Sunday 21 April 2019

നോവൽ
പ്രവാസ ബാക്കി. (15)

കഥ ഇതുവരെ

ഞാൻ ബ്ലോഗർ കേരളേട്ടനെ സന്ദർശിക്കാനായി ബ്ലോഗർമാരായ മുരളിച്ചേട്ടനേയും വിനുവേട്ടനേയും കൂടെ കൂട്ടുന്നതിനായി  തൃശ്ശൂർക്ക് പുറപ്പെടുന്നു. തൃശ്ശൂർ സ്റ്റാന്റിൽ വച്ച് അപ്രതീക്ഷിതമായി കണ്ട പിച്ചക്കാരൻ തന്റെ പഴയ ഗൾഫ് സുഹൃത്തും നാട്ടുകാരനുമായ ശേഖരേട്ടനാണെന്ന് തിരിച്ചറിഞ്ഞതും ഞെട്ടിപ്പോയി.
അന്നത്തെ യാത്ര ക്യാൻസൽ ചെയ്ത് ശേഖരേട്ടനുമായി ഒരു ഹോട്ടലിൽ മുറിയെടുത്തു. അതിനു ശേഷം എല്ലാവരുമായി ഒരു ബാറിൽ കയറുന്നു. അവിടെ വച്ച് ശേഖരേട്ടൻ താനീയവസ്ഥയിൽ വന്നുപെട്ട കഥ പറയുന്നു. പിറ്റെ ദിവസം കഥപറഞ്ഞവസാനിക്കുന്നതിനു മുൻപു തന്നെ കേരളേട്ടനെ സന്ദർശിക്കാനായി പാലക്കാടിനു പുറപ്പെടുന്നു. ഇടക്ക് വച്ച് സുകന്യാജിയും കാറിൽ കയറുന്നു. കേരളേട്ടന്റെ ആതിഥ്യം സ്വീകരിച്ച് ഗംഭീരമായ സദ്യയും കഴിച്ച് സുകന്യാജിയെ പാലക്കാട്ട്  ഓഫീസിലിറക്കിയ ശേഷം വേഗം ശേഖരേട്ടന്റെ മുറിയിലെത്തി. ശേഖരേട്ടൻ കഥ തുടർന്നു. ഉല്ലാസയാത്രക്ക് പുറപ്പെട്ട ശേഖരേട്ടനും കുടുംബത്തിനും ഭാര്യ പീഡിപ്പിക്കപ്പെട്ടതിനെ തുടർന്ന് തിരിച്ചു പോരേണ്ടി വന്നെങ്കിലും അവർ ആത്മഹത്യ ചെയ്തു. മക്കളെ നാട്ടിൽ നിന്നം മാറ്റിയ ശേഷം പ്രതികാരം ചെയ്യാനായി ശേഖരേട്ടൻ വീണ്ടും ആ ഹോട്ടലിലെത്തുന്നു. ഹോട്ടൽ മാനേജരുമായി ബന്ധം സ്ഥാപിക്കാനായി രണ്ടു പേരും മദ്യപിക്കുന്നു. മദ്യപാനത്തിനിടക്ക് ആരുമറിയാതെ ബാക്കിയുള്ള മദ്യത്തിൽ വിഷം ചേർത്ത് വക്കുന്നു. ബസ്സ് വന്നതിനാൽ ശേഖരേട്ടൻ അവിടം വിടുന്നു. പിറ്റേ ദിവസത്തെ സായാഹ്ന പത്രത്തിൽ ഹോട്ടൽമാനേജരുടെ മരണ വിവരത്തോടൊപ്പം കണ്ട രണ്ടു നിരപരാധികളുടെകൂടി മരണം ശേഖരേട്ടനെ തളർത്തി.

തുടർന്നു വായിക്കുക ..

സ്വയം ശിക്ഷ....

