Monday 15 October 2012

നീണ്ടകഥ... മഴയിലൊരു വിരുന്നുകാരൻ (12)




കഥ ഇതുവരെ.

അമ്മ ലക്ഷ്മിയും മകൾ കാലിനു സ്വാധീനമില്ലാത്ത ഗൌരിയും അനിയത്തി നിർമ്മലയെന്ന നിമ്മിയും അടങ്ങുന്ന കുടുംബം. മകളുടെ രോഗം മാറാനാവാത്തതിൽ മനം നൊന്ത് അഛൻ മരിച്ചു. ഗൌരിയുടെ ചികിത്സക്കായി ഉള്ളതെല്ലാം വിറ്റുപെറുക്കിയതിനാൽ കിടപ്പാടം ജപ്തിയിലായതിനാൽ പരാശ്രയമറ്റ കുടുംബം ആത്മഹത്യയിൽ അഭയം തേടാൻ തീരുമാനിക്കുന്നു.
ആ രാത്രിയിലെ മഴയിൽ വന്നു കയറിയ അതിഥിയാണ് മാധവൻ. അതിനാൽ ആത്മഹത്യാശ്രമം നടക്കാതെ പോയി.   മാധവനോട് തങ്ങളുടെ ജീവിതകഥ മൂന്നു പേരും കൂടി പറയുന്നു...
 അതിനു ശേഷം മൂവരുടേയും നിർബ്ബന്ധപ്രകാരം മാധവൻ തന്റെ കഥ പറയുന്നു. ഗൾഫിലായിരുന്ന മാധവൻ  കാൽ നൂറ്റാണ്ടിലേറെക്കാലം  തന്റെ കുടുംബത്തിന്റെ  രക്ഷക്കായി ഒറ്റക്ക്  ഗൾഫിൽ കഴിഞ്ഞു. ഭാര്യ ദേവൂനു സുഖമില്യാതായതോടെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിക്കുന്നു.  വീട്ടിലെ  കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞത്  ദേവൂനെ വീണ്ടും ആശുപത്രിയിലാക്കി. ദേവുവിന്റെ ആഗ്രഹ പ്രകാരം മക്കളുടെ വിവാഹം ഒരേ പന്തലിൽ നടത്തി. ദേവുവിന്റെ വിയോഗത്തോടെ അഛനും  മക്കളുമായുള്ള ബന്ധത്തിൽ കാതലായ  വിള്ളൽ വീണു.  മക്കളുടെ അവഗണന സഹിക്കാൻ കഴിയാതെ തന്റെ ചിലവുകൾക്കായി മാധവൻ കൂലിപ്പണിക്കു പോകുന്നു. അസുഖത്തിനു സർക്കാരാശുപത്രിയിൽ പോയ മാധവന് ഒരു തിരിച്ചരിയൽ പോലുമില്ലാത്തത് വലിയ വിഷമമുണ്ടാക്കി. ഇതെല്ലാം മക്കൾക്കുണ്ടാക്കിയ നാനക്കേട് ചില്ലറയല്ല. അതും പറഞ്ഞുണ്ടായ വഴക്കിൽ നാട്ടുകാർ ഇടപെടേണ്ടി വന്നു.... നടുവേദന കലശലായത് തരമാക്കി മൈസൂറിൽ കൊണ്ടുപോയി ചികിത്സിക്കാമെന്നു പറഞ്ഞ കൊണ്ടുപൊയ അഛൻ മാധവനെ മൈസൂർ കാട്ടിൽ ഉപേക്ഷിച്ച് മക്കൾ കടന്നു കളയുന്നു. വന്യമൃഗങ്ങളുടെ ഒന്നും ആക്രമണത്തിനിരയാകാതെ  ലോറിത്തൊഴിലാളികൾ മാധവനെ രക്ഷപ്പെടുത്തി.  ഒരു വർഷത്തിനു ശേഷം മാധവൻ അപ്രതീക്ഷിതമായി  ഒരു നിയോഗം പോലെ  ലക്ഷ്മിയുടേയും കുടുംബത്തിന്റേയും അടുക്കൽ എത്തിച്ചേരുന്നു. അപ്രതിക്ഷിതമായി വീണു കിട്ടിയ ഒരു മെസ്സിന്റെ ചുമതല മാധവന്റെ നേതൃത്വത്തിൽ ലക്ഷ്മിയും കുടുംബവും ഏറ്റെടുക്കുന്നു. ഈ വരുമാനം കോണ്ട്  ജപ്തി വരെയെത്തിയ  ബാങ്കിലെ കടം അടച്ചു തീർക്കാനാവും എന്ന ആത്മവിശ്വാസം ആ കുടുംബം ഒരു പുതുജീവിതത്തിനു തെയ്യാറാവുന്നു. അതോടെ അസൂയാലുക്കൾ മാധവനേയും  ലക്ഷ്മിയുടെ കുടുംബത്തേയും ചേർത്ത് അപവാദങ്ങൾ  പരത്തുന്നു. അപവാദത്തിൽ നിന്നും രക്ഷപ്പെടാനായി തങ്ങളുടെ രണ്ടാനച്ചനായി മാധവനെ  മക്കൾ തീരുമാനിക്കുന്നെങ്കിലും, അതൊരു പരിഹാരമല്ലെന്നും അപവാദങ്ങളുടെ കാരണങ്ങളും മറ്റും അവരെ പറഞ്ഞ് ബോദ്ധ്യപ്പെടുത്തുന്നു. ഒരു ദിവസം നിമ്മിയുടെ പഴയ സഹപാഠി  സുനിത തന്റെ സഹോദരന് വേണ്ടി നിമ്മിയെ വിവാഹമാലോചിച്ച് നേരിട്ടു വരുന്നു. ഗൌരിയെ ഈയവസ്ഥയിൽ വിട്ടിട്ട് പോകാൻ മനസ്സില്ലെന്നു പറഞ്ഞ്  നിമ്മി എതിർക്കുന്നു. ചൊവ്വാദോഷമുള്ള  ഗൌരിയെ കെട്ടുന്നവൻ മുന്നുമാസത്തിൽ കൂടുതൽ ജീവിക്കില്ലെന്ന ജ്യോത്സ്യന്റെ പ്രവചനം പറഞ്ഞ് ഗൌരിയും വിവാഹത്തെ എതിർക്കുന്നു. മനസ്സു മടുത്ത മാധവന് പെട്ടെന്ന്  അസുഖം കൂടി ആശുപത്രിയിൽ കൊണ്ടു പോകുന്നു.  

