Friday 15 June 2012

നീണ്ടകഥ. മഴയിലൊരു വിരുന്നുകാരൻ (4)

 (4)



കഥ ഇതുവരെ.
അമ്മ ലക്ഷ്മിയും മകൾ കാലിനു സ്വാധീനമില്ലാത്ത ഗൌരിയും അനിയത്തി നിർമ്മലയെന്ന നിമ്മിയും അടങ്ങുന്ന കുടുംബം. മകളുടെ രോഗം മാറാനാവാത്തതിൽ മനം നൊന്ത് അഛൻ മരിച്ചു. ഗൌരിയുടെ ചികിത്സക്കായി ഉള്ളതെല്ലാം വിറ്റുപെറുക്കിയതിനാൽ കിടപ്പാടം ജപ്തിയിലായതിനാൽ പരാശ്രയമറ്റ കുടുംബം ആത്മഹത്യയിൽ അഭയം തേടാൻ തീരുമാനിക്കുന്നു.
ആ രാത്രിയിലെ മഴയിൽ വന്നു കയറിയ അതിഥിയാണ് മാധവൻ. അതിനാൽ ആത്മഹത്യാശ്രമം നടക്കാതെ പോയി.   മാധവനോട് തങ്ങളുടെ ജീവിതകഥ മൂന്നു പേരും കൂടി പറയുന്നു...
 അതിനു ശേഷം മൂവരുടേയും നിർബ്ബന്ധപ്രകാരം മാധവൻ തന്റെ കഥ പറയുന്നു. ഗൾഫിലായിരുന്ന മാധവൻ  കാൽ നൂറ്റാണ്ടിലേറെക്കാലം  തന്റെ കുടുംബത്തിന്റെ  രക്ഷക്കായി ഒറ്റക്ക്  ഗൾഫിൽ കഴിഞ്ഞു. ഭാര്യ ദേവൂനു സുഖമില്യാതായതോടെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിക്കുന്നു.
തുടർന്നു വായിക്കുക...
 
                                       ഒറ്റപ്പെടലിന്റെ വേദന...

അപ്പോഴേക്കും പ്രായം ഷഷ്ടിപൂർത്തിയോടടുത്തിരുന്നു...!!
രണ്ടു വ്യാഴവട്ടക്കാലം ഗൾഫിൽ ജീവിച്ചിട്ടും കയ്യിലൊന്നുമില്ലാതെയുള്ള ആ യാത്ര വേണ്ടായിരുന്നുവെന്ന് തോന്നിയപ്പോഴേക്കും ഗൾഫ് കൈവിട്ടു പോയിരുന്നു....!!
“എന്തു പറ്റി അമ്മാവാ..”  
നിമ്മിയുടെ ആകാംക്ഷ നിറഞ്ഞ ചോദ്യത്തിന് മറുപടി പറയാതെ ഒരു നിമിഷം മൂകമായിരുന്ന മാധവൻ എല്ലാവരേയും ഒന്നു നോക്കിയിട്ട് പറഞ്ഞു.
“ഇനി ഇതിവിടെ നിറുത്താം കുട്ടികളെ... എനിക്ക് വയ്യാ...”
“അതു പറ്റില്ല മാമാ... ഞങ്ങടെ ഒള്ള സമാധാനോം കൂടി പോയി....” 
ഒട്ടും സമയം കളയാതെയുള്ള നിമ്മിയുടെ നിർബ്ബന്ധത്തിനെ പിന്താങ്ങിക്കൊണ്ട് ഗൌരിയുടെ
“പ്ലീസ് മാമാ... ബാക്കി കൂടി പറയൂ...” കൂടി ആയതോടെ മാധവൻ ഒന്നിളകിയിരുന്നിട്ട് വീണ്ടും പറയാൻ തുടങ്ങിയതും അമ്മ ലക്ഷ്മി ഇടപെട്ട് തടഞ്ഞു.
“നിൽക്കു.. ഞാൻ പോയി കുറച്ച് കട്ടൻ കാപ്പി ഇട്ടിട്ടു വരാം. എന്നിട്ടു മതി...”

