Friday 20 November 2009

സ്വപ്നഭുമിയിലേക്ക്... തുടരുന്നു.. ( 8 )

കഥ തുടരുന്നു...

 സുനിലിന്റെ നിലവിളി...


പിന്നെ വർഗ്ഗീസ് ചേട്ടൻ സംസാരിച്ചു. ....
കരയുന്നതിനിടക്ക് നിറുത്തി നിറുത്തി പറയാൻ തുടങ്ങി. വർഗ്ഗീസേട്ടൻ അതിനനുസരിച്ച് തലയാട്ടാനും മുക്കാനും മൂളാനും തുടങ്ങി.

“ങാ.. എന്നിട്ട്..?“
“ അതുശരി...“
” അപ്പൊ നിനക്ക്...“
“ ങാ..“

ഇങ്ങനെ ഓരോന്ന് പറഞ്ഞ് വർഗ്ഗീസേട്ടൻ ഞങ്ങളെ കുരങ്ങു കളിപ്പിച്ചു കൊണ്ടിരുന്നു. ചുറ്റും കൂടി നിന്ന ഞങ്ങളുടെ ക്ഷമ കെട്ടു തുടങ്ങി.

“നീ കരയാതെ.. പറയ്.. നീ പേടിക്കണ്ട..“
“ങാ .. ഏതായാലും ഇവിടെ എത്തിയില്ലേ..? പക്ഷെ നിനക്ക് പുറത്തിറങ്ങാനൊക്കില്ല. ഇവിടത്തെ വിസയില്ലല്ലൊ.... “
”സാരമില്ല.. നീ വിഷമിക്കണ്ടാ.. നീ എപ്പൊ എവിടെ നിക്കണെ...?“
“ഓക്കെ .. നീ അവിടെ ഇരുന്നൊ.. അവിടെ കസേരയൊക്കെ ഇല്ലെ..?“
“ അവിടെ ഇരുന്നൊ.... അവിടന്ന് അനങ്ങണ്ട.. ധൈര്യമായിരിക്ക്.. ബാക്കി ഞങ്ങൾ നോക്കിക്കൊളാം.. നിന്നെത്തേടി അവിടെ ആളു വരും ഏതായാലും നേരം വെളുക്കട്ടെ..."
" ഓക്കെ “

അതും പറഞ്ഞ് വർഗ്ഗീസേട്ടൻ ഫോൺ വച്ചു. ഞങ്ങളുടെ ക്ഷമയും കെട്ടിരുന്നു. അപ്പോഴേക്കും രാജേട്ടൻ പോയി എല്ലാവർക്കും ചായ തിളപ്പിച്ചു കൊണ്ടു വന്നിരുന്നു. എന്താ സംഭവമെന്നറിയാൻ ഞങ്ങൾ ചുറ്റും വളഞ്ഞു നിന്നു. വർഗ്ഗീസേട്ടൻ ഹാളിലെ ഊണു മേശക്ക് ചുറ്റുമിട്ടിരുന്ന കസേരയിലൊന്നിൽ ഉപവിഷ്ടനായി. ഞങ്ങൾ ദ്വേഷ്യം കടിച്ചമർത്തി പിന്നെയും ചോദിച്ചു

“ അവന് എന്താ പറ്റിയേ..?”
“പറയാം . അതിനു മുൻപ് എടാ മോഹനാ... നമ്മ്ടിവിടെ ഇടക്കിടക്ക് വരണാ... ആ എയർപ്പോട്ടിൽ ക്ലീനിങ്ങിന്റെ ഒരു സൂപ്പർവൈസർ ഇല്ലേ .. എന്താ അവന്റെ പേര്....? “
“ എന്തിനാ...?”
“നീ അവനെ ഒന്നു വിളിച്ചെ...."

മോഹൻ ചേട്ടൻ പോയി അയാളുടെ ഫോൺ നമ്പർ കൊണ്ടു വന്ന് ഡയൽ ചെയ്യാൻ തുടങ്ങിയെങ്കിലും ഇടക്കു നിറുത്തി ക്ലോക്കിലേക്ക് നോക്കിയിട്ട് പറഞ്ഞു.

“ ചേട്ടാ മൂന്നു മണി ആയോള്ളു. അയാൾ നല്ല ഉറക്കത്തിലായിരിക്കും..”
“ നീയിങ്ങു തന്നെ... “

വർഗ്ഗീസേട്ടൻ നമ്പർ വാങ്ങി ഡയൽ ചെയ്യുന്നതിനിടക്ക് പറഞ്ഞു
“ ഇവിടെ വന്ന് നമ്മുടെ വെള്ളം കൊറെ അടിച്ചിട്ടുള്ളവനാ... ഒരു അത്യാവശ്യ സമയത്ത് നമ്മുക്കു ഉപകാരപ്പെടില്ലെങ്കിൽ പിന്നെ അവനിങ്ങട് വരട്ടെ..”

അപ്പോഴേക്കും ആളെ കിട്ടി.
“ഹല്ലൊ... ഞാൻ വർഗ്ഗീസേട്ടനാ.. ഓർമ്മേണ്ടൊ....?
“ഹ..ഹ..”

ഒരു നിമിഷം കഴിഞ്ഞ് പറഞ്ഞു.
“ എടാ.. നീ ഇപ്പൊ എവിടാ.. ?
"ങേ.. ഡ്യൂട്ടീലാണൊ... അതു നന്നായടാ.. എടാ നീയൊരു കാര്യം ചെയ്യണം. ഇപ്പൊത്തന്നെ.. അവിടെ ശ്രീലങ്കാ വിമാനത്തിനു വന്ന ഞങ്ങടെ ഒരു പയ്യനുണ്ട്. ഒരു ഇരു നിറത്തില് ഇത്തിരി കഷണ്ടീണ്ട് , സുനിലെന്നാ പേര്, അവനവിടെ, വിമാനത്തില് തിരിച്ചു കൊണ്ടുവന്നവരെ ഇരുത്തുന്ന ഒരു സ്ഥലോണ്ടല്ലൊ, അവടേണ്ട്..... അത്യാവശ്യം ഫുഡ്ഡു വാങ്ങിക്കൊടുക്കണം. കൂടാതെ അവന്റെ കയ്യിൽ ഒരഞ്ചൊ പത്തൊ ദിനാറും അവനെ ഏൽ‌പ്പിക്കണം. ആ പാവത്തിന്റെ കയ്യിൽ ദിനാറൊന്നുമില്ലാടാ.. പിന്നിട് ഭക്ഷണം വേണമെങ്കിൽ അവൻ വാങ്ങി കഴിച്ചോട്ടെ... ഈ കാശൊക്കെ ഇവിടെ വരുമ്പോൾ ഞങ്ങൾ തന്നോളാം . ഇപ്പൊത്തന്നെ നോക്കണം നീ... ഓക്കേ.. ഓക്കെ.”

