Monday 1 October 2012

നീണ്ടകഥ... മഴയിലൊരു വിരുന്നുകാരൻ... (11)




കഥ ഇതുവരെ.
അമ്മ ലക്ഷ്മിയും മകൾ കാലിനു സ്വാധീനമില്ലാത്ത ഗൌരിയും അനിയത്തി നിർമ്മലയെന്ന നിമ്മിയും അടങ്ങുന്ന കുടുംബം. മകളുടെ രോഗം മാറാനാവാത്തതിൽ മനം നൊന്ത് അഛൻ മരിച്ചു. ഗൌരിയുടെ ചികിത്സക്കായി ഉള്ളതെല്ലാം വിറ്റുപെറുക്കിയതിനാൽ കിടപ്പാടം ജപ്തിയിലായതിനാൽ പരാശ്രയമറ്റ കുടുംബം ആത്മഹത്യയിൽ അഭയം തേടാൻ തീരുമാനിക്കുന്നു.
ആ രാത്രിയിലെ മഴയിൽ വന്നു കയറിയ അതിഥിയാണ് മാധവൻ. അതിനാൽ ആത്മഹത്യാശ്രമം നടക്കാതെ പോയി.   മാധവനോട് തങ്ങളുടെ ജീവിതകഥ മൂന്നു പേരും കൂടി പറയുന്നു...
 അതിനു ശേഷം മൂവരുടേയും നിർബ്ബന്ധപ്രകാരം മാധവൻ തന്റെ കഥ പറയുന്നു. ഗൾഫിലായിരുന്ന മാധവൻ  കാൽ നൂറ്റാണ്ടിലേറെക്കാലം  തന്റെ കുടുംബത്തിന്റെ  രക്ഷക്കായി ഒറ്റക്ക്  ഗൾഫിൽ കഴിഞ്ഞു. ഭാര്യ ദേവൂനു സുഖമില്യാതായതോടെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിക്കുന്നു.  വീട്ടിലെ  കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞത്  ദേവൂനെ വീണ്ടും ആശുപത്രിയിലാക്കി. ദേവുവിന്റെ ആഗ്രഹ പ്രകാരം മക്കളുടെ വിവാഹം ഒരേ പന്തലിൽ നടത്തി. ദേവുവിന്റെ വിയോഗത്തോടെ അഛനും  മക്കളുമായുള്ള ബന്ധത്തിൽ കാതലായ  വിള്ളൽ വീണു.  മക്കളുടെ അവഗണന സഹിക്കാൻ കഴിയാതെ തന്റെ ചിലവുകൾക്കായി മാധവൻ കൂലിപ്പണിക്കു പോകുന്നു. അസുഖത്തിനു സർക്കാരാശുപത്രിയിൽ പോയ മാധവന് ഒരു തിരിച്ചരിയൽ പോലുമില്ലാത്തത് വലിയ വിഷമമുണ്ടാക്കി. ഇതെല്ലാം മക്കൾക്കുണ്ടാക്കിയ നാനക്കേട് ചില്ലറയല്ല. അതും പറഞ്ഞുണ്ടായ വഴക്കിൽ നാട്ടുകാർ ഇടപെടേണ്ടി വന്നു.... നടുവേദന കലശലായത് തരമാക്കി മൈസൂറിൽ കൊണ്ടുപോയി ചികിത്സിക്കാമെന്നു പറഞ്ഞ കൊണ്ടുപൊയ അഛൻ മാധവനെ മൈസൂർ കാട്ടിൽ ഉപേക്ഷിച്ച് മക്കൾ കടന്നു കളയുന്നു. വന്യമൃഗങ്ങളുടെ ഒന്നും ആക്രമണത്തിനിരയാകാതെ  ലോറിത്തൊഴിലാളികൾ മാധവനെ രക്ഷപ്പെടുത്തി.  ഒരു വർഷത്തിനു ശേഷം മാധവൻ അപ്രതീക്ഷിതമായി  ഒരു നിയോഗം പോലെ  ലക്ഷ്മിയുടേയും കുടുംബത്തിന്റേയും അടുക്കൽ എത്തിച്ചേരുന്നു. അപ്രതിക്ഷിതമായി വീണു കിട്ടിയ ഒരു മെസ്സിന്റെ ചുമതല മാധവന്റെ നേതൃത്വത്തിൽ ലക്ഷ്മിയും കുടുംബവും ഏറ്റെടുക്കുന്നു. ഈ വരുമാനം കോണ്ട്  ജപ്തി വരെയെത്തിയ  ബാങ്കിലെ കടം അടച്ചു തീർക്കാനാവും എന്ന ആത്മവിശ്വാസം ആ കുടുംബം ഒരു പുതുജീവിതത്തിനു തെയ്യാറാവുന്നു. അതോടെ അസൂയാലുക്കൾ മാധവനേയും  ലക്ഷ്മിയുടെ കുടുംബത്തേയും ചേർത്ത് അപവാദങ്ങൾ  പരത്തുന്നു. അപവാദത്തിൽ നിന്നും രക്ഷപ്പെടാനായി തങ്ങളുടെ രണ്ടാനച്ചനായി മാധവനെ  മക്കൾ തീരുമാനിക്കുന്നെങ്കിലും, അതൊരു പരിഹാരമല്ലെന്നും അപവാദങ്ങളുടെ കാരണങ്ങളും മറ്റും അവരെ പറഞ്ഞ് ബോദ്ധ്യപ്പെടുത്തുന്നു.

