Thursday 1 November 2012

നീണ്ടകഥ.. മഴയിലൊരു വിരുന്നുകാരൻ...(13)







കഥ ഇതുവരെ.
അമ്മ ലക്ഷ്മിയും മകൾ കാലിനു സ്വാധീനമില്ലാത്ത ഗൌരിയും അനിയത്തി നിർമ്മലയെന്ന നിമ്മിയും അടങ്ങുന്ന കുടുംബം. മകളുടെ രോഗം മാറാനാവാത്തതിൽ മനം നൊന്ത് അഛൻ മരിച്ചു. ഗൌരിയുടെ ചികിത്സക്കായി ഉള്ളതെല്ലാം വിറ്റുപെറുക്കിയതിനാൽ കിടപ്പാടം ജപ്തിയിലായതിനാൽ പരാശ്രയമറ്റ കുടുംബം ആത്മഹത്യയിൽ അഭയം തേടാൻ തീരുമാനിക്കുന്നു.
ആ രാത്രിയിലെ മഴയിൽ വന്നു കയറിയ അതിഥിയാണ് മാധവൻ. അതിനാൽ ആത്മഹത്യാശ്രമം നടക്കാതെ പോയി.   മാധവനോട് തങ്ങളുടെ ജീവിതകഥ മൂന്നു പേരും കൂടി പറയുന്നു...
 അതിനു ശേഷം മൂവരുടേയും നിർബ്ബന്ധപ്രകാരം മാധവൻ തന്റെ കഥ പറയുന്നു. ഗൾഫിലായിരുന്ന മാധവൻ  കാൽ നൂറ്റാണ്ടിലേറെക്കാലം  തന്റെ കുടുംബത്തിന്റെ  രക്ഷക്കായി ഒറ്റക്ക്  ഗൾഫിൽ കഴിഞ്ഞു. ഭാര്യ ദേവൂനു സുഖമില്യാതായതോടെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിക്കുന്നു.  വീട്ടിലെ  കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞത്  ദേവൂനെ വീണ്ടും ആശുപത്രിയിലാക്കി. ദേവുവിന്റെ ആഗ്രഹ പ്രകാരം മക്കളുടെ വിവാഹം ഒരേ പന്തലിൽ നടത്തി. ദേവുവിന്റെ വിയോഗത്തോടെ അഛനും  മക്കളുമായുള്ള ബന്ധത്തിൽ കാതലായ  വിള്ളൽ വീണു.  മക്കളുടെ അവഗണന സഹിക്കാൻ കഴിയാതെ തന്റെ ചിലവുകൾക്കായി മാധവൻ കൂലിപ്പണിക്കു പോകുന്നു. അസുഖത്തിനു സർക്കാരാശുപത്രിയിൽ പോയ മാധവന് ഒരു തിരിച്ചരിയൽ പോലുമില്ലാത്തത് വലിയ വിഷമമുണ്ടാക്കി. ഇതെല്ലാം മക്കൾക്കുണ്ടാക്കിയ നാനക്കേട് ചില്ലറയല്ല. അതും പറഞ്ഞുണ്ടായ വഴക്കിൽ നാട്ടുകാർ ഇടപെടേണ്ടി വന്നു.... നടുവേദന കലശലായത് തരമാക്കി മൈസൂറിൽ കൊണ്ടുപോയി ചികിത്സിക്കാമെന്നു പറഞ്ഞ കൊണ്ടുപൊയ അഛൻ മാധവനെ മൈസൂർ കാട്ടിൽ ഉപേക്ഷിച്ച് മക്കൾ കടന്നു കളയുന്നു. വന്യമൃഗങ്ങളുടെ ഒന്നും ആക്രമണത്തിനിരയാകാതെ  ലോറിത്തൊഴിലാളികൾ മാധവനെ രക്ഷപ്പെടുത്തി.  ഒരു വർഷത്തിനു ശേഷം മാധവൻ അപ്രതീക്ഷിതമായി  ഒരു നിയോഗം പോലെ  ലക്ഷ്മിയുടേയും കുടുംബത്തിന്റേയും അടുക്കൽ എത്തിച്ചേരുന്നു. അപ്രതിക്ഷിതമായി വീണു കിട്ടിയ ഒരു മെസ്സിന്റെ ചുമതല മാധവന്റെ നേതൃത്വത്തിൽ ലക്ഷ്മിയും കുടുംബവും ഏറ്റെടുക്കുന്നു. ഈ വരുമാനം കോണ്ട്  ജപ്തി വരെയെത്തിയ  ബാങ്കിലെ കടം അടച്ചു തീർക്കാനാവും എന്ന ആത്മവിശ്വാസം ആ കുടുംബം ഒരു പുതുജീവിതത്തിനു തെയ്യാറാവുന്നു. അതോടെ അസൂയാലുക്കൾ മാധവനേയും  ലക്ഷ്മിയുടെ കുടുംബത്തേയും ചേർത്ത് അപവാദങ്ങൾ  പരത്തുന്നു. അപവാദത്തിൽ നിന്നും രക്ഷപ്പെടാനായി തങ്ങളുടെ രണ്ടാനച്ചനായി മാധവനെ  മക്കൾ തീരുമാനിക്കുന്നെങ്കിലും, അതൊരു പരിഹാരമല്ലെന്നും അപവാദങ്ങളുടെ കാരണങ്ങളും മറ്റും അവരെ പറഞ്ഞ് ബോദ്ധ്യപ്പെടുത്തുന്നു. ഒരു ദിവസം നിമ്മിയുടെ പഴയ സഹപാഠി  സുനിത തന്റെ സഹോദരന് വേണ്ടി നിമ്മിയെ വിവാഹമാലോചിച്ച് നേരിട്ടു വരുന്നു. ഗൌരിയെ ഈയവസ്ഥയിൽ വിട്ടിട്ട് പോകാൻ മനസ്സില്ലെന്നു പറഞ്ഞ്  നിമ്മി എതിർക്കുന്നു. ചൊവ്വാദോഷമുള്ള  ഗൌരിയെ കെട്ടുന്നവൻ മുന്നുമാസത്തിൽ കൂടുതൽ ജീവിക്കില്ലെന്ന ജ്യോത്സ്യന്റെ പ്രവചനം പറഞ്ഞ് ഗൌരിയും വിവാഹത്തെ എതിർക്കുന്നു. മനസ്സു മടുത്ത മാധവന് പെട്ടെന്ന്  അസുഖം കൂടി ആശുപത്രിയിൽ കൊണ്ടു പോകുന്നു.   രണ്ടുപേരും വിവാഹത്തിന്  ഓരോ കാരണങ്ങൾ പറഞ്ഞ് പിന്മാറുന്നത് മാധവനും ലക്ഷ്മിക്കും വല്ലാത്ത നോവായി മാറി.

