Friday 18 December 2009

സ്വപ്നഭുമിയിലേക്ക്..... ( 10 )

കഴിഞ്ഞ ഭാഗാന്ത്യം.....

സുനിൽ കേറിപ്പോയതിന്റെ പിറ്റെ ദിവസം ഞാനെന്റെ കടയിലിരിക്കുമ്പോൾ ആക്ടിംഗ് മാനേജർ ഈജിപ്ഷ്യനോടൊപ്പം സുന്ദരിയായ ഒരു മദാമ്മയും കയറി വന്നു. അതിനു മുൻപും അവളിവിടെ വന്നിട്ടുള്ളതാണ്. ഈജിപ്ഷ്യൻ പറഞ്ഞു
“ഇന്നു വൈകുന്നേരം ഇവളോടൊപ്പം പോയി, അന്ന് അവളുടെ സ്ഥാപനത്തിൽ കൊണ്ടു പോയിക്കൊടുത്ത സാധനങ്ങളെല്ലാം അഴിച്ചെടുത്തു കൊണ്ടു പോരണം.. അവളിതുവരെ പണമൊന്നും തന്നിട്ടില്ല. നമ്മളത് തിരിച്ചെടുക്കാണ്. കൂടെ നിന്നെ സഹായിക്കാൻ പുറത്തു നിന്നും
ജോലിക്കാരുണ്ടാകും...”
ഞാൻ തലയാട്ടി. പക്ഷെ, ഈജിപ്ഷ്യനും മദാമ്മയും കൂടി നടത്തിയ ഒരു നാടകമായിരുന്നു അതെന്നു മനസ്സിലാക്കാൻ അപ്പോഴെനിക്കായില്ല...!!?
അതെനിക്കു സമ്മാനിച്ചതോ ഭീതിതമായ ഉറക്കമില്ലാത്ത ഒരു രാത്രിയും...?!!

തുടർന്നു വായിക്കുക.....

ഉരുട്ടൽ

അന്നു വൈകുന്നേരം ഒരു ലോറിയും നാലു പാക്കിസ്ഥാനി ജോലിക്കാരുമായി മദാമ്മ കടയിൽ വന്നു. ഈജിപ്ഷ്യനും അന്ന് കടയിൽ ഉണ്ടായിരുന്നു. ഞങ്ങൾ കടയുടെ പിറകിൽ വല്ലിപ്പന്റെ കടയുടെ തൊട്ടടുത്തുള്ള രണ്ടു മുറിക്കട സ്റ്റോറിന്റെ ആവശ്യത്തിനായി എടുത്തിരുന്നു. ഞാൻ അതിനകത്ത് സാധനങ്ങൾ അടുക്കി വക്കുമ്പോഴാണ് അവരുടെ വരവ്. ഇതു അടുക്കിപ്പറുക്കി വക്കാൻ ഞാൻ ഒരാളെ  കൊണ്ടുത്തരാമെന്നു പറഞ്ഞ് മദാമ്മ തന്റെ വണ്ടിയിൽ തിരിച്ചു പോയി.

അരമണിക്കൂറിനുള്ളിൽ മദാമ്മ ഒരു ബം‌ഗ്ലാദേശിയേയും കൊണ്ട് തിരിച്ചു വന്നു. അവനെ ആ ജോലിയെല്ലാം ഏൽ‌പ്പിച്ചിട്ട് ബാക്കിയുള്ള സാധനങ്ങളുമായി വരാമെന്നു പറഞ്ഞ് എന്നേയും കൂട്ടി അവളുടെ സ്ഥാപനത്തിലേക്ക് പുറപ്പെട്ടു.

അതൊരു രണ്ടു നിലയുള്ള വലിയൊരു വീടായിരുന്നു. പുറമെ നിന്നു കാണുന്നതിനേക്കാൾ ഉള്ളിൽ
അവൾ വരുത്തിയ മാറ്റങ്ങൾ അതിശയിപ്പിക്കുന്നതായിരുന്നു. ആദ്യം ഞാൻ വരുമ്പോഴുള്ളതിനേക്കാൾ ഒരുപാടു മാറ്റങ്ങൾ...

ഏതാണ്ട് ആറു മാസം മുൻപാണ് ഞാനിവിടെ വന്നിട്ടുള്ളത്.. മദാമ്മ ഞങ്ങളുടെ ദുബായിലെ കടയിൽ നിന്നും നേരിട്ടെടുത്ത കുറേ സാധനങ്ങളായിരുന്നു ഞങ്ങളുടേതായി ഉണ്ടായിരുന്നത്. നാലു വശവും നോക്കിക്കൊണ്ട് വാതിൽ തുറന്ന് അകത്തു കടന്ന മദാമ്മ വല്ലാതെ ഭയക്കുന്നതായി തോന്നിയിരുന്നു.

വളരെ പെട്ടെന്ന് എല്ലാം അഴിച്ചെടുക്കാൻ പറഞ്ഞു. ഞാൻ ഞങ്ങളുടെ സാധനങ്ങൾ അഴിച്ചെടുക്കാൻ തുടങ്ങി. അഴിച്ചെടുത്ത സാധനങ്ങൾ അപ്പപ്പോൾ ജോലിക്കാർ എടുത്തുകൊണ്ടുപോയി ലോറിയിൽ കയറ്റി.

ചുമരിൽ ഉറപ്പിച്ചതും നിലത്തുറപ്പിച്ചതുമായ സാമഗ്രികൾ ഉണ്ടായിരുന്നു. ഞാൻ ഓരോന്ന് അഴിച്ചു കൊടുത്തു. ഇതിനിടക്ക് ഉറപ്പിക്കാത്ത സാധനങ്ങൾ ജോലിക്കാർ ധൃതിയിൽ കൊണ്ടുപോയി ലോറിയിൽ കയറ്റി. മദാമ്മയുടെ റോഡിലേക്ക് നോക്കിയുള്ള അക്ഷമയോടെയുള്ള നിൽ‌പ്പും ജോലിക്കാരുടെ ധൃതി പിടിച്ചുള്ള ജോലിയും കണ്ടപ്പോൾ എനിക്കെന്തൊ ഒരു പന്തിയില്ലായ്മ തോന്നി...?

മദാമ്മ ആരെയാണ് നോക്കി നിൽക്കുന്നതെന്നറിയാൻ ഞാൻ പിറകിൽ കൂടിച്ചെന്ന് മുൻപിലെ റോഡിലേക്ക് നോക്കി. അവിടെ ആരേയും കണ്ടില്ല. വല്ലപ്പോഴും മാത്രം വാഹനങ്ങൾ ഓടുന്ന വഴിയാണത്. അതിനാൽ വാഹനങ്ങളും കണ്ടില്ല. എന്റെ ഒളിഞ്ഞു നോട്ടം കണ്ട മദാമ്മ
“ ഹേയ് സമയം കളയല്ലെ.. ബാക്കിയുള്ളതും കൂടി വേഗം അഴിക്ക്...”

വല്ലാതെ പരിഭ്രമിച്ചിരിക്കുന്നു മദാമ്മ. എനിക്കൊരു എത്തും പിടിയും കിട്ടിയില്ല. ഞാനും സന്ദർഭത്തിനുയർന്നു. പിന്നെ വളരെ പെട്ടെന്നായിരുന്നു. നാലു സ്ക്രു കൊണ്ട് ഉറപ്പിച്ചിരുന്ന ഒരു ഉപകരണം നാലാമത്തെ സ്ക്രു ഊരുന്നതിനു മുൻപു തന്നെ പാക്കിസ്ഥാനി ജോലിക്കാർ അത് പിടിച്ച് വലിച്ച് പറിച്ചെടുത്തും കൊണ്ട് ഓടുന്നു. എന്തൊ ഗുരുതരമായ കുഴപ്പമാണ് ഉണ്ടാകാൻ
പോകുന്നതെന്ന് എനിക്കു തൊന്നി....!!?
അകരണമായ ഒരു ഭയം എന്നെ പിടിമുറുക്കി.
എന്തോ അപകടം ഞാൻ മണത്തു. അതോടെ ഞാൻ നന്നായി വിറക്കാനും തുടങ്ങി. പിന്നെ ഒരു സ്ക്രൂവും നേരെ ചൊവ്വെ അഴിച്ചെടുക്കാനായില്ല. അതൊന്നും നേരെ ചൊവ്വെ അഴിക്കേണ്ടിയും
വന്നില്ല. ഞാൻ പകുതി അഴിച്ചാൽ മതി ബാക്കി ജോലിക്കാർ ചെയ്തോളും..
പെട്ടെന്നാണ് മദാമ്മയുടെ ആക്രോശം.
“ മതി നിറുത്തിക്കൊ.. അതെല്ലാം എടുത്തൊണ്ട് വേഗം വണ്ടിയിൽ കേറിക്കൊ.....”

ഇതു കേട്ടതും കയ്യിൽ കിട്ടിയതുമായി ഞങ്ങൾ വന്ന വഴിയെ ഓടി....
ഞാൻ കൊണ്ടു വന്ന പണിയായുധങ്ങൾ പലതും പലയിടത്തായി കിടക്കുകയായിരുന്നു. അതൊന്നും ആ ഓട്ടത്തിനിടക്ക് എടുക്കാൻ കഴിഞ്ഞില്ല. അപ്പോൾ മദാമ്മ തടഞ്ഞു
” ഇതിലേ പോകണ്ട... പിറകിലേ വാതിൽ വഴി പുറത്തു കടന്ന് വണ്ടിയിൽ കേറിക്കൊ...”

എന്നും പറഞ്ഞ് മദാമ്മ നേരെ മുൻ‌വശത്തെ വാതിലിനടുത്തെക്ക് ഓടി. ഞങ്ങൾ ഓടി പിറകിലെ വാതിലും ഗേറ്റും തുറന്ന് പുറത്ത് കടന്ന് മുൻ‌വശത്തിട്ടിരുന്ന ലോറിയിൽ കയറി. ലോറി മുന്നോട്ടെടുത്തതും ഗേറ്റിനു മുൻപിൽ ഞങ്ങളുടെ ലോറി പോകാതിരിക്കാനയി വഴി തടഞ്ഞു കൊണ്ട് ആജാനുബാഹുവായ ഒരു അറബിയും നിൽ‌പ്പൂണ്ടായിരുന്നു. ലോറിയുടെ ഡ്രൈവർ അതവഗണിച്ചുകൊണ്ട് വണ്ടി മുന്നോട്ടെടുത്തു. അപ്പോൾ അറബി ഉറക്കെ വിളിച്ചു പറഞ്ഞു .
“ വണ്ടിയെടുത്താൽ നിങ്ങളെയെല്ലാം ഞാൻ പോലീസിനെക്കൊണ്ട് പിടിപ്പിക്കും....”

ശ്വാസം നിലച്ചു പോയ കാഴ്ചയാണ് പിന്നീട് നടന്നത്...!
അകത്തു നിന്നും ഓടി വന്ന മദാമ്മ, പോലീസിനു ഫോൺ ചെയ്യാനായി തുനിഞ്ഞു നിൽക്കുന്ന അറബിയുടെ ഫോൺ പിടിച്ച കയ്യിൽ ഒറ്റപ്പിടിത്തം...!
അതോടൊപ്പം ആ തടിയൻ അറബിയെ അവിടന്ന് തള്ളി മറ്റാനായി ശ്രമിച്ചെങ്കിലും നടന്നില്ല.

അവൾ ഫോൺ പിടിച്ച കയ്യിൽ നിന്നും പിടി വിടാതെ, അയാളെ പൊതു വഴിയാണെന്നുള്ള കാര്യം പോലും മറന്ന് ഇറുകെ കെട്ടിപ്പിടിച്ചു....!!!

അവന്റെ വീറും വാശിയും ദ്വേഷ്യവും ഒരു നിമിഷത്തെക്ക് എല്ലാം ആവിയായിപ്പോയി. ശരീരം തളർന്നു പോയ അവനെ റോട്ടിൽ നിന്നും പതുക്കെ മാറ്റിയതോടോപ്പം മദാമ്മ കണ്ണു കൊണ്ട് ആം‌ഗ്യം കാണിച്ചു, വിട്ടോളാൻ....!!!

ആ ഒരു നിമിഷം മതിയായിരുന്നു ഡ്രൈവർക്ക് വണ്ടിയെടുക്കാൻ. ധൃതി പിടിച്ച് വണ്ടിയിൽ കയറിയതുകൊണ്ട് ഞാൻ പിറകിലാണ് കയറിയത്. വണ്ടി അവിടന്നു പറന്നു....

ഞാൻ തിരിഞ്ഞു നോക്കുമ്പോൾ, സമനില വീണ്ടെടുത്ത അറബി വണ്ടി വിട്ടതറിഞ്ഞ് പിന്നെയും
മദാമ്മയുമായി പിടിവലി നടത്തുന്നുണ്ടായിരുന്നു. വണ്ടി ഒരു വളവു തിരിഞ്ഞതൊടെ
പിന്നെ അവരെ കാണാനായില്ല. അവിടം മുതൽ വല്ലാത്ത ഒരു ഭയം എന്നെ പിടികൂടി.. ...!!?
പോലീസ് സ്റ്റേഷൻ കയറേണ്ടി വരുമെന്നുറപ്പായി...!!

എന്റെ നാട്ടിൽ പോലും ഒരു പോലീസ് സ്റ്റേഷന്റെ അകത്തു കയറേണ്ടി വന്നിട്ടില്ല.
ഇതിപ്പോൾ മനസ്സറിയാത്ത ഒരു കാര്യത്തിന്, ഞാനെന്റെ ജോലി ചെയ്തതിന് ഇവിടെ അകത്തു കിടക്കേണ്ടി വരുമോ...?!!

ലോറി വളരെ വേഗം സ്റ്റോറിന്റെ മുൻപിലെത്തി. സാധനങ്ങൾ പെട്ടെന്നു തന്നെ ഇറക്കി ഒരു കൂസലുമില്ലാതെ പാക്കിസ്ഥാനികൾ സ്ഥലം വിട്ടു. അപ്പോഴേക്കും രാത്രിയായിക്കഴിഞ്ഞിരുന്നു.
സ്റ്റോറിൽ അടുക്കിപ്പെറുക്കിക്കൊണ്ടിരുന്ന ആ ബം‌ഗ്ലാദേശിപ്പയ്യനെ ഞാൻ പറഞ്ഞു
വിട്ടു. അവനായിരുന്നു ഞങ്ങൾ പോയ വീട്ടിലെ കാവൽക്കാരൻ. ഒരു പുറം ജോലിയുണ്ടെന്ന് പറഞ്ഞ് മദാമ്മ അവനെ അവിടന്ന് മാറ്റാനായി ഇവിടെ കൊണ്ടു വന്ന് തള്ളുകയായിരുന്നു.

ഇങ്ങനത്തെ ഒരു ജോലിക്ക് എന്നെ പറഞ്ഞയച്ച ഈജിപ്റ്റ്കാരന്റടുത്ത് ഞാൻ ശരിക്കും ചൂടായി. വിവരങ്ങളെല്ലാം അറിഞ്ഞ അവൻ എന്നെ ആശ്വസിപ്പിച്ചു. പക്ഷെ, അവൻ പറഞ്ഞതിലും കാര്യമുണ്ടായിരുന്നു. ഞങ്ങളിൽ നിന്നും വാങ്ങിയ സാധനങ്ങളുടെ പണം അവൾ ഇതുവരെ തന്നിട്ടില്ല. അതുകൊണ്ട് അതു തിരിച്ചെടുക്കുന്നതിൽ ഒരു തെറ്റുമില്ല. നമ്മളവിടെ പോയി ബലമായി എടുത്തതല്ല. വാങ്ങിച്ച ആളു തന്നെ തിരിച്ചു തന്നതാ. അറബിയുമായിട്ടുള്ള പ്രശ്നം വേറെയാ..

വാസ്തവത്തിൽ അവൾ ആ കെട്ടിടം അല്ല ബംഗ്ലാവ് വാടകക്കെടുത്തിട്ട് ഒരു വർഷത്തിന്റടുത്തായി. ആറുമാസത്തിനുള്ളിൽ സ്ഥാപനം തുടങ്ങും. അതു കഴിഞ്ഞിട്ടെ വാടക തരുകയുള്ളുവെന്നവൾ പറഞ്ഞിരുന്നു. പക്ഷെ, ആറു മാസം കഴിഞ്ഞിട്ടും സ്ഥാപനം തുടങ്ങാനായില്ല. അയാൾ വാടകക്കായി നിർബന്ധിച്ചു തുടങ്ങി. അങ്ങനെ അവസാന അവധിയായിരുന്നു ഇന്ന്. വാടക തരുന്നതിനു മുൻപ് ഇവിടന്ന് ഒരു സാധനവും മാറ്റരുതെന്ന് അയാൾ മുന്നറിയിപ്പു കൊടുത്തിരുന്നു.

ഇന്നു രാത്രി മുതൽ അറബി വേറെ താഴിട്ട് പൂട്ടുമായിരുന്നു. അതു കൊണ്ടാണ് അവൾ ഇന്നു തന്നെ ഞങ്ങളുടെ സാധനങ്ങളെങ്കിലും തിരിച്ചു തരാൻ തയ്യാറായത്. പക്ഷെ അറബി ‘തന്റെ വീട്ടിൽ
നിന്നും സാധനങ്ങൾ കളവു പോയി‘യെന്നു പറഞ്ഞാൽ തീർന്നില്ലെ.
കളവു കളവു തന്നെ.

കാര്യം എനിക്ക് മനസ്സിലായെങ്കിലും കളവു ചെയ്ത സാധനം കണ്ടു പിടിക്കാൻ ഓടിവരുന്ന പോലീസ്സുകാർക്ക് മനസ്സിലാകുമോ.. ..?
എന്റെ ചോദ്യത്തിന് അവൻ ‘ നീ പേടിക്കെണ്ടന്ന് പറഞ്ഞെങ്കിലും’ എന്റെ വിറയൽ മാറണ്ടെ....?
എന്തായാലും കട അന്നു നേരത്തെ പൂട്ടി. അപ്പോൾ എനിക്കു കൂടുതൽ സംശയമായി.
ഈജിപ്ഷ്യനും പോലീസിനെ പേടിക്കുന്നുണ്ടൊ...?

ഞാൻ മുറിയിൽ വന്നിട്ടും എന്റെ വിഷമം മാറുന്നില്ല. കൂട്ടുകാരോടൊക്കെ ഈ വിവരം പറഞ്ഞു.
“ അവരു കൊണ്ടുപോയാ എന്താ ചെയ്യാ...?” ഞാൻ എല്ലാവരോടുമായി ചോദിച്ചു.
“ അവരുകൊണ്ടോയാ കളവാണെങ്കി.. കയ്യാ വെട്ടും....!! കൊലയാണെങ്കി.. തലയാ വെട്ടും...!!! ഇതു അറബി നാടാ.... “ വർഗ്ഗീസ് ചേട്ടൻ നിർദ്ദാക്ഷ്യണ്യം പറഞ്ഞു.
“ എന്റെ ദൈവമേ...!!”  ഞാൻ കൈകൾ രണ്ടും തലയിൽ വച്ച് നിലത്തിരുന്നു പോയി.