അതും പറഞ്ഞ് ലക്ഷ്മി അടുക്കളയിലേക്ക് പോയി. നിമ്മി എഴുന്നേറ്റ് ബാത്‌റൂമിലേക്ക് പോയിട്ടു വന്നപ്പോഴാണ് ഗൌരിക്ക് ബാത്‌റൂമിൽ പോകണമെന്ന് പറഞ്ഞത്. നിമ്മി അകത്ത് പോയി ഗൌരിയുടെ വണ്ടിയും തള്ളിക്കൊണ്ടു വന്ന് ഗൌരിയുടെ തൊട്ടടുത്ത് നിറുത്തി. നിമ്മിയേക്കാൾ വണ്ണമുണ്ട് ഗൌരിക്ക്. നിമ്മിയെടുത്താൽ പൊങ്ങില്ലെന്നാണ് മാധവനു തോന്നിയത്. പക്ഷെ, നിമ്മി കവച്ചു നിന്ന് കക്ഷത്തിൽ കൂടി കയ്യിട്ട് ഒറ്റ പൊക്കലിനു തന്നെ ഗൌരിയെ എടുത്ത് കസേരയിൽ ഇരുത്തിയത് മാധവനിൽ അത്ഭുതമായി. നിത്യാഭ്യാസം ആയതുകൊണ്ടായിരിക്കും നിമ്മിക്കത് നിഷ്പ്രയാസം കഴിഞ്ഞതെന്ന് മാധവന് മനസ്സിലായി. അവർ തിരിച്ചു വന്നപ്പോഴേക്കും ലക്ഷ്മി കട്ടൻ കാപ്പിയുമായി എത്തിക്കഴിഞ്ഞിരുന്നു.
 
പുറത്ത് മഴയുടെ ആരവത്തിന് ശമനം വന്നിരുന്നു. ഇടിമിന്നലുകൾ ഇടക്കിടക്ക് അകത്തേക്ക് എത്തി നോക്കുന്നുണ്ടായിരുന്നു. തവളകൾ അങ്ങിങ്ങ് പേക്രോം പാടുന്നതോടൊപ്പം ചീവീടുകൾ ശക്തമായി ചൂളം വിളിച്ച് പരിസരം ശബ്ദമുഖരിതമാക്കിക്കൊണ്ടിരുന്നു. ചൂടു കാപ്പി ഊതി ഊതിക്കുടിച്ചു കൊണ്ട് മാധവൻ വീണ്ടും പറഞ്ഞു തുടങ്ങി.

“ഞാൻ വന്ന് അടുത്ത് നിന്നതോടെ ദേവൂന്റെ അസുഖമെല്ലാം മാറി. വീട്ടിൽ സ്ഥിരമായി നിൽക്കാൻ തുടങ്ങിയതോടെ ഒരു കാര്യം എനിക്ക് മനസ്സിലായി. ആൺ‌മക്കൾ രണ്ടു പേരും ഒരകൽച്ച എന്നോട് കാണിച്ചിരുന്നു. മുൻ‌പും അവർ എന്തു കാര്യവും അമ്മ വഴിയാണ്  എന്നെ അറിയിച്ചിരുന്നത്. നേരിട്ട് ഒരു കാര്യവും എന്നെ അറിയിക്കില്ലായിരുന്നു.
ദേവു ആശുപത്രിയിൽ കിടന്നപ്പോഴാണ് എനിക്കത് വ്യക്തമായത്.
‘അമ്മ’ ഒരു വികാരമായി അവരുടെ മനസ്സിൽ എത്രമാത്രം പതിഞ്ഞിട്ടുണ്ടൊ അതിന്റെ നാലയലത്ത് പോലും അഛൻ ഇല്ലായെന്ന് എനിക്ക് ബോദ്ധ്യമായി. ഞാൻ എന്ന ഒരു ജീവി ആ കുടുംബത്തിൽ ഉണ്ടെന്നുള്ള ഒരു വിചാരം പോലും മക്കൾക്കില്ലെന്നു തോന്നി...!

