Thursday 15 December 2011

തിരക്കഥ ....

തിരക്കഥ എഴുതാനുള്ള ഒരു ശ്രമം.


ആദ്യമായി ‘ചന്തു അണ്ണനെ’ നമിച്ചുകൊണ്ട് തുടങ്ങട്ടെ. ചന്തു അണ്ണനെ നിങ്ങൾക്കറിയാമല്ലൊ. നമ്മളെ ‘തിരക്കഥ’ എഴുതാൻ പഠിപ്പിക്കുന്ന ‘ചന്തു നായർ എന്ന ചന്തു അണ്ണൻ. അദ്ദേഹം പറഞ്ഞു തന്ന തിരക്കഥാ രചനയിൽ ആവേശം മൂത്ത് ഞാനുമൊരു സാഹസത്തിനു മുതിരുകയാണ്. കഥ ആദ്യം എഴുതിക്കഴിഞ്ഞപ്പൊഴാണ് ഇടതു വശവും വലതു വശവുമൊക്കെ എഴുതണമല്ലോന്ന് ഓർമ്മ വന്നത്. അങ്ങനെ തന്നെയാണ് ഞാൻ ചെയ്യുന്നത്. പക്ഷെ, പബ്ലീഷ് ആകുമ്പോൾ എങ്ങനെ വരുമെന്ന് മുൻ‌കൂട്ടി പറയാൻ വയ്യാത്തതു കൊണ്ട് വായനക്കാരോട് മാത്രമല്ല ചന്തു അണ്ണനോടും മുൻകൂറായി ക്ഷമ ചോദിക്കുന്നു. തിരക്കഥകൾ വായിച്ച് യാതൊരു പരിചയമോ, ഒരു ഷൂട്ടിങ് സീനോ കണ്ടിട്ടില്ലാത്ത ഞാനിതിന് ഇറങ്ങി പുറപ്പെട്ടത് ദയവായി എന്റെ അഹങ്കാരമായി കാണരുതെയെന്ന പ്രാർത്ഥനയോടെ തുടങ്ങട്ടെ....

ഫ്രീവിസ

സീൻ 1
സ്ഥലം: ഗൾഫിൽ എവിടേയുമാകാം. Interior
സമയം: രാത്രി 9 മണി.

ഒരു മൂന്നു നില കെട്ടിടത്തിന്റെ താഴത്തെ നിലയിലെ സാധാരണ മുറി. കേറിച്ചെല്ലുന്ന വാതിലിന്റെ നേരെ ഇടതു വശത്ത് രണ്ടു കട്ടിൽ നീളത്തിൽ മുട്ടിച്ച് ഇട്ടിരിക്കുന്നു. ഓരോ കട്ടിലിന്റെ മുകളിലും വേറെ രണ്ടു തട്ടുകൾ കൂടിയുണ്ട്. അതായത് ഒരു കട്ടിലിടേണ്ട സഥലത്ത് തട്ടുകളായി മൂന്നെണ്ണം. എതിർ വശത്തെ ഭിത്തിക്കരികിലും അതു പോലെ രണ്ട് നിരയിലും കൂടി ആറു കട്ടിലുകൾ. വാതിലിന്റെ നേരെ എതിർവശത്ത് ഒരു കട്ടിലിടാനെ സ്ഥലമുള്ളു. അതിന്റെ മുകളിലും ഉണ്ട് രണ്ടു തട്ട് കട്ടിലുകൾ.
രണ്ടു നിര കട്ടിലുകളും കൂട്ടിമുട്ടുന്ന മൂലയിലെ ഇത്തിരി സ്ഥലത്ത് രണ്ടു തുണി അലമാരകൾ (തുണിയിൽ കവർ ചെയ്ത റേഡിമേഡ് അലമാരകൾ) മുട്ടിച്ച് വച്ചിരിക്കുന്നു. വാതിലിന്റെ വലതുവശത്തുമുണ്ട് ഒരു നിര കട്ടിലുകൾ. എല്ലാം കുടി മുറിയിൽ 18 കട്ടിലുകൾ. ഒരു നിർമ്മാണക്കമ്പനിയുടെ ലേബർ ക്യാമ്പിലെ ഒരു മുറിയാണിത്.

ഇപ്പോൾ ആ മുറിയിൽ ഉള്ളവർ.
1) മൊയ്തുക്ക :നാല്പത്തഞ്ചു കഴിഞ്ഞ പ്രായം.ചീകിയൊതുക്കാത്ത തലമുടി മിക്കതും നരച്ചു തുടങ്ങി.പൊക്കമുണ്ടെങ്കിലും വണ്ണം കുറവ്. ബനിയനും ലുങ്കിയും വേഷം.
Link
2) വാസുദേവൻ തിരുമേനി: കൂട്ടുകാർ വാസു അണ്ണൻ എന്ന് സ്നേഹപൂർവ്വം വിളിക്കും. മുപ്പത്തഞ്ച് വയസ്സ് തോന്നും ഇച്ചിരി കുടവയറും ഇത്തിരി തൊലി വെളുപ്പും. കണക്കപ്പിള്ളയാണെങ്കിലും മുറിയിലെ കുക്കർ ആണ്. പാചകത്തിന്റെ ആശാൻ. ലുങ്കിയും കഴുത്തിൽ ഒരു തോർത്തും എപ്പൊഴും കാണും. പൂണൂൽ ഇല്ല.

3) തോമസ്സ് : ഇൽക്ട്രീഷ്യൻ ആണ്. ‘കറണ്ട് തോമ’ എന്ന് കൂട്ടുകാർ കളിയാക്കി വിളിക്കും. മുപ്പതിനടുത്ത് പ്രായം. സാമാന്യം തടി ഇരു നിറം. ലുങ്കി മാത്രം.

4) മോഹനൻ: 25 ന്റടുത്ത് പ്രായം. വെളുത്ത നിറം. തലമുടി ചീകി ഭംഗിയാക്കി വക്കുന്ന കൂട്ടത്തിലാണ്. ലുങ്കി മാത്രം വേഷം.

5) ദിവാകരൻ: മുപ്പത്തഞ്ചിന്റടുത്ത് പ്രായം. ഇരു നിറം. സാമാന്യം തടി. ലുങ്കിയും ടീ ഷർട്ടും വേഷം.