തുടർന്നു വായിക്കുക......


                                                          സ്നേഹം...

അങ്ങനെയിരിക്കെയാണ് ഹോട്ടലിൽ നിമ്മിയെ കാണാൻ തോമസ്സ് കോൺ‌ട്രാക്ടറുടെ മകൾ  ടെസ്സിക്കൊപ്പം മറ്റൊരു കൂട്ടുകാരി എത്തിയത്...
വളരെ കാലത്തിനു ശേഷമുള്ള ഈ കണ്ടുമുട്ടൽ നിമ്മിയെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു...!
ഇവരെല്ലാം തന്നെ മറന്നു കളഞ്ഞിട്ടുണ്ടാകുമെന്നാണ് നിമ്മി കരുതിയത്...
ഏറെക്കാലം കാണാതിരുന്നതിന്റെ സന്തോഷം   മൂന്നുപേരും പരസ്പ്പരം കെട്ടിപ്പിടിച്ചിരുന്ന് കരഞ്ഞു തീർത്തു. കോളേജിലെ ഇണപിരിയാത്ത കൂട്ടുകാരായിരുന്നു മൂവരും. നിമ്മി പഠിത്തം നിറുത്തിയതിൽ ഏറ്റവും വേദനിച്ചതും അവരായിരുന്നു.. 

നിമ്മി അവരേയും കൊണ്ട് അകത്തേക്ക് കയറി. അമ്മയെ വിളിച്ച് അവരെ പരിചയപ്പെടുത്തി.
ടെസ്സിയെ ലക്ഷ്മിക്ക് നേരത്തെ അറിയാമെങ്കിലും മറ്റെയാളെ ഓർമ്മ വന്നില്ല.
അതു മനസ്സിലായിട്ടെന്നോണം നിമ്മി അമ്മയെ ഒന്നു കൂടി ഓർമ്മപ്പെടുത്തി.
“അമ്മക്കോർമ്മയില്ലെ. ഞാൻ കോളേജിൽ പോകാതായപ്പോൾ ഒരു ദിവസം എന്നെ അന്വേഷിച്ചു വന്ന കുറച്ചു കൂട്ടുകാരികളെ. അന്ന് നമ്മുടെ അവസ്ഥ കണ്ട് എന്റെ ഫീസ് കൊടുത്തോളാമെന്ന് പറഞ്ഞ് കോളേജിൽ വരാൻ  നിർബ്ബന്ധിച്ചത് ഇവളാ... ഈ സുനിത..”

ഇപ്പോൾ ലക്ഷ്മിക്ക് ആളെ മനസ്സിലായി. ടെസ്സി പറഞ്ഞു.
“ഗൌരിയേച്ചി കൌണ്ടറിൽ ഇരിക്കുന്നത് കണ്ടിരുന്നു...”
ഞാൻ പോയി കൊണ്ടുവരാമെന്നു പറഞ്ഞ് ലക്ഷ്മി ഹോട്ടലിലേക്ക് പോയി.

