Tuesday 15 February 2011

സ്വപ്നഭുമിയിലേക്ക്...( 35 )

കഴിഞ്ഞതിൽ..


[“ഇന്നലെ പറഞ്ഞതു തന്നെ....! ഞാനും ചേട്ടനുമല്ലാതെ ഒരാളും അറിയരുത്...!! ഇവിടെ അടുത്തെങ്ങും കൊടുക്കണ്ട....!! പണയം വച്ചാൽ ആവശ്യത്തിനുള്ള കാശ് കിട്ടില്ല. വിൽക്കാ നല്ലത്....!!”
നല്ലപാതി എല്ലാം തിരുമാനിച്ചിരുന്നു....!
ശേഖരേട്ടൻ പെങ്കൊച്ചിന്റെ മുഖത്തെക്കു തന്നെ നോക്കിയിരുന്നു.....
ഒരു തീരുമാനം എടുക്കാൻ കഴിയാതെ....!!
നല്ലപാതിയെ നിഷേധിക്കാനും കഴിയാതെ...!!
എന്തു ചെയ്യണം...? ]

തുടരുന്നു....

അഛന്റെ സങ്കടം...

പുറത്തിറങ്ങുമ്പോൾ വളകൾ രണ്ടും കടലാസ്സിൽ പൊതിഞ്ഞ് ശേഖരേട്ടന്റെ ഷർട്ടിന്റെ പോക്കറ്റിൽ ഇട്ട് ശബ്ദം താഴ്ത്തി പറഞ്ഞു.
“ഒരാളോടും കടമൊന്നും ചോദിക്കണ്ടാട്ടൊ....!”
തലയും കുലുക്കി നടന്നു പോകുന്ന പതിയെ, ഇടവഴിയിൽ മറയുന്നതു വരെ നോക്കി നിന്നു.
പിന്നെ ഒരു നെടുവീർപ്പോടെ പിന്തിരിഞ്ഞ് അടുക്കളയിൽ മറ്റുള്ളവരോടൊപ്പം അലിഞ്ഞു ചേർന്നു.

കവലയിലെത്തിയ ശേഖരേട്ടൻ കലുങ്കിനോട് ചേർന്ന ഷെഡ്ഡിൽ ഇരുന്ന് കുറച്ചു നേരം ചിന്തയിൽ മുഴുകി. ഇപ്പൊഴും ഒരു ഉറച്ച തീരുമാനം എടുക്കാൻ കഴിയുന്നില്ല. ആരും ഒരു സഹായത്തിനില്ലെന്നുള്ള തിരിച്ചറിവിൽ എഴുന്നേറ്റ് പടിഞ്ഞാട്ടു നടന്നു. സമീറിനെയാണ് അന്നേരം ഓർമ്മയിൽ വന്നത്. അവന്റെ കയ്യിൽ കാശ് കാണും. ചോദിച്ചാൽ തരികയും ചെയ്യും. പെങ്കൊച്ചിന്റെ ‘ആരോടും കടം ചോദിക്കരുതെന്ന ‘ഓർമ്മപ്പെടുത്തൽ ആ ചിന്ത പാതി വഴിക്ക് ഉപേക്ഷിച്ചു.

വിശാലമായ നെൽപ്പാടത്തിനെ വകഞ്ഞു മാറ്റിയാണ് റോഡ് കടന്നു പോകുന്നത്. കൊയ്ത്തെല്ലാം കഴിഞ്ഞ് അടുത്ത കൃഷിപ്പണിക്കായി കാത്തിരിക്കുന്നു. വലതു വശത്ത് കാണുന്ന പാടത്തിന്റെ കിഴക്കു വശത്തായി നിറഞ്ഞു കവിഞ്ഞ കുളം. കുളത്തിനരികെ നിറയെ കൊക്കുകൾ നിരന്നിരിക്കുന്നു. ആ കാഴ്ച കണ്ട് ശേഖരേട്ടൻ ഒരു നിമിഷം തിരിഞ്ഞു നിന്നു. കൊക്കുകൾ നിരനിരയായി ഇരിക്കുന്നതു കാണാൻ എന്തു രസമാണ്. കുളത്തിന്റെ പടിഞ്ഞാറു വശത്ത് കണ്ടത്തിൽ ആരുടേയോ താറാവിൻ കൂട്ടം മേഞ്ഞു നടക്കുന്നു. അതിനപ്പുറം രണ്ടു വശത്തേക്കും കൈതക്കാടുകൾ നിറഞ്ഞ ചെറിയ കൈത്തോടുകളാണ്. ഈ കൈതക്കാടുകൾ മുഴുവൻ കൂട്ടുകാരോടൊപ്പം ‘താറാവിൻ മുട്ട‘ തേടി പണ്ടു സ്കൂളിൽ പഠിക്കുന്ന കാലത്ത് അലഞ്ഞു നടന്നിരുന്നത് ഒരു നിമിഷം ശേഖരേട്ടന്റെ മനസ്സിലൂടെ കടന്നു പോയി.

വീണ്ടും നടക്കാൻ തുടങ്ങുമ്പോഴാണ് എന്റെ വിളി കേട്ട് ശേഖരേട്ടൻ തിരിഞ്ഞു നോക്കിയത്. അടുത്തെത്തിയതും ഞാൻ ചോദിച്ചു.
“എവിടേക്കാ..?”
“ ചുമ്മാ.. ഒന്നു നടക്കാമെന്നു കരുതി..”
“എന്നാ വാ ഞാനും വരാം...” ഞങ്ങൾ പതുക്കെ നടന്നു.
“ഞാൻ വരുന്ന വഴി സമീറിനെ കണ്ടിരുന്നു. ശേഖരേട്ടന്റെ പോകാനുള്ള ടിക്കറ്റ് ഓക്കെയാക്കിയിട്ടുണ്ട്...“
“എന്നേക്കാ കിട്ടിയത്....”
“അതു ഞാൻ ചോദിച്ചില്ല. അവൻ വൈകുന്നേരം വരാമെന്നാ പറഞ്ഞത്..”
ഞങ്ങൾ വർത്തമാനം പറഞ്ഞ് നടന്നു നടന്ന് പാടത്തിനക്കരെയുള്ള ‘പള്ളിസ്കൂളി’ന്റെ അടുത്തെത്തിയിരുന്നു.
ഞാൻ പറഞ്ഞു.“ ഇനി നമുക്ക് തിരിച്ചു നടക്കാം...?”
“വരട്ടെ. കുറച്ചു കൂടി നടക്കാം...”

