Wednesday 1 October 2014

നോവൽ. മരുഭൂമി.(25)

കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. 

വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി. 

ഞങ്ങളുടെ ശ്രമഫലമായി പോസ്റ്റാഫീസിന്റെ പ്രവർത്തനം സെയ്മയിൽ ആരംഭിച്ചു. അമാറയിലെ ജനറേറ്റർ ഓടിക്കാനുള്ള പണി കിട്ടിയത്  ഞങ്ങൾക്കൊരു മുതൽക്കൂട്ടായി. പുതുതായി വന്ന ശ്രീലങ്കക്കാരിക്ക്  ഭക്ഷണം കഴിക്കാൻ കിട്ടാത്തത്തതായിരുന്നു  വിഷമതക്കും കരച്ചിലിനും കാരണം. അവരെ മുറിയിൽ കൊണ്ടു പോയി ഞങ്ങൾ ഭക്ഷണം കൊടുത്തു. അവരുടെ ശമ്പളം കിട്ടിയതൊക്കെ ആരൊക്കെയോ അടിച്ചെടുത്തു. ഭക്ഷണം പോലും കൊടുക്കാതെ അവരുടെ കമ്പനിക്കാർ കഷ്ടപ്പെടുത്തി. ആത്മഹത്യ ചെയ്യാൻ പോയ അവരെ ഒരു ദിവസം ഇവിടെ കൊണ്ടിറക്കി. എഴുതാനും വായിക്കനും അറിയില്ലാത്ത ഹബീബക്ക് തംബ്‌ളീഷിൽ കത്തെഴുതി അയച്ച് മറുപടിക്ക് കാത്തിരിപ്പായി. 

മുറിയിൽ വന്ന വിരുന്നുകാരോടൊപ്പം കടയിൽ പോകുമ്പോഴാണ് ഒരു ആടുജീവിതക്കാരനെ കണ്ട് ഞെട്ടിയത്. ഉം‌റ വിസക്ക് വന്ന് കിടന്ന ഐമുണ്ണ്യക്കാനെ നാട്ടിലേക്ക് കയറ്റി വിടാനുള്ള സാഹചര്യമുണ്ടാക്കിക്കൊടുത്തു. ഹബീബാക്ക് നാട്ടിൽ നിന്നൊരു കത്തു വന്നു. അറബിക്കുടുംബത്തോടൊപ്പം ഞങ്ങൾ ഒരു പിക്നിക്കിന് പോയി. സമൂഹ‘മന്തി‘ എന്ന പരമ്പരാഗത ഭക്ഷണക്രമം, മറക്കാൻ കഴിയാത്ത ഒരു പുതിയ അനുഭൂതിയാണ് സമ്മാനിച്ചത്. അമാറയിലെ പോലീസുകാരനിൽ നിന്നും അനുഭവിക്കേണ്ടി വന്ന തിക്താനുഭവം മനസ്സിനെ വല്ലാതെ പോറലേൽ‌പ്പിച്ചു. ആശുപത്രിയുടെ പുരോഗതിക്കൊപ്പം ഹബീബയുടെ കഷ്ടപ്പാടും കൂടി. സത്യവും നീതിയും അപ്രാപ്യമായ നിലയിൽ ഹബീബായെ നിർദ്ദാക്ഷിണ്യം നാടു കടത്തി. 

ഒരു പുതിയ അവതാരം ഞങ്ങളുടെ കൂട്ടിനെത്തി. പെൺ വിഷയത്തിൽ തൽ‌പ്പരനായതുകൊണ്ട് നാട്ടുകാർ കൈകാര്യം ചെയ്യുന്നതിനു മുൻപേ നാ‍ാടു കടത്തിയതായിരുന്നു സീക്കുവിനെ.

തുടർന്നു വായിക്കുക...

പുതിയ മക്കീന...

ആ ജീപ്പുകാരൻ ഈ ഗ്രാമത്തിന്റെ പ്രധാന ‘മുത്തവ’ ആയിരുന്നു...!!!
നിസ്ക്കാര സമയങ്ങളിൽ രണ്ടോ മൂന്നോ പോലിസ്സുകാർ അകമ്പടി ആയി ഉണ്ടാകും കൂടെ.
‘അമീർ’ കഴിഞ്ഞാൽ ഒരു പക്ഷെ, ഗ്രാമത്തിലെ അധികാരി ഇദ്ദേഹമായിരിക്കും.
‘മുത്തവ’ ആശുപത്രിയിൽ വരുമ്പോൾ മാനേജർ ഉമ്മറും ഡോക്ടർമാരും വളരെ ഭവ്യതയോടേയും ബഹുമാനത്തോടെയും പെരുമാറുന്ന ഒരേയൊരു വ്യക്തി...!
സീക്കുവിന്റെ പള്ളിയുടെ പ്രധാനിയും ഈ മുത്തവ തന്നെ..!!
മുത്തവയെക്കുറിച്ച് കേട്ട സീക്കു ഞെട്ടി വിറച്ചു....!!!
വാങ്ങിക്കൊണ്ടു വന്ന സിഗററ്റിൽ ഒരു പായ്ക്കറ്റ് ഇരുന്നയിരുപ്പിൽ വലിച്ചു തീർത്തു...!!!

