Tuesday 15 May 2012

നീണ്ട കഥ... (2) മഴയിലൊരു വിരുന്നുകാരൻ...




കഥ ഇതുവരെ.
അമ്മ ലക്ഷ്മിയും മകൾ കാലിനു സ്വാധീനമില്ലാത്ത ഗൌരിയും അനിയത്തി നിർമ്മലയെന്ന നിമ്മിയും അടങ്ങുന്ന കുടുംബം. മകളുടെ രോഗം മാറാനാവാത്തതിൽ മനം നൊന്ത് അഛൻ മരിച്ചു. ഗൌരിയുടെ ചികിത്സക്കായി ഉള്ളതെല്ലാം വിറ്റുപെറുക്കിയതിനാൽ കിടപ്പാടം ജപ്തിയിലായതിനാൽ പരാശ്രയമറ്റ കുടുംബം ആത്മഹത്യയിൽ അഭയം തേടാൻ തീരുമാനിക്കുന്നു.
തുടർന്നു വായിക്കുക...

പാതിരാവിലെ കഞ്ഞി...

വാതിൽക്കൽ ഓടിയെത്തിയ നിമ്മി വാതിൽ തുറക്കുന്നതിനു മുൻപ് ഒരു നിമിഷം തിരിഞ്ഞു നിന്നു. ആകാംക്ഷയോടെ തന്നെ നോക്കിയിരിക്കുന്ന അമ്മയും ചേച്ചിയും..!
കുറച്ചൊരു പരിഭ്രാന്തിയിൽ തന്നെയാണ് ഇരുവരും...!
വാതിൽ തുറക്കാനുള്ള നിമ്മിയുടെ ശ്രമത്തെ അവർ തടഞ്ഞില്ല.
കാറ്റു പിടിച്ച മഴയുടെ ഇരമ്പൽ ശക്തമായി...
അവൾ ധൈര്യത്തോടെ തന്നെ വാതിൽ തുറന്നു.
ഇരുട്ടിലേക്കവൾ ഒരു നിമിഷം ശ്രദ്ധിച്ചിട്ടാണ് കയ്യെത്തിച്ച് പുറത്തെ വരാന്തയിലെ ലൈറ്റിട്ടത്. ലൈറ്റ് വീണതും നടക്കല്ലിനോട് ചേർന്ന തൂണിൽ ചാരിയിരുന്ന ആൾ പെട്ടെന്നു തിരിഞ്ഞു നോക്കി. നിമ്മിയെ കണ്ടതും അയാൾ എഴുന്നേറ്റു.
“മഴ മാറിയാൽ ഞാൻ പൊയ്ക്കോളാം മോളെ... നിങ്ങൾ കിടന്നോളു...”
അതും പറഞ്ഞയാൾ സാവധാനം അവിടെത്തന്നെ ഇരുന്നു. അയാൾ സ്വൽ‌പ്പം അവശനാണെന്ന് അയാളുടെ പ്രകൃതത്തിൽ നിന്നും നിമ്മി ഊഹിച്ചു.

അവൾ വാതിൽ തുറന്നിട്ടു തന്നെ അമ്മയുടെ അടുത്തേക്കു വന്നു. കുനിഞ്ഞിരുന്നിട്ട് പറഞ്ഞു.
“ അയാളെ അകത്തേക്ക് വിളിക്കട്ടെ അമ്മേ... വയസ്സായ ആളാ...”
അതുവരെ അമ്മയുടെ മടിയിൽ തലവച്ച് കിടന്ന് കരഞ്ഞിരുന്ന നിമ്മിയായിരുന്നില്ല അപ്പോൾ...!
മുഖം പ്രസന്നമായിരുന്നു...!
അമ്മ മറുപടിയൊന്നും പറഞ്ഞില്ല. എങ്കിലും നിമ്മി എഴുന്നേറ്റ് വീണ്ടും വാതിലിനടുത്തെത്തി. തിണ്ണയിൽ തലയും ചാരി പുറത്തെ ഇരുട്ടിലേക്ക് നോക്കിയിരിക്കുന്ന അയാളെ നിമ്മി വിളിച്ചു.
“അമ്മാവാ... അകത്തേക്കു വരൂ... പുറത്തെ കാറ്റടി കൊള്ളണ്ട...”
“വേണ്ട മോളെ.. ഞാൻ വന്നിരുന്ന് നിങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്തണ്ട. നിങ്ങൾ കിടന്നോളു... മഴ മാറിയാൽ ഞാനങ്ങു പോകും...”
“ ഇതിലേ എവിടെപ്പോകാനാ...?”
അങ്ങനെയൊരു ചോദ്യം മനസ്സിലുണ്ടായിരുന്നില്ല.
അറിയാതെ ചോദിച്ചു പോയതാണ്. കാരണം അതിലെ ആരും ഇപ്പോൾ വഴി നടക്കാറില്ല. കുറച്ചപ്പുറത്ത് കുളിക്കടവിൽ പാലം‌പണി നടക്കുന്നതുകൊണ്ട് വഴി തിരിച്ചു വിട്ടിരിക്കുകയാണ്. പഴയതു പോലെ കടത്തുകാരൻ കണാരേട്ടനും ഈ നേരത്ത് അവിടെ കാണില്ല.

