Sunday 9 September 2018

കഥ.
പേരില്ലാക്കഥ.    6

കഥ ഇതുവരെ ....

ഞാൻ കേരളേട്ടനെ സന്ദർശിക്കാനായി മുരളിച്ചേട്ടനേയും വിനുവേട്ടനേയും കാണുന്നതിനായി തൃശ്ശൂർക്ക് പുറപ്പെടുന്നു. സ്റ്റാന്റിൽ വച്ച് അപ്രതീക്ഷിതമായി കണ്ട പിച്ചക്കാരൻ തന്റെ പഴയ ഗൾഫ് സുഹൃത്തും നാട്ടുകാരനുമായ ശേഖരേട്ടനാണെന്ന് തിരിച്ചറിഞ്ഞതും ഞെട്ടിപ്പോയി. അന്നത്തെ യാത്ര ക്യാൻസൽ ചെയ്ത് ശേഖരേട്ടനുമായി ഒരു ഹോട്ടലിൽ മുറിയെടുത്തു. അതിനു ശേഷം എല്ലാവരുമായി ഒരു ബാറിൽ കയറുന്നു. അവിടെ വച്ച് ശേഖരേട്ടൻ താനീയവസ്ഥയിൽ വന്നുപെട്ട കഥ പറയുന്നു.
പിറ്റെ ദിവസം കഥ പറഞ്ഞവസാനിക്കുന്നതിനു മുൻപു തന്നെ കേരളേട്ടനെ സന്ദർശിക്കാനായി പാലക്കാടിനു പുറപ്പെടുന്നു. ഇടക്ക് വച്ച് സുകന്യാജിയും കാറിൽ കയറുന്നു.

പറളി റെയിൽവേ സ്റ്റേഷന്റെ പുറകിൽ എത്തിയതും ബൈക്കുമായി കേരളേട്ടന്റെ മകൻ മുന്നിൽ നിന്ന് കൈ കൊണ്ട് ആംഗ്യം കാട്ടി 'എന്റെ പിന്നാലെ പോരൂ..' യെന്ന മട്ടിൽ. ഞങ്ങൾ അവിടന്ന് ഇടത്തോട്ടു തിരിഞ്ഞ്, ഇഷ്ടികക്കളത്തിന് മണ്ണെടുത്ത് കുഴിയായ പാടവരമ്പിലൂടെ  കേരളേട്ടന്റെ മുറ്റത്ത് വണ്ടി നിറുത്തി ഇറങ്ങുമ്പോൾ കേരളേട്ടനും കൂട്ടുകാരനും ഇറങ്ങി വന്ന് കൈ തന്നു.
" എല്ലാവരും കയറി വരൂ. അകത്തിരുന്നിട്ട് പരിചയപ്പെടാം ... " കേരളേട്ടൻ ചിരിച്ച മുഖത്തോടെ അകത്തേക്ക് ക്ഷണിച്ചു.

കേരളേട്ടനു പിന്നാലെ ഞങ്ങൾ അകത്തു കയറി.

ലണ്ടൻ മാജിക് .

