Wednesday 9 September 2009

സ്വപ്നഭൂമിയിലേക്ക് തുടരുന്നു....( 3)


കഥ തുടരുന്നു....

‘പാഞ്ചുറുപ്പിക ആട്ടണ...’


“മൂട്ട” എന്നു കേട്ടപ്പൊൾ ബിരിയാണി പോലെ വിലകൂടിയ ഭക്ഷണമായിരിക്കുമെന്നു കരുതിയാണ് ഞാൻ ഞെട്ടിയത്. എന്റെ തിരിഞ്ഞു നോട്ടം കണ്ടിട്ടാവും കാഷിലിരിക്കുന്ന പയ്യൻ ചിരിച്ചു കൊണ്ട് ചോദിച്ചത്

“പുഴുക്കലരിയുടെ ചോറല്ലെ..”

“അതെ..” ഞാൻ.

“ഹൊ... അതായിരുന്നൊ കാര്യം..!”  ഞാൻ ആശ്വാസം കൊണ്ടു.


പിന്നീടാണ് അതിന്റെ വേർതിരിവുകൾ മനസ്സിലാകുന്നത്. പച്ചരിച്ചോറിന് ‘ബാരിക്..’ എന്നാണ് പറയുന്നത്. പുഴുക്കലരിക്ക് ‘മോട്ട’ എന്നും. കുറേ ദിവസത്തിനു ശേഷം കഴിക്കുന്നത് കൊണ്ടാവും ഊണിനു നല്ല സ്വാദുണ്ടായിരുന്നു. പക്ഷെ ആ മീൻ കറിയുടെ ഒരു ഉളുപ്പു മണം..!
അതു മാത്രം പറ്റിയില്ല. മീന്റെ കുടൽ വരെ കളഞ്ഞിട്ടില്ലവന്മാര്. വറുത്ത മീൻ മത്തിയായിരുന്നതു കൊണ്ട് വലിയ കുഴപ്പം തോന്നിയില്ല.

ഊണിന്റെ കാശ് കൊടുത്തപ്പോൾ അവരോടു ചോദിച്ചു.
“ഇവിടെ മുറിയെങ്ങാൻ കിട്ടാനുണ്ടോ...?”

അവർ പറഞ്ഞ മുറികൾ രണ്ടു മൂന്നെണ്ണം പോയി നോക്കി. പക്ഷെ നല്ല മുറികളാണെങ്കിലും എനിക്ക് തരാമെന്നു പറഞ്ഞ പതിനഞ്ചു ദിനാറിൽ നിൽക്കില്ല. അതു കൊണ്ട് പിന്നെയും അന്വേഷണം തുടർന്നു.

അപ്പുറത്തെ ബാർബർ ഷാപ്പിൽ കയറി. (ക്ഷമിക്കണം. ബാർബർ ഷാപ്പെന്നു ഇവിടെ ആരും പറയില്ലാട്ടൊ. ഒക്കെ ഇപ്പോൾ ‘സലൂൺ’ ആണ്.)

അവിടെ രണ്ടു മലയാളികളായിരുന്നു ബാർബർമാർ.
(വീണ്ടും ക്ഷമ ചോദിക്കുന്നു. ബാർബർ എന്നു പറഞ്ഞാൽ അവർ ചിലപ്പൊൾ കയ്യിട്ടം വയ്ക്കും. ‘ഹെയർ ഡ്രെസ്സർ’ എന്നാണ് ആധുനിക പേര്.)

നമ്മുടെ നാട്ടിലേപ്പോലെയുള്ള (പണ്ടത്തെ) ബാർബർ ഷാപ്പല്ലാട്ടൊ ഇവിടെ. ആ മലയാളികളെ പരിചയപ്പെട്ടപ്പോഴാണ് അതിലൊരാൾ എന്റെ തൊട്ടടുത്ത നാട്ടുകാരനാണെന്നു മനസ്സിലായത്. അയാളുടെ സഹായത്തോടെ ഒരു മുറി ശരിയാക്കി കിട്ടി.

