Wednesday 15 September 2010

സ്വപ്നഭുമിയിലേക്ക്... ( 25 )


കഥ തുടരുന്നു...
മല പോലെ വന്നത് എലി പോലെ....

പിറ്റേന്നു കാലത്ത് നല്ല പ്രസന്നതയോടെയാണ് എഴുന്നേറ്റത്.
മനസ്സിൽ വലിയ ഭാരങ്ങളൊന്നും ഉണ്ടായിരുന്നില്ല...
ഇന്ന് എല്ലാ പ്രശ്നങ്ങളും അവസാനിക്കുകയാണ്...!
അവരോട് ഒരു മാപ്പു പറഞ്ഞാൽ തീരാവുന്ന പ്രശ്നം വെറുതെ നീട്ടിക്കൊണ്ടു പോയത് ഞാനാണ്. ആവശ്യമില്ലാത്ത എന്റെ ഒരു പിടിവാശി...!!
അങ്ങനെ ചിന്തിക്കാനാണ് അപ്പോൾ തോന്നിയത്. എന്തായാലും കുടുംബത്തെ കൊണ്ടുവരാൻ കഴിയുകയെന്നാൽ, ഇനിയെന്തു നോക്കാ‍നാണ്. ഇത്തിരി താന്നു കൊടുത്തേക്കാം..

എന്നാലും ആ ‘പാര ഈജിപ്ഷ്യന്റെ’ മുൻപിൽ എങ്ങനെ തല ഉയർത്തി നിൽക്കും...?!!
അവന്റെ തലക്കനം ഇനി എന്തായിരിക്കും...!!?
അതൊരു ചോദ്യച്ചിഹ്നമായി മുൻപിൽ ഉയർന്നു നിന്നു...!!?

അവൻ എനിക്ക് മുൻപിൽ ബോസ്സിനെ നിയന്ത്രിക്കത്തക്ക ശക്തിയോടെ നിൽക്കുന്നിടത്തോളം ഇവിടെ എനിക്കൊരു വിലയും ഉണ്ടാവില്ല....
പക്ഷെ, ശാന്തിക്കാരന്റെ മധുരമുള്ള വാക്കുകൾ തള്ളിക്കളയാനും ഒരു മടി....!!
വീട്ടുകാരത്തിയാണെങ്കിൽ , ശാന്തിക്കാരന്റെ വാക്കുകൾ സത്യമാവണെയെന്ന പ്രാർത്ഥനയിലും....!! എന്തായാലും വരുന്നതു വരട്ടെ....!!
തീരുമാനിച്ചതു പോലെ തന്നെ നടക്കട്ടെ...!!
ബാക്കി വരുന്നിടത്തു വച്ചു കാണാം....!!

കട തുറന്ന് അരമണിക്കൂർ കഴിഞ്ഞിട്ടാണ് ഞാൻ എത്തിയത്. ബോസ്സ് ഉണ്ടായിരുന്നു കടയിൽ. ഞാൻ അകത്തു കടന്ന് ബോസ്സിന്റെ മുൻപിൽ ചെന്നു നിന്ന് ഒരു ‘ഗുഡ്മോണിങ്’ പറഞ്ഞു. ബോസ്സ് എന്റെ മുഖത്തേക്കു നോക്കിയിട്ട് കസേരയിൽ നിന്നും എഴുന്നേറ്റു. പിന്നെ എന്റെ അടുത്ത് വന്ന് തോളത്ത് പിടിച്ച് പറഞ്ഞു
“അവിടെ ഒരുപാട് പണി ബാക്കി കിടക്കുന്നു. പോയി ആ പണി തീർക്ക്...!!”
ഞാൻ ഒരു നിമിഷം ഒന്നു പകച്ചു.‘അപ്പൊൾ സോറി പറയണ്ടെ..’ എന്നു ചോദിക്കാനായി ‘ഞാൻ..’ എന്നു പറഞ്ഞതേയുള്ളു.
വീണ്ടും എന്റെ തോളത്തു പിടിച്ച് മുന്നോട്ട് തള്ളിയിട്ട് പറഞ്ഞു.
“ചെല്ല്... ങൂം.... ചെല്ല്...” എന്നു പറഞ്ഞെന്നെ തള്ളി മുകളിലേക്കുള്ള സ്റ്റെപ്പിന്റെ അടുത്തെത്തിച്ചു.

ഞാൻ ബോസ്സിനെ നോക്കിക്കൊണ്ടു തന്നെ സ്റ്റെപ്പുകൾ കയറി....!!
അവനോടുള്ള നന്ദി മുഴുവൻ ഞാനെന്റെ നോട്ടത്തിൽ ഒതുക്കിയിരുന്നു....
സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു....
‘മല പോലെ വന്നത് എലി പോലെ പോയതിൽ’ ആശ്വാസം കൊണ്ടു.

മുകളിലെത്തി കണ്ണുകൾ തുടച്ച് നോക്കുമ്പോഴുണ്ട് ‘പാര ഈജിപ്ഷ്യൻ’ അവന്റെ ക്യാബിനിൽ നിന്നും പുറത്തേക്കു വരുന്നു. എന്നെ കണ്ടതും അവനൊന്നു ഞെട്ടിയോന്നൊരു സംശയം തോന്നി. ഞാനവന്റെ കണ്ണുകളിലേക്ക് തറപ്പിച്ചു തന്നെ നോക്കി.

