Thursday 20 August 2009

സ്വപ്നഭൂമിയിലേക്ക് തുടരുന്നു...

സ്വപ്നഭൂമിയിലേക്ക് തുടരുന്നു.

വിമാനത്താവളത്തിനു പുറത്തിറങ്ങിയ ഞങ്ങൾ നേരെ ഫ്ലാറ്റിലേക്കാണ് പോയത്. ചെന്ന പാടെ ഞാൻ കുളിക്കാനായി കയറി. കുളി കഴിഞ്ഞിറങ്ങിയപ്പോൾ ഈജിപ്റ്റ്കാരൻ പുറത്ത് പോയിരുന്നു. ലുങ്കിയുടുത്ത് അവൻ വരുന്നതും കാത്ത് ഞാനവിടെ കുത്തിയിരുന്നു. അവൻ വന്നിട്ട് വേണം ഭക്ഷണം കഴിക്കാൻ പോകാൻ.


കാത്ത് കാത്തിരുന്ന ഞാൻ അവിടെക്കിടന്ന് ഉറങ്ങിപ്പോയി. പിന്നെ നേരം വെളുത്തപ്പോഴാണ് കണ്ണു തുറന്നത്. അവൻ എപ്പോഴൊ വന്ന് കിടന്നിരുന്നു. ഞാൻ അവന്റെ കിടപ്പ് നോക്കിയിരുന്നു കുറച്ചു നേരം. എന്നെ ഇന്നലെ അത്താഴപ്പട്ടണിയിട്ടല്ലെ....? ഞാൻ മനസ്സിൽ പറഞ്ഞു.

എഴുന്നേറ്റ് ചായ തിളപ്പിച്ച് കുടിച്ചു. പിന്നെ പ്രാധമിക പരിപാടികൾ കഴിഞ്ഞ് വീണ്ടും ബെഡിൽ വന്നിരുന്നു. വിശപ്പ് കത്തിക്കാളുന്നുണ്ടായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ തോന്നി ഒന്നു പുറത്തിറങ്ങിയാലൊ...?


വസ്ത്രം മാറ്റി ഞാൻ പുറത്തിറങ്ങി. തൊട്ടു മുൻപിൽ തന്നെ ഒരു ചെറിയ റോഡുണ്ട്. കടകൾ വളരെ കുറവായിരുന്നു. തൊട്ടപ്പുറത്ത് കണ്ട ഒരു ചെറിയ കടയിൽ കയറിയപ്പോഴാണ് അതൊരു പലവ്യഞ്ജനക്കടയാണെന്ന് മനസ്സിലായത്. പക്ഷെ കടയുടെ പേര് കോൾഡ് സ്‌റ്റോർ എന്നായിരുന്നു. കടക്കകത്ത് ഒരു കോഴിക്കോട്ടുകാരൻ മലയാളി.


ഞാൻ ഒരു പാക്കറ്റ് ബ്രഡ് വാങ്ങി. അപ്പോഴാണ് ഒരു ചാക്കിൽ അരി ഇരിക്കുന്നത് കണ്ടത്. ഇവിടെ വന്ന് ഒരാഴ്ച കഴിഞ്ഞിട്ടും ചോറ് കണി കാണാൻ കഴിഞ്ഞിട്ടില്ല. അടുക്കളയിൽ ഒന്നു രണ്ടു സ്റ്റീൽ പാത്രങ്ങൾ കണ്ടിരുന്നു. ഒരു കിലൊ അരിയും ഒരു കുപ്പി കടുമാങ്ങാ അച്ചാറും ഒരു മോരും വാങ്ങി. അർബാബ് അന്നു തന്നിരുന്ന പൈസ ചിലവാക്കേണ്ടി വന്നിരുന്നില്ല. അതു കൊടുത്താണ് വാങ്ങിയത്.


മുറിയിൽ വന്ന് സ്റ്റീൽ പാത്രത്തിൽ ഒരു പിടി അരിയെടുത്ത് അടുപ്പത്തിട്ടു. പിന്നെ ചായ തിളപ്പിച്ച് ബ്രഡ് ചായയിൽ മുക്കി തിന്ന് തൽക്കാലം വിശപ്പടക്കി. അപ്പൊഴും ഈജിപ്റ്റ്കാരൻ എഴുന്നേറ്റിരുന്നില്ല. എട്ടു മണിയായപ്പോഴാണ് അവൻ എഴുന്നേറ്റു പോയത്.


കഞ്ഞിയിൽ കുറച്ച് മോരും രണ്ടു സ്പൂൺ അച്ചാറും ഒഴിച്ച് ഉപ്പുമിട്ട് ഇളക്കിയപ്പോൾ ഉതിർന്ന മണം വായിൽ വെള്ളമൂറി. ചൂടാറാനായി കുറച്ചു നേരം കൂടി ഇളക്കിക്കൊണ്ടിരുന്നു. അപ്പോഴേക്കും മനസ്സു നാട്ടിലേക്കു പറന്നു.


