Sunday 1 December 2013

നോവൽ. മരുഭൂമി.-5


കഥ ഇതുവരെ...
ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർ മാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടെ സൈറ്റിൽ എത്തിച്ചേർന്നു. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലും എല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു രാത്രി സമ്മാനിച്ചു. നേരം വെളുത്തതും ഇടിയിലും കല്ലേറിലും ഒരു സുപ്രഭാതം. കാഫറുകളെ കാണാനെത്തിയ കുട്ടികളായിരുന്നു കല്ലെറിഞ്ഞത്. അവർ മനസ്സിൽ കണ്ട രൂപങ്ങളായിരുന്നില്ല ഞങ്ങളുടേത്. ആശുപത്രി മാനേജർ ഉമ്മറും അസ്സർബായിയും ചേർന്ന് ഞങ്ങളെ സമാധാനിപ്പിച്ചു.

തുടർന്നു വായിക്കുക....

ഒരു ഫോൺകാൾ.....

മുറിയിൽ കയറി വെറുതെ കിടക്കുകയായിരുന്ന കൂട്ടുകാരോട് പോലീസ് വണ്ടി വരുന്ന  വിവരം പറഞ്ഞു.
അവരും ഞെട്ടിയെഴുന്നേറ്റു. അബ്ദുൾഖാദർ പറഞ്ഞു.
“പണ്ടാറടങ്ങാനായിട്ട്... കാലത്തൊരെണ്ണം കഴിഞ്ഞതേയുള്ളു...!”
പറഞ്ഞു തീരുന്നതിനു മുൻപേ വാതിലിൽ  മുട്ടു കേട്ടു..
എന്തു ചെയ്യണമെന്നറിയാതെ ഒരു നിമിഷം ഞങ്ങൾ നിന്നു..
പോലീസ്സായതോണ്ടും അധികനേരം മുട്ടിക്കുന്നത് ശരിയല്ലെന്നറിയാവുന്നതു  കൊണ്ടും വേഗം വാതിൽ തുറന്നു.
വാതിൽക്കൽ ഉസ്മാനാണ്.
തൊട്ടു പിറകിൽ ഒരു അറബിയും.
അവർ അകത്തു കടന്നതും വാതിൽ ഞാൻ ചേർത്തടച്ചു.
ഇല്ലെങ്കിൽ ആരു പറയുന്നതും കേൾക്കാനാകില്ല. വന്ന ഉടനെ തന്നെ ഞങ്ങൾ നമസ്ക്കാരം പറഞ്ഞു. ഉടനെ ഉസ്മാൻ അറബിയെ പരിചയപ്പെടുത്തി.
“പുള്ളിക്കാരൻ അമാറയിലെ പോലീസ് ചീഫ് ആണ്....!”
കേട്ടതും ഒന്നു കിടുങ്ങിപ്പോയ ഞങ്ങൾ ഒരു നിമിഷം അദ്ദേഹത്തിന്റെ മുഖത്തു നോക്കി. അറിയാതൊരു വിറയൽ കാല്പാദം മുതൽ പെട്ടെന്നിരച്ചു കയറി.
“നിങ്ങളെ പരിചയപ്പെടാനായി വന്നതാ...”
ഉസ്മാന്റെ അടുത്ത വാചകം കുറച്ചൊരു ആശ്വാസമായി. ഞങ്ങളൊന്നു ദീർഘശ്വാസം വിട്ടു. പിന്നെ ഞങ്ങളെ ഉസ്മാൻ പരിചയപ്പെടുത്തി.

അതുകഴിഞ്ഞ് അദ്ദേഹം അറബിയിൽ ചെറിയ പ്രസംഗം നടത്തി. ആദ്യമായാണ് അത്രയും നീളത്തിൽ അറബി കേൾക്കുന്നത്. വല്ലാത്ത ഒരു ശ്വാസം മുട്ടൽ. അദ്ദേഹവും വളരെ ശ്വാസം മുട്ടിയാണ് പറയുന്നതെന്ന് തോന്നി. പ്രസംഗം കഴിഞ്ഞതും വളരെ പെട്ടെന്ന് തന്നെ മുറിയിൽ നിന്നിറങ്ങി ജീപ്പിൽ കയറി യാത്രയായി. പറഞ്ഞതൊക്കെ ഞങ്ങൾക്ക് മനസ്സിലായൊ എന്നൊന്നും മൂപ്പിലാൻ ശ്രദ്ധിച്ചില്ല.

