Thursday 15 May 2014

നോവൽ. മരുഭൂമി (16)

കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി. പോസ്റ്റാഫീസിന്റെ പ്രവർത്തനം സെയ്മയിൽ ആരംഭിച്ചു. അമാറയിലെ ജനറേറ്റർ ഓടിക്കാനുള്ള പണി കിട്ടിയത്  ഞങ്ങൾക്കൊരു മുതൽക്കൂട്ടായി.  അശുപത്രിയുടെ വികസനത്തെക്കുറിച്ച് അസ്സർബായി പറഞ്ഞു.. പുതുതായി വന്ന ശ്രീലങ്കക്കാരിക്ക് ഭക്ഷണം കഴിക്കാൻ കിട്ടാത്തത്തതായിരുന്നു  വിഷമതക്കും കരച്ചിലിനും കാരണം. അവരെ മുറിയിൽ കൊണ്ടു പോയി ഞങ്ങൾ ഭക്ഷണം കൊടുത്തു. അവരുടെ ശമ്പളം കിട്ടിയതൊക്കെ ആരൊക്കെയോ അടിച്ചെടുത്തു. ഭക്ഷണം പോലും കൊടുക്കാതെ അവരുടെ കമ്പനിക്കാർ കഷ്ടപ്പെടുത്തി. ആത്മഹത്യ ചെയ്യാൻ പോയ അവരെ ഒരു ദിവസം ഇവിടെ കൊണ്ടിറക്കി. എഴുതാനും വായിക്കനും അറിയില്ലാത്ത ഹബീബക്ക് തംബ്‌ളീഷിൽ കത്തെഴുതി അയച്ച് മറുപടിക്ക് കാത്തിരിപ്പായി. വിരുന്നുകാരോടൊപ്പം പോകുമ്പോഴാണ് ഒരു ആടുജീവിതക്കാരനെ കണ്ട് ഞെട്ടിയത്.
തുടർന്നു വായിക്കുക...

ഒട്ടകം കാടായി....

അതിനിടക്ക് എന്റെ ഉമ്മയും പോയി...!
ഞങ്ങൾക്ക് പരസ്പ്പരം കാണാനാവാതെ ഉമ്മ പോയി..”
ഐമുണ്ണിക്ക അതും പറഞ്ഞ് തലയും കുമ്പിട്ടിരുന്നു.
കരയുകയായിരിക്കും.
ഞങ്ങളൊന്നും മിണ്ടിയില്ല.
അടുത്തിരുന്ന സച്ചി ഐമുണ്ണികാന്റെ പുറത്തു തലോടിക്കൊണ്ടിരുന്നു.
കുറച്ചു കഴിഞ്ഞപ്പോഴേക്കും ജാഫറുക്ക എഴുന്നേറ്റിട്ട് പറഞ്ഞു.
“ദേ ബാങ്കു വിളി കേൾക്കണുണ്ട്... നമ്മൾക്ക് പോകാ... അതു കഴിഞ്ഞിട്ട് വരാം...”

അവരോടൊപ്പം അബ്ദുളും പോയി. ഐമുണ്ണിക്കാന്റെ ജീവിതകഥ ഞങ്ങളുടെ മനസ്സിൽ വല്ലാത്തൊരു ഭാരം കയറ്റി വച്ചിരുന്നു. കുടുംബത്തിലെ മൂത്ത മക്കൾക്കെല്ലാം ഇതു ബാധകമാണെന്ന് സച്ചി പറഞ്ഞു. അവരുടെ താഴെയുള്ളവരുടെ കാര്യങ്ങൾ നോക്കി വരുമ്പോഴേക്കും ജീവിതം ഏതാണ്ട് അവസാനിക്കാറായിരിക്കും.
പാവം ഐമുണ്ണിക്കാ...

അവർ പോയതിനു ശേഷം പിന്നേയും ഞങ്ങൾ അതിനെക്കുറിച്ച് തന്നെ ഓർത്തു കൊണ്ടിരുന്നു. ഇന്ന് ആള് കൂടുതൽ ഉള്ളതല്ലെ. ഞാനും സച്ചിയും പൊറോട്ട അടിക്കാൻ മൊയ്തുവിനെ സഹായിക്കാനായി പോയി.

