Wednesday 1 December 2010

സ്വപ്നഭുമിയിലേക്ക്... (30)

തുടരുന്നു.

പരോൾ

ഇവിടെ വന്നതിനു ശേഷം ഒരു പ്രാവശ്യം പൊലും നാട്ടിൽ പോകുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. വർഷങ്ങൾ കടന്നു പോയത് അറിഞ്ഞുമില്ല. ഈജിപ്ഷ്യന്റെ ഭരണകാലത്ത് നാട്ടിൽ പോകാൻ പോയിട്ട് ചിലവിനു പോലും കടം വാങ്ങേണ്ട അവസ്ഥയായിരുന്നുവല്ലൊ.

ബോസ്സ് വന്നതോടു കൂടിയാണ് നാടിന്റെ കാര്യം മനസ്സിൽ കിടന്ന് തത്തിക്കളിക്കാൻ തുടങ്ങിയത്. എങ്കിലും കടങ്ങൾ കുറച്ചു കൂടി ഉണ്ടായിരുന്നു. അതൊക്കെ ഒന്നു വീട്ടിത്തീർക്കാതെ ഇനി നാട്ടിലേക്കില്ലെന്നു തീരുമാനിച്ചാണ് കഴിഞ്ഞു കൂടിയിരുന്നത്.

ബോസ്സ് വന്നതിനു ശേഷം ശമ്പളം കൃത്യമായി കിട്ടാൻ തുടങ്ങിയതോടെ പല കാര്യങ്ങൾക്കും ഒരു നീക്കുപോക്കുണ്ടായി. മുൻപു കടം വാങ്ങിയത് മുഴുവൻ വാടക കൊടുക്കാനും, ഭക്ഷണം കഴിക്കാനുമായിരുന്നെങ്കിലും കൃത്യസമയത്ത് ഒരിക്കലും കൊടുക്കാൻ കഴിഞ്ഞിരുന്നില്ല. ശമ്പളം, അതു കൃത്യമായി എല്ലാമാ‍സവും കൃത്യസമയത്ത് കിട്ടുമെന്നുള്ള ഉറപ്പ് അല്ലെങ്കിൽ ഒരു വിശ്വാസം നമ്മൾക്ക് പല പ്രശ്നങ്ങളും വലിയ ടെൻഷൻ കൂടാതെ കൈകാര്യം ചെയ്യാൻ കഴിയും.

ചിട്ടിയിൽ ചേർന്ന് ഒരു സമ്പാദ്യം ഉണ്ടാക്കാനാവും. കൂട്ടുകാരോടാണെങ്കിലും ധൈര്യത്തോടെ കാശു കടം വാങ്ങാനാവും. നമ്മൾ പറഞ്ഞ സമയത്ത് തന്നെ തിരിച്ചു കൊടുക്കുമ്പോൾ നമ്മളിലുള്ള വിശ്വാസം വർദ്ധിക്കും. പിന്നീട് കാശിന്റെ പ്രശ്നം വലിയ തലവേദന ഉണ്ടാക്കാറില്ല.

കൂട്ടുകാർ തമ്മിലുള്ള പരസ്പര സഹകരണം നല്ലൊരളവു വരെ താങ്ങും തണലുമാകുന്നത് പ്രതിസന്ധി ഘട്ടങ്ങളിലാണ്. ഈ പ്രവാസ ജീവിതത്തിൽ ഒറ്റക്കാണെങ്കിലും മുന്നോട്ട് പോകാൻ കഴിയുന്നത് ഈ സഹകരണമാണ്. നാട്ടിൽ പോകാൻ നേരം ഒന്നു രണ്ടു പേരെങ്കിലും തങ്ങളുടെ ശമ്പളം കടമായി കൊടുക്കും. സാധാരണഗതിയിൽ അതൊക്കെ മതിയാവും സന്തോഷമായിട്ട് പോയി വരാൻ.

ഫ്ലാറ്റിൽ ഞങ്ങൾ പത്തു പേരുണ്ടായിരുന്നു. എല്ലാവരും ചേർന്ന് ഒരു ചിട്ടി നടത്തി. രണ്ടു മൂന്നു പേർക്ക് ശമ്പളം വളരെ കുറവായിരുന്നതു കൊണ്ട് അവർ ചേർന്നില്ല. പകരം പുറത്തു നിന്നും നല്ല വിശ്വാസമുള്ള കൂട്ടുകാരെ എടുത്ത് പത്താളെ തികച്ചിട്ടാണ് ചിട്ടി തുടങ്ങിയത്. ഒരു പാടു കാലം നീട്ടിക്കൊണ്ടു പോകാതെ പത്തു മാസം കൊണ്ടു തീരണമെന്നു കരുതിയാണ് അംഗങ്ങളുടെ എണ്ണം പത്തിൽ ഒതുക്കിയത്.

