Friday 15 November 2013

നോവൽ. മരുഭൂമി (4)


കഥ ഇതുവരെ.

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പല വഴി കറങ്ങി അവസാനം സന്ധ്യയായപ്പോൾ ഞങ്ങളുടെ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ആദ്യ രാത്രി ശരിക്കും കാളരാത്രിയാക്കി. നേരം വെളുത്തതോ വാതിലിൽ ഇടിയിലും കല്ലേറിലും ആരംഭിക്കുന്ന ആദ്യ സുപ്രഭാതവും....

തുടർന്നു വായിക്കുക...

(4)  കല്ലേറിന്റെ രഹസ്യം....

കല്ലേറിന്റേയും ഇടിയുടേയും ഭയപ്പാടിന്നിടയിൽ ഞങ്ങൾ സുരേന്ദ്രനെ വഴക്കു പറഞ്ഞു.
“ആ പിള്ളേരെ ആട്ടിയതു കൊണ്ടല്ലെ അതുങ്ങള് കല്ലെടുത്തത്...”
“അതിന് നമ്മടെ ഭാഷ അവർക്കറിയില്ലല്ലൊ..”
“എന്തിനാ ഭാഷ അറിയണെ, അതുങ്ങടെ നേരെ കൈ വീശിയാ പോരേ...!”
അപ്പോഴാണ് അതിനെക്കുറിച്ച് ചിന്തിക്കുന്നത്. പറ്റിയ മണ്ടത്തരത്തിന് ഇനി വഴക്കുണ്ടാക്കിയിട്ട് കാര്യമില്ലല്ലൊ...

പുറത്തെ കാഴ്ചകൾ കാണാൻ ഇനിയെന്താണ് ഒരു വഴി...?
ബാത്ത്‌റൂമിലെ ജനാല പാതി തുറന്നു വച്ചു നോക്കി. ഇതിലൂടെ നോക്കിയാൽ പുറത്തെ കാഴ്ചകൾ ശരിക്കും കാണാം. പുറത്ത് ഒരു അറബി വന്ന് കുട്ടികളെ വടിവീശി ഓടിക്കുന്നത് കണ്ടു. അധികം പേരും ഓടി ഗേറ്റിനു പുറത്തു കടന്നു. എന്നിട്ടും പോകാതെ നിന്നത് അറബി വസ്ത്രം ധരിച്ച കുറച്ച് മുതിർന്ന കുട്ടികളായിരുന്നു. അവർ ഗേറ്റിനു പുറത്തു കടക്കാതെ ഗേറ്റിന് അരികത്തു തന്നെ ആകാംക്ഷാപൂർവ്വം നിന്നതേയുള്ളു.

