Friday 15 February 2013

നീണ്ടകഥ. മഴയിലൊരു വിരുന്നുകാരൻ.. (20)

കഥ ഇതുവരെ.
അമ്മ ലക്ഷ്മിയും മകൾ കാലിനു സ്വാധീനമില്ലാത്ത ഗൌരിയും അനിയത്തി നിർമ്മലയെന്ന നിമ്മിയും അടങ്ങുന്ന കുടുംബം. മകളുടെ രോഗം മാറാനാവാത്തതിൽ മനം നൊന്ത് അഛൻ മരിച്ചു. ഗൌരിയുടെ ചികിത്സക്കായി ഉള്ളതെല്ലാം വിറ്റുപെറുക്കിയതിനാൽ കിടപ്പാടം ജപ്തിയിലായതിനാൽ പരാശ്രയമറ്റ കുടുംബം ആത്മഹത്യയിൽ അഭയം തേടാൻ തീരുമാനിക്കുന്നു.
 

ആ രാത്രിയിലെ മഴയിൽ വന്നു കയറിയ അതിഥിയാണ് മാധവൻ. അതിനാൽ ആത്മഹത്യാശ്രമം നടക്കാതെ പോയി.   മാധവനോട് തങ്ങളുടെ ജീവിതകഥ മൂന്നു പേരും കൂടി പറയുന്നു...
 അതിനു ശേഷം മൂവരുടേയും നിർബ്ബന്ധപ്രകാരം മാധവൻ തന്റെ കഥ പറയുന്നു. ഗൾഫിലായിരുന്ന മാധവൻ  കാൽ നൂറ്റാണ്ടിലേറെക്കാലം  തന്റെ കുടുംബത്തിന്റെ  രക്ഷക്കായി ഒറ്റക്ക്  ഗൾഫിൽ കഴിഞ്ഞു. ഭാര്യ ദേവൂനു സുഖമില്യാതായതോടെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിക്കുന്നു.  വീട്ടിലെ  കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞത്  ദേവൂനെ വീണ്ടും ആശുപത്രിയിലാക്കി. ദേവുവിന്റെ ആഗ്രഹ പ്രകാരം മക്കളുടെ വിവാഹം ഒരേ പന്തലിൽ നടത്തി. ദേവുവിന്റെ വിയോഗത്തോടെ അഛനും  മക്കളുമായുള്ള ബന്ധത്തിൽ കാതലായ  വിള്ളൽ വീണു. 

 മക്കളുടെ അവഗണന സഹിക്കാൻ കഴിയാതെ തന്റെ ചിലവുകൾക്കായി മാധവൻ കൂലിപ്പണിക്കു പോകുന്നു. അസുഖത്തിനു സർക്കാരാശുപത്രിയിൽ പോയ മാധവന് ഒരു തിരിച്ചരിയൽ പോലുമില്ലാത്തത് വലിയ വിഷമമുണ്ടാക്കി. ഇതെല്ലാം മക്കൾക്കുണ്ടാക്കിയ നാനക്കേട് ചില്ലറയല്ല. അതും പറഞ്ഞുണ്ടായ വഴക്കിൽ നാട്ടുകാർ ഇടപെടേണ്ടി വന്നു.... നടുവേദന കലശലായത് തരമാക്കി മൈസൂറിൽ കൊണ്ടുപോയി ചികിത്സിക്കാമെന്നു പറഞ്ഞ കൊണ്ടുപൊയ അഛൻ മാധവനെ മൈസൂർ കാട്ടിൽ ഉപേക്ഷിച്ച് മക്കൾ കടന്നു കളയുന്നു. 

വന്യമൃഗങ്ങളുടെ ഒന്നും ആക്രമണത്തിനിരയാകാതെ  ലോറിത്തൊഴിലാളികൾ മാധവനെ രക്ഷപ്പെടുത്തി.  ഒരു വർഷത്തിനു ശേഷം മാധവൻ അപ്രതീക്ഷിതമായി  ഒരു നിയോഗം പോലെ  ലക്ഷ്മിയുടേയും കുടുംബത്തിന്റേയും അടുക്കൽ എത്തിച്ചേരുന്നു. അപ്രതിക്ഷിതമായി വീണു കിട്ടിയ ഒരു മെസ്സിന്റെ ചുമതല മാധവന്റെ നേതൃത്വത്തിൽ ലക്ഷ്മിയും കുടുംബവും ഏറ്റെടുക്കുന്നു. ഈ വരുമാനം കോണ്ട്  ജപ്തി വരെയെത്തിയ  ബാങ്കിലെ കടം അടച്ചു തീർക്കാനാവും എന്ന ആത്മവിശ്വാസം ആ കുടുംബം ഒരു പുതുജീവിതത്തിനു തെയ്യാറാവുന്നു. അതോടെ അസൂയാലുക്കൾ മാധവനേയും  ലക്ഷ്മിയുടെ കുടുംബത്തേയും ചേർത്ത് അപവാദങ്ങൾ  പരത്തുന്നു. അപവാദത്തിൽ നിന്നും രക്ഷപ്പെടാനായി തങ്ങളുടെ രണ്ടാനച്ചനായി മാധവനെ  മക്കൾ തീരുമാനിക്കുന്നെങ്കിലും, അതൊരു പരിഹാരമല്ലെന്നും അപവാദങ്ങളുടെ കാരണങ്ങളും മറ്റും അവരെ പറഞ്ഞ് ബോദ്ധ്യപ്പെടുത്തുന്നു.

 ഒരു ദിവസം നിമ്മിയുടെ പഴയ സഹപാഠി  സുനിത തന്റെ സഹോദരന് വേണ്ടി നിമ്മിയെ വിവാഹമാലോചിച്ച് നേരിട്ടു വരുന്നു. ഗൌരിയെ ഈയവസ്ഥയിൽ വിട്ടിട്ട് പോകാൻ മനസ്സില്ലെന്നു പറഞ്ഞ്  നിമ്മി എതിർക്കുന്നു. ചൊവ്വാദോഷമുള്ള  ഗൌരിയെ കെട്ടുന്നവൻ മുന്നുമാസത്തിൽ കൂടുതൽ ജീവിക്കില്ലെന്ന ജ്യോത്സ്യന്റെ പ്രവചനം പറഞ്ഞ് ഗൌരിയും വിവാഹത്തെ എതിർക്കുന്നു. മനസ്സു മടുത്ത മാധവന് പെട്ടെന്ന്  അസുഖം കൂടി ആശുപത്രിയിൽ കൊണ്ടു പോകുന്നു.  

 രണ്ടുപേരും വിവാഹത്തിന്  ഓരോ കാരണങ്ങൾ പറഞ്ഞ് പിന്മാറുന്നത് മാധവനും ലക്ഷ്മിക്കും വല്ലാത്ത നോവായി മാറി.  അതിനിടക്ക് സുനിൽ പെണ്ണു കാണാൻ വരുന്നതായുള്ള വിവരം കിട്ടി. മാധവൻ തന്റെ കഴിഞ്ഞകാല കഥയുടെ ബാക്കി കൂടി പറയുന്നു. കാട്ടിൽ നിന്നും രക്ഷപ്പെട്ടതിനു ശേഷം ചായക്കടയിൽ ജോലിക്കാരനായതും  ആന വന്നു വിരട്ടിയതും,പിന്നെ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിച്ചതും, തട്ടിപ്പറിച്ച ഒരു ലക്ഷവും പിന്നെ  ഇവിടെ എത്തിയതും.

നിമ്മിയെ പെണ്ണു കാണാൻ വന്നു. മാധവന്റെ കുടൽ മുഴുവനും ദ്രവിച്ച്,ഏതു നിമിഷവും മരണം സംഭവിക്കാവുന്ന അവസ്ഥയിലെത്തിയെന്നു കേട്ട് ലക്ഷ്മിക്ക് സ്വബോധം നഷ്ടമായി. പോരുന്ന വഴി അമ്പലത്തിൽ വച്ച് മാധവൻ ഒരു നാടകം പ്ലാൻ ചെയ്തു. ...... രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ നാടകത്തിന്റെ റിഹേഴ്സല്‍ ആവശ്യമില്ലാത്ത കഥപാത്രങ്ങള്‍ അഭിനയം തുടങ്ങി.....  ആ നാടകത്തിന്റെ അവസാനം ലക്ഷ്മിയുടെ നിർബ്ബന്ധത്തിനു വഴങ്ങിയിട്ടെന്നോണം മാധവന് , തന്റെ മകളുടെ പോലും പ്രായമില്ലാത്ത ഗൌരിയുടെ കഴുത്തിൽ താലി കെട്ടേണ്ടി വന്നു.... നിമ്മിയുടെ കല്യാണം നടക്കുമെന്നുറപ്പായി.