നാട്ടിൽ പോകുന്നവർക്ക് വിളിച്ചെടുക്കാനായി മറ്റുള്ളവർ കുറച്ചു വിട്ടു വീഴ്ചകൾ ചെയ്യുമായിരുന്നു. അങ്ങനെ ഞാനും വിളിച്ചെടുത്തിട്ടാണ് ഒരു മാസത്തെ ഒഴിവിന് നാട്ടിൽ പോകാൻ തീരുമാനിച്ചത്.

എന്നാൽ ഞാനായിട്ട് തീരുമാനിച്ചതല്ലാട്ടൊ ഈ അവധി.
അതും ബോസ്സിന്റെ ഒരു ചോദ്യമാണ് ‘എന്റെ നാട്’ എന്ന സ്വപ്നം ആളിക്കത്തിക്കാൻ ഇടയാക്കിയത്.
ഒരു ദിവസം ഞാനും ബോസ്സും കൂടി പുറത്തു പോയിട്ടു വരുമ്പോൾ, കാറിൽ വച്ച് പുള്ളിക്കാരൻ കൂളായിട്ട് ഒരു ചോദ്യം.
“നിനക്ക് നാട്ടിലൊക്കെ പോകണ്ടെ...!?”
കേട്ടതും ഞാൻ ആശ്ചര്യത്തോടെ അവനെ നോക്കി. ഡ്രൈവിങ്ങിനിടെ എന്റെ നേരെ നോക്കിയിട്ട് പറഞ്ഞു .
“ പോയി എല്ലാവരേയും കണ്ടിട്ട് വരൂ....!!”
ഒരു നിമിഷം കഴിഞ്ഞ് ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചു കൊണ്ട് ചോദിച്ചു.
“ ഒരു മാസം പോരേ....?”
ഞാൻ തല കുലുക്കിയതെയുള്ളു. കാരണം പെട്ടെന്നു കേട്ട സന്തോഷം വായിലെ ഉമിനീർ വറ്റിച്ചിരുന്നു...! ശബ്ദം പുറത്തെക്കു വന്നതേയില്ല....!
ഒരു ‘താങ്ക്സ്‘ പറയണമെന്നുണ്ടായിരുന്നു... കഴിഞ്ഞില്ല....
സന്തോഷവും കണ്ണുകൾ നിറക്കുമല്ലൊ...!
അതു കണ്ടിട്ടാകും അവൻ എന്റെ പുറത്ത് തട്ടി....!

പിന്നെ വലിയ താമസമുണ്ടായില്ല....
‘ഗൾഫ് എയർ’ വിമാനത്തിനു ടിക്കറ്റിനായി തന്ന പൈസക്ക് വില കുറഞ്ഞ ശ്രീലങ്കൻ വിമാനത്തിനാണ് ടിക്കറ്റെടുത്തത്. ബാക്കി പൈസ ഞാൻ സാധനങ്ങൾ വാങ്ങാൻ ഉപയോഗിച്ചു. കൂടാതെ രണ്ടു മാസത്തെ ശമ്പളം വായ്പ്പയായി തന്നു. പിന്നെ കൂട്ടുകാരുടെ സഹായം, ചിട്ടിക്കാശ്, എല്ലാം കൂടി നല്ലൊരു സംഖ്യയുമായിട്ടാണ് ആദ്യത്തെ എന്റെ ‘പരോൾ.’

രാത്രിയിലാണ് ശ്രീലങ്കയിലേക്ക് പുറപ്പെട്ടത്. പിറ്റെ ദിവസം കാലത്തു തന്നെ കൊളംബോയിൽ ഇറങ്ങി. ശ്രീലങ്കയിൽ ഒരു മണിക്കൂറിന്റെ താമസമേ ഉണ്ടായുള്ളു. അന്നു പത്തു മണിക്ക് മുൻപെ തന്നെ തിരുവനന്തപുരത്തിറങ്ങി.