വൈകുന്നേരം ആശുപത്രിയിൽ ചെന്ന് അസ്സർബായിയെ കണ്ടു.
സീക്കുവിനു പറ്റിയ അബദ്ധം ഞങ്ങൾ ഏകസ്വരത്തിൽ വിവരിച്ചു കൊടുത്തു.
ചുരുങ്ങിയ ദിവസത്തെ പരിചയം കൊണ്ട് സീക്കുവിൽ ഒരു സ്വൽ‌പ്പം വട്ടിന്റെ ലക്ഷണം അസ്സർബായിയും തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ട്  മുത്തവയോട് പറഞ്ഞ് വല്ല പ്രതികാര നടപടിക്കും തുനിയാതിരിക്കാൻ വേണ്ട മുൻ‌കരുതൽ എടുത്തോളാമെന്ന് അസ്സർബായി ഏറ്റു. അസ്സർബായിയുടെ അയൽ‌പക്കത്താണ് മുത്തവയുടെ വീട്.
മുത്തവയുടെ അടുത്ത ആളാണു താനും.

അമീർ പറഞ്ഞതു പോലെ തന്നെ ചെയ്തു.
ഒരു പുതിയ മക്കീന- ജനറേറ്റർ അമാറക്കും പള്ളിക്കും ഇടക്കായി പുറം‌പോക്കിൽ ഒരു ഷെഡ് കെട്ടി ഉറപ്പിച്ചു.  അമാറയിലും പള്ളിയിലും ഏസി ഉൾപ്പടെ സകലതും ഓടിക്കാൻ ഈയൊരെണ്ണം മതി. പക്ഷേ, അപ്പോഴും അമീർ പഴയ പിച്ചത്തരം വിട്ടില്ല.

കാലത്ത് പത്തു മുതൽ പന്ത്രണ്ട് വരേയും വൈകീട്ട് ഇരുട്ടുന്നതിന് മുൻപ് മുതൽ രാത്രി ഒൻപത് മണി വരെയും മാത്രം...!
വ്യാഴവും വെള്ളിയും വൈകുന്നേരം മാത്രവും.
സീക്കുവിന്റെ കിടപ്പ് പള്ളിയിലേക്ക് മാറ്റാൻ അതുകാരണം കഴിഞ്ഞില്ല.
രാത്രിയിൽ ഏസിയില്ലാതെ എങ്ങനെ കഴിഞ്ഞു കൂടും..?

മുത്തവ സീക്കുവിനെ തിരിച്ചറിഞ്ഞെങ്കിലും കുഴപ്പമൊന്നും ഉണ്ടാക്കിയില്ല.
അസ്സർബായിയുടെ പിൻബലം അത്രക്ക് ശക്തമായിരുന്നു.
അതിനു പകരം ഒരു ശിക്ഷ കൊടുത്തു.
അഞ്ചു നേരം മുടക്കമില്ലാതെ കൃത്യമായി പള്ളിയിൽ ബാങ്ക് വിളിക്കുക...!
പള്ളിയിൽ ബാങ്കു വിളിയും നിസ്കാരവും കഴിഞ്ഞിട്ടുള്ള സമയം മാത്രം ഓടി ഞങ്ങളുടെ മുറിയിൽ വരും. വെളുപ്പിന് എഴുന്നേറ്റ് പോകാൻ മാത്രം മടി. ഞങ്ങൾ അലാറം വച്ച് കുത്തിയെഴുന്നേൽ‌പ്പിച്ച് വിടും.

ഒരു ദിവസം വൈകുന്നേരം ഞാൻ ജനറേറ്റർ ഓടിക്കാൻ വെള്ളമെടുക്കാനായി പള്ളിയിൽ ചെല്ലുമ്പോൾ മഗ്‌രീബ് നിസ്കാരത്തിനായുള്ള ബാങ്കു വിളിയിലാണ് സീക്കു.
നല്ല ഈണത്തിൽ ആവുന്നത്ര ഉച്ചത്തിൽ, ആ ഹാളിലെ മുഴക്കവും കൂടി ആവുമ്പോൾ കേൾക്കാൻ നല്ല ഇമ്പം. ഞാൻ സ്വൽ‌പ്പ നേരം അത് നോക്കി നിന്നു.
ഒരു മൈക്ക് കൂടി ഉണ്ടായിരുന്നെങ്കിൽ....?
മൈക്ക് ഒക്കെ സെറ്റ് ചെയ്ത് വച്ചിട്ടുണ്ട്. കറന്റ് മാത്രം മതി.
പക്ഷെ, അത്ര നേരത്തെ ജനറേറ്റർ ഓടിക്കാൻ അനുവാദമില്ല. പിന്നെന്തു ചെയ്യും...? വൈകുന്നേരം കൃത്യമായൊരു സമയം അമീറ് പറഞ്ഞിട്ടില്ല.
ഇരുട്ടിയിട്ട് മതിയെന്നാണ് പറഞ്ഞിരിക്കുന്നത്.
ഞാൻ ഒതു എടുക്കുന്ന മുറിയിൽ കയറി ജനറേറ്ററിൽ ഒഴിക്കാനുള്ള വെള്ളമെടുത്തു കൊണ്ടിരിക്കുമ്പോൾ സീക്കുവിന്റെ ബാങ്കു വിളി അവസാനിച്ചിരുന്നു.
തിരിഞ്ഞു നടക്കുന്ന സീക്കുവിന്റെ കയ്യിൽ നേരത്തെ വന്ന് നിസ്ക്കാരത്തിനായി കാത്തിരിക്കുന്നവരിൽ ചില പെണ്ണുങ്ങൾ റിയാലുകൾ വച്ചു കൊടുക്കുന്നു...!
സീക്കു അത് ചിരിച്ചു കൊണ്ട് വാങ്ങി പോക്കറ്റിലിടുന്നു, ചിരപരിചിതനെപ്പോലെ...!