 തുടർന്നു വായിക്കുക...

നാടകം സഫലമാകുന്നു...

പക്ഷെ, പിന്നീടുള്ള ഗൌരിയുടെ നീക്കങ്ങൾ, താൻ മനസ്സിൽ ഉദ്ദേശിച്ചത്  അവൾ വായിച്ചറിഞ്ഞതുപോലെ തോന്നിയത് മാധവന്റെ നെഞ്ചിടിപ്പ് ക്കൂട്ടി.
ഗൌരി വിളിച്ചു.
“ദേ... നോക്ക് മാമാ....”
മാധവൻ പതുക്കെ തലതിരിച്ച് നോക്കി.
ഗൌരി താലിമാല പൊക്കി കാണിച്ചിട്ട് പറഞ്ഞു.
“ഈ താലി സത്യമല്ലെ...?”
മാധവൻ തല കുലുക്കി.
“ഇതു എന്റെ കഴുത്തിൽ കെട്ടിത്തന്നത് ഈ കൈകളല്ലെ...?”
 ഗൌരി എന്തു ചോദിച്ച് തന്നെ മുട്ടുകുത്തിക്കാനുള്ള  പുറപ്പാടാണന്നറിയാതെ, അല്ലെങ്കിൽ ഇതൊന്നും ഒരു നാടകമല്ലെന്നു പറയാനാണൊ ഗൌരി ശ്രമിക്കുന്നതെന്നറിയാതെ മാധവൻ കണ്ണുമിഴിച്ച് ഗൌരിയെ നോക്കി......!?



മാധവന്റെ മൌനം ഗൌരിയെ വീണ്ടും ആ ചോദ്യം ചോദിപ്പിച്ചു.
“മാമനല്ലെ എന്റെ കഴുത്തിൽ ഇതു കെട്ടിയത്...”
“ങൂം...!”
പെട്ടെന്ന് ഗൌരിയുടെ മുഖമാകെ വാടി.
പിന്നെ ആരോടെന്നില്ലാതെ പറഞ്ഞു.
“എനിക്കറിയാം... മാമന്റെ ഇഷ്ടത്തോടെയല്ല ഇതെന്ന്. അന്നേരത്തെ ഒരു പ്രതിസന്ധിയിൽ മാനം രക്ഷിക്കാൻ അമ്മ കണ്ടെത്തിയ വഴിയാണിത്...!”

“അങ്ങനെയൊന്നും മോളിതിനെ കാണണ്ട... ആ മാനം രക്ഷിക്കൽ നാട്ടുകാരുടെ കണ്ണിൽ പൊടിയിടാനുള്ള ഒരു തന്ത്രമായിരുന്നെങ്കിലോ...!?”
ഗൌരിയുടെ വിടർന്ന കണ്ണുകൾ മാമന്റെ നേരെ തിരിഞ്ഞു.
“എന്താ മാമനീ പറയുന്നത്....?!!”

സത്യാവസ്ഥ ഇവളോട് തുറന്നു പറഞ്ഞില്ലെങ്കിൽ, താൻ വല്ലാത്തൊരു പ്രതിസന്ധിയിൽ ചെന്നു പെടുമെന്ന് മാധവൻ ഊഹിച്ചു. അതുകൊണ്ട് എല്ലാം  തുറന്നു പറയാൻ തന്നെ തീരുമാനിച്ചു. നാലുപാടും ഒന്നു നോക്കി, വളരെ ശബ്ദം താഴ്ത്തി ചോദിച്ചു.
“ഗൌരിമോളുടെ ഏറ്റവും വലിയ സന്തോഷം ഏതാ...?”
“നിമ്മിയുടെ കല്യാണം... അവളെങ്കിലും രക്ഷപ്പെട്ടുകാണണം...!”

“അതെ... നമ്മുടെ മുന്നിലെ ഏറ്റവും വലിയ പ്രശ്നം നിമ്മിയുടെ കല്യാണമാണ്. അതു നടക്കണമെങ്കിൽ ചേച്ചിയുടെ കല്യാണം കഴിയണമെന്ന് അവളുടെ വാശി. ജാതക ദോഷത്തിന്റെ പേരു പറഞ്ഞ് മോളതിനു സമ്മതിക്കുമോ...?”
“ഇല്ല...”
“പിന്നെന്തു ചെയ്യും...? നിമ്മിക്കു വന്ന  ആ നല്ലൊരു പയ്യനെ നഷ്ടപ്പെടുത്താൻ എന്തായാലും ഞാനൊരുക്കമല്ലായിരുന്നു. ലക്ഷ്മിക്കാണെങ്കിൽ നിങ്ങളെ ദ്വേഷ്യപ്പെടാൻ വയ്യ. അതു കൊണ്ടാ ബലമായിട്ട്, പറയുന്നത് അനുസരിച്ചില്ലെങ്കിൽ  ഞാനിറങ്ങിപ്പോകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി  ലക്ഷ്മിയേക്കൊണ്ട് ഈ നടകം കളിക്കാൻ സമ്മതിപ്പിച്ചത്...!!!”
ഏതോ അവിശ്വസനീയമായ ഒരു കെട്ടു കഥ കേട്ടിരിക്കുന്നതു പോലെ ഗൌരി വായും പൊളിച്ചിരുന്നു.

മാധവൻ നെഞ്ചു തടവി ഉയർന്നു വന്ന ചുമയെ തടുക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ആ നെഞ്ചിൽ ഗൌരിയുടെ കയ്യും സ്ഥാനം പിടിച്ചു. ചുമ താഴ്ന്നപ്പോൾ മാധവൻ ഗൌരിയുടെ രണ്ടു കയ്യും കൂട്ടിപ്പിടിച്ചിട്ട് പറഞ്ഞു.
“മോള് മാമന് വാക്കു തരണം.. ഈ  വിവരം ഒരു കാരണവശാലും  നിമ്മിയെ അറിയിക്കില്ലെന്ന്... അവളറിഞ്ഞാൽ ഒരു പക്ഷെ, വിവാഹത്തിൽ നിന്നും പിന്മാറിയാൽ...?”
ഗൌരി തലയാട്ടിയിട്ട് പറഞ്ഞു.
“ഇല്ല മാമാ... ഞാനൊരിക്കലും പറയില്ല...!”
“ആദ്യം അവളുടെ വിവാഹം ഭംഗിയായി നടക്കട്ടെ. അതു കഴിഞ്ഞിട്ടേയുള്ളു ബാക്കിയൊക്കെ...!?”
“ഊം... ”

പിന്നെയും ഗൌരി എന്തൊക്കെയോ ചിന്താഭാരത്തോടെ  താലിമാലയിൽ തെരുപ്പിടിച്ചു. ആ താലി എടുത്തുയർത്തിയിട്ട്  പറഞ്ഞു.
“ഈ താലി സത്യമാണ്. ഇത് കെട്ടിത്തന്ന കൈകളും സത്യമാണ്. ഇതിനകത്ത് ഒരു നാടകവും ഞാൻ സമ്മതിക്കില്ല....! ഞാനങ്ങനെ വിശ്വസിച്ചോട്ടെ....?”
മാധവൻ തന്റെ കണ്ണുകളടച്ച് തലയൊന്നാട്ടി.
“നിമ്മിയുടെ കല്യാണം കഴിയുന്നതു വരെ ഞാൻ കാത്തിരിക്കും...!”
അതും പറഞ്ഞവൾ മാമന്റെ കൈവെള്ളയിൽ ഒരു ചുംബനമർപ്പിച്ചു....!
പിന്നെ താലി പൊക്കി രണ്ടു കണ്ണിലും മുട്ടിച്ച്  ചുംബിച്ചു.

