Tuesday 15 November 2011

സ്വപ്നഭുമിയിലേക്ക്...(53) തുടരുന്നു...

കഴിഞ്ഞതിൽ നിന്നും....

ഹൈവേയിൽ നിന്നും തന്റെ പോക്കറ്റ് റോഡിലേക്ക് കയറുന്നതിനു തൊട്ടു മുൻപ് ഒരു പോലീസ്സ് വണ്ടി ഒരു കാർ തടഞ്ഞു നിറുത്തി പരിശോധിക്കുന്നത് അകലെ വച്ചു തന്നെ ശ്രദ്ധയിൽ പെട്ടതും പെട്ടെന്ന് തന്നെ ചവിട്ടി നിറുത്തി.
വശം തിരിഞ്ഞു പോകാൻ വഴികളൊന്നുമില്ലായിരുന്നു...
പിന്നോട്ടു പോയാൽ അവർ ശ്രദ്ധിക്കും...
മുന്നോട്ടു തന്നെ പോകാതെ ഒരു നിവൃത്തിയുമില്ലായിരുന്നു...
ഇതിനകം തന്റെ വണ്ടി അവർ കണ്ടു കാണും...
അവർ കൈ കാണിച്ചില്ലെങ്കിൽ രക്ഷപ്പെട്ടു...
വണ്ടി അവരുടെ അടുത്തെത്തി...
പെട്ടെന്നവർ കൈ കാണിച്ചതും പോക്കറ്റിൽ കിടന്ന മോബൈൽ അലാറം അടിച്ചതും ഒരുമിച്ചായിരുന്നു...!
പരിഭ്രാന്തിയോടെ മോബൈൽ കിടന്ന ഇടത്തെ പോക്കറ്റിനിട്ട്, നെഞ്ചന്നിട്ടിടിക്കുന്നതു പോലെ ഒറ്റ അടിയുംഎന്റെ മാതാവേന്ന നിലവിളിയും ഒരുമിച്ചായിരുന്നു...!!!


ചേരപ്പാര.....

തുടരുന്നു...

പോലീസ്സുകാരന്റെ തൊട്ടു മുൻപിൽ കാറു നിറുത്തുമ്പോഴേക്കും വർഗ്ഗീസേട്ടൻ ഏസിയുടെ തണുപ്പിലും നന്നായി വിയർത്തു കുളിച്ചു.....
പരിഭ്രാന്തി നിറഞ്ഞ മുഖം രക്തമില്ലാതെ വിളറിപ്പോയെങ്കിലും കണ്ണുകളിൽ നോക്കിയ പോലീസ്സുകാരന് കാര്യം പിടി കിട്ടി. നമ്മുടെ നാട്ടിലേപ്പോലെ ഏമാന്റെ മുന്നിലേക്ക് ഇറങ്ങിച്ചെന്ന് നടു വളച്ച് നിൽക്കേണ്ടതില്ല...!
ഏമാൻ ഇങ്ങോട്ടു വന്നോളും...!

പോലീസ്സുകാരൻ തിരിച്ചു പോയി കാറിൽ നിന്നും ഒരു ‘കുന്ത്രാണ്ടം’ എടുത്തുകൊണ്ടു വന്നു...!
അത് കണ്ടപ്പൊഴേ വർഗ്ഗിസേട്ടന്റെ നല്ല ജീവൻ പോയി....!!
വയറ്റിൽ കിടന്ന കള്ളത്രയും ഇരുന്ന ഇരിപ്പിൽ ആവിയായി..!!
ആ ഇത്തിരി നേരം കൊണ്ട് വിളിക്കാത്ത ദൈവങ്ങളില്ല...
(സത്യം പറയാമല്ലൊ. അക്കാര്യത്തിൽ ജാതിയും മതവും ഒന്നും വർഗ്ഗീസേട്ടൻ നോക്കിയില്ല.)

