Thursday 15 May 2014

നോവൽ. മരുഭൂമി (16)

കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി. പോസ്റ്റാഫീസിന്റെ പ്രവർത്തനം സെയ്മയിൽ ആരംഭിച്ചു. അമാറയിലെ ജനറേറ്റർ ഓടിക്കാനുള്ള പണി കിട്ടിയത്  ഞങ്ങൾക്കൊരു മുതൽക്കൂട്ടായി.  അശുപത്രിയുടെ വികസനത്തെക്കുറിച്ച് അസ്സർബായി പറഞ്ഞു.. പുതുതായി വന്ന ശ്രീലങ്കക്കാരിക്ക് ഭക്ഷണം കഴിക്കാൻ കിട്ടാത്തത്തതായിരുന്നു  വിഷമതക്കും കരച്ചിലിനും കാരണം. അവരെ മുറിയിൽ കൊണ്ടു പോയി ഞങ്ങൾ ഭക്ഷണം കൊടുത്തു. അവരുടെ ശമ്പളം കിട്ടിയതൊക്കെ ആരൊക്കെയോ അടിച്ചെടുത്തു. ഭക്ഷണം പോലും കൊടുക്കാതെ അവരുടെ കമ്പനിക്കാർ കഷ്ടപ്പെടുത്തി. ആത്മഹത്യ ചെയ്യാൻ പോയ അവരെ ഒരു ദിവസം ഇവിടെ കൊണ്ടിറക്കി. എഴുതാനും വായിക്കനും അറിയില്ലാത്ത ഹബീബക്ക് തംബ്‌ളീഷിൽ കത്തെഴുതി അയച്ച് മറുപടിക്ക് കാത്തിരിപ്പായി. വിരുന്നുകാരോടൊപ്പം പോകുമ്പോഴാണ് ഒരു ആടുജീവിതക്കാരനെ കണ്ട് ഞെട്ടിയത്.
തുടർന്നു വായിക്കുക...

ഒട്ടകം കാടായി....

അതിനിടക്ക് എന്റെ ഉമ്മയും പോയി...!
ഞങ്ങൾക്ക് പരസ്പ്പരം കാണാനാവാതെ ഉമ്മ പോയി..”
ഐമുണ്ണിക്ക അതും പറഞ്ഞ് തലയും കുമ്പിട്ടിരുന്നു.
കരയുകയായിരിക്കും.
ഞങ്ങളൊന്നും മിണ്ടിയില്ല.
അടുത്തിരുന്ന സച്ചി ഐമുണ്ണികാന്റെ പുറത്തു തലോടിക്കൊണ്ടിരുന്നു.
കുറച്ചു കഴിഞ്ഞപ്പോഴേക്കും ജാഫറുക്ക എഴുന്നേറ്റിട്ട് പറഞ്ഞു.
“ദേ ബാങ്കു വിളി കേൾക്കണുണ്ട്... നമ്മൾക്ക് പോകാ... അതു കഴിഞ്ഞിട്ട് വരാം...”

അവരോടൊപ്പം അബ്ദുളും പോയി. ഐമുണ്ണിക്കാന്റെ ജീവിതകഥ ഞങ്ങളുടെ മനസ്സിൽ വല്ലാത്തൊരു ഭാരം കയറ്റി വച്ചിരുന്നു. കുടുംബത്തിലെ മൂത്ത മക്കൾക്കെല്ലാം ഇതു ബാധകമാണെന്ന് സച്ചി പറഞ്ഞു. അവരുടെ താഴെയുള്ളവരുടെ കാര്യങ്ങൾ നോക്കി വരുമ്പോഴേക്കും ജീവിതം ഏതാണ്ട് അവസാനിക്കാറായിരിക്കും.
പാവം ഐമുണ്ണിക്കാ...

അവർ പോയതിനു ശേഷം പിന്നേയും ഞങ്ങൾ അതിനെക്കുറിച്ച് തന്നെ ഓർത്തു കൊണ്ടിരുന്നു. ഇന്ന് ആള് കൂടുതൽ ഉള്ളതല്ലെ. ഞാനും സച്ചിയും പൊറോട്ട അടിക്കാൻ മൊയ്തുവിനെ സഹായിക്കാനായി പോയി.

വരാമെന്നു പറഞ്ഞ പോലീസ്സുകാരൻ എത്തിയിരുന്നു.
അമാറയിൽ പണ്ട് ജോലി ചെയ്തിരുന്നു അയാൾ. അന്നുള്ള പരിചയമാണ് ജാഫറുക്കാക്ക്. കൂട്ടുകാർക്കു വേണ്ടി ചിലപ്പോഴൊക്കെ ഇത്തരം ബ്രോക്കർ പണി ചെയ്യാറുണ്ട്. പ്രതിഫലമൊന്നും മോഹിച്ചിട്ടല്ല. ആ പോലീസ്സുകാരന് മക്കയിലാണ് ജോലി. ഇക്കാമയില്ലാത്തവരെ പിടിക്കൽ തന്നെ.  ഹൈവേ മസ്ജിദിനടുത്തു  വച്ചായിരുന്നു കൂടിക്കാഴ്ച. നിസ്ക്കാരം കഴിഞ്ഞ് പുറത്തിറങ്ങിയതിനു ശേഷമാണ് ഐമുണ്ണിക്കാനെ പരിചയപ്പെടുത്തിയത്.