അപ്പോഴേക്കും ജൂസുമായി ലക്ഷ്മി തിരിച്ചു വരുന്നുണ്ടായിരുന്നു. ഗൌരി പതുക്കെ തന്റെ വണ്ടി ഉരുട്ടിത്തുടങ്ങിയിരുന്നു.
പിന്നാലെ വന്ന നിമ്മി പറഞ്ഞു.
“മാമനിനി ഇവിടെ കിടക്കാൻ ഞങ്ങൾ സമ്മതിക്കില്ല....”
അതുകേട്ട് ഗൌരി പറഞ്ഞു.
“വേണ്ട... നിന്റെ കല്യാണം കഴിയാതെ മാമൻ അകത്തു കയറി കിടക്കില്ലാന്ന് വാശിയിലാ... ഞാനുമതു സമ്മതിച്ചു...!”
അതോടെ മാമനെ ഒന്നുഴിഞ്ഞു നോക്കി, ആ മുഖത്തൊന്ന് തടവിയിട്ട് നിമ്മി പറഞ്ഞു.
“ഇങ്ങനത്തെ വാശിയൊന്നും കൊള്ളില്ലാട്ടൊ മാമാ...”
 നിമ്മി ഗൌരിയേയും തള്ളിക്കൊണ്ട് അകത്തേക്ക് പോയി.


 ദിവസങ്ങൾ എത്ര പെട്ടെന്നാണ് നീങ്ങിയത്.
ചൂട് കുറഞ്ഞത് തെല്ലൊരു ആശ്വാസമാണ് തന്നത്.
രാത്രിയിൽ തണുത്ത കാറ്റ് വീശാനും തുടങ്ങിയതോടെ തവളകളും ചീവീടുകളും മഴയെ വരവേൽക്കാനുള്ള  തങ്ങളുടെ യഞ്ജം ആരംഭിച്ചു കഴിഞ്ഞിരുന്നു. മഴക്കു മുൻപ് ഹോട്ടലിനു മുന്നിലെ റോഡ് മെറ്റൽ വിരിക്കാൻ കഴിയില്ലെന്ന് ബഷീർ പറഞ്ഞു.

മഴ രാത്രിയിൽ കുറേശ്ശെ ചാറാനും തുടങ്ങിയിരുന്നു....

വെറും ഡെസ്ക്കിൽ കാറ്റേറ്റ് കിടക്കുന്ന മാമനെ ഓർത്ത് ഗൌരിക്ക് ഉറക്കം വന്നില്ല. തന്റെ നെഞ്ച് വല്ലാതെ വിങ്ങുന്നതായി ഗൌരിക്ക് തോന്നി. ഈ കട്ടിലിൽ തന്നോടൊപ്പം കിടക്കേണ്ട മാമനെ പുറത്ത് കിടത്തിയത് ഒട്ടും ശരിയായില്ലെന്നവളുടെ അന്തരംഗം മന്ത്രിച്ചു കൊണ്ടിരുന്നു...
തനിയെ എഴുന്നേറ്റ് പോകാൻ കഴിഞ്ഞിരുന്നെങ്കിൽ....
തൊട്ടടുത്ത് കട്ടിലിൽ സുഖമായുറങ്ങുന്ന നിമ്മിയെ കണ്ടതും അവൾ തളർന്നു.  ഒരുവേള ഗൌരിക്ക് കരയണമെന്ന് തോന്നി.
മാമനോട് എന്തോ കഠിനമായ തെറ്റു ചെയ്തെന്ന തോന്നൽ പിന്നേയും പിന്നേയും മനസ്സിനെ ചുട്ടു പൊള്ളിച്ചുകൊണ്ടിരുന്നു.


തോമസ്സ് കോൺട്രാക്ടർ വാക്കു പറഞ്ഞതു പോലെ തന്നെ ആവശ്യമായ ആഭരണങ്ങൾ എല്ലാം വാങ്ങിത്തന്നു. കൂട്ടത്തിൽ അമ്മക്കൊരു താലി മാല വാങ്ങാൻ മക്കൾ രണ്ടു പേരും മറന്നില്ല. ലക്ഷ്മിക്കതിനോട് യോജിപ്പില്ലായിരുന്നു. ഇനി  തനിക്കതിന്റെ ആവശ്യമില്ലെന്നായിരുന്നുവെങ്കിലും, ഒഴിഞ്ഞ കഴുത്തുമായി നടക്കാൻ സമ്മതിക്കില്ലെന്നുള്ള മക്കളുടെ പിടിവാശിക്കു മുന്നിൽ സമ്മതിച്ചാണ്.

കല്യാണ ദിവസം താൻ വീട്ടിലിരിക്കുകയുള്ളുവെന്ന് മാധവൻ പറഞ്ഞെങ്കിലും ലക്ഷ്മിയും മക്കളും സമ്മതിച്ചില്ല. ധാരാളം ആളുകൾ കൂടുന്ന സ്ഥലമാണ്. തന്റെ സാന്നിദ്ധ്യം ലക്ഷ്മിക്കും മക്കൾക്കും ഒരു പോരായ്മയായി തോന്നരുതെന്ന് കരുതിയാണ് അങ്ങനെ പറഞ്ഞത്.
‘മാമന്റെ കാല് തൊട്ടു വന്നിച്ചിട്ടു വേണം മണ്ഡപത്തിലേക്ക് കയറാനെന്നും, പെണ്ണിനെ കൈപ്പിടിച്ച് കൊടുക്കേണ്ടത് മാമനാണെന്നും കൂടി പറഞ്ഞ്’ ലക്ഷ്മി ഒറ്റക്കാലിൽ നിന്നതോടെ മാധവൻ താഴ്ന്നു.
കണാരനും സെയ്തുക്കായും കൂടി ‘മാമനു മാത്രമേ അതിനർഹതയുള്ളു’വെന്നുകൂടി പറഞ്ഞതോടെ മാധവൻ  വരാമെന്നു സമ്മതിച്ചു.

ഹോട്ടലിൽ ഊണു കഴിക്കാൻ വരുന്ന തൊഴിലാളികളായിരുന്നു പെൺ‌വീട്ടുകാരുടെ ബന്ധുക്കൾ... അതുകാരണം തോമസ്സിന് അന്നേ ദിവസം അവധി കൊടുക്കേണ്ടി വന്നു.

അന്ന്,  കാലത്തെ തന്നെ എല്ലാവരും അണിഞ്ഞൊരുങ്ങി.
ഇവിടെ വന്നവർക്ക് പോകാനായി റോഡു വരെ ഓട്ടോയിൽ എത്തിച്ചു. അവിടെ നിന്നും  ബസ്സും ഒരു കാറും.

 നിമ്മിയെ ഒരുക്കാനായി ഓഡിറ്റോറിയത്തിൽ തന്നെ ആളെത്തി കാത്തിരിക്കുന്നുണ്ടായിരുന്നു. ഉറ്റ കൂട്ടുകാരിക്കു വേണ്ടി ടെസിയും സുനിതയും കൂടി ഏർപ്പാടാക്കിയതായിരുന്നു അതൊക്കെ. നിമ്മിയുടെ ഒരുക്കങ്ങൾ കഴിഞ്ഞിരിക്കുമ്പോഴാണ് ഗൌരിയുടെ വണ്ടിയും തള്ളി ലക്ഷ്മി എത്തിയത്.

ചേച്ചിയേയും അമ്മയേയും കണ്ടപ്പോഴേ നിമ്മിയുടെ കണ്ണുകൾ നിറയാൻ തുടങ്ങി. അമ്മയേയും മക്കളേയും ഒറ്റക്ക് വിട്ട് കൂട്ടുകാരികൾ പുറത്തേക്ക് പോയി. ലക്ഷ്മി നിമ്മിക്ക് ആവശ്യമായ ഉപദേശങ്ങൾ കൊടുക്കുന്നുണ്ടായിരുന്നു. വൈകുന്നേരത്തെ പാർട്ടിക്ക് തങ്ങൾ നിൽക്കില്ലെന്നും, അതിനു മുൻപേ വീട്ടിലേക്ക് പോകുമെന്നും ലക്ഷ്മി പറഞ്ഞു. അല്ലെങ്കിൽ നാളത്തെ ഹോട്ടലിന്റെ കാര്യം അവതാളത്തിലാകും.