അതു കൊണ്ടു വന്ന് വർഗ്ഗിസേട്ടന്റെ മുഖത്തിനു നേരെ പിടിച്ചു.
എന്നിട്ട് ‘ ഒന്നു ഊതിക്കേ’ എന്നർത്ഥത്തിൽ ‘ഫൂ..’ ന്നൊരു ശബ്ദം പുറപ്പെടുവിച്ചു പൊലീസ്സുകാരൻ.
വർഗ്ഗീസേട്ടൻ രക്തമയമില്ലാത്ത മുഖമുയർത്തി ‘അതു വേണോ’ ന്നൊരു ചോദ്യം ചോദിച്ചതു പോലെ തല പതുക്കെയൊന്ന് വെട്ടിച്ചു....?!
‘ഊതിയേ തീരു’ എന്നർത്ഥത്തിൽ പോലീസ്സുകാരനും തല കീഴ്പ്പോട്ടേക്ക് ഒരു വെട്ടിക്കൽ.
തൽക്കാലത്തേക്ക് രണ്ടു പേർക്കും ശബ്ദമില്ല.
വർഗ്ഗീസേട്ടന്റെ തൊണ്ടയിലെ വെള്ളം എപ്പൊഴേ വറ്റിപ്പോയിരുന്നു...!
അതറിഞ്ഞുകൊണ്ട് പോലീസ്സുകാരനും മൂകാഭിനയത്തിൽ കൂടിയെന്നു മാത്രം.

ഒരു നിമിഷം,
തൊട്ടടുത്ത നിമിഷം സംഭവിക്കാൻ പോകുന്നതെന്തെന്നു വ്യക്തമായതോടെ മനഃസംഘർഷം കാരണം നിറഞ്ഞു വന്ന കണ്ണുകളിൽ നിന്നും ഓരോ തുള്ളി കണ്ണു നീർ മടിയിൽ വീണു പൊട്ടിച്ചിതറിയത് വർഗ്ഗീസേട്ടൻ അറിഞ്ഞില്ല....

ഒന്നു നിവർന്നിരുന്ന് തല സ്വൽ‌പ്പം പുറത്തേക്കു നീട്ടി ചുണ്ടു സ്വൽ‌പ്പം കൂർപ്പിച്ച് ഊതി....?
പക്ഷെ, ശ്വാസം ഒരു പണത്തൂക്കം പോലും പുറത്തേക്കു വന്നില്ല..!
അതകത്തേക്കാണു പോയത്...!

പോലീസ്സുകാരന് ചിരിക്കാനാണ് തോന്നിയത്.
ഒരു നറുപുഞ്ചിരിയോടെ ചെറുപ്പക്കാരനായ പോലീസ്സുകാരൻ കൈ ‘റ്റാ റ്റാ‘ കാണിക്കുന്നതു പോലെ കൈ വിടർത്തി, ‘അങ്ങനെയല്ല ഊതുന്നത്’ എന്നർത്ഥത്തിൽ കൈയ്യാട്ടി. അതോടൊപ്പം ചൂണ്ടാണി വിരൽ മാത്രം പാതി നിവർത്തി ‘കാറിനു വെളിയിലേക്ക് ഊതൂ’ എന്നർത്ഥത്തിൽ കൈയ്യാട്ടി കാണിച്ചു.
വർഗ്ഗീസേട്ടൻ ഒന്നുകൂടി നിവർന്നിരുന്നു.
പോലീസ്സുകാരൻ പിന്നെയും തലയാട്ടി ‘വേഗമാവട്ടെ’ന്ന് ആംഗ്യം കാണിച്ചു.
ഇത്തവണ വർഗ്ഗിസേട്ടന്റെ അടവൊന്നും പറ്റിയില്ല.
ശക്തി കുറഞ്ഞതെങ്കിലും ഒരു കുഞ്ഞൂത്ത് വേണ്ടിവന്നു...!!
ആ പണ്ടാറം കുന്ത്രാണ്ടത്തിന് അത്ര പോലും വേണ്ടായിരുന്നു.
‘ഇടിവെട്ടിയവന്റെ തലയിൽ തേങ്ങാ വീണെ’ന്നു പറഞ്ഞതു പോലെ ‘ബീപ്..ബീപ്...ബീപ് ’ അടിക്കാൻ...!!!