സുനിത ഇപ്പോൾ ബാംഗ്ലൂരിലെ ഒരു ഐടി കമ്പനിയിലെ ജോലിക്കാരിയാണ്. ബാംഗ്ലൂരിലെ മറ്റൊരു ഐടിക്കമ്പനിയിലെ ജോലിക്കാരിയായ ടെസ്സിയുമായി ദിവസവും കാണുന്നവരാണ്. അതുകൊണ്ട് തന്നെ അവരുടെ സൌഹൃദം ഇപ്പോഴും നിലനിൽക്കുന്നു. അപ്പച്ചനിൽ നിന്നും നിമ്മിയുടെ വിശേഷങ്ങൾ അറിഞ്ഞിരുന്ന ടെസ്സിയാണ് വിവരങ്ങൾ സുനിതക്ക് കൈമാറിയത്. ഇപ്പോഴത്തെ ഈ ഹോട്ടൽ നടത്തിപ്പുവരെ അറിഞ്ഞിരുന്ന അവർ, പരസ്പ്പരം കുടുംബവിശേഷങ്ങൾ പറഞ്ഞിരിക്കെയാണ് ടെസ്സി മാധവനെ തിരക്കിയത്.
‘എവിടേടി നിങ്ങടെ മാധവമാമൻ...  ഒന്നു പരിചയപ്പെടുത്തടി... അപ്പച്ചൻ പറഞ്ഞറിയാം..”

നിമ്മി മാധവനെ വിളിക്കാനായി ഹോട്ടലിലേക്ക് പോയി. അപ്പോഴേക്കും ലക്ഷ്മി ഗൌരിയേയും തള്ളിക്കൊണ്ട് അകത്തേക്ക് വരുന്നുണ്ടായിരുന്നു. ഗൌരിയെ കണ്ടതും എഴുന്നേറ്റ്  ചെന്ന് കുശലം ചോദിക്കാൻ അവർ മറന്നില്ല. അവർ സംസാരിച്ചിരിക്കെയാണ് മാധവനേയും കൂട്ടി നിമ്മി വന്നത്. അവരെ കണ്ടതും ഗൌരി ഒഴിച്ച് എല്ലാവരും എഴുന്നേറ്റു. ഇപ്പോഴത്തെ തലമുറക്കില്ലാത്ത ആ ബഹുമാനം അവരെക്കുറിച്ച് മാധവനിൽ നല്ല മതിപ്പുളവാക്കി.
പിന്നെ താൻ ആരുമല്ലെങ്കിൽ കൂടി, തങ്ങളുടെ സ്വന്തം ആളാണെന്ന മട്ടിൽ പരിചയപ്പെടുത്തിക്കൊടുക്കാനുള്ള ലക്ഷ്മിയുടേയും മക്കളുടേയും ഉത്സാഹം മാധവന്റെ കണ്ണു നിറച്ചു.... 