പിന്നെയും നടന്ന് ‘മലയാള സ്കൂളിന്റെ’ അടുത്തെത്തി.
ഞങ്ങൾ എല്ലാവരും നാലാം ക്ലാസ്സ് വരെ ഇവിടെയാണ് പഠിച്ചത്.
ആദ്യമായി ‘തറ’യും ‘പറ’യും പഠിച്ച കലാലയം ഒരു മാറ്റവുമില്ലാതെ നിൽക്കുന്നു.
ഒരു നിമിഷം അവിടെ നിന്നു.
ഇവിടം കഴിഞ്ഞാൽ അപ്പുറത്തെ പള്ളിസ്കൂളിലാണ് അഞ്ചു മുതൽ ഏഴു വരെ.

ശേഖരേട്ടൻ പിന്നെയും നടന്നു തുടങ്ങിയപ്പോൾ ഞാൻ പിടിച്ചു നിറുത്തി.
“ഇതെവിടേക്കാ...?”
“ദേ ഈ തട്ടാന്റടുത്ത് വരെ...!”
“തട്ടാന്റെ അടുത്തോ....?”
ശേഖരേട്ടൻ പോക്കറ്റിൽ നിന്നും വളയുടെ പൊതിയെടുത്ത് കാണിച്ചു.
ഞാൻ വാങ്ങി തുറന്നു നോക്കിയപ്പോൾ ഞെട്ടിപ്പോയി..... !
“അയ്യൊ.. ഇത് മണവാട്ടിയുടെ അല്ലെ...?!!”
ശേഖരേട്ടൻ തലകുലുക്കി. ഞാൻ വീണ്ടും ചോദിച്ചു
“ഇതിപ്പൊ.. എന്തു ചെയ്യാൻ പോണു...?”
“ആരോടും പറയരുത്...! ഇതൊന്നു വിൽക്കണം..!”
“ഇത്രക്ക് ദാരിദ്ര്യമുണ്ടൊ പൈസക്ക്...?”

പിന്നെയാണ് കാര്യങ്ങളുടെ സത്യാവസ്ത അറിഞ്ഞത്. എനിക്കും സഹായിക്കാൻ പറ്റാത്ത ചുറ്റുപാടായിരുന്നു. തട്ടാന്റെ അടുത്ത് ചെന്ന് വിവരം പറഞ്ഞപ്പൊൾ ഞങ്ങളെ രണ്ടാളേയും മാറി മാറി നോക്കി. ഗൾഫീന്നു കൊണ്ടു വന്ന സ്വർണ്ണമെന്നു പറഞ്ഞാണ് കൊടുത്തത്. അയാൾ അത് വിശ്വസിച്ചതായി തോന്നിയില്ല.

എങ്കിലും അതെടുത്ത് കല്ലിൽ ഉരച്ച്, തൂക്കം നോക്കി, കണക്കുകൂട്ടി കാശ് തന്നു. ഞങ്ങളെ പരിചയമുള്ള ആളായതുകൊണ്ട് ‘ഇതാരോടും പറയല്ലെ ചേട്ടാ...’ ന്നു പ്രത്യേകം പറഞ്ഞിട്ടാണ് തിരിച്ച് പോന്നത്.

ശേഖരേട്ടനും ഭാര്യയും കൂടി സാധനങ്ങൾ വാങ്ങാനായി പട്ടണത്തിലേക്ക് പോയി. സാധനങ്ങളെല്ലാം വാങ്ങി, ഉച്ചക്ക് ഹോട്ടലിൽ കയറി ഊണും കഴിച്ച്, ഒരു ഉച്ചപ്പടവും കണ്ടിട്ടാണ് രണ്ടാളും തിരിച്ചെത്തിയത്. ഭാര്യയെ വീട്ടിൽ വിട്ടിട്ട് സമീറിന്റെ കയ്യിൽ നിന്നും ടിക്കറ്റ് വാങ്ങാ‍നായി പുറത്തേക്കിറങ്ങി.

ഇടവഴിയിൽ വച്ച് ധൃതിയിൽ വരുന്ന അച്ചനെ കണ്ടു. അച്ചന്റെ മുഖം കടന്നൽ കുത്തിയ മാതിരി വീർത്തിരുന്നു. ശേഖരേട്ടനെ കണ്ടതും പൊട്ടിത്തെറിച്ചു.
“നീയെന്തു പോക്രിത്തരമാടാ കാണിച്ചത്.... പറയടാ..?”
വിവരം മനസ്സിലാകാതെ വായും പൊളിച്ചു നിന്ന ശേഖരേട്ടന്റെ ഷർട്ടിൽ കയറിപ്പിടിച്ച് അലറി.
“പറയെടാ നീ.. എന്തിനാ അത് ചെയ്തത്...”