ആശുപത്രിയിൽ വന്ന് കൂട്ടുകാരോട് ഈ വിവരം പറഞ്ഞു.
തൽക്കാലം നമ്മൾ അറിഞ്ഞതായി ഭാവിക്കേണ്ടെന്ന് തീരുമാനിച്ചു.
അതുകൊണ്ട്  ഞങ്ങൾ ആരും അതിനേക്കുറിച്ച് സംസാരിച്ചതുമില്ല.

ദിവസങ്ങൾ പിന്നേയും കടന്നുപോയി.
ഒരു വ്യാഴാഴ്ച വൈകുന്നേരം അമീർ ഉണ്ടാവില്ലെന്ന ധൈര്യത്തിൽ സന്ധ്യയാകുന്നതിനു മുൻപേ തന്നെ ജനറേറ്റർ സ്റ്റാർട്ടാക്കി. സീക്കു പറയാതെ തന്നെ ഞാൻ സ്വയം ചെയ്തു കൊടുത്തതാണ്.
മൈക്കിൽ  കൂടി ഒഴുകി വരുന്ന അവന്റെ ബാങ്ക് വിളി കേൾക്കാൻ വേണ്ടി മാത്രം.
വളരെ ഇമ്പമായിരുന്നു അത് കേൾക്കാൻ...!
പലയിടത്തും വയസ്സന്മാരായ മുത്തവമാരാണ്, ശ്വാസം കിട്ടാത്തതുകൊണ്ട് ഒരു ആചാരം പോലെയേ ബാങ്ക് വിളി തോന്നാറുള്ളു..
അവന്റെ തൊണ്ടയുടെ വിറയലും അതിനകത്തെ മുഴക്കവും കൂടിച്ചേർന്ന് കേട്ട് നിൽക്കാൻ തോന്നിപ്പോകുമായിരുന്നു. ബാങ്ക് വിളി അവസാനിച്ചതും ഞാൻ തിരിഞ്ഞു നടന്നു. ഞാൻ ബാങ്കു വിളി റോഡിൽ നിന്ന് കേൾക്കുന്നതും അത് കഴിഞ്ഞ് ഒരു പുഞ്ചിരിയോടെ തിരിഞ്ഞു നടക്കുന്നതും അമാറയിലെ പോലീസ്സുകാർ കാണുന്നുണ്ടായിരുന്നു. അവരും പുറത്തിറങ്ങി നിന്ന് ശ്രദ്ധിക്കുന്നുണ്ടായിരുന്നു ആ പുതുശബ്ദം.
ഞാൻ പറഞ്ഞു.
“എന്റെ കൂട്ടുകാരനാ അത്....!”

അബ്ദുൾ പോകുന്ന ദിവസങ്ങളിൽ നിസ്ക്കാരത്തിലും പങ്കെടുത്തിട്ടേ വരികയുള്ളു.
സീക്കുവിന്റെ ബാങ്കു വിളി കേൾക്കുന്ന അറബികൾ പ്രത്യേകിച്ച് പെണ്ണുങ്ങൾ അവന് കാശ് നീട്ടുന്നത് കൂടാതെ അവനും മറ്റുള്ളവരുടെ നേരെ കാശിനായി കൈ നീട്ടുന്നത് അബ്ദുൾ കണ്ടു പിടിച്ചു. അന്ന് രാത്രിയിൽ ഞങ്ങളവനെ ചോദ്യം ചെയ്തു.
നിവൃത്തിയില്ലാതെ അവന് സമ്മതിക്കേണ്ടി വന്നു.