കൊണ്ടു പോകേണ്ട പെട്ടിയെല്ലാം കെട്ടിപ്പൂട്ടി കൂട്ടുകാരനെ ഏൽ‌പ്പിച്ചിട്ടു വേണം പിടി കൊടുക്കാൻ. പോകാനുള്ള ഫ്‌ളൈറ്റ് ടിക്കറ്റും എടുത്ത് കൂട്ടുകാരനെ ഏൽ‌പ്പിക്കണം. പോകുന്ന ദിവസം വിളിച്ചു പറഞ്ഞാൽ പെട്ടികളുമായി വിമാനത്താവളത്തിനു പുറത്ത് നേരത്തെ വന്ന് കൂട്ടുകാരൻ കാത്തു നിന്നിരിക്കണം. മൂന്നു ദിവസത്തിനുള്ളിൽ കയറ്റി വിട്ടോളാമെന്ന ഉറപ്പും പോലീസ്സുകാരൻ കൊടുത്തു.  ശനിയാഴ്ച  കാലത്ത് പത്ത് മണിയോടടുത്ത് പോലീസ്സുകാരൻ ഡ്യൂട്ടിയുള്ള സിഗ്നൽ പോസ്റ്റ് പറഞ്ഞു കൊടുത്തു. അവിടെ നിന്നാൽ മതി. പിരിയാൻ നേരം ജാഫറുക്ക ഷേക്ക് ഹാന്റ് കൊടുത്ത കൂട്ടത്തിൽ നാലാക്കി മടക്കിയ അഞ്ഞൂറിന്റെ ഒരു നോട്ടും കയ്യിൽ വച്ചു കൊടുത്തു.

ഒരാഴ്ച കഴിഞ്ഞിട്ടാണ് പിന്നെ ജാഫറിക്കായെ കാണുന്നത്. ഐമുണ്ണിക്കായെ കയറ്റിവിട്ടെന്ന് അറിയിക്കാനാണ് വന്നത്. പോലീസ്സുകാരൻ പറഞ്ഞതുപോലെ തന്നെ കാര്യങ്ങൾ നടന്നു. മൂന്നാം ദിവസം കയറിപ്പോയി. സർക്കാർ സ്വന്തം ചിലവിൽ ഇത്തരക്കാരെ കയറ്റി വിടാറുണ്ട്. പക്ഷെ, മാസങ്ങളോളം ജയിലിൽ കിടക്കേണ്ടി വരുമത്രെ. പാവം ഐമുണ്ണിക്കാക്ക്, ഇനിയെങ്കിലും ഒരു കുടുംബജീവിതത്തിന് ഭാഗ്യമുണ്ടാവട്ടെയെന്ന് ഞങ്ങളെല്ലാം പ്രാർത്ഥിച്ചു.

ഒരു മാസം കഴിഞ്ഞിട്ടും ഹബീബക്ക് കത്തൊന്നും വരികയുണ്ടായില്ല.
അതൊരു പക്ഷെ, ഞങ്ങളയച്ചത് കിട്ടിയിരിക്കില്ലെന്നു തന്നെ കരുതി.
കാലത്ത് പോസ്റ്റുമാന്റെ മഞ്ഞക്കളറുള്ള വണ്ടി വരുന്നതും നോക്കി ഹബീബ ആശുപത്രി വരാന്തയിൽ നിൽക്കും. വണ്ടി വരുന്നതു കണ്ടാൽ ആശുപത്രിയിൽ നിന്നും ഞങ്ങളെ ഫോൺ വിളിക്കും. ഞാനപ്പോഴേ ഉറക്കത്തിൽ നിന്നും കണ്ണു തുറക്കൂ. അടിക്കുന്നതു കേട്ടാൽ അറിയാം, ഹബീബയുടേതാണെന്ന്. എടുത്തവഴി പറയും.
“കണ്ണാ... പോസ്റ്റുമാൻ വന്താച്ച്.. ശീഘ്രം പോങ്കോ...!”

നേരത്തെ എഴുന്നേൽക്കുന്ന അബ്ദുൾ ഇതിനകം അവിടെയെത്തിയിട്ടുണ്ടാകും.
പോസ്റ്റാഫീസിന്റെ അകത്തു നിന്നും  അബ്ദുൾ പുറത്തിറങ്ങുന്നതും നോക്കി ഹബീബ ആകാംക്ഷയോടെ ആശുപത്രി വരാന്തയിൽ നിൽക്കും. നേരെ മുന്നിലുള്ള ഇടറോഡിലാണ് പോസ്റ്റോഫീസ്സ്.   കത്തില്ലെന്നറിഞ്ഞാൽ നിരാശയോടെ പിന്തിരിയും. എന്നാലും ഇടക്കിടക്ക് തിരിഞ്ഞു നോക്കും. ചിലപ്പോൾ ശരിക്ക് നോക്കിയോന്ന് എടുത്തെടുത്ത് ചോദിക്കും.
ഞങ്ങൾക്കാർക്കെങ്കിലും കത്തുണ്ടെങ്കിൽ ഹബീബയുടെ കരയുന്ന ഭാവമായിരിക്കും മുഖത്തിന്. അതുകൊണ്ട് ഞങ്ങളുടെ കത്തുണ്ടെങ്കിൽ, ഹബീബ കാണാതിരിക്കാനായി ഉടനെ പാന്റ്സിന്റെ പോക്കറ്റിൽ തിരുകും. എന്നിട്ട് ഇന്നാർക്കും കത്തില്ലെന്നു നിരാശ മുഖത്തു വരുത്തി പറയുമ്പോൾ ഹബീബക്ക് ആശ്വാസമാകുമെന്നു മാത്രമല്ല, ‘സാരോല്ല കണ്ണാ.. നാളെ വന്തിടും. കവളപ്പെടവേണ്ടാ’ന്ന് പറഞ്ഞ് എന്നെ ആശ്വസിപ്പിക്കും.
അപ്പോൾ എനിക്ക് കരച്ചിൽ വരും.

മൊയ്തുവിന് ഒരു പാർട്ട് ടൈം ജോലിയുണ്ടായിരുന്നു ഗ്രാമത്തിലെ ഒരു വീട്ടിൽ. ആ വീട്ടിലെ അറബിയും കുടുംബവും മക്കയിലാണ് സ്ഥിരതാമസം. വെള്ളിയാഴ്ചകളിൽ മാത്രമാണ് ഗ്രാമത്തിലെ വീട്ടിൽ ഉണ്ടാവുക. വ്യാഴാഴ്ച വൈകീട്ട് വന്ന് വെള്ളിയാഴ്ച രാത്രിയിൽ തിരിച്ചു പോകും. അതിനിടക്കുള്ള ദിവസങ്ങളിൽ വീട് വൃത്തിയാക്കിയിടുകയാണ് മൊയ്തുവിന്റെ ജോലി.