അതു കഴിഞ്ഞ് ഫോൺ വച്ചിട്ട് വിണ്ടും കസേരയിൽ വന്നിരുന്നു. ഞങ്ങളെല്ലാം വർഗ്ഗീസേട്ടന്റെ വായിൽ നിന്നും വരുന്ന വിവരത്തിനായി കാതോർത്തിരുന്നു. പുള്ളിക്കാരൻ പറഞ്ഞു തുടങ്ങി.
അപ്പോഴേക്കും മൂന്നു മണി കഴിഞ്ഞതോണ്ട് നായരേട്ടൻ കുളിമുറിയിൽ കയറി. ടൈം ടേബിൾ അനുസരിച്ച് മൂന്നു മുതൽ മൂന്നര വരെ അദ്ദേഹത്തിന്റെ ‘ബാത്ത് റൂം‘ സമയമാണ്.

നടന്ന സംഭവങ്ങൾ ഒന്നൊന്നായി വർഗ്ഗീസേട്ടൻ വിവരിച്ചു. മൂപ്പിലാന്റെ വിവരണം കേട്ടിരുന്നാൽ അതിപ്പോഴൊന്നും തീരുകയില്ല. മുക്കിയും, മൂളിയും,അതിനിടക്ക് ചായ ഒരിറക്ക് കുടിച്ചും അതിനിടക്ക് കഥ പറഞ്ഞും ഒക്കെ അതങ്ങു മുന്നോട്ടു നീങ്ങി.

ഇതിനിടക്ക് ഫോൺ വന്നു. അത് സുനിലായിരുന്നു. ഞങ്ങൾ പറഞ്ഞയച്ച ആളു വന്നതും ഭക്ഷണം വാങ്ങിക്കൊടുത്തതും പറഞ്ഞു. പിന്നെ അവന്റെ കൂട്ടുകാരെ വിളിച്ചെന്നും വിവരം പറഞ്ഞിട്ടുണ്ടെന്നും ഏതൊ ഒരു പ്രവാസി സംഘടനയുമായി ബന്ധപ്പെടാമെന്നും അവർ പറഞ്ഞതായി അറിയിച്ചു.

പിന്നെയും വർഗ്ഗീസേട്ടൻ വിവരണം തുടർന്നു. അദ്ദേഹം പറഞ്ഞു തീർന്നതും ഞങ്ങൾ താടിക്കു കയ്യും കൊടുത്തിരുന്നു. ആർക്കും ഒന്നും പ്രത്യേകിച്ച് പറയാനില്ലായിരുന്നു.

" ആർക്കും പറ്റാവുന്ന ഒരബദ്ധം.. പക്ഷെ ഒന്നു ചിന്തിച്ചിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്നു.” രാജേട്ടൻ.

അപ്പോഴെക്കും നായരേട്ടൻ കുളിമുറിയിൽ നിന്നും ഇറങ്ങി. അടുത്ത ഊഴം വർഗ്ഗീസേട്ടനായിരുന്നു. അദ്ദേഹം അകത്തു കയറി.


ക്ഷമിക്കണം.. ! വായനക്കാരായ നിങ്ങളോട് ഇതുവരെ സംഭവം പറഞ്ഞില്ലാല്ലെ..?

എങ്കിൽ ഇനി ഞാൻ പറയാം. അന്നു വിമാനത്താവളത്തിൽ നിന്നും പുറപ്പെടുന്നതിനു മുൻപ്
ഫോൺ വന്നത് നിങ്ങൾക്കോർമ്മയുണ്ടല്ലൊ. അതിനു ശേഷം സുനിൽ അകത്തു
കയറിയിരുന്നു. കൃത്യ സമയത്തിനു തന്നെ വിമാനം പുറപ്പെട്ടു.

പറന്നു പൊങ്ങുന്ന വിമാനത്തിലിരുന്ന് സുനിൽ കഴിഞ്ഞ അഞ്ചാറു വർഷം തന്റെ സ്വപ്നങ്ങൾക്കു മീതെ കരിനിഴൽ വീഴ്ത്തിയ സ്വപ്നഭൂമിയെ ഒരു നോക്കു കാണാൻ ജനാലയിലൂടെ തന്റെ
നോട്ടമയച്ചു.

നിയോൺ വെളിച്ചത്തിൽ കുളിച്ചു നിൽക്കുന്ന നഗരം....
അതിനപ്പുറത്തേക്കു മറ്റൊന്നും കാണാനായില്ല.... എല്ലാം ഇരുട്ടിൽ കുളിച്ചു. കണ്ണുകൾ പിൻ‌വലിച്ച് തന്റെ സീറ്റിൽ കണ്ണുകളടച്ച് ചാരിയിരുന്നു.

ആറു വർഷം മുൻപ് കടം വാങ്ങിയും അമ്മയുടേയും പെങ്ങളുടേയും ആഭരണങ്ങൾ പണയം വച്ചും
കാശുണ്ടാക്കി കൊടുത്താണ് ഇവിടേക്കു വന്നത്. താൻ പോരുമ്പോൾ പെങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് അധികം നാളായിരുന്നില്ല. അവർക്കിന്ന് രണ്ടു മക്കൾ. രണ്ടിനേയും കണ്ടിട്ടില്ല.

അവർക്കായി അധികമൊന്നും വാങ്ങാനുമായില്ല. രണ്ടു പാവകൾ, വലിയ വിലയില്ലാത്ത രണ്ടു കുഞ്ഞുടുപ്പുകളും മാത്രം. സമ്പാദിച്ച് ഒരു പണക്കാരനാകാനല്ല ഇവിടെ വന്നത്.
ടൌണിൽ തന്റേതായ ഒരു തയ്യൽക്കട.!

അതു വല്ലാത്തൊരു മോഹമായിരുന്നു. അതു സ്വന്തമാക്കണമെങ്കിൽ നല്ലൊരു തുക പകിടി കൊടുക്കണം. അതിനുള്ള ഒരു വഴി തേടിയായിരുന്നു ഈ സാഹസം.

ഇപ്പോൾ ഇങ്ങനെയൊരു തിരിച്ചുപോക്ക്.. !
അതും നാട്ടിൽ നിന്നും വന്നപോലെ തന്നെ.. !!

