Monday 15 November 2010

സ്വപ്നഭുമിയിലേക്ക്.....(29)

തുടരുന്നു...


വാതിലിൽ ശക്തമായ മുട്ടു കേട്ടാണു ദ്വേഷ്യത്തോടെയാണെങ്കിലും കണ്ണു തുറന്നത്.
“എന്തോന്നാടാ... ആരാ ....?” ദ്വേഷ്യത്തോടെയാ ചൊദിച്ചത്.
“തുറന്നേടാ വാതിൽ...” ശബ്ദം കേട്ടപ്പോൾ രാജേട്ടനാണെന്നു തോന്നി.

വേഗം എഴുന്നേറ്റ് ലൈറ്റിട്ടിട്ട് വാതിൽ തുറന്നു നോക്കി. അസമയത്ത് വിളിച്ചുണർത്തിയതിലെ ഇഷ്ടക്കേടു പ്രകടമാക്കിക്കൊണ്ടു തന്നെ ചോദിച്ചു.
“ എന്താ.... ഇത്ര കാലത്തെ.....” കുറച്ചു ദ്വേഷ്യത്തിലായിരുന്നു ഞാൻ. അതു കണ്ട് രാജേട്ടനു ചിരിയാണു വന്നത്. ഒന്നും പറയാതെ നിന്നുള്ള ആ ചിരി കണ്ടിട്ട് എനിക്കു പിന്നെയും ദ്വേഷ്യം വന്നു.
“ എന്താന്നു വച്ചാ വേഗം പറഞ്ഞു തുലക്ക്...!!” ഉറക്കച്ചടവുള്ള കണ്ണുകൾ തിരുമ്മി ഞാൻ അലറി എന്നു തന്നെ പറയാം.

ഇന്നലെ തോമസ്സച്ചായന്റെ ഫ്ലാറ്റിൽ നിന്നും വന്നതു തന്നെ പാതിരാ കഴിഞ്ഞിട്ടാണ്. ഇന്നു വെള്ളിയാഴ്ചയായതു കൊണ്ട് സുഖമായുറങ്ങാനുള്ള ഒരു മൂടിലായിരുന്നു വന്നു കിടന്നത്. അതിനിടക്കാണ് ഈ വിളിച്ചുണർത്തൽ..!! എങ്ങെനെയാ ദ്വേഷ്യം വരാണ്ടിരിക്കാ...

രാജേട്ടൻ ശാന്തനായി പറഞ്ഞു.
“ സമയം എന്തായീന്നു വിചാരിച്ചാ..... ആ ലൈറ്റ് ഓഫ് ചെയ്തെ....”
ഞാൻ അകത്തേക്കു തിരിഞ്ഞ് ക്ലോക്കിലേക്ക് നോക്കി. ‘ദൈവമേ സമയം പത്തു കഴിഞ്ഞൊ...?’ തെല്ലു ജാള്യതയോടെ രാജേട്ടനെ നോക്കിയിട്ട് ലൈറ്റ് ഓഫ് ചെയ്തു. പിന്നെ ഏസിയും ഓഫാക്കി.

“ഇന്ന് എക്സ്‌ചേഞ്ചിൽ പോകണ്ടെ...” രാജേട്ടന്റെ ചോദ്യം ഒരു ഞെട്ടലുണ്ടാക്കി.
“അയ്യൊ.. ഞാ‍നതു മറന്നു... ഇപ്പൊ തന്നെ പോകാം. വൈകുന്നേരമായാൽ തിരക്കായിരിക്കും... പിന്നെ ക്യൂ നിൽക്കേണ്ടിയും വരും...!!”
“എങ്കിൽ ഇപ്പൊത്തന്നെ പോകാം... ഡ്യൂട്ടിക്കു പോയ രണ്ടു പേര് കാശു തന്നിട്ടു പോയിട്ടുണ്ട്... ബാക്കിയുള്ളവരുടെ കാര്യം അറിയില്ല. ഞാൻ ചോദിച്ചു നൊക്കട്ടെ.... താൻ പോയി കുളിച്ച് റെഡിയാക്...”

