Thursday 15 March 2012

കഥ..




[‘ഇരിപ്പിടംനടത്തിയ കഥാമത്സരത്തിൽ അയക്കാനായി എഴുതിയതായിരുന്നു. പിന്നീട് നോക്കിയപ്പോൾ മത്സരാർഹമായ ഒരു രചനയായി എനിക്കു തന്നെ തോന്നാത്തതുകൊണ്ട് പണിക്കു പോയില്ല. ഇപ്പോൾ കഥാമത്സരം കഴിയുകയും സമ്മാനാർഹരുടെ രചനകൾ പുറത്തുവരികയും ചെയ്തതുകൊണ്ട്, പാടുപെട്ടിരുന്ന് എഴുതിക്കൂട്ടിയതല്ലേന്നു കരുതി ഞാനീക്കഥ ബ്ലോഗിൽ ഇടുന്നു. ‘ഇരിപ്പിടംടീമിനു ഇതിൽ എതിർപ്പുണ്ടാകില്ലെന്നു കരുതുന്നു. എന്തെങ്കിലും എതിർപ്പുണ്ടെങ്കിൽ ഉടനെ പിൻ‌വലിക്കുന്നതായിരിക്കും. നന്ദി.]


ഉണ്ണാവൃതം
.


‘അദ്ദേഹം അങ്ങിനെയാണ് ...
വിധിക്ക് ഇനിയും തന്നെ തോല്പിക്കാനാവില്ലെന്ന ഉറച്ച വിശ്വാസത്തോടെ, ഇടതുവശത്തെ കൃത്രിമക്കാലിന് താങ്ങായ വളഞ്ഞ പിടിയുള്ള ഊന്നുവടിയുമായി, ലക്ഷ്യസ്ഥാനത്തെത്താൻ അദ്ദേഹം വേഗത്തിൽ നടന്നു..

ഇരമ്പിപ്പാഞ്ഞുപോകുന്ന വാഹനങ്ങളേയും, തന്നെനോക്കി വിനയപൂർവ്വം കൈകൂപ്പി നടന്നുനീങ്ങുന്നവരേയും, തണുപ്പുപുതച്ച് നമ്രശിരസ്കരായ വൃക്ഷശിഖരങ്ങളിലിരുന്ന് പാടുന്ന പക്ഷികളേയും അദ്ദേഹം ശ്രദ്ധിക്കുന്നുണ്ട്. കാണുന്നതൊക്കെയും എല്ലാ പ്രവൃത്തിയുടേയും ശുഭസൂചകമാണെന്ന ആത്മവിശ്വാസമുള്ള അദ്ദേഹം, എന്നിട്ടും ഒൻപതാം ക്ലാസിൽ പഠിക്കുന്ന മകൾ ഇന്നു വീട്ടിലെത്താൻ വൈകുന്നതെന്തെന്നുകൂടി ഒരുനിമിഷം ചിന്തിച്ചത് സ്വാഭാവികം .

നല്ല ബലിഷ്ഠമായ ഉയരമുള്ള ശരീരം, തിളങ്ങുന്ന കണ്ണുകൾ,ആവശ്യത്തിനുമാത്രം സംഭാഷണം.... ഇതുപോലെയൊരു വ്യക്തി ആ ഗ്രാമത്തിൽ വേറേയില്ലെന്ന് പലരും പറയാറുണ്ട്. പ്രത്യേകിച്ച്, ഒരു കാല് ഇല്ലെന്ന കാരണം അത് സത്യമാക്കുന്നുണ്ടല്ലൊ...............’

അദ്ദേഹം ഒരു നിമിഷം പാതയിൽ നിന്നുമൊഴിഞ്ഞ് തന്റെ ഊന്നുവടിയൂന്നി വലത്തെ കാൽ നിലത്തുറപ്പിച്ച് കൃത്രിമക്കാലിനു വിശ്രമം കൊടുക്കാനെന്നോണം ഒരു നിമിഷം നിന്നു. കൃത്രിമക്കാൽ പിടിപ്പിച്ച ഇടത്തെ തുടയിൽ വേദനയെടുത്തതുപോലെ അദ്ദേഹം സാവധാനം തിരുമ്മിക്കൊണ്ടിരുന്നു. അതോടൊപ്പം അക്ഷമനായി നാലു വശവും നോക്കുന്നുമുണ്ട്.
'ഇല്ല. ഇനിയും നിന്നാൽ ശരിയാവില്ല’ ന്നു സ്വയം പറഞ്ഞുകൊണ്ട് അദ്ദേഹം ധൃതിയിൽ വീണ്ടും നടക്കാൻ തുടങ്ങി.

കൃത്രിമക്കാൽ പിടിപ്പിച്ച കാൽ നിലത്തു കുത്തുന്നതിനൊപ്പം കയ്യിലെ ഊന്നു വാടിയും കൃത്യമായിത്തന്നെ ഒരു താങ്ങായി നിലത്തൂന്നുന്നുണ്ട്. അക്ഷമ നിറഞ്ഞ ആ മുഖം വല്ലാതെ വലിഞ്ഞു മുറുകിയിരുന്നു. കാലത്ത് പഠിക്കാനായി സ്കൂളിലേക്ക് പോയ തന്റെ മകൾ ഈ നേരമായിട്ടും എന്തേ തിരിച്ചു വന്നില്ല...?
ഇനി അവർ വല്ലതും..!