ഇവനാണല്ലൊ കുറച്ചു ദിവസമായിട്ട് ഉറക്കമില്ലാത്ത രാത്രികൾ എനിക്ക് സമ്മാനിച്ചത്. അവന്റെ നോട്ടത്തിന്റെ അർത്ഥം പെട്ടെന്നു പിടി കിട്ടിയില്ല.
ദ്വേഷ്യമില്ലായിരുന്നു...!
ഒരു പക്ഷെ, ഈ തോൽ‌വി അവൻ പ്രതീക്ഷിച്ചിരുന്നോ....!!?

അവൻ സ്റ്റെപ്പുകളിറങ്ങി പോകുന്നത് ഞാൻ നോക്കി നിന്നു...
അവൻ ഒരിക്കൽ പോലും തിരിഞ്ഞു നോക്കിയതേയില്ല....!!

ഞാൻ എന്റെ ക്യാബിനിൽ കയറി ജോലി തുടങ്ങി....
ഒരു ‘സോറി’ പോലും പറയാതെ , ഒപ്പിട്ടു കൊടുക്കാതെ കാര്യം നടന്നതിൽ ഞാൻ ദൈവങ്ങളോടെല്ലാം നന്ദി പറഞ്ഞു.

അന്നു വൈകുന്നേരം കട പൂട്ടാൻ നേരം, തിരിച്ചു കൊടുത്ത കടയുടെ താക്കോലുകളെല്ലാം എന്നെ തിരികെ ഏൽ‌പ്പിച്ചു. ബോസ്സിനെന്നോട് ദ്വേഷ്യമോ വിശ്വാസക്കുറവോ ഇല്ലെന്ന് അതിലൂടെ ഞാൻ ഉറപ്പിച്ചു.

പക്ഷെ, ബോസ്സിന്റെ തലയിൽ കയ്യറിയിരുന്ന് ചെവി തിന്നുന്ന ‘പാര ഈജിപ്ഷ്യന്റെ’ ഒരു രോമം പോലും പറിക്കാനായില്ലല്ലോന്നോർത്ത് വല്ലാത്ത സങ്കടം തോന്നി. അവൻ ഇനിയും വേഷം കെട്ടെടുക്കാൻ വന്നാൽ എന്തു ചെയ്യുമെന്നൊരു ചിന്തയും തലയിൽ കിടന്നു പുകഞ്ഞു.

പക്ഷെ, അവനിൽ നിന്നും അങ്ങനെയൊരു നീക്കം പിന്നെ കണ്ടില്ല. ഞങ്ങൾ നേർക്കുനേർ വരുമ്പോൾ പരസ്പരം നോക്കുമെന്നല്ലാതെ പിന്നീടൊന്നും സംസാരിക്കുകയുണ്ടായില്ല. എങ്കിലും അവനെ കാണുമ്പോഴൊക്കെ എന്റെ പല്ലുകൾ കൂട്ടിയുരുമ്മിയിരുന്നു. കാരണം അവൻ കാരണം നഷ്ടമായ എന്റെ അധിക വേതനം പിന്നീട് തിരിച്ചു തരികയുണ്ടായില്ല.

ഇവനെന്താണ് ഇത്രയും ശാന്തനായതെന്ന് ഞാൻ ചിലപ്പോഴൊക്കെ ചിന്തിച്ചിരുന്നു.
രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് ഞാൻ നടത്തിയ ഒറ്റയാൻ സമരം അവിടം കൊണ്ടും തീർന്നിരുന്നില്ലാന്ന് അറിഞ്ഞത്....!

ബോസ്സൊ,  മറ്റാരെങ്കിലുമോ അതിനെക്കുറിച്ച് പിന്നീട് ചോദിക്കുകയുമുണ്ടായില്ല....

പക്ഷെ, ഏതോ ഒരു പാര ഇവിടെ നടന്ന സംഭവങ്ങൾ അതേപടി ഞങ്ങളുടെ തലസ്ഥാനത്തേക്ക് റിപ്പോർട്ട് ചെയ്തിരുന്നു.
അതിനെക്കുറിച്ചുള്ള അന്വേഷണങ്ങൾ നടന്നിരിക്കും.....
അതറിഞ്ഞതോടെ എന്റെ ചങ്ക് പിടച്ചു തുടങ്ങി....!
കാരണം അവർ എല്ലാവരും ഒരു കാര്യത്തിൽ ഒന്നാണ്.
എല്ലാവരും ‘അറബികൾ..!!’
അപ്പോൾ അവരുടെ തീരുമാനം എന്താവുമെന്ന് ഊഹിക്കാവുന്നതേയുള്ളു.....!!

എന്റെ എല്ലാ സ്വപ്നങ്ങളും അതോടെ അവസാനിച്ചതായി തോന്നി...!
ഏതായാലും തിരിച്ചു പോകാൻ കരുതിത്തന്നെയാണ് ഈ സമരത്തിനിറങ്ങിയത്....
ഇപ്പോഴിതാ അത് സത്യമാവാൻ പോകുന്നു....!!

ശാന്തിക്കാരന്റെ വാക്കുകൾ സത്യമാവാൻ കാത്തിരിക്കുന്ന സഹധർമ്മിണിയുടെ നിരാശ നിറഞ്ഞ മുഖം എന്റെ കൺകളിൽ നിറഞ്ഞു നിന്നു....!

വീണ്ടും രണ്ടാഴ്ചയോളം കടന്നു പോയി....
വല്ലാത്ത ഒരു ശ്വാസം മുട്ടലായിരുന്നു ആ ദിവസങ്ങളത്രയും....