പുള്ളിക്കാരൻ പോയതോടെ അവൻ പറഞ്ഞതെന്തന്നറിയാനായി ഉസ്മാന്റെ മുഖത്തു നോക്കി. രക്തമയമില്ലാത്ത ഞങ്ങളുടെ മുഖം കണ്ടിട്ടാകും ഉസ്മാൻ ചെറിയൊരു പുഞ്ചിരിയോടെ പറഞ്ഞത്.
“ങ്ങ്ള് പേടിക്കേണ്ടതില്ല....!”
ഞങ്ങളുടെ ശ്വാസം മുട്ടലിന് ആശ്വാസം തന്നു. എങ്കിലും അടുത്ത വാചകം വീണ്ടും ടെൻഷനുണ്ടാക്കി.
“എങ്കിലും ഓനെ പേടിക്കണം...!?
ഞങ്ങൾ പരസ്പ്പരം നോക്കി. ഉസ്മാൻ തുടർന്നു.
“അവൻ പറഞ്ഞത്, നിങ്ങൾ ആദ്യമായിട്ടാണ് ഇവിടെ വരുന്നത്. ഇവിടത്തെ നിയമങ്ങൾ നിങ്ങൾ പാലിക്കണം. പിന്നെ നഴ്സുമാരുടെ ഭാഗത്തേക്ക് ഒരു കാരണവശാലും പോകാൻ പാടില്ല. അവരോട് സംസാരിക്കാനോ, അവരിൽ നിന്നും എന്തെങ്കിലും കൊടുക്കൽ വാങ്ങലുകളും പാടില്ല. അനാവശ്യമായി അലഞ്ഞു തിരിഞ്ഞു നടക്കാനോ ഇക്കാമയില്ലാതെ പുറത്തിറങ്ങാനോ പാടില്ല...”

ഇത്രയേ ഉള്ളോ...
ഞങ്ങൾ ശരിക്കും പേടിച്ചിരുന്നു. കാലത്ത് നടന്നതിന്റെ ബാക്കി ആയിരിക്കുമെന്നാണ് കരുതിയത്. ഉസ്മനെ കട്ടിലിൽ ഇരുത്തിയിട്ട് ഞങ്ങൾ ചുറ്റും കൂടി.
ഉസ്മാൻ ബാക്കി കൂടി പറയാൻ തുടങ്ങി.
“അവൻ വെറുമൊരു പോലീസ്സുകാരനല്ല. ഇവിടത്തെ അമീർ എന്നു വച്ചാൽ കളക്ടറുടെ അധികാരമുള്ളയാൾ, പുള്ളിക്കാരന്റെ ചേട്ടനാണ് ഈ പോലീസ് മുഹമ്മദ്. അതായത് ഇവനാണ് പോലീസ് ചീഫ്. ഇവനിൽ താഴെയാണ് ബാക്കിയുള്ളവരൊക്കെ. അതു കൊണ്ട് ഇവനെ പിണക്കാതിരിക്കുക എന്നത് ആദ്യത്തെ തിരിച്ചറിവ്. ആള് കുഴപ്പക്കാരനൊന്ന്വല്ലാട്ടൊ... നല്ലവനാ.. എങ്കിലും കുഴപ്പക്കാരനാ...!”
“നമ്മളൊന്നിനുമില്ലേ... അടങ്ങിയൊതുങ്ങി നമ്മടെ കാര്യം നോക്കി ജീവിച്ചാൽ പോരേ...”
ഞാൻ പറഞ്ഞു.
അതിനിടക്ക് ഉസ്മാൻ ചോദിച്ചു.
“അതൊക്കെ പോട്ടെ.. നിങ്ങൾ നാട്ടിൽ നിന്നും വന്നിട്ട് കത്തയച്ചോ...?”
“എങ്ങനെ അയക്കാനാ... ഇവിടെയെത്തിയിട്ട് രണ്ടാഴ്ച ആയെങ്കിലും പുറം ലോകം കാണുന്നത് ഇന്നലെയാ...!”
സുരേന്ദ്രൻ പറഞ്ഞു . എന്നിട്ട് തുടർന്നു.
“എന്റെ ഭാര്യക്ക് ഇത് ഒൻപതാം മാസാ... ഡെൽഹിയിലെ ഫ്ലാറ്റിൽ ഒറ്റക്കാ...  തൊട്ടടുത്ത ഫ്ലാറ്റിലെ ഒരു തമിഴ് ഫാമിലിയെ ഏൽ‌പ്പിച്ചിട്ടാ പോന്നത്. അവളുടെ വിവരം അറിയാഞ്ഞിട്ട്  എനിക്ക് ഇരിക്കപ്പൊറുതിയില്ല. ആശുപത്രിയിലെ ഫോണിൽ നിന്നും നമുക്ക് നാട്ടിലേക്ക് വിളിക്കാൻ പറ്റ്വോ.. ഉസ്മാൻ..?”
“പറ്റില്ല. അത് മക്കയും ജിദ്ദയും മാത്രമേ കിട്ടുള്ളു. പുറത്തേക്ക് പോകില്ല...”

