ഞങ്ങൾ പേശാനൊന്നും പോയില്ല. തറക്കല്ലു കൂടി ഇളക്കിയെടുത്ത് സ്ഥലം വൃത്തിയാക്കി തരണമെന്നൊരു ഡിമാന്റു കൂടിയുണ്ടായിരുന്നു വീടു പൊളിക്കാൻ കൊടുക്കുമ്പോൾ...!

പണിക്കാരെ കിട്ടാനുള്ള ബുദ്ധിമുട്ടും, കൂലിച്ചെലവും ഇതെല്ലാം കൊണ്ടു പോയി തള്ളാനുള്ള ഇടവും കണ്ടെത്താൻ ബുദ്ധിമുട്ടായതു കൊണ്ടാണ് അങ്ങനെ ചെയ്തത്.
ആ നിബന്ധന എത്ര ബുദ്ധിമോശമായിപ്പോയെന്നു പിന്നീട് പരിതപിച്ചിട്ട് കാര്യമില്ലല്ലൊ...!?
വാക്ക് പറഞ്ഞാൽ വാക്കാണ്.

കാർന്നോന്മാർ വരും തലമുറകൾക്കായി എന്തെന്തു നല്ല കാര്യങ്ങളാണ് ചെയ്തു വച്ചിരിക്കുന്നതെന്ന്, ഒരു മരം പോലും ഭാവി തലമുറകൾക്കായി നട്ടു വളർത്താതെ ഉള്ളതെല്ലാം വെട്ടി നശിപ്പിക്കുന്ന നമ്മൾക്കൊക്കെ എങ്ങനെ മനസ്സിലാകാൻ..!!

ആവശ്യമായ പേപ്പറുകൾ എല്ലാം ശരിയാക്കി ബാങ്കിൽ കൊടുത്തപ്പോഴേക്കും ഇരുപതു ദിവസവും കുറേ അനാമത്ത് കാശും പിന്നെ കുറേ അലച്ചിലും ഫലം.
ഇനി ഒരു കടമ്പ കൂടി കടക്കാനുണ്ടെന്നു മാനേജർ പറഞ്ഞപ്പോൾ ഒന്നു വിയർക്കാതിരുന്നില്ല.
“അതു പിന്നെ നിങ്ങളുണ്ടാക്കേണ്ടതല്ല. എത്രയും വേഗം അത് ശരിയാക്കാൻ ഞാൻ ശ്രമിക്കാം..”

എനിക്കൊന്നും മനസ്സിലായില്ല. ഞാൻ കണ്ണും തള്ളിയിരിക്കുകയാണ്. അദ്ദേഹം പറഞ്ഞു.
“നിങ്ങൾ ആവശ്യപ്പെട്ട ഈ തുക തരുന്നതിനു മുൻപ് സ്ഥലത്തിന്റെ മാർക്കറ്റ് വില എത്രയുണ്ടെന്നു പരിശോധിക്കണം. അത് ഞങ്ങളുടെ ആളാണ് വന്നു നോക്കുന്നത്. അതു കൂടി കിട്ടിക്കഴിഞ്ഞാൽ ഇത് ഞാൻ ഹെഡ്ഡാഫീസിലേക്കയക്കും. അവിടത്തെ കാര്യങ്ങൾ ഞാനെന്റെ പ്രത്യേക താൽ‌പ്പര്യത്തിന്റെ പുറത്ത് നിങ്ങൾ പോകുന്നതിനു മുൻപു തന്നെ ഒപ്പിടീക്കത്തക്ക രീതിയിൽ ശരിയാക്കിക്കോളാം.”

ബാങ്കിൽ നിന്നിറങ്ങുമ്പോൾ മനസ്സ് നിറഞ്ഞിരുന്നുവെങ്കിലും, സ്ഥലത്തിന്റെ മതിപ്പു വിലയോ ആധാര വിലയോ അയാൾ വന്നു നോക്കുന്നത്..? ആധാര വിലയാണെങ്കിൽ ഞാൻ ചോദിച്ചതിന്റെ പകുതി പോലും കിട്ടില്ല. മതിപ്പു വിലയാണെങ്കിൽ ബുദ്ധിമുട്ടുണ്ടാവില്ല. അതൊരു ശ്വാസം മുട്ടുണ്ടാക്കുന്ന ചിന്തയായിരുന്നു. ഭക്ഷണം കഴിച്ചലിറങ്ങില്ല. ചായ കുടിച്ചാലിറങ്ങില്ല. ആകെയൊരു വിമ്മിഷ്ടം...