 അപ്പോഴേക്കും പാന്റ്സും ഷർട്ടുമിട്ട ഒരാളും ഉസ്മാനും മൊയ്തുവും കൂടി ആശുപത്രിയിൽ നിന്നും വേഗത്തിൽ ഞങ്ങളുടെ മുറിയുടെ നേർക്ക് നടന്നു വരുന്നത് കാണായി. അവരോടൊപ്പം കുട്ടികളെ ഓടിച്ച അറബിയും കൂടി. അവർ വാതിലിൽ മുട്ടിയപ്പോൾ ഞാൻ വേഗം വാതിൽ തുറന്നു. ഞങ്ങളുടെ മുഖത്ത് രക്തമയമില്ലാതെ വളറി നിൽക്കുകയായിരുന്നു. അതു കണ്ടിട്ടാവും ഉസ്മാൻ വേഗം പറഞ്ഞു.
“നിങ്ങള് പേടിക്കണ്ടാട്ടൊ... എന്താപ്പൊണ്ടായേ...?”
ഞങ്ങൾ ഉണ്ടായ കാര്യം പറഞ്ഞു. അതു കഴിഞ്ഞാണ് അറബിയെ ചൂണ്ടി ഉസ്മാൻ പറഞ്ഞത്.
“ഇത് നമ്മടെ ആശുപത്രീടെ മാനേജർ ഉമ്മർ.”
പേടികൊണ്ട ഞങ്ങളുടെ മുഖത്ത് വികാരങ്ങളൊന്നും വന്നില്ല. ഞങ്ങൾ നിശ്ശബ്ദം നിന്നതേയുള്ളു. അതു കണ്ട് ഉസ്മാൻ പറഞ്ഞു.
“ഓന് കൈ കൊടുത്തോളിൻ..”
അതു കേട്ടതും ഞങ്ങൾ അദ്ദേഹത്തെ ഷേൿഹാന്റ് ചെയ്തു. അതോടൊപ്പം നമ്മുടെ 'ഗഫൂർക്ക' പഠിപ്പിച്ചു തന്ന ‘അസ്സലാമു അലൈക്കും’ പറയാൻ മറന്നില്ല. അതു കഴിഞ്ഞാണ് പാന്റ്സിട്ടാളെ പരിചയപ്പെടുത്തിയത്.
“ഇദ്ദേഹം ആശുപത്രിയിലെ ഫാർമസിസ്റ്റ് ആണ്. 'ഹസ്സൻ അൻസാരി'. പാക്കിസ്ഥാനിയാണ്. ഞങ്ങൾ ‘അസ്സർബായി’യെന്നു വിളിക്കും.”
അദ്ദേഹത്തിനും ഞങ്ങൾ കൈ കൊടുത്തു.
അതു കഴിഞ്ഞ് ഞങ്ങളെ പരിചയപ്പെടുത്തി.

മാനേജർ ഉമ്മർ പോകാൻ നേരം അറബിയും ഇംഗ്ലീഷും കൂട്ടിക്കലർത്തി, ഞങ്ങളോട് പേടിക്കേണ്ടന്നും കുട്ടികൾ പുതിയ ആളുകൾ വന്നിട്ടുണ്ടെന്നറിഞ്ഞിട്ട് കാണാൻ വന്നതാണെന്നും, എന്തു പ്രശ്നമുണ്ടായാലും എന്നോട് പറയണമെന്ന് സ്നേഹപൂർവ്വം പറഞ്ഞിട്ടാണ് പോയത്.
പിന്നെ ഞങ്ങൾ ചായ തിളപ്പിച്ച് അസ്സർബായിക്കും ഉസ്മാനും കൊടുത്തു.
സംസാരിച്ചിരിക്കെയാണ് അസ്സർബായി ചോദിച്ചത്.
“എന്തിനാ ആ കുട്ടികൾ കാലത്തെ വന്നതെന്നറിയോ...?”
ഞങ്ങൾ ഇല്ലെന്ന് തലയാട്ടി.