അങ്ങനെയൊരു ചിന്ത ആദ്യമായാണ് മനസ്സിൽ ഉദിച്ചത്. അതോടെ അദ്ദേഹത്തിന്റെ നടത്തം പെട്ടെന്നു നിന്നു. വല്ലാതെ കിതക്കുന്നുണ്ടായിരുന്നു. പിന്നെ എന്തൊ ഓർത്തിട്ടെന്ന പോലെ വേഗം മുന്നോട്ടു തന്നെ നടന്നു. റോഡിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് മകൾ സാധാരണ നടന്നു വരാറുള്ള എളുപ്പ വഴിയിലൂടെ നടക്കാൻ തുടങ്ങി. എതിരെ വന്ന തന്റെ ജോലിക്കാരനായ കറുപ്പയ്യ അദ്ദേഹത്തെ കണ്ട് വണങ്ങി വഴി മാറി നിന്നു. അദ്ദേഹത്തിന്റെ രൂക്ഷമായ നോട്ടം സഹിക്കാൻ കഴിയാതെ കറുപ്പയ്യ മുഖം താഴ്ത്തി. ശബ്ദം വളരെ താഴ്ത്തി പറഞ്ഞു.
“അയ്യാ.. എന്നെ മന്നിച്ചിടുങ്കയ്യാ... ഉങ്കളെ എനക്ക് തെരിയുമയ്യ...”
“ഊം...” അദ്ദേഹം ഒന്നു മൂളുക മാത്രമെ ചെയ്തുള്ളു. ഇവൻ നിരപരാധി ആണെങ്കിലും, ഇവന്റെ മകന്റെ നേതൃത്വത്തിലാണ് വീട്ടിൽ വന്ന് നാശം വിതച്ചത്. പിന്നെയും നടത്തം തുടർന്നു. ഇപ്പോൾ അവനോട് സംസാരിക്കാൻ പറ്റിയ സമയമല്ല.

ധൃതി പിടിച്ച നടത്തത്തിനിടയിലും കാലത്തു നടന്ന അനിഷ്ട സംഭവങ്ങൾ അദ്ദേഹത്തിന്റെ മനസ്സിൽ ഓടിയെത്തി. അതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ അദ്ദേഹം വെറുപ്പോടെ തലയൊന്നു കുടഞ്ഞ് ‘നന്ദിയില്ലാത്ത വർഗ്ഗം’ എന്നു പറയും. അപ്പോൾ ആ മുഖം കണ്ടാലറിയാം ആ സംഭവം അദ്ദേഹത്തിന്റെ ബോധമനസ്സിനെ വല്ലാതെ ചുട്ടുപൊള്ളിക്കുന്നുണ്ടെന്ന്.

അങ്ങകലേക്ക് നോക്കി തല ഉയർത്തിപ്പിടിച്ചുള്ള ആ പോക്കിൽ പരിചയമുള്ള ഗ്രാമീണർ ബഹുമാനപൂർവ്വം അദ്ദേഹത്തെ വണങ്ങുന്നുമുണ്ട്. അതിനെല്ലാത്തിനും അദ്ദേഹം തലയാട്ടുകയും ചെയ്തുകൊണ്ടാണ് നടപ്പ്.

അപ്പോഴാണ് കേരള സമാജം സെക്രട്ടറി കൃഷ്ണക്കൈമൾ എതിരെ വരുന്നത്. അദ്ദേഹത്തിന്റെ അടുത്തു വന്നതും കൈമൾ സൈക്കിളിൽ നിന്നും ഇറങ്ങി. അദ്ദേഹത്തിനു കൈകൊടുത്തിട്ട് പറഞ്ഞു.
“ഞാനിപ്പൊഴാ വിവരമറിയുന്നത്.. എന്നിട്ടെന്താ സംഭവിച്ചത്...?”
കൈമൾ അദ്ദേഹത്തിന്റെ മുഖത്തേക്കുറ്റു നോക്കി നിന്നു. അദ്ദേഹം കാലത്തു നടന്ന സംഭവങ്ങൾ മുഴുവൻ മനസ്സിൽ കാണുകയായിരിക്കണം. ആ കണ്ണുകൾ ജ്വലിക്കുന്നുണ്ടായിരുന്നു.
“അവർക്കിപ്പോൾ ഞാനിവിടം വിട്ട് പോകണമെന്ന്..! ഞാനെന്തിനു പോകണം...?
ഞാൻ ജനിച്ചു വളർന്ന മണ്ണാണിത്. എന്റെ അഛനും അമ്മയും വിശ്രമിക്കുന്ന മണ്ണ്. എന്റെ ഭാര്യ വിശ്രമിക്കുന്ന മണ്ണ്...”
ഒറ്റ ശ്വാസത്തിലെന്നോണം പറഞ്ഞു തീർത്തപ്പോഴേക്കും വികാരം കൊണ്ടാകും അദ്ദേഹം വല്ലാതെ കിതച്ചു. കൈമൾ അദ്ദേഹത്തെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
“ചേട്ടാ.. ഇതൊന്നും ഇവിടത്തെ സാധാരണക്കാരുടെ വികാരമല്ല. ഇതിന്റെ പേരിൽ ചില രാഷ്ട്രീയപ്പാർട്ടികൾ മുതലെടുപ്പു നടത്തുന്നതാണ്. കൂട്ടത്തിൽ ചില തീവ്രവാദ സംഘടനകളും നുഴഞ്ഞു കയറിയിട്ടുണ്ട്. അവരാണ് ഇതിന്റെ പിന്നിൽ...”
“ആയിരിക്കാം. മുല്ലപ്പെരിയാറിലെ വെള്ളം കിട്ടിയില്ലെങ്കിൽ അവരുടെ കൃഷിഭൂമി മാത്രമാണൊ നശിക്കുന്നത്. കൃഷി ചെയ്തു ജീവിക്കുന്ന എന്റെ ജീവിതമാർഗ്ഗവും മുട്ടില്ലെ...?”
“ചേട്ടാ.... ഇതൊന്നും ചിന്തിക്കാവുന്ന മാനസ്സികാവസ്ഥയിലല്ല അവർ. ഇതെങ്ങനെയെങ്കിലും ഒന്നാളിക്കത്തിച്ച് മുതലെടുക്കണം. എന്റെ കട തന്നെ നോക്ക്. എല്ലാം തല്ലിത്തകർത്ത് ഉണ്ടായിരുന്ന സാധനങ്ങളെല്ലാം അവന്മാർ തന്നെ കടത്തിക്കൊണ്ടു പോയി...”
“എന്റെ കൃഷിസ്ഥലത്ത് ഞാൻ ഒറ്റ മലയാളിയെപ്പോലും ജോലിക്കു വച്ചട്ടില്ല. എല്ലാം ഇവിടെ ഉള്ളവർ തന്നെയാ... എന്നിട്ടും വീറോടെ പറയാ മലയാളത്താന്മാരൊക്കെ ഇവിടം വിടണമെന്ന്...”
ദ്വേഷ്യം മുഴുവൻ അദ്ദേഹത്തിന്റെ മുഖത്തേക്കിരച്ചു കയറി. ഊന്നുവടിയിൽ മുറുകെ പിടിച്ച കൈ രണ്ടും വല്ലാതെ വിറകൊണ്ടൂ.