ഇന്നെങ്കിലും കാശയക്കണം. പത്താം തീയതി കഴിഞ്ഞാലെ ശമ്പളം കിട്ടൂ. അന്നു തന്നെ അയച്ചാലും നാട്ടിൽ കിട്ടുമ്പോൾ ഒരാഴ്ചയെങ്കിലും കഴിയും. പിന്നെ ബാങ്കുകാര് കളക്ഷനയച്ചു കുറേ സമയം കളയും. അതും കഴിഞ്ഞു കാശു കയ്യിൽ കിട്ടുമ്പോഴേക്കും അത്യാവശ്യങ്ങളൊക്കെ കടം വാങ്ങി നടത്തിയിട്ടുണ്ടാകും. അതുകൊണ്ട് എന്നും കടമാണ് ബാക്കി....!!

ഞാൻ ഒരു ചായ കുടിച്ച് പ്രാധമിക പരിപാടികളും, കുളിയും കഴിഞ്ഞ് വന്നപ്പോഴേക്കും രാജേട്ടൻ ചായയും ഉപ്പുമാവും റെഡിയാക്കി മേശപ്പുറത്ത് വച്ചിരുന്നു. പിന്നെ ഞങ്ങൾ രണ്ടാളും കൂടി അത് കഴിച്ച് , ഡ്രെസ്സ് ചെയ്ത് പുറത്തിറങ്ങി.

ആ നേരത്താണ് വർഗ്ഗീസേട്ടൻ പുറത്തു നിന്നും വന്നത്. പുള്ളിക്കാരന് വെള്ളിയാഴ്ചകളിൽ ആവശ്യമില്ലെങ്കിലും ഓഫീസിൽ പോയിരിക്കും. എന്നിട്ടു ഉച്ചവരെയുള്ള ഓവർടൈം എഴുതിയെടുക്കും. സാധാരണ ഡ്യൂട്ടിക്കു പോയില്ലെങ്കിലും ഓവർടൈം ഉള്ള ദിവസം, പനി പിടിച്ച് എഴുന്നേൽക്കാൻ വയ്യാതെ കിടക്കാണെങ്കിലും അന്നു പോയിരിക്കും...! എന്നിട്ട് ആ വകയിൽ കിട്ടുന്ന കാശ് ഇവിടെ വന്ന് കൂട്ടുകാരുമായി ഇഷ്ട്ടം പോലെ കുടിയും തീറ്റയും.

“നിങ്ങൾ എവിടേക്കാ.....?” അകത്തേക്കു കയറിയ വർഗ്ഗീസേട്ടൻതിരിഞ്ഞുനിന്നു ചൊദിച്ചു.
രാജേട്ടൻ പറഞ്ഞു. “ ഞങ്ങൾ ഡ്രാഫ്റ്റ് എടുത്തയക്കാൻ പോകാ.... ചേട്ടനയച്ചൊ...?”
“ഞാനത് എന്നേ അയച്ചു.. ശമ്പളം വാങ്ങിയാൽ പിന്നെ ഒരു നിമിഷം പോലും കയ്യിൽ വച്ചുകൊണ്ടിരിക്കില്ലാ മോനെ... അത് അപ്പോൾ തന്നെ നാട്ടിലയച്ചിട്ടെ മറ്റു പരിപാടിയുള്ളു...!! പിന്നെ കിമ്പളം, ഓട്ടി അതൊക്കെ ഇവിടത്തെ ചിലവിനും നമ്മൾക്ക് അടിച്ചുപൊളിക്കാനും... ഹാ ഹാ .....”
അതാണ് വർഗ്ഗീസേട്ടൻ....!!

“ശരി..., ഞങ്ങൾ പോയി വരട്ടെ...” ഞങ്ങൾ ഇറങ്ങാൻ നേരം വർഗ്ഗീസേട്ടൻ വിളിച്ചു.
‘ എടാ... ഒരു ഷേവറ് തന്നേടാ ... എന്റെ കയ്യിലുള്ളത് തീർന്നു. ഇപ്പൊൾ വരുമ്പോൾ വാങ്ങണമെന്നു വിചാരിച്ചതാ... അത് മറന്നു...” ഞാൻ അകത്തു പോയി ഒരു റഡിമേഡ് റേസർ (ഷേവർ) എടുത്ത് വർഗ്ഗീസേട്ടന് കൊടുത്തു.