മുറിയല്ലാട്ടൊ... മുറിയിൽ ഒരു ബെഡ്ഡിടാന്നുള്ള സ്ഥലം മാത്രം...!

മാസം പന്ത്രണ്ട് ദിനാർ വാടക.

മുറി കാണണമെങ്കിൽ വൈകീട്ട് ഏഴു മണിക്ക് വന്നാൽ കാണിച്ചു തരാമെന്നു പറഞ്ഞു.

“ മുറി കാണേണ്ട ആവശ്യമൊന്നുമില്ല...!! അതു ഒരു തൊഴുത്തായാലും കിട്ടിയേ പറ്റൂ....
നാളെ കാലത്ത് ഞാൻ എന്റെ പെട്ടിയുമായി വരികയായി. എത്രയും വേഗം ആ ഈജിപ്തനുമായുള്ള പൊറുതി അവസാനിപ്പിച്ചെ മതിയാകു...”
ഒറ്റ ശ്വാസത്തിൽ ഞാൻ പറഞ്ഞു.

അതു കൊണ്ട് അതിലെ തമസക്കാരെ കണ്ട് അതൊന്ന് പറഞ്ഞുറപ്പിച്ചു തരണമെന്നു ഞാൻ എന്റെ നാട്ടുകാരനെ ഏൽ‌പ്പിച്ചു. അങ്ങനെ വലിയ സന്തോഷത്തിലാണ് അന്നു കടയിൽ കയറിയത്. ഈജിപ്തനോട് വിവരം പറഞ്ഞെങ്കിലും പന്ത്രണ്ട് ദിനാറിന്റെ കാര്യം പറഞ്ഞില്ല. അത് പതിനഞ്ച് ദിനാർ തന്നെയെന്ന് നുണ പറഞ്ഞു. (ഗൾഫിൽ കഴിയുമ്പോൾ,  ജീവിക്കാനായി ഒരു നുണയൊക്കെ ആകാമെന്ന് ആരോ പറഞ്ഞിട്ടുണ്ട്. ഇല്ലേ..? ഉണ്ട്.. ഉണ്ട്..!)

അങ്ങനെ പിറ്റെ ദിവസം കാലത്ത് ബാഗും ഞാൻ കിടന്ന കിടക്കയും എടുത്ത് ഈജിപ്ത്കാരന്റെ കൂടെയുള്ള പൊറുതി അവസാനിപ്പിച്ച് പോരാൻ നേരം, അവിടെയുള്ള കോൾഡ് സ്റ്റോറിലെ ആദ്യം പരിചയപ്പെട്ട മലയാളിയോട് വിവരം പറയാനായി ചെന്നപ്പോഴാണ് അയാൾ ഒരു സത്യം വെളിപ്പെടുത്തിയത്.

ദിവസവും എന്നെ കടയിൽ കൊണ്ടാക്കിയതിനു ശേഷം ഈജിപ്തകാരൻ രണ്ടു മൂന്നു കൂട്ടുകാരുമായി മുറിയിൽ കയറിയാൽ പിന്നെ പുറത്തിറങ്ങാറില്ലത്രെ. ഭക്ഷണമെല്ലാം മുറിയിലേക്ക് പാഴ്‌സൽ വരുത്തി കഴിക്കും. രാത്രിയിൽ മാത്രമാണയാൾ കൂട്ടുകാരുമൊത്ത് പോകുന്നത്....!!

ഇതിനാണവൻ മാക്കറ്റ് ചെക്കിങ്ങിനെന്നും പറഞ്ഞ് എന്നെ കടയിൽ പൂട്ടിയിട്ട് മുഴുപ്പട്ടിണിയിൽ തനിച്ചാക്കി പോയിരുന്നത്. എനിക്കത് കേട്ടപ്പോൾ തോന്നിയ ദ്വേഷ്യത്തിന്, എന്താ പറയാ....! ഒന്നും പറയാനില്ല..!! അറിഞ്ഞു കൊണ്ട് അത്ര വലിയ പാപങ്ങളൊന്നും ചെയ്തതായി ഓർമ്മയില്ല. എന്നിട്ടും ദൈവംതമ്പുരാൻ എന്തിനാണാവൊ ഇങ്ങനെ പരീക്ഷിക്കുന്നത്....?

