Wednesday 15 June 2011

സ്വപ്നഭുമിയിലേക്ക്...(43) തുടരുന്നു...


കഴിഞ്ഞതില്‍ നിന്നും...

‘വേണ്ടതു വേണ്ടപ്പോൾ ചെയ്യണമെന്നു പറയുന്നതു പോലെ തന്നെയാണ്, വേണ്ടത് വേണ്ടപ്പോൾ തോന്നണമെന്നതും...’

തുടരുന്നു...


നല്ലപാതിയാണ് അങ്ങനെ ഒരു നിർദ്ദേശം വച്ചത്.
“ഞങ്ങൾ തിരിച്ചു പോയാലൊ... കുഞ്ഞുങ്ങൾക്കും നാട് തന്നെയാ നല്ലത്. ഇവിടെ ഒന്നോടിക്കളിക്കാൻ പോലും കഴിയുന്നില്ല....”
“പറഞ്ഞത് നല്ല തീരുമാനമാ... പക്ഷെ, അതുകൊണ്ട് സാമ്പത്തിക ലാഭമൊന്നുമില്ല. പിന്നെ ഇവിടത്തെ ഒരു മാസത്തെ സ്ക്കൂൾ ഫീസുകൊണ്ട് നാട്ടിലാണെങ്കിൽ മൂന്നുമാസം എങ്കിലും പഠിക്കാം. എനിക്കും മക്കൾ നാട്ടിൽ പഠിക്കുന്നതാ ഇഷ്ടം.”
“വല്ലപ്പോഴും നാട്ടിലൊന്നു പോയി വരണമെങ്കിൽ തന്നെ കാശെത്ര വെണം..?”
“ഹൂം... അതിനെക്കുറിച്ച് ഞാൻ ചിന്തിക്കുന്നേയില്ല...”
“ആറു മാസം കൂടുമ്പോഴെങ്കിലും ഒരു മാസത്തേക്ക് ഒന്നു വരാൻ പറ്റില്ലെ ചേട്ടന്...”
‘പിന്നേ...! ഞാനെന്താ ‘ഷേക്കാ..’ ഇവിടെ..!?”
“എന്നാൽ വർഷത്തിലൊരിക്കൽ....”
“പഴയതു പോലെ രണ്ടു വർഷം എന്നത് ഒന്നാക്കി ചുരുക്കാം. പക്ഷെ, ഒരു പ്രാവശ്യം വരുന്നതിനു ടിക്കറ്റ് കയ്യീന്നെടുക്കണം..... എന്നാലും സാരമില്ല..!”
“ അപ്പൊ.. ഞങ്ങൾ പൊക്കോട്ടെ...?”
“നമ്മൾ പിരിയുന്നതു കൊണ്ട് എന്തു സാമ്പത്തിക ഗുണമാണ് ഉണ്ടാകുന്നത്...?”
“അല്ലാതെ ഇവിടെ ഇങ്ങനെ ജീവിച്ചു പോയതു കൊണ്ട് എന്താ ഗുണം..? നാട്ടിൽ ഒന്നുമില്ലാതെ എത്ര കാലം ഇവിടെയിങ്ങനെ ജീവിച്ചു പോകാനാകും...?
“നിങ്ങൾ പോയാൽ ‘ഫാമിലി അക്കോമഡേഷനു’ തരുന്ന ആ ദിനാർ നിൽക്കും. പിന്നെ എനിക്ക് ഒരാളുടെ താമസത്തിനുള്ളതു മാത്രമെ തരികയുള്ളു.”
“അതു കട്ടാക്കാതിരിക്കാൻ ബോസ്സിനോട് പറഞ്ഞൂടെ...?”
“അതെന്തായാലും നടക്കാൻ പോകുന്നില്ല. ഞാനൊരാളല്ലല്ലൊ കമ്പനിയിൽ.... മറ്റുള്ളവരും ചോദിച്ചാൽ കൊടുക്കേണ്ടി വരില്ലെ...? അതു കൊണ്ട് ഒരു ശതമാനത്തിനു പോലും സാദ്ധ്യതയില്ലാത്ത ഒരാഗ്രഹമാണത്...”
“എന്നാലും ഒന്നു ചോദിച്ചൂടെ...? പോയാൽ ഒരു വാക്ക്... കിട്ടിയാലൊ...!!?”
“കിട്ടില്ലെന്നറിഞ്ഞു കൊണ്ട് എന്തിനാണ് അങ്ങനെയൊരു പാഴ്വേല.... ചോദിച്ചിട്ടു തന്നില്ലെങ്കിൽ എനിക്കും പ്രയാസമാകും....?”
“അല്ലാതെ പിന്നെന്തു ചെയ്യും...?”
“നിങ്ങളെ കയറ്റി വിടണമെങ്കിൽ തന്നെ നല്ലൊരു തുക കടമായിട്ട് വാങ്ങേണ്ടി വരും. അതെങ്ങനെ ബോസ്സിനോട് ചോദിക്കുമെന്നാ...? മുൻപത്തെപ്പോലെ അല്ല ഇപ്പോൾ... ബിസ്സിനസ്സ് പുരോഗമിക്കുന്നതോടൊപ്പം സ്റ്റാഫിന്റെ എണ്ണവും കൂടി. ഒരാൾക്ക് മാത്രമായിട്ട് ബോസ്സ് ഒന്നും ചെയ്യില്ല.”