എനിക്കത് എത്രമാത്രം മാനസ്സികാഘാതം സമ്മാനിച്ചുവെന്ന് എനിക്കു പോലും അന്നറിയില്ലായിരുന്നു. ആശുപത്രിയിൽ നിന്നും വീട്ടിൽ വന്നതിനു ശേഷമാണ് മക്കളുമായി ഒരു ഏറ്റുമുട്ടലിന്റെ പാതയിൽ ഞാനെത്തിയത്. വേണമെന്നു വിചാരിച്ചിട്ടല്ല. ഈ അവഗണന കണ്ട് സഹി കെടുമ്പോൾ അറിയാതെ എന്റെ ശബ്ദം പൊങ്ങിപ്പോകുന്നതാണ്.

‘അവരുടെ അമ്മക്ക് ഈ അസുഖം വരാൻ തന്നെ കാരണം ഞാനാണത്രെ...!
അവരുടെ ഓർമ്മ വച്ച നാൾ മുതൽ കാണുന്നതാണത്രെ  അമ്മ അനുഭവിക്കുന്ന സങ്കടം. എന്നും രാത്രിയിൽ അമ്മയുടെ നിശ്ശബ്ദ കരച്ചിൽ കണ്ടും കേട്ടുമാണ് അവർ ഉറങ്ങാറ്. അഛൻ അമ്മയേയും ഞങ്ങളേയും ഒറ്റക്കാക്കി പോയതിന്റെ മനോവിഷമമാണ് ഈ അവസ്ഥയിൽ അമ്മയെ എത്തിച്ചത്. ഒരു പ്രതിസന്ധി ഘട്ടത്തിലും അഛൻ കൂട്ടിനുണ്ടായിരുന്നില്ല. കുറേ പണം അയച്ചു തരുന്നതു മാത്രമാണൊ കുടുംബ ജീവിതം...!?’
ഇങ്ങനെ പോയി  അവരുടെ കുറ്റപത്രം...!
 
എന്നെ മനസ്സിലാക്കാത്ത മക്കളോടെനിക്ക് വല്ലാത്ത അമർഷം തോന്നി. അന്നെനിക്ക് ശരിക്കും പൊട്ടിത്തെറിക്കേണ്ടി വന്നു. 
‘നിങ്ങൾ അമ്മക്കും മക്കൾക്കും വേണ്ടിയല്ലെ ഞാനവിടെ കഷ്ടപ്പെട്ടത്. അല്ലാതെ ഞാനവിടെ എന്റെ കാര്യം നോക്കി സുഖിക്ക്യായിരുന്നില്ലല്ലൊ.’ എന്റെ വാക്കുകൾക്ക് ദേവുവിന്റെ സപ്പോർട്ടുണ്ടായിരുന്നു. എങ്കിലും ഞങ്ങൾക്കിടയിൽ കിടന്ന് ശ്വാസം മുട്ടുന്നത് ദേവുവാണെന്നതു കൊണ്ടു തന്നെ പലപ്പോഴും ഞാൻ തന്നെ പിൻവാങ്ങി. അവളുടെ സങ്കടം കാണാൻ എനിക്കു വയ്യായിരുന്നു.

പക്ഷെ, എന്നെ മനസ്സിലാക്കാൻ മക്കളിൽ ഒരാളെങ്കിലും ഉണ്ടായത് എനിക്കൊരാശ്വാസമായിരുന്നു.
അത് എന്റെ മോളായിരുന്നു. 

“എനിക്കും തോന്നി. ഞാനത് പറയാൻ തുടങ്ങീതാ...” പെട്ടെന്നുള്ള ഗൌരിയുടെ ശബ്ദം ഒരു നിമിഷത്തേക്ക് അവിടെ നിശ്ശബ്ദത പരത്തി.