മാനേജർ പറഞ്ഞതു പോലെ, എന്റെ സമയമില്ലായ്മ മനസ്സിലാക്കിക്കൊണ്ടു അന്നു സന്ധ്യക്കു തന്നെ ആളെ വിട്ടു. അയാൾ വന്ന് എല്ലായിടവും ചുറ്റി നടന്നു കണ്ടു. വിശേഷങ്ങളെല്ലാം ചോദിച്ചറിഞ്ഞു. എന്റെ മ്ലാനമായ മുഖം കണ്ടിട്ടാകാം അപ്പോൾ തന്നെ പറഞ്ഞു.
“കുഴപ്പമില്ല. ഇതു റോഡ്സൈഡായതു കൊണ്ട് നിങ്ങൾ ചോദിച്ചതിന്റെ ഇരട്ടി വില കിട്ടും. ഞാൻ സാങ്ക്ഷൻ ചെയ്തേക്കാം..!”
‘ദൈവമേ..!! ആ കടമ്പയും കടന്നിരിക്കുന്നു...!!’
അയാൾക്കു മാത്രം ഞാനൊരു കൈക്കൂലിയും കൊടുത്തില്ല...!
അതിനായി അയാൾ തല ചൊറിഞ്ഞതുമില്ല, കുപ്പിയും ചോദിച്ചില്ല...!!

പിറ്റെ ദിവസം പഴയ പുരയുടെ മുൻവശത്ത് ഒരു വാരം കോരിച്ചു കോൺ‌ട്രാക്ടർ.
ഞാൻ പോരുന്നതിനു മുൻപു തന്നെ കുടുംബനാഥനെന്ന നിലയിൽ തറക്കല്ലിടാനുള്ള തെയ്യാറെടുപ്പിനായിരുന്നു അത്. ലോൺ പാസ്സായില്ലെങ്കിലും ഒരു തറക്കല്ലിട്ടു വക്കാം.
നമ്മുടെ മന്ത്രിമാരൊക്കെ ചെയ്യുന്നതു പോലെ ആകാതിരുന്നാൽ മതിയായിരുന്നു, ആ കല്ലിന്റെ അവസ്ഥ എന്ന ചിന്തയായിരുന്നു മനസ്സിൽ. ലോൺ പാസ്സാകുമെന്നുറപ്പായാലെ പഴയ വീട് പൊളിക്കാൻ കഴിയൂ.

തിരിച്ചുപോരാൻ നാലഞ്ചു ദിവസം ബാക്കിയുള്ളപ്പോൾ ബാങ്കിലേക്കു ചെന്നു.
“നിങ്ങൾ പണി തുടങ്ങിക്കോ. ലോൺ ശരിയാകും. കുറച്ചു ഓഫീസ്സ് വർക്കുകൾ മാത്രമേയുള്ളു. രണ്ടു ദിവസത്തിനുള്ളിൽ നമ്മൾക്ക് എഗ്രിമെന്റ് ഒപ്പിടാൻ കഴിയും...”
എന്റെ സന്തോഷത്തിന്റെ മാറ്റിനെക്കുറിച്ച് എന്തു പറയാൻ...!!
ഒരു ലോകം വെട്ടിപ്പിടിച്ച സന്തോഷമായിരുന്നു....

പിന്നെ വൈകിയില്ല. നല്ലൊരു മുഹൂർത്തം നോക്കി തറക്കല്ലിട്ടു. വച്ചു കെട്ടിയ പുതിയ ഒറ്റമുറി വീട്ടിലേക്ക് സാധനങ്ങളെല്ലാം അന്നു രാത്രിയിൽ തന്നെ മാറ്റി. പിറ്റെ ദിവസം പഴയ പുര പൊളിക്കാനായി ആളെത്തി. മേൽക്കൂര പൊളിച്ചു കഴിയാറായപ്പോഴേക്കും ഇലക്ട്രിസിറ്റി ആഫീസിൽ നിന്നും ഒരു വണ്ടി സാറമ്മാരെത്തി..!?

കറണ്ടിന്റെ ‘മീറ്റർ’ പഴയ വീട്ടിൽ നിന്നും വച്ചു കെട്ടിയ പുരയുടെ ഭിത്തിയിലേക്ക് മാറ്റി സ്ഥാപിക്കാൻ. അതെന്തിനാ ഒരു ജീപ്പു നിറയെ ഉദ്യോഗസ്ഥരെന്ന് മനസ്സിലായില്ല..!?

ഒരു മുന്തിയ എഞ്ചിനീയർ, അതിൽ താഴെയുള്ള എഞ്ചിനീയർ, പിന്നെ അതിൽ താഴെയുള്ളവരും.
ആകെ ഒരു ലൈൻ മാന്റെ ആവശ്യമല്ലെയുള്ളു ഈ പണി ചെയ്യാൻ...?
അപ്പോഴാണ് കോൺ‌ട്രാക്ടർ സ്വകാര്യമായി പറയുന്നത്.
“അവർക്ക് കാശിനായിട്ടാ ഈ പടകളെല്ലാം കൂടെയുള്ള വരവ്...! അല്ലെങ്കിൽ നമ്മൾ അപേക്ഷ കൊടുത്ത് കാത്തിരുന്നാൽ ഇപ്പോഴൊന്നും അവരു വരികയുമില്ല, നമ്മുടെ കാര്യം നടക്കുകയുമില്ല. തന്നെയുമല്ല പണി തുടങ്ങിയാൽ നമ്മൾക്ക് കറണ്ടു കൂടുതൽ ഉപയോഗിക്കേണ്ടി വരും. അതു കൊണ്ട് അവരെ സന്തോഷിപ്പിച്ച് വിടണം..”

