Wednesday 29 April 2009

പാവം പ്രവാസി - 5

ജോലി നിർത്തി നേരത്തെ വീട്ടിലേക്കു തിരിച്ചത് നാളെ നാട്ടിലേക്കു പോകുന്ന എന്റെ നാട്ടുകാരൻ
ബിജുവിനെ കാണാൻ കൂടിയായിരുന്നു. റൂമിൽ വന്ന് വസ്ത്രം മാറി മക്കൾക്കായി വാങ്ങിവച്ചിരുന്ന ഒരു
പെട്ടി ചോക്ലേറ്റുമായി സഹമുറിയൻ രാധാകൃഷ്ണൻ എന്ന കൃഷ്ണൻ ചേട്ടനുമായി ഉടനെ തന്നെ പുറപ്പെട്ടു.
ചേട്ടന് രാത്രി പതിനൊന്നു മണിക്കു ജോലിക്കു പോകേണ്ടതാണ്. അതിനു മുൻപു റൂമിൽ
തിരിച്ചെത്തണം.


രാത്രിയിലായതു കൊണ്ട് റോഡിൽ തിരക്കു കുറവായിരുന്നു. ഞങ്ങൾ ചെല്ലുന്ന വിവരം വിളിച്ചു പറഞ്ഞിരുന്നതു കൊണ്ട് സുഹൃത്ത് കാത്തിരിക്കുന്നുണ്ടാകും. ഏതാണ്ട് അരമണിക്കൂർ നേരത്തെ യാത്രക്കു ശേഷം ഞങ്ങൾ ബിജുവിന്റെ ഫ്ലാറ്റിൽ എത്തി.


ബിജു കുടുംബ സഹിതമാണ് താമസം. ബിജുവും ഭാര്യയും ഒരു കുട്ടിയും മാത്രമെയുള്ളു. വേറെയും
ഒന്നുരണ്ടു കൂട്ടുകാർ അവിടെ ഉണ്ടായിരുന്നു. കുശലപ്രസ്നങ്ങക്കു ശേഷം നാട്ടിൽ കൊണ്ടുപോകേണ്ട
പെട്ടികളിൽ സാധനങ്ങൾ നിറച്ചു വച്ചു. രണ്ടുപെട്ടികളെ കൊണ്ടു പോകുന്നുള്ളു. കെട്ടുന്നതിനു മുൻപു
തന്നെ രണ്ടു പെട്ടിയും തൂക്കി നോക്കി. എല്ലാം കൂടി പത്തെഴുപതു കിലൊ വരും. ഓരൊ പെട്ടിയിലും
30കിലൊ വീത മാക്കി. രണ്ടു പേർക്കും കയ്യിൽ കരുതാനുള്ള ബാഗിൽ ബാക്കിയുള്ളതും കൂടി കേറ്റി. അതു കഴിഞ്ഞ് പെട്ടി കെട്ടുന്നതിനു മുൻപു തന്നെ പേരെല്ലാം എഴുതിനുശേഷം ചണക്കയർ കൊണ്ട്
വരിഞ്ഞു കെട്ടി വച്ചു.

അടുത്തപടി വെള്ളമടിയായിരുന്നു. അതിനു വേണ്ട വകകൾ ബിജു ചെയ്തിരുന്നു. ‘പെട്ടികെട്ട്’ ചടങ്ങിന്റെ ഒഴിച്ചുകൂടാനാകാത്ത കാര്യമാണ് ഈ വെള്ളമടി. അതു നാട്ടിൽ പോകുന്നവന്റെ
ചിലവിൽ തന്നെ വേണം താനും. ചിലയിടങ്ങളിൽ പെട്ടികെട്ട് ഒച്ചയിലും ബഹളത്തിലും ആണ്
അവസാനിക്കുക. ഇവിടെ പിന്നെ ഫാമിലിയോടൊപ്പമായതു കൊണ്ടും ബഹളക്കാരായ ആളുകൾ
ഇല്ലാത്തതു കൊണ്ടും വേഗം അവസനിപ്പിച്ചു. തന്നെയുമല്ല ബിയർ മാത്രമെ ഉണ്ടായിരുന്നുള്ളു. ഞാൻ ഒരു ബിയർ മാത്രമെ കഴിച്ചുള്ളു. കൃഷ്ണൻ ചേട്ടൻ വെള്ളം കുടിക്കുന്ന ആളല്ലാത്തതു കൊണ്ടു
തൊട്ടു നോക്കിയില്ല.


പിന്നെ അധികം നിന്നില്ല. ഭക്ഷണ ശേഷം യാത്രക്ക് നന്മകൾ നേർന്നു കൊണ്ട് ഞങ്ങൾ അവിടന്നു
പുറപ്പെട്ടു. കൂട്ടത്തിൽ അവിടെയുണ്ടായിരുന്ന രണ്ടു കൂട്ടുകാരും വണ്ടിയിൽ ഞങ്ങളോടൊപ്പം കൂടി.
അവരെ അവരുടെ വീടിന്റെ അടുത്തിറക്കാനായി വണ്ടി മറ്റൊരു വഴിക്കു തിരിച്ചുവിട്ടു.

ഒരു സ്കൂളിന്റെ പരിസരത്തു കൂടി പോകുമ്പോഴാണ് ഈ അസമയത്തും ഒരു കൂട്ടം ആളുകൾ സ്കൂളിന്റെ ഗെയ്റ്റിനോട് ചേർന്ന് കൂട്ടം കൂടി നിൽക്കുന്നത് ശ്രദ്ധയിൽ പെട്ടത്. അതു കണ്ട് ഞങ്ങൾ വണ്ടി പതുക്കെ വിട്ടു. അടുത്തെത്തിയപ്പോഴാണ് അധികവും മലയാളികളും തമിഴന്മാരുമാണെന്ന് കണ്ടത്. കൂട്ടത്തിൽ എന്റെ കൂടെ ജോലി ചെയ്യുന്ന ജോസും അവിടെ നിൽക്കുന്നു.

ഞങ്ങൾ വണ്ടി നിറുത്തി ഇറങ്ങി. ഞാൻ ജോസിന്റടുത്തേക്ക് ചെന്നു.

“ എന്തു പറ്റി” ഞാൻ ചോദിച്ചു.