അവന്റെ പോക്കറ്റിൽ നോട്ടുകൾ മടക്കിച്ചുരുട്ടി സിഗററ്റ് പാക്കറ്റിനകത്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു. ഞങ്ങൾ കൊടുക്കുന്ന ലണ്ടൻ സിഗററ്റാണ് അവൻ ഞങ്ങളുടെ മുന്നിൽ വച്ച് വലിച്ചുകൊണ്ടിരുന്നത്. അപ്പോഴൊന്നും അവന്റെ കയ്യിൽ  ചില്ലിക്കാശുള്ളതായി ഭാവിച്ചിരുന്നില്ല.
പണം സൂക്ഷിക്കുന്ന ലണ്ടൻ സിഗററ്റിന്റെ പാക്കറ്റിൽ അവനുമാത്രമായി 555-ന്റെ സിഗററ്റും സൂക്ഷിച്ചിരുന്നു...!
എന്നിട്ടും ഞങ്ങൾ നീരസത്തിനൊന്നും പോയില്ല.
കണക്കെഴുതി വച്ചിരുന്ന, ഞങ്ങൾക്ക് തരേണ്ടിയിരുന്നത് മാത്രം പിടിച്ചു വാങ്ങി.
ഭക്ഷണത്തിന് കാശ് തരാൻ തുടങ്ങിയതോടെ അവന്റെ സ്വഭാവത്തിലും മാറ്റം വന്നു.
ദിവസവും ചിക്കനായാലെന്താ കുഴപ്പം...?
ഈ മോരും അച്ചാറുമല്ലാതെ മറ്റൊന്നും നിങ്ങൾക്കുണ്ടാക്കാനറിയില്ലേ....?
ഞങ്ങൾ സ്വയം കടിച്ചമർത്തിയതേ ഉള്ളു.

വന്ന കാലം മുതൽ താങ്ങും തണലുമായിരുന്ന ഉസ്മാനും മൊയ്തുവും ഇതിനകം അവിടന്ന് പോകേണ്ടി വന്നത് ശരിക്കും ഇരുട്ടടിയായി. അവരുടെ കമ്പനിക്ക് ആ വർഷം പുതിയ കോൺ‌ട്രാക്റ്റ് കിട്ടിയില്ല. അവരെ നാട്ടിലേക്ക് കയറ്റി വിടാനായിരുന്നു കമ്പനി തെയ്യാറായത്.
അതറിഞ്ഞ മൊയ്തുവിന്റെ പാർട്ടൈം പണിയുടെ അറബി- ഞങ്ങൾക്ക് എപ്പോഴും ഒട്ടക ഇറച്ചി കൊണ്ടുത്തരുന്ന, അവർക്ക് രണ്ടു പേർക്കും പുതിയ വിസ അടിച്ചു കൊടുത്തു...!

ഉസ്മാന് അറബിയുടെ മെക്കയിലെ വീട്ടിലും മൊയ്തുവിന് ഞങ്ങളുടെ ഗ്രാമത്തിലെ വീട്ടിലുമായിരുന്നു പണി. ഗ്രാമത്തിലെ വീട്ടിൽ പ്രത്യേകിച്ച് പണിയൊന്നുമില്ല.
അതിനാൽ പത്ത് ആടിനെ വാങ്ങി മൊയ്തുവിനെ ഏൽ‌പ്പിച്ചു. അതിന്റെ പിന്നാലെ നടക്കേണ്ടി വന്നാൽ മാത്രം ഉപയോഗിക്കാനായി ഒരു ജോടി നല്ല ചെരുപ്പും വാങ്ങിക്കൊടുത്തു.
എന്നിട്ട് പറഞ്ഞു.
“നീ ഇത്ങ്ങടെ പിന്നാലെയൊന്നും ആ മലകൾ കയറി പോകേണ്ട. ഇവിടിരുന്നാൽ മതി. ആടുകൾ വൈകുന്നേരമാവുമ്പോൾ തനിയേ വന്നോളും. മലയിലെ മുള്ളുകൾ കാലേൽ കയറിയാൽ പിന്നെ ആ മുറിവ് പൊറുക്കില്ല...! ഏതെങ്കിലും കാരണവശാൽ മലയിലേക്ക് പോകേണ്ടി വന്നാൽ ഈ ചെരിപ്പിടാൻ മറക്കരുത്...!!”
അതായിരുന്നു ആ നല്ലവനായ അറബി...!
അദ്ദേഹവും മക്കയിലേത്തന്നെ ഒരു പള്ളിയിലെ മുത്തവയായിരുന്നു.

മൊയ്തു ആശുപത്രിയിൽ നിന്ന് പോയിട്ടും ഞങ്ങൾക്കുള്ള ഒട്ടകയിറച്ചിയുമായി ഇടക്കൊക്കെ ഞങ്ങളേത്തേടി വരുമായിരുന്നു. അന്ന് വെള്ളിയാഴ്ച അബ്ദുൾ മൊയ്തുവിനൊപ്പം മക്കയിൽ പോയിരുന്നു. ഉച്ച കഴിഞ്ഞ നേരത്താണ് ആമ്പുലൻസ് ഡ്രൈവർ യൂസഫ് വന്നത്. രണ്ടാഴ്ച മുൻപേ അവൻ പറഞ്ഞിരുന്നതാണ്, അവന്റെ വീട്ടിലെ ഏസി ഒന്നും ഓടുന്നില്ലെന്ന്. ഞാൻ വരാമെന്ന് സമ്മതിക്കുകയും ചെയ്തിരുന്നതാണ്. അബ്ദുൾ ഇല്ലാത്തതു കൊണ്ട് സച്ചിയെ ഡ്യൂട്ടിക്കിട്ട് ഞാൻ ഒറ്റക്ക് യൂസഫിനോടൊപ്പം പോയി.

