Friday 27 February 2009

ഗ്രാമവഴി

തെക്കെ അടുവാശേരി എന്ന എന്റെ ഗ്രാമം.

അവിടെ കുടിൽ‌പ്പടി എന്ന ഒരു കൊച്ചു സ്ഥലം.


ഞങ്ങളുടെ നിത്യജീവിത്തിലെ പ്രധാന വാണിജ്യപരമായ കാര്യങ്ങളെല്ലാം വാങ്ങുകയും കൊടുക്കുകയും
ചെയ്യുന്നത് ഇവിടെയാണ്. എന്നുവച്ച് അത്ര വലിയ കടകമ്പോളങ്ങളൊന്നും അവിടെയില്ല.
രാഘവേട്ടന്റെയും ചാക്കപ്പച്ചേട്ടന്റെയും ഓരൊ പലചരക്കു കട,ഒരു റേഷൻകട,വാസുനായരുടെ ഒരു
ചായക്കട അത്രയൊക്കെയെ ഉള്ളു. പിന്നെ റോഡിനപ്പുറത്ത് കലുങ്കിനോട് ചേർന്ന്
വൈകുന്നേരങ്ങളിൽ മാത്രം സജീവമാകുന്ന ജോർജ്ജേട്ടന്റെ മീൻ വിൽ‌പ്പന. ഇത്രയൊക്കെയാണ്
കുടിൽ‌പ്പടിയിൽ ഉള്ളത്.


വീടുകളിൽ കൃഷി ചെയ്തുണ്ടാക്കുന്ന കപ്പ,ചേമ്പ്,വാഴക്കുലകൾ മുതലായവ
ഇവിടെയാണ് കൊടുത്ത് അത്യാവശ്യം വേണ്ട വീട്ടു സാധനങ്ങൾ വാങ്ങിയിരുന്നത്.

കുടിൽ‌പ്പടിയുടെ വടക്കും പടിഞ്ഞാറും വിശാലമായ നെൽ‌പ്പാടങ്ങളാണ്. ഇവിടെ നിന്നു നോക്കിയാൽ
അങ്ങു കണ്ണത്താ‍ ദൂരത്ത് വൃക്ഷലതാതികൾ വളർന്ന് പടർന്ന് പന്തലിച്ചു നിൽക്കുന്ന ആലിക്കുന്ന്,
മലായിക്കുന്ന് പ്രദേശങ്ങൾ. പടിഞ്ഞാറോട്ട് നോക്കിയാൽ, അങ്ങകലെ നെൽ‌പ്പാടങ്ങൾക്കു നടുവിൽ
കുറ്റിയാൽ കള്ളുഷാപ്പ് കാണാം.

ഇതൊക്കെയാണ് കുടിൽ‌പ്പടി വിശേഷങ്ങൾ.


കുടിൽ‌പ്പടിയിൽ നിന്നും കനാലിന്റെ ഇടത്തുകൂടി തെക്കോട്ടു നടന്നാൽ, ഒരു ഇടവഴിയിലേക്കു കയറും.
ഈ ഇടവഴിയിലൂടെ പോയാൽ എന്റെ വീട്ടിലെത്താം. ഇരുവശവും മുളങ്കാടുകളാൽ സമൃദ്ധം.
ഇടവഴിയുടെ നടുക്കായി നടന്നു നടന്ന് തെളിഞ്ഞ ഒരു വഴിത്താര. ശരിക്കും ഒറ്റയടിപ്പാത. ആരെങ്കിലും
എതിരായി നടന്നു വന്നാൽ വഴിമാറിക്കൊടുക്കുക ബുദ്ധിമിട്ടാണ്. അങ്ങനെ വഴിമാറിക്കൊടുത്താൽ
കാലിൽ മുള്ളു കൊള്ളുമെന്നുള്ളത് ഉറപ്പ്. അന്നൊക്കെ ഗ്രാമവാസികൾക്കാർക്കും
ചെരിപ്പുണ്ടായിരുന്നില്ല.