6) സൂപ്പർവൈസർ: എല്ലാവരും അങ്ങനെ തന്നെയാണ് വിളിക്കുക. മുപ്പത്തഞ്ചിന്റടുത്ത് പ്രായം. പുറത്തു നിന്നും വന്ന ഡ്രെസ്സിൽ തന്നെ.(പാന്റ്സും ഷർട്ടും)

7)ആശാൻ, മേസ്രി, കുമാരേട്ടൻ: എല്ലാ പേരുകളും സൌകര്യം പോലെ ഓരൊരുത്തർ മാറി മാറി വിളിക്കും. തലയെല്ലാം നരച്ച അൻപതിനുമേൽ പ്രായമുള്ള പക്വത വന്ന ഒരാൾ. മുഖമെല്ലാം കരുവാളിച്ചിരിക്കുന്നു. സൌമ്യനാണെന്ന് വിളിച്ചോതുന്ന പ്രകൃതം.

8) സന്തോഷ്: ആശാന്റെ മകനാണ്. 24 വയസ്സ് പ്രായം. ചുരുണ്ട മുടി. ഇരു നിറം. സുന്ദരമായ മുഖം.

9) തങ്കപ്പേട്ടൻ: 50 വയസ്സിനു മേൽ പ്രായം. കൊമ്പൻ മീശ. കറുത്ത നിറം. പകുതിയും കഷണ്ടി. ലുങ്കി.


നമ്മൾ വാതിൽ തുറന്ന് അകത്തേക്ക് ചെല്ലുമ്പോൾ, മുറിയുടെ നടുക്കുള്ള സ്ഥലത്ത് നിലത്ത് വിരിച്ച ന്യൂസ്പേപ്പറിനു മുകളിൽ ഭക്ഷണം പാചകം ചെയ്ത അലൂമിനിയ ചരുവം രണ്ടെണ്ണം അപ്പാടെ കൊണ്ടു വന്ന് നടുക്കായി മൂടി വച്ചിരിക്കുന്നു. രണ്ടു പേർ അപ്പുറത്തും ഇപ്പുറത്തുമായി ഇരുന്നു കൊണ്ടു തന്നെ പ്ലാസ്റ്റിക് പ്ലേറ്റുകൾ നിരത്തുകയാണ്. അതിനിടക്ക് കുളി കഴിഞ്ഞ് വരുന്നവർ നനഞ്ഞ തോർത്ത്, ചുമർ വശത്തായി കട്ടിലിന്റെ കാലുകൾക്കിടയിൽ കെട്ടിയ പ്ലാസ്റ്റിക് ചരടിന്റെ അഴയിൽ നിവർത്തിയിടുന്നുണ്ട്. അതൊടൊപ്പം നനച്ച അണ്ടർവെയറും ഉണങ്ങാനിടുന്നുണ്ട്. ഓരോ കട്ടിലിന്റെ ഉടമസ്ഥനും ഇതുപൊലെ അഴകൾ കെട്ടിയിട്ടുണ്ട്. ചിലർ ചുമ്മാ കിടക്കുന്നു. 18 കട്ടിലുകൾ ഉണ്ടെങ്കിലും ഇപ്പൊൾ അവിടെ ആറു പേർ മാത്രമെയുള്ളു. ചിലരൊക്കെ വന്ന് ഓരോ പ്ലേറ്റിന്റെ പിറകിലും സ്ഥാനം പിടിക്കുന്നു. ചിലർ വരാൻ വൈകുന്നുണ്ടെങ്കിലും ആർക്കും ധൃതിയൊന്നുമില്ല. ഒരാൾ നിരത്തിയിട്ട പേപ്പറിൽ പെട്ടെന്ന് ശ്രദ്ധയിൽ‌പ്പെട്ട ഏതോ വാർത്തയിലേക്ക് കണ്ണുംനട്ട് ശരീരം വളച്ച് തല ഒടിച്ചുവച്ച് വായിക്കുകയാണ്. ചിലർ കട്ടിലിൽ തന്നെ ഇരുന്ന് ചുമരിലേക്ക് ചാരിക്കിടന്ന് നാട്ടിൽ നിന്നും വന്ന കത്തെടുത്ത് വായിക്കുകയാണ്. അവരിൽ ഒരാളായ മോഹനൻ ചിലപ്പോൾ ചിരിക്കുകയും മറ്റു ചിലപ്പോൾ വലതു കൈ ശക്തിയായി ബെഡ്ഡിൽ അടിക്കുന്നുമുണ്ട്.

താഴെ പ്ലേറ്റിന്റെ അടൂത്തിരിക്കുന്ന
മൊയ്തുക്ക അതു കണ്ടിട്ട്.
“ എന്തൂട്ടാണ്‌ടാ മോഹനാ നാട്ടില് ത്ര രസോള്ള വിശേഷം...?”

കത്ത് വായന നിറുത്തിയിട്ട് മോഹനൻ പറഞ്ഞു.
“ ന്റെ മൊയ്തുക്കാ.. നാട്ടില് അമ്പലത്തില് ഉത്സവത്തിന് കൊടികേറീന്ന്...!”

അതും പറഞ്ഞ് മോഹനൻ വലിയ നിരാശയോടെ വീണ്ടും കട്ടിലിൽ അടുപ്പിച്ച് നാലഞ്ചടികൂടി അടിച്ചു. അതു കണ്ട് പുറത്തു നിന്നും കുളി കഴിഞ്ഞ് കയറി വന്ന തോമസ്സ് പറഞ്ഞു.
“എടാ മോഹനാ... എന്റെ കട്ടില് നീ നശിപ്പിക്കല്ലെ. എന്താ സംഭവം.
ഞാനും കൂടി കേക്കട്ടെ..”

മൊയ്തുക്കയാണ് അതിനു മറുപടി പറഞ്ഞത്.
“അവന്റെ നാട്ടില് ഉത്സവത്തിന് കൊടികേറീന്ന്...”

തോമസ്സ് ഉടനെ സ്വല്പം നിരാശ കലർന്ന മട്ടിൽ പറഞ്ഞു.
“അത്രേള്ളു.... ഞങ്ങടെ പള്ളിപ്പെരുന്നാള് കഴിഞ്ഞിട്ട് ഒരാഴ്ചയായുള്ളു. അതൊക്കെ ങ്ങ്നെ കിടക്കും...”


കട്ടിലിരുന്ന ദിവാകരൻ ചെറിയ ഒരു വിഷമത്തോടെ
ആണെങ്കിലും പറഞ്ഞു.
“ അവ്ടെപ്പൊ പെരുന്നാളായാലും ഉത്സവായാലും ഇവ്ടേന്താ...? വല്ലതും വന്നിരുന്ന് കഴിക്കാൻ നോക്ക്..”