അത്രയും ദ്വേഷ്യത്തിൽ ഇതുവരെ അഛനെ കണ്ടിട്ടില്ലായിരുന്നു. ഒരു നിമിഷം കൊണ്ട് വായിലെ ഉമിനീരു വരെ വറ്റിപ്പോയിരുന്നു. ഒരു കണക്കിനാണ് അത്രയും ചോദിച്ചത്.
“അഛൻ... എന്തിന്റെ കാര്യാ പറയണത്....?”
“എന്തിന്റെ കാര്യാന്നൊ..? ആ തട്ടാനെ ഞാനിപ്പോൾ കണ്ടതേയുള്ളു...!! അവനതു പറയുമ്പൊ.. എന്റെ തൊലി ഉരിഞ്ഞുപോയി...!!!”
ശേഖരേട്ടൻ നിന്ന നിൽ‌പ്പിൽ മഞ്ഞളരച്ചു. വളരെ വിഷമിച്ച് കുറച്ച് ഉമിനീര് എങ്ങനെയോ ഉണ്ടാക്കിയെടുത്ത് വിഴുങ്ങി...
പിന്നെ ശബ്ദം വീണ്ടുകിട്ടിയപ്പോൾ പറഞ്ഞു.
“അഛൻ വിഷമിക്കണ്ട...”
“വിഷമിക്കണ്ടന്നൊ... ഒന്നുമില്ലെങ്കിലും ആ വന്ന പെങ്കൊച്ചെന്തു വിചാരിക്കൂടാ...”
“ അഛാ.. അവൾ പറഞ്ഞിട്ടാ.. അവളാ ഊരിത്തന്നെ... ആരോടും കടം ചോദിക്കണ്ടാന്നും പറഞ്ഞ്..”
“ അവൾ പറഞ്ഞാലും നീയതെടുക്കാമോ...? നീ അവിടത്തെ കഥകളും കാശിന്റെ കാര്യമൊക്കെ പറഞ്ഞപ്പൊ ഇത്രക്ക് അരി വറുത്തിരിക്കാന്ന് ഞാൻ കരുതീല്യ...”
ശേഖരേട്ടന് മറുപടി ഒന്നും പറയാൻ കഴിഞ്ഞില്ല. അഛൻ പറഞ്ഞു.
“എന്നാ പിന്നെ നിനക്ക് ആ കൊടകരേന്ന് വന്ന കല്യാണം നടത്തിയാൽ പോരായിരുന്നോ. അവര് പത്തറുപതു പവനും പത്തിരുപത്തയ്യായിരം രൂപേം തരാന്ന് ഇങ്ങൊട്ടു പറഞ്ഞതല്ലെ. നീയൊന്നവിടെ പോയി കാ‍ണുകപോലും ചെയ്തില്ലല്ലൊ.”
“ ആ കാശൊന്നും നമുക്കു വേണ്ടാ....!!”
“ ഞാനാ തേങ്ങാക്കാരനെ ഒന്നു പോയി കാണട്ടെ... അയാളോട് കുറച്ചു കാശുകൂടി ചോദിക്കാം. തട്ടാന്റടുത്ത് സ്വർണ്ണം ഉരുക്കരുതെന്ന് പറഞ്ഞിട്ടുണ്ട്...!”
അതും പറഞ്ഞ് അഛൻ വസ്ത്രം മാറാനായി വീട്ടിലേക്ക് തിരക്കിട്ട് പോയി.

അഛന്റെ പോക്കു നോക്കി ശേഖരേട്ടൻ നിർന്നിമേഷനായി നിന്നു. കവലയിലെത്തി അധികം കഴിയാതെ തന്നെ ‘ആനവണ്ടി’ വരുന്ന ശബ്ദം കേട്ടു. അകലെ നിന്നും ബസ്സിന്റെ ശബ്ദം കേട്ടിട്ട് അഛൻ ഓടിവരുന്നുണ്ടായിരുന്നു. ശേഖരേട്ടൻ കൈ കാണിച്ച് ബസ്സ് നിറുത്തിച്ച് അഛനെ ആ ബസ്സിൽ കയറ്റിവിട്ടു.

സമീറിനെ കണ്ടപ്പോഴാണ് ഒരു മാസം മുഴുവൻ നിൽക്കാനാകില്ലാന്ന് മനസ്സിലായത്.
മൂന്നു ദിവസം മുൻ‌പേ പോകേണ്ടി വരും.
ആകെ കൂടി ഇരുപത്തേഴു ദിവസം മാത്രം.

അഛൻ വരുന്നതുവരെ കവലയിൽ ചുറ്റിക്കറങ്ങി നിന്നു.
അഛൻ എത്തുമ്പോഴേക്കും സന്ധ്യ കഴിഞ്ഞിരുന്നു. അഛന്റെ മ്ലാനമായ മുഖം കണ്ടാലറിയാം സംഗതി നടന്നില്ലാന്ന്. അഛനോടൊപ്പം വീട്ടിലേക്ക് നടക്കുമ്പോൾ പതിയെ ചോദിച്ചു.
“ എന്തായഛാ പോയിട്ട്...?” ആദ്യം ഒന്നും മിണ്ടിയില്ല. വീണ്ടും ചോദിച്ചപ്പോൾ പറഞ്ഞു.
“അതു നടക്കില്ല. അയാള് സുഖോല്യാതെ ആശുപത്രീലാ...”
അഛന്റെ വ്യസനം കണ്ട് ശേഖരേട്ടൻ പറഞ്ഞു.
“സാരോല്യാഛാ... അഛൻ വിഷമിക്കണ്ട... ഞാൻ വരുമ്പോൾ രണ്ടെണ്ണത്തിനു പകരം നാലെണ്ണം കൊടുത്താൽ പോരേ...?”
“അതാണോടാ അതിന്റെ ശരി...? എന്നാലും നാലാം ദിവസം അഴിച്ചെടുത്തു വിറ്റു തുലച്ചവനെന്ന ചീത്തപ്പേരു പോകുമോ...?”
ശേഖരെട്ടന് ഒന്നും പറയാനുണ്ടായില്ല. അഛനോടൊപ്പം ഒന്നും മിണ്ടാതെ നടന്നു. പോകുന്ന വഴിക്ക് അഛൻ പിറുപിറുക്കുന്നതു കേട്ടു. ദ്വേഷ്യവും സങ്കടവുമൊക്കെ വരുമ്പോൾ അങ്ങനെയാണ്. വെറുതെ പിറുപിറുത്തുകൊണ്ടു നടക്കും.

വീടെത്താറായപ്പോൾ ശേഖരേട്ടൻ പതുക്കെ ചോദിച്ചു.
“അഛാ.. വീട്ടിലാരോടെങ്കിലും പറഞ്ഞൊ ഇക്കാര്യം...?”
“ ഹേയ്... ഇതാരോടെങ്കിലും പറയാൻ കൊള്ളാമോ...!!”
“ നമ്മൾ മാത്രം അറിഞ്ഞാൽ മതി.. വീട്ടിലാരോടും പറയണ്ട...”
അതിനു മറുപടി ഒന്നും പറഞ്ഞില്ല.

ഇത്രയും ഒന്നും കണക്കു കൂട്ടിയിരുന്നില്ല. അഛന്റെ സങ്കടം കണ്ടപ്പോൾ ചെയ്തു പോയ തെറ്റിനു വല്ലാത്ത കുറ്റബോധം തോന്നിയിരുന്നു ശേഖരേട്ടന്.
‘മധുവിധു‘ എത്ര പെട്ടെന്നാണ് കഴിഞ്ഞത്...
വിവാഹ ശേഷം കിട്ടിയത് പതിനാറ് ദിവസം മാത്രം...
പതിനേഴാം ദിവസം യാത്രയാകണം.

