Saturday 1 October 2011

സ്വപ്നഭുമിയിലേക്ക്...(50) തുടരുന്നു...



കഴിഞ്ഞതിലെ ചെറിയൊരു ഓർമ്മ പുതുക്കൽ....
[ഞങ്ങൾ ഓടിച്ചെല്ലുമ്പോൾ കല്ലെടുത്ത വിടവിൽ കൂടി കൈ ചൂണ്ടി കാണിച്ചു തരുന്നു...!!?
അതു കണ്ടതും ഞങ്ങളും സ്തബ്ദ്ധരായിപ്പോയി...!! കാർന്നോന്മാർ ഭാവി തലമുറക്കായി കരുതി വച്ചിരുന്ന നിധി...!!! സ്വർണ്ണത്തേക്കാൾ വിലയുള്ള നിധി..!!! ]

ബോസ്സിന്റെ രാജി....

തുടരുന്നു....

അതെ, ‘മണലായിരുന്നു അതിനകത്ത് ’...!
എത്ര വില കൊടുത്താൽ പോലും കിട്ടാനില്ലാത്ത നല്ല ആറ്റുമണൽ...!!

ആ സാധനം എങ്ങും കിട്ടാനില്ല. പുഴയുടെ അടിത്തട്ട് തുരന്നെടുക്കുന്നത് പൂഴിമണ്ണാണ്.
പുഴയുടെ രണ്ടു വശത്തെ തീരം കുഴിച്ചെടുക്കുന്നതും പൂഴിമണ്ണു തന്നെ.
അതാണ് ‘മണൽ’ എന്നും പറഞ്ഞ് വിറ്റു കാശാക്കുന്നത്.

കൃഷിക്കാരായിരുന്ന കാർന്നവന്മാർ ഫലഭൂയിഷ്ടമായിരുന്ന മണ്ണ് വെട്ടി തറയിലിടാൻ മടി കാണിച്ചിരിക്കും. പകരം വെറുതെയെന്നോണം വാരിയെടുത്ത് കൊണ്ടു പോകാൻ കഴിയുമായിരുന്ന ആറ്റുമണൽ തറയിൽ നിറച്ചിരിക്കും...!
ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലൊ.

അടിക്കല്ലുകൂടി ഇളക്കിയെടുത്ത് സ്ഥലം വൃത്തിയാക്കി തരണമെന്ന് നിർബ്ബന്ധിച്ചാണ് വീട് പൊളിക്കാൻ കരാർ കൊടുത്തത്. ഇല്ലെങ്കിൽ അവർ അവർക്ക് ആവശ്യമുള്ളതു മാത്രം കൊണ്ടു പോകുകയും ബാക്കി നമ്മൾ ആളെ നിറുത്തി വൃത്തിയാക്കേണ്ടിവരുമെന്ന് കോൺ‌ട്രാ‍ക്ടർ പറഞ്ഞതു കൊണ്ടാണ് അങ്ങനെ ഒരു നിബന്ധന വച്ചത്.

കോൺ‌ട്രാക്ടർ ആവുന്നതും പറഞ്ഞു നോക്കിയിരുന്നു. മണലിന്റെ വില കൊടുക്കാം. ആ മണൽ തിരിച്ചു തന്നേക്കാൻ. അത് കേട്ടതായി പോലും അവർ ഭാവിച്ചില്ല. പഴയ വീട് അത്ര വലിയതൊന്നുമായിരുന്നില്ല. എങ്കിലും നമ്മുടെ പുരപണിക്കുള്ളത് കിട്ടുമായിരുന്നുവെന്ന് കോൺ‌ട്രാക്ടർ പറഞ്ഞപ്പോൾ, ശരിക്കും പറ്റിയ അബദ്ധം ആരോടും പറയാതിരിക്കുകയാണ് ബുദ്ധിയെന്നു തോന്നി. ഇങ്ങനെയൊരു സംഭവം അയൽ വക്കത്തുള്ളവർ പോലും അറിഞ്ഞില്ല. വെളുപ്പിനെ മുതൽ അവർ അത് കടത്തിക്കൊണ്ടു പോയി. ഞാൻ ബഹറീനിൽ എത്തിയ വിവരത്തിന് വിളിച്ചപ്പോഴേക്കും, പഴയ വീടിരുന്ന സ്ഥലം വെടിപ്പാക്കിയിരുന്നു...!

വീടു പണി പൂർത്തിയാക്കാൻ ആറുമാസമാണ് കാലാവധി കോൺ‌ട്രാക്ടർ പറഞ്ഞിരുന്നത്. പണി തുടങ്ങുമ്പോൾ ഒന്നിനും ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. ആവശ്യത്തിനുള്ള പണം ലോണായിട്ട് ബാങ്കിൽ തന്നെ കിടപ്പുണ്ട്. ആവശ്യമുള്ള പണിക്കാർ കോൺ‌ട്രാക്ടറുടെ കൈവശമുണ്ട്. സിമന്റിനൊ, മണലിനോ ഒരു ക്ഷാമവുമില്ലായിരുന്നു.

