Sunday 15 December 2013

നോവൽ. മരുഭൂമി.(6)

കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ...

തുടർന്നു വായിക്കുക....

തുറന്ന ഇരുട്ടറ...

പോലീസ് മുഹമ്മദിന്റെ അരയിൽ കൈ കൊടുത്തുള്ള നിൽ‌പ്പും ക്രൂദ്ധമായ മുഖവും കണ്ട ഞങ്ങൾ അവിടെത്തന്നെ കണ്ണും തള്ളി നിന്നുപോയി...!
ഇവനെങ്ങനെ അറിഞ്ഞു...?
ഒരു ഭയം ഞങ്ങളെ വലയം ചെയ്തു...!
ഞങ്ങൾ രണ്ടു പേരും തിരിഞ്ഞ് ഉസ്മാന്റെ മുഖത്തു നോക്കി. ഉസ്മാനും അതു കണ്ട് ഒന്നു വിരണ്ടതുപോലെ..!
ഉസ്മാൻ പറഞ്ഞു.
“നിങ്ങൾ ഇവിടെത്തന്നെ നിൽക്ക്... ഞാനിപ്പോ വരാം...”
അതും പറഞ്ഞ് ഉസ്മാൻ വാതിലിൽ മുട്ടിയിട്ട്  അകത്തേക്ക് പോയി. നിമിഷനേരം കഴിഞ്ഞതും ഉസ്മാന്റെ കൂടെ ഈജിപ്ഷ്യൻ നഴ്സും പുറത്തു വന്നു. ഈജിപ്ഷ്യൻ നഴ്സ് പർദ്ദയണിഞ്ഞ് മുഖം മാത്രം മറക്കാതെ ഞങ്ങളുടെ മുൻപിൽ നടന്നു. അകത്ത് വച്ച് ഞങ്ങളുടെ മുന്നിൽ വന്നപ്പോൾ പർദ്ദയില്ലായിരുന്നു.

ഈജിപ്ഷ്യൻ നഴ്സിനെ കണ്ടതും അരയിൽ കുത്തിയിരുന്ന പൊലീസ് മുഹമ്മദിന്റെ കൈകൾ താഴേക്ക് ഊർന്നു വീണു...!
ശ്വാസം പിടിച്ച് മസ്സിലും വീർപ്പിച്ചു നിന്ന പോലീസ് മുഹമ്മദിന്റെ വായു ഏതിലേ പോയെന്നറിയില്ല. ക്രൂദ്ധമായ മുഖത്ത് എത്ര പെട്ടെന്നാണ് പുഞ്ചിരി വിടർന്നത്...!
അടുത്തെത്തിയ നഴ്സ് മുഹമ്മദിനോട് അറബിയിൽ എന്തൊക്കെയോ പറഞ്ഞു. അതോടെ മുഹമ്മദിന്റെ മുഖഭാവം തന്നെ മാറി. ഏതാണ്ടൊരു പ്രേമ കാമുകന്റെ പ്രസാദാത്മക മുഖം. അതു കഴിഞ്ഞ് മുഹമ്മദ് ഞങ്ങളോട് പറഞ്ഞു.
“ഇവരുടെ ലൈറ്റൊക്കെ എപ്പൊ വിളിച്ചാലും പോയി ശരിയാക്കിക്കൊടുക്കണോട്ടോ...”
ഞങ്ങൾ തല കുലുക്കി സമ്മതിച്ചു.  വളരെ സന്തോഷമായി മുഹമ്മദ് വണ്ടിയെടുത്ത് യാത്രയായി. അതു കണ്ട നഴ്സും ഞങ്ങളും ചിരിച്ചു.

നഴ്സ് തിരിച്ചു നടന്നപ്പോൾ ഉസ്മാൻ പറഞ്ഞു.
“അവക്കടെ മുൻപിൽ ഇവനൊരു പാവക്കുട്ടിയാ... ഇപ്പോ കണ്ടില്ലെ...!”
അതു ശരിയായിരുന്നു. ആ കാഴ്ച കൺനിറയെ കണ്ടതല്ലേയുള്ളു.
“അതെന്താ... അവരു തമ്മിൽ വല്ല ലപ്പോ മറ്റോ...?”
അബ്ദുൾ ഖാദറിന്റെ ചോദ്യം കേട്ട് ഞങ്ങൾ ചിരിച്ചു.
“എവിടെ.... അവള് അടുപ്പിക്കത്തില്ല... അവനീ മണത്തു നടക്കലു മാത്രേയുള്ളു....!”
“അവളുടെ കല്യാണം കഴിഞ്ഞതാ....?”
എന്റെ ചോദ്യത്തിന് എല്ലാവരും കൂടി എന്റെ നേരെ സൂക്ഷിച്ചു നോക്കി.
“ങൂം.... എന്തിനാ...?”
അബ്ദുൾ ഖാദറിന്റെ ആ മറുചോദ്യത്തിന് ഒരു കൂട്ടച്ചിരിയായിരുന്നു മറുപടി.
“അവള് ഈ കഴിഞ്ഞ വെക്കേഷന് പോയപ്പോൾ കഴിച്ചതേയുള്ളു.. രണ്ടു മാസമായതേയുള്ളു തിരിച്ചു വന്നിട്ട്...”
“അവരുടെ മുഖം കണ്ടിട്ട് നല്ല പ്രായം തോന്നുന്നുണ്ടല്ലൊ...?”
“ഹേയ്.. അത്ര പ്രായോന്നുമില്ല. അതവരുടെ പൊക്കവും തടിയും കണ്ടിട്ട് തോന്നുന്നതാ...”
“നല്ല വെളുത്ത് ചുകന്നിരിക്കുന്നു...!”
“ഈജിപ്ഷ്യൻ പെണ്ണുങ്ങളൊക്കെ അങ്ങനാ...!”
“ക്ലിയോപാട്രമാരുടെ നാടല്ലെ..!