എന്നും പറഞ്ഞു ദിവാകരൻ കട്ടിലിൽ നിന്നും താഴെ ഇറങ്ങിയിരുന്ന് പ്ലേറ്റെടുത്ത് മുൻപിൽ വച്ച് നടുക്കിരിക്കുന്ന വലിയ പാത്രത്തിന്റെ മൂടി പൊക്കിയപ്പോൾ അപ്പുറത്തിരിക്കുന്ന മൊയ്തുക്ക പറഞ്ഞു.
“ ടാ നിക്കട ദിവൂ.. ആശാൻ വരട്ടെ.... ന്ന്ട്ട് കഴിക്കാം..”

കയ്യിലിരുന്ന കത്ത് മടക്കി മുകളിലെ കട്ടിലിന്റെ തലയിണയുടെ
അടിയിൽ വച്ചിട്ട് തിരിഞ്ഞ മോഹനൻ പറഞ്ഞു.
“ഈ മേസ്രീം മോനും എവ്ടെ പോയി കെടക്കേണ്..?
വിശന്നിട്ട് കൊടലു കത്തണ്..”

തോമസ്സ് താഴേക്കിറങ്ങിയിരുന്നിട്ട് പറഞ്ഞു.
“ആശാന്റെ മോക്ക് കല്യാണം ശരിയായിട്ട്ണ്ടെന്ന് തോന്നണ്..”

അതു കേട്ടതും മൊയ്തുക്ക പറഞ്ഞു.
“ങാ.. ശരിയാണ്.. അവര് അച്ചനും മോനും സൂപ്പർവൈസറും കൂടി സ്വർണ്ണമാല വാങ്ങാൻ പോയ്യേക്കാണ് ടൌണില്... പ്പൊ വരാറയിട്ട്ണ്ട്.

താഴേക്കിരുന്ന മോഹനൻ പറഞ്ഞു.
“ന്റെപ്പൊ... ങ്ങ്നെ ഒരു അച്ചനേം മോനേം ഞാൻ കണ്ടിട്ടില്ല...
അതിനെ ഒരു വഴിക്ക് തിരിയാൻ സമ്മതിക്കില്ല.”

അതുകേട്ട് തോമസ്സിന്റെ അടൂത്തിരിക്കുന്ന കുടവയറൻ
വാസുദേവൻ തിരുമേനി പറഞ്ഞു.
“ അത് പിന്നെ അങ്ങനേല്ലെ... കുമാരേട്ടൻ എന്നു പോന്നതാ നാട്ടീന്ന്. അന്നവന് മൂന്നൊ നാലൊ വയസ്സ് പ്രായോള്ളു. അനിയത്തിക്കൊച്ചിന് ഒന്നോ ഒന്നരയോ മറ്റൊ...”

മോഹനൻ ചോദിച്ചു.
“ആശാൻ വന്നിട്ട് പിന്നെ നാട്ടിൽ പോയതേയില്ലെ..?”

അതു കേട്ടുകൊണ്ടാണ് കട്ടിലിന്റെ മുകളിലത്തെ തട്ടിൽ കിടന്നിരുന്ന തങ്കപ്പേട്ടൻ കോണീയിൽ ചവിട്ടി താഴെ ഇറങ്ങി വന്നത്. കോണിയുടെ തൊട്ടു താഴെ ഇരിക്കുന്ന തിരുമേനി ഒരു വശത്തേക്ക് ഒഴിഞ്ഞു കൊടുത്തു. തിരുമേനിയുടെ അടുത്തായി തങ്കപ്പേട്ടനും വന്നിരുന്നു.

തങ്കപ്പേട്ടൻ പറഞ്ഞു.
“ ആശാന് ഇതുവരെ പോകാനായില്ല...”

മോഹനൻ ചോദിച്ചു.
“ശരിക്കും എന്താ പറ്റീത്...”

തങ്കപ്പേട്ടൻ പറഞ്ഞു.
“വിസ അടിച്ചിട്ടു വരുന്ന വഴി പാസ്പ്പോർട്ട് കളഞ്ഞു പോയീന്നാണ് അർബാബ് പറേണെ.. അവൻ പോലീസ്റ്റേഷണിൽ പരാതിയൊക്കെ കൊടുത്തൂന്ന് പറേണു. എവ്ടെ കിട്ടാൻ...? അതോ അവൻ തന്നെ വല്ലോർക്കും വിറ്റു കാശു മേടിച്ചോന്നാർക്കറിയാം.. അതിനിടക്ക് ആ പണ്ടാറക്കാലൻ ചത്തും‌പോയി...!”

ഇടക്കു കയറി തോമസ്സ് ചോദിച്ചു.
“ അതെങ്ങനെ ചത്തു..?”

തങ്കപ്പേട്ടൻ പറഞ്ഞു.
“എങ്ങനെയോ.. അതൊന്നാർക്കുമറീല്ല... ഞങ്ങള് രണ്ടാളും കൂടി രണ്ടു വർഷം കഴിഞ്ഞപ്പൊ നാട്ടീ പോകാന്നേരാണ് ഇവന്റെ അർബാബിനെ അന്വേഷിച്ച് പോണെ... ഒരുകണക്കിന് ഞങ്ങളവന്റെ വീട് കണ്ടെത്തി. പക്ഷെ, അവന്റെ മോൻ ഒരു പോലീസുകാരനുണ്ടായിരുന്നു. അവനാ പറഞ്ഞെ, അവന്റെ ബാപ്പയാ അർബാബ്. പുള്ളിക്കാരൻ ഒരു കൊല്ലം മുൻപ് മരിച്ചുപോയീന്ന് ”

തോമസ്സ് ചോദിച്ചു.
“അപ്പൊ പാസ്പ്പോർട്ടിന്റെ കാര്യം ചോദിച്ചില്ലെ..?”

തങ്കപ്പേട്ടൻ പറഞ്ഞു.
“അതൊന്നും അയാക്കറീല്ലാത്രെ... നിനക്ക് നാട്ടീ പോണെങ്കി.. എന്നോട് പറഞ്ഞാ മതി. ഞാൻ കേറ്റിവിട്ടോളാന്ന്..”

മോഹനൻ പെട്ടെന്നു ചോദിച്ചു.
“ എന്നിട്ടോ..?”

