Thursday 1 December 2011

സ്വപ്നഭുമിയിലേക്ക്...(54) അവസാനിക്കുന്നു...

കഴിഞ്ഞതിൽ നിന്നും....

ഉടനെ
തന്നെ ഞാൻ ചോദിച്ചു.
പുതിയ വിസ തരുമെങ്കിൽ എന്റെ നാട്ടിൽ നിന്നും ആളെ കണ്ടെത്താം..”
അതു പറ്റില്ല. നീ പോയാലല്ലെ പകരം പുതിയ വിസ കിട്ടൂ... പിന്നെങ്ങനെ നീ പരിശീലിപ്പിക്കും..?”
വിസയുമില്ല, ആ‍ ളേയും കണ്ടെത്തി പരിശീലിപ്പിക്കണം...!?
നിയമിക്കാതെ
ആരെങ്കിലും പരിശീലനത്തിനു വരുമോ...?
.. ഇതു വല്ലാത്ത പാമ്പായല്ലൊ ദൈവമേ..!!

ഈ അനുഭവപരമ്പര ഇവിടെ അവസാനിക്കുന്നു...

തുടരുന്നു.....

പിറ്റെ ദിവസം മുതൽ കൂട്ടുകാരോടും അടുത്തുള്ള മലയാളി കടകളിലും എല്ലാം പറഞ്ഞേൽ‌പ്പിച്ചു.
ആരെങ്കിലും ഉണ്ടെങ്കിൽ എത്രയും വേഗം എന്നെ ബന്ധപ്പെടുക...
കേട്ടവർ കേട്ടവർ ചാടിയെത്തി ചോദിച്ചു.
“വിസക്ക കാശ് വല്ലതും കൊടുക്കണോ...?”
എല്ലാവർക്കും താൽ‌പ്പര്യം നാട്ടിൽ നിന്നും പുതിയ ആളെ കൊണ്ടുത്തരാനാണ്...!
അതു പിന്നെ എനിക്കായിക്കൂടെ....?!

എന്റെ സ്വന്തക്കാരും സുഹൃത്തുക്കളുമായി എത്രയോ പേരുണ്ട്. ഒരാൾക്കൊഴികെ മറ്റാർക്കും ഇങ്ങനെ ഒരു സഹായം ചെയ്യാൻ ഇതുവരെ എനിക്കായില്ല.
വിസയുടെ കാര്യം കേട്ടാൽ എന്തിനാ ഇങ്ങനെ ചാടിവീഴുന്നത്..?
വെറുതെ കിട്ടുന്ന ആ വിസയുടെ പേരിൽ ഒരു ലക്ഷമൊ രണ്ടു ലക്ഷമോ ഒക്കെ ചുളുവിൽ വാങ്ങാമല്ലൊ...?
ഇവിടെ വർഷങ്ങൾ പണിയെടുത്താലും അത്രയും തുക ഒരുമിച്ചുണ്ടാക്കാൻ മിക്കവർക്കും കഴിഞ്ഞെന്നു വരില്ല.!!

ചിലരൊക്കെ എന്നെ വിളിച്ചു ചോദിക്കുണ്ടായിരുന്നു. അവരുടെ വിദ്യാഭ്യാസം കേൾക്കുമ്പോൾ പറ്റില്ലെന്ന് മനസ്സിലാകും. ഉയർന്ന വിദ്യാഭ്യാസമല്ല ആവശ്യം. ചില അടിസ്ഥാന യോഗ്യത വേണം. ഇല്ലെങ്കിൽ വരുന്നവനെ കമ്പനി ഒരു ഹെൽ‌പ്പറുടെ വിസയും ശമ്പളവും കൊടുത്ത് അതിലേറെ പണി ചെയ്യിപ്പിക്കും.

മലയാളികളെ ജോലിക്കെടുത്താൽ അങ്ങനെ ചില ഗുണങ്ങളുണ്ട്. ഹെൽ‌പ്പർ വിസയിൽ കയറി വരുന്നവർ പോലും ഉയർന്ന വിദ്യാഭ്യാസമുള്ളവരായിരിക്കും. ഇവിടെ വന്നതിനു ശേഷം ചെറിയ ഒരു തിരഞ്ഞെടുപ്പു നടത്തിയാൽ മതിയാകും. ഒരു കമ്പനി നടത്തിക്കൊണ്ടു പോകാൻ പറ്റുന്നവരെ മുഴുവൻ കിട്ടും. എന്നാൽ ശമ്പളമൊ വളരെ തുഛമായതെന്തെങ്കിലും കൊടുത്താൽ മതി. 75 ദിനാറിനു വരുന്ന ഹെൽ‌പ്പർമാരിൽ നിന്നും ഒരു അക്കൌണ്ടിനെ കണ്ടെത്തിയാൽ കൊടുക്കേണ്ടത് അതിന്റെ ഇരട്ടി ആയാൽ പോലും കമ്പനിക്ക് ലാഭം...!
ഹെൽ‌പ്പറായി വന്ന് കണക്കപ്പിള്ളയായി ഒറ്റയടിക്ക് സ്ഥാനക്കയറ്റം കിട്ടിയ കണക്കപ്പിള്ളക്കും പെരുത്ത് പെരുത്ത് സന്തോഷം..!!

എന്റെ ജോലിക്ക് ആവശ്യമായ വിദ്യാഭ്യാസമുണ്ടെങ്കിലേ അതിനു ചേർന്ന വിസ അടിക്കാൻ പറ്റൂ. എന്നാലെ ശമ്പളം ചോദിച്ചു വാങ്ങാൻ പറ്റു. അടിസ്ഥാന യോഗ്യതയുണ്ടെങ്കിൽ ബാക്കിയെല്ലാം പിന്നീട് വന്നു ചേർന്നു കൊള്ളും. അതുകൊണ്ടാണ് യോഗ്യതയുള്ളവരെ മാത്രം വിളിച്ചുകണ്ടാൽ മതിയല്ലൊന്ന് തീരുമാനിച്ചത്. പലരും വിളിക്കുന്നുണ്ടായിരുന്നു.

