Tuesday 15 July 2014

നോവൽ. മരുഭൂമി.(20)

കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി. പോസ്റ്റാഫീസിന്റെ പ്രവർത്തനം സെയ്മയിൽ ആരംഭിച്ചു. അമാറയിലെ ജനറേറ്റർ ഓടിക്കാനുള്ള പണി കിട്ടിയത്  ഞങ്ങൾക്കൊരു മുതൽക്കൂട്ടായി.  അശുപത്രിയുടെ വികസനത്തെക്കുറിച്ച് അസ്സർബായി പറഞ്ഞു.. പുതുതായി വന്ന ശ്രീലങ്കക്കാരിക്ക് ഭക്ഷണം കഴിക്കാൻ കിട്ടാത്തത്തതായിരുന്നു  വിഷമതക്കും കരച്ചിലിനും കാരണം. അവരെ മുറിയിൽ കൊണ്ടു പോയി ഞങ്ങൾ ഭക്ഷണം കൊടുത്തു. അവരുടെ ശമ്പളം കിട്ടിയതൊക്കെ ആരൊക്കെയോ അടിച്ചെടുത്തു. ഭക്ഷണം പോലും കൊടുക്കാതെ അവരുടെ കമ്പനിക്കാർ കഷ്ടപ്പെടുത്തി. ആത്മഹത്യ ചെയ്യാൻ പോയ അവരെ ഒരു ദിവസം ഇവിടെ കൊണ്ടിറക്കി. എഴുതാനും വായിക്കനും അറിയില്ലാത്ത ഹബീബക്ക് തംബ്‌ളീഷിൽ കത്തെഴുതി അയച്ച് മറുപടിക്ക് കാത്തിരിപ്പായി. വിരുന്നുകാരോടൊപ്പം പോകുമ്പോഴാണ് ഒരു ആടുജീവിതക്കാരനെ കണ്ട് ഞെട്ടിയത്. ഉം‌റ വിസക്ക് വന്ന് കിടന്ന ഐമുണ്ണ്യക്കാനെ നാട്ടിലേക്ക് കയറ്റി വിടാനുള്ള സാഹചര്യമുണ്ടാക്കിക്കൊടുത്തു. ഹബീബാക്ക് നാട്ടിൽ നിന്നൊരു കത്തു വന്നു. അറബിക്കുടുംബത്തോടൊപ്പം ഞങ്ങൾ ഒരു പിക്നിക്കിന് പോയി.

തുടർന്നു വായിക്കുക....

സെൻസേഡ്...

അത് കണ്ട് വെറുപ്പ് മാത്രമല്ല ഓക്കാനവും വന്നത് വളരെ പണിപ്പെട്ടാണ് ഞങ്ങൾ ഒതുക്കിയത്.
മൂക്കുട്ടപ്പയ്യൻ പേടിച്ച് കരയുന്നതിനിടെ ദ്വേഷ്യത്തോടെ കൈ കൊണ്ടൊരു തട്ടു കൊടുത്തു.
അത് ചെന്ന് അറബിയുടെ മുന്നിൽ വീണു.
അറബി അതിന്റെ വായിൽ കയ്യിട്ട് നാക്ക് പിഴുതെടുത്ത് മുറിച്ച് ഒരു കഷണം ആദ്യമായി എന്റെ നേരെ നീട്ടി....!!