തുടർന്നു വായിക്കുക..

 ആത്മഹത്യാ കുറിപ്പ്

തന്റെ കൈത്തണ്ടയിൽ തലവച്ചു കിടക്കുന്ന ഗൌരിയുടെ തലമുടിയിൽ വെറുതെ കോതിക്കൊണ്ട് മാധവൻ മുകളിലേക്കും നോക്കി കിടന്നു.
ഒന്നു മാത്രം മാധവന്റെ മനസ്സിലും കോറിയിട്ടു.
‘എന്തെങ്കിലും ഒരു മിറാക്കിൾ സംഭവിച്ചാലെ ഇതിങ്ങ്‌ളെ രക്ഷപ്പെടുത്താൻ പറ്റൂ...!!’

കുറേ നേരത്തേക്ക് ആരുമൊന്നും മിണ്ടിയില്ല...
ഓരോരുത്തരും ഓരോ ലോകത്തായി ചുറ്റിത്തിരിഞ്ഞു...
ലക്ഷ്മി എന്തൊ മറന്നുപോയതു പോലെ പെട്ടെന്നെഴുന്നേറ്റ് അകത്തേക്കു പോയി. അകത്ത് മിക്സിയുടെ ശബ്ദം കേട്ടു. നിമ്മിയും ഗൌരിയും പരസ്പ്പരം നോക്കിയിട്ട്  ‘ഇപ്പോഴെന്തിനാ അമ്മക്ക് മിക്സിയിൽ..’ എന്ന് ആത്മഗതം ചെയ്തു.
നിമ്മി ഗൌരിയുടെ വണ്ടിയും തള്ളിക്കൊണ്ട് മുന്നോട്ട് നീങ്ങാൻ തുടങ്ങിയെങ്കിലും അവൾ ബ്രേക്കിട്ടു. മാധവന്റെ മുഖം തന്റെ നേരെ തിരിച്ചിട്ട് ഗൌരി പറഞ്ഞു.
“മാമൻ വിഷമിക്കണ്ടാട്ടൊ. ഇത്രയും വരെ എത്തിയില്ലെ നമ്മൾ.. നമ്മൾക്കായി ദൈവം എന്തൊക്കെയോ കരുതി വച്ചിട്ടുണ്ട്. എന്റെ മനസ്സ് അങ്ങനെ പറയുന്നു.”
തന്റെ മുഖത്ത് തലോടിയിരുന്ന ഗൌരിയുടെ കൈയ്യിൽ പിടിച്ച് മാധവൻ പറഞ്ഞു.
“അതുവരെ കാത്തിരിക്കുമ്പോഴേക്കും നിമ്മിക്കു വന്ന ആ നല്ല പയ്യൻ നഷ്ടപ്പെട്ടാലൊ മോളെ.. നീറിക്കൊണ്ടിരിക്കുന്ന നിങ്ങടമ്മയും അതുവരെ നിങ്ങളേയും കാത്തിരിക്കുമെന്ന് എന്താ ഉറപ്പ്...?” 
നിമ്മിയുടേയും  ഗൌരിയുടേയും മുഖം വിവർണ്ണമായതല്ലാതെ, അവർ അതിനു മറുപടിയൊന്നും പറഞ്ഞില്ല.
ബ്രേക്കിൽ നിന്നും കയ്യെടുത്ത ഉടനെ നിമ്മി വണ്ടി തള്ളിനീങ്ങി.