തങ്കപ്പേട്ടൻ പറഞ്ഞു.
“നാട്ടീപ്പോകാനാ വന്നേന്ന് പറഞ്ഞപ്പൊ പറയാ... നിന്റെ പെട്ടിയൊക്കെ കെട്ടി കൂട്ടുകാരെ ഏൽ‌പ്പിച്ചിട്ട് പോകാനുള്ള ടിക്കറ്റുമായി ഇവിടെ വന്നാ മതി. കൂടിവന്നാ നാലഞ്ചുദിവസമെ അകത്ത് കെടക്കേണ്ടി വരൂ.. അതിനുള്ളിൽ ഞാൻ നിന്നെ കേറ്റിവിട്ടോളാന്ന്...”

ആകാംക്ഷയോടെ തിരുമേനി ചോദിച്ചു.
“ എന്നിട്ട് ആശാൻ പോകാൻ നോക്ക്യോ..?”

തങ്കപ്പേട്ടൻ.
“ എവ്ടേ.... അകത്ത് കെട്ക്കേണ്ടി വരൂന്ന് പറഞ്ഞപ്പോ ആശാന് പേടിയായി. പിന്നെ ഞാനും പറഞ്ഞു വേണ്ടാന്ന്...”

തോമസ്സ് പെട്ടെന്ന് ചോദിച്ചു.
“അതെന്താ..?”

തങ്കപ്പേട്ടൻ.
“ അങ്ങനെ പോയിക്കഴിഞ്ഞാ പിന്നെ ഇങ്ങോട്ടു വരാനൊക്കൊ..? പാസ്പ്പോർട്ട് പോയില്ലേ..? തന്നെയുമല്ല ആശാന്റെ രണ്ടു പെങ്ങന്മാർ പെര നിറഞ്ഞ് നിൽ‌പ്പുണ്ടായിരുന്ന് അന്ന്. അതുങ്ങ്‌ളെയൊക്കെ പറഞ്ഞയക്കാതെ ങ്ങ്നെ വീട്ടീക്കേറി ചെല്ലും...?”

കുറച്ച് നേരത്തേക്ക് ആരുമാരും ഒന്നും മിണ്ടിയില്ല. പരസ്പ്പരം നോക്കിയിട്ട് തല കുനിച്ചിരുന്നു. ഒരു ശ്വാസം മുട്ടൽ തോന്നിയപ്പോൾ തിരുമേനി ചോദിച്ചു.
“പിന്നെ ഒരിക്കലും പോകാൻ ശ്രമിച്ചില്ലെ..?”

കുറച്ച് ശബ്ദം താഴ്ത്തി തങ്കപ്പേട്ടൻ പറഞ്ഞു.
“പെങ്ങന്മാരുടെ കാര്യങ്ങൾ കഴിഞ്ഞപ്പോഴേക്കും സ്വന്തം മോള് വലുതായിക്കൊണ്ടിരിക്കുന്നു. പോയാപ്പിന്നെ ഒരിക്കലും ഇങ്ങോട്ടു വരാനൊക്കില്ലല്ലൊ. എന്നാപ്പിനെ അതിനും കൂടി എന്തെങ്കിലും ഉണ്ടാക്കീട്ട് മതി തിരിച്ചു പോക്കെന്നൊരു തോന്നൽ... അത്‌ന്നെ.. പിന്നെ അതിനുവേണ്ടി ശ്രമിച്ചിട്ടില്ല..”

ഒരു നെടുവീർപ്പിട്ടിട്ട് മൊയ്തുക്ക ആരോടുമില്ലാതെ പറഞ്ഞു.
“ഞാനുമതേടെ മക്കളേ... ഈ ജമ്മം ഇനി നാട്ടിലേക്കില്ല...!!”

എല്ലാവരും ആ മുഖത്തേക്ക് നോക്കിയെങ്കിലും മൊയ്തുക്ക തല കുമ്പിട്ടിരുന്നതേയുള്ളു. മൊയ്തുക്കായുടെ വിവരങ്ങൾ കുറേയെങ്കിലും അറിയാവുന്ന തൊട്ടടുത്തിരുന്ന മോഹനൻ പതുക്കെ പുറത്തു തലോടിക്കൊടുത്തു. ഒരു നിമിഷം കഴിഞ്ഞതും അടക്കിപ്പിടിച്ച ഒരു തേങ്ങൽ മൊയ്തുക്കായിൽ നിന്നും ഉയർന്നു. അതു കേട്ടതും മോഹനൻ ബലമായി പിടിച്ച് തന്റെ നെഞ്ചോടു ചേർത്തു മൌതുക്കായെ. അടുത്തിരുന്നവരും എതിർവശത്തിരുന്നവരും കയ്യെത്തിച്ച് മൊയ്തുക്കാനെ തലോടി. മറ്റൊന്നും ആരും പറഞ്ഞില്ല. പറഞ്ഞാലും ആശ്വസിക്കാവുന്നതായിരിക്കില്ല മൊയ്തുക്കായുടെ വിഷമം.

തിരുമേനി പറഞ്ഞു.
“ങാ.. എന്താ മൊയ്തുക്കാ...ങ്ള് ങ്ങ്നെ...?”

ഉടനെ കണ്ണുകൾ പുറം കൈകൊണ്ട് തുടച്ചിട്ട് മൊയ്തുക്ക
നിവർന്നിരുന്നു.പിന്നെ പറഞ്ഞു.
“ങേയ്.. ഇല്ലെടാ... ഒരു നിമിഷം ഞാൻ...”

തിരുമേനി പറഞ്ഞു.
“ എന്റെ മൊയ്തുക്കാ.. ഇവ്ടെ പ്രശ്നങ്ങളില്ലാത്ത ആരാ ഒള്ളേ.... മൊയ്തുക്കാടെ അത്രേം വരില്ലെങ്കിലും ഞങ്ങക്കൂണ്ട് തീർത്താൽ തീരാത്ത അത്രേം പ്രശ്നങ്ങള്... എന്നുവച്ച് കുത്തിയിരുന്ന് കരയാ....?”