അന്നൊരിക്കൽ ഉച്ചക്ക് മുൻപായി വന്നപ്പോൾ, ഒരു  പ്‌ളാസ്റ്റിക് ബാഗ് നിറയെ  ഇറച്ചിയുണ്ടയിരുന്നു അറബിയുടെ കയ്യിൽ. അത് ആശുപത്രിയിൽ വന്ന് മോയ്തുവിനെ ഏൽ‌പ്പിച്ചിട്ട് പറഞ്ഞു.
“ഇതു നിന്റെ സുഹൃത്തുക്കൾക്ക് കൊണ്ടുക്കൊട്. എന്നിട്ട് അന്നുണ്ടാക്കിയതു പോലെ നിങ്ങളുടെ എരിവുള്ള മസാലക്കറി  ഉണ്ടാക്കാൻ പറ. വൈകീട്ട് ഞാൻ വന്ന് കറി വാങ്ങിച്ചോളാം...!”

അതിനൊരു കാരണമുണ്ടായിരുന്നു.
രണ്ടാഴ്ച മുമ്പായിരുന്നു ആ സംഭവം.
അന്ന് അറബി വരുമെന്നും പറഞ്ഞ് മൊയ്തു വൈകുന്നേരം അറബിയുടെ വീട്ടിലേക്ക് പോയി. അന്നവിടെ കിടക്കേണ്ടി വരുമെന്നുള്ളതു കൊണ്ട് രാത്രി കഴിക്കാനുള്ള ഭക്ഷണവും പൊതിഞ്ഞു കെട്ടി കൊണ്ടു പോയിരുന്നു. ഞങ്ങളുണ്ടാക്കിയ  ‘ചിക്കൻ കാടായി’ ആയിരുന്നു  കൂടെ കുപ്പൂസിനൊപ്പം കെട്ടിപ്പൊതിഞ്ഞത്. അറബിയും ഭാര്യയും മാത്രമേ അന്നു വന്നുള്ളു. സാധാരണ മക്കളും കൊച്ചു മക്കളും ഒക്കെ കാണും. അന്ന് ഭക്ഷണം കഴിച്ചപ്പോൾ മൊയ്തു കൊണ്ടു പോയ ചിക്കൻ കാടായി അറബിക്കും ഭാര്യക്കും ‘ക്ഷ’ പിടിച്ചു.

‘ഇതു പോലെ ചിക്കൻ കറി നാളെ നീ ഉണ്ടാക്കണമെന്ന്’ പറഞ്ഞപ്പോഴാണ് മൊയ്തുവിന്റെ ചെബ് പുറത്തായത്. അതുകൊണ്ട് മൊയ്തു ഒന്നു ചമ്മിയിട്ടാണെങ്കിലും സത്യം പറഞ്ഞു. ഞങ്ങളെക്കുറിച്ച് അറബി കേട്ടിരുന്നതിൽ പ്രധാനം അമുസ്ലീങ്ങളാണെന്ന വിവരമായിരുന്നു. അതറിയാവുന്ന മൊയ്തു പറഞ്ഞു.
“അവരോട് ചോദിച്ച് ഞാൻ തന്നെ ഉണ്ടാക്കിത്തരാം...”
“എന്തിന്..? ഭക്ഷണത്തിന് സ്വാദ് ഉണ്ടാകുന്നത് ഒരു തരം കൈപ്പുണ്യമാണ്. അത് എല്ലാവർക്കും കിട്ടില്ല. അതുകൊണ്ട് അവരേക്കൊണ്ട് തന്നെ ഉണ്ടാക്കിക്കണം...!”
അതുകേട്ട് മൊയ്തുവിന് സംശയമായി.
ആ  സംശയത്തിന് അടിസ്ഥാനമുണ്ടായിരുന്നു.
ഞങ്ങളുടെ ഗ്രാമത്തിലെ മുത്തവക്ക് ഞങ്ങളോടുള്ള, സ്വന്തം വണ്ടിയിൽ പോലും കയറ്റിക്കൊണ്ടു പോവാൻ മടിക്കുന്ന മനോഭാവം തന്നെയായിരുന്നു അതിനു കാരണം. ഈ അറബിയും മക്കയിലെ ഒരു പള്ളിയിലെ മുത്തവയാണ്. മുത്തവമാർക്കെല്ലാം ഒരേ മനോഭാവമായിരിക്കുമെന്നു  മൊയ്തുവും കരുതി.  താൻ പറഞ്ഞത് മനസ്സിലാക്കാതെയാണൊ അറബി സംസാരിക്കുന്നത്.
ഒന്നു കൂടി വിശദമാക്കാനായി മൊയ്തു പറഞ്ഞു.
“അവര് മുസ്ലീങ്ങ....”
“എനിക്കറിയാം... അതുകൊണ്ടെന്താ... ഇപ്പോൾ അവരുണ്ടാക്കിയതല്ലെ  കഴിച്ചേ....?
ഞങ്ങൾക്ക് കുഴപ്പമൊന്നുമില്ലല്ലൊ... നീയും കഴിച്ചതല്ലെ...?
ഇതിലൊന്നും ഒരു കാര്യോല്ല.. ”
“എന്നാൽ ഞാൻ അവരേക്കൊണ്ടു തന്നെ ഉണ്ടാക്കിക്കാം....!”
“ഏതായാലും നാളെ വേണ്ട. അടുത്ത പ്രാവശ്യം വരുമ്പോഴാകട്ടെ. ഇറച്ചി ഞാൻ വീട്ടിൽ നിന്നും കൊണ്ടുവരാം...”
അതാണ് അന്ന്  ഇറച്ചി നേരത്തെ കൊണ്ടു വന്ന് തന്നത്.
അതും ചെറിയ പൊതിയൊന്നുമല്ലാട്ടോ. ഒരു എട്ട്പത്ത് കിലോ കാണും...!
അതും എന്തെറച്ചിയാ...?
ഒട്ടകം.......!!
അതെ, ഒട്ടക ഇറച്ചി തന്നെ...!!
ശരിക്കും കണ്ണു തള്ളിപ്പോയി....
ഒരു ഒട്ടകത്തിനെപ്പോലും നേരെ ചൊവ്വെ അടുത്തു കണ്ടിട്ടില്ല.
സാധാരണക്കാർക്കൊന്നും വാങ്ങിക്കഴിക്കാൻ പറ്റാത്ത സാധനമാണ് സർവ്വസാധാരണമായ അറബി നാട്ടിലെ ഒട്ടകത്തിന്റെ മാംസം. അത്രയും  ഉയർന്ന വിലയാണ്. അതാണ് എട്ട് പത്ത് കിലോയോളം ഞങ്ങളേ ഏൽ‌പ്പിച്ചത്.