ഒരു നിമിഷം കഴിഞ്ഞിട്ട് കൈമൾ ചോദിച്ചു.
“അല്ല. ചേട്ടൻ നടന്നെങ്ങടാ.. അങ്ങനെ നടക്കൽ പതിവില്ലല്ലൊ..?”
“കാലത്ത് അവന്മാർ വന്ന് വണ്ടീം മറ്റും തല്ലിത്തകർത്തില്ലെ.. ജനൽച്ചില്ലുകളൊക്കെ കല്ലെറിഞ്ഞുടച്ച് നശിപ്പിച്ചിട്ടല്ലെ അലറുന്നത് ‘മലയാളത്താന്മാരൊക്കെ’ ഇവിടം വിട്ടു പോകണമെന്ന്..! ”
ഒരു നിമിഷം ഒന്നു നിർത്തിയിട്ട് തുടർന്നു.
“ശത്രുക്കൾ കാർഗ്ഗിൽ യുദ്ധഭൂമിയിൽ വച്ച് എന്റെ ഈ കാലെടുത്തപ്പോൾ പോലും ഞാൻ കരഞ്ഞിട്ടില്ലടോ... അവന്മാരിലെ മൂന്നാലെണ്ണത്തിനെ വെടിവച്ചിട്ടിട്ടേ ഞാൻ താഴെ വീണൊള്ളു...” ഊന്നുവടിയിൽ നിന്നും ഒന്നു തെന്നിപ്പോയ അദ്ദേഹത്തെ കൈമൾ താങ്ങിപ്പിടിച്ചു. തല ഉയർത്തിപ്പിടിച്ച് നേരെ നിന്നിട്ട് അദ്ദേഹം തുടർന്നു.
“അന്നു ഞാൻ എന്റെ രാജ്യത്തിനു വേണ്ടിയാ യുദ്ധം ചെയ്തത്. ഭാരതാംബക്കു വേണ്ടിയാ ജയ് വിളിച്ചത്. ഒരു തമിഴനൊ മലയാളിക്കു വേണ്ടിയോ ആയിരുന്നില്ല....”

ആരോഗ്യവാനും ധൈര്യവാനുമാണെങ്കിലും ഇന്നത്തെ സംഭവം അദ്ദേഹത്തെ വല്ലാതെ ഉലച്ചിരിക്കുന്നുവെന്ന് നിറഞ്ഞു വന്ന കണ്ണുകൾ പറയുന്നുണ്ടായിരുന്നു. അദ്ദേഹം തുടർന്നു.
“ഇന്നെനിക്ക് ബോദ്ധ്യമായടോ... ഞാൻ ഇൻഡ്യാക്കാരനല്ല..! വെറുമൊരു മലയാളി മാത്രമാണെന്ന്...! ഇവരെല്ലാം കൂടി എന്നെ അങ്ങനെ ബോദ്ധ്യപ്പെടുത്തിത്തന്നു..!”

കൈമൾ എന്തു പറഞ്ഞാശ്വസിപ്പിക്കുമെന്നറിയാതെ കുഴങ്ങി. വിഷയം മാറ്റാനായിട്ടെന്നോണം കൈമൾ ചോദിച്ചു.
“അല്ല. ചേട്ടൻ ഇപ്പോഴെങ്ങോട്ടാ..?”
അദ്ദേഹം ടവ്വലെടുത്ത് മുഖമൊന്നമർത്തി തുടച്ചിട്ട് തല ഉയർത്തി മുന്നിലെ വഴിയിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.
“മോളിന്ന് സ്കൂളിൽ നിന്നും തിരിച്ചെത്തിയിട്ടില്ല. ഇത്രയും വൈകാറില്ല ഒരിക്കലും. കാലത്ത് വന്ന് ബഹളമുണ്ടാക്കിയവരുടെ കൂട്ടത്തിൽ ആ കറുപ്പയ്യയുടെ മോനും ഉണ്ടായിരുന്നു. അവനാ അവരുടെ നേതാവ്. ഏതോ തീവ്രവാദ ഗ്രൂപ്പിൽ പെട്ടവനാ അവനും. എന്നോടുള്ള വൈരാഗ്യത്തിന് ഇനി.....”
അതും പറഞ്ഞദ്ദേഹം കൈമളിന്റെ മുഖത്തേക്ക് നോക്കി.
“എന്നാൽ ഞാനും വരാം സ്കൂളിലേക്ക്..”
രണ്ടു പേരും സ്കൂളിലേക്ക് നടന്നു. നടക്കുന്നതിനിടെ അദ്ദേഹം പിറുപിറുക്കുന്നതു പോലെ പറയുന്നുണ്ടായിരുന്നു.
“ഇവരിങ്ങനെ തുടങ്ങിയാൽ നമ്മളെന്തു ചെയ്യുമെടൊ..? നമ്മുടെ നാടിന്റെ അവസ്ഥ എന്താകുമെടോ..?”
“ഇത്തരം ചിന്താശകലം ഇട്ടുകൊടുത്ത് ജനങ്ങളെ ഇളക്കി വിടുന്നവന്മാരെ ആ സ്പോട്ടിൽത്തന്നെ വെടിവച്ചു കൊല്ലണം...” കൈമൾ വല്ലാതെ വികാരാധീനനായി പറഞ്ഞു.