“ഹൊ ഒന്നും പറയണ്ടന്റെ ചേട്ടാ. ഞാൻ ജോലിക്ക് വന്നിട്ട് ആറു മണിയായപ്പൊ
അവിടന്നിറങ്ങിയതാ. ഈ സ്കൂളിൽ എന്റെ മോൾക്ക് എൽ.കെ.ജീയിൽ ഒരു അഡ്മിഷൻ
വേണമായിരുന്നു. അതിന് നാളെയാണ് ആപ്ലിക്കേഷൻ കൊടുക്കുന്നത്. ഈ സ്ഥലത്ത് ഞാൻ
ആദ്യമായിട്ടാണ് വരുന്നത്. അതുകൊണ്ട് സ്കൂൾ പരിസരം നേരത്തെ കണ്ടു വച്ചാൽ നാളെ കാലത്ത് കുറച്ചു നേരത്തെ വന്ന് ഇവിടെ നിൽക്കാമല്ലോന്നു കരുതിയാണ് വന്നത്. ഇവിടെ വന്നപ്പോഴുണ്ട് ഒരു പത്തു നാൽ‌പ്പത്തഞ്ചു പേർ ഇവിടെ ക്യു യായി നിൽക്കുന്നു. വിവരം ചോദിച്ചപ്പോഴാണ് പറയുന്നത്, നാളെ കാലത്ത് എട്ടു മണിക്ക് കൊടുക്കുന്ന ആപ്ലിക്കേഷൻ വാങ്ങാനുള്ള ആളുകളാണ് എല്ലാവരുമെന്നു. എന്റെ കണ്ണു തള്ളിപ്പോയി. അപ്പൊത്തന്നെ ഞാനും ഈ ക്യൂ വിൽ കൂടി. വൈകീട്ട് ആറു മണിക്കാ ഞാൻ വന്നത്. എന്നിട്ടും നാൽ‌പ്പത്താറാമത്തെ നമ്പറാ കിട്ടിയത്..“
ജോസ് പറഞ്ഞു നിറുത്തി.

“ഇനി വീട്ടിൽ പോകാൻ പറ്റില്ലെ....?” ഞാൻ

“ഇനി നാളെ കാലത്ത് ആപേക്ഷാഫോറം വാങ്ങിയിട്ടെ ഇവിടം വിടാൻ പറ്റു.”ജോസ് രണ്ടു കയ്യും തന്റെ തലയിൽ വച്ചു പറഞ്ഞു

അല്ല.. ചേട്ടൻ ഈ നേരത്ത് ഇതിലെ എവിടേക്കാ പോകുന്നത് “ എന്നോട് ചോദിച്ചു.

നമ്മുടെ ബിജു നാളെ നാട്ടിൽ പോകാല്ലെ, അവന്റടുത്ത് പോയിട്ട് വരുന്ന വഴിയാ..” ഞാൻ വിവരം പറഞ്ഞു.

“ഏതായലും ഇവിടെ വന്നു പെട്ടില്ലെ, എനിക്ക് ഒരു ഉപകാരം ചെയ്യുമൊ..?” ജോസ് തെല്ലു
വിഷമത്തോടെ ചോദിച്ചു.

“എന്തു വേണം..?” ഞാൻ.

“ എനിക്കൊന്നു വീട്ടിൽ പോണം, കുളിച്ച് ഡ്രെസ് ഒന്നു ചെയ്ഞ്ച് ചെയ്യണം,ഭക്ഷണം കഴിക്കണം, ഉടനെ വരാം. അതുവരെക്കും ഈ നമ്പറും പിടിച്ച് ഇവിടെ ഒന്നു നിൽക്കുമൊ..? “


ജോസിന്റെ ആ അവസ്ഥക്കു മറിച്ചൊരു മറുപടി പറയാൻ പറ്റില്ലല്ലൊ. ഇങ്ങനെയുള്ള സമയത്തല്ലെ സുഹൃത്തുക്കൾക്ക് സഹായം ചെയ്തുകൊടുക്കേണ്ടത്.

“ ശരി ഞാൻ നിൽക്കാം. ഒരു മിനിട്ട്..”ഞാൻ എന്റെ കൂടെയുള്ള കൃഷ്ണൻ ചേട്ടന്റെ അടുത്തു ചെന്ന് ഈ വിവരം പറഞ്ഞു.

“ഞാൻ പോയി ജോലി തീർത്തിട്ട് ഒന്നര മണിയാവുമ്പോഴേക്കും തിരിച്ചെത്താം എന്നും പറഞ്ഞ് കൃഷ്ണൻ ചേട്ടൻ പോയി.


അതു പ്രകാരം ചേട്ടനെ തിരിച്ചയച്ചിട്ട് ഞാൻ വന്നു ക്യു വിൽ നിന്നു. 46 എന്ന നമ്പർ ഞാൻ ഷർട്ടിന്റെ
പൊക്കറ്റിൽ കുത്തിയൊരു നിൽ‌പ്പ്. ജോസ് പോകാനായി തിരിഞ്ഞതും ഞാൻ കയ്യിൽ കയറിപ്പിടിച്ചു.
“ഈ നമ്പർ കയ്യിലുണ്ടെങ്കിൽ പിന്നെ ഇവിടെ നിൽക്കുന്നതെന്തിന്..? നമ്മൾക്ക് പോകാല്ലൊ.എന്നിട്ട് കാലത്ത് വന്നാൽ പോരെ..?“ എന്റെ ബുദ്ധി ഒന്നു പ്രവർത്തിച്ചു നോക്കിയതാ.പക്ഷെ ഏറ്റില്ല.

“ ഹേയ്.. അതു പറ്റില്ല. ഈ നമ്പർ സ്കൂൾ അധികൃതർ തന്നതല്ല. ഈ ക്യൂവിൽ നിൽക്കുന്നവർ തന്നെ ഉണ്ടാക്കിയതാ. നമ്മുടെ ആളുകളെ നമുക്കറിയരുതൊ..? ആരെങ്കിലും ഇടക്കു കയറി
പ്രശ്നമുണ്ടാക്കാതിരിക്കാനാ..ഈ നമ്പർ തെറ്റിച്ച് ആരു കയറിയാ‍ലും ഇവിടെ നിൽക്കുന്നവർ ആരും സമ്മതിക്കില്ല. ആ കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടാ. അതു കൊണ്ട് ഈ ക്യൂവിൽ നിൽക്കുന്നവർ ആരും പോകാൻ പാടില്ല. നമ്മുടെ പരിചയക്കാരെ ആരെയും ക്യൂവിൽ കേറ്റാനും പാടില്ല.“
“അതു ശരി.,ഓക്കെ.. എന്നാ പോയിട്ടു വാ.. ഒന്നരമണിയായിട്ടെ എനിക്കു പോകാൻ പറ്റു.
അപ്പോഴേക്കും എത്തിയാ മതി. “

ജോസ് ക്യൂവിൽ നിൽക്കുന്ന ഒന്നു രണ്ടു പേരോട് വിവരം പറഞ്ഞിട്ട് തന്റെ വണ്ടിയുമെടുത്ത് പോയി.
എല്ലാവരും മതിലിനോട് ചേർന്ന് കയ്യിൽ കിട്ടിയ പേപ്പറും മറ്റും വിരിച്ച് ഇരിക്കാനും ചിലർ കിടക്കാനും
മറ്റും തുടങ്ങിയിരുന്നു. അധികവും മലയാളികളാണെങ്കിലും തമിഴന്മാരും വടക്കേന്ത്യക്കാരും ഒക്കെ
ക്യൂവിൽ ഉണ്ട്. ഒരു വശത്ത് സ്കൂൾ മതിലും മറു വശത്ത് റോഡുമാണ്. റോഡിന്റെ വശങ്ങളിൽ നിറയെ വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കയാണ്.