പിന്നെ, കമ്പനിയിൽ നിന്നും ആളു ചെന്ന് ഇറക്കിക്കൊണ്ടു വരേണ്ടി വന്നു.
കമ്പനിയിലെ തക്കം പാത്തിരിക്കുന്ന ചേരപ്പാമ്പുകൾക്ക് ഇല്ലാത്ത പത്തി വിടർത്തി ആടാൻ കിട്ടിയ ആദ്യ അവസരമായിരുന്നു അത്. നല്ല ‘കിമ്പളം’ കിട്ടാൻ വഴിയുള്ള വർഗ്ഗീസേട്ടൻ ചെയ്യുന്ന ജോലി സ്വപ്നം കണ്ട് ‘കട്ടിലൊഴിയുന്നതും കാത്തിരിക്കുന്ന’ കുറച്ച് ചേരകൾ ഇല്ലാത്ത വിഷമൊക്കെ ചീറ്റി പാഞ്ഞടുത്തു.
അതു കാരണം കാറ് തിരിച്ചെടുത്തു കമ്പനി...!

വർഗ്ഗീസേട്ടൻ താമസിക്കുന്നത് ഓഫീസിനോട് ചേർന്നു തന്നെയാണല്ലൊ. കാറിന്റെ ആവശ്യമില്ലത്രെ...!
ഇനി പുറത്തു പോയി പഴയ പണി ചെയ്യണ്ട. ഓഫീസ്സിൽ ഇരുന്നു കൊണ്ടുള്ള പണി ചെയ്താൽ മതിയെന്നു പറഞ്ഞപ്പോൾ അതൊരു തരം താഴ്ത്തലായിട്ടേ വർഗ്ഗീസേട്ടന് കണക്കിലെടുക്കാനായുള്ളു.
കൂടാതെ സ്വതന്ത്രനായി പുറത്ത് വിലസി നടക്കാൻ പറ്റാത്തൊരു ജോലി എന്തൊരു ജോലി..?
ആകെ നാണക്കേടായി...!

ഈ കാലമത്രയും ഇവിടെ ജോലി ചെയ്തിട്ടും ഒരു പോലീസ്റ്റേഷനിലും കിടക്കേണ്ടി വന്നിട്ടില്ല.
ഇതിപ്പോൾ രാജാവായി വിലസിയിട്ട് അവസാനം വെള്ളമടിച്ച് വണ്ടിയോടിച്ചതിന് പോലീസ്സ് പിടിക്കുക...!
സ്റ്റേഷനിലെ ലോക്കപ്പിൽ കിടക്കുക...!
കോടതിയിൽ കയറേണ്ടി വരിക...!
ജഡ്ജിയുടെ ചോദ്യത്തിനു മുൻപിൽ തല കുനിച്ചു നിൽക്കേണ്ടി വരിക...!
കോടതി വിധിച്ച ഫൈൻ കെട്ടുക...!
ഇനി കൂട്ടുകാരുടെ മുഖത്ത് എങ്ങനെ നോക്കും...?
ഇവിടെയാണെങ്കിൽ ചേരകളുടെ ബഹളം...!

ഇന്നലെവരെ തന്റെ കഴുത്തിൽ കയ്യിട്ട് നടന്നവനൊക്കെ കിട്ടിയ അവസരം പാഴാക്കാതെ എനിക്കിട്ട് പാര പണിയുന്നു. വർഗ്ഗീസേട്ടന്റെ എല്ലാ കൺ‌ട്രോളും നഷ്ടമായൊരു നിമിഷം, അപ്പൊഴത്തെ ദ്വേഷ്യത്തിന് മാനേജരുടെ മുറിയിലെത്തി. തറപ്പിച്ചു തന്നെ പറഞ്ഞു.
“എനിക്കെന്റെ പഴയ ജോലി തന്നെ തിരിച്ചു കിട്ടണം. ഇല്ലെങ്കിൽ ഇന്നു തന്നെ എന്നെ കയറ്റിവിടണം. ഞാൻ രാജിക്കത്ത് തരാം...!!?”