നാട്ടിൽ വച്ച് ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത, തന്റെ ആരുമല്ലാത്ത, ഏതൊക്കെയോ സുഹൃത്തുക്കളുടെ കാരുണ്യത്താൽ...!
പിരിവെടുത്ത്...!!
ഒരു തെണ്ടിയെപ്പോലെ..!!!

സുനിൽ നിറഞ്ഞു വന്ന കണ്ണു നീർ തുള്ളികൾ താഴെ വീഴാതിരിക്കാനെന്നോണം കണ്ണുകൾ ഇറുക്കിയടച്ചു. തൊണ്ടവരെ വന്ന സങ്കടം പുറത്തു വരാതിരിക്കാൻ ചുണ്ടുകൾ ഇറുക്കിപ്പിടിച്ചു.
എന്നിട്ടും കരഞ്ഞു പോയി. ടവ്വലെടുത്ത് മുഖം പൊത്തി അടുത്തിരിക്കുന്നയാൾ കാണാതിരിക്കാൻ ജനലിലൂടെ കനത്ത ഇരുട്ടിലേക്ക് നോക്കിയിരുന്നു.

അപ്പോഴാണ് വിമാനത്തിൽ ഡ്രിംങ്സ് വിതരണം തുടങ്ങിയത്. അതിൽ നിന്നും ഒരു ലാർജ് വാങ്ങി സോഡയൊഴിച്ച് അപ്പാഡെ വിഴുങ്ങി.
പിന്നെ സീറ്റിൽ ചാരിക്കിടന്നു..
കണ്ണുകളടച്ച്...

പോക്കറ്റിൽ നിന്നും ഔട്ട്പാസ്സെടുത്ത് ഒന്നു കൂടി നോക്കി..
ചെന്ന അന്നു അർബ്ബാബിനെ ഏൽ‌പ്പിച്ചതാണ് പാസ്പ്പോർട്ട്...
പിന്നീടിതുവരെ അത് കണ്ടിട്ടില്ല...
അതുപോലുമില്ലാതെ ഇങ്ങനെയൊരു തിരിച്ചു പോക്ക്...
സുനിൽ ഒരു നെടുവീർപ്പിട്ടു.
തന്റെ സുഹൃത്തുക്കളെയെല്ലാം ഒന്നു കൂടി കൺ‌മുന്നിൽ കണ്ടു..

 ഇതൊന്നുമായില്ല.. ഒന്നുകൂടി വേണം.. !
തിരിഞ്ഞു നോക്കിയപ്പോൾ വെള്ളം വിതരണക്കാർ തിരിച്ചു വരുന്നു.
അവരോട് ഒരു ലാർജ്  കൂടി വാങ്ങി കുടിച്ചു....
ബാക്കിയുള്ള സോഡയും കൂടി കുടിച്ചിട്ടും ദാഹം തീരുന്നില്ല.

പിന്നെയും ചിന്തകളിലേക്ക് വഴുതി വീണു.. ഇതുവരേക്കും ഇത്രയും ടെൻഷൻ ഇല്ലായിരുന്നു... ഇപ്പൊഴെന്തൊ... മനസ്സാകെ പെട്ടെന്ന് അസ്വസ്തമായതു പോലെ...?
പുറത്തേക്ക് നോക്കിയാൽ ഇരുട്ടാണെങ്കിലും അങ്ങകലെ ചക്രവാളത്തിൽ ചെറിയൊരു വെളുപ്പിന്റെ നിഴലാട്ടം കണ്ടു തുടങ്ങിയിരുന്നു..

ഇങ്ങോട്ടു പോരുമ്പോൾ തന്നെ സഹായിച്ച കൂട്ടുകാരോട് പറഞ്ഞിരുന്നു. ഞാൻ തിരിച്ചു
വരുന്നത് നിങ്ങൾക്കുള്ള വിസയുമായിട്ടായിരിക്കും. കൈ നിറയെ കാശും.. ഒരു വീട്
സ്വന്തമായി ഉണ്ടാക്കിയിട്ടെ വിവാഹം കഴിക്കൂവെന്ന് അന്നു കൂട്ടുകാരുമായി വാതു
വച്ചിരുന്നു. സഹോദരിയുടെ വിവാഹത്തിന് അന്നു കാര്യമായി ഒന്നും കൊടുത്തില്ലായിരുന്നു. ഞാൻ വരുമ്പോൾ നിനക്ക് പത്തു പവന്റെ ഒരു മാല വാങ്ങിച്ചോണ്ടെ വരികയുള്ളുവെന്നു പറഞ്ഞിരുന്നു.

അപ്പോളവൾ പറഞ്ഞത് ഇപ്പൊഴും കാതിൽ മുഴങ്ങുന്നു.
’ എനിക്ക് മാല വേണ്ടാ ചേട്ടാ.. വള മതി .. കൈ നിറയെ സ്വർണ്ണ വളയിടാനാ എനിക്കിഷ്ടം...’ എന്നിട്ടവൾ കൂട്ടിച്ചേർത്തു.
‘ എന്റീശ്വരാ എന്റെ മോഹം എന്നെങ്കിലും നടക്ക്വോ..?'

” ഇല്ല മോളെ .. ഇല്ല.. ഒരിക്കലും നടക്കില്ല...”
അറിയാതെയാണെങ്കിലും ഉറക്കെ പറഞ്ഞു പോയി.
പക്ഷെ ആരും കേട്ടില്ല.

അപ്പോഴേക്കും കൈ അറിയാതെ പോക്കറ്റിൽ തപ്പി. തന്റെ താലിച്ചെയിൻ അവിടെത്തന്നെ ഇല്ലേയെന്നായിരുന്നു നോക്കിയത്. കാണാതായപ്പോൾ ഒന്നു ഞട്ടിയെങ്കിലും പെട്ടെന്നു ഓർമ്മ വന്നു, അത് ശേഖരേട്ടൻ പാവയോടൊപ്പം ടേപ്പ് വച്ച് ഒട്ടിച്ച് ബാഗിനകത്ത് വച്ചത്.

ചിന്തകളിൽ നിന്നും തട്ടിയുണർത്തിയത് “വെജിറ്റേറിയൻ ഓർ നോൺ വെജ്..” എന്ന ശബ്ദമാണ്.
ജീവനക്കാർ ഭക്ഷണം വിളമ്പാനുള്ള തെയ്യാറെടുപ്പിലാണ്. നോൺ വെജിറ്റേറിയൻ
വാങ്ങിയപ്പോൾ ചോദിച്ചു
“ഒരു ബീയർ കൂടി..?”
"പിന്നെ തരാം..” എന്നു പറഞ്ഞവർ അവരുടെ ജോലിയിൽ മുഴുകി. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ അവർ ബീയർ കൊണ്ടു തന്നിട്ട് പോയി...