നിമ്മിയുടെ ചോദ്യം ഒരു നിമിഷം അയാളെ സ്തപ്തനാക്കി...!
താൻ എങ്ങോട്ടാണ് പോകുന്നത്...?
നടന്നു നടന്ന് എവിടെയോ എത്തിയിരിക്കുന്നു. അയാളിൽ നിന്നും മറുപടിയില്ലാത്തതുകൊണ്ട് അവൾ വീണ്ടും ക്ഷണിച്ചു.
“വരൂ.. അകത്തേക്കു വരൂ... ഈ കാറ്റടികൊണ്ട് വല്ല പനിയും പിടിക്കണ്ട..”
തന്റെ ആരുമല്ലെങ്കിൽ പോലും ഹൃദയ തന്ത്രികളിൽ എവിടെയോ കൊളുത്തിയിരിക്കുന്നു ആ വാക്കുകൾ...!
ഒരു പരിചയവും ഇല്ലാത്ത ഒരാളോട് ഇത്ര സ്നേഹത്തോടെയുള്ള നിമ്മിയുടെ ആ വിളി അമ്മയേയും ഗൌരിയേയും ഒരു നിമിഷം പരസ്പ്പരം നോക്കാൻ പ്രേരിപ്പിച്ചു. പരിചയമുള്ളവരോട് പോലും ഒരകലം സൂക്ഷിച്ച് പെരുമാറാറുള്ള നിമ്മിക്കെന്തു പറ്റിയെന്ന് രണ്ടു പേരും ഒരുപോലെ ചിന്തിച്ചു.

അവൾ വീണ്ടും അയാളെ ക്ഷണിച്ചു. ഇത്തവണ അയാൽ എഴുന്നേറ്റ് രണ്ടടി വച്ചിട്ട് ഒന്നു സംശയിച്ചു നിന്നു. അതു മനസ്സിലാക്കിയിട്ടെന്നോണം അവൾ വീണ്ടൂം പറഞ്ഞു.
“കാറ്റടി അകത്തേക്കു കേറണു... വേഗം വരൂ....”
അയാൾ സാവധാനം അകത്തേക്കു കയറിയതും നിമ്മി വാതിൽ ചേർത്തടച്ച് സാക്ഷയിട്ടു. പിന്നെ തിരിഞ്ഞു നടന്ന് പഴയ സ്ഥലത്തു വന്നിരുന്നു. അയാൾ പരിസരം ഒന്നു വീക്ഷിച്ചിട്ട് അവരുടെ അടുത്തു വന്ന് അവരോടൊപ്പം നിലത്തിരുന്നു. അപ്പോഴേക്കും മൂക്കിൽ ഒരു വാട അടിച്ചത് അയാളുടെ ശ്രദ്ധയിൽ പെട്ടിരുന്നു. അയാൾ നാലു പാടും നോക്കിയെങ്കിലും ഒന്നും മനസ്സിലായില്ല. അപ്പോഴേക്കും നിമ്മി അമ്മയേയും ചേച്ചിയേയും ചൂണ്ടി പറഞ്ഞു.
“ ഇത് അമ്മ., ഇത്.. ന്റെ ചേച്ചി..”
അയാൾ രണ്ടു പേരേയും നോക്കി ഒന്നു പുഞ്ചിരിച്ചു. ആ പുഞ്ചിരിക്ക് യാതൊരു തിളക്കവുമില്ലായിരുന്നു.