ഞങ്ങൾ മുറിയിൽ വന്നിരുന്ന്  പോലീസ് മുഹമ്മദിന്റെ വീര കഥകൾ ഉസ്മാനിൽ നിന്നും കേട്ട് ചിരിച്ചെങ്കിലും, അവൻ വലിയ കുഴപ്പക്കാരനാണെന്നുള്ള തിരിച്ചറിവുണ്ടായിരുന്നു. അതുകൊണ്ട് ഒരു തരം പേടിയുള്ള ബഹുമാനം ഞങ്ങൾ ഉള്ളിൽ സൂക്ഷിച്ചു പോന്നു.

ദിവസങ്ങൾ കഴിയവേ ഡീസൽ തീരാൻ പോകുന്ന വിവരം ഓഫീസിൽ വിളിച്ചു പറഞ്ഞു. പിറ്റേ ദിവസം ഡീസലുമായി വന്ന ടുണീഷ്യക്കാരൻ ‘ഫർഗീലി’ക്ക് ചോറുണ്ടാക്കി കൊടുത്തു. അതിനായി അവൻ കോഴിയും കുപ്പൂസും മറ്റും കൊണ്ടുവന്നിരുന്നു. ഞങ്ങൾ പാകപ്പെടുത്തി കൊടുത്താൽ മതിയായിരുന്നു. അതോടെ അവനുമായി ഞങ്ങൾ നല്ല ചങ്ങാത്തം സ്ഥാപിച്ചു.

ഒരുമാസം കഴിഞ്ഞിട്ടും നാട്ടിൽ നിന്നും ഒരു കത്തും ആർക്കും വന്നില്ല. എല്ലാ ആഴ്ചയിലും ഞങ്ങൾ ഓരോരുത്തർക്കും കത്തുകളയക്കുമായിരുന്നു. ഒരു കത്തിനും മറുപടി വരികയുണ്ടായില്ല. നാട്ടിലെ വിശേഷങ്ങൾ അറിയാൻ ഒരു നിവർത്തിയുമില്ലായിരുന്നു. പേപ്പറോ ടീവിയോ ഒന്നും ലഭ്യമല്ല. ഉസ്മാനോട് മക്കയിൽ നിന്നും പഴയതോ പുതിയതോ ആയ പേപ്പറുകൾ സംഘടിപ്പിക്കണമെന്ന് പറഞ്ഞയച്ചിരുന്നെങ്കിലും കിട്ടുകയുണ്ടായില്ല. പത്രമൊക്കെ ആഴ്ചയിലൊരിക്കൽ മാത്രമേ വരികയുള്ളുവത്രെ.  പകരം രണ്ടു പഴയ ‘നാന സിനിമാ മാസിക’ കൊണ്ടുത്തന്നു. അതിനകത്താണെങ്കിലൊ ഒരു ചിത്രവും നേരെ ചൊവ്വെ കാണാനോ വായിക്കാനൊ കഴിയുമായിരുന്നില്ല.

ചിത്രങ്ങളുടെ മുകളിലൊക്കെ കരിവാരി തേച്ചിരിക്കുന്നു. അതുകാരണം മറുപുറത്തെ അക്ഷരങ്ങളും കറുത്ത മഷിയിൽ മുങ്ങിപ്പോയിരുന്നു. സൌദിയിലെ സെൻസറിങ്ങ് കഴിഞ്ഞിട്ടാണത്രെ ഇതൊക്കെ പുറത്തു വിടുന്നത്. ഈ രീതിയിലാണത്രെ സെൻസറിങ്...!
പലപ്പോഴും കരിവാരിത്തേച്ചാലും വായനക്കാർ തുടച്ചു കളഞ്ഞ് കണ്ടാലൊയെന്നു സംശയിച്ചിട്ടാവും ആ പേജുകൾ അപ്പാടെ കീറിയെടുത്ത് നശിപ്പിച്ചതിനു ശേഷമാവും ബാക്കിയുള്ളത് പുറത്തു വിടുകയത്രെ..!
ഒരെണ്ണത്തിൽ ചെമ്മീനിലെ ഷീലയുടെ ഒരു മുഴുവൻ പേജ് ചിത്രമുണ്ടായിരുന്നു.
‘കറുത്തമ്മ’ യുടെ മൂക്കിൻ‌ത്തുമ്പു മുതൽ ലുങ്കിയുടെ കുത്തിനു താഴെവരെ കരിമഷിയിൽ കുളിപ്പിച്ചിരുന്നു. പിന്നെ അതിനകത്ത് എന്തു കാണാനാ...?
ഒരെണ്ണത്തിൽ ഒരു ക്രിസ്ത്യൻ പള്ളിയുടെ മുൻഭാഗത്തിന്റെ പടമായിരുന്നു. ഉയർന്നു നിൽക്കുന്ന ഒരു കുരിശും, പിന്നെ യേശുവിന്റേയും കന്യാമറിയത്തിന്റേയും മറ്റും പ്രതിമകളും. ഒന്നും കാണിച്ചില്ല. അതപ്പാടെ കരിമഷിയിൽ കുളിപ്പിച്ചിരുന്നു. ഞങ്ങൾ വെള്ളത്തിലിട്ട് കഴുകി ഉണക്കിയൊക്കെ നോക്കി. അപ്പോഴാണ് നേരിയ കാഴ്ച കിട്ടിയത്.