മാനേജർ അതൊഴിവാക്കാൻ പലതും പറഞ്ഞെങ്കിലും വർഗ്ഗീസേട്ടൻ ഒന്നിനും വഴങ്ങിയില്ല. ഞാൻ ആലോചിക്കട്ടെ എന്ന മറുപടിയിൽ തൃപ്തനാകാതെ വർഗ്ഗീസേട്ടൻ രാജിക്കത്തൊരെണ്ണം എഴുതിക്കൊടുത്ത് മുറിയിൽ വന്നു കിടന്നു.

കമ്പനിയിലെ ചേരകൾ പാരയുടെ മൂർച്ച കൂട്ടി കൂട്ടി രാജി സ്വീകരിക്കുന്ന തലത്തിലേക്ക് കാര്യങ്ങൾ എത്തിച്ചു.
കാൽ നൂറ്റാണ്ടിനടുത്തായില്ലെ.. എന്നാൽ  പിന്നെ പൊയ്ക്കളയാമെന്ന് വർഗ്ഗീസേട്ടനും തീർച്ചപ്പെടുത്തി.
തോൽക്കാൻ എന്തായാലും മനസ്സില്ല...!!

പിറ്റേ ദിവസം തന്നെ കാര്യങ്ങളെല്ലാം ശരിയാക്കി, കിട്ടാനുള്ളതും വാങ്ങി വർഗ്ഗിസേട്ടൻ ആരോടും പറയാതെ നാടെത്തി....!!

സാധാരണ ഗതിയിൽ വ്യാഴാഴ്ച കാലത്തു മുതലേ കൂടിയന്മാരായ കൂട്ടുകാരുടെ വിളി വർഗ്ഗീസേട്ടനു വരാറുള്ളു. വ്യാഴാഴ്ചക്കു മുൻപ് ഇതെല്ലാം അരങ്ങേറിയതുകൊണ്ട് ഈ സംഭവങ്ങൊളൊന്നും ഒരു കുഞ്ഞും അറിഞ്ഞില്ല.

കൂടുതൽ കാലം ഒരുമിച്ച് ജീവിച്ചത് ഞങ്ങളോടൊപ്പമായിരുന്നു.
ആ ഞങ്ങളോടു പോലും ഒരു വാക്ക് മിണ്ടാൻ- യാത്ര പറയാൻ അഭിമാനമോ അതോ കുറ്റബോധമോ സമ്മതിച്ചില്ല. ആരെയും കുറ്റപ്പെടുത്താൻ വയ്യല്ലൊ.
സ്വന്തം സ്വഭാവവിശേഷം കൊണ്ട് സംഭവിച്ചതിന് ആരെ കുറ്റപ്പേടുത്തും...?
ഞങ്ങൾ അവസാനമായി കണ്ടപ്പോഴും ഓർമ്മപ്പെടുത്തിയിരുന്നതാണ്.
എല്ലാം മറന്നു.
‘വെളുത്തതെല്ലാം പാലെന്നു ധരിക്കുന്നവർക്ക് ഇതൊരു ഗുണപാഠം.’
‘അവനവന്റെ നിലനിൽ‌പ്പിനെക്കുറിച്ച് ആദ്യം ചിന്തിക്കണമെന്നത് മറ്റൊരു പാഠം.’
കാൽ നൂറ്റാണ്ടിനടുത്തെത്തിയ വർഗ്ഗീസേട്ടന്റെ പ്രവാസ ജീവിതം അവിടെ അവസാനിച്ചു.

‘ബോസ്സ് രാജിക്കത്ത് കൊടുത്തതിന്റെ രണ്ടാം മാസം കമ്പനിയിൽ നിന്നും പിരിഞ്ഞു....
പുതിയ മാനേജർ ചാർജ്ജെടുത്തു....
ഒരു ചെറുപ്പക്കാരൻ പയ്യൻ...
പഴയ പടി തന്നെ കാര്യങ്ങൾ മുന്നോട്ട് പോയി...