ഭക്ഷണം കഴിഞ്ഞ് വീണ്ടും ചിന്തകളിൽ മുഴുകിയെങ്കിലും ലൈറ്റ് എല്ലാം കെടുത്താൻ തുടങ്ങി. അതിനാൽ എല്ലാവരും ഉറങ്ങാനായി തെയ്യാറെടുത്തു. സീറ്റെല്ലാം പിറകിലേക്ക് മലർത്തി നീണ്ടു നിവർന്നു കിടന്നു.

കാലത്ത് ശ്രീലങ്കയിലെ കൊളംബോയിൽ ഇറങ്ങുമ്പോൾ വലിയ സന്തോഷമായിരുന്നു. ഇനി ഏതാനും മണിക്കൂറുകൾ മാത്രം. ഞാനെന്റെ പിറന്ന നാട്ടിൽ കാലു കുത്താൻ പോകയാണ്. ഒരുപാടു കാലമായതു പോലെ തോന്നുന്നു അവിടം വിട്ടിട്ട്. പിറന്ന നാട്ടിനെക്കുറിച്ച് ചിന്തിക്കുന്നതു തന്നെ എത്ര സന്തോഷമാണ്. മനസ്സു സന്തോഷം കൊണ്ടു മതി മറന്നു എന്നു പറയുന്നതിനേക്കാൾ എതോ അവാച്യമായ ഒരു അനുഭൂതിയാണ് അത് തരുന്നതെന്നു തോന്നുന്നു.

ശ്രീലങ്കക്കാരെല്ലാം ഒരു വഴിയിലൂടെ പോയപ്പോൾ ഇനിയും യാത്ര തുടരേണ്ടവർ മറ്റൊരു വഴിയിലൂടെ ഒരു പരിശോധകന്റെ മുൻപിൽ ആനയിക്കപ്പെട്ടു. ആദ്യം നിന്നവരിൽ സുനിലും ഉണ്ടായിരുന്നു. ആകെയുള്ള രേഖ ഔട്ട് പാസ്സ് മാത്രമാണ്. അതും ടിക്കറ്റും ഒന്നിച്ചു കൊടുത്തു. പരിശോധകൻ അതെല്ലാം വാങ്ങി നോക്കി.

കുറച്ചു കഴിഞ്ഞ് അയാൾ തൊട്ടപ്പുറത്ത് കിടന്ന കസേരകൾ ചൂണ്ടിക്കാട്ടിയിട്ട് അവിടെ പോയി ഇരിക്കാൻ പറഞ്ഞു. അതോടൊപ്പം രേഖകളും തിരിച്ചു തന്നു. സുനിൽ ഒന്നും മനസ്സിലാകാതെ അയാൾ പറഞ്ഞ കസേരയിൽ പോയിരുന്നു. അവിടെ ഒരു തമിഴനും വളരെ വിഷണ്ണനായി
ഇരിപ്പുണ്ടായിരുന്നു.

ബാക്കിയുള്ളവരെല്ലാം തങ്ങളുടെ ഔട്ട് പാസ്സ് കാണിച്ചിട്ട് വളരെ കൂളായി കുറച്ചപ്പുറത്ത് അവർക്ക് വിശ്രമിക്കാനുള്ള കസേരകളിൽ പോയിരുന്നു. ഇവരെ രണ്ടു പേരേയും എന്തിനു മാറ്റിയിരുത്തിയെന്ന് മറ്റുള്ളവർക്കും മനസ്സിലായില്ല.

കുറച്ചു പേരെ ഉണ്ടായിരുന്നുള്ളു. അതുകൊണ്ട് പരിശോധന പെട്ടെന്നു തീർന്നു.
അതുകഴിഞ്ഞ് പരിശോധകൻ ഇവരുടെ അടുത്ത് കസേരയിൽ വന്നിരുന്നു.
അവരുടെ ഔട്ട് പാസ്സ് വാങ്ങി വീണ്ടും നോക്കി. എന്നിട്ട് രണ്ടു പേരുടേയും മുഖത്തേക്ക് മാറി മാറി നോക്കി...!

രണ്ടു പേരുടെയും മുഖത്ത് ഒരു ഭയപ്പാട് നിഴലിച്ചു...!!
എന്തൊ സംഭവിക്കാൻ പോകുന്നതായി അവരുടെ മനസ്സു മന്ത്രിച്ചു....!!?
ഞങ്ങളെ കണ്ടിട്ട് ഇനി ‘പുലി‘ ആയി തോന്നുന്നുണ്ടാവുമോ..?

മുഖം ശരിക്കും വിളറിത്തുടങ്ങി...!
തൊണ്ട വരണ്ടു... !!
കുറച്ചു വെള്ളം കിട്ടിയെങ്കിലെന്ന് ആശിച്ചു...!!
അതോടൊപ്പം വിയർത്തൊഴുകാനും തുടങ്ങി....!!!

അപ്പോഴാണ് ഉദ്യോഗസ്ഥന്റെ വായിൽ നിന്നും ഉണങ്ങിവരണ്ട ആ വാക്കുകൾ ഉതിർന്നു വീണത്. "നിങ്ങൾക്കിനി മുന്നോട്ട് യാത്ര ചെയ്യാനാവില്ല....!! നിങ്ങൾ തിരിച്ചു പോണം..!!!?”

രണ്ടു പേരും ഞെട്ടിയെന്നു മാത്രമല്ല, ശ്വ്വാസം നിലച്ച്, കേട്ടതു വിശ്വസിക്കാൻ കഴിയാതെ
കണ്ണുകൾ പുറത്തെക്കു തള്ളി....!!!?


ബാക്കി അടുത്ത പോസ്റ്റിൽ...

Friday 6 November 2009

സ്വപ്നഭൂമിയിലേക്ക്....തുടരുന്നു.. ( 7 )

കഥ തുടരുന്നു...

ഔട്ട് പാസ്സ്....

വ്യാഴാഴ്ച വൈകുന്നേരം മുതൽ എല്ലാവരും വളരെ സന്തോഷത്തിലായിരിക്കും.
വെള്ളിയാഴ്ച അവധി ആയതു കൊണ്ട് ആർക്കും പോകേണ്ടതില്ല. ഷിഫ്റ്റ് ജോലിക്കാർക്ക് അപ്പോഴും മുടക്കമുണ്ടാകാറില്ല. എന്നാലും പലരും ജോലി മറ്റുള്ളവരെ ഏൽ‌പ്പിച്ച് അന്നു ഹാജരായിരിക്കും.