അവിടെ എന്നെ സ്വീകരിക്കാനായി വീട്ടിൽ നിന്നും ആരേയും ഏർപ്പാടാക്കിയിരുന്നില്ല. അത് ഞാൻ ആദ്യമേ തന്നെ നിരസിച്ചിരുന്നു. കാരണം എറണാകുളത്ത് നിന്ന് ഒരു വണ്ടി തിരുവനന്തപുരത്ത് വരുന്നതിന്റെ ചിലവ്, പിന്നെ അതിനു വേണ്ടി വരുന്ന കഷ്ടപ്പാട് മാത്രമല്ല, അവർ പുറപ്പെടുമെന്നറിയാവുന്ന ഞാൻ അനുഭവിക്കേണ്ടിവരുന്ന മാനസ്സികവ്യഥ-കാരണം നമ്മുടെ റോഡുകളുടെ അവസ്ഥ നമ്മളേക്കാൾ നന്നായറിയാവുന്നവർ ആരാണുള്ളത്..!!

അല്ലെങ്കിൽ തന്നെ തിരുവനന്തപുരത്തിറങ്ങുമ്പോൾ അനുഭവിക്കേണ്ടി വരുന്ന കസ്റ്റംസുകാരുടെ പീഠനത്തെക്കുറിച്ച് കേട്ടിട്ടുണ്ട്. മുൻപു പോയി അനുഭവിച്ചു വന്നിട്ടുള്ള കൂട്ടുകാർ അതൊക്കെ പറഞ്ഞു പേടിപ്പിച്ചാണ് ഇങ്ങോട്ടു കയറ്റിവിട്ടത്.

അതുപോലെ തന്നെ സംഭവിച്ചു. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക് മുൻപിൽ പലപ്പോഴും പതറിപ്പോയി. ഞാൻ ഉള്ള സത്യം തുറന്നു പറഞ്ഞു. ഒരാൾ മറ്റൊരാളുടെ അടുത്തെക്കു വിട്ടു. അവിടെ മൂന്നാമതൊരാളെ വിളിച്ചു വരുത്തി. ഇലക്ട്രോണിക് സാധനങ്ങൾ കൂടാതെ, എന്റെ കയ്യിൽ മൂന്നു പവന്റെ ഒരു മാല ഉണ്ടെന്നു പറഞ്ഞുപോയി....! അതു കഴുത്തിൽ കിടക്കുകയാണല്ലൊ വെട്ടി വിളങ്ങി...!!
അത്രയും കൊണ്ടു പോകാൻ പറ്റില്ലത്രെ...!?
അതിനു ശേഷമാണീ പുല്ലാപ്പു മുഴുവൻ.

അവസാനം ഒരുത്തൻ എന്നെ മാറ്റി നിറുത്തി പറഞ്ഞു.
“ഒരു അഞ്ഞൂറു റിയാലെടുത്ത്(5000രൂപയോളം) പാസ്പ്പോർട്ടിനകത്ത് വച്ച് ഇങ്ങു താ...”
ഞാൻ പറഞ്ഞു. “ഞങ്ങടെ റിയാലല്ല സാറെ... ദിനാറാ...”
“എങ്കിൽ അതൊരു അഞ്ഞൂറെടുക്ക്..”
“ എന്റമ്മോ....!! അഞ്ഞൂറോ.... ഇതു പോലത്തെ അഞ്ചെട്ടു മാല വാങ്ങാം സാറെ....”
അയാൾ പിന്നെ നാലു വശത്തേക്കും നോക്കിയിട്ടു പറഞ്ഞു.
“എങ്കിൽ കയ്യിലുള്ളത് വേഗം തന്നിട്ടു പോടോ.....!” അയാൾ ധൃതി കൂട്ടി.

ഞാൻ ഒരഞ്ചിന്റെ ദിനാർ (500രൂപയോളം) എടുത്ത് പാസ്പ്പോർട്ടിന്റെ അകത്തു വച്ചിട്ട് കൊടുത്തു. അയാളത് ഉടനെ എടുത്ത് മേശക്കകത്തേക്ക് കുടഞ്ഞിട്ട് വേഗം മേശ അടച്ചു. അതിന്റെ വിലയൊന്നും നോക്കിയില്ല. എന്നിട്ട് പാസ്പ്പോർട്ട് തിരിച്ചു തന്നിട്ട് വേഗം വിട്ടോളാൻ പറഞ്ഞു.