ഒന്നിനും ഉത്തരമില്ലാതെ അതവിടെ അവസാനിച്ചു. പിന്നെ ഉറക്കം വന്നതേയില്ല. പൈസ എങ്ങനെ ഉണ്ടാക്കുമെന്നായിരുന്നു ചിന്ത. അപ്പൊഴാണ് ഒരു കൂട്ടുകാരൻ ചിട്ടി തുടങ്ങണ കാര്യം പറഞ്ഞത് ഓർമ്മ വന്നത്. ചിട്ടിയിൽ ചേർന്നിട്ട് പോകുന്നതിനു മുൻപ് വിളിച്ചെടുത്താൽ വലിയ കുഴപ്പമില്ലാതെ പിടിച്ചു നിൽക്കാം. മാസം തോറും അടച്ചു തീർത്താൽ മതിയാകും. പലിശയും കൊടുക്കേണ്ടല്ലൊ....!

ചില ജീവിത നിമിഷങ്ങൾ നമ്മെ ബോദ്ധ്യപ്പെടുത്തിത്തരുന്ന ഒരു വസ്തുതയുണ്ട്.
ഒരു പ്രസിദ്ധ സിനിമാ വാചകം കടമെടുത്താൽ.
“ എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ...”
അതെ..!
എന്തിനും ഏതിനും ഒരു സമയമുണ്ട്. ആ സമയം വരാതെ നമ്മൾ എത്ര തന്നെ സ്വരുക്കൂട്ടി വച്ചിരുന്നാലും ഒന്നും നടക്കുകയില്ല. എന്നാൽ ഒന്നുമില്ലായ്മയിൽ നിന്നും പലതും ആ സമയത്ത് ഉണ്ടായെന്നിരിക്കും...!
അതൊരു വസ്തുതയാണെന്ന് അനുഭവം പഠിപ്പിക്കുന്നു.
വിവാഹം, വീടു പണി മുതലായ കാര്യങ്ങളിൽ എത്രയോ ഉദാഹരണങ്ങൾ ഒരോരുത്തർക്കും പറയാൻ കാണും....!

പിറ്റെ ദിവസം കടയിലെത്തിയപ്പോൾ തന്നെ ബോസ്സ് പറഞ്ഞു.
“പത്തു മണിക്ക് നമ്മൾക്ക് പുറത്തു പോകാനുണ്ട്. വേറെങ്ങും പോകരുത്...”
സാധാരണയുള്ള ഒരു നിർദ്ദേശമാണത്. ചിലപ്പോൾ ഞാൻ മറ്റു സ്റ്റാഫുകളോടൊപ്പം പുറത്തു പോകാറുണ്ട്. അതുകൊണ്ടാണ് നേരത്തെ തന്നെ പറഞ്ഞത്.