അവർക്കും കൊടുത്തു മുന്തിയതിനു മുന്തിയ നോട്ട്...!
പിന്നെ.. പിന്നെ.. തരാതരം തിരിച്ച്.
തിരിച്ചു പോകാൻ നേരം അവരും ചോദിച്ചു.
മറ്റത്..? കുപ്പി..!
ഞാൻ അറിയാഭാവം നടിച്ചു.
പിന്നെ ലൈൻ മാൻ പരിചയമുള്ളതു കൊണ്ട് തുറന്നു തന്നെ ചോദിച്ചു. ഞാൻ പറഞ്ഞു.
“ഞാൻ വന്നിട്ട് ഒരു മാസമായില്ലേടോ... എവിടെന്ന് ബാക്കിയുണ്ടാവാനാ..!”
എത്ര തറയാവാനും മടിയില്ല ഇക്കാര്യത്തിൽ എന്നു തോന്നിപ്പിക്കുന്ന ചോദ്യമായിരുന്നു അടുത്തത്.
“സാറ് ചെന്ന് ഒന്നു നോക്കിയേ.. ആ കുപ്പിയിൽ കുറച്ചെങ്കിലും കാണാതിരിക്കില്ല...”
അതു കേട്ട് ഞാൻ ചിരിച്ചുപോയി. ഞാൻ പറഞ്ഞു.
“ഞാൻ ഈ സാധനം കുടിക്കുന്ന ആളല്ല. വന്ന അന്നു തന്നെ അതെല്ലാം കൂട്ടുകാർ കൊണ്ടു പോയി...”
“അതൊന്നുമല്ല.. അതൊക്കെയുണ്ടാകും... എനിക്കറിയരുതോ... ചേച്ചിയേ... ഞങ്ങള് പോവാ..!”
അകത്തേക്ക് നോക്കി ഉറക്കെ വിളിച്ചു പറഞ്ഞിട്ട് അവർ സ്ഥലം കാലിയാക്കി.

തറയൊഴികെയുള്ളതെല്ലാം ഒറ്റ ദിവസം കൊണ്ട് താഴെയിറക്കി. പിറ്റെ ദിവസം അതെല്ലാം അവർ കൊണ്ടു പോയി.
അന്നു വൈകുന്നേരം തന്നെ ലോണിന്റെ എഗ്രിമെന്റ് ബാങ്കിൽ വച്ച് ഒപ്പു വച്ചു...!!

അതിനടുത്ത ദിവസം അതിരാവിലെ ഞാൻ ബഹ്റീനിലേക്ക് തിരിക്കുകയാണ്.
അതിരാവിലേ തന്നെ കോൺ‌ട്രാക്ടറും എത്തിയിരുന്നു. അദ്ദേഹത്തിന്റെ വണ്ടിയിലാണ് എന്നെ എയർപ്പോർട്ടിൽ കൊണ്ടു വിടുന്നത്. പുള്ളിക്കാരൻ അവിടെയൊക്കെ ചുറ്റി നടന്ന നേരത്താണ് പഴയ തറയുടെ ഇളകിക്കിടന്ന ഒരു വെട്ടു കല്ല് എടുത്ത് മാറ്റിയിടുന്നത്.
ഒരു സംശയത്തിന്റെ പുറത്ത് അതിനടുത്തുള്ള കല്ലു കൂടി ബലമായിട്ടു തന്നെ ഇളക്കി മാറ്റിയതും ‘ചതിച്ചോ..’ എന്നുള്ള ഒരാക്രോശവും കോൺട്രാക്ടർ പുറപ്പെടുവിച്ചു...!?

ഞങ്ങൾ ഓടിച്ചെല്ലുമ്പോൾ കല്ലെടുത്ത വിടവിൽ കൂടി കൈ ചൂണ്ടി കാണിച്ചു തരുന്നു...!!?
അതു കണ്ടതും ഞങ്ങളും സ്തബ്ദ്ധരായിപ്പോയി...!!
കാർന്നോന്മാർ ഭാവി തലമുറക്കായി കരുതി വച്ചിരുന്ന നിധി...!!!
സ്വർണ്ണത്തേക്കാൾ വിലയുള്ള നിധി..!!!

ബാക്കി അടുത്ത പോസ്റ്റിൽ...

Thursday 1 September 2011

സ്വപ്നഭുമിയിലേക്ക്...(48) തുടരുന്നു...


കഥ തുടരുന്നു...

സാലറി സർട്ടിഫിക്കറ്റ്....

ദിവസങ്ങൾ കഴിയവെ ഒരു വീടിന്റെ പ്ലാൻ ഉണ്ടാക്കേണ്ടതെങ്ങനെയെന്ന ചിന്ത കലശലായി. പോരുന്നതിനു മുൻപ് കൊള്ളാവുന്നൊരു കോൺ‌ട്രാക്ടറെ കണ്ടെത്താനും കഴിഞ്ഞിരുന്നില്ല. ഞങ്ങളുടെ വീടിന്റെ അടുത്ത് പലരും വീടുകൾ പുതിയതായി നിർമ്മിക്കുകയും പഴയത് പുക്കിപ്പണിയുകയും മറ്റും ചെയ്യുന്നുണ്ടായിരുന്നു. അതിൽ ഒരു കോൺ‌ട്രാക്ടറെക്കുറിച്ച് എല്ലാവരും നല്ല അഭിപ്രായം പറഞ്ഞപ്പോൾ അയാളെത്തന്നെ ഞങ്ങളുടെ വീടു പണിയും ഏൽ‌പ്പിക്കാമെന്ന് തീരുമാനിച്ചിരുന്നു.