പിന്നെ പരസ്പ്പരം പരിചയപ്പെടലും ചായ സൽക്കാരവും മറ്റും കഴിഞ്ഞപ്പോളാണ്,  കടയിൽ വേണ്ടപ്പെട്ടവർ ആരും ഇല്ലാത്തതിനാൽ പോകാനായി എഴുന്നേറ്റ മാധവനെ  തടഞ്ഞു കൊണ്ട് ടെസ്സി അക്കാര്യം എടുത്തിട്ടത്.
“ഇരിക്കൂ അമ്മാവാ... ഒരു സീരിയസ്സായ കാര്യം പറയാനുണ്ട്....!?”
അതു കേട്ടതും എല്ലാവരുടേയും സംസാരം നിലച്ചു. ശ്രദ്ധ  ടെസ്സിയിലേക്കായി. അവൾ തുടർന്നു.
“പിന്നെ, ഇവൾ വന്നതെന്തിനെന്നറിയാമോ..?”
സുനിതയെ ചൂണ്ടിയുള്ള ആ ചോദ്യം എല്ലാവരുടേയും ശ്രദ്ധ സുനിതയിലായി.  അതു കണ്ട് സുനിത ഒന്നു പരുങ്ങി. എന്നിട്ട് പറഞ്ഞു.
“അത് പിന്നെ, വേറൊന്നുമല്ല....” 
സുനിത അതെങ്ങനെ അവതരിപ്പിക്കുമെന്നറിയാതെ ഒന്നു കുഴങ്ങി.
അപ്പോഴേക്കും ടെസ്സി ഇടക്കു കയറി പറഞ്ഞു.
“ഞാൻ പറയാം.... ഇവൾ ഒരു കല്യാണക്കാര്യവുമായിട്ടാ വന്നത്. സുനിതക്ക് ഒരു ചേട്ടനുണ്ട്. സുനിൽ. മുൻപ് കോളേജിൽ പഠിക്കുമ്പോഴേ നിമ്മിയെ സുനിലേട്ടന് അറിയാം. നിമ്മിയും കണ്ടിട്ടുണ്ട്...”
എല്ലാവരുടേയും മുഖം ആകാംക്ഷാഭരിതമായി...
നിമ്മി മാത്രം ഗൌരവം നടിച്ചു.
ബാക്കി സുനിതയാണ് പറഞ്ഞത്.
“ഞങ്ങളോടൊപ്പം ബാംഗ്ലൂരിലായിരുന്നു ചേട്ടനും.  കമ്പനി ചേട്ടനെ അമേരിക്കയിലേക്ക് വിട്ടിരിക്കുകയാണ്. പുള്ളിക്കാരന് അവിടന്ന് പോരണോന്നില്ല. അഛനും അതാണിഷ്ടം. അമ്മക്കാണെങ്കിൽ  ആകെ പേടിയാ. ഏതെങ്കിലും മദാമ്മയേയും കെട്ടിയെടുത്തോണ്ടു വരുമെന്നും പറഞ്ഞു. ഇപ്പോ അമ്മയുടെ നിർബ്ബന്ധത്തിനു വഴങ്ങിയാ നാട്ടിൽ വരാൻ പോകുന്നെ. ഉടനെ തന്നെ ആളെത്തും... ഇന്നലെയാ എന്നെ വിളിച്ച് പറയുന്നെ, നിന്റെ കോളേജിലെ പഴയ കൂട്ടുകാരി നിമ്മിയെ നിന്റെ നാത്തൂനാക്കാമെങ്കിൽ ഞാൻ വരാം. അല്ലെങ്കിൽ ഏതെങ്കിലും മദാമ്മയേയും കെട്ടി ഇവിടെയങ്ങ് കൂടുമെന്ന്....”
അതു കേട്ട് എല്ലാവരും ചിരിച്ചെങ്കിലും നിമ്മി അപ്പോഴും ഗൌരവത്തിലായിരുന്നു.

മാധവന് അതൊരു നല്ല വാർത്തയായി തോന്നി...
ഒരാളുടെയെങ്കിലും കല്യാണം കഴിഞ്ഞാൽ, ഒരു പുരുഷൻ ഇവിടത്തെ കാര്യങ്ങൾ ഏറ്റെടുത്തു നടത്താൻ ഉണ്ടായാലെ ഇവർക്ക് മനസ്സമാധാനത്തോടെ ജീവിക്കാൻ കഴിയൂ എന്ന് തോന്നിത്തുടങ്ങിയിട്ട് കുറച്ചു ദിവസമായി. നാരായണി വല്ലിമ്മ പറഞ്ഞ അപവാദം കേട്ടതിനു ശേഷമാണ് മാധവന് അങ്ങനെ ഒരു തോന്നൽ ഉണ്ടാകുന്നത്. അതിനുശേഷം തനിക്കും സന്തോഷത്തോടെ യാത്ര പറയാം...
ലക്ഷ്മി ഒന്നും പറയാതെ വിടർന്ന മുഖത്തോടെ മാധവനെ ശ്രദ്ധിക്കുകയായിരുന്നു... 

ലക്ഷ്മിയുടെ മുഖത്തു നിന്നും വായിച്ചെടുത്ത കാര്യം  അപ്പോൾ തന്നെ മാധവൻ പറഞ്ഞു.
“അത് നല്ല സന്തോഷ വാർത്തയാണല്ലൊ... ഇവർ പരസ്പ്പരം കണ്ടിട്ടുണ്ടെങ്കിൽ, അറിയാവുന്നവരാണെങ്കിൽ.... നമുക്കിതങ്ങു നടത്താം... എന്താ ലക്ഷ്മി....?”
“നടത്താം... ഞാനുമതാ ആലോചിച്ചെ...”
ലക്ഷ്മി പറഞ്ഞു  തീരും മുൻപേ നിമ്മി കുറച്ചു ഉറക്കെ തന്നെ പറഞ്ഞു.
“എനിക്ക് സമ്മതമല്ല...!!!”