അർബാബ് ഉണ്ടാ‍യിരുന്നപ്പോൾ വാങ്ങിത്തന്ന പൊരിച്ച കോഴിക്കാലുകളിൽ ഒന്നു രണ്ടെണ്ണമെ ഓരൊ പ്രാവശ്യവും എനിക്ക് തിന്നാൻ കഴിഞ്ഞിരുന്നുള്ളു. ബാക്കിയത്രയും ഒരു ദയയുമില്ലാതെ ചവറ്റുകൊട്ടയിൽ തള്ളുകയായിരുന്നു.

‘പാവം, ആ കോഴിക്കാലുകളുടെ ശാപമായിരിക്കും‘ ഇന്നീ പട്ടിണി വരുത്തിയത്....!!

പുതിയ മുറിയിൽ, പുതിയ കൂട്ടുകാർ ജോലിക്ക് പോകുന്നതിനു മുൻപായിത്തന്നെ എത്തി. മുറി എന്നു പറഞ്ഞാൽ ഒരു കൊച്ചു മുറി. മൂന്നു നില കെട്ടിടത്തിന്റെ മുകളിലെ ടെറസ്സിൽ മരപ്പലക കൊണ്ട് അടിച്ചു കൂട്ടിയുണ്ടാക്കിയതാണ്. മൂന്നു ബെഡ്ഡിനുള്ള സ്ഥലമൊന്നുമില്ല. പിന്നെ വേണമെങ്കിൽ ഒരു ബെഡ്ഡു കൂടി ഞെക്കി ഞെരുങ്ങി ഇടാം. അതാണ് എനിക്കു തന്നത്. അത്രയും വാടക ഓരോരുത്തർക്കും കുറഞ്ഞു കിട്ടുമല്ലൊ. കൂടെയുള്ള രണ്ടു പേരും മലയാളികളും അടുത്ത നാട്ടുകാരും. അവരും കുറഞ്ഞ ശമ്പളക്കാർ തന്നെ.

വാടക കൂടാതെ മുറിയുടെ നികുതി, കറണ്ടിനും വെള്ളത്തിനും ഉള്ള ചാർജ്ജ് കൂടി നമ്മൾ അടക്കണം. അതുകൂടി കണക്കാക്കുമ്പോൾ പതിനഞ്ചു ദിനാറിൽ കൂടുതൽ വരും. അതു ശമ്പളത്തിൽ നിന്നും മുടക്കണം.

പുതിയ മുറിയിലെ താമസം നല്ലവരായ രണ്ടു മലയാളികളോടൊപ്പമായതു കൊണ്ട് രസകരമായിരുന്നു. രാത്രിയിൽ മാത്രമാണ് ഞങ്ങൾ കണ്ടു മുട്ടിയിരുന്നത്.

വെളുപ്പിന് അഞ്ചു മണിക്കു തന്നെ അവർ എഴുന്നേറ്റ് കുളിച്ച് റെഡിയാകും. ചോറ് മാത്രം വക്കും. ചോറ് പാത്രത്തിലാക്കി കുറച്ച് അച്ചാറും ഇട്ടാണ് കൊണ്ടു പോകുന്നത്. ആറര മണിക്കു അവരുടെ വണ്ടി വരും.


അവർ പോകുമ്പോഴും ഞാൻ എഴുന്നേറ്റിട്ടുണ്ടാവില്ല. എനിക്ക് ഒൻപത് മണിക്ക് കടയിൽ എത്തിയാൽ മതി. മുറിയിൽ നിന്നും ഒരു മിനിട്ട് നടക്കാനുള്ള ദൂരമേ ഉള്ളു. കടയിലെത്തിയിട്ടും വലിയ കാര്യമൊന്നുമില്ലല്ലൊ...?