ഞാൻ ലഗ്ഗേജും തള്ളി നേരെ വിട്ടു. പിന്നെ തിരിഞ്ഞു പോലും നോക്കിയില്ല. പുറത്തിറങ്ങിയപ്പോൾ എന്നേയും കാത്ത് ആത്മ സുഹൃത്തും എന്റെ കളിക്കൂട്ടുകാരനുമായ ശ്രീധരൻ നിൽ‌പ്പുണ്ടായിരുന്നു.
അവന് കെൽട്രോണിലാണ് ജോലി. കുടുംബസമേതം തിരുവനന്തപുരത്തു തന്നെ താമസം. ഞാൻ രണ്ടു ദിവസം മുൻപെ അവനെ വിളിച്ച് ചട്ടം കെട്ടിയിരുന്നു. ഒരു ഓട്ടോറിക്ഷയിൽ അവന്റെ വീട്ടിലെത്തി.

അന്ന് ഉച്ചക്ക് അവന്റെ വീട്ടിൽ നിന്നും ഊണു കഴിച്ചു. അവിടെ വച്ച് ഞങ്ങൾ ഒരു കന്യാകുമാരി യാത്ര പ്ലാൻ ചെയ്തു. ഒരാഴ്ചക്കുള്ളിൽ കുടുംബ സമേതം തിരിച്ചെത്താമെന്നു പറഞ്ഞ് പിറ്റേന്നു വെളുപ്പിന് വീട്ടിൽ എത്തത്തക്ക രീതിയിൽ, രാത്രിയിലെ ‘ആന’ വണ്ടിക്ക് എണാകുളത്തേക്ക് പുറപ്പെട്ടു.

തീവണ്ടിയിലും, ബസ്സിലും കാറിലും മറ്റുമായി ധാരാളം യാത്രകൾ....
തിരുവനന്തപുരം, കോവളം, കന്യാകുമാരി കാഴ്ചകൾ.....
ഒരു മാസം എങ്ങനെ കടന്നു പോയെന്നറിയില്ല...!

അച്ചൻ വീട്ടിലില്ലാത്തതിനാൽ പുറത്ത് കറങ്ങാൻ പോകാനും കാഴ്ചകൾ കാണാനും കഴിയാതിരുന്ന
‘ചിക്കു’വിന് ഇതിൽ‌പ്പരം സന്തോഷമില്ലായിരുന്നു...!! വീട്ടിൽ വരുന്ന ബന്ധുക്കൾ മാത്രമല്ല, മീൻ കൊണ്ടുവരുന്ന അരയത്തി, പടിക്കൽ സൈക്കിളിൽ മീൻ കൊണ്ടു വരുന്ന മീൻകാരനെ വരെ വിളിച്ചു നിറുത്തി എന്നെ കാണിച്ച് പറയും.
“ദേ ന്റെ അഛ വന്നു... ദാ ന്റെഛൻ...!”
ആ സമയം അധികാര പൂർവ്വം അവരു കാൺകെ എന്നെ വട്ടം കെട്ടിപ്പിടിക്കും...!!
തന്റെ മാത്രമായ ‘അഛൻ’ എന്ന അവകാശം സാധിച്ചെടുക്കാനെന്നൊണം....
പിന്നെ ആ കുഞ്ഞു മുഖത്ത് വിരിയുന്നത് അഭിമാനത്തിന്റെ കണിക്കൊന്നകൾ.....!!!

അവരൊക്കെ വീട്ടിൽ വരുമ്പോൾ ചിക്കുവിനെ വിളിച്ച് കളിയാക്കും.
‘നിന്റഛൻ വരൂല്ലാടാ.... അവ്ടെ പുള്ളിക്കാരൻ ഒരു അറബിച്ചീനെ കെട്ടി... നീ അറിഞ്ഞൊ...?’
‘ങൂം പിന്നേ... ന്റെഛൻ വരും...’ അതോടൊപ്പം കണ്ണുകൾ നിറയും, സങ്കടം വരും....
ഉടനെ ഓടും അമ്മയുടെ അടുത്തേക്ക്, സംശയം തീർക്കാൻ....!
അതിനു ശേഷം ഇപ്പോഴാണ് അഛനെ എല്ലാവർക്കും കാണിച്ചു കൊടുക്കാൻ പാകത്തിൽ കയ്യിൽ കിട്ടുന്നത്.