“ഇതു തന്നെയാ ഞാനും വാങ്ങണെ... വില കൂടിയതൊന്നും ഞാൻ വാങ്ങാറില്ല. ഇത് ഒരു ദിനാറിന് മുപ്പതെണ്ണം കിട്ടും...! കൂടാതെ ഒരു പേസ്റ്റ് ഫ്രീയും..!!” വർഗ്ഗീസേട്ടൻ പറഞ്ഞു.
“ചേട്ടൻ ഇതൊരെണ്ണം എത്ര പ്രാവശ്യം ഷേവു ചെയ്യാൻ ഉപയോഗിക്കും....?” ഞാൻ ചോദിച്ചു.
വർഗ്ഗീസേട്ടൻ പറഞ്ഞു.
“ ഇത് ഒരു പ്രാവശ്യം ഉപയോഗിച്ചിട്ട് കളയാനാ കമ്പനിക്കാരു ഉണ്ടാക്കുന്നത്...! ഞാനത് നാലു ഷേവിങ് നടത്തിയിട്ടേ കളയാറുള്ളു...”
അതും പറഞ്ഞ് വർഗ്ഗീസേട്ടൻ കമ്പനിക്കാരെ പറ്റിച്ചതു പോലെ വലിയ വായിൽ ചിരിച്ചു.

ഞാൻ പറഞ്ഞു “ ചേട്ടൻ ‘നാലു പ്രാവശ്യം’ ഉപയോഗിക്കുമ്പോൾ ഞാൻ ‘നാൽ‌പ്പതു പ്രാവശ്യം’ ഉപയോഗിക്കും. എന്നിട്ടെ കളയാറുള്ളു.....!!” അതും പറഞ്ഞ് ഞാനൊന്നു ഞെളിഞ്ഞു നിന്നു. ‘അപ്പൊഴൊ..’ എന്ന ഭാവത്തിൽ....

അതു കേട്ട് കണ്ണു തള്ളിയ വർഗ്ഗീസേട്ടൻ, ഞാൻ കൊടുത്ത ഷേവറും പൊക്കിപ്പിടിച്ച് ചോദിച്ചു.
“ ഈയൊരു സാധനം കൊണ്ട് നീ നാൽ‌പ്പതു പ്രാവശ്യം ഷേവു ചെയ്യുമെന്നൊ...?!!”
“ങാ...!!” ഞാൻ.
“ അപ്പൊ.. നീ എവ്ടത്തെ ഷേവിങ്ങാ നടത്തണെ....?!!”

ആ പറച്ചിൽ കേട്ടു നിന്നവരിൽ ചിരിയുണർത്തി...
വർഗ്ഗീസേട്ടൻ മറ്റുള്ളവരോടായി പറഞ്ഞു.
“എടാ... ഇതു കൊണ്ട് ഞാൻ നാലാമത്തെ ഷേവു ചെയ്യുമ്പോഴേക്കും ‘കറമുറാ’ന്നു ശബ്ദം വരും... ആ സാധനാ അവൻ നാൽ‌പ്പതു പ്രാവശ്യം ചെയ്യണേന്ന്... ഹാ ഹാ ഹാ‍....”

ചിരി അടക്കാൻ വയ്യാതെ വർഗ്ഗീസേട്ടൻ വയറു പൊത്തിപ്പിടിച്ച് കുനിഞ്ഞു കിടന്നു ചിരിച്ചു. അതും കഴിഞ്ഞ് എന്നെ നോക്കി ഒരു കളിയാക്കിച്ചിരിയും...!!
ആ കളിയാക്കിച്ചിരിയിൽ മറ്റുള്ളവരും പങ്കു ചേർന്നതോടെ അവിടെ ഒരു കൂട്ടച്ചിരിയായി....!!

എല്ലാവരും എന്നെ നോക്കി കളിയാക്കിച്ചിരിക്കുമ്പൊൾ കൂടെ ചിരിക്കണൊ കരയണൊ എന്നറിയാതെ ഞാൻ മാത്രം ഒരു വിഡ്ഡിയേപ്പോലെ വിഷണ്ണനായി നിന്നു....!!