വരാമെന്നു പറഞ്ഞ പോലീസ്സുകാരൻ എത്തിയിരുന്നു.
അമാറയിൽ പണ്ട് ജോലി ചെയ്തിരുന്നു അയാൾ. അന്നുള്ള പരിചയമാണ് ജാഫറുക്കാക്ക്. കൂട്ടുകാർക്കു വേണ്ടി ചിലപ്പോഴൊക്കെ ഇത്തരം ബ്രോക്കർ പണി ചെയ്യാറുണ്ട്. പ്രതിഫലമൊന്നും മോഹിച്ചിട്ടല്ല. ആ പോലീസ്സുകാരന് മക്കയിലാണ് ജോലി. ഇക്കാമയില്ലാത്തവരെ പിടിക്കൽ തന്നെ.  ഹൈവേ മസ്ജിദിനടുത്തു  വച്ചായിരുന്നു കൂടിക്കാഴ്ച. നിസ്ക്കാരം കഴിഞ്ഞ് പുറത്തിറങ്ങിയതിനു ശേഷമാണ് ഐമുണ്ണിക്കാനെ പരിചയപ്പെടുത്തിയത്.

കൊണ്ടു പോകേണ്ട പെട്ടിയെല്ലാം കെട്ടിപ്പൂട്ടി കൂട്ടുകാരനെ ഏൽ‌പ്പിച്ചിട്ടു വേണം പിടി കൊടുക്കാൻ. പോകാനുള്ള ഫ്‌ളൈറ്റ് ടിക്കറ്റും എടുത്ത് കൂട്ടുകാരനെ ഏൽ‌പ്പിക്കണം. പോകുന്ന ദിവസം വിളിച്ചു പറഞ്ഞാൽ പെട്ടികളുമായി വിമാനത്താവളത്തിനു പുറത്ത് നേരത്തെ വന്ന് കൂട്ടുകാരൻ കാത്തു നിന്നിരിക്കണം. മൂന്നു ദിവസത്തിനുള്ളിൽ കയറ്റി വിട്ടോളാമെന്ന ഉറപ്പും പോലീസ്സുകാരൻ കൊടുത്തു.  ശനിയാഴ്ച  കാലത്ത് പത്ത് മണിയോടടുത്ത് പോലീസ്സുകാരൻ ഡ്യൂട്ടിയുള്ള സിഗ്നൽ പോസ്റ്റ് പറഞ്ഞു കൊടുത്തു. അവിടെ നിന്നാൽ മതി. പിരിയാൻ നേരം ജാഫറുക്ക ഷേക്ക് ഹാന്റ് കൊടുത്ത കൂട്ടത്തിൽ നാലാക്കി മടക്കിയ അഞ്ഞൂറിന്റെ ഒരു നോട്ടും കയ്യിൽ വച്ചു കൊടുത്തു.

ഒരാഴ്ച കഴിഞ്ഞിട്ടാണ് പിന്നെ ജാഫറിക്കായെ കാണുന്നത്. ഐമുണ്ണിക്കായെ കയറ്റിവിട്ടെന്ന് അറിയിക്കാനാണ് വന്നത്. പോലീസ്സുകാരൻ പറഞ്ഞതുപോലെ തന്നെ കാര്യങ്ങൾ നടന്നു. മൂന്നാം ദിവസം കയറിപ്പോയി. സർക്കാർ സ്വന്തം ചിലവിൽ ഇത്തരക്കാരെ കയറ്റി വിടാറുണ്ട്. പക്ഷെ, മാസങ്ങളോളം ജയിലിൽ കിടക്കേണ്ടി വരുമത്രെ. പാവം ഐമുണ്ണിക്കാക്ക്, ഇനിയെങ്കിലും ഒരു കുടുംബജീവിതത്തിന് ഭാഗ്യമുണ്ടാവട്ടെയെന്ന് ഞങ്ങളെല്ലാം പ്രാർത്ഥിച്ചു.