അന്നത്തെ യാത്ര കഴിഞ്ഞ് തിരിച്ചു വരുമ്പോളാണ് ബോസ്സിന്റെ പതിവുള്ള ആ ചോദ്യം.
“ എങ്ങനെയുണ്ട് നിന്റെ കുട്ടികൾ...?”
“നന്നായിരിക്കുന്നു...”
“ ഇളയവൻ എങ്ങനെ..? തന്നെ നടക്കുമൊ...?”
“പിന്നേ.. ഭയങ്കര വികൃതിയാ... പഴയ വീടായതുകൊണ്ട് പേടിയാ..... ”

പോയ കാര്യം ഭംഗിയായി നടന്നതു കൊണ്ടാകും ഇന്നു ബോസ്സ് നല്ല മൂഡിലാണെന്ന് തോന്നുന്നു. പല കാര്യങ്ങളും സംസാരിക്കുന്നതിനിടെ ഞാൻ ചോദിച്ചു.
“ ബോസ്സ്, ഞാൻ അവരെ നാട്ടിലെക്ക് വിടാൻ ഉദ്ദേശിക്കുകയാണ്...”
“ങൂം.. നല്ലതാ... ഇപ്പൊ രണ്ടു മൂന്നു വർഷമായില്ലെ വന്നിട്ട്.... രണ്ടു മൂന്നു മാസം നാട്ടിൽ പോയി എല്ലാവരേയും കണ്ടിട്ടു വരട്ടെ....”
“അതല്ല ബോസ്സ്.. ഇവിടെ ഇങ്ങനെ ജീവിച്ചാൽ നാട്ടിൽ ഒന്നുമുണ്ടാക്കാനാവുകയില്ല.
ഒരു വീടുണ്ടാക്കാനായില്ലെങ്കിൽ നാട്ടിൽ ചെന്നാലെന്തു ചെയ്യും...?
വരവും ചിലവും ഇവിടെ സമാസമം. ഒന്നും ബാക്കിയില്ല. അതുകൊണ്ട് അവരെ നാട്ടിൽ നിറുത്താനാ ഉദ്ദേശിക്കുന്നത്....”

കുറച്ചു നേരം ബോസ്സ് ഒന്നും മിണ്ടാതെ വണ്ടിയോടിക്കുന്നതിൽ ശ്രദ്ധിച്ചുകൊണ്ടിരുന്നു. എനിക്കു നല്ല പരിചയമുള്ള ബോസ്സ് അപ്പോൾ ചിന്തിച്ചിട്ടുണ്ടാവുക ‘ഇവനെ എങ്ങനെ സഹായിക്കാനാവുമെന്നാവും..!’
പിന്നെ ബോസ്സ് പറഞ്ഞു.
“ എനിക്കതിൽ ഒന്നും പറയാനില്ല... നിന്റെ ഇഷ്ടം....”

നല്ലപാതിയുടെ ‘പോയാൽ ഒരു വാക്ക്... കിട്ടിയാൽ...’ എന്ന മന്ത്രം പെട്ടെന്ന് ഓർമ്മയിൽ വന്നു. സ്വല്പനേരം വീണ്ടും വീണ്ടും ഞാൻ ആലോചിച്ചു. പിന്നെ എന്തും വരട്ടെയെന്നു കരുതി ചോദിച്ചു.
“ ബോസ്സ് ഞാൻ ചോദിക്കുന്നത്, അവരെ നാട്ടിൽ വിട്ടാൽ എനിക്കു ഫാമിലി അക്കൊമഡേഷനു തരുന്ന തുക നിറുത്തലാക്കുമോ...?”

ബോസ്സ് അത് കേട്ടെങ്കിലും കേട്ടതായിട്ടു ഭാവിച്ചില്ല. വണ്ടി ഓടിക്കുന്നതിൽ തന്നെ ആയിരുന്നു ശ്രദ്ധ. ചോദിച്ചത് മണ്ടത്തരമായിപ്പോയതു പോലെ ഞാനും പുറത്തെ കാഴ്ചകളും കണ്ടിരുന്നു.

പണ്ടു ഞാൻ ഇതിലെ പോകുമ്പോൾ ഇവിടെമൊക്കെ തരിശായിക്കിടക്കുകയായിരുന്നു. തൊട്ടപ്പുറത്ത് വിശാലമായ കടലും കാണാമായിരുന്നു. എത്ര പെട്ടെന്നാണ് ഈ ബഹ്റീന്റെ മുഖം മാറുന്നത്. അംബരചുംബികളായ കെട്ടിടങ്ങളാൽ തരുശു നിലങ്ങൾ മൂടപ്പെട്ടിരിക്കുന്നു. കടൽ അടുത്തെങ്ങും കാണാനേയില്ല. അതെല്ലാം നികത്തിയെടുത്ത് വിസ്മയങ്ങൾ തീർത്തത് എത്ര പെട്ടെന്നാണ്....!!
കടൽ സ്വയം അങ്ങകലേക്ക് പിൻ‌വാങ്ങിയതു പോലെ...!!