ഇങ്ങനെ എന്റെയും കമ്പനിയുടേയും വിവരങ്ങൾ ചോദിച്ചറിഞ്ഞവരിൽ ഒരുത്തൻ, ഞാൻ പറ്റില്ലെന്നു പറഞ്ഞിട്ടും (ഞാനൊരു പാരയാണെന്ന് കരുതിയിട്ടുണ്ടാകും- ഒരു മലയാളിക്ക് പാര മറ്റൊരു മലയാളി എന്നതാണല്ലൊ പൊതുവെയുള്ള ഗൾഫ് സൂത്രവാക്യം..!!) എന്നെ അറിയിക്കാതെ നേരിട്ട് മാനേജരെ പോയി കണ്ടു. പുതിയ മാനേജർക്ക് എന്തു കുന്തമറിയാം. മാനേജർ അയാളെ ഉടനെ തന്നെ എന്റടുത്തേക്ക് പറഞ്ഞു വിട്ടു. ഞാൻ വിവരങ്ങൾ ചോദിച്ചപ്പഴോണ് കള്ളി വെളിച്ചത്തായത്.

വരുന്നവർ എന്തു അപകടം പിടിച്ച ജോലി ചെയ്യുന്നതിനും, താഴേത്തട്ടിലുള്ള ജോലി ആയാലും ശരി, തന്റെ ഉയർന്ന വിദ്യാഭ്യാസമൊന്നും നോക്കാതെ തെയ്യാറാണെന്നതാണ് മറ്റൊരു പ്രത്യേകത.
ഈ മനോഭാവം ജനിച്ചുവളർന്ന സ്വന്തം നാട്ടിൽ കാണിച്ചിരുന്നെങ്കിൽ നാം എന്നേ ഒരു ജപ്പാനായി മാറി ലോകത്തിന്റെ നെറുകയിൽ എത്തുമായിരുന്നു...!!!

ദിവസങ്ങൾ പോകുന്തോറും എന്റെ അങ്കലാപ്പ് കൂടിക്കൂടി വന്നു. പറ്റിയ ഒരുത്തനേയും കണ്ടുകിട്ടുന്നില്ല. പകരം ആളെ കിട്ടാതെ എന്നെ വിടുകയുമില്ല. ഒരാഴ്ച കഴിഞ്ഞിട്ടും ആളെ കിട്ടാതെ വന്നപ്പോൾ എന്റെ ഡിമാന്റുകളിൽ കുറവ് വരുത്താൻ തീരുമാനിച്ചു. കുറച്ചു ദിവസം കൂടി കഴിഞ്ഞപ്പോൾ ആരെങ്കിലും മതിയെന്ന ചിന്തയായി എനിക്ക്.
ഞാൻ ഉപേക്ഷിച്ചു പോകുന്ന ജോലിക്ക് ആരു വന്നാലെന്ത്...?

അങ്ങനെയിരിക്കുമ്പോളാണ് ഒരു മലയാളിപ്പയ്യൻ ഒരിടത്ത് ശ്വാസം മുട്ടി ജോലി ചെയ്യുന്നതായ വിവരം ഒരു കൂട്ടുകാരൻ പറഞ്ഞറിയുന്നത്. കൂടെയുള്ളവർ മുഴുവൻ ഫിലിപ്പൈൻ‌കാരാണ്. മുന്നു ഷിഫ്റ്റിലായിട്ടാണ് അവരുടെ ജോലികൾ. എറ്റവും അവസാനത്തെ ഷിഫ്റ്റിൽ ജോലി ചെയ്യുകയാണ് ഈ മലയാളിപ്പയ്യൻ. വന്ന കാലം മുതൽ ആ ഒറ്റ ഷിഫ്റ്റിലാണ് ജോലി. ഈ ബഹ്‌റീനിൽ വന്നതിനു ശേഷം മറ്റുള്ളവരെപ്പോലെ ഒരൊറ്റ രാത്രി പോലും കിടന്നുറങ്ങാൻ സാധിച്ചിട്ടില്ല. പുള്ളിക്കാരനെ ഒറ്റപ്പെടുത്തി ഫിലിപ്പൈൻ‌കാർ വിലസുകയായിരുന്നു. അർബാബിന്റടുത്ത് പല പ്രാവശ്യം പരാതിപ്പെട്ടെങ്കിലും പാവത്തിന്റെ പരാതി വെള്ളത്തിൽ വരച്ച വര പോലെ അവസാനിച്ചതേയുള്ളു. ഫിലിപ്പൈൻ‌കാർ പറയുന്നതിനപ്പുറം അർബാബ് പോകില്ല.

എന്റെ സുഹൃത്ത് വഴി വിവരം അറിഞ്ഞ് ഒരു ദിവസം കാലത്ത് ഉറക്കച്ചടവിൽ ചുവന്നു കലങ്ങിയ കണ്ണുകളും, കൺപോളകളെല്ലാം ചീർത്ത് വിങ്ങിയ രൂപത്തിൽ അയാൾ എന്നെ കാണാൻ വന്നു. എന്റെ ജോലിക്ക് പറ്റിയതാണെന്നു മനസ്സിലായതോടെ ഞാനും വിട്ടില്ല.
ഇപ്പോൾ കിട്ടുന്നതിനേക്കാൾ കൂടുതൽ ശമ്പളം...!
രണ്ടു കൊല്ലം കഴിഞ്ഞാൽ ഫാമിലി വിസ...!
മറ്റു ആനുകൂല്യങ്ങളെല്ലാം കിട്ടും....!
അപ്പോഴത്തെ അയാളുടെ അവസ്ഥയിൽ സ്വപ്നം കാണാൻ പോലും കഴിയാത്ത ഓഫറുകൾ ഞാൻ കൊടുത്തതോടെ പുള്ളിക്കാരൻ വരാമെന്നു സമ്മതിച്ചു. അന്നേരം ഞാൻ പറഞ്ഞു.
“രാത്രി ഷിഫ്റ്റും കഴിഞ്ഞ് നേരെ ഇങ്ങോട്ട് പോരെ. ഉച്ചവരെ എന്റടുത്ത് പരിശീലനം. ഉച്ചക്കുശേഷം വരണ്ട. പോയിക്കിടന്നുറങ്ങിക്കോ..”

അതുപ്രകാരം കാര്യങ്ങളെല്ലാം മുന്നോട്ടു പോയി.
എനിക്കതുകൊണ്ട് കമ്പനിയിൽ നിയമിക്കാതെ തന്നെ, ശമ്പളം കൊടുക്കാതെയും ഒരാളെ പരിശീലനത്തിനു  കിട്ടിയെന്നുള്ളതാണ്. ഒരു മാസം കഴിഞ്ഞപ്പോൾ അയാൾ രാത്രി ജോലി പറ്റില്ലെന്നു പറഞ്ഞ് രാജിക്കത്തു കൊടുത്തു. അവിടത്തെ ഫിലിപ്പിനികൾക്ക് വളരെ സന്തോഷമുള്ള കാര്യമായതു കൊണ്ട് രാജി പെട്ടെന്ന് സ്വീകരിക്കപ്പെട്ടു.
പിന്നെ കാര്യങ്ങളെല്ലാം പെട്ടെന്നു നടന്നു.
എന്റെ വിസ ക്യാൻസൽ ചെയ്ത ഉടനെ അയാളുടെ വിസ അടിച്ചുകിട്ടി.