അന്നും പതിവു പോലെ ഞാൻ കട തുറന്നു. ഓഫീസ്സിൽ കയറി ഫാക്സ് വല്ലതും വന്നിട്ടുണ്ടോയെന്നു പരിശോധിക്കുന്നതിനിടെ ഒരു പേപ്പർ പ്രത്യേകം ശ്രദ്ധിച്ചു. അത് തലസ്ഥാനത്ത് നിന്നും ഉള്ളതായിരുന്നു.

ഞാനതെടുത്ത് ഒന്നോടിച്ചു വായിച്ചു.....!?
ആ പേപ്പർ എന്റെ കയ്യിലിരുന്നു വിറച്ചു.....!!
കണ്ണുകളിൽ ഇരുട്ടു കയറി...!!
നീരണിഞ്ഞ കണ്ണുകളിൽ പിന്നെ അക്ഷരങ്ങൾ ഒന്നും കാണാനായില്ല....!!

അതിൽ എഴുതിയിരുന്നതിന്റെ ചുരുക്കം ഇതായിരുന്നു..
“ഇനി അവനെ വച്ചുകൊണ്ടിരിക്കണ്ട. എത്രയും വേഗം പിരിച്ചു വിടുക...!!?”
ഞാനാ കടലാസ്സ് കൈ പൊള്ളിയതു പോലെ ആ ട്രേയിലേക്ക് തന്നെ ഇട്ടു....!!!
തല കറക്കം പോലെ തോന്നിയതു കൊണ്ട് തൊട്ടടുത്ത വാതിലിൽ പിടിച്ച് പുറത്തു കടന്നു...
ചിരിക്കണോ കരയണൊ എന്നറിയാതെ, ശക്തമായ ശ്വാസം മുട്ടലിൽ ഒരു നിമിഷം കണ്ണുകളിറുക്കി അടച്ചു...

ബാക്കി അടുത്ത പോസ്റ്റിൽ.....

Wednesday 1 September 2010

സ്വപ്നഭുമിയിലേക്ക്... (24)


കഥ തുടരുന്നു...


ചിക്കുവിന്റെ കാർട്ടൂൺ...


“അമ്മേ... അഛൻ വിളിച്ചോമ്മേ.....”
മോൻ അതും ചോദിച്ചു കൊണ്ടാണ് കാലത്ത് എഴുന്നേറ്റതു തന്നെ.
“ ഇല്ലടാ കുട്ടാ... അതിന് നേരം വെളുത്തതല്ലേള്ളൂ.....! അഛൻ വൈകുന്നേരല്ലേ വിളിക്കൂള്ളൂ.....” അമ്മ.
“ ഞാൻ ഉറങ്ങീപ്പൊ അഛൻ വിളിച്ചൂന്നു വിചാരിച്ചാ...”
“അഛൻ വിളിച്ചാ ...കുട്ടനെ വിളിക്കാണ്ടിരിക്കോ....?”
“ അപ്പൊന്നാള് ഒരൂസം എന്നെ വിളിച്ചില്യാല്ലൊ...!”
“ അത് അന്ന് നീ സ്കൂളിൽ പോയിരിക്കല്ലാർന്നൊ... ?”
“ഞാൻ ല്യാത്തപ്പൊന്തിനാ അഛൻ വിളിച്ചെ.....?”
“ദേ ചെറുക്കാ... നീ എഴുന്നേറ്റ് പോണുണ്ടൊ....? കാലത്തെന്നെ അവന്റെ ഒരു കിന്നാരം.... പോയി പല്ലൊക്കെ തേച്ചിട്ടു വന്നെ.....”

അവസാനം അമ്മ ദ്വേഷ്യപ്പെട്ടെങ്കിലും, കട്ടിലിൽ എഴുന്നേറ്റ് നിന്ന് കൈ രണ്ടും മുന്നോട്ട് നീട്ടിപ്പിടിച്ച് പല്ലിളിച്ചു നിന്നു. അമ്മ എടുത്തു കൊണ്ടു പോയി പല്ലു തേപ്പിക്കുമെന്നും, സാമ്പാറിൽ കുളിപ്പിച്ച ദോശ വായിൽ വച്ചു തരുമെന്നും കുട്ടന് നന്നായറിയാം. മൂന്നാം ക്ലാസ്സിലാണു പഠിക്കുന്നതെങ്കിലും വീട്ടിലെ ‘ചെല്ലക്കുട്ടി‘ തന്നെ കുട്ടൻ. കുട്ടന് ‘ചിക്കു’എന്നൊരു പേരു കൂടിയുണ്ട്. അതു പക്ഷെ, പുറത്തുള്ളവരാണ് അങ്ങനെ വിളിക്കുക.

കാലത്തെയുള്ള ബഹളങ്ങളൊക്കെ കഴിഞ്ഞ് ചിക്കു കളിക്കാനായി പുറത്തിറങ്ങുമ്പോൾ അമ്മയുടെ മുന്നറിയിപ്പ് കേട്ടു.
“മോനെ കുട്ടാ, പടിക്കലോട്ടു പോകല്ലെ....!?”
“ ഇല്യ..”
“കുട്ടാ കിണറ്റിന്റടുത്തേക്ക് പോകല്ലെ...?!”
“ ഇല്യ..!!”
നിമിഷങ്ങൾ കഴിഞ്ഞില്ല, അതിനു മുൻപെ അമ്മയുടെ വിളി വീണ്ടും.
“ കുട്ടാ...?”
“എന്ത്യേ....?” കുട്ടന്റെ മറുപടിയിൽ സ്വല്പം അസഹിഷ്ണതയുടെ മേമ്പൊടി...
“എവിട്യാ നീയ്യ്...?”
“ ഞാൻ ദേ ഈ ചാമ്പക്ക്യാടെ ചോട്ടിലാ.....?”
“ങാ... അവ്ടെന്നെങ്ങും പോകരുതെട്ടോ....”
“ഇല്യാ...”
“ദേ അമ്മ ഈ അടുക്കളേടെ ജനാല തുറന്നിട്ടുണ്ട് ട്ടൊ....”