ചിന്തകൾ മുറിച്ചത് ബോസ്സിന്റെ ഒരു ചോദ്യമാണ്.
“ നീയല്ലെ കമ്പനിയിലെ സീനിയർ സ്റ്റാഫ്....?”
ഞാൻ തലയാട്ടി.
“ശരി.. നിന്റെ ഫാമിലി അക്കോമഡേഷൻ കട്ടു ചെയ്യില്ല.. പോരെ...!!”

മറുപടിയിൽ വിശ്വസിക്കാനാവാതെ ബോസ്സിന്റെ മുഖത്തേക്ക് നോക്കിയിരുന്നതെയുള്ളു. അപ്പോഴേക്കും ഞങ്ങളൂടെ കടയുടെ പുറകിൽ വണ്ടി നിറുത്തിയിരുന്നു.
ഡോർ തുറന്ന് ഇറങ്ങാൻ നേരം വർദ്ധിച്ച സന്തോഷത്തോടെ ഞാൻ പറഞ്ഞു.
“എങ്കിൽ.. ഞാനൊരു വീടു പണിയും ബോസ്സ്...!!”
“അതുകൊണ്ടെങ്ങനെ നീ വീടു പണിയും...?”
“അത്രയും തുക എല്ലാ മാസവും കൃത്യമായി അടക്കാൻ കഴിഞ്ഞാൽ.. ബാങ്കിൽ നിന്നും ലോണെടുത്ത് വീടു പണിയാം...!!!”

അന്നത്തെ ആ യാത്ര ഒരു ഭാഗ്യയാത്ര തന്നെയായിരുന്നു....!
സമയം അനുകൂലമാവുമ്പോൾ വിചാരിക്കുന്നതു പോലെ എല്ലാം നടക്കും....
ആ സമയത്ത് അതുവരെ ചിന്തിക്കാതിരുന്ന പലതും ചിന്തിക്കും....
നടക്കാൻ സാദ്ധ്യതയില്ലാത്ത പലതും നടക്കും...
പക്ഷെ, ഒന്നും നമ്മുടെ കയ്യിലല്ല താനും....!

അക്കൊല്ലം ചിക്കു ആറാം ക്ലാസ് പാസ്സായതോടെ ടീസി വാങ്ങി വച്ചു.
സ്കൂളിൽ വളരെ ബുദ്ധിമുട്ടിയാണെങ്കിലും കെട്ടി വച്ച ‘ഡെപ്പോസിറ്റ്’ തിരിച്ചുവാങ്ങി.
അത് അവന്റെ ടിക്കറ്റിനായി ഉപകാരപ്പെട്ടത് എത്ര ആശ്വാസമായെന്നോ...?

ചിട്ടി തുടങ്ങിയതിന്റെ മൂന്നാം മാസം കുറച്ചു നഷ്ടത്തിലാണെങ്കിലും വിളിച്ചെടുത്തത് വലിയ കടം വരുന്നതിൽ നിന്നും രക്ഷ നേടി. എന്റെ ‘ലീവ് സാലറി’യും കമ്പനിയിൽ നിന്നും ചെറിയൊരു ‘ലോണും’ കൂടി കരസ്തമാക്കിയതോടെ പോകാനുള്ള തെയ്യാറെടുപ്പ് ചെറിയ രീതിയിൽ പുർത്തിയായി.

അമ്മയും മോനും തനിയേ ആയിരുന്നു ഇങ്ങോട്ടു വന്നത്. അമ്മയും രണ്ടു മക്കളുമായി അങ്ങോട്ടും തനിയേ തന്നെ പോയി. എനിക്കു കൂടെ പോകാൻ കഴിയുമായിരുന്നില്ല. എന്റെ ടിക്കറ്റിനുള്ള കാശും കൂടി വാങ്ങിയിട്ടാണ് അവരെ വിട്ടത്. തന്നെയുമല്ല ചിട്ടിക്കാശ് മുടങ്ങാതെ കൊടുക്കേണ്ടതു കൊണ്ട് ഒരു മാസം പോലും ഇവിടന്നു മാറി നിൽക്കാൻ കഴിയുമായിരുന്നില്ല.