എനിക്ക് കിട്ടാനുള്ളതൊക്കെ വാങ്ങിച്ചപ്പോഴെക്കും നാട്ടിൽ പണപ്പെരുപ്പം ‘രണ്ടക്കം’ കടന്നതുകൊണ്ട് റിസർവ്വ് ബാങ്ക് യോഗം ചേരാൻ പോണെന്നു കേട്ടതോടെ എന്റെ ചങ്കിടിപ്പ് കൂടി...!
ഇനിയും എന്റെ ‘ഹൌസിങ് ലോണിന്റെ’ പലിശ അവന്മാർ കൂട്ടുന്നതിനു മുൻപ് എത്രയും വേഗം നാട്ടിലേക്ക് പറക്കാൻ ടിക്കറ്റെടുത്തു.

കിട്ടിയ തുക വായ്പ്പയുടെ 80 ശതമാനം അടച്ചു തീർക്കാനേ പറ്റുമായിരുന്നുള്ളു. എന്നാലും പിന്നെയും 20 ശതമാനം വായ പൊളിച്ചു നിൽക്കുന്നുണ്ട്. ഇനി ഉള്ള ജോലിയും കളഞ്ഞ സ്ഥതിക്ക് എങ്ങനെ അടച്ചു തീർക്കുമെന്നത് ഉറക്കം കെടുത്തി.

അപ്പോഴാണ്  അവസാന പ്രതീക്ഷയെന്ന നിലയിൽ ‘സ്വന്തം വലംകയ്യി’നെ തന്നെ ശരണം പ്രാപിച്ചത്. അല്ലെങ്കിലും എന്നും അവളായിരുന്നുവല്ലൊ ധൈര്യം തന്നിരുന്നത്. പോകുന്നതിന്റെ തലേ ദിവസം കൂട്ടുകാർ തന്ന പാർട്ടിയിൽ പങ്കെടുത്തുകൊണ്ടിരിക്കേയാണ് അത് പറയാനായി ഞാൻ വിളിച്ചത്.
“ഹലോ...”
“ഹല്ലോ.. അഛാ‍..” ചിന്നുവായിരുന്നു എടുത്തത്.
“ഹായ്.. എന്താ കുട്ടാ..?”
“അഛാ.. എന്റെ സൈക്കിൾ വാങ്ങ്യൊ...?”
“ അതൊക്കെ നാട്ടീന്നു വാങ്ങാടാ കുട്ടാ...”
“ അപ്പൊ ചോക്ലേറ്റ്സോ..?”
“അതൊക്കെ വയറ് നിറച്ചു തിന്നാൻ വാങ്ങീട്ടുണ്ട്...”
“അഛാ.. എനിക്ക് ക്ലാസ്സിലെ ഫ്രണ്ട്സിന് കൊടുക്കാനുള്ളതോ...? എന്റെ ക്ലാസ്സിലെ റീനു ജോൺ ബർത്ഡേക്ക് അവൾടെ പപ്പ അബൂദാബീ..ന്ന് കൊണ്ട്ന്ന ചോക്ലേറ്റാ തന്നേ...!!
അതു പോലെ എനിക്കും എന്റെ അഛൻ ബഹ്‌റീ..ന്ന് കൊണ്ട്ന്ന ചോക്ലേറ്റ് കൊടുക്കണം..!!”
അതു കേട്ടതും ഞാൻ ഉറക്കെ ചിരിച്ചുപോയി. അതു വാങ്ങിച്ചിട്ടുണ്ടെന്ന് സമ്മതിച്ചിട്ടേ ഫോൺ അമ്മക്കു കൈമാറിയുള്ളു.
“ഹലോ..” ഞാൻ ഇത്തിരി മധുരമൊക്കെ ചേർത്താണ് വിളി.
“ ങൂം.. എവിടം വരെ ആയി...?”
“ഇന്നത്തെ ഒരു രാത്രികൂടി... അതിന്റെ ബഹളമാ അപ്പുറത്ത്..”
“ എന്തു ബഹളം..?”
“എനിക്കുള്ള സെന്റോഫ് പാർട്ടിയാ അപ്പുറത്ത് നടക്കുന്നത്....”
“കുടിച്ചോ...?”
“ഹേയ്..... ഒരീ.....ച്ചിരി...!”
“സംസാരം കേട്ടപ്പൊഴേ തോന്നി...!”
“ഹേയ് അത്രക്കൊന്നുമില്ല മോളേ... പഴയതുപോലെ വായിലേക്ക് കോരിയൊഴിച്ചു തരാൻ വർഗ്ഗീസേട്ടനൊന്നുമില്ലല്ലൊ. അതുകൊണ്ട് എല്ലാവരും വളരെ ലിമിറ്റിലാ..”
“നാളെ എപ്പഴാ ഫ്ലൈറ്റ്...?”
അതെല്ലാം വിശദമായി പറഞ്ഞതിനു ശേഷം ഞാൻ സുത്രത്തിൽ വിഷയമെടുത്തിട്ടു.
“പിന്നെയ്.... ഞാൻ ഒരു കാര്യം പറഞ്ഞാൽ മോള് ദ്വേഷ്യപ്പെടോ...?”
അതു കേട്ടതും ഒരു നിമിഷം നിശബ്ദതയായിരുന്നു. പിന്നെ ചോദിച്ചു.
“ എന്തു കാര്യം...?”
“അല്ലാ... ഇവിടെന്ന് കിട്ടിയതുകൊണ്ട് നമ്മുടെ കടം തീരില്ലല്ലൊ. പിന്നെയും കുറച്ചു ബാക്കി വരും. അത് പിന്നെയും തലവേദനയാവില്ലെ...? അതു കൂടി കൂട്ടത്തിലങ്ങ് അടച്ചാലോ...?”

പിന്നെ ഒരു നിമിഷം ശബ്ദമൊന്നുമില്ല. ഞാൻ പറഞ്ഞതിന്റെ പൊരുൾ അപ്പുറത്ത് പിടികിട്ടിയെന്നു വ്യക്തം...!
വളരെ താഴ്ന്ന ശബ്ദം അപ്പുറത്തു നിന്നുമെത്തി.
“ അതിന് കയ്യിലൊന്നുമില്ലല്ലൊ. എല്ലാം പുരപണിക്ക് വിറ്റില്ലെ...? ഇനി ആകെ ഉള്ളത് താലിമാലയും നമ്മുടെ രണ്ടു മോതിരങ്ങളും മാത്രേല്ലെള്ളു..”