സ്കൂളിൽ പോകാൻ നേരം അമ്മ ചോറ്റുപാത്രത്തിൽ ചോറ് നിറച്ച്, സ്പൂണു കൊണ്ട് ചോറിൽ ഒരു കുഴിയുണ്ടാക്കി അതിൽ കുറച്ച് മാങ്ങ അച്ചാറൊഴിച്ചിട്ട് അടുക്കള വാതിലിന്റടുത്ത് തൈരു കടഞ്ഞുകൊണ്ടിരിക്കുന്ന അച്ചന്റെ മുൻപിലേക്ക് നീട്ടും. അച്ചൻ ആ കടഞ്ഞ തൈരിൽ നിന്നും ഒരു ചില്ലു ഗ്ലാസ്സു കൊണ്ട് പുളിയില്ലാത്ത ആ തൈര് ചോറ്റു പാത്രത്തിൽ നിറച്ചൊഴിക്കും. ഉച്ചക്ക് ചോറ്റു പാത്രം തുറക്കുമ്പോൾ തന്നെ എന്തു മണാ...!! അതു തിന്നുമ്പോൾ...വേണ്ട .. ഒന്നും ഓർക്കണ്ട...

കഞ്ഞി ചെറു ചൂടോടെ ഒരു സ്പൂൺ വായിലൊഴിച്ചിട്ട് ഇറക്കാൻ കഴിഞ്ഞില്ല. അതിന് ഒരു പ്രത്യേക സ്വാദുണ്ടായിരുന്നു. ഒരാഴ്ച കഴിഞ്ഞിരിക്കുന്നു അരിയാഹാരം കഴിച്ചിട്ട്. എന്തിനെന്നറിയാതെ കണ്ണുകൾ നിറഞ്ഞു. ഇടതു കൈത്തണ്ട കൊണ്ട് കണ്ണു തുടച്ചിട്ട് വേഗം കഞ്ഞി കുടിച്ചു. ഇത്രയും സ്വാദോടെ ഇതിനു മുൻപു കുടിച്ചിട്ടില്ലന്നു തോന്നി.


ഒൻപതു മണിക്ക് ഞങ്ങൾ കടയിലേക്ക് പുറപ്പെട്ടു. കട തുറന്ന് കുറച്ചു കഴിഞ്ഞപ്പോൾ അവൻ പറഞ്ഞു "ഞാൻ പുറത്ത് പോയി മാർക്കറ്റൊക്കെ ഒന്നു കറങ്ങിയിട്ടു വരാം. നീ ഇവിടെ ഇരുന്നൊ. ഒറ്റക്ക് ഒന്നും വിൽക്കണ്ട. ദുബായീന്ന് ആരെങ്കിലും വിളിച്ചാൽ ‘ഇപ്പൊ പുറത്തു പോയി’ എന്നു മാത്രം പറഞ്ഞാ മതി.” അതും പറഞ്ഞ് അവൻ പുറത്തു പോയി. ഞാൻ അവിടെ കസേരയിൽ കുത്തിയിരുന്നു. ഷെൽഫിൽ നിരത്തിയിരുന്ന സാധനങ്ങൾ ഓരോന്നിടത്ത് അതിൽ എഴുതിയിരുന്ന ഉപയോഗക്രമം വായിച്ചുകൊണ്ടിരുന്നു.


അപ്പോഴാണ് ഒരു കസ്റ്റമർ വന്ന് വാതിലിൽ മുട്ടിയത്. ഞാൻ അടുത്ത് ചെന്ന് തുറക്കുന്നില്ല എന്ന് ആംഗ്യം കാണിച്ചു. അയാൾ തുറക്കാൻ നിർബന്ധം പിടിച്ചു. തുറക്കാനായി താക്കോൽ നോക്കിയപ്പോഴാണ് അങ്ങനെയൊന്ന് അവിടെയില്ലന്നറിയുന്നത്. കുറേ നേരം അവിടെയൊക്കെ നോക്കിയെങ്കിലും താക്കോൽ കാണാനായില്ല.

‘ ഇവൻ എന്നെ ഇതിനകത്തിട്ട് പൂട്ടിയിട്ടാണ് പോയിരിക്കുന്നത്! !! ?

അത് ഒരു നടുക്കം തന്നെ എന്നിലുണ്ടാക്കി.!!!


ഞങ്ങളുടെ കടക്ക് മുൻപിലും പിന്നിലും വാതിലുകളുണ്ടായിരുന്നു. ഞാൻ പിന്നിലെ വാതിലിൽ ചെന്നു നോക്കി. അതും പൂട്ടിയിരിക്കുന്നു. ഇവനെന്തിനിങ്ങനെ ചെയ്തു ? ഞാൻ വല്ലതും വിറ്റ് കാശടിച്ചുമാറ്റിയാലോന്ന് വിചാരിച്ചിട്ടാവും..അതിൽ അവനെ കുറ്റം പറയാൻ പറ്റില്ല. ഒരാഴ്ച മുൻപു മാത്രം വിമാനത്താവളത്തിൽ വച്ചു കണ്ടു മുട്ടിയവരാണ് ഞങ്ങൾ . കഴിഞ്ഞ ഒരാഴ്ചയിൽ ഞങ്ങൾ തമ്മിൽ അത്രയധികം സംസാരങ്ങളൊന്നും ഉണ്ടായിട്ടില്ല. ഞാൻ അർബാബുമായിട്ടാണ് സംസാരിച്ചിരുന്നത്. ഇവൻ അന്നേരം ഒരു മിണ്ടാപ്പൂച്ച പോലെ ആയിരുന്നു. വാസ്ഥവത്തിൽ ഇവൻ ആരായിരിക്കും..?