അപ്പോഴാണ് മാമനെ കാണുന്നില്ലല്ലൊയെന്ന മട്ടിൽ ഗൌരി നാലുപാടും നോക്കിയത്. അതു മനസ്സിലാക്കിയ ലക്ഷ്മി പറഞ്ഞു.
“മാമൻ തങ്ങളുടെ പിന്നിൽ ഉണ്ടായിരുന്നതാണല്ലൊ.. പിന്നെവിടെപ്പോയി...?”
അതും പറഞ്ഞ് ലക്ഷ്മി മാമനേയും തേടി പുറത്തേക്ക് പോയി. 

ഇന്ന്, പകൽ മഴയില്ലാതെ നിന്നത് പ്രകൃതിപോലും അനുഗ്രഹിച്ച മുഹൂർത്തമായി മാധവന് തോന്നി. നിമ്മിയെ അനുഗ്രഹിക്കുമ്പോഴും, നിമ്മിയെ കൈ പിടിച്ച് സുനിലിനെ ഏൽ‌പ്പിക്കുമ്പോഴും മാധവൻ ശരിക്കും വിറകൊണ്ടു...
ഇടക്കെപ്പോഴോ വന്നു ചേർന്ന ഉത്തരവാദിത്വവും, അതിന്റെ  പൂർത്തീകരണവും ഭംഗിയാക്കാൻ കഴിഞ്ഞതിൽ  അഭിമാനം പൂണ്ട ആ കണ്ണുകൾ നിറഞ്ഞു. ഇടക്ക് ബാലൻസ് തെറ്റി അറിയാതെ ഒന്നു തേങ്ങിപ്പോയപ്പോൾ ലക്ഷ്മിയുണ്ടായിരുന്നു തൊട്ടു പിറകിൽ താങ്ങിനായി...!

അന്നേരമാണ് മാമൻ ഈ നേരം വരേയും ഒന്നും കഴിച്ചിട്ടില്ലെന്ന ബോധം ലക്ഷ്മിയിൽ ഉണ്ടായത്. മാധവനുള്ള ഭക്ഷണമുണ്ടാക്കാൻ പറ്റിയ സൌകര്യങ്ങളൊന്നും ഓഡിറ്റോറിയത്തിൽ ഉണ്ടായിരുന്നില്ല. 

എല്ലാം കഴിഞ്ഞ് സൽക്കാരത്തിനിടെ  യാത്ര പറഞ്ഞ് പോരുമ്പോൾ ഗൌരി ഏറ്റവും സന്തോഷവതിയായിരുന്നു. സന്തോഷം വരുമ്പോൾ വളരെയധികം സംസാരിക്കുന്ന പ്രകൃതക്കാരിയാണ് ഗൌരി. മാത്രമല്ല, വർഷങ്ങളായി തങ്ങളുടെ വീട് വിട്ട് അധികമൊന്നും പുറത്തുപോയിട്ടില്ലാത്ത ഗൌരിക്ക് ഈ യാത്ര ഒരു പുതിയ അനുഭവം തന്നെയായിരുന്നു. അവളുടെ സന്തോഷ പ്രകടനങ്ങൾക്ക് മറുപടി പറഞ്ഞു കൊണ്ട് ലക്ഷ്മി തൊട്ടടുത്തു തന്നെ ഉണ്ടായിരുന്നു. മുൻപിലിരിക്കുന്ന മാധവന്റെ മുഖം അവർ കണ്ടില്ല.

പട്ടണം വിട്ടതോടെ മഴ ശരിക്കും പെയ്യാൻ തുടങ്ങിയിരുന്നു....
വണ്ടി വളരെ പതുക്കെ മാത്രമെ ഓടിക്കാൻ കഴിയുമായിരുന്നുള്ളു.

ഗൌരിയോട് പറഞ്ഞിരിക്കുന്ന അവധി ഇതോടെ തീരുകയാണെന്ന സത്യമാണ് അവളെ  ഇത്രക്ക് സന്തോഷവതിയാക്കുന്നതെന്നത്  മാധവനെ വല്ലാതെ പൊള്ളിച്ചു....!

മിക്സിയിലടിച്ചു കൊടുക്കാൻ കഴിയാത്തതു കൊണ്ട് പാവം മാമൻ ഇന്നൊന്നും കഴിച്ചിട്ടില്ലെന്ന തിരിച്ചറിവ്, എത്രയും വേഗം വീട്ടിലെത്താൻ മനഃമുരുകി പ്രാർത്ഥിക്കുകയായിരുന്നു ലക്ഷ്മി...!

എല്ലാത്തിനുപരി ഇന്നു തന്റെ പുരുഷനോടൊപ്പമുള്ള ആദ്യരാത്രിയാണെന്ന തിരിച്ചറിവിൽ, താലി കൈകളിൽ  കൂട്ടിപ്പിടിച്ച്  പതിവിലേറെ വാചാലയാകുകയായിരുന്നു ഗൌരി....!!

 

തുടരും....

Friday 1 February 2013

നീണ്ടകഥ. മഴയിലൊരു വിരുന്നുകാരൻ..(19)