പിന്നെന്തുകൊണ്ടെന്നറിയില്ല ആറു മാസമായിട്ടും പണി തീർന്നില്ല. ഒരു വർഷമായിട്ടും വീട് കേറിത്താമസിക്കാൻ പറ്റിയ പരുവത്തിൽ കിട്ടിയില്ല. അപ്പോഴേക്കും താൽക്കാലികമായി കെട്ടിയ പുര മേഞ്ഞിരുന്ന ടിൻഷീറ്റ് കാറ്റത്ത് പറക്കാൻ തുടങ്ങി.

ഉടനെ ഞാൻ നാട്ടിലെത്തി. ഉള്ള സെറ്റപ്പിൽ പുതിയ വീട്ടിലേക്ക് മാറിത്താമസിച്ചു.
പെങ്കൊച്ച് തുടക്കത്തിൽ തന്നെ പറഞ്ഞിരുന്നതാ ‘ഗൾഫുകാരുടെ മാതിരി അസ്ഥികൂടം പോലുള്ള വീട് ’ വക്കണ്ടാന്ന്.
എല്ലാമുണ്ടായിട്ടും അങ്ങനെ തന്നെയാണ് സംഭവിച്ചത്...!!

ഒരു പക്ഷെ, ഗൾഫുകാർക്കെല്ലാം എവിടെന്നോ കിട്ടിയ ഒരു ശാപമായിരിക്കാം അത്.
‘പെട്രോ ഡോളറിന്റെ അഹങ്കാരത്തിൽ നീ പണിയുന്ന പുര ഒരു കാലത്തും തീരാതെ പോകട്ടെ’യെന്ന് ’.
അങ്ങനെ ആരെങ്കിലും ശപിച്ചതായി ഒരു കെട്ടു കഥ പോലും കേട്ടിട്ടുമില്ല.
പെങ്കൊച്ച് സംശയിക്കുന്നതു പോലെ ‘വാസ്തുപുരുഷന്റെ’ കിടപ്പിന് എന്തെങ്കിലും വ്യത്യാസം വന്നിട്ടുണ്ടാകുമോ..?

ഒരു മുറി അടച്ചുറപ്പാക്കിയാണ് മാറിത്താമസിച്ചത്.
അപ്പോഴേക്കും മണൽ, സിമന്റ് മുതലായ സാധനങ്ങൾക്ക് വില ഇരട്ടിയിലധികമായി. കൂലിച്ചിലവും ഇരട്ടിയായി. കോൺ‌ട്രാക്റ്റർ നിന്നു പരുങ്ങാൻ തുടങ്ങി. ഞാൻ പറഞ്ഞു.
“എന്റെ കുഴപ്പമല്ലല്ലൊ. പറഞ്ഞതു പോലെ ആറു മാസം കൊണ്ട് പണി തീർത്തിരുന്നെങ്കിൽ ഈ പുല്ലാപ്പൊന്നും ഉണ്ടാകുമായിരുന്നില്ല. വെറുതെയാണൊ നമ്മുടെ രൂപക്ക് മൂല്യം കുറഞ്ഞു കുറഞ്ഞു വരുന്നെ. ഇതൊക്കെത്തന്നാ കാരണം...”

ചുരുക്കിപ്പറഞ്ഞാൽ രണ്ടു വർഷം തീർത്തും വേണ്ടി വന്നു മുഴുവൻ പണിയും തീരാൻ.
‘പുരപണിയെന്നൊക്കെ പറഞ്ഞാൽ അതൊരു യോഗമാണെന്ന് ’ പണ്ടുള്ളവർ പറയുന്നത് എത്ര ശരിയാണ്.

കാലങ്ങൾ കഴിഞ്ഞു പോയത് അറിഞ്ഞില്ല.
മനാമയിലും പരിസരങ്ങളിലും അംബരചുംബികൾ എത്രയോ ഉയർന്നു പൊങ്ങി, ആകാശവുമായി കുശലം പറയാൻ തുടങ്ങിയിരുന്നു. മനാമയോട് ചേർന്ന് കിടക്കുന്ന ‘സീഫ് ’ ജില്ലയുടെ മുഖഛായ തന്നെ മാറിപ്പോയി. തലങ്ങും വിലങ്ങും പാലങ്ങളും റോഡുകളും നിമിഷ നേരമന്നോണം ഉയർന്നു വരാൻ തുടങ്ങി. ഇതിനെല്ലാം ആവശ്യമായ സ്ഥലസൌകര്യം ചെയ്തുകൊടുക്കാനായിട്ടെന്നോണം ഞങ്ങൾക്ക് ചുറ്റുമുള്ള കടൽ ഉള്ളിലേക്ക് വലിഞ്ഞ് (വലിപ്പിച്ച്..!?) കൂടുതൽ കരപ്രദേശം ഉയർന്നു വന്നുകൊണ്ടിരുന്നു.
(ഇനി എന്നാണാവോ ഇതിന്റെയൊക്കെ പ്രതികാരം സത്യമായ കടൽ ഞങ്ങളോട് തീർക്കുന്നത്.)