എല്ലാം കഴിഞ്ഞപ്പോൾ വർഗ്ഗീസേട്ടൻ ചോദിച്ചു.
“അതെങ്ങനേടാ.... ആ ഷേവിങ്...?!”
ഞാൻ പറഞ്ഞു. “ അതൊരു സൂത്രപ്പണിയാ...!!”
“ എന്തു സൂത്രം...?”

കൂട്ടുകാരെ അറിയണൊ ആ സൂത്രം.....?!!
എങ്കിൽ ഈ ചുവന്ന ‘സൂത്ര’ത്തിൽഒന്നു ക്ലിക്കിയാൽ മതി......

(ആ ‘സൂത്രം’ ആയിരുന്നു രണ്ടു വർഷം മുൻപു, ബ്ലോഗ് തുടങ്ങിയ കാലത്ത് എന്റെ ആദ്യ പോസ്റ്റ്.
അന്ന് അധികമാരും അത് വായിച്ചില്ല. ആ സൂത്രം കൂട്ടുകാരിൽ കുറച്ചു പേർക്കെങ്കിലും ഉപകാരപ്പെട്ടേക്കും....)

ബാക്കി അടുത്ത പോസ്റ്റിൽ....

Monday 1 November 2010

സ്വപ്നഭുമിയിലേക്ക്... (28)

തുടരുന്നു.....

നല്ല മനുഷ്യരും ഉണ്ടിവിടെ...

ഏറെ കഴിഞ്ഞിട്ടാണ് അവരുടെ സങ്കടം ഒന്നു കുറഞ്ഞു കിട്ടിയത്...
ബന്ധുമിത്രാദികളാരുമില്ലാതെ ഒറ്റക്ക് കഴിയുന്നതിൽ നിന്നുള്ള ഒരു മോചനമായിട്ടെ അനിയന്റെ വരവ് അവർ കണ്ടുള്ളു. സ്വന്തം ഒരു കൂടപ്പിറപ്പ്, ഒന്നു വിളിച്ചാൽ വരാനുള്ള ദൂരത്തിൽ ഉണ്ടെന്നുള്ള തിരിച്ചറിവ്, ഒരു സഹായം ആവശ്യമായി വന്നാൽ സന്തോഷത്തോടെ ചെയ്തു തരാൻ ഒരാളുണ്ടെന്നുള്ള തിരിച്ചറിവ് വലിയ സമാധാനമല്ലെ...?

അതുകൊണ്ടാണ് ആ രീതിയിൽ തന്നെ അവനോട് ഇടപെട്ടതും. അതു കൊണ്ടു തന്നെ ഇനി കൊടും ചൂടിൽ പണിക്കു പോകുന്നില്ലന്നും, ചേച്ചി ഈ ഹോട്ടലിൽ ഒരു ജോലി സംഘടിപ്പിച്ചു തരാനും പറഞ്ഞപ്പോഴും അതിൽ ദുരുദ്ദേശമുണ്ടെന്നു തോന്നിയില്ല. പക്ഷെ, അവന്റെ നോട്ടവും പെരുമാറ്റവും പന്തിയല്ലെന്നു തോന്നിത്തുടങ്ങിയത് ഈയിടെയാണ്. തന്റെ പെരുമാറ്റം മറ്റൊരു രീതിയിലാണവൻ എടുത്തതെന്നു തിരിച്ചറിയാൻ വൈകിപ്പോയിരുന്നു.

ഇവിടെ വരുന്നവർ ആദ്യം ഇടപെടുന്നതു പോലെയല്ല രണ്ടു പെഗ്ഗകത്തു ചെന്നാൽ. പിന്നെ അവരുടെ നോട്ടത്തിനും സംഭാഷണങ്ങൾക്കും വ്യത്യാസം കാണാം. എങ്കിലും ആരും മര്യാദ കേടു കാണിച്ചിട്ടില്ല. ആദ്യമാദ്യം കുറച്ചു പ്രയാസമൊക്കെ തോന്നിയിരുന്നെങ്കിലും, മറ്റു സുഹൃത്തുക്കളുടെ ഉപദേശവും ഇടപെടലും കൂടുതൽ ധൈര്യം തന്നിരുന്നു.