പിന്നെയും ഒന്നും രണ്ടുമൊക്കെ പറഞ്ഞ് രണ്ടുപേരും കൂടി നടന്ന് സ്കൂളിനടുത്ത് എത്താറായപ്പോഴാണ് കൈമൾ ആ ചോദ്യം എടുത്തിട്ടത്.
“അല്ല ചേട്ടാ, ചേട്ടന്റെ അഛന്റെ വിഹിതം കുറച്ച് ഭൂമി ഇപ്പൊഴും നാട്ടിൽ കിടപ്പുണ്ടെന്ന് അന്നൊരിക്കൽ പറഞ്ഞിരുന്നല്ലൊ... ഇപ്പൊഴുമുണ്ടൊ അതവിടെ...?”
അതു കേട്ടതും അദ്ദേഹം പെട്ടെന്ന് നിന്നു. ഊന്നു വടിയിൽ രണ്ടു കയ്യും കൂട്ടിപ്പിടിച്ച് മുന്നിൽ കുത്തി നിവർന്നു നിന്നിട്ട് പറഞ്ഞു.
“എനിക്കൊരു അബദ്ധം പറ്റിയെടൊ കൈമളേ... ഇപ്പൊഴാണ് എനിക്കത് ബോദ്ധ്യമാവുന്നത്. അവിടെ ഉണ്ടായിരുന്നത് ഞാനെന്റെ ഇളയഛന്റെ മക്കൾക്ക് വെറുതെ എഴുതിക്കൊടുത്തു. അതവിടെ കിടന്ന് ആരും നോക്കാനാളില്ലാതെ കരക്കാരു കേറി നിരങ്ങണ്ടല്ലോന്ന് കരുതിയാ ചെയ്തത്..”
“അതവിടെ ഇപ്പൊഴും കിടന്നിരുന്നെങ്കിൽ..?"
കൈമൾ പറയാൻ വന്നത് ഇടക്കു നിർത്തിയിട്ട് അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി.
“എന്റെ മോളെങ്കിലും സമാധാനമായി...”
പറയാൻ വന്നതു മുഴുവനാക്കാതെ അദ്ദേഹം മുന്നോട്ടു നടന്നു. പിന്നാലെ കൈമളും.

സ്കൂൾ ഗേറ്റിലെത്തുമ്പോഴേക്കും ഒന്നു രണ്ടു സ്കൂൾ ബസ്സ് നിറയെ കുട്ടികളുമായി അവിടെ ഓടി വന്നു നിന്നു. ഹർഷാരവത്തോടെ ഇറങ്ങി വരുന്ന കുട്ടികൾ. എവിടെയെങ്കിലും കാഴ്ചകൾ കാണാൻ പോയിട്ടു വരികയായിരിക്കുമെന്നു കരുതി ഒരിടത്തേക്ക് മാറി നിന്നു രണ്ടു പേരും.

“അപ്പാ..” എന്ന വിളി കേട്ടാണ് പിറകിലെ ബസ്സിനടുത്തേക്ക് കണ്ണുകൾ പാഞ്ഞത്.
തന്റെ മകൾ ‘ഒഷീൻ’ അതിൽ നിന്നിറങ്ങി ഓടി വരുന്നതാണ് അദ്ദേഹം കണ്ടത്.
ഒഷീൻ ഓടി അടുത്തു വന്നതും അപ്പയെ കെട്ടിപ്പിടിച്ചു.
അദ്ദേഹം സ്വൽ‌പ്പം പരിഭവത്തിൽ ചോദിച്ചു.
ഇന്നേക്ക് പിക്നിക്ക് പോറത് ഏൻ അപ്പാക്കെട്ടെ ശൊല്ലല്ലൈ...?”
( പിക്നിക്കിനു പോകണ കാര്യം അപ്പന്റടുത്തു പറഞ്ഞിരുന്നില്ലല്ലൊ..?)
നാങ്ക പിക്നിക്കിന് പോകവേയില്ലിയേ..”
(ഞങ്ങൾ പിക്നിക്കിനു പോയില്ലല്ലൊ..)
“അപ്പുറം ഏൻ ഇന്ത ബസ്സില് വറെ..?”
(പിന്നെ എന്തിനാ ഈ ബസ്സിൽ വന്നത്..?)
അതോ.. അത് നാങ്കെളെല്ലാംഉണ്ണാവൃതം’ ഇരിക്കതിക്ക് പോറത്...!”
(അതോ.. അത് ഞങ്ങളെല്ലാം നിരാഹാരം ഇരിക്കാൻ പോയതാ...!)
ഉണ്ണാവൃതമാ... എതുക്ക്..?”
(നിരാഹാരമോ... എന്തിന്..?)
അതു വന്ത് അപ്പാ... അന്ത മലയാളത്താന്മാരില്ലൈ... നാങ്കെ തണ്ണി കെടക്കണ മുല്ലപ്പെരിയാർ അണൈയില്ലവാ... അവങ്ക നമ്മ അണൈ ഒടക്കപ്പോറാങ്ക. കുടിക്കറുതുക്ക് തണ്ണി കെടക്കാമെ, തണ്ണിയില്ലാമൽ അപ്പ എപ്പടി വ്യവസായം പണ്ണർത്...? അതിനാല് നമ്മഗാന്ധിജിശൊന്ന മാതിരി ഉണ്ണാവൃത പോരാട്ടത്തുക്ക് താൻ അങ്കെ അണൈ പക്കത്തിലേ പോറത്...!!”
(അത് പിന്നെ അപ്പാ... ആ മലയാളികളില്ലേ... നമ്മൾക്ക് വെള്ളം തരുന്ന മുല്ലപ്പെരിയാർ ഡാമില്ലേ... അവർ നമ്മുടെ ഡാം തകർക്കാൻ പോണെന്ന്. കുടിക്കാൻ വെള്ളമില്ലാതെ, വെള്ളമില്ലാതെ അപ്പ എങ്ങനെ കൃഷി ചെയ്യും...? അതിനാൽ ‘ഗാന്ധിജി’ കാട്ടിത്തന്ന മാതിരി നിരാഹാര സമരത്തിനു ആ ഡാമിന്റടുത്ത് പോയതാ...!!)
മോളെ ചേർത്തു പിടിച്ച് അദ്ദേഹവും കൈമളും മുഖത്തോടുമുഖം നോക്കി നിർന്നിമേഷനായി നിന്നു പോയി... !!

