Wednesday 15 October 2014

നോവൽ. മരുഭൂമി (26)

കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. 

വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി. 

ഞങ്ങളുടെ ശ്രമഫലമായി പോസ്റ്റാഫീസിന്റെ പ്രവർത്തനം സെയ്മയിൽ ആരംഭിച്ചു. അമാറയിലെ ജനറേറ്റർ ഓടിക്കാനുള്ള പണി കിട്ടിയത്  ഞങ്ങൾക്കൊരു മുതൽക്കൂട്ടായി. പുതുതായി വന്ന ശ്രീലങ്കക്കാരിക്ക്  ഭക്ഷണം കഴിക്കാൻ കിട്ടാത്തത്തതായിരുന്നു  വിഷമതക്കും കരച്ചിലിനും കാരണം. അവരെ മുറിയിൽ കൊണ്ടു പോയി ഞങ്ങൾ ഭക്ഷണം കൊടുത്തു. അവരുടെ ശമ്പളം കിട്ടിയതൊക്കെ ആരൊക്കെയോ അടിച്ചെടുത്തു. ഭക്ഷണം പോലും കൊടുക്കാതെ അവരുടെ കമ്പനിക്കാർ കഷ്ടപ്പെടുത്തി. ആത്മഹത്യ ചെയ്യാൻ പോയ അവരെ ഒരു ദിവസം ഇവിടെ കൊണ്ടിറക്കി. എഴുതാനും വായിക്കനും അറിയില്ലാത്ത ഹബീബക്ക് തംബ്‌ളീഷിൽ കത്തെഴുതി അയച്ച് മറുപടിക്ക് കാത്തിരിപ്പായി. 

മുറിയിൽ വന്ന വിരുന്നുകാരോടൊപ്പം കടയിൽ പോകുമ്പോഴാണ് ഒരു ആടുജീവിതക്കാരനെ കണ്ട് ഞെട്ടിയത്. ഉം‌റ വിസക്ക് വന്ന് കിടന്ന ഐമുണ്ണ്യക്കാനെ നാട്ടിലേക്ക് കയറ്റി വിടാനുള്ള സാഹചര്യമുണ്ടാക്കിക്കൊടുത്തു. ഹബീബാക്ക് നാട്ടിൽ നിന്നൊരു കത്തു വന്നു. അറബിക്കുടുംബത്തോടൊപ്പം ഞങ്ങൾ ഒരു പിക്നിക്കിന് പോയി. സമൂഹ‘മന്തി‘ എന്ന പരമ്പരാഗത ഭക്ഷണക്രമം, മറക്കാൻ കഴിയാത്ത ഒരു പുതിയ അനുഭൂതിയാണ് സമ്മാനിച്ചത്. അമാറയിലെ പോലീസുകാരനിൽ നിന്നും അനുഭവിക്കേണ്ടി വന്ന തിക്താനുഭവം മനസ്സിനെ വല്ലാതെ പോറലേൽ‌പ്പിച്ചു. ആശുപത്രിയുടെ പുരോഗതിക്കൊപ്പം ഹബീബയുടെ കഷ്ടപ്പാടും കൂടി. സത്യവും നീതിയും അപ്രാപ്യമായ നിലയിൽ ഹബീബായെ നിർദ്ദാക്ഷിണ്യം നാടു കടത്തി. 

ഒരു പുതിയ അവതാരം ഞങ്ങളുടെ കൂട്ടിനെത്തി. പെൺ വിഷയത്തിൽ തൽ‌പ്പരനായതുകൊണ്ട് നാട്ടുകാർ കൈകാര്യം ചെയ്യുന്നതിനു മുൻപേ നാ‍ാടു കടത്തിയതായിരുന്നു സീക്കുവിനെ.

(26) തുടർന്നു വായിക്കുക...