ഇന്ന് ഭാര്യ വിട്ടിലാണ്. ഇവിടത്തെ അവസാന ദിവസം. നാളെ ശേഖരേട്ടന്റെ വിട്ടിൽ. മറ്റെന്നാൾ കാലത്ത് കൊച്ചിയിൽ നിന്നും ബോംബേയിലേക്ക് പറക്കണം. അന്നു രാത്രിയിൽ തന്നെ സൌദിയിലേക്ക്.

ഭാര്യവീട്ടിലെ അവസാന അത്താഴം കഴിഞ്ഞിരിക്കുമ്പോഴാണ് നല്ലപാതിയെ അരികിലേക്ക് വിളിപ്പിച്ചത്.
പിന്നെ കാര്യഗൌരവത്തൊടെ പറഞ്ഞു.
“ആ ആഭരണങ്ങാളൊക്കെ എവിടെ.. ഇങ്ങോട്ടു കൊണ്ടുവന്നോ..?”
“എന്റെ ബാഗിൽ ഇരുപ്പുണ്ട്. എടുക്കണൊ...?”
“വേണ്ടാ... ഞാനില്ലാതെ ഇനി അതൊന്നും ഇട്ടുകൊണ്ടു ഒറ്റക്കു നടക്കണ്ട. തന്നെയുമല്ല, ഇതൊന്നും സൂക്ഷിച്ചു വയ്ക്കാനുള്ള അടച്ചുറപ്പും ഇതിനില്ല. വെറുതെ നിങ്ങ്ടെയെല്ലാം ഉറക്കം നഷ്ടപ്പെടുത്തും...”
“പിന്നെ എന്തു ചെയ്യും...?”
“അതാ ഞാൻ പറയാൻ വന്നത്... എങ്ങനെയാണ് ഇതെല്ലാം സംഘടിപ്പിച്ചതെന്ന് അന്നെന്നോട് പറഞ്ഞതാണല്ലൊ. ഇതൊന്നും നമുക്ക് ആവശ്യമില്ല. ഇതിൽ, ആഭരണങ്ങൾ ബന്ധുക്കളുടെ അടുത്തുനിന്നും വായ്പ്പയായി വാങ്ങിയത് അവർക്കു തന്നെ തിരിച്ചു കൊടുക്കുക. കടം വാങ്ങിയ കാശ് തിരിച്ചു കൊടുക്കാനായിട്ട് ബാക്കിയുള്ള ആഭരണങ്ങൾ വിറ്റിട്ട് കൊടുക്കുക. നമ്മുടെ കല്യാണവുമായി ബന്ധപ്പെട്ടുണ്ടായ കടങ്ങൾ എല്ലാം ഇതോടെ തീരുമെങ്കിൽ എനിക്ക് സംതൃപ്തിയോടെ തിരിച്ചു പോകാം. ഞാൻ കൊണ്ടുവന്ന ഈ താലിമാല മാത്രം മതി നമുക്ക്. തന്റെ ആവശ്യത്തിനുള്ളത് ഞാൻ വരുമ്പോൾ കൊണ്ടുവന്നാൽ മതിയല്ലൊ....”

നല്ലപാതി എല്ലാം കേട്ട് തരിച്ചിരിക്കുകയായിരുന്നു....
പുള്ളിക്കാരി എതിരഭിപ്രായം എന്തൊ പറയാൻ വന്നതാണ്...
ഉടനെ വായ പൊത്തി ശേഖരേട്ടൻ പറഞ്ഞു.
“ഒന്നും ഇങ്ങോട്ടു പറയണ്ട... ഞാൻ പറയുന്നത് കെട്ടാൽ മതി...”
അതൊടൊപ്പം തന്റെ കഴുത്തിൽ കിടക്കുന്ന മാലയും ഊരി ഭാര്യയെ ഏൽ‌പ്പിച്ചുവെങ്കിലും, വിമാനത്താവളത്തിൽ വച്ച് ഊരിത്തന്നാൽ മതിയെന്നു പറഞ്ഞ് വിണ്ടും ശേഖരേട്ടന്റെ കഴുത്തിൽ അണിയിച്ചു...

കുറച്ചു കുണ്ഠിതത്തോടെയാണെങ്കിലും പറഞ്ഞു.
“പിന്നെ ആ വളകൾ രണ്ടും....?”
“അതോർത്തു ചേട്ടൻ വിഷമിക്കണ്ടാ... അതു രണ്ടും എന്റെ സ്വന്താ... കഴിഞ്ഞേന്റെ മുമ്പത്തെ ഓണത്തിനു ‘ഓണച്ചിട്ടി’ കിട്ടിയപ്പോൾ അമ്മ വാങ്ങിത്തന്നതാ....”
കുറച്ചൊരു കുറ്റബോധം ശേഖരേട്ടനെ അലട്ടി...

വിവാഹം കഴിഞ്ഞതിന്റെ പതിനേഴാം ദിവസം താൽക്കാലികമായെങ്കിലും തന്റെ ‘നല്ലപാതി’യേയും മറ്റു ബന്ധുക്കളേയും ഉപേക്ഷിച്ച് മണലാരണ്യത്തിലെ ചുട്ടുപൊള്ളുന്ന ‘സ്വപ്നഭുമിയിലേക്ക്‘ ഏതൊക്കെയോ ലോകം വെട്ടിപ്പിടിക്കാനായി ശേഖരേട്ടൻ പറന്നു....

ബാക്കി അടുത്ത പോസ്റ്റിൽ....

Tuesday 1 February 2011

സ്വപ്നഭുമിയിലേക്ക്... ( 34 )


[ശേഖരേട്ടൻ സ്ത്രീധനം വാങ്ങാതെ വിവാഹം കഴിക്കാൻ തെയ്യാറായ പെണ്ണ് ,
‘ഈ വിവാഹത്തിനു സമ്മതമല്ലെന്നു’ പറയുന്നിടത്തു നിന്നും...... ]

തുടരുന്നു....

നല്ല പാതി...

