Tuesday 15 March 2011

സ്വപ്നഭുമിയിലേക്ക്... (37)



കഴിഞ്ഞ പോസ്റ്റിൽ നിന്നും......


ഞാൻ കണ്ണുമിഴിച്ച് നടന്നു പോകുന്ന ബോസ്സിനെ നോക്കി നിന്നു....!
തൊഴുകയ്യോടെ....!
ആശ്ചര്യത്തൊടെ...!!
വിശ്വസിക്കാനാവാതെ......!!!
കണ്ണുകൾ എന്തേ നീരണിയുന്നു....?
“ദൈവമേ... ശാന്തിക്കാരന്റെ പ്രവചനം സത്യമാകുകയാണൊ....

തുടരുന്നു....

വീട്ടുകാർ തന്നെ പാരയാവുന്നു....

ഫ്ലാറ്റ് എടുത്തിട്ട് വീട്ടിലറിയിച്ചാൽ മതിയല്ലൊ. ആരോടും അത് പറയാൻ പോയില്ല. അറിഞ്ഞാൽ, ചിലവു ചെയ്യാൻ ഒരു കാരണം കാത്തിരിക്കുന്ന വർഗ്ഗീസേട്ടൻ അപ്പൊഴേ ബഹളം തുടങ്ങും. തൊട്ടടുത്തുള്ള കെട്ടിടങ്ങളിലൊന്നും ഫ്ലാറ്റ് ഒഴിവില്ല. സ്വന്തമായി വണ്ടിയില്ലാത്തവർ ജോലി ചെയ്യുന്നതിനു തൊട്ടടുത്തു തന്നെ ഫ്ലാറ്റ് എടുക്കുന്നതായിരിക്കും ഉചിതം. എന്തെങ്കിലും ഒരാവശ്യം വന്നാൽ പെട്ടെന്ന് ഓടി എത്താമല്ലൊ. ഒരിടത്തും സിം‌ഗിൾ റൂം ഫ്ലാറ്റ് ഒഴിവില്ല.

ദിവസങ്ങൾ നീങ്ങവെ ഒരു കാര്യം ബോദ്ധ്യമായി. ഇതത്ര എളുപ്പമുള്ള കാര്യമല്ല. എങ്കിലും അന്വേഷണം തുടർന്നു കൊണ്ടിരുന്നു. അതിനിടക്കാണ് മറ്റൊരു മണ്ടത്തരം ഞാൻ കാട്ടിക്കൂട്ടിയത്. കുടുംബത്തെ കൊണ്ടു വരാനുള്ള സന്തോഷത്തിൽ പ്രാഥമികമായി ചെയ്യേണ്ട പല കാര്യങ്ങളും വിട്ടു പോയി.

അതും ബോസ്സിന്റെ ചോദ്യമാണ് എന്റെ മണ്ടത്തരം വെളിപ്പെടുത്തിയത്. ഒരു ദിവസം കാലത്ത് ബോസ്സ് ചോദിച്ചു.
“ഫ്ലാറ്റ് നോക്കിയോ എവിടെങ്കിലും.... ?”
“ഇല്ല ബോസ്സ്... ഒരിടത്തും ഒഴിവില്ല...”
“സാരമില്ല.. നീ അന്വേഷിച്ചു കൊണ്ടിരിക്ക്.. അതോടൊപ്പം അവരുടെ പാസ്പ്പോർട്ടിന്റെ കോപ്പി താ.. വിസ കിട്ടുന്നതിനു കുറച്ച് താമസം പിടിക്കും. വിസ അടിക്കുമ്പോഴേക്കും നിനക്ക് വീടും കണ്ടെത്താം...!”

അപ്പൊഴാണ് അവർക്ക് ഇനിയും പാസ്പ്പോർട്ട് എടുത്തിട്ടില്ലല്ലൊന്ന് ഓർത്തത്...!
ഗൾഫിൽ കുടുംബത്തെ കൊണ്ടുപോകാൻ ഒരിക്കലും കഴിയില്ലെന്നുള്ള ധാരണയിലായിരുന്നു അത്. വെറുതെ എന്തിന് അതിനു വേണ്ടി കാശു കളയണം. തന്നെയുമല്ല മോൻ മൂന്നാം ക്ലാസ്സിൽ പഠിക്കുകയാണ്. അവന്റെ പരീക്ഷ കഴിയാതെ ഇവിടെ ചേർക്കാനുമാവില്ല. ഇതൊന്നും ചിന്തിക്കാതെയാണ് ഞാൻ അവർക്കായി ഫ്ലാറ്റ് അന്വേഷിച്ചു നടക്കുന്നത്....

ബോസ്സിന്റെ മുൻപിൽ വച്ചു തന്നെ ഞാൻ എന്റെ തന്നെ തലക്കിട്ട് കിഴുക്കി. അതു കണ്ട് ബോസ്സ് ചോദിച്ചു.
“ങൂം.. എന്തു പറ്റി....?”
“അവരുടെ പാസ്പ്പോർട്ട് ഇതുവരെ എടുത്തിട്ടില്ല.....”
എന്റെ മണ്ടത്തരം കേട്ട് ബോസ്സ് വലിയ വായിൽ ചിരിക്കാതിരിക്കുന്നതെങ്ങനെ....

എല്ലാം റെഡിയാക്കി ടിക്കറ്റുൾപ്പടെ പോസ്റ്റിൽ അയച്ചിട്ട് ‘അടുത്താഴ്ച അമ്മേം മോനും കൂടി ഇങ്ങു കേറിപ്പോരെ’ന്നു പറഞ്ഞ് പെങ്കൊച്ചിനെ ഒന്നമ്പരപ്പിക്കാമെന്ന് കരുതിയിരിക്കുകയായിരുന്നു.
ഒന്നും നടന്നില്ല. പാസ്പ്പോർട്ട് എടുക്കാൻ പറഞ്ഞപ്പോൾ അതെന്തിനെന്നായി ചോദ്യം. എല്ലാം വള്ളി പുള്ളി പറേപ്പിച്ചിട്ടേ മുപ്പിലാത്തി നിറുത്തിയുള്ളു. രണ്ടു മൂന്നു മാസം കഴിയാതെയൊന്നും അന്ന് പാസ്പ്പോർട്ട് കിട്ടുകയില്ല. മോന്റെ പരീക്ഷ കഴിയാൻ ഇനിയും മൂന്നാലു മാസം കൂടിയുണ്ട്.