ഒരു പകൽകൂടി അവസാനിക്കാറായപ്പോഴാണ് ഞാൻ കേരളാതിർത്തിയിലെത്തിയത്. അവിടെയെവിടെയോ കുഴഞ്ഞു വീഴുകയായിരുന്നു. വണ്ടിക്കാരോ നാട്ടുകാരോ ആണ് എന്റെ മുഖത്ത് വെള്ളം തളിച്ചതും കുടിക്കാൻ വെള്ളം തന്നതും ഭക്ഷണം തന്നതും. ക്ഷീണം കാരണം ആ പീടികത്തിണ്ണയിൽത്തന്നെ കിടന്നുറങ്ങി....

നേരം വെളുത്തപ്പോഴേക്കും ഞാനൊരു തീരുമാനമെടുത്തു കഴിഞ്ഞിരുന്നു. ഇനിയും ഈ പാപഭാരവും മനസ്സിലിട്ട് മക്കളോടൊപ്പം പോയി എങ്ങനെ ജീവിക്കും...?
അതിന്റെ ശിക്ഷ നിരപരാധികളായ എന്റെ മക്കളും അനുഭവിക്കേണ്ടിവരില്ലേ ..
വേണ്ട .. ഇതിന്റെ ശിക്ഷ ഞാൻ ഒറ്റക്ക് അനുഭവിച്ചാൽ മതി. എന്റെ മക്കളെ ഇതിൽ കൂട്ടേണ്ടതില്ല. നിയമത്തിനു കീഴടങ്ങിയാൽ ആ ക്ലീൻഷേവുകാരനെ കൊന്നതിനും കൂടി ശിക്ഷ  കിട്ടും. അവൻ, ഞാൻ കൊടുത്ത വിഷം കഴിച്ച് ചത്തെങ്കിൽ അതവൻ അർഹിക്കുന്നു. പക്ഷേ, ആ നിരപരാധികൾ പാവങ്ങളായിരുന്നു. അവരെ കൊന്നതിനുള്ള ശിക്ഷ ഞാൻ സ്വയമനുഭവിക്കണം...!

പിന്നീടെന്റെ യാത്ര എവിടേക്കെന്നില്ല. റോഡ്  പോകുന്നതെവിടേക്കോ അവിടേക്ക്. കടയിറയത്ത് ഉറക്കവും വിശ്രമവും. ആരെങ്കിലും വാങ്ങിത്തന്നാൽ ഭക്ഷണം കഴിക്കും. ഇല്ലെങ്കിൽ ഇല്ല. ഒരിടത്തും സ്ഥിരമായി തങ്ങിയില്ല. ഒരു പട്ടണത്തിൽ കുറച്ചു ദിവസം തങ്ങും. അവിടം മടുക്കുമ്പോൾ മറ്റൊരിടത്തേക്ക്.

അതേ സമയം എന്റെ കയ്യിൽ  ATM കാർഡ് ഉണ്ടായിരുന്നു. അതിൽ മക്കൾ നിക്ഷേപിക്കുന്ന പണവുമുണ്ടായിരുന്നു. എന്നിട്ടും ഞാനതൊന്നും ഉപയോഗിച്ചില്ല. ഇതിനിടക്ക് പലരേയും ഞാൻ സഹായിച്ചിട്ടുണ്ട്. വഴിയിൽ വീണു കിടക്കുന്നവരെ ആശുപത്രിയിലെത്തിക്കുക, ഭക്ഷണം വാങ്ങിക്കൊടുക്കുക. പക്ഷേ, അതിനുള്ള പണം വഴിപോക്കർ തരുന്നതിൽ എന്റെ ഭക്ഷണച്ചിലവ് കഴിച്ചു  ബാക്കിയുള്ളതേ ഉപയോഗിച്ചിട്ടുള്ളു. ഇങ്ങനെ വർഷങ്ങൾ കഴിഞ്ഞു പോയതറിഞ്ഞില്ല.
ഇതിനിടക്ക് ഒരിടത്ത് വച്ച് ഒരു ടീച്ചർ കല്യാണാലോചനയുമായി വന്നിരുന്നു.... "