 

തുടർന്നു വായിക്കുക......

                                          ജാതകദോഷം.


“ഇപ്പൊത്തന്നെ ആശുപത്രിയിൽ പോണം...”
ലക്ഷ്മിയുടെ കരച്ചിൽ  മാത്രമല്ല കണാരനും നിർബ്ബന്ധം പിടിച്ചതോടെ മാധവന് വഴങ്ങാതെ തരമില്ലെന്നായി.
സുനിതയും ടെസ്സിയും വന്ന ടാക്സിയിൽ തന്നെ മാധവനേയും കൊണ്ട്  കണാരനും ലക്ഷ്മിയും  ആശുപത്രിയിലേക്ക് പാഞ്ഞു...

പട്ടണത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്കാണ് മാധവനെ കൊണ്ടുപോയത്. ഡോക്ടറെ കാണാൻ മൂവരും കയറിയെങ്കിലും പരിശോധന നടത്താൻ നേരം മറ്റുള്ളവരെ പുറത്താക്കി. ഡോക്ടർ പരിശോധിക്കുന്ന സമയം മാധവൻ പറഞ്ഞു.
“ഡോക്ടർ.. എന്റെ രോഗം എനിക്ക് നന്നായിട്ടറിയാം. കുടലിൽ അൾസറാണ്.  മുൻ‌പ് ഞാൻ മരുന്നൊക്കെ കഴിച്ചിരുന്നു. ജീവിതം തന്ന നിരാശയിൽ ഒറ്റപ്പെട്ട് അലയേണ്ടി വന്നപ്പോൾ  ഇനിയെന്തിന് മരുന്നെന്നു ചിന്തിച്ചു. ഇപ്പോ.. കുറേക്കാലമായി മരുന്നൊന്നുമില്ല. ഏതു നിമിഷവും വീണു പോയേക്കാവുന്ന ഒരവസ്ഥയിൽ എത്തിയിട്ടുണ്ടായിരിക്കും ഞാനിപ്പോൾ...!
കൂടെക്കൂടെ വരുന്ന നെഞ്ചെരിച്ചിലും വയറു വേദനയും മറ്റും എന്നെ അത് ബോദ്ധ്യപ്പെടുത്തുന്നു. പക്ഷേ ഡോക്ടർ... ഇപ്പോഴെനിക്ക് കുറച്ചു കാലം കൂടി ജീവിക്കണമെന്നൊരു തോന്നൽ..!
കഴിയുമോ അതിന്..?”

ശ്രദ്ധാപൂർവ്വം കേട്ടിരുന്ന ഡോക്ടർ മാധവനെ ആശ്വസിപ്പിച്ചു.
“മാധവൻ കൂടി സഹകരിക്കുമെങ്കിൽ നമുക്ക് നോക്കാം. ആദ്യം തന്നെ കുറച്ച് ടെസ്റ്റുകൾ നടത്തണം. പിന്നെ കുടലിന്റെ ഒരു സ്കാനിങ്ങും നടത്തണം. ഇതൊക്കെ കഴിഞ്ഞാലെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നു പറയാൻ പറ്റൂ... അതു കഴിഞ്ഞിട്ട് ട്രീറ്റ്മെന്റ് തുടങ്ങാം...”
“ശരി ഡോക്ടർ... ഞാൻ തീർച്ചയായും സഹകരിക്കാം....”
“ഈ ടെസ്റ്റുകളിൽ പലതും ഇവിടെ ചെയ്യാനാവില്ല. പുറത്ത് കൊടുത്ത് ചെയ്യിക്കണം. മെഡിക്കൽ കോളേജിനടുത്തുള്ള  ഒരു ലാബിലേക്ക് ഞാൻ എഴുതിത്തരാം.  സ്കാനിങ്ങുൾപ്പടെ എല്ലാ ടെസ്റ്റുകളും അവർ തന്നെ ചെയ്തു തരും...”
ഡോക്ടർ കുറിപ്പെഴുതി കൊടുത്തിട്ട് പറഞ്ഞു.

“‘തൽക്കാലം വേദന തോന്നുന്നുണ്ടെങ്കിൽ മാത്രം ഈ മരുന്ന് കഴിച്ചാൽ മതി. പിന്നെ ഖരഭക്ഷണങ്ങൾ ഒന്നും വേണ്ട. ദ്രവരൂപത്തിൽ മാത്രം കഴിക്കുക... ലാബിലെ റിസൽറ്റ് കിട്ടാൻ രണ്ടുമൂന്നു ദിവസം പിടിക്കും. അതുമായിട്ട് ഇനി വന്നാൽ മതി... പേടിക്കയൊന്നും വേണ്ടാട്ടൊ... നമുക്ക് നോക്കാം...” ഡോക്ടർ ആശ്വസിപ്പിക്കാനെന്നോണം പറഞ്ഞു.