അപ്പോഴാണ് കത്തയക്കുന്നത് എങ്ങിനെയെന്നതിനെക്കുറിച്ച് ഞങ്ങളും ആലോചിക്കുന്നത്.
“ഒരു വഴിയുമില്ലെ കത്തയക്കാൻ...?” ഞാൻ.
“ഒരു പോസ്റ്റുമാൻ വല്ലപ്പോഴും ഇവിടെ വരാറുണ്ട്. ആശുപത്രിയിലേക്ക് വല്ല കത്തും ഉണ്ടെങ്കിൽ മാത്രം. അതിന്  കൃത്യ സമയമൊന്നും പറയാൻ പറ്റില്ല. പലപ്പോഴും ഞങ്ങൾ കാണാറു പോലുമില്ല പോസ്റ്റുമാനെ.. അത് വല്ല മാസത്തിൽ ഒരിക്കലോ മറ്റോ ഉള്ളു..”
“ശരിക്കും പറഞ്ഞാൽ ഒരു ഓണം കേറാമൂലയിൽ തന്നെയാ വന്നു പെട്ടിരിക്കുന്നത് അല്ലെ..?”
“അല്ല ഉസ്മാനെ.. അപ്പൊ നിങ്ങളൊക്കെ എങ്ങനാ കത്തയക്കുന്നേ...?”
“ഞങ്ങള്, മക്കേല് ഞങ്ങ്ടെ നാട്ടുകാര് സുഹൃത്തുക്കളുടെ കടേണ്ട്. ആ കടേലെ അഡ്രസ്സില് കത്തു വരും. വരുമ്പോൾ അവര് വിളിച്ചു പറേം. അന്നേരം ഞങ്ങ പോയി വാങ്ങും..”
ഒരു വല്ലാത്ത നാട്ടിലാണല്ലൊ ഈശ്വരാ വന്നു പെട്ടിരിക്കുന്നത്...!
കുറച്ചു നേരം ആരും ഒന്നും മിണ്ടിയില്ല.
ഉസ്മാൻ വീണ്ടും തുടർന്നു.
“അതിനു ഞങ്ങള് കത്ത് പോസ്റ്റ് ചെയ്യണ പരിപാടി ഇല്ലാട്ടൊ. നാട്ടിലേക്ക്  എപ്പഴും ആരെങ്കിലുമൊക്കെ പോകുന്നുണ്ടാകും. അവരുടെ കയ്യിൽ കൊടുത്തു വിടും. അവര് നാട്ടിൽ കൊണ്ടോയി പോസ്റ്റു  ചെയ്തോളും... ഒരു കാര്യം ചെയ്യ്. നിങ്ങള് കത്തുകൾ എഴുതിക്കോ... നാളെ ഞാൻ മക്കയിൽ പോകുന്നുണ്ട്. അവിടെ പോസ്റ്റു ചെയ്തോളാം. തിരിച്ചു വരുമ്പോൾ കുറച്ചു സ്റ്റാമ്പും വാങ്ങിക്കാം. അടുത്ത തവണ കത്തെഴുതുമ്പോൾ സ്റ്റാമ്പൊട്ടിച്ച് കൊടുത്തു വിട്ടാൽ പെട്ടിയിലിട്ടോളും...”
“ആരിടും..?”
“ഡോക്ടറൊക്കെ മക്കയിലല്ലെ താമസിക്കുന്നെ.. എന്നും പോകുന്നതു കൊണ്ട് കത്തയക്കാൻ ബുദ്ധിമുട്ടില്ല. മറുപടി കിട്ടാനാണ് ബുദ്ധിമുട്ട്...”