ഓസിലൊരു ഫ്രിഡ്ജ്...
വാലിട്ടെഴുതിയ ആ കണ്ണുകളിലെ തീഷ്ണതയെ നേരിടാനാവാതെ ഞാൻ കണ്ണുകൾ താഴ്ത്തി.
കുട്ടി അടുത്തു വന്നതും, ഞാനെന്നെ അന്യനൊരാൾ അവിടെ തൊട്ട് മുന്നിൽ ഇരുപ്പുണ്ടെന്ന തോന്നൽ പോലുമില്ലാതെ അവൾ പർദ്ദ മാറ്റി മാക്സിയുടെ സിബ്ബ് മുകളിൽ നിന്നും താഴേക്ക് ഒറ്റ വലി...!
നിറഞ്ഞു തുളുമ്പിയ പാൽക്കുടങ്ങൾ രണ്ടും ദേ കിടക്കുന്നു.....!!
അപ്രതീക്ഷിതമായി അതു കണ്ട് വിറച്ചു പോയ എന്റെ ശ്വാസവും നിലച്ചു പോയി....!
ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു കളഞ്ഞു....!!
ഒറ്റ നിമിഷം കൊണ്ടു തന്നെ ഞാൻ വിയർത്തു കുളിച്ചു...!!
ആ മുഖമൊന്നു കാണാൻ കൊതിച്ചുവെന്നത് നേരാ...
പക്ഷേ, ഇവളിതെന്തിന്റെ പുറപ്പാടാ ന്റീശ്വരാ....?!!

എന്റെ ആ പ്രകടനം അവളിൽ ചിരിയാണ് സമ്മാനിച്ചത്.
അവൾ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഞാൻ കണ്ണു തുറക്കാതായതോടെ അവൾ എന്റെ താടിയിൽ പിടിച്ച് പൊക്കാൻ തുടങ്ങി. അതോടെ എന്റെ പേടി ഒന്നുകൂടി വർദ്ധിച്ചു.
പിന്നേയും അവൾ അത് തുടർന്നപ്പോൾ എനിക്ക് കണ്ണു തുറന്നു നോക്കാതിരിക്കാനായില്ല.
അവളെയല്ല...
അവളുടെ കെട്ടിയോൻ യൂസഫ് ഇതെങ്ങാൻ കണ്ടു കൊണ്ടു വന്നാലുള്ള അവസ്ഥ ഓർത്താണ് കണ്ണു തുറന്നത്.
അവനെവിടെയെന്നാണ് ഞാൻ പരതിയത്.
അവൻ അപ്പോഴും ആടുകളുമായി മലമുകളിൽ തന്നെ ആയിരുന്നു.
അതോടെ എന്റെ ശ്വാസം മുട്ടൽ മാറിയെങ്കിലും വിറയൽ മാറിയില്ല.
അവളെ ഞാൻ ശ്രദ്ധിക്കുന്നില്ലെന്ന് തോന്നിയിട്ടാവും ഒരു ഈന്തപ്പഴം എന്റെ വായിലേക്ക് തിരുകി വച്ചു.
“നീ നോക്ക്.... നീ ഇവിടെ നോക്ക്...”
നിവർത്തിയില്ലാതെ അവളുടെ ശരീരത്തിലേക്ക് ഞാൻ നോക്കുന്നത് അപ്പോഴാണ്.
നോക്കിയതും ഞാനൊന്ന് ഞെട്ടി...!
അത്രക്ക് ബീഭത്സമായിരുന്നു അവളുടെ ശരീരം...!
ചൂടുകുരു പൊങ്ങിയ ശരീരം.
ആസകലം മാന്തിപ്പൊട്ടിച്ച് ഒരു തരം ദ്രാവകമൊഴുകിപ്പരന്ന് കട്ട പിടിച്ചിരിക്കുന്നു. വെളുത്ത് ചുകന്നിരിക്കേണ്ട ശരീരമാണ് അറപ്പു തോന്നുന്ന മാതിരി ഇരിക്കുന്നത്. ദ്രാവകമൊഴുകിപ്പരന്ന് കട്ട പിടിച്ച ശരീരത്തിന് നല്ല തിളക്കം. ആ കുട്ടി മുട്ടു കാലിൽ നീന്തിയെത്തി അമ്മയുടെ മുല വായിലിട്ട് ചപ്പാൻ തുടങ്ങി.
അപ്പോഴാണ് അവൾ ദ്വേഷ്യത്തോടെ പറയുന്നത്.
“ആ ദുഷ്ടനോട് ഞാൻ എത്ര ദിവസായീന്നറിയോ.. നിന്നെ വിളിച്ചുകൊണ്ടു വരാൻ പറയുന്നു.  എന്നും പറയും അവൻ ഇന്നു കൊണ്ടുവരാം ഇന്നു കൊണ്ടു വരാമെന്ന്. പകൽ മുഴുവനും ഞാനും ഈ കൊച്ചും ചൂടിൽ കുത്തിയിരുന്ന് മാന്തി മാന്തി, ഉരുകിത്തീരുകയാ... ഒരു സ്നേഹോമില്ലാത്തോനാ ആ ദുഷ്ടൻ....!”

