Tuesday 15 April 2014

നോവൽ. മരുഭൂമി. (14)



“എല്ലാ വായനക്കാർക്കും ഐശ്വര്യത്തിന്റേയും സമാധാനത്തിന്റേയും ഒരു വിഷുവർഷം ആശംസിക്കുന്നു.”


കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി. പോസ്റ്റാഫീസിന്റെ പ്രവർത്തനം സെയ്മയിൽ ആരംഭിച്ചു. അമാറയിലെ ജനറേറ്റർ ഓടിക്കാനുള്ള പണി കിട്ടിയത്  ഞങ്ങൾക്കൊരു മുതൽക്കൂട്ടായി.  അശുപത്രിയുടെ വികസനത്തെക്കുറിച്ച് അസ്സർബായി പറഞ്ഞു.. പുതുതായി വന്ന ശ്രീലങ്കക്കാരിക്ക് ഭക്ഷണം കഴിക്കാൻ കിട്ടാത്തത്തതായിരുന്നു  വിഷമതക്കും കരച്ചിലിനും കാരണം. അവരെ മുറിയിൽ കൊണ്ടു പോയി ഞങ്ങൾ ഭക്ഷണം കൊടുത്തു. അവരുടെ ശമ്പളം കിട്ടിയതൊക്കെ ആരൊക്കെയോ അടിച്ചെടുത്തു. ഭക്ഷണം പോലും കൊടുക്കാതെ അവരുടെ കമ്പനിക്കാർ കഷ്ടപ്പെടുത്തി. ആത്മഹത്യ ചെയ്യാൻ പോയ അവരെ ഒരു ദിവസം ഇവിടെ കൊണ്ടിറക്കി. ഹബീബയുടെ വീട്ടിലേക്ക് തംഗ്‌ളീഷിൽ ഒരു കത്തെഴുതി.
തുടർന്നു വായിക്കുക...

വിരുന്നുകാർ....

‘മംഗ്ളീഷിൽ’  മലയാളമെഴുതുന്ന രീതി പിന്നേയും എത്രയോ വർഷങ്ങൾക്കു ശേഷമാണ് കാണാൻ കഴിഞ്ഞത്.  ഞാനെഴുതിയ ആ തമിഴ് കത്തിന്റെ എഴുത്ത് രീതിക്ക്, അന്നൊന്നും  ‘തംഗ്ളീഷ്’ എന്നൊരു പേരുണ്ടെന്ന് അറിയുമായിരുന്നില്ല.
ഒരു കടലാസ്സിന്റെ ഒരു പുറം മാത്രമേ എഴുതിയുള്ളു.
അത് എത്രമാത്രം ഉപകാരപ്പെടുമെന്നറിയാതെ കൂടുതൽ എഴുതിയിട്ട് കാര്യമില്ലല്ലൊ.
അതിന്റെ മറുപടി വന്നിട്ട് വിശദമായി എഴുതാമെന്ന് തീരുമാനിച്ചു...
പിന്നെ അതിന്റെ മറുപടിക്കായി ഹബീബയോടൊപ്പം ഞങ്ങളും കാത്തിരുപ്പായി.....

ഒരു വ്യാഴാഴ്ച വൈകുന്നേരമാണ് അപ്രതീക്ഷിതമായി രണ്ടു വിരുന്നുകാർ വന്നുപെട്ടത്.
അവർ റിയാദിൽ നിന്നും ട്രെയ്ലർ ലോറിയിൽ ഇവിടെ വന്നിറങ്ങിയതാണ്.
കാരണം അവർ വന്ന ലോറി മക്കക്ക് പുറത്തു കൂടിയേ പോകുകയുള്ളു. അവരാണെങ്കിൽ മക്കയിൽ ‘ഉം‌റ’ നിർവ്വഹിക്കാനായി പുറപ്പെട്ടതാണ്. ബസ്സിനു വരുമ്പോഴുണ്ടാകുന്ന ചിലവ് കുറക്കാനായിട്ടാണ് ഈ ട്രെയിലർ ലോറിയിൽ കയറിപ്പറ്റിയത്. സാധാരണയായി ലോറിക്കാർ കാശൊന്നും വാങ്ങാറില്ല.  ഇവിടെ എത്തിയപ്പോഴേക്കും സന്ധ്യയാകാറായി.

കുറച്ചു നേരം റോഡിൽ ടാക്സി വല്ലതും കിട്ടുമോന്നറിയാൻ കാത്തു നിന്നു.
വല്ലപ്പോഴും വരുന്ന വാഹനങ്ങളിൽ ടാക്സിക്കാറുകൾ അപൂർവ്വമായിരുന്നു. നേരം ഇരുട്ടാൻ തുടങ്ങിയതോടെ രണ്ടു പേരും ഭയപ്പെടാൻ തുടങ്ങി. ഈ മലമൂട്ടിൽ നിന്നും രക്ഷപ്പെടുക ബുദ്ധിമുട്ടാണെന്ന് മനസ്സിലാക്കിയാണ് കുറച്ചപ്പുറത്ത് വെളിച്ചം കണ്ട കെട്ടിടം നോക്കി താഴേക്കിറങ്ങി വന്നത്.

പുറത്തൊന്നും ആൾപ്പെരുമാറ്റം ഉള്ളതിന്റെ ലക്ഷണമൊന്നും കാണാത്തതു കൊണ്ട് ആകെ പരിഭ്രമിച്ചു. അറബിയിലുള്ള ബോർഡാണെങ്കിലും ആശുപത്രിയാണെന്ന് മനസ്സിലായി. കാവൽ‌പ്പുരയിൽ ഒന്നു മുട്ടി നോക്കി. പിന്നെ കുറച്ചു നേരം കാത്തുനിന്നു. ഒരു പ്രതികരണവും ഇല്ലെന്ന് കണ്ടതോടെ അവിടെ നിന്ന് പരുങ്ങാൻ തുടങ്ങി. നമ്മളേതോ മനുഷ്യവാസമില്ലാത്ത സ്ഥലത്താണെന്നാ തോന്നുന്നതെന്ന് പരസ്പ്പരം കുശുകുശുത്തു.

അമാറയിലെ കാവൽ നിൽക്കുന്ന പോലീസ്സുകാർ ഇതൊക്കെ കണ്ടുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. അവർ വിവരം അറിയിച്ചിട്ടാവും പോലീസ്സ് മുഹമ്മദ്  ജീപ്പുമായി പറന്നെത്തി.
വിവരം അന്വേഷിച്ച മുഹമ്മദ് ‘നിങ്ങളുടെ കൂട്ടുകാർ ഇവിടെയുണ്ടെന്ന്’ പറഞ്ഞ് അവരെ ഞങ്ങളുടെ മുറിയിൽ കൊണ്ടുവന്നാക്കിയിട്ട് പോയി.

ഞങ്ങൾക്ക് മൂന്നുപേർക്കും പറയാൻ വിശേഷങ്ങളൊന്നും ഇല്ലാത്തതുകൊണ്ട് സംസാരം വളരെ കുറവായിരുന്നു. ഉണ്ടായിരുന്ന വിശേഷങ്ങളൊക്കെ എത്രയോ മാസങ്ങൾക്ക് മുൻപേ തീർന്നു പോയിരുന്നു. പിന്നെ ടീവിയിലെ അറബിയും ഇംഗ്‌ളീഷ് ചാനലും മാറ്റിമാറ്റി കൊണ്ടു കൊണ്ടിരിക്കും. അതും ആഴ്ചയിൽ  ഒന്നര ദിവസം മാത്രം. അത് ബോറടിക്കുമ്പോൾ കണ്ടു കണ്ട് വെറുത്തതാണെങ്കിലും കയ്യിലിരിക്കുന്ന പഴയ കാസറ്റ് എടുത്തിടും. അങ്ങനെ ബോറഡിച്ചിരിക്കുമ്പോഴാണ് ഈ പുതിയ കൂട്ടുകാരുടെ വരവ്.
അന്ധകാരത്തിലെന്നോണം കഴിയുന്ന ഞങ്ങൾക്കതൊരു പുത്തനുണർവ്വായി..