അസ്സർബായിക്ക് ഉറുദു നന്നായിട്ടറിയാം. ആള് പാക്കിസ്ഥാനിയാണെങ്കിലും  ഇന്ത്യാക്കാരോട് പ്രത്യേക സ്നേഹമുള്ള കൂട്ടത്തിലാണ്. വിഭജനക്കാലത്ത് പാക്കിസ്ഥാനിൽ അകപ്പെട്ടു പോയവരായിരുന്നു, കറാച്ചിയിൽ കച്ചവടക്കാരനായിരുന്ന അസ്സർബായിയുടെ ബാപ്പയും ഉമ്മയും. ഉള്ളതെല്ലാം വിറ്റു പെറുക്കി തുടങ്ങിയ കച്ചവടം ഉപേക്ഷിച്ചു പോകാൻ വയ്യാത്തതു കൊണ്ട് പാക്കിസ്ഥാനിയാകേണ്ടി വന്നു. മറ്റുള്ള ബന്ധുക്കൾ, ബാപ്പയുടേയും ഉമ്മയുടേയും എല്ലാം ഇന്നും ഇന്ത്യയിലെ ഭീലായിൽ ഉണ്ട്. അവരുമായി കത്തിടപാടുകളും ഫോൺ വിളികളും ഉണ്ടിപ്പോഴും.
അതു കേട്ടപ്പോൾ ഞങ്ങൾക്കും ഒരു പ്രത്യേക സ്നേഹം അദ്ദേഹവുമായി ഉടലെടുത്തു. ഞങ്ങളുടെ തൊട്ടടുത്ത ഒരിന്ത്യാക്കാരനായ സഹോദരനായി മനസ്സിൽ കോറിയിട്ടു.
അദ്ദേഹം  പറഞ്ഞു.
“ഇന്നലെ രാത്രിയിൽ തന്നെ നിങ്ങൾ ഇവിടെ എത്തിയ വിവരം ഗ്രാമത്തിൽ പരന്നിരുന്നു. ഞാനുമതറിഞ്ഞിരുന്നു. അതല്ലായിരുന്നു പ്രശ്നം. വന്നിരിക്കുന്നത് ‘കാഫറു’ങ്ങളാണെന്നതാണ് ആകാംക്ഷയുണ്ടാക്കിയത്. ഇവിടെ കുട്ടികളെ ചെറുപ്പം മുതലെ പേടിപ്പിക്കാനും മറ്റും  ഉപയോഗിക്കുന്നതാണ് ഈ ‘കാഫർ’ എന്ന വാക്ക്. നമ്മുടെ അമ്മമാരും ചില ഭീഭത്സകഥാപാത്രങ്ങളുടെ പേരുകൾ ഉപയോഗിച്ച് കുട്ടികളെ പേടിപ്പിച്ച് ചോറു കൊടുക്കാനും ഉറക്കാനും മറ്റും ഉപയോഗിക്കാറില്ലെ. അതു പോലെ തന്നെ ഇതും. പക്ഷെ, ജീവിതത്തിൽ ഒരിക്കലും അവരൊന്നും ജീവനോടെ കണ്ടിട്ടില്ല കാഫറുങ്ങളെ. കാഫറുടെ രൂപമാണെങ്കിലോ സൈത്താനു തുല്യം.  ഇവിടെ അവർ വന്നിട്ടുണ്ടെന്നറിഞ്ഞിട്ട് കാണാൻ വന്നതാ നിങ്ങളെ.”
അതു കേട്ടതോടെ ഞങ്ങളുടെ ശ്വാസം നേരെ വന്നു എന്നു പറയുന്നതായിരിക്കും ശരി. അസ്സർബായി വീണ്ടും തുടർന്നു.
“കുറച്ചു മുൻപ് കുട്ടികൾ  വന്ന് എന്നോട് പറഞ്ഞു. അവിടെ കാഫറുങ്ങളെ ഒന്നും കാണാനില്ലല്ലൊ. നമ്മളെപ്പോലെ തന്നെയാണല്ലൊ അവരും.. ഇനി കാഫറുങ്ങള് വേറെയാരെങ്കിലുമൊണ്ടൊ കൂട്ടത്തിൽ...?
അപ്പോഴാണ് ഉസ്മാൻ ഓടി വന്ന് പറയുന്നത്. അസ്സർബായി ഓടിവാ.. ആ പുതിയതായി ജനറേറ്റർ ഓടിക്കാൻ വന്നവരെ പിള്ളേർ കല്ലു വലിച്ചെറിയുന്നുവെന്ന്. ഞാൻ ജനൽ തുറന്നു നോക്കിയപ്പോൾ സംഭവം ശരിയാ.. അതാ ഞാൻ ഓടിയിറങ്ങി വന്നത്. അപ്പോഴേക്കും ഉമ്മർ വരുന്ന വഴി ഇത് കണ്ടിട്ട് ഇവിടെ ഇറങ്ങി അവരെ ഓടിച്ചിരുന്നു...”
ഉസ്മാൻ പറഞ്ഞു.
“ഞങ്ങൾ ഫ്ലോർ തുടച്ചു കൊണ്ടിരിക്കുമ്പോഴാണ് ഫിലിപ്പൈനി സിസ്റ്റർ ഓടി വന്നു പറയുന്നത്. ദേ നിങ്ങടെ കൂട്ടുകാരെ പിള്ളേർ കല്ലു വലിച്ചെറിയുന്നെന്ന്. ഞാൻ പുറത്തു വന്നു നോക്കിയപ്പോൾ സംഭവം ശരിയായിരുന്നു. അതാ ഞാൻ ഓടി അസ്സർബായിയോട് പറഞ്ഞത്. ഉമ്മറിന്റെ മുറി തുറന്നിട്ടുമില്ല..”