അത് വാങ്ങണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ ഒരു നിമിഷമെടുത്തു.
ഒരു കൈ സഹായത്തിനായി സച്ചിയെ നോക്കുമ്പോഴുണ്ട് അവൻ ശവം പോലെ ഒറ്റയിരിപ്പ്.
ഈ മനുഷ്യൻ തരുന്നത് വാങ്ങാതിരിക്കുന്നത് എങ്ങനെ. അറിയാതെ തന്നെ കൈ നീണ്ടു. ഒരു കുഞ്ഞു ബിസ്ക്കറ്റ് പോലൊരു കഷണം നാക്ക് എന്റെ ഉള്ളൻ‌കയ്യിലിരുന്ന് വിറച്ചു...!
അറബി മറ്റൊരു കഷണം സച്ചിക്കും നീട്ടി.
പിന്നെ കുഞ്ഞു കഷണങ്ങൾ മറ്റുള്ളവർക്കും കൊടുത്തു.
കിട്ടിയവർ സ്വാദോടെ വായിലിട്ട് ചവക്കുന്നു.
എനിക്കതിന് മനസ്സ് വന്നില്ല. ഞാനത് വായിലേക്കിടുന്നതു പോലെ  ആംഗ്യം കാണിച്ചിട്ട് ഷർട്ടിന്റെ പോക്കറ്റിലേക്കിട്ടു. എന്നിട്ട് വായ ചവക്കുന്നത് പോലെ ആംഗ്യം കാണിച്ചു കൊണ്ടിരുന്നു.

സച്ചിയത് കിട്ടിയപാടെ ഇരുന്ന കാർപ്പറ്റിന്റെ അടിയിൽ പൂഴ്ത്തി...!
അറബി അടുത്ത പരിപാടിയായി ആടിന്റെ ഒരു കാലിൽ പിടുത്തമിട്ടു.
ആ കാൽ  മുകളിലേക്കൊരു പൊക്കു പൊക്കി പിന്നെ സൈഡിലേക്കൊരു വെട്ടിക്കൽ....!
ആ കാൽ അറബിയുടെ കയ്യിൽ...
അവൻ അത് ഒരു കടിക്ക് കുറച്ചു മാംസം എടുത്തിട്ട് അടുത്തിരുന്ന ഭാര്യക്ക് കൊടുത്തു. അത്ഭുതത്തോടെയും അതിലേറെ ഹാസ്യത്തോടെയും ഈ കാഴ്ച കണ്ടുകൊണ്ടിരിക്കുകയായിരുന്നു ഞങ്ങൾ...

അപ്പോഴാണ് എന്റെ ഇടതു വശത്തിരുന്ന മൂക്കുട്ടപ്പയ്യന് ആവേശം കയറിയത്.
അവൻ ആടിന്റെ കൈ ഒരെണ്ണം അറബി ചെയ്തതു പോലെ ഒരു പൊക്കും ഒരു വലിയും...!
ദാ.. ആ കൈ  അവന്റെ കയ്യിൽ...!
പിന്നെ ആ മൂക്കട്ട മുട്ടിച്ച് അതിലൊരു കടിയും....
പക്ഷെ, അവന്റെ വായിൽ ഒരു കുഞ്ഞു കഷണം പോലും തടഞ്ഞില്ല.
എത്ര കടി കടിച്ചിട്ടും ഒരു കഷണം പോലും വായിൽ കിട്ടിയില്ല.
ആ മൂക്കട്ട മുഴുവൻ ഇറച്ചിയിലായത് മിച്ചം..!

പിന്നെ ദ്വേഷ്യത്തിന് അമർത്തി ഒരു കടി. അതോടെ ഒരു കുഞ്ഞു കഷണം അവന്റെ വായിൽ കിട്ടി. അതിനുശേഷം ആ കൈ എന്റെ നേരെ നീട്ടി...!
അത് ഞാൻ ഒട്ടും പ്രതീക്ഷിച്ചതല്ല....
ഞാൻ ചമ്മി അറബിയെ നോക്കുമ്പോൾ, അത് വാങ്ങിച്ചോളാൻ ആംഗ്യം കാണിക്കുന്നു. എനിക്കത് വാങ്ങാതിരിക്കാനായില്ല. അതു വാങ്ങി മറുപുറത്തു നിന്നും ഒരു കഷണം ഞാനും കടിച്ചെടുത്തു. മാംസം ഒരു പാളി പോലെ പൊളിഞ്ഞിങ്ങു പോന്നു. അത് വായിൽ കടിച്ചു പിടിച്ചു കൊണ്ട് ബാക്കി ആട്ടിൻ കാൽ സച്ചിക്ക് കൊടുത്തു...!
സച്ചി കിട്ടിയ പാടെ തിരിച്ചും മറിച്ചും നോക്കിയിട്ട് ഞാൻ കടിക്കാത്ത മറുവശം നോക്കി ഒറ്റ കടി...! ഇതിലൊക്കെ താൻ വലിയ വിരുതനാണെന്ന മട്ടിലായിരുന്നു പ്രകടനം..!
അവിടം ആ പയ്യന്റെ മൂക്കട്ട പുരണ്ടതാണെന്ന് പറയാനുള്ള സാവകാശമൊന്നും എനിക്ക് കിട്ടിയില്ല. അതിനു മുൻപേ തന്നെ ബാക്കി അടുത്തയാൾക്ക് കൈ മാറികഴിഞ്ഞിരുന്നു.