ശരിയായിരുന്നു. അന്ന് വിൽക്കാതിരുന്നത് താലിമാലയും വിവാഹത്തിന് കൈ മാറിയ മുദ്രമോതിരങ്ങളുമായിരുന്നു. ഞാൻ ആശ്വസിപ്പിക്കാനെന്നോണം പറഞ്ഞു.
“സാരമില്ല. വിൽക്കണ്ട. പണയം വച്ചാൽ മതി. തികയാത്തതിനു തൽക്കാലം ആരോടെങ്കിലും കുറച്ചു സ്വർണ്ണം വായ്പ്പ വാങ്ങി ഒരുമിച്ച് പണയം വക്കാം. ഗ്രാമിനിപ്പോൾ നല്ല തുക കിട്ടും. വളരെ കുറച്ച് സ്വർണ്ണം മതി. എന്തായാലും അതിനി ബാക്കിയിടണ്ട...”
പിന്നെ കുറച്ചു നേരത്തേക്ക് വീണ്ടും മൌനം. ഞാൻ തന്നെ ആ മൌനം പൊട്ടിച്ചു.
“ ഹലോ.. ഇപ്പൊ എന്താ ആലോചിക്കണേന്നു ഞാൻ പറയട്ടെ...?”
“ങും....”
“പതിനാറു വർഷം മുൻപ് ഇങ്ങോട്ടു വരാനായിട്ടായിരുന്നു അത് ആദ്യം പണയം വച്ചത്. ഇപ്പോഴിതാ അവിടന്ന് തിരിച്ചു വരുമ്പോഴും വീണ്ടും പണയം വക്കേണ്ടി വരുന്നു എന്നല്ലെ...?”
“ ഇതെന്താ നമുക്ക് മാത്രം ഇങ്ങനെ...?”
“നമുക്ക് മാത്രമോ...? മോള് കണ്ണു തുറന്നു നോക്കാഞ്ഞിട്ടാ... നമുക്ക് ഒരു വീടെങ്കിലും സ്വന്തമായി. ഞാനിവിടെ കണ്ടവരിൽ ഒരാളുപൊലും ഒരു മേൽഗതി കിട്ടിയതായി കണ്ടിട്ടില്ല. പലരും പെങ്ങന്മാരുടെ കല്യാണമൊക്കെ ഭംഗിയായി നടത്തി, സഹോദരന്മാരെയൊക്കെ ഒരു വഴിക്കാക്കി സ്വന്തമായി ജിവിക്കാൻ തുടങ്ങുമ്പോഴേക്കും പ്രവാസം പല കാരണങ്ങൾ കൊണ്ടും അവസാനിപ്പിക്കേണ്ടി വരും. പിന്നെ ബിസ്സിനസ്സ് ചെയ്യുന്നവരാണ് എന്തെങ്കിലും നാട്ടിൽ ഉണ്ടാക്കുന്നവർ. വിരലിലെണ്ണാവുന്ന ഉന്നതന്മാരൊഴികെയുള്ള ശമ്പളക്കാരെല്ലാം നാളത്തേക്ക് നീക്കിവക്കാതെ അന്നന്ന് അടിച്ചുപൊളിച്ച് ജീവിക്കുന്നവർ. അവരായിരിക്കും നാട്ടിൽ വന്ന് ‘ഗൾഫ് ഷോ’ കാണിച്ചു ബാക്കിയുള്ളവരിൽ അസൂയ ജനിപ്പിച്ചു നടക്കുന്നവർ..”

ഒരു നിമിഷത്തെ മൌനത്തിനു ശേഷം അപ്പുറത്ത് നിന്നും അർത്ഥോക്തിയിൽ ഒരു ചോദ്യം.
“കഴുത്തിലൊന്നുമില്ലാതെ...!!?”
“അതിനെക്കുറിച്ചോർത്ത് വിഷമിക്കണ്ട. അതിനു പറ്റിയതെല്ലാം നേരത്തെ തന്നെ ഞാൻ വാങ്ങി വച്ചിട്ടുണ്ട്...!”
“ എന്തോന്ന്...?”
“മാലക്ക് മാല. വളകൾക്ക് വള. ലോക്കറ്റിനു ലോക്കറ്റ്....!!!”
“ദൈവമേ.. ഇത്രയും വില കൂടി നിൽക്കുമ്പോൾ സ്വർണ്ണം വാങ്ങ്യൊ...? എന്നാപ്പിന്നെ അതങ്ങു പണയം വച്ചാപ്പോരേ...?”
“ ഹാ.. ഹാ.. ഹാ... സ്വർണ്ണമോ...?!!! പൂവർ ഗേൾ..
‘വൺ ഗ്രാം ഗോൾഡ്..!!’
ഒറിജിനലിനെ വെല്ലുന്ന വൺ ഗ്രാം ഗോൾഡ് കവറിങ്...!!”
അതു പറഞ്ഞപ്പോൾ അപ്പുറത്ത് നിന്നും ഒരു കുലുങ്ങിച്ചിരിയുടെ ശബ്ദം കേട്ടു.
ഞാൻ പറഞ്ഞു.
“നമ്മുടെ വീടിന്റെ ആധാരം ബാങ്കിലിരിക്കുവോളം ഒരു മനഃസ്സമാധാനവും ഉണ്ടാവില്ല. അതു പോലെ നമ്മുടെ കയ്യിലെ സ്വർണ്ണം വീട്ടിലിരിക്കുവോളവും സമാധാനം ഉണ്ടാവില്ല, ഇന്നത്തെ കാലത്ത്...!!
അതെ സമയം ആധാരം വീട്ടിലും, സ്വർണ്ണം ബാങ്കിലുമാണെങ്കിൽ നമുക്ക് സമാധാനായിട്ട് കഴിയാം...!!!
ശരി മോളെ.. പുറപ്പെടുന്നതിനു മുൻപ് വിളിക്കാം. ”

ഇതിനകം എന്റെ പഴയ ‘ബോസ്സ് ’ പുതിയ കട തുടങ്ങിയിരുന്നു.
പോരുന്ന അന്ന് കാലത്ത് ബോസ്സിനെ പോയി കണ്ടു.
“നിനക്ക് എപ്പോൾ വരണമെന്നു തോന്നുന്നോ, അന്നേരം എനിക്ക് ഒരു കാൾ ചെയ്താൽ മതി..!! എന്നു വച്ച് അധികം വൈകണ്ടാട്ടൊ...” ആ വാക്കുകൾ തന്ന ആശ്വാസം ഉള്ളൻ‌കാലിൽ നിന്നും ഒരു വിറയലായി മേലോട്ട് കയറിയതുപൊലെ തോന്നി.
ഞങ്ങൾ കൈ കൊടുത്ത് പിരിഞ്ഞു.