വീടന്വേഷണം മന്ദഗതിയിലാക്കി. എങ്കിലും പരിചയക്കാരോടൊക്കെ പറഞ്ഞു വച്ചു. അതിലെന്റെ തൊട്ടടുത്ത് കുടുംബമായി താമസിക്കുന്ന സുഹൃത്തിനെയും കണ്ടു കാര്യം പറഞ്ഞിരുന്നു. വീടിന്റെ കാര്യം പറഞ്ഞപ്പോൾ അദ്ദേഹം സഹായിക്കാമെന്നേറ്റു. പിറ്റെ ദിവസം അദ്ദേഹം പറഞ്ഞു.
“നാട്ടിൽ സ്കൂൾ പൂട്ടിയിട്ടല്ലെ അവരെ കൊണ്ടുവരുന്നുള്ളു...”
“അതെ.. മോന്റെ ക്ലാസ്സ് കഴിഞ്ഞിട്ടേ പറ്റുള്ളു...”
“അങ്ങനെയെങ്കിൽ എന്റെ ഫ്ലാറ്റ് ഞാൻ തൽക്കാലം വിട്ടു തരാം. ആ സമയത്ത് ഞങ്ങൾ മൂന്നു മാസത്തെക്ക് നാട്ടിൽ പോകുകയാണ്. അതു കഴിഞ്ഞ് ഞാൻ മാത്രമെ വരികയുള്ളു. കുടുംബം വരാൻ പിന്നെയും വൈകും. അതു വരെ നിങ്ങൾക്ക് അവിടെ താമസിക്കാം..!”
“എങ്കിൽ വളരെ സൌകര്യമാവും... എന്റെ തൊട്ടടുത്തു തന്നെയല്ലെയിത്...”

പിന്നെ ഞങ്ങൾ കാര്യങ്ങളെല്ലാം സംസാരിച്ചുറപ്പിച്ചു.
മൂന്നു മാസം പൂട്ടിയിട്ടിട്ടു നാട്ടിൽ പോയാലും വാടക കൊടുത്തിട്ടു പോകേണ്ടി വരും. ഒന്നിച്ച് അത്രയും തുക കണ്ടെത്തണ്ടല്ലൊ. വാടകയും കറണ്ടു ബില്ലും മറ്റും ഞാനടച്ചു കൊള്ളാമെന്നേറ്റു. അങ്ങനെ ഫ്ലാറ്റിന്റെ കാര്യം ശരിയായി ഒട്ടും ബുദ്ധിമുട്ടില്ലാതെ....!!

ഫ്ലാറ്റ് ഒഴിവു വരുന്ന സമയവും, പാസ്പോർട്ട് കിട്ടാനുള്ള കാലതാമസവും, മോന്റെ പരീക്ഷ കഴിയാനുള്ള കാലയളവും എല്ലാം ഒരു പോലെ ഒത്തുവന്നു....!
തികച്ചും അപ്രതീക്ഷിതം...!!
ശരിക്കും ഭാഗ്യം എന്നു പറയുന്നത് ഇതല്ലെ...!

ആ കാലയളവിലാണ്, ഹരി പെട്ടെന്നെടുത്തൊരു തീരുമാനപ്രകാരം നാട്ടിലേക്ക് പോയത്. ഹരി ഞങ്ങളൂടെ ഫ്ലാറ്റിൽ വന്നിട്ട് ഒന്നൊന്നര കൊല്ലമേ ആയിട്ടുള്ളു. അതിനു മുൻപ് കുവൈറ്റിലും, ദുബായിലും മറ്റും ഉണ്ടായിരുന്നു. അന്ന് പെണ്ണൊന്നും കെട്ടിയിരുന്നില്ല. ഹരിയുടെ മൂത്ത ചേച്ചിയുടെ കല്യാണം അഛനായിട്ടു തന്നെ നടത്തിക്കൊടുത്തിരുന്നു. ബാക്കിയുള്ള രണ്ടു പെങ്ങന്മാരുടെ ചുമതല അഛന്റെ മരണ ശേഷം ഹരിയുടെ ചുമലിലായത് സ്വാഭവികം. അതെല്ലാം സന്തോഷപൂർവ്വം തന്നെ ഏറ്റെടുക്കുക മാത്രമല്ല നല്ല രീതിയിൽ തന്നെ കെട്ടിച്ചു വിടുകയും ചെയ്തു. അതിനായി പണം തികയാതെ വന്നപ്പോൾ തറവാടും അതിരുന്ന സ്ഥലവും ഇളയ സഹോദരിക്ക് വിവാഹ സമ്മാനമായി നൽകി. അമ്മ ഇളയ മകളോടൊപ്പം തറവാട്ടിൽ തന്നെ താമസിച്ചു. പിന്നെയും വർഷങ്ങളുടെ അദ്ധ്വാനം കൊണ്ട് അഞ്ചെട്ടു സെന്റ് സ്ഥലവും ഒരു പഴയ വീടും ആ നാട്ടിൽ തന്നെ വിലക്കു വാങ്ങി.

പിന്നെയാണ് വിവാഹിതനാവുന്നത്. വിവാഹത്തിന് സഹോദരിമാർക്കൊന്നും അത്ര സമ്മതമല്ലായിരുന്നു. ഓരോ പെണ്ണു കാണൽ കഴിയുമ്പോഴും ധാരാളം കുറ്റങ്ങൾ അവർ നിരത്തി വക്കും. അവസാനം ഒരെണ്ണത്തിനെ അമ്മയുടെ സമ്മതത്തോടെ സ്വന്തമാക്കി. സഹോദരിമാരേക്കാൾ വിദ്യാഭ്യാസമുണ്ടായിരുന്നു പെണ്ണിന്. താമസിയാതെ ഹരി അഛനുമായി. പിന്നെയാണ് ബഹ്‌റീനിലേക്കു വരുന്നത്.

ബാങ്കിൽ നിന്നും വായ്പ്പയെടുത്ത് ഒരു കൊച്ചു വീടു പണിതു. ആ സ്ഥലം വാങ്ങിച്ചപ്പോൾ ഉണ്ടായിരുന്ന പഴയ വീടിന്റെ മുൻപിലായിട്ടാണ് പുതിയ വീട് പണിതത്. പഴയ വീട് പൊളിച്ചു കളഞ്ഞില്ല. വാടകക്ക് കൊടുക്കാൻ കഴിഞ്ഞാൽ അതും ഒരു വരുമാനമാവുമല്ലോന്ന് കരുതി. പുതിയ വീടിന്റെ ഐശ്വര്യമെന്നോണം ഭാര്യക്ക് ഒരു സർക്കാർ സ്ഥാപനത്തിൽ പീയെസ്സി വഴി  കൊള്ളാവുന്നൊരു ജോലിയും കിട്ടി.