സച്ചിയുടെ വായിലിരിക്കുന്ന ആ കഷണത്തിൽ പുരണ്ടിരിക്കുന്ന മൂക്കട്ടയുടെ കഥ ഇനി പറഞ്ഞാൽ അവൻ ചിലപ്പോൾ ഓക്കാനിക്കാനോ ശർദ്ദിക്കാനോ സാദ്ധ്യതയുള്ളതു കൊണ്ട് ഞാനും അതങ്ങമക്കി..!
അപ്പോഴേക്കും ആടിന്റെ അവയവങ്ങൾ എല്ലാം ഓരോരുത്തരുടെ കൈവശം ആയിക്കഴിഞ്ഞിരുന്നു.
എത്ര പെട്ടെന്നാണ് ഒരാട് വെറും അസ്ഥിപഞ്ചരമായത്...!
ആദ്യം ചോറ് കണ്ടപ്പോൾ ഇതു മുഴുവൻ ആരു തിന്നു തീർക്കുമെന്നായിരുന്നു ഓർത്തത്.
ഈ നേരം കൊണ്ട് ബിരിയാണിത്തളിക അത്രയും ഒഴിഞ്ഞിരുന്നു...
രസകരമായിരുന്നു ആ ഭക്ഷണ വിരുന്ന്.
ആദ്യാനുഭവവും...
വളരെയധികം  നേരം അതുമായി ഞങ്ങളവിടെ ഇരുന്നു.
ചുറ്റും വിശാലമായ നീലാകാശവും  താഴെ മലകളും ഇരുണ്ട ഭൂമിയും സാക്ഷി...

എല്ലാം മടക്കിക്കെട്ടി  അവിടന്ന് തിരിക്കുമ്പോൾ രാത്രി പത്തു മണി കഴിഞ്ഞിരുന്നു. ആശുപത്രിപ്പടിക്കൽ ഞങ്ങളെ ഇറക്കുമ്പോൾ വല്ലാത്തൊരു വിഷമമായിരുന്നു അവരെ വിട്ടുപിരിയാൻ. അറബി ഇറങ്ങി വന്ന് ഞങ്ങൾക്കുള്ള പ്രതിഫലം നീട്ടുമ്പോൾ ഞങ്ങളൊന്നു പരുങ്ങി. വേണ്ടെന്ന് പറയാനുള്ള മനസ്സുണ്ടായിരുന്നെങ്കിലും  ഞങ്ങളുടെ ദാരിദ്ര്യം അതിനനുവദിച്ചില്ല. എങ്കിലും ആ പണം വാങ്ങിയത് വളരെ വേദനയോടെ ആയിരുന്നു. ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു പിക്നിക് സമ്മാനിച്ച ആ നല്ല കുടുംബത്തോട്  പണം വാങ്ങിയത് തെറ്റായിപ്പോയെന്ന കുറ്റബോധമായിരുന്നു പിന്നീട് ഞങ്ങൾക്ക്.
ഈ അനുഭവങ്ങൾ അബ്ദുളുമായി പങ്കു വച്ച് അന്നു രാത്രിയിൽ ഞങ്ങൾ  ഉറങ്ങിയില്ല....