ഒരു മാസം കഴിഞ്ഞിട്ടും ഹബീബക്ക് കത്തൊന്നും വരികയുണ്ടായില്ല.
അതൊരു പക്ഷെ, ഞങ്ങളയച്ചത് കിട്ടിയിരിക്കില്ലെന്നു തന്നെ കരുതി.
കാലത്ത് പോസ്റ്റുമാന്റെ മഞ്ഞക്കളറുള്ള വണ്ടി വരുന്നതും നോക്കി ഹബീബ ആശുപത്രി വരാന്തയിൽ നിൽക്കും. വണ്ടി വരുന്നതു കണ്ടാൽ ആശുപത്രിയിൽ നിന്നും ഞങ്ങളെ ഫോൺ വിളിക്കും. ഞാനപ്പോഴേ ഉറക്കത്തിൽ നിന്നും കണ്ണു തുറക്കൂ. അടിക്കുന്നതു കേട്ടാൽ അറിയാം, ഹബീബയുടേതാണെന്ന്. എടുത്തവഴി പറയും.
“കണ്ണാ... പോസ്റ്റുമാൻ വന്താച്ച്.. ശീഘ്രം പോങ്കോ...!”

നേരത്തെ എഴുന്നേൽക്കുന്ന അബ്ദുൾ ഇതിനകം അവിടെയെത്തിയിട്ടുണ്ടാകും.
പോസ്റ്റാഫീസിന്റെ അകത്തു നിന്നും  അബ്ദുൾ പുറത്തിറങ്ങുന്നതും നോക്കി ഹബീബ ആകാംക്ഷയോടെ ആശുപത്രി വരാന്തയിൽ നിൽക്കും. നേരെ മുന്നിലുള്ള ഇടറോഡിലാണ് പോസ്റ്റോഫീസ്സ്.   കത്തില്ലെന്നറിഞ്ഞാൽ നിരാശയോടെ പിന്തിരിയും. എന്നാലും ഇടക്കിടക്ക് തിരിഞ്ഞു നോക്കും. ചിലപ്പോൾ ശരിക്ക് നോക്കിയോന്ന് എടുത്തെടുത്ത് ചോദിക്കും.
ഞങ്ങൾക്കാർക്കെങ്കിലും കത്തുണ്ടെങ്കിൽ ഹബീബയുടെ കരയുന്ന ഭാവമായിരിക്കും മുഖത്തിന്. അതുകൊണ്ട് ഞങ്ങളുടെ കത്തുണ്ടെങ്കിൽ, ഹബീബ കാണാതിരിക്കാനായി ഉടനെ പാന്റ്സിന്റെ പോക്കറ്റിൽ തിരുകും. എന്നിട്ട് ഇന്നാർക്കും കത്തില്ലെന്നു നിരാശ മുഖത്തു വരുത്തി പറയുമ്പോൾ ഹബീബക്ക് ആശ്വാസമാകുമെന്നു മാത്രമല്ല, ‘സാരോല്ല കണ്ണാ.. നാളെ വന്തിടും. കവളപ്പെടവേണ്ടാ’ന്ന് പറഞ്ഞ് എന്നെ ആശ്വസിപ്പിക്കും.
അപ്പോൾ എനിക്ക് കരച്ചിൽ വരും.

മൊയ്തുവിന് ഒരു പാർട്ട് ടൈം ജോലിയുണ്ടായിരുന്നു ഗ്രാമത്തിലെ ഒരു വീട്ടിൽ. ആ വീട്ടിലെ അറബിയും കുടുംബവും മക്കയിലാണ് സ്ഥിരതാമസം. വെള്ളിയാഴ്ചകളിൽ മാത്രമാണ് ഗ്രാമത്തിലെ വീട്ടിൽ ഉണ്ടാവുക. വ്യാഴാഴ്ച വൈകീട്ട് വന്ന് വെള്ളിയാഴ്ച രാത്രിയിൽ തിരിച്ചു പോകും. അതിനിടക്കുള്ള ദിവസങ്ങളിൽ വീട് വൃത്തിയാക്കിയിടുകയാണ് മൊയ്തുവിന്റെ ജോലി.

അന്നൊരിക്കൽ ഉച്ചക്ക് മുൻപായി വന്നപ്പോൾ, ഒരു  പ്‌ളാസ്റ്റിക് ബാഗ് നിറയെ  ഇറച്ചിയുണ്ടയിരുന്നു അറബിയുടെ കയ്യിൽ. അത് ആശുപത്രിയിൽ വന്ന് മോയ്തുവിനെ ഏൽ‌പ്പിച്ചിട്ട് പറഞ്ഞു.
“ഇതു നിന്റെ സുഹൃത്തുക്കൾക്ക് കൊണ്ടുക്കൊട്. എന്നിട്ട് അന്നുണ്ടാക്കിയതു പോലെ നിങ്ങളുടെ എരിവുള്ള മസാലക്കറി  ഉണ്ടാക്കാൻ പറ. വൈകീട്ട് ഞാൻ വന്ന് കറി വാങ്ങിച്ചോളാം...!”