പരിചയപ്പെട്ട് വിശേഷങ്ങളൊക്കെ കൈമാറിയപ്പോഴാണ് ‘ഉം‌റ’ക്കാണ് വന്നതെന്ന് അറിയുന്നത്. സൌദിയിലെത്തിയിട്ട് മൂന്നാലു കൊല്ലമായെങ്കിലും ഉം‌റ ചെയ്യാൻ ഇതുവരെ ഒത്തിട്ടില്ല. ഉടനെ നാട്ടിൽ അവധിക്ക് പോകാനുള്ള തെയ്യാറെടുപ്പിലാണ് രണ്ടു പേരും. ഇത്തവണ ഉം‌റ ചെയ്തിട്ടേ നാട്ടിലെത്തുവെന്ന് വാക്കു പറഞ്ഞിട്ടുണ്ട് വീട്ടിൽ. അതിന്റെ സന്തോഷത്തിലായിരുന്നു അവരും.

പോലീസ് മുഹമ്മദ് ആരെയോ കൊണ്ടുവന്നാക്കുന്നത് അടുക്കളയിലായിരുന്ന ഉസ്മാനും മൊയ്തുവും കണ്ടിരുന്നു. വിവരമറിയാനായി അവരും ഓടിവന്നു. ഉം‌റക്കുള്ള ഡ്രെസ്സൊക്കെ- ‘എഹ്‌റാം ഡ്രെസ്സ്’  മക്കയിൽ നിന്നും വാങ്ങാൻ കണക്കാക്കിയാണ് അവർ വന്നത്.
പരിചയമുള്ള ഉസ്മാനും മൊയ്തുവും ഉം‌റക്കുള്ള തങ്ങളുടെ അറിവ് കൈമാറി.

എഹ്‌റാം ഡ്രെസ്സ്  മക്കക്കു പുറത്തു നിന്നേ ധരിച്ചിട്ട് വേണം പോകാൻ. അതാണതിന്റെ ചിട്ട. കയ്യിലെ പണവും ഇക്കാമയുമൊക്കെ സൂക്ഷിക്കാനായി അരയിൽ പോക്കറ്റൊക്കെയുള്ള ഒരു ബെൽറ്റുകൂടി ഉള്ളത് നന്നായിരിക്കും. കാരണം എഹ്‌റാം ഡ്രെസ്സല്ലാതെ മറ്റൊന്നും ധരിക്കാൻ പാടില്ല. മാത്രമല്ല കയ്യിലെ ബാഗും മറ്റും സൂക്ഷിക്കാൻ ആദ്യമായി വരുന്നവർക്ക് ബുദ്ധിമുട്ടായിരിക്കും. അല്ലെങ്കിൽ പരിചയമുള്ളവർ ജോലി ചെയ്യുന്ന കടകളോ, സ്വന്തമായി വാഹനമുള്ളവരോ ആയിരിക്കണം.

കാലത്തെ തന്നെ പോകേണ്ടള്ളതുകൊണ്ട്  ഇപ്പോൾത്തന്നെ കടയിൽ പോയി വാങ്ങാമെന്ന നിർദ്ദേശം അംഗീകരിക്കപ്പെട്ടു. മൊയ്തുവിനെ എല്ലാവർക്കുമുള്ള പൊറോട്ട അടിക്കാനും ഞങ്ങളുടെ പ്രിയപ്പെട്ട ജനറേറ്റർ നോക്കാനും ഏൽ‌പ്പിച്ചിട്ട് എല്ലാവരും കൂടി ആഘോഷമായി ഉം‌റ ഡ്രെസ്സ് വാങ്ങാനായി കടയിലേക്ക് പുറപ്പെട്ടു. ഉച്ചത്തിൽ സംസാരിച്ചും ചെറിയ തമാശകളിൽ‌പ്പോലും പൊട്ടിച്ചിരിച്ചുമാണ് ഞങ്ങളുടെ യാത്ര. ആ മലമടക്കിൽ മറ്റാരും കേൾക്കാനും കാണാനുമില്ലല്ലൊ.

അപ്പോഴും സന്ധ്യ വരണോ വേണ്ടെയോയെന്ന മട്ടിൽ ചക്രവാളം ഇരുളാൻ തുടങ്ങുന്നതേയുള്ളു. നക്ഷത്രങ്ങൾ വിരിഞ്ഞിരുന്നില്ല. അമ്പിളിയും  മലകൾക്കപ്പുറത്തെവിടെയോ മറഞ്ഞിരുന്നു. ശുക്രനക്ഷത്രം കിഴക്കൻമലയുടെ മുകളിലെ  ചക്രവാളത്തിൽ മിന്നിമിന്നി തെളിയുന്നുണ്ടായിരുന്നു. ചൂടുകാറ്റ് വീശുന്നുണ്ടെങ്കിലും വിയർക്കുന്നില്ല. ആശുപത്രിയെ ചുറ്റിവളഞ്ഞാണ് ഞങ്ങൾക്ക് പോകേണ്ടത്.

പടിഞ്ഞാറൻ മലയുടെ അടിവാരത്തു നിന്നും ഞങ്ങൾ നടന്നു പോകുന്ന റോഡിലോളം ഞങ്ങളേക്കാൾ പൊക്കത്തിൽ ചെടികൾ വളർന്നു നിന്നിരുന്നു. ചൌക്ക് മരങ്ങളും പേരറിയാ മരങ്ങളും ധാരാളം ഉണ്ട്. ഇലകളെല്ലാം നിറം കെട്ട് മുനയുള്ള മുള്ളുകൾ മാതിരിയായിരുന്നു.  എവിടേയും ഒരു കറുപ്പു നിറം മാത്രം. പണ്ടെങ്ങോ കാലങ്ങളോളം പെയ്ത മഴയിൽ, മലകളിൽ നിന്നും ഒലിച്ചിറങ്ങിയ നല്ല വെള്ള മണൽ അടിവാരമാകെ പരന്നു കിടന്നിരുന്നു.
ആശുപത്രി മതിൽക്കെട്ടിന്റെ  ഏതാണ്ട് പിറകിലെത്തിയപ്പോഴാണ് ഞങ്ങളാ ശബ്ദം കേട്ടത്...?!

റോഡിനോട് ചേർന്നുള്ള ഒരു ചൌക്ക് മരത്തിന്റെ നിഴലിലെന്നോണം ഒരു രൂപം ‘ശു ശൂ...’ എന്ന് ശബ്ദമുണ്ടാക്കുന്നു...!?
വർത്തമാനം പറഞ്ഞ് നടന്നിരുന്ന ഞങ്ങൾ പെട്ടെന്നാണ് ആ ശബ്ദം കേട്ടതും തിരിഞ്ഞു നോക്കിയതും...?!
ആ രൂപം കണ്ടതും ഞങ്ങളൊന്നു ഞെട്ടി പിറകോട്ടു മാറിപ്പോയി...!?
പെട്ടെന്ന് ഞങ്ങളുടെ സംഭാഷണങ്ങൾ നിലച്ചു.
നല്ല പൊക്കത്തിൽ കറുത്തിരുണ്ട ഒരു രൂപം...!?
പക്ഷേ, അതൊരു മനുഷ്യജീവിയാണെന്ന് പറയാനാവില്ല...!
അതെ, അതുവരെ കണ്ടു പരിചയിച്ച ഒരു മനുഷ്യജീവിയുടേതായിരുന്നില്ല ആ രൂപം...!

ആസകലം ജെഡപിടിച്ച മുടി നീട്ടിവളർത്തി കൂട്ടിപ്പിരിച്ചതുപോലെ കാലറ്റംവരെ നീണ്ടു കിടന്നിരുന്നു. ശരീരം കാണാനാവില്ല. അറബികളുടെ വസ്ത്രമായ ‘തോപ്പ്’ പോലൊരെണ്ണം ഉണ്ടെന്നു തോന്നുന്നു. അതും കറുത്തിരുണ്ടിരുന്നു. പുരികം പോലും നീണ്ട് ജെഡപിടിപ്പിച്ചതുപോലെ താടിയും മീശയുമായി കൂടിക്കലർന്ന് നീണ്ടു കിടന്നിരുന്നു. കണ്ണുകളിലെ വെളുപ്പിന്റെ സ്ഥാനത്ത് മഞ്ഞ കലർന്നിരുന്നു. വല്ലാത്തൊരു ബീഭത്സത തോന്നുമായിരുന്നു...!
കയ്യിൽ തന്നോളം വലുപ്പമുള്ള ഒരു നീണ്ട വടിയും കുത്തിപ്പിടിച്ചിരുന്നു.
ഞങ്ങൾ ഭയത്തോടെയാണെങ്കിലും ആ രൂപത്തെ നിരീക്ഷിക്കുകയായിരുന്നു.
ഇരുട്ടുവീഴാൻ തുടങ്ങിയതു കൊണ്ടും ആ രൂപം കറുത്തതായതു കൊണ്ടും വ്യക്തത കുറവായിരുന്നു.
ആരും ഒന്നും മിണ്ടുന്നുണ്ടയിരുന്നില്ല...
ശരിക്കും ഞങ്ങൾ ഭയന്നു പോയിരുന്നു...!