ഒറ്റയടിപ്പാതക്കിരുവശവും മുത്തങ്ങയും കറുകയും വളർന്നു നിൽക്കുന്നു. കൂടാതെ കാക്കപ്പൂവും തുമ്പപ്പൂവും നിറഞ്ഞുനിൽക്കുന്ന വഴിക്കിരുവശവും ചെമ്പരത്തിയും കൂവളവും താളിയും കാടുപിടിച്ച് വളർന്ന് മുളങ്കാടുകൾക്കിടയിലൂടെ പുറത്തേക്ക് തല നീട്ടി ആഗതരെ സ്വാഗതം ചെയ്യുന്നു.

ആകാശം മുട്ടെ വളർന്നു നിൽക്കുന്ന മുളങ്കാടുകളാലും മറ്റു വൃക്ഷലതാതികളാലും ആകാശം മറഞ്ഞ്
പകൽ പോലും ഇരുട്ട് നിറഞ്ഞു നിൽക്കുന്ന വഴിത്താരയിലൂടെ അപരിചിതാരും കടന്നു വരാറില്ല.
പിച്ചക്കാർ പോലും വഴി നടക്കാൻ മടിക്കുന്ന ഇതിലെ കള്ളന്മാർ തിരിഞ്ഞു നോക്കാറില്ല. അതിനാൽ
ഗ്രാമവാസികളുടെ വീടുകൾക്ക് പലതിനും അടച്ചുറപ്പുള്ള വാതിലുകളൊ ജനലുകളൊ ഉണ്ടായിരുന്നില്ല.
രാത്രിയിൽ വാതിലുകൾ അടക്കാതെയാണ് ഞങ്ങൾ കിടന്നുറങ്ങിയിരുന്നത്.

പടിഞ്ഞാറൻ കാറ്റ് പടിഞ്ഞാറെ വാതിൽ കടന്ന് മുറികളിലൂടെ കയറിയിറങ്ങി ജനൽ വഴി പുറത്ത് പോകുമ്പോൾ, ചൂടുകാലത്ത് കിടന്നുറങ്ങാൻ ഒരു വിശറിപോലും വേണ്ടായിരുന്നു.


ഞങ്ങളുടെ പറമ്പുകൾക്ക് അതിർത്തികളൊ മതിലുകളൊ ഉണ്ടായിരുന്നില്ല. അതിനാൽ പറമ്പുകളിൽ നിന്ന് പറമ്പുകളിലേക്ക് എപ്പോഴും ഒരോ ഒറ്റയടിപ്പാതകൾ വളഞ്ഞുപുളഞ്ഞ് കിടന്നിരുന്നു. അതിലൂടെ വെള്ളിയാഴ്ചകളിൽ മാത്രം പിച്ചയെടുക്കാൻ വരാറുള്ള വെള്ളിയാഴ്ച സ്വാമി തോളിൽ ഒരു ഭാണ്ഡവും കയ്യിൽ ഒരു വടിയുമായി ഞൊണ്ടി ഞൊണ്ടി നടന്നു പോകുന്നത് ഞങ്ങൾ നോക്കി നിൽക്കാറുണ്ട്. പലപ്പോഴും വെള്ളിയാഴ്ച സ്വാമിയോടൊപ്പം ഞങ്ങളും കൂടും. അയാൾ കേറുന്ന വീടുകളിൽ നിന്ന് എന്തെങ്കിലും വാങ്ങിക്കൊടുക്കാൻ ഞങ്ങളും സഹായിക്കും ഏതെങ്കിലും വീട് വിട്ടുപോയാൽ അവിടെ കേറണമെന്നു പറഞ്ഞ് ഞങ്ങൾ നിർബ്ബന്ധിക്കും. അതുകാരണം ആ വീട്ടിലെ ചേച്ചി ഞങ്ങളെ ചീത്തപറഞ്ഞ് ഓടിക്കും.