അന്നു തന്നെ ശേഖരേട്ടന്റെ ബന്ധു വിവരമറിയാനായി പുറപ്പെട്ടു. ശേഖരേട്ടൻ ഒരു കാര്യം പ്രത്യേകം പറഞ്ഞയച്ചിരുന്നു.
“എന്റേയൊ, നമ്മുടെ കുടുംബത്തിന്റേയൊ എന്തെങ്കിലും സ്വഭാവദൂഷ്യമോ മറ്റൊ പറഞ്ഞിട്ടാണ് അവർ ഒഴിവാകുന്നതെങ്കിൽ ഇങ്ങു പോരെ. അതു നിഷേധിക്കാനൊന്നും പോകണ്ട. നമുക്ക് മറ്റുള്ളവരെ പോയി കാണാം. അതല്ല മറ്റു വല്ലതുമാണെങ്കിൽ അത് എന്താണെന്നറിയണം...”

ബന്ധു പോയി തിരിച്ചു വരുന്നത് വരെ മുള്ളിന്മേലായിരുന്നു ശേഖരേട്ടന്റെ നിൽ‌പ്പ്. വരാൻ വൈകുന്നതു കൊണ്ട് ഞങ്ങൾ കവലയിലേക്ക് നടന്നു. ഉച്ച കഴിഞ്ഞപ്പോഴാണു ബന്ധു തിരിച്ചെത്തിയത്. വന്നപാടെ വഴിയിൽ വച്ചു തന്നെ കാര്യങ്ങൾ അറിഞ്ഞു.

‘സ്ത്രീധനം’ തന്നെ പ്രശ്നം....!!

സിനിമകളുടെ സ്വാധീനം അത്രക്കുണ്ടായിരുന്നു. അന്നു ഇന്നത്തെപ്പോലെ സീരിയലുകളൊന്നും ഉണ്ടായിരുന്നില്ല. പുതു മണവാട്ടിയുടെ കഴുത്തിലും കാതിലും മറ്റും കിടക്കുന്ന ആഭരണങ്ങൾ, കല്യാണസാരി എന്നിവ പിടിച്ച് നോക്കി പെണ്ണുങ്ങൾ ചോദിക്കുന്നതു കണ്ടിട്ടില്ലെ...
‘ഇതെത്ര പവനാ..?’
‘ഇതെവിടെന്നു വാങ്ങീതാ... ഈ നരുന്ത് മാല....?’
“ഇതിലും വലിയ കസവായിരുന്നു എന്റെ രണ്ടാം സാരിക്ക്...”
‘ കല്യാണത്തിനു വരുന്ന പെണ്ണുങ്ങൾ മാത്രമല്ല, സ്വന്തം നാത്തൂന്മാരും അമ്മായിയമ്മയുമൊക്കെ ഒരു പേടിസ്വപ്നമാണല്ലൊ....!!
അപ്പോൾ ആവശ്യത്തിന് ആഭരണങ്ങൾ കൂടി ഇല്ലാതെ ചെന്നാലൊ...?!!
അതായിരുന്നു പെങ്കൊച്ചിനുണ്ടായ മന:മാറ്റത്തിനു കാരണം.

‘എനിക്കു തരാനുള്ളത് സ്വർണ്ണമായിത്തന്നെ കല്യാണത്തിനു കിട്ടണം. ഇല്ലെങ്കിൽ എനിക്കു കല്യാണം വേണ്ട...!’
പെണ്ണു ഒറ്റക്കാലിൽ നിന്നു. ആരൊക്കെ പറഞ്ഞിട്ടും സമ്മതിച്ചില്ല.
‘അവിടെ ചെന്ന് തലയും താഴ്ത്തി നിൽക്കാൻ എനിക്കാവില്ല...! എനിക്കങ്ങനെ ഒരിടത്തും പോയി പൊറുക്കണ്ട....!!’

ഈ തീരുമാനം മാറ്റാൻ അന്ന് ഉച്ചവരെയുള്ള സമയം മുഴുവൻ ഉപയോഗിക്കേണ്ടി വന്നു. അവസാനം മന:മില്ലാ മനസ്സോടെയാണെങ്കിലും സമ്മതം വാങ്ങിയിട്ടാണ് ബന്ധു തിരിച്ചെത്തിയത്. ഇതറിഞ്ഞതോടെ ഞങ്ങൾക്കെല്ലാം ആശ്വാസമായി....
പിന്നെ താമസമുണ്ടായില്ല. കല്യാണത്തിനുള്ള ഒരുക്കങ്ങൾ പെട്ടെന്നു തന്നെ ആരംഭിച്ചു.

ശേഖരേട്ടൻ വന്നു പെണ്ണു കണ്ടതിന്റെ പത്താം ദിവസം അവളുടെ കഴുത്തിൽ താലി ചാർത്തി സ്വന്തമാക്കി....!!!
ആദ്യത്തെ മൂന്നു ദിവസം പെൺവീട്ടിലാണ്.
ആഭരണങ്ങൾ ഒന്നുമില്ലാതെയൊന്നും അവർ ഇറക്കിവിട്ടില്ല. അത്യാവശ്യം വേണ്ടതൊക്കെ അണിഞ്ഞിരുന്നു. ആദ്യ രാത്രിയിൽ തന്നെ ശേഖരേട്ടൻ വിവരങ്ങളെല്ലാം ചോദിച്ചു മനസ്സിലാക്കി.
ചിലതൊക്കെ മനസ്സിൽ കുറിച്ചിട്ടു.

പിറ്റെ ദിവസം കാലത്ത് ശേഖരേട്ടൻ വീട്ടിലേക്കു പോന്നു. കലവറക്കാരനും പന്തലുകാരനും ശേഖരേട്ടനെ കാത്തിരിക്കുന്നുണ്ടായിരുന്നു. അവരെയെല്ലാം സന്തോഷത്തോടെ പറഞ്ഞയച്ച് കഴിഞ്ഞപ്പോൾ പോക്കറ്റ് കാലിയായിക്കഴിഞ്ഞിരുന്നു....!