അപ്പോൾ തന്നെ മെഡിക്കൽ കോളേജിനടുത്തുള്ള ലാബിലേക്ക് വിട്ടു. നല്ല തിരക്കുണ്ടായിരുന്നു.   ബ്ലെഡും മറ്റും കൊടുത്ത്, സ്കാനിങ്ങും നടത്തി പുറത്തിറങ്ങുമ്പോഴേക്കും സന്ധ്യ മയങ്ങിയിരുന്നു. വീട്ടിലെത്തുമ്പോഴേക്കും എല്ലാവരും അക്ഷമരായി കാത്തിരിക്കുകയായിരുന്നു. മാത്രമല്ല സുനിതയും ടെസ്സിയും തിരിച്ചു പോകേണ്ട സമയവും കഴിഞ്ഞിരുന്നു.

വന്നവഴി തന്നെ മാധവൻ അവരോട് ക്ഷമ ചോദിച്ചു. അവരുടെ വണ്ടി കൊണ്ടാണല്ലൊ ആശുപത്രിയിൽ പോയത്. അവരെ യാത്രയാക്കാൻ റോട്ടിലോളം മാധവൻ ചെന്നു. അവർ കാറിലിരിക്കെ, കുനിഞ്ഞ് തല അകത്തേക്കിട്ട് സുനിതയുടെ ചെവിയിലെന്നോണം മാധവൻ പറഞ്ഞു.
“നിമ്മിയുടെ കാര്യം ഞങ്ങൾ കാര്യമായിട്ടെടുത്തിട്ടുണ്ടട്ടൊ...”
“അവൾ അതിനു ഒട്ടും സമ്മതിക്കുന്നില്ലല്ലൊ അമ്മാവാ..”
സുനിത സ്വൽ‌പ്പം നിരാശയിലെന്നോണം പറഞ്ഞു.
“അത് മോളുടെ ചേട്ടനെ ഇഷ്ടമില്ലാത്തത് കൊണ്ടല്ലല്ലൊ.... അതൊക്കെ ഞാൻ ശരിയാക്കിക്കൊള്ളാം...”
“ശരി അമ്മാവാ....” വണ്ടി വിടാൻ തുടങ്ങിയതും മാധവൻ ഒന്നുകൂടി ചോദിച്ചു.
“അല്ല.. എപ്പഴാ മൂപ്പര് എത്താ......?”
“നിമ്മിയുടെ സമ്മതം അറിഞ്ഞാൽ അന്ന് തിരിക്കുമെന്നാ പറഞ്ഞിരിക്കുന്നെ...”
“എന്നാ.. ഇനി വൈകിക്കണ്ട.. സമ്മതാന്ന് അറീച്ചോളു...”
“ശരി മാമാ...” സന്തോഷത്തോടെയാണ് സുനിത യാത്ര പറഞ്ഞത്.

വണ്ടി വിട്ടതും കാറിനുള്ളിലേക്ക് കുനിഞ്ഞു നിന്നിട്ട് നിവർന്നതും മാധവന് ഒരു പരവേശം തോന്നി...
പഴയ നാടുവേദന ഓർമ്മ വന്നു.. ദിവസവും എന്തെങ്കിലും പണിയൊക്കെ എടുത്തുകൊണ്ടിരിക്കുന്നതു കൊണ്ട് അത്തരം  വേദനകൾ കാര്യമാക്കാറില്ല. ഒന്നു  പിടിക്കാനായി ഒന്നുമില്ലാത്തതുകൊണ്ട്  മാധവൻ  അവിടെത്തന്നെ ഇരിക്കാനായി കുനിഞ്ഞതും ഒരാൾ പെട്ടെന്നു പുറകിൽ നിന്നും താങ്ങി നിറുത്തി. ലക്ഷ്മിയായിരുന്നു...!
“എന്തേ.. വേദനയോ മറ്റൊ എടുക്കുന്നുണ്ടൊ...” ഒരു സൊകാര്യമെന്നോണം ശബ്ദം താഴ്ത്തി ലക്ഷ്മി ചോദിച്ചു.
“ഏയ്.. ഒന്നൂല്യാ..”
ലക്ഷ്മിയുടെ താങ്ങോടെ മാധവൻ നടന്ന് പടിക്കലെത്തിയതും ഗൌരിയുടെ വണ്ടിയും തള്ളി നിമ്മി മുറ്റത്തു കൂടെ വരുന്നുണ്ടായിരുന്നു. അവരെ കണ്ടതും മാധവന് എന്തൊ ഒരീർച്ച തോന്നി. ലക്ഷ്മിയുടെ കൈ വിടുവിക്കാൻ ഒരു ശ്രമം നടത്തി. അത്  തിരിച്ചറിഞ്ഞ് മാധവനെ വിട്ട് ലക്ഷ്മി മാറി നിന്നു... 
നിമ്മിയും ഗൌരിയും അത് കണ്ട് ഗൂഢമായി പുഞ്ചിരിച്ചു.
അടുത്തു വന്നതും നിമ്മി ഒരു തമാശമൂഡിൽ പറഞ്ഞു.
“നിങ്ങൾ തമ്മിൽ കല്യാണം കഴിച്ചാലെന്താ കുഴപ്പം...!”
അതു കേട്ടതും ലക്ഷ്മി ഒന്നു ഞെട്ടി...!
മാധവൻ ഒരു തമാശ കേൾക്കുന്ന മൂഡിൽ ലക്ഷ്മിയെ ഒന്നു നോക്കി.
ലക്ഷ്മി കൃത്രിമ ദേഷ്യത്തിലെന്നോണം പറഞ്ഞു.
“പോടി അവിടന്ന്.... എന്തു തോന്നിവാസോം  വിളിച്ചു പറയാന്നായോ..” 
മാധവൻ രണ്ടടി നടന്നിട്ട് ഒന്നു നിന്നു.  പിന്നെ പറഞ്ഞു.
“ശരി.. ലക്ഷ്മിയെ ഞാൻ കല്യാണം കഴിക്കാം. അതേ പന്തലിൽ തന്നെ നിങ്ങൾ രണ്ടു പേരുടേയും കല്യാണം....!!
എന്താ.. സമ്മതാണൊ..?”