പിറ്റേ ദിവസം അമാറയിലെ ജനറേറ്റർ വൈകുന്നേരം ആറുമണിക്ക് ഓൺ ചെയ്യേണ്ടത് എന്റെ  ഡ്യൂട്ടി ആയിരുന്നു. ഞങ്ങൾ ഊഴം വച്ചാണ് ചെയ്യാറ്. ഒരാൾ ഓൺ ചെയ്താൽ അടുത്ത ആൾ പോയി രാത്രി പത്തു മണിക്ക് ഓഫാക്കും. അതു പോലെ തന്നെയാണ് പകലും. അന്നും ആറു മണിക്ക് പത്ത് മിനിറ്റുള്ളപ്പോൾ ഞാൻ അമാറയിലേക്ക് ചെന്നു.

ആശുപത്രി മതിലിനോട് ചേർന്ന ഗേറ്റ് തുറക്കാറില്ല. അഴികൾക്കുള്ളിലൂടെ ഞങ്ങൾക്ക് നൂണ്ട് കടക്കാം. അതിനു പാകമാണ് ദാരിദ്ര്യം ഏറ്റൂവാങ്ങിയ ഞങ്ങളുടെ ശരീരക്കോലങ്ങൾ...!
മുഷിഞ്ഞ ഷർട്ടാണെങ്കിൽ മാത്രമേ അതിലേ പോകൂ. അലക്കിത്തേച്ചതാണെങ്കിൽ പൊടി പറ്റാനുള്ള സാദ്ധ്യത കാരണം പ്രധാന ഗേറ്റ്, പോലീസ്സുകാർ പാറാവ് നോക്കുന്ന വഴിയിലൂടെയേ പോകാറുള്ളു.

ഞാൻ കടന്നു ചെല്ലുമ്പോൾ പോലീസ്സുകാർ വട്ടമിട്ടിരുന്ന് ‘കട്ട കളി’ക്കുകയാണ്.
ഒരാളൊഴികെ എല്ലാവരും നല്ല പരിചയമുള്ളവരാണ്. ചെന്ന വഴി ഞാൻ സലാം പറഞ്ഞ് സാധാരണ പോലെ അകത്തേക്ക് കടന്നു പോയി. അന്ന് ജനറേറ്ററിന്റെ ഓയിലൊക്കെ മാറ്റി, ഡീസൽ അടിച്ചു കയറ്റി വന്നപ്പോഴേക്കും അരമണിക്കൂറിലധികം കഴിഞ്ഞിരുന്നു. തിരിച്ചു വരുമ്പോഴേക്കും പോലീസ്സുകാർ കളി നിറുത്തി വൈകുന്നേരത്തെ ചായ കുടിയുടെ വട്ടത്തിലായിരുന്നു.

സാധാരണപോലെ അന്നും അവരെന്നെ അതിൽ പങ്കെടുക്കാനായി ക്ഷണിച്ചു. സ്നേഹപൂർവ്വം ഞാനത്  നിരസിച്ച് നന്ദി പറഞ്ഞ് നടന്നു. സാധാരണ ഗതിയിൽ പിന്നെയും നിർബ്ബന്ധിച്ചാൽ എന്തെങ്കിലും ഒന്നെടുത്ത്, ചിലപ്പോൾ വറപൊരി സാധനങ്ങളാകും- മിക്കവാറും സമൂസ ആയിരിക്കും നന്ദി പറഞ്ഞ് നടക്കുകയാണ് പതിവ്. അന്നവർ വീണ്ടും നിർബ്ബന്ധിച്ച് ബലമായി അവിടെ പിടിച്ചിരുത്തി. അവരുടെ സ്നേഹമസൃണമായ പെരുമാറ്റത്തിൽ എനിക്കിരിക്കാതെ നിവൃത്തിയില്ലായിരുന്നു. ഇന്നലത്തെ പിക്നിക്കിന്റെ ഹാങ്ങോവറും വിട്ടിട്ടില്ലായിരുന്നുവല്ലൊ.