ഇവനെ ഇതെല്ലാം ഏൽ‌പ്പിച്ചിട്ടു പോകണമെങ്കിൽ ഒന്നുകിൽ മാനേജർ. അല്ലെങ്കിൽ ഈ കടയുടെ മുതലാളിമാരിൽ ഒരാളാവാം. ഞാൻ കടക്കുള്ളിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. ഓരൊ സാധനങ്ങൾ കാണുമ്പോൾ അതെടുത്ത് വായിച്ചു മനസ്സിലാക്കും. എന്നിട്ടും സമയം പോകുന്നില്ല. പിറകിലെ വാതിലിൽ പോയി നിന്നു. ഒരു ചെറിയ റോഡാണ് അവിടെ. അതിനപ്പുറത്ത് അടഞ്ഞു കിടക്കുന്ന കടമുറികളാണ്.


വാതിലിന്റെ നേരെ എതിർ വശത്ത് ഒരു മുറി തുറന്നിട്ടുണ്ട്. അതിനകത്ത് ഒരു വല്യപ്പൻ പുറത്തേക്കും നോക്കിയിരുപ്പുണ്ട്. എന്തു ബിസ്സിനസ് ആണെന്ന് മനസ്സിലായില്ല. ആരും അതിനകത്തോട്ട് കയറുന്നതും കാണുകയുണ്ടായില്ല. പിന്നെ വീണ്ടും മുൻ‌വശത്ത് വന്നു. ഇവിടെ രണ്ടു നിരയിലുള്ള ഒരു ഹൈവെ ആണ്. വണ്ടികളും ധാരാളം പോയ്ക്കൊണ്ടിരിക്കുന്നു. ഇത്രയും ദിവസം ഇതൊന്നും ശ്രദ്ധിച്ചിരുന്നില്ല.


ഇടക്കിടക്ക് ആൾക്കാർ വാതിലിൽ വന്നു മുട്ടുന്നുണ്ട്. പക്ഷെ തുറക്കാൻ പറ്റില്ലാന്നു പറയുമ്പോൾ അവർ പോകും. ചിലർ ദ്വേഷ്യത്തിൽ വാതിലിൽ ഇടിച്ചിട്ട് പോകും. അപ്പോഴെനിക്കു പേടിയാവും..

സമയം പത്തും പതിനൊന്നും കഴിഞ്ഞു. അവൻ വന്നില്ല. ഷോറൂമിൽ തന്നെ പിറകിലെ വാതിലിന്റടുത്ത് ഒരു ചെറിയ അടുക്കളയുണ്ടായിരുന്നു. ഒരു സ്റ്റീലിന്റെ സിങ്കു മാത്രം അവിടെ ഉറപ്പിച്ചിരുന്നു. അതിനകത്ത് ചായക്കുള്ള സാധനങ്ങൾ ഉണ്ടായിരുന്നു.


ഞാൻ ഒരു ചായ ഉണ്ടാക്കി കുടിച്ചു. സമയം പിന്നെയും ബാക്കി. ഒരു മണിയായി. കാലത്ത് കഴിച്ച സ്വാദൂറും കഞ്ഞിയിലായിരുന്നു ഇതു വരെ പിടിച്ചു നിന്നത്. ഇപ്പോൾ വിശന്ന് വയറു കത്താൻ തുടങ്ങിയിരിക്കുന്നു.

അവനിതെവിടെ പോയ്....?അന്നത്തെ എന്റെ കാത്തിരിപ്പു മാത്രം വെറുതെയായി. വൈകീട്ട് ആറുമണി കഴിഞ്ഞിട്ടും അവനെ കണ്ടില്ല. ഇതിനിടക്ക് പല പ്രാവശ്യം ഞങ്ങൾ താമസിച്ചിരുന്ന ഫ്ലാറ്റിലെ ഫോണിലേക്ക് വിളിച്ചു. ആരും ഫോണെടുത്തില്ല. അവൻ മുറിയിലും എത്തിയിട്ടില്ല.


ഇതിനിടക്കാണ് മറ്റൊരു ശക്തമായ പ്രശ്‌നം പൊന്തി വന്നത്. കാലത്ത് ഇങ്ങോട്ടു പോരുന്നതിനു മുൻപ് മൂത്രമൊഴിച്ചതാണ്. പിന്നെ ഇതുവരേയും അതിനു കഴിഞ്ഞിട്ടില്ല. പിടിച്ചു നിറുത്തിയാലും എത്ര സമയം വരെ പിടിച്ചു നിറുത്താനാവും....?


ഞാൻ അങ്ങോട്ടും ഇങ്ങോട്ടും നടക്കൽ തന്നെ ശരണം. എവിടേയും മൂത്രമൊഴിക്കാനുള്ള ഒരു സ്ഥലവും കണ്ടെത്താനായില്ല. മുകളിൽ പോയി നോക്കി. പുറത്തേക്ക് തുറക്കുന്ന ഒരു വഴിയും കാണാനായില്ല. ഒരു ചെറിയ തുളയെങ്കിലും കണ്ടിരുന്നെങ്കിൽ അതിലൂടെ കാര്യം സാധിച്ചേനെ. വീണ്ടും താഴത്ത് വന്നു. നോക്കിയേടത്ത് തന്നെ വീണ്ടും നോക്കി. ഒരു രക്ഷയും ഇല്ല.