അവർ പോയ ഉടനെ ലക്ഷ്മി മാധവനുള്ള ഭക്ഷണവുമായി വന്നു.
ഭക്ഷണത്തിന്റെ രൂപം കണ്ടതും മാധവന് ചെറിയൊരു ചിരിയൂറി.
“ഡോക്ടർ പറഞ്ഞത് ഓർമ്മയിൽ കിടപ്പുണ്ടല്ലെ...”
“ഇത്രനാളും ചോറു തരുമ്പോൾ വളരെ കുറച്ചല്ലെ കഴിക്കാറുള്ളു. അതും എത്ര നേരം വായിലിട്ട് ചവച്ചരച്ചിട്ടാ ഇറക്കാറ്...! അതെന്തുകൊണ്ടാണെന്ന് ഇന്നു ഡോക്ടർ പറഞ്ഞപ്പോഴല്ലെ മനസ്സിലായത്. അന്നേ പറഞ്ഞിരുന്നെങ്കിൽ ഇതുപോലെ മിക്സിയിൽ അടിച്ച് തരുമായിരുന്നില്ലെ...?”

പെട്ടെന്ന് മാധവന് തന്റെ ദേവുവിനെ ഓർമ്മ വന്നു...
ഒരു നിമിഷം നിശ്ശബ്ദതയിലാണ്ട മാധവൻ കൃതാർത്ഥതയോടെ ലക്ഷ്മിയുടെ മുഖത്ത് ഉറ്റു നോക്കി.
ആ നോട്ടത്തിന്റെ അർത്ഥം മനസ്സിലാകാതെ ലക്ഷ്മി ഒന്നു പതറിയോ...?
അറിയാതെയെങ്കിലും തല കുനിഞ്ഞുപോയി.
ഇത്തരം നിസ്സാര കാര്യങ്ങൾ ഒക്കെ ലക്ഷ്മി ശ്രദ്ധിച്ചിരുന്നുവെന്ന അറിവ് മാധവന് വല്ലാത്തൊരു ചാരിതാർത്ഥ്യം നൽകി. മാധവൻ നോട്ടം പിൻവലിച്ചിട്ട് പറഞ്ഞു.
“നിങ്ങൾ ഒരു വല്ലാത്ത ചുറ്റുപാടിലായിരുന്നു ഞാൻ വരുമ്പോൾ... അതിനിടക്ക് എന്റെ ഇത്തരം പ്രശ്നങ്ങളൊന്നും ഒരു പ്രശ്നമേ ആയിരുന്നില്ല...അസുഖക്കാരനും ഒന്നുമില്ലാത്തവനുമായ ഞാൻ നിങ്ങൾക്കൊരു ഭാരമായി മാറുമോന്നായിരുന്നു എന്റെ പേടി...”
അതുകേട്ട് ലക്ഷ്മി പറഞ്ഞു.
“എന്നിട്ടോ...? ഞങ്ങളല്ലെ ഭാരമായത്....!”
“ഹേയ്... ആരും ആർക്കും ഭാരമൊന്നുമായില്ല. എല്ലാവരും അവരുടേതായ പണികൾ ചെയ്ത് ഇവിടം വരെ എത്തി. അങ്ങനെ ചിന്തിച്ചാൽ മതി... നിമ്മിയുടെ കല്യാണം നടത്താൻ എന്തു വഴിയെന്നാ ഞാൻ ആലോചിക്കുന്നത്..”
“കല്യാണമെന്നൊക്കെ പറയുമ്പോൾ, അത്ര എളുപ്പമാണൊ കാര്യങ്ങൾ...? എല്ലാം ശരിയായാൽ തന്നെ അവൾക്ക് എന്തെങ്കിലും കൊടുക്കണ്ടെ... എവിടെന്നെടുത്തു കൊടുക്കും...?”
“അവർ ഒന്നും ചോദിച്ചിട്ടില്ലല്ലൊ.....”
“അത്രയും വരെ എത്തുമ്പോഴല്ലെ അതൊക്കെ അറിയൂ... എന്നാലും നമ്മൾ കരുതണ്ടെ..?”
 “ങൂം..” ലക്ഷ്മി പറഞ്ഞത് ശരിയാണെന്ന അർത്ഥത്തിൽ  മാധവൻ തലയാട്ടി.