കുട്ടൻ അതു കേട്ടതും അടുക്കളയുടെ ജനാലയിലേക്ക് നോക്കി. ജനലഴികൾക്കപ്പുറത്ത് അമ്മയുടെ ചിരിക്കുന്ന മുഖം കണ്ടതോടെ ചിക്കുവിന്റെ പൂമൊട്ടുകൾ വിടർന്നു. നിലത്തു നിന്നും പൂഴി മണലെടുത്ത് മറ്റെ കയ്യിലേക്ക് പറത്തിവിട്ട് കളിച്ച് കൊണ്ടിരിക്കെ അമ്മയുടെ അടുത്ത വിളി വന്നു.

“കുട്ടാ... മണ്ണീ കളിക്കല്ലെ.... ചൊറി പിടിക്കും....!!” അന്നേരം കുട്ടനു ദ്വേഷ്യം വന്നു.
“പിന്നെ ഞാൻന്താ കളിക്കാ...?” കയ്യിൽ നിന്നും മണ്ണ് താഴെയിട്ടിട്ട് എഴുന്നേറ്റ് നിക്കറിൽ തുടക്കുന്നതിനിടെ അമ്മയോട് ചോദിച്ചു.

എന്നിട്ട് അടുക്കളയുടെ ജനാലയിലേക്ക് നോക്കി. അവിടെ അമ്മയില്ല....?
കളിച്ചു കൊണ്ടിരിക്കുന്നതിനിടെ ഇടക്കിടക്ക് അമ്മയുടെ മുഖം കാണണം ചിക്കുവിന്. ഇല്ലെങ്കിൽ വല്ലാത്ത സങ്കടമാണ്.
“അമ്മേ.....” ചിക്കു നീട്ടി വിളിച്ചു.
മറുപടി കിട്ടാതായപ്പോൾ ചിക്കു അകത്തേക്കോടി. അടുക്കളയിൽ ചെന്നപ്പോൾ അവിടെയില്ല. അടുക്കളപ്പുറത്ത് ചെന്നു നോക്കുമ്പോഴുണ്ട് അമ്മ കറിക്ക് അരച്ചുകൊണ്ടിരിക്കാണ്.

അമ്മയെ കണ്ടതും ചിക്കുവിന്റെ ആന്തൽ മാറി പൂ വിരിഞ്ഞു.
“ങ്‌ഹാ.... അമ്മ ഇവിടെ നിക്കാ...” അമ്മയെ കെട്ടിപ്പിടിച്ചിട്ട്, കയ്യെത്തും ദൂരത്തിരിക്കുന്ന പാത്രത്തിൽ നിന്നും ചിരവി വച്ചിരിക്കുന്ന ഒരു പിടി തേങ്ങാപ്പീരയും വാരിയെടുത്തും കൊണ്ട് ഒറ്റ ഓട്ടം....!

ചിക്കുവിനറിയാം ഇക്കാര്യത്തിൽ അമ്മ പിണങ്ങുമെന്ന്. അമ്മയെ പറ്റിച്ച സന്തോഷത്തിൽ വീണ്ടും മുറ്റത്തിറങ്ങി ചാമ്പക്ക മരത്തിന്റെ ചുവട്ടിൽ വന്നിരുന്ന് തേങ്ങാപ്പീര നക്കിത്തിന്നുകൊണ്ടിരുന്നു. അതു കഴിഞ്ഞ് കൈ നിക്കറിൽ തുടച്ച് ചാമ്പക്ക മരത്തിന്റെ കൊമ്പിലേക്ക് നോക്കി.

പഴുത്തുചുവന്ന് നിറഞ്ഞു കിടക്കുന്നു ചാമ്പക്ക. മരത്തിന്റെ മുകളിലേക്ക് നോക്കിത്തന്നെ പതുക്കെ എഴുന്നേറ്റ്, ഇതേലൊന്നു കേറിപ്പറിച്ചാലോന്ന് ഒരു നിമിഷം ചിന്തിച്ചതേയുള്ളു......!
അപ്പോഴേക്കും അടുക്കളയിൽ നിന്നും അമ്മയുടെ വിളി വന്നു.
“കുട്ടാ... മരത്തെ കേറല്ലെ...!!”
മരത്തെ തൊട്ട കൈ തന്നെ പെട്ടെന്നു പിൻ‌വലിച്ചു കുട്ടൻ. ഈ അമ്മ എന്നെ ഒന്നും ചെയ്യാൻ സമ്മതിക്കില്ല. കുട്ടന്റെ മുഖം വാടി. വെറുതെ മരത്തിനു ചുറ്റും കുറച്ചു നേരം നടന്നു. അപ്പോഴേക്കും അകത്ത് ഫോൺ ബെല്ലടിക്കുന്ന ശബ്ദം കേട്ട് കുട്ടൻ അകത്തേക്കോടി.