ഞാൻ ആലോചിക്കുകയായിരുന്നു.
അവൻ രണ്ടാഴ്ച മുമ്പെങ്കിലും എന്നോട് ഇതിനെക്കുറിച്ച് സൂചിപ്പിച്ചതാണ്.
പിന്നെ അവന്റെ ഭാഗത്തു നിന്നും അനക്കമൊന്നുമുണ്ടായില്ല.
വീണ്ടും ഒരാഴ്ചയായിട്ടുണ്ടാകും പോകാമെന്ന് പറഞ്ഞിട്ട്.
വേറൊരു പണിയും ഇല്ലാത്തതു കൊണ്ട് അവനവിടെ കൂട്ടുകാരുമായി ‘കട്ട’ കളിച്ചിരിക്കും. വൈകുന്നേരം മാത്രമേ വീട്ടിൽ പോകൂ...
അന്നേരം എന്നെ എടുത്താൽ തിരിച്ചു വരുമ്പോൾ രാത്രിയാകുമെന്ന് പറഞ്ഞ് കൊണ്ടു പോകില്ല. ഇതായിരുന്നു അവന്റെ സ്ഥിരം പരിപാടി.
ഞാനത് അവളുടെ അടുത്ത് തുറന്നു തന്നെ പറഞ്ഞു.
അപ്പോൾ അവൾ തുടർന്നു.
“ഇന്നു ഞാൻ കട്ടായം പറഞ്ഞു. ഇന്നും നീ പതിവു പോലെ നിന്നെ കൊണ്ടു വരാതെ വന്നാൽ, പിന്നെ എന്റെ കൂടെക്കിടക്കാന്ന് നീ വിചാരിക്കണ്ട...!!”
“അതിലവൻ വീണൂല്ലേ....!”
“ഹാ.. ഹാ...”
ചിരിച്ചുകൊണ്ടവൾ പറഞ്ഞു.
“ഒരു ദിവസം പോലും ഒരു റസ്റ്റ് അവൻ തരൂല്ല. അത്രക്ക് ദുഷ്ടനാ.... ഒരു സ്നേഹോല്ലാത്തോനാ... ആ പട്ടീ !”

അവൾ ഇതിനകം വസ്ത്രം ഏതാണ്ട് മുഴുവനായി അരയിലേക്ക് ഊർത്തിയിരുന്നു.
അരക്കു മുകളിൽ നൂൽമറയില്ല.
ശരീരം മുഴുവൻ ചൊറിഞ്ഞുപൊട്ടിയ പാടുകളാൽ വൃത്തികേടാണ്.
അവളോടെനിക്ക് സഹതാപമാണ് തോന്നിയത്.
കാരണം ദിവസങ്ങളായി അവളുടെ ശരീരം തണുത്ത കാറ്റേറ്റിട്ട്...!
ഇപ്പോൾ ഏസിയിൽ നിന്നും വരുന്ന തണുത്ത കാറ്റ് ശരീരം മുഴുവൻ കൊള്ളിക്കാനാണവൾ എല്ലാം ഊരിയെറിഞ്ഞത്...!