പുരപണി തുടങ്ങിയിട്ട് അഞ്ചുവർഷം ആയപ്പോഴാണ് ലോണിന്റെ കണക്കുകൾ ബാങ്കിൽ നിന്നും ആവശ്യപ്പെടുന്നത്. ലോൺ എടുക്കാൻ തുടങ്ങിയ മാസം തന്നെ തിരിച്ചടവും തുടങ്ങിയിരുന്നു. വായപ കാലാവധിയായ പത്തു വർഷം അത്ര ചെറിയ കാലയളവ് അല്ലല്ലൊ.
ഗൽഫിലെ ജോലി കണ്ട് മാത്രമാണ് അത്തരമൊരു സാഹസത്തിന് മുതിരുന്നത്. ഇവിടത്തെ ജോലി എത്രനാളെന്ന് ആർക്കും പറയാനാകില്ലല്ലൊ.

ബാങ്കിൽ നിന്നും സ്റ്റേറ്റ്മെന്റ് കിട്ടിയപ്പോഴാണ് ശരിക്കും കണ്ണു തള്ളുന്നത്...!
എട്ടര ശതമാനമായിരുന്നു വായ്പ്പ തരുമ്പോഴുള്ള പലിശ നിരക്ക്.
ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്നത് പന്ത്രണ്ടര ശതമാനത്തിൽ...!!
അഞ്ചു വർഷം കഴിയുമ്പോൾ മുതൽ നേർ പകുതിയെ കാണാൻ വഴിയുള്ളു. പക്ഷെ, അറുപത്തഞ്ചു ശതമാനവും ബാക്കിയാണ്. എല്ലാ മാസവും മുടങ്ങാതെ അടക്കുന്ന തുകയിൽ നിന്നും 65% പലിശക്കു മാത്രമാ‍ണു പോകുന്നത്. ബാക്കിയുള്ള 35% ആണു മുതലിൽ അടക്കപ്പെടുന്നത്.

പണം കൂടുതലായി അടക്കാൻ കഴിയുമായിരുന്നില്ല. ബാങ്കിൽ ചോദിച്ചപ്പോൾ ‘റിപ്പോയും,’ ‘റിവേഴ്സ് റിപ്പോ ’ യും റിസർവ് ബാങ്കും മറ്റും പറഞ്ഞു ബോധം കെടുത്തി വിട്ടു...!
എന്നിട്ടൊരു ഉപദേശവും.
“ പേടിക്കേണ്ടതില്ല. പത്തു വർഷമെന്നത് രണ്ടോ മൂന്നോ വർഷം കൂടി അടക്കേണ്ടി വരും. അത്രെയുള്ളു...!! ”
എത്ര നിസ്സാരം. എന്റെ ദൈവമെ..!!
ആകാശത്തിലേക്ക് നോക്കാതിരിക്കാനായില്ല.
എവിടെന്നെങ്കിലും ഒരു രക്ഷകൻ താഴേക്കു വരുന്നുണ്ടോ...?

പിന്നെ ഉറക്കമില്ലാത്ത രാത്രികളായിരുന്നു...
എങ്ങനെ കുറച്ചു പൈസ (ലക്ഷങ്ങൾ വേണം) പെട്ടെന്ന് ഉണ്ടാക്കും...?
പെങ്കൊച്ചിനോട് പറഞ്ഞേൽ‌പ്പിച്ചു.
“മോളെ.. ഇനി ഒരൊറ്റ ലോട്ടറിയും വിടണ്ട. എല്ലാത്തിന്റെയും ഓരോന്നെടുത്തോണം.. ഓണം, വിഷു ബംമ്പറുകൾ ഒന്നും വിടണ്ട...”
“അപ്പൊ.. ഇന്നാളു ഞാൻ ഓണം ബമ്പറ് ഒരെണ്ണം എടുക്കട്ടേന്ന് ചോദിച്ചപ്പോ... വേണ്ടാന്നു പറഞ്ഞതോ...”
“ എന്റെ കൊച്ചേ.. അതിന്നാളല്ലെ. അതു പിന്നെ കോടികളൊക്കെ കിട്ടിയാൽ മനുഷ്യന്റെ ഉള്ള മനസ്സമാധാനം കൂടി ഇല്ല്യാണ്ടാവൂന്ന് പേടിച്ചിട്ടാ വേണ്ടാന്നു പറഞ്ഞത്...!!”
“അപ്പൊ ഇപ്പൊഴോ..?”
“ദേ.. കൊച്ചേ.. പറഞ്ഞതങ്ങോട്ട് കേട്ടാ മതി. ഇങ്ങോട്ടു ചോദ്യങ്ങളൊന്നും വേണ്ടാ..!”
അല്ലാതെ പിന്നെ...