ഇപ്പോൾ ഞെട്ടിയത് നിമ്മിയും ഗൌരിയുമാണ്...
അതോടെ അവരുടെ മുഖമിരുണ്ടു. പിന്നെ ആരുമൊന്നും പറഞ്ഞില്ല. ആർക്കും ഉത്തരമില്ലെന്നായപ്പോൾ മാധവൻ സാവധാനം നടന്നു.
ഹോട്ടലിലെ ഒരു ഡെസ്ക്കിൽ കയറി പതിവു പോലെ നിവർന്നു കിടന്നു.

എന്നും അതൊരു പതിവാണ്. കുറച്ചു കഴിയുമ്പോൾ വീട്ടിലെ പണികളൊക്കെ ഒതുക്കിയിട്ട് ലക്ഷ്മിയും വന്ന് തൊട്ടടുത്ത കസേരയിൽ ഇരിക്കും. പിന്നെ പണ്ട് നല്ല സന്തോഷത്തോടെ കഴിഞ്ഞിരുന്ന നല്ല കാലത്തെക്കുറിച്ച് ലക്ഷ്മി വാചാലയാകും. മാധവനും തന്റെ നല്ല കാലത്തെക്കുറിച്ച് ലക്ഷ്മിയോടും പറയും. ചിലപ്പോഴൊക്കെ നിമ്മിയും ഗൌരിയും കൂടാറുണ്ടെങ്കിലും, പലപ്പോഴും അവരുടെ  പാട്ടിനു വിടാറാണ് പതിവ്. എന്തായാലും ആ വർത്തമാനം കഴിഞ്ഞ് അമ്മ വരുന്നത് നല്ല സന്തോഷത്തോടെയാണെന്ന് രണ്ടു പേരും മനസ്സിലാക്കിയിട്ടുണ്ട്.

ഹോട്ടൽ തുടങ്ങിയതിനു ശേഷം മാധവൻ ഹോട്ടലിലെ ഡെസ്ക്കിലാണ് കിടക്കാറ്. എത്ര നിർബ്ബന്ധിച്ചിട്ടും മാധവൻ വീട്ടിനകത്തേക്ക് കയറി കിടന്നില്ല. ചില ദിവസങ്ങളിൽ കൂട്ടിന് ബഷീറും വരും. അവൻ സെക്കന്റ് ഷോ സിനിമക്ക് പോകണ ദിവസം ഇവിടെ ഹോട്ടലിൽ വന്നാണ് കിടക്കാറ്.

പതിവു പോലെ മാധവനുള്ള കിടക്കയും തലയിണയും ബഡ്ഷീറ്റുമായി ലക്ഷ്മി  എത്തി. തൊട്ടടുത്ത ഡെസ്ക്കിന്റെ മുകളിൽ അതെല്ലാം വച്ചു. തൊട്ടടുത്ത കസേരയിൽ ലക്ഷ്മിയും ഇരുന്നു. എന്തെങ്കിലും ചോദിക്കാൻ ലക്ഷ്മിക്കൊരു ചമ്മൽ. നേരത്തെ മക്കൾ ചോദിച്ചത് അപ്പോഴും മനസ്സിൽ ഉണ്ടായിരുന്നു....
വെറുതെ ഒരു ശ്വാസം മുട്ടൽ...
മാധവനും ഒരു വിമ്മിഷ്ടം പോലെ...  
രണ്ടു പേരും നിശ്ശബ്ദരായിരിക്കുമ്പോൾ നിമ്മിയും ഗൌരിയും അടുത്തെത്തി. രണ്ടു പേരും ഒന്നും മിണ്ടുന്നില്ലെന്ന് കണ്ട്  നിമ്മി ചോദിച്ചു.
“ഇന്നെന്താ ഇവിടെ മൌനവൃതമാ...?”
അതിനും ആരും മറുപടി പറഞ്ഞില്ല. ഗൌരിയെ മാധവന്റെ ഡെസ്ക്കിന്റടുത്ത് നിറുത്തിയിട്ട് ഒരു കസേര എടുത്ത് നിമ്മിയും അവരുടെ അടുത്തിരുന്നു.