പക്ഷെ, അനിയൻ രണ്ടു പെഗ്ഗ് തന്റെ കയ്യിൽ നിന്നും വാങ്ങിക്കുടിച്ചിട്ട് പറഞ്ഞ വാക്കുകൾ എല്ലാ പ്രതീക്ഷയും തകിടം മറിച്ചു കളഞ്ഞു.
“ഞാനിനി അവിടെ ജോലിക്കു പോകുന്നില്ല. പറ്റുമെങ്കിൽ ഇവിടെ ഒരു ജോലി ശരിയാക്കി താ.. ഇല്ലെങ്കിൽ എന്നെ കേറ്റിവിട്ടേരെ....!! ഇവിടെ ഇങ്ങനെ ഒറ്റക്കു ജീവിച്ചു മടുത്തു....!?”
“ അനിയൻ എന്താ ഈ പറേണെ.... ജോലി വേണ്ടാന്നു വച്ചു പോകേ...?”
“അല്ലെങ്കിൽ ഇതിനകത്ത് ഒരു ജോലി വാങ്ങിച്ചു താ... ചേച്ചി വിചാരിച്ചാൽ നടക്കും....! എന്നിട്ട് പുറത്തൊരു ഫ്ലാറ്റെടുത്ത് നമുക്ക് ഒരുമിച്ച് താമസിക്കാം....!!”

അവസാന വാചകം പറയുമ്പോൾ അവൻ ചേച്ചിയുടെ മുഖത്ത് നോക്കിയില്ല. യാതൊരു ഉളുപ്പുമില്ലാതെ പറഞ്ഞ വാക്കുകൾ കേട്ട് ചേച്ചി ഞെട്ടിത്തെറിച്ചു നിന്നു പോയി....!!?.

പിന്നെ അവനോട് ഒന്നും സംസാരിക്കാനായില്ല....
ചങ്കു പൊട്ടിപ്പോകുമെന്ന് ഭയന്ന് ഓടി വിശ്രമ മുറിയിൽ വന്നു വീണു കരഞ്ഞു. അനിയൻ എപ്പോഴൊ പോയിരിക്കും. അവൾ പിന്നെ അവനെ ശ്രദ്ധിച്ചില്ല.

പിന്നെയും പല ദിവസങ്ങളിൽ ഇതു തുടർന്നപ്പോളാണ് ഞാൻ വിവരം അറിയുന്നത്. ഞാനപ്പോൾ തന്നെ പറഞ്ഞു.
“എത്രയും പെട്ടെന്ന് കേറ്റിവിട്ടേക്കുക. അതേ ഇതിൽ നിന്നും രക്ഷപ്പെടാൻ ഒരു വഴിയുള്ളു.”

അറബിയുടെ കയ്യിൽ നിന്നും പാസ്പ്പോർട്ട് വാങ്ങിക്കൊടുത്തത് ഞാനായിരുന്നു. കൂടാതെ പോകാനുള്ള ടിക്കറ്റും അവളാണ് എടുത്തു കൊടുത്തത്. അതു കൊടുത്തപ്പോൾ അവൻ ചേച്ചിക്കെതിരെ ഭീഷണി മുഴക്കാനും മടിച്ചില്ല. കാരണം കേറ്റി വിടുമെന്ന് അവൻ ഒരിക്കലും പ്രതീക്ഷിച്ചില്ല. അന്നേരമാണ് എനിക്ക് കുറച്ചു പരുഷമായി അവനോട് ഇടപെടേണ്ടി വന്നത്.

അവന്റെ അടവുകൾ ഒന്നും നടക്കില്ലെന്നു വന്നപ്പോഴാണ് ടിക്കറ്റും വാങ്ങി കേറിപ്പോയത്. നാട്ടിലെത്തിയ അനിയൻ വെറുതെയിരുന്നില്ല. നാട്ടിൽ ആർക്കും അറിയുമായിരുന്നില്ല ചേച്ചിയുടെ ഇവിടത്തെ ജോലിയുടെ സ്വഭാവം.