എയർഹോസ്റ്റസ് തന്ന മിഠായിയിൽ ഒരെണ്ണം മാത്രമെടുത്ത് നുണഞ്ഞ് സിറ്റിൽ ചാരിക്കിടക്കുമ്പോൾ, പതിനാറു വർഷം മുൻപ് ഇങ്ങോട്ട് വിമാനത്തിൽ വരുമ്പോൾ കിട്ടിയ മീഠായി , അപ്പൊത്തന്നെ കടിച്ചു ചവച്ചു തിന്ന മണ്ടത്തരം അറിയാതെ ഓർത്തുപോയി.

അവസാനമായി ബഹ്‌റീൻ മണ്ണിൽ വച്ച് ഓർത്തത് മറ്റൊന്നായിരുന്നു.
‘എന്താണ് ഈ പ്രവാസം തന്നത്....?Link
ഇവിടെ കഴിച്ചു കൂട്ടിയ വർഷങ്ങൾ എന്നു പറഞ്ഞാൽ പ്രവാസികൾ കോപിക്കും. ‘എരിഞ്ഞു തീർന്നതെന്നു’ തന്നെ പറയണം.
നാട്ടിൽ ‘ബന്തി’ന്റന്നു വൈകീട്ട് മാദ്ധ്യമങ്ങളിൽ ‘തിരുവനന്തപുരത്ത് രണ്ടു കത്തിക്കുത്തും നാലഞ്ചു ബസ്സുകത്തിക്കലും, കൊച്ചിയിൽ അഞ്ച് ബസ്സ് കത്തിക്കലും.......... എന്നീ അനിഷ്ട സംഭവങ്ങളൊഴിച്ചാൽ ബന്ത് പൊതുവെ സമാധാനപൂർണ്ണം..’ എന്നു പറയുന്നതുപോലെ,
‘എരിഞ്ഞടങ്ങിയ പതിനാറു വർഷങ്ങളിലെ 75 ശതമാനവും അക്കരയിക്കരെയായി ഞങ്ങളൂടെ യൌവ്വനം എരിച്ചു തീർത്തതൊഴിച്ചാൽ.....!’
‘അഛനുണ്ടായിട്ടും അഛനില്ലാതെ വളരേണ്ടി വന്ന മക്കളുടേയും ഒരഛന്റേയും ധർമ്മസങ്കടങ്ങളൊഴിച്ചാൽ.......!!’
‘വീട് പണിയുടെ ബദ്ധപ്പാടിനിടയിൽ നാലു വശവും ശ്രദ്ധിക്കാതെ കണ്ണടച്ചിരുട്ടാക്കേണ്ടി വന്നതിനാൽ നഷ്ടപ്പെട്ട കുടുംബ ബന്ധങ്ങളൊഴിച്ചാൽ...!!’
ഈ പ്രവാസ ജീവിതം പൊതുവേ സമാധാനപൂർണ്ണം....!!!
Link

**** **** **** ****

സ്വപ്നഭൂമിയിലേക്ക്...’ ഇവിടെ അവസാനിക്കുകയാണ്.
എഴുതിത്തുടങ്ങുമ്പോൾ എന്നോടൊപ്പം കൂടി എന്നെ പ്രോത്സാഹിപ്പിച്ചവരിൽ അധികം പേരും അവസാനം വരെയും എന്നോടൊപ്പം ഉണ്ടായിരുന്നുവെന്നുള്ളത് വളരെ സന്തോഷം തരുന്ന സംഗതിയാണ്. ഒരു പക്ഷേ അവരാണ് ഇത്രയും നീണ്ട ഒരു എഴുത്തിലേക്ക് എന്നെ നയിച്ചത്. രണ്ടു വർഷത്തിലേറെയെടുത്തു ഇതു പൂർത്തിയാക്കാൻ. അതു വരേയും എനിക്ക് പ്രചോദനം തന്നുകൊണ്ടിരുന്ന എന്റെ പ്രിയ വായനക്കാരോട് ഞാനെന്റെ ഹൃദയംഗമമായ നന്ദിയും സ്നേഹവും അറിയിക്കുന്നു. ആരുടേയും പേരെടുത്ത് പറയാൻ ഉദ്ദേശിക്കുന്നില്ല. എന്റെ എഴുത്ത് നല്ലതോ ചീത്തയോ എന്നു തീരുമാനിക്കേണ്ടത് നിങ്ങളാണ്. ഇതിലെ ‘ഞാൻ’ എന്ന കഥാപാത്രമൊഴിച്ച് ബാക്കിയള്ള ഗൾഫ് കാരെല്ലാം യഥാർത്ഥ പേരുകാരല്ല. കഥയിലേക്ക് നയിച്ച സാഹചര്യങ്ങളും എന്റെ സൃഷ്ടി തന്നെ. പക്ഷേ, കഥയിൽ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണു താനും. എന്നോട് സഹകരിച്ച എല്ലാവരോടും- കമന്റുകൾ എഴുതിയവരോടും എഴുതാതെ പോയവരോടും- ഒരു പോലെ എന്റെ കൂപ്പുകൈ.....

ഈ ‘ബ്ലോഗ് ’ തൂടങ്ങുന്നതിനു മുൻപ് എഴുത്തിനെക്കുറിച്ചും വായനയെക്കുറിച്ചും ചിന്തിക്കാതിരുന്ന എനിക്ക് അതിലേക്ക് വഴി വച്ച ‘ഗൂഗിൾ’ എന്ന സൈബർ സംവിധാനത്തോട് നന്ദി പറഞ്ഞില്ലെങ്കിൽ ഇത് പൂർണ്ണമാകില്ല.

നന്ദി....നന്ദി.... നന്ദി......
“മാ സ്സലാമ...” ഗുഡ്ബൈ.

26 comments:

പട്ടേപ്പാടം റാംജി said...

“പതിനാറു വർഷം മുൻപ് ഇങ്ങോട്ടു വരാനായിട്ടായിരുന്നു അത് ആദ്യം പണയം വച്ചത്. ഇപ്പോഴിതാ അവിടന്ന് തിരിച്ചു വരുമ്പോഴും വീണ്ടും പണയം വക്കേണ്ടി വരുന്നു എന്നല്ലെ...?