അവൻ ശരിക്കും ഒരു ‘ബദു’വായിരുന്നു.
അവിടത്തെ ആദിവാസി ജനതയിൽ‌പ്പെട്ട ഒരുവൻ എന്നു വേണമെങ്കിൽ പറയാം. ആടും ഒട്ടകവും വളർത്തി മലമടക്കുകളിലും മരുഭൂമികളിലുമാണ് താമസം. ‘അട്ടയെ പിടിച്ച് മെത്തയിലിട്ടാൽ കിടക്കുമോ’ യെന്ന് ചോദിക്കുന്നതുപോലെയാണ്, നമ്മുടെ ആദിവാസികളെപ്പോലെ തന്നെയാണ് അവർ. നല്ല വീടും സൌകര്യങ്ങളും വെറുതെ കൊടുത്താലും അതൊന്നും ഉപയോഗിക്കാതെ മലയിലും മരുഭൂമിയിലും താമസിക്കാൻ ഇഷ്ടപ്പെടുന്നവരത്രെ ഈ ബദുക്കൾ.

മെയിൻ റോഡിൽ നിന്നും മലമടക്കുകൾ താണ്ടി താഴ്‌വാരത്തിലൂടെ വളഞ്ഞ് പുളഞ്ഞ് വണ്ടി പൊയ്ക്കോണ്ടിരുന്നു. പ്രത്യേകിച്ച് റോഡുകളൊന്നുമില്ല. ഇടക്കൊക്കെ മറ്റു അറബികളുടെ ടെന്റുകൾ കാണുന്നുണ്ട്.

ഞാൻ വിചാരിച്ചിരുന്നതു പോലെ സുഖലോലുപത നിറഞ്ഞതായിരുന്നില്ല അവരുടെ ജീവിതം.
മേൽക്കൂര ടിൻ ഷീറ്റുകൊണ്ട് പൊതിഞ്ഞതായിരുന്നു. ഈ പൊരിയണ ചൂടിൽ എങ്ങനെയാണവർ കഴിച്ചു കൂട്ടുന്നതെന്ന് ആലോചിക്കാതിരുന്നില്ല. ഗൾഫിനെക്കുറിച്ച് നമ്മുടെ മനസ്സിലുള്ള സമ്പന്നതയുടെ  ഒരു മറുവശമായിരുന്നു എനിക്ക് കാണാൻ കഴിഞ്ഞത്.

കറങ്ങിയും ഇറങ്ങിയും അവസാനം അവന്റെ വീടിന്റടുത്ത് വണ്ടി നിറുത്തി.
നാലു ചുറ്റും മലകളാണ്. പിന്നോട്ട് തിരിഞ്ഞാൽ വന്ന വഴിപോലും ഓർമ്മിക്കാനായില്ല. അവന്റെ സഹായമില്ലാതെ ഒരിക്കലും പുറത്തു കടക്കാനാവില്ല. ഏതു ദിശയിലാണ് ആശുപത്രിയെന്നോ, എത്ര ദൂരമുണ്ടെന്നോ ഒരെത്തും പിടിയും കിട്ടിയില്ല. അതോടെ ഒരു ഭയം എന്നെ പൊതിയാൻ തുടങ്ങി. അവൻ ആശുപത്രിയിലെ സ്റ്റാഫാണല്ലൊ എന്നതും, സച്ചിയുടെ മുന്നിൽ നിന്നുമാണല്ലൊ എന്നെ കയറ്റിക്കൊണ്ടു പോന്നതെന്നതുമാണ് ആകെ ഒരാശ്വാസം...!
അവിടെ മറ്റു വീടുകളൊന്നുമില്ല.
ഒരു ഒറ്റപ്പെട്ട വീടെന്നു പറയാം.
വീടിനോട് ചേർന്ന് തന്നെ ആടിന്റെ വളച്ചു കെട്ടിയ ടെന്റുമുണ്ട്.

ഞങ്ങൾ ചെന്ന ഉടനെ പർദ്ദയണിഞ്ഞ് ഒരു സ്ത്രീ ഒരു കുട്ടിയേയും ഒക്കത്തിരുത്തി അകത്തു നിന്നും പുറത്തേക്കിറങ്ങി. കണ്ണുകളൊഴികെ ആസകലം പർദ്ദയിൽ മുങ്ങിയിരുന്നു. ഈ ചൂടിലും ഇതും ധരിച്ച് എങ്ങനെയാണ് ജീവിക്കുന്നതെന്ന് ഒരു നിമിഷം ഞാൻ അത്ഭുതപ്പെട്ടു. അവരെ നോക്കി സലാം പറഞ്ഞ് യൂസഫിനൊപ്പം അകത്തു കയറി.