അതു കണ്ട് എല്ലാവരും കൂടി കളിയാക്കി ചിരിക്കാൻ തുടങ്ങി. അപ്പോൾ ശേഖരേട്ടനും സമീറും കൂടി എന്നെ ആശ്വസിപ്പിക്കാനെന്നോണം പറഞ്ഞു.
“ എടാ പൊട്ടാ.. അതൊക്കെ കോടതിയിൽ വിചാരണ കഴിഞ്ഞതിനു ശേഷം നടക്കുന്നതാ... നീയിതിനു പേടിക്കെണ്ട കാര്യോന്നുമില്ല... നിന്നെ ഒന്നും അവരു ചെയ്യൂല്ല..”

എന്നിട്ടും എന്റെ പേടി മാറിയില്ല. അന്നു നല്ല ക്ഷീണം തോന്നി. ഞാൻ കുളി കഴിഞ്ഞ് ഭക്ഷണം നേരത്തെ കഴിച്ച് കിടന്നു. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം നാലയലത്തു പോലും വന്നില്ല.
പോലീസ്സുകാരു കൊണ്ടു പോയാൽ അവർ എന്നെ എന്താ ചെയ്യാ..? അതായിരുന്നു എന്റെ പേടി..

നമ്മുടെ പോലീസ്സുകാരു കൊണ്ടു പോയാൽ എന്താ ചെയ്യാ... ?
ചിലപ്പോൾ ‘ഉരുട്ടുമായിരിക്കും..’
“അയ്യൊ....!!”
പെട്ടെന്നാണ് അങ്ങനെ ഒരു സാദ്ധ്യത എന്റെ മനസ്സിൽ പൊന്തി വന്നത്. ഉരുട്ടുന്ന ചിത്രം മനസ്സിൽ തെളിഞ്ഞു വരവെ കക്കയം ക്യാമ്പിൽ വച്ച് രാജനെ ഉരുട്ടിക്കൊന്ന ഓർമ്മയാണ് വേഗം ഓടിയെത്തിയത്. അതോടെ ഉള്ള സ്വസ്തത കൂടി നഷ്ടമായി. ഇവിടത്തെ പോലീസ്സുകാർക്ക് ഉരുട്ടലൊക്കെ അറിയുമൊ...?

ഉരുട്ടുന്നതിനെക്കുറിച്ച് വർഗ്ഗീസേട്ടന്റടുത്ത് ചോദിച്ചാലോ...?
ഞാൻ എഴുന്നേറ്റ് വാതിൽ തുറക്കാനായി ചെന്നതും പിന്നെ വേണ്ടന്ന് വച്ചു. അവർക്ക് കളിയാക്കി ചിരിക്കാനുള്ള വഴിയാകും തുറന്നു കിട്ടുക.
വീണ്ടും വന്ന് കിടന്നു. നല്ല ചിന്തകളൊന്നും മനസ്സിൽ വന്നില്ല.
പിന്നെപ്പെഴൊ പാതിമയക്കത്തിലേക്ക് ഞാൻ വഴുതി വീണു........

രണ്ടു മൂന്നു പോലീസ്സുകാർ ഒരു ബഞ്ചിന്റെ മുകളിൽ എന്നെ ബലമായി മലർത്തി കിടത്തി. എനിക്കൊന്നും മിണ്ടാൻ കഴിഞ്ഞില്ല...! കാരണം വായ അടച്ചു കെട്ടിയിരിക്കയായിരുന്നല്ലൊ...!! എന്റെ കാലുകൾ രണ്ടും കൂട്ടിക്കെട്ടി മുട്ടു വളച്ച് ബെഞ്ചിന്റെ ഒരറ്റത്ത് അടിയിൽ കെട്ടി. കൈകൾ രണ്ടും കൂട്ടിക്കെട്ടി പിന്നിലേക്ക് ബഞ്ചിന്റെ അടിയിൽ വലിച്ചു കെട്ടി. ഞാൻ കുതറുന്നുണ്ടെങ്കിലും ശരീരത്തിനൊരനക്കവും ഇല്ലായിരുന്നു... !
ഇങ്ങനെ വലിഞ്ഞു കെട്ടിയാ പിന്നെങ്ങനെ അനങ്ങാനാ...!!
ഇവർക്കെന്നോട് ചോദിച്ചാൽ പോരെ. ഞാൻ തത്ത പറയുമ്പോലെ എല്ലാ സത്യവും പറഞ്ഞേനേല്ലൊ...!!
പക്ഷെ, ഇവരെന്നെ പിടിച്ചതു തന്നെ ഉരുട്ടാനായിട്ടാണെന്നു തൊന്നുന്നു...!!
അവരെന്നോട് ഒന്നും ചോദിച്ചിട്ടില്ല...

പരിഭ്രാന്തിയിൽ ഞാൻ ഉറക്കെ അലറുന്നുണ്ടായിരുന്നു...
എങ്ങനെ ശബ്ദം പുറത്തു വരാൻ...!!?
എന്റെ വായ കൂടി തുണി കുത്തിക്കയറ്റി അടച്ചു കെട്ടിയിരിക്കാല്ലെ ഈ ദുഷ്ടന്മാർ...!!
അപ്പോഴാ‍ണ് രണ്ടു പേർ ഒരു ഇരുമ്പുലക്കയുമായി വരുന്നത്....!!
ഞാൻ അവരെ കണ്ണു തുറിച്ചു നോക്കി...
‘അരുതെന്ന്... ‘ ഉറക്കെ ഉറക്കെ കരഞ്ഞു പറഞ്ഞു.. ആരു കേൾക്കാൻ... !
വായിൽ നിന്നും ശബ്ദം പുറത്തു വന്നാലല്ലെ...?

അവരെന്റെ രണ്ടു വശത്തും നിന്ന് തണുത്ത ആ ഇരുമ്പുലക്ക എന്റെ തുടയിൽ വട്ടം വച്ചു.
ആ തണുപ്പ് ഞാനറിയുന്നുണ്ടായിരുന്നു....!

ഒരാൾ അതിന്റെ മുകളിൽ കയറി നിന്നതും തണുത്തുറഞ്ഞ ആ ഉലക്ക എന്റെ തുടയിൽ ഉരുളാൻ തുടങ്ങിയതും, എന്റെ പ്രാണൻ പോയ വേദനയിൽ വലിയ വായിൽ നിലവിളിച്ചതും, കാലും കയ്യും
കൂട്ടിക്കെട്ടിയ കയറെല്ലാം ഒരു നിമിഷം കൊണ്ട് പൊട്ടിച്ചെറിഞ്ഞ് ഞാൻ ചാടി
എഴുന്നേറ്റതും ഒപ്പമായിരുന്നു....!!!

കണ്ണു തുറന്നു നോക്കുമ്പോഴുണ്ട്, നിറഞ്ഞ ഗ്ലാസ്സിൽ നിന്നും പാതി തുളുമ്പിപ്പോയ ബീയർ ഗ്ലാസ്സുമായി വർഗ്ഗീസ് ചേട്ടൻ തൊട്ടു മുൻപിൽ നിന്നും കിതക്കുന്നു....!!?

എന്റെ ഉള്ളൊന്നു തണുക്കട്ടേന്നും പറഞ്ഞ് ഒരു ഗ്ലാസ് ബിയറുമായി വന്നതായിരുന്നു മൂപ്പിലാൻ. നിറഞ്ഞ ബിയർ ഗ്ലാസ് പിടിച്ച് തണുത്തുപോയ കൈകൊണ്ട് എന്നെ വിളിച്ചുണർത്താനായി എന്റെ തൊടയിൽ തൊട്ടതും സ്വപ്നത്തിൽ നിന്നുമുള്ള എന്റെ ചാടി എഴുന്നേൽക്കലും ഒരുമിച്ചായിരുന്നു...!!!

കയ്യിലിരുന്ന ബീയർ ഗ്ലാസ്സിൽ പകുതിയും തുളുമ്പിപ്പോയിരുന്നു. ഈ ഒച്ചയും ബഹളവും കേട്ട് സഹ മുറിയന്മാർ എല്ലാം ഓടിക്കുടി. പിന്നെ അവിടെ ഒരു തൃശ്ശൂർ പൂരമായിരുന്നു..!!!

പക്ഷെ, ഞാൻ മാത്രം ചിരിക്കാനും കരയാനും കഴിയാത്ത സ്ഥിതിയിലായിരുന്നു.
എല്ലാവരും ആശ്വാസ വാക്കുകൾ പറഞ്ഞെങ്കിലും എന്റെ പേടി മാത്രം മാറിയില്ല....
എന്തിനാ ഞാനിങ്ങനെ പേടിക്കുന്നതെന്ന് അറിയില്ലായിരുന്നു.
“ എടാ.... നീയെന്തിനാ പേടിക്കുന്നെ.. ? അവൻ പോലീസ്സിനെ വിളിച്ചിട്ടുണ്ടെങ്കിൽ എത്രയോ മുൻപെ വന്നേനെ... നിങ്ങൾ ആ ലോറിയും കൊണ്ട് ഇവിടെ എത്തുന്നതിനു മുൻപെ പോലീസ്സെത്തും... എന്തായാലും അതുണ്ടായില്ലല്ലൊ. അവൻ വിളിച്ചിട്ടുണ്ടാവില്ല. ..”
വർഗ്ഗീസ് ചേട്ടൻ എന്റെ പേടിമാറ്റാനുള്ള ശ്രമമായിരുന്നു. പുള്ളിക്കാരൻ വീണ്ടും തുടർന്നു.
“എടാ അവളെങ്ങനാ.. ആ മദാമ്മ..? സുന്ദരിയാ....?”
“പിന്നേ.. നല്ല പൊക്കത്തിൽ വെളുത്തു ചുവന്ന ഒരു സാധനം...” ഞാൻ.
“അവക്കെങ്ങനെ നല്ല തലയും മുലയുമൊക്കെ ഉള്ള കൂട്ടത്തിലാ..”
“അതൊക്കെ ആവശ്യത്തിലധികോണ്ട്...”
“ അപ്പൊപ്പിന്നെ നീ പേടിക്കണ്ടാ.. .. അതൊക്കെ അവള് നോക്കിക്കോളും.. എടാ.. സുന്ദരിയായ ഒരു മദാമ്മ വട്ടം കേറിപ്പിടിച്ചാൽ വീഴാത്ത ഏതു മുതലാളിയാടാ ഈ ദുനിയാവിലുള്ളെ...”
അത് കേട്ട് എല്ലാവരും ഉറഞ്ഞു ചിരിച്ചു.

പിന്നെ ഉറങ്ങാൻ നിൽക്കാതെ ഹാളിൽ വന്നിരുന്നു മറ്റുള്ളവരോടൊപ്പം.
“ എടാ.. നീയിതാ പിടിപ്പിച്ചെ...”
പാതി തുളുമ്പിപ്പോയ ബീയർഗ്ലാസ് നിറച്ചു കൊണ്ടു വന്ന് വർഗ്ഗീസ് ചേട്ടൻ എന്റെ കയ്യിൽ തന്നു.
ഞാനത് ഒറ്റ വലിക്ക് അകത്താക്കി...
ഉള്ള് പെട്ടെന്നു തണുത്തു...

എല്ലാവരുടേയും ആശ്വാസവാക്കുകൾ കേട്ട് എന്റെ പേടിയും മാറി വരികയായിരുന്നു.
അപ്പോഴാണു പുറത്തെ ഹൈവേയിലേക്ക് തുറക്കുന്ന ജനാലയിൽ ചുവപ്പും മഞ്ഞയും പ്രകാശം മാറി മാറി വരുന്നത് കണ്ടത്...!!
എന്റെ ഉള്ളൊന്നു കാളി...!?
പെട്ടെന്നൊരു വിറയലും തരിപ്പും എന്റെ ഉള്ളങ്കാലിൽ നിന്നും മുകളിലേക്കിരച്ചു കയറി...
“അതു പോലീസ്സ് വണ്ടിയുടെ ലൈറ്റല്ലെ...?”
ഞാൻ പരിഭ്രാന്തിയൊടെ ജനാലയിലേക്ക് വിരൽ ചൂണ്ടി...!!?
എല്ലാവരും അങ്ങോട്ടേക്കു നോക്കി...!?
അതു കഴിഞ്ഞ് എല്ലാവരും എന്നെത്തന്നെ തുറിച്ചു നോക്കി....!!
ഞാൻ അറിയാതെ കസേരയിൽ നിന്നും എഴുന്നേറ്റുപോയ്....!!
ഭീതിപൂണ്ട കണ്ണുകൾ നിറഞ്ഞു തുളുമ്പാൻ തുടങ്ങി....!!!
ഒരാശ്രയത്തിനായി വിറയാർന്ന കൈ കൊണ്ട് വർഗ്ഗീസേട്ടനെ മുറുകെ പിടിച്ച് വിളിച്ചു.
“വ ർ ഗ്ഗീ സേ ട്ടാ...!!?”
ചുണ്ടുകൾ വിറകൊണ്ടതേയുള്ളു. ശബ്ദം പുറത്തേക്ക് വന്നില്ല....
വർഗ്ഗീസേട്ടൻ ഉടൻ ജനലിന്റടുത്തേക്ക് ഓടി ജനൽ വിരി പൊക്കി പുറത്തേക്കു നോക്കി...!!?
ചുവപ്പും മഞ്ഞയും പ്രകാശം വർഗ്ഗീസേട്ടന്റെ മുഖത്ത് വർണ്ണങ്ങൾ വിതറുന്നത് കണ്ടു.
ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു......!!!

ബാക്കി അടുത്ത പോസ്റ്റിൽ...

Friday 4 December 2009

സ്വപ്നഭുമിയിലേക്ക്.....തുടരുന്നു... ( 9 )

 കഥ തുടരുന്നു...

പിന്നാം‌മ്പുറം..



അപ്പോഴാണ് ഉദ്യോഗസ്ഥന്റെ വായിൽ നിന്നും ഉണങ്ങിവരണ്ട ആ വാക്കുകൾ ഉതിർന്നു വീണത്.
“ നിങ്ങൾക്കിനി മുന്നോട്ട് യാത്ര ചെയ്യാനാവില്ല....!! നിങ്ങൾ തിരിച്ചു പോണം..!!!?”
രണ്ടു പേരും ഞെട്ടിയെന്നു മാത്രമല്ല, ശ്വ്വാസം നിലച്ച്, കേട്ടതു വിശ്വസിക്കാൻ കഴിയാതെ കണ്ണുകൾ പുറത്തെക്കു തള്ളി....!!!?

ആ ഞെട്ടലിൽ നിന്നും മോചിതനായത് ഉദ്യോഗസ്തന്റെ സാന്ത്വന ശബ്ദം കേട്ടാണ്...
“നിങ്ങൾ വിഷമിക്കേണ്ടാ... ഇവിടെ നിങ്ങളെ പിടിച്ച് അകത്തിടാനൊന്നും പോകുന്നില്ല..”
ഒരു വിധം സമനില വീണ്ടെടുത്ത് സുനിൽ ചോദിച്ചു
“ ഇവിടെ ഞങ്ങളുടെ പേപ്പറിന് എന്താ പറ്റിയത്...? ഇതു പോലെ ഔട്ട് പാസ്സുമായിട്ടാണല്ലൊ
അവരും വന്നത്...?“
“അതു ശരിയാ... പക്ഷെ, നിങ്ങളുടെ കുഴപ്പം മാത്രമല്ല.. നിങ്ങളെ ഇങ്ങോട്ടു കയറ്റി വിട്ട ഉദ്യോഗസ്ഥരും കുറ്റക്കാരാണ്. “
രണ്ടു പേരും പരസ്പരം നോക്കിയതല്ലാതെ ഒന്നും മനസ്സിലായില്ല. ആ ഭാവത്തോടെയാണ്
ഉദ്യോഗസ്ഥന്റെ നേരെ തിരിഞ്ഞത്. അദ്ദേഹം കാര്യങ്ങൾ വിശദമായിത്തന്നെ
അവരെ പറഞ്ഞു മനസ്സിലാക്കി.

“ നിങ്ങൾ ഇന്നലെ രാത്രിയിൽ അവിടന്ന് പോന്നു. അതായത് ഈ ഔട്ട് പാസ്സിന്റെ കാലാവധി തീരുന്നതിന് രണ്ടു മണിക്കൂർ മുൻപു തന്നെ. അവിടം വരെ ശരിയായിരുന്നു. പക്ഷെ, നിങ്ങൾ നേരിട്ട് നിങ്ങളുടെ നാട്ടിലേക്കായിരുന്നു പോയിരുന്നതെങ്കിൽ കുഴപ്പമില്ലായിരുന്നു. അതിനു പകരം
നിങ്ങൾ വന്നിറങ്ങിയത് മൂന്നാമതൊരു രാജ്യത്താണ്. ഇവിടെ വന്നിറങ്ങുന്നവരുടെ കൈവശം വ്യക്തമായ രേഖകൾ വേണം. എന്നാലെ മുന്നോട്ടുള്ള യാത്രക്ക് സാധിക്കുകയുള്ളു. ഇപ്പോൾ നിങ്ങളൂടെ ഈ പേപ്പറിന് ഒരു കടലാസ്സിന്റെ വില പോലുമില്ല. കാരണം ഇതിന്റെ കാലാവധി ഇന്നലെ രാത്രി പന്ത്രണ്ട് മണിക്ക് തീർന്നിരിക്കുന്നു...”

ഉദ്യോഗസ്ഥൻ ഒന്നു നിറുത്തി. സുനിലും കൂട്ടുകാരനും വിയർത്തു കുളിച്ചു.
“ഇനി ഞങ്ങൾ എന്തു ചെയ്യും...?” തമിഴൻ ഒരു കണക്കിന് ഉമിനീരൊന്നിറക്കിയിട്ട് ചോദിച്ചു.
“ ഇനി നിങ്ങളെ എവിടെന്നാ കൊണ്ടു വന്നെ അവിടെ തിരിച്ചു കൊണ്ടാക്കേണ്ടത് നിങ്ങളെ കൊണ്ടു വന്ന വിമാനക്കമ്പനിക്കാരുടെ ഉത്തരവാദിത്തമാണ്. അവർ നിങ്ങളുടെ പേപ്പർ ശരിക്കും
നോക്കിക്കാണില്ല. ഇന്ന് രാത്രിയിൽ പോകുന്ന വിമാനത്തിൽ സ്ഥലമുണ്ടെങ്കിൽ നിങ്ങളെ കയറ്റി വിടാം. ഇല്ലെങ്കിൽ ഇനിയും കാത്തിരിക്കേണ്ടിവരും...!!?”