വർഗ്ഗീസ് ചേട്ടൻ അന്നു നല്ല മൂടിലാവും വരിക. പുള്ളിക്കാരന്റെ കൂടെ ഒന്നു രണ്ടു കൂട്ടുകാർ എന്തായാലും കാണും. . വർഗ്ഗീസേട്ടൻ എന്നും കുടിക്കുമെങ്കിലും ഒരു ലിമിറ്റ് എപ്പോഴും കാത്തു സൂക്ഷിച്ചിരുന്നു.  സ്വയം കുടിക്കുന്നതിനേക്കാൾ മറ്റുള്ളവരെ കുടിപ്പിക്കുന്നതിലായിരുന്നു പുള്ളിക്കാരനു സന്തോഷം. പലപ്പോഴും കൂടെ വരുന്ന കൂട്ടുകാരുമായി ചില കശപിശകൾ
ഉണ്ടാകാറുണ്ട്. അന്നേരം പിടിച്ചു മാറ്റാൻ ഞങ്ങളെല്ലാം റെഡിയായിരിക്കും.


പക്ഷെ, കുടിച്ചു കഴിഞ്ഞാൽ ഒരു കാരണവശാലും വണ്ടി ഓടിക്കാൻ ശ്രമിക്കാറില്ല. ചില
സന്ദർഭങ്ങളിൽ തൊട്ടടുത്ത കൂട്ടുകാരെ കുടിപ്പിച്ചു കഴിഞ്ഞു കൊണ്ടു വിടാൻ നോക്കും.
പക്ഷെ അന്നേരം വണ്ടിയുടെ താക്കോൽ കാണാനുണ്ടാകില്ല. ഞങ്ങളത് മുന്നേ
തന്നെ മാറ്റിയിരിക്കും. എന്നിട്ട് റോഡിൽ നിന്നും ടാക്സി വിളിച്ചു കൊടുക്കും.

അങ്ങനെ ഒരു പാർട്ടി സമയത്താണ് സുനിലിനെ പരിചയപ്പെടുന്നത്. വല്ലപ്പോഴും
വ്യാഴാഴ്ച വൈകുന്നേരങ്ങളിൽ ഞങ്ങളുടെ ഫ്ലാറ്റിൽ വന്ന് ഒരു ദിവസം
ഞങ്ങളോടൊപ്പം കഴിഞ്ഞ് വെള്ളിയാഴ്ച വൈകുന്നേരം തിരിച്ചു പോകും.
എന്തുകൊണ്ടൊ ഞാനുമായിട്ട് കുറച്ചു കൂടുതൽ അടുത്തു. അടുത്ത‘ പൊതുമാപ്പു‘
വരുമ്പോൾ നാട്ടിൽ പോകാൻ നിൽക്കുകയാണ്. ഉടനുണ്ടാകുമെന്ന
പ്രതീക്ഷയിലാണ് മൂപ്പിലാൻ.


ഇവിടെ വന്നിട്ട് അഞ്ചാറു വർഷത്തോളമായി. ഒരു തയ്യൽക്കടയിൽ തയ്യൽക്കാരനായിട്ടാണ് വന്നത്. ഒരു കൊല്ലത്തിൽ കൂടുതൽ ആ കടയിൽ ജോലി ചെയ്തിട്ടും ശമ്പളം മാത്രം കൊടുക്കാൻ അറബി തെയ്യാറായില്ല. കടയുടെ വാടക വരെ അറബി അടച്ചില്ല.


ഒരു ദിവസം കെട്ടിടയുടമസ്ഥൻ വന്ന് എല്ലാവരും ഇറങ്ങിത്തരാൻ പറഞ്ഞു. അന്ന് അവിടന്ന് പോന്നതാണ്. പിന്നീട് അറബിയേയും കണ്ടിട്ടില്ല, പാസ്പ്പോർട്ടും കയ്യിലില്ല. രണ്ടു വർഷം കഴിഞ്ഞിട്ടും വിസ അടിക്കാൻ അറബി തെയ്യാറാവില്ലാന്ന് അറിയാമായിരുന്നതു കൊണ്ട് പിന്നെ
അതിനു ശ്രമിച്ചിട്ടില്ല. ഇപ്പോൾ ഒരു അപ്പോൾസറി കടയിലാണ് ജോലി ചെയ്യുന്നത്.
ജോലിക്കും ശമ്പളത്തിനും വലിയ കുഴപ്പമില്ല. ചില മാസങ്ങളിൽ വൈകിയേ
കിട്ടുകയുള്ളു.


പോലീസ് എപ്പൊൾ വേണമെങ്കിലും പിടിക്കാം. കടയിലായതു കൊണ്ട് എപ്പോൾ വേണമെങ്കിലും അവർ ചെക്കിങ്ങിനു വരാം. ഓരൊ നിമിഷവും പേടിച്ചാണ് പണിയെടുക്കുന്നത്. ഇനിയും ഇങ്ങനെ ജോലിയെടുക്കാൻ വയ്യ.....! അപരിചിതരായ അറബികൾ വരുമ്പോൾ പുറകിലത്തെ വാതിലിൽ കൂടി ഓടി രക്ഷപ്പെടാറാണ് പതിവ്.....!!

ഇങ്ങനെ ശ്വാസം മുട്ടി എത്ര നാൾ മുന്നോട്ട് പോകും..?
ഇതിനകം മുപ്പത്തഞ്ച് വയസ്സ് പ്രായമായി. ഇനിയും ഒരു പെണ്ണു കെട്ടിയില്ലെങ്കിൽ പിന്നെ എന്നു കെട്ടാനാണ്. വീട്ടിൽ എല്ലാവരും ബഹളം. അവനെ കണ്ടിട്ട് തന്നെ നളേറെ ആയെന്ന് പറഞ്ഞ്. ഇതിനിടക്ക് അടുത്ത ബന്ധുക്കളിൽ ചിലർ നാടു നീങ്ങിയിരുന്നു. പക്ഷെ ഇവിടെയിരുന്ന് കണ്ണീർ വാർക്കാനല്ലാതെ ഒന്നിനും കഴിഞ്ഞില്ല.


പക്ഷെ അമ്മ ആശുപത്രിയിൽ ആണെന്നറിഞ്ഞപ്പോഴാണ് പിടി വിട്ടു പോയത്. അന്നു ലീവെടുത്ത് എന്റടുത്ത് വന്നു. അതും പറഞ്ഞ് ഒത്തിരി സങ്കടപ്പെട്ടു..
അവന്റെ വിഷമം നോക്കിയിരിക്കാനല്ലാതെ എന്തു പറഞ്ഞ് ആശ്വസിപ്പിക്കും..?
ഉരലു ചെന്ന് മദ്ദളത്തോട് സങ്കടം പറയുന്നത് പോലെ..!!