ഒരു ഞെട്ടൽ പെട്ടെന്നെല്ലാവരിലും ഉണ്ടായി...
ടെസ്സിയും സുനിതയും  ഒന്നും മനസ്സിലാകാത്തതു പോലെ  പരസ്പ്പരം നോക്കി...
അവർ പതുക്കെ എഴുന്നേറ്റു.
തന്റെ തീരുമാനം ശരിയായില്ലെന്ന തോന്നലിൽ മാധവൻ ലക്ഷ്മിയെ ഒന്നു നോക്കിയിട്ട് തലയും കുമ്പിട്ട് തിരിച്ചു നടക്കാൻ തുടങ്ങി. അപ്പോഴാണ് താൻ പറഞ്ഞത് എല്ലാവരേയും വേദനിപ്പിച്ചോയെന്നു നിമ്മി സംശയിച്ചത്.
മാധവന്റെ മുഖഭാവം കണ്ട നിമ്മി ഓടിച്ചെന്ന് കെട്ടിപ്പിടിച്ചിട്ടു പറഞ്ഞു.
“അയ്യോ.. മാമാ... മാമനെ ഞാൻ നിഷേധിച്ചതല്ല... ഞാൻ ഒരിക്കലും അങ്ങനെ ചെയ്യില്ല....!
ഞാൻ പറഞ്ഞത്  വിവാഹം കഴിക്കാനേ ഇഷ്ടമല്ലെന്ന അർത്ഥത്തിലാ...”
“എന്തുകൊണ്ട്...?”  മാധവൻ.
ഒന്നു തേങ്ങിയിട്ട് നിമ്മി പറഞ്ഞു.
“ഞാൻ  കല്യാണം കഴിഞ്ഞു പോയാൽ എന്റെ ചേച്ചിക്കും അമ്മക്കും പിന്നാരുണ്ട്...?  
ഇപ്പോൾ തന്നെ അമ്മക്ക് ഒറ്റക്ക് ചേച്ചിയെ പൊക്കിയിരുത്താനൊ, കട്ടിലിൽ നിന്നിറക്കാനോ പറ്റണില്ല. അപ്പോൾ ഞാൻ കൂടി പോയാൽ പിന്നെ ചേച്ചിയുടെ കാര്യം കഷ്ടത്തിലാകും. അല്ലെങ്കിൽ ചേച്ചിയുടെ വിവാഹം ആദ്യം നടത്തണം. എന്നിട്ട് ഞാൻ സമ്മതിക്കാം...”

ആ വാക്കുകൾ കേട്ടപ്പോഴാണ് എല്ലാവരുടേയും ശ്വാസം നേരെ വീണത്...
നിമ്മിയുടെ തലയിൽ സ്നേഹപൂർവ്വം  തലോടിക്കൊണ്ട് മാധവൻ പറഞ്ഞു.
“അങ്ങനെയെങ്കിൽ അങ്ങനെ. ഗൌരിയ്ക്ക് ചേർന്ന ഒരാളെ നമുക്ക് തേടാം.. എന്നിട്ടു മതി..
കഴിയുമെങ്കിൽ രണ്ടു പേരുടേയും കല്യാണം ഒറ്റ പന്തലിൽ തന്നെ നടത്താം...!”
അതും പറഞ്ഞു മാധവൻ എല്ലാവരേയും നോക്കി. എല്ലാവർക്കും സമ്മതമാണെന്ന് അവരുടെ മുഖങ്ങൾ പറയുന്നുണ്ടായിരുന്നു. അപ്പോഴാണ് ഗൌരിയിൽ നിന്നും ഒരുറച്ച ശബ്ദം പുറത്തു വന്നത്.
“ഒരു ചൊവ്വാ ദോഷക്കാരിയായ എന്നെ കെട്ടുന്നവൻ മുന്നു മാസത്തിനുള്ളിൽ മരണപ്പെടുമെന്ന് ആ ജ്യോത്സ്യൻ പറഞ്ഞതു കേട്ടാ എന്റെ അഛൻ ഹൃദയം പൊട്ടി മരിച്ചത്. ഇനി ഒരാളേക്കൂടി കൊലക്കു കൊടുക്കണോ...? ഞാൻ സമ്മതിക്കില്ല... ഞാൻ സമ്മതിക്കില്ല...!!”
ഗൌരി  ഇരിക്കുന്ന വണ്ടിയുടെ കൈത്താങ്ങിൽ തലതല്ലിക്കരഞ്ഞു....
നിമ്മി ഓടിച്ചെന്ന് ചേച്ചിയുടെ തലപിടിച്ച് തന്റെ നെഞ്ചോടു ചേർത്തു നിറുത്തി.
പിന്നെ രണ്ടു പേരും കെട്ടിപ്പിടിച്ചിരുന്ന് കരഞ്ഞു.
ഇതൊക്കെ കണ്ട് സുനിതയും ടെസ്സിയും അവർക്ക് ചുറ്റും കൂടി ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.