Thursday 1 March 2012

കഥ.

കഥമാത്രം....

(ഇതൊരു സാങ്കൽ‌പ്പിക കഥയാണ്. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയിട്ട് ഈ കഥക്ക് യാതൊരു ബന്ധമില്ല.)


സരിതയുടെ മോബൈലിൽ അങ്ങനെ ഒരു മിസ്കാൾ വന്നപ്പോൾ അത്ര ഗൌനിക്കാൻ പോയില്ല. അഛനും അമ്മയും മോബൈൽ വാങ്ങിത്തന്നപ്പോൾ പ്രത്യേകം പറഞ്ഞിട്ടുള്ളതാണ്. പരിചയമില്ലാത്ത നമ്പറാണെങ്കിൽ അറ്റെന്റ് ചെയ്യരുതെന്ന്. അതു കൊണ്ടു തന്നെ അത്തരം കാളുകൾ അവഗണിക്കുകയായിരുന്നു പതിവ്. ഒന്നോ രണ്ടോ പ്രാവശ്യത്തിൽ കൂടുതൽ അത്തരം കാളുകൾ ഉണ്ടാവാറില്ല.

പക്ഷേ, ഇത് കുറച്ചു ദിവസമായിട്ട് ഒരേ നമ്പറിൽ നിന്നു തന്നെ കാൾ വന്നു കൊണ്ടിരുന്നത് വല്യ ശല്യമായി തോന്നിയെങ്കിലും പിന്നീട് അതിനോട് എന്തോ ഒരിത് തോന്നി. കാരണം ആ നമ്പർ തന്റെ മനസ്സിൽ കാണാപ്പാഠമായിരിക്കുന്നു. ആദ്യം ഒന്നോ രണ്ടോ റിങ്ങിലവസാനിച്ച മിസ്കാളുകളായിരുന്നു. പിന്നെപ്പിന്നെ റിങ്ങിന്റെ നീളം കൂടിക്കൂടി വന്നു..
ആരായിരിക്കും...?
ഒരു പക്ഷെ,തന്റെ കൂട്ടുകാരികളിൽ ആരെങ്കിലും ആയിരിക്കുമോ...?
ഒന്നെടുത്തു നോക്കിയാലോ...?
എന്നിട്ടും സരിത മടിച്ചുനിന്നു.

മൂന്നാലു ദിവസം കഴിഞ്ഞപ്പോൾ ഒരു ദിവസം പൊടുന്നനെ ആ കാൾ വരാതായി. ആ കാൾ വരാതായതോടെ സരിതക്ക് എന്തൊ ഒരു അസ്വസ്തത അനുഭവപ്പെട്ടു. ഇരിക്കാനും കിടക്കാനും വയ്യാത്ത അവസ്ഥ. ആകെ ഒരു വിർപ്പുമുട്ടൽ. ഇടക്കിടക്ക് പോക്കറ്റിൽ നിന്നും മോബൈൽ എടുത്ത് സ്ക്രീനിലേക്ക് സുക്ഷിച്ചു നോക്കും. വീണ്ടും പോക്കറ്റിലിടും. ഇതുവരെ എടുക്കാത്ത ആ നമ്പറിനോട് എന്തൊ ഒരു ആകർഷിണിയത സരിതക്ക് തോന്നിത്തുടങ്ങിയിരുന്നു. വിളി വരാത്ത ആ രണ്ടു ദിവസം സരിത വല്ലാത്ത ശ്വാസം മുട്ടലിലായിരുന്നു. അങ്ങോട്ടു തിരിച്ചു വിളിച്ചാലോന്ന് പലവട്ടം ആലോചിച്ചതാണ്. അന്നേരം അമ്മയുടെ ഉപദേശം ഒർമ്മയിൽ വരും. പിന്നെ വേണ്ടെന്ന് വക്കും.

അന്നു രാത്രി കിടക്കാനുള്ള തെയ്യാറെടുപ്പിലായിരുന്നു സരിത. അഛനും അമ്മയും മുറിയിൽ നിന്നും പോയതേയുള്ളു. എന്നും അതാണ് പതിവ്. കിടക്കാൻ നേരം അഛനും അമ്മയും കൂടി സരിതയുടെ മുറിയിൽ വരും. കിടക്കയെല്ലാം കുടഞ്ഞ് വിരിച്ച് മകളെ കിടത്തി പുതപ്പിച്ചിട്ടെ അവർ പുറത്തിറങ്ങൂ. ആകെയൊരു മോളേയുള്ളു. ഇനിയൊരെണ്ണം മനപ്പൂർവ്വം വേണ്ടന്നു വച്ചിട്ടു തന്നെ. ഉള്ളതിനെ ആവശ്യമായതൊക്കെ കൊടുത്ത് നല്ല സൌകര്യത്തോടെ വളർത്തണമെന്ന് ആദ്യമേ തന്നെ തീരുമാനിച്ചിരുന്നു. അതുകൊണ്ട് കൊടുത്ത സ്വാതന്ത്ര്യം സരിത ഒരിക്കലും ദുരുപയോഗപ്പെടുത്തിയിട്ടുമില്ല. നല്ല ആത്മവിശ്വാസത്തോടെ ബുദ്ധിമതിയായി വളരുന്ന മകളെ ഓർത്ത് അഭിമാനിച്ചിരുന്നു അവർ.