അതും പറഞ്ഞ് ഉദ്യോഗസ്ഥൻ എഴുന്നേറ്റു. സുനിലും കൂട്ടുകാരനും തലയിൽ കൈ വച്ചുപോയി...!! ഉദ്യോഗസ്ഥൻ അവരെ ഒരു മുറിയിലേക്ക് മാറ്റിയിരുത്തി.

“ദൈവമേ... ഇന്നു പോകുന്ന വിമാനത്തിൽ ആളുണ്ടാകരുതേ....!!”
എന്നായിരുന്നു തമിഴന്റെ ഉറക്കെയുള്ള പ്രാർത്ഥന.
“ആളില്ലാത്ത വിമാനത്തിൽ എന്തായാലും നമ്മളെ കൊണ്ടു പോവോ...? “
സുനിലിന്റെ മറുപടി കേട്ട് രണ്ടു പേരും മുഖത്തോടു മുഖം നോക്കി.
‘അല്ല.. ഞാ‍ൻ ഉദ്ദേശിച്ചത് ആള് നിറച്ചുണ്ടാകരുതെന്നാ...”
“ എന്നാ അങ്ങനെ പറ.. “

ഇനി രാത്രി വരെ കാത്തിരിക്കണം. നല്ല വിശപ്പുണ്ട്. അപ്പോഴേക്കും തങ്ങളോടൊപ്പം വന്നവരെല്ലാം സമയമായപ്പോൾ പോകാനായി എഴുന്നേൽക്കുന്നത് കണ്ടു. ചില്ലു മറക്കുള്ളിലൂടെ അവരോട് കൈ വീശി യാത്ര പറഞ്ഞപ്പോൾ കണ്ണൂകൾ നിറഞ്ഞു.
ഒരിത്തിരി ദൂരം കൂടിയേ ഉള്ളു നാട്ടിലേക്ക്.. !
ഒരു കടൽ... ഇല്ല്യ.. ഒരു കടലിടുക്ക് മാത്രം...!!

അവർ ആ കസേരയിൽ തന്നെ മലർന്നു കിടന്നു. വയറ് നന്നായി കത്തിക്കാളുന്നുണ്ടായിരുന്നു.. അപ്പോഴാണ് പോക്കറ്റ് കാലിയാണെന്ന വിവരം ഓർമ്മ വന്നത്. രണ്ടു പേരുടേയും കയ്യിൽ ഏതാനും ഇൻഡ്യൻ രൂപ മാത്രമെ ഉള്ളു. അതെടുത്ത് എന്തെങ്കിലും വാങ്ങമെന്ന് വച്ചാൽ ശ്രീലങ്കയിൽ ഇൻഡ്യൻ രൂപ എടുക്കില്ല. അവർക്ക് അമേരിക്കൻ ഡോളർ മാത്രമെ വേണ്ടു. ആ മുറിയിലെ കൂളറിൽ നിന്നും പച്ചവെള്ളം മാത്രം കുടിച്ച് പകൽ കഴിച്ചു കൂട്ടി. ഇപ്പോഴത്തെ വിഷമത്തേക്കാൾ ഏറെ തീ തീറ്റിച്ചത് ബഹ്റീനിൽ തിരിച്ചെത്തിയാൽ പിന്നെന്തു ചെയ്യുമെന്നായിരുന്നു...?

ഒരെത്തും പിടിയും കിട്ടിയില്ല. അലോചിച്ചിട്ട് തല പെരുക്കുന്നു...!!
എങ്ങെനെ ഒന്നു നാട്ടിലെത്തും..? ഇങ്ങനെയൊന്നു ഇതിനു മുൻപു കേട്ടിട്ടില്ലാത്തതു കൊണ്ട്, ഇതെങ്ങനെയൊന്ന് അവസാനിക്കുമെന്ന് രണ്ടു പേർക്കും ഊഹിക്കാൻ പോലും കഴിയുമായിരുന്നില്ല. അവിടെയിറങ്ങാൻ വിസയില്ലാത്തതുകൊണ്ട് പുറത്തിറങ്ങാനും കഴിയില്ല. ഇനിയവിടെ ജയിലിനകത്ത് കിടക്കേണ്ടി വരുമോ...?

സുനിലിന് തന്റെ സമനില തെറ്റുന്നതായി തോന്നി. തല അങ്ങോട്ടുമിങ്ങോട്ടും കയ്യിലിട്ടുരുട്ടി.
എഴുന്നേറ്റ് കുറച്ച് നേരം നടന്നു. പിന്നെ കുറച്ച് പച്ചവെള്ളം കുടിച്ചു. എന്നിട്ടും മനസ്സിന്റെ വിങ്ങൽ മാറുന്നില്ല. ഇവിടെ നിന്നും ഇന്നു പോകാൻ കഴിഞ്ഞില്ലെങ്കിൽ...!?

എന്റെ ദൈവമേ... ഇവരെങ്ങാനും പിടിച്ച് അകത്തിട്ടാൽ...!!?
അവർക്കതിനു കാരണവും കണ്ടെത്താനാകും... !
ശരിയായ രേഖയില്ലാതെ വന്നിറങ്ങിയെന്ന് പറയാം..
ഹൊ, തലയും ശരീരവും പൊള്ളുന്നത് പോലെ...!!

ഇരുന്നിട്ട് ഇരുപ്പുറക്കാഞ്ഞിട്ട് കുറച്ച് നടക്കും.. പിന്നെ കുറച്ചു നേരം ഇരിക്കും.. അതിനിടക്ക് കത്തിക്കാളുന്ന വിശപ്പും. പുതിയ യാത്രക്കാർ വരികയും പോകുകയും ചെയ്തു കൊണ്ടിരുന്നു. അതിനിടക്ക് രണ്ടു മൂന്ന് പോലീസ്സുകാർ വന്ന് അവരുടെ ഔട്ട് പാസ്സുകൾ പരിശോധിച്ചിരുന്നു. എന്തൊക്കെയോ എഴിതിയെടുത്തുകൊണ്ടു പോയി.

അപ്പുറത്ത് വന്നിരിക്കുന്നവരെ ഗ്ലാസ് മറക്കുള്ളിലൂടെ കാണാം. വൈകുന്നേരമായപ്പോഴേക്കും സീറ്റുകളെല്ലാം നിറഞ്ഞു കഴിഞ്ഞു... സീറ്റുകളിൽ നിറഞ്ഞിരിക്കുന്ന യാത്രക്കാരെ കാണുമ്പോൾ രണ്ടു പേരുടേയും മനസ്സു മടുത്തു തുടങ്ങി. തമിഴൻ അതും പറഞ്ഞ് യാത്രക്കാരെ പ്‌രാവാൻ തുടങ്ങി. അതുകേട്ട് സുനിലിന് ചിരി വന്നെങ്കിലും ചിരിക്കാനും കരയാനും വയ്യാത്ത അവസ്ഥയിലായിരുന്നു.

അന്നത്തെ വിമാനത്തിന് ആളു കുറവായിരുന്നതു കൊണ്ട് അവരുടെ പ്രാർത്ഥന ഫലിച്ചുവെന്നു പറയാം. ഒരുദ്യോഗസ്ഥനോടൊപ്പം അവർ വിമാനത്തിനടുത്തേക്ക് പോകുന്നതിനുള്ള ബസ്സിൽ കയറുന്നതിനു മുൻപ് അവർ ബഹ്‌റീനിൽ വച്ചേൽ‌പ്പിച്ചിരുന്ന ലഗ്ഗേജുകൾ കാണിച്ചു കൊടുക്കേണ്ടിയിരുന്നു.

അതിനു ശേഷമാണ് അവരെ ബസ്സിൽ കയറ്റിയത്. വിമാനത്തിൽ അവർ അവസാനത്തെ യാത്രക്കാ‍രായിരുന്നു. പിന്നെ താമസമുണ്ടായില്ല. വിമാനം പുറപ്പെട്ടു.

വിമാനത്തിനകത്ത് കയറിയതിനു ശേഷം തമിഴനെ കണ്ടില്ല. രണ്ടു പേർക്കും രണ്ടിടത്തായിരുന്നു സീറ്റ് കിട്ടിയത്.. ഇങ്ങോട്ടു പോന്നപ്പോൾ ചോദിച്ച് വാങ്ങിക്കുടിച്ച പെഗ്ഗും ബീയറും ഒന്നും അങ്ങോട്ടു പോയപ്പോൾ സുനിലിനു വേണ്ടായിരുന്നു. ഭക്ഷണം കിട്ടിയതും നേരെ ചൊവ്വെ കഴിക്കാനായില്ല.
ഒന്നും ഇറങ്ങുന്നില്ലായിരുന്നു...!

*             **                 **                **                           **                    **                 **

സുനിലിന്റെ കൂടെ ജോലി ചെയ്തിരുന്ന കൂട്ടുകാർ ഒരു പ്രവാസി സംഘടനയുമായി ബന്ധപെട്ട് സുനിലിന്റെ കാര്യങ്ങൾ ധരിപ്പിച്ചു. അവർ എത്രയും വേഗം വേണ്ടതു ചെയ്യാമെന്നേറ്റു. അവരുടെ നിർദ്ദേശപ്രകാരം ടിക്കറ്റിനുള്ള കാശ് ഞങ്ങളുണ്ടാക്കേണ്ടിയിരുന്നു. സുനിലിന്റെ കൂട്ടുകാർ സംഘടിപ്പിച്ച കാശിൽ കുറവു വന്നത് ഞങ്ങൾ പിരിവെടുത്ത് പ്രവാസി സംഘടനയെ ഏൽ‌പ്പിച്ചു.

ഇത്തരം കാര്യങ്ങൾക്ക് വ്യക്തികൾ കിടന്ന് നെട്ടോട്ടമോടിയതു കൊണ്ട് ഒന്നും നടക്കുകയില്ല.
അതിനുള്ള സമയവും സൌകര്യവും ഞങ്ങൾക്കാർക്കുമില്ല. പൊതുമാപ്പിന്റെ സമയമായതു കൊണ്ട് കാര്യങ്ങൾ പെട്ടെന്നു തന്നെ നടന്നുകിട്ടി.

പ്രവാസി സംഘടന എംബസ്സിയിൽ നിന്നും ഔട്ട് പാസ്സിന്റെ കാലാവധി നീട്ടി വാങ്ങി.
അതോടൊപ്പം എയർ ഇൻഡ്യയുമായി ബന്ധപ്പെട്ട് അന്നു പോകുന്ന വിമാനത്തിൽ ഒരു എമർജൻസി ടിക്കറ്റും ശരിയാക്കി.

ആ ഒരു പകൽ മാത്രം സുനിലിന് വിമാനത്താവളത്തിൽ ഇരിക്കേണ്ടി വന്നുള്ളു..
അന്നു രാത്രിയിൽ മറ്റെങ്ങും ഇറങ്ങി കേറാ‍ൻ നിൽക്കാതെ നേരിട്ട് കൊച്ചിക്ക് പറന്നു...!!!

സുനിൽ കേറിപ്പോയതിന്റെ പിറ്റെ ദിവസം ഞാൻ കടയിലിരിക്കുമ്പോൾ എന്റെ
ആക്ടിംഗ് മാനേജർ ഈജിപ്ഷ്യനോടൊപ്പം സുന്ദരിയായ ഒരു മദാമ്മയും കയറി വന്നു.
അതിനു മുൻപും അവളിവിടെ വന്നിട്ടുള്ളതാണ്. ഈജിപ്ഷ്യൻ പറഞ്ഞു

“ഇന്നു വൈകുന്നേരം ഇവളോടൊപ്പം പോയി, അന്ന് അവളുടെ സ്ഥാപനത്തിൽ കൊണ്ടു പോയിക്കൊടുത്ത സാധനങ്ങളെല്ലാം അഴിച്ചെടുത്തു കൊണ്ടു പോരണം.. അവളിതുവരെ പണമൊന്നും തന്നിട്ടില്ല. നമ്മളത് തിരിച്ചെടുക്കാണ്. കൂടെ നിന്നെ സഹായിക്കാൻ പുറത്തു നിന്നും ജോലിക്കാരുണ്ടാകും...“ ഞാൻ തലയാട്ടി.

പക്ഷെ, ഈജിപ്ഷ്യനും മദാമ്മയും കൂടി നടത്തിയ ഒരു നാടകമായിരുന്നു അതെന്നു മനസ്സിലാക്കാൻ അപ്പോഴെനിക്കായില്ല...!! ?
അതെനിക്കു സമ്മാനിച്ചതോ ഭീതിതമായ ഉറക്കമില്ലാത്ത ഒരു രാത്രിയും...?!!

ബാക്കി അടുത്ത പോസ്റ്റിൽ....
@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@
***********************************************************************
പിന്നാമ്പുറം


എന്റെ കഴിഞ്ഞ ഒഴിവു കാ‍ലത്ത്...
ഞാനും കുടുംബവും കൂടി പട്ടണത്തിലെ ഒരു ബസ്റ്റോപ്പിൽ ബസ്സ് കാത്തു നിൽക്കുമ്പോൾ,
പിറകിലെ ഒരു കട ചൂണ്ടിക്കൊണ്ടു എന്റെ ‘നല്ലപാതി‘ പറഞ്ഞു
“ ദേ.. ചേട്ടാ.. ആ കട കണ്ടൊ......?”
കൈ ചൂണ്ടിയ ഭാഗത്തേക്ക് ഞാ‍നും ഒന്നു നോക്കി.
ഒരു ചെറിയ തയ്യൽക്കട....
ഒരു കടയുടെ പകുതിയേ ഉള്ളു. മറുപകുതി ഒരു സ്റ്റേഷനറി കടയാണെന്നു തോന്നുന്നു.

എനിക്കൊന്നും മനസ്സിലായില്ല. ഞാൻ ‘എന്താ..? ‘ എന്ന ഭാവത്തോടെ
നല്ലപാതിയെ നോക്കി കണ്ണുരുട്ടി.
“ അതു ചേട്ടന്റെ കൂട്ടുകാരന്റെ കടയാ.....”
“ എന്റെ കൂട്ടുകാരനോ..? ഏതു കൂട്ടുകാരൻ...” എനിക്കാളെ പിടികിട്ടിയില്ല.
“അയ്യോ... അതിന്റെ പേര് ഞാൻ മറന്നു പോയല്ലൊ......, അതിന്റെ കല്യാണം വിളിച്ചപ്പൊ ചേട്ടൻ പറഞ്ഞില്ലെ പോണം.... പോകാതിരിക്കരുതെന്ന്... “

അപ്പോഴാണ് എനിക്ക് ആളെ മനസ്സിലായത്.
“ങേ... നമ്മുടെ സുനിലാണൊ....?”
“ അതു തന്നെ... സുനിൽ...! ആ സുനിലിന്റെ കടയാ.. ഇത്...!!“
“ങേ... “ ഞാനും വാ പൊളിച്ച് നിന്നു പോയി..!!!

പിന്നെ ആ കടയിലേക്ക് കേറിച്ചെന്നു. ഒരു ചെറിയ കട. രണ്ടു പേർ മുൻ‌വശത്തും മറ്റു രണ്ടു പേർ പിന്നിലും ഇരുന്നു തയ്ക്കുന്നുണ്ട്. ഇതിനിടക്കുള്ള സ്ഥലത്ത് ഒരു വലിയ മേശ. അതിൽ പുറം തിരിഞ്ഞ് നിന്ന് തുണി വെട്ടിക്കൊണ്ടിരുന്ന ഒരുത്തൻ. പുറം തിരിഞ്ഞ് നിൽക്കുന്ന ആളെ കണ്ടപ്പോൾ
എനിക്കു തോന്നി ‘ഇവൻ തന്നെയല്ലെ ലവൻ.‘

ഞാൻ പതുക്കെ ചെന്ന് തോളിൽ തോണ്ടി. അവൻ അതു ഗൌനിക്കാതെ വീണ്ടും തന്റെ പണിയിൽ ശ്രദ്ധാലുവായി. ഞാൻ പിന്നെയും തോണ്ടി ഇത്തിരി ബലമായിത്തന്നെ.
അപ്പോഴാണവൻ തല വെട്ടിച്ച് നോക്കിയത്..... ! ?
അവൻ ഞങ്ങളെ മാറി മാറി നോക്കി.....!!
പിന്നെ എന്റെ നല്ലപാതിയെ കണ്ടപ്പോഴാണ് “ങേ...?”
ഒരു സംശയം അവന്റെ കണ്ണുകളിൽ നിഴലിച്ചത്.
അതിനു ശേഷമാണവൻ എന്നെ ശ്രദ്ധിച്ചത്....!
എന്നെ ആകെപ്പാടെ അടി മുതൽ മുടി വരെ അവൻ ചുഴിഞ്ഞു നോക്കി.....!
അപ്രതീക്ഷിതമായി എന്നെ കണ്ടതിലുള്ള അമ്പരപ്പ് ആ കണ്ണുകളിൽ കാണാമായിരുന്നു...!!
വിടർന്ന ചുണ്ടുകളിൽ ഒരു ചിരി......!!
പിന്നെ ഒരു വിളി... “ ചേട്ടാ.....!!”
പിന്നെ ഒരു കെട്ടിപ്പിടിത്തം..!!!

സന്തോഷം കൊണ്ട് ഞങ്ങളുടെ കണ്ണുകൾ നിറഞ്ഞു....
വർഷങ്ങൾക്കു ശേഷം ഞങ്ങൾ തമ്മിൽ കാണുകയാണ്. പോയ വർഷങ്ങൾ ഞങ്ങളിൽ ഒരുപാടു മാറ്റങ്ങൾ വരുത്തിയിരുന്നു. ഒരു പക്ഷെ പെട്ടെന്നു കണ്ടാൽ തിരിച്ചറിയാത്തവണ്ണം...!!

അവൻ വിവാഹം കഴിച്ചു. രണ്ടു കുട്ടികൾ. ഒരാണും ഒരു പണ്ണും. സ്വന്തമായി ഒരു കട തുടങ്ങി.
നാല് പേരിരുന്നു തയ്ക്കുന്നു. അവൻ വെട്ടിക്കൊടുക്കും. സ്കൂൾ യൂണിഫോമായിരുന്നു അപ്പോൾ തയ്ച്ചു കൊണ്ടിരുന്നത്. പണി തീരാത്തതു കൊണ്ട് ബാക്കി പണികൾ പല വീടുകളിലായി തയ്യലറിയാവുന്ന പെണ്ണുങ്ങളെ ഏൽ‌പ്പിച്ചിരിക്കുന്നു. ജീവിതം അല്ലലില്ലാതെ മുന്നോട്ടു നീങ്ങുന്നു. സന്തോഷത്തോടെ കഴിയുന്നു....!!