നിമ്മി അമ്മയേയും മാധവനേയും മാറിമാറി നോക്കിയിട്ട് ഒരു പുഞ്ചിരിയോടെ ഗൌരിയുടെ നേർക്ക് ഒരു കൈ മുദ്ര കാട്ടി ഹാസ്യഭാവത്തിൽ ‘ഇതെന്തു പറ്റി’ എന്നു ചോദിക്കുന്നതു പോലെ തലയാട്ടി.
ഗൌരി മാധവന്റെ ഡെസ്ക്കിനോട് ചേർത്ത് വണ്ടി ഒന്നുരുട്ടി. എന്നിട്ട് മലർന്നു കിടക്കുന്ന മാധവന്റെ തല തന്റെ വശത്തേക്ക് ബലമായി തിരിച്ചിട്ട് ചോദിച്ചു.
“മാമാ... എന്താപ്പൊ ഇത്ര ആലോചിക്കാൻ...? പരിശോധനയുടെ റിസൽട്ട് കിട്ടിയാൽ ചികിത്സിച്ച് ഭേദമാക്കാമെന്ന് ഡോക്ടർ പറഞ്ഞില്ലെ...”
മാധവൻ ഒന്നു മുരടനക്കിയിട്ട് പറഞ്ഞു.
“ഞാൻ എന്നെക്കുറിച്ചല്ല ചിന്തിച്ചത്. നിങ്ങളെക്കുറിച്ചാ... നിങ്ങളുടെ പിടിവാശി. എന്തിനാ ആവശ്യമില്ലാത്ത ഈ പിടിവാശി...?”
അതിനു മറുപടി പറഞ്ഞത് നിമ്മിയാണ്.
“പിടിവാശി ആണോ... ഞാൻ പറഞ്ഞത് സത്യമല്ലെ....? എനിക്കാകെയുള്ളത് എന്റെ ചേച്ചിയാ. അതിനെ കഷ്ടത്തിലാക്കിയിട്ട് എനിക്കൊരു രക്ഷപ്പെടലും വേണ്ട...!”
നിമ്മിയുടെ കണ്ണുകൾ നിറഞ്ഞു കഴിഞ്ഞു. അത്തരമൊരവസ്ഥ നിമ്മിക്കു ചിന്തിക്കാനേ വയ്യ.
“അവൾക്ക് സഹായത്തിനായി സ്ഥിരമായിട്ട് നമ്മൾക്കൊരാളെ നിറുത്താം...”
മാധവൻ ഒരു പോംവഴി പറഞ്ഞു.
“അവരൊന്നും ഒരു ആത്മാർത്ഥതയും കാണിക്കില്ല. വേണ്ടി വന്നാൽ അവരെന്റെ ചേച്ചിയെ അപായപ്പെടുത്തുകയും ചെയ്യും.  പേപ്പറിലൊക്കെ ദിവസവും കാണുന്നില്ലെ ഓരോന്ന്. പണ്ടത്തെ കാലമൊന്നുമല്ല മാമാ...”
“ഇത്രയൊക്കെ കടന്നു ചിന്തിക്കണൊ മോളെ.. അമ്മയില്ലെ കൂടെ... മാമനില്ലെ...” ലക്ഷ്മി.
“നിങ്ങൾക്കൊക്കെ എത്ര കാലം നോക്കാനാകും...?”
 “പിന്നേ.. നീയൊക്കെ ഒരു നൂറ്റാണ്ടു കാലം ജീവിച്ചോളാന്ന് വാക്കും കൊടുത്തിട്ടാ ഇങ്ങോട്ടു പോന്നത്..”
നിമ്മിയുടെ ശാഠ്യം കേട്ട് മാധവന് ചെറിയൊരു ദ്വേഷ്യം വന്നു.
ഇടക്കു കയറി ഗൌരിയും ദ്വേഷ്യപ്പെട്ടു.
“നിന്റെ ജീവിതം തുലച്ചിട്ട് എനിക്ക് ജീവിക്കണ്ട... ഞാനോ ഇങ്ങനെയായി. നീയെങ്കിലും ഒന്നു രക്ഷപ്പെട്ടു കാണാനാ ഞാൻ മോഹിക്കുന്നത്.. മാമനും അമ്മയും പറയുന്നത് അനുസരിക്ക് നിമ്മി...”
“എല്ലാം അറിഞ്ഞ് ചേച്ചിയെ സ്നേഹിക്കാൻ കഴിയുന്ന ഒരാൾ വന്നാൽ... അപ്പോൾ നോക്കാം...!”
നിമ്മി അവസാനവാക്കെന്നോണം പറഞ്ഞു നിറുത്തി.