ഫ്ലോറാണെങ്കിൽ നല്ല ക്രീം കളറിലുള്ള വിട്രിഫൈഡ് ടൈലാണ് വിരിച്ചിരിക്കുന്നത്. ഇപ്പോഴും കണ്ണാടി പോലെ തിളങ്ങുന്നു. വീണ്ടും ഓരോ മൂലയും അരിച്ചു പെറുക്കി. അവനെ എന്റെ വായിൽ തോന്നിയ തെറിയെല്ലാം സ്വയം വിളിച്ചു പറഞ്ഞു. പക്ഷെ മൂത്രമൊഴിക്കാതെ ഒരു രക്ഷുയുമില്ല. അടിവയറെല്ലാം വല്ലാതെ വേദനിച്ചു തുടങ്ങി. ഞാൻ ഒന്നുകൂടി ഫ്ലാറ്റിലേക്ക് ഫോൺ ചെയ്തു നോക്കി. എടുക്കുന്നില്ല.


പിന്നെയും ക്ഷമ കെട്ട് അടിവയറും തടവിക്കൊണ്ട് അവിടെയെല്ലാം പേപ്പട്ടിയെപ്പോലെ ഓടി നടന്നു. എനിക്കു സഹിക്കാവുന്നതിലും അപ്പുറമായിരിക്കുന്നു. വിശപ്പും ദാഹവും പിന്നെ മൂത്രമൊഴിക്കാത്തതിലുള്ള വിഷമവും. എല്ലാം കൂടി ഒരു ഉന്മാദാവാസ്ഥയിലേക്ക് എത്തിയിരുന്നു. കുറച്ചു വെള്ളം കുടിക്കണമെന്നുണ്ടെങ്കിലും മൂത്രത്തിന്റെ കാര്യമോർത്തിട്ട് വേണ്ടന്നു വച്ചു.


രാത്രി എട്ടു മണിയായി. എന്നിട്ടും ആ നാറി വന്നിട്ടില്ല. കുറച്ചു വെള്ളമെങ്കിലും കുടിക്കാതെ രക്ഷയില്ലന്നു വന്നപ്പൊ ഒരു അര ഗ്ലാസെങ്കിലും കുടിക്കാമെന്നു കരുതി അടുക്കളയിലേക്കു ചെന്ന് ഗ്ലസെടുത്തു കഴുകി. അപ്പോഴാണ് ആ സാദ്ധ്യത മനസ്സിൽ ഓടിയെത്തിയത്...?!!

എന്തു കൊണ്ടായിക്കൂടാ....??!!!

പിന്നെ വൈകിയില്ല. പക്ഷെ എന്റെ പൊക്കം പോര. പൊട്ടിക്കാത്ത സാധനങ്ങൾ നിറച്ച കാർട്ടൺ രണ്ടെണ്ണം മുകളീൽ നിന്നും ഓടിപ്പോയി എടുത്തു കൊണ്ടു വന്നു. അത് താഴെ അട്ടിയിട്ട് പൊക്കം ശരിയാക്കി.


എന്നിട്ട് അതിന്റെ മുകളിൽ കയറി നിന്നതേയുള്ളു. പാന്റിന്റെ സിബ് ഊരാനുള്ള സമയമൊന്നും കിട്ടിയില്ല. അതിനുമുപെ എല്ലാ നിയത്രണവും വിട്ട് മൂത്രം പുറത്തേക്കു ചാടി. അതിനുള്ളിൽ എങ്ങനെയൊ സിബ് ഊരി. വാഷ് ബേസിനിലെക്ക് പൈപ്പും തുറന്നിട്ടു. പിന്നെ അടുക്കളയുടെ മുകൾത്തട്ടിലേക്ക് മുഖമുയർത്തി കണ്ണൂകളടച്ച് ഒറ്റ നിൽ‌പ്പാണ്.

“ഓഹ്.. ദൈവമെ...!! ഇങ്ങനെ ഒരു വഴിയുണ്ടായിട്ടും നീയെന്തിനെന്നെ ഇത്ര നേരം ശ്വാസം മുട്ടിച്ചെന്റെ ദൈവമെ....!!! “


എത്ര നേരം അങ്ങനെ നിന്നുവെന്നറിയില്ല. അവസാനത്തെ തുള്ളിയും പുറത്തു പോയതിനു ശേഷമെ ഞാൻ കണ്ണു തുറന്നുള്ളു....!!!

മൂത്രമൊഴിക്കുന്നതിന് ഇത്രയും സുഖമുണ്ടെന്ന് ഞാനന്ന് ആദ്യമായി അറിയുകയായിരുന്നു.

പത്തു മണി കഴിഞ്ഞപ്പോഴാണ് അവൻ എത്തിയത്. വന്ന വഴി കട പൂട്ടാൻ പറഞ്ഞ് താക്കോൽ തന്നു. ഞാനൊന്നും മിണ്ടിയില്ല. കാറിലിരിക്കുമ്പോൾ ഞാൻ പറഞ്ഞു

“ ഞാനിന്ന് ഒന്നും കഴിച്ചിട്ടില്ല. നീയെവിടെയായിരുന്നു ഇതുവരെ...?”

“ഞാനും ഒന്നും കഴിച്ചിട്ടില്ല. ഇടക്കു വച്ച് കാറിന്റെ ടയർ പഞ്ചറായി. അടുത്തെങ്ങും കടകളുമുണ്ടായിരുന്നില്ല. പിന്നെ ടാക്സിക്ക് പോയി പഞ്ചറൊട്ടിക്കുന്ന ആളെ വിളിച്ചുകൊണ്ടു വന്നു. അയാൾ ടയറുമായി പോയിട്ട് വൈകുന്നേരമാണ് വന്നത്. ആ നേരം വരെ ഞാൻ കാറിൽ കുത്തിയിരിക്കുകയായിരുന്നു. അതുകൊണ്ട് ഭക്ഷണം കഴിക്കാനും പറ്റിയില്ല.” അവന്റെ മറുപടി വിശ്വാസമായി തോന്നിയില്ലെങ്കിലും ഞാൻ പിന്നൊന്നും പറഞ്ഞില്ല. ഒരു വാക്കു തർക്കത്തിനുള്ള ശക്തിയും അപ്പോഴില്ലായിരുന്നു.