വറപൊരിയൊന്നും കണ്ടില്ല. പകരം നമ്മുടെ നാട്ടിലെ അമ്മമാർ കോഴിക്ക് തീറ്റ കൊടുക്കാനായി തവിട് നനച്ചു വച്ചിരിക്കുന്നതു പോലെ എന്തോ ഒന്ന് ഒരു പാത്രത്തിൽ നനച്ചു വച്ചിട്ടുണ്ട്. അവർ അതിൽ നിന്നും കുറേശ്ശെ എടുത്ത് കഴിക്കുന്നുണ്ട്. ഞാൻ എല്ലാവരേയും നോക്കുമ്പോൾ പുതുതായി വന്ന ഒരാളൊഴികെ എല്ലാവരും എടുത്തു കഴിക്കാൻ പറഞ്ഞ് നിർബ്ബന്ധിക്കുകയാണ്. ഒരു നിവൃത്തിയുമില്ലാതെ ഞാൻ കൈ നീട്ടി തവിട് നനച്ച പാത്രത്തിൽ തൊട്ടതും പുതുതായി വന്നവൻ ചാടി എഴുന്നേൽക്കലും ഒരാക്രോശവും.......
“തൊട്ടു പോകരുത്. ................!?
......................................................
......................................................
 സെ    ൻ     സേ       ഡ്
C   E    N     S      O     R    E     D
......................................................
......................................................

ഞാൻ ഓടി അണച്ച് മുറിയിലെത്തി, കട്ടിലിൽ കമിഴ്ന്ന് വീണുകിടന്ന് കരഞ്ഞു.
എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്.
പന്തികേട് തോന്നി സച്ചിയും അബ്ദുളും എന്നെ  മറിച്ചു കിടത്താൻ ശ്രമിക്കുന്നുണ്ട്. എന്തു പറ്റിയെന്നു ചോദിക്കുന്നുണ്ട്. എനിക്കെന്റെ സങ്കടം കാരണം ഒന്നും പറയാൻ കഴിയുന്നില്ല. എന്റെ ശ്വാസഗതി ഒരു വിധം നേരെയായതിനുശേഷമാണ് വിവരം ഞാൻ അവരോട് പറയുന്നത്.
കേട്ടതും അബ്ദുൾ എഴുന്നേറ്റ് ഡ്രെസ്സ് മാറി.
“അവനോട് ഒന്നു ചോദിച്ചിട്ടു തന്നെ കാര്യം.”
എന്നും പറഞ്ഞ് ചാടിയിറങ്ങാൻ പോയി. ഞങ്ങളവനെ തടഞ്ഞു.
“ആവശ്യമില്ലാതെ പോലീസ്സുകാരോട് വഴക്കിനു പോകേണ്ട. അവന് വിവരമില്ലാത്തോണ്ടാ...”
“അവന്റെ ഇഷ്ടത്തിനല്ലല്ലൊ നമ്മളവിടെ പോകുന്നത്. അമീറ് പറഞ്ഞിരിക്കുന്ന ജോലി ചെയ്യാനാണ്. അതവന് ഇഷ്ടമല്ലെങ്കിൽ അമീറിനോട് പറഞ്ഞ് നമ്മളെ മാറ്റിക്കട്ടെ. അല്ലാതെ ഇതൊക്കെ പറഞ്ഞ് വിറച്ച് തുള്ളാൻ അവനാരാ...?”
“അതുകൊണ്ടാ വഴക്കിന് പോകണ്ടാന്ന് പറഞ്ഞത്. നമ്മുടെ കിട്ടിക്കൊണ്ടിരിക്കുന്ന കാശു കൂടി ഇല്ലാതായാൽ...?”
“ അങ്ങനെ പോകുന്നെങ്കിൽ പോകട്ടെ. എന്നിട്ട് നമ്മൾക്ക് പട്ടിണി കിടക്കാം. എന്നാലും അവനോടൊന്നു ചോദിച്ചിട്ടു തന്നെ കാര്യം...!”
അബ്ദുൾ ചൂടോടെ ഇറങ്ങിക്കഴിഞ്ഞു.
പിന്നാലെ കൂട്ടിനായി സച്ചിയും ഇറങ്ങിയെങ്കിലും ഞാൻ ബലമായിത്തന്നെ തടഞ്ഞു.
പുറത്തിറങ്ങി നോക്കുമ്പോഴേക്കും ഗേറ്റും കടന്ന് അബ്ദുൾ വച്ചു പിടിക്കുന്നുണ്ട് അമാറയിലേക്ക്..