ഒരു മാസം മുഴുവനും നിൽക്കാനായില്ല. അതിനു മൂന്നു ദിവസം മുൻപു തന്നെ ടിക്കറ്റ് ശരിയാക്കേണ്ടി വന്നു. അല്ലെങ്കിൽ പിന്നെ അവധി കഴിഞ്ഞിട്ടേ സീറ്റ് കിട്ടുകയുള്ളു.
തീവണ്ടിയിലും, ബസ്സിലും കാറിലും മറ്റുമായി ധാരാളം യാത്രകൾ....
തിരുവനന്തപുരം, കോവളം, കന്യാകുമാരി കാഴ്ചകൾ.....
ദിവസങ്ങൾ എങ്ങനെ കടന്നു പോയെന്നറിയില്ല...!

‘പരോൾ’ എത്ര പെട്ടെന്നാണ് തീർന്നത്....!
അതോടൊപ്പം കയ്യിലെ കാശും തവിടു പൊടി ആയിരുന്നു......!!
അതിൽ സങ്കടം തോന്നിയില്ല....
ചിക്കുവനു കുറച്ചെങ്കിലും സന്തോഷം കൊടുക്കാൻ കഴിഞ്ഞല്ലൊ...!!
എങ്കിലും അവനെ താലോലിച്ച് കൊതി തീർന്നില്ല....!
ഇനിയും അടുത്ത പ്രാവശ്യം വരുമ്പോഴേക്കും ചിക്കു പിന്നെയും വളർന്നിരിക്കും....

രണ്ടു വർഷം കഴിഞ്ഞുള്ള തിരിച്ചു വരവിനായി, വിണ്ടും ഒരു മടങ്ങി പോക്ക്......!
മണലാരണ്യത്തിലെ തുറന്ന ജയിലിലേക്ക്....!!

എറണാകുളം ബസ് സ്റ്റാൻഡ് വരെ എല്ലാവരും വന്നിരുന്നു.
പിന്നെ ഒറ്റക്ക് തിരുവനന്തപുരത്തിന്...
അന്ന് രാത്രി ശ്രീധരന്റെ വീട്ടിൽ കൂടി...
പിറ്റേന്ന് വെളുപ്പിന് വിമാനത്താവളത്തിലെത്തി.

എന്റെ കയ്യിൽ കുറച്ച് അച്ചാറും, ഉപ്പേരിയും മാത്രമേ ഉണ്ടായിരുന്നുള്ളു. ഔട്ട്പാസ്സ് എടുക്കാനായി കൌണ്ടറിന്റെ അടുത്തെത്തിയപ്പൊൾ അവിടെയിരുന്ന ഉദ്യോഗസ്ഥൻ ചോദിച്ചു.
“നിങ്ങൾ ബഹറീനിലേക്കല്ലെ...?”
“അതെ..”
“നിങ്ങൾക്ക് ലഗ്ഗേജ് കുറവല്ലെ... ഒരാളുടെ ലഗ്ഗേജ് കൂടി ഒന്നഡ്ജസ്റ്റ് ചെയ്യോ....?”
“ഓ.. അതിനെന്താ ആയിക്കോട്ടെ....”
ഞാൻ സമ്മതിച്ചു. എനിക്കു മുൻപെ ക്യൂവിൽ നിന്ന യാത്രക്കാരൻ എന്നൊടൊരു ‘താങ്ക്സ്‘ പറയുകയും ചെയ്തു. ഞാനും ഒന്നു വിഷ് ചെയ്തതല്ലാതെ അയാളെ ശ്രദ്ധിക്കുകയുണ്ടായില്ല.

നമ്മൾക്ക് ചേതമില്ലാത്തൊരു ഉപകാരം ചെയ്യുന്നതിന് എന്താ കുഴപ്പം...!! അതിന് അയാളൂടെ നാളും പേരുമൊന്നും ചോദിച്ചറിയേണ്ട കാര്യമൊന്നുമില്ലല്ലൊ. ബഹറീനിലെത്തുമ്പോൾ ആ ലഗ്ഗേജ് എടുത്തു കൊണ്ട് അയാൾ പോകുകയും ചെയ്യും.
പിന്നെ ഞാനത് മറന്നു....