അവസാനം ആയിരിക്കും എന്ന് കരുതിയല്ല വായിച്ചത്. വായിച്ച് അവസാനം എത്തിയപ്പോഴാണ് മനസ്സിലായത്‌. ആദ്യ കുറച്ചു ഭാഗം ഒഴികെ മറ്റുള്ളത് എല്ലാം വായിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. ഗല്ഫ് ജീവിതത്തിന്റെ തുറന്ന കാഴച്ചകളും സ്വന്തം വീട്ടിലെ പരിഭവങ്ങളും പിണക്കങ്ങളും സ്നേഹവും എല്ലാം വളരെ ജീവനോടെ ഇത്രയും അദ്ധ്യായങ്ങളിലായി അവതരിപ്പിച്ചിരിക്കുന്നു. ലളിതമായ ശൈലിയോടെ പറഞ്ഞത്‌ വളരെ നന്നായിരുന്നു.

ഈ അദ്ധ്യായത്തില്‍ പറഞ്ഞത്‌ പോലെ ആധാരം ബാങ്കിലും സ്വര്‍ണ്ണം പണയത്തിലും ഇരുന്നാലെ സമാധാനമായി ഉറങ്ങാന്‍ പറ്റു.

ഇനി അടുത്തത് എന്തായിരിക്കും?

മൻസൂർ അബ്ദു ചെറുവാടി said...

പ്രിയ വീകെ
പ്രവാസ ജീവിതത്തിന്റെ കയ്പ്പും മധുരവും ലളിതമായ വാക്കുകളില്‍ നിങ്ങള്‍ പറഞ്ഞു തീര്‍ത്തത് താല്പര്യതോടെയാണ് വായിച്ചിരുന്നത്.
ജീവിതത്തിന്റെ നേര്‍ചിത്രം. അതില്‍ സന്തോഷമുണ്ടായിരുന്നു, സങ്കടമുണ്ടായിരുന്നു. തമാശകളും പാഠങ്ങളും ഉണ്ടായിരുന്നു.
സംസാരിക്കുന്നത് ഹൃദയമാകുമ്പോള്‍ ഭാഷയ്ക്ക്‌ ശുദ്ധി കൂടും. അതാണ്‌ ഇവിടെ കണ്ടത്.
ഈ കുറിപ്പുകള്‍ അവസാനിക്കുമ്പോള്‍ ഇത്തിരി വിഷമമുണ്ട്. ഇനിയും അനുഭവങ്ങളും വിശേഷങ്ങളുമായി വീണ്ടും വരുമെന്ന് പ്രതീക്ഷിക്കുന്നു.
ഹൃദയം നിറഞ്ഞ ആശംസകള്‍

Typist | എഴുത്തുകാരി said...

വളരെ രസകരമായി വളരെ ലളിതമായി പറഞ്ഞു ഗൾഫ് ജീവിതത്തേപ്പറ്റി.ഒരു ഗൾഫ് മലയാളിയുടെ ജിവിതം. അതിലെ സുഖദു:ഖങ്ങളും കൊച്ചുകൊച്ചു രസങ്ങളുമൊക്കെ. മിക്കവാറുമൊക്കെ ഞാൻ വായിച്ചിട്ടുണ്ട്. അഭിപ്രായവും അറിയിക്കാറുണ്ട്. വളരേക്കുറച്ചേ വായിക്കാതെ പോയിട്ടുള്ളൂ.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ആദ്യ 28 എണ്ണം കഴിഞ്ഞാണ്‌ വായിച്ചു തുടങ്ങിയത്‌.

ഓരോന്നും ഓരോ വരിയും മനസിനെ ഓരോ തരത്തില്‍ ചലിപ്പിക്കുന്നവയായിരുന്നു

നല്ല വായനാനുഭവം തന്നതിന്‌ തിരികെ ഒരു നന്ദി

Muralee Mukundan , ബിലാത്തിപട്ടണം said...

അഭിനന്ദനങ്ങൾ...!

‘ഇവിടെ കഴിച്ചു കൂട്ടിയ വർഷങ്ങൾ എന്നു പറഞ്ഞാൽ പ്രവാസികൾ കോപിക്കും. ‘എരിഞ്ഞു തീർന്നതെന്നു’ തന്നെ പറയണം.
നാട്ടിൽ ‘ബന്തി’ന്റന്നു വൈകീട്ട് മാദ്ധ്യമങ്ങളിൽ ‘തിരുവനന്തപുരത്ത് രണ്ടു കത്തിക്കുത്തും നാലഞ്ചു ബസ്സുകത്തിക്കലും, ‘കൊച്ചിയിൽ അഞ്ച് ബസ്സ് കത്തിക്കലും.......... എന്നീ അനിഷ്ട സംഭവങ്ങളൊഴിച്ചാൽ ബന്ത് പൊതുവെ സമാധാനപൂർണ്ണം..’ എന്നു പറയുന്നതുപോലെ,
‘എരിഞ്ഞടങ്ങിയ പതിനാറു വർഷങ്ങളിലെ 75 ശതമാനവും അക്കരയിക്കരെയായി ഞങ്ങളൂടെ യൌവ്വനം എരിച്ചു തീർത്തതൊഴിച്ചാൽ.....!’
‘അഛനുണ്ടായിട്ടും അഛനില്ലാതെ വളരേണ്ടി വന്ന മക്കളുടേയും ഒരഛന്റേയും ധർമ്മസങ്കടങ്ങളൊഴിച്ചാൽ.......!!’
‘വീട് പണിയുടെ ബദ്ധപ്പാടിനിടയിൽ നാലു വശവും ശ്രദ്ധിക്കാതെ കണ്ണടച്ചിരുട്ടാക്കേണ്ടി വന്നതിനാൽ നഷ്ടപ്പെട്ട കുടുംബ ബന്ധങ്ങളൊഴിച്ചാൽ...!!’
ഈ പ്രവാസ ജീവിതം പൊതുവേ സമാധാനപൂർണ്ണം....!!!‘

നീണ്ട ഒരു ഗൾഫുജീവിതത്തിന്റെ മലയാളത്തനിമകൾ മുഴുവൻ അടങ്ങിയ വാചകങ്ങൾ ഉൾക്കൊള്ളിച്ച് നല്ലൊരു പര്യവസാനം...കേട്ടൊ അശോക്.