ഞങ്ങൾ ശ്രദ്ധിക്കുന്നതു കണ്ട് അയാൾ രണ്ടു വിരലുകൾ ചേർത്തു വച്ച് തന്റെ ചുണ്ടോട് അടുപ്പിക്കുന്നത് കണ്ടു. ഉസ്മാൻ പറഞ്ഞു.
“സിഗററ്റാണ് ചോദിക്കുന്നത്. പേടിക്കണ്ട. മനുഷ്യജീവി തന്നെയാ‍..!!?”
ഞങ്ങളെല്ലാവരുടെ കയ്യിലും ഓരോന്ന് കത്തിച്ച് പിടിച്ചിട്ടുണ്ട്.
ഞാൻ പോക്കറ്റിൽ നിന്നും സിഗററ്റ് പാക്കറ്റെടുത്ത് അതിൽ നിന്നും ഒരെണ്ണം ഒരു കൈ ചാൻ അകലത്തിൽ നിന്നും നീട്ടിപ്പിടിച്ചു. വല്ലാത്തൊരു ഉൾഭയം അന്നേരം എന്നെ പിടി കൂടിയിരുന്നു. എന്നാലും ഞങ്ങൾ ഇത്രയും പേരുണ്ടല്ലൊയെന്ന ധൈര്യവും.
അതയാൾ സൌമ്യനായി വാങ്ങി ചുണ്ടിൽ വച്ചു.
അപ്പോഴാണ് അയാളുടെ കയ്യിലെ നഖങ്ങൾ പോലും നല്ല നീളത്തിൽ വളർന്ന് വളഞ്ഞു നിന്നിരുന്നത് ശ്രദ്ധിച്ചത്.
സിഗററ്റ് ചുണ്ടിൽ വച്ചതിനു ശേഷം മലമുകളിലേക്ക് ഒന്ന് പാളി നോക്കി.
അപ്പോഴേക്കും സച്ചി കയ്യിലിരുന്ന ലൈറ്റർ  നീട്ടിപ്പിടിച്ചു.
അതയാൾ  കൈ നീട്ടി വാങ്ങിയിട്ട് വീണ്ടും മലമുകളിലേക്ക് എവിടേയോ ഒന്നു പരതി നോക്കി. എന്നിട്ട് കത്തിച്ച്  ഒന്നിരുത്തി വലിച്ചു....
ഒരു നിമിഷം ഏതോ നിർവൃതിയിലെന്നോണം  അയാൾ മുഖമുയർത്തി കണ്ണടച്ചു നിന്നു...
ലൈറ്റർ സച്ചിക്ക് തിരിച്ചു കൊടുക്കുമ്പോൾ ആ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞിരുന്നു...!
വായിലെ പല്ലുകൾക്ക് പോലും കറുപ്പു നിറമായിരുന്നു...!
ഒന്നും ചോദിക്കാൻ അന്നേരത്ത് ഞങ്ങൾക്കാർക്കും തോന്നിയില്ല.
അബ്ദുൾ പറഞ്ഞു.
“ ആ പാക്കറ്റ് സിഗററ്റ് മുഴുവൻ അയാൾക്ക് കൊടുത്തേരെ...”
സച്ചിയുടെ കയ്യിൽ നിന്നും ലൈറ്ററും സിഗററ്റ് പാക്കറ്റും ചേർത്ത് വച്ച്  അയാൾക്ക് നേരെ നീട്ടിയിട്ട്  എടുത്തോളാൻ ആംഗ്യം കാട്ടി.
അയാളത് കൈ നീട്ടി വാങ്ങിയിട്ട് സന്തോഷ സൂചകമായി കൈപൊക്കി നന്ദി പ്രകടിപ്പിച്ചു.

അപ്പോഴാണ് മല മുകളിൽ നിന്നും  ആടിനെ തെളിക്കുന്ന ഒരു പ്രത്യേക ശബ്ദം അന്തരീക്ഷത്തിൽ മുഴങ്ങിയത്. ആ ശബ്ദം കേട്ടതും നടുങ്ങിപ്പോയ അയാൾ സ്വൽ‌പ്പം കുനിഞ്ഞ് മലമുകളിലേക്ക്  ഭീതിയോടെ നോക്കിയിട്ട്, ആ സിഗററ്റ് പാക്കറ്റും ലൈറ്ററും എന്റെ കയ്യിലേക്ക് തന്നെ ധൃതിയോടെ തിരിച്ചേൽ‌പ്പിച്ചിട്ട് ചെടികളുടെ മറവു പറ്റി ഓടി.....!?
ഇരുട്ടു പരക്കാൻ തുടങ്ങിയതിനാൽ അധികദൂരം ഞങ്ങളുടെ കണ്ണുകൾക്ക് അയാളെ പിന്തുടരാനായില്ല. ഉസ്മാനാണ് പറഞ്ഞത്.
“ആടിനെ മേക്കാൻ നടക്കുന്നവനാണ്. ഞാൻ ചിലപ്പോഴൊക്കെ കാണാറുണ്ട്. ഒന്നു രണ്ടു പ്രാവശ്യം സിഗററ്റും കൊടുത്തിട്ടുണ്ട്...!”

അതിനെക്കുറിച്ച് ഞങ്ങൾക്ക് സംസാരിക്കാൻ അധികമൊന്നുമുണ്ടായിരുന്നില്ല.
ആ രൂപം മനസ്സിൽ നിന്നും മാഞ്ഞതുമില്ല...
ഒരു ആഫ്രിക്കക്കാരന്റെ മുഖമായിരുന്നു...
നല്ല പൊക്കവും മൂക്കിന്റെ ദ്വാരത്തിന് നല്ല വലിപ്പവുമുണ്ടായിരുന്നു...
ഞങ്ങൾ തിരിച്ചു നടക്കാൻ തുടങ്ങിയപ്പോഴാണ് അയാൾ നിന്നതിന്റെ അപ്പുറം  ഒരു സിഗററ്റിന്റെ തീനാളം കണ്ണിൽ‌പ്പെട്ടത്...?
അന്നേരം വലിച്ചു കൊണ്ടിരുന്ന സിഗററ്റ് പോലും വലിച്ചെറിഞ്ഞിട്ടാണ് അയാൾ ആരെയോ വല്ലാതെ ഭയപ്പെട്ട് ഓടിയത്...!

ഇവിടത്തെ ഏതെങ്കിലും ആദിവാസി സമൂഹത്തിൽ‌പ്പെട്ട, ആടുമേക്കൽ തൊഴിലാക്കിയ ഗോത്രത്തിൽ‌പ്പെട്ട ഒരുവനായിരിക്കാമെന്ന് ഞങ്ങൾ ചർച്ച ചെയ്ത് ഒരു തീരുമാനത്തിലെത്തി.  പിന്നെ അതിനെക്കുറിച്ച് ചിന്തിച്ച് തല പുണ്ണാക്കിയില്ല. അതുപിന്നെ നമ്മൾ ‘മലബാറികളുടെ’ ഒരു സ്വഭാവമാണല്ലൊ. എന്തെങ്കിലും ഒന്നു കിട്ടിയാൽ ഒന്നുകിൽ വിവാദമുണ്ടാക്കുക അല്ലെങ്കിൽ അത് ഇന്നതാണെന്ന് പറഞ്ഞ് ഒരു തീർപ്പ് കൽ‌പ്പിക്കുകയെന്നത്...!