കുറച്ചു നേരത്തേക്ക് ഒരു നിശ്ശബ്ദത പരന്നു.
പിന്നെ ആരോടെന്നില്ലാതെ ലക്ഷ്മി പറഞ്ഞു.
“ആധാരം ആണെങ്കിൽ ബാങ്കിലുമാണ്...!”
അതുകേട്ട മാധവൻ പെട്ടെന്ന് എഴുന്നേറ്റിരുന്നു...
എന്നിട്ട് ലക്ഷ്മിയുടെ മുഖത്തേക്കു നോക്കിയ മാധവൻ, ഏതോ ആലോചനയിൽ ഒന്നു മുരടനക്കിയിട്ട് ചോദിച്ചു.
“കുറച്ച് സ്ഥലം വിറ്റാലൊ ലക്ഷ്മി..?”
“ബാങ്കിലെ കടം തീർക്കാതെ ആധാരം കിട്ടില്ലല്ലൊ...”
“ഇന്നാള്  സെയ്തൂം കണാരനും കൂടി സംസാരിക്കുന്നത് കേട്ടതാ... പാലവും പുതിയ റോഡുമൊക്കെ വരികയല്ലെ. ഈ പ്രദേശത്തെ സ്ഥലത്തിനൊക്കെ പെട്ടെന്ന് വില കേറിയത്രെ. ആളുകൾ പണവുമായി ഓടി നടക്കുകയാ, കിട്ടുന്നതത്രയും വാങ്ങിച്ചിടാൻ....!”
“ഇപ്പോൾ പാതിയിലധികവും നമ്മൾ ബാങ്കിൽ അടച്ചിട്ടുണ്ടാകില്ലെ.. ബാക്കിയുള്ളതല്ലെ കൊടുക്കേണ്ടതുള്ളു...”
മാധവൻ തലയൊന്നാട്ടിയിട്ട് പറഞ്ഞു.
“ഏതായാലും നാളെ വൈകുന്നേരം പോയി കോൺട്രാക്ടർ തോമസ്സിനെ ഒന്നു കാണണം. അദ്ദേഹത്തോടു പറഞ്ഞാൽ ഏറ്റവും നല്ല വിലയും വാങ്ങാനുള്ള ആളേയും സംഘടിപ്പിച്ചു തരും. ഒരു ചതിവിലും പെടാതെ കാര്യം സാധിച്ചു കിട്ടും...”
അപ്പോഴും ലക്ഷ്മിക്ക് സംശയമായിരുന്നു.
“നിമ്മി സമ്മതിച്ചിട്ടു പോരെ മുന്നോട്ടു പോകുന്നത്...”
“നമുക്ക് എല്ലാം സ്വരുക്കൂട്ടിവച്ച് കരുതിയിരിക്കാം....!”

അന്ന് വലിയ സന്തോഷത്തിലായിരുന്നു ലക്ഷ്മി... 
അല്ലെങ്കിലും മാധവനുമായി സംസാരിച്ചു കഴിയുമ്പോഴേക്കും ലക്ഷ്മി സന്തോഷവതി ആവാറുണ്ട്. എന്തിനും അദ്ദേഹത്തിന്റെ അടുക്കൽ മറുപടി ഉണ്ട്. ആ മറുപടി കേൾക്കുമ്പോൾ തന്നെ ആശ്വാസം കിട്ടും...!
ഒരാളെയെങ്കിലും പുറത്തിറക്കാൻ കഴിഞ്ഞാൽ....
അന്ന് ലക്ഷ്മി സുഖമായിട്ടുറങ്ങി...
ഉറക്കമില്ലാതെ മാധവനും...!