ഞാനുമിവിടെ വെറുതെയിരുന്നില്ല...
ഇവിടെയുമുണ്ടായിരുന്നു ലോട്ടറികൾ...!
‘അര ദിനാർ’ കൊടുത്താൽ 200 ദിനാർ മുതൽ രണ്ടായിരമോ അതിൽ കൂടുതലോ ദിനാർ സമ്മാനം കിട്ടുന്നവ. നമ്മുടെ നാട്ടിൽ നിരോധിച്ചതും ഇന്നും പാത്തും പതുങ്ങിയുമൊക്കെ നടത്തപ്പെടുന്നതുമായ ‘ഒറ്റ നമ്പർ ലോട്ടറി’ യുടെ മറ്റൊരു പതിപ്പ്.

കുമാറിന്റെ വീഡിയോ കടയുടെ മുൻ‌പിലൂടെ പോകുമ്പോൾ പേഴ്സ് പതുക്കെ തപ്പും.
അഞ്ചു രൂപ (അര ദിനാർ) ചില്ലറയുണ്ടാകുമോ ലോട്ടറി എടുക്കാൻ..
പോക്കറ്റിൽ കാശുള്ളപ്പൊ വല്ലപ്പൊഴുമൊക്കെ ഓരോന്ന് ഞാനുമെടുക്കും.
എങ്ങാൻ കിട്ടിയാലോ...!?

അതിനായി ചെന്നപ്പോഴാണ് മലയാളികൾ മാത്രമല്ല ഫിലിപ്പിനോകളും സ്വദേശികളും വരെ ഈ ലോട്ടറിയുടെ അടിമകളാണെന്ന് തിരിച്ചറിഞ്ഞത്. അതിൽ ഫിനിപ്പിനോകളാണ് ഏറ്റവും കൂടുതൽ ഇത് ഭ്രാന്തായി കൊണ്ടു നടക്കുന്നത്. എത്രയോ ദിനാറാണ് അവർ ഓരോ ദിവസവും ഇതിനായി ചിലവഴിക്കുന്നത്. സമ്മാനം കിട്ടുന്നതും അവർക്കു തന്നെയാണധികവും. ഇതിൽ വാശി കേറി കിട്ടുന്നതു മുഴുവൻ നശിപ്പിക്കുന്ന മലയാളികളും ഉണ്ടത്രേ...!!
നാട്ടിലേപ്പൊലെ ലോട്ടറിക്കാരുടെ സ്വന്തക്കാർക്ക് മാത്രമായി ഒന്നാം സമ്മാനം ഏർപ്പെടുത്തിക്കൊടുക്കുന്ന പതിവ് ഇവിടെയില്ലെന്നു തോന്നുന്നു.

അതുപോലെ അല്ലെങ്കിലും ഇവിടത്തെ പല ബാങ്കുകളും ലോട്ടറികൾ നടത്തുന്നുണ്ട്.
അതു പിന്നെ പണമൊന്നും നഷ്ടപ്പെടുകയില്ല. നമ്മൾ നിക്ഷേപിക്കുന്ന തുക ആവശ്യപ്പെടുമ്പോൾ തിരിച്ചു കിട്ടും. പലിശയൊന്നും കിട്ടുകയില്ലെന്നു മാത്രം. ഓരൊ അൻപത് ദിനാറിനും ഒരു ചാൻസ് വീതം കിട്ടും. ഓരോ ആഴ്ചയിലും, മാസത്തിലും മാത്രമല്ല ആറുമാസം കൂടുമ്പോഴും വർഷത്തിലൊരിക്കലും മെഗാ നറുക്കെടുപ്പുമുണ്ട്. നമ്മുടെ 50 ദിനാർ അവിടെ കിടക്കുവോളം ഓരോ നറുക്കെടുപ്പിലും നമ്മളെ സമ്മാനത്തിനായി പരിഗണിക്കും. പക്ഷെ, ഭാഗ്യം വേണം...!
വലിയ സമ്മാനങ്ങളാണ് നൽകുന്നത്.

ഒരു ബാങ്കിൽ ഞാനും നിക്ഷേപിച്ചു, ഒരു നറുക്കിന്റെ വിലയായ ‘50 ദിനാർ ’.
ഇവിടെ റോഡു മുഴുവൻ വൃത്തിയാക്കുന്നവരുടെ, ചില നിർമ്മാണ തൊഴിലാളികളുടെ, ഹൌസ് മേഡുകളുടെ ഒക്കെ ഒരു മാസത്തെ ശമ്പളത്തിനു തുല്യമാണ് ആ തുക...!