അഛനും അമ്മയും പുറത്തു കടന്ന സമയത്തായിരുന്നു വീണ്ടും ആ ഫോൺകാൾ. സരിത തലയിണക്കടിയിൽ നിന്നും ഫോൺ പെട്ടെന്നെടുത്തു നോക്കി. അതേ നമ്പർ..!
ഒരു നിമിഷം ഒന്നു പകച്ചുവെങ്കിലും എടുക്കാൻ തന്നെ തീരുമാനിച്ചു. അതാരാണെന്നറിയാനുള്ള കാത്തിരിപ്പ് ഇനി വയ്യ. ആകാംക്ഷയും ചെറിയൊരു വിറയലും കാരണം ശരിരം പെട്ടെന്നു വിയർത്തു. അവൾ കാൾ ബട്ടണിൽ അമർത്തി പറഞ്ഞു.
“ഹലോ...” വളരെ ശബ്ദം താഴ്ത്തിയാണ് സംസാരിച്ചത്.
“ഹലൊ... സരിതയല്ലെ...?”
അതൊരു പുരുഷശബ്ദമായിരുന്നു. പെട്ടെന്നു തന്നെ ഉത്തരവും കൊടുത്തു.
“അതെ..!” ഒന്നുമിനീരിറക്കിയിട്ട് സരിത ചോദിച്ചു.
“ആരാ...?”
“ഇപ്പോൾ ഉറങ്ങാൻ പോകാല്ലേ. കിടന്നോളു. ഞാൻ നാളെ വിളിക്കാം.”
“നിങ്ങൾ ആരാന്നു പറയൂ... പ്ലീസ്...”
അതിനു മറുപടി ഉണ്ടായില്ല. ഫോൺ കട്ടാകുകയും ചെയ്തു. ശ്വാസം കിട്ടാത്തതു പോലെ സരിത കിതച്ചു. പിന്നെ സരിതക്ക് ഉറങ്ങാനായില്ല. താൻ ഉറങ്ങാൻ പോകാണെന്നൊക്കെ എങ്ങനെ മനസ്സിലാക്കി. തന്നെ ശരിക്കും അറിയുന്ന ആളായിരിക്കുമോ..?

ആ ശബ്ദത്തിനുടമയെ തിരിച്ചറിയാനായി ദിവസവും കാണുന്നതും മുൻ‌പു കണ്ടിട്ടുള്ളവരുമായ സകല യുവകോമളന്മാരും കണ്ണുകൾക്കു മുൻപിൽ വരുത്തി നോക്കി. തനിക്ക് ഇഷ്ടപ്പെട്ട പല മുഖങ്ങളും മുന്നിൽ വന്നെങ്കിലും, ആ ശബ്ദത്തിനുടമയെ തിരിച്ചറിയാനായില്ല. ആ ശബ്ദത്തിനുടമയെ ചുറ്റിപ്പറ്റി മധുരമുള്ള ദിവാസ്വപ്നങ്ങൾ അന്നു രാത്രി സരിതയെ ഉറങ്ങാൻ സമ്മതിച്ചില്ല.

നേരം വെളുത്ത് പ്രാഥമിക കാര്യങ്ങൾ ചെയ്യുമ്പോഴും മോബൈൽ കയ്യിൽ നിന്നും താഴെ വച്ചില്ല. ഒരു വിളിയ്ക്കായി അവൾ വല്ലാതെ ദാഹിച്ചു. അന്നു കോളേജിൽ പോയപ്പോൾ കണ്ട എല്ലാ മുഖങ്ങളിലും ഒരു കുസൃതിച്ചിരി ഒളിപ്പിച്ച് ആരെങ്കിലും തന്നെ നോക്കുന്നുണ്ടോന്ന് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എല്ലാവരും സാധാരണ പോലെയാണ് പെരുമാറിയത്. അന്നവന്റെ വിളി വരികയുണ്ടായില്ല. അവൾക്ക് ഭയങ്കര നിരാശ തോന്നി. സരിതക്ക് വല്ലാത്ത ശ്വാസം മുട്ടൽ അനുഭവപ്പെടുന്നുണ്ടായിരുന്നു. കോളേജിൽ നിന്നും വന്നതും അമ്മയോടുൾപ്പടെ സകലരോടും കാരണമില്ലാതെ തന്നെ ദ്വേഷ്യപ്പെടുന്നുണ്ടായിരുന്നു.

ഇനി വിളിച്ചാൽ മിണ്ടില്ലെന്നു വരെ തീർച്ചപ്പെടുത്തിയതാ. എന്നിട്ടും രാത്രിയിൽ കിടക്കുന്നതിനു മുൻപായി ആ വിളി വന്നപ്പോൾ ഒറ്റ റിങ്ങേ മുഴങ്ങാൻ സമ്മതിച്ചുള്ളു. അതിനുള്ളിൽ ഫോണെടുത്ത് ‘ഹലൊ..’ പറഞ്ഞു കഴിഞ്ഞിരുന്നു.

പിന്നെ എന്തു മറിമായമാ നടന്നതെന്നറിയില്ല. അവൾ വളരെ സന്തോഷവതിയായി. അന്നു മാത്രമല്ല പിന്നീടങ്ങോട്ട് ഏറ്റവും സന്തോഷവതിയായിട്ടേ അഛനും അമ്മയും അവളെ കണ്ടിട്ടുള്ളു. അവൾ കാണിക്കുന്ന അമിത സന്തോഷത്തിന്റെ കാരണമൊന്നും അഛനും അമ്മക്കും മനസ്സിലായതുമില്ല. അവളുടെ സന്തോഷമാണ് തങ്ങളുടെ സന്തോഷം. അതിനുവേണ്ടിയാണ് തങ്ങൾ ജീവിക്കുന്നതും. അതിനാൽ മകളെ സംശയിക്കേണ്ട കാര്യമൊന്നും രണ്ടാൾക്കും തോന്നിയില്ല.