പകുതിയും അന്ന് കറി വച്ചു. ബാക്കിയുള്ളത് ആശുപത്രിയിലെ ഫ്രിഡ്ജിൽ വച്ചു. കറി ഞങ്ങൾക്ക് മാത്രമുള്ളത് കുറച്ചെടുത്തിട്ട് ഭൂരിഭാഗവും മൊയ്തുവിന്റെ കയ്യിൽ കൊടുത്തു വിട്ടു.
ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു ഞങ്ങൾ ഒട്ടക ഇറച്ചി കറി വച്ചത്..!
ഒട്ടകം കാടായി*......!!
ആദ്യമായിട്ടായിരുന്നു കഴിച്ചതും.....!
അതിനെന്തു സ്വാദായിരുന്നെന്ന് പറയേണ്ട കാര്യമില്ലല്ലൊ....

അടുത്ത ആഴ്ച മുതൽ പകൽ ഭക്ഷണം വക്കാനോ കഴിക്കാനോ ആവുകയില്ലെന്ന് മൊയ്തുവും  ഉസ്മാനും പറഞ്ഞപ്പോൾ ഇത്രയും വരുമെന്ന് കരുതിയില്ല. റംസാൻ  വരുകയാണ്. അതിനേക്കുറിച്ചാണ് അവർ പറഞ്ഞത്. അതിന്റെ ചിട്ടവട്ടങ്ങളെക്കുറിച്ച് അവർ പറയുമ്പോൾ വളരെ നിസ്സാരമായിട്ടേ തോന്നിയുള്ളു. നാട്ടിലും റംസാൻ മാസം സുഹൃത്തുക്കൾ പകൽ ഭക്ഷണം കഴിക്കാതെ നോമ്പ് നോക്കുന്നത് കണ്ടിട്ടുള്ളതാണ്. ചായക്കടക്കാരൻ മമ്മദ്ക്ക സ്വയം നോമ്പു  നോറ്റുകൊണ്ട് ഞങ്ങൾക്കായി ഭക്ഷണം പാകപ്പെടുത്തിത്തരുമായിരുന്നു. അതിനുമപ്പുറം വരുമോ ഇവിടത്തെ നോമ്പെന്നായിരുന്നു ചിന്ത....!

ബാക്കി  മേയ് 15-ന്... റംസാൻ...

* (ഇരുമ്പു ചട്ടിയിലാണിത് ഉണ്ടാക്കുന്നത്. മസാലയെല്ലാം ചട്ടിയിൽ തന്നെ വറുത്താണ് പാകപ്പെടുത്തുന്നത്. മറ്റ് രീതിയിലും കാടായി ഉണ്ടാക്കാൻ കഴിയുമായിരിക്കും.)

Thursday 1 May 2014

നോവൽ. മരുഭൂമി. (15)

“എല്ലാ വായനക്കാർക്കും മേയ്ദിനാശംസകൾ...”


കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി. പോസ്റ്റാഫീസിന്റെ പ്രവർത്തനം സെയ്മയിൽ ആരംഭിച്ചു. അമാറയിലെ ജനറേറ്റർ ഓടിക്കാനുള്ള പണി കിട്ടിയത്  ഞങ്ങൾക്കൊരു മുതൽക്കൂട്ടായി.  അശുപത്രിയുടെ വികസനത്തെക്കുറിച്ച് അസ്സർബായി പറഞ്ഞു.. പുതുതായി വന്ന ശ്രീലങ്കക്കാരിക്ക് ഭക്ഷണം കഴിക്കാൻ കിട്ടാത്തത്തതായിരുന്നു  വിഷമതക്കും കരച്ചിലിനും കാരണം. അവരെ മുറിയിൽ കൊണ്ടു പോയി ഞങ്ങൾ ഭക്ഷണം കൊടുത്തു. അവരുടെ ശമ്പളം കിട്ടിയതൊക്കെ ആരൊക്കെയോ അടിച്ചെടുത്തു. ഭക്ഷണം പോലും കൊടുക്കാതെ അവരുടെ കമ്പനിക്കാർ കഷ്ടപ്പെടുത്തി. ആത്മഹത്യ ചെയ്യാൻ പോയ അവരെ ഒരു ദിവസം ഇവിടെ കൊണ്ടിറക്കി. എഴുതാനും വായിക്കാനും അറിയാത്ത ഹബീബക്ക് വേണ്ടി തംഗ്‌ളീഷിൽ ഒരു കത്തെഴുതി അയച്ചു....
തുടർന്നു വായിക്കുക...

ഉം‌റ വിസ...

ജാഫ്ഫർക്ക ഇവിടെ വന്നിട്ട് പത്തുപതിനഞ്ച് വർഷമായി.
മൂന്ന് വർഷം മുൻപ് അമാറയിൽ  ക്ളീനിങ് ജോലി ചെയ്തിരുന്നു.
മറ്റെയാൾ വന്നിട്ടും വർഷം അത്രയൊക്കെയായി.
ഇതുവരെ നാട്ടിൽ പോയിട്ടില്ല.
അതിനൊരു വഴി തേടിയാണ് ഞങ്ങളുടെ മുറിയിൽ കൂടിയത്...?
അവർ രണ്ടു പേരും ആദ്യമായിട്ട് കാണുന്നതും ഞങ്ങളുടെ മുറിയിൽ വച്ചാണ്....!