മതപരമോ ജാതീയമോ ആയ വിവേചനമോ, അവഹേളനമോ  തരുന്ന മനോവേദന    സഹിക്കാവുന്നതിനും അപ്പുറമാണെന്ന് മനസ്സിലാക്കിയിരുന്നെങ്കിലും അതെത്ര  ഭീകരമായിരിക്കുമെന്ന് അന്ന് ഞാനാദ്യമായി അനുഭവിച്ചറിയുകയായിരുന്നു.

കൂടെയുള്ള നാലു പോലീസ്സുകാരും ചേർന്ന് അവനെ ചീത്ത പറഞ്ഞ് ഒറ്റപ്പെടുത്തിയിരുന്നു അബ്ദുൾ ചെല്ലുമ്പോൾ. അമീർ വരുമ്പോൾ ഈ വിവരം പറയുമെന്ന് പറഞ്ഞ് അവനെ അബ്ദുൾ ഭീഷണിപ്പെടുത്തി.  വളരെ ജനത്തിരക്കേറിയ  മക്കയിലെ പൊരി വെയിലത്തു നിന്നുകൊണ്ടുള്ള ജോലിയിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി ആരുടെയൊക്കെയോ കയ്യും കാലും പിടിച്ച് വാങ്ങിച്ചെടുത്തതായിരുന്നു അവൻ  ഈ സ്ഥലം മറ്റം. ഇവിടെയാകുമ്പോൾ ചുമ്മാ ഇരുന്ന് കാവ കുടിച്ചും ചായ കുടിച്ചും കട്ട കളിച്ചും സമയം കളയാം. മറ്റൊരു പണിയുമില്ല.

വില കൂടിയ ഒട്ടക ഇറച്ചി തന്ന് ഞങ്ങളേക്കൊണ്ട് കറി വയ്പ്പിച്ച് സ്വാദോടെ കഴിക്കുന്ന അറബിയും, കഴിഞ്ഞ ദിവസം ഞങ്ങളെ പിക്നിക്കിനു കൊണ്ടു പോയി, സ്വന്തം കുടുംബത്തോടൊപ്പം ഒരുമിച്ചിരുത്തി ഭക്ഷണം കഴിപ്പിച്ച അറബിക്കുടുംബവും, ഇപ്പോൾ എന്നെ അവഹേളിച്ച അറബിയും ഒരേ വിശ്വാസത്തിന്റെ കാവലാളർ. ഇക്കാമയുടെ നിറം നോക്കി മുഖത്തേക്ക് വലിച്ചെറിഞ്ഞു കൊടുക്കുന്ന പോലീസ്സുകാരനും ഇതേ വിശ്വാസത്തിന്റെ കാവലാളർ തന്നെ. ഒരേ രാജ്യത്തിന്റെ ജനത.

പിറ്റേ ദിവസം കാലത്ത് പത്തു മണിയോടടുത്ത് അബ്ദുൾ ആശുപത്രിയിൽ നിന്നും ഓടിക്കിതച്ചെത്തി. പുള്ളിക്കാരൻ വലിയ സന്തോഷത്തിലായിരുന്നു.  കയറി വന്ന വഴി പറഞ്ഞു. “ഇന്നലത്തെ സംഭവം അമീറ് അറിഞ്ഞുവെന്നു തോന്നുന്നു. ദേ.. തന്നെ കൊണ്ടു ചെല്ലാൻ പറഞ്ഞ് അമീറ് അവനെത്തന്നെ  വണ്ടിയും കൊടുത്ത് വിട്ടിരിക്കുന്നു...!?”
പെട്ടെന്ന് ഞങ്ങൾ സ്തംബ്ധരായിപ്പോയി...!
“അതിന് നമ്മളാരും അമീറിന്റടുത്ത് പരാതിയൊന്നും പറഞ്ഞില്ലല്ലൊ... പിന്നെങ്ങനെ അമീറ് അറിഞ്ഞു..?”
“മറ്റേ പോലീസ്സുകാരരെങ്കിലും പറഞ്ഞിട്ടുണ്ടാകും. അവന്മാർക്കും അവനെ ഇഷ്ടമല്ല....!”