എന്നെ ഫ്ലാറ്റിന്റെ വാതിൽ തുറന്നു തന്ന് അകത്താക്കിയിട്ട് അവൻ ഫ്ലാറ്റും പൂട്ടി പുറത്തേക്കു പോയി. ആദ്യം തന്നെ ചായ തിളപ്പിച്ച് ബ്രഡ് ചായയിൽ മുക്കിത്തിന്ന് വിശപ്പിനൊരു അറുതി വരുത്തി. പിന്നെ കുറച്ചു നേരം നീണ്ടു നിവർന്നു കിടന്നു. ക്ഷീണം മാറിയെന്നു തോന്നിയപ്പോൾ എഴുന്നേറ്റ് വസ്ത്രം മാറി കുളിക്കാൻ കയറി. വെള്ളം ശരീരത്തിൽ വീണപ്പോൾ നല്ല സുഖം തോന്നി. കുറച്ചു നേരം ഷവറിന്റെ അടിയിൽ നിന്നു.


ഇനി ചോറു വയ്ക്കണം. അതിനായി അടുക്കളയിൽ ചെന്നപ്പോഴാണ് ചവറ്റു കൊട്ട നിറഞ്ഞിരിക്കുന്നതു കണ്ടത്. ഇന്നലെ കാലത്ത് അതിലുണ്ടായിരുന്നതെല്ലാം ഞാനെടുത്തു കളഞ്ഞതായിരുന്നു. അത് പരിശോധിച്ചപ്പോഴാണ് മനസ്സിലാകുന്നത് അവൻ പറഞ്ഞതെല്ലാം കളവായിരുന്നുവെന്ന്. മൂന്ന് പേരെങ്കിലും ഭക്ഷണം പുറത്തു നിന്നും പാഴ്സൽ വാങ്ങി കഴിച്ചതിന്റെ അവശിഷ്ടങ്ങളായിരുന്നു അതെല്ലാം.


അവൻ ഇതിനകത്ത് കൂട്ടുകാരുമായി വന്നു ഉണ്ടും ഉറങ്ങിയും കഴിയുകയായിരുന്നു. ഞാനവിടെ ഒന്നു മൂത്രമൊഴിക്കാൻ പോലുമാകാതെ മുഴു പട്ടിണിയിലും. എന്റെ പല്ലുകൾ തമ്മിൽ ഞെരിഞ്ഞമരുന്ന ഒച്ച ഞാൻ കേട്ടു.


ഞാൻ അരി അടുപ്പത്തിട്ടു. അത്താഴത്തിനും കാലത്ത് കഞ്ഞി കുടിക്കാനുള്ളതും കൂടി ഒരുമിച്ചാണ് ഇട്ടത്. ചോറ് വെള്ളം കളയാനായി അടപ്പുള്ള ഒരു സ്റ്റീൽ ചരുവത്തിലാണ് വച്ചത്. അതിന് മാത്രമെ അടപ്പു കണ്ടുള്ളു. അത്താഴത്തിനു അച്ചാറായിരുന്നു കറി. പിന്നെ പച്ച മോരും. ഞാൻ ഉറങ്ങാൻ കിടക്കുമ്പോഴും അവൻ വന്നിരുന്നില്ല.

പിന്നെ മനസ്സു നാട്ടിലേക്കു പറന്നു.... എപ്പോഴൊ ഉറങ്ങിപ്പോയി.....


പിറ്റേന്ന് കാലത്ത് ഇതു തന്നെ ആവർത്തിച്ചു. എന്നെ കടക്കകത്തിട്ട് പൂട്ടിക്കൊണ്ടു പോയി. പോകുന്നതിനു മുൻപു താക്കോൽ ഞാൻ ചോദിച്ചിരുന്നു. അർബാബ് നിന്റെ കയ്യിൽ താക്കോൽ തരാൻ പറഞ്ഞിട്ടില്ലന്ന് പറഞ്ഞ് അവൻ പൊയ്ക്കളഞ്ഞു. പക്ഷെ അന്നവൻ രണ്ടു മണി ആയപ്പോഴേക്കും വന്നു. ഉടനെ കട പൂട്ടി വീട്ടിൽ പോയി. ഞാൻ ചോറുണ്ടാക്കി കഴിച്ചു.


ദിവസങ്ങളങ്ങനെ നീങ്ങി. നേരെ ചൊവ്വെ ഒരു ദിവസം പോലും കടയിൽ വിൽ‌പ്പന നടന്നില്ല. അവന് മറ്റെന്തൊക്കെയൊ സാധിച്ചെടുക്കാനാണ് ഇതെന്ന് എനിക്കു തോന്നിയിരുന്നു. അവൻ എന്നും വരുമ്പോൾ ആദ്യം ചോദിക്കുന്നത് ഫാക്സ് വല്ലതും വന്നോയെന്നാണ്. അതിന്റെ പിന്നിലെ രഹസ്യം കുറച്ചു കഴിഞ്ഞാണ് മനസ്സിലായത്.