ഇതിനിടക്ക് ബാങ്കിന്റെ നോട്ടീസ് വന്നു.
എന്റെ ഹൌസിങ് ലോണിന്റെ പലിശ പിന്നെയും അര ശതമാനം കൂട്ടി പതിമൂന്നര ശതമാനമാക്കിയതായി അറിയിപ്പു കിട്ടി...!
കുറച്ചു ദിവസം മുൻപ് പത്രത്തിൽ കണ്ടിരുന്നു. ‘തക്കാളി’യുടെ വില പിടിച്ചു നിറുത്താൻ പറ്റുന്നില്ലെന്ന്. അതുകൊണ്ട് റിസർവ്വ് ബാങ്ക് യോഗം ചേരാൻ പോകുന്നുവെന്ന്...!!
അതിന് എനിക്കിട്ട് അര ശതമാനം പലിശ കൂട്ടിത്തന്നതെന്തിനെന്ന് മനസ്സിലായില്ല.
അവരൊക്കെ വല്യ വല്യ ആളുകളല്ലെ..!
വല്യ വല്യ കാര്യങ്ങളാണ് പറയുന്നത്...!!
അതോടെ നാട്ടിൽ തക്കാളിക്ക് വില കുറഞ്ഞൊ ആവോ...?!
ഇവരിങ്ങനെ മാസം മാസം യോഗം ചേരാൻ തുടങ്ങിയാൽ സാധാരണക്കാർ എന്തു ചെയ്യും ദൈവമേ...?
ദൈവം പോലും കൈവിട്ട വർഗ്ഗങ്ങളാണല്ലൊ അവർ...!!
പിന്നെ ആരുണ്ടു ചോദിക്കാൻ...?

ഇനിയും തക്കാളി മാത്രമല്ല ഓറഞ്ചിന്റേയും, മുന്തിരിയുടേയും (സാധാരണക്കാരുടെ നിത്യോപയോഗ സാധനങ്ങളാണല്ലൊ..!?) വിലയും പിടിച്ചു നിറുത്താനായില്ലെങ്കിൽ പലിശ ഇനിയും കൂട്ടാം...!?
ഒരു മാസം മുൻപേ രാജിക്കത്ത് കൊടുത്താൽ മതിയെങ്കിലും, ഇക്കണക്കിനു പോയാൽ ശരിയാവില്ലെന്നും, ഇനിയൊരു മീറ്റിംഗ് അവർ കൂടുന്നതിനു മുൻപ് എത്രയും വേഗം കിട്ടാനുള്ള കാശും വാങ്ങി ബാങ്കിലെ ഇടപാട് തീർത്തില്ലെങ്കിൽ സംഗതി പുലിവാലാകുമെന്നും തോന്നിയതു കൊണ്ട് രണ്ടു മാസം മുൻപു തന്നെ ഞാൻ രാജിക്കത്ത് കൊടുത്തു.

അപ്പൊഴാണ് മറ്റൊരു പ്രശ്നം എനിക്ക് വിലങ്ങു തടിയായത്.
“നിന്റെ ജോലി ചെയ്യാൻ പറ്റിയ ഒരാളെ നീ തന്നെ കണ്ടെത്തി പരിശീലിപ്പിച്ചെടുത്തിട്ടെ നിനക്ക് പോകാൻ പറ്റൂ..!!”
ഞാനൊന്നു ഞെട്ടി..! ഇതെന്തൊരു പുലിവാലാണ്...?! ഞാൻ പറഞ്ഞു.
“ഞാനെന്തിനാ ഒരാളെ കണ്ടെത്തണെ..? നിങ്ങൾ പറ്റിയ ഒരാളെ വേഗം നിയമിക്ക്. പരിശീലനം ഞാൻ കൊടുത്തോളാം.”