നടന്നു തുടങ്ങിയപ്പോഴാണ് ഒരു ജീപ്പ് പിറകിൽ നിന്നും വരുന്നത് കണ്ടത്.
ഉസ്മാൻ പറഞ്ഞു.
“നിറുത്തിയാൽ നമ്മൾക്ക് നടക്കാതെ കഴിക്കാം...”
അതും പറഞ്ഞ് ഉസ്മാൻ കൈ കാണിച്ചു.
വണ്ടി ഒന്ന് വേഗത കുറച്ചെങ്കിലും നിറുത്തിയില്ല.
ഞങ്ങളെയൊക്കെ ഒന്നു നോക്കിയിട്ട് നിറുത്താതെ പോയി.
ഉസ്മാൻ പറഞ്ഞു.
“അവൻ നിറുത്തിയേനെ. പക്ഷേ നിങ്ങളുണ്ടായതോണ്ടാ.. ഈ ഗ്രാമത്തിലെ മുത്തവയാ...”
ഉസ്മാൻ ചിരിച്ചുകൊണ്ട് ഞങ്ങളെ  ചൂണ്ടി അതു പറഞ്ഞപ്പോൾ ഞാനും സച്ചിയും മുഖത്തോടു മുഖം നോക്കി ചിരിച്ചു.
എങ്കിലും ഞാനോർക്കുകയായിരുന്നു, ഞങ്ങൾ പോലുമറിയാതെ കൂടെയുള്ളവർക്ക് പാരയാകുന്ന സന്ദർഭങ്ങൾ...! ഒരു വിമ്മിഷ്ടം എവിടെയോ കൊളുത്തി.

കുറച്ചു കൂടി നടന്നപ്പോൾ മറ്റൊരു വണ്ടി കൂടി വന്നു.
ഇനിയും കൈ കാണിച്ച് നാണം കെടണ്ടായെന്ന് കരുതി ഞങ്ങൾ തിരിഞ്ഞു പോലും നോക്കിയില്ല.
ആ വണ്ടി ഞങ്ങളുടെ അടുത്തു നിറുത്തിയിട്ട് ചോദിച്ചു.
“കടയിലേക്കാണോ..? കേറിക്കോ എല്ലാവരും...!”
‘പോലീസ്സ് മുഹമ്മദ്’ ആയിരുന്നു...
അകത്തു കയറിയിരിക്കുമ്പോൾ അവൻ പറഞ്ഞു.
“ആ ആടിനെ നോക്കുന്നവനോട് സംസാരിക്കാനൊന്നും പോകരുതെട്ടോ. ഭ്രാന്തനാ..
അവൻ ഉപദ്രവിക്കും. സിഗററ്റോ ഒന്നും കൊടുക്കരുത്. അവൻ ആ കാട്ടിലൊക്കെ തീയിടും. ഭ്രാന്തനാ...!!”
അതുകേട്ട് ഞങ്ങൾ അത്ഭുതം കൂറിയത് മറ്റൊന്നിനെക്കുറിച്ച് ചിന്തിച്ചിട്ടായിരുന്നു.
ഇവനെങ്ങനെ ഇതെല്ലാം കണ്ടു...?!

തിരിച്ചു വരാൻ നേരവും അവൻ ഞങ്ങളെ ആശുപത്രിപ്പടിക്കൽ ആക്കിത്തന്നു.
അന്നു ഞങ്ങൾ വാസ്തവത്തിൽ ഉറങ്ങിയില്ലെന്നു പറയാം.
പാതിരാ കഴിഞ്ഞും  ചീട്ടുകളിയും സിനിമാ പാട്ടും മറ്റുമായി സമയം അടിച്ചുപൊളിച്ചു..!.
എന്നും പരസ്പ്പരം  കണ്ടുകൊണ്ടിരിക്കുന്ന ഞങ്ങൾക്കിടയിലേക്ക് വിരുന്നുകാരായി വന്ന ആ രണ്ടു പേർ തന്ന സന്തോഷം ചില്ലറയായിരുന്നില്ല.

ഉസ്മാൻ പെരിയ സ്വാമിയായി നിന്ന് അവരെ കൊണ്ടു പോയി  ഉം‌റ ചെയ്യിച്ചു.
പള്ളിയെല്ലാം വിശദമായി കാണിച്ചു കൊടുത്ത് അവസാനം ‘മലബാറി മൂലയിലെത്തി.’
പള്ളിക്കകത്ത് അങ്ങനെയൊരു മൂലയുണ്ടത്രെ...!
പ്രാർത്ഥനക്കായി വരുന്ന എല്ലാ മലയാളികളും അവിടെ ഒത്തുകൂടി സൌഹൃദം പുതുക്കിയിട്ടേ പിരിയാറുള്ളു. പണ്ട് നാ‍ട്ടിൽ വച്ച് കാണാതായവരെപ്പോലും അവിടെ വച്ച് കണ്ടെത്താൻ കഴിയുമെന്ന് ഉസ്മാൻ തമാശയായി പറയാറുണ്ട്.

ഉം‌റ കഴിഞ്ഞ് വന്നിട്ടും അവരെ വിടാൻ ഞങ്ങൾ തെയ്യാറായിരുന്നില്ല.
രണ്ടു ദിവസം കൂടി കഴിഞ്ഞിട്ട് പോയാൽ പോരേയെന്ന് ഞങ്ങൾ കെഞ്ചി നോക്കി.
പക്ഷേ, അവർക്ക് പിറ്റേ ദിവസം ജോലിക്ക് കയറേണ്ടതു കൊണ്ട്, മനമില്ലാ മനസ്സോടെ സന്ധ്യക്കു തന്നെ  റിയാദിലേക്ക് പോകുന്ന ഒരു ട്രെയിലറിൽ കയറ്റി വിട്ടു.
നേരം വെളുക്കുമ്പോഴേക്കും അവർക്ക് അവിടെയെത്താം.

വീണ്ടും ഒരാഴ്ചകൂടി കഴിഞ്ഞു.
വ്യാഴാഴ്ച വൈകീട്ട് വീണ്ടും രണ്ടുപേർ ഞങ്ങളുടെ മുറിയിലെത്തി.
ഇവരും  ഞങ്ങൾക്ക് പരിചയമുള്ളവരായിരുന്നില്ല.
അതിലൊരാളായ ‘ജാഫറിനെ’ ഉസ്മാനും മൊയ്തൂനും പരിചയമുണ്ടായിരുന്നു.
ജാഫർക്ക ഇവിടെ വന്നിട്ട് പത്തുപതിനഞ്ച് വർഷമായി.
രണ്ടു വർഷം മുൻപ് വരെ അമാറയിൽ  ക്ളീനിങ് ജോലി ചെയ്തിരുന്നു.
മറ്റെയാൾ വന്നിട്ടും വർഷം അതിലേറെയായി.
ഇതുവരെ നാട്ടിൽ പോകാൻ കഴിഞ്ഞില്ല.
അതിനൊരു വഴി തേടിയാണ് ഞങ്ങളുടെ മുറിയിൽ എത്തിയത്...?
അവർ രണ്ടു പേരും ആദ്യമായിട്ട് കാണുന്നതും ഞങ്ങളുടെ മുറിയിൽ വച്ചാണ്....!


ബാക്കി മേയ്-1ന്... ...ഉം‌റ വിസ......


Tuesday 1 April 2014

നോവൽ. മരുഭൂമി (13)

കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി. പോസ്റ്റാഫീസിന്റെ പ്രവർത്തനം സെയ്മയിൽ ആരംഭിച്ചു. അമാറയിലെ ജനറേറ്റർ ഓടിക്കാനുള്ള പണി കിട്ടിയത്  ഞങ്ങൾക്കൊരു മുതൽക്കൂട്ടായി.  അശുപത്രിയുടെ വികസനത്തെക്കുറിച്ച് അസ്സർബായി പറഞ്ഞു.. പുതുതായി വന്ന ശ്രീലങ്കക്കാരിക്ക് ഭക്ഷണം കഴിക്കാൻ കിട്ടാത്തത്തതായിരുന്നു  വിഷമതക്കും കരച്ചിലിനും കാരണം. അവരെ മുറിയിൽ കൊണ്ടു പോയി ഞങ്ങൾ ഭക്ഷണം കൊടുത്തു. അവരുടെ ശമ്പളം കിട്ടിയതൊക്കെ ആരൊക്കെയോ അടിച്ചെടുത്തു. ഭക്ഷണം പോലും കൊടുക്കാതെ അവരുടെ കമ്പനിക്കാർ കഷ്ടപ്പെടുത്തി. ഒരു ദിവസം ആത്മഹത്യക്കു ശ്രമിച്ച അവരെ ഇവിടെകൊണ്ടുവന്നു തള്ളി...

കഥ തുടരുന്നു.....

തംഗ്ളീഷ്......

“ഇപ്പോഴത്തെ അവരുടെ പേടി മറ്റൊന്നാണ്. അവരുടെ കുട്ടികളെ പുലിപ്പട്ടാളത്തിൽ ചേർക്കണമെന്ന് പറഞ്ഞ് തമിഴ് പുലികൾ നിർബ്ബന്ധിച്ചിരുന്നു. ഇവർ സമ്മതിച്ചിട്ടില്ലായിരുന്നു. ആകെയുള്ള അമ്മ ഇവിടെയായ, അതും ഒരു വിവരവും ഇല്ലാതായ സ്ഥിതിക്ക് അതുങ്ങൾക്ക് എന്തു പറ്റിയെന്നറിയില്ലത്രെ...!!”