അവനെ മാനേജർ ആക്കാമെന്നു പറഞ്ഞാണ് അർബാബ് പോയത്. ഇപ്പോൾ അവൻ വെറുമൊരു സെയിൽ‌സ്മാൻ മാത്രമാണ്. അവൻ സെയിൽ‌സ്മാനാണെന്ന് അറിഞ്ഞതോടെ അവനോടുണ്ടായിരുന്ന പേടി ഒന്നു മാറിക്കിട്ടി. പക്ഷെ മാനേജരായി വന്നാൽ പേടിക്കേണ്ടിവരും. മാനേജരായി അവനെ നിയമിച്ചു കൊണ്ടുള്ള ഓർഡർ ഫാക്സിൽ വരുന്നതും കാത്തിരിക്കയാണവൻ. എന്നിട്ടെ കട തുറക്കൂയെന്ന വാശിയിലും.


അതുകൊണ്ട് ഞാൻ മിക്ക ദിവസങ്ങളിലും തടവിലായിരുന്നു. മൂത്രമൊഴിക്കാനുള്ള സൂത്രം കണ്ടു പിടിച്ചതു കൊണ്ട് ആ ഒരു പ്രശ്നം സോൾവായെങ്കിലും ദിവസവും കിടക്കേണ്ടി വരുന്ന പട്ടിണിക്ക് ഒരു പരിഹാരം കാണാൻ കഴിഞ്ഞില്ല. ചോറു കൊണ്ടു വരാമായിരുന്നു. പക്ഷെ അതിനുള്ള പാത്രം ഉണ്ടായിരുന്നില്ല.


ഇതിനിടക്ക് കയ്യിലുണ്ടായിരുന്ന പൈസ തീർന്നു തുടങ്ങിയിരുന്നു. കടയിലാണെങ്കിൽ വിറ്റുവരവുമില്ല. ഒരു ദിവസം ഞാനവന്റെ അടുത്ത് പൈസ ചോദിച്ചു. അവൻ ഒരു ദിനാറെടുത്ത് തന്നു. ഇതു കൊണ്ട് ഞാനെങ്ങനെ ദിവസങ്ങൾ തള്ളി നീക്കും..?.


അവനില്ലാത്തപ്പോൾ ദുബായിൽ നിന്നും ഫോൺ വരുമ്പോഴൊന്നും ഞാൻ സത്യം പറഞ്ഞില്ല. സത്യം പറഞ്ഞാലുണ്ടാകുന്ന പൊല്ലാപ്പുകൾ എന്താവുമെന്നു ഊഹിക്കാൻ പോലും കഴിയില്ല. അവരെല്ലാവരും അറബികളാണ്. കൂടുമ്പോൾ അവർ ഒന്നിച്ചു കൂടും. ഞാൻ ഒറ്റപ്പെടുകയും ചെയ്യും.


എന്തായാലും നാട്ടിലേക്ക് തിരിച്ചു പോകാൻ കഴിയില്ല. ഇവിടെ പിടിച്ചു നിന്നെ പറ്റൂ. ഒരു കുഴിക്ക് സമീപം ഒരു കുന്ന് ഇല്ലാതിരിക്കുമോ..?


പിന്നെയും ദിവസങ്ങൾ കടന്നു പോയി. അവന്റെ സ്വഭാവത്തിന് ഒരു മാറ്റവും കണ്ടില്ല. ഒരു മാസം കഴിഞ്ഞു കാണും. ഞങ്ങൾ ഫ്ലാറ്റിൽ രാത്രിയിൽ കിടക്കാനായിട്ടുള്ള വട്ടം കൂട്ടുമ്പോൾ അവൻ പറഞ്ഞു “അടുത്ത തന്നെ നീ മറ്റെവിടേക്കെങ്കിലും താമസം മാറ്റണം. കടയുടെ തൊട്ടടുത്തു തന്നെ എവിടെയെങ്കിലും നോക്ക്. നിന്റെ നാട്ടുകാർ ആരെങ്കിലും കാണും ” അതു കേട്ടപ്പൊൾ വലിയ സന്തോഷമായി.

“ വാടക...?” ഞാൻ ആകാംക്ഷയോടെ ചോദിച്ചു.

“പതിനഞ്ചു ദിനാർ തരാം...അതിൽ കൂടുതലുള്ള മുറിയെടുത്താൽ ബാക്കി നീ കയ്യിൽ നിന്നും കൊടുക്കേണ്ടി വരും..” അവൻ പറഞ്ഞു നിറുത്തി.ഞാൻ പിന്നൊന്നും മിണ്ടിയില്ല.


പിറ്റെ ദിവസം കട തുറന്നു. അവൻ എങ്ങും പോയില്ല. നല്ല കച്ചവടവും കിട്ടി. ഉച്ചക്ക് ഞാൻ അവന്റെ കൂടെ പോയില്ല. മുറി കിട്ടുമോന്നറിയാനായി ഒന്നു കറങ്ങാൻ തീരുമാനിച്ചു. ഞങ്ങളുടെ കടയുടെ പിറകു വശത്തായി കുറെ കെട്ടിടങ്ങളും കടകളും മറ്റും ഉണ്ടായിരുന്നു. അവിടെയല്ലാം മലയാളികളും ധാരാളമുണ്ട്.