ഞാൻ ചോദിച്ചു.
“ ഇപ്പോൾ പഴയ മാതിരിയല്ല. ഗൾഫ് ആകെ മാറിയിരിക്കുന്നു....പോരുന്നോ ഒരു പ്രാവശ്യം കൂടി ഗൾഫിലേക്ക്...!!?
സുനിൽ രണ്ടും കയ്യും തലക്കു മുകളിൽ പൊക്കി തൊഴുതു കൊണ്ടു പറഞ്ഞു.
“ ചതിക്കല്ലെ ചേട്ടാ..... ! ഞാൻ സന്തോഷമായിട്ട് കഴിയാണിപ്പോൾ...!! എന്റെ കുടുംബത്തോടൊപ്പം ഞാൻ അല്ലലില്ലാതെ കഴിയാണ്.!!! എന്റെ കുഞ്ഞുങ്ങളുടെ കയ്യാണൊ കാലാണൊ വളരുന്നതെന്നു നോക്കി അവരോടൊപ്പം കഴിയുന്നേടത്തോളം സുഖവും സന്തോഷവും എനിക്ക് വേറെയില്ല.....!!!! ഇനി എത്ര തന്നെ നിധി തരാമെന്നു പറഞ്ഞാലും ഞാൻ ഗൾഫിലേക്കില്ല....!!!!!!“

“നീയെങ്കിലും ആ സത്യം മനസ്സിലാക്കിയല്ലൊ...നീ രക്ഷപ്പെട്ടു...” ഞാൻ മനസ്സിലോർത്തു. അപ്പോഴേക്കും ഞങ്ങൾക്ക് പോകാനുള്ള ബസ്സെത്തി. ഞങ്ങൾ യാത്ര പറഞ്ഞു പിരിഞ്ഞു.......

Friday 20 November 2009

സ്വപ്നഭുമിയിലേക്ക്... തുടരുന്നു.. ( 8 )

കഥ തുടരുന്നു...

 സുനിലിന്റെ നിലവിളി...


പിന്നെ വർഗ്ഗീസ് ചേട്ടൻ സംസാരിച്ചു. ....
കരയുന്നതിനിടക്ക് നിറുത്തി നിറുത്തി പറയാൻ തുടങ്ങി. വർഗ്ഗീസേട്ടൻ അതിനനുസരിച്ച് തലയാട്ടാനും മുക്കാനും മൂളാനും തുടങ്ങി.

“ങാ.. എന്നിട്ട്..?“
“ അതുശരി...“
” അപ്പൊ നിനക്ക്...“
“ ങാ..“

ഇങ്ങനെ ഓരോന്ന് പറഞ്ഞ് വർഗ്ഗീസേട്ടൻ ഞങ്ങളെ കുരങ്ങു കളിപ്പിച്ചു കൊണ്ടിരുന്നു. ചുറ്റും കൂടി നിന്ന ഞങ്ങളുടെ ക്ഷമ കെട്ടു തുടങ്ങി.

“നീ കരയാതെ.. പറയ്.. നീ പേടിക്കണ്ട..“
“ങാ .. ഏതായാലും ഇവിടെ എത്തിയില്ലേ..? പക്ഷെ നിനക്ക് പുറത്തിറങ്ങാനൊക്കില്ല. ഇവിടത്തെ വിസയില്ലല്ലൊ.... “
”സാരമില്ല.. നീ വിഷമിക്കണ്ടാ.. നീ എപ്പൊ എവിടെ നിക്കണെ...?“
“ഓക്കെ .. നീ അവിടെ ഇരുന്നൊ.. അവിടെ കസേരയൊക്കെ ഇല്ലെ..?“
“ അവിടെ ഇരുന്നൊ.... അവിടന്ന് അനങ്ങണ്ട.. ധൈര്യമായിരിക്ക്.. ബാക്കി ഞങ്ങൾ നോക്കിക്കൊളാം.. നിന്നെത്തേടി അവിടെ ആളു വരും ഏതായാലും നേരം വെളുക്കട്ടെ..."
" ഓക്കെ “

അതും പറഞ്ഞ് വർഗ്ഗീസേട്ടൻ ഫോൺ വച്ചു. ഞങ്ങളുടെ ക്ഷമയും കെട്ടിരുന്നു. അപ്പോഴേക്കും രാജേട്ടൻ പോയി എല്ലാവർക്കും ചായ തിളപ്പിച്ചു കൊണ്ടു വന്നിരുന്നു. എന്താ സംഭവമെന്നറിയാൻ ഞങ്ങൾ ചുറ്റും വളഞ്ഞു നിന്നു. വർഗ്ഗീസേട്ടൻ ഹാളിലെ ഊണു മേശക്ക് ചുറ്റുമിട്ടിരുന്ന കസേരയിലൊന്നിൽ ഉപവിഷ്ടനായി. ഞങ്ങൾ ദ്വേഷ്യം കടിച്ചമർത്തി പിന്നെയും ചോദിച്ചു

“ അവന് എന്താ പറ്റിയേ..?”
“പറയാം . അതിനു മുൻപ് എടാ മോഹനാ... നമ്മ്ടിവിടെ ഇടക്കിടക്ക് വരണാ... ആ എയർപ്പോട്ടിൽ ക്ലീനിങ്ങിന്റെ ഒരു സൂപ്പർവൈസർ ഇല്ലേ .. എന്താ അവന്റെ പേര്....? “
“ എന്തിനാ...?”
“നീ അവനെ ഒന്നു വിളിച്ചെ...."

മോഹൻ ചേട്ടൻ പോയി അയാളുടെ ഫോൺ നമ്പർ കൊണ്ടു വന്ന് ഡയൽ ചെയ്യാൻ തുടങ്ങിയെങ്കിലും ഇടക്കു നിറുത്തി ക്ലോക്കിലേക്ക് നോക്കിയിട്ട് പറഞ്ഞു.

“ ചേട്ടാ മൂന്നു മണി ആയോള്ളു. അയാൾ നല്ല ഉറക്കത്തിലായിരിക്കും..”
“ നീയിങ്ങു തന്നെ... “

വർഗ്ഗീസേട്ടൻ നമ്പർ വാങ്ങി ഡയൽ ചെയ്യുന്നതിനിടക്ക് പറഞ്ഞു
“ ഇവിടെ വന്ന് നമ്മുടെ വെള്ളം കൊറെ അടിച്ചിട്ടുള്ളവനാ... ഒരു അത്യാവശ്യ സമയത്ത് നമ്മുക്കു ഉപകാരപ്പെടില്ലെങ്കിൽ പിന്നെ അവനിങ്ങട് വരട്ടെ..”

അപ്പോഴേക്കും ആളെ കിട്ടി.
“ഹല്ലൊ... ഞാൻ വർഗ്ഗീസേട്ടനാ.. ഓർമ്മേണ്ടൊ....?
“ഹ..ഹ..”

ഒരു നിമിഷം കഴിഞ്ഞ് പറഞ്ഞു.
“ എടാ.. നീ ഇപ്പൊ എവിടാ.. ?
"ങേ.. ഡ്യൂട്ടീലാണൊ... അതു നന്നായടാ.. എടാ നീയൊരു കാര്യം ചെയ്യണം. ഇപ്പൊത്തന്നെ.. അവിടെ ശ്രീലങ്കാ വിമാനത്തിനു വന്ന ഞങ്ങടെ ഒരു പയ്യനുണ്ട്. ഒരു ഇരു നിറത്തില് ഇത്തിരി കഷണ്ടീണ്ട് , സുനിലെന്നാ പേര്, അവനവിടെ, വിമാനത്തില് തിരിച്ചു കൊണ്ടുവന്നവരെ ഇരുത്തുന്ന ഒരു സ്ഥലോണ്ടല്ലൊ, അവടേണ്ട്..... അത്യാവശ്യം ഫുഡ്ഡു വാങ്ങിക്കൊടുക്കണം. കൂടാതെ അവന്റെ കയ്യിൽ ഒരഞ്ചൊ പത്തൊ ദിനാറും അവനെ ഏൽ‌പ്പിക്കണം. ആ പാവത്തിന്റെ കയ്യിൽ ദിനാറൊന്നുമില്ലാടാ.. പിന്നിട് ഭക്ഷണം വേണമെങ്കിൽ അവൻ വാങ്ങി കഴിച്ചോട്ടെ... ഈ കാശൊക്കെ ഇവിടെ വരുമ്പോൾ ഞങ്ങൾ തന്നോളാം . ഇപ്പൊത്തന്നെ നോക്കണം നീ... ഓക്കേ.. ഓക്കെ.”

അതു കഴിഞ്ഞ് ഫോൺ വച്ചിട്ട് വിണ്ടും കസേരയിൽ വന്നിരുന്നു. ഞങ്ങളെല്ലാം വർഗ്ഗീസേട്ടന്റെ വായിൽ നിന്നും വരുന്ന വിവരത്തിനായി കാതോർത്തിരുന്നു. പുള്ളിക്കാരൻ പറഞ്ഞു തുടങ്ങി.
അപ്പോഴേക്കും മൂന്നു മണി കഴിഞ്ഞതോണ്ട് നായരേട്ടൻ കുളിമുറിയിൽ കയറി. ടൈം ടേബിൾ അനുസരിച്ച് മൂന്നു മുതൽ മൂന്നര വരെ അദ്ദേഹത്തിന്റെ ‘ബാത്ത് റൂം‘ സമയമാണ്.

നടന്ന സംഭവങ്ങൾ ഒന്നൊന്നായി വർഗ്ഗീസേട്ടൻ വിവരിച്ചു. മൂപ്പിലാന്റെ വിവരണം കേട്ടിരുന്നാൽ അതിപ്പോഴൊന്നും തീരുകയില്ല. മുക്കിയും, മൂളിയും,അതിനിടക്ക് ചായ ഒരിറക്ക് കുടിച്ചും അതിനിടക്ക് കഥ പറഞ്ഞും ഒക്കെ അതങ്ങു മുന്നോട്ടു നീങ്ങി.

ഇതിനിടക്ക് ഫോൺ വന്നു. അത് സുനിലായിരുന്നു. ഞങ്ങൾ പറഞ്ഞയച്ച ആളു വന്നതും ഭക്ഷണം വാങ്ങിക്കൊടുത്തതും പറഞ്ഞു. പിന്നെ അവന്റെ കൂട്ടുകാരെ വിളിച്ചെന്നും വിവരം പറഞ്ഞിട്ടുണ്ടെന്നും ഏതൊ ഒരു പ്രവാസി സംഘടനയുമായി ബന്ധപ്പെടാമെന്നും അവർ പറഞ്ഞതായി അറിയിച്ചു.

പിന്നെയും വർഗ്ഗീസേട്ടൻ വിവരണം തുടർന്നു. അദ്ദേഹം പറഞ്ഞു തീർന്നതും ഞങ്ങൾ താടിക്കു കയ്യും കൊടുത്തിരുന്നു. ആർക്കും ഒന്നും പ്രത്യേകിച്ച് പറയാനില്ലായിരുന്നു.

" ആർക്കും പറ്റാവുന്ന ഒരബദ്ധം.. പക്ഷെ ഒന്നു ചിന്തിച്ചിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്നു.” രാജേട്ടൻ.

അപ്പോഴെക്കും നായരേട്ടൻ കുളിമുറിയിൽ നിന്നും ഇറങ്ങി. അടുത്ത ഊഴം വർഗ്ഗീസേട്ടനായിരുന്നു. അദ്ദേഹം അകത്തു കയറി.


ക്ഷമിക്കണം.. ! വായനക്കാരായ നിങ്ങളോട് ഇതുവരെ സംഭവം പറഞ്ഞില്ലാല്ലെ..?

എങ്കിൽ ഇനി ഞാൻ പറയാം. അന്നു വിമാനത്താവളത്തിൽ നിന്നും പുറപ്പെടുന്നതിനു മുൻപ്
ഫോൺ വന്നത് നിങ്ങൾക്കോർമ്മയുണ്ടല്ലൊ. അതിനു ശേഷം സുനിൽ അകത്തു
കയറിയിരുന്നു. കൃത്യ സമയത്തിനു തന്നെ വിമാനം പുറപ്പെട്ടു.

പറന്നു പൊങ്ങുന്ന വിമാനത്തിലിരുന്ന് സുനിൽ കഴിഞ്ഞ അഞ്ചാറു വർഷം തന്റെ സ്വപ്നങ്ങൾക്കു മീതെ കരിനിഴൽ വീഴ്ത്തിയ സ്വപ്നഭൂമിയെ ഒരു നോക്കു കാണാൻ ജനാലയിലൂടെ തന്റെ
നോട്ടമയച്ചു.

നിയോൺ വെളിച്ചത്തിൽ കുളിച്ചു നിൽക്കുന്ന നഗരം....
അതിനപ്പുറത്തേക്കു മറ്റൊന്നും കാണാനായില്ല.... എല്ലാം ഇരുട്ടിൽ കുളിച്ചു. കണ്ണുകൾ പിൻ‌വലിച്ച് തന്റെ സീറ്റിൽ കണ്ണുകളടച്ച് ചാരിയിരുന്നു.

ആറു വർഷം മുൻപ് കടം വാങ്ങിയും അമ്മയുടേയും പെങ്ങളുടേയും ആഭരണങ്ങൾ പണയം വച്ചും
കാശുണ്ടാക്കി കൊടുത്താണ് ഇവിടേക്കു വന്നത്. താൻ പോരുമ്പോൾ പെങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് അധികം നാളായിരുന്നില്ല. അവർക്കിന്ന് രണ്ടു മക്കൾ. രണ്ടിനേയും കണ്ടിട്ടില്ല.

അവർക്കായി അധികമൊന്നും വാങ്ങാനുമായില്ല. രണ്ടു പാവകൾ, വലിയ വിലയില്ലാത്ത രണ്ടു കുഞ്ഞുടുപ്പുകളും മാത്രം. സമ്പാദിച്ച് ഒരു പണക്കാരനാകാനല്ല ഇവിടെ വന്നത്.
ടൌണിൽ തന്റേതായ ഒരു തയ്യൽക്കട.!

അതു വല്ലാത്തൊരു മോഹമായിരുന്നു. അതു സ്വന്തമാക്കണമെങ്കിൽ നല്ലൊരു തുക പകിടി കൊടുക്കണം. അതിനുള്ള ഒരു വഴി തേടിയായിരുന്നു ഈ സാഹസം.

ഇപ്പോൾ ഇങ്ങനെയൊരു തിരിച്ചുപോക്ക്.. !
അതും നാട്ടിൽ നിന്നും വന്നപോലെ തന്നെ.. !!

നാട്ടിൽ വച്ച് ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത, തന്റെ ആരുമല്ലാത്ത, ഏതൊക്കെയോ സുഹൃത്തുക്കളുടെ കാരുണ്യത്താൽ...!
പിരിവെടുത്ത്...!!
ഒരു തെണ്ടിയെപ്പോലെ..!!!

സുനിൽ നിറഞ്ഞു വന്ന കണ്ണു നീർ തുള്ളികൾ താഴെ വീഴാതിരിക്കാനെന്നോണം കണ്ണുകൾ ഇറുക്കിയടച്ചു. തൊണ്ടവരെ വന്ന സങ്കടം പുറത്തു വരാതിരിക്കാൻ ചുണ്ടുകൾ ഇറുക്കിപ്പിടിച്ചു.
എന്നിട്ടും കരഞ്ഞു പോയി. ടവ്വലെടുത്ത് മുഖം പൊത്തി അടുത്തിരിക്കുന്നയാൾ കാണാതിരിക്കാൻ ജനലിലൂടെ കനത്ത ഇരുട്ടിലേക്ക് നോക്കിയിരുന്നു.

അപ്പോഴാണ് വിമാനത്തിൽ ഡ്രിംങ്സ് വിതരണം തുടങ്ങിയത്. അതിൽ നിന്നും ഒരു ലാർജ് വാങ്ങി സോഡയൊഴിച്ച് അപ്പാഡെ വിഴുങ്ങി.
പിന്നെ സീറ്റിൽ ചാരിക്കിടന്നു..
കണ്ണുകളടച്ച്...

പോക്കറ്റിൽ നിന്നും ഔട്ട്പാസ്സെടുത്ത് ഒന്നു കൂടി നോക്കി..
ചെന്ന അന്നു അർബ്ബാബിനെ ഏൽ‌പ്പിച്ചതാണ് പാസ്പ്പോർട്ട്...
പിന്നീടിതുവരെ അത് കണ്ടിട്ടില്ല...
അതുപോലുമില്ലാതെ ഇങ്ങനെയൊരു തിരിച്ചു പോക്ക്...
സുനിൽ ഒരു നെടുവീർപ്പിട്ടു.
തന്റെ സുഹൃത്തുക്കളെയെല്ലാം ഒന്നു കൂടി കൺ‌മുന്നിൽ കണ്ടു..

 ഇതൊന്നുമായില്ല.. ഒന്നുകൂടി വേണം.. !
തിരിഞ്ഞു നോക്കിയപ്പോൾ വെള്ളം വിതരണക്കാർ തിരിച്ചു വരുന്നു.
അവരോട് ഒരു ലാർജ്  കൂടി വാങ്ങി കുടിച്ചു....
ബാക്കിയുള്ള സോഡയും കൂടി കുടിച്ചിട്ടും ദാഹം തീരുന്നില്ല.

പിന്നെയും ചിന്തകളിലേക്ക് വഴുതി വീണു.. ഇതുവരേക്കും ഇത്രയും ടെൻഷൻ ഇല്ലായിരുന്നു... ഇപ്പൊഴെന്തൊ... മനസ്സാകെ പെട്ടെന്ന് അസ്വസ്തമായതു പോലെ...?
പുറത്തേക്ക് നോക്കിയാൽ ഇരുട്ടാണെങ്കിലും അങ്ങകലെ ചക്രവാളത്തിൽ ചെറിയൊരു വെളുപ്പിന്റെ നിഴലാട്ടം കണ്ടു തുടങ്ങിയിരുന്നു..

ഇങ്ങോട്ടു പോരുമ്പോൾ തന്നെ സഹായിച്ച കൂട്ടുകാരോട് പറഞ്ഞിരുന്നു. ഞാൻ തിരിച്ചു
വരുന്നത് നിങ്ങൾക്കുള്ള വിസയുമായിട്ടായിരിക്കും. കൈ നിറയെ കാശും.. ഒരു വീട്
സ്വന്തമായി ഉണ്ടാക്കിയിട്ടെ വിവാഹം കഴിക്കൂവെന്ന് അന്നു കൂട്ടുകാരുമായി വാതു
വച്ചിരുന്നു. സഹോദരിയുടെ വിവാഹത്തിന് അന്നു കാര്യമായി ഒന്നും കൊടുത്തില്ലായിരുന്നു. ഞാൻ വരുമ്പോൾ നിനക്ക് പത്തു പവന്റെ ഒരു മാല വാങ്ങിച്ചോണ്ടെ വരികയുള്ളുവെന്നു പറഞ്ഞിരുന്നു.