മാനേജരുടെ ഒരു നിമിഷത്തെ നിശബ്ദതയിൽ കിട്ടിയ സമയം കൊണ്ട് ഞാനൊന്നാലോചിച്ചു.
ഒരു കണക്കിനു ഇതു നല്ലതാണ്. ഒന്നൂല്ലെങ്കിലും ഒരു മലയാളിയെ ജോലിയിൽ കയറ്റാനെങ്കിലും ഞാൻ വിചാരിച്ചാൽ കഴിയുമല്ലൊ. ഞാൻ പറ്റില്ലെന്നു പറഞ്ഞാൽ ചിലപ്പോൾ ഫിലിപ്പിനോ(ഫിലിപ്പൈൻ‌കാർ)കളായിരിക്കും പകരം കമ്പനി നിയമിക്കുക.
ഉടനെ തന്നെ ഞാൻ ചോദിച്ചു.
“പുതിയ വിസ തരുമെങ്കിൽ എന്റെ നാട്ടിൽ നിന്നും ആളെ കണ്ടെത്താം..”
“ അതു പറ്റില്ല. നീ പോയാലല്ലെ പകരം പുതിയ വിസ കിട്ടൂ... പിന്നെങ്ങനെ നീ പരിശീലിപ്പിക്കും..?”
വിസയുമില്ല, ആളേയും കണ്ടെത്തി പരിശീലിപ്പിക്കണം...!?
നിയമിക്കാതെ ആരെങ്കിലും പരിശീലനത്തിനു വരുമോ...?
ഓ.. ഇതു വല്ലാത്ത പാമ്പായല്ലൊ ദൈവമേ..!!


അടുത്ത പോസ്റ്റിൽ ‘സ്വപ്നഭൂമിയിലേക്ക്...’ അവസാനിക്കും.

18 comments:

പഥികൻ said...

കഥ തുടരട്ടെ.. ഇത്തവണ സസ്പെന്‍സ് ഒന്നും ഇല്ലാത്തതു നന്നായി.

രമേശ്‌ അരൂര്‍ said...

അടുത്ത തവണ അവസാനിപ്പിക്കുമെന്നോ ? തുടര്‍ന്നില്ലെങ്കില്‍ ബ്ലോഗറെ വായനക്കാര്‍ അവസാനിപ്പിക്കും പറഞ്ഞേക്കാം :)
എന്തായാലും വര്‍ഗീസ്‌ ചേട്ടന് അത് വേണം ,,ച്ചിരി കൂടുതല്‍ ആയിരുന്നു ,,ഈ കുറിപ്പുകളില്‍ എന്നും ഓര്‍മ നില്‍ക്കുന്നതും വര്‍ഗീസ്‌ ചേട്ടന്റെ കുടിക്കഥകള്‍ തന്നെയാണ് ..:)

കുഞ്ഞന്‍ said...

ശ്ശോ, അവസാനിക്കുകയാണൊ അവസാനിപ്പിക്കുകയാണോ..?

ആ സൌദിപർവ്വം കൂടി ഇനി പറയണം..

മൻസൂർ അബ്ദു ചെറുവാടി said...

അതേ..അടുത്ത ലക്കത്തില്‍ അവസാനിക്കും എന്ന് അവസാനം വായിച്ചപ്പോള്‍, വായിച്ചു വന്ന മൂഡ്‌ ഒക്കെ പോയല്ലോ വീകെ.
എതായാല്യം വര്‍ഗീസ്‌ ചേട്ടന്റെ കഥ ഒരു ഗുണപാഠമാണ് .

African Mallu said...

അവസാനിപ്പിക്കാന്‍ പോവാ അപ്പൊ പിന്നെ എഴുത്തുകാരന്റെ ഫോട്ടോയൊക്കെ കൊടുത്തു നമ്മക്ക് ഒന്ന് ആഘോഷം ആക്കണ്ടേ
:-)..ചുമ്മാ ..
അപ്പൊ രണ്ടാം ഭാഗം വരട്ടെ ‘സ്വപ്നഭൂമിയിലേക്ക്" റീ ലോടെഡ്

Anil cheleri kumaran said...

നോവൽ പുസ്തകമാക്കാൻ പരിപാടിയുണ്ടോ?

Hashiq said...

ഈ എക്കണോമിക്സ്‌ പഠിക്കാത്തത് കൊണ്ടാണോ എന്നറിയില്ല, സാധനങ്ങളുടെ വില കൂടുമ്പോള്‍ പലിശ കൂട്ടുന്ന മന്മോഹന്‍ തിയറി എനിക്ക് കത്തിയിട്ടില്ല ഇത് വരെ.

Unknown said...