വൈകുന്നേരം തിരിച്ച് പെൺ‌വീട്ടിലെത്താൻ വണ്ടിക്കാശില്ലായിരുന്നു. പോകാൻ നേരം എന്റെ പോക്കറ്റിൽ കയ്യിട്ട് ഉണ്ടായിരുന്ന നൂറു രൂപയും എടുത്ത് സ്വന്തം പോക്കറ്റിലിട്ടു. എന്നിട്ട് പറഞ്ഞു “പറ്റുമെങ്കിൽ ഒരു പത്തഞ്ഞൂറു രൂപ നാളെ നീ ഉണ്ടാക്കി വക്കണം. എന്റെ കയ്യിൽ കാശൊന്നുമില്ല.....!!”
“എന്തു പറ്റി ശേഖരേട്ടാ.. അവിടെ ജോലി ഒന്നും ഉണ്ടായിരുന്നില്ലെ...?”
വിശ്വസിക്കാനാവാതെ ഞാൻ ചോദിച്ചു.
“അതു മാത്രമെയുള്ളു....! ശമ്പളം മാത്രമില്ല....!!”
അപ്പോഴേക്കും അങ്ങകലെ നിന്നും ബസ്സു വരുന്നതു കാണാമായിരുന്നു.
“ഉണ്ടാവൊ നിന്റടുത്ത്...?”
“എന്റെ കയ്യിൽ എവിടെന്നാ ശേഖരേട്ടാ...! ഉണ്ടായതും കടം വാങ്ങിയതും പണയം വച്ചതും എല്ലാം കൂടി ആ ഏജന്റിനു പണ്ടാറടങ്ങീട്ട് മാസം എത്രയായി....!! ഇതു വരെ ഒരു വിവരോമില്ല... കടക്കാരു നേരെ വരുമ്പോ... ഞാൻ ഒളിച്ചു നടക്കാ.....!”
“ സാരമില്ലടാ... മറ്റാരുടെ അടുത്തെന്നെങ്കിലും വാങ്ങാം... ദേ ബസ്സു വന്നു.. ഞാൻ പോട്ടെ. എടാ ആരോടും പറയല്ലെ.... കയ്യിൽ കാശില്ലാത്ത കാര്യം എന്റഛനു മാത്രേ അറിയുള്ളു....!”

ശേഖരേട്ടൻ പോയിക്കഴിഞ്ഞപ്പോൾ ഞാനോർത്തത് ‘ഇങ്ങനെയാണെങ്കിൽ എന്തിനാ ഇല്ലാത്ത കാശും ഉണ്ടാക്കി കൊടുത്ത് അങ്ങോട്ടു പോണെ..!!’

സമയക്കുറവു കാരണം ഭാര്യവീട്ടിലെ പൊറുതി രണ്ടു ദിവസമാക്കി ചുരുക്കി.
ഇനി രണ്ടു ദിവസം ശേഖരേട്ടന്റെ വീട്ടിൽ.
ഈ പൊറുതി കഴിഞ്ഞ് തിരിച്ചു പോകുമ്പോൾ ഒരു ചടങ്ങുണ്ടത്രെ....!?
അവിടെയുള്ളവർക്ക് ആവശ്യമുള്ള ഡ്രെസ്സൊക്കെ എടുത്തു കൊടുക്കണം. പിന്നെ പ്രായമായവരുണ്ടെങ്കിൽ അവർക്ക് ഡ്രെസ്സ് മാത്രം പോരാ.. കൈമടക്കും കൊടുക്കണോത്രെ...!!? അത് ഭാര്യ പറഞ്ഞപ്പഴാ തിരിയുന്നത്.

‘ഈ വക വൃത്തികെട്ട ചടങ്ങൊക്കെ ആരാ ണ്ടാക്കി വച്ചെ ന്റെ ദൈവമേ..!!’
ശേഖരേട്ടൻ തലയിൽ കൈ വച്ചു പോയി.

“നമ്മുടെ കല്യാണത്തിന്റെ അന്നത്തെ ചടങ്ങൊഴികെ മറ്റു പല പരിപാടികളും വേണ്ടാന്നു വച്ചില്ലെ...?”
“അത് സമയം ഇല്യാത്തോണ്ടല്ലെ...? ഇതും അതും തമ്മിൽ എന്തു ബന്ധം...? ”
“ഈ ചടങ്ങും അങ്ങു വേണ്ടന്നു വയ്ക്കരുതോ....?”
“അയ്യടാ മോനെ...! ഇതിനെന്താ ബുദ്ധിമുട്ട്...?”
“എന്നു ചോദിച്ചാൽ....!”
എങ്ങനെയാ അതു പറയുകയെന്നു ഒരു നിമിഷം ചിന്തിച്ചു. ശേഖരേട്ടന്റെ മുഖത്തെ ചമ്മൽ കണ്ട് പെങ്കൊച്ചിനു ചിരി വന്നു.
“എന്താ.. പറയ്... ?”

ഇനിയും ഒളിച്ച് വച്ചിട്ട് കാര്യമില്ലെന്ന് തോന്നി. എന്തായാലും അറിയണം. ശേഖരേട്ടൻ പറഞ്ഞു. “പ്രശ്നം.. കാശിന്റെ കാര്യം തന്നെ. ഗൾഫിലാണെന്നു പറഞ്ഞതു കൊണ്ട് കാര്യമൊന്നുമില്ല. ജോലിയുണ്ട്. പക്ഷെ, ശമ്പളമില്ല. ഇപ്പൊത്തന്നെ ഒൻപതു മാസത്തെ ശമ്പളം കിട്ടാനുണ്ട്. കൃത്യമായ ശമ്പളം കിട്ടിയിരുന്നെങ്കിൽ ഞാൻ ഒരു കൊല്ലം മുൻപേ വരുമായിരുന്നു. ശമ്പളം മുഴുവൻ കിട്ടിയിട്ട് നാട്ടിൽ വരാൻ കാത്തിരുന്നാൽ നാട്ടിൽ വരവ് നടക്കില്ലെന്നു ബോദ്ധ്യപ്പെട്ടപ്പൊഴാണ് ടിക്കറ്റ് മാത്രം വാങ്ങി അവിടന്നു തിരിച്ചത്. പോരുമ്പോൾ ആകെ തന്നത് ഒരുമാസത്തെ ശമ്പളമാണ്. കൂടെയുള്ള രണ്ടു പേരും തന്നു അവരുടെ ഒരു മാസത്തെ ശമ്പളം. അതിൽ നിന്നും കുറച്ചു സാധനങ്ങൾ വാങ്ങി. പിന്നെ....”
കഴുത്തിലെ താലിമാലയിലെ താലിയുടെ ഭാഗം കയ്യിലെടുത്തിട്ട് പറഞ്ഞു.
“ പിന്നെ.. ഈ താലിമാലയും..! ബാക്കിയുള്ള കാശേ കയ്യിലുണ്ടായിരുന്നുള്ളു. അത് കല്യാണം കഴിഞ്ഞതോടെ കാലിയായി. ഇനി എന്തിനും കടം വാങ്ങണം. അതുകൊണ്ടാണ് ഇത്തരം അനാവശ്യ ചിലവുകൾ ഒഴിവാക്കാമെന്നു പറഞ്ഞത്....!! അല്ലെങ്കിലും കുറച്ചു കാശ് കിട്ടിയാലെ തിരിച്ചു പോകാൻ പറ്റൂ. കൂട്ടുകാർക്ക് രണ്ടു മൂന്നു ജോഡി ‘ബാറ്റ ഷൂ’ വാങ്ങണം. പിന്നെ എല്ലാവർക്കും ഈരണ്ടു തോർത്തും വാങ്ങണം.”