എന്താണ് സംഭവിച്ചതെന്ന് അതോടെ വ്യക്തമായി.
‘കാഫറാ’യിരുന്നു പ്രശ്നം...!
ഞാനും സുരേന്ദ്രനും മുഖത്തോടു മുഖം നോക്കി.
ഞാൻ മനസ്സിൽ പറഞ്ഞു. ‘നമ്മളാ മോനേ പ്രശ്നം...!’
അതു കണ്ടിട്ടാണൊയെന്നറിയില്ല അസ്സർബായി തൊട്ടടുത്തിരുന്ന എന്റെ തോളിൽ പിടിച്ച് തിരിച്ചിട്ട് പറഞ്ഞു.
“ നിങ്ങൾ ഒട്ടും ഭയപ്പെടേണ്ട. ഇവിടെ മുസ്ലീം അല്ലാത്ത ഒരാളേയും ഈ ഗ്രാമവാസികൾ കണ്ടിട്ടില്ലിതുവരെ. അതു കൊണ്ട് നിങ്ങളെയൊന്നു നേരിൽ കാണാനുള്ള  വ്യഗ്രതയായിരുന്നു എല്ലാവർക്കും. പക്ഷെ, അവരുദ്ദേശിച്ച രൂപവും ഭാവവും ഒന്നും നിങ്ങളിൽ കാണാത്തതു കൊണ്ടാ അവർ എന്നോട് വന്ന് ചോദിച്ചത്...!”
അതു കേട്ടതോടെ ഞങ്ങൾക്ക് ചിരി വന്നു. അസ്സർബായി തുടർന്നു.
“ഒന്നാമത് വിദ്യാഭ്യാസം തീരെയില്ല. പിന്നെ ഇവർക്ക് തൊട്ടടുത്ത പട്ടണവുമായുള്ള ബന്ധം എന്നു പറയുന്നത് ‘മെക്ക’യാണ്. ഇവിടന്ന് അഞ്ചു കിലോമീറ്റർ പോയാൽ മക്കയാണ്..! അവിടെ മുസ്ലീങ്ങൾ മാത്രമേയുള്ളു താനും...”

അപ്പോഴാണ് ‘വിശുദ്ധ മെക്ക’യുടെ അഞ്ചു കിലോമീറ്റർ അടുത്താണ് ഞങ്ങൾ എത്തിയിരിക്കുന്നത് എന്ന് തിരിച്ചറിഞ്ഞത്. ജിദ്ദയിൽ വന്നിറങ്ങിയിട്ട് രാത്രിയിൽ കുറേ ദൂരം ഓടിയിട്ടാണ് ഏതോ ഒരു വീട്ടിൽ കൊണ്ടിട്ടത്. പിന്നെ ഇന്നലെയാണ് പുറം ലോകം കാണുന്നത്.
അസ്സർബായി ഞങ്ങളെ സമാധാനിപ്പിച്ച് പോകാനായി എഴുന്നേറ്റിട്ട് പറഞ്ഞു.
“രോഗികൾ മരുന്നിനായി കാത്തിരിക്കുന്നുണ്ടാകും. ഞാൻ ചെല്ലട്ടെ...”
അദ്ദേഹത്തോടൊപ്പം എഴുന്നേറ്റ എന്നെ കെട്ടിപ്പിടിച്ചിട്ട് പറഞ്ഞു.
“ഒന്നുകൊണ്ടും പേടിക്കേണ്ടട്ടോ... എല്ലാത്തിനും ഞങ്ങളുണ്ടാകും. ഇനി ഇങ്ങനെയൊന്ന് ഉണ്ടാകില്ല. ഞാൻ ഉറപ്പു തരുന്നു.. ധൈര്യമായിട്ടിരുന്നോ...”
അസ്സർബായി ഞങ്ങൾക്കെല്ലാം കൈ തന്ന് പുറത്തിറങ്ങി. ഞങ്ങളും പുറത്തിറങ്ങി അദ്ദേഹത്തെ യാത്രയാക്കി. ഉസ്മാനും അദ്ദേഹത്തോടൊപ്പം പോയി.
പുറത്ത് കുട്ടികളാരും ഉണ്ടായിരുന്നില്ല. അവരെല്ലാം പോയിക്കഴിഞ്ഞിരുന്നു.