അന്നവൻ കൂടുതൽ കുടിച്ചു...

ആദ്യ വർഷം ശമ്പളമില്ലാതെ ജോലി ചെയ്തവകയിൽ ഉണ്ടായ കടം വീട്ടാൻ കുറെ സമയം എടുത്തു. പിന്നെ രണ്ടു വർഷത്ത കഠിനാദ്ധ്വാനം വേണ്ടി വന്നു വിസക്ക് കൊടുത്ത കാശ് മുതലാകാൻ. എന്തെങ്കിലും സമ്പാദിക്കാൻ തുടങ്ങിയിട്ട് കുറച്ചു മാസങ്ങളെ ആയുള്ളു. ഇനി ഒന്നും സമ്പാദിച്ചില്ലെങ്കിലും വേണ്ടില്ല നാട് പിടിക്കുക, അതു മാത്രമാണ് ഇപ്പോഴത്തെ ചിന്ത. അതുകൊണ്ട് ഈ വരുന്ന  പൊതുമാപ്പ് സമയത്ത് നാട്ടിൽ പോകണമെന്ന് കരുതിയിരിക്കയാണ് സുനിൽ.

വലിയ താമസമുണ്ടായില്ല ഏവരും കാത്തിരുന്ന പൊതുമാപ് പ്രഖ്യാപിക്കാൻ. ആദ്യം
പോയി എം‌ബസ്സിയിൽ നിന്നും ‘ഔട്ട് പാസ്സ് ‘ വാങ്ങിയവരിൽ ഒരാളാണ് സുനിൽ.
മൂന്നു മാസം കലാവധിയുണ്ടായിരുന്നു. ഈ മൂന്നു മാസവും കൂടി ജോലി ചെയ്ത് കിട്ടുന്ന
കാശ് കൊണ്ടു വേണം എന്തെങ്കിലും വാങ്ങിക്കൊണ്ടു പോകാൻ.


ഔട്ട് പാസ്സ് കിട്ടിയതു മുതൽ സുനിൽ വളരെ സന്തോഷത്തിലായിരുന്നു. ഒരു മാസത്തെ ശമ്പളം
അറബി കൊടുത്തു. അടുത്ത രണ്ടു മാസത്തെ ശമ്പളം കൊടുക്കാൻ അറബി സ്ഥലത്തുണ്ടായില്ല; അയാൾ ഇതിനകം സൌദിയിലെ അയാളുടെ ബന്ധുക്കളുടെ അടുത്തേക്കെന്നു പറഞ്ഞ് മുങ്ങിയിരുന്നു.


സുനിൽ പോകുന്ന വിവരം നേരത്തെ തന്നെ അയാളെ അറിയിച്ചിരുന്നു. അതു കൊണ്ടായിരിക്കാം അയാൾ മുങ്ങിയത്. കിട്ടിയ ഒരു മാസത്തെ ശമ്പളം ചിലവാക്കിയിരുന്നില്ല. ഒരു മാസത്തെ കൂടി ചേർത്ത് ഒരു ‘താലിമാല‘ വാങ്ങാനായി കരുതി വച്ചിരുന്നതാണ്. ചെന്നാൽ ഉടനെ
കല്യാണമുണ്ടാകും.


പിന്നെ ഒരു തയ്യിൽ മെഷീൻ വാങ്ങണം. വീട്ടിലിരുന്നു തന്നെ ജോലി ചെയ്തു കൊണ്ടിരുന്നതാണ്. കൂടെ രണ്ടു പേരെ വച്ച് ചെറിയ ഒരു തയ്യൽക്കട നടത്തിക്കൊണ്ടിരിയ്ക്കയായിരുന്നു. സുനിൽ തുണി വെട്ടിക്കൊടുക്കും. കൂടെയുള്ളവർ തയ്‌ചു കൊടുക്കും.

അതും കളഞ്ഞിട്ടാണ് ' സ്വർണ്ണം വിളയുന്ന സ്വപ്നഭൂമിയിലേക്ക് ' വിമാനം കയറിയത്. ഇനി ബാക്കി കിട്ടാനുള്ള രണ്ടു മാസത്തെ ശമ്പളം ‘ഗോ പി‘..!!!

വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് വച്ചിട്ടുണ്ട്. അതു വാങ്ങണമെങ്കിൽ പൈസ വേണം.
താലി മാല വാങ്ങണം. പിന്നെ അല്ലറ ചില്ലറ വേറെ. ആകെയുള്ളത് ഒരു മാസത്തെ
പൈസയും. നിർത്തി പോകുന്നതു കൊണ്ട് ആരും കടം കൊടുക്കുകയില്ല. കയ്യിലുള്ള
ഒരു മാസത്തെ പൈസ ടിക്കറ്റിനു പോലും തികയില്ല.

‘ പിന്നെന്ത്...?’ എന്ന ചോദ്യത്തിന് ഉത്തരമില്ലായിരുന്നു.


കൂട്ടുകാരെല്ലാം ഉണർന്നു. ഇവനെ എങ്ങനെയെങ്കിലും ഒന്നു കയറ്റി വിടണമല്ലൊ. എല്ലാവരും കൂടി ആലോചിച്ച് ഒരു തീരുമാനമെടുത്തു. കയ്യിലുള്ള പൈസക്ക് ചെറുതെങ്കിലും ഒരു താലി മാല
വാങ്ങിയ്ക്കാം. പോകാനുള്ള ടിക്കറ്റിന് കൂട്ടുകാരെല്ലാം കൂടി ഒന്നു സഹകരിച്ചപ്പോൾ കാര്യങ്ങൾ എളുപ്പമായി. സുനിൽ ജോലി ചെയ്തിരുന്ന സ്ഥലത്തെ അയാളുടെ കൂട്ടുകാരും കൂടി പങ്കെടുത്തപ്പോൾ കൂടെ കൊണ്ടു പോകാനുള്ള കുറച്ചു സാധനങ്ങൾ കൂടി വാങ്ങാൻ കഴിഞ്ഞു.