അപരിചിതർ ആരെങ്കിലും ഇടവഴിയിലൂടെ കയറിയാൽ പരിസര വാസികൾ ഉടനെ ജാഗരൂഗരാകും.
ഇടവഴിയിലെ ആദ്യത്തെ വളവിൽ കളരിപ്പറമ്പാണ്. ഇടിഞ്ഞു പൊളിഞ്ഞ ഒരു ക്ഷേത്രവും പൊളിഞ്ഞ
ഒരു കിണറും പിന്നെ കാടും. വലിയ മരങ്ങളൊന്നും ഉണ്ടായിരുന്നില്ലങ്കിലും വലിയ പാമ്പുകളുടെ
വിഹാരകേന്ദ്രമായിരുന്നു. പകൽ പോലും അതിലെ വഴി നടക്കാൻ ഞങ്ങൾ ഭയന്നിരുന്നു.


ആ വളവിൽ അപരിചിതന്റെ തലകാണുമ്പോൾ ഞങ്ങളുടെ വടക്കേലെ ദാസന്റമ്മ പതുക്കെ കിഴക്കെ വേലിക്കൽ ചെന്ന് ആളെ ശ്രദ്ധിക്കും. മനസ്സിലായില്ലെങ്കിൽ ഓടി ഞങ്ങളുടെ വീടിന്റടുത്ത് വന്ന് ഒച്ചയുണ്ടാക്കാതെ എന്റമ്മയെ വിളിക്കും

“ശാരദേ”.

ആ ശബ്ദത്തിന്റെ ഈണവും താളവും തിരിച്ചറിയുന്ന അമ്മ മറുപടിയൊന്നും പറയാതെ കിഴക്കുവശത്തെ വാതിൽക്കൽ വന്ന് തല പുറത്തേക്ക് നീട്ടി ഇടവഴിയിലേക്ക് നോക്കും. അമ്മക്കും മനസ്സിലായില്ലെങ്കിൽ ഒന്നുകൂടി അടുത്തുകാണാനായി നടക്കല്ലിലേക്കിറങ്ങും. അപ്പോഴാണ് നെല്ലുപുഴങ്ങാനായി പറമ്പിലെ കരിയില അടിച്ചു കൂട്ടിക്കൊണ്ടിരുന്ന തെക്കേലെ അപ്രേൻ ചേട്ടന്റെ ഭാര്യ മറിയുമ്മച്ചേടത്തി ഇതു കാണുന്നത്.

അവർ ചൂല് അവിടെയിട്ട് വഴിയിലേക്ക് നോക്കി. ഇടവഴി കുറച്ചു താഴ്ന്ന് കിടക്കുന്നതു കൊണ്ട് പോകുന്ന ആളുടെ തല മാത്രമെ ചെടികൾക്കിടയിലൂടെ കാണാനാവു. വീടിന്റെ പടിക്കൽ വന്ന് കുറച്ച് അടുത്ത് കണ്ടിട്ടും മറിയുമ്മച്ചേടത്തിക്ക് ആളെ മനസ്സിലായില്ല. അവർ തെക്കേ പറമ്പിലേക്ക് ഓടി.


അവിടെ ജോർജ്ജേട്ടന്റെ വീടാണ്. ജോർജ്ജേട്ടന്റെ വീട്ടിൽ പട്ടികൾ അഞ്ചാറെണ്ണമുണ്ട്. ഒരാളെ പോലും നേരെചൊവ്വെ വഴി നടക്കാൻ സമ്മതിക്കാത്ത പട്ടികളാണ്. അടുക്കളമുറ്റത്ത് പട്ടികളുടെ നടുവിൽ മീൻ നന്നാക്കിക്കൊണ്ടിരുന്ന ജോർജ്ജേട്ടന്റെ ഭാര്യ കുഞ്ഞീലച്ചേടത്തി പട്ടികളുടെ കുര കേട്ടാണ് തല ഉയർത്തി നോക്കിയത്. അപ്പോഴാണ് മറിയുമ്മ വഴിയിലേക്കും നോക്കി ഓടിവരുന്നത് കണ്ടത്. എന്തൊ ഗൌരവമുള്ള കാര്യമാണെന്നു കരുതി മീനവിടെയിട്ട് കുഞ്ഞീലച്ചേടത്തി എഴുന്നേറ്റ് വീടിന്റെ മുൻവശത്തേക്ക് ചെന്നു. വഴിയിലൂടെ പോകുന്ന ആളെ കുഞ്ഞീലച്ചേടത്തിക്കും പിടികിട്ടിയില്ല.