ഞങ്ങളുടെ മുറിയിൽ ആദ്യം വന്നത് ജാഫറിക്കയാണ്. ഉസ്മാന്റെ കൂടെയായിരുന്നു കയറി വന്നത്. ഞങ്ങൾക്കു മുൻപേ ഈ പ്രദേശത്ത് കാലു കുത്തിയ ഒരു മലയാളിയെന്ന നിലയിൽ പലതും അറിയാനുണ്ടായിരുന്നു. ഇക്ക വരുമ്പോൾ ഈ ഗ്രാമം എങ്ങനെയായിരുന്നുവെന്നാണ് ഞാൻ ചോദിച്ചത്. ഗ്രാമത്തിന് വലിയ മാറ്റം ഒന്നും സംഭവിച്ചിട്ടില്ല. ഈ മലകളെല്ലാം അങ്ങനെത്തന്നെ ഉണ്ടായിരുന്നുവെന്ന് പറഞ്ഞത് കൂട്ടച്ചിരി ഉണ്ടാക്കി.
“അന്നൊക്കെ നമ്മൾ വഴിയിലിറങ്ങി നിന്നാൽ മതി. ആദ്യം വരുന്നവൻ തന്നെ കാറു നിറുത്തി നമ്മളെ മക്കയിലേക്ക് പോണ വഴി എവിടെ വേണേലും കൊണ്ടിറക്കിത്തരും. അവർക്കതൊക്കെ വലിയ സന്തോഷമായിരുന്നു. പിന്നെ പോണ വഴി വിശേഷങ്ങൾക്കിടക്ക് അവൻ നമ്മളോട് കെഞ്ചും. എന്തിനാന്നോ..? അവന് ഒരു പണിക്കാരനെ നാട്ടിൽ നിന്നും കൊണ്ടുക്കൊടുക്കുമോന്ന് ചോദിച്ച്. അന്നൊന്നും ഇതുപോലെ ആളുകൾ നേരെ ചൊവ്വെ വിസവഴിയൊന്നും വരാറില്ല. വിസയുണ്ടാക്കാനൊക്കെ വലിയ പാടാ.. വലിയ ഷേക്കുമാർക്കും വലിയ കമ്പനികൾക്കും  പിടിപാടുള്ളവനും മാത്രമേ പറ്റുള്ളു. അതുകൊണ്ട് നമ്മുടെ ആളുകൾ വളരെ കുറവും.
പിന്നേ.. നമ്മളിപ്പേ ആളുകളെ ലോഞ്ചിൽ കൊണ്ടോന്ന് കടലീ ചാടിച്ച് ഇവനെക്കെ പീടിപ്പിക്കാനായിട്ട് നമ്മടെ നാട്ടാരെ കൊണ്ടുക്കൊടുക്ക്, ങ്ഹൂം...!!”

ജാഫറിക്കാന്റെ വർണ്ണന ബഹു വിശേഷം. ഈ ഭാഗത്ത് അമാറയിലാണ് ജോലിക്കായി  വരുന്നത്. ആദ്യം വന്ന് മൂന്നു വർഷം ജോലി ചെയ്തിട്ടു പോയി. പിന്നെ ഏഴെട്ട് വർഷത്തിനു ശേഷമാണ് വീണ്ടും വരുന്നത്. മൂന്നു വർഷം മുൻപു വരെ അവിടെയുണ്ടായിരുന്നു. അതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് ഇങ്ങനെ പറഞ്ഞത്.
“ആദ്യമൊക്കെ എനിക്ക് ഭയങ്കര പേടിയായിരുന്നു കെട്ടാ... ഹേയ്.. ഈ പോലീസ്സുകാരടെ എടേലെ കിടന്നുള്ള ജീവിതോല്ലെ. നമ്മടെ ഭക്ഷണോല്യ, മിണ്ടാനും പറയാനും ആളില്ല. ആകെ ബേജാറായിരുന്നൂട്ടാ... അവമ്മാരുടെ ജോലിയൊക്കെ നമ്മ ചെയ്തോണം. തിന്നലും തൂറലും പെടുക്കലും മാത്രം അവർക്ക്. ബാക്കിയൊക്കെ നമ്മടെ പള്ളക്ക്.. പക്ഷേങ്കി.. അമീറ് നല്ലവനാണട്ടാ... ഓൻ ഒരു മനുഷ്യപ്പറ്റുള്ളോനാ... അവനാണ് മാസാമാസം വല്ലതും കയ്യിൽ‌വച്ച് തരുന്നത്. എന്റെ കമ്പനിക്കാര് ശമ്പളം തോന്നാണെങ്കിലേ തരൂള്ളു. അതുവരെ നമ്മക്ക് ജീവിക്കണ്ടെ. ഈ പന്ന പോലീസ്സുകാര് പത്തു പൈസ തരത്തില്ല. എന്നാ എല്ലാ പണിയും നമ്മ തന്നെ ചെയ്തു കൊടുത്തോളണം. അങ്ങനത്തെ ജീവിതായിരുന്നെന്റെ മക്കളെ...”

ഞങ്ങളയാളുടെ വർത്തമാനത്തിൽ ലയിച്ചിരിക്കുകയായിരുന്നു. എന്തെങ്കിലും ഒന്നങ്ങ് ചോദ്യരൂപത്തിൽ ഇട്ടു കൊടുത്താൽ മതി. പിന്നെ നിറുത്താതെ എല്ലാമങ്ങു പറഞ്ഞോളും. അപ്പോഴാണ് വാതിൽ തുറന്ന് മൊയ്തുവും മറ്റൊരാളും കൂടി വന്നത്.
വന്നവഴി ജാഫറിക്കാനോട് പറഞ്ഞു.
“ഇങ്ങേര് ജാഫറിക്കാനെ അന്വേഷിച്ച് വന്നതാ....”
കേട്ടതും ജാഫറിക്ക ചാടിയെഴുന്നേറ്റ് സലാം പറഞ്ഞ് കൈ കൊടുത്തിട്ട് ചോദിച്ചു. “ഐമുണ്ണിക്കാണോ..?”
“അതേ...”
അദ്ദേഹത്തിനെ അബ്ദുളിന്റെ കട്ടിലിൽ പിടിച്ചിരുത്തി. ജാഫറിക്ക ചോദിച്ചു.
“എന്നെ ഇതിനു മുൻപ് കണ്ടിട്ടുണ്ടാ...?”
“ഇല്ല.. നമ്മളാദ്യാ കാണ്ണെ..”
“പിന്നെ എന്റെ ടെലഫോൺ നംബറ് ആരു തന്ന്..?”
“അത് നമ്മടെ മലപ്പുറത്തുകാരൻ ബഷീർ, അവ്ടെ ജൌളിക്കട നടത്തണെ...”
“ഉവ്വ.. ങാ, ങാ...ഇപ്പൊ മനസ്സിലായി...”