അതിനൊരു കാരണമുണ്ടായിരുന്നു.
രണ്ടാഴ്ച മുമ്പായിരുന്നു ആ സംഭവം.
അന്ന് അറബി വരുമെന്നും പറഞ്ഞ് മൊയ്തു വൈകുന്നേരം അറബിയുടെ വീട്ടിലേക്ക് പോയി. അന്നവിടെ കിടക്കേണ്ടി വരുമെന്നുള്ളതു കൊണ്ട് രാത്രി കഴിക്കാനുള്ള ഭക്ഷണവും പൊതിഞ്ഞു കെട്ടി കൊണ്ടു പോയിരുന്നു. ഞങ്ങളുണ്ടാക്കിയ  ‘ചിക്കൻ കാടായി’ ആയിരുന്നു  കൂടെ കുപ്പൂസിനൊപ്പം കെട്ടിപ്പൊതിഞ്ഞത്. അറബിയും ഭാര്യയും മാത്രമേ അന്നു വന്നുള്ളു. സാധാരണ മക്കളും കൊച്ചു മക്കളും ഒക്കെ കാണും. അന്ന് ഭക്ഷണം കഴിച്ചപ്പോൾ മൊയ്തു കൊണ്ടു പോയ ചിക്കൻ കാടായി അറബിക്കും ഭാര്യക്കും ‘ക്ഷ’ പിടിച്ചു.

‘ഇതു പോലെ ചിക്കൻ കറി നാളെ നീ ഉണ്ടാക്കണമെന്ന്’ പറഞ്ഞപ്പോഴാണ് മൊയ്തുവിന്റെ ചെബ് പുറത്തായത്. അതുകൊണ്ട് മൊയ്തു ഒന്നു ചമ്മിയിട്ടാണെങ്കിലും സത്യം പറഞ്ഞു. ഞങ്ങളെക്കുറിച്ച് അറബി കേട്ടിരുന്നതിൽ പ്രധാനം അമുസ്ലീങ്ങളാണെന്ന വിവരമായിരുന്നു. അതറിയാവുന്ന മൊയ്തു പറഞ്ഞു.
“അവരോട് ചോദിച്ച് ഞാൻ തന്നെ ഉണ്ടാക്കിത്തരാം...”
“എന്തിന്..? ഭക്ഷണത്തിന് സ്വാദ് ഉണ്ടാകുന്നത് ഒരു തരം കൈപ്പുണ്യമാണ്. അത് എല്ലാവർക്കും കിട്ടില്ല. അതുകൊണ്ട് അവരേക്കൊണ്ട് തന്നെ ഉണ്ടാക്കിക്കണം...!”
അതുകേട്ട് മൊയ്തുവിന് സംശയമായി.
ആ  സംശയത്തിന് അടിസ്ഥാനമുണ്ടായിരുന്നു.
ഞങ്ങളുടെ ഗ്രാമത്തിലെ മുത്തവക്ക് ഞങ്ങളോടുള്ള, സ്വന്തം വണ്ടിയിൽ പോലും കയറ്റിക്കൊണ്ടു പോവാൻ മടിക്കുന്ന മനോഭാവം തന്നെയായിരുന്നു അതിനു കാരണം. ഈ അറബിയും മക്കയിലെ ഒരു പള്ളിയിലെ മുത്തവയാണ്. മുത്തവമാർക്കെല്ലാം ഒരേ മനോഭാവമായിരിക്കുമെന്നു  മൊയ്തുവും കരുതി.  താൻ പറഞ്ഞത് മനസ്സിലാക്കാതെയാണൊ അറബി സംസാരിക്കുന്നത്.
ഒന്നു കൂടി വിശദമാക്കാനായി മൊയ്തു പറഞ്ഞു.
“അവര് മുസ്ലീങ്ങ....”
“എനിക്കറിയാം... അതുകൊണ്ടെന്താ... ഇപ്പോൾ അവരുണ്ടാക്കിയതല്ലെ  കഴിച്ചേ....?
ഞങ്ങൾക്ക് കുഴപ്പമൊന്നുമില്ലല്ലൊ... നീയും കഴിച്ചതല്ലെ...?
ഇതിലൊന്നും ഒരു കാര്യോല്ല.. ”
“എന്നാൽ ഞാൻ അവരേക്കൊണ്ടു തന്നെ ഉണ്ടാക്കിക്കാം....!”
“ഏതായാലും നാളെ വേണ്ട. അടുത്ത പ്രാവശ്യം വരുമ്പോഴാകട്ടെ. ഇറച്ചി ഞാൻ വീട്ടിൽ നിന്നും കൊണ്ടുവരാം...”
അതാണ് അന്ന്  ഇറച്ചി നേരത്തെ കൊണ്ടു വന്ന് തന്നത്.
അതും ചെറിയ പൊതിയൊന്നുമല്ലാട്ടോ. ഒരു എട്ട്പത്ത് കിലോ കാണും...!
അതും എന്തെറച്ചിയാ...?
ഒട്ടകം.......!!
അതെ, ഒട്ടക ഇറച്ചി തന്നെ...!!
ശരിക്കും കണ്ണു തള്ളിപ്പോയി....
ഒരു ഒട്ടകത്തിനെപ്പോലും നേരെ ചൊവ്വെ അടുത്തു കണ്ടിട്ടില്ല.
സാധാരണക്കാർക്കൊന്നും വാങ്ങിക്കഴിക്കാൻ പറ്റാത്ത സാധനമാണ് സർവ്വസാധാരണമായ അറബി നാട്ടിലെ ഒട്ടകത്തിന്റെ മാംസം. അത്രയും  ഉയർന്ന വിലയാണ്. അതാണ് എട്ട് പത്ത് കിലോയോളം ഞങ്ങളേ ഏൽ‌പ്പിച്ചത്.