ഹരിയുടെ മൂത്ത ചേച്ചിയുടെ പെണ്മക്കളെ രണ്ടു പേരേയും കെട്ടിച്ചു വിട്ടപ്പോഴേക്കും അവരുടെ വീടും പറമ്പും നഷ്ടമായിക്കഴിഞ്ഞിരുന്നു. കിടപ്പാടമില്ലാതെ വാടകവീട്ടിൽ കഴിഞ്ഞിരുന്ന ചേച്ചിയെയും ചേട്ടനേയും വിളിച്ച് തന്റെ പഴയ വീട്ടിൽ താമസിപ്പിച്ചു. താൻ നാട്ടിലില്ലാത്തപ്പോൾ ഒറ്റക്കു കഴിയുന്ന ഭാര്യക്കും മോനും അവർ ഒരു തുണയാവുമല്ലോന്ന് കരുതി.

അവരുടെ തൊട്ടയൽ‌വക്കത്ത് ഒരാൾ വാടകക്ക് താമസിച്ചിരുന്നു. അയാളോടൊപ്പം മോൾ മാത്രമേ ഉണ്ടായിരുന്നുള്ളു. അയാളുടെ ഭാര്യ മരിച്ചു പോയിരുന്നു. ഹരിയുടെ മോനോടൊപ്പം ഒരുമിച്ച് സ്കൂളിൽ പോകുകയും ഒരേ ക്ലാസ്സിൽ പഠിക്കുകയും ചെയ്യുന്നു. അയാൾ ജോലികഴിഞ്ഞു വരുമ്പോൾ എട്ടു മണിയെങ്കിലും ആവും. ഹരിയുടെ ഭാര്യ ജോലി കഴിഞ്ഞു വരുമ്പോൾ ആറുമണി കഴിയും. കുട്ടികൾ സ്കൂൾ വിട്ടു വന്നാൽ ഹരിയുടെ വീട്ടിൽ കളിച്ചു നടക്കും. കുട്ടികൾ വിശക്കുന്നുവെന്ന് പറഞ്ഞാൽ മാത്രമേ തൊട്ടു പുറകിൽ താമസിക്കുന്ന ഹരിയുടെ ചേച്ചി എന്തെങ്കിലും കൊടുക്കുകയുള്ളു. അല്ലെങ്കിൽ അവരെ തിരിഞ്ഞു നോക്കില്ല.

പിന്നെ ഹരിയുടെ ഭാര്യ ജോലി കഴിഞ്ഞ് വരണം അവരെ കുളിപ്പിക്കാനും ഭക്ഷണം കൊടുക്കാനും ഹോം വർക്കുകൾ ചെയ്യിക്കാനും. അതൊക്കെ കഴിഞ്ഞിട്ടേ അയൽ‌വക്കത്തെ താമസക്കാരൻ വീട്ടിലെത്താറുള്ളു. സ്വൽ‌പ്പം പിമ്പിരി ആയിട്ടേ പുള്ളി വീട്ടിലെത്തു. എന്നും അത് പതിവാണ്. തന്റെ മകളെ കാണുമ്പോൾ അയാൾക്ക് ഭാര്യയെ ഓർമ്മ വരും. മകളുടെ ജനനത്തോടെ മരണമടയുകയായിരുന്നു അവർ.

പിന്നീട് മകൾ മാത്രമായി അയാളുടെ ലോകം. മറ്റൊരു വിവാഹത്തെക്കുറിച്ച് അയാൾ ചിന്തിച്ചില്ല. അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന മകളെ കാണുമ്പോൾ വെള്ളത്തിന്റെ പുറത്ത് അയാൾക്ക് സങ്കടം വരും. അത് സ്വൽ‌പ്പം ശബ്ദത്തിൽ തന്നെ പുറത്തു വരും.
“എടീ നിന്റമ്മ എന്നെ ചതിച്ചില്ലെ...? എന്നെ തനിച്ചാക്കിയിട്ട് അവൾ രക്ഷപ്പെട്ടില്ലേ...”
അതു കേട്ട് മകൾ പറയും.
“അപ്പൊ ഞാനില്ലേ അഛന്...”
“നീയവിടെ മിണ്ടാതിരുന്ന് പഠിച്ചോ പെണ്ണെ... എന്നോട് തർക്കുത്തരമൊന്നും പറയണ്ട.... അതെങ്ങനെ അവക്കടെ അല്ലെ സന്തതി... നന്ദിയില്ലാത്തവൾ... ”

ചെറുപ്പം മുതലേ അഛന്റെ മടിയിൽ കിടന്ന് ഇതെല്ലാം കേട്ട് ഉറങ്ങുന്ന മോൾക്ക്, ഇപ്പം ഉറക്കം വരണമെങ്കിൽ അഛന്റെ രണ്ടു ചീത്ത കേൾക്കണം. ഉറങ്ങാനായി അഛന്റെ മടിയിൽ കിടക്കുമ്പൊൾ മോൾ പറയും.
“ അഛാ‍.. എനിക്കൊന്നുറങ്ങണം....”
“അതിനെന്താ നീ ഉറങ്ങിക്കൊ... അഛന്റെ മടീലല്ലെ കിടക്കണെ....?”
“അഛന്റെ പാട്ടു കേൾക്കണില്ല.....”
“ഓ.. നിനക്കിനി പാട്ട്... ഉണ്ണി വാവാവോ.....”
“ആ പാട്ടല്ല... അഛൻ അമ്മേ പറയണ പാട്ടില്ലെ.. അതാ...!!”
“എടീ.. നീയെന്നെ ഒറ്റക്കിട്ടിട്ട് പോയില്ലെ... ഈ മോളെ നീ ആരെ ഏൽ‌പ്പിച്ചിട്ടാടീ പോയത്... നിർഭാഗ്യവതി ആയിപ്പോയില്ലേടീ നമ്മ്ടെ മോൾ..!”
പിന്നെ വലിയ താമസമുണ്ടാകില്ല, മോൾ ഉറങ്ങാൻ.. അയാൾ പിന്നെയും ഭാര്യയെ കുറ്റം പറഞ്ഞ് പറഞ്ഞങ്ങിനിരിക്കും

രാത്രിയിലെ ഈ ചീത്ത പറച്ചിൽ അടുത്തു താമസക്കാരായ ഹരിയുടെ കുടുംബവും മറ്റും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവരാരും അത് കാര്യമായെടുത്തില്ലെന്നു മാത്രമല്ല അയാളുടെ അവസ്ഥയിൽ സഹതാപവുമായിരുന്നു. ഹരിയുടെ ചേച്ചിക്ക് അതു പിടിച്ചില്ല. ഇയാളെ ഒന്നു നിലക്കു നിറുത്താൻ തന്നെ അവർ തിരുമാനിച്ചു. അങ്ങനെ അയാളുമായി അവർ എന്നും ഒച്ചപ്പാടും ബഹളവുമായി. കേൾക്കാതായപ്പോൾ അവർ പോലീസ്റ്റേഷനിൽ പരാതി കോടുത്തു.