ഇതൊക്കെ കണ്ടാൽ ഇവിടുള്ളവർക്ക് എന്തു സംഭവിക്കുമെന്ന് അറിയില്ല. അവരുടെ നാട്ടിലെ സാംസ്ക്കരിക നിലപാടിനോട് പ്രതിഷേധിക്കാൻ നമ്മൾക്ക് അവകാശമില്ല.
‘ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുക്കഷണം തന്നെ തിന്നണമെ’ന്ന നിലപാടാണല്ലൊ നാം മലയാളികൾ സ്വീകരിച്ചു പോരുന്നത്. അതുകൊണ്ടാണല്ലൊ ലോകം മുഴുവൻ നമ്മൾ വ്യാപിക്കാനും, വിവിധ സാംസ്കാരിക നിലപാടുകളനുസരിച്ച്  ജീവിക്കുന്നവർക്കൊക്കെ സ്വീകാര്യരാവാനും കാരണമായത്.

മാസം രണ്ടു കഴിഞ്ഞിട്ടും ശമ്പളം വന്നില്ല. ഡീസലിനു വേണ്ടി വിളിച്ചപ്പോൾ ശമ്പളത്തിന്റെ കാര്യം സൂചിപ്പിച്ചിരുന്നു. ഉടനെ എത്തുമെന്നും പറഞ്ഞിരുന്നു. ഡീസലുമായി ട്യുണീഷ്യക്കാരൻ  ‘ഫർഗീലി’ വന്നപ്പോഴാണ് കൂടുതൽ വിവരങ്ങളറിഞ്ഞത്. അയാൾക്ക് ശമ്പളം കിട്ടിയിട്ട് നാലുമാസമായത്രെ. ഇന്നും കാലത്ത് മാനേജർ അഷ്‌റഫുമായി ശമ്പളത്തിനായി വഴക്കുണ്ടാക്കിയിട്ടാണ് പോന്നതത്രെ.

ഞങ്ങളുടെ കയ്യിൽ അഡ്വാൻസ് തന്ന പണം മുഴുവനും തീർന്നിരിക്കുന്നു. ഇനിയെന്ത് എന്ന് ഞങ്ങൾ ഞങ്ങളോട് തന്നെ പലവട്ടം ചോദിച്ചു. അപ്പോഴാണ് ഫിലിപ്പൈനിയുടെ വരവ്. രണ്ടു വീപ്പ ഓയിലുമായി വന്നതാണ്. ഓയിൽ ഇല്ലാതിരുന്നതു കൊണ്ട് ജനറേറ്ററിന്റെ ഓയിൽ എങ്ങനെയാണ് മാറ്റി ഒഴിക്കേണ്ടതെന്ന് കാണിച്ചു തന്നിരുന്നില്ല.

അന്ന് പണി കഴിഞ്ഞ് പോയപ്പോൾ സുരേന്ദ്രനും കൂടെ പോയി. സ്ഥലം മാറ്റം വേണമെന്ന സുരേന്ദ്രന്റെ ആവശ്യത്തിന് ഫിലിപ്പൈനി എതിരു നിന്നില്ല. ഒരു സൈറ്റിൽ ഒരാൾ മാത്രമേ ഉള്ളുവെന്നും, ഒരാൾ കൂടി വേണ്ടതുണ്ടെന്നും കേട്ടതു കൊണ്ടാണ് പോയത്. മാത്രമല്ല അത് ഏതോ ഒരു ചെറിയ പട്ടണത്തോട് ചേർന്നാണ് ആശുപത്രി. അവിടെ സർക്കാരിന്റെ വക കറണ്ട് ഉണ്ട്. അതു പോകുമ്പോൾ മാത്രം ഓടിക്കാനാണ് ജോലിക്കാരെ വക്കുന്നത്. ചുരുക്കത്തിൽ അവിടെ പണിയൊന്നും ഇല്ല. ചുമ്മാ ഉണ്ടും ഉറങ്ങിയും കഴിയാം. പട്ടണമായതു കൊണ്ട് ഫോൺ ചെയ്യാനും കത്തയക്കാനും മറ്റും സൌകര്യങ്ങളും കാണും. നല്ല വിഷമമുണ്ടായെങ്കിലും അയാളെങ്കിലും രക്ഷപ്പെടട്ടേയെന്നാണ് ഞങ്ങളും ആഗ്രഹിച്ചത്. കാരണം, മിക്കവാറും രാത്രികളിൽ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നതും ചിലപ്പോഴൊക്കെ പൂർണ്ണ ഗർഭിണിയായ ഭാര്യയെ ഒറ്റക്കാക്കി പോന്നതിന് സ്വയം ശപിക്കുകയും സഹിക്കാൻ കഴിയാതെ കരയുകയും മറ്റും ചെയ്യുന്നത് ഞങ്ങൾ കാണുന്നുണ്ടായിരുന്നു. ഒരു ആശ്വാസവാക്ക് പറയാൻ പോലും ഞങ്ങൾ അശക്തരായിരുന്നു.

പകരം ഒരാളെ ഉടനെ കൊണ്ടുത്തരാമെന്നും പറഞ്ഞാണ് ഫിലിപ്പൈനി പോയത്. പിന്നെ ഞങ്ങൾ രണ്ടാളും മാത്രമായി. ഈ ആശുപത്രിക്ക് പുറത്തുള്ള ലോകത്ത് എന്തു നടക്കുന്നുവെന്നറിയാൻ ഒരു നിവർത്തിയുമില്ലായിരുന്നു.