ഞങ്ങളവരുടെ സംഭാഷണം ശ്രദ്ധിക്കുകയായിരുന്നു. അവർ തമ്മിൽ ആദ്യമായിട്ടാ കാണുന്നത്. എന്താണ് സംഭവമെന്ന് ഒരു പിടിയും കിട്ടിയില്ല. അതു ഞാൻ ആംഗ്യത്തിലൂടെ ജാഫറിക്കാനോട് ചോദിച്ചു. ജാഫറിക്ക അതിനു മറുപടിയെന്നോണം ചെറുവിരൽ ഒന്നു പൊക്കിക്കാണിച്ചിട്ട് ഐമുണ്ണിക്കാനോട് ചോദിച്ചു.
“കാശ് റെഡിയാണോ....?”
“ഉവ്വ റെഡിയാണ്..”
“ഞാൻ പറഞ്ഞാള് ഇന്ന് ഇഷ നിസ്ക്കാരത്തിന് വരാന്നാണ് പറഞ്ഞേക്കണ്. വന്നാ ഭാഗ്യം. ഈ പോലീസ്സുകാരുടെ കാര്യായതോണ്ട് ഒന്നും പറയാൻ പറ്റില്ല...”
 ഞാൻ ചോദിച്ചു.
“ഇതെന്നാ ഈ പോലീസ്സുകാരുമായിട്ടുള്ള ഇടപാട്...?”
“അത്.. പുള്ളിക്കാരന് നാട്ടിൽ പോണം.... എത്ര കൊല്ലായി ഇവിടെ വന്നിട്ട്...?”
അതിനിടക്ക്  ഐമുണ്ണിക്കാന്റെ നേരെ തിരിഞ്ഞൊരു ചോദ്യം..
“ഞാനിപ്പോ... കൊല്ലത്തിന് കണക്കൊന്നുമില്ല.... പതിനഞ്ചിന് മേലെയായി...”
“എന്നിട്ടിതുവരെ നാട്ടിൽ പോയില്ലാ...?”
“എങ്ങനെ പോകാനാണ്. പാസ്പ്പോർട്ട് വേണ്ടെ...?”
“അതെവിടെപ്പോയി... അർബ്ബാബിന്റടുത്താ...?”
“ഹേയ്.... ഉം‌റ വിസേണ്....”
“എന്നാലും പാസ്പ്പോർട്ട് കയ്യിൽ കാണൂല്ലേ...”
“ഒന്നും പറയേണ്ടന്റെ മക്കളെ....!”

അതും പറഞ്ഞ് തലകീഴോട്ടിട്ട് മൌനിയായിരുന്ന ഐമുണ്ണിക്കാനെ ഞങ്ങളെല്ലാവരും ഉറ്റു നോക്കിയിരുന്നു. കുറച്ചു നേരം ആ ഇരുപ്പിരുന്നതിനു ശേഷം ഞങ്ങളെയെല്ലാം ഒന്നു നോക്കിയിട്ട് ചോദിച്ചു..
“അല്ല നിങ്ങളെയാരേം മനസ്സിലായില്ലല്ല....?
അപ്പോഴാണ് പുള്ളിക്കാരൻ ഞങ്ങളെയൊക്കെ ശ്രദ്ധിക്കുന്നത്.
ഞങ്ങളെ സ്വയം പരിചയപ്പെടുത്തി.
പിന്നെ സച്ചിയുടെ വക ചായ എല്ലാവരും കഴിച്ചു.
സച്ചി ചോദിച്ചു.
“എന്നിട്ട് പാസ്പ്പോട്ടിന് എന്തു പറ്റി ഇക്കാ..?”
“അത്... അന്ന് വന്നിറങ്ങിയപ്പോൾ തന്നെ കൂട്ടുകാരൻ മേടിച്ച്. പിറ്റേ ദിവസം അവൻ എഴുന്നൂറ്റമ്പത് റിയാലെടുത്ത് കയ്യിൽ തന്ന്. അന്ന് അത്രയും രൂപാന്നു പറയണത് വല്യ തുകയാട്ടോ... അപ്പോ ഏതാ ഈ കാശ്...? എന്റെ പാസ്പ്പോർട്ട് വിറ്റ് കിട്ടിയ കാശാണ്..!?”
ഞങ്ങൾ അത്ഭുതം കൂറി.
“എന്റെ കൂട്ടുകാരനത് ഉം‌റക്ക് വന്ന് കിടന്ന ഏതോ ഒരുത്തന് നാട്ടീ കേറിപ്പോകാനായിട്ട്  കൊടുത്തതാ... ”
“ഇക്കാന്റെ പാസ്പ്പോർട്ടും കൊണ്ട് മറ്റൊരാളെങ്ങനെ പോകും...?”
“അതൊക്കെ ഈസിയല്ലെ. എന്റെ പാസ്പ്പോർട്ടിലെ ഫോട്ടോ മാറ്റി ആ പോണവന്റെ ഫോട്ടൊ വക്കും. വേറൊന്നും ചെയ്യാനില്ല...!”
“ഇക്ക അയാളോട് ചോദിക്കാൻ പോയില്ലേ...?”
“പിന്നേ... എനിക്ക് ഭയങ്കര സങ്കടായി.. ഞാൻ അപേക്ഷ അയച്ചിട്ട് ഒരു കൊല്ലം  കാത്തിരുന്നേപ്പിന്നെയാ സാധനം കിട്ടീത്. ഞാൻ അയാളായിട്ട് വഴക്കുണ്ടാക്കി. അപ്പോ അവൻ പറയാ.. നിനക്ക് നാട്ടീപ്പോകാറാവുമ്പോ എന്റെടുത്തോട്ട് ആയിരത്തഞ്ഞൂറു റിയാലുമായിട്ട് പോരേ. നിന്നെ കേറ്റിവിടുന്ന കാര്യം ഞാനേറ്റെന്ന്...!!”