അയാളോടൊപ്പം തന്റെ പറമ്പിലൂടെതന്നെ കുഞ്ഞീലച്ചേടത്തിയും നടന്നു. ആ പറമ്പിന്റെ തെക്കെ
അറ്റത്ത് വഴി രണ്ടായി തിരിയും. ഒന്ന് കിഴക്കോട്ട് തടിക്കൽക്കടവിലേക്കും മറ്റൊന്ന് കോവാട്ട്
അമ്പലത്തിനടുത്തേക്കും. അവിടെവരെ ചെന്ന് കുഞ്ഞീലച്ചേടത്തി നിന്നു. അയാൾ നേരെ കുഞ്ഞൻ
നായരുടെ വീട്ടിലേക്കു കയറി. അന്നേരം ഒരു വെളിപാടു പോലെ കുഞ്ഞീലച്ചേടത്തിക്ക് ആളെ
പിടികിട്ടി. പിന്നെ അവിടെ നിന്നില്ല.


വീടിന്റെ അടുക്കളവശത്ത് വന്നപ്പോഴുണ്ട് നന്നാക്കിവച്ചിരുന്ന മീനുകളുമായി പട്ടികൾ കടിപിടി കൂടുന്നു. നന്നാക്കി വച്ചിരുന്ന മീനുകളത്രയും പട്ടികൾ കൊണ്ടുപോയി. പട്ടികളെ ഓടിച്ചു കളഞ്ഞ് പാത്രം മൂടിവച്ച് വടക്കെ വേലിക്കൽ കാത്തു നിന്നിരുന്ന മറിയുംമ്മച്ചേടത്തിയോട് ആ സത്യം വെളിപ്പെടുത്തി.

ചേടത്തി അതുമായി ഞങ്ങളുടെ അടുത്ത് എത്തി വിവരം പറഞ്ഞു.

“ അതേ...നമ്മുടെ കുഞ്ഞൻ നായരുടെ മരുമോനാ..”

“ഓ..കിഴക്കെങ്ങാണ്ടല്ലെ അയാളുടെ വീട്...”എന്റെ അമ്മ.

“പെരുമ്പാവൂരാ...” ദാസന്റമ്മ.

അയാള് എപ്പൊഴും അങ്ങനെ വരാറില്ലല്ലൊ..,അതാ നമ്മള് അറിയാണ്ടു പോയത്..” എന്റമ്മ.


അപ്പോഴേക്കും ദാസന്റമ്മയെ അവരുടെ മൂത്ത മോള് മണി വീട്ടിൽ നിന്നും വിളിച്ചു. പെട്ടെന്നാണ് കറി അടുപ്പത്ത് ഇട്ടിട്ടാണ് പോന്നതെന്ന് ഓർമ്മ വന്നത്.

“അയ്യൊ..എന്റെ കറി..തിളച്ചു തൂവിയിട്ടുണ്ടാകും...” എന്നും പറഞ്ഞു ദാസന്റമ്മ ഓടി.
പിന്നെ അമ്മയും മറിയുമ്മയും തനിച്ചായി. അമ്മ ചോദിച്ചു

“ഇന്നെന്താ കറിക്കൊന്നും കിട്ടിയില്ലെ..“

“ അരപ്പ് അരച്ചു വച്ചൊ. മീൻ വാങ്ങി വരാമെന്നു പറഞ്ഞു പോയതാ..ആള് ,ഇതുവരെ കണ്ടില്ല.” എന്നും പറഞ്ഞു മറിയച്ചേടത്തി തിരിഞ്ഞു നടന്നു.


അതെ തങ്ങളുടെ സുരക്ഷിതത്തം തങ്ങളുടെ തന്നെ കൈകളിലാണന്ന് ഗ്രാമവാസികൾ
തിരിച്ചറിഞ്ഞിരുന്നു.