അതോടെ രണ്ടു പേരും ഒരു പോലെ തലയുയർത്തി നോക്കി. വീണ്ടും ഒന്നും മിണ്ടാതെ തിരിഞ്ഞു കിടന്നു. അവരെയെങ്ങനെ സഹായിക്കാൻ കഴിയുമെന്ന ചിന്തയോടെ ഞാനും കിടന്നു. ഉസ്മാനും മൊയ്തുവും എഴുന്നേറ്റ് ഭക്ഷണം കഴിച്ചിട്ട് വരാമെന്നു പറഞ്ഞ് ഇറങ്ങി.

കുറേക്കഴിഞ്ഞ് ഭക്ഷണം കഴിക്കാനിരുന്നപ്പോഴും ആർക്കുമൊന്നും ഉരിയാടാനായ്ല്ല. നിശ്ശബ്ദമായി ദൈനംദിന പരിപാടി പോലെ അതങ്ങു കഴിഞ്ഞു,
പാത്രങ്ങളെല്ലാം കഴുകി വച്ചാൽ അടുത്ത പരിപാടി പുകക്കലാണ്.
ഓരോ സിഗററ്റും* കത്തിച്ച് ആത്മാവിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനെന്ന വണ്ണം ഇരുത്തി വലിച്ച് കട്ടപ്പുക ഊതിവിട്ടു. അത് ഏസി വലിച്ചെടുത്ത് നല്ല തണുപ്പോടെ, നിറമില്ലാതെ ഞങ്ങൾക്ക് തന്നെ തിരിച്ചു തന്നുകൊണ്ടിരിന്നു.

എല്ലാവരുടെ ഉള്ളിലും ഹബീബയുടെ (ഐഷ) പൊള്ളുന്ന ജീവിതം കുത്തി നോവിച്ചിരിക്കുന്നു. ആർക്കും ഒന്നും ഉരിയാടാനാവാത്തവണ്ണം, അവർക്കായി ഒന്നും ചെയ്യാൻ കഴിയാത്ത നിസ്സഹായാവസ്ഥയും, കഴിവുകേടും ഞങ്ങളെ നിശ്ശബ്ദരാക്കി. അതോടൊപ്പം ആരോടൊക്കെയോ ഉള്ള അമർഷം ഇടക്കിടക്ക് കിടക്കയിലിട്ടിടിച്ച് ഞങ്ങൾ തീർത്തുകൊണ്ടിരുന്നു.
സച്ചിയാണ് ആദ്യം വാ തുറന്നത്.
“അവരുടെ അയല്പക്കത്തോ നാട്ടിലോ ഒരു ഫോണെങ്കിലും ഉണ്ടാകാതിരിക്കുമോ...?”
“ഏതോ ഒരു കുഗ്രാമത്തിലാ അവരുടെ വീട്. അതും പുലികളുടെ കേന്ദ്രം. അവിടെ സർക്കാര് ഫോൺ കൊടുക്കുമോ...?”
ഞാൻ അബ്ദുളിനോടായി ചോദിച്ചു.
“താൻ മക്കയിൽ പോകുമ്പോൾ തമിഴന്മാരെ ആരെയെങ്കിലും ഒന്നു കൂട്ടിക്കൊണ്ടു വരാൻ ശ്രമിക്കാമോ...? അവർക് തൽക്കാലം ഒരു കത്തെഴുതി, താൻ ജീവിച്ചിരിക്കുന്ന കാര്യമെങ്കിലും ഒന്നറിയിക്കാൻ...!”
“എനിക്ക് പരിചയമുള്ള തമിഴന്മാരൊന്നും ഇല്ല. ചിലപ്പോൾ ഉസ്മാനൊ മൊയ്തൂനോ ഉണ്ടാകും. അവരുടെ കമ്പനിയിൽ ഉണ്ടല്ലൊ ശ്രീലങ്കക്കാർ...?”

അതൊരു ആശാവഹമായ ആശയമായി തോന്നിയതുകൊണ്ട് അതവിടെ അവസാനിപ്പിച്ചു.
അവർ വരുമ്പോൾ ചോദിക്കാനായി മനസ്സിൽ കുറിച്ചിട്ടു.
“ഇംഗ്ളീഷിൽ എഴുതിയാലോ....?”
അബ്ദുളിന്റെ ആ ചോദ്യത്തിന് മറുപടിയായി ഞങ്ങൾ പരസ്പ്പരം നോക്കിയതേയുള്ളു.
കാരണം ആരെഴുതും...?
ഇംഗ്ളീഷിൽ ഒരു കത്തെഴുതാനുള്ള പരിഞ്ജാനമൊന്നും ഞങ്ങളിലാർക്കുമില്ല.
എവിടെയെങ്കിലും ചെന്നു പെട്ടാൽ ഒരു  ഗ്ളാസ് പച്ചവെള്ളം ചോദിച്ചു വാങ്ങിക്കുടിക്കാനുള്ള അറിവേയുള്ളു.

പണ്ട് സ്കൂളിൽ പഠിച്ചിരുന്നപ്പോൾ ‘കൂട്ടുകാരനൊരു കത്ത്’ എഴുതാൻ പറഞ്ഞതിന് അനുഭവിച്ചു തീർത്ത വേദനയുടെ ഓർമ്മക്കായി രണ്ടടിയുടെ ചൂരൽ‌പ്പാടുകൾ ഇപ്പോഴും എന്റെ തുടയിലുണ്ട്. ഇത്തരം അനുഭവം എല്ലാവർക്കും കാണും. അതുകൊണ്ട് അതിന് മറുപടി ആരും പറഞ്ഞില്ല.
ഒരുപക്ഷെ, ഇംഗ്ളീഷിനേക്കാൾ കൂടുതൽ പദങ്ങൾ അറബിയിൽ ഞങ്ങൾ പഠിച്ചിട്ടുണ്ടാകും ഈ കുറഞ്ഞ സമയം കൊണ്ട്. അതിവിടെ ജീവിക്കാനായുള്ള പരക്കം പാച്ചിലിൽ അറിയാതെ പഠിച്ചു പോയതാണ്...!

സ്കൂളിൽ വച്ച്   ഇംഗ്ളീഷ് സാറിന്റെ കയ്യിലെ ചൂരലിന്റെ ചൂടോർത്തുള്ള പഠിത്തമേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ട് തന്നെ ഇംഗ്ളീഷ്  ആവശ്യമായ ഈ സന്ദർഭത്തിൽ കുറ്റബോധം തോന്നിയിട്ട് കാര്യമില്ലല്ലൊ.
“ഇനിയിപ്പോൾ നമ്മൾ ഇംഗ്ളീഷിൽ എഴുതി അയച്ചുവെന്നു വക്കുക. അതവിടെ വായിച്ച് മറുപടി എഴുതുന്നവർ ഉണ്ടാകുമോ..? എന്തായാലും ഹബീബ വരട്ടെ...”
“അതെ.. അതുതന്നെ. നമ്മൾ കാടുകയറിയതുകൊണ്ട് കാര്യമില്ല...”
ഞങ്ങൾ ആ സംഭാഷണങ്ങൾ അവിടെ അവസാനിപ്പിച്ചു.

അന്നു വൈകീട്ട് ആശുപത്രിയിൽ ചെന്ന് അസ്സർബായിയോടും മെർലിനോടും ഹബീബയുടെ കഥകളൊക്കെ കുറച്ചു പൊടിപ്പും തൊങ്ങലുമൊക്കെ ചേർത്ത് ഭംഗിയായി കേൾപ്പിച്ചു. അതോടെ ആ പാവത്തിനോടുള്ള സ്നേഹവും കാരുണ്യവും എല്ലാവരിലും ഇരട്ടിച്ചു. വൈകുന്നേരങ്ങളിൽ അധികം രോഗികളൊന്നും വരാറില്ല. എല്ലാവരും വെടി പറഞ്ഞിരിക്കുന്ന നേരമാണത്.
ഹബീബായോട് ഞങ്ങളുടെ സംശയങ്ങളെല്ലാം ചോദിച്ച് മനസ്സിലാക്കി.
ഇംഗ്ളീഷ് അറിയാവുന്ന ആരും ഗ്രാമത്തിൽ ഇല്ല. സ്കൂളിൽ പോയിട്ടുള്ളവർ നാലാം ക്ളാസ്സിനപ്പുറം ആരും പഠിച്ചിട്ടില്ല. അതിനപ്പുറം പഠിക്കണമെങ്കിൽ പട്ടണത്തിൽ പോകണം. പോസ്റ്റ്മാൻ ആണ് ഇംഗ്ളീഷ് വായിക്കുന്ന ഒരാൾ. പക്ഷേ, മേൽവിലാസം തപ്പിത്തപ്പി വായിക്കുമെന്നാല്ലാതെ കത്തെഴുതാനൊന്നും അറിയില്ല.