പിന്നെ കുറച്ച് നേരത്തേക്ക് വല്ലാത്ത ഒരു നിശ്ശബ്ദതയായിരുന്നു. വിശന്ന് ക്ഷമ കെട്ട മോഹനൻ പാത്രത്തിന്റെ മൂടി തുറന്ന് ഒരു ചപ്പാത്തിയെടുത്ത് ഒരു കഷണം പിച്ചിയെടുത്ത് വായിൽ വക്കാൻ തുനിഞ്ഞതും, അടുത്തിരുന്ന തിരുമേനി കൈ നീട്ടി. അത് തിരുമേനിക്ക് കൊടുത്ത് കഴിഞ്ഞപ്പോൾ അടുത്ത ആള് കൈ നീട്ടാൻ തുടങ്ങി. അങ്ങനെ ഓരോരുത്തർക്കും കൊടുത്തു വന്നപ്പോൾ മോഹനന് ഒന്നും ബാക്കിയുണ്ടായില്ല. തന്റെ കൈ രണ്ടും കൂട്ടി അടിച്ച് ചപ്പാത്തിയൂടെ പൊടി കളഞ്ഞ്, പിന്നെ കൈ രണ്ടും താടിക്കു കൊടുത്തിരുന്നു. അതു കണ്ട് തിരുമേനിക്ക് ചിരി വന്നു. പിന്നെ അതൊരു കൂട്ടച്ചിരിയായി. അതോടെ അതുവരെ എല്ലാവരിലും നിറഞ്ഞു നിന്ന ടെൻഷൻ പെട്ടെന്നയഞ്ഞു.

അന്നേരം തോമസ്സ് പറഞ്ഞു.
“ആശാന്റെ മോനെ പണിയൊക്കെ പഠിപ്പിച്ചിട്ട് അടുത്ത പൊതുമാപ്പ് വരുമ്പൊഴേക്കും നാട്ടിൽ പോണെന്നാ ഇന്നാള് പറഞ്ഞെ..”

അതു കേട്ടിട്ട് മൊയ്തുക്ക പറഞ്ഞു.
“അവനെ എന്തൊരു കാര്യാന്നൊ ആശാന്... അവൻ എപ്പഴും തന്റെ കൺ‌വെട്ടത്ത് ഒണ്ടാകണോന്നാ ആശാന്..”

തിരുമേനി പറഞ്ഞു.
“മൂന്നാല് വയസ്സുള്ളപ്പൊ കണ്ടതാ ആശ്ശാൻ. പിന്നെ ഇവ്ടെ വന്നപ്പൊഴല്ലെ അതിനെ കാണണെ...! എത്ര കൊല്ലാ കഴിഞ്ഞു പൊയേ...”

മോഹനൻ ചോദിച്ചു.
“ഒരു പത്തിരുപത് വർഷായിട്ടുണ്ടാകൂല്ലേ..?”

തന്റെ കൈ വിരലുകൾ മടക്കുകയും നിവർത്തുകയും
ചെയ്തു കൊണ്ടാ തങ്കപ്പേട്ടൻ പറഞ്ഞത്.
“പിന്നേ...”

പെട്ടെന്ന് വാതിൽ ആരോ തുറന്നതും തിരുമേനി പറഞ്ഞു.
“ങാ ആശാൻ എത്തീല്ലൊ...”

വാതിൽ തുറന്ന് ആശാനും മോനും സൂപ്പർവൈസറും കൂടി രണ്ടുമൂന്ന് പ്ലാസ്റ്റിക് ബാഗുകളുമായി അകത്തു കയറി. ആശാൻ വന്ന വഴി പറഞ്ഞു.
“നിങ്ങള് കഴിക്കാൻ വൈകീല്ലേ... ഞങ്ങളെ കാത്തിരിക്കണ്ടായിരുന്നു....”

അപ്പോൾ തിരുമേനി പറഞ്ഞു.
“അതെങ്ങനെയാ... കുമാരേട്ടാ.. നമ്മള് എല്ലാവരും എന്നും ഒന്നിച്ചിരുന്നല്ലെ കഴിക്കാറ്..”

ആശാൻ ഒന്നു ചിരിച്ചിട്ടു പറഞ്ഞു.
“ എടാ.. മക്കളെ , നിങ്ങടെ ഈ സ്നേഹത്തിനു മുൻപിൽ എനിക്കൊന്നും പറയാനില്ല. തുടങ്ങിക്കോളു.. ഞങ്ങള് കയ്യൊന്നു കഴുകീട്ടു വരട്ടെ.”

ആശാനും മോനും സൂപ്പർവൈസറും തങ്ങളുടെ ബഡ്ഡിനു മുകളിൽ കയ്യിലിരുന്ന പാക്കറ്റുകൾ വച്ചിട്ട് കൈ കഴുകാനായി പോയി. ആ നേരത്ത് പ്ലേറ്റുകളിൽ മൂന്ന് ചപ്പാത്തി വീതം തിരുമേനി വിളമ്പാൻ തുടങ്ങി. ആരും കയ്യിട്ടു വാരാൻ ശ്രമിക്കാതെ ക്ഷമയോടെ പ്ലേറ്റും പൊക്കിപ്പിടിച്ച് കാത്തിരിക്കുകയാണ്. അതവരുടെ ദിവസേനയുള്ള ഒരു രീതിയാണെന്ന് കാണുന്നവർക്ക് മനസ്സിലാകും. തിരുമേനി അതു കഴിഞ്ഞ് കറിപ്പാത്രമെടുത്ത് അടുത്തുവച്ച് ഓരോ കോഴിക്കാലും കുറച്ചു ചാറും കോരിയെടുത്ത് നീട്ടിയ ഓരോ പാത്രത്തിലേക്കുമായി വിളമ്പിക്കൊണ്ടിരുന്നു.

അപ്പോഴേക്കും കൈ കഴുകാൻ പോയവർ എത്തി ഇടക്കുള്ള സ്ഥലത്ത് ഇരുന്നു. ആശാന് കിട്ടിയ ചപ്പാത്തിയിൽ നിന്നും ഒരെണ്ണമെടുത്ത് മോന്റെ പാത്രത്തിലേക്ക് ഇട്ടുകൊടുത്തു. അതു കാരണം കറി സ്വൽ‌പ്പം കൂടുതലായിട്ടാണ് തിരുമേനി ആശാന്റെ മോനു വിളമ്പിയത്. എന്നാലെ നാലു ചപ്പാത്തിയും കഴിക്കാൻ പറ്റുകയുള്ളുവെന്ന് അറിയാവുന്ന മറ്റുള്ളവർക്ക് പരാതിയൊന്നും ഇല്ലായിരുന്നു.

കഴിച്ചു കൊണ്ടിരിക്കെ മൊയ്തുക്ക ചോദിച്ചു.
“എന്നിട്ടെന്താണ് ങ്ങ്ള് വാങ്ങീത്...”

ആശാൻ പറഞ്ഞു.
“കൂടുതലൊന്നുമില്ല. ഒരു അയ്യഞ്ചു പവന്റെ രണ്ടു മാല. ഈരണ്ടു വള. പിന്നെ കുറച്ചു സാരി. പിന്നെ ഇവന് രണ്ടു ജോഡി ഡ്രെസ്സ്.. അത്രേള്ളു..”