പകുതിയും അന്ന് കറി വച്ചു. ബാക്കിയുള്ളത് ആശുപത്രിയിലെ ഫ്രിഡ്ജിൽ വച്ചു. കറി ഞങ്ങൾക്ക് മാത്രമുള്ളത് കുറച്ചെടുത്തിട്ട് ഭൂരിഭാഗവും മൊയ്തുവിന്റെ കയ്യിൽ കൊടുത്തു വിട്ടു.
ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു ഞങ്ങൾ ഒട്ടക ഇറച്ചി കറി വച്ചത്..!
ഒട്ടകം കാടായി*......!!
ആദ്യമായിട്ടായിരുന്നു കഴിച്ചതും.....!
അതിനെന്തു സ്വാദായിരുന്നെന്ന് പറയേണ്ട കാര്യമില്ലല്ലൊ....

അടുത്ത ആഴ്ച മുതൽ പകൽ ഭക്ഷണം വക്കാനോ കഴിക്കാനോ ആവുകയില്ലെന്ന് മൊയ്തുവും  ഉസ്മാനും പറഞ്ഞപ്പോൾ ഇത്രയും വരുമെന്ന് കരുതിയില്ല. റംസാൻ  വരുകയാണ്. അതിനേക്കുറിച്ചാണ് അവർ പറഞ്ഞത്. അതിന്റെ ചിട്ടവട്ടങ്ങളെക്കുറിച്ച് അവർ പറയുമ്പോൾ വളരെ നിസ്സാരമായിട്ടേ തോന്നിയുള്ളു. നാട്ടിലും റംസാൻ മാസം സുഹൃത്തുക്കൾ പകൽ ഭക്ഷണം കഴിക്കാതെ നോമ്പ് നോക്കുന്നത് കണ്ടിട്ടുള്ളതാണ്. ചായക്കടക്കാരൻ മമ്മദ്ക്ക സ്വയം നോമ്പു  നോറ്റുകൊണ്ട് ഞങ്ങൾക്കായി ഭക്ഷണം പാകപ്പെടുത്തിത്തരുമായിരുന്നു. അതിനുമപ്പുറം വരുമോ ഇവിടത്തെ നോമ്പെന്നായിരുന്നു ചിന്ത....!

ബാക്കി  മേയ് 15-ന്... റംസാൻ...