പിന്നെ ഞങ്ങളെയെല്ലാവരേയും ഒരു വട്ടം നോക്കിയിട്ട് പറഞ്ഞു.
“പിന്നെ... വന്നിറങ്ങിയ ഉടനെ തന്നെ അത്രയും കാശ് കിട്ടിയത് വല്യൊരു കാര്യായിരുന്നൂട്ടാ.. വീട്ടിലെ സ്ഥിതി ആകെ മോശായിരുന്നേ... ബാപ്പാക്കാണെങ്കി പങ്ങ്യ* പറിയായിരുന്നേ... അതീന്നൊക്കെ എന്തു കിട്ടാനാ...? നാലു പെങ്ങന്മാരും ഉമ്മയും ബാപ്പയും. ഒരു ചെറ്റപ്പുരേലായിരുന്നേ അന്നൊക്കെ എല്ലാരും കൂടി കെടക്കണേ.... കിട്ടിയ കാശ് അപ്പോത്തന്നെ അവൻ നാട്ടിലയക്കാൻ ഏർപ്പാടാക്കിയും തന്നു. മൂന്നാം ദിവസം ബാപ്പാന്റെ കയ്യീ കാശും കിട്ടി. പിന്നെ അവനോട് കൂടുതൽ വഴക്കുണ്ടാക്കാനൊന്നും പോയില്ല. മോൻ പോയ ഒടനേ തന്നെ ഇത്രയും കാശ് ഒന്നിച്ച് കിട്ടീപ്പോ ബാപ്പാന്റേം ഉമ്മാന്റേം കണ്ണു തള്ളി. നാട്ടിൽ മുഴോനും പാട്ടായി. എനിക്കിവ്ടെ ഏതോ എണ്ണക്കമ്പനീലാ ജോലി കിട്ടിയേക്കണേന്ന് ബാപ്പ തന്നെ പറഞ്ഞുണ്ടാക്കി. പിന്നെ കെടക്കപ്പൊറുതീണ്ടോ.. നാട്ടിലെന്ത് ആവശ്യം വന്നാലും, പള്ളികാര്യായാലും രാഷ്ട്രീയാലും ചോറൂണായാലും കല്യാണായാലും മയ്യത്തായാലും ഞാൻ കാശയച്ചോളണം....!!”
അതു കേട്ട് ഞങ്ങളെല്ലാവരും കയ്യും മെയ്യും മറന്ന് ചിരിച്ചു.

എല്ലാവരുടേയും ആരവം ഒന്നടങ്ങിയപ്പോൾ ഞാൻ ചോദിച്ചു.
“ ഉം‌റ ചെയ്തിട്ടു പിന്നെ എന്തു ചെയ്തു....?”
“ ഉം‌റ ഒന്നും  ചെയ്തില്ല. അതിനല്ലല്ലൊ വന്നത്. ആ വിസയിൽ വന്നാൽ മതി ജോലി ശരിയാക്കിക്കോളാന്ന് കൂട്ടുകാരന്റെ വാക്കു കേട്ടല്ലെ വന്നത്. പറഞ്ഞ വാക്കവൻ പാലിച്ചൂട്ടാ. അവ്ടേള്ള ഒരു ബേക്കറീല് ജോലി ശരിയാക്കിത്തന്നു. പിന്നെ ഒരു കാര്യം മാത്രം. ഒരു കാരണവശാലും പോലീസ്സിന്റെ കയ്യീച്ചെന്നു പെടരുത്. പെട്ടാപ്പിന്നെ അവൻ ഉത്തരവാദി അല്ലാ.. അതു  കാരണം അവധി ദിവസങ്ങളിലല്ലാതെ പുറത്തിറങ്ങില്ല. കിട്ടാവുന്നത്ര ഓവർടൈമും പണിയെടുത്തു. അങ്ങനെ കഴിഞ്ഞു കൂടിയത് എത്ര കൊല്ലാന്നോ... അഞ്ചു വർഷം...!”
“അപ്പോഴൊന്നും നാട്ടീപ്പോണോന്ന് തോന്നിയിട്ടില്ലേ..?”
“നാട്ടീപ്പോണോന്ന് തോന്നായ്കയല്ല. അതിന് കഴിയില്ലായിരുന്നു. എന്റെ തലയിൽ വീണ ഉത്തരവാദിത്വങ്ങൾ അത്രക്കുണ്ടായിരുന്നു. ഇതിനിടയിൽ വീടൊരെണ്ണം ശരിയാക്കി. മൂത്ത പെങ്ങളെ കെട്ടിച്ചയച്ചു. അത് കഴിഞ്ഞിട്ടാണ് ഞാൻ ഉം‌റ ചെയ്തത്...!”

“വീട്ടിലേക്ക് വന്നിട്ട് പോകാൻ പറഞ്ഞ് നിർബ്ബന്ധിച്ചില്ലേ ആരും...?”
“ആദ്യമാദ്യമൊക്കെ ഉമ്മ പറയും ഒന്നി വന്നിട്ട് പോടാന്ന്. പക്ഷേ, എങ്ങനെ പോകും..? പാസ്പ്പോർട്ടില്ലല്ലൊ. പോയാൽ‌പ്പിന്നെ തിരിച്ചു വരാ‍നും പറ്റില്ലല്ലൊ. പിന്നെ ബാപ്പ ഒട്ടും സമ്മതിക്കില്ല. നീ വന്നാൽപ്പിന്നെ താഴെയുള്ളതുങ്ങ്ടെ കാര്യം ആരു നോക്കുമെടാന്നും പറഞ്ഞ്.  മൂന്നു പെങ്ങന്മാരും കൂടിയുണ്ടായിരുന്നല്ലൊ. ഏതായാലും അതുങ്ങളേക്കൂടി പറഞ്ഞയച്ചിട്ട് മതീന്ന് ഞാനുമങ്ങുറപ്പിച്ചു. പിന്നേം കാലം  കടന്നു പോയി. നാട്ടീം പോക്കും  ചിന്തയുമൊക്കെ മനസ്സീന്ന് പോയി. മൂന്നു പെങ്ങന്മാരേം മാന്യമായിട്ട് കെട്ടിച്ചു വിട്ടപ്പോഴേക്കും എന്റെ കയ്യിൽ ബാക്കി ഒന്നുമില്ലാണ്ടായി. അതിനിടക്ക് ഒരു കുഞ്ഞനിയത്തിയേ കൂടി തന്നിരുന്നു ബാപ്പ...!
ബാപ്പ അവ്ടെ വല്യ മുതലാളിയാണട്ടോ. പണം പലിശക്ക് കൊടുപ്പും ചീട്ടുകളീം...!!”