അതിൽ കൂടുതൽ തുക നിക്ഷേപിക്കാൻ കഴിഞ്ഞില്ല.
ഭാഗ്യമുണ്ടെങ്കിൽ ആ ഒരെണ്ണം ധാരാളം...!
അല്ല, ഭാഗ്യമുണ്ടെങ്കിൽ ഇങ്ങോട്ടു കെട്ടിയെടുക്കണമായിരുന്നോ...?!

പക്ഷെ, ഇതൊന്നും നല്ല ഫലം തരികയില്ലല്ലൊ. ആശ മാത്രമേ തരികയുള്ളു.
അപൂർവ്വം ഭാഗ്യവാന്മാർ ഉണ്ട്. അക്കൂട്ടത്തിലൊന്നും നമ്മൾ പെടുകയില്ല.
ലക്ഷങ്ങൾ നിക്ഷേപിക്കുന്ന സ്വദേശികൾക്കുള്ളിൽ നമ്മൾ മുടക്കുന്ന ഒരു നറുക്കിന്റെ 50 ദിനാറിന് എന്തു വില...?
ഏതു ഭാഗ്യദേവതയാണ് തിരിഞ്ഞു നോക്കുന്നത്...?
എന്നിട്ടും കിട്ടുന്ന ഇന്ത്യാക്കാരുണ്ടെങ്കിൽ, അവർ ‘അതി ഭാഗ്യവാന്മാരാണ്...!!’

കാശിന്റാവശ്യത്തിന് മറ്റു വഴികൾ നോക്കണമെന്ന് തിരിച്ചറിഞ്ഞു.
പലിശക്ക് പണം കിട്ടും.
പക്ഷേ, ‘നൂറ്റിക്ക് പത്തു’ വച്ച് മാസം കൊടുക്കണം...!
അതു വേണ്ട. എത്രയോ മലയാളികൾ അങ്ങനെ പണം വാങ്ങി നരകയാതന അനുഭവിക്കുന്നു. ചിലർ ആത്മഹത്യയിൽ അഭയം തേടുന്നു. ഇവിടേയും നാട്ടിലും കിടക്കപ്പൊറുതിയില്ലാത്ത അവസ്ഥ വന്നു ചേരും.

അതൊരു തലവേദനയായി കൊണ്ടു നടക്കണ നേരത്താണ് പണപ്പെരുപ്പം കുറക്കാനായി റിസർവ്വ് ബാങ്ക് യോഗം ചേരാൻ തിരുമാനിച്ചതായി ചാനലിൽ കണ്ടത്...!!
അതോടെ ഉള്ള സമാധാനം കൂടി നഷ്ടമാകുമെന്നുറപ്പായി.
ഏതു കൊച്ചു കുട്ടികൾക്കു പോലും അറിയാം അവർ എന്താ ചെയ്യാൻ പോകുന്നതെന്ന്..!
അതുപോലെ തന്നെ സംഭവിച്ചു.

പണക്കാർക്ക് ഒരു ചുക്കുമില്ല. പലിശനിരക്ക് കൂട്ടുന്ന അതേ സർക്കാരു തന്നെ ‘സബ്സിഡി‘ കൊടുക്കുകയോ എഴുതിത്തള്ളുകയോ ചെയ്ത് പണക്കാരുടെ സഹായത്തിനെത്തും. പാവപ്പെട്ടവന്റടുത്ത് ഒരാളും വരികയില്ല.

അതേ.. പലിശ 13% ആയി ഉയർത്തിയതായി അറിയിപ്പു കിട്ടി...!
ഇരിക്കാനും കിടക്കാനും വയ്യാത്ത അവസ്ഥയിലായി....!!
ഒരു കൈ സഹായത്തിന് ദൈവത്തെയല്ലാതെ മറ്റാരെ വിളിക്കാൻ...
എന്നിട്ടും ദൈവത്തിന്റെ ഓരോ കളികളേ...!?

മനസ്സിൽ തീയുമായി ഓടിനടക്കണ നേരത്താണ് ‘കൂനിന്മേൽ കുരു’ വെന്നതു പോലെ, ഒരു വെള്ളിടിയായി ആ വാർത്ത എന്റെ മുന്നിലേക്ക് പെയ്തിറങ്ങിയത്.
“ബോസ്സ് രാജി വച്ചു..!!!!?”
അതൊരു ഇടിവെട്ടു വാർത്തയായിരുന്നു...!!

എനിക്കാ വാർത്ത വിശ്വസിക്കാനായില്ല.
ഈ ഗൾഫ് ജീവിതത്തിൽ ഞാനെന്തെങ്കിലും നേടിയിട്ടുണ്ടെങ്കിൽ, അത് ‘ബോസ്സ് ’ കാരണമാണ്. ബോസ്സ് വെറുതെ തന്നതൊന്നുമല്ല. ഞാൻ എല്ലു മുറിയെ പണിയെടുത്തിട്ടു തന്നെ.
പക്ഷേ, ബോസ്സ്, എന്റെ മാനേജരായി വന്നില്ലായിരുന്നുവെങ്കിൽ ഞാനിങ്ങനെയൊന്നും ആവുമായിരുന്നില്ല...!