‘വെറുതെ പൂട്ടിയിടപ്പെടാനായി മാത്രം ഒരു കടയിൽ പോക്ക്....?!‘

ഈജിപ്ത്കാരനൊരുമിച്ച് വരാൻ കഴിയാത്തതു കൊണ്ട്, വരുന്നത് വരെ പുറത്ത് വെയിലും കൊണ്ട് അവനെ കാത്ത് നിൽക്കേണ്ട ഒരു അവസ്ഥ കൂടി വന്നു ചേർന്നു. ചിലപ്പോളവൻ പോത്തു പോലെ കിടന്നുറങ്ങിക്കളയും. എന്നിട്ട് പത്തിനും പതിനൊന്നിനും ഒക്കെയാവും അവന്റെ വരവ്. അതു വരെയും പുറത്ത് പൊരിയണ വെയിലും കൊണ്ട് വിയർത്തൊലിച്ച് ഞാൻ നിൽക്കും.

അങ്ങനെ ദിവസങ്ങളും മാസങ്ങളും കടന്നു പോയി. ഇതു വരെ ഒരു രൂപ പോലും അയക്കാൻ കഴിഞ്ഞിട്ടില്ല. മാസത്തിൽ ഒരു ഫോൺ വിളി... ആഴ്ചയിൽ ഓരൊ കത്തുകൾ.. ഒരു കത്തയച്ചാൽ ഇരുപതു ദിവസം കൊണ്ടേ നാട്ടിൽ കിട്ടൂ.. അതിനു മറുപടി കിട്ടാൻ പിന്നെയും ദിവസങ്ങൾ..!

ഇവിടത്തെ കാര്യങ്ങളൊന്നും നാട്ടിൽ ആരോടും കത്തിൽ സൂചിപ്പിച്ചില്ല. ഭാര്യയോടു പോലും കടയിൽ കച്ചവടം കുറവായതു കൊണ്ടാണന്നേ പറഞ്ഞുള്ളു.

അന്നു കാലത്ത് കൂട്ടുകാരുടെ വർത്തമാനം കേട്ടാണ് ഞാൻ കണ്ണു തുറന്നത്.

ചോറ് പാത്രത്തിലാക്കിക്കൊണ്ടൊരിക്കയാണ് രണ്ടു പേരും. അച്ചാറു പാത്രം കാലിയായിരുന്നു. ആരുടെ കയ്യിലും ചില്ലറ ഒന്നും തന്നെ ഇല്ല. ഒരാൾ എഴുന്നേറ്റ് ചുമരിൽ തൂക്കിയിരുന്ന തന്റെ പാന്റ്സിന്റെ പോക്കറ്റിൽ നിന്നും ഒരു ആപ്പിൾ എടുത്ത് പുറത്തു വച്ചു.

“ ഇത് ഇന്നലെ ജോലി സ്ഥലത്ത് വച്ച് കിട്ടിയതാ.. ”
എന്നും പറഞ്ഞ് അവനത് കഴുകി മൂന്നായി മുറിച്ച് ഓരോരുത്തർക്കും കൊടുത്തു. അവർ രണ്ടു പേരും കിട്ടിയ ആപ്പിൾ കഷണം തങ്ങളുടെ ചോറിനുള്ളിൽ പൂഴ്ത്തി പാത്രമടച്ച് പോകാൻ തെയ്യാറായി...!? എനിക്കൊന്നും മനസ്സിലായില്ല.


എന്റെ പങ്ക് ആപ്പിൾ കഷണം നീട്ടി ഞാൻ ചോദിച്ചു
“ ഇത് ..?”