പക്ഷേ, അയാൾക്ക് പ്ലാൻ ഉണ്ടാക്കിത്തരുവാനുള്ള ആളുകളൊന്നും ഉണ്ടായിരുന്നില്ല. അത്തരം സെറ്റപ്പുള്ള ഒരു കോൺ‌ട്രാക്ടറായിരുന്നില്ല. വേണമെങ്കിൽ അതിനു പറ്റിയവരെ ഏൽ‌പ്പിച്ചു തരാമെന്നു പറഞ്ഞെങ്കിലും എനിക്കതത്ര ശരിയായി തോന്നിയില്ല. ആലോചിച്ചപ്പോൾ എന്റെ ഒരു കസിൻ ഈ പണികൾ ചെയ്യുന്നതായി അറിഞ്ഞു. അവന്റെ ഫോൺ നമ്പർ കണ്ടെത്തി വിളിച്ചു വിവരങ്ങൾ പറഞ്ഞു. അവനത് സന്തോഷത്തോടെ ഏറ്റെടുത്തു. ഈയാഴ്ച തന്നെ അവിടെ പോയി സ്ഥലം കണ്ട് ചേച്ചിയോട് വിവരങ്ങൾ ചോദിച്ചറിയാമെന്നു പറഞ്ഞപ്പോൾ ഇതിൽ‌പ്പരം ഒരു സന്തോഷമില്ലായിരുന്നു.

നമ്മുടെ സ്വന്തം പയ്യനാവുമ്പോൾ അവനത് കണ്ടറിഞ്ഞ് ചെയ്യുമല്ലൊ. മാത്രമല്ല പണി തുടങ്ങിക്കഴിഞ്ഞാൽ അവനെ തന്നെ അതിന്റെ സൂപ്രവൈസിങ്ങും ഏൽ‌പ്പിക്കാൻ കഴിയും. ഞാനില്ലെങ്കിലും നേരെ ചൊവ്വെ പണി നോക്കി നടത്തുമല്ലൊ. പക്ഷെ, മുന്നു മാസം കഴിഞ്ഞിട്ടും അവൻ തിരിഞ്ഞു നോക്കിയില്ല. വീണ്ടും അവനെ ബന്ധപ്പെട്ടു. കുറച്ചു തിരക്കായിപ്പോയി. ഞാൻ ഉടനെ പോകും. എന്തായാലും ചേട്ടൻ വരുന്നതിനു മുൻപു പ്ലാൻ ശരിയായിരിക്കും. അവനെ അവിശ്വസിക്കേണ്ട കാര്യമില്ലാത്തതുകൊണ്ട് പിന്നെയും കാത്തിരുന്നു. പിന്നെയും ഒരു പ്രാവശ്യം കൂടി അവനെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും പഴയ മറുപടി തന്നെ.

ഇനി അവനെ കാത്തിരിക്കുന്നതിൽ അർത്ഥമില്ലെന്നു മനസ്സിലായി. പ്ലാൻ ഉണ്ടാക്കിക്കൊടുത്താലും എന്നിൽ നിന്നും കാശു വാങ്ങാൻ കഴിയില്ലെന്നുള്ള തിരിച്ചറിവാകും അവനെ അതിൽ നിന്നും പിൻതിരിപ്പിച്ചതെന്നു തോന്നുന്നു.
മറ്റൊരാളെ നാട്ടിൽ നിന്നും പെങ്കൊച്ചു തന്നെ കണ്ടെത്തി.

ആദ്യം വരച്ച പ്ലാൻ ആകെയുള്ള പത്തു സെന്റ് നിറയെ ഒരു വീട്.
ഗൾഫ്കാരുടെ വീടിന്റെ പ്ലാനൊക്കെ അത്രക്കു വേണോത്രെ...!
ഞാൻ പറഞ്ഞു.
“ എന്റെ പൊന്നു മോനെ, ഞാൻ ഗൾഫുകാരാനാണെങ്കിലും എന്റെ വീട് അത്തരത്തിൽ വേണ്ട. മുന്നു കിടപ്പുമുറി വേണം. പിന്നെ മറ്റ് സൌകര്യങ്ങളും. പക്ഷെ, പരമാവധി അഞ്ചു സെന്റിനുള്ളിൽ ഒതുങ്ങി നിൽക്കണം. ബാക്കി അഞ്ചു സെന്റ് മറ്റാവശ്യങ്ങൾക്കായി ഒരു വശത്ത് മാറ്റിയിടണം. സൌകര്യങ്ങളെന്തൊക്കെയാണ് വേണ്ടതെന്നു വീട്ടുകാരത്തിയുമായി ആലോചിച്ചു ചെയ്യുക.”