കഥ ഇതുവരെ.
അമ്മ ലക്ഷ്മിയും മകൾ കാലിനു സ്വാധീനമില്ലാത്ത ഗൌരിയും അനിയത്തി നിർമ്മലയെന്ന നിമ്മിയും അടങ്ങുന്ന കുടുംബം. മകളുടെ രോഗം മാറാനാവാത്തതിൽ മനം നൊന്ത് അഛൻ മരിച്ചു. ഗൌരിയുടെ ചികിത്സക്കായി ഉള്ളതെല്ലാം വിറ്റുപെറുക്കിയതിനാൽ കിടപ്പാടം ജപ്തിയിലായതിനാൽ പരാശ്രയമറ്റ കുടുംബം ആത്മഹത്യയിൽ അഭയം തേടാൻ തീരുമാനിക്കുന്നു.
ആ രാത്രിയിലെ മഴയിൽ വന്നു കയറിയ അതിഥിയാണ് മാധവൻ. അതിനാൽ ആത്മഹത്യാശ്രമം നടക്കാതെ പോയി.   മാധവനോട് തങ്ങളുടെ ജീവിതകഥ മൂന്നു പേരും കൂടി പറയുന്നു...
 അതിനു ശേഷം മൂവരുടേയും നിർബ്ബന്ധപ്രകാരം മാധവൻ തന്റെ കഥ പറയുന്നു. ഗൾഫിലായിരുന്ന മാധവൻ  കാൽ നൂറ്റാണ്ടിലേറെക്കാലം  തന്റെ കുടുംബത്തിന്റെ  രക്ഷക്കായി ഒറ്റക്ക്  ഗൾഫിൽ കഴിഞ്ഞു. ഭാര്യ ദേവൂനു സുഖമില്യാതായതോടെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിക്കുന്നു.  വീട്ടിലെ  കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞത്  ദേവൂനെ വീണ്ടും ആശുപത്രിയിലാക്കി. ദേവുവിന്റെ ആഗ്രഹ പ്രകാരം മക്കളുടെ വിവാഹം ഒരേ പന്തലിൽ നടത്തി. ദേവുവിന്റെ വിയോഗത്തോടെ അഛനും  മക്കളുമായുള്ള ബന്ധത്തിൽ കാതലായ  വിള്ളൽ വീണു.  മക്കളുടെ അവഗണന സഹിക്കാൻ കഴിയാതെ തന്റെ ചിലവുകൾക്കായി മാധവൻ കൂലിപ്പണിക്കു പോകുന്നു. അസുഖത്തിനു സർക്കാരാശുപത്രിയിൽ പോയ മാധവന് ഒരു തിരിച്ചരിയൽ പോലുമില്ലാത്തത് വലിയ വിഷമമുണ്ടാക്കി. ഇതെല്ലാം മക്കൾക്കുണ്ടാക്കിയ നാനക്കേട് ചില്ലറയല്ല. അതും പറഞ്ഞുണ്ടായ വഴക്കിൽ നാട്ടുകാർ ഇടപെടേണ്ടി വന്നു.... നടുവേദന കലശലായത് തരമാക്കി മൈസൂറിൽ കൊണ്ടുപോയി ചികിത്സിക്കാമെന്നു പറഞ്ഞ കൊണ്ടുപൊയ അഛൻ മാധവനെ മൈസൂർ കാട്ടിൽ ഉപേക്ഷിച്ച് മക്കൾ കടന്നു കളയുന്നു. വന്യമൃഗങ്ങളുടെ ഒന്നും ആക്രമണത്തിനിരയാകാതെ  ലോറിത്തൊഴിലാളികൾ മാധവനെ രക്ഷപ്പെടുത്തി.  ഒരു വർഷത്തിനു ശേഷം മാധവൻ അപ്രതീക്ഷിതമായി  ഒരു നിയോഗം പോലെ  ലക്ഷ്മിയുടേയും കുടുംബത്തിന്റേയും അടുക്കൽ എത്തിച്ചേരുന്നു. അപ്രതിക്ഷിതമായി വീണു കിട്ടിയ ഒരു മെസ്സിന്റെ ചുമതല മാധവന്റെ നേതൃത്വത്തിൽ ലക്ഷ്മിയും കുടുംബവും ഏറ്റെടുക്കുന്നു. ഈ വരുമാനം കോണ്ട്  ജപ്തി വരെയെത്തിയ  ബാങ്കിലെ കടം അടച്ചു തീർക്കാനാവും എന്ന ആത്മവിശ്വാസം ആ കുടുംബം ഒരു പുതുജീവിതത്തിനു തെയ്യാറാവുന്നു. അതോടെ അസൂയാലുക്കൾ മാധവനേയും  ലക്ഷ്മിയുടെ കുടുംബത്തേയും ചേർത്ത് അപവാദങ്ങൾ  പരത്തുന്നു. അപവാദത്തിൽ നിന്നും രക്ഷപ്പെടാനായി തങ്ങളുടെ രണ്ടാനച്ചനായി മാധവനെ  മക്കൾ തീരുമാനിക്കുന്നെങ്കിലും, അതൊരു പരിഹാരമല്ലെന്നും അപവാദങ്ങളുടെ കാരണങ്ങളും മറ്റും അവരെ പറഞ്ഞ് ബോദ്ധ്യപ്പെടുത്തുന്നു. ഒരു ദിവസം നിമ്മിയുടെ പഴയ സഹപാഠി  സുനിത തന്റെ സഹോദരന് വേണ്ടി നിമ്മിയെ വിവാഹമാലോചിച്ച് നേരിട്ടു വരുന്നു. ഗൌരിയെ ഈയവസ്ഥയിൽ വിട്ടിട്ട് പോകാൻ മനസ്സില്ലെന്നു പറഞ്ഞ്  നിമ്മി എതിർക്കുന്നു. ചൊവ്വാദോഷമുള്ള  ഗൌരിയെ കെട്ടുന്നവൻ മുന്നുമാസത്തിൽ കൂടുതൽ ജീവിക്കില്ലെന്ന ജ്യോത്സ്യന്റെ പ്രവചനം പറഞ്ഞ് ഗൌരിയും വിവാഹത്തെ എതിർക്കുന്നു. മനസ്സു മടുത്ത മാധവന് പെട്ടെന്ന്  അസുഖം കൂടി ആശുപത്രിയിൽ കൊണ്ടു പോകുന്നു.   രണ്ടുപേരും വിവാഹത്തിന്  ഓരോ കാരണങ്ങൾ പറഞ്ഞ് പിന്മാറുന്നത് മാധവനും ലക്ഷ്മിക്കും വല്ലാത്ത നോവായി മാറി.  തിനിടക്ക് സുനിൽ പെണ്ണു കാണാൻ വരുന്നതായുള്ള വിവരം കിട്ടി. മാധവൻ തന്റെ കഴിഞ്ഞകാല കഥയുടെ ബാക്കി കൂടി പറയുന്നു. കാട്ടിൽ നിന്നും രക്ഷപ്പെട്ടതിനു ശേഷം ചായക്കടയിൽ ജോലിക്കാരനായതും
ആന വന്നു വിരട്ടിയതും,പിന്നെ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിച്ചതും, തട്ടിപ്പറിച്ച ഒരു ലക്ഷവും പിന്നെ  ഇവിടെ എത്തിയതും. നിമ്മിയെ പെണ്ണു കാണാൻ വന്നു. മാധവന്റെ കുടൽ മുഴുവനും ദ്രവിച്ച്,ഏതു നിമിഷവും മരണം സംഭവിക്കാവുന്ന അവസ്ഥയിലെത്തിയെന്നു കേട്ട് ലക്ഷ്മിക്ക് സ്വബോധം നഷ്ടമായി. പോരുന്ന വഴി അമ്പലത്തിൽ വച്ച് മാധവൻ ഒരു നാടകം പ്ലാൻ ചെയ്തു. ......
രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ നാടകത്തിന്റെ റിഹേഴ്സല്‍ ആവശ്യമില്ലാത്ത കഥപാത്രങ്ങള്‍ അഭിനയം തുടങ്ങി.....  ആ നാടകത്തിന്റെ അവസാനം ലക്ഷ്മിയുടെ നിർബ്ബന്ധത്തിനു വഴങ്ങിയിട്ടെന്നോണം മാധവന് , തന്റെ മകളുടെ പോലും പ്രായമില്ലാത്ത ഗൌരിയുടെ കഴുത്തിൽ താലി കെട്ടേണ്ടി വന്നു....

 തുടർന്നു വായിക്കുക...


അവകാശപൂർവ്വം ഗൌരി....

“അതിനൊക്കെ സമയമുണ്ടല്ലൊ. ഇത്ര ധൃതിയൊന്നും വെക്കേണ്ട കാര്യമില്ല....”
കണാരന്റെ വാക്കുകള്‍ക്ക്, മാധവന്‍ തലയാട്ടിയിട്ട് പറഞ്ഞു.
“സമയം തീരെയില്ല കണാരാ... നാളെയെങ്കില്‍ നാളെത്തന്നെ നടത്തണം...!!”
അതും പറഞ്ഞ് മാധവന് ‍, തൊണ്ടയില്‍ അമര്‍ത്തിപ്പിടിച്ച്  തിരിഞ്ഞു നടന്നു.
മാധവനെ മനസ്സിലാകാതെ സെയ്തുവും കണാരനും മാധവന്റെ പോക്കു നോക്കി നിന്നു....

വീട്ടിനകത്തേക്ക് കയറിയപ്പോഴേക്കും ലക്ഷ്മി ലിസ്റ്റുമായി വന്ന് മാധവനെ കാണിച്ചു.
അതിൽ മുന്നു തരം പായസ്സം വേണമെന്ന ലക്ഷ്മിയുടെ നിർദ്ദേശം അംഗീകരിച്ചു.  ലക്ഷ്മി അതു കണാരന്റെ കയ്യിൽ  കൊടുത്തിട്ട് വേഗം തിരിച്ചെത്തി. മാധവൻ തന്റെ ഡെസ്ക്കിൽ പഴയതു പോലെ ഒന്നു നടു നിവർത്താനുള്ള പുറപ്പാടായിരുന്നു. മാധവന്റെ അടുത്തു വന്നതും, മക്കളാരും അടുത്തില്ലെന്നുറപ്പ് വരുത്തിയിട്ട്  ലക്ഷ്മി ചോദിച്ചു.
“എന്റെ അഭിനയം മോശമായില്ലല്ലൊ...?”
പക്ഷേ, തൊണ്ട ഇടറിപ്പോയി....
മാധവൻ ലക്ഷ്മിയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയിട്ട് പറഞ്ഞു.
“അന്നേരം ആ ഡയലോഗുകളൊക്കെ എങ്ങനെ പറഞ്ഞൊപ്പിച്ചു. ആരു പഠിപ്പിച്ചു തന്നു..?”
“മാമൻ തന്നെയല്ലെ എന്നേക്കൊണ്ട്  അത് പറയിപ്പിച്ചത്. ഞാൻ ഒന്നും കരുതിക്കൂട്ടി പറഞ്ഞതല്ല. അതെല്ലാം തന്നേ വന്നതാ...!”