വാർത്ത കേട്ടതും വിശ്വസിക്കാനാകാതെ ഞാൻ ബോസ്സിന്റെ ഓഫീസിലേക്ക് ഓടി....?!

ബാക്കി അടുത്ത പോസ്റ്റിൽ...

24 comments:

SHANAVAS said...

ഒരു പ്രവാസി കടന്നു പോകേണ്ട എല്ലാ കടമ്പകളും കടന്നു കിട്ടാന്‍ വലിയ പ്രയാസമാ...പക്ഷെ ഭാഗ്യവും ദൈവാധീനവും എല്ലാം നേരെ ആക്കി തരും..ശുഭാപ്തി വിശ്വാസം മുറുകെ പിടിക്കുക..എല്ലാം നേരെ ആകും..ആശംസകള്‍..പ്രവാസി അല്ലെങ്കിലും ഈ റിപ്പോയുടെയും റിവേര്‍സ്‌ റിപ്പോയുടെയും ഒരു ഇരയാണ് ഞാനും..

krishnakumar513 said...

എല്ലാം നേരെയാകാന്‍ ആശംസകള്‍,വീകെ..

ramanika said...

പലിശ നിരക്ക് കുടുമ്പോള്‍ കടമെടുത്ത ആളിന്റെ അവസ്ഥ ശരിക്കും വരച്ചു കാട്ടിയിരിക്കുന്നു
എല്ലാം നേരെയാകും .....
ബാക്കി ........!

African Mallu said...

ഈ വക റിപ്പോ റിവെര്സിലും റിസര്‍വ് ബാങ്ക് സര്‍ക്കസും കണ്ടു ഞാനെത്ര അന്തം വിട്ടിരിക്കുന്നു .ചുരുക്കത്തില്‍ നമ്മള്‍ ജോലി ചെയ്യുന്നത് നമുക്ക് വേണ്ടി മാത്രമല്ല ബാങ്കുകള്‍ക്ക് കൂടിയാണ്.

വീകെ said...

ഷാനവാസ്: നാളെ നമ്മുടേതാകുമെന്ന ചിന്തയാണല്ലൊ ഈ പ്രവാസ ലോകത്ത് ജീവിതം കരുപ്പിടിപ്പിക്കാൻ ധൈര്യം തരുന്നത്. ഞാൻ ലോൺ എടുക്കാൻ തുടങ്ങിയതിനു ശേഷമാണ് ‘റിപ്പോ’യും റിവേഴ്സും മറ്റും കേൾക്കാൻ തുടങ്ങിയത്.
വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി മാഷെ.

കൃഷ്ണകുമാർ: വളരെ നന്ദി കൃഷ്ണകുമാർ.

രമണിക: അത്തരം സന്ദർഭങ്ങളാണല്ലൊ നാട്ടിലെ ബ്ലേഡുകാർ ഇറങ്ങുന്നത്. ഇവരെ സഹായിക്കാൻ പാകത്തിന് അന്നേരം അതുവരെയില്ലാത്ത ജപ്തിയൊക്കെ നമ്മളെ തേടി വരും. പിന്നെ ആത്മഹത്യ...!
വളരെ നന്ദി മാഷെ.

ആഫ്രിക്കൻ മല്ലു: ബാങ്കുകൾ നോട്ടൊന്നും അടിക്കുന്നില്ലല്ലൊ. അവർ പണമുണ്ടാക്കുന്നത് ഇങ്ങനെയാണല്ലൊ. അതിൽ പരിഭവിച്ചിട്ട് കാര്യമില്ല മാഷെ.

പക്ഷെ, ഉള്ളവൻ വായ്പ്പയെടുക്കുന്നതും ഇല്ലാത്തവൻ വായ്പ്പയെടുക്കുന്നതും ഒരുപോലെ കാണുന്നതാണ് കുഴപ്പം.
പലിശ കൂട്ടുമ്പോൾ ഒരു പരിധിക്ക് താഴെയുള്ളവർക്ക് അത് ബാധകമാകാത്ത തരത്തിൽ ഒരു സംവിധാനമുണ്ടാക്കണം.
അഭിപ്രായത്തിന് വളരെ നന്ദി മാഷെ.

പഥികൻ said...

10-15 വർഷങ്ങൾക്ക് മുൻപ് തിരുവനന്തപുരത്തെ വീട് പണിയുന്ന സമയത്ത് അച്ഛൻ പെട്ട പാട് എനിക്കോർമ്മയുണ്ട്..അന്ന് എടുത്ത തീരുമാനമാണ്‌ ഞാനായിട്ടു വീടു പണിയില്ല എന്ന്..