വാതിലടച്ച്, തണുത്തുപോയ ഞങ്ങൾക്കുള്ള ചായ ഒന്നു കൂടി ചൂടാക്കി കുടിക്കുമ്പോഴും ഫിലിപ്പൈനി എഞ്ചിനീയർ മൂടിപ്പുതച്ച് നല്ല ഉറക്കത്തിലായിരുന്നു. ഈ ബഹളങ്ങളൊന്നും മൂപ്പിലാൻ അറിഞ്ഞതേയില്ല.

ഫിലിപ്പൈനി എഴുന്നേറ്റതോടെ ഞങ്ങളുടെ അന്നത്തെ ജോലികൾ ആരംഭിച്ചു. ആദ്യം തന്നെ പൊടിയും ഓയിലും മറ്റും പിടിച്ച് നിറം മങ്ങിയ ജനറേറ്ററുകൾ കഴുകി വൃത്തിയാക്കലായിരുന്നു. അതിനായി ഡീസലും വെള്ളവും തുല്യ അളവിൽ എടുത്ത്, വാഷിങ് പൌഡറായ ടൈഡും ചേർത്ത് ഒരു മിശ്രിതമുണ്ടാക്കി. അതിട്ടു തുടച്ചപ്പോൾ മെഷീന്റെ യഥാർത്ഥ നിറം പുറത്തു വന്നു. ഓടിക്കൊണ്ടിരുന്ന ജനറേറ്റർ നിറുത്തി രണ്ടാമത്തേത് ഓടിച്ചു. എല്ലാം ഓട്ടോമാറ്റിക്കായി ഓടിക്കാനുള്ള സംവിധാനമെല്ലാം ഫിലിപ്പൈനി കാണിച്ചു തന്നു. ഓടിക്കാത്ത ജനറേറ്ററുകൾ എപ്പോഴും റെഡിയാക്കി വക്കണമെന്നു മാത്രം. ഡീസലടിക്കാനുള്ള ടാങ്കും, അത് നിറക്കാനുള്ള മോട്ടോർ ഓടിക്കുന്നതും, അണ്ടർഗ്രൌണ്ടിലെ വലിയ ടാങ്കും എല്ലാം കാണിച്ചു തന്നു.

ഡീസലിന്റെ ഉപയോഗത്തെക്കുറിച്ച് പറഞ്ഞപ്പോഴാണ് ഞങ്ങളുടെ കണ്ണു തള്ളിയത്...!
‘ഒരു ദിവസം ഓടിക്കാൻ ആയിരം ലിറ്റർ ഡീസൽ വേണമത്രെ...!
അയ്യായിരം ലിറ്ററിന്റെ മുകളിലത്തെ ടാങ്ക്  എപ്പോഴും നിറച്ചു വക്കണം. താഴത്തെ ടാങ്ക് ഇരുപത്തയ്യായിരം ലിറ്റർ കൊള്ളുന്നതാണ്. അത് തീരുന്നതിന് പത്തു ദിവസം മുൻപെങ്കിലും ഓഫീസിലേക്ക് ഫോൺ ചെയ്യണം. ആശുപത്രിയിൽ നിന്നും അതിന് നിങ്ങൾക്ക് ഫ്രീയായി ഫോൺ ചെയ്യാം. അതു പോലെ ജനറേറ്ററിന് എന്തു കേടുണ്ടായാലും ഫോൺ ചെയ്യണം...’