സിറ്റൗട്ടിൽ ഇരിക്കാനായി തുടങ്ങുമ്പോഴാണ് മുരളിയേട്ടന്റെ ഒരു ചോദ്യം.
" കേരളേട്ടൻ വലിയ ഭക്തനാണെന്നു തോന്നുന്നുവല്ലോ. മുറ്റത്തിനോട് ചേർന്ന് തന്നെ ഒരുപാട് ദൈവങ്ങളെ ഇരുത്തിയിരിക്കുന്നു. മാത്രമല്ല നെറ്റിയിൽ ഭസ്മക്കുറിയും ... "
"ശരിയാ... കാലത്തെ തന്നെ പൂജാദികർമ്മങ്ങൾ കഴിഞ്ഞിട്ടേ ബാക്കി പരിപാടിയുള്ളു.''
"എങ്കിൽ ആ കൈയ്യൊന്നു നീട്ടൂ കേരളേട്ടാ..."
കേരളേട്ടൻ എന്തിനെന്നറിയാതെ എല്ലാവരേയും ഒന്നു നോക്കിയിട്ട് സ്വല്പം ആകാംക്ഷയിൽ, നീട്ടിപ്പിടിച്ച മുരളിയേട്ടന്റെ വലതുകൈപ്പത്തിയിലേക്ക് തന്റെ വലതുകൈപ്പത്തി കമഴ്ത്തിവച്ചു. ഞങ്ങളെല്ലാം പെട്ടെന്ന് ആശങ്കാകുലരായി ആ കൈപ്പത്തിയിലേക്ക് കണ്ണുകൾ പായിച്ചു. മുരളിയേട്ടൻ എന്താണു് ചെയ്യാൻ പോകുന്നതെന്ന് ഒരൈഡിയായും ഞങ്ങൾക്കാർക്കും ഇല്ലായിരുന്നു. ഞങ്ങളുടെ ആകാംക്ഷക്ക് വിരാമമിട്ടുകൊണ്ട് മുരളിയേട്ടൻ കേരളട്ടന്റെ കൈ തിരിച്ച് മുകളിലേക്കാക്കി, മുകളിലേക്ക് പൊക്കിയ തന്റെ വലതുകൈയ്യുടെ തള്ളവിരലും ചൂണ്ടാണിവിരലും നടുവിരലും കൂട്ടിപ്പിടിച്ച് പരസ്പരം തിരുമ്മിക്കൂട്ടി. അത്ഭുതമെന്നു പറയട്ടെ, തിരുമ്മിക്കൊണ്ടിരുന്ന കൈക്കുള്ളിൽ നിന്നും വെളുത്ത ഭസ്മം കേരളേട്ടന്റെ കൈയ്യിലേക്ക് വീണുകൊണ്ടിരുന്നു. ഞങ്ങൾ കണ്ണുംതള്ളിയിരുന്നപ്പോഴാണ് മുരളിയേട്ടൻ എന്ന 'ലണ്ടനിലെ മണ്ടൻ മാന്ത്രിക'നെ ഞങ്ങൾക്കോർമ്മ വന്നത്. അതോടെ കൈയ്യടിച്ചും ശബ്ദമുണ്ടാക്കിയും ഞങ്ങൾ രംഗം കൊഴുപ്പിച്ചു.
ഞങ്ങളെല്ലാവരും അതിൽനിന്നും വിരൽതൊട്ട് നെറ്റിയിൽ ഭസ്മക്കുറിവരച്ചു.

ഒച്ചയും ബഹളവും കേട്ടിട്ടാവും കേരളേട്ടന്റെ പേരക്കുട്ടികളും മറ്റും ചുറ്റും കൂടി. അതിനെക്കുറിച്ച് ഞങ്ങൾ പറഞ്ഞിരിക്കുമ്പോഴാണ് പേരക്കുട്ടിയുടെ കയ്യിൽ ഒരു ടവ്വൽ കണ്ടത്. മുരളിയേട്ടൻ അത് വാങ്ങി. 'ഞാനൊരു സൂത്രപ്പണി കാണിച്ചു തരട്ടെ'യെന്നു പറഞ്ഞ് ടവലിന്റെ രണ്ടു എതിർമൂലയിലും പിടിച്ച് വട്ടത്തിൽ കറക്കി ഒരുവടിപോലെയാക്കിയിട്ട് നടുക്കായി ഒരു കെട്ടുമിട്ടു. എന്നിട്ടത് ഉള്ളംകൈയ്യിൽ വച്ച് എല്ലാവരേയും കാണിച്ചിട്ട് പൊതിഞ്ഞു പിടിച്ചു. 'ഒരു ടവലെടുത്ത് തന്റെ കൈക്ക് മുകളിലിടാൻ പറഞ്ഞു.'
ഞാൻ പോക്കറ്റിൽ നിന്നും ടവൽ എടുക്കുന്നതിനുംമുമ്പേ സുകന്യാജി കയ്യിലിരുന്ന ടവൽ വിടർത്തി മുരളിയേട്ടന്റെ കയ്യുടെ മുകളിലൂടെയിട്ടു. ഇപ്പോൾ കൈപ്പത്തി കാണാൻ വയ്യ. ആ കൈപ്പത്തി അനക്കുകയും വിറപ്പിക്കുകയും മറ്റും ചെയ്ത് കൂട്ടത്തിൽ ഓം.. ക്രീം ക്രേം ക്രൂ ...മുതലായ മന്ത്രങ്ങളും...!
കുട്ടികൾ കുറച്ചു ഭയപ്പാടോടെ രണ്ടടി പിറകിലോട്ട് മാറി. പിന്നെ കൈ പതുക്കെ തുറക്കുമ്പോൾ കൈക്കുള്ളിൽ ഒരു പിടച്ചിൽ. മുരളിയേട്ടൻ മുറുകെ പിടിക്കുന്നതുകണ്ടു. വീണ്ടും തുറന്നപ്പോൾ കൈക്കുള്ളിൽ സുന്ദരിയായ വെളുത്ത ഒരു കുഞ്ഞു പ്രാവ്...!!