ഹബീബയുടെ മകൾ നാലാം ക്ളാസ്സിൽ പഠിത്തം നിർത്തിയതാ. മേൽ‌വിലാസമൊക്കെ ഇംഗ്ളീഷിൽ തപ്പിത്തപ്പി എഴുതുകയും വായിക്കുകയും ചെയ്യും. അത്ര തന്നെ. കത്തയച്ചാൽ വീട്ടിൽ കിട്ടുമെന്ന് ഹബീബ തറപ്പിച്ച് പറഞ്ഞത്  ആശാവഹം തന്നെ. കാരണം സർക്കാർ കത്തുകൾ അവിടെ വരാറുണ്ട്. അവരെ സഹായിക്കാൻ പറ്റിയ ഒരു വഴിയും കണ്ടു പിടിക്കാനായില്ല. ശരിക്കും നിസ്സഹായനായിപ്പോകുന്നത് ഇത്തരം സന്ദർഭങ്ങളിലൊക്കെയാണ്.
നമ്മൾക്ക് തന്നെ നമ്മളെ പുഛം തോന്നുന്ന നിമിഷങ്ങൾ...!

പിറ്റേ ദിവസം പോസ്റ്റോഫീസ് തുറന്നപ്പോൾ പോസ്റ്റുമാന്റടുത്ത് ‘ഓഡിയോ കാസറ്റ്’ പോസ്റ്റലായി ശ്രീലങ്കയിലേക്ക് അയക്കാൻ കഴിയുമോന്ന് വെറുതെ ഒന്നു തിരക്കി. ഞങ്ങൾക്ക് വഴിയിൽ നിന്നും കിട്ടിയ ‘വാക്മാൻ’ ഉപയോഗിച്ച് ഹബീബായുടെ ശബ്ദം റെക്കാർഡ് ചെയ്യിച്ച് അയക്കാൻ കഴിഞ്ഞാൽ സംഗതി ശരിയായേനെ എന്ന അബ്ദുളിന്റെ ഇന്നലത്തെ രാത്രിയിലെ തലയിണമന്ത്രം, പക്ഷെ ഏറ്റില്ല. അത് പാഴ്സലായിട്ടേ അയക്കാൻ പറ്റൂ. മാത്രമല്ല മിനിമം ചാർജ്ജൊക്കെയുണ്ട് അയക്കുന്നതിന്. അതൊന്നും ഹബീബക്ക് താങ്ങാനാവില്ല.
വിവരം പറഞ്ഞപ്പോൾ ഹബീബയും അതിനെ എതിർത്തു. കാരണം പാഴ്സലൊക്കെ വന്നാൽ സർക്കാർ മാത്രമല്ല പുലികളും പരിശോധിച്ചിട്ടേ കിട്ടുകയുള്ളു. അതുകൊണ്ട് ആ പരിപാടി അതോടെ ഉപേക്ഷിച്ചു.
ഇനിയെന്ത്...?

അതൊരു വലിയ ഉത്തരം കിട്ടാത്ത ചോദ്യച്ചിഹ്നമായി ഞങ്ങളുടെ തലക്കു മുകളിൽ വട്ടം കറങ്ങി. ദിവസങ്ങൾ കൊഴിഞ്ഞു വീണു കൊണ്ടിരുന്നു....
അടുത്ത വ്യാഴാഴ്ച  വൈകുന്നേരം മെർലിനും ഹബീബയും കൂടി ഞങ്ങളുടെ മുറിയിൽ വന്നു. ഹബീബയുടെ വീട്ടിൽ എങ്ങനെയെങ്കിലും വിവരം അറിയിക്കുന്ന കാര്യം ചർച്ച ചെയ്യാനാണ് വന്നത്. ഒരു വഴിയും കണ്ടെത്താത്ത ഞങ്ങൾ അക്കാര്യത്തിൽ നിസ്സഹായത പ്രകടമാക്കി. ഹബീബയുടെ ഗ്രാമത്തിൽത്തന്നെയുള്ള ആരെങ്കിലും ഇവിടെ മക്കയിലും പരിസരത്തും ഉണ്ടാകുമോന്ന് തിരക്കിയെങ്കിലും, അവരുടെ അറിവിൽ ആരുമില്ലായിരുന്നു.

വളരെ നിരാശരായി അവർ തിരിച്ചു പോകാൻ തുടങ്ങുമ്പോഴാണ് മെർലിൻ പോക്കറ്റിൽ നിന്നും ഒരു കവർ എടുത്ത് എന്റെ കയ്യിൽ തന്നത്. തുറന്നു നോക്കിയപ്പോൾ കുറച്ചു ഫോട്ടോകളാണ്. അവളുടെ നാട്ടിൽ നിന്നും പോസ്റ്റൽ ആയി വന്നതാണ്. ഇന്നലെ പോസ്റ്റോഫീസിൽ നിന്നും അത് കൊണ്ടുക്കൊടുത്തത് ഞാനായിരുന്നു. അതിനകത്ത് ഫോട്ടോകൾ ഉണ്ടെന്ന് അപ്പോഴേ ഞാൻ സംശയം പറഞ്ഞിരുന്നു. പിന്നെ കാണിച്ചുതരാമെന്ന് എന്നോട് പറയുകയും ചെയ്തിരുന്നെങ്കിലും ഞാനത് മറന്നുപോയിരുന്നു.

അതാണവൾ  കവർ എന്നെ ഏൽ‌പ്പിച്ചത്. അവളുടെ കുടുംബത്തിലെ എല്ലാവരുടേയും ഉണ്ട്. ഞാനത് ഒന്നു കണ്ടിട്ട് സച്ചിക്ക് കൈമാറി. കൂട്ടത്തിൽ ഒരു കത്തും ഉണ്ടായിരുന്നു. ഞാനതെടുത്ത് തുറന്നു നോക്കി. ഇംഗ്ളീഷിലാണെങ്കിലും എനിക്കത് വായിച്ച് മനസ്സിലാക്കാൻ കഴിഞ്ഞില്ല.

ആദ്യമായിട്ടാണ് ഫിലിപ്പൈൻ അക്ഷരങ്ങൾ കാണുന്നത്. വായിക്കാൻ കഴിയുമെങ്കിലും ഒന്നും മനസ്സിലാക്കാൻ കഴിയില്ല. ആദ്യത്ത വാചകം ഞാൻ വായിച്ചിട്ട് മെർലിന്റെ മുഖത്തു നോക്കി. അവൾ ഒന്നു ചിരിച്ചിട്ട് പറഞ്ഞു. “മൈ ഡിയർ സിസ്റ്റർ...”

അടുത്ത വാചകം വായിക്കുന്നതിനു മുൻപ് മനസ്സിലൂടെ മറ്റൊരു ചിന്ത ഒരു ഇടിവാളിന്റെ രൂപത്തിൽ പാഞ്ഞു  പോയി...!?  ഫിലിപ്പൈൻ ആണ് ഭാഷയെങ്കിലും ഉപയോഗിച്ചിരിക്കുന്നത് ഇംഗ്ളീഷ് അക്ഷരങ്ങളാണ്. എന്തുകൊണ്ട് അങ്ങനെയൊന്നുണ്ടാക്കിക്കൂടാ.....?
ഞാൻ പെട്ടെന്ന്  അലമാരയിൽ നിന്നും ലെറ്റർപാഡെടുത്ത്  രണ്ടു വരി എഴുതിയിട്ട് മെർലിനെത്തന്നെ വായിക്കാൻ ഏൽ‌പ്പിച്ചു.
അവൾക്ക് അത് വായിച്ചിട്ട് ഒന്നും മനസ്സിലായില്ല.
എന്റെ നേരെ നോക്കി ചോദിച്ചു.
“എന്തായിത്...?”
“അതൊന്നു വായിക്കാൻ പറ്റുമോന്ന് നോക്ക്...”
അവൾ അത് ഉറക്കെ വായിച്ചു.
“പ്രി യ   അ ച്ച നു.   എ നി ക്കു   സുകം   ത ന്നെ.  സം മ്പ ലം   ഇ തു വ റെ  കി റ്റി യി ല്ല. കി റ്റി യാൽ   ഉ ട നെ   അ യ കാം..ക്കാം... അയക്കാം....!!”
അവസാന വാക്കൊന്നു തറപ്പിച്ച് പറഞ്ഞിട്ട് മെർലിൻ എന്റെ മുഖത്തേക്ക് നോക്കി കണ്ണുരുട്ടി...!