ഞങ്ങളുടെ ചിരിയെല്ലാം മാഞ്ഞു.
ഐമുണ്ണിക്കാന്റെ കഥയിൽ ലയിച്ചിരിക്കുകയാണ് എല്ലാവരും.
അയാളുടെ പ്രകൃതം ഞാനൊന്നു കാണുകയായിരുന്നു. കഷണ്ടി വളരെ നന്നായി തെളിഞ്ഞു വരുന്നുണ്ട്. മീശയും  ചെറിയ താടിയും മുൻ‌വശത്തെ മുടികളും നരച്ചു തുടങ്ങി. പ്രായം മറന്നുള്ള അദ്ധ്വാനം സമ്മാനിച്ച ചുളിവുകൾ മുഖത്ത് തെളിയുന്നുണ്ട്. കേട്ട കഥകളും ആ മുഖവും വല്ലാത്ത വേദനയാണ് ഞങ്ങളിൽ സമ്മാനിച്ചത്. ഇനി ഒന്നും അങ്ങോട്ട് ചോദിക്കാൻ മനസ്സു വരുന്നില്ല.

ജാഫറിക്കയാണ് ആ നിശ്ശബ്ദതയെ ഭജ്ജിച്ചത്.
“എന്നിട്ടി പ്പോ നാട്ടീപ്പോകാൻ തോന്നിയതെന്താ...?”
“അത്... രണ്ടു വർഷം മുൻപ് ഉമ്മയെ വിളിക്കുമ്പോ... ഉമ്മ ഒരുപാട് കരഞ്ഞ്. എന്റെ കഷ്ടപ്പാടൊക്കെ ഉമ്മ അറിയുന്നുണ്ടായിരുന്നു.  ഉമ്മ മാത്രേ കാണുന്നുണ്ടായിരുന്നുള്ളു. പെങ്ങമ്മാരൊക്കെ കണക്കാ.... എന്റെ മുഖം ഒരു നോക്ക് കണ്ടിട്ട് വേണമെനിക്ക് മരിക്കാനെന്ന് പറഞ്ഞ് അന്നൊത്തിരി സങ്കടപ്പെട്ടു. എനിക്കും ഉമ്മയെ കാണണമെന്നൊരു തോന്നൽ ശക്തമായി. അന്നുമുതൽ ഞാൻ ധൈര്യമായിട്ട് പുറത്തിറങ്ങി നടക്കാൻ തുടങ്ങി. എന്റെ പ്രാരാപ്ധങ്ങളൊക്കെ ഒരു വിധം ഒതുങ്ങിയെന്ന് തോന്നിയതുകൊണ്ടും തിരിച്ചു പോയാൽ പിന്നെ വരാനാകാത്തതുകൊണ്ടും ആ കൊല്ലത്തെ ഹജ്ജും ചെയ്തു. കൊണ്ടുപോകാനുള്ള സാധനങ്ങളും കെട്ടിവച്ച് എന്നും കവലകൾ  മാറിമാറി പോയി നിൽക്കും. അങ്ങോട്ടുമിങ്ങോട്ടും പോലീസ്സുകാരുടെ മുന്നിലൂടെ നടക്കും. എന്റെ കൂടെയുള്ളവനെ പിടിച്ചിട്ടും എന്നെ മാത്രം ഒരു പോലീസ്സുകാരനും പിടിച്ചില്ല...!”
അതുകേട്ട് ഞങ്ങളെല്ലാവരും വേദനയിലും അറിയാതെ ചിരിച്ചുപോയി....
സച്ചി ചോദിച്ചു.
“അന്നത്തെ ആ പഴയ കൂട്ടുകാരനെ കണ്ടാൽ പോരായിരുന്നില്ലേ..?
അയാള് ആരുടെയെങ്കിലും പാസ്പ്പോർട്ട് സംഘടിപ്പിച്ച് തരുമായിരുന്നില്ലേ...?”
“അതാണ് മോനേ ഞാൻ ആദ്യം നോക്ക്യേ... പക്ഷേങ്കി.. അവനൊക്കെ എപ്പൊഴോ മരിച്ചു പോയി...!
അതിനിടക്ക് എന്റെ ഉമ്മയും പോയി...!
ഞങ്ങൾക്ക് പരസ്പ്പരം കാണാനാവാതെ ഉമ്മ പോയി..!”
ഐമുണ്ണിക്ക അതും പറഞ്ഞ് തലയും കുമ്പിട്ടിരുന്നു.
കരയുകയായിരിക്കും.
ഞങ്ങളൊന്നും മിണ്ടിയില്ല.
അടുത്തിരുന്ന സച്ചിയും അബ്ദുളും ഐമുണ്ണിക്കാന്റെ പുറത്തു തലോടിക്കൊണ്ടിരുന്നു.
കുറച്ചു കഴിഞ്ഞപ്പോഴേക്കും ജാഫറുക്ക എഴുന്നേറ്റിട്ട് പറഞ്ഞു.
“ദേ ബാങ്കു വിളി കേൾക്കണുണ്ട്... നമ്മൾക്ക് പോകാ... അതു കഴിഞ്ഞിട്ട് വരാം...”


ബാക്കി മേയ്  15-ന്...... ഒട്ടകം കാടായി...

* ‘അടക്ക’യുടെ ചെറു പ്രായം ‘പങ്ങ്യ’.