ചുമരൊന്നും തേച്ചട്ടില്ല.
സിമന്റിഷ്ടികയാണ് ഭിത്തി.
അകത്ത് വെന്തുരുകുന്ന ചൂടാണ്.
അതിനകത്തെ ഏക ഫാനാണ്  ചൂടിനൊരു ശമനം.
പക്ഷേ, കറന്റില്ലാതെ എന്തു ഗുണം...?
യൂസഫ് വന്ന വഴി പുറത്തിറങ്ങി ജനറേറ്റർ ഓണാക്കി.
അതോടെ ഫാൻ കറങ്ങാൻ തുടങ്ങി.
ചൂടുകാറ്റ് കണ്ണിലടിച്ചിട്ട് പുകച്ചിലെടുക്കാനും തുറക്കാനും വയ്യാതായി.
ഞാൻ ഏയർ കൂളർ ഒന്ന് ഓടിച്ചു നോക്കിയിട്ട് പുറത്തിറങ്ങി.
വീടിനു പിറകു വശത്തേക്ക് ചെന്നു.
അരമണിക്കൂറെങ്കിലും ആ പൊരിവെയിലത്ത് നിന്നിട്ടാണ് ഒരു വിധം ശരിയാക്കിയത്.
വീണ്ടും ഞാൻ അകത്തെത്തി കൂളർ ഓണാക്കി.
ഒരിത്തിരി നേരം പിടിച്ചു തണുത്ത കാറ്റ് വരാൻ.
കാറ്റ് വന്നതോടെ യൂസഫ് പുറത്തിറങ്ങിയിട്ട് അവളോടായി പറഞ്ഞു.
“അവന് ചായ കൊടുക്ക്. ഞാനപ്പോഴേക്കും ആടുകളെ കൂട്ടി വരാം...”

അവൾ എന്നോട് അവിടെ ഇരിക്കാൻ പറഞ്ഞ് ഒരു ചെറിയ കാർപ്പെറ്റ് വിരിച്ചു തന്നു. അടിയിൽ കിടക്കുന്ന കാർപ്പെറ്റ് വളരെ മുഷിഞ്ഞതായിരുന്നു. ഞാൻ കാർപ്പറ്റിന്റെ ഒരറ്റത്ത് കൂളറിന്റെ നേരെ താഴെ പുറത്തേക്ക് നോക്കി ചുമരിൽ ചാരി ഇരുന്നു. നേരെ മുന്നിലെ വാതിലിൽ കൂടി യൂസഫ് മലമുകളിലേക്ക് പോകുന്നത് കാണാമായിരുന്നു. മുട്ടുകാലിൽ ഇഴയുന്ന ഒരു കൊച്ചു കുട്ടി വാതിലിൽ പിടിച്ച് എഴുന്നേറ്റ് നിന്ന് ബാപ്പയെ നോക്കിക്കൊണ്ട് അവ്യക്തമായി എന്തൊക്കെയോ വിളിച്ചു കൂവുന്നുണ്ട്.

കുറച്ചു കഴിഞ്ഞപ്പോഴേക്കും അവൾ ഫ്‌ളാസ്ക് നിറയെ ചായയും ഒരു പ്‌ളേറ്റിൽ കുറേ ഈന്തപ്പഴവുമായി എന്റെ മുന്നിൽ വന്നിരുന്നു.
പുറത്തു കാണാവുന്ന ആ കണ്ണുകളുടെ നിറം മങ്ങിയിരുന്നു...
ആ കണ്ണുകൾ വളരെ ആകർഷകമായിരുന്നു....
വാലിട്ട് സുറുമ എഴുതിയ കണ്ണുകളായിരുന്നു.....
എന്റെ നേരെ നോക്കി ചിരിച്ചതുകൊണ്ടാകും ആ കണ്ണുകൾ വല്ലാതെ കുറുകിപ്പോയിരുന്നു. ചിലപ്പോൾ എന്റെ തോന്നലാകാം.
അധിക നേരം അത് കണ്ട് നിൽക്കാൻ വയ്യാ.

കണ്ണുകൾ ഇത്ര ആകർഷകമെങ്കിൽ മുഖമെങ്ങിനെയിരിക്കുമെന്ന് ഒരു നിമിഷം ആലോചിക്കാതിരുന്ന്ല്ല. കാണാൻ കൊതിയും തോന്നിയെന്നുള്ളത് സത്യം.
അങ്ങനെ ഞാൻ ചിന്തിച്ചതിൽ തെറ്റുണ്ടോ...?
അവൾ പകർന്നു തന്ന ചായ വാങ്ങിയിട്ട് ഞാൻ മുഖം മാറ്റി, അങ്ങകലെ യൂസഫ് എവിടേയെന്ന് പരതി.  മല മുകളിൽ ആടുകളുമായി ഒളിച്ചു കളിയിലായിരുന്നു യൂസഫ്.