ഒരുതരത്തിലുള്ള മെയിലറിയിപ്പുകളോ, പരസ്യഘോഷണങ്ങളോ ഇല്ലാതെ വായനാക്കാർ സ്വയം തേടിയെത്തിയ - നമ്മുടെ ബൂലോഗത്തെ തുടരനുകളിൽ വായനക്കാരെ മുൾമുനയിൽ നിറൂത്തി,സസ്പ്പെൻസോടെ അടുത്ത ലക്കം വായിക്കാൻ പ്രേരിപ്പിക്കുന്ന ഇത്തരം ഒരു ബ്ലോഗർ ഇതുവരെ ഉണ്ടായിട്ടില്ല എന്നത് ഒരു യഥാർത്ഥ്യമാണ്..!
ഒരു കാര്യ സത്യം...
ഒന്നുറപ്പുണ്ട് ;
മലയാളവായനയുടെ ലോകത്ത് അശോകന്റെ സ്ഥാനമെന്നും നിലനിൽക്കും എന്നതാണത് കേട്ടൊ.

Unknown said...

എല്ലാം നല്ലതിന്, അത്രേ പറയാന്‍ കഴിയുന്നുള്ളൂ. ഞാനും പ്രവാസി ആണെന്ന് പറയാം എങ്കിലും വര്‍ഷത്തില്‍ രണ്ടു മൂന്നുമാസം നാട്ടില്‍ നില്‍ക്കുന്ന ഞാന്‍ ശരിക്കും പ്രവാസിയെ അടുത്ത്‌ അറിഞ്ഞത് ഈ ബ്ലോഗില്‍ നിന്നാണ്.

ആശംസകള്‍!!!

വീകെ said...

പട്ടേപ്പാടം റാംജി: സ്വർണ്ണത്തിനു തീ വില ആയതോടെ ഒരു പണമിട സ്വർണ്ണം എന്നു പറഞ്ഞാൽ പോലും ആയിരങ്ങളാണ് വരുന്നത്. കള്ളന്മാരെ പേടിച്ച് ആർക്കെങ്കിലും നേരെ ചൊവ്വെ ഉറങ്ങാൻ കഴിയുമോ..? തീർച്ചയായും അത് ബാങ്കിൽ ഇരിക്കുന്നതു തന്നെയാണ് ബുദ്ധി.
വരവിനും വായനക്കും ഇതു വരെ തന്നെ പ്രോത്സാഹനത്തിനും ഒത്തിരി നന്ദി.

ചെറുവാടി: ഈ വായനക്കും പ്രോത്സാഹനത്തിനും ഒത്തിരി ഒത്തിരി നന്ദി.

എഴുത്തുകാരി: വരവിനും വായനക്കും പ്രോത്സാഹനത്തിനും വളരെ വളരെ നന്ദി.

ഇൻഡ്യാ ഹെറിറ്റേജ്: ഈ നല്ല വാക്കുകൾക്കും പ്രോത്സാഹനത്തിനും നന്ദി നന്ദി നന്ദി.

ബിലാത്തിച്ചേട്ടൻ: ഈ നല്ല വാക്കുകൾക്ക് മറുപടി ഏതാനും സന്തോഷക്കണ്ണീർ മാത്രം. നന്ദി.. നന്ദി... നന്ദി...

ഞാൻ ഗന്ധർവ്വൻ: വരവിനും വായനക്കും അകമഴിഞ്ഞ പ്രോത്സാഹനത്തിനും വളരെ വളരെ നന്ദി.

krishnakumar513 said...

നല്ല ഒരു നാളേയ്ക്ക് ഹൃദയം നിറഞ്ഞ ആശംസകള്‍ വീകേ......

ramanika said...

sathyathil nalloru noval theernaal undakunna oru vishamam manassil bhaakki
gulf show avidathe sadharana malayalikalude kashttappadu ellam paranju "swapnabhoomiyilekku"
great writing !
all the best wishes
expect more .......

ദിവാരേട്ടN said...

ഒരു ജീവിതം പറഞ്ഞു തീര്‍ത്തു. കൂടെ ഞങ്ങള്‍ അത് അനുഭവിച്ചും, ആസ്വദിച്ചും .... !!

African Mallu said...

ശരിക്കും ഈ ഭാഗം പ്രവാസത്തിന്റെ ചൂടറിയിക്കുന്ന എഴുത്തായി പോയി ..വര്‍ഷങ്ങള്‍ ജോലി ചെയ്തു തിരിച്ചു പോകുമ്പോള്‍ എന്ത് നേടി എന്ന് കണക്കെടുക്കുമ്പോള്‍ എല്ലാം ശൂന്യം .നമ്മളും ഒരു പ്രവാസി ആയതു കൊണ്ട് ശരിക്കും മനസ്സിലാകുന്നു .
എല്ലാ ആശംസകളും .വീണ്ടും കാണുമല്ലോ

Akbar said...

അതി ഗംഭീരമായ പര്യവസാനം. ഒരു ഗള്‍ഫുകാരന്റെ ജീവിതത്തിന്റെ ആകെത്തുകയാണ് താങ്കള്‍ ലളിതമായ ആഖ്യാനത്തിലൂടെ അവതരിപ്പിച്ചത്. ഓരോ വരിയും ശ്രദ്ധാപൂര്‍വ്വം വായിച്ചു പോകുകയായിരുന്നു.

പ്രവാസിയുടെ പൊള്ളുന്ന ജീവിത സത്യത്തെ ഒട്ടും കൃത്രിമത്വമില്ലാതെ അവതരിപ്പിച്ചപ്പോള്‍ ഇവിടെ വായിച്ചു തീര്‍ത്തത് എഴുത്ത് കാരന്റെ മനസ്സ് തന്നെയാണ്. അതു എല്ലാ ഗള്‍ഫുകാരുടെയും ജീവിതത്തോടു ഏറെക്കുറെ ചേര്‍ന്ന് നില്‍ക്കുന്നു. അതുകൊണ്ട് തന്നെ വീകെയുടെ ഈ കഥയ്ക്ക് ഒരു സാമൂഹിക മാനം കൂടി ഉണ്ട്.

ഒടുവില്‍ പറഞ്ഞത് മാത്രം ഇഷ്ടമായില്ല. ഗുഡ് ബൈ പറഞ്ഞു വീ കെ എങ്ങോട്ട് പോകുന്നു. എന്നും ഉണ്ടാകണം ഇവിടെ. സസ്നേഹം.

കുസുമം ആര്‍ പുന്നപ്ര said...

ഒരു മലയാളിക്ക് പാര മറ്റൊരു മലയാളി എന്നതാണല്ലൊ പൊതുവെയുള്ള ഗൾഫ് സൂത്രവാക്യം..!!)
കൊള്ളാം. എന്താണു നിര്‍ത്തിക്കള്ഞത്????