“ ഉച്ചക്ക് ചോറിൽ കുറച്ച് ഉപ്പും, പച്ചവെള്ളവും ചേർത്ത് കുഴച്ച് ഓരൊ ഉരുള വായിലിട്ടിട്ട് ഇതൊരു കടി കടിക്കുക. നല്ല ടേസ്റ്റാ.... !”
“നമ്മൾ ഗൾഫിലല്ലെ....? വില കൂടിയത് മാത്രമെ കഴിക്കാവൂ...!! ”

അവർ അതും പറഞ്ഞ് ചിരിച്ചും കൊണ്ട് മൂറി വിട്ടു.
ഞാൻ ആപ്പിളും കയ്യിൽ പിടിച്ച്, ഉറക്കച്ചടവോടെ ചിരിക്കണൊ കരയണൊ എന്നറിയാതെ ആ ആപ്പിൾ കഷണത്തിലേക്കും നോക്കിയിരുന്നു...
അതെ... ഞാൻ ഗൾഫിലല്ലെ....?

സ്വർണ്ണം വിളയുന്ന ഭൂമി...!

ഏവരുടേയും.... സ്വപ്നഭൂമി...!!!


ദിവസങ്ങൾ കഴിയവെ, ഒരു ദിവസം കടയിലെ പിറകിലെ വാതിലിന്റടുത്ത് കസേരയിട്ടിരിക്കുമ്പോൾ  റോഡിനപ്പുറത്തെ കടയിലെ അറബി വല്ലിപ്പൻ അവിടെയാകെ മണത്തു മണത്തു നടക്കുന്നതു കണ്ടു. ഞാനിരിക്കുന്ന വാതിലിന്റെ വലതു വശത്ത് റോഡ് സൈഡിൽ ഒരു ചെറിയ കുഴിയിൽ കറുത്ത നിറത്തിൽ വെള്ളം കിടക്കുന്നുണ്ടായിരുന്നു. ഞാനും അത് കണ്ടിരുന്നെങ്കിലും ശ്രദ്ധിച്ചിരുന്നില്ല.

വല്ലിപ്പൻ വന്ന് അവിടെ മണപ്പിച്ചു കൊണ്ട് ആരോടെന്നില്ലാതെ എന്തൊ പറയുന്നുണ്ടായിരുന്നു. വല്ലിപ്പൻ താഴേക്കും മുകളിലേക്കും ഒക്കെ നോക്കി അവിടെമാകെ പരതി നടക്കുന്നു. അതു കഴിഞ്ഞ് അയാൾ തന്റെ കടയിലേക്ക് കയറിപ്പോയി.

ഞാനും അപ്പോഴാണ് ആ കിടക്കുന്ന വെള്ളം എങ്ങനെ വന്നുവെന്ന് ചിന്തിച്ചത്. ഇവിടെ മഴ പെയ്യുന്ന പതിവേയില്ലത്രെ...! പിന്നെങ്ങനെയാണ് ആ വെള്ളം അവിടെ കെട്ടിക്കിടക്കാൻ ഇടയായി...? ഒരു സംശയ നിവാരണത്തിനെന്നോണം ഞാൻ ചെന്ന് അടുക്കളയിലെ പൈപ്പ് തുറന്നിട്ടു. എന്നിട്ട് വാതിലിന്റടുത്ത് വന്ന് പുറത്തെ കുഴിയിലേക്കു നോക്കി.

അവിടെയതാ വെള്ളത്തിന് ഒരിളക്കം...!!?.

ബക്കറ്റിലെ വെള്ളത്തിന് തിരയില്ലെങ്കിലും, കുഴിയിലെ വെള്ളത്തിന് ഇപ്പോഴൊരു തിരയിളക്കം...!!

ഞാൻ സൂക്ഷിച്ചു നോക്കി..!!

കുഴി നിറഞ്ഞു നിറഞ്ഞ് വരുന്നു..!!!??

എന്റെ നെഞ്ചിലൂടെ ഒരു വെള്ളിടി വെട്ടി...!!!

ഓടിച്ചെന്ന് പൈപ്പടച്ചു. പിന്നെയും വന്നു നോക്കി.

അതെ...!?

അതു തന്നെ..!!!?

എന്റെ മൂത്രത്തിന്റെ കളറും ഈജിപ്ത്കാരന് തിളപ്പിച്ചു കൊടുക്കുന്ന കാപ്പിയുടെ കളറും കൂടി ചേർന്ന ഒരു കറുത്ത കളർ...! അതിന്റെ ദുർഗ്ഗന്ധമാവും വല്ലിപ്പൻ മണപ്പിച്ചു നടന്ന് ഉറവിടം കണ്ടെത്താൻ ശ്രമിച്ചത്.