പിറ്റേ ദിവസം തോമസ്സിനെ കണ്ടപ്പോൾ സഹായിക്കാമെന്നേറ്റു. ഇപ്പോഴത്തെ വില വച്ച്  പത്തു സെന്റ് വിറ്റാൽ പോലും ബാങ്കിലെ കടം തീർത്തിട്ട് ബാക്കിക്ക് നിമ്മിക്ക് ആവശ്യമായ സ്വർണ്ണാഭരണങ്ങൾ വാങ്ങാൻ കഴിയും, പ്രത്യേകിച്ച് ഒന്നും ചോദിച്ചിട്ടില്ലാത്ത സ്ഥിതിക്ക്.
അടുത്ത ആഴ്ച തന്നെ  മുന്നിലെ റോഡിൽ  മെറ്റൽ വിരിക്കുമെന്നും അതു കഴിഞ്ഞാൽ ഉടൻ  ടാറിങ്  ഉണ്ടാകുമെന്നും തോമസ്സ് തറപ്പിച്ചു പറഞ്ഞു. അതു കൂടി കഴിഞ്ഞിട്ട് വിറ്റാൽ നല്ല വില കിട്ടും. അതിനു മുന്നെ കല്യാണം വന്നാൽ ആവശ്യമുള്ള പണം തന്ന് സഹായിക്കാമെന്ന് തോമസ്സ് ഏറ്റു. ഏതായാലും ടാറിങ്ങിനു ശേഷം വിറ്റാൽ മതിയെന്ന് തോമസ്സ് ഉപദേശിച്ചു.

അന്ന് മാധവനും നല്ല സന്തോഷത്തിലായിരുന്നു...
അന്നത്തെ രാത്രി സംഭാഷണത്തിൽ ലക്ഷ്മിയോടത് പറയുകയും ചെയ്തു...
തോമസ്സ് സഹായിക്കാമെന്ന് പറഞ്ഞെന്നു കേട്ടപ്പോൾ ലക്ഷ്മി ശരിക്കും വീർപ്പു മുട്ടി...
അപ്പോഴും ലക്ഷ്മിയുടെ മനസ്സ് ചോദിച്ചത് ഇതാണ്.
‘തങ്ങൾക്ക് വേണ്ടി ഇത്രയും കഷ്ടപ്പെടാൻ മാത്രം ഈ മനുഷ്യൻ തങ്ങൾക്കാരാണ്...?’

ഒരാഴ്ച കഴിഞ്ഞിട്ടും മാധവൻ ലാബിൽ പോയി റിസൽട്ടു വാങ്ങാൻ തയ്യാറയില്ല.
എല്ലാവരും മാ‍റി മാറി നിർബ്ബന്ധിച്ചിട്ടും മാധവൻ ഒഴിഞ്ഞുമാറി നടന്നതേയുള്ളു.  സെയ്തുവും കണാരനും ബഷീറും ഒക്കെ ആവുന്നത്ര നിർബ്ബന്ധിച്ചു. ‘പിന്നെയാവട്ടെ..’ ‘ഇപ്പോൾ കുഴപ്പമൊന്നുമില്ലല്ലൊ..’ എന്നൊക്കെ പറഞ്ഞാണ്  ഒഴിഞ്ഞുമാറിയത്.
അതിന്റെ റിസൽറ്റ് എന്തായിരിക്കുമെന്ന് മാധവന് നല്ല നിശ്ചയമുണ്ടായിരുന്നു...
റിസൽട്ട് കിട്ടിയാൽ അതോടെ എല്ലാവരും അറിയും...
പിന്നെ താൻ ഒരു മഹാരോഗിയായി ജീവിക്കേണ്ടി വരും...
ഈ കുടുംബത്തിലെ സന്തോഷം അതോടെ അവസാനിക്കും...
താനായിട്ട് അതിന് കളമൊരുക്കിക്കൂടാ...!