അനിയൻ ചെന്നതും കഥകൾ പൊടിപ്പും തൊങ്ങലും വച്ച് പറഞ്ഞു നടക്കാൻ വലിയ ഉത്സാഹമായിരുന്നു. നാട്ടുകാർ മാത്രമല്ല സ്വന്തക്കാരും ആലോചിച്ചു തലപുണ്ണാക്കി. അവരുടെ സ്വന്തം കാര്യങ്ങൾ ഒരുപാടുണ്ടെങ്കിലും അതിലൊന്നും താല്പര്യം കാണിക്കാതെ, അവളെങ്ങനെ കാശുണ്ടാക്കിയെന്ന് കഥകൾ മെനയുകയായിരുന്നു. നമ്മുടെ നാട്ടുകാർ അങ്ങനെയാണല്ലൊ...!
മന്തുള്ള രണ്ടു കാലും മണ്ണിൽ പൂഴ്ത്തിവച്ചിട്ട്, ഒറ്റക്കാലിൽ മന്തുള്ളവനെ കുറ്റം പറയാനുള്ള വാസന നമ്മളെ കഴിഞ്ഞിട്ടെ മറ്റാർക്കുമുള്ളു...!!

ഓരോരുത്തർ അവരവരുടെ ഭാവനക്കനുസരിച്ച് കഥകൾ മെനഞ്ഞു. ഓരോ കഥക്കും ചൂടും ചൂരും പകർന്നത് അനിയൻ തന്നെ. കേട്ടത് വിശ്വസിക്കാതിരിക്കാനും നാട്ടുകാർക്കും വീട്ടുകാർക്കും ആയില്ല.

എത്രയോ പേർ ഗൾഫിൽ പണിയെടുക്കുന്നു. അവരാരും ഇതുപോലെ അല്ല. അവരുടെ കടങ്ങളും തീരുന്നില്ല. ഇവൾ പോയിട്ടു രണ്ടുമൂന്നു കൊല്ലം കഴിഞ്ഞതേയുള്ളു. അതിനുള്ളിൽ കടങ്ങളെല്ലാം വീട്ടി. വീട്ടിന്റെ അറ്റകുറ്റപ്പണികൾ നടത്തി. ഒരനിയത്തിയെ കെട്ടിച്ചും വിട്ടു...!!
പോരേ പൂരം...!!

നാട്ടുകാരോടൊപ്പം വീട്ടുകാരും വെറുത്തപ്പോൾ, ചേച്ചിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. വീട്ടുകാർ വെറുത്തത് അവളെ മാത്രമായിരുന്നു. അവളയക്കുന്ന ‘ഡ്രാഫ്റ്റ്‘ രണ്ടും കയ്യും നീട്ടി സ്വീകരിച്ചു. അതിൽ നിന്നുള്ള വിഹിതം ഭാര്യ വഴി കൈപ്പറ്റി, കുടിയും കഴിഞ്ഞ് നാട്ടുകാരോടൊപ്പം കൂടി തന്റെ വൈരാഗ്യം മുഴുവൻ അനിയൻ തീർത്തുകൊണ്ടിരുന്നു.”

അച്ചായൻ പറഞ്ഞു നിറുത്തിയിട്ട് വെള്ളമെടുക്കാനായി അടുക്കളയിലേക്ക് പോയി. ഞങ്ങൾക്കും അവനോടുള്ള ദ്വേഷ്യം സിരകളിലേക്ക് ബീയറിന്റെ രൂപത്തിൽ ഇരച്ചു കയറി. ഗ്ലാസ്സുകൾ ഒന്നൊന്നായി നിറഞ്ഞു. ഞാൻ പറഞ്ഞു.
“അവനെയൊന്നും ജീവനോടെ വച്ചേക്കരുത്.. പട്ടീടെ മോൻ... തട്ടിക്കളയണം...!”
“അവനെ ഏതെങ്കിലും കൊട്ടേഷൻ സംഘത്തെ ഏൽ‌പ്പിച്ചു കൊടുക്കണം..”
അതും പറഞ്ഞ് രജേട്ടൻ തന്റെ ദ്വേഷ്യം മുഴുവൻ ഒരു ഗ്ലാസ്സിലേക്ക് പകർന്ന് ഒറ്റവലിക്ക് അകത്താക്കിയിട്ട്,  ഗ്ലാസ്സ് മേശമേൽ ഒറ്റ കുത്ത്...!!