നല്ല പോസ്റ്റ്...ലളിതമായ ഭാഷ....

jyo.mds said...

വല്ലാത്ത ധര്‍മ്മസങ്കടം തന്നെ.കരകേറുമെന്ന വിശ്വാസത്തില്‍....

Typist | എഴുത്തുകാരി said...

കുറേക്കാലത്തിനു ശേഷം ഈ വഴി വീണ്ടും...

വായിച്ചൂ. എല്ലാം ശരിയാവുമെന്നേ.

khader patteppadam said...

വി.കെ.,ആര്‍ജ്ജവത്വമുള്ള എഴുത്ത്‌ .നന്നായി വരട്ടെ!

sanal said...

ഞാനും വീ കെ യുടെ പാതയിലാണ്...ഞാനും ലോണ്‍ എടുത്തു.....:-)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

വല്ലാത്ത ഒരു കഥ തന്നെ

പക്ഷെ എല്ലാ വില്ലേജ്‌ ആപ്പീസര്‍ മാരും ഇങ്ങനെ അല്ല കേട്ടൊ

പുതിയ തലമുറയിലെ പിള്ളേര്‍ - എന്റെ ഒരു കാര്യത്തില്‍ കാനിച്ച ശുഷ്കാന്തി-
ഓര്‍ക്കുമ്പോള്‍ എനിക്കു തന്നെ എന്റെ നാടിനോടും പുതിയ തലമുറയോടും ബ്വഹുമാനം തോന്നുന്നു.
എനിക്ക്‌ ഒരു പരിചയവും ഇല്ലാത്ത ഒരു ചെറുപ്പക്കാരന്‍

അദ്ദേഹത്തിന്റെ ഇടപെടല്‍ - to the extent that he called me over his phone to give me the details of MLA's visit, phone number etc, to lodge a verbal petition to him over the phone during the adalat --( that too spending his own telephone charges STD)

ഇതൊന്നും ഇല്ലായിരുന്നു എങ്കില്‍ എന്റെ ഭാര്യയുടെ അച്ഛന്‍ അവര്‍ക്ക്‌ എഴുതിക്കൊടുത്ത 35 സെന്റ്‌ സ്ഥലം ഇപ്പോള്‍ വേറെ ഒരുത്തന്റെ കയ്യില്‍ ഇരുന്നേനെ.

നീതിയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ചിലരെങ്കിലും ഉണ്ട്‌
അല്ല അതു കൊണ്ടല്ലേ നാട്ടില്‍ ഇപ്പൊഴും മഴ പെയ്യുന്നത്‌ അല്ലെങ്കില്‍ എന്നെ നശിച്ചേനെ

Ashly said...

ഈശ്വരാ...ഈ സസ്പെന്‍സ് പരിപാടി ഇനിയും സ്റ്റോക്ക്‌ ഉണ്ടോ ?

Ashly said...

:)

വീകെ said...

പഥികൻ: വീട് എന്തായാലും ആവശ്യമാണ്. അത് അഛനായിട്ട് ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ നല്ലതുതന്നെ. ഞാനും ഉണ്ടാക്കിയത് എന്റെ മക്കളുടെ കാലത്ത് അവർ ഇതിൽ ചെന്നു ചാടാതിരിക്കാൻ കണക്കാക്കിയാണ് രണ്ടു ഫ്ലോർ ഉണ്ടാക്കിയത്.
വരവിനും അഭിപ്രായത്തിനും നന്ദി.

ജ്യൊ: വരവിനും അഭിപ്രായത്തിനും വളരെ നന്ദി.

എഴുത്തുകാരി: കുറേ കാലത്തിനു ശേഷമുള്ള വരവിന് സന്തോഷവും നന്ദിയും അറിയിക്കുന്നു.
കാരണം എന്നെ മറന്നില്ലല്ലൊ. ഒരിക്കൽ കൂടി നന്ദി.

ഖാദർ പട്ടേപ്പാടം: അങ്ങയുടെ ആശിർവാദത്തിന് ഹൃദയത്തിൽ തൊട്ട് നന്ദി അറിയിക്കുന്നു.

സനൽ: ഇപ്പോഴത്തെ സാഹചര്യത്തിൽ ലോൺ എടുക്കുന്നത് ബുദ്ധിയല്ല. കുറച്ചു കൂടി കാത്തിരിക്കാമായിരുന്നു. ആദ്യമായ ഈ വരവിന് നന്ദി അറിയിക്കട്ടെ.

ഇൻഡ്യാഹെറിറ്റേജ്: എല്ലാ വില്ലേജ് ആഫീസർമാരും ഇങ്ങനെയുള്ളവരല്ല. എന്റെ കാര്യത്തിൽ വില്ലേജ് ആഫീസറുമായി നേരിട്ടു ബന്ധപ്പെടുന്നില്ല. അവരുടെ സ്റ്റാഫുകളാണ് നമ്മളെ വട്ടം കറക്കുന്നത്. അതിൽ നല്ലവരുണ്ടെങ്കിൽ പോലും അവർ ഒറ്റപ്പെട്ട് ജീവിക്കേണ്ടി വരും. നന്ദി മാഷെ.