നിമ്മിയോട് പറഞ്ഞിട്ട് കാര്യമില്ലെന്ന് തോന്നിയിട്ടൊ എന്തൊ, മാധവൻ ഗൌരിയോടായി പറഞ്ഞു.
“ഇനി മോള് വിചാരിച്ചാലെ ഇതിനൊരു പരിഹാരമാവൂ. ജാതകമൊക്കെ മനുഷ്യർ ഗണിച്ചുണ്ടാക്കുന്നതാ... ആ കൂട്ടലിൽ എപ്പോഴും തെറ്റുകൾ പറ്റാം.. അതുകൊണ്ട് അതിലൊന്നും ആരും ഇപ്പൊ വിശ്വസിക്കില്ല...”
മാധവന്റെ കൈത്തണ്ടയിൽ തലവച്ച് കിടക്കുകയായിരുന്ന ഗൌരി നേരെ ഇരുന്നിട്ട് പറഞ്ഞു.
“അമ്മ പറഞ്ഞു എന്നോട്, ജാതകം മാറ്റിയെഴുതിക്കാമെന്ന്. ചൊവ്വാ ദോഷമില്ലാത്ത ജാതകമാക്കി മാറ്റി എഴുതിയാൽ പിന്നെ കുഴപ്പമില്ലല്ലോന്ന്...!”
അതു കേട്ട് ലക്ഷ്മി പറഞ്ഞു.
“നൂറ് നുണ പറഞ്ഞിട്ടായാലും ഒരു പെണ്ണിന്റെ കല്യാണം നടത്താമെന്നാ പണ്ടുള്ള കാർന്നോന്മാര് പറഞ്ഞേക്കണെ... അതിലൊന്നും ഒരു തെറ്റുമില്ല...!”
“പക്ഷെ, അമ്മേ... സത്യം സത്യമല്ലാതെ വരുമോ..? എന്നെ കല്യാണം കഴിക്കുന്നവൻ ജാതകം പോലെ മൂന്നു മാസത്തിനുള്ളിൽ മരിച്ചു പോയാൽ, എന്റെ മനോവിഷമം എത്രയാവും..? എല്ലാം മറച്ചു വച്ച് ചതിച്ചതിന് ദൈവം പോലും എനിക്ക് മാപ്പു തരില്ല... മാപ്പു തരില്ല...!”
അതും പറഞ്ഞ് കരഞ്ഞ ഗൌരിയെ ലക്ഷ്മി തലയിൽ തലോടി ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.
“ജാതകം നോക്കിയ ആള്, നിങ്ങ്ടെ അഛന്റെ മരണം എന്തേ നേരത്തെ പറഞ്ഞില്ല. നേരിട്ട് രക്തബന്ധമുള്ള ആളുടെ കാര്യങ്ങളൊന്നും പറയാതെ, ഇനിയും ആരെന്നു പോലും തീർച്ചയില്ലാത്ത ഒരാൾ, അതും എവിടെയോ കിടക്കുന്ന ഒരാൾ ഗൌരിയെ കെട്ടിയാൽ മരണപ്പെടുമെന്ന് മുൻ‌കൂട്ടി പറയാൻ അയാളാരാ  ദിവ്യഞ്ജനാ...?”
ശബ്ദം കൂടിയതു കൊണ്ടൊ മറ്റോ മാധവൻ ശക്തിയായി ചുമച്ചു. ചുമ ശമിച്ചതിനു ശേഷം മാധവൻ തുടർന്നു.
“ആ കെട്ടാൻ വരുന്നവനുമുണ്ടാകില്ലെ ജാതകം. അവന്റെ ജാതകത്തിലും കാണണമല്ലൊ, പെണ്ണു കെട്ടിയാൽ മൂന്നു മാസത്തിനുള്ളിൽ അവൻ മരിക്കുമെന്ന്. അങ്ങനെയുള്ളവൻ ഏതെങ്കിലും കാലത്ത് പെണ്ണു കെട്ടാൻ തെയ്യാറാകുമോ...? വിഡ്ഡിത്തം.. അല്ലാണ്ടെന്താ പറയാ ഇതിനൊക്കെ..! ”
മാധവൻ അവരെ യുക്തിപൂർവ്വം പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുകയായിരുന്നു...
അതിനൊന്നും ആർക്കും ഉത്തരമുണ്ടായില്ല...
മാധവനെ തർക്കിച്ചു ജയിക്കാൻ അവർക്കാവുമായിരുന്നില്ല...
വിശ്വാസത്തെ യുക്തി കൊണ്ട് തകർത്തെറിയാൻ കഴിയില്ലല്ലൊ.

പിന്നെ കുറച്ച് നേരത്തേക്ക് ആരുമൊന്നും മിണ്ടിയില്ല.
ഒരു ഇടവേളക്കു ശേഷം മാധവൻ പറഞ്ഞു.
“ലക്ഷ്മീ... നിന്റെ മക്കൾ ഇങ്ങനെ പിടിവാശിയിൽ നിന്നാൽ, ഈ മക്കൾ നിനക്കൊരിക്കലും മനസ്സമാധാനം തരില്ല. തോരാത്ത കണ്ണീരോടെ ഇവരെയോർത്ത് ഇഞ്ചിഞ്ചായി നീറി നീറി നീ മരിക്കേണ്ടി വരും. അത് ഈ മക്കൾ കാണേണ്ടിയും വരും. അമ്മയുടെ ദാരുണമായ അന്ത്യത്തിന് കാരണം തങ്ങളാണെന്ന തിരിച്ചറിവിൽ പിന്നെ, ഇവരുടെ ഗതിയെന്തായി തീരും...?”
അപ്പോഴേക്കും ഗൌരി പൊട്ടിക്കരഞ്ഞു കൊണ്ട് മാധവന്റെ വായ പൊത്തിപ്പിടിച്ചു...
സാരിത്തലപ്പുകൊണ്ട് മുഖം പൊത്തിക്കരഞ്ഞ ലക്ഷ്മിയെ നെഞ്ചിലടക്കിപ്പിടിച്ച് നിമ്മിയും വിങ്ങിപ്പൊട്ടി...
മാധവൻ കുറച്ച് കടുപ്പിച്ച് തന്നെയാണ് അങ്ങനെ പറഞ്ഞത്...
ഒരു പുനർച്ചിന്തനത്തിന് വഴിവച്ചാലോ...
തനിക്ക് ഇവരുടെ മേൽ ഒരധികാരം കിട്ടിയിരുന്നെങ്കിൽ ബലമായി അനുസരിപ്പിക്കാമായിരുന്നുവെന്ന് മാധവൻ ഒരുവേള ചിന്തിച്ചു. പക്ഷെ...?
എല്ലാ പ്രതീക്ഷയും അസ്തമിക്കുന്നതു പോലെ മാധവന് തോന്നി...
മാധവൻ വല്ലാത്ത മനോവിഷമത്തോടെ നെഞ്ചു തിരുമി...
ഒരു പരവേശം പോലെ...
ഒരു കത്തിക്കാളൽ....
വയറും കത്തിക്കാളുന്നുണ്ട്...
സ്വല്പം വെള്ളം കുടിക്കണമെന്ന് തോന്നി...