ദിവസവും നാട്ടിലെ വാസുനായരുടെ ചായക്കടയിൽ വന്നിരുന്ന് മാതൃഭൂമി പത്രം അരിച്ചു പെറുക്കും. (അന്നൊക്കെ ചായക്കടയും ബാർബർ ഷാപ്പും മറ്റും ഗാമീണ വായനശാലകൾ കൂടി ആയിരുന്നു. പത്രം കാശു കൊടുത്ത് വാങ്ങാൻ കഴിവുള്ളവരായിരുന്നില്ല സാധാരണ ഗ്രാമീണർ.) അതുകഴിയുമ്പോഴേക്കും മനോരമ എത്തും. അപ്പോഴേക്കും ഒരു ചായ കുടിക്കാനുള്ള മൂടാവും. കേരള കൌമുദിയും അവസാനം ദേശാഭിമാനിയും കൂടി കഴിഞ്ഞിട്ടാവും അവിടന്നെഴുന്നേൽക്കുക.
ഇവിടെ ഈ ഓണംകേറാമൂലയിൽ വന്നിട്ട് ഒന്നിനും കഴിയാതെ...
ലോകവാർത്തകളറിയാതെ...
നാട്ടു വിശേഷങ്ങളറിയാതെ....
പുറത്തോട്ടൊന്നിറങ്ങാൻ പോലും കഴിയാതെ....
എത്ര സമയം മുറിക്കകത്ത് ഇങ്ങനെ ഇരുന്നും കിടന്നും കഴിയാൻ ഒരു ശരാശരി മലയാളിക്ക് കഴിയും......!
ഞങ്ങൾക്ക് പുറത്തുള്ള ലോകം ഇപ്പോഴുമവിടെത്തന്നെ ഉണ്ടോന്നു പോലും അറിയാതെ... ചെറുപ്പത്തിൽ കേട്ടുമറന്ന ഭീകര രൂപികളായ കഥാപാത്രങ്ങളെ തേടി വന്ന ഇവിടത്തെ കുട്ടികളുടെ ആകാംക്ഷ എത്ര വലുതായിരുന്നെന്ന് ആലോചിക്കുകയായിരുന്നു.
അപ്പോൾ ലോകം എന്തെന്ന് കുറച്ചെങ്കിലും മനസ്സിലാക്കിയ ഞങ്ങൾ ശരിക്കും ഇവിടെ ഒരു ഇരുട്ടറയിൽ അടക്കപ്പെട്ടതുപോലെ ആയി...!
അതെ, ഒരു തുറന്ന ഇരുട്ടറ..!!
പുറത്തെന്തു നടക്കുന്നുവെന്ന് അറിയാൻ കഴിയാത്ത ഞങ്ങളുടെ മാനസ്സികാവസ്ഥ എങ്ങനെ പറഞ്ഞു മനസ്സിലാക്കും....?!
അതിനേക്കാൾ ഞങ്ങളെ വലച്ചത് മറ്റൊന്നായിരുന്നു.
ഭക്ഷണം..!

കയ്യിലെ കാശെല്ലാം തീർന്നിരിക്കുന്നു. ശമ്പളം വരുമെന്നുള്ള ഒരു പ്രതീക്ഷയുമില്ല. ചോദിക്കാൻ ഒരു അയല്പക്കം പോലുമില്ല. രാത്രിയിൽ പൊറോട്ട ഉണ്ടാക്കുന്ന മൈദപ്പൊടി  ഉസ്മാൻ വാങ്ങി വച്ചതായിരുന്നു. ഇനി അടുത്ത ചാക്ക് മൈദപ്പൊടി ഞങ്ങൾ വാങ്ങണം.
ഒന്നിനും കാശില്ലാതെ, ആലോചിക്കുന്തോറും ഒരു തളർച്ച ഞങ്ങളെ ബാധിക്കുന്നു.

ഞങ്ങളുടെ പ്രശ്നങ്ങൾ അറിയാവുന്ന ഉസ്മാനും മൊയ്തുവും കൂടി അതിനൊരു താൽക്കാലിക  പരിഹാരം നിർദ്ദേശിച്ചു. ഭക്ഷണത്തുനുള്ള വക കണ്ടെത്താനായി മാത്രമുള്ള ആ നിർദ്ദേശം, കുറഞ്ഞ ശമ്പളക്കാരായ അവരുടെ വരുമാനത്തിൽ നിന്നും കുറച്ചു നഷ്ടം വരുത്തിക്കൊണ്ടുള്ളതായിരുന്നു...!
അതിന് നിറകണ്ണുകളോടെ ഞങ്ങൾ നന്ദി പറഞ്ഞു.

ബാക്കി അടുത്ത ജനുവരി-1ന് പുതുപ്പുലരിയിൽ....

Sunday 1 December 2013

നോവൽ. മരുഭൂമി.-5


കഥ ഇതുവരെ...
ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർ മാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടെ സൈറ്റിൽ എത്തിച്ചേർന്നു. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലും എല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു രാത്രി സമ്മാനിച്ചു. നേരം വെളുത്തതും ഇടിയിലും കല്ലേറിലും ഒരു സുപ്രഭാതം. കാഫറുകളെ കാണാനെത്തിയ കുട്ടികളായിരുന്നു കല്ലെറിഞ്ഞത്. അവർ മനസ്സിൽ കണ്ട രൂപങ്ങളായിരുന്നില്ല ഞങ്ങളുടേത്. ആശുപത്രി മാനേജർ ഉമ്മറും അസ്സർബായിയും ചേർന്ന് ഞങ്ങളെ സമാധാനിപ്പിച്ചു.

തുടർന്നു വായിക്കുക....

ഒരു ഫോൺകാൾ.....