പോലീസ് വന്നന്വേഷിച്ചു. അയൽ‌വക്കക്കാരെല്ലാം അയാളെക്കുറിച്ച് മോശമായി ഒന്നും പറഞ്ഞില്ല. കൂട്ടത്തിൽ ഹരിയുടെ ഭാര്യയോടും ചോദിച്ചു. അവർ പറഞ്ഞു.
“ഞങ്ങൾക്ക് അയാളോട് വഴക്കൊന്നുമില്ല. ഞങ്ങൾക്ക് ഒരു ശല്യവും അയാൾ ഉണ്ടാക്കുന്നില്ല. രാത്രിയിൽ അയാൾ ഇത്തിരി ഉറക്കെ സംസാരിക്കുന്നുവെന്നുള്ളത് ശരിയാ....”
പോലീസുകാരൻ രണ്ടു കൂട്ടരോടും കുഴപ്പമുണ്ടാക്കരുതെന്ന് പറഞ്ഞ് പോയി. കേസ് ഒന്നും എടുത്തില്ല.

പോലീസ്സുകാരൻ പോയി കഴിഞ്ഞപ്പോൾ ചേച്ചിയുടെ സ്വഭാവം മാറി. ഹരിയുടെ ഭാര്യ അയാൾക്ക് നല്ല സർട്ടിഫിക്ക്റ്റ് കൊടുത്ത് സംസാരിച്ചതിന് അവർ തമ്മിൽ വഴക്കായി. നിന്നെ ഞാൻ കാണിച്ചു തരാമെന്നു പറഞ്ഞ് ചേച്ചി പിൻവാങ്ങി.

രണ്ടു ദിവസം കഴിഞ്ഞപ്പോൾ നാട്ടിലുള്ളവർ ഹരിയുടെ ഭാര്യയേയും അയാളേയും ചേർത്ത് കഥകളുണ്ടാക്കാൻ തുടങ്ങി. ഇതിന്റെ ഉറവിടം അന്വേഷിച്ചെത്തിയവർക്ക് വളരെ വ്യക്തമായി മനസ്സിലായി, എല്ലാം സ്വന്തം ചേച്ചിയുടെ വക്രബുദ്ധിയായിരുന്നുവെന്ന്.

ഹരിയുടെ ഭാര്യയുടെ കാതിലും അതെത്തി. അതറിഞ്ഞതോടെ ആ പാവം തകർന്നു പോയി. ഹരിയും അതറിഞ്ഞ് വല്ലാതെ പൊട്ടിത്തെറിച്ചു. ചേച്ചിയോട് എത്രയും പെട്ടെന്ന് വീടൊഴിഞ്ഞു തരാൻ ആവശ്യപ്പെട്ടു.

നാട്ടുകാരുടെ മുൻപിൽ പോകാൻ കഴിയാതെ ഹരിയുടെ ഭാര്യ ജോലിയിൽ നിന്നും ലീവെടുത്ത് വീട്ടിനകത്തു തന്നെ ഇരുന്നു. ഹരി നാട്ടിലെത്താതെ ചേച്ചി വീട് മാറിത്തരില്ലെന്നു തിർത്തു പറഞ്ഞു. താൻ കാരണം ഒരു പെൺകുട്ടി ആത്മഹത്യയുടെ വക്കിലാണെന്ന തിരിച്ചറിഞ്ഞ താമസക്കാരൻ ആ മാസം തന്നെ തന്റെ മോളേയും കൂട്ടി ആ വീടൊഴിഞ്ഞു പോയി.

ഒരു ആത്മഹത്യയുടെ വക്കിൽ നിന്നും തന്റെ ഭാര്യയേ രക്ഷിക്കാൻ ഹരിക്ക് എത്രയും വേഗം നാട്ടിലെത്താതെ നിവൃത്തിയില്ലാതെ വന്നു. അവസാനം വന്ന ഭാര്യയുടെ വിളി അത്തരത്തിലായിരുന്നു.
“ഹര്യേട്ടാ... എനിക്കിതു സഹിക്കാൻ വയ്യ.... ! ഇനിയവിടെ നിൽക്കണ്ട... ഇന്നു തന്നെ അവിടന്ന് തിരിച്ചോളു... എന്റെ ജോലി കൊണ്ട് ഉള്ളതു പോലെ കഴിയാം. കടം അതെങ്ങനെയെങ്കിലും നമുക്ക് വീട്ടാം.... ഒരു ആത്മഹത്യയെക്കുറിച്ചാണ് ഞാൻ എപ്പോഴും ചിന്തിക്കുന്നത്....!! ”

അതു കേട്ട് ഹരി വിറച്ചു പൊയി....!
അങ്ങനെയാണ് എല്ലാം ഉപേക്ഷിച്ച് നാട്ടിലെത്താൻ തീരുമാനിച്ചത്.
പ്രവാസിക്ക് പാര പണിയുന്നത് അസൂയ മൂത്ത നാട്ടുകാരൊ അയൽവക്കക്കാരോ അല്ല...
സ്വന്തം വീട്ടുകാർ തന്നെ.....!!
ഹരി പിന്നെ തിരിച്ചു വരികയുണ്ടായില്ല.....
എല്ലാത്തിലും വിലയുള്ളതാണല്ലൊ ജീവിതം....

ബാക്കി അടുത്ത പോസ്റ്റിൽ...

Tuesday 1 March 2011

സ്വപ്നഭൂമിയിലേക്ക്... (36 )



കഴിഞ്ഞതിൽ....

വിവാഹം കഴിഞ്ഞതിന്റെ പതിനേഴാം ദിവസം താൽക്കാലികമായെങ്കിലും തന്റെ ‘നല്ലപാതി’യേയും മറ്റു ബന്ധുക്കളേയും ഉപേക്ഷിച്ച് മണലാരണ്യത്തിലെ ചുട്ടുപൊള്ളുന്ന ‘സ്വപ്നഭുമിയിലേക്ക്‘ ഏതൊക്കെയോ ലോകം വെട്ടിപ്പിടിക്കാനായി ശേഖരേട്ടൻ പറന്നു....

തുടരുന്നു....

വെറുതെ കിട്ടുമ്പോൾ...