ക്യൂ വിൽ നിൽക്കുന്നവർ ആരും അത്ര സാധാരണക്കാരല്ല. കുടുംബമായി ഇവിടെ കഴിയാൻ കെൽ‌പ്പുള്ളവർ തന്നെ. കൂട്ടത്തിൽ ഒരു സ്ത്രീയുമുണ്ട്. അവരുടെ കൂടെ പുരുഷന്മാർ ആരും
ഇല്ലായിരിക്കുമൊ..?

ഞാനും പതുക്കെ ഒന്നിരിക്കാനുള്ള ശ്രമമാരംഭിച്ചു. അവിടെ ചുറ്റുപാടുമൊന്നു പരതി നോക്കിയിട്ടും
പേപ്പറിന്റെ ഒരു കഷണം പോലും കിട്ടിയില്ല. മുന്നിലെ റോട് വളരെ വൃത്തിയായി കിടക്കുന്നു.
നാട്ടിലായിരുന്നെങ്കിൽ എത്രയൊ ചപ്പുചറുകൾ ഇവിടെ കിടന്നേനെ. പിന്നെ പോക്കറ്റിൽ നിന്നും
ടവൽ എടുത്ത് ചുമരിനോട് ചേർത്ത് വിരിച്ച് കാലും നീട്ടി ഇരുന്നു.


ചിലർ ഭക്ഷണം കഴിക്കാൻ കഴിയാത്ത വിഷമത്തിലായിരുന്നു. ജോലിയിൽ നിന്നും നേരിട്ടു വന്നവർക്കു ഒന്നു കുളിക്കാനെങ്കിലും കഴിയാത്തതിലുള്ള വിഷമം. പക്ഷെ ഭൂരിഭാഗം പേർക്കും ഫ്ലാറ്റിൽ കുടുംബം ഒറ്റക്കാണെന്ന തിരിച്ചറിവായിരുന്നു കൂടുതൽ വിഷമിപ്പിച്ചിരുന്നത്. പലരും ഇടക്കിടെ
ഫോണിലൂടെ വീടുമായി ബന്ധപ്പെടുന്നുണ്ടായിരുന്നു.

ക്യൂവിലുള്ള സ്ത്രീയുടെ ഭർത്താവ് ജോലി കഴിഞ്ഞ് വരുന്നതു വരെ ഇവിടെ നിൽക്കാനാണ് വന്നത്. ഭർത്താവ് വന്നിട്ടും അവർക്ക് തിരിച്ചു പോകാൻ കഴിഞ്ഞില്ല. ക്യൂവിന്റെ നീളം അപ്പോഴേക്കും കൂടിക്കൂടി
വന്നു. ഇടക്കു നിന്നും പോയാൽ പിന്നെ അവസാനത്തെ ആളായി നിൽക്കേണ്ടിവരും. പകരം ക്യൂ വിൽ ഒന്നു നിൽക്കാൻ ആരുമില്ലാതാനും. കുറച്ചു ദൂരെയുള്ള വീട്ടിലേക്ക് ഒറ്റക്കു പോകാനും അറിയില്ല.


അവരുടെ കുട്ടിയെ അടുത്ത പരിചയക്കാരുടെ ഫ്ലാറ്റിൽ ആക്കിയിട്ടാണ് വന്നത്. അവൾ അമ്മയെ കാണാതെ കരയുന്നുണ്ടാകുമൊ..? ഇതുവരെ അവൾ ഒറ്റക്കു അമ്മയെ പിരിഞ്ഞു
നിന്നിട്ടില്ല. ദൈവമെ എന്താവുമൊ എന്തൊ..? ആ വിഷമം ആ അമ്മയുടെ മുഖത്ത് കാണാമായിരുന്നു.

ചിലർ എവിടെന്നൊ മടക്കു കസേരയെല്ലാം സംഘടിപ്പിച്ച് വിശദമായിത്തന്നെ ഇരിക്കാൻ ആരംഭിച്ചു.
മറ്റു ചിലർ ബെഡ്ഷീറ്റ് വിരിച്ച് ഒന്നു കിടക്കാൻ തന്നെ തീരുമാനിച്ചു. ഉറങ്ങാൻ കഴിഞ്ഞില്ലെങ്കിലും
നടുവെങ്കിലും ഒന്നു നിവർത്താമല്ലൊ. എന്തായാലും നേരം വെളുക്കുന്നത് വരെ ഇവിടെ കഴിച്ചു കൂട്ടണ്ടെ...?


അങ്ങനെ നേരം പോകവെ ക്യൂവിൽ നിന്ന ഒരാൾ ഒരു കടലാസ്സും പേനയുമായി അടുത്തുവന്നു. എന്റെ
ഷർട്ടിൽ കുത്തിയ നമ്പറും മറ്റും ഒത്തു നോക്കുകയാണ്. അറ്റൻഡൻസ് മാർക്കു ചെയ്യുകയാണ്.
എന്തിനെന്നു ആദ്യം എനിക്കു മനസ്സിലായില്ല. പിന്നീടാണ് കാര്യം പിടി കിട്ടിയത്. ക്യൂവിൽ നിൽക്കുന്നവർ മുങ്ങാതിരിക്കാനും ഇടക്കു കയറി പുറത്തുള്ളവർ വന്ന് പ്രശ്നമുണ്ടാക്കാതിരിക്കാനുമാണ്
ഈ സെറ്റപ്പ്.

അതു കൊള്ളാമെന്നു തോന്നി. അല്ലെങ്കിൽ നമ്പറ് കയ്യിലുണ്ടല്ലൊ, വീട്ടിൽ പോയി കിടന്നുറങ്ങി
കാലത്തെ വന്നാ മതിയല്ലൊ എന്നാരെങ്കിലും ചിന്തിച്ചാൽ കുറ്റം പറയാൻ പറ്റില്ലല്ലൊ.പക്ഷെ ഇവിടെ അതു പറ്റില്ലാന്നു മാത്രം. ക്യൂവിൽ ആളുണ്ടായിരിക്കണം, എനിക്കു പകരം മറ്റൊരാൾ
അതു നിർബന്തമാ.. അതുകൊണ്ട് തന്നെ പലരും ഭക്ഷണം പോലും കഴിക്കാൻ പോയിട്ടില്ല.


എത്ര ബുദ്ധിമുട്ടിയാലും തന്റെ കുട്ടിക്ക് ഒരു അഡ്മിഷൻ കിട്ടണം. അതു മാത്രമെ ഇവരുടെ മനസ്സിൽ
ഉള്ളു.