മാധവൻ വീണ്ടും തുടർന്നു. 
‘എന്റെ മോൾ പറയും, അമ്മ ഇവിടെ അഛനെ ഓർത്ത് രാത്രി കിടന്ന് കരയാറുണ്ടെങ്കിൽ അഛനും അങ്ങനെയായിരിക്കില്ലെ അവിടെ കഴിഞ്ഞിട്ടുണ്ടാകുക. നമ്മളാരും അതൊന്നും കണ്ടിട്ടില്ലല്ലൊ. അഛനതൊന്നും നമ്മളെ അറിയിച്ചിട്ടുമില്ല. അമ്മക്ക് നമ്മൾ മൂന്നു മക്കളും തൊട്ടടുത്തുണ്ടായിരുന്നു. അഛൻ മാത്രേ ഇല്ലാതിരുന്നുള്ളു. പക്ഷേ, അഛനോ..? അഛന്റടുത്ത് ആരെങ്കിലുമുണ്ടായിരുന്നൊ..?  അതെന്താ നിങ്ങളോർക്കാത്തെ..?’

അത് കേൾക്കുമ്പോൾ എന്റെ കണ്ണു നിറയും. ഞാൻ പറയും, മോളെ അവരു പറയട്ടെ. അവർക്ക് പറയാനുള്ളത് കേൾക്കാൻ ഞാനുണ്ടായില്ലല്ലൊ ഇതുവരെ. അവരുടെ സങ്കടങ്ങളും പരിഭവങ്ങളും പറഞ്ഞോട്ടെ. അതിന്റെ പേരിൽ എന്റെ മക്കൾ പരസ്പ്പരം കുറ്റപ്പെടുത്തരുത്. നിങ്ങൾ എന്നും എപ്പോഴും ഏതുകാര്യത്തിനും ഒരുമിച്ചു തന്നെ നിൽക്കണം.

ഇതൊന്നും കേൾക്കാൻ ആൺ‌മക്കൾ നിൽക്കില്ല. കാരണം മോളുടെ ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ അവളോട് കെറുവിച്ചിട്ടാവും പോവുക. എങ്കിലും പലപ്പോഴും എനിക്ക് പൊട്ടിത്തെറിക്കേണ്ടി വന്നു. ഇതെല്ലാം കണ്ടും കേട്ടും മനസ്സു മരവിച്ച ദേവു വീണ്ടും കിടപ്പിലായി.

അവളുടെ നിർബ്ബന്ധപ്രകാരം ആൺ‌മക്കളുടെ രണ്ടു പേരുടേയും വിവാഹം ഒരേ പന്തലിൽ തന്നെ നടത്തി. അവർ  സ്നേഹിച്ച പെൺകുട്ടികളെ തന്നെയാണ് കല്യാണം കഴിച്ചത്. അവിടേയും അഛനെന്ന നിലയിൽ ഒരഭിപ്രായം പറയാനുള്ള അവസരം മക്കൾ തന്നില്ല...!
അതു കഴിഞ്ഞാണ് ദേവൂന്റെ നില കൂടുതൽ വഷളായത്.

ആശുപത്രിയിൽ നിന്നും മാറാതെ മക്കൾ മൂന്നു പേരും അടുത്തുണ്ടായിരുന്നു. അമ്മയുടെ കാര്യത്തിന് മക്കൾ ഒരു കുറവും വരുത്തിയില്ല.
എങ്കിലും ഞങ്ങളെ വിട്ട് അവൾ യാത്രയായി...!
അല്ല, എന്നെ തനിച്ചാക്കി അവൾ പോയിയെന്നു പറയുകയാവും ശരി...!”
അതു പറയുമ്പോൾ മാധവന്റെ ശബ്ദം വല്ലാതെ ഇടറിയിരുന്നു.

ആ രംഗം മനസ്സിൽ കാണുന്നതു കൊണ്ടാകും എന്തൊക്കെയോ വികാരങ്ങൾ, നിറഞ്ഞു വന്ന കണ്ണുനീർത്തുള്ളികൾ പുറത്തുപോകാതിരിക്കാനെന്നോണം പെട്ടെന്നു കണ്ണുകളടച്ചുപിടിച്ചിരിക്കുന്ന മാധവന്റെ മുഖത്ത് പ്രകടമായിരുന്നു. അതിൽ നിന്നും പരിസരബോധത്തിലേക്ക് തിരിച്ചു വരാൻ കുറച്ചു സമയമെടുത്തു. അത്രയും നേരം ആരും ഒരു ചെറു നിശ്വാസം കൊണ്ടു പോലും മാധവനെ ശല്യപ്പെടുത്തിയില്ല. വല്ലാത്തൊരു നിശ്ശബ്ദത അവിടെ തളം കെട്ടി നിന്നു. നിറഞ്ഞു തുളുമ്പിയ കണ്ണുകൾ തുറന്ന് മാധവൻ എല്ലാവരേയും ഒന്നു നോക്കി.