ഞങ്ങളെല്ലാം അത്ഭുതം കൊണ്ട് വാ പൊളിച്ചിരുന്നു പോയി. കുട്ടികൾ കയ്യടിച്ച് തുള്ളിച്ചാടി. കുട്ടികളതിനെ തൊട്ടു നോക്കുന്നുണ്ടായിരുന്നു. നിലത്തു വീണ ടവലെടുത്ത് നീലത്താമര സുകന്യാജിയുടെ കയ്യിൽ കൊടുത്തു. ബാക്കിയുള്ളവർ കയ്യടിച്ച് മുരളിയേട്ടനെ പ്രോത്സാഹിപ്പിച്ചു. കുറച്ചു കഴിഞ്ഞ് തുറന്നിട്ടിരുന്ന ജനലഴിക്കുള്ളിലൂടെ പ്രാവിനെ തുറന്നു വിട്ടു. അതെവിടേക്കോ പറന്നു പോയി. കുട്ടികൾ സങ്കടത്തോടെ മുറ്റത്തിറങ്ങി പ്രാവിനെ അന്വേഷിച്ചു നടന്നു. രസകരമായി നിമിഷങ്ങൾ ഇഴഞ്ഞു നീങ്ങി.

ചായ കുടിച്ചിരിക്കുമ്പോഴാണ് ബ്ലോഗിന്റെ തകർച്ചയെക്കുറിച്ച് ഞങ്ങൾ സംസാരിച്ചത്. എല്ലാവരും മുഖപുസ്തകത്തിൽ ചേക്കേറിയത് കാരണം ബ്ലോഗ്ഗെഴുത്ത് വളരെ കുറഞ്ഞുവെന്ന് ഞങ്ങൾ പറയുമ്പോൾ മുരളിയേട്ടൻ അതിനെയെതിർത്തു. അമേരിക്കയിലും യൂറോപ്പിലും ബ്ലോഗ് ഇപ്പോഴും സജീവമാണന്ന് വാദിച്ചു. പിന്നീട് ബ്ലോഗ് മീറ്റിംഗുകളെക്കുറിച്ചായി സംസാരം. ഇപ്പോൾ ഇത്തരം മീറ്റിംഗുകൾ ആരും നടത്താൻ മുന്നിട്ടിറങ്ങാത്തതിന്റെ കാരണം ഭാരിച്ച ചിലവുകൾ തന്നെ. വെറുതെ എന്തിനാണ് ഒരു വയ്യാവേലിയെടുത്ത് തലയിൽവക്കുന്നതെന്ന് ചിന്തിക്കുന്നു. അതിന്റെ കുറ്റവും കുറവും കണ്ടെത്തി ചീത്തവിളിക്കാൻ മറ്റൊരു കൂട്ടർ.
അങ്ങനെ സമയം ഉച്ചയോടടുത്തു.

ഊണുകഴിക്കാനായി ഡൈനിംഗ് ഹാളിലേക്ക് ഞങ്ങൾ നീങ്ങി. എല്ലാ വിഭവങ്ങളോടെ ഒരു ഗംഭീരസദ്യ തന്നെയായിരുന്നു കേരളേട്ടൻ വിളമ്പിയത്. സ്ഥലക്കുറവ് കാരണം ആദ്യം ഞങ്ങൾ വിരുന്നുകാർക്ക് വിളമ്പി. പക്ഷേ, സദ്യ കേരളേട്ടന്റെ വീട്ടിലാണെങ്കിലും 'കേരളേട്ടന്റൊപ്പമല്ലാതെ ഞങ്ങൾക്കെന്തു സദ്യ.' അതു കൊണ്ട് കേരളേട്ടനേയും ഒപ്പമിരുത്തി. അവസാനം രണ്ടു തരം പായസവും. എല്ലാം കഴിഞ്ഞ്  മധുരമായ ആലസ്യത്തോടെ വീണ്ടും ഞങ്ങൾ ഹാളിലെത്തി.

ബ്ലോഗ് ചർച്ച വീണ്ടും ആരംഭിക്കാൻ താത്പര്യമില്ലായിരുന്നു. ആകെയൊരു ആലസ്യം. മുരളിയേട്ടൻ എന്റെ മുഖത്തേക്ക് നോക്കി വായ് പൊളിച്ചു.
'ഒരു സദ്യ കഴിഞ്ഞാൽ ഒരു മയക്കം പതിവാത്രെ ..!'
ഞാൻ പറഞ്ഞു.
" പോകും വഴി കാറിലിരുന്ന് ഉറങ്ങിക്കോ...." അതിലാശാൻ വീണു.