അതും പറഞ്ഞ് ശേഖരേട്ടൻ ഞങ്ങളുടെ മുഖത്തേക്ക് ഒരു തരം ജാള്യതയോടെ നോക്കി. ശേഖരേട്ടന്റെ കഥ കേട്ട് ശരിക്കും സ്തംഭിച്ചിരിക്കുകയായിരുന്നു. അതുകൊണ്ടായിരിക്കും ആ തമാശയിൽ ഒരു തമാശയും കാണാൻ കഴിഞ്ഞില്ല. ശേഖരേട്ടനോട് എന്തെങ്കിലുമൊന്നു പറയാനോ ഒന്നാശ്വസിപ്പിക്കാനോ ഞങ്ങൾക്കായില്ല. ബിലാത്തിമുരളിച്ചേട്ടൻ ഒരു ഗ്ലാസ് ബീയർ നീട്ടിയിട്ട് , ശേഖരേട്ടന്റെ  പുറത്ത് തട്ടി മുഖമൊന്നു മുകളിലേക്ക് വെട്ടിച്ചു. ശേഖരേട്ടൻ അതു വാങ്ങി ഒരു വലിക്ക് കുടിച്ചു. ഞാനും ഓരോ ഗ്ലാസ് പിടിപ്പിച്ചു.

' ഗ്ലാസ് കാലിയാക്കി ടീപ്പോയ്മേൽ ഒരു ശബ്ദത്തോടെ വച്ചിട്ട്, ചിറി തുടച്ച് മുരളിച്ചേട്ടൻ ചോദിച്ചു.
" ഇപ്പോൾ എത്ര വർഷമായിക്കാണും ഇതെല്ലാം നടന്നിട്ട് ....?"
"ഞാനതിന്റെ കാലമൊന്നും കണക്കാക്കിയിട്ടില്ല. ഈ ജീവിതം ഇങ്ങനെ തന്നെ തീർക്കാൻ പാപം ചെയ്തവന് എന്തു കാലം, എന്തു സമയം. എങ്കിലും ഏഴെട്ടു വർഷമായി കാണണം''

പിന്നെ കുറേനേരം നിശ്ശബ്ദമായിരുന്നു എല്ലാവരും. എങ്കിലും ഗ്ലാസ്സുകൾ നിറക്കൽ മുടക്കിയില്ല. രണ്ടു പിടി കപ്പലണ്ടി ഒന്നിച്ച് വായിലിട്ടിട്ടാണ് വിനുവേട്ടൻ ചോദിക്കുന്നത്.
" ആ മരിച്ചവരെക്കുറിച്ച് എന്തെങ്കിലും വിവരം പിന്നീടറിഞ്ഞിരുന്നോ...?''
''ഒരു നാലഞ്ചു വർഷം കഴിഞ്ഞപ്പോൾ എനിക്കും അങ്ങനൊരാഗ്രഹം തോന്നി. മാത്രമല്ല, ഷേവ് ചെയ്തിട്ടും മുടിയൊക്കെ വെട്ടിയിട്ടും വർഷങ്ങളായിരുന്നു. എനിക്കും അതൊക്കെ കളഞ്ഞ് മനുഷ്യനെപ്പോലെ നടക്കണമെന്ന് ഒരു തോന്നലും കൂടിയായപ്പോൾ പഴയ കോട്ടൊക്കെ പുറത്തെടുത്ത് യാത്ര തിരിച്ചു.

അതേ ഹോട്ടലിൽ എത്തിയെങ്കിലും അതിന്റെ മുഖഛായ തന്നെ മാറിയിരുന്നു. ആ ഹോട്ടൽ ഇന്ന് തമിഴ്നാട് ടൂറിസം കോർപ്പറേഷന്റെ കൈവശമാണ്. എങ്കിലും പഴയ ജോലിക്കാരിൽ ചിലരൊക്കെ ഉണ്ടായിരുന്നു. അവരിൽ നിന്നു ചിലതൊക്കെ അറിഞ്ഞിരുന്നു.