 ഇട്ടിരുന്ന ഷർട്ടിന്റെ അടിവശം പൊക്കി കണ്ണുകൾ തുടച്ചു കൊണ്ട് മാധവൻ തന്റെ കഥ വീണ്ടും തുടർന്നു.
“അമേരിക്കയിലായിരുന്ന ഭർത്താവിന്റെ അടുത്തേക്ക് മകൾ കൂടി പോയതോടെ ശരിക്കും ഞാൻ ഒറ്റപ്പെട്ടു.  കാൽ നൂറ്റാണ്ടിലേറെ ഞാൻ ഒറ്റക്കായിരുന്നു ഗൾഫിൽ. അമ്മയും മക്കളും കൂടെയില്ലായിരുന്നുവെങ്കിലും എന്റെ മനസ്സിൽ അവർ എന്നോടൊപ്പം തന്നെയുണ്ടായിരുന്നു.

ഇവിടെ ഇപ്പോൾ എന്നോടൊപ്പം ആരുമില്ലാത്ത അവസ്ഥ...!
അവിടെ ഒന്നിനും ആരുടെ മുന്നിലും കൈ നീട്ടേണ്ടി വന്നിട്ടില്ല...
ഇവിടെ ഞാൻ പണിതുയർത്തിയ ഈ വീട്ടിൽ അവസാന കാലത്ത് മക്കളുടെ മുൻ‌പിൽ കൈ നീട്ടി യാചിക്കേണ്ടി വരുന്ന അവസ്ഥ..! 
ഒരിക്കലും ഒരു സ്വപ്നത്തിൽ പോലും അങ്ങനെ ഒന്ന് ഞാൻ കണ്ടിരുന്നില്ല...!!
ജീവിതത്തിൽ പറ്റിയ മണ്ടത്തരങ്ങൾ എന്നെത്തന്നെ തുറിച്ചു നോക്കി നിൽക്കുന്നത്  അന്നാദ്യമായി എനിക്ക് ബോദ്ധ്യമാവുകയായിരുന്നു...!!  

തുടരും....

14 comments:

പട്ടേപ്പാടം റാംജി said...

ഓരോ പ്രവാസിയും ഇത്തരം ചോദ്യങ്ങള്‍ മക്കളില്‍ നിന്ന് കേള്‍ക്കേണ്ടി വരും എന്നത് ഇന്നെല്ലാവരും കാണുന്നു. എപ്പോഴും കണ്മുന്നില്‍ കാണുന്നതിനെക്കുറിച്ചു മാത്രമേ കൂടുതല്‍ ചിന്തിക്കു.
തുടര്‍ന്നോട്ടെ...

Cv Thankappan said...

ഉയരങ്ങളിലേക്കാണ് ഓരോരുത്തരും
കണ്ണോടിക്കുക!
നന്നാവുന്നുണ്ട്.
ആശംസകള്‍

ajith said...

കഥ ജീവിതഗന്ധിയായി തുടരുന്നു. ആശംസകള്‍

ramanika said...

മാധവന്റെ കഥ വല്ലാത്ത ഒരു നീറ്റല്‍ ഉണ്ടാക്കുന്നു.................................

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ജീവിതം എന്നു പറയുന്നത്‌ ഒരു വലിയ സംഭവം ആണ്‌

ഓരോ ദിവസവും ഓരോ പുതിയ പാഠങ്ങള്‍

പഠിച്ചു വരുമ്പോഴേക്കും ജീവിതം അവസാനിച്ചിട്ടുണ്ടാകും

Muralee Mukundan , ബിലാത്തിപട്ടണം said...