സംഗതിയിങ്ങനെയൊക്കെ ആണെങ്കിലും കുട്ടികൾ മുരളിയേട്ടന്റെ അടുത്തു നിന്നും മാറുന്നുണ്ടായിരുന്നില്ല. കുട്ടികളെ കയ്യിലെടുക്കാൻ മാജിക്കിനോളം വേറെന്തുണ്ട് വിദ്യ. ഇതിനിടക്ക്
'നമുക്ക് ഉടനെ വിട്ടാലൊ...' ന്ന് വിനുവേട്ടൻ കണ്ണുകൊണ്ട് സംസാരിച്ചു. അപ്പോഴേക്കും കേരളേട്ടന്റെ മക്കളും ഊണുകഴിഞ്ഞെഴുന്നേറ്റു.
"എന്നാൽപ്പിന്നെ ഞങ്ങളങ്ങോട്ട് നീങ്ങ്യാലോ കേരളേട്ടാ...?"
മുരളിയേട്ടൻ നിവർന്നിരിന്ന് കൈരണ്ടും മുകളിലേക്കുയർത്തി വായ് പൊളിച്ചൊന്നു കൂട്ടിയിട്ട് അസ്പഷ്ടമായി പറഞ്ഞത് ഞാനും സപ്പോർട്ട് ചെയ്തു.
" പാലക്കാട് മുതൽ അങ്ങ് എറണാകുളം വരെ എത്തേണ്ടതാ ... "

കേട്ടതും സ്ത്രീകൾ രണ്ടു പേരും എഴുന്നേറ്റ് ഞങ്ങളൊന്ന് ഫ്രഷായിട്ട് വരാമെന്ന് പറഞ്ഞ് അകത്തേക്ക് നടന്നു. ഞങ്ങൾ പിന്നെയും ബ്ലോഗ് മീറ്റിനെക്കുറിച്ചും ഇതുവരെ നടന്ന ബ്ലോഗ് മീറ്റിനെല്ലാം പങ്കെടുത്തതിനെക്കുറിച്ചും ചുമ്മാ പറഞ്ഞു കൊണ്ടിരുന്നു.

ഇതിനിടക്ക് ബാത്ത് റൂം നോക്കി നീങ്ങിയ സ്ത്രീകൾക്ക് 'ദേ ആ നേരെ കാണുന്നതാ' ന്ന് പറഞ്ഞു കൊടുത്തത് കേരളേട്ടന്റെ ഭാര്യയാണ്. ആദ്യം നീലത്താമരയെ വിട്ടിട്ട് സുകന്യാജി അവിടെനിന്ന് അവരുമായി സംസാരിച്ചുകൊണ്ടു നിന്നു.