* (ഇരുമ്പു ചട്ടിയിലാണിത് ഉണ്ടാക്കുന്നത്. മസാലയെല്ലാം ചട്ടിയിൽ തന്നെ വറുത്താണ് പാകപ്പെടുത്തുന്നത്. മറ്റ് രീതിയിലും കാടായി ഉണ്ടാക്കാൻ കഴിയുമായിരിക്കും.)

18 comments:

Pradeep Kumar said...

ഐമുണ്ണിക്കയും, ഹബീബയും നൊമ്പരപ്പെടുത്തുന്നു - അറബിക്കു വേണ്ടി വെച്ച ഒട്ടകം കാടായിയിലൂടെ റംസാനിലേക്കുള്ള കഥയുടെ വായന തുടരുന്നു ......

ശ്രീ said...

അങ്ങനെ "കടായി ഒട്ടകം" കഴിയ്ക്കാന്‍ പറ്റിയല്ലോ...

ഹബീബയുടെയും ഐമുണ്ണിക്കായുടെയും പുതിയ വിവരങ്ങള്‍ക്കായി കാത്തിരിയ്ക്കുന്നു...

പട്ടേപ്പാടം റാംജി said...

ഇത്തവണ കറി സ്പെഷല്‍ ആക്കി അല്ലെ?
ജാതിയല്ല മനുഷ്യന്റെ മനസ്സെന്നും എല്ലാ മനുഷ്യരും ഒരുപോലെ അല്ല എന്നും ഓര്‍മ്മപ്പെടിത്തി.

© Mubi said...

എല്ലാ ആഴ്ചയും കൂട്ടുകാര്‍ക്ക് ഒട്ടക ഇറച്ചി കൊണ്ടുവന്നു കൊടുക്കുന്ന ഒരാളുണ്ടായിരുന്നു ജിദ്ദയില്‍. ഒരു വെള്ളിയാഴ്ച അയാള്‍ക്ക്‌ പതിവ് പോലെ കൂട്ടുകാരുടെ അടുത്തെത്താന്‍ കഴിഞ്ഞില്ല. ഉച്ചക്ക് ഉറക്കമുണര്‍ന്ന കൂട്ടുകാര്‍ ചോദിച്ചത് "എന്തേ ഇന്ന് ഒട്ടകം വന്നില്ലേയെന്നു..."ഇറച്ചി കൊടുത്ത് കൊടുത്ത് ഒടുവില്‍ അയാളുടെ വിളിപ്പേര്‌ "ഒട്ടകം" എന്നായി... മൂത്ത ഒട്ടകത്തിന്റെ ഇറച്ചിക്ക് ടേസ്റ്റ് കുറവായിരിക്കും. നല്ലത് ഇളം ഇറച്ചിയാണ്. (ഓര്‍മ്മകള്‍ പൊടിതട്ടിയെടുത്തു)
ഐമുണ്ണിക്കയുടെ നാട്ടിലെ വിശേഷങ്ങള്‍ അറിയണമെന്നുണ്ട്...

BDF. said...

Interesting,Go ahead Congrats.

വീകെ said...

പ്രദീപ് കുമാർ: ഐമുണ്ണിക്കായുടെ കഥ ശരിക്കും വേദന തന്നെയാണ്. ശരാശരി പഴയ ഗൾഫ് മലയളിയുടെ പരിഛേദം എന്ന് വേണമെങ്കിൽ പറയാവുന്ന കഥാപാത്രം. കാടായിക്കഥ പറയാൻ കാരണം വരാൻ പോകുന്ന ഒരു സംഭവത്തിന്റെ കഥയില്ലായ്മ ബോദ്ധ്യപ്പെടുത്താനാണ്. നന്ദി മാഷെ.

ശ്രീ: ഹബീബായുടെ കഥ ഇനിയും വരുമെങ്കിലും ഐമുണ്ണിക്കായുടെ കഥ ഇവിടെ അവസാനിക്കുകയാണ്. നന്ദി.