‘ഇവിടെ ഇപ്പോൾ എന്നോടൊപ്പം ആരുമില്ലാത്ത അവസ്ഥ...!
അവിടെ ഒന്നിനും ആരുടെ മുന്നിലും കൈ നീട്ടേണ്ടി വന്നിട്ടില്ല...
ഇവിടെ ഞാൻ പണിതുയർത്തിയ ഈ വീട്ടിൽ അവസാന കാലത്ത് മക്കളുടെ മുൻ‌പിൽ കൈ നീട്ടി യാചിക്കേണ്ടി വരുന്ന അവസ്ഥ..! ‘

പഴയകാല പല പ്രവാസികളും
ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന അവസ്ഥാവിശേഷങ്ങളാണല്ലോ ഇതൊക്കെ ..അല്ലേ

aboothi:അബൂതി said...

മനുഷ്യജീവിതത്തിന്റെ മണമുള്ള കഥ.. മറ്റു ഭാഗങ്ങള്‍ കൂടി ഒന്ന് വായിച്ചു നോക്കട്ടെ..:)

Vp Ahmed said...

ജീവിതത്തിന്‍റെ ഗന്ധമുള്ള സ്വാഭാവികതയുള്ള കഥ. സ്വന്തത്തിലെക്ക് കണ്ണ് പായിച്ചു.

വീകെ said...

പട്ടേപ്പാടം റാംജി: അതിജീവനത്തിന്റെ കഷ്ടപ്പാടുകൾ തിരിച്ചറിയപ്പെടാതെ പോകുന്ന ഒരു കാലഘട്ടത്തിലാണ് നാം മുന്നോട്ടു പോകുന്നത്. ആരേയും കുറ്റപ്പെടുത്താനാവില്ല. ഓരോരുത്തർക്കും അവരവരുടേതായ ന്യായങ്ങളുണ്ട്. നന്ദി റാംജി.
സി.വി തങ്കപ്പാൻ:
അജിത്:
രമണിക: എല്ലാവർക്കും നന്ദി.
ഇൻഡ്യാഹെറിറ്റേജ് : എത്ര പഠിച്ചാലും തീരാത്തതണ്, മനസ്സിലാകാത്തതാണ് ജീവിതം. ഓരോ ജീവിതങ്ങളും ഓരോ പാഠങ്ങളാണ്. നന്ദി
ബിലാത്തിച്ചേട്ടൻ: പ്രവാസികൾ മാത്രമല്ല സ്വദേശികളും അവസാനകാലം ഒരേ വിധിക്ക് കീഴ്പ്പെടുകയല്ലെ ചെയ്യുന്നത്. നന്ദി.
അബൂതി: ആദ്യമായ ഈ വരവിനു വളരെ നന്ദീട്ടൊ.
വിപി അഹ്‌മദ്: വളരെ നന്ദി മാഷെ.

African Mallu said...

എഴുത്ത് ഹൃദ്യമായി വരുന്നു ..ബാക്കി ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു.

krishnakumar513 said...

കൂടുതല്‍ നന്നാകുന്നു വീ കേ,ആശംസകള്‍

കുസുമം ആര്‍ പുന്നപ്ര said...

കഥയുടെ സംക്ഷിപ്തം കൊടുത്തിരിക്കുന്നതു കൊണ്ട്
മനസ്സിലായി. നല്ല നോവല്‍.ആശംസകള്‍

Typist | എഴുത്തുകാരി said...

പ്രവാസികള്‍ ഒരുപാട് പേര്‍ക്കു് നേരിടേണ്ടിവന്നിരിക്കില്ലേ ഇത്തരം അനുഭവം.

വീകെ said...

ആഫ്രിക്കൻ മല്ലു: വളരെ നന്ദി മാഷെ.
കൃഷ്ണകുമാർ 513: നന്ദി മാഷെ.
കുസുമം ആർ പുന്നപ്ര: വായനക്ക് വളരെ നന്ദി.
എഴുത്തുകാരി: ഇങ്ങനെ ഒന്ന് ഒരു പ്രവാസിക്കും ഉണ്ടാകാതിരിക്കട്ടെയെന്നാണ് എന്റെ പ്രാർത്ഥന. വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.