ഇരുന്നു മരവിച്ചപ്പോൾ ഞാൻ എഴുന്നേറ്റ് ഒന്നു നടന്നു. പിന്നെ കുറച്ചു നേരം അടുത്തു കിടന്ന കാറിൽ
ചാരി നിന്നു. പലരും ഉറക്കമായിരിക്കുന്നു.


തന്റെ മോളെ ഒറ്റക്ക് വിട്ടിട്ട് പോന്നതിന്റെ വിഷമം കൊണ്ടാകും ഒന്നു കണ്ണടക്കാൻ പോലും കഴിയാതെ
ഞെരിപിരി കൊള്ളുന്നുണ്ടായിരുന്നു കൂട്ടത്തിൽ ആകെയുള്ള ആ സ്ത്രീ. ഒന്നു ഫോൺ ചെയ്ത്
ചോദിച്ചാലോന്ന് വിചാരിച്ചെങ്കിലും, ഈ അസമയത്ത് അത് ആ വീട്ടുകാർക്ക് ഉപദ്രവമായാലൊയെന്നു വിചാരിച്ച് വിളിച്ചില്ല. മോള് കരയുകയൊ മറ്റൊ ചെയ്താൽ അവർ ഇങ്ങൊട്ട് വിളിക്കുമായിരിക്കും.
അങ്ങനെ ആശ്വസിക്കാൻ ശ്രമിച്ച് മുൾമുനയിൽ കിടക്കുന്നത് പോലെയാണ് സമയം കഴിച്ചുകൂട്ടുന്നത്.

ഉത്സവം കഴിഞ്ഞ അമ്പലപ്പറമ്പിൽ അവിടവിടെയായി ആരൊക്കെയൊ ഉറങ്ങിക്കിടക്കുന്നതു പോലെ
തോന്നി. ചൂടു തുടങ്ങിയിട്ടില്ല. നല്ല തണുപ്പുകാറ്റുണ്ട്. അതിനാൽ ചെവിയടച്ചു കെട്ടിയിരിക്കാണു പലരും.
ഞാൻ ഇരുന്നിടത്ത് എന്റെ ടവൽ പകരം വച്ചിട്ടുണ്ട്. അതെടുത്ത് ചെവിയടച്ചു കെട്ടാൻ നീളം
കിട്ടുകയില്ല. വീണ്ടും ഞാൻ അവിടെത്തന്നെ പോയിരുന്നു.


ഇപ്പോൾ പാതിരാ കഴിഞ്ഞിരിക്കുന്നു. കൃഷ്ണൻ ചേട്ടൻ വരാൻ ഇനിയും സമയമുണ്ട്. നാട്ടിൽ എൽ.കെ.ജി.അഡ്മിഷന് ഇങ്ങനെ രാത്രി മുഴുവൻ ക്യൂ നിന്ന് കഷ്ടപ്പെടേണ്ടതില്ല.
പോക്കറ്റിന്റെ വലുപ്പമനുസരിച്ച് എവിടെ വേണമെങ്കിലും കിട്ടും.

അപ്പോഴേക്കും ഞങ്ങളുടെ സുഹൃത്ത് അനിൽ അവിടെ എത്തി. ജോസ് വിളിച്ചു പറഞ്ഞതനുസരിച്ച്
വന്നതാണ്. അനിൽ തൊട്ടടുത്ത് തന്നെയാണ് താമസിക്കുന്നത്. ഞങ്ങളൊരുമിച്ചാണ് ജോലി
ചെയ്യുന്നത്. ജോസ് വരുന്നതിനു മുൻപ് എനിക്കു പോകേണ്ടിവന്നാലൊ എന്നോർത്താണ് അനിലിനെ
പറഞ്ഞയച്ചത്. എനിക്ക് ഒന്നരക്ക് കൃഷ്ണൻ ചേട്ടൻ വരാതെ പോകാനാവില്ലല്ലൊ.


പിന്നെ ഞങ്ങൾ തമ്മിൽ സംസാരിച്ചിരുന്നു. ഉറങ്ങാൻ കഴിയാതെ ചിലർ ഇരുന്നും നിന്നും നടന്നും
ഒക്കെ സമയം കഴിച്ചു കൂട്ടുന്നു. ചിലർ സിഗററ്റ് വലിച്ചു തള്ളൂന്നു. ഇടക്കിടക്ക് അറ്റൻഡൻസ് മാർക്ക്
ചെയ്യുന്നുണ്ട്. ഓരൊ മണിക്കൂർ ഇടവിട്ടാണ് അറ്റൻഡൻസ്. ഈ ക്യൂവിലെ കാത്തിരിപ്പു മടുത്ത ചിലർ
മറ്റേതെങ്കിലും സ്കൂളിൽ നോക്കാമെന്നു പറഞ്ഞ് സ്ഥലം വിട്ടു.

“ഇങ്ങനെ നിന്ന് കഷ്ടപ്പെട്ടിട്ട് കിട്ടാതെ വരുമൊ..?“ എന്റെ സംശയം ഞാൻ അനിലിന്റെ മുൻപിൽ നിരത്തി.

“ കിട്ടണമെന്നു നിർബന്ധമൊന്നുമില്ല. ഒരു ഇന്റർവ്യു ഉണ്ടാകും. അതു കഴിഞ്ഞിട്ടെ കിട്ടുമെന്നു
പറയാനാകു. എങ്കിലും ആദ്യം കിട്ടുന്ന ആപ്ലിക്കേഷൻ അനുസരിച്ച് അവർ കൊടുക്കാറുണ്ടന്നാണ് അറിവ്. വളരെ അപൂർവ്വമായെ തള്ളാറുള്ളു. അതു കൊണ്ട് ഒരു തൊണ്ണൂറ് ശതമാനം വിശ്വസിക്കാം“
അനിൽ താൻ കേട്ടറിഞ്ഞ കാര്യങ്ങൾ പറഞ്ഞു.


ഏതാണ്ട് ഒരു മണി ആയപ്പോഴേക്കും ജോസ് തിരിച്ചെത്തി. അപ്പോഴേക്കും തണുത്ത കാറ്റേറ്റ് മൂക്കടപ്പും ജലദോഷവും പിടിപെട്ടു. അതിനിടക്ക് എനിക്കു തോന്നിയ ഒരു സംശയം ജോസിനോട് സൂചിപ്പിച്ചു.

“നിങ്ങളിങ്ങനെ നേരം വെളുക്കുന്നതു വരെ ക്യൂ നിൽക്കും. അവസാനം സമയമാവുമ്പൊൾ പുറത്തു നിന്നും ആളുകൾ വന്ന് ക്യൂ തെറ്റിച്ച് ഓടി അകത്തു കയറിയാലൊ..? നാട്ടിൽ നമ്മൾ സിനിമാ തീയറ്ററിനു മുൻപിൽ ക്യൂ നിൽക്കുന്നത് ഓർക്കുന്നില്ലെ. ഗേറ്റ് തുറക്കുന്നതോടെ ഒറ്റ ഓട്ടമാണ്.പിന്നെ ആദ്യം വന്ന് ഗേറ്റിൽ നിന്നവൻ ഏറ്റവും അവസാനം ആവും എത്തുക. അതുപോലെ തന്നെ ടിക്കറ്റ് കൊടുക്കണ നേരമാവുമ്പോൾ ക്യൂ നിൽക്കുന്നവരുടെ തോളിലും തലയിലും മറ്റും ചവിട്ടിക്കൂട്ടി കുറച്ചു പേർ മുന്നിൽ കയറി കാര്യം സധിക്കും. അങ്ങനെയെങ്ങാൻ സംഭവിച്ചാലൊ...?”