പട്ടേപാടം റാംജി: ഇത്തവണ കറി സ്പെഷ്യൽ ആക്കിയത് മനഃപ്പൂർവ്വമാണ്. മറ്റൊരു സംഭവത്തിന്റെ മുന്നൊരുക്കമെന്ന നിലയിൽ കണ്ടാൽ മതി. എല്ലാത്തിനും മീതെ മനുഷ്യരാശിയുടെ നന്മയാണെന്നും മറ്റുള്ളതെല്ലാം അതിനു താഴെയാണെന്നും നാം വിശ്വസിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യേണ്ടതുണ്ട്. നന്ദി മാഷെ.

മുബി: അയാളെ ‘ഒട്ടകം’ എന്നു പേരിട്ട് കളിയാക്കിയത് ഒട്ടും ശരിയായില്ലാട്ടൊ. കാരണം അത്രയും വിലപിടിപ്പുള്ള സാധനമാണ് തന്നു കൊണ്ടിരുന്നത്.
ഐമുണ്ണിക്കായുടെ വിശേഷം, പിന്നെന്തു സംഭവിച്ചുവെന്നു പറയാൻ കഴിയില്ല. ഞങ്ങളുമായി യാതൊരു ബന്ധവുമുള്ള സുഹൃത്തോ നാട്ടുകാരനോ ആയിരുന്നില്ല. അന്നു മാത്രം കണ്ട, ഞങ്ങളുടെ മുറിയിൽ വച്ച് നാട്ടിൽ പോകാനുള്ള അവസരം ഒരുക്കിക്കൊടുത്തുവെന്നതിനപ്പുറം അയാൾക്ക് ഞങ്ങളുമായി മറ്റു ബന്ധങ്ങളില്ല. നാം കയ്യയച്ചു സഹായിക്കുന്നവരായിരിക്കില്ല, നമ്മുടെ പ്രതിസന്ധി ഘട്ടങ്ങളിൽ നമ്മളെ സഹായിക്കാൻ എത്തുക. പ്രതിഫലം മോഹിച്ച് ആരേയും സഹായിക്കരുത്. അത് ദുഃഖം മാത്രമേ തരൂ എന്നത് അനുഭവസാക്ഷ്യം. നന്ദി മൂബി.

BDF: എപ്പോഴും വന്ന് വായിക്കുകയും അഭിപ്രായം എഴുതാൻ മനസ്സു കാണിക്കുകയും ചെയ്യുന്ന ഈ നല്ല മനസ്സിന് വളരെ നന്ദി.

Cv Thankappan said...

ചിലരുടെ വേദനകളില്‍ നമ്മളും പങ്കുചേരുന്ന നിമിഷങ്ങള്‍.....
സൌദിയിലായിരുന്ന സമയത്ത് ഒട്ടകത്തിന്‍റെ ഇറച്ചി കറിവെച്ചുകഴിച്ചപ്പോള്‍ ഇഷ്ടപ്പെടാത്തതിന്‍റെ കാരണം ഇപ്പോള്‍ മനസ്സിലായി............
ആശംസകള്‍

വിനുവേട്ടന്‍ said...

എല്ലായിടത്തും കുടുംബത്തിലെ മൂത്ത ഗൾഫ് കാരന്റെ സ്ഥിതി ഇത് തന്നെയാണ്... പരമാർത്ഥമാണ് അശോകൻ മാഷേ...

ഗൾഫ് ജീവിതത്തിന്റെ സത്യസന്ധമായ പരിച്ഛേദം... അതിലൂടെ കടന്ന് പോകുമ്പോൾ ഇത് എന്റെയും കൂടി അനുഭവമാണല്ലോ എന്ന തോന്നൽ അനുവാ‍ചകനിൽ ഉണ്ടാക്കുന്നു ഈ എഴുത്ത്...

വീകെ said...

സിവി തങ്കപ്പൻ: വായനക്ക് വളരെ നന്ദി.

വീകെ said...

വിനുവേട്ടൻ: മൂത്തവർ താഴെയുള്ളവരെ സഹായിക്കാൻ കടമപ്പെട്ടവർ. പക്ഷെ, തിരിച്ച് പ്രതീക്ഷിക്കാൻ അർഹതയില്ല താനും. വായനക്ക് വളരെ നന്ദി.

Muralee Mukundan , ബിലാത്തിപട്ടണം said...

കടിഞ്ഞൂൽ പുത്രനായ
ഒരു പ്രവാസിയാണ് ഞാൻ

എല്ലാം സത്യത്തിന്റെ പരിഛേദങ്ങൾ...!