കഥ പറഞ്ഞു തീർന്നതും വർഗ്ഗീസേട്ടൻ ചാടി എഴുന്നേറ്റിട്ട് പറഞ്ഞു.
“എടാ ഞാനിപ്പൊ വരാട്ടോടാ...” മൂപ്പിലാൻ ധൃതിയിൽ അകത്തേക്കു പോയി. കുറച്ചു കഴിഞ്ഞതും അകത്തു നിന്നും ഒച്ചയും ബഹളവും കേട്ടു. ശേഖരേട്ടൻ ഓടി പുറത്തു ചാടുന്നതും കണ്ടു....

ഞങ്ങൾ അകത്തേക്കു ചെന്ന് കാര്യം തിരക്കി. പ്രശ്നം നിസ്സാരമാണ്. കഥ കേട്ട് ശേഖരേട്ടനോട് ‘എന്തോ ഒരിത്’ തോന്നിയ വർഗ്ഗീസേട്ടൻ സന്തോഷം പ്രകടിപ്പിക്കാനായി ഒരു ഗ്ലാസ്സ് ബിയർ നീട്ടി പറഞ്ഞു.
“എടാ ശേഖരാ... ഇത് എന്റെ വക സ്പെഷൽ...”
“എനിക്കു വേണ്ട വർഗ്ഗിസേട്ടാ.... ഞാൻ ആവശ്യത്തിനു കഴിച്ചു...”
“അതൊന്നും പറഞ്ഞാ പറ്റില്ല... ഇത് ഒരു ഗ്ലാസ്സ് നീ കുടിച്ചേ പറ്റൂ....”
ഗ്ലാസ്സുമായി വർഗ്ഗീസേട്ടൻ അടുത്തേക്കു ചെന്നതും ശേഖരേട്ടൻ ഓടി. അതിന്റെ ബഹളമാണ് കേട്ടത്. പിന്നെ ആ ഗ്ലാസ്സുമായി ഞങ്ങളുടെ പുറകെ കൂടി.

“എടാ ശേഖരാ... നീയെന്നിട്ട് അതിനു പകരം എല്ലാം വാങ്ങിച്ചു കൊണ്ടുവന്നിരുന്നൊ...?”
വർഗ്ഗിസേട്ടന്റെ ചോദ്യം കേട്ട് ഞങ്ങളും മറുപടി എന്തെന്നറിയാൻ കാതോർത്തു. ശേഖരേട്ടൻ പറഞ്ഞു.
“ഞാൻ പോയപ്പോൾ ഞാനെടുത്തു വിറ്റതിനു പകരമായി നാലെണ്ണം കൊണ്ടു വന്നിരുന്നു...”
“അതല്ലെടാ... തിരിച്ചു കൊടുത്ത ആഭരണങ്ങൾക്കു പകരം....?”
“ഞാനങ്ങനെ അതു മുഴുവൻ എടുത്തോളാൻ പറഞ്ഞെങ്കിലും അവർ അതൊന്നും എടുത്തില്ല. കൊടുത്തതൊന്നും തിരിച്ചു വാങ്ങുന്നത് ശരിയല്ലെന്നു പറഞ്ഞ് അവളെത്തന്നെ തിരിച്ചേൽ‌പ്പിച്ചിരുന്നു...!”

വർഗ്ഗീസേട്ടൻ പിന്നെയും ബീയർ നിറച്ച ഗ്ലാസ്സുമായി ഞങ്ങളെ നിർബ്ബന്ധിച്ചുകൊണ്ടിരുന്നു. ഞങ്ങൾ ഒഴിഞ്ഞുമാറി നടന്ന് എല്ലാവർക്കും ചിരിക്കാനുള്ള വകയുണ്ടാക്കിക്കൊണ്ടിരുന്നു. ആ കളി അധികം നേരം തുടരാനായില്ല.

വാതിലിൽ ആരോ മുട്ടുന്ന ഒച്ച കേട്ടു. ഗ്ലാസ്സ് ഞങ്ങളൂടെ മുന്നിൽ വച്ച് വർഗ്ഗീസേട്ടൻ പോയി വാതിൽ തുറന്നു. പുള്ളിക്കാരന്റെ തന്നെ രണ്ടു കൂട്ടുകാരായിരുന്നു. ഒരുത്തൻ ഇടക്കിടക്ക് വരാറുള്ളതാണ്. മറ്റെയാളെ പരിചയമില്ല. സ്നേഹം പുതുക്കാനെന്ന പേരിൽ വർഗ്ഗീസേട്ടന്റെ വെള്ളം കുടിക്കാനായി മാത്രം വരുന്നവരാണ് അധികവും. അതു കാരണം എന്നും ബിഫും, മീനും മറ്റും ഫ്രൈ ചെയ്ത് വച്ചിരിക്കും. ആരു വന്നാലും ഇതൊന്നും എത്ര കൊടുക്കുന്നതിനും പുള്ളിക്കാരന് ഒരു മടിയുമില്ല. കള്ളാണെങ്കിൽ ഇഷ്ടം പോലെ. ജോലി കഴിഞ്ഞ് വരുന്ന വഴി ആവശ്യമുള്ളതെല്ലാം വാങ്ങി കാറിനകത്തിടും. അതെല്ലാം തീർന്നു കഴിയുമ്പോഴാണ് ബ്ലാക്കിൽ വിൽക്കുന്നവരെ ഫോൺ ചെയ്ത് വിളിക്കുന്നത്. വർഗ്ഗീസേട്ടന്റെ ഫോൺ നമ്പർ കണ്ടാലറിയാം അവർക്ക്. പിന്നെ കുപ്പിയൂടേയും പാട്ട(ബീയർ)യുടേയും എണ്ണം മാത്രമേ പറയേണ്ടതുള്ളു. മിനിട്ടുകൾക്കകം എത്തിയിരിക്കും.

കൂട്ടുകാരേയും കൊണ്ട് വർഗ്ഗീസേട്ടൻ അകത്തേക്ക് പോയി. പിന്നെ കുറേ നേരത്തേക്ക് ശല്യമുണ്ടായില്ല. ഞങ്ങൾ ടീവിയിൽ വാർത്തകൾ കണ്ടു കൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ പുതിയ കൂട്ടുകാരനേയും കൊണ്ട് വർഗ്ഗീസേട്ടൻ പുറത്തു വന്നു. ഞങ്ങളെ പരിചയപ്പെടുത്താൻ വേണ്ടിയാണ്. എന്നെ പരിചയപ്പെടുത്തിയ കൂട്ടത്തിൽ എന്തോ സാധനം ആരും അറിയാതെ എന്റെ ഷർട്ടിന്റെ പോക്കറ്റിലേക്കിട്ടു....!