സാധാരണ ഞങ്ങൾ കടയിൽ പോയിട്ട് വിയർത്തൊലിച്ച് കയറി വരുമ്പോൾ വസ്ത്രങ്ങളെല്ലാം ഊരിയെറിഞ്ഞാണ് ഇരിക്കാറ്. അന്നേരം ഏസിയുടെ തണുപ്പു തരുന്ന സുഖം എത്ര ആശ്വാസകരമെന്ന് അനുഭവമുള്ളതു കൊണ്ട്, അരക്കു മുകളിൽ പൂർണ്ണമായും നഗ്നമായ അവളുടെ ആ അവസ്ഥ എനിക്ക് മനസ്സിലാകുമായിരുന്നു.
എന്നാൽ അന്യനൊരാളുടെ മുന്നിലാണ് താൻ ഇങ്ങനെ ഇരിക്കുന്നതെന്നതും അവളെ തെല്ലും അലോസരപ്പെടുത്തിയില്ല...!
പിന്നീടവളെ ഞാൻ ശ്രദ്ധിച്ചില്ല.
എന്റെ കണ്ണുകൾ അപ്പോഴും യൂസഫിനെ തിരയുകയായിരുന്നു.
അവനെങ്ങാനും പെട്ടെന്നു വന്നു പെട്ടാൽ...!?
അതോർക്കുമ്പോൾ തന്നെ എന്റെ ചങ്കിടിപ്പിന്റെ താളം ചിതറിപ്പോകുന്നുണ്ട്.

ഇതിനിടയിൽ അവൾ എന്നേക്കുറിച്ചൊക്കെ ചോദിച്ചുറിഞ്ഞു.
അവളുടെ മടിയിൽ നിന്നും കുഞ്ഞ് ചാടിയിറങ്ങി എന്തൊക്കെയോ ബഹളമുണ്ടാക്കി വാതിലിന് നേരെ മുട്ടു കുത്തി നീങ്ങി...!
ഞാൻ ഒരപകടം മണത്തു...!
യൂസഫ് വരുന്ന വണ്ടിയുടെ ശബ്ദം ഞാൻ കേട്ടില്ലെങ്കിലും ആ കുഞ്ഞ് തിരിച്ചറിഞ്ഞ് കഴിഞ്ഞിരുന്നു. ഞാനും  പെട്ടെന്നെഴുന്നേറ്റ് പുറത്തിറങ്ങാൻ തെയ്യാറായെങ്കിലും, അവളവിടെത്തന്നെ എന്നെ പിടിച്ചിരുത്തിയിട്ട് പറഞ്ഞു.
“നീയെവിടെ പോകുന്നു. അവനിനി വന്ന് ആടിനെയൊക്കെ കൂട്ടീക്കേറ്റി വെള്ളവും മറ്റും കൊടുത്തിട്ടേ വരൂ... നീയവിടെ ഇരിക്ക്..”

അവൾ സാവധാനം മാക്സി വലിച്ച് പൊക്കി നേരെയാക്കി സിബ്ബ് വലിച്ചിട്ടു.
പിന്നെ പർദ്ദയെടുത്തണിഞ്ഞ്, തലയും മറച്ചു. മുഖം മാത്രം മറക്കാതെ ധൈര്യപൂർവ്വം ഇരുന്നു. അപ്പോഴാണ് എന്റെ വിറയലിന് ഒരു ശമനം കിട്ടിയത്. എന്റെ മുന്നിൽ മുഖം മറക്കാതെ ഇരുന്നതിന് അവളെ യൂസഫ് വഴക്കൊന്നും പറഞ്ഞതായി തോന്നിയില്ല.

ഞാനും പുറത്തിറങ്ങി.
ആടിന്റെ ടെന്റിനരികെ ചെന്നു.
പത്തൻപത് ആടുകൾ കാണുമായിരിക്കും.
വളരെ കുഞ്ഞ് ആട്ടിൻ കുട്ടി മുതൽ മുട്ടനാടു വരെയുണ്ട്.
അതിനെ ചുറ്റിപ്പറ്റി നടക്കുമ്പോഴാണ് മണലിൽ കുളിച്ച് അനാഥമായി ഒരു ഫ്രിഡ്ജ്...!
ഞാനത് തുറന്നു നോക്കി. വലിയ പഴക്കമൊന്നും തോന്നിയില്ല.
ഞാൻ ചോദിച്ചു.
“ഇതെന്താ പുറത്തിട്ടിരിക്കുന്നേ.., കൊള്ളില്ലേ...?”
“അത് ഗ്യാസിൽ ഓടുന്നതാ...  കേടായിട്ട് കളഞ്ഞതാ...”
“ഇത് ഞാനെടുത്തോട്ടേ...?”
“ നിനക്ക് വേണമെങ്കിൽ എടുത്തോ...”
“എനിക്ക് നന്നാക്കാൻ പറ്റിയാൽ ഭാഗ്യം....”
ഞാനും യൂസഫും കൂടി അതെടുത്ത് പിക്കപ്പിൽ വച്ചു.