മാധവനത് ഒരു ഷോക്കു പോലെയാണ് അനുഭവപ്പെട്ടത്. വല്ലാത്ത ഒരു ശ്വാസം മുട്ടൽ തോന്നി. വയറ്റിൽ നിന്നും എന്തൊ ഉരുണ്ടുവരുന്നതു പോലെ. പെട്ടെന്ന് അവരുടെ മുന്നിൽ നിന്നും മാറിക്കളഞ്ഞു മാധവൻ. ഹോട്ടലിനു പുറകിലെ  കിളിച്ചുണ്ടൻ മാവിന്റെടുത്തേക്കാണ് പോയത്.

അടുക്കളയിലായിരുന്ന കണാരേട്ടനത് കണ്ടു. നെഞ്ചും തിരുമ്മി മാവിന്റെ കടക്കൽ ഇരുന്ന മാധവന്റെ ഭാവപ്പകർച്ചയിൽ പന്തികേടു തോന്നിയ കണാരേട്ടൻ ഓടിച്ചെന്നു.
“എന്തു പറ്റി മാധവേട്ടാ....?”
അതിനു മുൻപേ തന്നെ മാധവൻ ഒന്നു ഛർദ്ദിച്ചു.
തോളത്തു കിടന്ന കച്ചമുണ്ടു കൊണ്ട് വായ പൊത്തിപ്പിടിച്ചതു കൊണ്ട് കണാരനൊന്നും കാണാനായില്ല. സാവധാനം കച്ചമുണ്ട് വായിൽ നിന്നെടുത്ത മാധവൻ ഞെട്ടിയില്ലെങ്കിലും കണാരൻ ഞെട്ടി...!

പെട്ടെന്നു തന്നെ കച്ചമുണ്ടിന്റെ തല പൊതിഞ്ഞു പിടിച്ച മാധവൻ നാലുപാടും നോക്കി. മറ്റാരും കണ്ടില്ലെന്നുറപ്പു വരുത്തി.

കണാരേട്ടൻ വീണ്ടും ചോദിച്ചു.
“മാധവേട്ടാ... ഈ ചോര..?”
“ശ് ശ്.. ” ചൂണ്ടുവിരൽ തന്റെ ചുണ്ടിൽ വച്ച്, മിണ്ടരുതെന്ന് ആംഗ്യം കാട്ടി. കണാരന്റെ സഹായത്തോടെ എഴുന്നേറ്റിട്ട് പറഞ്ഞു.
“ഇതൊക്കെ അങ്ങനെ കിടക്കും. ഇതാദ്യമൊന്നുമല്ല...”

പെട്ടെന്ന് മാധവൻ വിഷമിച്ച് എഴുന്നേറ്റു പോണത് കണ്ട ലക്ഷ്മിയും പിന്നാലെ എത്തിയിരുന്നു. ഹോട്ടലിൽ കാണാഞ്ഞതു കൊണ്ടാ അടുക്കളയിലേക്ക് ചെന്നത്. അപ്പോഴാണ് പുറത്ത് കണാരേട്ടൻ മാധവനെ താങ്ങിപ്പിടിച്ചെഴുന്നേൽ‌പ്പിക്കുന്നത് കണ്ടത്...!
ആ കാഴ്ച കണ്ടതും ലക്ഷ്മിയുടെ ചങ്കിടിച്ചു...!
ഓടിച്ചെന്നവർ പരിഭ്രാന്തിയോടെ ചോദിച്ചു.
“എന്തുപറ്റി കാണാരേട്ടാ...?”
“ഹേയ്.. ഒന്നൂല്ലാ....” മാധവൻ അങ്ങനെ പറഞ്ഞെങ്കിലും കണാരന്റെ മനസ്സ് അത് സമ്മതിച്ചില്ല.  ഇതത്ര നിസ്സാരമായി കാണാനാവില്ല. ഈ മനുഷ്യൻ അത്ര നിസ്സാരനുമല്ല.
കണാരൻ നടന്ന സംഭവം തുറന്നു പറഞ്ഞു.