ഒരു ദിവസം വൈകുന്നേരമാണ്  ബഷീർ സൈക്കിളിൽ കിതച്ചെത്തി ആ വാർത്ത അറിയിച്ചത്.
“ലക്ഷ്മിച്ചേച്ചീ... നിമ്മിച്ചേച്ചിക്ക് കല്യാണം ആലോചിച്ച സുനിലേട്ടൻ വന്നു. ടെസ്സിച്ചേച്ചിയാ പറഞ്ഞത്...!”
എല്ലാവരുടേയും മുഖത്ത്  സന്തോഷം പ്രകടമായെങ്കിലും നിമ്മി മുഖം എടുത്തുകെട്ടി അകത്തേക്കു പോയി. ബഷീർ വീണ്ടും പറഞ്ഞു.
“പിന്നെ, നാളെ ചിലപ്പോൾ ഇങ്ങോട്ടു വരുമെന്ന് പറഞ്ഞു. നിമ്മിച്ചേച്ചിയെ സുനിലേട്ടന് ഒന്നു കാണണമെന്ന്...!”
അതോടെ എല്ലാവരും ഗൌരവത്തിലായി...
സംഗതി എടുത്തപിടിയാലെ നടക്കുകയാണല്ലൊ...
നിമ്മിയാണെങ്കിൽ ഇതുവരെ സമ്മതിച്ചിട്ടുമില്ല...
ലക്ഷ്മിയുടെ നെഞ്ചിടിപ്പ് കൂടിക്കൂടി ഒരു തരം വിറയലായി മാറി...
ഒരു സമാധാനത്തിനായി മാധവന്റെ അടുത്തേക്ക് നടന്നു...
ലക്ഷ്മിയുടെ ആകാംക്ഷപൂണ്ട മുഖത്ത് എഴുതി വച്ചത് വായിച്ച മാധവൻ ശബ്ദം താഴ്ത്തി പറഞ്ഞു.
“അവർ വന്നു കണ്ടുകൊണ്ടു പോട്ടെ... നമ്മൾക്കും ഒന്നു കാണാല്ലൊ. അവനെ കണ്ടു കഴിയുമ്പോൾ നിമ്മി ചിലപ്പോൾ സമ്മതിച്ചാലൊ...?”
അതുകേട്ട് ലക്ഷ്മി തലകുലുക്കിയതേയുള്ളു....
സന്തോഷം തിരതല്ലുന്ന ആ മനസ്സിൽ മാധവനോടുള്ള ആരാധനയോടെ, രണ്ടു കയ്യും കൂപ്പിയ പോലെ താടിക്കു കൊടുത്ത് നിശ്ശബ്ദം നിന്നതേയുള്ളു ലക്ഷ്മി....