“അഛനാരിക്കും” ഓടുന്നതിനിടെ കുട്ടൻ വിളിച്ചു പറഞ്ഞു. അകത്തു ചെന്നപ്പോഴേക്കും അമ്മ ഫോണിനടുത്തെത്തിയിരുന്നെങ്കിലും,എടുത്തില്ല. അത് കുട്ടന്റെ അവകാശമാണ്. ആദ്യം ഫോൺ കുട്ടനെടുക്കാൻ സമ്മതിച്ചില്ലെങ്കിൽ പിന്നവിടെ ഭൂകമ്പം നടക്കും.....!

അത് അഛന്റെ ഫോണല്ലെന്നറിഞ്ഞ കുട്ടന് നിരാശയായി.
അഛനായിരുന്നെങ്കിൽ ആ ‘ഹമ്മർ’ വാങ്ങിയോന്നു ചോദിക്കായിരുന്നു.
കുട്ടന് വണ്ടികളോടാണ് ഏറെ പ്രിയം. ടെലിവിഷനിൽ കാണുന്ന ഏതു പുതിയ വണ്ടി കണ്ടാലും അതുടനെ അഛനെ അറിയിക്കും.

അവസാനം കുട്ടൻ ആവശ്യപ്പെട്ടത് ‘ഹമ്മർ’ വേണമെന്നാണ്. അതും മഞ്ഞക്കളർ തന്നെ വേണം. കഴിഞ്ഞാഴ്ച അഛൻ വിളിച്ചപ്പോൾ വാങ്ങി അയക്കാമെന്നു പറഞ്ഞതാണ്.
അത് വാങ്ങിയോന്നറിയാഞ്ഞിട്ട് കുട്ടന് ഇരിക്കപ്പൊറുതിയില്ല. ടെലഫോണിന്റെ മണിയടി കേട്ടാൽ കുട്ടൻ ഓടുന്നതതിനാ‍ണ്. അഛന്റെ വായിൽ നിന്നു തന്നെ നേരിട്ടു കേൾക്കണം. കുട്ടന്റ് നിരാ‍ശ കണ്ട് അമ്മ സമാധാനിപ്പിച്ചു.
“ഇന്ന് വെള്ളിയാഴ്ചയല്ലെ... അഛൻ വൈകുന്നേരം വിളിക്കൂല്ലൊ.. അപ്പൊ ചോദിച്ചാ പോരെ. വൈകീട്ട് നമ്മൾ അമ്പലത്തിൽ പോയിട്ട് വരുമ്പോഴേക്കും അഛൻ വിളിക്കും....”

തൊട്ടടുത്തുള്ള അമ്പലത്തിൽ പോകുന്നത് കുട്ടന് ഇഷ്ടമല്ല. കാരണം നടന്നു പോകണം. ഓട്ടോയിൽ കയറി പോകണ അമ്പലത്തിൽ പോകണതാ കുട്ടനിഷ്ടം. അതു കൊണ്ട് അതൊന്നു ക്ലിയറാക്കാൻ വേണ്ടി ചോദിച്ചു
“നമ്മൾ ഏതമ്പലത്തിലാമ്മേ... പോണത്...?”
കുട്ടന്റെ ചോദ്യത്തിന്റെ പൊരുൾ പിടി കിട്ടിയ അമ്മ ചിരിച്ചു കൊണ്ടു തന്നെ പറഞ്ഞു.
“നമ്മൾക്ക് അയ്യപ്പന്റെ അമ്പലത്തിൽ പോകാം പോരെ....!?”

അതു കേട്ടതും കുട്ടന്റെ മുഖം വിടർന്നു.
“ഹായ്...! ഓട്ടോയിൽ കേറി പോകാല്ലൊ....!!”
കുട്ടൻ സന്തോഷം കൊണ്ടു തുള്ളിച്ചാടി....
ഉടനെ തന്നെ പതിവു പോലെ സന്തോഷത്തിനിടക്ക് അമ്മയുടെ കുശുമ്പു ചോദ്യം വന്നു.

“ഇങ്ങനെ കളിച്ചു നടന്നാ മത്യോ... ഒന്നും പഠിക്കണ്ടെ....?”
അതു കേട്ടതും കുട്ടന്റെ മുഖം കയ്പ്പക്ക കടിച്ചതു പോലെ വക്രിച്ചു.
“അതിന് ഇനി മൂന്നു ദിവസം അവധിയല്ലെ... നാളെ പഠിച്ചാമതി....!” കുട്ടൻ ചിണുങ്ങി..
ഒരു വാക്കു തർക്കത്തിനു നിൽക്കാതെ അമ്മ സമ്മതിച്ചു.

“ശരി...നാളെ പഠിക്കണം... അന്നേരം ഇനീം നാളേന്നു പറയരുത്... കേട്ടല്ലൊ....”
അന്നേരം തെളിഞ്ഞ മുഖത്തോടെ കുട്ടൻ മുറ്റത്തേക്കിറങ്ങി.
“കുട്ടാ അകലേക്കെങ്ങും പോകല്ലേ...!”
അതു കേട്ടതും കുട്ടനു ദ്വേഷ്യം വന്നു.
“ഓ... ഈ അമ്മേക്കൊണ്ടു തോറ്റൂ.....! എന്നെ എങ്ങും വിടൂല്യാ... മണ്ണീ കളിക്കാൻ പാടില്ല്യ.. മരത്തിൽ കേറാൻ പാടില്യാ.... വെള്ളത്തിൽ കളിക്കാൻ പാടില്യാ.... ഓടാൻ പാടില്യാ... ചാടാൻ പാടില്യാ... ടീവീം കാണാൻ പാടില്ല....!!! പിന്നെന്താ ഞാൻ കളിക്യാ....?!!”