 ആശുപത്രിയിൽ വന്ന് പരിശോധിച്ചപ്പോൾ അത് ഇലക്ട്രിക്കിലും ഓടുമെന്ന് മനസ്സിലായി. അതിനുള്ളിൽ ചുരുട്ടി വച്ചിരുന്ന വയർ പ്‌ളഗ്ഗിൽ കുത്തി ഒന്ന് ഓടിച്ചു നോക്കി.
പ്രത്യേകിച്ച് ശബ്ദമൊന്നും വരുന്നുണ്ടായിരുന്നില്ല. കംബ്രസ്സർ പോലുള്ള ഒന്നും അതിനകത്തില്ലായിരുന്നു.

ഒരഞ്ചു മിനിട്ട് കഴിഞ്ഞപ്പോൾ അതിനകത്ത് തണുപ്പ് വരാൻ തുടങ്ങി...!
അതോടെ ഞങ്ങൾക്ക് ഭയങ്കര സന്തോഷമായി.
ബാത്ത് റൂമിൽ കൊണ്ടു പോയി നന്നായി കഴുകി വൃത്തിയാക്കി.
ചുവന്ന കളറായിരുന്നു അതിന്.
ഒരു പുതു പുത്തൻ എന്നേ തോന്നൂ.
അന്നു മുതൽ ഞങ്ങളുടെ ആവശ്യത്തിനുള്ള ഫ്രിഡ്ജ് ആയി.
അന്നു മുതൽ പഴയതുപോലെ അന്നന്നു തന്നെ കറികൾ തിന്നു  തീർക്കേണ്ടി വന്നില്ല.
എല്ലാം അടുത്തനേരത്തേക്കായി ഫ്രിഡ്ജിൽ എടുത്തു വക്കും.
അതോടെ ഓരോ നേരവും കഴിക്കുന്ന കറിയുടെ അളവിലും കുറവു വരുത്തി.
അത് ചിലവ് കുറക്കാൻ സഹായകമായി.
ഇതൊന്നും സീക്കുവിന് ദഹിച്ചില്ല.
ഇതല്ലാതെ വേറെ നിവൃത്തിയില്ലെന്ന് ഞങ്ങൾ തുറന്നു പറഞ്ഞു.
ഇവിടെ പിടിച്ചു നിൽക്കണ്ടെ ഞങ്ങൾക്ക്...
സീക്കുവിന് അത് വേണ്ട.
വെറുതെ കിട്ടുന്ന കാശാണ്. അവനത് തിന്നും വലിച്ചും തീർത്താൽ മതി.

അവൻ വന്നിട്ട് എത്രയോ മാസമായി.
ഒരു മാസത്തെ പോലും ശമ്പളം അവരുടെ കമ്പനി കൊടുത്തില്ല.
ആ കമ്പനി സീക്കുവിനെ തിരിഞ്ഞു നോക്കിയതേയില്ല...!

പള്ളിയിൽ നിന്നും  കൈ നീട്ടി ഇരന്നും അല്ലാതെയും കിട്ടുന്നത്  കൂട്ടി വച്ച് ആദ്യമായി നാട്ടിലേക്കവൻ അയ്യായിരം രൂപയുടെ ഡ്രാഫ്റ്റെടുത്തയച്ചു...!
അതും തിന്നും വലിച്ചും തീർക്കാതിരിക്കാൻ ഞങ്ങൾ വളരെ നിർബ്ബന്ധിച്ചതുകൊണ്ടു മാത്രം.
അബ്ദുൾ ആണ് എല്ലാ സഹായവും ചെയ്തു കൊടുത്തത്.