“ഹേയ് അങ്ങനെ സംഭവിക്കുമൊ...? ഇവിടെ പോലീസ് ഒന്നും ഇല്ല. എന്തായാലും മുൻപിൽ നിൽക്കുന്നവരോട് ഒന്നു ചോദിച്ചെക്കാം..”

ജോസ് എഴുന്നേറ്റ് മുൻപിൽ നിൽക്കുന്നവരോട് അതിനെക്കുറിച്ച് പറഞ്ഞു.
“ അതോർത്ത് വിഷമിക്കണ്ട. നേരം വെളുത്താൽ ഞങ്ങളുടെ കൂട്ടുകാർ കുറച്ചു പേരോട് വരാൻ
പറഞ്ഞിട്ടുണ്ട്. നിങ്ങളും വരാൻ കഴിയുന്നവർ ഉണ്ടങ്കിൽ വരാൻ പറയുക. കുറച്ചു നേരത്തെ
കാര്യമെയുള്ളു.“
ഒന്നു രണ്ടു പേർ മുൻ വർഷങ്ങളിലെ കാര്യങ്ങൾ കേട്ടറിഞ്ഞ് എടുത്ത മുൻ കരുതൽ പറഞ്ഞു കൊടുത്തു.


ജോസ് അനിലിന്റെ അടുത്തു പറഞ്ഞ് കാലത്ത് കുറച്ചു പേരെ സംഘടിപ്പിക്കാൻ ഏർപ്പാടാക്കി. കൃഷ്ണൻ ചേട്ടൻ വന്നതോടെ ഞാനും അനിലും തിരിച്ചു പോന്നു.

നേരം വെളുത്തതോടെ ക്യൂവിന്റെ നീളം കൂടി കൂടി വന്നു. ഗേറ്റ് തുറക്കണ നേരമായപ്പോഴേക്കും
കുറച്ചുപേർ പല തരം അടവുകളുമായി അടുത്തു വന്നിരുന്നെങ്കിലും സുഹൃത്തുക്കളുടെ ശ്രമഫലമായി
ഒന്നും നടന്നില്ല. കുറച്ചു ഒച്ചയും ബഹളവും ഉണ്ടാക്കിയതു മാത്രം മിച്ചം.


ഗേറ്റ് തുറന്നപ്പോൾ ക്യൂ വിലുണ്ടായിരുന്നവരെ മാത്രം അതേ പോലെ തന്നെ അകത്തേക്കു സാവധാനം കയറ്റിവിട്ടു. ഗേറ്റ് മുഴുവൻ തുറക്കാതിരിക്കാൻ കൂടെയുള്ളവർ സഹായിച്ചു. അന്നേരത്താണ് കുറച്ച് ഉന്തും
തള്ളും ഒച്ചയും ബഹളവും ഉണ്ടായത്.

എൽ.കെ.ജി, യു.കെ.ജി പിന്നെ ഒന്നാം ക്ലാസ്സിലേക്കുമായിരുന്നു അന്ന് അപേക്ഷാഫോറം
കൊടുത്തത്. അപേക്ഷാഫോറം കൊടുക്കൽ ആകെക്കൂടി അരമണിക്കൂറിൽ അധികം നീണ്ടില്ല.


ഈ രാത്രി മുഴുവൻ ക്യൂ നിന്നവരിൽ എത്ര പേർക്ക് കിട്ടാതെ പോയിയെന്നറിയില്ല. അങ്ങനെ
ഏതെങ്കിലും നിർഭാഗ്യവാന്മാരുണ്ടെങ്കിൽ കഷ്ടമെന്നേ പറയേണ്ടു. മിക്കവർക്കും കിട്ടിയതായാണ്
അറിഞ്ഞത്.

ജോസിന് രണ്ടു ദിവസത്തേക്ക് ജോലിക്ക് വരാനായില്ല. ജലദോഷവും പനിയും പിടിച്ച്
കിടപ്പിലായിപ്പോയി. എന്നാലും കുട്ടിയെ വിചാരിച്ച സ്കൂളിൽ തന്നെ ചേർത്തതിലുള്ള സന്തോഷം
മറച്ചുവച്ചില്ല.


ഒരു എൽ.കെ.ജി.ക്കാരന്റെ അപേക്ഷാഫോറം വാങ്ങാൻ ഒരു രാത്രി മുഴുവൻ മഞ്ഞും തണുപ്പും
സഹിച്ച് ക്യൂ നിൽക്കുക. ക്യൂ വിൽ നിന്ന ആദ്യത്തെയാൾ ഉച്ച കഴിഞ്ഞ് രണ്ടു മണിക്കെങ്കിലും
എത്തിയിരിക്കുമെന്നാണ് ജോസ് പറഞ്ഞത്.

അങ്ങനെയെങ്കിൽ അയാൾ ചുരുങ്ങിയത് പതിനെട്ടു മണിക്കൂറെങ്കിലും ഈ മഞ്ഞും തണുത്ത കാറ്റുമേറ്റ് ആ ക്യൂ വിൽ നിന്നിട്ടുണ്ടാകും. അതും ഈ ഹൈടെക് യുഗത്തിൽ..!!


പ്രവാസികൾ തങ്ങളൂടെ മക്കൾക്ക് ഏറ്റവും നല്ല വിദ്യാഭ്യാസം കൊടുക്കാൻ ആഗ്രഹിക്കുന്നു. മക്കളെ
പഠിപ്പിച്ച് വലിയവരാക്കാൻ ആഗ്രഹിക്കുന്നവരുടെ ആദ്യ കടമ്പയാണ് നാമിവിടെ കണ്ടത്.
അത് എൽ.കെ.ജി.മുതൽ ആരംഭിക്കുന്നു. അതിനു വേണ്ടി എന്തു ത്യാഗം സഹിക്കാനും തയ്യാറാകുന്നു.


അതറിയാവുന്നതു കൊണ്ടാണല്ലൊ നമ്മുടെ നാട്ടുകാർ ഉപരിപoനത്തിനു ചെല്ലുന്ന നമ്മളെ ഇത്തരം‘ ക്യൂ ‘ നിൽക്കുന്നതിൽ നിന്ന് ഒഴിവാക്കി തന്നത്.