എല്ലാം പറഞ്ഞേൽ‌പ്പിച്ച് വൈകുന്നേരമായപ്പോഴേക്കും ഫിലിപ്പൈനി പടിയിറങ്ങി.
ഓഫീസ്സിൽ ഭയന്ന് കഴിഞ്ഞു കൂടുന്ന കൂട്ടുകാർക്ക് കൊടുക്കാനായി എഴുതിയ ആ കത്ത് കൊടുത്തു വിടാൻ ഞങ്ങൾ മറന്നില്ല. ഇനിയുള്ള ദിവസങ്ങളെങ്കിലും ആ പാവങ്ങൾ മനഃസ്സമാധാനത്തോടെ കഴിയട്ടെ.

അന്നു വ്യാഴാഴ്ചയായിരുന്നതു കൊണ്ട് ആശുപത്രി ഉച്ച വരെ ഉണ്ടായിരുന്നുള്ളു. പിറ്റേ ദിവസം വെള്ളിയാഴ്ച അവധിയും.  ഉച്ച കഴിഞ്ഞ് ആശുപത്രി ഗേറ്റ് അടച്ചു പൂട്ടി. മൂന്നു നേഴ്സുമാരും ചേർന്ന് ഞങ്ങൾ എട്ടുപേർ മാത്രം ആ കാമ്പൌണ്ടിൽ അവശേഷിച്ചു.  അപ്പോഴാണ് ശരിക്കും ഞാൻ പരിസരം ശ്രദ്ധിക്കുന്നത്.

നാലു വശവും കറുത്തിരുണ്ട, ആകാശം മുട്ടെ പൊക്കമുള്ള മലകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. മലമുകളിൽ നിന്നും പണ്ടെപ്പോഴൊ വെള്ളം ഒഴുകിയിറങ്ങിയിരുന്ന ചാലുകൾ പോലെ പാറയിൽ ഒരു നിറവ്യത്യാസം കാണാം മലമടക്കുകളിൽ. ഞങ്ങളുടെ ഒരു നൂറുമീറ്റർ അകലത്തിലാണ് ‘തായിഫ്- മെക്ക-ജിദ്ദ’ ഹൈവേ കടന്നു പോകുന്നത്. ഇവിടെ വന്നിട്ടാണ് റോഡ് മെക്കയിലേക്കും ജിദ്ദയിലേക്കും തിരിയുന്നത്.

കിഴക്ക് വശത്ത് മറ്റൊരു മതിൽക്കെട്ടും ഉണ്ടായിരുന്നു. അത് ‘അൽ സെയ്മ’ എന്ന ഈ പ്രദേശത്തിന്റെ ‘അമീറി’ന്റെ കാര്യാലയമാണ്. നമ്മുടെ ജില്ലാ കളക്ടറുടെ പവറുണ്ടത്രെ അദ്ദേഹത്തിന്. മാത്രമല്ല അതിനകത്ത് ജയിലും പോലീസ്സിന്റെ പാറാവുമുണ്ട്.  അതിനപ്പുറത്ത് ഹൈവേയോട് ചേർന്ന് ഒരു പള്ളിയും ഉണ്ട്. അവിടെ നിസ്കരിക്കാൻ വരാൻ ഗ്രാമീണരൊന്നും ഇല്ല. പിന്നെ ഹൈവേയിൽ സഞ്ചരിക്കുന്നവർക്ക് ആർക്കെങ്കിലും ഉപകാരപ്പെടുമെന്നു മാത്രം. അതിനാൽ പള്ളിയിൽ ജീവനക്കാരാരുമില്ല. മറ്റു വീടുകളൊ മനുഷ്യരോ ഒന്നും ഈ പ്രദേശത്ത് ഇല്ല.