പിന്നീടവൻ കിട്ടുന്ന കാശിന്റെ കണക്ക് ഞങ്ങളോട് പറയാറില്ല.
മാസാവസാനം ഭക്ഷണ വകയിൽ തരാനുള്ളത് മാത്രം തരും.
അവന്റെ സ്വഭാവം മനസ്സിലായതോണ്ട് ഞങ്ങളൊന്നിനും നിർബ്ബന്ധിക്കാറുമില്ല.

എങ്ങനെയൊക്കെയോ ഞങ്ങൾ മൂന്നു വർഷം കടത്തി വിട്ടു.
ആകെ കൂടി കിട്ടിയത് ഒരു കൊല്ലത്തെ ശമ്പളം മാത്രം.
ബാക്കി രണ്ടു കൊല്ലത്തെ ശമ്പളം കുടിശ്ശികയായിത്തന്നെ കിടന്നു.
അബ്ദുൾ മാത്രമായിരുന്നു ഞങ്ങളിൽ വിവാഹിതൻ.
ഭാര്യയുടെ മുഖം പോലും മറന്നു പോയെന്നു പറഞ്ഞ് കിടന്ന് സങ്കടപ്പെടുന്നതു കാണാം.

ഒരു ദിവസം അബ്ദുൾ മക്കയിൽ നിന്നും കൊണ്ടു വന്നത് ചിരിക്കാൻ വക നൽകിയ ഒരു ലുങ്കി ന്യൂസ് ആയിരുന്നു.
“സദ്ദാം ഹുസ്സൈൻ കുവൈറ്റ് ഒരു രാത്രി കൊണ്ട് പിടിച്ചടക്കിയത്രെ...!!!”
ഞങ്ങൾ അത് വിശ്വസിച്ചില്ല. ചിരിച്ചു തള്ളി.
ഈ മലബാറികൾക്ക് വേറെ ഒരു പണിയുമില്ലെ...?
അതിനു മുമ്പിറങ്ങിയ മറ്റൊരു ലുങ്കി ന്യൂസും ഞങ്ങൾ ചിരിച്ചു തള്ളിയിരുന്നു.
ജിദ്ദയിലോ മറ്റോ വച്ച് കൂടിയ ഗൾഫ് എണ്ണരാജാക്കന്മാരുടെ യോഗത്തിൽ വച്ച് കുവൈറ്റിന്റെ എണ്ണപ്പാടത്തിന്റെ ഉടമാവകാശം ഉന്നയച്ചതിന് സദ്ദാം ഹുസ്സൈന്റെ മുഖത്തേക്ക് കുവൈറ്റ് രാജാവ് കാർപ്പിച്ചു തുപ്പിയത്രെ..!
ഈ ലുങ്കിക്കാർക്ക് തിന്നട്ട് ഇരിക്കപ്പൊറുതിയില്ലാഞ്ഞിട്ട് പടച്ചുണ്ടാക്കി വിടുന്നതാ ഇതൊക്കെ....
ഇതിലൊന്നും ഒരു കാര്യോണ്ടാവില്ല.
അന്നന്നു വാർത്തകളറിയാൻ നിവർത്തിയില്ലാത്തോരെ ഈ ലുങ്കി ന്യൂസ്സുകാര് എത്രയാ പറ്റിച്ചേക്കണേന്നറിയോ...?

പിറ്റേ ദിവസം എഞ്ചിനീയർ ‘റോത്ത’ വന്നപ്പോൾ പറഞ്ഞു.
“നാട്ടിൽ പോകണമെങ്കിൽ കമ്പനി ടിക്കറ്റ് കൊടുക്കുന്നുണ്ട്. പക്ഷേ, കുടിശ്ശികയൊന്നും തരില്ല. അത് ഇപ്പോൾ വേണ്ടാന്നുള്ളവർക്ക് പോയിട്ടു വരാം. ഒരു മാസത്തിൽ കൂടുതൽ ലീവ് കിട്ടുകയുമില്ല. ഒരു സൈറ്റിൽ നിന്നും ഒരാളെ മാത്രമേ വിടുകയുള്ളു. അയാൾ തിരിച്ചു വന്നിട്ട് അടുത്തയാൾ...!!”
അതുകേട്ട് ഞങ്ങൾ തുള്ളിച്ചാടി...!!!