ചിക്കൂനു വല്ലാത്ത സങ്കടം വന്നു.... കുട്ടന്റെ സങ്കടം കണ്ട് അമ്മക്കു ചിരി വന്നു.
“ ടീവി കാണണ്ടാന്നു പറഞ്ഞില്യാല്ലൊ... ഉവ്വൊ...? കാർട്ടൂൺ കാണരുതെന്നല്ലെ പറഞ്ഞുള്ളു.....”

കുട്ടൻ മുഖം വെട്ടിച്ച് ഇറയത്തു തന്നെ കുത്തിയിരുന്നു...
താടിക്കു കൈ കൊടുത്ത് മുട്ടു കാലിൽ കൈ മുട്ടൂന്നി പടിക്കലേക്ക് നോക്കിയിരുന്നു. മുൻ‌പിലേ റോഡിൽ കൂടി പോകുന്ന ഓട്ടോറൊക്ഷകളും നോക്കി.....

കർട്ടൂൺ കാണരുതെന്നു പറയാൻ ഒരു കാരണമുണ്ടായിരുന്നു..
ഒരു ദിവസം അമ്മ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ ചിക്കുവിന്റെ കണ്ണുകൾ രണ്ടും പതിവില്ലാത്ത വിധം അടഞ്ഞു പോകുന്നതു കണ്ടു. ഉടനെ തന്നെ തുറക്കുകയും ചെയ്യും.
പക്ഷെ, അതൊരു സാധാരണ പ്രക്രിയ ആയിരുന്നില്ല. എന്തോ ഒരു പ്രത്യേകത അതിനുണ്ടായിരുന്നു.

കൂടുതൽ ശ്രദ്ധിച്ചപ്പോഴാണ് ആദ്യം കൃഷ്ണമണി രണ്ടും മേലോട്ടു പോകും. അതോടൊപ്പം കൺപീലികൾ രണ്ടും സാവധാനം വന്നടയും. അതു കഴിഞ്ഞ് പെട്ടെന്നു തന്നെ കണ്ണുകൾ തുറക്കുകയും ചെയ്യും. വീണ്ടും കുറച്ചു കഴിയുമ്പോൾ ഇതാവർത്തിക്കും.

‘നീയെന്തിനാ ഇങ്ങനെ കണ്ണടക്കണെ’യെന്നു ചോദിച്ചാൽ, ഞാനങ്ങനെയൊന്നും ചെയ്യുന്നില്ലാന്നായിരിക്കും കുട്ടൻ പറയുക. കുട്ടൻ മന:പ്പൂർവ്വമല്ല ഇതു ചെയ്യുന്നതെന്നറിഞ്ഞതോടെ അമ്മക്കാധിയായി...! ഏതെങ്കിലും രോഗത്തിന്റെ ലക്ഷണമാണോന്നായി പിന്നെ സംശയം. മൂന്നാലു ദിവസം ഭീഷണിയും, അടിയും മറ്റും പരീക്ഷിച്ചു നോക്കിയെങ്കിലും ഒന്നും ഫലിച്ചില്ല. അവസാനം ഗൾഫിലിരിക്കുന്ന അഛനോട് വിവരം പറയുന്നതിനു മുൻപെ ഡോക്ടറെ കാണിക്കാൻ അമ്മ കുട്ടനെയും എടുത്ത് ആധിയുമായി ഓടി.

പരിശോധനക്കു ശേഷം കുഴപ്പമൊന്നുമില്ലെന്ന് ഡോക്ടർ പറഞ്ഞു. പിന്നെ അവനെ ചോദ്യം ചെയ്തതിനു ശേഷം ഡോക്ടർ ഒരു നിഗമനത്തിലെത്തി....
ദിവസവും കാണുന്ന ടീവി കാർട്ടൂണിലെ ഏതോ ഒരു കഥാപാത്രത്തിനെ അനുകരിക്കുന്നതിനാണ് ഈ കണ്ണടയത്രെ....!!!
ഡോക്ടറുടെ നിർദ്ദേശപ്രകാരം ടീവിയിൽ നിന്നും ആ കാർട്ടൂൺ ചാനൽ കുട്ടനറിയാതെ എടുത്തുകളഞ്ഞു. പിന്നീടത് കാണാതിരുന്നപ്പോൾ ആ കഥാപാത്രത്തെ മറക്കുകയും അതോടെ ആ ‘കണ്ണടരോഗം’ മാറിക്കിട്ടുകയും ചെയ്തു....!!!
കാർട്ടൂണില്ലെങ്കിൽ കുട്ടന് പിന്നെന്തു ടീവി...!!!

വൈകുന്നേരം അമ്മയൊരുമിച്ച് ഓട്ടോയിൽ കയറി അമ്പലത്തിൽ പോയപ്പോഴാണ് ചിക്കുവിന്റെ പിണക്കം മാറിയത്. ടൌണിലെത്തിയപ്പോഴേക്കും ഏതോ വണ്ടി അപകടത്തെ തുടർന്ന് റോഡ് ബ്ലോക്കായി.