ക്യാപ്റ്റൻ ഹഡ്ഡോക്: ഹഡ്ഡോക്ജീ..
ഇതു വല്ലാത്ത സസ്പെൻസ് തന്നെ...!
എവിടെയായിരുന്നു ഇക്കാലമത്രയും...? ഞാൻ വിചാരിച്ചു വല്ല അതിർത്തിയിലും ചെന്നു പെട്ട് പാ...... പി...... അ.....?!
എന്തായാലും ആളെത്തിയല്ലൊ. ഭാഗ്യം..!
വരവിനും വായനക്കും വളരെ നന്ദി.

Ashly said...

നമ്മ ഇപ്പൊ ഗൂഗിള്‍ ബസ്സ്‌ല്‍ ആണ് ഫുള്‍ ടൈം, ബ്ലോഗ്‌ വായന എല്ലാം കുറഞ്ഞ്. തല്ലു പിടിയ്ക്കാന്‍ ബെസ്റ്റ്‌ സ്ഥലം ഗൂഗിള്‍ ബസ്സ്‌ ആയത് കൊണ്ട്, തല്‍കാലം അവിടെ തന്നെ. :)

Lipi Ranju said...

ശ്ശെ ആ മണല്‍ മുഴുവന്‍ അവര് കൊണ്ടുപോയല്ലേ ! കഷ്ടായിപ്പോയി...
കഴിഞ്ഞ തവണ ബാങ്കില്‍ വിളിച്ചപ്പോ പറഞ്ഞു പലിശ നിരക്ക് കൂട്ടിയതുകൊണ്ട് ലോണ്‍ മൂന്നു വര്‍ഷം കൂടുതല്‍ അടയ്ക്കണം എന്ന് !
അല്ലെങ്കില്‍ ഇപ്പോഴടയ്ക്കുന്നതു കൂട്ടിയാല്‍ മതിയത്രേ! ഇത് വായിച്ചപ്പോ അതോര്‍ത്തു... സാധാരണക്കാര്‍ കടന്നുപോകുന്ന വഴികള്‍...

ശ്രീ said...

സസ്പെന്‍സില്‍ കൊണ്ടു നിര്‍ത്തുന്ന പരിപാടി വീണ്ടും :)


ഇനി എന്താകുമോ...

ജയരാജ്‌മുരുക്കുംപുഴ said...

ennittu enthayi...... kathirikkunnu........

Unknown said...

സാരല്യ എല്ലാം ശരിയാവും

വീകെ said...

ലിപി രഞ്ജു: ഒന്നുകിൽ തുക കൂട്ടി അടക്കുക അല്ലെങ്കിൽ ജീവിതകാലം മുഴുവൻ അടച്ചു കൊണ്ടേയിരിക്കുക.
വിവരമുള്ളവർ ചെയ്യുന്നതു പോലെ അവിടന്നൊ മറ്റൊരു ബാങ്കിൽ നിന്നോ പുതിയൊരു ലോൺ എടുത്ത് പഴയത് അടച്ചു തീർക്കുക. പുതിയ ലോണിനു പലിശ കുറവായിരിക്കും. നന്ദി.

ശ്രീ: വായനക്ക് സമയം കണ്ടെത്തിയതിനും അഭിപ്രായത്തിനും വളരെ നന്ദി.

ജയറാം മുരുക്കുംപുഴ: വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.

മൊട്ട മനോജ്: ശരിയാകാതിരിക്കാൻ തരമില്ലല്ലൊ. പക്ഷെ, കടും‌കൈ എന്തെങ്കിലും ചെയ്യേണ്ടി വരും...?!
അഭിപ്രായത്തിന് നന്ദി.

കുസുമം ആര്‍ പുന്നപ്ര said...

അടുത്തബോസ്സ് ആരായിരുന്നു. നല്ലവണ്ണം എഴുതിയിരിക്കുന്നു.

വിനുവേട്ടന്‍ said...

വി.കെ ... ലോണിന് ഇങ്ങനെ ചില ഏടാകൂടങ്ങളൊക്കെയുണ്ടല്ലേ? ... ഇതിലും ഭേദം ഇവിടുത്തെ ബാങ്കിൽ നിന്ന് ലോൺ എടുക്കുന്നതായിരുന്നു... ഫിക്സഡ് ഇന്ററസ്റ്റ് ആണ്...

ajith said...

വിട്ടുപോയതൊക്കെ വായിച്ചു. നല്ലതുമാത്രമേ പറയാനുള്ളു.

Muralee Mukundan , ബിലാത്തിപട്ടണം said...

വായിച്ചൂട്ടാ‍ാ...