മുന്നു മാസം കടന്നു പോയി. കോളേജിൽ പോയ മകൾ വൈകിയിട്ടും കാണാതായപ്പോഴാണ് കൂട്ടുകാരുടെ വീടുകളിൽ വിളിച്ചു ചോദിക്കാൻ തുടങ്ങിയത്. എന്നിട്ടും ബുദ്ധിമതിയായ മകൾ എന്തെങ്കിലും അവിവേകം കാണിക്കുമെന്ന് അഛനും അമ്മയും ചിന്തിച്ചില്ല. രാത്രിയായപ്പോൾ വിവരമറിഞ്ഞ് ബന്ധുക്കളും മറ്റും വന്നതോടെയാണ് കാര്യത്തിന്റെ ഗൌരവം അഛനും അമ്മക്കും ബോദ്ധ്യം വരുന്നത്. അവളുടെ ഒരു കൂട്ടുകാരി പറഞ്ഞത് ഇന്ന് കോളേജിൽ വന്നിട്ടേയില്ലെന്നാണ്.

പിന്നെ സംശയിച്ചു നിന്നില്ല. നേരെ സ്റ്റേഷനിൽ ഒരു പരാതി കൊടുത്തു. ജീവിതത്തിൽ ആദ്യമായാണ് പോലീസ് സ്റ്റേഷനിൽ കയറുന്നത്. തന്റെ പ്രായപൂർത്തിയായ മകളെ കാണാനില്ലെന്നു പറഞ്ഞ് പരാതി കൊടുത്തത് വല്ലാത്ത ഒരു കുറച്ചിലായി മനസ്സിൽ തട്ടി. ആ നിമിഷം മുതൽ അഛൻ വളരെ തളർന്നു പോയിരുന്നു. ബന്ധുക്കൾ താങ്ങിപ്പിടിച്ചാണ് സ്റ്റേഷൻ വരാന്തയിൽ നിന്നും കാറിൽ കയറ്റിയത്. വീട്ടിൽ നിന്നും ഫോൺ വന്നത് എടുക്കാൻ കഴിയാതെ അറ്റന്റ് ചെയ്യാനായി ബന്ധുവിന്റെ കയ്യിലേക്ക് കൊടുത്തു. അത് അറ്റന്റ് ചെയ്ത ബന്ധു പറഞ്ഞു.
“ സംഗതി നമ്മൾ സംശയിച്ചതു പോലെ തന്നെ. അവളുടെ പുസ്തകത്തിന്റെ അകത്തു നിന്നും ഒരു കത്തു കിട്ടിയിട്ടുണ്ടെന്നാ പറഞ്ഞത്. കത്തിൽ...”
അതു മുഴുവനാക്കാൻ അഛൻ സമ്മതിച്ചില്ല. കയ്യുയർത്തി തടഞ്ഞു. പിന്നെ ആരും ഒന്നും പറഞ്ഞില്ല. വീട്ടിലെത്തിയതും അഛനെ താങ്ങിപ്പിടിച്ച് അകത്തു കൊണ്ടുപോയി കിടത്തി. കത്തിലെ വിവരമറിഞ്ഞ അമ്മ അന്നേരം തന്നെ ബോധം കെട്ട് വീണിരുന്നു. ആരൊക്കെയോ ചേർന്ന് ശീഘ്രം കറങ്ങുന്ന പങ്ക തരുന്ന കാറ്റു കൂടാതെ അവരെ വീശികൊടുക്കുന്നുമുണ്ടായിരുന്നു.

രാത്രി ഏറെ വൈകിയാണ് ഒന്നു രണ്ട് ബന്ധുക്കളഴിച്ച് എല്ലാവരും പിരിഞ്ഞത്. നേരം വെളുത്തിട്ടേ ആ കിടന്ന കിടപ്പിൽ നിന്നും അഛനും അമ്മയും എഴുന്നേറ്റുള്ളു. അപ്പോഴും മകൾ എവിടെയാണെന്നതിനെക്കുറിച്ച് ഒരു വിവരവും കിട്ടിയിരുന്നില്ല. കണ്ടെടുത്ത കത്ത് ഇന്നലെ രാത്രി തന്നെ പോലീസ്സുകാരു വന്ന് കൊണ്ടു പോയത്രെ. ആദ്യം കത്ത് കണ്ടെടുത്തു വായിച്ച അമ്മയാണ് പറഞ്ഞത്.
‘അവൾ ഇഷ്ടപ്പെടുന്ന ആളോടൊപ്പം പോകുന്നു. ആരും അന്വേഷിക്കണ്ടാന്ന്. ’
അഛൻ ഒന്നും മിണ്ടിയില്ല.
‘കൂട്ടത്തിൽ അവൾക്കായി കരുതി വച്ചിരുന്ന ആഭരണങ്ങളും എടുത്തോണ്ടാ പോയത്.’
അമ്മ അതും പറഞ്ഞ് സെറ്റിയിലേക്ക് തളർന്നു വീണു.