നീലത്താമര നേരെ നടന്ന് പറഞ്ഞ മുറിയുടെ വാതിൽ പതുക്കെ തുറന്നു. ഇടനാഴിയിൽ വെളിച്ചം നന്നേ കുറവാണ്.
അകം കൂറ്റാക്കൂറ്റിരിട്ട് .
കൈകൊണ്ട് തടവി ലൈറ്റിന്റെ സുച്ചിനായി പരതി. ഒന്നിലും കൈ തടഞ്ഞില്ല. പുറത്തേക്കുളള ഒരു ജനാലപോലുമുണ്ടായിരുന്നില്ല.
ഒരു തുള്ളി വെളിച്ചം ലവലേശം കാണാനില്ല. കുറച്ചു കഴിഞ്ഞതും എതിർ മൂലയിൽ ഒരു വെളുത്ത വാഷ്ബേസിന്റെ രൂപം തെളിഞ്ഞു തെളിഞ്ഞു വരുന്നത് നീലത്താമരക്ക് സന്തോഷം നൽകി.
ഇനി കുഴപ്പമില്ല, കയ്യെത്തിച്ച് വാഷ്ബേസിനിൽ പിടിക്കാനായി ഒരു കാൽ അകത്തേക്ക് വച്ചതും മനസ്സിലായി താഴെ നിലം അവിടെങ്ങുമില്ലെന്ന്. അത് അതുക്കും താഴെയാണെന്ന് തിരിച്ചറിഞ്ഞതും കൈയ്യിന്റേയും കാലിന്റേയും  പിടിയുമയഞ്ഞതും മുന്നോട്ട് ഏതോ കീഴ്ക്കാംതൂക്കായ കുഴിയിലേക്കു മുന്നുകുത്തിപോയതും, പോണവഴിയിൽ കണ്ട പിടിവള്ളിയിൽ കയറിപ്പിടിച്ചതും 'അമ്മേ' യെന്ന മൂലമന്ത്രം പുറത്തുചാടിയതും മാത്രം ഓർമ്മയുണ്ട്...!
ഒരു നിമിഷം ..
ഒരു വിധം തപ്പിപ്പിടഞ്ഞെഴുന്നേറ്റപ്പോഴേക്കും കണ്ണുകൾക്ക് ഒരുവിധം കാഴ്ച്ച കിട്ടിയിരുന്നു. മാത്രമല്ല, മൂലമന്ത്രം കേട്ടാൽ ഓടിവരാത്തവരുണ്ടാകുമോ.
സുകന്യാജിയും കേരളേട്ടന്റെ ഭാര്യയും ഓടിയെത്തി. കുഴിയിലേക്ക് പോണപോക്കിന് നീട്ടിയ കൈയ്യിൽ കിട്ടിയത് വാഷ്ബേസിന്റെ ഒരു മൂലയാണ്. അത് ഭാഗ്യമായി. അതുകൊണ്ട് ഒരുമയത്തിലേ താഴെ വീണുള്ളു. മുട്ടുകാലു മാത്രം നിലത്ത് ചെറുതായി ഉരസി.

സംഭവം ഞങ്ങളിരിക്കുന്ന സ്ഥലത്ത് എത്തിയതും വിനുവേട്ടന്റെ മുഖം വിവർണ്ണമായി. ഞാനും ശരിക്കും ഞെട്ടി. ഞങ്ങളെഴുന്നേറ്റ് അകത്തേക്ക് പോകാനായി തിരിഞ്ഞതും അവർ ഇടനാഴിയിലൂടെ നടന്നു വരുന്നത്‌ കണ്ടു. വളിച്ചതെങ്കിലും ചിരിച്ചമുഖത്തോടെയുള്ള നീലത്താമരയുടെ കടന്നു വരവ് വിനുവേട്ടനു കൊടുത്ത ആശ്വാസം ചെറുതല്ല. നീലത്താമര കസേരയിലിരുന്ന് ആശ്വാസപൂർവ്വം പാഞ്ഞു. ''എനിക്ക് കുഴപ്പോന്നൂല്യാ... കുഴപ്പോന്നൂല്യ ..." ഞങ്ങളെല്ലാം ചുറ്റുകൂടി നിൽക്കുന്നുണ്ട്. വിനുവേട്ടൻ പരിഭ്രാന്ത്രിയോടെ ചോദിച്ചു.
"ഹോസ്പ്പിറ്റലിൽ പോണോ...?"
ഞാൻ പറഞ്ഞു.
"വിനുവേട്ടാ... നമ്മൾ പോണവഴി ഏതെങ്കിലും ഹോസ്പ്പിറ്റലിൽ കയറാം... "
" അതേ ... അതായിരിക്കും നല്ലത്. ഒരു സംശയം വച്ചോണ്ടിരിക്കണ്ട..."
കേരളേട്ടൻ അതുകൂടി പറഞ്ഞതോടെ പോകാൻ തന്നെ തീരുമാനിച്ചു.

നീലത്താമരയുടെ കാര്യത്തിൽ ഞങ്ങളെല്ലാം ഇത്രയേറെ പേടിക്കാൻ ഒരു കാരണമുണ്ടായിരുന്നു. നീലത്താമരയുടെ ജീവിതം നമ്മളേപ്പോലെ ആയിരുന്നില്ല. കുറേയേറെ വർഷങ്ങളായി അവരുടെ ഹൃദയം ചലിക്കുന്നത്  'പേസ്മേക്കറി' ലൂടെയായിരുന്നു. പെട്ടെന്നുണ്ടായ ഈ ആഘാതം കാരണം അതിന്റെ പ്രവർത്തനത്തിൽ വല്ലവ്യതിയാനവും സംഭവിക്കുമോയെന്ന പേടിയായിരുന്നു ഞങ്ങൾക്ക്. ഭാഗ്യവശാൽ പേസ് മേക്കറിനൊന്നാന്നും സംഭവിച്ചില്ല. ശരീരത്തിനകത്ത് ഉറപ്പിച്ചിരിക്കുന്നതുകൊണ്ട് ചെറിയ ഷേക്കൊന്നും പ്രശ്നമായിരിക്കില്ല. കേരളേട്ടന്റെ വീട്ടിൽ വച്ചായതോണ്ട് പുള്ളിക്കാരനത് വലിയ വിഷമമായി.