“എന്റീശ്വരാ.... നീ കാണിച്ചു തന്ന വഴി, നീ തന്നെ അടച്ചു കളഞ്ഞല്ലൊ..”
ഞാൻ തലയിൽ കൈ വച്ചു കരഞ്ഞു പോയി.

“എടാ മണ്ടാ.. അന്നു നിന്റെ വിഷമം കണ്ടിട്ടല്ലെ തൽക്കാലം രക്ഷപ്പെടാനായി ഒരു വഴി കാണിച്ചു തന്നത്.. പക്ഷെ, അത് നീ സ്ഥിരമാക്കുമെന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചില്ല...!!!”
എന്റെ മനസ്സിലിരുന്ന് ആരൊ മന്ത്രിക്കുന്നതു പോലെ തോന്നി.

ഇനിയെന്തു വഴി....?

വെള്ളം കുടിച്ചു കഴിഞ്ഞ ഒരു പ്ലാസ്റ്റിക്കിന്റെ കുപ്പി അവിടെയുണ്ടായിരുന്നു.

തൽക്കാലം ഇതിലൊഴിച്ച് കാര്യം സാധിക്കാം..!
നാളെ മുതൽ കുപ്പികൾ സംഘടിപ്പിക്കണം. രാത്രിയിൽ അവൻ കട തുറന്ന് എന്നെ പുറത്തു വിടുമ്പോൾ എടുത്തു ചവറ്റു കൊട്ടയിൽ നിക്ഷേപിക്കാം...

അന്നവൻ എട്ടു മണി ആയപ്പോഴേക്കും എത്തി കട തുറന്നു . അതോടെ ആളുകളും വാങ്ങാനെത്തിയിരുന്നു. ഒന്നു രണ്ടു പേർ വന്നിരുന്ന് അവനോട് സംസാരിച്ചിരിക്കെ അവർക്ക് കാപ്പി കൊടുക്കാൻ പറഞ്ഞു. ഞാൻ കാപ്പി തിളപ്പിക്കാനായി തിരിഞ്ഞതും അവർ വിലക്കി. തണുത്തതെന്തെങ്കിലും മതിയെന്നു പറഞ്ഞു.

ഈജിപ്ത്കാരൻ ഉടനെ മേശയിൽ നിന്നും ഒരു ദിനാർ എടുത്തു തന്നിട്ട് പെപ്സിയും ബിസ്ക്കറ്റും വാങ്ങിക്കൊണ്ടു വരാൻ എന്നെ പറഞ്ഞയച്ചു. പിറകിലെ വാതിൽ തുറന്ന് കുറച്ചപ്പുറത്തുള്ള സത്താറിക്കായുടെ കോൾഡ് സ്റ്റോറിലേക്ക് ചെന്നു.

നാലു പെപ്സിയും രണ്ടു മൂന്നു പാക്കറ്റ് ബിസ്ക്കറ്റും എടുത്തിട്ട് എത്രയെന്നു ചോദിച്ചു. സത്താറിക്ക അതൊന്നു നോക്കിയിട്ട് പറഞ്ഞു

“പാഞ്ചുറുപ്പിക ആട്ടണ...”

എന്റെ ഉള്ളൊന്നു കാളി....?

ഇതേതു നാടാണപ്പാ..? എന്ന മട്ടിൽ ഞാൻ കയ്യിലിരിക്കുന്ന ദിനാറിലേക്കും സത്താറിക്കാന്റെ മുഖത്തേക്കും മാറി മാറി നോക്കി.

‘പാഞ്ചുറുപ്പിക ആട്ടണ....!!?’

ബാക്കി അടുത്ത പോസ്റ്റിൽ.......

24 comments:

വീകെ said...

“പുട്ടിയിടപ്പെടാനായി മാത്രം ഒരു കടയിൽ പോക്ക്..”