ഞാൻ അന്തം വിട്ടിരിക്കുമ്പോൾ, സച്ചി ഓടി വന്ന് ആ കടലാസ്സ് പിടിച്ചു വാങ്ങി നോക്കി.
മെർലിൻ മലയാളം, ‘വെല്ലം പോലെ മലയാലം’ വായിക്കുന്നതു കേട്ട് കണ്ണു തള്ളിയിരിക്കുകയായിരുന്നു രണ്ടു പേരും.
ഉടനെ തന്നെ ഞാൻ മറ്റൊരു കടലാസ്സിൽ എഴുതാൻ തെയ്യാറായിട്ട് ഹബീബയോട് പറഞ്ഞു.
“അമ്മാ.. മോളുടെ പേർക്ക് നമുക്ക് കത്തയക്കാം. എന്താ എഴുതണ്ടതെന്നു വച്ചാൽ പറയ്...”
“അതെങ്ങനെ..? കണ്ണന് തമിഴ് അറിയില്ലല്ലൊ എഴുതാൻ....”
“ അതൊക്കെ ഞാൻ എഴുതിക്കോളാം.... ഹബീബ എഴുതേണ്ടത് വേഗം പറയ്....”

ഹബീബ ഒന്ന് ആലോചിച്ചിട്ട് എന്തെങ്കിലുമൊന്നു പറയാൻ തുടങ്ങുന്നതിനു മുൻപേ തന്നെ, ക്ഷീണമാർന്ന ആ കണ്ണുകൾ നനയാൻ തുടങ്ങി. പെട്ടെന്ന് മക്കളെ രണ്ടുപേരേയും ഓർമ്മ വന്നിരിക്കും. തലയിലെ തട്ടത്തിന്റെ അറ്റം കൊണ്ട് വായ പൊത്തിപ്പിടിച്ച്, കണ്ണുകൾ തുടച്ചിട്ട് അവിശ്വസനീയതോടെ വീണ്ടും ചോദിച്ചു.
“ കണ്ണനു കഴിയുമോ  എഴുതാൻ...?”
“നമുക്ക് നോക്കാം.. ഹബീബക്ക് ഭാഗ്യമുണ്ടെങ്കിൽ ഇത് വിജയിക്കും... പറയ്.. എന്തെഴുതണം...?” “അത്.. ഞാൻ എന്തു പറയാനാ.. കണ്ണനു അറിയാമല്ലൊ എല്ലാ കാര്യങ്ങളും. അതെഴുതിയാ മതി..”
“അതല്ലമ്മാ... എനിക്ക് തമിഴ് ശരിക്കും അറിയില്ലല്ലൊ പറയാൻ. ഹബീബയുടെ മോൾക്ക് തമിഴ് മാത്രമല്ലെ അറിയൂ.. അതുകൊണ്ട് ഹബീബയുടെ വിവരങ്ങൾ  തമിഴിൽത്തന്നെ വേണ്ടെ വായിക്കാൻ. ആദ്യം എന്തെങ്കിലും ഒന്നു പറയ്. കേൾക്കട്ടെ...”
അവർ ഒന്ന് ആലോചിച്ചിട്ട് പറഞ്ഞു.
“സൈനബക്ക്... ”
“അതാരാ‍.. മോൾടെ പേരാ...?”
“അതെ..”
“എന്തു സൈനബാന്ന് എഴുതണം...?”
“പ്രിയ സൈനബാന്നോ അൻപുള്ള സൈനബാന്നോ...?”
“അതൊന്നും എനിക്കറിയില്ല കണ്ണാ... വായിക്കാനറിയാത്ത ഞാൻ ഒരു കത്ത് ഇതുവരെ വായിച്ചുപോലും  കേട്ടിട്ടില്ല. വല്ല സർക്കാർ കത്ത് മാത്രമാണ് വല്ലപ്പോഴും കണ്ടിട്ടുള്ളത്. അതൊക്കെ കണ്ണൻ എങ്ങനെയെങ്കിലും എഴുതിയാ മതി... പിന്നെ, സൈനബാന്ന് മാത്രം പോരാ.. കബീർന്നും കൂടി എഴുതണം. അല്ലെങ്കിൽ എന്റെ മോന് വിഷമാവും...”

അതു ശരിയാണ്. ജീവിതത്തിൽ ഒരു കത്ത് വായിച്ചു പോലും കേട്ടിട്ടില്ലാത്ത ഒരു പാവം സ്ത്രീയുടെ നിസ്സഹായത ഇതിനപ്പുറം അവരെങ്ങനെ പ്രകടിപ്പിക്കാനാണ്.
ഞാൻ എഴുതിക്കഴിഞ്ഞ് അടുത്ത വാചകത്തിനായി തല ഉയർത്തി.  ഹബീബ കുറേശ്ശെയായി പറഞ്ഞു കൊണ്ടിരുന്നു. നാലഞ്ചുവരി ആയപ്പോൾ നിറുത്തിയിട്ട്, എഴുതിയേടത്തോളം ഒന്നു പരീക്ഷിക്കാനായി സച്ചിയെ ഏൽ‌പ്പിച്ചു.
സച്ചി ആദ്യം അതൊന്നു ഓടിച്ചു നോക്കിയിട്ട് എല്ലാവരുടേയും മുഖങ്ങളിലേ ഭാവം അളന്നു. ഞങ്ങളെല്ലാം ആകാംക്ഷയോടെ സച്ചിയുടെ മുഖത്തേക്കുറ്റു നോക്കി ഇരിക്കുകയാണ്.
സച്ചി സാവധാനം വായിച്ചു.
**“ അൻ പു ള്ള   സൈനബാ ക്കും   ക ബീ റി നും....
അ മ്മാ വു ക്ക്    ഇ ങ്കെ   ഒരു   മ രു ന്തു മ നൈ യിൽ   വേ ലൈ   കി ടൈ ത്ത ത്.   ഇങ്കെ  എ ങ്കൾ ആ ട്കൾ   ഒ രു വ രും   ഇ ല്ലൈ.   മട്രെ   യാ വ രും   ന ല്ല വർ.   കബീർ  എന്ന  പ ണ്ണി യ റായ്...?  അങ്കെ   നീ ങ്കൾ   എ ല്ലോ രും    സു ഖ മാ കെ   ഇ രി ക്കു രി ക ളാം....
ഉ ങ്കൾ  പ തി ൽ   കി ടൈ ത്ത തും  പ ണം   അ ന പ്പു കി റേ ൻ...”
“അങ്ങനെ മതി... അങ്ങനെ മതി കണ്ണാ...!!”
ഹബീബ സന്തോഷംകൊണ്ട് എന്നെ കെട്ടിപ്പിടിച്ചു.

ശ്വാസം അടക്കിപ്പിടിച്ചാണ് ഞങ്ങളെല്ലാവരും കേട്ടുകൊണ്ടിരുന്നത്.
വായിച്ചു തീർന്നതും ഞാൻ കട്ടിലിൽ നിന്നും എഴുന്നേറ്റ് തുള്ളിച്ചാടിപ്പോയി.
ഞാൻ വലിയ വായിൽ വിളിച്ചു കൂവി.
“യൂറേക്കാ..... യൂറേക്കാ...!”
ഹബീബാ എന്നെ വട്ടം പിടിച്ച് കട്ടിലിലിരുത്താൻ ശ്രമിക്കുന്നു.
സച്ചിയും അബ്ദുളും കൂടി ആ കത്തും പൊക്കിപ്പിടിച്ച് ‘അ..അ..’ എന്ന് ശബ്ദമുണ്ടാക്കി വട്ടത്തിൽ കയ്യും കാലും പൊക്കി ഡാൻസ് കളിക്കുന്നു. മെർലിൻ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നു. തുള്ളിച്ചാടി ഡാൻസ് കളിക്കുന്നവരുടെ കൂട്ടത്തിലേക്ക്, ആവേശം മൂത്ത് പരിസരം മറന്നതുപോലെ മെർലിനും  എഴുന്നേറ്റ് ചുവടു വച്ച് നീങ്ങിയതോടെയാണ്  ഡോറിലെ ശക്തിയായ മുട്ടൽ കേട്ടത്...!
ആ മുട്ടലിന്റെ ടോൺ ഞങ്ങൾക്ക് സുപരിചിതമായിരുന്നു....!?
‘പോലീസ് മുഹമ്മദിന്റെ’ ആണെന്ന്  തിരിച്ചറിഞ്ഞതും, ഒരു നിമിഷം കൊണ്ടു തന്നെ ആവേശമെല്ലാം ആവിയായിപ്പോയി.!
നിന്ന നിൽ‌പ്പിൽ വിയർത്തുപോയി...!!
പെട്ടെന്ന് തന്നെ ഞങ്ങൾ പഴയ പടി ഇരുന്നു...