ഈ ഭാഗവും വായിച്ചു

-കുമാരന്‍ | kumaran said...

നോവൽ പുസ്തകമാക്കാൻ പരിപാടിയുണ്ടോ?-

ഇത് നോവല്‍ അല്ലല്ലോ അനുഭവം അല്ലെ??

ആശംസകള്‍!

Lipi Ranju said...

ഹോ നെഞ്ച് വേദന എന്നൊക്കെ പറഞ്ഞു വെറുതെ കഴിഞ്ഞ തവണ പേടിപ്പിച്ചു. :) അതെന്താ ‘സ്വപ്നഭൂമിയിലേക്ക് ’ അവസാനിപ്പിക്കുന്നെ! നാട്ടില്‍ എത്തിയാല്‍ അല്ലെ യഥാര്‍ത്ഥ കഥ തുടങ്ങുന്നത് ! പേര് മാറ്റി പുതിയത് തുടങ്ങാംല്ലേ ...

Muralee Mukundan , ബിലാത്തിപട്ടണം said...

അപ്പോൾ ഈ വേറിട്ട തുടരൻ നിറുത്തുവാൻ ഒരുങ്ങി കഴിഞ്ഞല്ലേ..
എനിക്ക് തോന്നുന്നത് കരുതിക്കൂട്ടിയിട്ട് അവസാന്നിപ്പിക്കുവാൻ പോകുകയാണെന്നാണ് കേട്ടൊ അശോക്

krishnakumar513 said...

തുടരട്ടേ.......

Typist | എഴുത്തുകാരി said...

ശരിക്കും അവസാനിച്ചിട്ടോ അതോ അവസാനിപ്പിക്കുകയാണോ?

ഗീത said...

ഈ പരമ്പര ഞാൻ വളരെ ആസ്വദിച്ച് വായിച്ചിരുന്നതാണ്. ഇടയ്ക്ക് വച്ച് നിന്നുപോയി. അതുകൊണ്ട് ഇതിനു കുറേ മുൻപിലുള്ള ഒരു പോസ്റ്റാണ് വായിച്ചത്. ബാക്കി സമയം കിട്ടുന്നതുപോലെ വായിക്കാം.

വീകെ said...