നമ്മുടെ നാട്ടിലേപ്പോലെ നല്ല മഴ കിട്ടിയിരുന്നെങ്കിൽ, ഒരു മൂന്നാറോ ഊട്ടിയോ ഒക്കെ ആയി മാറുമായിരുന്ന ഒരു ഭൂപ്രദേശമായിട്ടാണ് എന്റെ ഭാവനയിൽ വിരിഞ്ഞത്. കാർമേഘം കൂട്ടമായി സഞ്ചരിക്കുന്ന മലമുകളും, താഴേക്കിറങ്ങി വരുന്ന കോടമഞ്ഞും ഞങ്ങൾ നിൽക്കുന്ന താഴ്വാരം മുഴുവൻ വെള്ളം നിറഞ്ഞ്, പിറകിലെ മലകൾക്കിടയിലെ വിടവിൽ ഒരു ‘മുല്ലപ്പെരിയാറും’ ഒക്കെ എന്റെ ഭാവനയിൽ കാടു കയറിയപ്പോൾ സന്ധ്യ ഇരുളാൻ തുടങ്ങിയത് അറിഞ്ഞില്ലെങ്കിലും, ഒരു ഹോണടി കേട്ട് ഞെട്ടിയാണ് പരിസരബോധമുണ്ടാകുന്നത്.
ഗേറ്റിൽ ഒരു പോലീസ്സ് ജീപ്പ്...!?
എന്റെ ചങ്കിടിച്ചു....!
നിന്ന നിൽ‌പ്പിൽ അനങ്ങാതെ ഞാൻ നിരങ്ങി നിരങ്ങി മുറിയിൽ കയറി വാതിലടച്ചു.
ഓടി ബാത്ത്‌റൂമിൽ കയറി കനാല വഴി പുറത്തേക്ക് നോക്കി.
മൊയ്തു പോയി ഗേറ്റു തുറക്കുന്നതും ജീപ്പ് ഓടിക്കയറി ഞങ്ങളുടെ മുറിയുടെ നേരെ വന്ന് നിൽക്കുന്നതും  ഒരു ഞെട്ടലോടെ ഞാൻ കണ്ടു...!
ഞാൻ മുറിയിൽ കയറി കട്ടിലിൽ വെറുതെ കിടക്കുകയായിരുന്ന കൂട്ടുകാരോട് വിവരം പറയുമ്പോഴേക്കും വാതിലിൽ മുട്ടു കേട്ടു...
കേട്ടതും ചാടിയെഴുന്നേറ്റ കൂട്ടുകാരും പരിഭ്രാന്തരായി....!
അബ്ദുൾ ഖാദർ പറഞ്ഞു.
“ഇതെന്തു പണ്ടാറടങ്ങലാ... കാലത്തൊരെണ്ണം കഴിഞ്ഞതേയുള്ളു......!!?”

ബാക്കി  ഡിസംബർ 1-ന്.

15 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഇതറിഞ്ഞിരുന്നു എങ്കിൽ ഡിസംബർ ഒന്നിനെ വായിക്കുമായിരുന്നുള്ളു

പിന്നെയും മുള്ളിലാക്കി

ബൈജു മണിയങ്കാല said...

ഒറ്റപെടൽ അത് കുറെ മനുഷ്യര് ഒരുമിച്ചു ഒറ്റപ്പെട്ടു പോകുന്നത് വല്ലാത്ത ഒരു അനുഭവമാണ് അത് നന്നായി ആ വരണ്ട ഭൂമിയിൽ വരച്ചിടുന്നുണ്ട് വി കെ

വിനുവേട്ടന്‍ said...

ഈ അശോകൻ മാഷ്ടെ ഒരു സസ്പെൻസ്... മനുഷ്യൻ വായിച്ച് ടെൻഷൻ അടിച്ച് ഇനിയെന്ത് എന്ന അവസ്ഥയിൽ എത്തി നിൽക്കുമ്പോൾ ബാക്കി രണ്ടാഴ്ച്ച കഴിഞ്ഞ് എന്നും പറഞ്ഞ് നിർത്തിക്കളയും...

ഇനി പോലീസ് ചെക്കിങ്ങ് എന്തെല്ലാം പൊല്ലാപ്പാണോ ഉണ്ടാക്കാൻ പോകുന്നത്...!

മാഷ് അപ്പോൾ ഈ പരിസരത്തൊക്കെ തന്നെയായിരുന്നു അല്ലേ പണ്ട്?

അഭി said...

പിന്നെയും സസ്പെൻസ്

അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Cv Thankappan said...