മുന്നോട്ടും, തിരിച്ചു പോകാനും വയ്യാതെ റോഡിന്റെ നടുവിൽ കിടന്നു നട്ടം തിരിഞ്ഞു. നടന്നു പോകാൻ ചിക്കു സമ്മതിച്ചില്ല. ഇരുന്നു മുഷിഞ്ഞപ്പോൾ ബലമായി പിടിച്ചിറക്കി ചിക്കുവിനേയും കൊണ്ടു നടന്നു. കുറച്ചു നടന്നപ്പോഴാണ് ദേവീ ക്ഷേത്രത്തിന്റെ തൊട്ടു മുൻപിലാണ് അപകടം നടന്നതെന്നു മനസ്സിലായത്.
പോലീസ്സുകാർ വാഹനങ്ങൾ വഴി തിരിച്ചു വിടാനുള്ള ശ്രമത്തിലാണ്. ദേവീ ക്ഷേത്രത്തിന്റെ മുൻപിലെത്തിയപ്പോൾ, ചിക്കുവും അമ്മയും ഒന്നു നിന്നു.....
“ഇന്നു നമ്മൾക്ക് ഈ അമ്പലത്തിൽ പോയി തൊഴാം കുട്ടാ.....”

ഓട്ടോറിക്ഷ മുന്നോട്ടു നീങ്ങാത്തതു കൊണ്ട് ചിക്കുവിനും അതു സമ്മതമായിരുന്നു....
ടൌണിനപ്പുറത്തുള്ള അയ്യപ്പന്റെ അമ്പലത്തിലാണ് മിക്കവാറും പോകാറുള്ളത്. ഇവിടെ ഉത്സവം പോലുള്ള ഏതെങ്കിലും വിശേഷാവസരങ്ങളിൽ മാത്രമേ വരാറുള്ളു.

തൊഴുത് പുറത്തിറങ്ങാൻ നേരത്താണ് ഇവിടത്തെ ശാന്തിക്കാരൻ പേരും നാളും പറഞ്ഞാൽ ഭാവി ഫലം പറയുന്ന ആളാണെന്ന് ഓർമ്മ വന്നത്. ഒന്നു നോക്കിയിട്ടു പോയാലോന്നു ചിന്തിച്ചു നോക്കുമ്പോൾ, ശാന്തിക്കാരന്റടുത്ത് ഒന്നു രണ്ടു പേർ നിൽക്കുന്നു.. അവർ ഫലമറിയാൻ നിൽക്കുകയായിരിക്കും..... അവരുടെ കഴിഞ്ഞിട്ടു പോയി കാണാമെന്നു കരുതി സ്വല്പം മാറി നിന്നു.

അവർ പോയതും ശാന്തിക്കാരനെ കണ്ട് വിവരം പറഞ്ഞു.
“ ഈയാളിപ്പൊ നാട്ടിലില്ലാല്ലെ....?” ശാന്തിക്കാരൻ മൌനത്തിൽ നിന്നുണർന്ന് മുഖമുയർത്തി ചോദിച്ചു.
“ ഇല്യാ.. അവിടെത്തന്ന്യാ..”
മുൻപരിചയമുള്ളതുകൊണ്ടായിരിക്കാം ശാന്തിക്കാരൻ അങ്ങനെ പറഞ്ഞത്. പിന്നെ അയാൾ ഗഹനമായ ചിന്തയിൽ മുഴുകി.
“അയാളിപ്പോൾ വല്ലാത്തൊരു പ്രതി സന്ധിയിൽ അകപ്പെട്ടിരിക്കുകയാണല്ലൊ...!” അതും പറഞ്ഞ് ശാന്തിക്കാരൻ മുഖമുയർത്തി വീണ്ടും പറഞ്ഞു.
“ ഒരു പക്ഷെ, തിരിച്ചു വരാനുള്ള സാദ്ധ്യത കൂടി കാണുന്നുണ്ട്...!!”

അമ്മയും മോനും ശാന്തിക്കാരനെത്തന്നെ ഉറ്റു നോക്കി നിന്നു. ചിക്കുവിനൊന്നും മനസ്സിലായില്ലെങ്കിലും അമ്മ പറഞ്ഞു
“ഹേയ്.. അങ്ങനെ വരാൻ വഴിയില്ല. മുൻപൊക്കെ കുറച്ചു വെഷ്‌മായിരുന്നു. ഇപ്പൊ പുതിയ മാനേജർ വന്നതിനു ശേഷം അതൊന്നൂല്ല്യ. ഇപ്പൊ ശമ്പളമൊക്കെ കൃത്യായിട്ട് കിട്ടൺണ്ട്...”

ശാന്തിക്കാരൻ വീണ്ടും തന്റെ ചിന്തകളുമായി മുന്നോട്ടു പോയി...
“ശരി.. ഞാൻ എന്റെ മനസ്സിൽ തോന്നിയതാണ് പറഞ്ഞത്. എന്തായാലും പുള്ളിക്കാരനോട് ഒന്നു ശ്രദ്ധിച്ചോളാൻ പറയാ.... കുറച്ചൊരു ക്ഷമാശീലം കാണിച്ചാൽ മതി....!! നിങ്ങൾക്കും കൂടി അങ്ങോട്ടേക്ക് പോകാനുള്ള യോഗമുള്ളതായിട്ടാ ഞാൻ കാണണേ....!!!”

ശാന്തിക്കാരന് ദക്ഷിണയും കൊടുത്ത് പുറത്തിറങ്ങുമ്പോൾ ഉള്ള ശാന്തി കൂടി നഷ്ടപ്പെട്ടിരുന്നു.....!! പടിക്കലെത്തി ഓട്ടോയിൽ നിന്നിറങ്ങിയതും ചിക്കു വീട്ടിലേക്കോടി. അകത്തുകയറിയ ഉടൻ ഫോൺ ബെല്ലടിച്ചു. ചിക്കു ഓടിച്ചെന്നു ഫോണെടുത്തു..