അപ്പോഴേക്കും അച്ചായൻ വെള്ളവുമായെത്തി. ഗ്ലാസ്സിലേക്ക് പകർന്ന ഷിവാസ് റീഗൽ വെള്ളമൊഴിച്ച് നിറച്ചു വച്ചു. പുള്ളിക്കാരൻ ഒറ്റ വലിക്ക് കുടിക്കില്ല. ഇടക്കിടക്ക് ഓരോ കവിൾ അകത്താക്കുന്നതാണ് രീതി.
“എന്നിട്ട്...?”
എന്റെ അക്ഷമ ഞാൻ പ്രകടിപ്പിച്ചു. സമയം കടന്നു പോകുകയാണ്. ഇപ്പോൾ മുഴുവൻ പറഞ്ഞില്ലെങ്കിൽ പിന്നെ അച്ചായനെ കിട്ടിയെന്നു വരില്ല.
“പറയാം.. പറയാം...”
അതും പറഞ്ഞ് അച്ചായൻ ഒരു കവിൾ കൂടി അകത്താക്കിയിട്ട് അച്ചാറിന്റെ ഒരു കഷണം എടുത്ത് നാക്കിന്റെ നടുക്കലേച്ച് വച്ച്, അച്ചാറു കഷണം വായിൽ നിന്നും ചാടിപ്പോകാതിരിക്കാനെന്നോണം പെട്ടെന്ന് വായടച്ചു പിടിച്ചു. ഷിവാസ് റീഗലിന്റെ ചവർപ്പും, അച്ചാറിന്റെ ഉപ്പും പുളിയും എരിവും ചേർന്ന ഒരു പ്രത്യേക സ്വാദ് നാക്കിനെ കീഴടക്കിയതിനാൽ കുറച്ചു നേരത്തേക്ക് അച്ചായൻ ഒന്നും സംസാരിക്കാതെ നാക്കിൽ ഊറിക്കൂടുന്ന ആ പ്രത്യേക രസം കുറേശ്ശെ കുറേശ്ശെ ആസ്വദിച്ച് നുണഞ്ഞിറക്കിക്കൊണ്ടിരുന്നു.

ഞങ്ങളുടെ അക്ഷമ കണ്ട് പുള്ളിക്കാരൻ ചിരിച്ചുകൊണ്ട് പറഞ്ഞു തുടങ്ങി.
“അവന്റ പാര കാരണം അവൾക്ക് നാട്ടിലേക്ക് ചെല്ലാൻ കഴിയാത്ത ഒരു സ്ഥിതിയായി. ഇളയ അനിയത്തിയേ കൂടി മാന്യമായി പറഞ്ഞയച്ചിട്ടേ നാട്ടിലേക്കുള്ളുവെന്നവളും തീരുമാനിച്ചിരുന്നു. എങ്കിലും ഇളയ അനിയത്തിയുടെ കല്യാണക്കാര്യം വന്നപ്പോൾ, ഇതെങ്കിലും ഒന്നു കാണണമെന്നും പങ്കെടുക്കണമെന്നും അവളാഗ്രഹിച്ചു.

പക്ഷെ, ഇവൾ നാട്ടിലെത്തിയാൽ കല്യാണം നടത്തിക്കില്ലെന്നുള്ള അനിയന്റെ ഭീഷണിക്കു മുൻപിൽ അവൾ നിശ്ശബ്ദയായി. മാത്രമല്ല വീട്ടിലുള്ളവരും അവൾ വരുന്നതിനോട് യോജിച്ചില്ല. അവളെ അത്രയധികം വെറുക്കപ്പെട്ടവളായി മാറ്റിക്കഴിഞ്ഞിരുന്നു.

ഒരു മാസം മുൻപായിരുന്നു അവരുടെ വിവാഹം. അപ്പോൾ ഞാൻ നാട്ടിലുണ്ടായിരുന്നു.”

ഒന്നു നിറുത്തി ഒരു കവിൾ അകത്താക്കുന്ന നേരം ഞാൻ ചോദിച്ചു.
“ അച്ചായൻ പോയിരുന്നൊ കല്യാണത്തിന്..?”
“ഹേയ്.. ഞാൻ പോയില്ല. ഞാനെങ്ങാനും ചെന്നാൽ അവൻ, അനിയൻ എന്തായിരിക്കും പറഞ്ഞുണ്ടാക്കുകയെന്നറിയില്ലല്ലൊ. അതുതന്നെയുമല്ല, അവനെ ഇവിടന്നു കേറ്റിവിടാൻ നേരം ഞാനും കുറച്ചു ഭീഷണിപ്പെടുത്തിയിരുന്നു.