എല്ലാവരും അയാളെത്തന്നെ ശ്രദ്ധിക്കുകയായിരുന്നു...
നടന്നു ക്ഷീണിച്ച, ഏറെ നാളായി പട്ടിണി കിടന്ന ഒരു പാവം വയസ്സനെപ്പോലെ തോന്നി. താടി വടിച്ചിട്ട് മാസങ്ങളായിക്കാണും. മുഷിഞ്ഞ വസ്ത്രങ്ങൾ. നല്ല വണ്ണം നനഞ്ഞിരിക്കുന്നു. പത്തറുപത്തഞ്ചു വയസ്സു കാണുമായിരിക്കും. അമ്മ മനസ്സിൽ കണ്ടു. കുറച്ചു കഴിഞ്ഞ് അമ്മ ചോദിച്ചു.
“എവിടേക്കാ പോണേ...? ഇവിടെ ഇതിനു മുൻപൊന്നും കണ്ടിട്ടില്ലല്ലൊ...?”
അയാൾ ഇത്തിരി ഉമിനീരിനായി ഒരു നിമിഷമെടുത്തിട്ട് പറഞ്ഞു.
“ഞാൻ ഇവിടത്തുകാരനല്ല... ജീവിത വഴിയിൽ ഒറ്റപ്പെട്ടു പോയതു കൊണ്ട്...!?”
പിന്നെ അയാൾക്ക് തൊണ്ടയിൽ സങ്കടം വന്നു  മുട്ടിയ പോലെ ഒന്നു നിറുത്തി. സ്വൽ‌പ്പ സമയത്തിനു ശേഷം അയാൾ തുടർന്നു.
“ഇന്ന് ഒത്തിരി നടന്നു. എവിടേക്കെന്നറിയാതെ നടന്നു... പട്ടണത്തിലായിരുന്നു ഇന്നലെവരെ... ഭക്ഷണമൊന്നും കഴിക്കാൻ കിട്ടിയില്ല. വീടുകളിൽ കയറി ചോദിക്കാൻ മെനക്കെട്ടില്ല.
ഇന്നത്തെ ദിവസം എനിക്ക് മറക്കാനാവില്ല....!
എന്തിനെന്നറിയാതെ വല്ലാത്തൊരു ശ്വാസം മുട്ടൽ...!
എന്തിനോടൊക്കെയോ, ആരോടൊക്കെയോ, അതോ എന്നോടു തന്നെയോ   ഉള്ള ദ്വേഷ്യം ഇന്നെന്റെ കൂടെ ഉണ്ടായിരുന്നു...”
പിന്നെ അയാൾ തല കുനിച്ചു പിടിച്ചിരുന്നു....

അയാൾ ഇന്നു ഭക്ഷണം കഴിച്ചിട്ടില്ലെന്ന തിരിച്ചറിവ് മൂന്നു പേർക്കും സങ്കടമായി. അമ്മക്കു പിറകിലെ വിഷച്ചോറ് നിറച്ച പാത്രത്തിലേക്ക് മൂന്നു പേരും നോക്കി. അയാളുടെ കൺ‌വെട്ടത്തു നിന്നും അമ്മ അതെടുത്ത് കട്ടിലിന്റെ അടിയിലേക്ക് മാറ്റിവച്ചു. അയാൾ വീണ്ടും തല ഉയർത്തി മണം പിടിക്കുന്നതു പോലെ അവിടെയാകെ പരുതി. അപ്പോഴാണ് കട്ടിലിന്റെ അടിയിലിരിക്കുന്ന ചോറ് പാത്രം കണ്ണിൽ പെട്ടത്. അയാൾ ചോദിച്ചു.
“നിങ്ങൾ ഊണു കഴിക്കായിരുന്നൂല്ലെ...? ഞാൻ വന്നതു കൊണ്ട് നിറുത്തിയതായിരിക്കും... ” അതും പറഞ്ഞ് അയൾ മൂന്നു പേരേയും മാറി മാറി നോക്കി. പിന്നെ ചോദിച്ചു.
“ഒരു പിടി എനിക്കൂടെ തരോ....? ഇന്ന് ഒരു പിടി ചോറ് കഴിച്ചിട്ടില്ല...! പിന്നെ എവിടേക്കെന്നില്ലാത്ത ധൃതി പിടിച്ച നടപ്പും...!? ”
അതും പറഞ്ഞയാൾ ആ ചോറുപാത്രത്തിലേക്ക് ആർത്തിയോടെ നോക്കി.  ഗൌരി അതെടുത്ത്    തന്റെ പിറകിലേക്ക് മാറ്റി വച്ചത് അയാൾ കണ്ടു. അത് മനസ്സിലാക്കിയ ഗൌരി ഒരു ഭീതിയോടെ എല്ലാവരേയും നോക്കി. പെട്ടെന്ന് അമ്മ എഴുന്നേറ്റിട്ട് പറഞ്ഞു.
“ഞാൻ കുറച്ച് കഞ്ഞിയുണ്ടാക്കാം... ആ ചോറ് കഴിക്കണ്ട...”
അപ്പോഴേക്കും ചോറു പാത്രമെടുത്ത് അമ്മയുടെ കയ്യിൽ കൊടുത്തു ഗൌരി.