എല്ലാവരും വീടൊഴിഞ്ഞ നേരത്ത് അഛൻ ചോദിച്ചു.
“നമ്മൾ അവൾക്ക് വേണ്ടി ഇനി എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ...?”
“എന്താണ് അങ്ങനെ ചോദിച്ചത്..?”
“നമ്മൾ അവളെ സ്നേഹിച്ചിട്ടില്ലേ..?
ഇനിയൊരു കുട്ടി കൂടി വേണ്ടന്നു വച്ചത് അവൾക്ക് കിട്ടുന്ന സ്നേഹം കുറഞ്ഞു പോ‍കരുതെന്നു കരുതിയല്ലെ...?
അവളുടെ വിദ്യാഭ്യാസത്തിലോ വളർച്ചയിലോ ഒരു അലംഭാവം നമ്മൾ കാണിച്ചിട്ടുണ്ടോ..?
അവളുടെ ആഗ്രഹങ്ങൾ ഒക്കെ ഒരു നിമിഷം പോലും വൈകാതെ സാധിച്ചു കൊടുത്തിട്ടില്ലേ..?”
പിന്നെ കുറച്ചു നേരം നിശ്ശബ്ദമായിരുന്ന അഛൻ വലിഞ്ഞു മുറുകിയ മുഖവുമായി അമ്മയുടെ അടുത്ത് പോയിരുന്നു. ഏങ്ങലടിച്ച് കരഞ്ഞ് കണ്ണീരൊഴുക്കുന്ന അവരെ ചേർത്തിരുത്തിയിട്ട് തറപ്പിച്ചു തന്നെ പറഞ്ഞു.
“ഇത്രയും കാലം അവൾക്ക് വേണ്ടി ജീവിച്ച നമ്മളെ അവൾ വിശ്വാസത്തിലെടുത്തില്ലല്ലൊ..?
നമ്മൾ ഇനി ആർക്കുവേണ്ടി ജീവിക്കണം...?
എന്തിനു വേണ്ടി ജീവിക്കണം...?
നീ വിഷമിക്കണ്ട... അതങ്ങു മറന്നു കള... നമ്മൾക്കങ്ങനെ ഒരു മകളില്ല...!!”
അഛൻ അവരെ വിട്ട് പുറത്തിറങ്ങി പോയി. അമ്മ നെഞ്ചത്തടിച്ചു കരഞ്ഞു. തല കട്ടിളപ്പടിയിൽ ഇടിച്ച് പരിക്കേൽ‌പ്പിച്ചു. തളർന്നിരുന്നു പോയ അവർ നെറ്റി പൊട്ടി ഒലിക്കുന്ന ചോരയുമായി അവിടെത്തന്നെ കിടന്നു.

ദിവസങ്ങൾ കടന്നു പോയിട്ടും സരിതയെക്കുറിച്ച് ഒരു വിവരവും പോലീസ്സുകാർക്കും കിട്ടിയില്ല. അഛനും അമ്മയും അതന്വേഷിക്കാനും പോയില്ല. രണ്ടു പേരും പരസ്പ്പരം സംസാരിക്കുന്നത് തന്നെ വിരളം. ഭക്ഷണം കഴിക്കുന്നതും ചുരുക്കം. ഇടക്ക് അമ്മ വിഭവസമൃദ്ധമായ സദ്യ ഒരുക്കും. പിന്നെ ദിവസങ്ങളോളം ഒന്നും വക്കില്ല. പട്ടിണി തന്നെ. അയൽവക്കത്തുകാരോ ബന്ധുക്കളോ വന്നാൽ അവരെ ചീത്ത പറഞ്ഞ് ഓടിക്കും. അതുകാരണം ബന്ധുക്കളാരും വരാതായി. അപൂർവ്വം ചില അയൽ വീട്ടുകാർ സമയവും സന്ദർഭവും നോക്കി ഭക്ഷണം കൊണ്ടുപോയി നിർബ്ബന്ധിച്ച് കഴിപ്പിക്കും. ഇടക്കിടക്ക് രണ്ടു പേരുടേയും മനോനില തരാറിലാകും. അന്നേരം മുന്നിൽ നടക്കുന്നതൊന്നും അവർ കാണുന്നുണ്ടാവില്ല. നിശ്ശബ്ദമായി തുറിച്ചു നോക്കിയിരിക്കും.

മാസങ്ങൾ ഏറെ കടന്നു പോയി. നാട്ടുകാരും അതെല്ലാം മറന്നു തുടങ്ങിയിരുന്നു. ഒരു ദിവസം രാത്രിയിൽ എല്ലും തോലും മാത്രമായി ജീവിക്കുന്ന അവരുടെ ഇടയിലേക്ക് കൈക്കുഞ്ഞുമായി അസ്തികൂടം പോലെ ഒരു പേക്കോലം കയറിവന്നു.
സരിതയായിരുന്നു...!
അമ്മയുടേയും അഛന്റേയും രൂപം കണ്ടവൾ സ്തംഭിച്ചു നിന്നു.... !
അഛനും അമ്മക്കും മകളെ മനസ്സിലായതുമില്ല...
ഹൃദയം തകർക്കുന്ന കാഴ്ചയായിരുന്നെങ്കിലും, അതെന്നേ കൈമോശം വന്നിരുന്നു....!
അഛന്റേയും അമ്മയുടേയും മുന്നിൽ ഒരിത്തിരി കണ്ണീർ വീഴ്ത്താനവൾ കൊതിച്ചെങ്കിലും അതവൾക്കായിത്തന്നെ എന്നേ തേവി വറ്റിച്ചിരുന്നു....!
താൻ കാരണമാണല്ലൊ ഈ ഗതി തന്റെ കുടുംബത്തിനെന്നൊർത്തപ്പോൾ സരിതക്ക് സഹിക്കാനായില്ല. അവൾ സ്വന്തം മുടി പിടിച്ച് വലിച്ച് പറിച്ചു. തലയിട്ട് ഭിത്തിയിലിടിച്ചു കരഞ്ഞു....

അന്ന് കാമുകനൊപ്പം പോകാനെടുത്ത തീരുമാനം പോലെ, മുൻപിൻ നോക്കാതെ ശക്തമായൊരു തീരുമാനം സരിത എടുത്തു.
പിറ്റേ ദിവസത്തെ ദൃശ്യ മാദ്ധ്യമങ്ങൾക്ക് വിരുന്നൊരുക്കി ആ വാർത്ത ഉണ്ടായിരുന്നു.
‘കൃഷിക്കെടുത്ത വായ്പ്പയെടുത്ത് മകളുടെ വിവാഹം നടത്തിയ കുടുംബം കൂട്ടത്തോടെ ആത്മഹത്യ ചെയ്തു.’
കർഷക ആത്മഹത്യകൾ തുടരുന്ന നാട്ടിൽ അതൊരു സാധാരണ വാർത്ത മാത്രം....!!