പക്ഷെ ഇന്ന് അതൊക്കെ മാറി. ജനകീയാസൂത്രണം വരുന്നതിനു മുൻപു തന്നെ മുളങ്കാടുകൾ
പൂത്തുകഴിഞ്ഞിരുന്നു. അതിന്റെ അരി ഞങ്ങൾ പെറുക്കിയെടുത്ത് കഞ്ഞിവച്ചുകുടിച്ചു. പിന്നെ ആ
അരികൊണ്ട് പായസമുണ്ടാക്കിക്കുടിച്ചു.


മുളങ്കാടുകൾ പൂത്തു കഴിഞ്ഞാൽ‌പ്പിന്നെ അതു നശിച്ചു പോകുമത്രെ. ഇന്ന് മുളങ്കാടുകൾ ഒന്നും തന്നെയില്ല. ഇടവഴിക്ക് ജനകീയാസൂത്രണക്കാർ വീതി കൂട്ടിയപ്പോൾ മറ്റു ചെടികളും നശിച്ചുപോയി. പിന്നെ ഭൂമിക്ക് വില കൂടിയപ്പോൾ എല്ലാവരും മതിൽ കെട്ടി തിരിക്കാൻ തുടങ്ങി.


ആ ഇടവഴി ഇന്നില്ല.


ടാർ ചെയ്ത റോഡാണ്. കാറും ലോറിയും ചീറിപ്പായുന്ന റോഡ്. ഇപ്പോൾ റോഡെ ആരു പോയാലും ശ്രദ്ധിക്കാറില്ല. ശ്രദ്ധിക്കാൻ ഗ്രാമവാസികൾക്ക് നേരവുമില്ല. പിച്ചക്കാരും നാടോടിക്കൂട്ടങ്ങളും സകലസമയവും കേറിയിറങ്ങുന്ന ഗ്രാമം ഒട്ടും സുരക്ഷിതമല്ല.


പൂട്ടിക്കിടന്നിരുന്ന എന്റെ സുഹൃത്ത് പ്രവീണിന്റെ വീട് കുത്തിത്തുറന്ന് TV,FRIDGE ഉൾപ്പടെ സകലതും അടിച്ചുകൊണ്ടുപോയി. നാട്ടിൽ നിന്നു തന്നെ കള്ളന്മാർ ഉണ്ടാകുന്നുവെന്നു മാത്രമല്ല, നാട്ടിനു പുറത്തുള്ള കള്ളന്മാർ ഞങ്ങളുടെ നാട്ടിൽ വീടെടുത്തു താമസിക്കുന്നുവത്രെ.

പുരൊഗമനം കൂടിയെ തീരു. പക്ഷെ...അതിനോടു ചേർന്നു വളരുന്ന ഈ അധോലോകം എങ്ങനെ
തടയാനാകും..........?

8 comments:

വീകെ said...

പുരോഗമനം കൂടിയെ തീരൂ..
പക്ഷെ കൂടെ വളരുന്ന ഈ അധോലോകം.....?

കുഞ്ഞന്‍ said...

വീകെ മാഷെ..

എന്റെ ഗ്രാമത്തെക്കുറിച്ച് വര്‍ണ്ണിച്ചതൊക്കെ വായിച്ചപ്പോള്‍ എന്തൊ കണ്ണു നിറഞ്ഞുപോയി. കൊല്ലങ്ങള്‍ക്ക് മുമ്പ് എല്ലാ ഗ്രാമത്തിലും ഇതുപോലെയൊരു സുരക്ഷിത വലയം ഉണ്ടായിരുന്നു. ആരും പറയാതെ സ്വയമായി ഉണ്ടാകുന്ന ഒരു സംരക്ഷണ വലയം. ഇന്ന് ജീവിതപാച്ചിലിനിടയില്‍ ഇതെല്ലാം നഷ്ടപ്പെട്ടു.