അവർ പോയിക്കഴിഞ്ഞശേഷമാണ് ജീവിതത്തിലെ ശൂന്യത ശരിക്കും ബോദ്ധ്യപ്പെട്ടത്. കുടുംബം വരുന്നതിനു മുൻപും ഇവിടെ ജീവിച്ചതാണ്. അന്നൊന്നും തോന്നാത്ത ഒരു ഫീലിംഗ് ആയിരുന്നു അത്. ആ ഒരു മാസം ഞാൻ ഒറ്റക്കായിരുന്നു മുറിയിൽ. ആ മുറി വിടാൻ എന്തോ മനസ്സു വന്നില്ല.

പൊട്ടിപ്പൊളിഞ്ഞതാണെങ്കിലും പ്രവാസകാലത്തെ ആകെ കിട്ടിയ കുടുംബജീവിതം തന്ന മുറിയാണിത്. മുൻപൊക്കെ ഈരണ്ടു വർഷം കൂടുമ്പോൾ കിട്ടുന്ന ഓരോ മാസത്തെ അവധിക്കാലങ്ങളിലായിരുന്നു ഞങ്ങൾ കണ്ടുമുട്ടിയിരുന്നത്. ബന്ധുവിടു സന്ദർശനങ്ങളും കൂട്ടുകാരുടെ വീടുകളും മറ്റുമായി അതങ്ങു തീരുന്നത് അറിയുമായിരുന്നില്ല. ഒരിക്കലും ജീവിതം എന്തെന്ന് അറിഞ്ഞിരുന്നില്ല. വിവാഹശേഷം പത്തു പന്ത്രണ്ടു വർഷങ്ങൾക്കിടയിൽ ഞങ്ങൾ ഒരുമിച്ചു താമസിച്ചത് അഞ്ചോ ആറോ മാസങ്ങൽ മാത്രം....!
ഓരോ പ്രവാസിയുടേയും വിധി...!

ഒരു നീണ്ട കുടുംബജീവിതം തന്നത് ഈ മുറിയാണ്.
എന്റെ മക്കളുടെ വളർച്ച നേരിൽ കണ്ടത് ഇവിടെ വച്ചാണ്.
ഇവിടമാണ് എന്റെ ഇളയ മകൻ പിറന്നത്.
ഇവിടെയാണ് എന്റെ മക്കൽ രണ്ടു പേരും കളിച്ചു നടന്നത്.
എന്റെ മക്കളുടെ മണം ഈ ബെഡ്ഡിൽ ഇപ്പോഴുമുണ്ട്.
എന്റെ നല്ല നാളുകൾ സമ്മാനിച്ചത് ഇവിടമാണ്.
ഇത് വിടാതെ, ഇവിടെ തന്നെ താമസിച്ചാലോ...?
എനിക്കു നല്ലതു മാത്രം സമ്മാനിച്ച ഈ വീട് വിടുന്നത് നന്ദികേടല്ലെ....!
വളരെ വയസ്സായെങ്കിലും ഈ വീടിനും ജീവനുള്ളതല്ലെ...?

ഇതിന്റെ പഴയ ഉടമസ്ഥർ നല്ല ജീവിതം കിട്ടിയപ്പോൾ ഇതുപേക്ഷിച്ചു പോയിരിക്കും.
പിന്നീടവർക്ക് എന്തു സംഭവിച്ചിരിക്കും...?
എന്തായാലും ഇതു വിടുന്നില്ലെന്നു തന്നെ തീർച്ചപ്പെടുത്തി.
പകരം ഒരാളെ കൂടി ചേർത്ത് ഇവിടെത്തന്നെ താമസിക്കാൻ തീരുമാനിച്ചു.

താമസിക്കാൻ വരുന്നവർ ആറു മാസത്തിൽ കൂടുതൽ എന്നൊടൊപ്പം നിന്നില്ല.
അത്പക്ഷെ, ഞാനെന്തെങ്കിലും പാര പണിതട്ടല്ലാട്ടൊ....
ആദ്യം വന്നയാൾ നാട്ടിൽ നിന്നും ആദ്യമായിട്ടു വന്ന ഒരു ‘ഫ്രി’ വിസക്കാരനായിരുന്നു. ഇവിടെ വന്നതിനു ശേഷം ജോലി അന്വേഷിച്ചു കണ്ടെത്തി. കൊള്ളാവുന്ന ജോലി കണ്ടെത്തിയ അയാൾക്ക് ആറു മാസത്തിനുള്ളിൽ ഫാമിലി വിസയും കിട്ടി....! (ഭാഗ്യവാൻ...!)