നിമ്മിയുടെ നേരെ കൈ നീട്ടി പറഞ്ഞു.
“മോളെ, ഇത്തിരി വെള്ളമെടുത്തോണ്ടു വാ...”
നിമ്മി ചാടി എഴുന്നേറ്റ് പോകാനായി  തുനിഞ്ഞതും ലക്ഷ്മി അവളെ തടഞ്ഞു.
സാരിത്തലപ്പുകൊണ്ട് മൂക്കൊന്നു പിഴിഞ്ഞിട്ട് ആരോടെന്നില്ലാതെ ‘ ഇന്നൊന്നും കഴിക്കാത്തതാ.. ഞാനെടുത്തോണ്ടു വരാം...’ എന്നും പറഞ്ഞ് ലക്ഷ്മി വേഗം വീട്ടിനകത്തേക്ക് പോയി.

ആരുമാരും ഒന്നും ശബ്ദിക്കാതെ കുറേ നേരം കടന്നു പോയി....
അവർ ഒരു പുനർച്ചിന്തനത്തിന്റെ പാതയിലായിരിക്കുമെന്നാണ് മാധവൻ ചിന്തിച്ചത്...
അതുകൊണ്ട് മാധവനും ഒന്നും മിണ്ടിയില്ല.
ലക്ഷ്മി കുടിക്കാനുള്ളതുമായി വേഗം തിരിച്ചു വന്നു. ഒരു ഗ്ലാസ്സ് ജൂസാണ് കൊടുത്തത്.
അതൊന്നും കുടിക്കുന്ന പതിവില്ലാത്തതു കൊണ്ട് മാധവൻ ലക്ഷ്മിയെ ഒന്നു നോക്കി. ലക്ഷ്മി പറഞ്ഞു.
‘ഇന്നൊന്നും കഴിക്കാത്തതല്ലെ. അത് കഴിക്കൂ... ക്ഷീണം മാറട്ടെ...”
ലക്ഷ്മിയുടെ സ്നേഹത്തിനും വിധേയത്തിനും മുൻപിൽ മാധവന് വാങ്ങി കുടിക്കാതിരിക്കാനായില്ല.

കുടിച്ചു കഴിഞ്ഞ് ഗ്ലാസ് തിരിച്ചു കൊടുക്കുമ്പോൾ മാധവൻ ചോദിച്ചു.
“ഏതോ ഒരു വൈദ്യർ പറഞ്ഞിരുന്നില്ലെ, തിരുമ്മിയാൽ ഗൌരിയുടെ കാല് ശരിയായിക്കിട്ടുമെന്ന്...”
അതിനു മറുപടിയായി ലക്ഷ്മിയാണ് പറഞ്ഞത്.
“കളരിക്കലെ ഭാസ്ക്കരൻ വൈദ്യരാ അങ്ങനെ പറഞ്ഞത്. എന്നാലും ഉറപ്പൊന്നും ഇല്ല. നോക്കാമെന്നേ പറഞ്ഞുള്ളു...”
തുടർന്ന് ഗൌരി പറഞ്ഞു.
“അതൊന്നും ശരിയാകൂല്ല മാമാ... ഇനിയും എനിക്കു വേണ്ടി ഈ കുടുംബം മുടിക്കാൻ ഞാൻ സമ്മതിക്കില്ല. ഇതിപ്പോ.. മാമനായിട്ടാ ഇങ്ങനെയൊരു ജീവിതം ഉണ്ടാക്കി തന്നത്. വീണ്ടും അത് നശിപ്പിക്കാൻ എന്നെ നിർബ്ബന്ധിക്കണ്ട...!”
മാധവന്റെ കൈത്തണ്ടയിൽ തലവച്ചുകൊണ്ട് ഗൌരി വല്ലാതെ തേങ്ങി. പിന്നെയും ഗൌരി തുടർന്നു.
“അന്നൊരിക്കൽ മെഡിക്കൽ കോളേജിലെ പ്രൊഫസ്സർ പറഞ്ഞതാ അഛനോട്. മരുന്നു കൊണ്ട് മാത്രം നടക്കുമെന്ന് ഉറപ്പു പറയാൻ പറ്റില്ല. ഏന്തെങ്കിലും മിറാക്കിൾ പോലൊന്ന് ഗൌരിയുടെ ജീവിതത്തിൽ സംഭവിക്കണം. എന്നാലെ തലച്ചോറിന്റെ ആ ഭാഗം പ്രവർത്തിക്കൂ. അത് ഇന്നു വേണമെങ്കിൽ ആകാം. നാളെയാകാം... ഒരിക്കലും സംഭവിച്ചില്ലെന്നും വരാം... പിന്നെന്തിനാ.. അതിനു വേണ്ടി കാശ് കളയണെ...”
എല്ലാവരും കേട്ടിരുന്നതല്ലാതെ മറുവാക്കാരും പറഞ്ഞില്ല...
ഒരു പോംവഴി മാധവനും തോന്നിയില്ല...