എന്താണെന്നറിയാനായി ഞാൻ ഉടനെ പോക്കറ്റിൽ തപ്പാനായി കൈ എടുത്തതും വർഗ്ഗീസേട്ടൻ എന്റെ കൈയ്ക്ക് കയറി പിടിച്ചു. എന്നെ നോക്കാൻ സമ്മതിച്ചില്ല. ഞാനും മിണ്ടിയില്ല. ഇതു മറ്റാരും കാണുന്നുമില്ല. എല്ലാവരേയും പരിചയപ്പെടുത്തിക്കഴിഞ്ഞ് അവർ അകത്തേക്ക് പോകുന്ന വഴി കണ്ണൊന്നിറുക്കി കാണിച്ചിട്ടാണ് വർഗ്ഗീസേട്ടൻ പോയത്. അവർ പോയെന്നുറപ്പുവരുത്തി ഉടനെ ഞാൻ പോക്കറ്റിൽ തപ്പി.

ഒരു താക്കോൽ ആണ്....!
കാറിന്റെ താക്കോൽ.....!
അപ്പൊഴാണ് സംഗതിയുടെ കിടപ്പ് മനസ്സിലായത്. വർഗ്ഗീസേട്ടൻ ഇന്ന് ഇത്തിരി പൂസ്സായിട്ടുണ്ട്....
വന്നിരിക്കുന്നത് കൂട്ടുകാരൻ മാത്രമല്ല ഒരു സഹപ്രവർത്തകനും. കുടി കഴിഞ്ഞാൽ സാമാന്യ മര്യാദ വച്ചും അസമയമായതു കൊണ്ടും അവരെ വണ്ടിയിൽ വീടെത്തിക്കേണ്ടിവരും. ഈ കണ്ടീഷനിൽ വണ്ടി ഓടിക്കാനും പറ്റില്ല. അതു തുറന്നു പറയാനും പറ്റില്ല. അതു മുൻ‌കൂട്ടി കണ്ടിട്ടാണ് വണ്ടിയുടെ താക്കോൽ ആരും അറിയാതെ എന്റെ പോക്കറ്റിൽ കൊണ്ടിട്ടത്...!?
ഇനി നടക്കാൻ പോണത് നിങ്ങൾ നേരിട്ടു കണ്ടാൽ മതി.

വന്നവരെ നല്ലവണ്ണം പൂശിച്ചു. വന്നവരും അത് കണക്കാക്കിത്തന്നെയാണ്.
വെറുതെ കിട്ടുന്നതല്ലെ...! മോന്താവുന്നത്ര മോ‍ന്തുക....! ഇവിടെ വരെ എത്തേണ്ട ചിലവേയുള്ളു.
കുടി കഴിഞ്ഞ് പോകാനായി അവർ ഹാളിലിറങ്ങി നിൽക്കുകയാണ്. വർഗ്ഗിസേട്ടൻ ഷർട്ടിടാനായി അകത്തേക്കു കയറി. ഷർട്ടിട്ടതിനുശേഷം മുറിയാകെ തപ്പി നടക്കുകയാണ്. വർഗ്ഗീസേട്ടനെ കാണാത്തതുകൊണ്ട് വന്നവർ അകത്തേക്കു കയറി ചോദിച്ചു.
“നീയെന്തോന്നാ തപ്പി നടക്കണെ...?”
“എടാ വണ്ടീടെ താക്കോലെവിടെ വച്ചെന്നോർക്കണില്ലെടാ....!”
“നിന്റെ പാന്റിന്റെ പോക്കറ്റിൽ നോക്കടാ...”
“പാന്റും ഷർട്ടും ഞാൻ മാറി മാറി നോക്കി...”
“നീ വണ്ടി പൂട്ടിയോന്ന് നോക്ക്...”

അതു കേട്ടതും വർഗ്ഗീസേട്ടൻ തല ഉയർത്തി, ഒട്ടകം തല ഉയർത്തി നോക്കുന്നതു പോലെ ഞങ്ങളെ എല്ലാവരേയും ഒരാവർത്തി നോക്കി. പെട്ടെന്ന് പുറത്തിറങ്ങി കാറിന്റ അടുത്തേക്ക് നടന്നു. ആടിയാടിയാണ് നടക്കുന്നത്.
തന്നെ നിൽക്കാൻ കഴിയാതെ ചുമരിൽ പിടിച്ച് നിൽക്കുന്ന സഹപ്രവർത്തകന് അത് കണ്ട് ചിരി പൊട്ടി. അയാൾ കൈ ചൂണ്ടി കളിയാക്കി പറഞ്ഞു.
“ദേ... അവന്റെ പോക്ക് നോക്ക്...” എന്നിട്ട് പാമ്പിഴയുന്ന മാതിരി കൈകൊണ്ട് ഒരാംഗ്യവും.
അതു കണ്ട് എല്ലാവരും ചിരിച്ചു.

ഇങ്ങനെ ആടിയാടി പോകുന്നതു കണ്ടിട്ടും ‘എടാ വർഗ്ഗീസേ..നീ ഈ കണ്ടീഷനിൽ വണ്ടിയെടുക്കണ്ട, ഞങ്ങൾ ടാക്സി പിടിച്ചു പൊയ്ക്കൊള്ളാ’മെന്നു പറയാനുള്ള ഒരു മനസ്സ് ആ സഹപ്രവർത്തകനും കൂട്ടുകാരനും കാണിച്ചില്ലല്ലോന്നോർത്ത് ഞങ്ങൾക്ക് കുറച്ചു വിഷമം തോന്നാതിരുന്നില്ല. അവരെ ശരിക്കും അറിയാവുന്നതു കൊണ്ടാകും താക്കോൽ എന്റെ പോക്കറ്റിൽ കൊണ്ടിട്ടത്.

വർഗ്ഗീസേട്ടൻ കാറിന്റെ ചുറ്റും ഒന്നു കറങ്ങി. തിരിച്ചു വന്നവഴി പറഞ്ഞു.
“ഹേയ് കാറിനകത്തില്ലടാ... വണ്ടി ഞാൻ പൂട്ടിയിട്ടേ വരാറുള്ളു. ..”
ഹാളിനകത്തിരിക്കുന്ന ഞങ്ങളോട് എല്ലാവരോടുമായി ചോദിച്ചു.
“എടാ എന്റെ കാറിന്റെ താക്കൊലു കണ്ടോടാ...?!”
എന്തൊരു നിഷ്ക്കളങ്കമായ ചോദ്യം...!