പകരം എവിടെ വേണമെങ്കിലും കിട്ടും. പോക്കറ്റിന്റെ വലുപ്പമനുസരിച്ച് , ക്ഷമിക്കണം പോക്കറ്റ്
പോരാ..ചാക്കു തന്നെ വേണ്ടിവരും ലക്ഷങ്ങൾ നിറച്ച് കാഴ്ച വക്കാൻ.....!!!!
പാവം പ്രവാസി......!!?

19 comments:

ബാജി ഓടംവേലി said...

മക്കളെ പഠിപ്പിച്ച് വലിയവരാക്കാൻ ആഗ്രഹിക്കുന്നവരുടെ ആദ്യ കടമ്പയാണ് നാമിവിടെ കണ്ടത്... ....
അത് എൽ.കെ.ജി.മുതൽ ആരംഭിക്കുന്നു. അതിനു വേണ്ടി എന്തു ത്യാഗം സഹിക്കാനും തയ്യാറാകുന്നു.

ഹന്‍ല്ലലത്ത് Hanllalath said...

വായിച്ചിട്ട് ചിരിയും വന്നു..സങ്കടവും വന്നു..
മക്കള്‍ക്കായി എന്തൊക്കെ സഹിക്കുന്നു അല്ലെ..
എന്തായാലും സുഹൃത്തിന്‌ വേണ്ടി രാത്രി മുഴുവന്‍ നിന്നതിനെ അഭിനന്ദിക്കാതെ വയ്യ..

Typist | എഴുത്തുകാരി said...

അതെ, വായിച്ചിട്ടു ചിരിയും സങ്കടവും വന്നു. എന്നാലും സുഹൃത്തിനുവേണ്ടി ആ തണുപ്പത്ത് രാത്രി ക്യൂ നില്‍ക്കാനുള്ള മനസ്സുണ്ടായല്ലോ, നന്നായി.

പാവപ്പെട്ടവൻ said...

വിദേശത്തെ ജീവിക്കുന്ന മുഴുവന്‍ വിദേശിയുടെയും ആവലാതികള്‍ മറ്റൊന്നല്ല

പാവപ്പെട്ടവൻ said...

ചില വാര്‍ത്തകള്‍ നമ്മേ കൊണ്ടെത്തിക്കുന്നത് കുറെ ദുഃങ്ങളിലീക്കയിരിക്കും

കുക്കു.. said...

ഇപ്പോള്‍ ചില സ്കൂള്‍ ല്‍ നറുക്കെടുപ്പ് ആണ് ..കിട്ടിയാല്‍ കിട്ടി..പോയാല്‍ പോയി...

Unknown said...

ഇത്രയും ബുദ്ധിമുട്ടാണോ ഗള്‍ഫില്‍ അഡ്മിഷന്‍ കിട്ടാന്‍ .വെറുതെ അല്ല മക്കളെ മാത്രം വിട്ടു നാട്ടില്‍ പഠിപ്പിക്കുന്നത്‌ ,അത് കൊണ്ട് തന്നെയാണ് പ്രവാസിയെ സഹായിക്കാന്‍ NRI സീറ്റുകള്‍ .ചാക്ക് പോര ലോറി തന്നെ വേണ്ടി വരും സീറ്റ് കിട്ടാന്‍ .എന്തായാലും താങ്കളുടെയും സുഹൃത്തുക്കളുടെയും ഒരുമയില്‍ സന്തോഷം തോന്നുന്നു .

Prof.Mohandas K P said...

താങ്കളുടെ ലേഖനം നന്നായി. ഒരു യാഥാര്‍ഥ്യത്ത്തിന്റെ ശരിയായ വിവരണം. നന്ന്. പക്ഷെ ഇതിനിടയില് താങ്കളുടെ ചില നിരീക്ഷണങ്ങള്‍ അതിലും നന്നായി.
൧. നമ്മുടെ നാട്ടുകാര്‍ എവിടെ ചെന്നാലും തന്റെ സ്വഭാവം മാറുകയില്ല.
൨. ചുളുവില്‍ കാര്യം കാണാന്‍ ഏതു മാര്‍ഗവും ഉപയോഗിക്കുന്നതില്‍ അവര്‍ തെററ് കാണുന്നില്ല.
൩. സ്വന്തം കുഞ്ഞുങ്ങള്ക് വേണ്ടി എന്ത് ത്യാഗവും സഹിക്കാന്‍ തയ്യാറാവുന്നു.
പിന്നെ നമ്മുടെ നാട്ടില്‍ പ്രാഥമിക വിദ്യാഭ്യാസം പോലും പതിനായിരങ്ങള്‍ കൊടുത്താല്‍ മാത്രമേ കിട്ടൂ. നമ്മുടെ സര്കാരുകള്‍ പോലും മൂന്നു തരത്തിലുള്ള പൌരന്മാരെ പടച്ചു വിടുന്നതില്‍ ഒരു തെറ്റും കാണുന്നില്ല. കമ്മ്യൂണിസ്ടായാലുമ് കോണ്ഗ്രെസ്സ് ആയാലും. നമ്മുടെ നാടേ നീ എവിടേക്ക്?
ഞങ്ങളുടെ തലമുറയില്‍ മിക്കവാറും എല്ലാവരും നാട്ടിന്പുരത്ത്തെ മലയാളം മാധ്യമം സ്കുളില്‍ പഠിച്ചു വന്നവരാണ്. അതുകൊണ്ടു ഇത് വരെ ഞങ്ങള്‍ക്ക് ഒരു കുറവും ഉണ്ടായിട്ടില്ല, പിന്നെന്തേ നാട്ടില്‍ പോലും ഇത്ര പ്രശ്നം? ചിന്തിയ്ക്കാന്‍ സമയം വൈകി.

വീകെ said...

ബാജി ഓടംവേലി,
നന്ദിയുണ്ട് മാഷെ.

ഹൻല്ലലത്,
ഇവിടെത്തെ കൂട്ടായ്മകൾ അങ്ങിനെയാണ്.ഇവിടെ വന്നതിനു ശേഷം കൂട്ടു കൂടുന്നവരാണ് എല്ലാവരും.വന്നതിന് നന്ദി.

എഴുത്തുകരിച്ചേച്ചി,
ഇവിടെ എല്ലാവരും തിരിച്ചറിയുന്നു,ഞങ്ങൾക്ക് ഞങ്ങൾ മാത്രമെയുള്ളുവെന്ന്.എവിടെന്നൊ ഒക്കെ വന്ന് ഒരു മുറിയിൽ ഒരുമിച്ചിരിക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു അടുപ്പം ഉടലെടുക്കുന്നു. അത് ഇവിടം വിടുവോളം തുടരും.വന്നതിന് നന്ദി.

പാവപ്പെട്ടവൻ,
താങ്കൾ പറഞ്ഞത് ശരിയാണ്.ഇവിടെ എല്ലാവർക്കും പ്രശ്നങ്ങൾ ഒന്നു തന്നെയാണ്.അതു കൊണ്ടു തന്നെ ഒരാളുടെ ദു:ഖം എല്ലാവരുടേയും..
വന്നതിന് നന്ദി.