ഞങ്ങൾ കത്തെഴുതാനായി തെയ്യാറെടുക്കുമ്പോഴാണ് സുരേന്ദ്രൻ പറയുന്നത്.
“അടുത്ത തവണ ആ ഫിലിപ്പൈനി വരുമ്പോൾ, അവന്റെ കയ്യും കാലും പിടിച്ചിട്ടാണെങ്കിലും വേണ്ടില്ല ഞാനിവിടെന്ന് പോകും. ഏതെങ്കിലും കടയും ഫോണും ഒക്കെയുള്ള സ്ഥലത്തേക്ക്...”
അതു കേട്ട് കുറച്ചു വിഷമമായെങ്കിലും പൊയ്ക്കോളാൻ തന്നെയാണ് മനസ്സു പറഞ്ഞത്. പെണ്ണു കെട്ടാത്തവനാണെങ്കിലും എനിക്ക് അയാളുടെ മാനസ്സികാവസ്ഥ ഊഹിക്കാൻ കഴിയുമായിരുന്നു.
ഞാൻ ചോദിച്ചു.
“ഇങ്ങോട്ട് പോരാണെന്നറിഞ്ഞിട്ടും അവരെ ഈ അവസ്ഥയിൽ വീട്ടിലയക്കാതെ ഒറ്റക്ക് വിട്ടിട്ട് പോന്നത് എന്താ...?”
“ഞങ്ങള് ഡെൽഹിയിൽ വച്ച് പ്രേമിച്ച് കെട്ടിയതാ. രണ്ടു വീട്ടുകാരും സമ്മതിച്ചില്ല...”
ഉസ്മാൻ പോകാനായി എഴുന്നേറ്റപ്പോഴാണ് ചോദിച്ചത്.
“നിങ്ങൾ രാത്രി എന്താ ഭക്ഷണം കഴിക്കാ...?”
“ചോറ് വക്കാം... അല്ലാണ്ടെന്താ കിട്ട്വാ...?”
“ഇവിടെ ഒന്നും കിട്ടില്ല. എല്ലാം നമ്മളുണ്ടാക്കി കഴിക്കണം..”
“ ഇന്നലെ നിങ്ങൾ പൊറോട്ട തന്നല്ലൊ ഞങ്ങൾക്ക്.. അതെവിടെന്നാ...?”
“ഞങ്ങളുണ്ടാക്കുന്നതാ... എന്നാ ഇനി നമുക്ക് രാത്രിയിൽ എന്നും പൊറോട്ട ഒരുമിച്ച് ഉണ്ടാക്കാം. ഞങ്ങളിപ്പോൾ ഉണ്ടാക്കാൻ പോകാ. വരുന്നോ...?”
അതോടെ കത്തെഴുതാനുള്ള മൂഡ് പോയി. നാളെ സമാധാനമായിട്ട് എഴുതി മറ്റെന്നാൾ ഡോക്ടർ പോകുമ്പോൾ കൊടുത്തു വിടാം.  സുരേന്ദ്രൻ കത്തെഴുതാൻ തുടങ്ങിക്കഴിഞ്ഞിരുന്നു. ഞാനും അബ്ദുൾ ഖാദറും ഉസ്മാനോടൊപ്പം ചെന്നു.

ആശുപത്രിക്ക് രണ്ടു ഗേറ്റ് ഉണ്ടായിരുന്നു. ഓരോ ഗേറ്റിലും ഓരോ കാവൽ മുറിയും ഉണ്ട്. ഞങ്ങളുടെ മുറിയുടെ തൊട്ടടുത്തുള്ള പടിഞ്ഞാറേ ഗേറ്റിലൂടെയാണ് അധികവും പോക്കും വരവും. അതുകൊണ്ട് കിഴക്കെ ഗേറ്റ് തുറക്കാറേയില്ല. അതിനു മുൻ‌വശം മണ്ണിടിഞ്ഞു വീണ് സഞ്ചാരയോഗ്യമല്ല. ആ കാവൽ നിലയമാണ് ഉസ്മാനും കൂട്ടരും അടുക്കളയായി ഉപയോഗിക്കുന്നത്. മറ്റേത് അവരുടെ കിടപ്പു മുറിയും.