മുരുകൻ സ്വതവേ കള്ളുകുടിയനും ഭാര്യയേയും മക്കളേയും തല്ലുന്നവനുമായിരുന്നു. അവന്റെ ആദ്യഭാര്യയിൽ ഒരു മകളുണ്ടായിരുന്നു. മുരുകന്റെ രണ്ടാം ഭാര്യയോടൊപ്പമാണ് താമസം. മുരുകൻ പോയതോടെ വരുമാനം നിലച്ച അവർ ജീവിക്കാൻ ബുദ്ധിമുട്ടി. അതിനൊരു എളുപ്പവഴിയായി മുരുകന്റെ മൂത്ത മകളെ കൂട്ടിക്കൊടുക്കാൻ ശ്രമം നടത്തിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു ഞാൻ ചെല്ലുമ്പോൾ.

ഞാനവരുടെ വീട്ടിൽ പോയി ആ കുട്ടിയെ കണ്ടു. ഇരുനിറത്തിൽ കൊലുന്നനെ നല്ല മുഖശ്രീയുള്ള ഒരു കുട്ടി. ആരു കണ്ടാലും ഒന്നു നോക്കിപ്പോവും. മുരുകന്റെ ഭാര്യക്ക് കുറച്ചു പണം കൊടുത്ത് സന്തോഷിപ്പിച്ചു. എന്നെ അവിടേക്ക് കൂട്ടിക്കൊണ്ടുപോയ ഹോട്ടലിലെ റൂംബോയി പാണ്ഡ്യനാണ് ബാക്കി വിവരങ്ങൾ പറഞ്ഞത്.

പാണ്ഡ്യനും മുരുകനും ഉറ്റ സുഹൃത്തുക്കളായിരുന്നു. അതു കൊണ്ട് മുരുകന്റെ വീടുമായി നല്ല ബന്ധമുണ്ട്. ഈ പെൺകുട്ടിയെ കല്യാണം കഴിക്കാൻ തയ്യാറുള്ള ഒരുത്തൻ അയാളുടെ വീടിനടുത്തുണ്ട്. പക്ഷേ, ദുർന്നടപ്പിന്നാഗ്രഹിക്കുന്ന മുരുകന്റെ രണ്ടാം ഭാര്യ അതിനെതിരും. ആ പയ്യൻ തമിഴ്നാട് കോർപ്പറേഷന്റെ ബസ്സിൽ കണ്ടക്ടറാണ്.

പിറ്റേ ദിവസം ആ പയ്യനുമായി സംസാരിച്ചു. അവൻ എപ്പോൾ വേണമെങ്കിലും കല്യാണത്തിന് തയ്യാറാണെന്നറിയിച്ചു. പിന്നെ പാണ്ഡ്യന്റെ നേതൃത്വത്തിൽ ഒരാഴ്ചക്കുള്ളിൽത്തന്നെ നാട്ടുകാരുടെ സഹായത്തോടെ അവരുടെ കല്യാണം നടത്തിക്കൊടുത്തു.
അതിന്റെ ചിലവല്ലൊം ധനാഢ്യനും ഗൾഫ് പണക്കാരനും സവ്വോപരി മലയാളിയും ദാനശീലനുമായ ഈ ഞാൻതന്നെ നടത്തിക്കൊടുത്തു. അങ്ങനെയാണ് ഞാനവരെ ധരിപ്പിച്ചിരുന്നത്.... "

"അതു നന്നായി ശേഖരേട്ടാ.. അറിയാതെയാണെങ്കിലും പറ്റിപ്പോയ പാപത്തിന് അങ്ങനെയും ഒരു പരിഹാരമാകട്ടെ. ശേഖരേട്ടന്റെ മനസ്സിന്റെ വിങ്ങലിന് ഒരു ശമനവും."
എന്റെ വാക്കുകൾക്ക് വിനുവേട്ടനും മുരളിച്ചേട്ടനും അടിവരയിട്ടു.