അക്കാമയെല്ലാം കൈവശം കിട്ടിയിട്ടുണ്ടാമോ?
എന്തിനെയെല്ലാം ഏതിനെയെല്ലാം പേടിക്കണം!
നന്നാവുന്നുണ്ട് നോവല്‍.
ഇതേ ശൈലിയില്‍ തന്നെ തുടരട്ടെ...
ആശംസകള്‍

ajith said...

വളരെ രസകരവും ആകാംക്ഷാഭരിതവുമായി മുന്നേറുന്നു

വീകെ said...

ഇൻഡ്യാഹെറിറ്റേജ്: ഹാ...ഹാ... ഇങ്ങനെ പോയാൽ കഥയൊക്കെ എങ്ങനെ സമാധാനത്തോടെ വായിച്ചു തീർക്കും ന്റെ പണിക്കർജീ... വളരെ നന്ദി.

ബൈജു മണിയങ്കാല:പ്രവാസികളുടെ ഈ ഒറ്റപ്പെടൽ ഒരുപക്ഷെ സൌദിക്ക് മാത്രം സ്വന്തം. നന്ദി.

വിനുവേട്ടൻ: ജിദ്ദയുടെ ചുറ്റുവട്ടത്തിലായിരുന്നുവെങ്കിലും വിശുദ്ധ മെക്കയുടെ പടിവാതിൽക്കലായിരുന്നു ജീവിച്ചത്. നന്ദി.

അഭി: വായനക്ക് നന്ദി.

സിവി തങ്കപ്പൻ: ഇക്കാമ കിട്ടിയതിനുശേഷമാണ് ഞങ്ങളെ ഓഫീസിൽ നിന്നും പുറത്തു കടത്തിയത്. നന്ദി.

അജിത്: വായനക്ക് വളരെ നന്ദി.

Pradeep Kumar said...

വായന തുടരുന്നു....
അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു....

മിനി പി സി said...

ഇത് നോവലായത് കൊണ്ട് മുന്‍ അധ്യായങ്ങളും വായിക്കാന്‍ പോയിരിക്കുകയായിരുന്നു ,,,ഉദ്വേഗഭരിതം ,ഇത്രയും ടെന്‍ഷന്‍ വേണ്ടാരുന്നു ഡിസ.ഒന്നിന് വന്നിരുന്നെങ്കില്‍ ....അഭിനന്ദനങ്ങള്‍ എല്ലാം കഴിയുമ്പോള്‍ തരാം .

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

മരുഭൂമിയുടെ,ആ ജീവിതത്തിന്റെ നേര്‍ചിത്രങ്ങള്‍ വരികളില്‍ തെളിയുന്നുണ്ട്.അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു.

Muralee Mukundan , ബിലാത്തിപട്ടണം said...

അന്നത്തെ അവിടങ്ങളിളിലുള്ള
ദുരിതങ്ങളുടെ അനുഭവവെട്ടങ്ങൾ ...

എന്നാലും സസ്പെൻസിന്റെ സ്പന്ദനം ഉണർത്താനുള്ള ഭായിയുടെ ഈ കഴിവിനെ അഭിനന്ദിക്കുന്നൂ കേട്ടൊ

വീകെ said...

പ്രതീപ് കുമാർ: വായനക്ക് വളരെ നന്ദി മാഷേ..
മിനി പിസി: വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.
മുഹമ്മദ് ആറങ്ങോട്ടുകര: വായനക്ക് വളരെ നന്ദി.
ബിലാത്തിച്ചേട്ടൻ: വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.

keraladasanunni said...

അപരിചിതമായ സ്ഥലത്തു ചെന്നാല്‍ കാണുന്നതും
കേള്‍ക്കുന്നതുമെല്ലാം ഭയം ഉളവാക്കും. എഴുത്ത് വളരെ ഇഷ്ടപ്പെട്ടു.

വീകെ said...

കേരളദസനുണ്ണി: വായനക്ക് വളരെ നന്ദി.

ഇതിലേ വന്ന് വായിച്ചിട്ടും ഒന്നും പറയാതെ പോയവർക്കും ഹൃദയംഗമമായ നന്ദി അറിയിക്കുന്നു..

സുധി അറയ്ക്കൽ said...

ശ്ശൊ..