മുറിയിൽ കയറി വെറുതെ കിടക്കുകയായിരുന്ന കൂട്ടുകാരോട് പോലീസ് വണ്ടി വരുന്ന  വിവരം പറഞ്ഞു.
അവരും ഞെട്ടിയെഴുന്നേറ്റു. അബ്ദുൾഖാദർ പറഞ്ഞു.
“പണ്ടാറടങ്ങാനായിട്ട്... കാലത്തൊരെണ്ണം കഴിഞ്ഞതേയുള്ളു...!”
പറഞ്ഞു തീരുന്നതിനു മുൻപേ വാതിലിൽ  മുട്ടു കേട്ടു..
എന്തു ചെയ്യണമെന്നറിയാതെ ഒരു നിമിഷം ഞങ്ങൾ നിന്നു..
പോലീസ്സായതോണ്ടും അധികനേരം മുട്ടിക്കുന്നത് ശരിയല്ലെന്നറിയാവുന്നതു  കൊണ്ടും വേഗം വാതിൽ തുറന്നു.
വാതിൽക്കൽ ഉസ്മാനാണ്.
തൊട്ടു പിറകിൽ ഒരു അറബിയും.
അവർ അകത്തു കടന്നതും വാതിൽ ഞാൻ ചേർത്തടച്ചു.
ഇല്ലെങ്കിൽ ആരു പറയുന്നതും കേൾക്കാനാകില്ല. വന്ന ഉടനെ തന്നെ ഞങ്ങൾ നമസ്ക്കാരം പറഞ്ഞു. ഉടനെ ഉസ്മാൻ അറബിയെ പരിചയപ്പെടുത്തി.
“പുള്ളിക്കാരൻ അമാറയിലെ പോലീസ് ചീഫ് ആണ്....!”
കേട്ടതും ഒന്നു കിടുങ്ങിപ്പോയ ഞങ്ങൾ ഒരു നിമിഷം അദ്ദേഹത്തിന്റെ മുഖത്തു നോക്കി. അറിയാതൊരു വിറയൽ കാല്പാദം മുതൽ പെട്ടെന്നിരച്ചു കയറി.
“നിങ്ങളെ പരിചയപ്പെടാനായി വന്നതാ...”
ഉസ്മാന്റെ അടുത്ത വാചകം കുറച്ചൊരു ആശ്വാസമായി. ഞങ്ങളൊന്നു ദീർഘശ്വാസം വിട്ടു. പിന്നെ ഞങ്ങളെ ഉസ്മാൻ പരിചയപ്പെടുത്തി.

അതുകഴിഞ്ഞ് അദ്ദേഹം അറബിയിൽ ചെറിയ പ്രസംഗം നടത്തി. ആദ്യമായാണ് അത്രയും നീളത്തിൽ അറബി കേൾക്കുന്നത്. വല്ലാത്ത ഒരു ശ്വാസം മുട്ടൽ. അദ്ദേഹവും വളരെ ശ്വാസം മുട്ടിയാണ് പറയുന്നതെന്ന് തോന്നി. പ്രസംഗം കഴിഞ്ഞതും വളരെ പെട്ടെന്ന് തന്നെ മുറിയിൽ നിന്നിറങ്ങി ജീപ്പിൽ കയറി യാത്രയായി. പറഞ്ഞതൊക്കെ ഞങ്ങൾക്ക് മനസ്സിലായൊ എന്നൊന്നും മൂപ്പിലാൻ ശ്രദ്ധിച്ചില്ല.

പുള്ളിക്കാരൻ പോയതോടെ അവൻ പറഞ്ഞതെന്തന്നറിയാനായി ഉസ്മാന്റെ മുഖത്തു നോക്കി. രക്തമയമില്ലാത്ത ഞങ്ങളുടെ മുഖം കണ്ടിട്ടാകും ഉസ്മാൻ ചെറിയൊരു പുഞ്ചിരിയോടെ പറഞ്ഞത്.
“ങ്ങ്ള് പേടിക്കേണ്ടതില്ല....!”
ഞങ്ങളുടെ ശ്വാസം മുട്ടലിന് ആശ്വാസം തന്നു. എങ്കിലും അടുത്ത വാചകം വീണ്ടും ടെൻഷനുണ്ടാക്കി.
“എങ്കിലും ഓനെ പേടിക്കണം...!?
ഞങ്ങൾ പരസ്പ്പരം നോക്കി. ഉസ്മാൻ തുടർന്നു.
“അവൻ പറഞ്ഞത്, നിങ്ങൾ ആദ്യമായിട്ടാണ് ഇവിടെ വരുന്നത്. ഇവിടത്തെ നിയമങ്ങൾ നിങ്ങൾ പാലിക്കണം. പിന്നെ നഴ്സുമാരുടെ ഭാഗത്തേക്ക് ഒരു കാരണവശാലും പോകാൻ പാടില്ല. അവരോട് സംസാരിക്കാനോ, അവരിൽ നിന്നും എന്തെങ്കിലും കൊടുക്കൽ വാങ്ങലുകളും പാടില്ല. അനാവശ്യമായി അലഞ്ഞു തിരിഞ്ഞു നടക്കാനോ ഇക്കാമയില്ലാതെ പുറത്തിറങ്ങാനോ പാടില്ല...”