ശ്രീലങ്കൻ വിമാനത്തിനാണ് പോകാൻ തീരുമാനിച്ചിരുന്നത്. അതിനായിരുന്നു ചാർജ്ജ് കുറവ്. തിരുവനന്തപുരത്ത് എത്തിക്കഴിഞ്ഞാൽ, പിന്നെ ടാക്സി വിളിക്കണം. അതിനും പൈസ വേണം. പൊതു മാപ്പിൽ പോകുന്നതായതു കൊണ്ട് വീട്ടുകാരെ വിമാനത്താവളത്തിലേക്ക് വിളിച്ചു വരുത്താൻ മടിയായതു കൊണ്ടാണ് ടാക്സി കാശ് വേണ്ടി വന്നത്.


അങ്ങനെ പോകാനുള്ള ദിവസം ഇങ്ങു വന്നടുത്തു. പിന്നീട് എല്ലാം പെട്ടെന്നായിരുന്നു.

പെട്ടി കെട്ടാണ് തലേ രാത്രി....!
അതൊരു ആഘോഷമാണ്....!!

ചിലവെല്ലാം വർഗ്ഗീസേട്ടന്റെ വക....!!!

ദിവസവും ആഘോഷിക്കാൻ ഓരോ കാരണവും കാത്തിരിക്കുന്ന വർഗ്ഗീസേട്ടൻ ഇതൊരു
ഉത്സവമാക്കിയില്ലെങ്കിലെ അത്ഭുതമുള്ളു.. അന്നെല്ലാവരും കുടിച്ചു മറിഞ്ഞു. കൂടെ ചിക്കനും മട്ടനും കപ്പയും എല്ലാം മേൻപൊടി ആയിട്ടുണ്ട്. അതെല്ലാം ഞങ്ങളുടെ വക. സുനിലിന്റെ കൂട്ടുകാരും ഞങ്ങളും മാത്രമാണ് ഉള്ളത്.


അന്ന് എത്ര കുപ്പി പൊട്ടിയെന്നോ, എത്ര പാട്ട പൊട്ടിച്ചെന്നോ ഒരു കണക്കും ആർക്കുമില്ല...!!!?
പതിവു കലാപരിപാടികളോടെ തന്നെ എല്ലാം സമംഗളം അവസാനിച്ചപ്പോൾ ഹാൾ പടയൊഴിഞ്ഞ പടക്കളം പോലെയായി.

അവിടവടെയായി ശവശരീരങ്ങളെപ്പോലെ പലരും ചലനമറ്റു കിടന്നു....!!!


പിറ്റെ ദിവസം വൈകീട്ടാണ് സുനിലിന്റെ യാത്ര. കൂട്ടുകാർ വണ്ടിയുമായെത്തി. സാധനങ്ങളെല്ലാം കയറ്റി പുറപ്പെട്ടു. അന്നു രാത്രി പന്ത്രണ്ടു മണിവരെയേ ഔട്ട് പാസിന്റെ കാലാവധിയുള്ളു. പന്ത്രണ്ടു
മണിക്കു മുൻപ് തന്നെ ബഹറീൻ വിട്ടിരിക്കണം. പത്തു മണി കഴിഞ്ഞിട്ടാണ് വിമാനം. സുനിൽ അകത്തു കയറി, പ്രശ്നങ്ങളൊന്നും ഉണ്ടായില്ലന്ന സുനിലിന്റെ ഫോൺ കിട്ടിയതിനു ശേഷമാണ് ഞങ്ങൾ വിമാനത്താവളത്തിൽ നിന്നും തിരിച്ചത്.

ഇനി നാളെ വൈകുന്നേരമെ അവൻ വീട്ടിലെത്തുകയുള്ളു. അതു കഴിഞ്ഞിട്ടെ അവൻ
വിളിച്ച് എത്തിയ വിവരം പറയുകയുള്ളു. അങ്ങനെ ഒരു ദിവസവും കൂടി കടന്നു പോയി.

പിറ്റെ ദിവസം വൈകുന്നേരം സുനിലിന്റെ ഫോണിനായി ഞങ്ങൾ കാത്തിരുന്നു.
വന്നില്ല.....

ഞങ്ങൾ കിടക്കുന്നതു വരേയും അവന്റെ ഫോൺ വരികയുണ്ടായില്ല...

എന്താണെന്നറിയാതെ ഞങ്ങളും വിഷമിച്ചു.. വീട്ടിലേക്ക് വിളിച്ചു ചോദിക്കാമെന്നു
വച്ചാൽ അവന്റെ വീട്ടിൽ ഫോണുമില്ല. ഞങ്ങളുടെ കാത്തിരിപ്പു കണ്ട് വർഗ്ഗീസേട്ടൻ
ചീത്ത പറയാൻ തുടങ്ങി.

“ എടാ നിങ്ങളു പോയി കിടന്നെ... അവനെ നമ്മള് മാന്യമായി കേറ്റി വിട്ടില്ലെ...?

ഒരു പ്രശ്നങ്ങളുമില്ലാതെ..! തിരുവനന്തപുരത്തു നിന്നും വീട്ടിലെത്താനുള്ള വണ്ടിക്കാശ് ആയിരം ഇന്ത്യൻ രൂപാ അവന്റെ പോക്കറ്റിലിട്ട് കൊടുത്തില്ലെ..? പിന്നെ അവന്റെ അഛന് ഒരു കുപ്പി ബ്രാണ്ടി ‘ഡ്യൂട്ടി ഫ്രീ‘ന്ന് മേടിക്കാനായി പത്തു ദിനാർ വേറേയും കൊടുത്തില്ലെ....? അതു പിന്നെ നമ്മുടെ കാർന്നോമ്മാരും അങ്ങനെയല്ലേടാ.. അവർക്ക് അതു കിട്ടുമ്പൊ എന്തു സന്തോഷാന്നൊ..?

അപ്പൊ നമ്മ്ടെ ഭാഗത്ത് ഒരു തെറ്റൂല്യാല്ലൊ.. ഇനി അവനായി അവന്റെ പാടായി. നിങ്ങളു പോയി കിടന്നെ... ” അതും പറഞ്ഞ് ഹാളിലെ ടീവിയിൽ കണ്ണും നട്ടിരുന്ന എന്നെ പൊക്കിത്തള്ളി എഴുന്നേൽ‌പ്പിക്കാൻ നോക്കി.

അതോടൊപ്പം തുടർന്നു.
“അല്ലെങ്കിലും എല്ലാവരും ഇങ്ങനാടാ.... ഇവിടന്നു വിടും വരെ എല്ലാവരും വേണം.. എങ്ങനെയെങ്കിലും നാട്ടിലത്തിക്കഴിഞ്ഞാ.. പിന്നെ ആരും വേണ്ടാ... ഞാനിതെത്ര കണ്ടതാ.... നിങ്ങളു പോയി കിടന്നെ.. ഞാൻ പോണു...”
അതും പറഞ്ഞ് പിറുപിറുത്തുകൊണ്ട് വർഗ്ഗീസേട്ടൻ പോയിക്കിടന്നു.