ആ ദിനത്തിനു കുറച്ചു ദിവസം മുൻപാണ് കൊളമ്പൊ വിമാനത്താവളത്തിനടുത്ത് വരെ ശ്രീലങ്കൻ പുലികൾ ബോംബു വർഷിച്ചത്. വിമാനം കയറുമ്പോൾ അതായിരുന്നു മനസ്സിൽ നിറയെ....!
അതു കാരണം ഒരു ചെറിയ പേടി ഉള്ളിൽ കിടന്നു മറിഞ്ഞുകൊണ്ടിരുന്നു...!

ഏതോ ഒരുത്തന്റെ ലഗ്ഗേജ് എന്റെ തലയിൽ കെട്ടിവച്ചത് വരാൻ പോകുന്ന എന്തോ ഒന്നിന്റെ മുന്നോടി ആയിരുന്നെന്ന് അറിയാതെ ഞങ്ങളുടെ വിമാനം ശ്രീലങ്കയിലെ കൊളംബൊ ലക്ഷ്യമാക്കി പൊങ്ങി പറന്നു.... !!?

ബാക്കി അടുത്ത പോസ്റ്റിൽ......

21 comments:

HAINA said...

ഇത് മംഗളത്തിൽ നോവൽ വായിക്കുന്നത് പോലെ യായി; (തുടരും)...

ramanika said...

നാട്ടിലേക്കുള്ള വരവ് ശരിക്കും മനസ്സില്‍ തട്ടി
പിന്നെ പതിവുപ്പോലെ മുള്‍മുനയില്‍ നിറുത്തുന്ന ശൈലിയും

രമേശ്‌ അരൂര്‍ said...

പ്രവാസിയുടെ മനസും മുഖവും പ്രതിഫലിപ്പിച്ച പോസ്റ്റ് ...വീട്ടി ലേക്ക് പോകാനുള്ള തയ്യാറെടുപ്പും ഉറ്റ വരുമായി ചിലവഴിച്ച നിമിഷങ്ങളെ ക്കുറിച്ചുള്ള വിവരണവും നന്നായി

Unknown said...

ഇതെല്ലം കൂടി ഒരു പുസ്തകമാക്കി പ്രസിദ്ധീകരിച്ചാല്‍ നന്നായിരിക്കും. ആശംസകള്‍.

പട്ടേപ്പാടം റാംജി said...

ഇത്തവണ ഒരു ലീവിന് പോയി (വെറും ഒരു മാസത്തേക്ക്‌) തിരിച്ച് വരാന്‍ തുടങ്ങുന്നു അല്ലെ? അതിനിടയില്‍ ഒരുവന്‍ പറ്റിക്കുക കൂടി ചെയ്തിരിക്കുന്നു..ഇനി അതെന്താണെന്ന് പറഞ്ഞോളു.

Muralee Mukundan , ബിലാത്തിപട്ടണം said...

മനസ്സിൽ തട്ടുന്നവിധം തന്നെ ഒരു പ്രവാസിയുടെ നൊമ്പരങ്ങൾ മുഴുവൻ വളരെ തന്മയത്വമായി ചിത്രീകരിച്ചിരിക്കുനൂ...
എങ്ങിനെ മനസ്സിൽ തട്ടാതിരിക്കും..അല്ലേ
എല്ലാം തന്നെ നേരനുഭവങ്ങളല്ലേ..
പരോളുകാലം..
ചിക്കുവിന്റെ സന്തോഷം..
...................

Well Done Ashok

ദിവാരേട്ടN said...

അങ്ങനെ ചിക്കുവിനു ഒരു മാസം അച്ഛനെ കിട്ടി; എല്ലാവരെയും കാണിക്കാനും കൂടി. നല്ല എഴുത്ത്. "പരോള്‍ " തന്നെ ആണ് ഇതിനു പറ്റിയ പദം.

jyo.mds said...

എന്നാണ് ചിക്കുവിനെ മണലാരണ്യം കാണിക്കാന്‍ കൊണ്ടു പോകുന്നത്? പ്രവാസിയുടെ ജീവിതം കഷ്ടം തന്നെ-

ente lokam said...

നല്ല എഴുത്ത് .സുന്ദരം ആയി വായിച്ചു പോകാം.
"ഉള്ളത് തന്നിട്ട് പെട്ടെന്ന് പോ".(customs) സത്യം തന്നെ .