ആ ഭക്ഷണം കഴിക്കലും സൌഹൃദ സംഭാഷണങ്ങളും തുടർന്നു കൊണ്ടിരിക്കെ നിറഞ്ഞ മനസ്സോടെ ക്യാമറ പതുക്കെ അവിടെ നിന്നും പിൻ‌വാങ്ങുന്നു.
CUT


സീൻ 2. കണ്‍സ്ട്രക്ഷന്‍ സൈറ്റ് exterior
പകൽ. കാലത്ത് പത്തേപത്ത്.

കെട്ടിടം പണി നടക്കുന്ന സ്ഥലം. അവിടെ അടുത്തടുത്തായി മറ്റു പല കെട്ടിടങ്ങളുടേയും പണികൾ നടക്കുന്നുണ്ട്. ആശാ‍നും കൂട്ടരും കൂടി ഒരു ആറു നില കെട്ടിടത്തിന്റെ പണികൾക്കിടയിലാണ്...

ബാക്കി അടുത്ത പോസ്റ്റിൽ...


ഇതൊരു നീണ്ട തിരക്കഥയാക്കാൻ ഉദ്ദേശിക്കുന്നില്ല്ല. അടുത്ത ലക്കത്തോടെ തീർക്കും. അതിനു മുൻ‌പ് ഇതൊരു ‘തിരക്കഥ’ ആയോന്നറിയണം. അല്ലെങ്കിൽ ‘തിരക്കഥ പോലെ’യെങ്കിലും ആയോന്നറിയണം. തിരക്കഥ ആയില്ലെങ്കിൽ ബാക്കി ഭാഗം ഒരു കഥ പറയുന്നതു പോലെ പറഞ്ഞവസാനിപ്പിക്കും. അതിനായി പ്രിയമുള്ള വായനക്കാർക്കായി സമർപ്പിക്കുന്നു.
ഞാൻ പ്രതീക്ഷിക്കുന്ന എറ്റവും വിലപ്പെട്ട കമന്റ്, ഇങ്ങനെയൊന്ന് പരീക്ഷിക്കാൻ പ്രചോദനം തന്ന, ഈ വിദ്യ നമ്മളെ പഠിപ്പിക്കാൻ ശ്രമിക്കുന്ന ഇക്കാര്യത്തിൽ ഗുരുവായി ഞാൻ കാണുന്ന ‘ശ്രീ ചന്തു നായർ എന്ന ചന്തു അണ്ണന്റേതാണ്.’

അദ്ദേഹം വരുമെന്നും, പറ്റിയ തെറ്റുകൾ ചൂണ്ടിക്കാണിച്ചു തരുമെന്നും, വേണ്ട നിർദ്ദേശങ്ങൾ തരുമെന്നും പ്രതിക്ഷിച്ചു കൊണ്ട് സ്നേഹപൂർവ്വം... വീകെ.

19 comments:

keraladasanunni said...

ഒരു സംവിധായകന്ന് എളുപ്പത്തില്‍ 
മനസ്സിലാവുന്ന വിധത്തില്‍ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. സംഭാഷണവും തരക്കേടില്ല. അതിലൂടെ കഥാപാത്രത്തിന്‍റെ അവസ്ഥ വെളിവാക്കപ്പെടുന്നുണ്ട്.

ഏതായാലും തുടങ്ങിയില്ലേ. പെട്ടെന്ന് നിര്‍ത്തേണ്ടാ. 60 - 65 സീനുകള്‍ ഉള്ള തിരക്കഥയാക്കൂ. സീനുകളുടെ ദൈര്‍ഘ്യവും 
കുറയ്ക്കാം.

നല്ല ഒരു ശ്രമമാണെന്ന് പറയാതെ വയ്യ.

Typist | എഴുത്തുകാരി said...

തിരക്കഥ എങ്ങിനെയിരിക്കുമെന്നു് എനിക്കറിയില്ല. ഞാനൊരു കഥ പോലെ തന്നെയാ വായിച്ചതു്. അതെനിക്കിഷ്ടപ്പെടുകയും ചെയ്തു.

വീകെ said...

ഞാൻ വിചാരിച്ചതു പോലെ തന്നെയാണ് വന്നത്. കമ്പ്യൂട്ടറിന്റെ സാങ്കേതികതയെക്കുറിച്ചുള്ള പരിജ്ഞാനക്കുറവ് ശരിക്കും വെളിവായി. സംഭാഷണം വലതുവശത്തായിട്ടാണ് ഞാൻ പോസ്റ്റ് ചെയ്തത്. പബ്ലീഷ് ആയപ്പോൾ അതൊക്കെ എവിടെ പോയോ എന്തോ..?! ഇതിപ്പോൾ സാധാരണ കഥ പറയുന്ന പോലെ ആയിപ്പോയി.
ക്ഷമിക്കുക.
കേരളദാസനുണ്ണി: അഭിപ്രായത്തിനു നന്ദിയുണ്ട്. ഒരു മുഴു നീളനാക്കാൻ ഉദ്ദ്വേശമില്ല. ഒന്നു പരീക്ഷിച്ചു നോക്കിയതാണ്.

എഴുത്തുകാരി: തിരക്കഥകൾ ഞാനും വായിച്ചിട്ടില്ല. ചന്തു അണ്ണൻ പറഞ്ഞു തന്നത്, എന്റെ മനസ്സിൽ കയറിയതുപോലെ ഒന്നു എഴുതി നോക്കിയതാ. നമ്മുടെ മനസ്സും കമ്പ്യൂട്ടറും ഒരു പോലെ പ്രവർത്തിക്കില്ലാന്നു മനസ്സിലായി. വന്നതിനും അഭിപ്രായത്തിനും നന്ദി.

പട്ടേപ്പാടം റാംജി said...

മോയ്തുക്കയും ആശാനും വിശേഷങ്ങളും അഭ്രപാളികളിലെക്കുള്ള മുന്നൊരുക്കത്തിന്റെ തയ്യാറെടുപ്പ്‌ പോലെ തോന്നുന്നു.
കാര്യങ്ങള്‍ നടക്കട്ടെ.

ramanika said...

നല്ല ശ്രമം!
തുടരട്ടെ ....

Muralee Mukundan , ബിലാത്തിപട്ടണം said...

മലയാള സിനിമകൾക്കിപ്പോൾനല്ല തിരക്കഥകളൂടെ ഷോർട്ടേജാണല്ലോ..അല്ലേ അശോക്.