അന്നത്തെ  ഹോട്ടലിലെ രാത്രി സംഭാഷണങ്ങളിൽ (നിമ്മി അതിനു പേരിട്ടത് ‘ഡെസ്ക് ടോക്’ എന്നാണ്.) നാളത്തെ സുനിലിന്റെ വരവും മറ്റുമായിരുന്നു ചർച്ച. ചേച്ചിയുടെ കാര്യത്തിൽ ഒരു തീരുമാനമാകാതെ, നിമ്മി ഒരു വിവാഹത്തിന് തെയ്യാറല്ലെന്ന് തീർത്തു പറഞ്ഞു. ഗൌരി ഉൾപ്പടെ ദ്വേഷ്യപ്പെട്ടെങ്കിലും അവൾ ഇടംതിരിഞ്ഞു തന്നെ നിന്നു. പെട്ടെന്ന് വിഷയം മാറ്റാനെന്നോണം നിമ്മി മാധവന്റെ നേരെ തിരിഞ്ഞു.
“മാമാ.. എന്തൊക്കെ ആയാലും ഞാൻ നാളെ പോയി മാമന്റെ  മെഡിക്കൽ റിസൽറ്റ് വങ്ങിക്കൊണ്ടു വരും... തീർച്ച....”
ഉടനെ തന്നെ ഗൌരിയും ലക്ഷ്മിയും അതിനെ സപ്പോർട്ട് ചെയ്തു. മൂന്നു പേരുടേയും നിർബ്ബന്ധം സഹിക്കവയ്യാതായപ്പോൾ മാധവൻ സമ്മതിച്ചു.
“അത് വാങ്ങിച്ചിട്ട് എന്തു ചെയ്യാനാ.. എന്നെ ആശുപത്രിയിൽ കിടത്താനാ...?” മാധവൻ 
“തീർച്ചയായും... കിടത്തി ചികിത്സിക്കേണ്ടി വന്നാൽ അങ്ങനെ ചെയ്യും...!"
നിമ്മിയുടെ വാക്കുകൾക്ക് പിൻബലമേകി ഗൌരി പറഞ്ഞു.
“അല്ലാതെ മാമന്റെ മക്കളെപ്പോലെ മാമനെ ഞങ്ങൾ ഒരിക്കലും ഉപേക്ഷിക്കില്ല...!”
അതുകേട്ട് ലക്ഷ്മി സ്വയം താടിക്കു കൈ കൊടുത്തിട്ട് പറഞ്ഞു.
“എന്നാലും ഈ അഛന്റെ മക്കളായി ജനിച്ചിട്ടും, അവരെങ്ങനെ ഇത്ര ദുഷ്ടന്മാരായി...?”
അതു കേട്ടതോടെ മാധവൻ ലക്ഷ്മിയോട് ‘അരുതെന്ന്’ കൈ കൊണ്ടു വിലക്കി.
ഡെസ്ക്കിൽ എഴുന്നേറ്റിരുന്ന മാധവൻ പറഞ്ഞു.
“എന്റെ മക്കളെ അങ്ങനെ വിളിക്കരുത്. അവർ തെറ്റൊന്നും ചെയ്തിട്ടില്ല...!”
അതുകേട്ട് നിമ്മിക്ക് ദ്വേഷ്യം വന്നു.
“എന്താ മാമനീ പറയുന്നെ... ആ കൊടും കാട്ടിൽ മൃഗങ്ങൾക്ക് ഭക്ഷണമാകാൻ മാമനെ എറിഞ്ഞുകൊടുത്ത മക്കൾ ദുഷ്ടന്മാരല്ലെന്നോ..?”
അതുകേട്ടിട്ടൊ, അതോ ആ രംഗം മനസ്സിൽ കണ്ടിട്ടോ എന്തോ ലക്ഷ്മി പെട്ടെന്നു സാരിത്തലപ്പുകൊണ്ടു വായപൊത്തിയെങ്കിലും കണ്ണുകൾ നിറഞ്ഞൊഴുകി. അതു കണ്ട് ഗൌരിയും നിറഞ്ഞ കണ്ണുകളോടെ അമ്മയെ കെട്ടിപ്പിടിച്ചു.
“ഇല്ല മക്കളെ... ഞാൻ അങ്ങനെ വിശ്വസിക്കുന്നില്ല....!” 
എല്ലാവരേയും ഒന്നു നോക്കിയിട്ട് മാധവൻ തുടർന്നു.
“എന്നിട്ടും ഞാൻ മരിച്ചില്ലല്ലൊ... എന്നെ കാട്ടുമൃഗങ്ങളും ഉപദ്രവിച്ചില്ലല്ലൊ...! എന്താ കാരണം...?”
ആരും ഉത്തരമൊന്നും പറഞ്ഞില്ല. മാധവൻ തന്നെ തുടർന്നു.
“ഞാനങ്ങനെ മരിക്കേണ്ടവനല്ല...!”
അതു കേട്ട് ഗൌരി പറഞ്ഞു.
“എന്നിട്ടും മാമൻ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചില്ലെ, ഒരു കത്തെഴുതി വച്ചിട്ട്...!!”
അതുകേട്ട് ഞെട്ടിയ മാധവൻ
“ഞാനോ...?”
മാധവനതൊരു പുതിയ അറിവായിരുന്നു....

ഗൌരി വേഗം തന്റെ വണ്ടിയുടെ ഇടതു വശത്തെ കൈത്താങ്ങിന്റെ അടിയിലെ ഒരു കീശയിൽ നിന്നും ആദ്യം ഒരു കണ്ണെട പുറത്തെടുത്തു. അതവളുടെ അഛന്റെ കണ്ണടയായിരുന്നു. തന്നെ ഒരുപാട് സ്നേഹിച്ച്, തനിക്കു വേണ്ടി ഈ കുടുംബത്തെ വരെ മറന്ന് വിറ്റുപെറുക്കി ചികിത്സിച്ചിട്ടും ഭേദമാക്കാൻ കഴിയാത്തതിൽ ഹൃദയം തകർന്നു മരിച്ച പ്രിയപ്പെട്ട അഛന്റെ ഓർമ്മക്കായി ആ കണ്ണട സ്വന്തമാക്കിയിരുന്നു. എന്നും അതവളുടെ സന്തതസഹചാരിയായ ചക്രകസേരയോടൊപ്പം അവളത് സൂക്ഷിച്ചു. ഒറ്റക്കാവുമ്പോൾ ആ കണ്ണടയെടുത്ത് മുഖത്ത് വച്ച് പഴയ ഒർമ്മകളിൽ ലയിക്കും. തന്നെ എടുത്ത് തോളത്തിട്ട് ആശുപത്രികൾ തോറും  പ്രതീക്ഷയോടെ ഓടി നടന്ന അഛന്റെ ദയനീയ ചിത്രങ്ങൾ മനസ്സിൽ തെളിയും. പിന്നെ വെറുതെ കണ്ണുകൾ നിറഞ്ഞൊഴുകും. തന്റെ സങ്കടങ്ങൾ  ആ കണ്ണീരിലൂടെയാണ് അവൾ ഒഴുക്കി കളയാറ്. അതുകഴിഞ്ഞാൽ തെല്ലൊരു ആശ്വാസം തോന്നും...