ഇത്രയേ ഉള്ളോ...
ഞങ്ങൾ ശരിക്കും പേടിച്ചിരുന്നു. കാലത്ത് നടന്നതിന്റെ ബാക്കി ആയിരിക്കുമെന്നാണ് കരുതിയത്. ഉസ്മനെ കട്ടിലിൽ ഇരുത്തിയിട്ട് ഞങ്ങൾ ചുറ്റും കൂടി.
ഉസ്മാൻ ബാക്കി കൂടി പറയാൻ തുടങ്ങി.
“അവൻ വെറുമൊരു പോലീസ്സുകാരനല്ല. ഇവിടത്തെ അമീർ എന്നു വച്ചാൽ കളക്ടറുടെ അധികാരമുള്ളയാൾ, പുള്ളിക്കാരന്റെ ചേട്ടനാണ് ഈ പോലീസ് മുഹമ്മദ്. അതായത് ഇവനാണ് പോലീസ് ചീഫ്. ഇവനിൽ താഴെയാണ് ബാക്കിയുള്ളവരൊക്കെ. അതു കൊണ്ട് ഇവനെ പിണക്കാതിരിക്കുക എന്നത് ആദ്യത്തെ തിരിച്ചറിവ്. ആള് കുഴപ്പക്കാരനൊന്ന്വല്ലാട്ടൊ... നല്ലവനാ.. എങ്കിലും കുഴപ്പക്കാരനാ...!”
“നമ്മളൊന്നിനുമില്ലേ... അടങ്ങിയൊതുങ്ങി നമ്മടെ കാര്യം നോക്കി ജീവിച്ചാൽ പോരേ...”
ഞാൻ പറഞ്ഞു.
അതിനിടക്ക് ഉസ്മാൻ ചോദിച്ചു.
“അതൊക്കെ പോട്ടെ.. നിങ്ങൾ നാട്ടിൽ നിന്നും വന്നിട്ട് കത്തയച്ചോ...?”
“എങ്ങനെ അയക്കാനാ... ഇവിടെയെത്തിയിട്ട് രണ്ടാഴ്ച ആയെങ്കിലും പുറം ലോകം കാണുന്നത് ഇന്നലെയാ...!”
സുരേന്ദ്രൻ പറഞ്ഞു . എന്നിട്ട് തുടർന്നു.
“എന്റെ ഭാര്യക്ക് ഇത് ഒൻപതാം മാസാ... ഡെൽഹിയിലെ ഫ്ലാറ്റിൽ ഒറ്റക്കാ...  തൊട്ടടുത്ത ഫ്ലാറ്റിലെ ഒരു തമിഴ് ഫാമിലിയെ ഏൽ‌പ്പിച്ചിട്ടാ പോന്നത്. അവളുടെ വിവരം അറിയാഞ്ഞിട്ട്  എനിക്ക് ഇരിക്കപ്പൊറുതിയില്ല. ആശുപത്രിയിലെ ഫോണിൽ നിന്നും നമുക്ക് നാട്ടിലേക്ക് വിളിക്കാൻ പറ്റ്വോ.. ഉസ്മാൻ..?”
“പറ്റില്ല. അത് മക്കയും ജിദ്ദയും മാത്രമേ കിട്ടുള്ളു. പുറത്തേക്ക് പോകില്ല...”

അപ്പോഴാണ് കത്തയക്കുന്നത് എങ്ങിനെയെന്നതിനെക്കുറിച്ച് ഞങ്ങളും ആലോചിക്കുന്നത്.
“ഒരു വഴിയുമില്ലെ കത്തയക്കാൻ...?” ഞാൻ.
“ഒരു പോസ്റ്റുമാൻ വല്ലപ്പോഴും ഇവിടെ വരാറുണ്ട്. ആശുപത്രിയിലേക്ക് വല്ല കത്തും ഉണ്ടെങ്കിൽ മാത്രം. അതിന്  കൃത്യ സമയമൊന്നും പറയാൻ പറ്റില്ല. പലപ്പോഴും ഞങ്ങൾ കാണാറു പോലുമില്ല പോസ്റ്റുമാനെ.. അത് വല്ല മാസത്തിൽ ഒരിക്കലോ മറ്റോ ഉള്ളു..”
“ശരിക്കും പറഞ്ഞാൽ ഒരു ഓണം കേറാമൂലയിൽ തന്നെയാ വന്നു പെട്ടിരിക്കുന്നത് അല്ലെ..?”
“അല്ല ഉസ്മാനെ.. അപ്പൊ നിങ്ങളൊക്കെ എങ്ങനാ കത്തയക്കുന്നേ...?”
“ഞങ്ങള്, മക്കേല് ഞങ്ങ്ടെ നാട്ടുകാര് സുഹൃത്തുക്കളുടെ കടേണ്ട്. ആ കടേലെ അഡ്രസ്സില് കത്തു വരും. വരുമ്പോൾ അവര് വിളിച്ചു പറേം. അന്നേരം ഞങ്ങ പോയി വാങ്ങും..”
ഒരു വല്ലാത്ത നാട്ടിലാണല്ലൊ ഈശ്വരാ വന്നു പെട്ടിരിക്കുന്നത്...!
കുറച്ചു നേരം ആരും ഒന്നും മിണ്ടിയില്ല.
ഉസ്മാൻ വീണ്ടും തുടർന്നു.
“അതിനു ഞങ്ങള് കത്ത് പോസ്റ്റ് ചെയ്യണ പരിപാടി ഇല്ലാട്ടൊ. നാട്ടിലേക്ക്  എപ്പഴും ആരെങ്കിലുമൊക്കെ പോകുന്നുണ്ടാകും. അവരുടെ കയ്യിൽ കൊടുത്തു വിടും. അവര് നാട്ടിൽ കൊണ്ടോയി പോസ്റ്റു  ചെയ്തോളും... ഒരു കാര്യം ചെയ്യ്. നിങ്ങള് കത്തുകൾ എഴുതിക്കോ... നാളെ ഞാൻ മക്കയിൽ പോകുന്നുണ്ട്. അവിടെ പോസ്റ്റു ചെയ്തോളാം. തിരിച്ചു വരുമ്പോൾ കുറച്ചു സ്റ്റാമ്പും വാങ്ങിക്കാം. അടുത്ത തവണ കത്തെഴുതുമ്പോൾ സ്റ്റാമ്പൊട്ടിച്ച് കൊടുത്തു വിട്ടാൽ പെട്ടിയിലിട്ടോളും...”
“ആരിടും..?”
“ഡോക്ടറൊക്കെ മക്കയിലല്ലെ താമസിക്കുന്നെ.. എന്നും പോകുന്നതു കൊണ്ട് കത്തയക്കാൻ ബുദ്ധിമുട്ടില്ല. മറുപടി കിട്ടാനാണ് ബുദ്ധിമുട്ട്...”