അപ്പോഴാണ് നിമ്മിയുടെ വരവ്. അതോടെ അവരുടെ സംഭാഷണം മുറിഞ്ഞു.
വന്നവഴി നിമ്മി പറഞ്ഞു.
“മാമനോട് ഇനി ഇവിടെ കിടക്കാൻ പറ്റില്ലാന്ന് പറയാൻ പറഞ്ഞു ചേച്ചി....!”
മാധവൻ ചെറുതായൊന്നു ഞെട്ടിയത് ലക്ഷ്മി കണ്ടു.
മാധവൻ പറഞ്ഞു.
“ഇപ്പോൾ തന്നെ ആളുകൾ വന്നു തുടങ്ങും. ഇത്തിരി നേരം ചെറിയൊരു വിശ്രമം. അത്രേയുള്ളു... പിന്നെ മോൾക്ക് വിഷമമായോ.. ഇന്ന് നടന്ന കാര്യങ്ങളിൽ....?”
“എന്റെ വിഷമമല്ല പ്രധാനം. ചേച്ചിയുടെ വിഷമമാ കാണാൻ വയ്യാത്തത്.
ഇപ്പോഴും കരഞ്ഞോണ്ടിരിക്കാ....”
ലക്ഷ്മി പറഞ്ഞു.
“അന്നേരത്തെ സാഹചര്യത്തിൽ മാനം പോണ നേരത്ത് മനസ്സിൽ അങ്ങനെയേ വന്നുള്ളു...”
“ഞാനൊരു വയസ്സനായിപ്പോയില്ലെ ലക്ഷ്മി. അവൾക്ക് സങ്കടംല്യാണ്ടിരിക്കോ...”
മാധവൻ ഡെസ്ക്കിൽ കണ്ണടച്ചു കിടന്നു കൊണ്ടു തന്നെ പറഞ്ഞു.
“അയ്യോ മാമാ.. അതല്ല. ദൈവത്തെപ്പോലെ കാണുന്ന മാമൻ താലി കെട്ടിയതിൽ ചേച്ചിക്ക് സന്തോഷമേയുള്ളു. പക്ഷെ, ചേച്ചിയുടെ ജാതക ദോഷം, മാമനെ ബാധിച്ചാൽ ചേച്ചി ചത്തു കളയുമെന്നാ പറയണെ...!!?”
“ജാതക ദോഷം.. മണ്ണാങ്കട്ട... അതവിടെ നിൽക്കട്ടെ. നാളെ അവർ ചിലപ്പോൾ ഇങ്ങോട്ടു വരും, സുനിലിന്റെ വീട്ടുകാർ.. അപ്പോൾ എന്തു പറയണം...?”
“മാമാ.. ഞാൻ ...!”
അവൾ അത് മുഴുവനാക്കുന്നതിനു മുൻപു തന്നെ ലക്ഷ്മി ചാടിക്കയറി പറഞ്ഞു.
“നീ ഒന്നും പറയണ്ട. മാമൻ പറയുന്നതങ്ങോട്ട് അനുസരിച്ചാൽ മതി... ഇനി നിന്റെ അഭിപ്രായം ഇവിടെ ആർക്കും ആവശ്യമില്ല.. പോടി അകത്ത്...!”
ഇത്രക്കും ഉയർന്നിട്ടില്ലാത്ത അമ്മയുടെ ശബ്ദത്തിലെ മാറ്റം നിമ്മിയെ അമ്പരപ്പിച്ചു.
അവൾ മറിച്ചൊന്നും പറഞ്ഞില്ല.

അവൾ പോയിക്കഴിഞ്ഞതിനു ശേഷമാണ് മാധവൻ കണ്ണു തുറന്നത്.
അവൾ പോയെന്നുറപ്പു വരുത്തിയിട്ട് ചോദിച്ചു.
“ഇപ്പോൾ ഉയർന്ന ഈ ശബ്ദം കുറച്ചു മുൻപേ കാണിച്ചിരുന്നെങ്കിൽ ഈ നാടകത്തിന്റെ ഒന്നും ആവശ്യം വരികില്ലായിരുന്നു...”
“ഞാനങ്ങിനെ അവരോട് ഒരിക്കലും ഇങ്ങനെ ശബ്ദമുയർത്തി സംസാരിച്ചിട്ടില്ല. അവരുടെ അഛനും അങ്ങിനെ ചെയ്യാറില്ലായിരുന്നു...”
മാധവന് വല്ലാത്ത ദാഹം തോന്നി. ലക്ഷ്മിയോടയി പറഞ്ഞു.
“ലക്ഷ്മി കുറച്ചു വെള്ളം...”
ലക്ഷ്മി കേട്ടതും അകത്തേക്കാടി. ഓറഞ്ച് ജ്യൂസ് അടിച്ച് ഒരു ഗ്ലാസ്സിലാക്കി വേഗം തിരിച്ചു വന്നു.
പകുതിയേ കുടിച്ചുള്ളു. ഗ്ലാസ്സ് നീട്ടിയിട്ട് മാധവൻ പറഞ്ഞു.
“ഞാനൊന്നു കിടക്കട്ടെ....”
അതും പറഞ്ഞ് മാധവൻ കണ്ണടച്ചു കിടന്നു. കുറച്ചു നേരം മാധവനെ നോക്കി നിന്നു.
പിന്നെ  ഒരു  നെടുവീർപ്പിട്ടിട്ട്, ലക്ഷ്മി വീട്ടിനകത്തേക്ക് നടന്നു.

 ചുമ്മാ കിടന്നെങ്കിലും, ഇടക്കിടക്ക് തല പൊക്കി ഹോട്ടലിന്റെ വാതിൽക്കലേക്ക് കണ്ണു പായിക്കും. കണാരനേയും സെയ്തുവിനേയുമാണ് ആ കണ്ണുകൾ തേടുന്നത്. അവർ വൈകുന്തോറും തന്റെ നെഞ്ചിടിപ്പ് വർദ്ധിക്കുന്നത് മാധവന് മനസ്സിലാകുന്നുണ്ടായിരുന്നു. ഇടക്ക് എഴുന്നേറ്റ് വാതിൽക്കൽ ചെന്ന് വഴിയിലേക്ക് നോക്കി നിൽക്കും. അവരെ കാണാതാവുമ്പോൾ നിരാശയോടെ വീണ്ടും വന്ന് കിടക്കും.
ഈ നാടകം കളിച്ചതെല്ലാം വെറുതെയാവുമോ...?
അതോടെ നെഞ്ചിടിപ്പ് കൂടും....

ഇടക്ക് ഓട്ടോറിക്ഷയുടെ ശബ്ദം കേട്ടാണ് പടിക്കലേക്ക് ഓടിയെത്തിയത്.
ബഷീർ സദ്യക്കുള്ള സാധനങ്ങളുമായി വന്നതായിരുന്നു.
ബഷീർ കൊണ്ടു വന്ന വാർത്തയും മാധവന് ശുഭപ്രതീക്ഷയാണ് നൽകിയത്.
“പട്ടണത്തിൽ വെച്ച് തോമസ്സ് കോൺ‌ട്രാക്ടറെ കണ്ടിരുന്നു. പുള്ളിക്കാരൻ ഇവിടത്തെ വിവരങ്ങളെല്ലാം അറിഞ്ഞിരിക്കുന്നു.. കണാരേട്ടനും ഉപ്പച്ചിയും കൂടി തോമസ്സ് സാറിന്റെ കാറിൽ തന്നെ സുനിലേട്ടന്റെ വീട്ടിലേക്ക് പോയിട്ടുണ്ട്...!”

 മാധവന് അത്യന്തം സന്തോഷം തന്ന ഒരു വാർത്തയായിരുന്നു അത്.
ബഷീർ നാളത്തെ സദ്യക്കുള്ള ഇല സംഘടിപ്പിക്കാനായി പുറത്തേക്ക് തന്നെ പോയി. സദ്യക്കുള്ള ഒരുക്കങ്ങൾ അടുക്കളയിൽ ലക്ഷ്മിയും മക്കളും തുടങ്ങിയിരുന്നു.
എല്ലാത്തിന്റേയും ചിട്ടവട്ടങ്ങളെക്കുറിച്ച് ശരിക്കറിയാവുന്ന ലക്ഷ്മിക്ക് ഒരു  സദ്യയെന്നൊക്കെ പറഞ്ഞാൽ, അതിന്റേതായ ഒരങ്കലാപ്പും കാണിക്കാറില്ല. എല്ലാത്തിനും ഒരു നിസ്സാര മട്ട്. അവസാനം ഏറ്റവും നല്ല സദ്യ ഒരുക്കി ആ കൈപ്പുണ്യം തെളിയിക്കും. ഒരിക്കൽ ഊണു കഴിക്കാൻ വരുന്നവർ, പിന്നെ മറ്റൊരിടം തേടി പോകില്ല.