സദ്യ കഴിഞ്ഞൊരു ആലസ്യം കാണുന്നില്ലേ...?
ഞാൻ, വിനുവേട്ടൻ, നീലത്താമര, സുകന്യാജി,


ഞങ്ങളെല്ലാം പോകാനായി എഴുന്നേറ്റു. അപ്പഴേക്കും ചായയെത്തി. ഒരു പത്തു മിനിട്ടുകൂടി ചായക്കായിരുന്നിട്ട് എഴുന്നേറ്റ് പുറത്തേക്ക് നടന്നു. മുറ്റത്തെത്തിയതും  കുട്ടികൾ രണ്ടും മുരളിയേട്ടനെ പൊതിഞ്ഞു. ആരുടേയോ കയ്യിലിരുന്ന ഒരു പത്തു രൂപാ പരസ്പ്പരം തട്ടിപ്പറിച്ച് കളിക്കുകയായിരുന്നു കുട്ടികൾ. മുരളിയേട്ടൻ അവരെ തടുത്തു നിറുത്തി. ആ പത്തു രൂപ വാങ്ങിച്ചെടുത്ത് ഇടതു കൈയ്യുടെ ഉള്ളം കയ്യിലിട്ട് തിരുമ്മിക്കൂട്ടി ഒരു കുഞ്ഞു പരുവത്തിലാക്കി വലത്തേക്കൈയുടെ ഉള്ളംകൈയിലേക്ക് മാറ്റി. പിന്നെ രണ്ടു കൈകൊണ്ടും കൂട്ടിത്തിരുമ്മി ചുണ്ടിനോട് ചേർത്ത് വച്ച് എന്തെക്കെയോ മന്ത്രോച്ചാരണങ്ങളുടെ ഉരുക്കഴിച്ചു.
'ഓം ഭൂ. ചാമുണ്ടീശ്വരീ.. ഓ.. ക്രാം .... ക്രീം .. ക്രേം ക്രൂം ...
വീണ്ടും ചുണ്ടോട് ചേർത്ത് വച്ച് അസ്പഷ്ട്ടമായ മന്ത്രോച്ചാരണത്തിനിടക്ക് കൈകൾ കൂട്ടിത്തിരുമ്മി തിരുമ്മി ... .. വിരലുകൾക്കിടയിൽ നിന്ന് ഒരു കടലാസ് നീണ്ടു നീണ്ടു  വരുന്നുണ്ടായിരുന്നു. ഒരു കുട്ടിയേക്കൊണ്ട് ആ കടലാസ് വലിച്ച് എടുപ്പിച്ചു.
''ഹായ്.. നൂറു രൂപാ ...!"
തൊട്ടുപിന്നാലെ ദേ വരുന്നു മറ്റൊരെണ്ണം. അടുത്ത കുട്ടിക്കും കിട്ടി നൂറു രൂപാ നോട്ട് ഒരെണ്ണം. അവരതും കൊണ്ട് അകത്തേക്ക് പാഞ്ഞു.
ഞങ്ങളെല്ലാം വട്ടം കൂടി നിന്ന് കയ്യടിച്ച് മുരളിയേട്ടനെ പ്രോൽസാഹിപ്പിച്ചു.
"എന്നാൽപ്പിന്നെ ഒരു ഫോട്ടോ കൂടിയായാലൊ..."
ഞാൻ മോബൈലെടുത്ത് നീട്ടി. മുരളിയേട്ടൻ ചാടി വാങ്ങി നീങ്ങി നിന്ന് ക്ലിക്കി. ഒരഞ്ചാറു ക്ലിക്ക് .
           കേരളേട്ടൻ, ഞാൻ, സുകന്യാജി,              നീലത്താമര, വിനുവേട്ടൻ.

ഞാൻ, വിനുവേട്ടൻ, മുരളിയേട്ടൻ.

                              കേരളേട്ടൻ.

പിന്നെ ഞങ്ങൾ എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി. ഇനി സുകന്യാജിയെ പാലക്കാട്ടിറക്കിയിട്ട് വേണം ഞങ്ങൾക്ക് പോകാൻ ..

കഥ തുടരും ...