Typist | എഴുത്തുകാരി said...

എന്തെല്ലാം അനുഭവങ്ങള്‍. വായിക്കുമ്പോള്‍ വിഷമം തോന്നുന്നു.

അരുണ്‍ കരിമുട്ടം said...

എന്തെല്ലാം സഹിക്കണമെന്‍റെ പൊന്നേ:)

തൃശൂര്‍കാരന്‍ ..... said...

ഈശ്വരാ...
:-(

mukthaRionism said...

പാഞ്ചുറുപ്പിക ആട്ടണ....!!?’

ramanika said...

“ ഉച്ചക്ക് ചോറിൽ കുറച്ച് ഉപ്പും, പച്ചവെള്ളവും ചേർത്ത് കുഴച്ച് ഓരൊ ഉരുള വായിലിട്ടിട്ട് ഇതൊരു കടി കടിക്കുക. നല്ല ടേസ്റ്റാ.... !
നമ്മൾ ഗൾഫിലല്ലെ....? വില കൂടിയത് മാത്രമെ കഴിക്കാവൂ...!! ”

സത്യത്തില്‍ ഇവിടെ ഇരിക്കുന്നവര്‍ ഇതുവല്ലതും അറിയുന്നുണ്ടോ ഗള്‍ഫിന് കായി വരും അത് പൊടിക്കുക സുഖികുക !

Anil cheleri kumaran said...

എന്തൊരു അനുഭവമാണിത് ദൈവമേ....
ആകാംക്ഷയോടെ കാത്തിരിക്കുന്നു.

ശ്രീ said...

അനുഭവങ്ങള്‍ തുടര്‍ച്ചയായി വായിച്ചു വരുന്നുണ്ട്, മാഷേ. ആ ആപ്പിള്‍ കൂട്ടി ചോറുണ്ണുന്ന കാര്യം പറഞ്ഞത് ശരിയ്ക്കും മനസ്സില്‍ തട്ടി. ഗള്‍ഫുകാരുടെ വിഷമങ്ങള്‍ ആരറിയുന്നു... അല്ലേ മാഷേ?

ഗീത said...

ഈയവസ്ഥയൊക്കെ ഇപ്പോഴേക്കും മാറിക്കാണുമല്ലോ അല്ലേ?
ആ ആപ്പിള്‍ ചോറ്‌ വായിച്ചു ചിരിക്കണോ കരയണോ എന്നു തോന്നിപ്പോയി.

Sabu Kottotty said...

പോസ്റ്റിന്റെ അടുത്തഭാഗം പ്രതീക്ഷിച്ചിരിയ്ക്കുന്നു...

വീകെ said...

Typist|എഴുത്തുകാരി,
ചേച്ചി,
ഇതിലൊന്നും വിഷമിക്കേണ്ട കാര്യമില്ല ചേച്ചി.ഇവിടെ ഇത് മറ്റുള്ളവരുമായി തട്ടിച്ചു നോക്കുമ്പോൾ ഒന്നുമല്ല.

വന്നതിനും അഭിപ്രായത്തിനും നന്ദി.
===================================
അരുൺ കയംകുളം,
അഭിപ്രായത്തിന് വളരെ നന്ദി.
===================================
തൃശ്ശൂർകാരൻ,
വന്നതിനും കമന്റിനും നന്ദി.
===================================
mukthar udarampoyil,
ഈശ്വരോ രക്ഷതു...
അഭിപ്രായത്തിനു നന്ദി.
===================================
ramanika,
വന്ന് അഭിപ്രായം പറഞ്ഞതിനു വളരെ നന്ദി.
===================================
കുമാരൻ|kumaran,
ഈ വഴി വന്നതിനും അഭിപ്രായം പറഞ്ഞതിനും വളരെ സന്തോഷം കുമാരേട്ടാ...
===================================
ശ്രീ,
ഗൾഫുകാർ എന്നും ഗൾഫുകാർ മാത്രം.
ഇതൊന്നും നാട്ടിലുള്ളവരെ അറിയിച്ച്....!?
വെറുതെ എന്തിനാ അവർക്കു കൂടി ഒരു വിഷമം...?