തൊഴിലാളികളിൽ കുറെയേറെപ്പേർ കൂടി എത്തിയതോടെ പെണ്ണുങ്ങളുടെ ഭാരം തീരെ കുറഞ്ഞു. ഗൌരി അടുക്കളയിൽ തന്നെക്കൊണ്ടായ സഹായങ്ങളെല്ലാം ചെയ്ത്,  തന്റെ വണ്ടിയിൽ ഇരുപ്പുണ്ടെങ്കിലും മാധവനെ നേർക്കുനേർ കാണാൻ കഴിയുന്ന രീതിയിലാണ് ഇരിക്കുന്നത്. മാധവനെ ഒരു മാത്ര കാണാതായാൽ ആ കണ്ണുകൾ ആകാംക്ഷപൂർവ്വം അവിടെയൊക്കെ പരതി നടക്കും. ഇടക്കിടക്ക് തന്റെ താലിയിൽ തെരുപ്പിടിപ്പിക്കും. ഇടക്ക്  പിടിച്ച് പൊക്കി നോക്കും ആരും കാണാതെ. എന്നിട്ട് മാധവനെ നോക്കും. ഒളിഞ്ഞു നിന്നാണെങ്കിലും  അതു കാണുമ്പോൾ ഉള്ളിലെ നീറ്റൽ ലക്ഷ്മിയുടെ കണ്ണുകളെ ഈറനാക്കുന്നുണ്ടായിരുന്നു.

പത്തു മണി കഴിഞ്ഞിട്ടാണ് കണാരനും സെയ്തും വന്നത്.
കൂട്ടത്തിൽ അപ്രതീക്ഷിതമായി തോമസ്സും എത്തി.
പുറത്ത് റോട്ടിൽ വച്ചാണ് അവർ വിവരങ്ങൾ കൈമാറിയത്.
“നാളെ ഉച്ച കഴിഞ്ഞ് അവരെല്ലാം എത്തും...
അന്നേരം ദിവസം, മുഹൂർത്തം എല്ലാം നിശ്ചയിക്കാം എന്നാ പറഞ്ഞത്...!!”
മാധവന്റെ കണ്ണുകൾ സന്തോഷം കൊണ്ട് വല്ലാതെ നനയുന്നുണ്ടായിരുന്നു.
തോമസ്സ് കാണാതിരിക്കാൻ മുഖം ഇരുട്ടിലേക്ക് തിരിച്ചു പിടിച്ചു.
പക്ഷേ, ആ മുഖം തോമസ്സിൽ നിന്നും മറച്ചു പിടിക്കാൻ മാധവന് കഴിഞ്ഞില്ല.
തോളത്ത് പിടിച്ച് മാധവനെ തന്റെ നേരെ തിരിച്ചിട്ട് തോമസ്സ് വികാരാധീനനായിത്തന്നെ പറഞ്ഞു.
“മാധവേട്ടാ.... ഈ കാൽക്കൽ വീണ് ഞാനൊന്ന് നമസ്ക്കരിച്ചോട്ടെ..!!”

 പറയുക മാത്രമല്ല കുനിയുക കൂടി ചെയ്തതോടെ മാധവൻ കയറിപ്പിടിച്ച് ഉയർത്തി നിറുത്തി തോമസ്സിനെ. പിന്നെ രണ്ടു പേരും കെട്ടിപ്പിടിച്ചു. അതിനു മുൻപു തന്നെ കണാരനും സെയ്തുവും കൂടി കുപ്പികളുമായി അകത്തേക്ക് പോയിരുന്നു. അതിന്റെ ആരവം അകത്തു നിന്നും ഉയർന്നു കേട്ടു. തോമസ്സ് വീണ്ടും പറഞ്ഞു.
“ഇന്നിവിടെ നടന്ന കാര്യങ്ങളൊക്കെ കേട്ടപ്പോൾ തന്നെ എനിക്കതിന്റെ കിടപ്പു വശം  പിടുത്തം കിട്ടിയിരുന്നു... ഇതിൽ ലക്ഷ്മിയുടെ സഹായമുണ്ടല്ലെ....!?”
മാധവൻ ഒന്നു മൂളി.
“എന്നാലും ഗൌരി എന്തു പറയുന്നു...?”
“ഗൌരിക്ക് ഒന്നുമറിയില്ല... അതാണ് എന്റെയൊരു മനഃസ്താപം. അവളുടെ മുഖത്തു നോക്കാൻ എനിക്ക് കഴിയുന്നില്ല. ഒരു കുറ്റബോധം എന്നെ പിടികൂടുന്നു...”
“ഹേയ് അങ്ങനെയൊരു കുറ്റബോധത്തിന്റെയൊന്നും ആവശ്യമില്ല. അവരുടെ തന്നെ  നല്ലതിനു വേണ്ടിയല്ലെ ഇതൊക്കെ....!”
“തോമസ്സ് എനിക്കൊരു ഉപകാരം കൂടി ചെയ്യണം. നിമ്മിയുടെ കല്യാണം എത്രയും വേഗം, എന്നു പറഞ്ഞാൽ ഏറ്റവും അടുത്ത നാളിൽത്തന്നെ നടത്താൻ മുൻ കയ്യെടുക്കണം. അല്ലെങ്കിൽ...?”

എന്തോ പന്തികേട് തൊട്ടറിഞ്ഞ തോമസ്സ് മാധവനെ ശ്രദ്ധിച്ചു നോക്കി.
തൊട്ടടുത്തു തന്നെ ഒന്നു രണ്ടു തൊഴിലാളികൾ വർത്തമാനം പറഞ്ഞ് നിൽക്കുന്നതു കൊണ്ട് മാധവനെ പിടിച്ച് കുറച്ചു കൂടി ഇരുട്ടത്തേക്ക് മാറ്റി നിറുത്തിയിട്ടാണ് ചോദിച്ചത്.
“എന്തിനാണ് ഇനി ഇത്ര ധൃതി പിടിക്കുന്നത്. അവർ സമ്മതിച്ചില്ലെ വിവാഹത്തിന്..”
“അതല്ല... “ മാധവൻ അതു പറയണോയെന്ന് ഒന്നു മടിച്ചു.
മാധവന്റെ മൌനം കണ്ട് തോമസ്സ് പറഞ്ഞു.
“എന്തായാലും പറയൂ.. എന്നോടല്ലെ. എന്നെ അറിയാമല്ലൊ മാധവേട്ടന്.... എന്തു സഹായത്തിനും ഞാനുമുണ്ടാകും...”
“അതറിയാം.. ആ മനസ്സ് ഞങ്ങളോടൊപ്പം ഇല്ലായിരുന്നെങ്കിൽ, ഇത്രയൊന്നും സുഖമായി ഈ ബിസിനസ്സ് നടത്തികൊണ്ടു പോകാനും, നന്നായി ജീവിക്കാനും കഴിയുമായിരുന്നില്ല. അതിന് ഞാനും ഈ കുടുംബവും തോമസ്സിനോട് ഏറ്റവും കടപ്പെട്ടിരിക്കുന്നു...!!”
“എന്തായാലും ആ മനസ്സിലുള്ളത് എന്നോട് തുറന്നു പറയൂ....”
“എനിക്ക് അധിക ദിവസമൊന്നും ഇനി ജീവിക്കാനാകില്ല.
ഇന്നു വേണമെങ്കിൽ ഇന്ന് സംഭവിക്കാം എന്റെ മരണം....!!”
തോമസ്സിന്റെ ഞെട്ടൽ കണ്ട് മാധവൻ ആ കൈകളിൽ ഒന്നു കൂടി മുറുക്കിപ്പിടിച്ചു.
തോമസ്സ് പരിഭ്രമത്തോടെ ചോദിച്ചു.
“എന്തായീ പറയണെ...?”