അപ്പോളവൾ പറഞ്ഞത് ഇപ്പൊഴും കാതിൽ മുഴങ്ങുന്നു.
’ എനിക്ക് മാല വേണ്ടാ ചേട്ടാ.. വള മതി .. കൈ നിറയെ സ്വർണ്ണ വളയിടാനാ എനിക്കിഷ്ടം...’ എന്നിട്ടവൾ കൂട്ടിച്ചേർത്തു.
‘ എന്റീശ്വരാ എന്റെ മോഹം എന്നെങ്കിലും നടക്ക്വോ..?'

” ഇല്ല മോളെ .. ഇല്ല.. ഒരിക്കലും നടക്കില്ല...”
അറിയാതെയാണെങ്കിലും ഉറക്കെ പറഞ്ഞു പോയി.
പക്ഷെ ആരും കേട്ടില്ല.

അപ്പോഴേക്കും കൈ അറിയാതെ പോക്കറ്റിൽ തപ്പി. തന്റെ താലിച്ചെയിൻ അവിടെത്തന്നെ ഇല്ലേയെന്നായിരുന്നു നോക്കിയത്. കാണാതായപ്പോൾ ഒന്നു ഞട്ടിയെങ്കിലും പെട്ടെന്നു ഓർമ്മ വന്നു, അത് ശേഖരേട്ടൻ പാവയോടൊപ്പം ടേപ്പ് വച്ച് ഒട്ടിച്ച് ബാഗിനകത്ത് വച്ചത്.

ചിന്തകളിൽ നിന്നും തട്ടിയുണർത്തിയത് “വെജിറ്റേറിയൻ ഓർ നോൺ വെജ്..” എന്ന ശബ്ദമാണ്.
ജീവനക്കാർ ഭക്ഷണം വിളമ്പാനുള്ള തെയ്യാറെടുപ്പിലാണ്. നോൺ വെജിറ്റേറിയൻ
വാങ്ങിയപ്പോൾ ചോദിച്ചു
“ഒരു ബീയർ കൂടി..?”
"പിന്നെ തരാം..” എന്നു പറഞ്ഞവർ അവരുടെ ജോലിയിൽ മുഴുകി. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ അവർ ബീയർ കൊണ്ടു തന്നിട്ട് പോയി...

ഭക്ഷണം കഴിഞ്ഞ് വീണ്ടും ചിന്തകളിൽ മുഴുകിയെങ്കിലും ലൈറ്റ് എല്ലാം കെടുത്താൻ തുടങ്ങി. അതിനാൽ എല്ലാവരും ഉറങ്ങാനായി തെയ്യാറെടുത്തു. സീറ്റെല്ലാം പിറകിലേക്ക് മലർത്തി നീണ്ടു നിവർന്നു കിടന്നു.

കാലത്ത് ശ്രീലങ്കയിലെ കൊളംബോയിൽ ഇറങ്ങുമ്പോൾ വലിയ സന്തോഷമായിരുന്നു. ഇനി ഏതാനും മണിക്കൂറുകൾ മാത്രം. ഞാനെന്റെ പിറന്ന നാട്ടിൽ കാലു കുത്താൻ പോകയാണ്. ഒരുപാടു കാലമായതു പോലെ തോന്നുന്നു അവിടം വിട്ടിട്ട്. പിറന്ന നാട്ടിനെക്കുറിച്ച് ചിന്തിക്കുന്നതു തന്നെ എത്ര സന്തോഷമാണ്. മനസ്സു സന്തോഷം കൊണ്ടു മതി മറന്നു എന്നു പറയുന്നതിനേക്കാൾ എതോ അവാച്യമായ ഒരു അനുഭൂതിയാണ് അത് തരുന്നതെന്നു തോന്നുന്നു.

ശ്രീലങ്കക്കാരെല്ലാം ഒരു വഴിയിലൂടെ പോയപ്പോൾ ഇനിയും യാത്ര തുടരേണ്ടവർ മറ്റൊരു വഴിയിലൂടെ ഒരു പരിശോധകന്റെ മുൻപിൽ ആനയിക്കപ്പെട്ടു. ആദ്യം നിന്നവരിൽ സുനിലും ഉണ്ടായിരുന്നു. ആകെയുള്ള രേഖ ഔട്ട് പാസ്സ് മാത്രമാണ്. അതും ടിക്കറ്റും ഒന്നിച്ചു കൊടുത്തു. പരിശോധകൻ അതെല്ലാം വാങ്ങി നോക്കി.

കുറച്ചു കഴിഞ്ഞ് അയാൾ തൊട്ടപ്പുറത്ത് കിടന്ന കസേരകൾ ചൂണ്ടിക്കാട്ടിയിട്ട് അവിടെ പോയി ഇരിക്കാൻ പറഞ്ഞു. അതോടൊപ്പം രേഖകളും തിരിച്ചു തന്നു. സുനിൽ ഒന്നും മനസ്സിലാകാതെ അയാൾ പറഞ്ഞ കസേരയിൽ പോയിരുന്നു. അവിടെ ഒരു തമിഴനും വളരെ വിഷണ്ണനായി
ഇരിപ്പുണ്ടായിരുന്നു.

ബാക്കിയുള്ളവരെല്ലാം തങ്ങളുടെ ഔട്ട് പാസ്സ് കാണിച്ചിട്ട് വളരെ കൂളായി കുറച്ചപ്പുറത്ത് അവർക്ക് വിശ്രമിക്കാനുള്ള കസേരകളിൽ പോയിരുന്നു. ഇവരെ രണ്ടു പേരേയും എന്തിനു മാറ്റിയിരുത്തിയെന്ന് മറ്റുള്ളവർക്കും മനസ്സിലായില്ല.

കുറച്ചു പേരെ ഉണ്ടായിരുന്നുള്ളു. അതുകൊണ്ട് പരിശോധന പെട്ടെന്നു തീർന്നു.
അതുകഴിഞ്ഞ് പരിശോധകൻ ഇവരുടെ അടുത്ത് കസേരയിൽ വന്നിരുന്നു.
അവരുടെ ഔട്ട് പാസ്സ് വാങ്ങി വീണ്ടും നോക്കി. എന്നിട്ട് രണ്ടു പേരുടേയും മുഖത്തേക്ക് മാറി മാറി നോക്കി...!

രണ്ടു പേരുടെയും മുഖത്ത് ഒരു ഭയപ്പാട് നിഴലിച്ചു...!!
എന്തൊ സംഭവിക്കാൻ പോകുന്നതായി അവരുടെ മനസ്സു മന്ത്രിച്ചു....!!?
ഞങ്ങളെ കണ്ടിട്ട് ഇനി ‘പുലി‘ ആയി തോന്നുന്നുണ്ടാവുമോ..?

മുഖം ശരിക്കും വിളറിത്തുടങ്ങി...!
തൊണ്ട വരണ്ടു... !!
കുറച്ചു വെള്ളം കിട്ടിയെങ്കിലെന്ന് ആശിച്ചു...!!
അതോടൊപ്പം വിയർത്തൊഴുകാനും തുടങ്ങി....!!!

അപ്പോഴാണ് ഉദ്യോഗസ്ഥന്റെ വായിൽ നിന്നും ഉണങ്ങിവരണ്ട ആ വാക്കുകൾ ഉതിർന്നു വീണത്. "നിങ്ങൾക്കിനി മുന്നോട്ട് യാത്ര ചെയ്യാനാവില്ല....!! നിങ്ങൾ തിരിച്ചു പോണം..!!!?”

രണ്ടു പേരും ഞെട്ടിയെന്നു മാത്രമല്ല, ശ്വ്വാസം നിലച്ച്, കേട്ടതു വിശ്വസിക്കാൻ കഴിയാതെ
കണ്ണുകൾ പുറത്തെക്കു തള്ളി....!!!?


ബാക്കി അടുത്ത പോസ്റ്റിൽ...

Friday 6 November 2009

സ്വപ്നഭൂമിയിലേക്ക്....തുടരുന്നു.. ( 7 )

കഥ തുടരുന്നു...

ഔട്ട് പാസ്സ്....

വ്യാഴാഴ്ച വൈകുന്നേരം മുതൽ എല്ലാവരും വളരെ സന്തോഷത്തിലായിരിക്കും.
വെള്ളിയാഴ്ച അവധി ആയതു കൊണ്ട് ആർക്കും പോകേണ്ടതില്ല. ഷിഫ്റ്റ് ജോലിക്കാർക്ക് അപ്പോഴും മുടക്കമുണ്ടാകാറില്ല. എന്നാലും പലരും ജോലി മറ്റുള്ളവരെ ഏൽ‌പ്പിച്ച് അന്നു ഹാജരായിരിക്കും.


വർഗ്ഗീസ് ചേട്ടൻ അന്നു നല്ല മൂടിലാവും വരിക. പുള്ളിക്കാരന്റെ കൂടെ ഒന്നു രണ്ടു കൂട്ടുകാർ എന്തായാലും കാണും. . വർഗ്ഗീസേട്ടൻ എന്നും കുടിക്കുമെങ്കിലും ഒരു ലിമിറ്റ് എപ്പോഴും കാത്തു സൂക്ഷിച്ചിരുന്നു.  സ്വയം കുടിക്കുന്നതിനേക്കാൾ മറ്റുള്ളവരെ കുടിപ്പിക്കുന്നതിലായിരുന്നു പുള്ളിക്കാരനു സന്തോഷം. പലപ്പോഴും കൂടെ വരുന്ന കൂട്ടുകാരുമായി ചില കശപിശകൾ
ഉണ്ടാകാറുണ്ട്. അന്നേരം പിടിച്ചു മാറ്റാൻ ഞങ്ങളെല്ലാം റെഡിയായിരിക്കും.


പക്ഷെ, കുടിച്ചു കഴിഞ്ഞാൽ ഒരു കാരണവശാലും വണ്ടി ഓടിക്കാൻ ശ്രമിക്കാറില്ല. ചില
സന്ദർഭങ്ങളിൽ തൊട്ടടുത്ത കൂട്ടുകാരെ കുടിപ്പിച്ചു കഴിഞ്ഞു കൊണ്ടു വിടാൻ നോക്കും.
പക്ഷെ അന്നേരം വണ്ടിയുടെ താക്കോൽ കാണാനുണ്ടാകില്ല. ഞങ്ങളത് മുന്നേ
തന്നെ മാറ്റിയിരിക്കും. എന്നിട്ട് റോഡിൽ നിന്നും ടാക്സി വിളിച്ചു കൊടുക്കും.

അങ്ങനെ ഒരു പാർട്ടി സമയത്താണ് സുനിലിനെ പരിചയപ്പെടുന്നത്. വല്ലപ്പോഴും
വ്യാഴാഴ്ച വൈകുന്നേരങ്ങളിൽ ഞങ്ങളുടെ ഫ്ലാറ്റിൽ വന്ന് ഒരു ദിവസം
ഞങ്ങളോടൊപ്പം കഴിഞ്ഞ് വെള്ളിയാഴ്ച വൈകുന്നേരം തിരിച്ചു പോകും.
എന്തുകൊണ്ടൊ ഞാനുമായിട്ട് കുറച്ചു കൂടുതൽ അടുത്തു. അടുത്ത‘ പൊതുമാപ്പു‘
വരുമ്പോൾ നാട്ടിൽ പോകാൻ നിൽക്കുകയാണ്. ഉടനുണ്ടാകുമെന്ന
പ്രതീക്ഷയിലാണ് മൂപ്പിലാൻ.


ഇവിടെ വന്നിട്ട് അഞ്ചാറു വർഷത്തോളമായി. ഒരു തയ്യൽക്കടയിൽ തയ്യൽക്കാരനായിട്ടാണ് വന്നത്. ഒരു കൊല്ലത്തിൽ കൂടുതൽ ആ കടയിൽ ജോലി ചെയ്തിട്ടും ശമ്പളം മാത്രം കൊടുക്കാൻ അറബി തെയ്യാറായില്ല. കടയുടെ വാടക വരെ അറബി അടച്ചില്ല.


ഒരു ദിവസം കെട്ടിടയുടമസ്ഥൻ വന്ന് എല്ലാവരും ഇറങ്ങിത്തരാൻ പറഞ്ഞു. അന്ന് അവിടന്ന് പോന്നതാണ്. പിന്നീട് അറബിയേയും കണ്ടിട്ടില്ല, പാസ്പ്പോർട്ടും കയ്യിലില്ല. രണ്ടു വർഷം കഴിഞ്ഞിട്ടും വിസ അടിക്കാൻ അറബി തെയ്യാറാവില്ലാന്ന് അറിയാമായിരുന്നതു കൊണ്ട് പിന്നെ
അതിനു ശ്രമിച്ചിട്ടില്ല. ഇപ്പോൾ ഒരു അപ്പോൾസറി കടയിലാണ് ജോലി ചെയ്യുന്നത്.
ജോലിക്കും ശമ്പളത്തിനും വലിയ കുഴപ്പമില്ല. ചില മാസങ്ങളിൽ വൈകിയേ
കിട്ടുകയുള്ളു.


പോലീസ് എപ്പൊൾ വേണമെങ്കിലും പിടിക്കാം. കടയിലായതു കൊണ്ട് എപ്പോൾ വേണമെങ്കിലും അവർ ചെക്കിങ്ങിനു വരാം. ഓരൊ നിമിഷവും പേടിച്ചാണ് പണിയെടുക്കുന്നത്. ഇനിയും ഇങ്ങനെ ജോലിയെടുക്കാൻ വയ്യ.....! അപരിചിതരായ അറബികൾ വരുമ്പോൾ പുറകിലത്തെ വാതിലിൽ കൂടി ഓടി രക്ഷപ്പെടാറാണ് പതിവ്.....!!

ഇങ്ങനെ ശ്വാസം മുട്ടി എത്ര നാൾ മുന്നോട്ട് പോകും..?
ഇതിനകം മുപ്പത്തഞ്ച് വയസ്സ് പ്രായമായി. ഇനിയും ഒരു പെണ്ണു കെട്ടിയില്ലെങ്കിൽ പിന്നെ എന്നു കെട്ടാനാണ്. വീട്ടിൽ എല്ലാവരും ബഹളം. അവനെ കണ്ടിട്ട് തന്നെ നളേറെ ആയെന്ന് പറഞ്ഞ്. ഇതിനിടക്ക് അടുത്ത ബന്ധുക്കളിൽ ചിലർ നാടു നീങ്ങിയിരുന്നു. പക്ഷെ ഇവിടെയിരുന്ന് കണ്ണീർ വാർക്കാനല്ലാതെ ഒന്നിനും കഴിഞ്ഞില്ല.


പക്ഷെ അമ്മ ആശുപത്രിയിൽ ആണെന്നറിഞ്ഞപ്പോഴാണ് പിടി വിട്ടു പോയത്. അന്നു ലീവെടുത്ത് എന്റടുത്ത് വന്നു. അതും പറഞ്ഞ് ഒത്തിരി സങ്കടപ്പെട്ടു..
അവന്റെ വിഷമം നോക്കിയിരിക്കാനല്ലാതെ എന്തു പറഞ്ഞ് ആശ്വസിപ്പിക്കും..?
ഉരലു ചെന്ന് മദ്ദളത്തോട് സങ്കടം പറയുന്നത് പോലെ..!!


അന്നവൻ കൂടുതൽ കുടിച്ചു...

ആദ്യ വർഷം ശമ്പളമില്ലാതെ ജോലി ചെയ്തവകയിൽ ഉണ്ടായ കടം വീട്ടാൻ കുറെ സമയം എടുത്തു. പിന്നെ രണ്ടു വർഷത്ത കഠിനാദ്ധ്വാനം വേണ്ടി വന്നു വിസക്ക് കൊടുത്ത കാശ് മുതലാകാൻ. എന്തെങ്കിലും സമ്പാദിക്കാൻ തുടങ്ങിയിട്ട് കുറച്ചു മാസങ്ങളെ ആയുള്ളു. ഇനി ഒന്നും സമ്പാദിച്ചില്ലെങ്കിലും വേണ്ടില്ല നാട് പിടിക്കുക, അതു മാത്രമാണ് ഇപ്പോഴത്തെ ചിന്ത. അതുകൊണ്ട് ഈ വരുന്ന  പൊതുമാപ്പ് സമയത്ത് നാട്ടിൽ പോകണമെന്ന് കരുതിയിരിക്കയാണ് സുനിൽ.

വലിയ താമസമുണ്ടായില്ല ഏവരും കാത്തിരുന്ന പൊതുമാപ് പ്രഖ്യാപിക്കാൻ. ആദ്യം
പോയി എം‌ബസ്സിയിൽ നിന്നും ‘ഔട്ട് പാസ്സ് ‘ വാങ്ങിയവരിൽ ഒരാളാണ് സുനിൽ.
മൂന്നു മാസം കലാവധിയുണ്ടായിരുന്നു. ഈ മൂന്നു മാസവും കൂടി ജോലി ചെയ്ത് കിട്ടുന്ന
കാശ് കൊണ്ടു വേണം എന്തെങ്കിലും വാങ്ങിക്കൊണ്ടു പോകാൻ.


ഔട്ട് പാസ്സ് കിട്ടിയതു മുതൽ സുനിൽ വളരെ സന്തോഷത്തിലായിരുന്നു. ഒരു മാസത്തെ ശമ്പളം
അറബി കൊടുത്തു. അടുത്ത രണ്ടു മാസത്തെ ശമ്പളം കൊടുക്കാൻ അറബി സ്ഥലത്തുണ്ടായില്ല; അയാൾ ഇതിനകം സൌദിയിലെ അയാളുടെ ബന്ധുക്കളുടെ അടുത്തേക്കെന്നു പറഞ്ഞ് മുങ്ങിയിരുന്നു.


സുനിൽ പോകുന്ന വിവരം നേരത്തെ തന്നെ അയാളെ അറിയിച്ചിരുന്നു. അതു കൊണ്ടായിരിക്കാം അയാൾ മുങ്ങിയത്. കിട്ടിയ ഒരു മാസത്തെ ശമ്പളം ചിലവാക്കിയിരുന്നില്ല. ഒരു മാസത്തെ കൂടി ചേർത്ത് ഒരു ‘താലിമാല‘ വാങ്ങാനായി കരുതി വച്ചിരുന്നതാണ്. ചെന്നാൽ ഉടനെ
കല്യാണമുണ്ടാകും.