രണ്ടാമതു വന്നവൻ ഇവിടന്നു തന്നെ ഒരുത്തിയെ പ്രേമിച്ച്, രണ്ടു പേരും കൂടി നാട്ടിൽ പോയി എല്ലാവരും അറിയെ കെട്ടി തിരിച്ചു വന്ന് എന്നോട് വിട പറഞ്ഞു....! (അവന്റെ സമയം..!)

അടുത്തവൻ വന്ന് അധികം നാളായിട്ടില്ലായിരുന്നു. അവനെ ഞാൻ തന്നെ കെട്ടുകെട്ടിച്ചു. ഓന്റെ കയ്യിലിരുപ്പതാണെ...!? (ഞാനാരാ മോൻ..!)

അപ്പോൾ ഞാൻ വിചാരിച്ചു, ഇനി ചെറുപ്പക്കാർക്ക് കൊടുക്കുന്നില്ല. ഏതെങ്കിലും കുറച്ചു പ്രായവും പക്വതയും വന്നവർക്ക് കൊടുക്കാമെന്നു കരുതി. അവർക്ക് ഫാമിലിയുടെ അസ്കിത ഒന്നും ഉണ്ടാവില്ലല്ലൊ...(?)
അങ്ങനെ ഒരാളെ കിട്ടി. അയാളോടൊപ്പം താമസിക്കുമ്പോഴാണ് എനിക്ക് നാട്ടിൽ പോകണമെന്ന ചിന്ത കലശലായത്.

അപ്പൊഴേക്കും കടങ്ങളെല്ലാം വീട്ടി ഞാൻ സ്വതന്ത്രനായിരുന്നു.
നാട് കണ്ടിട്ട് ഇതിനകം അഞ്ചാറു വർഷം കടന്നു പോയിരുന്നു.
ഒരുമിച്ച് ജീവിച്ച കുടുംബജിവിതത്തിനിടക്ക് നാടു കാണാൻ കഴിയാഞ്ഞത് ജീവിതത്തിലെ വലിയൊരു നഷ്ടമായിരുന്നുവെന്ന് ബോദ്ധ്യമാവാൻ പിന്നെയും സമയമെടുത്തു..
അല്ലെങ്കിലും പ്രവാസികൾ എന്തു ചെയ്താലും നഷ്ടത്തിലാണല്ലൊ കലാശിക്കാറ്...!

നാട്ടിൽ പോകുമ്പോൾ പണ്ടു കൂടെ താമസിച്ചിരുന്ന രാജേട്ടനേയും പോയി കാണണമെന്ന് തീർച്ചപ്പെടുത്തിയിരുന്നു. ജോലി ഉപേക്ഷിച്ച് സുഖമില്ലാത്ത അമ്മയെ നോക്കാൻ നാട്ടിൽ പോയ രജേട്ടനെ ഒന്നു രണ്ടു പ്രാവശ്യം ഫോൺ വഴി സംസാരിച്ചിരുന്നെങ്കിലും പിന്നീട് ഫോൺ നിലവിലില്ലെന്നായിരുന്നു പറഞ്ഞിരുന്നത്...?!
എന്തു പറ്റിയിരിക്കും..?!

ബാക്കി അടുത്ത പോസ്റ്റിൽ...

23 comments:

മൻസൂർ അബ്ദു ചെറുവാടി said...

ഹൃദയത്തില്‍ നിന്നും വരുന്ന ഈ കുറിപ്പുകള്‍ വായിക്കുമ്പോള്‍ മനസ്സില്‍ വരുന്ന വികാരത്തെ എങ്ങിനെ കമ്മന്റ് ആക്കണം എന്നറിയില്ല വീകെ.
ഇത് വെറും കുറിപ്പല്ല. കുറെ പാഠങ്ങള്‍ കൂടിയാണ് പ്രവാസികള്‍ക്ക്.

sanal said...

very nice....keep it up.....

രമേശ്‌ അരൂര്‍ said...

അനുഭവങ്ങളുടെ തീവ്ര ത നിറഞ്ഞ കുറിപ്പ് ഇക്കുറിയും മനസിനെ തൊട്ടു

African Mallu said...

ഒരുപാടിഷ്ടപെട്ടു ...:-)

SHANAVAS said...

ഒരു പ്രവാസിയുടെ വേദനകള്‍ നന്നായി വരച്ചു കാട്ടി. നല്ല പോസ്റ്റ്‌.

ajith said...