ഞങ്ങൾ കത്തെഴുതാനായി തെയ്യാറെടുക്കുമ്പോഴാണ് സുരേന്ദ്രൻ പറയുന്നത്.
“അടുത്ത തവണ ആ ഫിലിപ്പൈനി വരുമ്പോൾ, അവന്റെ കയ്യും കാലും പിടിച്ചിട്ടാണെങ്കിലും വേണ്ടില്ല ഞാനിവിടെന്ന് പോകും. ഏതെങ്കിലും കടയും ഫോണും ഒക്കെയുള്ള സ്ഥലത്തേക്ക്...”
അതു കേട്ട് കുറച്ചു വിഷമമായെങ്കിലും പൊയ്ക്കോളാൻ തന്നെയാണ് മനസ്സു പറഞ്ഞത്. പെണ്ണു കെട്ടാത്തവനാണെങ്കിലും എനിക്ക് അയാളുടെ മാനസ്സികാവസ്ഥ ഊഹിക്കാൻ കഴിയുമായിരുന്നു.
ഞാൻ ചോദിച്ചു.
“ഇങ്ങോട്ട് പോരാണെന്നറിഞ്ഞിട്ടും അവരെ ഈ അവസ്ഥയിൽ വീട്ടിലയക്കാതെ ഒറ്റക്ക് വിട്ടിട്ട് പോന്നത് എന്താ...?”
“ഞങ്ങള് ഡെൽഹിയിൽ വച്ച് പ്രേമിച്ച് കെട്ടിയതാ. രണ്ടു വീട്ടുകാരും സമ്മതിച്ചില്ല...”
ഉസ്മാൻ പോകാനായി എഴുന്നേറ്റപ്പോഴാണ് ചോദിച്ചത്.
“നിങ്ങൾ രാത്രി എന്താ ഭക്ഷണം കഴിക്കാ...?”
“ചോറ് വക്കാം... അല്ലാണ്ടെന്താ കിട്ട്വാ...?”
“ഇവിടെ ഒന്നും കിട്ടില്ല. എല്ലാം നമ്മളുണ്ടാക്കി കഴിക്കണം..”
“ ഇന്നലെ നിങ്ങൾ പൊറോട്ട തന്നല്ലൊ ഞങ്ങൾക്ക്.. അതെവിടെന്നാ...?”
“ഞങ്ങളുണ്ടാക്കുന്നതാ... എന്നാ ഇനി നമുക്ക് രാത്രിയിൽ എന്നും പൊറോട്ട ഒരുമിച്ച് ഉണ്ടാക്കാം. ഞങ്ങളിപ്പോൾ ഉണ്ടാക്കാൻ പോകാ. വരുന്നോ...?”
അതോടെ കത്തെഴുതാനുള്ള മൂഡ് പോയി. നാളെ സമാധാനമായിട്ട് എഴുതി മറ്റെന്നാൾ ഡോക്ടർ പോകുമ്പോൾ കൊടുത്തു വിടാം.  സുരേന്ദ്രൻ കത്തെഴുതാൻ തുടങ്ങിക്കഴിഞ്ഞിരുന്നു. ഞാനും അബ്ദുൾ ഖാദറും ഉസ്മാനോടൊപ്പം ചെന്നു.

ആശുപത്രിക്ക് രണ്ടു ഗേറ്റ് ഉണ്ടായിരുന്നു. ഓരോ ഗേറ്റിലും ഓരോ കാവൽ മുറിയും ഉണ്ട്. ഞങ്ങളുടെ മുറിയുടെ തൊട്ടടുത്തുള്ള പടിഞ്ഞാറേ ഗേറ്റിലൂടെയാണ് അധികവും പോക്കും വരവും. അതുകൊണ്ട് കിഴക്കെ ഗേറ്റ് തുറക്കാറേയില്ല. അതിനു മുൻ‌വശം മണ്ണിടിഞ്ഞു വീണ് സഞ്ചാരയോഗ്യമല്ല. ആ കാവൽ നിലയമാണ് ഉസ്മാനും കൂട്ടരും അടുക്കളയായി ഉപയോഗിക്കുന്നത്. മറ്റേത് അവരുടെ കിടപ്പു മുറിയും.