പിന്നെ ആലോചിച്ചപ്പോൾ താഴത്തേപ്പോലെ തന്നെ ഒരു നിലയും കൂടി ഉണ്ടാക്കിയാലോ...?
അതൊരു അതി മോഹമാണോ...? അതു വാടകക്കു കൊടുത്താൽ ബാങ്കിലടക്കാനുള്ള തുകയുടെ പകുതിയെങ്കിലും കിട്ടില്ലെ. ബാക്കി പകുതിക്ക് സമാധാനം പറഞ്ഞാൽ മതിയല്ലൊ. അവസാനം ഇവിടെന്നെല്ലാം അവസാനിപ്പിച്ച് തിരിച്ചു വരുമ്പോൾ കഞ്ഞികുടിച്ചു കിടക്കാൻ അതൊരു വകയായെങ്കിലോ...?! എന്റെ മക്കൾക്ക് പ്രായമാകുമ്പോൾ അവർക്ക് ഉപയോഗിക്കുകയും ആവാം. ഇന്നത്തെ കാലത്ത് ഒരു വീടുണ്ടാക്കുക അത്ര എളുപ്പമല്ല. ഞാൻ പണിയാനുദ്ദേശിക്കുന്ന വീട് കടമെല്ലാം തീർന്ന് ഞങ്ങളുടെ സ്വന്തമാവാൻ ബാക്കിയുള്ള ജീവിതകാലം മുഴുവൻ അദ്ധ്വാനിക്കേണ്ടി വരും. എന്റെ മക്കൾക്ക് ഒരു വീടുണ്ടാക്കാൻ അവരുടെ ജീവിതകാലം മതിയാകാതെ വന്നേക്കാം...!

എന്റെ ആ നിർദ്ദേശം പക്ഷെ, വേണ്ടപ്പെട്ടവരിൽ ഒരാളും സമ്മതം തന്നില്ല.
 നമ്മുടെ തലയിൽ ഒരു തൊപ്പി കൂടി വക്കുന്നതിന് പ്രത്യേകിച്ച് ചിലവൊന്നുമില്ലല്ലൊ. ആ തൊപ്പിയുടെ കാശല്ലെ വരികയുള്ളു. അതായിരുന്നു എന്റെ ഒരു ന്യായീകരണം.
നല്ലപാതി പറഞ്ഞു.
“ആദ്യം നമുക്ക് കേറിക്കിടക്കാൻ അടച്ചുറപ്പുള്ള ഒരെണ്ണം ഉണ്ടാക്കാം. പിന്നെ പൈസ ഉണ്ടാവുമ്പോൾ ഒരോ മുറി വീതം പണിത് സാവധാനം ബാക്കി കൂടി തീർക്കാം. അല്ലാതെ ഗൾഫുകാരുടെ മാതിരി ‘പണിതീരാത്ത ഭാർഗ്ഗവീ നിലയം’ പോലെ പണിയണ്ട...!”

ശരിയായിരുന്നു. ഗൾഫുകാരൻ വീടു പണിയുമ്പോൾ എടുത്താൽ പൊങ്ങാത്ത ഒരെണ്ണം ഉണ്ടാക്കും. അതിന്റെ പണി പൂർത്തിയാക്കാൻ കഴിയാതെ പലയിടത്തും കണ്ടിട്ടുണ്ട്. ഞാൻ അതിനു മറുപടിയൊന്നും പറഞ്ഞില്ല. എങ്കിലും ഞാൻ മുന്നോട്ട് പോയി. അങ്ങനെയൊന്ന് പിന്നീട് വേണമെങ്കിലും അടിത്തറ ഇപ്പൊഴേ വേണമല്ലൊ.

താമസിയാതെ പ്ലാൻ തെയ്യാറായി.
ഒരു വിധം തെറ്റില്ലാത്ത ഒന്നാണെന്നു തോന്നി.
അത്ര വിസ്താരമേറിയ മുറികാളൊന്നുമല്ല.
ആയിരത്തിഒരുന്നൂറ്റൻപത് (1150sq.ft.) സ്ക്വയർ ഫീറ്റ്. ഞാൻ ഓക്കെ അടിച്ചു.
താഴത്തേതിന്റെ ഫോട്ടോ കോപ്പി പോലെ ഒരു നില കൂടിയുണ്ടായിരുന്നു മുകളിൽ.
ഒരേ പോലുള്ള രണ്ടു വീടായിട്ടായിരുന്നു പ്ലാൻ.
രണ്ടു ഫ്ലോറും കൂടി 2300sq.ft.
ഒരു പത്തു വർഷം മറ്റൊന്നും ശ്രദ്ധിക്കാതെ കൊടും തപസ്സ് വേണ്ടി വരും..!!!
അതായിരുന്നു കണക്കു കൂട്ടൽ....