"വേറൊരാളുകൂടിയുണ്ടായിരുന്നല്ലൊ മരിച്ചവരിൽ ... അവരുടെ കാര്യം...?" മുരളിച്ചേട്ടൻ ഒന്ന് നിവർന്നിരുന്നിട്ട് ചോദിച്ചു.
" അത് അഴകപ്പൻ. അയാളും മരിച്ചിരുന്നല്ലൊ. അയാളുടെ ഭാര്യ രക്ഷപ്പെട്ടു.  ജീവിക്കാൻ ബുദ്ധിമുട്ടായപ്പോൾ മൂന്നാലു വർഷം മുൻപ് അവരുടെ കുട്ടികളെ ഒരു ഫാമിലിക്ക് ദത്ത് നൽകിയിരുന്നു. ആ ഫാമിലിയിലെ അയാളുടെ ഭാര്യക്ക് ഗർഭപാത്രത്തിൽ കാൻസറായിരുന്നു. പക്ഷേ, അധികം താമസിയാതെ അവർ മരണപ്പെട്ടു. പിന്നീട് കുട്ടികളെ നോക്കാൻ കഴിയാതായതോടെ, ആ കുട്ടികൾ അയാളുടെ അരുമകളായി കഴിഞ്ഞിരുന്നതിനാൽ കുട്ടികളുടെ അമ്മയെത്തന്നെ വിവാഹം കഴിച്ച് സുഖമായി കഴിയുന്നുണ്ട്. അവരവിടന്ന് മധുരക്കോ മറ്റോ താമസം മാറ്റിയിരുന്നതുകൊണ്ട് കാണാൻ കഴിഞ്ഞില്ല."
അതും പറഞ്ഞ് ശേഖരേട്ടൻ തല കുനിച്ചിരുന്നു.

ശേഖരേട്ടനെ കെട്ടിപ്പിടിച്ച് എന്നിലേക്കടുപ്പിച്ചിട്ട് പറഞ്ഞു.
"സാരമില്ല ശേഖരേട്ടാ.. ഇനിയും അതോർത്ത് സങ്കടപ്പെടേണ്ടതുണ്ടോ.... ? അനുഭവിക്കാനുള്ളത് ഇക്കാലംകൊണ്ട് അനുഭവിച്ചില്ലേ. ചെയ്യേണ്ടത് അന്വേഷിച്ചു ചെന്ന് ചെയ്തു കൊടുത്തില്ലേ... പിന്നെന്തിനിനീം..."
ഞാൻ പറഞ്ഞു തീരുന്നതിനു മുൻപേ വിനുവേട്ടനും സാന്ത്വനവുമായെത്തി.
" അതേ ശേഖരേട്ടാ... ഇനി ആ കുറ്റബോധത്തിന്റെ ആവശ്യമില്ല. മറ്റാരും ഇതൊന്നുമറിഞ്ഞില്ലെങ്കിൽപ്പോലും സ്വയം ശിക്ഷിക്കാൻ തീരുമാനിക്കുക മാത്രമല്ലല്ലൊ, അത് ഇത്രയും നാളും അനുഭവിക്കുകയും ചെയ്തില്ലേ ... ഇനി മതി... "
"ഇനി എന്തായാലും സ്വയം ശിക്ഷിക്കാൻ ശേഖരേട്ടനെ ഞങ്ങൾ സമ്മതിക്കില്ല. ഒന്നുകിൽ ഞങ്ങൾ ശരിയാക്കിത്തരുന്ന ആ പെട്ടിക്കട നടത്തി സുഖമായി കഴിയുക. അല്ലെങ്കിൽ മക്കളോടൊപ്പം ചേരുക...." മുരളിച്ചേട്ടൻ ഉറപ്പിച്ചു തന്നെ പറഞ്ഞ് ശേഖരേട്ടന്റെ കയ്യിൽ മുറുകെപ്പിടിച്ചു.
"അല്ല, കൂട്ടത്തിൽ ആ ടീച്ചറേക്കൂടി കൂട്ടിയാലോ ....?"

ബിലാത്തിച്ചേട്ടന്റെ ആ വാക്കുകൾ ശേഖരേട്ടനിൽ നാണത്തിൽ പൊതിഞ്ഞ ഒരു പുഞ്ചിരി സമ്മാനിച്ചപ്പോൾ ഞങ്ങൾക്കതൊരു കൂട്ടച്ചിരിക്കു വക നൽകിയത് കൂറേ നേരത്തെ മനഃപ്രയാസത്തിന് നല്ലൊരു റിലാക്സായിരുന്നു ....

തുടരും ....