നല്ലപാതി കുറച്ചു നേരം പതിയുടെ മുഖത്തെക്കു തന്നെ നോക്കിയിരുന്നു.
ആ നോട്ടം തിരിച്ചറിഞ്ഞ പതി പതിയെ പറഞ്ഞു.
“ ഗൾഫുകാരനെന്നു കേട്ടപ്പൊ പെട്ടി നിറയെ കാശുമായിട്ടാ വന്നതെന്നു വിചാരിച്ചിട്ടുണ്ടാകും ല്ലെ..?!!”
നല്ലപാതി കുറച്ചു കൂടി ചേർന്നിരുന്നിട്ട് പറഞ്ഞു.
“നാളെ നമ്മൾ പോകുമ്പോൾ അവർക്ക് ഡ്രസ്സൊക്കെ കൊടുക്കണം.... അല്ലെങ്കിൽ അവരൊക്കെ എന്തു വിചാരിക്കും. ചേട്ടനാണതിന്റെ നാണക്കേട്...!”
“അത്രക്കു സീരിയസ്സാണൊ....!? എങ്കിൽ നമുക്ക് വാങ്ങാം. സാരമില്ല ആരോടെങ്കിലും കടം മേടിക്കാം..”
“ആരോട് വാങ്ങാനാ...?”
“സമീറിന്റെ അടുത്ത് കാണും കാശ്.... നാളെ ചോദിച്ചു നോക്കാം”

ഒരു നിമിഷം കഴിഞ്ഞ് നല്ലപാതി പറഞ്ഞു.
“കല്യാണം കഴിഞ്ഞിട്ട് മൂന്നാലു ദിവസേ ആയുള്ളു... അപ്പൊഴേക്കും കടം ചോദിക്കാൻ പോയാൽ.... വേണ്ട... ആരോടും ചോദിക്കണ്ടാ... !”
“ആരോടും ചോദിക്കാതെ പിന്നെ...?”
“അവരൊക്കെ എന്തു വിചാരിക്കും...?! കല്യാണം കഴിഞ്ഞ് പിറ്റേന്ന് ചേട്ടൻ കുത്തുപാള എടുത്തുന്ന് പറയും...!!?”

ശേഖരേട്ടനു ചിരിക്കാനാണ് തോന്നിയത്....
ചിരിയുടെ ശക്തി കൂടിയപ്പോൾ പെങ്കൊച്ച് വായ പൊത്തി....
“എന്തിനാ ഇങ്ങനെ ചിരിക്കണെ....!!?”
“ഇതൊക്കെ എവിടെന്നാ പഠിച്ചെ....? ഒരുപാടു കാലം കുടുംബം നടത്തി പരിചയമുള്ള പോലാണല്ലൊ സംസാരം... ?!”
പെങ്കൊച്ച് ഒരു പുഞ്ചിരിയോടെ പറഞ്ഞു.
“ഇതൊന്നും മനസ്സിലാക്കാൻ അത്ര പരിചയം ഒന്നും വേണ്ടാ.... ഈ നാട്ടിൽ നടക്കണ കാര്യങ്ങൾ നമ്മൾ കേൾക്കുന്നതല്ലെ... !?”
“പിന്നെന്താ ഒരു വഴി...? എന്റെ കൂട്ടുകാരാരും നാട്ടിൽ വന്നിട്ടുമില്ല...”
“ഞാൻ പറയട്ടെ ഒരു കാര്യം...!!”
“ങൂം... പറയ്.. തന്റെ കയ്യിൽ കാശു വല്ലതും...?!”
“ഏയ്... എന്റെ കയ്യിൽ ഒന്നുമില്ല..... ഉണ്ടായിരുന്നത് കല്യാണത്തിനു വന്നപ്പൊ ‘ഒരു ബൊക്കെയും പൂമാലയും‘ തന്നല്ലെ സ്വികരിച്ചെ.... അത് ഞാൻ വാങ്ങിയതാ...! പിന്നെ ഒരു സ്വർണ്ണമാല ചേട്ടന്റെ കഴുത്തിൽ ഇട്ടില്ലെ... അതും ഞാൻ വാങ്ങിയതാ....!!?”

അപ്പൊഴാണ് ശേഖരേട്ടൻ തന്റെ കഴുത്തിൽ തടവിയത്. ശരിയാണല്ലൊ..
താൻ പടിക്കൽ നിന്നും മുറ്റത്തെക്കു കയറുമ്പോൾ ആരൊ ഒരു കുട്ടി തന്റെ കയ്യിൽ ഒരു ബൊക്കെ തന്നു. മറ്റൊരാൾ ഒരു സ്വർണ്ണമാല കഴുത്തിലണിയിക്കുകയും ചെയ്തിരുന്നു....!
ഈ മാല മതിയല്ലൊ.. ഈ പ്രശ്നങ്ങൽക്കൊക്കെ പരിഹാരം കാണാൻ.....!!?

ശേഖരേട്ടന്റെ ചുണ്ടിൽ ഒരു ഗൂഢ മന്ദസ്മിതം വിരിയുന്നത് പെങ്കൊച്ചിന്റെ കണ്ണിൽ പെട്ടു. അതു വായിച്ചറിഞ്ഞ നല്ല പാതി ഉടനെ ചെവിയിൽ പറഞ്ഞു.
“അതു മനസ്സിലിരിക്കട്ടെ മോനേ...!! അതു പണയം വക്കാനൊന്നും ഞാൻ സമ്മതിക്കില്ല.... അത് എപ്പഴും ചേട്ടന്റെ കഴുത്തിൽ തന്നെ കാണണം..!”