ലക്ഷ്മി തോർത്ത് ബലമായി പിടിച്ചു വാങ്ങി തുറന്നു നോക്കി.
ചോര കണ്ട ലക്ഷ്മിക്ക് തല ചുറ്റി.
“അയ്യോ..” എന്നു പറഞ്ഞപ്പോഴേക്കും മാധവൻ ലക്ഷ്മിയുടെ വായ പൊത്തി.
“ഒച്ചയെടുക്കല്ലെ... മക്കളറിയണ്ട....”
“ഇപ്പൊത്തന്നെ ആശുപത്രിയിൽ പോണം...” ലക്ഷ്മിയുടെ കരച്ചിൽ  മാത്രമല്ല കണാരനും നിർബ്ബന്ധം പിടിച്ചതോടെ മാധവന് വഴങ്ങാതെ തരമില്ലെന്നായി.
 സുനിതയും ടെസ്സിയും വന്ന ടാക്സിയിൽ തന്നെ മാധവനേയും കൊണ്ട്  കണാരനും ലക്ഷ്മിയും  ആശുപത്രിയിലേക്ക് പാഞ്ഞു...

തുടരും....

8 comments:

പഥികൻ said...

സംഭവബഹുലമാണല്ലോ ഈ അധ്യായം...

Muralee Mukundan , ബിലാത്തിപട്ടണം said...

ഇനി കണാരന്റെ കണ്ണീർ കഥനത്തിന്റെ കഥയിലേക്ക് ...
യഥാർത്ഥ ജീവിതകഥകളിലെ ശരിക്കും സംഭവിച്ച കഥനങ്ങൾ...!

പട്ടേപ്പാടം റാംജി said...

എല്ലാം ഒന്നു നാന്നായ്‌ വരുമ്പോള്‍ കടന്നു വരുന്ന താളപ്പിഴകള്‍
എല്ലാം ശരിയാകും.

African Mallu said...

സംഭവങ്ങള്‍ കൂടുതല്‍ കുഴഞ്ഞു വരികയാണല്ലോ ഭായ് ..തുടരട്ടെ

വീകെ said...

പഥികൻ: കഥയിൽ മാറ്റങ്ങൾ സംഭവിക്കുകയാണ്. വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.
ബിലാത്തിച്ചേട്ടൻ:ഈ കഥക്ക് യാഥാർത്ഥ്യവുമായി ബന്ധമൊന്നുമില്ലാട്ടൊ ബിലാത്തിച്ചേട്ടാ.. വായനക്ക് വളരെ നന്ദി.
പട്ടേപ്പാടം റാംജി: പച്ചയായ ജീവിതമാകുമ്പോൾതാളപ്പിഴകൾസ്വാഭാവികമല്ലെ. അത്തരം ഒന്നു വരച്ചു കാണിക്കാനാണ് എന്റെ ശ്രമം. ഈ പ്രോത്സാഹനത്തിന് വളരെ നന്ദി ഭായ്.
ആഫ്രിക്കൻ മല്ലു: വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.

ramanika said...

നേരത്തെ വായിച്ചിരുന്നു അഭിപ്രായം പറയാന്‍ കഴിഞ്ഞില്ല...
ജീവിതം അങ്ങനെയാ
വിളിക്കാതെ കടന്നു വരും ഓരോ താളപിഴകള്‍

ബാക്കി..............

Echmukutty said...

അയ്യോ! മാധവനെന്തു പറ്റി?

ajith said...

പ്രശ്നഭരിതമായ പാലങ്ങളിലൂടെ കഥവണ്ടി ഗമിക്കുകയാണല്ലേ?

ഗമിക്കട്ടെ.