ഞങ്ങൾ ചെല്ലുമ്പോൾ മൊയ്തു പൊറോട്ട ഉണ്ടാക്കാനുള്ള തെയ്യാറെടുപ്പിലാണ്. ഞങ്ങൾക്കു കൂടി കണക്കാക്കി മൈദയെടുത്ത് കുഴക്കാൻ തുടങ്ങി. ചപ്പാത്തി ഉണ്ടാക്കുന്നതു പോലെ അത്ര എളുപ്പമല്ല പൊറോട്ട ഉണ്ടാക്കുന്നത്. പണികൾക്കിടക്ക് ഉസ്മാൻ ചോദിച്ചു.
“നിങ്ങൾ ഈ ജനറേറ്റർ പണിക്ക് തന്നെയാണൊ വന്നത്...?”
“അതിന്റെ കാര്യം ഒന്നും പറയാണ്ടിരിക്ക്യാ ഭേദം. നാട്ടിൽ വച്ച് ഇതാണെന്നാ പറഞ്ഞിരുന്നത്. എന്റെ സർട്ടിഫിക്കറ്റൊക്കെ കൊടുത്ത് ഇന്റർവ്യൂവൊക്കെ കഴിഞ്ഞിട്ടാ സെലക്ഷൻ തന്നത്. അതും എവിടാ.. അങ്ങ് ഡെൽഹീല്...! എന്റെ കൂടെയുണ്ടായിരുന്നവരൊക്കെ തോറ്റു. അവർക്കാർക്കും ഈ ഫീൽഡുമായി ഒരു ബന്ധവുമില്ലായിരുന്നു. അതുകൊണ്ടാ തോറ്റു പോയത്. എന്നിട്ട് എല്ലാം കഴിഞ്ഞ്  ഇവിടെ വന്നിറങ്ങിയപ്പോഴോ... ഒരു മൂന്നാലു പേരൊഴിച്ച് വന്നിറങ്ങിയവരൊക്കെ ഓട്ടോറിക്ഷ ഓടിക്കുന്നവരും, ഹോട്ടലിൽ പൊറോട്ടാ അടിക്കുന്നവരും, കൂലിപ്പണിക്ക് പോണവരും, ഒരു പണിയുമില്ലാതെ തേരാപ്പാര നടന്നവരുമൊക്കെ. അതറിഞ്ഞതോടെ എന്റെ ചങ്ക് കത്തി. ശരിക്കും ഒരു ചതിയിൽ പെട്ടിരിക്കാണെന്നാ ഞാൻ കരുതിയേ... ഹോ..  ഇവിടെ വന്ന് ആ ജനറേറ്റർ ഓണാക്കി,  പ്രകാശം വീണപ്പൊഴാ എന്റെ ചങ്കിടിപ്പ് മാറിയേ...!”

അവരുടെ ഉച്ചക്കലത്തെ ചിക്കൻ കറി കുറച്ചെ ഉണ്ടായിരുന്നുള്ളു. ഞങ്ങളുടെ പരിപ്പു കറിയും കൂടി എടുത്ത് അവരുടെ അടുക്കളയിൽ ഞങ്ങൾ കൂടി. അന്നു മുതൽ എന്നും അതൊരു പതിവായി. ഉച്ചക്കുള്ള ഭക്ഷണം മാത്രം ഞങ്ങൾ വെവ്വേറെ വച്ചു കഴിച്ചു. അവിടന്നാണ് പൊറോട്ട സ്വന്തമായി ഉണ്ടാക്കാൻ ഞങ്ങളെല്ലാവരും പഠിച്ചത്.

രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോഴാണ് ഉസ്മാൻ ഞങ്ങളുടെ മുറിയിൽ ഒരു ഫോൺ കൊണ്ടു വന്നു വച്ചത്. ആശുപത്രി മതിൽക്കെട്ടിനകത്തു മാത്രം വിളിക്കാനുള്ള സംവിധാനമേ ഉണ്ടായിരുന്നുള്ളു. അതിൽ നിന്നും ആദ്യം വന്ന വിളി നഴ്സ്‌മാരുടെ താമസസ്ഥലത്തു നിന്നും. ഫിലിപ്പൈനി സിസ്റ്റർ ‘മെർലിൻ’ ആയിരുന്നു വിളിച്ചത്. ആദ്യമായി കറണ്ടു വന്നതു കൊണ്ട് പല ട്യൂബ് ലൈറ്റുകളും സ്വിച്ചുകളും ജോലി ചെയ്യുന്നുണ്ടായിരുന്നില്ല. അതൊക്കെ ഒന്നു ശരിയാക്കാമോ എന്നറിയാനാണ് വിളിച്ചത്. ഞാൻ ഉടനെ ഉസ്മാനെ വിളിച്ച് ചോദിച്ചു.
“നഴ്സുമാരുടെ ക്വാർട്ടേഴ്സിൽ പോകരുതെന്നല്ലെ പോലീസ് മുഹമ്മദ് മുന്നറിയിപ്പ്  തന്നിരിക്കുന്നത്. ഇപ്പോൾ അവരു ലൈറ്റ് ശരിയാക്കാനായി വിളിക്കുന്നല്ലൊ..?”
“സാരമില്ല. അവരു വിളിച്ചിട്ടല്ലെ പോകുന്നത്. ഞാനും വരാം...”
“കുഴപ്പോന്നുല്ലാല്ലൊ അല്ലെ...?”
“ഇല്ലെന്ന്...”

ഞാനും അബ്ദുൾ ഖാദറും ഉസ്മാനും കൂടിയാണ് അവരുടെ ക്വാർട്ടേഴ്സിൽ പോകുന്നത്. പണികളെല്ലാം കഴിഞ്ഞ് തിരിച്ചിറങ്ങുമ്പോൾ ഞങ്ങളുടെ മുറ്റത്ത് പോലീസ് മുഹമ്മദ് ജീപ്പുമായി കാത്തു കിടക്കുന്നു...!
അരയിൽ കൈ കൊടുത്ത് ഞങ്ങളുടെ നേരെ തന്നെയാണ് ക്രൂദ്ധമായ ആ നോട്ടം....!?

ബാക്കി അടുത്ത പോസ്റ്റിൽ. ഡിസംബർ 15-ന്.....

19 comments:

Cv Thankappan said...

"....കുഴപ്പക്കാരനൊന്ന്വല്ലാട്ടൊ... നല്ലവനാ.. എങ്കിലും കുഴപ്പക്കാരനാ...!”
ഇങ്ങനെയുള്ളവരെ സൂക്ഷിക്കണം.
തുടരട്ടെ.നന്നായി എഴുതുന്നുണ്ട്.
ആശംസകള്‍

നളിനകുമാരി said...

ആ പോലിസ്കാരന്റെ നില്പ് അത്ര പന്തിയല്ലല്ലോ.കൊഴപ്പണ്ടാവും ന്ന തോന്നണേ ..

keraladasanunni said...

വിലക്കപ്പെട്ട കാര്യം ചെയ്യുന്നത് ശിക്ഷ ക്ഷണിച്ചു വാങ്ങുന്ന പരിപാടിയാണ്. പക്ഷെ ജോലിയുമായി ബന്ധപ്പെട്ടാവുമ്പോൾ അങ്ങിനെയാവില്ല. എഴുത്ത് ഇഷ്ടപ്പെട്ടു.

Pradeep Kumar said...

വായന തുടരുന്നു.....

Sangeeth K said...

വായിച്ചുകൊണ്ടിരിക്കുന്നു... നന്നാവുന്നുണ്ട്...

ajith said...

പൊലീസ് മുഹമ്മദ് പ്രശ്നമുണ്ടാക്കുമോ?

പട്ടേപ്പാടം റാംജി said...

പോലീസ് മുഹമ്മദും നിയമവും കൂടി ആകുമ്പോള്‍ പ്രശ്നമായേക്കും..