പിന്നെ ഒരു തയ്യിൽ മെഷീൻ വാങ്ങണം. വീട്ടിലിരുന്നു തന്നെ ജോലി ചെയ്തു കൊണ്ടിരുന്നതാണ്. കൂടെ രണ്ടു പേരെ വച്ച് ചെറിയ ഒരു തയ്യൽക്കട നടത്തിക്കൊണ്ടിരിയ്ക്കയായിരുന്നു. സുനിൽ തുണി വെട്ടിക്കൊടുക്കും. കൂടെയുള്ളവർ തയ്‌ചു കൊടുക്കും.

അതും കളഞ്ഞിട്ടാണ് ' സ്വർണ്ണം വിളയുന്ന സ്വപ്നഭൂമിയിലേക്ക് ' വിമാനം കയറിയത്. ഇനി ബാക്കി കിട്ടാനുള്ള രണ്ടു മാസത്തെ ശമ്പളം ‘ഗോ പി‘..!!!

വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് വച്ചിട്ടുണ്ട്. അതു വാങ്ങണമെങ്കിൽ പൈസ വേണം.
താലി മാല വാങ്ങണം. പിന്നെ അല്ലറ ചില്ലറ വേറെ. ആകെയുള്ളത് ഒരു മാസത്തെ
പൈസയും. നിർത്തി പോകുന്നതു കൊണ്ട് ആരും കടം കൊടുക്കുകയില്ല. കയ്യിലുള്ള
ഒരു മാസത്തെ പൈസ ടിക്കറ്റിനു പോലും തികയില്ല.

‘ പിന്നെന്ത്...?’ എന്ന ചോദ്യത്തിന് ഉത്തരമില്ലായിരുന്നു.


കൂട്ടുകാരെല്ലാം ഉണർന്നു. ഇവനെ എങ്ങനെയെങ്കിലും ഒന്നു കയറ്റി വിടണമല്ലൊ. എല്ലാവരും കൂടി ആലോചിച്ച് ഒരു തീരുമാനമെടുത്തു. കയ്യിലുള്ള പൈസക്ക് ചെറുതെങ്കിലും ഒരു താലി മാല
വാങ്ങിയ്ക്കാം. പോകാനുള്ള ടിക്കറ്റിന് കൂട്ടുകാരെല്ലാം കൂടി ഒന്നു സഹകരിച്ചപ്പോൾ കാര്യങ്ങൾ എളുപ്പമായി. സുനിൽ ജോലി ചെയ്തിരുന്ന സ്ഥലത്തെ അയാളുടെ കൂട്ടുകാരും കൂടി പങ്കെടുത്തപ്പോൾ കൂടെ കൊണ്ടു പോകാനുള്ള കുറച്ചു സാധനങ്ങൾ കൂടി വാങ്ങാൻ കഴിഞ്ഞു.


ശ്രീലങ്കൻ വിമാനത്തിനാണ് പോകാൻ തീരുമാനിച്ചിരുന്നത്. അതിനായിരുന്നു ചാർജ്ജ് കുറവ്. തിരുവനന്തപുരത്ത് എത്തിക്കഴിഞ്ഞാൽ, പിന്നെ ടാക്സി വിളിക്കണം. അതിനും പൈസ വേണം. പൊതു മാപ്പിൽ പോകുന്നതായതു കൊണ്ട് വീട്ടുകാരെ വിമാനത്താവളത്തിലേക്ക് വിളിച്ചു വരുത്താൻ മടിയായതു കൊണ്ടാണ് ടാക്സി കാശ് വേണ്ടി വന്നത്.


അങ്ങനെ പോകാനുള്ള ദിവസം ഇങ്ങു വന്നടുത്തു. പിന്നീട് എല്ലാം പെട്ടെന്നായിരുന്നു.

പെട്ടി കെട്ടാണ് തലേ രാത്രി....!
അതൊരു ആഘോഷമാണ്....!!

ചിലവെല്ലാം വർഗ്ഗീസേട്ടന്റെ വക....!!!

ദിവസവും ആഘോഷിക്കാൻ ഓരോ കാരണവും കാത്തിരിക്കുന്ന വർഗ്ഗീസേട്ടൻ ഇതൊരു
ഉത്സവമാക്കിയില്ലെങ്കിലെ അത്ഭുതമുള്ളു.. അന്നെല്ലാവരും കുടിച്ചു മറിഞ്ഞു. കൂടെ ചിക്കനും മട്ടനും കപ്പയും എല്ലാം മേൻപൊടി ആയിട്ടുണ്ട്. അതെല്ലാം ഞങ്ങളുടെ വക. സുനിലിന്റെ കൂട്ടുകാരും ഞങ്ങളും മാത്രമാണ് ഉള്ളത്.


അന്ന് എത്ര കുപ്പി പൊട്ടിയെന്നോ, എത്ര പാട്ട പൊട്ടിച്ചെന്നോ ഒരു കണക്കും ആർക്കുമില്ല...!!!?
പതിവു കലാപരിപാടികളോടെ തന്നെ എല്ലാം സമംഗളം അവസാനിച്ചപ്പോൾ ഹാൾ പടയൊഴിഞ്ഞ പടക്കളം പോലെയായി.

അവിടവടെയായി ശവശരീരങ്ങളെപ്പോലെ പലരും ചലനമറ്റു കിടന്നു....!!!


പിറ്റെ ദിവസം വൈകീട്ടാണ് സുനിലിന്റെ യാത്ര. കൂട്ടുകാർ വണ്ടിയുമായെത്തി. സാധനങ്ങളെല്ലാം കയറ്റി പുറപ്പെട്ടു. അന്നു രാത്രി പന്ത്രണ്ടു മണിവരെയേ ഔട്ട് പാസിന്റെ കാലാവധിയുള്ളു. പന്ത്രണ്ടു
മണിക്കു മുൻപ് തന്നെ ബഹറീൻ വിട്ടിരിക്കണം. പത്തു മണി കഴിഞ്ഞിട്ടാണ് വിമാനം. സുനിൽ അകത്തു കയറി, പ്രശ്നങ്ങളൊന്നും ഉണ്ടായില്ലന്ന സുനിലിന്റെ ഫോൺ കിട്ടിയതിനു ശേഷമാണ് ഞങ്ങൾ വിമാനത്താവളത്തിൽ നിന്നും തിരിച്ചത്.

ഇനി നാളെ വൈകുന്നേരമെ അവൻ വീട്ടിലെത്തുകയുള്ളു. അതു കഴിഞ്ഞിട്ടെ അവൻ
വിളിച്ച് എത്തിയ വിവരം പറയുകയുള്ളു. അങ്ങനെ ഒരു ദിവസവും കൂടി കടന്നു പോയി.

പിറ്റെ ദിവസം വൈകുന്നേരം സുനിലിന്റെ ഫോണിനായി ഞങ്ങൾ കാത്തിരുന്നു.
വന്നില്ല.....

ഞങ്ങൾ കിടക്കുന്നതു വരേയും അവന്റെ ഫോൺ വരികയുണ്ടായില്ല...

എന്താണെന്നറിയാതെ ഞങ്ങളും വിഷമിച്ചു.. വീട്ടിലേക്ക് വിളിച്ചു ചോദിക്കാമെന്നു
വച്ചാൽ അവന്റെ വീട്ടിൽ ഫോണുമില്ല. ഞങ്ങളുടെ കാത്തിരിപ്പു കണ്ട് വർഗ്ഗീസേട്ടൻ
ചീത്ത പറയാൻ തുടങ്ങി.

“ എടാ നിങ്ങളു പോയി കിടന്നെ... അവനെ നമ്മള് മാന്യമായി കേറ്റി വിട്ടില്ലെ...?

ഒരു പ്രശ്നങ്ങളുമില്ലാതെ..! തിരുവനന്തപുരത്തു നിന്നും വീട്ടിലെത്താനുള്ള വണ്ടിക്കാശ് ആയിരം ഇന്ത്യൻ രൂപാ അവന്റെ പോക്കറ്റിലിട്ട് കൊടുത്തില്ലെ..? പിന്നെ അവന്റെ അഛന് ഒരു കുപ്പി ബ്രാണ്ടി ‘ഡ്യൂട്ടി ഫ്രീ‘ന്ന് മേടിക്കാനായി പത്തു ദിനാർ വേറേയും കൊടുത്തില്ലെ....? അതു പിന്നെ നമ്മുടെ കാർന്നോമ്മാരും അങ്ങനെയല്ലേടാ.. അവർക്ക് അതു കിട്ടുമ്പൊ എന്തു സന്തോഷാന്നൊ..?

അപ്പൊ നമ്മ്ടെ ഭാഗത്ത് ഒരു തെറ്റൂല്യാല്ലൊ.. ഇനി അവനായി അവന്റെ പാടായി. നിങ്ങളു പോയി കിടന്നെ... ” അതും പറഞ്ഞ് ഹാളിലെ ടീവിയിൽ കണ്ണും നട്ടിരുന്ന എന്നെ പൊക്കിത്തള്ളി എഴുന്നേൽ‌പ്പിക്കാൻ നോക്കി.

അതോടൊപ്പം തുടർന്നു.
“അല്ലെങ്കിലും എല്ലാവരും ഇങ്ങനാടാ.... ഇവിടന്നു വിടും വരെ എല്ലാവരും വേണം.. എങ്ങനെയെങ്കിലും നാട്ടിലത്തിക്കഴിഞ്ഞാ.. പിന്നെ ആരും വേണ്ടാ... ഞാനിതെത്ര കണ്ടതാ.... നിങ്ങളു പോയി കിടന്നെ.. ഞാൻ പോണു...”
അതും പറഞ്ഞ് പിറുപിറുത്തുകൊണ്ട് വർഗ്ഗീസേട്ടൻ പോയിക്കിടന്നു.

പിന്നെ ഞങ്ങളും ഓരോരുത്തരായി വലിയാൻ തുടങ്ങി. പിറ്റേന്ന് നേരം വെളുത്തിട്ടും അവന്റെ വിളി വന്നില്ല. വർഗ്ഗീസേട്ടൻ പറഞ്ഞതു ശരിയായിരിക്കും.
‘വീട്ടിലെത്തിയില്ലെ... ഇനി എന്തിനു വിളിക്കണമെന്നു ചിന്തിച്ചിട്ടുണ്ടാകും. സാരമില്ല..
പോയി തുലയട്ടെ....!!’
അന്നാദ്യമായി എനിക്കവനോട് ദ്വേഷ്യം തോന്നി.


അന്നു രാത്രിയിലും ഇതു തന്നെയായിരുന്നു ഞങ്ങളുടെ സംഭാഷണ വിഷയം. വീട്ടിൽ
സുഖമായി എത്തിയെന്ന ഒരു വാർത്ത മാത്രം മതി. അതിനു പോലും അവൻ
തുനിഞ്ഞില്ലന്നോർക്കുമ്പോൾ ദ്വേഷ്യവും സങ്കടവും ഒക്കെ തോന്നി.

ഞങ്ങൾ കിടക്കുവോളം അവന്റെ ഫോൺ വരികയുണ്ടായില്ല....


നല്ല ഉറക്കത്തിൽ ഫോണടി കേട്ടാണ് കണ്ണു തുറന്നത്. എങ്കിലും എഴുന്നേറ്റില്ല. അപ്പോൾ സമയം വെളുപ്പിനു രണ്ടു മണി.

ഈ നേരത്ത് ആരാവും..?

എല്ലാവരും അതു തന്നെയാണു ചിന്തിച്ചു കിടന്നത്. സുനിലാവാൻ വഴിയില്ല.
അസമയത്ത് ഉറക്കത്തിൽ ഫോൺ വന്നാൽ ആരും ഓടിച്ചെന്നെടുക്കാൻ ശ്രമിക്കില്ല.

എന്നാൽ എല്ലാവരും ബെല്ലടിയിൽ ഞെട്ടി കണ്ണു തുറന്നു ശ്രദ്ധിച്ച് കിടപ്പുണ്ടാവും....!
ഓരോരുത്തരുടേയും നെഞ്ചിടിപ്പ് കൂടും...
അത് എനിക്കായിരിക്കരുതേയെന്നു മൂകമായി ഓരോരുത്തരും പ്രാർത്ഥിക്കും....!!


അസമയത്ത് നാട്ടിൽ നിന്നാണെങ്കിൽ അതൊരു ശുഭ വാർത്ത ആയിരിക്കില്ലല്ലൊ. അങ്ങനെ ഒന്നു കേൾക്കാൻ ആരും ഇഷ്ടപ്പെടുന്നില്ല. അരെങ്കിലും എഴുന്നേൽക്കട്ടെയെന്നു ഓരോരുത്തരും വിചാരിക്കും. ഒരാളും എഴുന്നേറ്റില്ല.

രാജേട്ടനാണ് കുറേ കഴിയുമ്പോൾ ഫോൺ എടുക്കാറ്. ഇന്ന് മൂപ്പിലാനും മടി പിടിച്ചു
കിടപ്പാണെന്നു തോന്നുന്നു. അവസാനം ഞാൻ തന്നെ എഴുന്നേറ്റു. അപ്പൊഴും
ഫോൺ നിറുത്താതെ അടിച്ചുകൊണ്ടിരിക്കുകയാണ്. ഞാൻ ഫോണെടുത്ത്
“ഹലൊ..” പറഞ്ഞു. എന്റെ ശബ്ദം തിരിച്ചറിഞ്ഞ അയാൾ പറഞ്ഞു

“ ഹലൊ.. ചേട്ടാ...”

എനിക്കു പെട്ടെന്നു ആളെ പിടി കിട്ടി. അത് സുനിലായിരുന്നു....!!

എനിക്കപ്പോൾ അവനോട് തോന്നിയ ദ്വേഷ്യത്തിന് എന്റെ വായിൽ തോന്നിയ
ചീത്തയെല്ലാം ഒറ്റ ശ്വാസത്തിന് പറഞ്ഞു തീർത്തു. ഈ നേരത്ത് എന്റെ ഉറക്കം കളഞ്ഞതിനുള്ള ദ്വേഷ്യവും കൂടിയുണ്ടായിരുന്നു.

പക്ഷെ, അതിനുള്ള മറുപടി ഒരു പൊട്ടിക്കരച്ചിലായിരുന്നു....?!

സംസാരിക്കാൻ വാക്കുകൾ കിട്ടാതെ അവൻ നിന്നു കിതക്കുന്നതായി തോന്നി.

ഞാനും പരിഭ്രാന്തനായി ചോദിച്ചു

“ എന്തു പറ്റിയെടാ.. ? നീ എവിടെന്നാ.. ഇപ്പൊ..? എന്തു പറ്റി..? “


എന്റെ ശബ്ദ വ്യത്യാസം മനസ്സിലാക്കിയ കൂട്ടുകാരും ഒരോരുത്തരായി എഴുന്നേറ്റു വരാൻ തുടങ്ങി. വർഗ്ഗീസേട്ടൻ അവനെ രണ്ടു തെറി പറയാൻ കരുതിയാണ് എഴുന്നേറ്റത്.

അവൻ കരച്ചിലിനിടയിൽ വിക്കി വിക്കി പറഞ്ഞു.

“ ഞാ നി വ്ടെ ന്നാ.. ബ ഹ റീൻ എ യ ർ പോർ ട്ടീ ന്ന് ..”

“ ങേ...” ഞാനും ഞെട്ടി.

“അതെന്താ.. നീ ഇന്നലെ പോയില്ലെ....? ”

“ പോയി....!!?” പിന്നെ അവന് വാക്കുകൾ കിട്ടിയില്ല...

ഞാനും കൂട്ടുകാരും മുഖത്തോടു മുഖം നോക്കി....!!!

വർഗ്ഗീസേട്ടൻ ഓടിവന്ന് ഫോൺ എന്റെ കയ്യിൽ നിന്നും പിടിച്ചു വാങ്ങി......!?

ബാക്കി അടുത്ത പോസ്റ്റിൽ...

Friday 23 October 2009

സ്വപ്നഭൂമിയിലേക്ക്.... തുടരുന്നു.... ( 6 )



എല്ലാം മറക്കാൻ...

രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് ഒരു ദൈവദൂതനെ പോലെ അവന്റെ വരവ്...!!?
അന്നു അലമാരയിൽ നിന്നും കാണാതായതിൽ ഒരു സാധനവും പൊക്കിപ്പിടിച്ചു
കൊണ്ട്.....?!!!


അതു മറ്റാരുമായിരുന്നില്ല....!

മുൻപൊരിക്കൽ നേരത്തെ പോകാനായി എന്നെ ഉപദേശിച്ച ആ ഈജിപ്ഷ്യൻ....!!
അവന്റെ കൂട്ടുകാരൻ...
അവൻ അത് എന്റെ കയ്യിൽ തന്നിട്ട് പറഞ്ഞു.

“ ഇതിന്റെ മണം എന്റെ വൈഫിന് ഇഷ്ടപ്പെട്ടില്ല. നല്ല മണമുള്ളത് ഒരെണ്ണം താ..”

അത് തലയിൽ പുരട്ടാനുള്ള ഒരു ക്രീമായിരുന്നു. ഞാൻ ചോദിച്ചു.

“ നിനക്കിതെവിടെന്ന് കിട്ടി...?”

“മിനിഞ്ഞാന്നു രാത്രിയിൽ ഞങ്ങൾ വന്നപ്പോൾ അവൻ ഗിഫ്റ്റ് തന്നതാ..!!?”

“വേറെന്തൊക്കെ തന്നു... ?”
ഗിഫ്റ്റായിട്ട് കിട്ടിയത് മുഴുവൻ അവൻ കാണിച്ചു തന്നു. മൊത്തം ആറ് സാധനങ്ങൾ
ഉണ്ടായിരുന്നു. ഞാനത് കടലാസ്സിൽ എഴുതിയിട്ടു. അതെല്ലാമാണു കാണാതെ
പോയതും...!!?
അവന് ഇഷ്ടപ്പെട്ടത് കൊടുത്ത് പറഞ്ഞു വിട്ടു. അവൻ പോയതിനു
ശേഷം രണ്ടും കയ്യും മുകളിലേക്കുയർത്തി പറഞ്ഞു.

“ ദൈവമേ...നിനക്കു സ്തുതി...!!

നീ തന്നെ പരീക്ഷ നടത്തുന്നു...!!

നീ തന്നെ അതിന്റെ ഉത്തരവും കാണിച്ചു തരുന്നു....!!!?

എന്നാ പിന്നെ ഇതിനിടക്കു നിന്നും എന്നെ ഒന്ന് ഒഴിവാക്കിക്കൂടെ...?

ഇന്നലെ ഞാൻ ഉറങ്ങിയിട്ടില്ല. ഇതെങ്ങനെ നഷ്ടപ്പെട്ടെന്നറിയാതെ, ഞാനെത്ര വിഷമിച്ചുവെന്നറിയോ....