അന്നു തന്നെ റോത്തയോടൊപ്പം അബ്ദുൾ കമ്പനി ഓഫീസ്സിലേക്ക് പോയി.
ഭാര്യാദുഃഖം സ്വന്തമായുള്ള അബ്ദുളിന് ഞങ്ങൾ രണ്ടു പേരും പൂർണ്ണ സമ്മതം നൽകി.
അതില്ലാത്ത ഞങ്ങൾക്ക് കുറച്ചു കഴിഞ്ഞിട്ടായാലും മതിയല്ലൊ.
എങ്ങനെയെങ്കിലും ഭാര്യയെ കാണാനുള്ള ധൃതിക്ക് കിട്ടാനുള്ള പണമൊന്നും പ്രശ്നമായില്ല.
ടിക്കറ്റെങ്കിൽ ടിക്കറ്റ്. അത് മതി. അത് മാത്രം മതി...!!
അയാൾ ഓഫീസ്സിൽ നിന്നും കൊണ്ടു വരുന്ന സന്തോഷവാർത്തക്കായി ഞങ്ങളും കാത്തിരുന്നു....

   ബാക്കി നവംബർ  1-ന്.  ആദ്യ പരോൾ.....

19 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

വല്ലാത്ത കമ്പത്തോടെയാണ്
ആദ്യ ഖണ്ഡികവായിച്ച് തുടങ്ങിയത്...
ഹും...ഉഷ്ണം മാറുന്ന വരെ ഇനി കാത്തിരിക്കാം..!

ഇനി പഴേ ഫ്രിഡ്ജിന്റെ
മാതിരി എന്തൊക്കെയാണാവോ
പുതിയതായി കിട്ടാൻ പോകുന്നത് ...?
കല്ല്യാണിക്കാത്ത ചുള്ളന്മാരല്ലേ...! !

Pradeep Kumar said...

ആ അറബിസ്ത്രീയുടെ വീട്ടിൽനിന്നും പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടല്ലോ - പോരാത്തതിന് സമ്മാനമായി ഒരു ഫ്രിഡ്ജും കിട്ടി. സീക്കുവെന്ന വ്യത്യസ്ഥനായ മനുഷ്യനും, പ്രവാസിയുടെ മനോവ്യഥകളും, വിരഹവേദനയും അനുഭവിക്കാനാവുന്നു. ഈ ലക്കം വളരെ നന്നായി - അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു....

പട്ടേപ്പാടം റാംജി said...

സംഭാവബഹുലമായല്ലോ ഇത്തവണത്തെ അദ്ധ്യായം. പഴയ ഫ്രിട്ജെങ്കില്‍ പഴയത്. കിട്ടിയത് ആയി. ആദ്യമൊക്കെ അങ്ങിനെയാണ്. പിന്നെ പഴത് തിരിഞ്ഞു നോക്കാതാവും.
രസായി.

വിനുവേട്ടന്‍ said...

അപ്പോൾ അതായിരുന്നു സംഭവം... തടി കേടാവാതെ തിരിച്ചെത്താൻ പറ്റി അല്ലേ അശോകൻ മാഷേ...

© Mubi said...

യൂസഫിന്‍റെ ഭാര്യ, സീക്കു, ഫ്രിഡ്ജ്‌.... സംഭവബഹുലമായിരുന്നു ഈ ലക്കം.

വീകെ said...

ബിലാത്തിച്ചേട്ടൻ: വായനക്ക് വളരെ നന്ദി.
പ്രദീപ് കുമാർ:വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.
പട്ടേപ്പാടം റാംജി: അവിടെ പഴയതും ഉപകാരപ്പെടും. വായനക്കും അഭിപ്രായത്തിനും നന്ദി.
വിനുവേട്ടൻ:അതെ. അവരൊക്കെ ബദുക്കളാണെങ്കിലും നല്ലവരാ.. ഒന്നു പേടിച്ചെങ്കിലും കുഴപ്പമില്ലാതെ രക്ഷപ്പെട്ടു. നന്ദി.
മൂബി: വായനക്ക് വളരെ നന്ദി.