പിന്നെ ചെട്ടിനാട് ചിക്കൻ പോലെ കടായി ഒട്ടകവും അല്ലേ

ഫൈസല്‍ ബാബു said...

ഒട്ടകയിറച്ചി കഴിച്ചിട്ടുണ്ട്, എന്തോ എനിക്ക് അത്രക്ക് ഇഷ്ടായില്ല , പക്ഷെ ഒട്ടകകടായി ഒരു ആഗ്രഹമായി ഇപ്പോള്‍ തോന്നുന്നു. ... അടുത്തലക്കത്തിനായി ആകാക്ഷയോടെ.

വീകെ said...

ബിലാത്തിച്ചേട്ടൻ: കടിഞ്ഞൂൽ പുത്രന്മാരുടെ തലയിൽ എല്ലാ ഭാരവും കട്ടി വച്ചു കൊടുക്കാൻ മാതാപിതാക്കൾക്കും വലിയ താത്പ്പര്യമാണ്.
അതേ,ഒട്ടകം കാടായി നല്ല ടേസ്റ്റാ ട്ടൊ. വായനക്ക് നന്ദി.

ഫൈസൽ ബാബു: കാടായി രീതിയിൽ ഏതിറച്ചിക്കും നല്ല സ്വാദ് കിട്ടും. അത് ചീനച്ചട്ടിയിലുണ്ടാക്കുന്നത് കൊണ്ടാകും.

ഇവിടെ ബഹ്‌റീനിൽ ഒരു മലയാളിക്കടയിൽ കാടായി ചെറിയ ചീനച്ചട്ടിയിൽ തിളച്ചുമറിയുന്ന ചൂടോടെ ഓരോരുത്തരുടെ മുന്നിലും കൊണ്ടു വന്ന് തിരുവടക്ക് മുകളിൽ വക്കുമായിരുന്നു. ആ ചട്ടി വരെ വടിച്ചു നക്കി തിന്നിട്ടേ ഒഴിവാക്കൂ.. അപ്പോഴേക്കും അത് പിന്നെ കഴുകേണ്ട ആവശ്യം വരാറില്ല. അത്രക്കും ക്ളീൻ... ക്ളീൻ...!!
വായനക്ക് നന്ദി.

Echmukutty said...

പാവം ഐമുണ്ണിക്കാ.. അങ്ങനെ എത്ര മനുഷ്യരാണ്...
കഡായി എന്നത് ചീനച്ചട്ടിയുടെ ഉറുദു ഹിന്ദി വാക്കാണ്.. ഒരു പക്ഷെ, അറബീലും ആ വാക്കുണ്ടോ ആവോ.
കഡായി ചിക്കന്‍ പോലെ സസ്യഭുക്കുകള്‍ക്ക് കഡായി പനീര്‍ വളരെ ഇഷ്ടമാണെന്ന് ഉത്തരേന്ത്യന്‍ ജീവിതകാലത്ത് മനസ്സിലാക്കീട്ടുണ്ട്.

നോവല്‍ തുടരട്ടെ.. വൈകിയാലും വായിക്കാന്‍ വരും പശുക്കുട്ടി..

വീകെ said...

എഛ്മുക്കുട്ടി: അറബിയിലും ആ വാക്കാണൊ ഉപയോഗിക്കുന്നത് എന്ന് അറിഞ്ഞുകൂട. പച്ചക്കറികളും കഡായി രീതിയിൽ പാകപ്പെടുത്തിയാൽ നല്ല സ്വാദുള്ളതാണെന്ന് ഇപ്പോ‍ൾ മനസ്സിലായി. വായനക്കും അഭിപായത്തിനും വളരെ നന്ദി.

ajith said...

കടായിയില്‍ പാകപ്പെടുത്തിത്തരുന്ന ഈ കഥ വളരെ രുചികരം തന്നെ!

keraladasanunni said...

മരുഭൂമിയില്‍ സുലഭമായ ഒട്ടകത്തിന്‍റെ ഇറച്ചിക്ക് എന്താ ഇത്ര വില ഉണ്ടാവാന്‍ കാരണം എന്നറിയുന്നില്ല.

സുധി അറയ്ക്കൽ said...

ആകാംക്ഷയോടെ തുടരുന്നു.