ഇന്‍ ടോപ്പിക്ക്: ഇതില്‍ പരമാര്‍ശിക്കുന്ന കുഞ്ഞന്‍ നായര്‍ എന്റെ അച്ചിഛനാണ്. എന്നാല്‍ അച്ചിച്ഛന് എന്റെ അച്ഛനടക്കം മൂന്ന് ആണ്‍ മക്കളായിരുന്നു. ഈ പോസ്റ്റില്‍ പറയുന്ന മറ്റു സ്ത്രീ കഥാപാത്രങ്ങള്‍ എല്ലാം ആ ഗ്രാമത്തിന്റെ മരുമക്കളാണ്. അവിടെ ജനിച്ചുവളര്‍ന്ന എന്റെ അച്ഛനെ മരുമകനാക്കുകയും ഒരു അന്യ നാട്ടുകാരനുമാക്കിയത് പൊറുക്കപ്പെടാത്ത തെറ്റുതന്നെയാണെന്ന് ക്ഷോഭത്തോടെ കുഞ്ഞന്‍ നായരുടെ മകന്റെ മകനായ ഈ പ്രവീണ്‍ പറയുന്നു.

വീകെ said...

പ്രിയ പ്രവി,
ഞാനിന്നും കരുതിയിരിക്കുന്നത് തന്റെ അമ്മയാണ് കുഞ്ഞൻ നായരുടെ മകളെന്നാണ്. എന്റെ ചെറുപ്പകാലത്തു തന്നെ നിങ്ങളുടെ കുടുംമ്പം അവിടന്നു പെരുമ്പാവൂർക്കു മാറിത്താമസിച്ചിരുന്നു.
അറിയാതെ വന്നുപോയ ആ തെറ്റിന് ഞാൻ ക്ഷമ ചോദിക്കുന്നു.

Appu Adyakshari said...

നല്ല പോസ്റ്റ്. ഒരു പത്തിരുപത്തഞ്ചു കൊല്ലം മുമ്പുള്ള ഞങ്ങളുടെ ഗ്രാമത്തെ ഓര്‍മ്മിപ്പിച്ചു. ഇപ്പോള്‍ വഴിയെപോകുന്നവരെയൊക്കെ ശ്രദ്ധിക്കാന്‍ ആര്‍ക്കുനേരം! വഴിയെ പോകുന്നവരെ മാത്രമല്ല വീട്ടിലുള്ളവരേയും!

ആശംസകള്‍. നന്നായി എഴുതിയിട്ടുണ്ട്. വീണ്ടും പ്രതീക്ഷിക്കുന്നു.

Appu Adyakshari said...

കുഞ്ഞനും വി.കെയൂം തമ്മില്‍ എന്താണൊരു അടിപിടി!

ശ്രീ said...

ഗ്രാമത്തിന്റെ ഈ വിവരണം കൊള്ളാം മാഷേ... ഒരു പഴയ കാലം കണ്മുന്നില്‍ കാണുന്നതു പോലുള്ള വിവരണം.

വീകെ said...

ഗ്രാമവഴിയിലെ ഒറ്റയടിപ്പാതയിലൂടെ നടന്നു പോയവർക്കെല്ലാം എന്റെ സ് നേഹം നിറഞ്ഞ സ്വാഗതം...

പിന്നെ അപ്പുമാഷെ,
കുഞ്ഞേട്ടനുമായി അടിപിടിയൊന്നുമില്ലാട്ടൊ..
അഥവാ പിടിച്ചാലും എവിടംവരെ...ആ കുടിൽ‌പ്പടി വരെ...അത്രേള്ളു....

raadha said...

വളരെ ഭംഗിയായി ഒരു ഗ്രാമം വിവരിച്ചിരിക്കുന്നു.. എന്റെ അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് ഇങ്ങനെയുള്ള
സ്ഥലങ്ങളെ കുറിച്ച്. അന്ന് മതിലിനു പകരം മയിലാഞ്ചി വേലിയോ മറ്റോ ആയിരുന്നു എന്ന്. എന്റെ അമ്മൂമ്മയുടെ വീട്ടില്‍ വേലിക്ക് പകരം കോളാമ്പി ചെടി ആയിരുന്നു..നല്ല പോസ്റ്റ്. പഴയ കാലങ്ങളിലേക്കു കൊണ്ട് പോയി. :)