അവൾ പിറകിലേക്കൊന്നു തിരിഞ്ഞു നോക്കിയിട്ട് വാതിൽക്കൽ നിന്ന കുട്ടിയെ എന്തോ പറഞ്ഞ് വിളിച്ചു. കുട്ടി മുട്ടു കുത്തി വരവേ അവൾ ഒരു ഈന്തപ്പഴമെടുത്ത് ഏന്റെ നേരെ നീട്ടി.
ഞാൻ വേണ്ടെന്നു പറഞ്ഞു.
പക്ഷെ, അവൾ എന്റെ കൈ ബലമായി പിടിച്ചെടുത്ത് ഈന്തപ്പഴം കയ്യിൽ വച്ചു തന്നു...!
ആ കൈ ഒരു സ്ത്രീയുടെ കയ്യായിരുന്നില്ല. നല്ല തഴമ്പുള്ള ഒരു പുരുഷന്റെ കയ്യിനു സമം.
ഇതുകൊണ്ട് ഒരെണ്ണം കിട്ടിയാൽ കണ്ണിൽ നിന്നും പൊന്നീച്ച പറന്നതു തന്നെ...!
ആ മുഖമൊന്നു കാണണമെന്നാഗ്രഹിച്ചത് ഞാൻ അപ്പോഴേ മാച്ചുകളഞ്ഞു.
മാത്രമല്ല എന്റെ മനോഗതം അറിഞ്ഞപോലെ അവൾ തന്റെ മൂടുപടം മുകളിലേക്ക് മാറ്റി മുഖം മുഴുവൻ തുറന്നു കാട്ടിയിട്ട് ഒരു ചിരി...!!
വെളുത്ത് സുന്ദരമാകേണ്ടിയിരുന്ന ആ മുഖം മുഴുവൻ മുഖക്കുരു നിറഞ്ഞ് വികൃതമായിരുന്നു.
എനിക്ക് സങ്കടം തോന്നി.
എങ്കിലും, വാലിട്ടെഴുതിയ ആ കണ്ണുകളിലെ തീഷ്ണതയെ നേരിടാനാവാതെ ഞാൻ കണ്ണുകൾ താഴ്ത്തി.
കുട്ടി അടുത്തു വന്നതും, ഞാനെന്നെ അന്യനൊരാൾ അവിടെ തൊട്ട് മുന്നിൽ ഇരുപ്പുണ്ടെന്ന തോന്നൽ പോലുമില്ലാതെ അവൾ പർദ്ദ മാറ്റി മാക്സിയുടെ സിബ്ബ് മുകളിൽ നിന്നും താഴേക്ക് ഒറ്റ വലി...!
നിറഞ്ഞു തുളുമ്പിയ, വെളുത്തു ചുമന്ന പാൽക്കുടങ്ങൾ രണ്ടും ദേ കിടക്കുന്നു.....!!
അപ്രതീക്ഷിതമായി അതു കണ്ട് വിറച്ചു പോയ എന്റെ ശ്വാസവും നിലച്ചു പോയി....!
ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു കളഞ്ഞു....!!
ഒറ്റ നിമിഷം കൊണ്ടു തന്നെ വിയർത്തു കുളിച്ചു...!!
ആ മുഖമൊന്നു കണാനാഗ്രഹിച്ചത് നേരാ...!
പക്ഷേ,  ഇവളിതെന്തിന്റെ പുറപ്പാടാ ന്റീശ്വരാ....?!!


ബാക്കി  ഒക്ടോബർ 15-ന്.   ഓസ്സിലൊരു ഫ്രിഡ്ജ്...

17 comments:

വീകെ said...

ആ മുഖമൊന്നു കാണണമെന്നാഗ്രഹിച്ചതു നേരാ... പക്ഷേ, ഇവളിതെന്തു ഭാവിച്ചാ..ന്റീശ്വരാ...!!

പട്ടേപ്പാടം റാംജി said...

ആവസാനം സംഗതി ആകെ പ്രശ്നമായല്ലോ. ഇനീപ്പൊ എന്താ ചെയ്യാ?

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

വേണ്ടാത്ത ഭാഗത്തൊന്നും നോക്കണ്ടാ കണ്ണടച്ചു പിടീച്ചൊ :)

Pradeep Kumar said...

സീക്കു നല്ലൊരു കഥാപാത്രമായി വളർന്നിരിക്കുന്നു. ബദുക്കളുടെ സ്വഭാവം പലയിടത്തും വായിച്ചത് ഒന്നുകൂടി അടിവരയിടുന്നു. ആ അറബി വനിത എന്തിന്റെ പുറപ്പാടാണ്....

Muralee Mukundan , ബിലാത്തിപട്ടണം said...

‘നല്ല വീടും സൌകര്യങ്ങളും വെറുതെ കൊടുത്താലും അതൊന്നും ഉപയോഗിക്കാതെ മലയിലും മരുഭൂമിയിലും താമസിക്കാൻ ഇഷ്ടപ്പെടുന്നവരത്രെ ഈ ബദുക്കൾ....‘

ആ ഗെഡ്യോരു ബദാണ്ടാ...ന്ന് പറയിണിത് ശരിയാ..അല്ലേ ഭായ്

പിന്നെ
അറബി പെണ്ണും..പിന്നെ സീക്കും... ?

© Mubi said...

ബദുക്കളാണ് സൂക്ഷിക്കണം...

Cv Thankappan said...

വഴ്ങ്ങ്യാലും കൊഴപ്പാ,വഴ്ങ്ങീല്ലേങ്കിലും കൊഴപ്പാ.എങ്ങ്നേലും വഴ്തി രക്ഷപ്പെട്ടോളണം.........
ആശംസകള്‍

വീകെ said...

പട്ടേപ്പാടം റാംജി: അവളിതെന്തു ഭാവിച്ചാണോ എന്തോ... വായനക്ക് നന്ദി.

ഇൻഡ്യാഹെറിറ്റേജ്: അതെങ്ങനാ മാഷേ. കുറുക്കൻ ചത്താലും കണ്ണു.....!!
വായനക്ക് നന്ദി.