തന്റെ കൈത്തണ്ടയിൽ തലവച്ചു കിടക്കുന്ന ഗൌരിയുടെ തലമുടിയിൽ വെറുതെ കോതിക്കൊണ്ട് മാധവൻ മുകളിലേക്കും നോക്കി കിടന്നു.
ഒന്നു മാത്രം മാധവന്റെ മനസ്സിലും കോറിയിട്ടു.
‘എന്തെങ്കിലും ഒരു മിറാക്കിൾ സംഭവിച്ചാലെ ഇതിങ്ങ്‌ളെ രക്ഷപ്പെടുത്താൻ പറ്റൂ...!!’

തുടരും......

13 comments:

വീകെ said...

'ഒരു മിറാക്കിൾ’ സംഭവിക്കണം...!
എന്തായിരിക്കുമത്..?
എങ്ങനെയായിരിക്കും..?

Cv Thankappan said...

സംഭവിക്കുന്നതെല്ലാം നല്ലതിനുവേണ്ടിയാവട്ടെ!
കഥ ആകര്‍ഷകമാക്കാന്‍
ശ്രദ്ധിക്കുന്നതില്‍ അഭിനന്ദനങ്ങള്‍!!
ആശംസകളോടെ

പട്ടേപ്പാടം റാംജി said...

വിശ്വാസത്തെ യുക്തി കൊണ്ട് തകർത്തെറിയാൻ കഴിയില്ലല്ലൊ.

തുടരട്ടെ.

വിനുവേട്ടന്‍ said...

വിശ്വാസത്തെ യുക്തി കൊണ്ട് തകർത്തെറിയാൻ കഴിഞ്ഞിരുന്നെങ്കിൽ.... അന്ധവിശ്വാസങ്ങളുടെ പേരിൽ എത്രയോ ജീവിതങ്ങൾ ഹോമിക്കപ്പെടുന്നു...

Muralee Mukundan , ബിലാത്തിപട്ടണം said...

ഞെട്ടലുകളുടെ
കൂട്ടപ്പൊരിയാണല്ലോ ഇത്തവണ..
അപ്പോൾ ഇനി ‘മിറാക്കിളീനാ‍യി’ കാത്തീരിക്കാം അല്ലേ ഭായ്

Yasmin NK said...

നന്നാവുന്നുണ്ട്. ഭാവുകങ്ങൾ. മിറാക്കിളുകൾ സംഭവിക്കട്ടെ.എല്ലാരും സന്തോഷിക്കട്ടെ ലോകത്ത്.

പഥികൻ said...

അല്പം നീളമുള്ള ലക്കമാണല്ലോ ഇത്തവണ...തുടരട്ടെ...

വീകെ said...

സിവി.തങ്കപ്പൻ: അഭിപ്രായത്തിന് വളരെ നന്ദി.
പട്ടേപ്പാടം റാംജി: വിശ്വാസം അതല്ലെ എല്ലാം. നന്ദി.
വിനുവേട്ടൻ: അന്ധവിശ്വാസമാണെന്ന് അവർക്ക് തിരിച്ചറിയാൻ കഴിഞ്ഞിരുന്നെങ്കിൽ ... !!
വിശ്വാസത്തിന്റെ മുകളിൽ പരുന്തും പറക്കില്ല. പറക്കാൻ സമ്മതിക്കില്ല. പിന്നെന്തു ചെയ്യും..? നന്ദി.
ബിലാത്തിച്ചേട്ടൻ: ഒരു മിറാക്കിൾ... എസ്...! നന്ദി.
മുല്ല: വല്ലപ്പോഴുമേ ഇവിടെ കാണാറുള്ളു. വന്നതിനും അഭിപ്രായത്തിനും നന്ദി.
പഥികൻ: ഏതെങ്കിലുമൊരു കവലയിൽ ചെന്നിട്ട് നിറുത്താമെന്നു കരുതി. ചെല്ലുന്നിടത്തൊക്കെ കുണ്ടും കുഴിയും. അതാ ഇച്ചിരി നീണ്ടു പോയത്. നന്ദി.

Echmukutty said...

അല്‍ഭുതങ്ങള്‍ ഉണ്ടാകട്ടെ.....കാത്തിരിക്കുന്നു.

K@nn(())raan*خلي ولي said...

എന്തേലും സംഭവിക്കണം.
എങ്കിപ്പിന്നെ നമ്മുടെ അജിയേട്ടനെ വിളിക്കൂ.
പുള്ളിക്കാരന്‍ ബഹറിനില്‍ ഉണ്ടല്ലോ!

(പോരട്ടെ ബാക്കികൂടി)

വീകെ said...

എച്മുക്കുട്ടി: വരവിനും അഭിപ്രായത്തിനും വളരെ നന്ദി.
കണ്ണൂരാൻ: ഓ.. കണ്ണൂരാനന്ദജീ എത്തിയോ.. എങ്കിൽ ഇന്നിവിടെ മഴ പെയ്യാനും പെയ്യാതിരിക്കാനും സാദ്ധ്യതയുണ്ട്...!! അജിയേട്ടൻ കപ്പലിലാ...
നന്ദി കണ്ണൂരാനേ..

ajith said...

മിറക്കിള്‍ സംഭവിക്കും. അല്ലേ?
ഇല്ലെങ്കില്‍ പിന്നെയെന്ത് പ്രതീക്ഷ?

കഥ തുടരട്ടെ

ജയരാജ്‌മുരുക്കുംപുഴ said...

പ്രതീക്ഷയോടെ കാത്തിരിക്കുന്നു......... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌..... അയാളും ഞാനും തമ്മില്‍ ....... വായിക്കണേ.........