പിന്നെ ഞങ്ങളും ഓരോരുത്തരായി വലിയാൻ തുടങ്ങി. പിറ്റേന്ന് നേരം വെളുത്തിട്ടും അവന്റെ വിളി വന്നില്ല. വർഗ്ഗീസേട്ടൻ പറഞ്ഞതു ശരിയായിരിക്കും.
‘വീട്ടിലെത്തിയില്ലെ... ഇനി എന്തിനു വിളിക്കണമെന്നു ചിന്തിച്ചിട്ടുണ്ടാകും. സാരമില്ല..
പോയി തുലയട്ടെ....!!’
അന്നാദ്യമായി എനിക്കവനോട് ദ്വേഷ്യം തോന്നി.


അന്നു രാത്രിയിലും ഇതു തന്നെയായിരുന്നു ഞങ്ങളുടെ സംഭാഷണ വിഷയം. വീട്ടിൽ
സുഖമായി എത്തിയെന്ന ഒരു വാർത്ത മാത്രം മതി. അതിനു പോലും അവൻ
തുനിഞ്ഞില്ലന്നോർക്കുമ്പോൾ ദ്വേഷ്യവും സങ്കടവും ഒക്കെ തോന്നി.

ഞങ്ങൾ കിടക്കുവോളം അവന്റെ ഫോൺ വരികയുണ്ടായില്ല....


നല്ല ഉറക്കത്തിൽ ഫോണടി കേട്ടാണ് കണ്ണു തുറന്നത്. എങ്കിലും എഴുന്നേറ്റില്ല. അപ്പോൾ സമയം വെളുപ്പിനു രണ്ടു മണി.

ഈ നേരത്ത് ആരാവും..?

എല്ലാവരും അതു തന്നെയാണു ചിന്തിച്ചു കിടന്നത്. സുനിലാവാൻ വഴിയില്ല.
അസമയത്ത് ഉറക്കത്തിൽ ഫോൺ വന്നാൽ ആരും ഓടിച്ചെന്നെടുക്കാൻ ശ്രമിക്കില്ല.

എന്നാൽ എല്ലാവരും ബെല്ലടിയിൽ ഞെട്ടി കണ്ണു തുറന്നു ശ്രദ്ധിച്ച് കിടപ്പുണ്ടാവും....!
ഓരോരുത്തരുടേയും നെഞ്ചിടിപ്പ് കൂടും...
അത് എനിക്കായിരിക്കരുതേയെന്നു മൂകമായി ഓരോരുത്തരും പ്രാർത്ഥിക്കും....!!


അസമയത്ത് നാട്ടിൽ നിന്നാണെങ്കിൽ അതൊരു ശുഭ വാർത്ത ആയിരിക്കില്ലല്ലൊ. അങ്ങനെ ഒന്നു കേൾക്കാൻ ആരും ഇഷ്ടപ്പെടുന്നില്ല. അരെങ്കിലും എഴുന്നേൽക്കട്ടെയെന്നു ഓരോരുത്തരും വിചാരിക്കും. ഒരാളും എഴുന്നേറ്റില്ല.

രാജേട്ടനാണ് കുറേ കഴിയുമ്പോൾ ഫോൺ എടുക്കാറ്. ഇന്ന് മൂപ്പിലാനും മടി പിടിച്ചു
കിടപ്പാണെന്നു തോന്നുന്നു. അവസാനം ഞാൻ തന്നെ എഴുന്നേറ്റു. അപ്പൊഴും
ഫോൺ നിറുത്താതെ അടിച്ചുകൊണ്ടിരിക്കുകയാണ്. ഞാൻ ഫോണെടുത്ത്
“ഹലൊ..” പറഞ്ഞു. എന്റെ ശബ്ദം തിരിച്ചറിഞ്ഞ അയാൾ പറഞ്ഞു

“ ഹലൊ.. ചേട്ടാ...”

എനിക്കു പെട്ടെന്നു ആളെ പിടി കിട്ടി. അത് സുനിലായിരുന്നു....!!

എനിക്കപ്പോൾ അവനോട് തോന്നിയ ദ്വേഷ്യത്തിന് എന്റെ വായിൽ തോന്നിയ
ചീത്തയെല്ലാം ഒറ്റ ശ്വാസത്തിന് പറഞ്ഞു തീർത്തു. ഈ നേരത്ത് എന്റെ ഉറക്കം കളഞ്ഞതിനുള്ള ദ്വേഷ്യവും കൂടിയുണ്ടായിരുന്നു.

പക്ഷെ, അതിനുള്ള മറുപടി ഒരു പൊട്ടിക്കരച്ചിലായിരുന്നു....?!

സംസാരിക്കാൻ വാക്കുകൾ കിട്ടാതെ അവൻ നിന്നു കിതക്കുന്നതായി തോന്നി.

ഞാനും പരിഭ്രാന്തനായി ചോദിച്ചു

“ എന്തു പറ്റിയെടാ.. ? നീ എവിടെന്നാ.. ഇപ്പൊ..? എന്തു പറ്റി..? “


എന്റെ ശബ്ദ വ്യത്യാസം മനസ്സിലാക്കിയ കൂട്ടുകാരും ഒരോരുത്തരായി എഴുന്നേറ്റു വരാൻ തുടങ്ങി. വർഗ്ഗീസേട്ടൻ അവനെ രണ്ടു തെറി പറയാൻ കരുതിയാണ് എഴുന്നേറ്റത്.

അവൻ കരച്ചിലിനിടയിൽ വിക്കി വിക്കി പറഞ്ഞു.

“ ഞാ നി വ്ടെ ന്നാ.. ബ ഹ റീൻ എ യ ർ പോർ ട്ടീ ന്ന് ..”

“ ങേ...” ഞാനും ഞെട്ടി.

“അതെന്താ.. നീ ഇന്നലെ പോയില്ലെ....? ”

“ പോയി....!!?” പിന്നെ അവന് വാക്കുകൾ കിട്ടിയില്ല...

ഞാനും കൂട്ടുകാരും മുഖത്തോടു മുഖം നോക്കി....!!!

വർഗ്ഗീസേട്ടൻ ഓടിവന്ന് ഫോൺ എന്റെ കയ്യിൽ നിന്നും പിടിച്ചു വാങ്ങി......!?

ബാക്കി അടുത്ത പോസ്റ്റിൽ...