തന്റെ പ്രിയപ്പെട്ട ആ കണ്ണടക്കടിയിൽ നിന്നും പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ ഒരു വെള്ളക്കടലാസ് എടുത്ത് നിവർത്തിയിട്ട് അവൾ വായിച്ചു. 
“ജീവിത നൈരാശ്യം മൂലം ഞാൻ ആത്മഹത്യ ചെയ്യുന്നു. എന്റെ മരണത്തിൽ മറ്റാർക്കും പങ്കില്ല. എന്റെ ശവം മറവു ചെയ്യുന്നതിലേക്കായി ഈ കടലാസ്സിനോടൊപ്പം 3000 രൂപയും വച്ചിട്ടുണ്ട്. എന്ന്...”
അതുകേട്ട് മാധവൻ കണ്ണുംതള്ളി ഇരുന്നു...!
നിമ്മിയും ലക്ഷ്മിയും എന്തൊ അത്ഭുതം കണ്ട കണക്കെ വായും പൊളിച്ചു നിന്നു....!

തുടരും....

16 comments:

വീകെ said...

എല്ലാ വായനക്കാർക്കും “കേരളപ്പിറവിദിനാശംസകൾ...”

ചാര്‍ളി (ഓ..ചുമ്മാ ) said...

രണ്ടാഴ്ചയായി നോക്കിയിരുന്നിട്ട് കേരളപ്പിറവി ദിനത്തിലെത്തിയല്ലോ.
ആശംസകള്‍.....

പട്ടേപ്പാടം റാംജി said...

അച്ഛന്റെ കുറിപ്പിലൂടെ മാധവനെ ഒന്ന് പരീക്ഷിക്കുന്നതായിരിക്കും ഗൌരി അല്ലെ?
തുടരട്ടെ.

African Mallu said...

അവസാനം ഒരു സസ്പെന്‍സും കൊള്ളാം വായിക്കുന്നുണ്ട് തുടരട്ടെ

Cv Thankappan said...

തുടരട്ടെ.................
ആശംസകള്‍

ajith said...

കഥ മുന്നോട്ട് പോട്ടെ
ആശംസകള്‍

വീകെ said...

ചാർളി,
പട്ടേപ്പാടം റാംജി,
ആഫ്രിക്കൻ മല്ലു,
സിവി തങ്കപ്പൻ
അജി,
വരവിനും വായനക്കും എല്ലാവർക്കും വളരെ നന്ദി.

ramanika said...

ഗൌരി സ്വന്തം അച്ഛനെ ഓര്‍ത്തത്‌ കണ്ണു നിറച്ചു ........
തുടരട്ടെ......................

പഥികൻ said...

ഇത്തവണ എന്തു ട്വിസ്റ്റാണാവോ...

Muralee Mukundan , ബിലാത്തിപട്ടണം said...

എല്ലാം ജീവിത പരീക്ഷണങ്ങൾ അല്ലേ ഭായ്

ബെഞ്ചാലി said...

കഥ തുടരട്ടെ... ആശംസകള്‍

വിനുവേട്ടന്‍ said...

അപ്പോൾ പിന്നെ ആ കത്ത് എഴുതിയത് ആരാണ് അശോകൻ മാഷേ? അതിന്റെ പിന്നിൽ ആരുടെയോ കറുത്ത കരങ്ങളുണ്ടല്ലോ അപ്പോൾ...

വീകെ said...

രമണിക,
പഥികൻ,
ബിലാത്തിച്ചേട്ടൻ,
ബെഞ്ചാലി,
വിനുവേട്ടൻ,
എല്ലാവരുടേയും വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.

jyo.mds said...

ചിന്നുവിന്റെ വീട്ടിലേക്ക് എത്തിനോക്കിയിട്ട് കാലം കുറച്ചായി.ഞാന്‍ പിന്നീട് ആദ്യം മുതല്‍ വായിച്ചോളാം.കഥ തുടരെട്ടെ.ആശംസകള്‍.

വീകെ said...

കുറേക്കാലമായി ജ്യോച്ചേച്ചിയെ കാണാതെ വിഷമിച്ചിരിക്കുകയായിരുന്നു. എന്തായാലും ഓർമ്മ വച്ച് വന്നല്ലൊ. സന്തോഷം.. വളരെ നന്ദി.

Echmukutty said...

വൈകിയായാലും ഹാജരുണ്ട് കേട്ടോ.