കുക്കു,
ചിലർ അങ്ങിനെയാണ്.അവർ എല്ലാവർക്കും പ്രവേശനം കൊടുക്കും.പക്ഷെ അതിനുള്ള ഇരിപ്പിടം വേണമല്ലൊ. പിന്നെ നറുക്കിടാതെ എന്തു ചെയ്യും. വന്നതിനു നന്ദി.
(കുക്കുവിന്റെ സൈറ്റിൽ വന്നിട്ട് കമന്റ് പെട്ടി കാണുന്നില്ല.എന്നാൽ കമന്റുകൾ വന്നിട്ടുമുണ്ട്.എന്താ പറ്റിയതെന്നറിയില്ല.)

ഞാനും എന്റെ ലോകവും,
അതിന്റെ ടെൻഷൻ ഒന്നു വേറെ..മക്കൾ ഒരിടത്ത്,അഛനു അമ്മയും മറ്റൊരിടത്ത്...?!!
വന്നതിനു നന്ദി.

മാലതി & മോഹൻദാസ്,
എല്ലാം ആഗോള നിലവാരത്തിൽ കാണുമ്പോൾ വിദ്യാഭ്യാസവും വ്യവസായമാണ്. നമ്മളുടെ ചെറുപ്പകാലത്ത് അത് വ്യവസായമായിരുന്നില്ല.
വന്നതിനു നന്ദി.

ഇതു വഴി വന്നിട്ടും ഒന്നും മിണ്ടാതെ കടന്നു പോയവർക്കും എന്റെ നന്ദി അറിയിക്കട്ടെ.

Cm Shakeer said...

താങ്കളുടെ അനുഭവ കഥ ഒരു പാട് ചിന്തകള്‍‍ക്ക് വക നല്‍കുന്നുണ്ട്.
പക്ഷെ എന്തെങ്കിലും നമ്മെ ചിന്തിപ്പിക്കുന്നുണ്ടോ?
ഇന്നലെകളില്‍ ഇത് പോലെ തങ്ങളുടെ മക്കള്‍ക്ക് വേണ്ടി ഒരു പാട് ത്യാഗങ്ങള്‍
സഹിച്ച രണ്ട് വൃദ്ധ ജന്മങ്ങളെ ഏകാന്തതയുടെ തടവറകളില്‍ അവഗണിച്ചുവിട്ടാണ്,ഒരിക്കല്‍ അവരുടെ വാല്‍ത്സല്ല്യ നിധികളായിരുന്ന നമ്മില്‍ പലരും ഇന്ന് സ്വന്തം മക്കളുടെ ഭാവിക്ക് വേണ്ടി മരണവെപ്പ്രാളത്തില്‍ നെട്ടോട്ടമോടുന്നത്.
നാളെ നമ്മുടെ മക്കള്‍ ഇത് തന്നെ നമ്മോട് ആവര്‍ത്തിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട!!
ഭൗതിക വിദ്യാഭ്യാസതിന്റെ മാത്രം പിറകില്‍ പോയാല്‍ ആ മക്കള്‍ അങ്ങിനെ ചെയ്തില്ലങ്കിലല്ലേ അത്ഭുതമുള്ളൂ ?
ഇവിടെയാണ് മനുഷ്യ ജീവിതത്തില്‍ മതങ്ങളുടെ പ്രസക്തി നാം തിരിച്ചറിയേണ്ടത്.
എനിക്കറിയാവുന്ന വിശുദ്ധ ഗ്രന്ഥത്തിലെ ഒരു ഉദാഹരണം മാത്രം കുറിക്കട്ടെ.
"നിന്റെ നാഥന്‍ വിധിച്ചിരിക്കുന്നു: നിങ്ങള്‍ അവനെയല്ലാതെ ആരാധിക്കരുത്,
മാതാപിതാക്കള്‍ക്ക്‌ നന്‍മചെയ്യുക. അവരില്‍ ( മാതാപിതാക്കളില്‍ ) ഒരാളോ അവര്‍ രണ്ട്‌ പേരും തന്നെയോ വാര്‍ദ്ധക്യം പ്രാപിച്ച് നിന്നോടൊപ്പമുണ്ടെങ്കില്‍ അവരോട്‌ നീ "ഛെ" എന്ന് പോലും പറയരുത്, പരുഷമായി സംസാരിക്കരുത്‌. അവരോട്‌ നീ ആദരവോടെ സംസാരിക്കുക.
കാരുണ്യപൂര്‍വ്വം എളിമയുടെ ചിറക്‌ നീ അവര്‍ ഇരുവര്‍ക്കും താഴ്ത്തികൊടുക്കു.
" എന്‍റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയത്‌ പോലെ ഇവരോട്‌ നീ കരുണ കാണിക്കണമേ"- എന്ന്‌ നീ പ്രാര്‍ഥിക്കുകയും ചെയ്യുക.
വിശുദ്ധ ഖുര്‍-ആന്‍.17(23,24)
നന്മകള്‍ നേര്‍ന്നു കൊണ്ട്..

raadha said...

ഈ പ്രശ്നം പ്രവാസികള്‍ക്ക് മാത്രം അല്ല. ഇവിടെ നാട്ടിലും ഉണ്ട്. എന്റെ മോന്റെ ഒന്നാം ക്ലാസ്സ്‌ പഠനത്തിന്‌ വേണ്ടി ഞാന്‍ അവനെ മൂന്നു വര്ഷം നഴ്സറി യില്‍ വിട്ടു. LKG. MKG,UKG. (MKG എന്ന് വെച്ചാല്‍ middle kinder garten) എന്നിട്ട് വേണം ഒരു എന്ട്രന്‍സ് എക്സാം എഴുതല്‍. അപ്പൊ മോന് ആറു വയസ്സ്. ജോലിയുള്ള ഞങ്ങള്‍ രണ്ടു പേരും ഒരു മാസം ലീവ് എടുത്താണ് കുട്ടിയെ എന്ട്രന്‍സ് ടെസ്റ്റ്‌ എഴുതിച്ചത്‌. IAS പഠനം പോലും ഇത്ര കടുപ്പം കാണില്ല. കാരണം ചെറിയ കുട്ടിയല്ലേ? അവന്റെ മൂഡ്‌ പോലെ അല്ലെ അവന്‍ ചെയ്യൂ..
ഈശ്വര ഏതായാലും കടമ്പ കടന്നു..മോന് അഡ്മിഷന്‍ കിട്ടി. ഈ കുറിപ്പ് വളരെ യാഥാര്‍ഥ്യം തന്നെ..
നമ്മളൊക്കെ മക്കള്‍ക്ക്‌ വേണ്ടി എന്തെല്ലാം വിട്ടു വീഴ്ചകള്‍ ചെയ്യുന്നു. അല്ലെ? ഇതൊന്നും ചെയ്യാന്‍ മനസ്സുണ്ടായിട്ടു ചെയ്യുന്നതല്ല..എന്നാലും...