“ഹലോ...” അപ്പുറത്തെ ശബ്ദം കേട്ടതും ആളെ മനസ്സിലായ ചിക്കുവിന്റെ മുഖം വിടർന്നു..
“അ..ഛാ.....” മറുപടി വരുന്നതിനു മുൻപെ ആദ്യ ചോദ്യം പുറത്തു വിട്ടു
“ അഛാ... ഹമ്മർ വാങ്ങ്യോ.... എല്ലൊ കളർ...?”

ഞാൻ അക്കാര്യം മറന്നു പോയിരുന്നു. ഇവിടത്തെ നിലനിൽ‌പ്പ് തന്നെ അവതാളത്തിൽ കിടക്കുന്നതിനിടക്ക്, അമ്മയേയും മോനേയും കുറച്ചു ദിവസമായിട്ട് മറന്ന് കിടക്കുകയായിരുന്നു. ഇനി അത് വാങ്ങാൻ സമയം കിട്ടുമോന്നറിയില്ല. കുട്ടനെ നിരാശപ്പെടുത്താതെ എന്തു മറുപടി പറയുമെന്നറിയാതെ ഒന്നു നിന്നു. പെട്ടെന്നാണ് മഞ്ഞക്കളറിന്റെ കാര്യം ഓർമ്മ വന്നത്.

“കുട്ടാ... അഛൻ ഒരുപാടന്വേഷിച്ചൂട്ടൊ ആ വണ്ടി.. പക്ഷെ, മഞ്ഞക്കളർ ഇല്യാട കുട്ടാ.... ഇനി വേറെ സ്ഥലത്ത് നോക്കട്ടേട്ടൊ....”
ആ നുണ ചിക്കു വിശ്വസിച്ചുവെന്നു തോന്നുന്നു. ഒരു ഉമ്മ തന്ന് അമ്മക്ക് ഫോൺ കൈമാറി.

“എന്താ മോളെ വിശേഷം....?”
“ഹേയ് വിശേഷോന്നൂല്യ...” ശാന്തിക്കാരൻ പറഞ്ഞത് തൽക്കാലം അറിയിക്കണ്ടാന്നു വിചാരിച്ച് പറഞ്ഞില്ല... അവിടെ അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ലെങ്കിൽ, പിന്നെ ഇതറിയിച്ച് വെറുതെ എന്തിന് ഒരു മനോവിഷമം ഉണ്ടാക്കണം....!!

പക്ഷെ, പിന്നീട്  “ഞാൻ നാളെ ഇവിടെ നിന്നും തിരിക്കുമെന്നും മറ്റെന്നാൾ അവിടെയെത്തുമെന്നും ഇവിടെ ചില പ്രശ്നങ്ങൾ ഉണ്ടെന്നും” പറഞ്ഞ വാക്കുകൾ കേട്ട് ശ്രീമതി ഇടിവെട്ടേറ്റതു പോലെ  ഞെട്ടിത്തെറിച്ചു നിന്നു പോയി....!!!
കുറച്ച് നേരത്തേക്ക് ശാന്തിക്കാരന്റെ വാക്കുകൾ തലച്ചോറിനുള്ളിൽ കിടന്നു ചൂളം വിളിച്ചു. റസീവർ കൈവിട്ടു പോയതു പോലും അറിഞ്ഞില്ല....!!

കുറച്ചു കഴിഞ്ഞ് വീണ്ടും ഡയൽ ചെയ്ത് കിട്ടിയതിനു ശേഷമാണ് ശാന്തിക്കാരൻ പറഞ്ഞ അവിശ്വസനീയമായ വാക്കുകൾ കേട്ട് ഞാനും സ്തംഭിച്ചു നിന്നു പോയത്.....!!!
ശരിക്കും പറഞ്ഞാൽ വിയർത്തു പോയി.....!!

അതോടെ എന്റെ പിടിവാശിയെല്ലാം ആ നിമിഷം ഉപേക്ഷിച്ചു.....!
ബോസ്സിനോട് നാളെ കാലത്ത് പോയി ‘സോറി’ പറയാം....
അല്ലെങ്കിൽ എഴുതി ഒപ്പിട്ടു കൊടുക്കാം.....!!
കുടും‌ബത്തെ കൊണ്ടു വരാൻ കഴിയുന്ന ഒരു ജോലിയാണെന്നല്ലെ ശാന്തിക്കാരന്റെ പ്രവചനം...!!! അങ്ങനെയെങ്കിൽ അതിൽ‌പ്പരം ഒരു മഹാഭാഗ്യമെന്തുണ്ട്.....!!!

ഭൂരിഭാഗം പ്രവാസികൾക്കും ഒരു സ്വപ്നമായി മാത്രം കൊണ്ടു നടക്കാൻ കഴിയുന്ന കാര്യം....!!
അതിനു വേണ്ടി എന്തു ചെയ്യാനും ഞാൻ തെയ്യാറാണ്....!!!

ഇതുവരെ കാണാത്ത പുതു സ്വപ്നങ്ങളുമായി , കുറേ ദിവസത്തെ മന:സംഘർഷങ്ങൾക്കു ശേഷം അന്നു ഞാൻ സുഖമായി, സമാധാനത്തോടെ കിടന്നുറങ്ങി......!!!

ബാക്കി അടുത്ത പോസ്റ്റിൽ....