അടുത്ത മുട്ടുൽ തുടങ്ങുന്നതിനു മുൻപേ, എല്ലാം ഒന്നുകൂടെ നോക്കി ഉറപ്പു വരുത്തിയതിനു ശേഷം അബ്ദുൾ  ഓടിച്ചെന്ന് വാതിൽ തുറന്നു.
പോലീസ് മുഹമ്മദ് തന്നെ...!
അവൻ കയറി വന്നതോടെ ഞങ്ങളെല്ലാവരും സലാം പറഞ്ഞ് എഴുന്നേറ്റ് ബഹുമാനം കാണിച്ചു. അത് പതിവില്ലാത്തതാണ്.
ഞങ്ങളെയെല്ലാം ഒന്നു നോക്കി അവൻ...
ഞാനവനോട് ഇരിക്കാൻ പറഞ്ഞു...
അവൻ സച്ചിയുടെ കട്ടിലിൽ ഇരുന്നു... അതിനു ശേഷമാണ് ഞങ്ങളെല്ലാവരും  ഇരുന്നത്. സച്ചിയുടെ കയ്യിൽ നിന്നും കത്തു വാങ്ങിയിട്ട് ഞാൻ പറഞ്ഞു.
“ഹബീബക്ക് എഴുതാൻ അറിയില്ല. നാട്ടിലേക്ക് അയക്കാൻ എഴുതിക്കൊടുക്കുകയാണ് ”
അവന് ഞാൻ പറഞ്ഞത് മനസ്സിലായൊ എന്നൊന്നും അറിയില്ല.
അവൻ ‘നല്ലത്.. നല്ലത്..’ എന്നു പറഞ്ഞുകൊണ്ടിരുന്നു.
അതിനിടക്ക് അബ്ദുൾ ചായയിടാനായി എഴുന്നേറ്റു.

പോലീസ് മുഹമ്മദ് പോക്കറ്റിൽ നിന്നും കുറച്ചു റിയാലെടുത്ത് അബ്ദുളിന്റെ നേരെ നീട്ടി. അമാറയിലെ ജനറേറ്റർ ഓടിക്കുന്നതിനുള്ള ‘കിംബള’മായിരുന്നു അത്. അത് തരാനായിട്ടായിരുന്നു അവൻ വന്നത്.  ചായ കുടിച്ചിട്ട് പോകാൻ നിർബ്ബന്ധിച്ചതുകൊണ്ട് മുഹമ്മദ് പിന്നേയും ഇരുന്നു. അവനെ എങ്ങനെയെങ്കിലും സോപ്പിട്ട് ഒരു പരുവത്തിലാക്കി എടുക്കേണ്ടത് ഞങ്ങളുടെ ആവശ്യമായിരുന്നു.  അല്ലെങ്കിൽ ഈ സ്ത്രീകൾ ഞങ്ങളുടെ മുറിയിൽ വന്നതു തന്നെ ഒരു വലിയ കുറ്റമായി അവനു വേണമെങ്കിൽ ഞങ്ങളുടെ പേരിൽ ചാർത്താം...!

ചായ കുടിച്ച് സന്തോഷത്തോടെയാണ് അവൻ പോയത്.
അവൻ പോയതിനു ശേഷമേ ഞങ്ങളുടെ ശ്വാസം നേരെ വീണുള്ളു.
അവൻ മുട്ടാതെയാണ് കതക് തുറന്നിരുന്നതെങ്കിൽ എന്താകുമായിരുന്നുവെന്ന് ഒരു നിമിഷം ഞാൻ ചിന്തിച്ചു. അന്നേരം മെർലിൻ അവരോടൊപ്പം നൃത്തം ചെയ്യുകയും എല്ലാവരും ആർത്തുവിളിക്കുകയും ചെയ്യുന്ന കൃത്യ സമയം....!!?
എന്റെ ദൈവമേ....!!
എന്തൊക്കെ സംഭവിക്കാമെന്ന് അതിനപ്പുറത്തേക്ക് ചിന്തിക്കാൻ ധൈര്യം വന്നില്ല.

കത്തെഴുതിയത് വായിച്ചു കേട്ട ഞങ്ങളുടെ സന്തോഷം മുഴുവനാക്കാനായില്ല.
അതിനു മുൻപേ ആ പഹയൻ വന്നു കയറി എല്ലാം നശിപ്പിച്ചില്ലെ.
ഹബീബക്ക് അപ്പോഴും സംശയമായിരുന്നു. ആരിത് വായിക്കും...?
ഞാൻ പറഞ്ഞു.
“വിഷമിക്കേണ്ടതില്ല. ഹബീബയുടെ മോൾക്ക്  ഇംഗ്ളീഷിൽ അഡ്രസ്സ് വായിക്കാൻ അറിയാമല്ലൊ...?”
“അറിയാം.. അതുമാത്രമേ അറിയൂ...”
“അതു മതി. ബാക്കിയൊക്കെ അവൾ തപ്പിപ്പിടിച്ച് വായിച്ചു മനസ്സിലാക്കിക്കോളും... നമുക്കൊന്ന് പരീക്ഷിച്ചു നോക്കാം...”

ഇംഗ്ളീഷ് അക്ഷരങ്ങൾ ഉപയോഗിച്ച് തമിഴ് ഉച്ചാരണത്തിൽ കത്തെഴുതിയ ആദ്യ മലയാളി ഒരുപക്ഷെ, ഞാനായിരിക്കുമോ...?
അന്നൊന്നും മോബൈലിന്റെ സ്വപ്നം പോലും ഇല്ലായിരുന്നു ഞങ്ങൾക്ക്.
മോബൈലാണല്ലൊ ഇംഗ്‌ളീഷ് അക്ഷരങ്ങൾ ഉപയോഗിച്ച് മലയാളം എഴുതാനായി ‘മംഗ്‌ളീഷ്’ എന്ന എഴുത്തു രീതി  സർവ്വസാധാരണമാക്കിയത്.
‘മംഗ്ളീഷിൽ’  മലയാളമെഴുതുന്ന രീതി പിന്നേയും എത്രയോ വർഷങ്ങൾക്കു ശേഷമാണ് കാണാൻ കഴിഞ്ഞത്.  അന്നെഴുതിയ ആ തമിഴ് കത്തിന്റെ എഴുത്ത് രീതിക്ക്  ‘തംഗ്ളീഷ്’ എന്നൊരു പേരുണ്ടെന്ന് അറിയുമായിരുന്നില്ല.

ഒരു കടലാസ്സിന്റെ ഒരു പുറം മാത്രമേ എഴുതിയുള്ളു.
അത് എത്രമാത്രം ഉപകാരപ്പെടുമെന്നറിയാതെ കൂടുതൽ എഴുതിയിട്ട് കാര്യമില്ലല്ലൊ.
അതിന്റെ മറുപടി വന്നിട്ട് വിശദമായി എഴുതാമെന്ന് തീരുമാനിച്ചു...
പിന്നെ അതിന്റെ മറുപടിക്കായി ഹബീബയോടൊപ്പം ഞങ്ങളും കാത്തിരുപ്പായി.....


ബാക്കി ഏപ്രിൽ 15-ന്... വിരുന്നുകാർ...

(*‌‌‌‌ = പുകവലി ആരോഗ്യത്തിന് ഹാനികരമാണ്.)
(** എന്റെ തമിഴ് വായിച്ച് ആരും ഞെട്ടരുതേ. ഒരു തമിഴൻ പറഞ്ഞു ഇത്രയൊക്കെ മതീന്ന്.)