ദിവാരേട്ടN said...

നോവൽ നന്നാവുന്നുണ്ട് ട്ടോ. എല്ലാം വായിക്കാറുണ്ട്. ശീലം കൊണ്ട്, വായിച്ച് ഒന്നും മിണ്ടാതെ കയ്യും വീശി അങ്ങ് പോകും എന്ന് മാത്രം...

keraladasanunni said...

ആ പെണ്‍കുട്ടിയുടെ ഒരു ദുരിതം. ഒരിറ്റ് തണുപ്പ് ദേഹത്ത് തട്ടാന്‍വേണ്ടി അന്യപുരുഷന്‍റെ മുന്നില്‍ 
അര്‍ദ്ധനഗ്നയായിരുന്ന അവളോട് സഹതാപം 
തോന്നുന്നു.

വീകെ said...

ദിവാരേട്ടൻ: കുറേക്കാലമെത്തിയുള്ള ഈ വാക്കുകൾക്ക് വളരെ സന്തോഷം. നന്ദി.
കേരളദാസനുണ്ണി: നാണം എന്നത് സാഹചര്യസൃഷ്ടിയാണെന്ന് അന്നാണ് മനസ്സിലായത്. ചിലരുടെ നാണം മറ്റുള്ളവർക്ക് നാണമാകണമെന്നില്ല. ഉണ്ണാനും ഉടുക്കാനുമുള്ളവരുടെ നാണമല്ല ഇതൊന്നുമില്ലാത്തവന്റെ നാണം. വളരെ നന്ദി.

ജിമ്മി ജോൺ said...

വായന മുടങ്ങിയ കഴിഞ്ഞ അധ്യായങ്ങളൊക്കെ ഒന്നിച്ച് വായിച്ച് ഞാനും കൂടെയെത്തി..

ഓരോ ലക്കവും ഹൃദയസ്പർശിയാവുന്നു..

വീകെ said...

ജിമ്മി ജോൺ: ഇങ്ങനെയൊരാൾ വായിക്കാറുണ്ടെന്നുള്ളത് ഒരു പുതിയ അറിവാണ്. വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.

Cv Thankappan said...

തീപോലെ പൊള്ളുന്ന പൊള്ളുന്ന ചൂടില്‍നിന്ന് ഏസിമുറിയില്‍ കയറിയ പ്രതീതി!
നന്നായി അവതരിപ്പിച്ചു സംഭവങ്ങള്‍....
ആശംസകള്‍

വീകെ said...

സിവി തങ്കപ്പൻ: വായനക്ക് വളരെ നന്ദി മാഷെ.

വീകെ said...
This comment has been removed by the author.
ശ്രീ said...

ഹോ... ചൂടിന്റെ കാഠിന്യം ഇത്രയുമുണ്ടാകുമെന്ന് ഇപ്പഴാണറിയുന്നത്‌.

സീക്കു നന്നാകുന്ന ലക്ഷണമില്ലല്ലോ

വീകെ said...

Sree: AC roomil kayariyaal vasthram azhichukalayaan thonnunnenkil, anubhavichutheertha choodinte kaddynyam ethra bhayakaram aayirikkumennu oohikkuka...!!! Nandi maashe. (Entre computer kedaayi. Sorryeeto)

ഫൈസല്‍ ബാബു said...

ഹൊ അപകടംമണത്തുവന്നു ഒടുവില്‍ ഒരു സന്തോഷവാര്‍ത്തയില്‍ അവസാനിപ്പിച്ചു അല്ലെ :)

ajith said...

ചൂടിന്റെ കാഠിന്യം അനുഭവപ്പെട്ടു

സുധി അറയ്ക്കൽ said...

വീകേ.ഒരു സംശയം.ഏതു ഭാഷയിലായിരുന്നു ആ സ്ത്രീയുമായുള്ള സംസാരം.????