മനസ്സിലേയ്ക്ക് ചേക്കേറുന്ന വാക്കുകള്‍..

ramanika said...

വേണ്ടപ്പെട്ടവര്‍ താല്‍കാലികമായി മാറിനില്‍ക്കുമ്പോള്‍ പോലും ഒരു തരം ശൂന്യത അനുഭവപെടും
ബാക്കി കാത്തിരിക്കുന്നു !

krishnakumar513 said...

വളരെ ഇഷ്ട്ടപെട്ടു വീ കേ ഈ പോസ്റ്റ്...

പട്ടേപ്പാടം റാംജി said...

ഇതാണ് പറഞ്ഞത്‌ ഭാര്യ പറയുന്നതും ചിലപ്പോഴൊക്കെ കേള്‍ക്കണം എന്ന് പറയുന്നത്. അതുകൊണ്ടല്ലേ ആ പൈസ കട്ട് ചെയ്യാതെ കിട്ടും എന്നായത്.
പ്രവാസ വിഷമങ്ങള്‍ എഴുതിയാല്‍ ഒരിക്കലും അവസാനിക്കില്ല അശോക്‌.

വീകെ said...

ചെറുവാടി ;
സനൽ :
രമേശ് അരൂർ :
ആഫ്രിക്കൻ മല്ലു :
ഷാനവാസ് :
അജിത് :
രമണിക :
കൃഷ്ണകുമാർ :
പട്ടേപ്പാടം റാംജി :
ശരിയാണ് റാംജി, പ്രവാസ കഥകൾ എഴുതിയാൽ ഒരിക്കലും തീരില്ല. വായിക്കുകയും അഭിപ്രായപ്പെടുകയും ചെയ്ത എല്ലാവർക്കും നന്ദി.

Unknown said...

വായിച്ചു കൊണ്ടേ ഇരിക്കുന്നു
_നാട് കണ്ടിട്ട് ഇതിനകം അഞ്ചാറു വർഷം കടന്നു പോയിരുന്നു.
ഒരുമിച്ച് ജീവിച്ച കുടുംബജിവിതത്തിനിടക്ക് നാടു കാണാൻ കഴിയാഞ്ഞത് ജീവിതത്തിലെ വലിയൊരു നഷ്ടമായിരുന്നുവെന്ന് ബോദ്ധ്യമാവാൻ പിന്നെയും സമയമെടുത്തു..
അല്ലെങ്കിലും പ്രവാസികൾ എന്തു ചെയ്താലും നഷ്ടത്തിലാണല്ലൊ കലാശിക്കാറ്...!_വളരെ ശരിയാണ് :)

Typist | എഴുത്തുകാരി said...

Vayikkunnundu,tto. Kazhinja postum ithum onnichanu vayichathu.

ദിവാരേട്ടN said...

വല്ലാതെ ഫീല്‍ ചെയ്യുന്നല്ലോടോ, അശോക്‌...

Muralee Mukundan , ബിലാത്തിപട്ടണം said...

“ഒരു നീണ്ട കുടുംബജീവിതം തന്നത് ഈ മുറിയാണ്.
എന്റെ മക്കളുടെ വളർച്ച നേരിൽ കണ്ടത് ഇവിടെ വച്ചാണ്.
ഇവിടമാണ് എന്റെ ഇളയ മകൻ പിറന്നത്.
ഇവിടെയാണ് എന്റെ മക്കൽ രണ്ടു പേരും കളിച്ചു നടന്നത്.
എന്റെ മക്കളൂടെ മണം ഈ ബെഡ്ഡിൽ ഇപ്പോഴുമുണ്ട്.
എന്റെ നല്ല നാളുകൾ സമ്മാനിച്ചത് ഇവിടമാണ്.
ഇത് വിടാതെ, ഇവിടെ തന്നെ താമസിച്ചാലോ...?
എനിക്കു നല്ലതു മാത്രം സമ്മാനിച്ച ഈ വീട് വിടുന്നത് നന്ദികേടല്ലെ....!“
ഇതുപോലെ പല വസ്തുവകകളോടും നമ്മൾക്ക് ഒരു പ്രത്യേക അടുപ്പങ്ങൾ തോന്നുക സ്വാഭാവികമാണ് കേട്ടൊ ഭായ്

Lipi Ranju said...