എന്റെ കാശാ ആ അടുക്കളച്ചുമരിൽ കിടക്കുന്നത്...?!!”

അതു പറഞ്ഞപ്പൊ സത്യമായിട്ടും എനിക്ക് കരച്ചിൽ വന്നു.

ഞാൻ അടുക്കളച്ചുമരിൽ പോയി നോക്കി. അതിൽ വിരലോടിച്ചു.

ഇത്രയും കാശ് ഒറ്റ ദിവസം കൊണ്ട് അവൻ അടിച്ചുമാറ്റി...!!

ഇനി അവനെ എങ്ങനെ വിശ്വസിക്കും..?

ഒരിക്കലും വിശ്വസിക്കരുത്...? അതായിരുന്നു അതിലൂടെ പഠിച്ച പഠം..

അപ്പൊത്തന്നെ അലമാരയിലിരിക്കുന്ന എല്ലാസാധനങ്ങളും പന്ത്രണ്ട് എണ്ണം
മാത്രമാക്കി ചുരുക്കി. വലിയ സാധനങ്ങൾ ആറെണ്ണെവുമാക്കി. കസ്റ്റമർ വന്നു
പോയാൽ വിൽക്കുന്ന സാധനങ്ങൾക്ക് പകരമായി പുതിയത് വീണ്ടും കൊണ്ടു വന്നു
വക്കും. എവിടെയെങ്കിലും ഒരെണ്ണം കുറവു വന്നാൽ അപ്പോൾ തന്നെ ഞാനത്
കണ്ടെത്തും.

അന്നു രാത്രിയിൽ ഈജിപ്ഷ്യൻ വന്നപ്പോൾ ഞാനവനെ ചോദ്യം ചെയ്തു. അന്നേരം
എനിക്ക് അവനെ പേടിയൊന്നും തോന്നിയില്ല. അവനത് മറന്നു പോയതാണെന്ന്
പറഞ്ഞ് തടി തപ്പി.

അടുക്കളച്ചുമരിലെ കണക്കിൽ കാണാതെ പോയ സാധനങ്ങളുടെ വില എന്റെ പറ്റിൽ എഴുതിയിട്ടിരുന്നത് അവന്റെ മുൻപിൽ വച്ച് തന്നെ ഒരു മാർക്കർ പേന കൊണ്ട് വലിയ അക്ഷരത്തിൽ തന്നെ വെട്ടി....!!

ദിവസങ്ങൾ പിന്നെയും കൊഴിഞ്ഞു വീണു. ഞങ്ങളുടെ താമസ സ്ഥലം പൊളിച്ചു
പണിയാൻ പോകുന്നതു കൊണ്ട് ഒഴിഞ്ഞു കൊടുക്കേണ്ടി വന്നു. മറ്റൊരു മുറിയിൽ
രണ്ടു മാസം താമസിച്ചപ്പോഴേക്കും കറണ്ടു ബിൽ വാടകയേക്കാൾ കൂടുതൽ വരാൻ
തുടങ്ങി.

അപ്പോഴേക്കും ഒരാൾക്ക് കുവൈറ്റിലേ അവരുടെ ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റം കിട്ടി.
മറ്റൊരാൾക്ക് , ‘ആപ്പിൾ ചോറ് ‘ കാരന് ഒരു കമ്പനിയിൽ അക്കൌണ്ടന്റായി ജോലി
കിട്ടി. ഇതുവരെയും പലപല ജോലികളാണ് ചെയ്തുകൊണ്ടിരുന്നത്.

അക്കൌണ്ടന്റായത് കൊണ്ട്, ശമ്പളത്തിനനുസരിച്ച് നല്ല മുറി ഒരെണ്ണമെടുത്ത് അദ്ദേഹം മാറി. എനിക്ക്  അതിന്റെ വാടക ഷെയറ് ചെയ്യാൻ കഴിയുമായിരുന്നില്ല. ഞാൻ പിന്നെയും മുറി
അന്വേഷിച്ച് നടപ്പായി.

അവസാനം ഒരു ഫ്ലാറ്റിൽ ഒരു ബെഡ്ഡിനുള്ള ഇടം കിട്ടി. വാടക പത്ത് ദിനാറും
കറണ്ട് കാശും. ഞാനും കൂടി ചേർന്നതോടെ മൊത്തം പത്തു പേർ...!!

ആകെ കൂടി ഒരു കുളിമുറിയും....!!


മുറി മാറിയതിന്റെ പിറ്റേന്ന് കാലത്ത് എട്ടു മണി വരെ സുഖമായി കിടന്നുറങ്ങി . ഒൻപതു മണിക്ക് ജോലിക്ക് പോയാ മതി. എഴുന്നേറ്റ പാടെ മൂത്രമൊഴിക്കാനായി ബാത് റൂമിന്റെ വാതിൽക്കൽ ചെന്നതും ഹാളിലിരുന്നിരുന്ന ഒരാൾ പറഞ്ഞു.

“ അകത്ത് ആളുണ്ട്..”

ഞാൻ കുറച്ചു നേരം ഹാളിലെ ബഞ്ചിൽ ഇരുന്നു. അകത്തു കയറിയ ആൾ ഇറങ്ങുന്ന ലക്ഷണമില്ല.
അപ്പോഴാണ് എന്നോട് സംസാരിച്ച ആളുടെ കയ്യിൽ പല്ലു തെക്കാനുള്ള ബ്രഷും,
സോപ്പും കണ്ടത്.

മുറിയിൽ താമസം തുടങ്ങിയെങ്കിലും എല്ലാവരുമായി പരിചയപ്പെട്ടിട്ടില്ലായിരുന്നു.
അയാളുമായി സംസാരിച്ചപ്പോഴാണ് സംഗതിയുടെ കിടപ്പ് പിടികിട്ടിയത്.

അവിടെ ഒരു നോട്ടീസ് ബോർഡ് ഉണ്ടായിരുന്നു. അത് പരിശോധിച്ചപ്പോഴാണ്
എന്റെ ബാത്ത് റൂം സമയം ഏഴു മുതൽ ഏഴര വരെയായിരുന്നുവെന്ന്
മനസ്സിലായത്...!


എനിക്കു മുൻപുണ്ടായിരുന്ന ആളു പോയപ്പോൾ ഒഴിവു വന്നതു കൊണ്ടാണ് എനിക്ക്
ബെഡ് കിട്ടിയത്. പോയ ആളുടെ പേരു വെട്ടി എന്റെ പേര് എഴുതിയിരിക്കുന്നത്
അപ്പോഴാണ് ശ്രദ്ധിച്ചത്.

ഞാൻ എഴുന്നേറ്റതു തന്നെ എട്ടു മണിക്കാണ്. എന്റെ ബാത് റൂം സമയം
കഴിഞ്ഞിരിക്കുന്നു. ഇനി പറഞ്ഞിട്ട് കാര്യമില്ല. ഇനിയും രണ്ടു പേർ കൂടി ക്യൂ വിലുണ്ട്.

മറ്റു നിവൃത്തിയില്ലാത്തതിനാൽ മുഖം പോലും കഴുകാതെ വസ്ത്രം മാറി എന്റെ കടയുടെ
പുറകിലുള്ള ബാത്ത് റൂമിൽ പോയി കാര്യം സാധിച്ചു.

പിന്നെ ചായക്കടയിൽ പോയി ഉപ്പുമാവ് മാത്രം കഴിച്ച് വന്ന് കട തുറന്നു.

ചായ കടയിൽ നിന്നും ഉണ്ടാക്കി കുടിച്ചു.

അന്നു രാത്രി മുതലാണ് പുതിയ താമസസ്ഥലത്തെ കൂട്ടുകാരെയൊക്കെ
പരിചയപ്പെടുന്നത്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ളവർ അവിടെ
ഉണ്ട്. ചിലർ ഷിഫ്റ്റ് ഡ്യൂട്ടിലുള്ളവരാണ്. മറ്റുള്ളവർ സാധാരണ പോലെ പകൽ
ഡ്യൂട്ടിക്കാരും.


ആഹാരം പാകം ചെയ്യുന്നത് പലരും വെവ്വേറെയാണ്. മൂന്നു പേരുള്ള ഒരു
ഗാങ്ങിലേക്ക് നാലാമനായി ഞാനും മെസ്സിൽ ചേർന്നു.

അന്ന് ഞാൻ പുതിയതായി ചെന്നതിന് വർഗ്ഗീസ് ചേട്ടന്റെ വക പാർട്ടിയായിരുന്നു.
വയറു നിറച്ച് ‘കള്ള്’ അതായിരുന്നു പാർട്ടിയെന്നു പറഞ്ഞാൽ...!

“ അയ്യൊ.. ഞാൻ കുടിക്കില്ല..” ഞാൻ പറഞ്ഞു.

“ അതിന് നിന്നോടാരു പറഞ്ഞു കുടിക്കാൻ...? വർഗ്ഗീസ് ചേട്ടൻ.

പറച്ചിലിന് ഒരു ഈണവും താളവുമൊക്കെ ഉണ്ട്. പുള്ളിക്കാരൻ വീണ്ടും തുടർന്നു.

“ എടാ ഞങ്ങളു കുടിച്ചോളാടാ..... നീ അത് നോക്കി രസിച്ചിരുന്നാ മതി...”


അവരെല്ലാം കുടി തുടങ്ങിയിരുന്നു. വർഗ്ഗീസ് ചേട്ടന്റെ കട്ടിലിനടിയിൽ
സ്റ്റോക്കുണ്ടായിരുന്നതാണ് കുടിച്ചത്. അതു തീർന്നപ്പോൾ എവിടേക്കൊ ഫോൺ ചെയ്തു.
" ഹലൊ... എടാ ശ്രീലങ്കെ..... നീ എവിടെയാ...?  എടാ നീ ഒരു കാർട്ടൺ ബീയറുമായിട്ടിങ്ങു വന്നേ... ‘ഫോസ്റ്ററു ‘ മതി... എപ്പൊ വരും...? സമയം വൈകരുത്..”


കുറച്ചു കഴിഞ്ഞപ്പോൾ വാതിലിൽ മുട്ടു കേട്ടു. ശ്രീലങ്കക്കാരനായിരുന്നു.

വർഗ്ഗീസ് ചേട്ടൻ പോയി വാതിൽ തുറന്ന് വാങ്ങിക്കൊണ്ടു വന്നു.

പിന്നെ ബിയറ് പാട്ടകൾ പൊട്ടിക്കുന്ന ഒച്ചകൾ മുറികളിലാകെ മുഴങ്ങി.

ഞാൻ ഇതെല്ലാം കണ്ട് ഹാളിലിരിക്കുന്ന ടെലിവിഷനിലും കണ്ണു നട്ട്
വെറുതെയിരുന്നു. കുറച്ചു കഴിഞ്ഞപ്പോഴുണ്ട് വർഗ്ഗീസേട്ടൻ ഒരു ഗ്ലാസ്സിൽ നിറച്ച
ബീയറുമായി എന്റടുത്ത് വന്നിരുന്നു. എന്നിട്ട് പറഞ്ഞു.

“ എടാ... ഇന്നിപ്പൊ ഈ പാർട്ടി ആർക്കു വേണ്ട്യാ...?” ഞാൻ ഒന്നും മിണ്ടാതിരുന്നു.
എന്റെ തോളത്ത് പിടിച്ച് കുലുക്കിയിട്ട് വീണ്ടും പറഞ്ഞു.

”എടാ.. പറടാ...” ഞാനൊന്നു പുഞ്ചിരിച്ചു.

“ എടാ നിന്നോട് ചിരിക്കാനല്ല പറഞ്ഞെ... ഉത്തരം പറ..? ”

“ ഞാൻ പുതിയതായി ഇവിടെ വന്നതിന്..” ഞാൻ പറഞ്ഞു.

“ സമ്മതിച്ചല്ലൊ.... !! അപ്പൊപ്പിന്നെ ഒരു കമ്പനിക്കെങ്കിലും നീ ഈയൊരു
ഗ്ലാസ്സെങ്കിലും കുടിച്ചില്ലെങ്കി.. ഞങ്ങൾക്കല്ലേടെ അതിന്റെ നാണക്കേട്.....?”

അപ്പോഴെനിക്ക് നന്നായി ചിരി പൊട്ടി. മൂപ്പിലാൻ എന്നെ കുടിപ്പിച്ചിട്ടെ അടങ്ങൂള്ളൂന്ന്
മനസ്സിലായി. എന്നാലും അരുതെന്നെന്റെ മനസ്സു പറഞ്ഞു കൊണ്ടിരുന്നു.

ബീയർ ഞാൻ കുടിക്കാത്തതൊന്നുമല്ല. കുറേ വർഷങ്ങളായിട്ട് ഇതൊന്നും
ഉപയോഗിക്കാറില്ലായിരുന്നു. ഇനി പുതിയൊരു തുടക്കം വേണ്ടല്ലോന്നു കരുതിയാണ്
മാറി നിന്നത്.

വർഗ്ഗീസേട്ടൻ മാത്രമല്ല, ഫ്ലാറ്റിലെ മറ്റുള്ളവരും തങ്ങളുടെ ബീയറ് നിറച്ച
ഗ്ലാസ്സുകളുമായി എന്റെ ചുറ്റും കൂടി. ഇവരുടെ ഇടയിൽ നിന്നും രക്ഷപ്പെടാനാവില്ലാന്നു
മനസ്സിലായി.

ഞാൻ ബീയർ ഗ്ലസ്സ് പതുക്കെ കയ്യിലെടുത്തു. കുടിക്കാനായി ചുണ്ടോടുപ്പിച്ചതും
എല്ലാവരും അവരവരുടെ ബീയറ് ഗ്ലാസ്സുകൾ എന്റെ ഗ്ലാസ്സുമായി മുട്ടിച്ച് ചിയേഴ്സ്
പറഞ്ഞു.

തണുത്തുറയാറായ ബീയറ് ഒരു കവിൾ ഞാനകത്താക്കി.

അതിറങ്ങി പോയിടം മുഴുവൻ മരവിച്ചതു പോലെ തോന്നി.

അതോടൊപ്പം എന്നെ കുടിപ്പിച്ച സന്തോഷത്തിൽ എല്ലാവരും പാട്ടും നൃത്തവും തുടങ്ങി. ..!

ഒഴിഞ്ഞ ഗ്ലാസ്സുകൾ കയ്യോടെ നിറച്ചു കൊടുക്കാൻ വർഗ്ഗീസേട്ടൻ ഓടി നടന്നു.

ഒരു ഗ്ലാസ്സെന്നു പറഞ്ഞെന്നെ കുടിപ്പിച്ച വർഗ്ഗീസേട്ടൻ, അതിൽ ആരുമറിയാതെ ഒരു പെഗ്ഗു വിസ്കി കൂടി ചേർത്തത് ഞാനുമറിഞ്ഞില്ല...!!

ഒരു പാട്ട (550മി.) ബീയറെ ഞാനകത്താക്കിയുള്ളെങ്കിലും എന്റെ ബാലൻസ്
തെറ്റിത്തുടങ്ങിയിരുന്നു. ആ പാട്ടിലും നൃത്തത്തിലും എനിക്കും
പങ്കെടുക്കാതിരിക്കാനായില്ല. ഞാനുമെഴുന്നേറ്റ് അവരോടൊപ്പം ചേർന്നു.

എന്നോട് പാട്ടു പാടാൻ ആവശ്യപ്പെട്ടു. എന്റെ വായിൽ വന്നതു മരണത്തിന്റെ
പാട്ടായിരുന്നു.

” ഒരിടത്തു ജനനം.. ഒരിടത്തു മരണം...”

“ ഹാ... നിറുത്തടാ...” വർഗ്ഗീസേട്ടൻ അട്ടഹസിച്ചു.

“എടാ.. സന്തോഷത്തിന്റെ പാട്ടു പാടടാ.. ”

“ എന്നാ പിടിച്ചൊ... ഓ.. തിത്തിത്താരാ...തിത്തിത്താരാ തിത്തൈ തിത്തൈതകതോം..”

അതോടൊപ്പം എല്ലാവരുടേയും നൃത്തച്ചുവടിന്റെ ഗതിയും മാറി.

എല്ലാവരും വട്ടത്തിൽ നിന്നു കൈ കൊട്ടി പാട്ട് ഏറ്റ് പാടി..
“തിത്തിത്താരാ... തിത്തിത്താരാ.. തിത്തൈ.......”
ചിലർ പാട്ടിനോടൊപ്പം വഞ്ചിവലിയും ആരംഭിച്ചു.

“ കുട്ടാനാടൻ .. പുഞ്ചയിലെ....” പിന്നെ അങ്ങോട്ട് ഒരു മേളമായിരുന്നു.....!

 അന്നേരം ആരും തങ്ങളുടെ കുടുംബങ്ങളെ ഓർത്തില്ല...!

പൊരിയണ വെയിലത്തു കിടന്നു പണയെടുക്കണ കാര്യമോർത്തില്ല....!!

ഇനിയും കൊച്ചു വെളുപ്പാം കാലത്ത് എഴുന്നേറ്റ് ജോലിക്ക് പോകണമെന്നോർത്തില്ല....!!

തങ്ങളുടെ സ്വകാര്യ ദു:ഖങ്ങളെല്ലാം അവിടെ മറന്നു....!!

എല്ലാവരും ഏതോ ഉന്മാദാവസ്ഥയിലായിരുന്നു...!!

എല്ലാം കഴിഞ്ഞപ്പോൾ ചിലർ ഹാളിൽ തന്നെ തലങ്ങും വിലങ്ങും കിടന്നു.

ഞാൻ ആടിയാടി ഒരു കണക്കിന് ബെഡ്ഡിൽ ചെന്നു വീണു...!

എപ്പൊഴോ ഉറങ്ങിപ്പോയി...

ബാക്കി അടുത്ത പോസ്റ്റിൽ.....

Friday 9 October 2009

സ്വപ്നഭൂമിയിലേക്ക് ...തുടരുന്നു.. ( 5 )

  കഥ തുടരുന്നു....
അടുക്കള ചുമരിലെ കണക്ക് പുസ്തകം........


ഒരു നിമിഷം കഴിഞ്ഞ് കണ്ണു തുറക്കുമ്പോൾ......

അവൻ കസേരയിൽ ചരിഞ്ഞു കിടപ്പുണ്ട്...!

മേശക്കു മുകളിലൂടെ അപ്പുറത്തേക്ക് പോയെങ്കിലും ചെന്നു വീണത് നേരത്തെ ചവിട്ടി തള്ളി നീക്കിയിട്ട കസേരയിലായിരുന്നു...!!

വീണതു പോലെ തന്നെ കിടന്നു.....!

അനങ്ങാതെ...!!