പുഞ്ചിരിയോടെ തന്നെ ശേഖരേട്ടൻ പറഞ്ഞു.
“എനിക്ക് മാല കഴുത്തിലിട്ടൊണ്ട് നടക്കുന്നതിനോട് ഒരു താലപര്യവുമില്ല. പണ്ട്, ചെറുപ്രായത്തിൽ ഒരു മാല കഴുത്തിൽ ഉണ്ടായിരുന്നതായി ഓർമ്മേണ്ട്... അഛൻ പുരപണിക്കോ മറ്റോ അത് ഊരി വിറ്റിരുന്നു. പിന്നെ ഞാൻ ഇതുവരെ ഉപയോഗിച്ചിട്ടില്ല... തന്നെയുമല്ല, ഗൾഫിൽ പോണ ഞാൻ ഇതൊന്നും കൊണ്ടു പോകില്ല. ഇനി കൊണ്ടുപോകാമെന്നു വച്ചാലും സൌദിയിൽ ഇതൊക്കെ ആണുങ്ങൾക്കു ഉപയോഗിക്കാൻ പാടില്ല. അവരു പിടിച്ചകത്തിടും...!! ”
“എന്നാലും ഇത് ഒന്നും ചെയ്യണ്ട... ഞാൻ സമ്മതിക്കില്ല...! ഞാൻ പറയാൻ വന്നതു പറയട്ടെ....?” “ങൂം.. പറയ്....!!?”

നല്ലപാതി തിരിഞ്ഞിരുന്ന് തന്റെ കയ്യിലെ വളകളിൽ രണ്ടെണ്ണം ഊരി ശേഖരേട്ടന്റെ കയ്യിൽ വച്ചു കൊടുത്തു....!!
ഒരു നിമിഷം ശേഖരേട്ടൻ ഞെട്ടി...!!
കയ്യിലിരുന്നു വളകൾ വിറകൊള്ളുന്നതായി തോന്നി....!
പെട്ടെന്നു വളകൾ രണ്ടും ചുവന്ന് അഗ്നിവലയം പോലെ ജ്വലിച്ചു....!!
പൊള്ളിയതു പൊലെ കൈ കുടഞ്ഞു...!!
വളകൾ രണ്ടും നിലത്ത് വീണ് കട്ടിലിന്നടിയിലേക്ക് ഉരുണ്ടു പോയി....
എന്തൊ കണ്ടു പേടിച്ച മുഖവുമായി തന്റെ നല്ല പാതിയെ നോക്കി പതുക്കെ തലയാട്ടി.....
“വേണ്ടാ... അതു വേണ്ടാ.....!”
“വേണം...!”
“ പാടില്ല...! ഞാനങ്ങനെ ചെയ്യാൻ പാടില്ല.....!”
“ഇതൊന്നും ആരും അറിയാൻ പോകുന്നില്ല... ഞാനാരോടും പറയില്ല...!”
“മോൾക്ക് ഇട്ടു നടക്കാനായി ഇല്ലാത്ത കാശ് ഉണ്ടാക്കി വാങ്ങിത്തന്നതാ... അത് ഞാൻ ദുരുപയോഗം ചെയ്യാൻ പാടില്ല.....!!”
“ഇതു ദുരുപയോഗമൊന്നുമല്ല.... ഞാനായിട്ട് ഊരിത്തരുന്നതല്ലെ.... എന്നാലും ഇനി ഒരാളോടും കടം വാങ്ങരുത്...!!”
“വേണ്ട.. ഇതിവിടെ നിറുത്താം. നമുക്ക് കിടക്കാം. നേരം ഒരുപാടായി....”
ശേഖരേട്ടൻ ബെഡ്ഡിലേക്ക് ചാഞ്ഞു...

കുളികഴിഞ്ഞ് ഉണങ്ങാത്ത മുടിത്തുമ്പിൽ തുളസിക്കതിരും ചൂടി ആവി പറക്കുന്ന ചായയുമായി നിൽക്കുന്ന നല്ലപാതിയുടെ ചിരിക്കുന്ന മുഖമാണ് കണ്ണു തുറന്നപ്പോൾ കണി കണ്ടത്...!
അപ്പോഴാണ് ശ്രദ്ധിച്ചത്....
താലിമാലയും കാതിലെ തുക്കും, കയ്യിൽ ഓരോ വളകളും മാത്രം....!!
ബാക്കിയെല്ലാം അഴിച്ചുമാറ്റിയിരുന്നു....

ആകാംക്ഷയോടെ ശേഖരേട്ടൻ ചോദിച്ചു.
“ഇതെന്താ ഇങ്ങനെ... കല്യാണം കഴിഞ്ഞിട്ടു ഇത്രേം ദിവസമല്ലെ ആയുള്ളു...?”
“ബാക്കിയെല്ലാം ഊരി പെട്ടിയിൽ വച്ച് പൂട്ടി. ആരു ചോദിച്ചാലും ഞാൻ അങ്ങനെയെ പറയൂ...!!?” “താനിതെന്തിന്റെ പുറപ്പാടാ...?”
“ഇന്നലെ പറഞ്ഞതു തന്നെ....! ഞാനും ചേട്ടനുമല്ലാതെ ഒരാളും അറിയരുത്...!!
ഇവിടെ അടുത്തെങ്ങും കൊടുക്കണ്ട....!! പണയം വച്ചാൽ ആവശ്യത്തിനുള്ള കാശ് കിട്ടില്ല. വിൽക്കാ നല്ലത്....!!”

നല്ലപാതി എല്ലാം തീരുമാനിച്ചുറപ്പിച്ചിരുന്നു....!
ആ മുഖം അത് വ്യക്തമാക്കുന്നുണ്ടായിരുന്നു....!
ശേഖരേട്ടൻ നല്ലപാതിയുടെ മുഖത്തേക്കു തന്നെ ഉറ്റുനോക്കിയിരുന്നു....
ഒരു തീരുമാനം എടുക്കാൻ കഴിയാതെ....!
നല്ലപാതിയെ നിഷേധിക്കാനും കഴിയാതെ....!
എന്തു ചെയ്യണം....?!!

ബാക്കി അടുത്ത പോസ്റ്റിൽ....