ബാക്കി  ആഗസ്റ്റ് 1-ന്....  ‘ഹബീബയുടെ ദുരിതപർവ്വം...’

16 comments:

Cv Thankappan said...

എന്തു ചെയ്യാം?അങ്ങനെയുള്ളവരും ഉണ്ട്....
പാര്‍ട്ടിവിശേഷം നന്നായി.
ആശംസകള്‍

പട്ടേപ്പാടം റാംജി said...

അക്കാമ നിറം നോക്കി തരം തിരിക്കല്‍ പുതിയ കാര്‍ഡ് സിസ്റ്റം വന്നതോടെ അവസാനിച്ചത് എന്തായാലും നന്നായി.
തുടരട്ടെ.

Muralee Mukundan , ബിലാത്തിപട്ടണം said...

‘ആശുപത്രി മതിലിനോട്
ചേർന്ന ഗേറ്റ് തുറക്കാറില്ല. അഴികൾക്കുള്ളിലൂടെ ഞങ്ങൾക്ക്
നൂണ്ട് കടക്കാം.
അതിനു പാകമാണ് ദാരിദ്ര്യം
ഏറ്റൂവാങ്ങിയ ഞങ്ങളുടെ ശരീരക്കോലങ്ങൾ...!‘

അന്നത്തെ ഒരു ഗൾഫ്
പ്രവാസത്തിന്റെ പ്രയാസം ചുമക്കേണ്ടി
വന്ന ഒരു സാധാരണക്കാരനെ ഇതിൽ
വിട്ടൊന്നും ഉപമിക്കാനെ സാധിക്കില്ല..!

വെൽ ഡൺ ഭായ്

വിനുവേട്ടന്‍ said...

വളരെ നന്നായി പെരുമാറുന്ന സൗദികളുമുണ്ട്‌ അശോകൻ മാഷേ... കണ്ടുകിട്ടാൻ ഇത്തിരി ബുദ്ധിമുട്ടണെന്ന് മാത്രം...

സെൻസേർഡ്‌ എന്ന് കഴിഞ്ഞ ലക്കത്തിൽ കണ്ടപ്പോൾ വല്ലാതെ തെറ്റിദ്ധരിച്ചു പോയി...

Pradeep Kumar said...

ഒരേ ജനതക്കിടയിൽ പലതരം സ്വഭാവക്കാരുണ്ടാവും. ചുരുക്കം ചില ആളുകളുടെ പെരുമാറ്റത്തിൽ നിന്നും നാം പലപ്പോഴും ഒരു സമൂഹത്തെത്തന്നെ തെറ്റിദ്ധരിക്കുന്നു.....

നന്നായി പുരോഗമിക്കുന്നു. ഏറ്റവും സ്പർശിച്ച കഥാപാത്രത്തിന് എന്തു സംഭവിക്കുന്നു എന്നറിയാൻ അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു.....

ajith said...

എല്ലാം കൊള്ളാം! എന്നാലും സെന്‍സേര്‍ഡ് എന്ന് പറഞ്ഞ് വിനുവേട്ടനെ പറ്റിച്ചത് ഒട്ടും ശരിയായില്ല.

വീകെ said...