പഥികൻ: ഈ വരവിനും അഭിപ്രായത്തിനും വളരെ നന്ദി.
രമേശ് അരൂർ: പ്രഭോ... ഈയുള്ളവൻ ഇവിടെത്തന്നെ കാണുമേ...! നിങ്ങളെയൊക്കെ വിട്ട് എങ്ങോട്ടു പോകാൻ...!?
വർഗ്ഗീസേട്ടൻ ച്ചിരി കൂടുതലാണെന്ന് പുറമേ തോന്നാമെങ്കിലും, നമ്മുടെ ബാച്ചികളുടെ ജീവിതത്തിൽ എല്ലാം ഉള്ളിലൊതുക്കി അമർത്തിപ്പിടിച്ച് ആരോടും ഒന്നും പറയാതെ ഒരു തരം വിഷാദാ‍വസ്ഥയിൽ കഴിയുന്നവരാണ് പ്രവാസികളിൽ നല്ലൊരു വിഭാഗം. ഇവിടെ ഒന്നു മിനുങ്ങിക്കഴിഞ്ഞാൽ പലരും തന്റെ മനസ്സ് തുറക്കും. ഒറ്റക്ക് ആലോചിച്ച് ചെയ്യാൻ കഴിയാത്ത പലതും കൂട്ടുകാരുടെ സഹായത്തോടെ ചെയ്യുകയും ഞാൻ മാത്രമല്ല ഈയൊരവസ്ഥയിൽ എന്നു മനസ്സിലാക്കുന്നത് കൂടുതൽ മാനസ്സികാരോഗ്യത്തിന് ഇടം കിട്ടുകയും ചെയ്യും. കുടിയെ ഞാൻ ഒരിക്കലും പ്രോത്സാഹിപ്പിക്കുകയല്ല. ഒരു ചെറിയ തോതിൽ അതാകുന്നതിന് ഗുണമുണ്ടെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
ഈ വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.
കുഞ്ഞൻ: പ്രവാസകാലത്തെ ഒരു ഘട്ടം ഇവിടെ അവസാനിക്കുകയാണ്. സൌദി പർവ്വം ഇതു വരെ ആലോചിച്ചിട്ടില്ല ചേട്ടായി. അഭിപ്രായത്തിന് വളരെ നന്ദി.
ചെറുവാടി: ഈ വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.
ആഫ്രിക്കൻ മല്ലു: അഭിപ്രായത്തിനു വളരെ നന്ദി മാഷേ.
കുമാരൻ: അതിനെക്കുറിച്ച് ഇവിടത്തൈ ഈ സെറ്റപ്പിൽ ഇതുവരെ ചിന്തിച്ചിട്ടില്ല. വരവിനും വായനക്കും വളരെ നന്ദി.
ഹാഷിക്: അതെന്തൊ.. വല്യ വല്യ ആളുകൾ പറയുന്നത് വല്യ കാര്യങ്ങളല്ലെ. നമ്മൾ ചിന്തിച്ചതുകൊണ്ടും ഒരു കാര്യവുമില്ല. വിശ്വസിക്കുക... അനുഭവിക്കുക....
അഭിപ്രായത്തിന് വളരെ നന്ദി.
ഞാൻ ഗന്ധർവ്വൻ: ‘അനുഭവ നോവൽ‘ എന്നു പറഞ്ഞാലൊ..? വായനക്കും ഈ പ്രചോദനത്തിനും വളരെ നന്ദി.
ലിപി രഞ്ജു: പ്രവാസത്തിന്റെ ഒരു ഘട്ടം ഇവിടെ അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുകയാണ്. ഈ വായനക്കും പ്രചോദനത്തിനും വളരെ വളരെ നന്ദി ലിപി,
ബിലാത്തിച്ചേട്ടൻ: കരുതിക്കൂട്ടി അവസാനിപ്പിക്കുകയല്ല. ലിപിയോട് പറഞ്ഞ മറുപടി ശ്രദ്ധിക്കുമല്ലൊ. വരവിനും അഭിപ്രായത്തിനും വളരെ നന്ദി.
കൃഷ്ണകുമാർ513: അഭിപ്രായത്തിന് വളരെ നന്ദി.
എഴുത്തുകാരി: ലിപിയോട് പറഞ്ഞ മറുപടി ശ്രദ്ധിച്ചിരിക്കുമല്ലൊ. ഈ പ്രചോദനത്തിന് വളരെ നന്ദിയുണ്ട്.
ഗീത: ഗീതേച്ചിയുടെ വാക്കുകൾ വളരെ സന്തോഷം തരുന്നു. ഇനിയും എഴുതാൻ പ്രചോദനം തരുന്നതിന് വളരെ നന്ദി. ഇനിയും വരിക.

Unknown said...

നന്നായി വായിച്ചുവരുകയായിരുന്നു... എഡിറ്റ് ചെയ്ത് ഒന്നുകൂടി മിനുക്കിയാല്‍ നോവലാക്കാം... ഇനി നാട്ടിലെ അനുഭവങ്ങള്‍ എഴുതിത്തുടങ്ങിയാല്‍ അത് 54 ലക്കത്തില്‍ നില്‍ക്കില്ല... മെഗാസീരിയലായി ചുരുങ്ങിയത് 10 വര്‍ഷമെങ്കിലും എടുക്കും... ഇവിടെ എന്നും കഥകളാ ചുറ്റും.... നല്ല നാളെ ആശംസിക്കുന്നു...

Umesh Pilicode said...

പുസ്തകമാക്കിയാല്‍ ഒരു ഫ്രീ കോപ്പി എനിക്ക് ... :))

ജയരാജ്‌മുരുക്കുംപുഴ said...

PLS VISIT MY BLOG AND SUPPORT A SERIOUS ISSUE..............

വീകെ said...

രചനീഗന്ധി: വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.
ഉമേഷ് പീലിക്കോട്: വായനക്ക് നന്ദി.
ജയറാം മുരുക്കും‌പുഴ: നന്ദി.