ഒരു ഹോട്ടലിൽ കയറി എന്തെങ്കിലും കഴുക്കാമെന്നു കരുതി അവിടെയൊക്കെ നടന്നു. ഒരു ജങ്ക്ഷന്റെ തൊട്ടടുത്തുള്ള കടയിലെ അലമാരയിൽ നാട്ടിൽ വാസുനായരുടെ ചായക്കടയിൽ കണ്ടിട്ടുള്ളതു പോലെ ഉണ്ടൻ പൊരിയും പരിപ്പു വടയും ഉഴുന്നു വടയും മറ്റും നിറച്ചു വച്ചിരിക്കുന്നു...!

അതു കണ്ടപ്പോൾ കടയുടെ മുൻപിൽ അറിയാതെ നിന്നു പോയി....

അതും ഒരു ചെറു പുഞ്ചിരിയോടെ...!!


ഞാൻ പതുക്കെ വാതിൽ തുറന്നു അകത്തു കയറി. ഒന്നു രണ്ടു പേർ ഊണു കഴിക്കുന്നു. ചിലർ ബിരിയാണി കഴിക്കുന്നു. അവിടെമാകെ ബിരിയാണിയുടെ ഗന്ധം നിറഞ്ഞു നിന്നിരുന്നു. ആ ഗന്ധം വായിൽ വെള്ളമൂറിച്ചു.


നല്ല വിശപ്പുണ്ടായിരുന്നു. എന്നും മോരും അച്ചാറും മാത്രം കഴിച്ച് മടുത്തിരുന്നു. ഇന്ന് ഊണു കഴിക്കാം. നാട്ടിൽ നിന്നും വന്നതിൽപ്പിന്നെ ഊണു കഴിക്കണ പരിപാടിയേ ഇല്ലായിരുന്നു.

എല്ലാ വിഭവങ്ങളും കൂട്ടി ഒരൂണ്..!

അതെത്ര രസകരമാണ്...!!

എത്ര ഊർജ്ജദായകമാണ്....!!!

ഞാൻ അടുത്തു കണ്ട ഒരു കസേരയിൽ ഇരിക്കാനായി തുടങ്ങിയതും പെട്ടെന്നു നിന്നു.

ഊണിന്റെ ചാർജ് എത്രയാവും....?

എന്റെ പോക്കറ്റിന്റെ വലിപ്പം എനിക്കല്ലെ അറിയൂ. വാതിലിന്റടുത്ത് മേശക്കു പിറകിലിരിക്കുന്ന ചെറുപ്പക്കാരന്റെ അടുത്തു ചെന്ന് ശബ്ദം താഴ്ത്തി മറ്റാരും കേൽക്കാതെ ചോദിച്ചു.

“ഊണിന് എത്രയാ...ചാർജ്ജ്...?” അയാൾ എന്നെയൊന്നു നോക്കിയിട്ട് പറഞ്ഞു.

”നാലു രൂപാ...” അതെത്രയെന്നു കഴിഞ്ഞ ഒരു മാസം കൊണ്ട് ഞാൻ മനസ്സിലാക്കിയിരുന്നു. എന്റെ കയ്യിൽ ഒരു ദിനാറിന്റെ നോട്ടുണ്ടായിരുന്നു.


ഞാൻ കസേരയിൽ ചെന്നിരുന്നതും കാഷിലിരുന്ന പയ്യൻ ഉറക്കെ വിളിച്ചു പറഞ്ഞു

‘ ഒരു കേരള..... മൂട്ട...!!‘

അതു കേട്ടതും ഞാൻ ഞെട്ടിത്തിരിഞ്ഞ് കാഷിയറെ നോക്കി.....??!!!

“കേരള മൂട്ടയൊ...???


ബാക്കി അടുത്ത പോസ്റ്റിൽ.....

18 comments:

Typist | എഴുത്തുകാരി said...

ഇത്തിരി നീണ്ടതാണെങ്കിലും നന്നായി പറഞ്ഞിരിക്കുന്നു. പലതും വായിച്ചപ്പോള്‍ സങ്കടവും തോന്നി. ബാക്കി വായിക്കാനായി കാത്തിരിക്കുന്നു.

siva // ശിവ said...

ഞാന്‍ ഇതിന്റെ ആദ്യഭാഗം വായിച്ചിരുന്നു.... ഈ ജീവിതാനുഭവങ്ങള്‍ എന്നെ വല്ലാതെ സ്വാധീനിക്കുന്നു....

ബിന്ദു കെ പി said...

ഈ അനുഭവങ്ങൾ വല്ലാതെ ഉള്ളിൽ തട്ടുന്നതാണ്....

വയനാടന്‍ said...

തുടരട്ടെ സുഹ്രുത്തേ തുടരട്ടേ

ശ്രീ said...

"എന്തിനെന്നറിയാതെ കണ്ണുകള്‍ നിറഞ്ഞു. ഇടതു കൈത്തണ്ട കൊണ്ട് കണ്ണു തുടച്ചിട്ട് വേഗം കഞ്ഞി കുടിച്ചു. ഇത്രയും സ്വാദോടെ ഇതിനു മുന്‍പു കുടിച്ചിട്ടില്ലന്നു തോന്നി."

ആദ്യമായി വീട്ടില് നിന്നും മാറി നിന്നപ്പോള്‍ സ്വയം കഞ്ഞി വച്ച് കുടിയ്ക്കുമ്പോള്‍ എനിയ്ക്ക് തോന്നിയത് അങ്ങനെ തന്നെ എഴുതിയിരിയ്ക്കുന്നു.

ആകാംക്ഷ കൂടി വരുന്നു... ബാക്കി എന്നാ മാഷേ?

ഓണാശംസകള്‍!

പാവപ്പെട്ടവൻ said...