എന്നെത്തന്നെ നോക്കിക്കൊണ്ട്....!!?


ഞാൻ വേഗം ചെന്ന് ഫോണിന്റെ റസീവറെടുത്ത് അവന്റെ നേരെ നീട്ടിക്കൊണ്ട് ആക്രോശിച്ചു"വിളിക്കടാ പോലീസിനെ...!

ഇവിടെ നീയും ഞാനുമൊക്കെ വിദേശികളാ... !

എനിക്കും നിനക്കും ഒരേ നിയമം. വിളിക്ക് പോലീസിനെ...!

എനിക്കും പറയാനുണ്ട് കാര്യങ്ങൾ... !

എത്ര നാളായി നീയെന്നെ ഷോറൂമിൽ പൂട്ടിയിട്ടിട്ട് പോകുന്നു....?

ഒന്നു മൂത്രമൊഴിക്കാൻ പോലും നിവൃത്തിയില്ലാത ഞാൻ കുപ്പിക്കകത്താ ഒഴിക്കുന്നത്."


അപ്പോഴാണ് ഇന്നലെത്തെ മൂത്രം നിറഞ്ഞ കുപ്പി അടുക്കളയിലിരിക്കുന്ന കാര്യം ഓർമ്മ വന്നത്. ഇന്നലത്തെ ഓട്ടത്തിനിടയിൽ അതു പുറത്തു കളയുന്ന കാര്യം മറന്നിരുന്നു. റസീവർ മേശപ്പുറത്ത് വച്ചിട്ട് അടുക്കളയിൽ നിന്നും രണ്ടു കുപ്പി നിറഞ്ഞ മൂത്രക്കുപ്പി കൊണ്ടു വന്ന് മേശപ്പുറത്ത് വച്ചു.
എന്നിട്ട് വീണ്ടും തുടർന്നു.
കാണ്... കണ്ണു തുറന്ന് കാണ്....!

ഇതും പോലീസിനെ കാണിച്ചു കൊടുക്കാനുള്ളതാണ്.. !

നീ വിളിക്ക് പോലീസിനെ....!

ഞാൻ ഇവിടെ വന്നതിനു ശേഷം ശമ്പളം പോലും തന്നട്ടില്ല... എത്ര മാസമായി...?

ഇനിയുമുണ്ട് പറയാൻ... ദുബായിക്കാരു വരട്ടെ... !

നീ എന്നെ പൂട്ടിയിട്ടിട്ട് അവിടെ മുറിയിലിരുന്ന് കൂട്ടുകാരോടൊപ്പം ചീട്ട് കളിക്ക്യാണെന്ന് എനിക്കറിയാം. അതും പറയണം... !!

ഇനി ദുബായീന്നു ഫോൺ വരുമ്പോൾ ഞാൻ സത്യം പറയും.....!!”


ഞാൻ ശ്വാസം പിടിക്കാനായി ഒന്നു നിറുത്തി.
വല്ലാതെ അണക്കുന്നുണ്ടായിരുന്നു.
റസീവർ അപ്പോഴും കയ്യിലിരുന്ന് വിറക്കുന്നുണ്ടായിരുന്നു.
അവൻ കസേരയിൽ നേരെ ഇരുന്നിട്ട് എന്റെ കയ്യിൽ നിന്നും റസീവർ വാങ്ങി ക്രാഡിലിൽ വച്ചു.


നേരത്തെ എന്റെ നേരെ ചാടി വരുമ്പോൾ ദ്വേഷ്യം കൊണ്ടു ചുമന്നിരുന്ന അവന്റെ മുഖത്ത് ഇപ്പോൾ രക്തമയമില്ല...!

വിളറി വെളുത്തിരിക്കുന്നു....!!

അവൻ താക്കോൽ കൂട്ടത്തിൽ നിന്നും രണ്ടു താക്കോൽ എടുത്തിട്ട് പറഞ്ഞു.

നിനക്കിപ്പൊ എന്താ വേണ്ടത്...? മൂത്രമൊഴിക്കാൻ പുറത്തു പോകണം. ഇന്നാ. ഇതിലൊന്നു പുറകിലത്തെ വാതിലിന്റെ താക്കോൽ. മറ്റൊന്നു ബാത്‌റൂമിന്റെ താക്കോൽ... ”

അതും പറഞ്ഞവൻ താക്കോൽ എന്റെ നേരെ നീട്ടി.

പക്ഷെ, ഒരു കാരണവശാലും കസ്റ്റമറെ അകത്ത് കയറ്റരുത്...! ഒന്നും വിൽക്കരുത്....!! ”

അവന്റെ താക്കീത്. താക്കോൽ വാങ്ങി ഞാൻ പോക്കറ്റിലിട്ടു.


പിന്നെ അവന്റെ പോക്കറ്റിൽ നിന്നും കുറെ നോട്ടുകൾ എടുത്തിട്ട്, അതിൽ നിന്നും അൻപത് ദിനാർ തന്നിട്ട് പറഞ്ഞു.

ഇതു നിന്റെ ശമ്പളത്തിൽ പറ്റിയതായി എഴുതിയിട്ടേരെ...”

വിറക്കുന്ന കൈകൊണ്ടാണ് ഞാനെന്റെ ആദ്യ ശമ്പളം വാങ്ങുന്നത്......!!

പണവുമായി ഞാൻ എന്റെ പറ്റെഴുതുന്ന ബുക്കിൽ അന്നത്തെ തീയതി വച്ച് അൻപതു ദിനാർ കുറിച്ചു. പണവും കയ്യിൽ ചുരുട്ടിപ്പിടിച്ച് വലതു കയ്യിൽ പേനയുമായി പറ്റുബുക്കിൽ തല മുട്ടിച്ച് ഇത്തിരി നേരം നിന്നു. സന്തോഷം കൊണ്ടൊയിരിക്കും, കണ്ണുകൾ നിറഞ്ഞു വന്നു....

പറ്റുബുക്കിലെ പെയിന്റിന്റെ പൊടി നെറ്റിയിൽ പുരണ്ടു....!!

എന്റെ പറ്റുബുക്ക് അടുക്കള ചുമരായിരുന്നു....!? ’


ഒരിക്കൽ ഒരു കസ്റ്റമർ‌ക്കു പെപ്സി വാങ്ങിക്കൊടുത്തപ്പോൾ എനിക്കു തന്ന ഒരു പെപ്സിയുടെ വിലയായ നൂറു ഫിൽ‌സ് വരെ എഴുതിയിട്ടിട്ടുണ്ട്. കസ്റ്റമർ പോയിക്കഴിഞ്ഞപ്പോൾ അവൻ പറഞ്ഞു
നീയെന്തിനാ അതു കുടിച്ചത്. അത് കമ്പനിയുടെ കാശാ.. സ്റ്റാഫ് അതു കുടിക്കാൻ പാടില്ല...!! ”

അത്രയേ അവൻ പറഞ്ഞുള്ളു. ഞാൻ അതിന്റെ വിലയായ നൂറു ഫിൽ‌സ് കണക്കു ബുക്കിൽ അപ്പൊ തന്നെ എഴുതിയിട്ടു.
അൻപതു ദിനാർ അപ്പോഴത്തെ കടം വീട്ടാൻ മാത്രമെ തികയുമായിരുന്നുള്ളു.

ഭക്ഷണം കഴിച്ച വകയിലും വാടകയിനത്തിലും കൂട്ടുകാർക്ക് കൊടുക്കാനുള്ളതായിരുന്നു.

പിന്നെ കൂട്ടുകാരുമായി ഒരു സമവായത്തിലെത്തിയതിനാൽ ഇരുപത്തഞ്ചു ദിനാർ നാട്ടിലയക്കാൻ കഴിഞ്ഞു. ഇവിടെ വന്നിട്ട് ആദ്യമായിട്ടാണ് അയക്കുന്നത്....!!

അതിനു ശേഷം രണ്ടു മൂന്നു ദിവസം കൃത്യമായി കട തുറന്നെങ്കിലും വീണ്ടും അവൻ പഴയതുപോലെ വരാതായി.

ഒരു ദിവസം അവൻ എന്നെ അകത്താക്കി കട പൂ‍ട്ടി പൂട്ടിക്കൊണ്ടു പൊയതിനു ശേഷം ഞാൻ പുറകു വശത്തെ വാതിൽ തുറന്ന് പുറത്തെക്കും നോക്കിയിരിക്കുമ്പോൾ ഒരു കാർ വാതിലിനോട് ചേർന്ന് കൊണ്ടു വന്നു നിറുത്തി. അതിൽ നിന്നു ഇറങ്ങിയ അറബി ചോദിച്ചു.

കാറൊന്നു കഴുകാമോ...? പുറം മാത്രം മതി....”

അതു കേട്ടതും ഞാനെഴുന്നേറ്റു. വീണ്ടും അവൻ പറഞ്ഞു.

ഞാനപ്പോഴേക്കും ഭക്ഷണം കഴിച്ചിട്ടു വരാം..”
അതും പറഞ്ഞവൻ എതിർവശത്തെ വല്ല്യപ്പന്റെ കടയിലേക്കു കയറിപ്പോയി.


പിന്നൊന്നും ആലോചിക്കാൻ നിന്നില്ല. അടുക്കളയിൽ നിന്നും ബക്കറ്റിൽ വെള്ളമെടുത്ത് മേശ തുടക്കുന്ന ടവൽ നനച്ച് കാറു തുടക്കാൻ തുടങ്ങി. പുറത്തിരിക്കുമ്പോൾ ഫോൺ വന്നാലറിയില്ല.

വാതിൽ കുറച്ചു തുറന്നു വച്ചു. വാതിൽ വിടവിലൂടെ അകത്തെ തണുപ്പ് പുറത്തേക്ക് ഒഴുകുന്നുണ്ടായിരുന്നു....

തുടച്ചു തീർന്നതും അറബി ഇറങ്ങിവന്നു. അവൻ ചുറ്റുപാടും നടന്നു നോക്കി.

എന്നിട്ട് തൃപ്തിയായ പോലെ തല കുലുക്കി.

അവൻഅരദിനാറിന്റെ നോട്ടെടുത്തു തന്നു...!!

നോട്ടിന് ഒരുപാട് നീളവും വീതിയും ഉള്ളതു പോലെ തോന്നി...!!

പേഴ്‌സിനകത്ത് ഒരു പ്രത്യേക അറയിൽ തന്നെ ഞാനതു സൂക്ഷിച്ചു....!

[എത്രയൊ കാലം ഞാനതു ചിലവാക്കാതെ കൊണ്ടു നടന്നുവെന്നറിയുമോ...?

ഒരു രാശിയായ നോട്ടു പോലെ...!!!]


രണ്ടു കാറുകൾ ഒരു ദിവസം കിട്ടിയാൽ അന്നത്തെ വട്ടച്ചിലവുകൾ നടന്നു പോകുമായിരുന്നു.

പന്ന ഈജിപ്ഷ്യന്റെ മുൻപിൽ അതിനായി കയ്യും നീട്ടി നിൽക്കുന്നതിനേക്കാൾ എത്രയോ അന്തസ്സായിരുന്നു...!!!


പക്ഷെ , അധിക കാലം ജോലി തുടരാനായില്ല.

വാതിലിന്റെ തൊട്ടടുത്തു നിറുത്തുന്ന വാഹനങ്ങൾ മാത്രമെ കഴുകാൻ കഴിഞ്ഞിരുന്നുള്ളു.

പുറകു വശത്തെ വാതിലിന്റെ താക്കോൽ തന്നതിനു ശേഷം അവൻ ഫോൺ ചെയ്യും.

ഞാൻഹലൊഎന്നു പറഞ്ഞാലും മറുപടി ഉണ്ടാവില്ല. കുറച്ചു കഴിയുമ്പോൾ മറ്റെ തലക്കൽ ഫോൺ വക്കുന്ന ശബ്ദം കേൾക്കാം. ഇതിങ്ങനെ ഓരൊ മണിക്കൂർ ഇടവിട്ട് തുടർന്നപ്പോൾ മനസ്സിലായി , ഈജിപ്ഷ്യന്റെ ടെസ്റ്റിങ് പരിപാടിയാണെന്ന്.

ഞാൻ കടയും പൂട്ടി എങ്ങോട്ടെങ്കിലും പോയോന്നറിയാനായിരുന്നു അത്. ....!

അതു കൊണ്ട് പുറത്ത് അധിക സമയം തങ്ങാൻ കഴിയുമായിരുന്നില്ല.

വാതിലിനു പുറത്തേക്ക് ഞാൻ പോയതുമില്ല.  
ഇവിടെ എങ്ങനെയെങ്കിലും ഒന്നു പിടിച്ചു നിൽക്കണമല്ലൊ..?


ഇതിനിടക്കാണ് അവന്റെ ഭാര്യ ഇവിടെയെത്തിയത്.

ഈജിപ്ത്കാരി ആയിരുന്നില്ല. മറ്റൊരു ആഫ്രിക്കൻ രാജ്യക്കാരിയായിരുന്നു.

അവന് സ്വന്തമായിട്ട് ഒരു ഭാര്യയും മകളും ഈജിപ്തിലുണ്ട്. അതു കൂടാതെയാണ് പുതിയൊരു സെറ്റപ്. ഭാര്യ വന്നതിനു ശേഷം ഒരാഴ്ചയോളം കടയിൽ കൃത്യമായി വന്നു കൊണ്ടിരുന്നു.

പിന്നെ അവൻ ഇപ്പൊ വരാമെന്നു പറഞ്ഞു പോയാൽ പിന്നെ രാത്രിയിൽ നോക്കിയാൽ മതി.

പക്ഷെ, മുൻ‌വശത്തെ വാതിൽ പൂട്ടാതെ താക്കോൽ മേശക്കകത്ത് വച്ചിട്ടാണ് പോകാറ്.

വേണമെങ്കിൽ നീ വല്ലതുമൊക്കെ വിറ്റൊ...എന്ന ഒരു മട്ട്


അങ്ങനെ പതുക്കെ പതുക്കെ കടയിലെ ജോലി മുഴുവൻ എന്റെ തലയിലായി.

എന്നും രാത്രിയിൽ വന്ന് അന്നത്തെ പിരിവും വാങ്ങിക്കൊണ്ടു പോകും.

ചില നിബന്ധനകൾ ഉണ്ടായിരുന്നു. ..

ആർക്കും കടം കൊടുക്കരുത്....!

ഡിസ്ക്കൌണ്ട് ഒരു കാരണവശാലും കൊടുക്കരുത്....!!

എല്ലാത്തിനും ബില്ലെഴുതണം. ....!!!

ഒരു ദിവസം ഒരു സൌദിക്കാരൻ തടിയൻ വന്ന് സാധനങ്ങൾ വാങ്ങിയ വകയിൽ നൂറ് ഫിൽ‌സ് കുറച്ചാണ് തന്നത്. അതു പറ്റില്ലാന്ന് തർക്കിച്ചെങ്കിലും അവനതു തരാതെ പോയി.
അന്ന് ഈജിപ്ത്യന്റെ അടുത്ത് നൂറു ഫിൽ‌സിന്റെ കാര്യം പറഞ്ഞെങ്കിലും,

അവനത് എന്റെ ശമ്പളത്തിൽ പറ്റിയതായി എഴുതാനാണ് പറഞ്ഞത്....!!

നൂറു ഫിൽ‌സും അടുക്കളച്ചുമരിലെ എന്റെ പറ്റുകണക്കിൽ എഴുതിച്ചേർത്തു.....!!


ഒരാഴ്ച കഴിഞ്ഞപ്പോൾ സൌദിക്കാരൻ വീണ്ടും വന്നു.

ഈജിപ്ത്യനും ഉണ്ടായിരുന്നു കടയിൽ. ഞാൻ പറഞ്ഞു

ഇയാളാണ് അന്നു നൂറു ഫിൽ‌സ് തരാതെ പോയത്..”
ഈജിപ്ത്യൻ എഴുന്നേറ്റ് അയാളോട് അറബിയിൽ അതിനെക്കുറിച്ച് ചോദിച്ചു.


സത്യം പറഞ്ഞാൽ ഒരു നൂറു ഫിൽ‌സിനു വേണ്ടി സൌദിക്കാരനുമായി അടിയൊഴിച്ച് ബാക്കിയൊക്കെ നടത്തി. അവസാനം നൂറു ഫിൽ‌സ് ഈജിപ്ത്യന്റെ മുഖത്ത് വലിച്ചെറിഞ്ഞ്,

ഇനി നിന്റെ കടയിൽ വരികയില്ലെന്നും പറഞ്ഞാണവൻ പോയത്.

അന്ന് അടുക്കളച്ചുമരിലെ കണക്കിൽ നൂറ് ഫിൽ‌സ് ഞാ‍ൻ വെട്ടി...!!


പിറ്റെ ദിവസം ഭാര്യാസമേതമാണവൻ എഴുന്നുള്ളിയിരുന്നത്.

അവൻ കുറച്ചു കഴിഞ്ഞെ പോകുന്നുള്ളുവെന്ന് പറഞ്ഞതിനാൽ ഞാൻ നേരത്തെ തന്നെ സ്ഥലം വിട്ടു.
പിറ്റേന്നു വരുമ്പോൾ അലമാരയിൽ ചില സാധനങ്ങൾ കുറവു കണ്ടു....!?

അവൻ വന്നപ്പോൾ ചോദിച്ചെങ്കിലും അവനതറിയില്ലെന്നു മാത്രമല്ല,

അതെല്ലാം ഞാൻ വിറ്റിട്ട് ബില്ലെഴുതാത്തതാണെന്നു കൂടി പറഞ്ഞു കളഞ്ഞു ദുഷ്ടൻ...?!


എനിക്ക് ശരിക്കും സങ്കടം വന്നു....!

ഇത്രയും സത്യസന്ധമായി ഇടപെട്ടിട്ടും ഇവനെന്നെ സംശയിക്കുന്നല്ലൊന്നോർത്തിട്ട്,

എന്റെ കണ്ണുകൾ നിറഞ്ഞു....!!

കാണാതായ സാധനങ്ങളുടെ തുക അന്നു രാത്രിയിൽ തന്നെ അടുക്കളച്ചുമരിലെ എന്റെ അക്കൌണ്ടിൽ കയറി.. ..!!

ഈശ്വരാ... ഇനിയും നീ എന്നെ പരീക്ഷിക്കുകയാണൊ... ?  നിനക്കു മതിയായില്ലെ....?”


രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് ഒരു ദൈവദൂതനെ പോലെ അവന്റെ വരവ്...!!?

അന്നു അലമാരയിൽ നിന്നും കാണാതായതിൽ ഒരു സാധനവും പൊക്കിപ്പിടിച്ചു കൊണ്ട്.....?!!!


ബാക്കി അടുത്ത പോസ്റ്റിൽ.....