ഞാൻ നാട്ടിൽ പോകുന്നതിനു മുൻപ് രണ്ടു പവന്റെ വളകൾ വാങ്ങി എന്റെ ഒരു ഗിഫ്റ്റ് ആയി അനിയത്തിക്കു കൊടുക്കാൻ അവളെ ഏൽ‌പ്പിച്ചിരുന്നു. അന്നേരം അവൾ അനിയന്റെ ദു:ഷ്പ്രവർത്തികളുടെ കാര്യം പറഞ്ഞ് ഒരുപാട് കരഞ്ഞു.
നമുക്ക് എന്തു ചെയ്യാനാകും...?”
അച്ചായൻ ഞങ്ങളെ നോക്കി കൈ മലർത്തി.

പിന്നെ തുടർന്നു..

“എന്തായാലും കല്യാണത്തിന് അനിയൻ പങ്കെടുത്തില്ല....!
അതിനു മുൻപു തന്നെ അവൻ മുംബാക്ക് വണ്ടി കയറിയിരുന്നു.”
“ അതെങ്ങനെ...?”
രാജേട്ടൻ ചാടിക്കയറി ചോദിച്ചു.
“എങ്ങനെയെന്ന് ചോദിച്ചാൽ.....”
അച്ചായൻ ഒരു കവിൾ കൂടി അകത്താക്കിയിട്ട് പറഞ്ഞു തുടങ്ങി.
“ഞങ്ങളുടെ എഞ്ചിനീയർ ആ സമയം നാട്ടിലുണ്ടായിരുന്നു. ഞങ്ങൾ ഒരുമിച്ച് ഒരു ദിവസം കൂടിയിരുന്നു. അന്ന് ഇവളുടെ അനിയന്റെ കാര്യം ചർച്ചാവിഷയമായി. ഇവിടെ അവൻ കാണിച്ചകൂട്ടിയതൊക്കെ ഞാൻ പറഞ്ഞു. അതിന്റെ പരിണതഫലമായിരുന്നു അവന്റെ അനിയത്തിയുടെ കല്യാണത്തിനു മുൻപേ തന്നെ മുംബായിലേക്കുള്ള മുങ്ങൽ....!

എഞ്ചിനീയർ സാർ അതെങ്ങനെയാണ് കൈകാര്യം ചെയ്തതെന്നറിയില്ല...!!
അവന്റെ ശല്യം തൽക്കാലം ഒഴിവാക്കിയിട്ടുണ്ടെന്നു മാത്രമെ എന്നോട് ഫോണിൽ പറഞ്ഞുള്ളു.

എന്റെ അവധി കഴിഞ്ഞ് കഴിഞ്ഞയാഴ്ച തിരിച്ചെത്തിയതല്ലെയുള്ളു. നാട്ടിൽ പോയി വന്നതിനു ശേഷം ആദ്യമായിട്ടാണ് അന്ന് നിങ്ങളൊരുമിച്ച് ആ ഹോട്ടലിൽ പോയത്.
അനിയൻ മുടക്കും, നടത്തിക്കില്ലെന്നൊക്കെ പറഞ്ഞ കല്യാണം ഭംഗിയായി നടന്നതിന്റെ സന്തോഷമായിരുന്നു അവളുടെ കെട്ടിപ്പിടിച്ചുള്ള ആ പ്രകടനം....!”

ഞങ്ങൾ അവസാനത്തെ ബീയർ കുപ്പിയും കാലിയാക്കിയിട്ടാണ് അച്ചായനോട് യാത്ര പറഞ്ഞത്. അപ്പോഴേക്കും നേരം പാതിരാ കഴിഞ്ഞിരുന്നു.....
നാളെ വെള്ളിയാഴ്ചയല്ലെ...
പോത്തുപോലെ കിടന്നുറങ്ങാമല്ലൊ.......!!

ബാക്കി അടുത്ത പോസ്റ്റിൽ...