കുടിയേറ്റ പെട്ടവന്റെ ജീവിത നിലാവാരങ്ങളില്‍ വളരുന്ന കഥ ഇഷ്ടപ്പെട്ടു
ഓണാശംസകള്‍

Appu Adyakshari said...

ഈജിപ്റ്റ്‌ കാരന്റെ kuudeyulla താമസവും ജോലിയും. ചതി pattikkaanum ennathil samshayam ഒന്നും ഇല്ല കേട്ടോ...

അഭി said...

നന്നായിരിക്കുന്നു,കഞ്ഞി വളരെ സ്വാദോടെ കഴിച്ചു എന്ന് പറഞ്ഞപ്പോള്‍ അത് ശരിക്കും ഫീല്‍ ചെയ്തു .പിന്നെ വാഷ്‌ ബസിനില്‍ മുത്രം ഒഴിച്ചത് ഞാന്നും നിവര്‍ത്തിയില്ലാതെ ഒരു ദേവസം ചെയ്തിട്ടുള്ളതാണ്‌ , ബാക്കി പ്രതിക്ക്ഷിക്കുന്നു

jyo.mds said...

താങ്കളുടെ ജീവിതാനുഭവം മനസ്സിനെ സ്പര്‍ശിച്ചു.

monu said...

ആദ്യമായി മോട്ടാ ബാരിക്ക് എന്ന് കേട്ടപ്പോള്‍ . ഇതെന്തു കുന്തം എന്നു ആലോചിച്ചിരുന്നു... പിന്നയല്ലേ ഇത് എന്താണ് സംഭവം എന്ന് മനസ്സില്‍ ആയതു ...

വീകെ said...

“ എല്ലാവർക്കും എന്റെ ഓണാശംസകൾ..”
===================================
എഴുത്തുകാരിച്ചേച്ചി,
വന്ന് അഭിപ്രായം പ്രകടിപ്പിച്ചതിന് വളരെ നന്ദി.
===================================
ശിവ,
വന്നതിന് വളരെ സന്തോഷം.
===================================
ബിന്ദുച്ചേച്ചി,
വന്നതിന് വളരെ സന്തോഷം.
===================================
വയനാടൻ,
വന്നതിന് വളരെ നന്ദി.
===================================
ശ്രീ,
‘എന്നും എന്നും ഈ കഞ്ഞി തന്നെ..’എന്നു പറഞ്ഞ് അമ്മയോട് വഴക്കിട്ട് പോയ കാലം.പിന്നെ കുറേ കാലം ചോറു തന്നെ...
എന്നാലും ഇതു പോലുള്ള സാഹചര്യങ്ങളിൽ വന്നു പെടുമ്പോൾ കിട്ടുന്ന കഞ്ഞിക്ക് അമ്മയുടെ കഞ്ഞിയേക്കാൾ സ്വാദേറും...
വളരെ നന്ദി ശ്രീ.
===================================
പാവപ്പെട്ടവൻ,
വന്നതിനും അഭിപ്രായത്തിനും നന്ദി.
===================================
അപ്പു മാഷെ,
ഈജിപ്ത്കാരിൽ നിന്നും അനുഭവങ്ങൾ ഉണ്ടൊ..?
പൊതു ധാരണ ശരി തന്നെ.പക്ഷെ നല്ലവരേയും കണ്ടിട്ടുണ്ട്.
വന്നതിനും അഭിപ്രായത്തിനും നന്ദി.
===================================
അഭി,
ഗതി കെട്ടാൽ പുലി പുല്ലും തിന്നും എന്നു കേട്ടിട്ടില്ലെ.. സാഹചര്യമാണ് എല്ലാം നമ്മളെക്കൊണ്ട് ചെയ്യിക്കുന്നത്.
വന്നതിനും കമന്റിനും നന്ദി.
===================================
jyo,
വന്നതിനും കമന്റിനും വളരെ നന്ദി.
===================================
Monu,
നാട്ടിൽ നിന്നും ആദ്യമായിട്ട് വരുമ്പോൾ ഇതൊക്കെ കേട്ട് വാസ്തവത്തിൽ അത്ഭുതം തോന്നും.
വന്നതിനും കമന്റിനും വളരെ നന്ദി.
===================================

Anonymous said...

ശ്വാസമടക്കിപ്പിടിച്ചാണ്‌ ഞാൻ വായിച്ചത്‌.അടുത്തതിന്‌ കാത്തിരിക്കുന്നു.

ശാന്ത കാവുമ്പായി said...

ശ്വാസമടക്കിപ്പിടിച്ചാണ്‌ ഞാൻ വായിച്ചത്‌.അടുത്തതിന്‌ കാത്തിരിക്കുന്നു.
anonymous alla.pettennu click cheythu poyi

വരവൂരാൻ said...

പൊള്ളിക്കുന്ന ജീവിതം...അനുഭവങ്ങൾ...തുടരുത്തോറും വേദനിപ്പിക്കുന്നല്ലോ ഈ എഴുത്ത്‌..

നന്മകൾ ഉണ്ടാവട്ടെ

വീകെ said...

ശാന്തേച്ചി,
അഭിപ്രായത്തിന് വളരെ നന്ദി.
===================================
വരവൂരാൻ,
വന്ന് ആശിർവദിച്ചതിന് നന്ദി.
===================================

Anil cheleri kumaran said...

വിവരണാതീതം...

lekshmi. lachu said...

kollaam....

sha said...

kollaam...aashamsakal..