വീകെ said...

ഗ്രാമീണനു,
അഛനമ്മമാർ എന്ന നിലയിൽ നമ്മൾ ചെയ്യേണ്ട ചില കടമകൾ ഉണ്ട്. മക്കളെ ആവശ്യമായ വിദ്യ്യാഭ്യാസം കൊടുത്ത് സ്വന്തം കാലിൽ നിൽക്കാൻ കെൽ‌പ്പുണ്ടാക്കി കൊടുക്കുക എന്നത്.

അതിന് എന്തു ത്യാഗവും നാം സഹിച്ചെ പറ്റു. അത് നമ്മുടെ കർത്തവ്യമാണ്.അതിന്റെ കണക്കു സൂക്ഷിക്കാതെ, സന്തോഷത്തോടെയും സമാധാനത്തോടെയും ചെയ്യണം.

ഇന്നത്തെ സാമൂഹികാന്തരീക്ഷത്തിൽ പ്രായപൂർത്തിയായ അവരിൽ നിന്ന് തിരിച്ചെന്തെങ്കിലും പ്രതീക്ഷിക്കുന്നത് മണ്ടത്തരമാണെന്നാണ് എനിക്കു തോന്നുന്നത്.

അവർക്ക് സാമ്പത്തികമായി കഴിവുണ്ടായാലും നമ്മോടൊപ്പം കൂടെ നിന്ന് ശുശ്രൂഷിക്കാൻ അവരുടെ ചുറ്റുപാടുകൾ സമ്മതിച്ചെന്നു വരില്ല. അതിന് അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല.അവർക്കു സ് നേഹമില്ലന്നും കരുതാൻ വയ്യ.

പക്ഷെ നമ്മൾ ആഗ്രഹിക്കുക നമ്മുടെ മക്കളും കൂടെ വേണമെന്നാണ്. വിശാലമായ ഈ ലോകത്ത് അന്നം തേടി നമ്മളെപ്പോലെ അവർക്കും അലയേണ്ടിവരും.അപ്പോൾ അതിനു കഴിയില്ലന്നുള്ള സത്യം നമ്മളും മനസ്സിലാക്കണം.
ഞാനും അതിന്റെ തെയ്യാറെടുപ്പിലാണ്.

പക്ഷെ,അവർക്കു വേണ്ടി ഞാൻ ചെയ്യേണ്ടത് വേണ്ട സമയത്ത് വേണ്ട പോലെ ചെയ്തില്ലെന്നുള്ള കുറ്റബോധം എന്നിൽ ഉണ്ടാകാതിരിക്കാനാണ്
എന്റെ ജീവിതം...

ബാക്കി വരുന്നിടത്തു വച്ചു കാണാം.
വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.

രാധേച്ചി,
ചേച്ചി പറഞ്ഞ കാര്യങ്ങൾ ചിന്തിക്കേണ്ടതു തന്നെ.
നാട്ടിൽ പണം കൊടുത്താൽ മാത്രം പോരെന്ന് ഇപ്പോൾ ബോദ്ധ്യമായി.

എന്നാലും MKG ആദ്യമായിട്ടു കേൾക്കുന്നതാ...

ഇത്തിരിയില്ലാത്ത കുഞ്ഞുങ്ങൾക്ക് ഇത്തരം ടെസ്റ്റ് കൊടുക്കുന്നത് മാപ്പർഹിക്കാത്ത ശിക്ഷയായി കണക്കാക്കി നിയമനിർമ്മാണം നടത്തേണ്ടത് വളരെ അത്യാവശ്യം.

ചേച്ചി വന്നതിനും അഭിപ്രായം പറഞ്ഞതിനും വളരെ നന്ദി.

ഗുല്‍മോഹര്‍... said...

Hai dear friend….
Its saroopcalicut
Got your comment
Thanks for your valuable information about my blog
Always keep in touch
Thanks and regards
saroopcherukulam

ഗുല്‍മോഹര്‍... said...

Hai dear friend….
Its saroopcalicut
Got your comment
Thanks for your valuable information about my blog
Always keep in touch
Thanks and regards
saroopcherukulam

കണ്ണനുണ്ണി said...

സ്കൂള്‍ പഠനം പലപ്പോഴും കുട്ടികള്‍ക്ക് ഒരു സിഖ്ശയായി മാറുന്നുണ്ട് ഇപ്പോള്‍.. പാവം കുട്ടികള്‍

ശ്രീ said...

ഹൊ! വായിച്ചിട്ട് വിശ്വസിയ്ക്കാനാകുന്നില്ല. ഒരു കൊച്ചു കുട്ടിയ്ക്ക് വേണ്ട അപേക്ഷാഫോം വാങ്ങാന്‍ പോലും എത്ര കഷ്ടപ്പാട്...

വീകെ said...

സരൂപ്,
കണ്ണനുണ്ണി,
ശ്രീ. വന്നതിനും അഭിപ്രായം പറഞ്ഞതിനും
വളരെ സന്തോഷം.

ശ്രീ,ഇതിനെക്കുറിച്ച് വായിച്ചറിഞ്ഞ എന്റെ ഒരു ഹൈദ്രാബാദുകാരൻ സുഹൃത്ത് പറഞ്ഞത്,
കഴിഞ്ഞ വർഷം രണ്ട് ദിവസം മുഴുവനായി ക്യു നിൽക്കേണ്ടി വന്നിരുന്നുവെന്നാണ്.
പക്ഷെ അയാൾ എട്ടു മണിക്കൂറോളം ക്യൂ നിന്നതിനു ശേഷം ഇപ്പണി പറ്റില്ലാന്നു പറഞ്ഞ് തിരിച്ചു പോയി.

തിരുവല്ലഭൻ said...

sorry for commenting in English. its for the schools to arrange for something easier in this hitech age for issue of forms. but be it embassies, schools or anywhere, everybody is uncaring towards the needy.
the q or this tedious waiting has spawned the corruption. while demand exceeds supply, this will continue.
thanks for your visit and comment

Unknown said...

2008 ഏപ്രിലില്‍ എന്റെ മോനു എല്‍ കെ ജി അഡ്മിഷന്‍ കിട്ടാന്നായി ഞാനും ഈ ക്യുവില്‍ നിന്നിട്ടുണ്ട്. രാത്രി ഒരു മണി മുതല്‍ രാവിലെ എട്ട് മണിവരെ. ഞാന്‍ അന്നു കണ്ട് കാ‍ഴ്ചകളാണ് വി.കെ വിവരിച്ചിരിക്കുന്നത്. ആ ദിവസം ഒന്നു കൂടി ഓര്‍ക്കാന്‍ സാധിച്ചതില്‍ നന്ദി പറയുന്നു.