സിവി തങ്കപ്പൻ:ആദ്യവായനക്കും അഭിപ്രായത്തിനും വളരെ നന്ദി.
പട്ടേപ്പാടം റാംജി: കാർഡ് സിസ്റ്റം ആണെങ്കിലും മതം എഴുതാതെ പറ്റില്ലല്ലൊ അവിടെ. ഇവിടെ ഞങ്ങൾക്ക് ഐഡിക്കാർഡിൽ അത്തരം ഒന്നും ഉണ്ടാകുകയില്ല. നന്ദി.
ബിലാത്തിച്ചേട്ടൻ:വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.
വിനുവേട്ടൻ:തീർച്ചയായും പലരേയും ഞാൻ കണ്ട് അനുഭവിച്ചറിഞ്ഞിട്ടുണ്ട് അറബികളെ. മനഃപ്രയാസം തരുന്നവരും ഉണ്ടെങ്കിലും പക്ഷേ,അവരാരും നമ്മുടെ ചില ആളുകളേപ്പോലെ അപകടകാരികളായിരുന്നില്ല. നന്ദി.
പ്രദീപ് കുമാർ: ശരിയാണ്.ചുരുക്കം ചിലരുടെ തെറ്റുകളാണ് ഭൂരിപക്ഷത്തിന്റെ തലയിൽ കെട്ടിവക്കപ്പെടുന്നത്.
അജിത്: വിനുവേട്ടനെ ഞാൻ പറ്റിച്ചതൊന്നുമല്ല. സ്വയം പറ്റിക്കപ്പെട്ടതാ...! നന്ദി അജിത് മാഷേ.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ആ ജീപ്പിന്റെ പിന്നിലെ യത്രയും ഇടിയും ഒക്കെ വായിച്ചപ്പോൾ ഒരു യാത്ര വേണമെങ്കിൽ ആകാം എന്ന് കരുതിയതായിരുന്നു. പക്ഷെ ആ ആടിന്റെ കാൽ കടിച്ചതോടുകൂടീ അത് മാറിക്കിട്ടി 

ജയിംസ് സണ്ണി പാറ്റൂർ said...

കഥ തുടരട്ടെ . തുടർന്നും വായിയ്ക്കനെത്തും

വീകെ said...

ഇൻഡ്യാഹെറിറ്റേജ്: നമ്മൾക്ക് അതൊരു പുതിയ ഭക്ഷണരീതിയാണ്. അവരുടെ പരമ്പരാഗത രീതിയും. വായനക്കും അഭിപ്രായത്തിനും നന്ദി മാഷെ.
ജയിംസ് സണ്ണി പറ്റൂർ: ആദ്യമായ ഈ വരവിനും വായനക്കും വളരെ നന്ദി.

ശ്രീ said...

എല്ലാത്തരം ആളുകളും എല്ലായിടത്തും ഉണ്ടാകുമല്ലോ

പി. വിജയകുമാർ said...

പല വേഷങ്ങളിലെത്തുന്നവർ.
തുടരട്ടെ.

വീകെ said...

ശ്രീ: എല്ലാത്തരം ആളുകളേയും കാണാം കഴിയും. ചിലതൊക്കെ മനസ്സിൽ തട്ടാതെ അവഗണിക്കാനാവും. മറ്റു ചിലത് മനസ്സിൽ നിന്നും മായുകയില്ല. പ്രത്യേകിച്ച് നാമേറെ ഇഷ്ടപ്പെടുന്നവരിൽ നിന്നാവുമ്പോൾ...? നന്ദി.

പി വിജയകുമാർ:ബഹുജനം പലവിധം. അതെവിടെ ആയാലും. വരവിനും അഭിപ്രായത്തിനും വളരെ നന്ദി.

ഫൈസല്‍ ബാബു said...

ഓടിപ്പോയി അടുത്ത ഭാഗം വായിക്കട്ടെ !!.

keraladasanunni said...

സഹിഷ്ണുത ഏഴയലത്ത് ചെല്ലാത്തവനാണ് പുതിയ ആള്‍. എല്ലാ സമൂഹത്തിലും ഇത്തരക്കാരുണ്ട്.

സുധി അറയ്ക്കൽ said...

കുറച്ച്‌ മൂക്കട്ട വിഴുങ്ങിയെങ്കിലെന്നാ നല്ല അനുഭവമല്ലായിരുന്നൊ??