ഞങ്ങളാരും അതിനു മറുപടിയൊന്നും പറഞ്ഞില്ല. ചിലരൊക്കെ ഹാളിലെ മേശമേലും ടിവിയുടെ ചുറ്റുവട്ടത്തും പരതി നടക്കുന്നുണ്ടായിരുന്നു. വർഗ്ഗീസേട്ടൻ പിന്നെയും അകത്തു പോയി ധൃതിപിടിച്ച് കിടക്കയും തലയിണയും മറ്റും പൊക്കി നോക്കുന്നതു കണ്ടാൽ എന്തൊരു ആത്മാർത്ഥതയെന്നു തോന്നും.

ഇതെല്ലാം കണ്ടു കൊണ്ടിരുന്ന ശേഖരേട്ടൻ പറഞ്ഞു.
“വർഗ്ഗീസേട്ടാ... ഇനി കാലത്ത് നോക്കാം. തലയിലെ പറ്റെറുങ്ങുമ്പോൾ എവിടെയാ വച്ചതെന്ന് ഓർമ്മ വരും. ഇവരെ ഏതെങ്കിലും ടാക്സിയിൽ കയറ്റി വിട്....”

മറുപടി ഒന്നും പറയാതെ വർഗ്ഗീസേട്ടൻ തന്റെ സഹപ്രവർത്തകന്റെ നേരെ നോക്കി. കൂട്ടത്തിൽ ഈ കണ്ടീഷനിൽ വണ്ടിയെടുക്കാൻ പറ്റില്ലെന്നു ഞങ്ങളും ഏറ്റുപിടിച്ചതോടെ കൂട്ടുകാർക്ക് മറുത്തൊന്നും പറയാൻ കഴിയാത്തവിധം ഉത്തരം മുട്ടി നിന്നു എന്നു പറഞ്ഞാൽ മുഴുവനാകില്ല.
“വർഗ്ഗീസേ.. ഞങ്ങൾ ടാക്സിക്കു പൊക്കോളാം..” എന്നു പറയിപ്പിക്കുന്നതു വരെ കാര്യങ്ങൾ കൊണ്ടെത്തിച്ചു.

പിന്നെ താമസമുണ്ടായില്ല. അവരോടൊപ്പം ഞങ്ങളും പുറത്തിറങ്ങി. ഉടനെ തന്നെ ടാക്സി കിട്ടി. അവരെ അതിൽ കയറ്റിവിട്ടു.
തിരിച്ചു വരുന്നവഴി ഞങ്ങൾ ദ്വേഷ്യപ്പെട്ടു.
“വർഗ്ഗീസേട്ടനെന്തിനാ ഇത്രയധികം അവരേക്കൊണ്ടു കുടിപ്പിക്കുന്നത്...? ഇപ്പൊത്തന്നെ കണ്ടില്ലെ.... അവർ ആടിയാടിയാണ് പോകുന്നത്..”
“എടാ അവനോന്റെ കപ്പാസിറ്റി അവനോനല്ലെ അറിയാവൂ... എനിക്കാ അറിയാ....? ഞാൻ കുടിക്ക് കുടിക്ക് ന്നു പറയുമ്പോൾ അവരെന്തിനാ ആവശ്യോല്യാണ്ട് കുടിക്കണെ...?!!”
പിന്നെ അവിടെ ഒരു കൂട്ടച്ചിരി അല്ല ഒരു കൂട്ടപ്പൊരിച്ചിൽ ആയിരുന്നു.....
ആടിയാടി മുറിയിലേക്കു പോകുന്ന വഴി എന്റെ പോക്കറ്റിൽ കയ്യിട്ട് താക്കോലെടുക്കാൻ പുള്ളിക്കാരൻ മറന്നില്ല.

പിറ്റേന്ന് കാലത്ത് തന്നെ കിട്ടിയ വാർത്ത ഇത്തിരി കട്ടിയായിപ്പോയി...
ഇന്നലെ ടാക്സിയിൽ കയറ്റി വിട്ടവരിൽ ഒരുത്തൻ, അതിനകത്ത് തന്നെ നന്നായിട്ടൊന്നു വാളു വച്ചു. ടാക്സിക്കാരൻ വിടുമൊ... അതു മുഴുവൻ കഴുകിക്കുന്നതിനുള്ള കാശ് ചോദിച്ചു. അവരുടെ കയ്യിൽ അയാൾ ചോദിച്ചത്ര കാശില്ലായിരുന്നു. പിന്നെ നേരെ പോലിസ് സ്റ്റേഷനിലേക്ക്. അന്നു രാത്രി അവിടെ ചൊറികുത്തിയിരുന്നു നേരം വെളുപ്പിച്ചു. കാലത്ത് വിവരം അറിഞ്ഞ് വർഗ്ഗീസേട്ടൻ ചെന്ന് കാശ് കെട്ടി വച്ച് ഇറക്കിക്കൊണ്ടു പോന്നു.

കാലത്ത് ജോലിക്കിടെ ചെറിയ ഒരു കത്തിയുമായി മൽ‌പ്പിടുത്തം നടത്തുമ്പോഴാണ് ഞാൻ ആ വിവരം അറിഞ്ഞത്. രാജേട്ടനാണ് വിളിച്ചു പറഞ്ഞത്. എനിക്കു ചിരിയാണ് ആ വാർത്ത തന്നത്. ആ ചിരിക്കിടയിലെ കത്തി കൊണ്ടുള്ള പണി ഇത്തിരി പാളിപ്പോയി. ഇടതു കൈയുടെ ചൂണ്ടാണി വിരൽ മുറിഞ്ഞു. ചോര കണ്ടു...!

പെട്ടെന്ന് എന്റെ ചിരി മാഞ്ഞു. മുറിഞ്ഞ വിരൽ ഞാൻ വായിൽ വച്ചു ചപ്പി. ചോര പെട്ടെന്നു തന്നെ നിന്നു. ഇപ്പൊ ഈ കൈ മുറിയാനെന്താണ് കാരണമെന്നായിരുന്നു ചിന്ത പോയത്. അങ്ങനെ ചിന്തിക്കാനൊരു കാരണമുണ്ടായിരുന്നു. അത് അനുഭവം പഠിപ്പിച്ചതായിരുന്നു.

ഒന്നുകിൽ ചെയ്തുകൊണ്ടിരിക്കുന്ന ജോലി ഭംഗിയായി അവസാനിക്കും. അല്ലെങ്കിൽ ഉടൻ തന്നെ ഒരു സന്തോഷ വർത്തമാനം കേൾക്കാനിട വരും. ചെയ്തു കൊണ്ടിരുന്ന ജോലി അന്നു തീർക്കാൻ കഴിയുന്നതായിരുന്നില്ല. കൈ മുറിഞ്ഞതോടെ അതവിടെ നിർത്തി. ഇനി എന്തു വാർത്തയാണാവൊ കേൾക്കാൻ പോകുന്നത്. ആലോചിച്ചിട്ട് ഒന്നും മനസ്സിൽ തെളിഞ്ഞു വന്നില്ല. പിന്നെ ഞാനത് മറന്നു.