Muralee Mukundan , ബിലാത്തിപട്ടണം said...

ആ ഓണം കേറാമൂലയിലെ
പോലീസും നേഴ്സുമാരുമൊക്കെ
കൂടി പണി ശരിക്ക് കിട്ടിയിട്ടുണ്ടായിരിക്കുമല്ലെ ഭാവിയിൽ...

ഹും...എന്തായാലും കാത്തിരിക്കാം..

ബൈജു മണിയങ്കാല said...

ഇതൊരു വല്ലാത്ത അവസ്ഥയാണ് പെട്ട് പോകുന്നവരുടെ അവസ്ഥ

വിനുവേട്ടന്‍ said...

ഈ അശോകൻ മാഷ് മനുഷ്യനെ ടെൻഷനടിപ്പിച്ച് കൊല്ലും...

എന്നിട്ട്...?

Anonymous said...

vayikkan rasam unddu best wishes..

വീകെ said...

സിവി തങ്കപ്പൻ:
നളിനകുമാരി:
കേരളദാസനുണ്ണി:
പ്രദീപ് കുമാർ:
സംഗീത്:
അജിത്:
പട്ടേപ്പാടം റാംജി:
ബിലാത്തിച്ചേട്ടൻ:
വിനുവേട്ടൻ:
ബിജു മണിയങ്കാല:
അനോണിച്ചേട്ടൻ:
സൌദിയിൽ ജീവിച്ചിട്ടുള്ളവർക്ക് അറിയാം അവിടത്തെ നിയമങ്ങൾ. വളരെ കർക്കശ്ശമാണ്. പ്രത്യേകിച്ച് സ്ത്രീകളുടെ കാര്യത്തിൽ. തുടർന്നു വായിക്കുക. എല്ലാവർക്കും വളരെ നന്ദി.

ശ്രീ said...

നഴ്സുമാരുമായി ഒരിടപാടും പാടില്ലെന്ന് പറഞ്ഞ് പോയതേയുള്ളൂ... അപ്പഴാ അവരെ സഹായിയ്ക്കാനെന്നും പറഞ്ഞ് ഒരു പോക്ക്... ഇനി എന്താകുമോ എന്തോ... അയാളെ പറഞ്ഞു മനസ്സിലാക്കാനൊക്കുമോ?

അഭി said...

വായിച്ചുകൊണ്ടിരിക്കുന്നു

വീകെ said...

ശ്രീ: അയാളെ പറഞ്ഞ് മനസ്സിലാക്കാനൊന്നും ഞങ്ങൾ നിന്നില്ല. അതിനു മുൻപേ അയാളോടി..!
മർമ്മം നോക്കി ചികിത്സിക്കാനറിയാത്ത നമ്മൾ മലയാളികളാണൊ..? നന്ദി.

അഭി: വായനക്ക് വളരെ നന്ദി.

Echmukutty said...

ആദ്യം മുതല്‍ വായിച്ച് വിവരം വെപ്പിച്ചു.. നാടുചുറ്റലും നെറ്റ് ഇല്ലാതാവലും ഒക്കെയായിട്ട് വായന മുറിഞ്ഞു പോയിരുന്നു.

എഴുത്ത് വളരെ ഭംഗിയായിട്ടുണ്ട്.. ഹൃദ്യം..
അനുഭവങ്ങള്‍ തീവ്രത കൂട്ടുന്നു വരികള്‍ക്ക്..

അടുത്ത ഭാഗത്തിനു കാത്തിരിക്കുന്നു.

വീകെ said...

എഛ്മുക്കുട്ടി: എവിടെയൊക്കെ കറങ്ങി അനുഭവക്കൂമ്പാരവുമായി വരുന്ന എഛ്മുക്കുട്ടി, ഇവിടേയും ഓടിയെത്താൻ മറന്നില്ലല്ലൊ. വളരെ സന്തോഷം. ഒരുപാട് നന്ദി.

Shahida Abdul Jaleel said...

കുഴപ്പക്കാരനൊന്ന്വല്ലാട്ടൊ. നല്ലവനാ എങ്കിലും കുഴപ്പക്കാരനാ....

സുധി അറയ്ക്കൽ said...

താങ്കൾ നാല്ലൊരു കഥകാരൻ തന്നെ.