കുറെ നാളായി ആദ്യം മുതല്‍ വായിക്കാന്‍ ഇരിക്കുന്നു.... നടന്നില്ല...
ഇപ്പോളും മുഴുവന്‍ വായിക്കാന്‍ കഴിഞ്ഞില്ല, പക്ഷെ കുറെയൊക്കെ വായിച്ചു....
ഈ പോസ്റ്റ്‌ ശരിക്കും മനസ്സില്‍ തട്ടി, എന്‍റെ ഒരു കസിന്‍ ചേട്ടന്‍ വീട് വയ്ക്കാന്‍ വേണ്ടി ഗള്‍ഫില്‍ കൂടെ ഉണ്ടായിരുന്ന ഭാര്യയേയും മകളെയും തിരിച്ചു നാട്ടില്‍ കൊണ്ടുപോയി നിറുത്തിയത് അറിഞ്ഞു ഞങ്ങള്‍ അതിശയിച്ചിരുന്നു... പക്ഷെ ഇത് വായിച്ചപ്പോള്‍ മനസിലാവുന്നു ആ ചേട്ടന്‍ അങ്ങനെ ചെയ്തതെന്തെന്ന്....

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

വായിച്ചു തീര്‍ന്നു പോകുന്നതറിയില്ല അത്രയ്ക്കും മനസ്സില്‍ തട്ടുന്ന രീതിയിലുള്ള എഴുത്ത്‌.

വീകെ said...

ഞാൻ:ഗന്ധർവ്വൻ :അവസാനം കണക്കു കൂട്ടി നോക്കുമ്പോൾ ‘ഉത്തരത്തിലിരുന്നത് കിട്ടിയതുമില്ല, കക്ഷത്തിലിരുന്നത് പോകേം ചെയ്തൂന്നു ‘പറഞ്ഞതു പോലാകും പ്രവാസികൾ... നന്ദി.
എഴുത്തുകാരി : വായനക്ക് നന്ദീട്ടൊ...
ദിവാരേട്ടൻ : നന്ദി.
ബിലാത്തിച്ചേട്ടൻ : ആ മുറിയോട് അത്രയേറെ അടുപ്പമുണ്ടായിരുന്നു എനിക്ക്. നന്ദി ഭായ്..
ലിപി രഞ്ചു : നാടറിയുന്ന പ്രവാസികൾക്ക് നാട്ടിൽ നല്ല സെന്റിന്റെ മണമായിരിക്കും. പക്ഷെ, ഇവിടെ വരുമ്പോൾ ‘നല്ല വിയർപ്പി‘ന്റെ മണവും. നന്ദി.
പുന്നക്കാടൻ : ക്ഷണിച്ചതിനു നന്ദി.
ഇൻഡ്യാഹെറിറ്റേജ് : അഭിപ്രായത്തിനു വളരെ നന്ദി.

ജയരാജ്‌മുരുക്കുംപുഴ said...

ee bhagavum manoharamayi....... bhavukangal..........

Umesh Pilicode said...

ആശംസകള്‍ ഉണ്ടേ ... ഇതൊരു പുത്തക മാക്കി തരുവോ ?!! :)

ശങ്കരനാരായണന്‍ മലപ്പുറം said...

നല്ല പോസ്റ്റ്‌!

ജയിംസ് സണ്ണി പാറ്റൂർ said...

നല്ല എഴുത്തു് . തുടര്‍ന്നും വായിക്കാനെത്തും

വീകെ said...

ജയറാം മുരുക്കും‌പുഴ : വളരെ നന്ദി.
ഉമേഷ് പീലിക്കോട് : അതൊന്നും ഇപ്പോൾ ചിന്തയിലില്ല. നന്ദി.
ശങ്കരനാരായണൻ മലപ്പുറം :ആദ്യമായുള്ള ഈ വരവിനും വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.
ജയിംസ് സണ്ണീ പാറ്റൂർ : ആദ്യമായ ഈ വരവിനും വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.
ഇനിയും ഇവിടെ വന്നിട്ടും ഒന്നും പറയാതെ പോയ നല്ല സുഹൃത്തുക്കൾക്കും എന്റെ ഹൃദയങ്കമമായ നന്ദിയും സ്നേഹവും അറിയിക്കുന്നു...

jyo.mds said...

കുറച്ചുകാലം നാട്ടിലായിരുന്നതിനാല്‍ ഈ പോസ്റ്റ് വായിക്കാന്‍ നേരം കിട്ടിയില്ല.തുടര്‍ന്ന് വായിക്കുന്നുണ്ട്.