എന്‍റെ ആദ്യത്തെ നാട്ടില്‍ പോക്കില്‍ ഒരു ഓഫീസര്‍ വളരെ
രഹസ്യം ആയി എന്നോട് ചോദിച്ചു .കയ്യില്‍ "coin" ഒന്നുമില്ലേ?
ഞാന്‍ പറഞ്ഞു മൂന്നെണ്ണം .സന്തോഷം കൊണ്ടു കണ്ണ് തള്ളിയ
അയാളുടെ കയ്യിലേക്ക് ഞാന്‍ മൂന്ന് ദിര്‍ഹംസ് coin വെച്ചു
കൊടുത്തു.സത്യം.എനിക്ക് മനസ്സിലായില്ല.അയാള്‍ ചോദിച്ചത്
കുതിരപ്പവന്‍ ആയിരുന്നു എന്ന്.
എന്‍റെ മുഖത്തേക്ക് ഒരു ഒന്നര നോട്ടം നോക്കി അയാള്‍ പറഞ്ഞു.
പെട്ടി എടുത്തോണ്ട് പോടോ വേഗം എന്ന്....
അടുത്ത പോസ്റ്റ്‌ ഒന്ന് മെയില്‍ ചെയ്യുമോ പ്ലീസ്.
.vcva2009 @gmail .com

Nisha.. said...

തന്റെ മാത്രമായ ‘അഛൻ’ എന്ന അവകാശം സാധിച്ചെടുക്കാനെന്നൊണം....
പിന്നെ ആ കുഞ്ഞു മുഖത്ത് വിരിയുന്നത് അഭിമാനത്തിന്റെ കണിക്കൊന്നകൾ.....!!!
ചിലപ്പോഴൊക്കെ ഇത്തരം വാക്കുകള്‍ നഷ്ട്ടത്തിനെ ഓര്‍ത്തു കണ്ണ് നനയിക്കുന്നു...
ബാക്കി വായിക്കാന്‍ കാത്തിരിക്കുന്നു........

വീകെ said...

haina:ഹൈനാ... വന്നതിനു നന്ദീട്ടൊ..തുടരും..!

ramanika:വായനക്കും അഭിപ്രായത്തിനും നന്ദി.

രമേശ്അരൂർ:വായനക്കും അഭിപ്രായത്തിനും നന്ദി.

appachanozhakkal:വായനക്കും അഭിപ്രായത്തിനും നന്ദി.

പട്ടേപ്പാടം റാംജി:വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി.

ബിലാത്തിച്ചേട്ടൻ:ഈ വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.

ദിവാരേട്ടൻ:ശരിക്കും ഒരു പരോൾ തന്നെയാണല്ലൊ. അഭിപ്രായത്തിന് വളരെ നന്ദി.

ജ്യൊ: ചേച്ചിയും ഒരു പ്രവാസി ആണല്ലൊ. പക്ഷേ, കുടുംബത്തോടൊപ്പമായതു കൊണ്ട് പരമാവധി എൻജോയ് ചെയ്യാൻ കഴിയുന്നു. ഞങ്ങൾ നേരെ തിരിച്ചും. വളരെ അന്ദി.

ente lokam:ഓരോ പ്രവാസിക്കും ഉണ്ടാകും കസ്റ്റംസ്‌കാരെ പറ്റി പറയാൻ വയറു നിറച്ച്.
വളരെ നന്ദി.

nisha:ഞങ്ങളെ സംബന്ധിച്ചിടത്തോളം കുട്ടികളുടെ ഒരു വളർച്ചയിലും പങ്കില്ല.എല്ലാം അമ്മ മാത്രം.എത്ര പണം സമ്പാദിച്ചാലും നഷ്ടങ്ങൾ മാത്രമാവും ബാക്കി...വളരെ നന്ദി.

Gopika said...

രണ്ടു വർഷം കഴിഞ്ഞുള്ള തിരിച്ചു വരാനായി, വിണ്ടും ഒരു മടങ്ങി പോക്ക്......!
മണലാരണ്യത്തിലെ തുറന്ന ജയിലിലേക്ക്....!!

manassil thattunna reethiyil ezhuthiyirikkunnu....adutha post vegamavatte....

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഈ തുടരന്‍ പരിപാടി ഇഷ്ടമല്ലാത്തതു കൊണ്ട്‌ 29 എണ്ണം ഒന്നിച്ചു വായിച്ചു. ഇപ്പൊ ദാ വീണ്ടും ചുറ്റിച്ചു. ഇനികാത്തിരിക്കണമല്ലൊ ഭഗവാനെ.