ഉച്ചകഴിഞ്ഞപ്പോൾ ‘ബോസ്’ ഒരുമിച്ച് പുറത്ത് പോകേണ്ടി വന്നു. പോയിടത്തെ പണിയെല്ലാം കഴിഞ്ഞ് തിരിച്ചു വരുമ്പോൾ, നാട്ടിൽ പോയി വന്നതിനെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും മറ്റും ചോദിച്ചു. ഒരു മാസത്തെ അവധി പോരെന്നും, എന്റെ മോനെ സന്തോഷിപ്പിക്കാനുള്ള സമയം പോലും കിട്ടിയില്ലെന്നും ഞാൻ പരാതിപ്പെട്ടു. പിന്നെ കുറച്ചു നേരം ബോസ്സ് നിശബ്ദനായിരുന്നു. അദ്ദേഹം വണ്ടി ഓടിക്കുന്നതിൽ ശ്രദ്ധിച്ചിരിക്കുകയായിരുന്നു. ഞാൻ പതിയെ നാട്ടിലേക്കും പറന്ന്, മോൻ ‘ചിക്കു’വിന്റെ കൂടെയുള്ള തമാശകളും ഓർത്ത് പരിസരം മറന്നിരിക്കുകയായിരുന്നു.

അപ്പോഴാണ് ബോസ്സിന്റെ ശബ്ദം എന്റെ ചെവിയിൽ കുളിർമഴ പെയ്യിച്ചത്.
“അവരെ നിനക്ക് ഇങ്ങോട്ടു കൊണ്ടുവരണൊ..?!!”
“ങേ..!!?” ഞാനെന്തൊ നല്ല വാർത്ത കേട്ടപൊലൊരു തോന്നൽ...! ബോസ്സ് എന്തൊ എന്നോട് പറഞ്ഞില്ലെ...?
ഞാൻ ആകാംക്ഷപൂർവ്വം ബോസ്സിന്റെ മുഖത്തേക്ക് നോക്കി.
എന്റെ മുഖഭാവം കണ്ടിട്ടാകാം അദ്ദേഹം ചിരിക്കുകയാണ് ചെയ്തത്. ഞാൻ ചോദിച്ചു.
“ബോസ്സ് എന്തൊ പറഞ്ഞില്ലെ...?”
“ഉവ്വ്.. നിനക്ക് നിന്റെ കുടുംബത്തെ കൊണ്ടുവരണൊ...?”

സന്തോഷമാണെങ്കിലും പെട്ടെന്ന് എന്റെ മുഖം വാടി. എങ്ങനെ ജീവിക്കും..? ഒരു ഫ്ലാറ്റെടുക്കാനുള്ള ശമ്പളം പോലും ഇല്ലാത്ത ഞാൻ എങ്ങനെ അവരെ കൊണ്ടു വന്നു കൂടെ നിറുത്തും. എന്റെ മോനെ സ്കൂളിൽ ചേർത്ത് പഠിപ്പിക്കണം. പിന്നെ മറ്റു ചിലവുകൾ...!!?

ബോസ്സിന്റെ ശബ്ദം വീണ്ടും എന്റെ ചിന്തകളെ മുറിച്ചു.
“എന്താ നീ ഒന്നും പറയാത്തത്... നിനക്കിഷ്ടമല്ലെ അവരെ കൊണ്ടുവരുന്നത്....?”
“അതൊക്കെ ഒരിക്കലും നടക്കാത്ത സ്വപ്നമല്ലെ ബോസ്സ്...?!”
“എന്തുകൊണ്ടു നടക്കില്ല....?”
“ഒരു സിംഗിൾ റൂം ഫ്ലാറ്റിനുള്ള ശമ്പളം പോലും ഇല്ലാത്ത എനിക്ക് അതൊക്കെ സ്വപ്നം കാണാനല്ലെ പറ്റൂ...!”

ബോസ്സ് പിന്നെ ഒന്നും മിണ്ടിയില്ല. ഞാനും നിശ്ശബ്ദമായിരുന്നു. എന്നെപ്പോലുള്ളവർക്ക് സ്വപ്നം കാണാനുള്ള സാഹചര്യം പോലും ഇല്ല്ല്ല. മാത്രമല്ല, വണ്ടിയില്ലാത്തതു കൊണ്ട് ഒന്നു പുറത്തിറങ്ങണമെങ്കിൽ ടാക്സി പിടിക്കണം. അതിനു കാശു കണ്ടെത്തണം. ചൂടാണെങ്കിൽ എന്നും മുറിയിൽ തന്നെ അടച്ചിടണം. പൊരിയുന്ന ചൂടിൽ പുറം ലോകം കാണനാവില്ല.

കടയുടെ അടുത്ത് വണ്ടി നിറുത്തിയിറങ്ങുമ്പോൾ പതിവില്ലാത്തവിധം ബോസ്സ് റോഡിന്റെ രണ്ടു വശത്തുമുള്ള കെട്ടിടങ്ങളിലേക്ക് നോക്കിയിട്ട് പറഞ്ഞു.
“നീ ഇവിടെയുള്ള കെട്ടിടങ്ങളിൽ എവിടെയെങ്കിലും ഒരു സിംഗിൾ റൂം ഫ്ലാറ്റ് കിട്ടുമോന്ന് നോക്ക്. അതിന് എത്രയാ വാടകയെന്ന് അന്വേഷിക്ക്. അതിന്റെ വാടക ഞാൻ തരാം. പോരെ.. അപ്പൊ നിന്റെ ശമ്പളം കൊണ്ട് നിങ്ങൾക്ക് ജീവിച്ചു കൂടെ....”

ഞാൻ കണ്ണുമിഴിച്ച് നടന്നു പോകുന്ന ബോസ്സിനെ നോക്കി നിന്നു....!
തൊഴുകയ്യോടെ....!
ആശ്ചര്യത്തൊടെ...!!
വിശ്വസിക്കാനാവാതെ......!!!
കണ്ണുകൾ എന്തേ നീരണിയുന്നു....?
“ദൈവമേ... ശാന്തിക്കാരന്റെ പ്രവചനം സത്യമാകുകയാണൊ....

ബാക്കി അടുത്ത പോസ്റ്റിൽ....