കോൺ‌ട്രാക്ടറുമായി ബന്ധപ്പെട്ടു.
കരാർ വാക്കാൽ പറഞ്ഞുറപ്പിച്ചു.
ഞാൻ എത്തുന്നതിനു മുൻപ് പ്ലാൻ അധികാരികളുടെ കയ്യിൽ നിന്നും അനുവാദം വാങ്ങി വക്കാമെന്ന് ഏറ്റു. അങ്ങനെ ഒരു കടമ്പ കടന്നു.

ഇനിയുള്ളത് വായ്പ്പ എടുക്കേണ്ടതിലേക്കായി ആദ്യം ഉണ്ടാക്കേണ്ട എന്റെ
 ‘സാലറി സർട്ടിഫിക്കറ്റ്’ ആണ്. ഒരു കൊല്ലം തീരാൻ രണ്ടു മാസം ബാക്കിയുള്ളപ്പോൾ അതിനായി ഒരുങ്ങി. ബോസ്സിന്റെ അടുത്തു നിന്നും സാലറി സർട്ടിഫിക്കറ്റ് വാങ്ങുമ്പോൾ ഞാൻ ഓർമ്മപ്പെടുത്തി.
“ഞാനൊരു വീടുണ്ടാക്കാൻ പോകാണ്. നാട്ടിൽ പോകുമ്പോൾ കുറച്ചു ‘ദിനാർ’ ലോണായിട്ടു നീ തരില്ലേ...?”
ബോസ്സ് അതു കേട്ടു ഞെട്ടിയോ...? എനിക്കങ്ങനെ ഒരു നിമിഷം തോന്നി.
“ഇപ്പോഴത്തെ ലോക സാമ്പത്തിക ക്രൈസ്സിസ് സാഹചര്യത്തിൽ ഒരാൾക്കും ലോൺ കൊടുക്കാൻ പാടില്ലെന്നാ തലസ്ഥാനത്തു നിന്നുള്ള ഓർഡർ. മാക്സിമം ഒരു മാസത്തെ ശമ്പളം കൊടുക്കാം. അത് ആ മാസം തന്നെ പിടിച്ചോളണം.”

ഞാൻ അതു കേട്ട് തല കുനിച്ച് നിന്നു. കണക്കു കൂട്ടലുകൾ തെറ്റുകയാണൊ..?
തറ കെട്ടാനുള്ള കാശ് ബോസ്സിന്റടുത്തു നിന്നും വായ്പ്പയായി വാങ്ങാമെന്ന പ്രതീക്ഷയിലായിരുന്നു. അതാവുമ്പോൾ പലിശയൊന്നും കൊടുക്കേണ്ടല്ലൊ....!
പുത്തരിയിൽ തന്നെ കല്ലുകടിച്ചു..!
എന്റെ വിട് എന്ന സ്വപ്നം നടക്കാതെ വരുമോ...?
വല്ലാത്ത മനഃപ്രയാസത്തോടെയാണ് സാലറി സർട്ടിഫിക്കറ്റുമായി അവിടന്നിറങ്ങിയത്.

കമ്പനിയിലെ ഒരു സുഹൃത്തിനോടൊപ്പമാണ് എംബസ്സിയിലേക്ക് പുറപ്പെട്ടത്. അവിടെച്ചെന്നപ്പോൾ തിരക്കോട് തിരക്ക്. ക്യൂവിൽ നിന്ന് കാലു കഴച്ചു. പത്തുമണിയായപ്പോഴേക്കും കൌണ്ടറിൽ എത്തി. അവിടത്തെ ഓഫീസ്സർ ഒരു പുഛരസത്തിലല്ലെ പറഞ്ഞതെന്ന് തോന്നി. തെറ്റ് എന്റേതാണ്. ഇത് എന്റെ നിത്യാഭ്യാസത്തിൽ പെട്ടതൊന്നുമല്ലല്ലൊ.

“എടോ നിങ്ങൾ ചുമ്മാ ഒരു ലെറ്റർ പാഡിൽ ഒരു കത്തും കൊണ്ടു വന്നാൽ അതെങ്ങനെ അറ്റസ്റ്റ് ചെയ്യാനാകും. ഈ കമ്പനിയും ഇതിലെ ഒപ്പും ശരിക്കുള്ളതാണോന്ന് ഞങ്ങളെങ്ങനെ അറിയും. ഇതിനൊക്കെ ഒരു ആധികാരികത വേണം. പോയി ‘ചെം‌മ്പർ ഓഫ് കോമ്മേഴ്സിന്റേയും, മിനിസ്ട്രി ഓഫ് എക്സ്റ്റേണൽ അഫയേഴ്സിന്റെ കൌണ്ടർ സൈനും വാങ്ങി, രണ്ടു ഫൊട്ടൊ കോപ്പിയുമായി വന്നാൽ ഒപ്പിട്ടു തരാം..!!”
എന്നും പറഞ്ഞ് ആ കടലാസ് മുൻപിലെ ഗ്ലാസ്സ് മറ കാരണം എന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞില്ലെന്നു മാത്രം. അവരുടെ അത്രയും സമയം നഷ്ടപ്പെടുത്തിയതിന് സോറി പറഞ്ഞ് വിയർത്തു കുളിച്ച് പുറത്തിറങ്ങി. ചില സമയത്തങ്ങനെയാണ്.
ഏസി മുറിയിലാണെങ്കിലും വിയർത്തു കുളിക്കും...!