ഞങ്ങൾ ചെല്ലുമ്പോൾ മൊയ്തു പൊറോട്ട ഉണ്ടാക്കാനുള്ള തെയ്യാറെടുപ്പിലാണ്. ഞങ്ങൾക്കു കൂടി കണക്കാക്കി മൈദയെടുത്ത് കുഴക്കാൻ തുടങ്ങി. ചപ്പാത്തി ഉണ്ടാക്കുന്നതു പോലെ അത്ര എളുപ്പമല്ല പൊറോട്ട ഉണ്ടാക്കുന്നത്. പണികൾക്കിടക്ക് ഉസ്മാൻ ചോദിച്ചു.
“നിങ്ങൾ ഈ ജനറേറ്റർ പണിക്ക് തന്നെയാണൊ വന്നത്...?”
“അതിന്റെ കാര്യം ഒന്നും പറയാണ്ടിരിക്ക്യാ ഭേദം. നാട്ടിൽ വച്ച് ഇതാണെന്നാ പറഞ്ഞിരുന്നത്. എന്റെ സർട്ടിഫിക്കറ്റൊക്കെ കൊടുത്ത് ഇന്റർവ്യൂവൊക്കെ കഴിഞ്ഞിട്ടാ സെലക്ഷൻ തന്നത്. അതും എവിടാ.. അങ്ങ് ഡെൽഹീല്...! എന്റെ കൂടെയുണ്ടായിരുന്നവരൊക്കെ തോറ്റു. അവർക്കാർക്കും ഈ ഫീൽഡുമായി ഒരു ബന്ധവുമില്ലായിരുന്നു. അതുകൊണ്ടാ തോറ്റു പോയത്. എന്നിട്ട് എല്ലാം കഴിഞ്ഞ്  ഇവിടെ വന്നിറങ്ങിയപ്പോഴോ... ഒരു മൂന്നാലു പേരൊഴിച്ച് വന്നിറങ്ങിയവരൊക്കെ ഓട്ടോറിക്ഷ ഓടിക്കുന്നവരും, ഹോട്ടലിൽ പൊറോട്ടാ അടിക്കുന്നവരും, കൂലിപ്പണിക്ക് പോണവരും, ഒരു പണിയുമില്ലാതെ തേരാപ്പാര നടന്നവരുമൊക്കെ. അതറിഞ്ഞതോടെ എന്റെ ചങ്ക് കത്തി. ശരിക്കും ഒരു ചതിയിൽ പെട്ടിരിക്കാണെന്നാ ഞാൻ കരുതിയേ... ഹോ..  ഇവിടെ വന്ന് ആ ജനറേറ്റർ ഓണാക്കി,  പ്രകാശം വീണപ്പൊഴാ എന്റെ ചങ്കിടിപ്പ് മാറിയേ...!”

അവരുടെ ഉച്ചക്കലത്തെ ചിക്കൻ കറി കുറച്ചെ ഉണ്ടായിരുന്നുള്ളു. ഞങ്ങളുടെ പരിപ്പു കറിയും കൂടി എടുത്ത് അവരുടെ അടുക്കളയിൽ ഞങ്ങൾ കൂടി. അന്നു മുതൽ എന്നും അതൊരു പതിവായി. ഉച്ചക്കുള്ള ഭക്ഷണം മാത്രം ഞങ്ങൾ വെവ്വേറെ വച്ചു കഴിച്ചു. അവിടന്നാണ് പൊറോട്ട സ്വന്തമായി ഉണ്ടാക്കാൻ ഞങ്ങളെല്ലാവരും പഠിച്ചത്.

രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോഴാണ് ഉസ്മാൻ ഞങ്ങളുടെ മുറിയിൽ ഒരു ഫോൺ കൊണ്ടു വന്നു വച്ചത്. ആശുപത്രി മതിൽക്കെട്ടിനകത്തു മാത്രം വിളിക്കാനുള്ള സംവിധാനമേ ഉണ്ടായിരുന്നുള്ളു. അതിൽ നിന്നും ആദ്യം വന്ന വിളി നഴ്സ്‌മാരുടെ താമസസ്ഥലത്തു നിന്നും. ഫിലിപ്പൈനി സിസ്റ്റർ ‘മെർലിൻ’ ആയിരുന്നു വിളിച്ചത്. ആദ്യമായി കറണ്ടു വന്നതു കൊണ്ട് പല ട്യൂബ് ലൈറ്റുകളും സ്വിച്ചുകളും ജോലി ചെയ്യുന്നുണ്ടായിരുന്നില്ല. അതൊക്കെ ഒന്നു ശരിയാക്കാമോ എന്നറിയാനാണ് വിളിച്ചത്. ഞാൻ ഉടനെ ഉസ്മാനെ വിളിച്ച് ചോദിച്ചു.
“നഴ്സുമാരുടെ ക്വാർട്ടേഴ്സിൽ പോകരുതെന്നല്ലെ പോലീസ് മുഹമ്മദ് മുന്നറിയിപ്പ്  തന്നിരിക്കുന്നത്. ഇപ്പോൾ അവരു ലൈറ്റ് ശരിയാക്കാനായി വിളിക്കുന്നല്ലൊ..?”
“സാരമില്ല. അവരു വിളിച്ചിട്ടല്ലെ പോകുന്നത്. ഞാനും വരാം...”
“കുഴപ്പോന്നുല്ലാല്ലൊ അല്ലെ...?”
“ഇല്ലെന്ന്...”

ഞാനും അബ്ദുൾ ഖാദറും ഉസ്മാനും കൂടിയാണ് അവരുടെ ക്വാർട്ടേഴ്സിൽ പോകുന്നത്. പണികളെല്ലാം കഴിഞ്ഞ് തിരിച്ചിറങ്ങുമ്പോൾ ഞങ്ങളുടെ മുറ്റത്ത് പോലീസ് മുഹമ്മദ് ജീപ്പുമായി കാത്തു കിടക്കുന്നു...!
അരയിൽ കൈ കൊടുത്ത് ഞങ്ങളുടെ നേരെ തന്നെയാണ് ക്രൂദ്ധമായ ആ നോട്ടം....!?

ബാക്കി അടുത്ത പോസ്റ്റിൽ. ഡിസംബർ 15-ന്.....