ഒന്നാം ഭാഗം അസ്സലായിരിക്കുന്നു...

പിന്നീട് വേനമെങ്കിൽ നമ്മുക്കിതിനെ ഒരു സിനിമയാക്കി മാറ്റാം കേട്ടൊ

മൻസൂർ അബ്ദു ചെറുവാടി said...

പുതിയ മേഖലയിലേക്ക് :-)
എല്ലാ ആശംസകളും വീകെ

പഥികൻ said...

തിരക്കഥ വായിച്ച് അഭിപ്രായം പറയാൻ അറിയാത്തതു കൊണ്ട് ഒന്നും മിണ്ടാതെ പോകുന്നു..

സസ്നേഹം,
പഥികൻ

വീകെ said...

പട്ടേപ്പാടം റാംജി: അഭിപ്രായത്തിനു വളരെ നന്ദി.
രമണിക: നന്ദി.
ബിലാത്തിച്ചേട്ടൻ: മലയാള സിനിമയിൽ കഥകൾക്കാണ് പഞ്ഞമെന്നാണ് പറഞ്ഞു കേൾക്കുന്നത്. അതുകൊണ്ടാണല്ലൊ പഴയ പടങ്ങൾ വീണ്ടൂം സിനിമയാക്കാനായുള്ള ഒരു ട്രെൻഡ് ഈയിടെയായി കാണുന്നത്.
വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി.
മൻസൂർ ചെറുവാടി: വെറുതെ ഒന്നു പരീക്ഷിച്ചു നോക്കാമെന്നു കരുതി ചെയ്തതാ. അഭിപ്രായത്തിനു വളരെ നന്ദി.
പഥികൻ: തിരക്കഥ എഴുതാൻ എനിക്കും അറിയില്ല. അറിയാവുന്നവർ വല്ല നിർദ്ദേശവും തരികയാണെങ്കിൽ ഉപകാരപ്പെടുമല്ലോന്നു കരുതിയാണ്. വന്നതിനു നന്ദി.

ചന്തു നായർ said...

അനിയാ...അശോക്...ഞാന്‍പിന്നെ വരാം കുറച്ച് കാര്യങ്ങ്ങ്ങള്‍ പറയാനുണ്ട്.....ഇപ്പോള്‍ തിരക്കാ... തിരക്കൊഴിഞ്ഞിട്ടാകാം...തിരക്കഥയെപ്പറ്റി.... ( അന്നെന്റെ പോസ്റ്റ്‌ കണ്ടപ്പോഴേ രമേശനിയന്‍ പറഞ്ഞതാ........)

African Mallu said...

നല്ല തുടക്കം .ശ്രദ്ധ പിടിച്ചു നിര്‍ത്തുവാന്‍ പാകത്തിലുള്ള രചന .ഒരു കാര്യം പറയാല്ലോ അല്ലെ ...
തിരകഥ ആവുമ്പോള്‍ ദ്രിശ്യങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും അല്ലെ പ്രേക്ഷകന്‍ മനസ്സിലാക്കുന്നത്‌ അങ്ങിനെ നോക്കുമ്പോള്‍ ഒന്ന് രണ്ടിടത് ഒരു സംശയം തോന്നി .
ഒന്നാമതെത് എല്ലാ കഥാപത്രങ്ങളെയും പരിചയപെടുത്തിയത് അത് സംഭാഷണത്തിലൂടെ ആവുന്നത് നന്ന് .പിന്നെ ചില സ്ഥലങ്ങളില്‍
"അതു കാരണം കറി സ്വൽ‌പ്പം കൂടുതലായിട്ടാണ് തിരുമേനി ആശാന്റെ മോനു വിളമ്പിയത്.
എന്നാലെ നാലു ചപ്പാത്തിയും കഴിക്കാൻ പറ്റുകയുള്ളുവെന്ന് അറിയാവുന്ന മറ്റുള്ളവർക്ക് പരാതിയൊന്നും ഇല്ലായിരുന്നു."
ഇത് ദ്രിശ്യങ്ങളില്‍ എങ്ങിനെ സംവേദനം ചെയ്യാം എന്നായിരുന്നു ശ്രദ്ധികേണ്ടിയിരുന്നത് എന്ന് തോന്നുന്നു

വീകെ said...

ചന്തു നായർ: ധൃതിയില്ല ചന്തു അണ്ണ. തിരക്കൊഴിഞ്ഞിട്ട് സാവധാനം മതി. എങ്കിലും ചന്തു അണ്ണൻ കാണിച്ചു തന്ന വഴിയിലൂടെ നടക്കുമ്പോൾ ഒന്നു പറഞ്ഞ് അഭിപ്രായം അറിഞ്ഞിട്ടു പോകുന്നതല്ലെ മര്യാദ. വന്നതിനു നന്ദി.

ആഫ്രിക്കൻ മല്ലു: മാഷെ, ഞാൻ ആദ്യം തന്നെ പറഞ്ഞിരുന്നു ഇതെന്റെ ആദ്യ സംരംഭമാണെന്ന്.

ഒരു പൂർണ്ണ തിരക്കഥ വായിക്കുകയോ കേൾക്കുകയോ ചെയ്തിട്ടില്ലാത്തതു കൊണ്ട് തെറ്റുകൾ സ്വാഭവികം.
പിന്നെ മാഷുടെ ഒന്നാമത്തെ സംശയം.
കഥാപാത്രങ്ങളെ പരിചയപ്പെടുത്തിയ രീതി.

മാഷ് പറഞ്ഞതും ചന്തു അണ്ണൻ കാണിച്ചു തന്നതും അതു തന്നെയായിരുന്നു. ഞാനുമങ്ങനെ തന്നെയാണ് എഴുതിത്തുടങ്ങിയത്. കുറച്ചു കഴിഞ്ഞപ്പോൾ സംഭാഷണവും അതോടൊപ്പം ആളുടെ രൂപവും ഭാവവും പറയലും മറ്റും ആവുമ്പോൾ ആദ്യമാദ്യം പറഞ്ഞ സംഭാഷണങ്ങൾ മറന്നു പോകാൻ സാദ്ധ്യതയുണ്ട്. അതു കാരണം സംഭാഷണങ്ങളുടെ ഒരു തുടർച്ച മനസ്സിൽ തട്ടാത്തതു പോലെ ഒരു തോന്നൽ. കാരണം ഈ സീനിൽ ഒന്നു രണ്ടു പേരല്ലല്ലൊ. ഒൻപത് പേരില്ലെ.