പ്രദീപ് കുമാർ: സീക്കു വളരട്ടെ. അറബിപ്പെണ്ണ് എന്തു ഭാവിച്ചാണാവോ.. എന്തെങ്കിലും കാണും...? വായനക്ക് നന്ദി.

ബിലാത്തിച്ചേട്ടൻ: ബദുക്കൾ അങ്ങനെയാണെന്നാണ് കേട്ടിരിക്കുന്നത്. അവർ പൊരിവെയിലത്ത് ജീവിച്ച് തഴക്കം വന്നവരാണ്. വിദ്യാഭ്യാസമൊക്കെ അവർക്ക് അന്യം തന്നെ. പോലീസ്സുകാരിൽ അവരാണ് പടം മാത്രം നോക്കി ആളെ തിരിച്ചറിയുന്ന വർഗ്ഗം. വായനക്ക് നന്ദി.

മൂബി: ബദുക്കളാണെങ്കിലും മുഖ്യധാരാജനങ്ങളിൽ നിന്നും മാറ്റി നിറുത്താൻ ബുദ്ധിയുള്ളവർ പറഞ്ഞുണ്ടാക്കിയതാവാം അവരെക്കുറിച്ചുള്ള കഥകൾ. അവർ ശക്തരായാൽ അധികാരക്കൊത്തളങ്ങൾക്ക് ഇടിച്ചിൽ തട്ടും. വായനക്ക് നന്ദി.

സിവി തങ്കപ്പൻ: എവിടേക്ക് ഓടാനാ ന്റെ തങ്കപ്പേട്ടാ.. അങ്ങനൊത്തൊരു മലയിലല്ലെ എത്തിപ്പെട്ടത്. ഇനീപ്പോ.. ഇലവന്നു മുള്ളിൽ വീണാലും മുള്ള് വന്ന് ഇലയിൽ വീണാലും മുള്ളിന്റെ മുന...?! വായനക്ക് നന്ദി.

keraladasanunni said...

തീര്‍ത്തും അപരിചിതമായ ചുറ്റുപാടില്‍ ഇങ്ങിനെ ഒരു അനുഭവം ഉണ്ടായാല്‍... ..... ഓര്‍ക്കാനേ പറ്റുന്നില്ല.

വിനുവേട്ടന്‍ said...

അശോകൻ മാഷ് ഇത് എന്തിനുള്ള പുറപ്പാടാ...?
നമ്മുടെ സച്ചിയെയും കൂട്ടാമായിരുന്നു കേട്ടോ അന്നത്തെപ്പോലെ... :)

പിന്നെ ഒരു സംശയം... നേരം ഇരുട്ടുമ്പോഴുള്ള ബാങ്ക് വിളി ‘ഇഷ’ അല്ലല്ലോ... ‘മഗ്‌രിബ്’ ന്റേതല്ലേ?



വീകെ said...

കേരളദാസനുണ്ണി: പെട്ടു പോയതു തന്നെയെന്ന് മാത്രമല്ല മുള്ളിന്റെ മുനയും തലയും പോയതു തന്നെ. വായനക്ക് നന്ദി.
വിനുവേട്ടൻ: ആ തെറ്റ് ഉടനെ ഞാൻ തിരുത്തിയിട്ടുണ്ട്. തെറ്റ് ചൂണ്ടിക്കാണിച്ചതിന് ഒരു പിടി പനിനീർപ്പൂ നന്ദി.
ഇനി കഥയിലേക്ക്, അന്നേരം ഞാൻ എന്തു ചെയ്യാനാ.. പെട്ടു പോയില്ലേ. ഇനി കുളിച്ചു കയറുക തന്നെ...!

ajith said...

കണ്‍ട്രോള്‍ യുവര്‍സെല്‍ഫ്. അത്രേ പറയാനുള്ളൂ

(അടുത്ത ലക്കം എന്തെങ്കിലും ട്വിസ്റ്റ് കാണുമെന്നുറപ്പല്ലേ)

വീകെ said...

അജിത്: കൺ‌ട്രോൾ കിട്ടുമോ അജിത്തേട്ടാ...!

ഫൈസല്‍ ബാബു said...

ഹോ !!! എന്തിനാവും അവരുടെ നീക്കം :)

ശ്രീ said...

ഇതെന്താദ് കഥ? പണി പാളുമോ മാഷേ?

അന്നത്തെ സ്വഭാവം വച്ച് സച്ചിയെ കൂട്ടാതിരുന്നത് ഭാഗ്യമായി ;)

വീകെ said...

ഫൈസൽ ബാബു:വായനക്ക് നന്ദി. ആ നീക്കം എന്തിനായിരുന്നുവെന്ന് നാളെ കാണാം. നന്ദി.
ശ്രീ: പണി പാളിയാൽ ഞാനിവിടെ കാണുമോ..? വായനക്ക് നന്ദി.

ഇതിലെ വന്ന് വായിച്ച് ഒന്നും പറയാതെ പോയ പ്രിയപ്പെട്ടവർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ...

സുധി അറയ്ക്കൽ said...

ഹ ഹ ഹ .പെട്ടു പോയൊ???