കൂട്ടുകാരനുമായി തിരികെ പോരുമ്പോൾ ഞാൻ ഓർക്കുകയായിരുന്നു. വായ്പ്പ തരാൻ ബുദ്ധിമുട്ടാണെന്ന ബോസ്സിന്റെ പറച്ചിലും, എംബസ്സിയിലെ അനുഭവവും ചേർത്ത് വായിക്കുമ്പോൾ വീടു പണിക്ക് തൽക്കാലം വിട പറയാമെന്ന് തോന്നി. വീടു പണിയാനുള്ള സമയം ആയില്ലെന്നു തോന്നുന്നു. ഇന്നാകെ ശകുനപ്പിശകാണ്. ഞാൻ കൂട്ടുകാരനോട് പറഞ്ഞു.
“ഇന്നിനി നമുക്ക് എങ്ങും പോകണ്ട. ഇന്നത്തെ എന്റെ സമയം ശരിയല്ല. നമുക്ക് കമ്പനിയിലേക്ക് തിരിച്ചു പോകാം.”
“അതു വേണ്ടാ.. നമുക്ക് മിനിസ്ട്രിയിലും കൂടി പോകാം. അവിടെയിനി വേറെന്തെങ്കിലും പേപ്പറുകളൂം മറ്റും ആവശ്യപ്പെട്ടാലൊ...? നേരത്തെ അറിഞ്ഞിരിക്കുന്നത് നല്ലതാ... ”

അതു ശരിയാണ്. അല്ലെങ്കിൽ അടുത്ത പ്രാവശ്യം ചെല്ലുമ്പോൾ വീണ്ടും മുടങ്ങും. ഞങ്ങൾ നേരേ ചേമ്പർ ഓഫ് കോമ്മേഴ്സിലേക്ക് ചെന്നു. അവിടെ തിരക്കൊന്നുമില്ല. രണ്ടു മൂന്നു പേർ മാത്രം. പേപ്പർ കൊടുത്ത് കാര്യം പറഞ്ഞു. അദ്ദേഹം അകത്തു പോയി. അവിടെ അപ്പോൾ നിരാശാകാമുകനെപ്പോലെ ഒരു മലയാളി നിൽക്കുന്നുണ്ടായിരുന്നു. പരിചയപ്പെട്ടപ്പോൾ അയാൾ തന്റെ സങ്കടം പറഞ്ഞു. അയാളും സാലറി സർട്ടിഫിക്കറ്റിന്റെ കാര്യത്തിനായി വന്നതാണ്. പക്ഷേ, അയാൾക്ക് ഒപ്പിട്ടു കൊടുത്തില്ല. കാരണമായി പറഞ്ഞത് അവരുടെ കമ്പനി തൊഴിലാളികളുടെ ഇൻഷുറൻസും മറ്റും കൃത്യമായി അടക്കുന്ന കൂട്ടത്തിൽ പെട്ടതല്ല. അതെല്ലാം ശരിയാക്കിയാലെ ഒപ്പിട്ടു തരൂ. അതിനി ഇപ്പോഴെങ്ങും നടക്കില്ലെന്നറിഞ്ഞാണ് പാവം വിഷമിച്ച് പിന്നെയും നിന്നത്. ആ പാവത്തിന്റെ വീടെന്ന സ്വപ്നം അവിടെ തകർന്നടിയുകയാണ്...!

ബോസ്സ് അതെല്ലാം കൃത്യമായി അടക്കുന്ന കൂട്ടത്തിലാണോ...?
അയാളുടെ നിരാശ തീർച്ചയായും എന്നിലേക്കും ബാധിച്ചു. അല്ലെങ്കിലും എനിക്കറിയാമായിരുന്നു ഇന്നൊന്നും നടക്കില്ലെന്ന്. എന്റെ പേപ്പറും വാങ്ങി പോയ ആൾ പത്തു മിനിറ്റിനുള്ളിൽ തിരിച്ചു വന്നു. ഞാൻ കൊടുത്ത സർട്ടിഫിക്കറ്റും തിരിച്ചു തന്നു. അദ്ദേഹം ഒന്നും പറഞ്ഞില്ല.
പേപ്പറിൽ ഒപ്പും സീലും വച്ചിരിക്കുന്നു...!!
എന്റെ കണ്ണു തള്ളിപ്പോയി....
ഞാൻ എന്റെ സുഹൃത്തിനെ കെട്ടിപ്പിടിച്ചു.
അവിടെ ചെറിയൊരു ഫീസ് ഉണ്ടായിരുന്നു ഒപ്പുകാശായി. അതു കൊടുത്ത് അവിടന്നിറങ്ങി.