മാധവൻ തന്റെ ശരീരാവസ്ഥയും രോഗത്തെക്കുറിച്ചുള്ള ഡോക്ടറുടെ നിഗമനങ്ങളും, ഇതെല്ലാം ലക്ഷ്മിക്ക് മാത്രേ അറിയുകയുള്ളുവെന്നും വിശദമാക്കിയതോടെ തോമസ്സ് മൌനത്തിലാണ്ടു. ഈ മനുഷ്യസ്നേഹിയോട് എന്തു പറഞ്ഞാ, താൻ ആശ്വസിപ്പിക്കുകയെന്നറിയാതെ നിൽക്കുമ്പോഴാണ് ലക്ഷ്മി ധൃതി പിടിച്ച് കടന്നു വന്നത്. കുറച്ചു നേരമായി മാമനെ കാണുന്നില്ലെന്നുള്ള ഗൌരിയുടെ പരാതി കേട്ടിട്ടാണ് ലക്ഷ്മിയുടെ വരവ്.
അവരെ കണ്ടതും ലക്ഷ്മി ചിരിയോടെ തോമസ്സിനെ അകത്തേക്ക് ക്ഷണിച്ചു.

തോമസ്സിന്റെ മകൾ ടെസ്സിയും, സുനിലിന്റെ സഹോദരി സുനിതയും പിറ്റേന്ന് കാലത്തെ തന്നെ എത്തിയിരുന്നു.  ഉച്ച കഴിഞ്ഞ്, സദ്യക്ക് ശേഷമാണ് സുനിലും വീട്ടുകാരും എത്തിയത്. അവർക്ക് ബന്ധുക്കളെ ക്ഷണിക്കാനുള്ള സാവകാശത്തിനായി പത്തു ദിവസം വേണമെന്നു പറഞ്ഞപ്പോൾ മാധവന് മറിച്ചൊന്നും പറയാൻ കഴിഞ്ഞില്ല.

കല്യാണം ഇവിടെ വച്ച് നടത്തണമെന്നായിരുന്നു ലക്ഷ്മിയുടെ മോഹം.
പക്ഷെ, റോഡിൽ നിറയെ കരിങ്കൽ ചീളുകൾ ഇറക്കിയിട്ടുള്ളതു കൊണ്ട് വണ്ടിക്ക് വരാൻ കഴിയില്ലെന്നതുകൊണ്ടാണ് സുനിലിന്റെ അഛന്റെ നിർദ്ദേശപ്രകാരം ഓഡിറ്റോറിയത്തിലേക്ക് മാറ്റിയത്. അന്നു വൈകുന്നേരം അവരുടെ വക ഒരു ചായസൽക്കാരവും നടക്കേണ്ടതുണ്ടായിരുന്നു. അതിനാൽ ഒരു ദിവസത്തേക്ക് പൂർണ്ണമായും വാടകക്കെടുക്കാൻ തീരുമാനിച്ചു.

അവർ ഒന്നും തന്നെ ചോദിച്ചിട്ടില്ലായിരുന്നു.
വിൽക്കാനായി വച്ച പത്തു സെന്റ് സ്ഥലം വിറ്റു കിട്ടുന്ന തുകക്ക് മുഴുവൻ സ്വർണ്ണം വാങ്ങാൻ മാധവനും ലക്ഷ്മിയും തീരുമാനിച്ചു.


 രാത്രിയിൽ എല്ലാവരും പിരിഞ്ഞതിനു ശേഷമാണ് മാധവൻ ഒന്നു നടു നിവർത്താനായി തന്റെ ഡെസ്ക്കിൽ കിടന്നത്. ഗൌരിയുടെ വണ്ടിയും തള്ളി നിമ്മിയും, പിന്നാലെ ലക്ഷ്മിയും എത്തി.
എല്ലാവരും എത്തിയെന്നറിഞ്ഞിട്ടും മാധവൻ കണ്ണു തുറക്കാൻ പോയില്ല.
നിമ്മിയാണ് തുടക്കമിട്ടത്.
“മാമാ... ” അനക്കമൊന്നുമില്ലാതായപ്പോൾ വീണ്ടൂം വിളിച്ചു.
“മാമാ...?
എന്നിട്ടും കണ്ണു തുറക്കാൻ കൂട്ടാക്കാതിരുന്നതിനെ തുടർന്ന് ഗൌരി ശരിക്കും കുലുക്കി വിളിച്ചു. തനിക്കതിനുള്ള അധികാരമുണ്ടെന്നുള്ള മട്ടിലായിരുന്നു വിളി.
മാധവൻ ചിരിച്ചു കൊണ്ടു കണ്ണു തുറന്നു.
അപ്പോഴേക്കും ലക്ഷ്മി ചോദിച്ചു.
“കഴിക്കാനുള്ളത് കൊണ്ട് വരട്ടെ...?”
“ങൂം....”

ലക്ഷ്മി പോകുന്ന പോക്കിൽ നിമ്മിയുടെ തോളത്തു തട്ടി, തന്റെ കൂടെ വരാൻ ആംഗ്യം കാണിച്ചു. നിമ്മിയും എഴുന്നേറ്റ് പോയതോടെ മാധവനും ഗൌരിയും തനിച്ചായി.

ഗൌരി മാധവന്റെ കൈപ്പത്തി കയ്യിലെടുത്ത് തന്റെ നെഞ്ചോട് ചേർത്തമർത്തിപ്പിടിച്ചു. മാധവന് വിഷമം തോന്നിയെങ്കിലും കൈ പിൻ‌വലിച്ചില്ല. ഗൌരി ശബ്ദം താഴ്ത്തി പറഞ്ഞു.
“ഇന്നലെ ഞാൻ ഉറക്കമിളച്ച് ഒരുപാട് നേരം കാത്തിരുന്നു...!”
മാധവൻ അപ്പോഴും ഒന്നും മിണ്ടിയില്ല. മുകളിലേക്ക് നോക്കി കിടന്നതേയുള്ളു.
മറുപടി ഇല്ലാതായതോടെ ഗൌരിയുടെ കണ്ണുകൾ നിറയാൻ തുടങ്ങി.
ഇവളോട് എന്തു പറഞ്ഞാണ് ആശ്വാസം കൊടുക്കുകയെന്ന്  ഒരെത്തു പിടിയും കിട്ടിയില്ല. നിമ്മിയുടെ വിവാഹം എത്രയും പെട്ടെന്ന് നടക്കാൻ വേണ്ടി,  അമ്മയും ഞാനും കൂടി നടത്തിയ ഒരു നാടകമായിരുന്നു ഈ താലി കെട്ടെന്ന് ഇവളോട് എങ്ങനെ പറയും...!

പക്ഷെ, പിന്നീടുള്ള ഗൌരിയുടെ നീക്കങ്ങൾ, താൻ മനസ്സിൽ ഉദ്ദേശിച്ചത്  അവൾ വായിച്ചറിഞ്ഞതുപോലെ തോന്നിയത് മാധവന്റെ നെഞ്ചിടിപ്പ് ക്കൂട്ടി.
ഗൌരി വിളിച്ചു.
“ദേ... നോക്ക് മാമാ....”
മാധവൻ പതുക്കെ തലതിരിച്ച് നോക്കി.
ഗൌരി താലിമാല പൊക്കി കാണിച്ചിട്ട് പറഞ്ഞു.
“ഈ താലി സത്യമല്ലെ...?”
മാധവൻ തല കുലുക്കി.
“ഇതു എന്റെ കഴുത്തിൽ കെട്ടിത്തന്നത് ഈ കൈകളല്ലെ...?”
 ഗൌരി എന്തു ചോദിച്ച് തന്നെ മുട്ടുകുത്തിക്കാനുള്ള  പുറപ്പാടാണന്നറിയാതെ, അല്ലെങ്കിൽ ഇതൊന്നും ഒരു നാടകമല്ലെന്നു പറയാനാണൊ ഗൌരി ശ്രമിക്കുന്നതെന്നറിയാതെ മാധവൻ കണ്ണുമിഴിച്ച് ഗൌരിയെ നോക്കി......!?



തുടരും.....