എന്റെ ഒരു കൂട്ടുകാരന്‍ പറയുമായിരുന്നു . ആര്‍ക്കും അറിഞ്ഞു കൊണ്ട്‌ ഒരു ഉപകാരവും ചെയ്യാതിരുന്നാലും , ഉപദ്രവം ചെയ്താലും മനഃസമാധാനമായി ജീവിക്കാം .

പക്ഷെ അറിഞ്ഞു കൊണ്ട്‌ ഒരുത്തനു ഒരു ഉപകാരം ചെയ്തുപോയെങ്കില്‍ കോടാലി ആയെന്നു കൂട്ടിക്കൊ എന്ന്

കുസുമം ആര്‍ പുന്നപ്ര said...

നല്ല ആര്‍ദ്രമായി എഴുതിയിരിക്കുന്നു
വായിക്കാന്‍ നല്ല രസമുണ്ട്

Unknown said...

ഹ ഹ ഹ, കുതിരപ്പവന്‍ (എന്റെലോകം)
..
ഈ തുടരന്‍ ഞാന്‍ വായിച്ച് തുടങ്ങുന്നേയുള്ളു.
ആശംസകള്‍.

SUJITH KAYYUR said...

vaayichu. ishtamaayi.

ഹംസ said...

>>>>സൈക്കിളിൽ മീൻ കൊണ്ടു വരുന്ന മീൻകാരനെ വരെ വിളിച്ചു നിറുത്തി എന്നെ കാണിച്ച് പറയും.
“ദേ ന്റെ അഛ വന്നു... ദാ ന്റെഛൻ...!”
ആ സമയം അധികാര പൂർവ്വം അവരു കാൺകെ എന്നെ വട്ടം കെട്ടിപ്പിടിക്കും...!!
തന്റെ മാത്രമായ ‘അഛൻ’ എന്ന അവകാശം സാധിച്ചെടുക്കാനെന്നൊണം...<<<<<

എന്തോ അറിയാതെ കണ്ണു നിറഞ്ഞു വി.കെ.
(ഒരു പ്രവാസിക്കെ മറ്റൊരു പ്രവാഅസിയുടെ വേദന അറിയൂ അതുകൊണ്ടാവാം ... )

അത് വിട് വല്ലാത്ത ഒരു മുസീബത്തിലാണല്ലോ പഹയാ കൊണ്ട് വന്ന് നിര്‍ത്തിയത് .. ആ പെട്ടിയില്‍ വല്ല കുണ്ടാമണ്ടിയും ഉണ്ടായിരുന്നോ?

വീകെ said...

കുസുമം:വായനക്ക് വളരെ നന്ദി.

ഇൻഡ്യാഹെറിറ്റേജ്;താങ്കളുടെ അഭിപ്രായം
ഞാനും ശരി വക്കുന്നു.നന്ദി.

കുസുമം ആർ പുന്നപ്ര:വായനക്ക് വളരെ നന്ദി.

നിശാസുരഭി;ആദ്യമായ ഈ വായനക്ക് വളരെ നന്ദി.

സുജിത് കയ്യൂർ: ആദ്യമായ ഈ വായനക്ക് വളരെ നന്ദി.

ഹംസ; ശരിയാ മാഷെ.ഒരു പ്രവാസിയെ തിരിച്ചറിയാൻ മറ്റൊരു പ്രവാസി തന്നെ വേണം. വളരെ നന്ദി.

ശ്രീ said...

ഇത്തവണ എങ്കിലും സമാധാനപൂര്‍വ്വമായ ഒരു എപ്പിസോഡ് ആയിരിയ്ക്കുമെന്നാണ് കരുതിയത്... എവിടെ? അവസാനമായപ്പോ ദാ പിന്നേം സസ്പെന്‍സ്!

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

tension..tension..tension...

വീകെ said...

ശ്രീ:വന്നതിനും അഭിപ്രായത്തിനും നന്ദി മാഷെ.

സുനിൽ പെരുമ്പാവൂർ: വന്നതിനു നന്ദിയുണ്ട്. കുറേ കാലമായല്ലൊ കണ്ടിട്ട്...?

ഇവിടെ വരികയും വായിക്കുകയും,എന്നാൽ ഒന്നും ഉരിയാടാതെ പോയ എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ നന്ദി അറിയിക്കുന്നു....