വീകെ said...

കൃഷ്ണകുമാർ513: വളരെ നന്ദി മാഷെ.
രമണിക: വായനക്കും പ്രോത്സാഹനത്തിനും വളരെ നന്ദി.
ദിവാരേട്ടN: വളരെ നന്ദി മാഷെ.
ആഫ്രിക്കൻ മല്ലു: വായനക്കും പ്രോത്സാഹനത്തിനും വളരെ നന്ദി.

അക്ബർ: വായനക്കും പ്രോത്സാഹനത്തിനും പിന്നെ ഈ നല്ല വാക്കുകൾക്കും വളരെ വളരെ നന്ദി.
‘മാ സലാമ‘ എന്നു പറഞ്ഞാൽ മനസ്സിലാകാത്തവർ ഉണ്ടാകുമല്ലൊ. അതു കൊണ്ടാണ് ഒരു ‘ഗുഡ്ബൈ’ കൂടി പറഞ്ഞത്.

കുസുമം ആർ പുന്നപ്ര: ഗൾഫ് ജീവിതത്തിന്റെ ഒരു വ്യാഴവട്ടത്തിലേറെയുള്ള ജീവിതത്തിന്റെ ഒരു ഘട്ടം അവിടെ അവസാനിച്ചതുകൊണ്ടാണ് നിറുത്തിയത്. പക്ഷെ, ഇനിയും ജീവിക്കണമെങ്കിൽ അടുത്ത ഘട്ടത്തിലേക്കു കടന്നാലെ രക്ഷയുള്ളു. വായനക്കും ഇതുവരെയുള്ള പ്രോത്സാഹനത്തിനും വളരെ വളരെ നന്ദി.

Lipi Ranju said...

"സമയം ആധാരം വീട്ടിലും, സ്വർണ്ണം ബാങ്കിലുമാണെങ്കിൽ നമുക്ക് സമാധാനായിട്ട് കഴിയാം...!!!" :))

നമുക്കിടയിലുള്ള ഒരാളുടെ ജീവിതം നേരിട്ട് കാണും പോലെയുള്ള, വെള്ളം ചേര്‍ക്കാത്ത, ലളിതമായ ഈ എഴുത്ത് ആദ്യം മുതല്‍ വായിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന സങ്കടം ഉണ്ട്.. നാട്ടിലെ വിശേഷങ്ങളുമായി പുതിയ ബ്ലോഗ്‌ തുടങ്ങും എന്ന് തന്നെ പ്രതീക്ഷിക്കുന്നു... ബ്ലോഗ്‌ തുടങ്ങിയാല്‍ അറിയിക്കണേ...

പഥികൻ said...

വരാൻ താമസിച്ചു...സ്വപ്നഭൂമിയിലേക്ക് എന്തായാലും മിസ്സ് ചെയ്യും....ഊതിപ്പെരുപ്പിച്ച ഗൃഹാതുരത്വത്തിന്റെ അതിഭാവുകങ്ങളില്ലാത്ത വി.കെയുടെ വരികൾ അനേകായിരം പ്രവാസി രചനകളിൽ നിന്ന് വേറിട്ടു നിൽക്കുന്നു...

ഇനിയും എഴുതുക..ഭാവുകങ്ങൾ..

സസ്നേഹം,
പഥികൻ

വീകെ said...

ലിപി രഞ്ജു: ഈ പ്രോത്സാഹനത്തിന് വളരെ നന്ദി. ഞാൻ ഇവിടം വിട്ട് എങ്ങോട്ടു പോകാൻ..

പഥികൻ: താങ്കളുടെ നല്ല വാക്കുകൾക്ക് എന്റെ കൂപ്പുകൈ. വളരെ നന്ദി.

ജയരാജ്‌മുരുക്കുംപുഴ said...

pravassa jeevithangalude oru parichedam thanneyanu ee vivarangal. ee anubhavangal pakarnnu thannathinu nandhi. kazhinja varshathe pole ithavanayum blogil film awards paranjittundu, ithavanayum support pratheekshikkunnu........

ഗീത said...

ഇടക്ക് കുറേയെണ്ണം മിസ്സ് ആയെങ്കിലും മിക്കതും വായിച്ചിട്ടുണ്ട്. വളരെ ആസ്വദിച്ചു വായിച്ച ഒന്നായിരുന്നു ഇത്. അഭിനന്ദനങ്ങൾ.
അപ്പോൾ ഇനിയെന്താ അടുത്ത പരിപാടി?
ഇനിയും ഒരു സീരീസ് എഴുതണം.

lone-coder said...

It was a long journey for you as well as for us who traveled along with you. Keep writing.

I recommend you to publish this as a BOOK. People can accept it as either a story or an experience earned in lifetime without actually experiencing it.

ശ്രീ said...

ഒരു നെടുവീര്‍പ്പോടു കൂടി വായിച്ചു തീര്‍ത്തു, മാഷേ...

അവസാന ഭാഗമായിക്കാണുമെന്ന് ഞാനും കരുതിയില്ലായിരുന്നു.

എന്തായാലും നന്നായി... ഇനി ഇതൊരു പുസ്തകമായി കാണണം, എല്ലാ ആശംസകളും!

ajith said...

ഇങ്ങിനെ തുടരുന്ന പരമ്പരകളൊന്നും വായിക്കുന്ന സ്വഭാവമില്ല എനിക്ക്. എന്നാല്‍ ഇത് ആദി മുതല്‍ ഈ അന്ത്യഭാഗം വരെ വായിച്ചു. അത്രത്തോളം നന്നായി അവതരിപ്പിച്ചു. അതുകൊണ്ട് അഭിനന്ദനങ്ങള്‍.

Jhonmelvin said...

excellent. bit late to read it. But for sure none can put the real life in this way. excellent work. loved it.

സുധി അറയ്ക്കൽ said...
This comment has been removed by the author.
സുധി അറയ്ക്കൽ said...

വീകേജി,
ആദ്യം ചെയ്ത ഇറേസർ പോസ്റ്റ്‌ മുതൽ ഇതു വരെ വായിച്ചു.പഴയ പോസ്റ്റ്‌ ആയ കൊണ്ട്‌ കമന്റൊന്നും ചെയ്തില്ല.വല്ലാത്ത വായനാനുഭവമായിപ്പോയി

സുധി അറയ്ക്കൽ said...

അക്കോസേട്ടാാ.ഒരു വർഷം മുൻപ്‌ വായിച്ചതാ.ഇപ്പോ ഒന്നൂടെയൊന്ന് വായിക്കാനുള്ള ശ്രമത്തിലാ.