വളരെ നന്ദി ശ്രീ.
===================================
ഗീത,
വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി.
===================================
കൊട്ടോട്ടിക്കാരൻ,
അഭിപ്രായത്തിനു വളരെ നന്ദി.
===================================

raadha said...

പോസ്റ്റ്‌ വായിച്ചപ്പോള്‍ വല്ലാത്ത ഒരു വിചിത്ര ലോകത്ത് എത്തിയ മാതിരി..ഇതും ഗള്‍ഫ്‌ ജീവിതം തന്നെ അല്ലേ?

nikhimenon said...

enthokke kaananam ,enthokke keelkkanam!!!!!

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

അശോകേട്ടാ .. കുറെ വൈകിപ്പോയി ഈ പോസ്റ്റുകള്‍ വായിക്കാന്‍ .. നല്ല അവതരണം .. ഗള്‍ഫ്‌ ഗള്‍ഫ്‌ എന്ന് കേള്‍ക്കുമ്പം എന്താ സുഖം.

പോരട്ടെ ..പോരട്ടെ .. ആകാംഷയുടെ മുള്‍ മുനയില്‍ നിന്നുകൊണ്ട്‌ മറ്റൊരു പ്രവാസി

mini//മിനി said...

എല്ലാം സേവ് ചെയ്ത് പതുക്കെ വായിക്കുകയാ‍. അവിടെ എന്തൊക്കയാണപ്പോ? എന്നാല്‍ ഇവിടെ ഗള്‍ഫുകാരന്റെ അമ്മ്-പെങ്ങള്‍-ഭാര്യ സംഘം എന്തൊരു പൊങ്ങച്ചമാ കാണിക്കുന്നത്?

Ashly said...

വിഷമം തോന്നുന്നു !!! mmm..hope ur in a better place now

jyo.mds said...

ആ സ്വപ്നഭൂമിയിലെ ജീവിതത്തിലും ഇത്രയേറെ ദുസ്വപ്നങ്ങളുണ്ടെന്നു മനസ്സിലാക്കാന്‍ താങ്കളുടെ പോസ്റ്റ് അവസരം നല്‍കി.

Lathika subhash said...

നല്ല പോസ്റ്റ്. ബാക്കി പോരട്ടെ.

വീകെ said...

രാധേച്ചി,
വന്നതിന് വളരെ സന്തോഷം.
===================================
nikhimenon,
വളരെ നന്ദി.
===================================
ശാരദനിലാവ്,
വളരെ സന്തോഷം.
===================================
mini//മിനി,
എല്ലാവരൊന്നും പൊങ്ങച്ചക്കാരല്ല ചേച്ചി, കുറച്ചു പേർ കണ്ടേക്കാം..
വന്നതിനു നന്ദി.
===================================
Captain Haddock,
വന്നതിനു നന്ദി.
===================================
jyo,
വന്നതിനു വളരെ നന്ദി.
===================================
ലതി,
വളരെ നന്ദി ലതിചേച്ചി.
===================================

പാവപ്പെട്ടവൻ said...

ഹൃദയം നോവുന്ന അനുഭവങ്ങള്‍ ഒരു കാലത്തിന്‍റെ ഓര്‍മ്മകള്‍ .
അടക്കിപിടിച്ച മുന്നോട്ടുള്ള ഒരു ചവിട്ടുപടി ആശംസകള്‍

ശാന്ത കാവുമ്പായി said...

വായിച്ചു.ഇഷ്ടത്തോടെ,ആകാംക്ഷയോടെ.

Areekkodan | അരീക്കോടന്‍ said...

Oh...bitter experience

വീകെ said...

പാവപ്പെട്ടവൻ,
വളരെ സന്തോഷം.
===================================
ശാന്തേച്ചി,
വന്നതിനു വളരെ സന്തോഷം.
===================================
അരീക്കോടൻ,
മാഷെ, Thanks.
===================================

അഭി said...

:)