ഇത് വായിക്കാൻ വേണ്ടി എഴുതിയതും സംഭാഷണങ്ങൾ അടുത്തടുത്തു വരുമെന്നുള്ളതു കൊണ്ടുമാണ് ഈ രീതിയിലേക്ക് മാറ്റി എഴുതിയത്.

രണ്ടാമത്തെ സംശയം.
"അതു കാരണം കറി സ്വൽ‌പ്പം കൂടുതലായിട്ടാണ് തിരുമേനി ആശാന്റെ മോനു വിളമ്പിയത്.
എന്നാലെ നാലു ചപ്പാത്തിയും കഴിക്കാൻ പറ്റുകയുള്ളുവെന്ന് അറിയാവുന്ന മറ്റുള്ളവർക്ക് പരാതിയൊന്നും ഇല്ലായിരുന്നു."

ചന്തു അണ്ണൻ പറഞ്ഞിരുന്നു, ഇത് തിരക്കഥാകൃത്തിന്റേയും സംവിധായകന്റേയും നിർമ്മാതാവിന്റേയും മറ്റും ഒരു കൂട്ടായ സംരംഭമാണെന്നും കൂട്ടായ ചർച്ചയിലൂടെയാണ് ഇത്തരം സംശയങ്ങൾ മാറ്റിയെടുക്കുന്നതെന്നും. അത്തരം ഒരു ചർച്ചക്കുള്ള സാഹചര്യം സൃഷ്ടിക്കലായി വേണമെങ്കിൽ കണക്കാക്കാം.

പിന്നെ ആ സീനിൽ ആദ്യം മറ്റുള്ളവരോടൊപ്പം വിളമ്പിക്കൊടുക്കുകയും, പിന്നീട് ആശാൻ കൊടുത്ത ചപ്പാത്തിക്കു ശേഷം വേണമെങ്കിൽ കുറച്ചു കറികൂടി ഒഴിച്ചുകൊടുക്കുകയും അതു കണ്ട് മറ്റുള്ളവരുടെ മങ്ങാത്ത മുഖഭാവം കാണിച്ചും പ്രശ്നം സോൾവ് ചെയ്യാമെന്നു തോന്നുന്നു.

എന്തായാലും അനുഭവഞ്ജാനമുള്ളവർ ആരെങ്കിലും പറയുകയാണെങ്കിൽ ,ഒരു പക്ഷെ ഇതിലും എളുപ്പ വഴികൾ കണ്ടെത്താൻ കഴിഞ്ഞേക്കും.
പ്രിയ വായനക്കാർക്കും, അനുഭവം ഇല്ലെങ്കിൽ കൂടിയും മനസ്സിൽ തോന്നുന്ന വഴികൾ നിർദ്ദേശിക്കാം.
ഈ വരവിനും വായനക്കും അത്മാർത്ഥമായ അഭിപ്രായപ്രകടനത്തിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി.

krishnakumar513 said...

പുതിയ ഈ സംരംഭത്തിനു എല്ലാ ആശംസകളും,വീകെ.....

ജയരാജ്‌മുരുക്കുംപുഴ said...

HRIDAYAM NIRANJA XMAS, PUTHUVALSARA AASHAMSAKAL..............

Vp Ahmed said...

ഭാവിയുണ്ട് ഈ രംഗത്ത്‌. അഭിനന്ദനങ്ങള്‍
http://surumah.blogspot.com

Umesh Pilicode said...

പുതുവല്‍സരാശംസകള്‍

വീകെ said...

കൃഷ്ണകുമാർ513:
ജയറാം മുരുക്കും‌പുഴ:
വീ.പി.അഹമ്മദ്:
ഉമേഷ് പീലിക്കോഡ്: എല്ലാ സുഹൃത്തുക്കൾക്കും വളരെ നന്ദി.

ഇവിടെ വരെ വന്നിട്ടും ഒന്നും എഴുതാതെ പോയവർക്കും എന്റെ നന്ദിയും സ്നേഹവും അറിയിക്കുന്നു.

ചന്തു നായർ said...

സഹോദരാ..ഇങ്ങനെയോക്കെ..നാം എഴുതിത്തുടങ്ങുന്നത്. ഇവിടെ നല്ലൊരു കഥയുടെ ത്രെഡ് ഉണ്ട്..പക്ഷെ ഒരു കാത്ത ചലച്ചിത്രമാകുമ്പോള്‍ അതിന്റെ ട്രീറ്റ്മെന്‍റ് ഒരു പ്രധാന ഘടകമാണ്.ഞാന്‍ എന്റെ ലേഖനത്തില്‍ പറഞ്ഞിട്ടുള്ളതുപോലെ,ഒരു സിന്‍ ഏകദേശം രണ്ട് പേജില്‍ കവിയാന്‍ പാടില്ലാ.മാത്രവുമല്ല ഇവിടെ ഒരു നാടകത്തിന്റെ അവതരണം പോലെ നമുക്കനുഭാവപ്പെടുകയും ചെയ്യുന്നു.ആദ്യത്തെ സിനില്‍ തന്നെ ഓരോരോ കഥാപാത്രങ്ങളെ.അവരവരുടെ ചുടുപാടുകലിലൂടെ ആവിഷ്കരിച്ചിരുന്നെങ്കില്‍ ആദ്യ സിന്‍ തന്നെ പലസിനുകള്‍ ആയി പകര്ത്താമായിരുന്നു...പിന്നെ നറേഷന്‍ ഇത്രയും വേണ്ടാ... കഥ പറയുമ്പോള്‍ ഒരു ഒഴുക്ക കിട്ടിയാല്‍ മാത്രം മതി...ഇതിനെപ്പറ്റിയൊക്കെ കുറെയേറെ പറയാനുണ്ട്.നേരില്‍ കാണുമ്പോള്‍ ഞാന്‍ വിസ്തരിച്ച് പറഞ്ഞു തരാം.. അല്ലെങ്കില്‍ ഇതിനെ പിന്നിട ഞാന്‍ തന്നെ ചില ഭാഗങ്ങള്‍ മാറ്റി എഴുതിക്കാനിക്കാം..വരാന്‍ താമസിച്ചതില്‍ ക്ഷമ ചോദിക്കുന്നു......നല്ല തിരക്കായിപ്പോയി....ഉടനെ കാണാം...എല്ലാ ആശംസകളും

Unknown said...

നല്ല വാക്കുകൾ ::: പ്രചോദനം തരുന്നു