അവിടത്തെ ഒപ്പു കിട്ടിയതോടെ മനസ്സിലൂറിയ മാറാലകൾ മാറിത്തുടങ്ങിയിരുന്നു. നേരെ എക്റ്റേണൽ അഫയേഴ്സിലെത്തി. അരമണിക്കൂർ കഴിഞ്ഞു വരാൻ പറഞ്ഞു. പേപ്പറും അവർക്കുള്ള ഫീസും കൊടുത്തേൽ‌പ്പിച്ച് പുറത്തിറങ്ങി. കാലത്ത് കാര്യമായൊന്നും കഴിക്കാതെയാണ് ഇറങ്ങിത്തിരിച്ചത്. ഒരു മലയാളി ഹോട്ടൽ കണ്ടെത്തി പ്രാതൽ കഴിച്ചു. അരമണിക്കൂറിനുള്ളിൽ തിരിച്ചെത്തിയപ്പോൾ അവിടെ പേപ്പർ ഒപ്പും സീലും വച്ച് റെഡിയായിരിക്കുന്നു...!!

അതും വാങ്ങി എംബസ്സിയിലേക്ക് വിട്ടു.
നമ്മുടെ നാട്ടിലായിരുന്നെങ്കിൽ ഈ മിനിസ്ട്രിയുടെ പടിയൊക്കെ നേരെയങ്ങു കേറിച്ചെല്ലാൻ ഒക്കുമോ...?
എത്ര പിണിയാളുകളെ കൂട്ടുപിടിക്കണം...?
എത്ര കാശ് കൈക്കൂലി കൊടുക്കണം...?
എത്ര ദിവസം പിടിക്കും..?
ഇതാ.. ഇവിടെ ഒരു മണികൂറിനുള്ളിൽ തങ്ങൾക്കു തന്നെ ഒരു കാശും കൈക്കൂലി കൊടുക്കാതെ, ഒരു പിണിയാളിന്റേയും സഹായമില്ലാതെ ചെയ്യാൻ കഴിഞ്ഞിരിക്കുന്നു.
മനുഷ്യർക്കു വേണ്ടി തുറന്നു വച്ചിരിക്കുന്ന മനുഷ്യരുടെ ഓഫീസ്സ്...!!
സർക്കാർ ഓഫീസ്സായാൽ ഇങ്ങനെ വേണം.

എംബസ്സിയിലെത്തിയപ്പോൾ പഴയതു പോലുള്ള തിരക്കില്ല. എങ്കിലും കുറച്ചു നേരത്തെ നിൽ‌പ്പിനു ശേഷം അതും നേടിയെടുത്തു. നമ്മുടെ സർക്കാർ ഓഫീസ് ഗൾഫിലായതു കൊണ്ടാകും അന്നു തന്നെ ഒപ്പു വച്ചു കിട്ടിയത്. ചെറിയൊരു ഫീസും അടക്കേണ്ടതുണ്ടായിരുന്നു. അതും കൂടി കിട്ടിയതോടെ എന്റെ ആത്മവിശ്വാസം വർദ്ധിച്ചു.
ഇത്തവണ എന്തായാലും ഞാൻ വിട് പണിയും...!!!
എനിക്കവിടെയൊക്കെ തുള്ളിച്ചാടണമെന്നു തോന്നി.

ഒരു മാസം മുൻപേ അവധിക്ക് അപേക്ഷിച്ചു. ഒരേ ഒരു മാസം മാത്രം. അവധി കിട്ടിയെങ്കിലും കൂടെ കൊടുത്ത ലോൺ അപേക്ഷ പാസ്സായില്ല. പകരം ഒരു മാസത്തെ ശമ്പളം മാത്രം തന്നു. വിഷമമുണ്ടായെങ്കിലും പ്രതികരിച്ചില്ല. കാര്യമായ ലഗ്ഗേജുകളൊന്നുമില്ലാതെ നാട്ടിലേക്കൊരു യാത്ര.
ഒരു ജീവിതകാല സ്വപ്നവും പേറി...!

ഇതിനുള്ളിൽ ആവശ്യമുള്ള ലോണിന്റെ പതിനഞ്ചു ശതമാനത്തിനു തുല്യമായ തുക ബാങ്കിൽ എത്തിച്ചിരുന്നു കെട്ടൊ. ഇപ്പോൾ കയ്യിലുള്ള കാശ് തറകെട്ടിത്തുടങ്ങുന്നതു വരെയുള്ള കാര്യങ്ങൾക്ക് ‘കൈക്കൂലി’ കൊടുക്കാനായി മാത്രമുള്ളതാണ്...!?
പരിചയക്കാരായ കൂട്ടുകാർ മുന്നറിയിപ്പു തന്നിരുന്നു.
അതു മറ്റാവശ്യങ്ങൾക്ക് ചിലവാക്കിയാൽ ഒരു മാസം കൊണ്ട് ഓടിപ്പിടഞ്ഞുണ്ടാക്കേണ്ട മറ്റു സർട്ടിഫിക്കറ്റുകൾ ഒന്നും ഉണ്ടാക്കാനാവില്ല.
ലോണും പാസ്സാവില്ല...!
നാട്ടിലെത്തിയതും ആദ്യത്തെ കൈക്കൂലിക്കായി കോൺ‌ട്രാക്ടർ കൈ നീട്ടി...?!!


ബാക്കി അടുത്ത പോസ്റ്റിൽ...