തന്റെ തലക്കു മുകളിലൂടെ ആ ചോറുപാത്രം ഗൌരി അമ്മക്കു കൈമാറിയപ്പോൾ അനുഭവപ്പെട്ട ഗന്ധം അയാൾ തിരിച്ചറിഞ്ഞിട്ടെന്നോണം, പെട്ടെന്ന് ആ പാത്രത്തിൽ കയറിപ്പിടിച്ചു. പാത്രം മൂക്കിന്റെ തുമ്പിൽ കൊണ്ടുവന്ന് മണപ്പിച്ചിട്ട് ഒരു ഭീതിയോടെ മൂന്നു പേരേയും മാറി മാറി നോക്കി. അമ്മയിരുന്നതിന്റെ പിറകിലിരുന്ന വിഷക്കുപ്പി അപ്പോഴാണ് അയാളുടെ കണ്ണിൽ പെട്ടത്. അതെടുത്ത് അതിന്റെ പേരു വായിച്ചിട്ട് അവരെ ഒന്നു കൂടി നോക്കി.  മൂവരും ഒന്നും ശബ്ദിക്കാൻ കഴിയാതെ, എന്തോ കഠിനമായ തെറ്റു ചെയ്ത, ഭീതി നിറഞ്ഞ മുഖത്തോടെ അയാളെ നോക്കിയിരുന്നു....!
എല്ലാം അയാൾ ഊഹിച്ചു കഴിഞ്ഞിരുന്നു....!

അയാൾ ഒന്നും ശബ്ദിച്ചില്ല. എഴുന്നേറ്റ് വാതിൽ തുറന്ന് മുൻ‌വശത്തെ വരാന്തയിലേക്ക് ഇറങ്ങി. എന്നിട്ട് മുറ്റത്തിറങ്ങി  മഴ നനഞ്ഞ് റോഡിന്റെ അപ്പുറത്ത് ചെന്ന് കയ്യിലിരുന്ന പാത്രത്തിലെ ചോറ് നെൽക്കണ്ടത്തിലേക്ക് തൂവിയെറിഞ്ഞു. അതോടോപ്പം വിഷക്കുപ്പിയും കണ്ടത്തിലേക്ക് വലിച്ചെറിഞ്ഞു. തിരിച്ച് ഇറയത്ത് കയറി നിന്ന് ഓടിൻ പുറത്തു നിന്നും ഒഴുകി വരുന്ന എറവെള്ളത്തിൽ പാത്രം കഴുകി. അകത്ത് വാതിൽക്കൽ നിമ്മി നിന്നിരുന്നു....
കരയാൻ വിങ്ങി നിന്ന മുഖത്തോടെ നിമ്മി പാത്രം വാങ്ങി തിരിഞ്ഞു നടന്നു.

അയാൾ പഴയ സ്ഥലത്തു തന്നെ പോയി  നിലത്തിരുന്നു.  ഗൌരി അയാളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അമ്മ അടുക്കളയിലേക്ക് പോയിരുന്നു ഇതിനകം. അയാൾ ചോദിച്ചു.
“മോളുടെ പേരെന്താ..?”
“ഗൌരി..”
അപ്പോഴേക്കും നിമ്മി അടുക്കളയിൽ നിന്നും വന്ന് ഗൌരിയുടെ അടുത്തിരുന്നു. നിമ്മിയോടായി
ചോദിച്ചു.
“മോളുടെ പേരോ..?”
“ഞാൻ  നിമ്മി..”
“അമ്മാവന്റെ പേരോ...?” ഗൌരിയാണത് ചോദിച്ചത്.
“ ഞാൻ മാധവൻ..”
പിന്നെ ആർക്കും ഒന്നും ചോദിക്കാനും പറയാനും ഇല്ലാത്തതു പോലെ നിശ്ശബ്ദമായിരുന്നു. കാലുകൾ നിവർത്തി വച്ച് മുട്ടുകാൽ തടവിക്കൊണ്ടിരുന്നു മാധവൻ. ഇന്നത്തെ നീണ്ട നടപ്പിൽ കാൽ തളർന്നു പോയിരിക്കുന്നു. അപ്പോഴാണ് അയാൾ ധരിച്ചിരിക്കുന്നത് മുഴുവൻ നനഞ്ഞു കുതിർന്നിരിക്കുകയാണല്ലോന്ന് രണ്ടു പേരും ശ്രദ്ധിച്ചത്. അഛന്റെ പഴയ ഷർട്ടും ലുങ്കിയുമെടുത്ത് കൊടുത്തിട്ട് നിമ്മി പറഞ്ഞു.
“ആ ഉടുപ്പൊക്കെ മാറിക്കോളൂ... ദ്  ഞങ്ങടെ അഛന്റെയാ...”

അയാൾ അതും വാങ്ങി ഇറയത്തിറങ്ങി. നനഞ്ഞത് പിഴിഞ്ഞ് വരാന്തയിൽ തന്നെ ഉണങ്ങാനിട്ടു.
കുറച്ചു കഴിഞ്ഞപ്പോഴേക്കും അമ്മ കഞ്ഞിയുമായി വന്നു....
നാലു പാത്രങ്ങളും മുന്നിൽ നിരത്തി.... 
തൊട്ടടുത്ത് വന്നിരുന്ന് പാത്രങ്ങളിൽ കഞ്ഞി വിളമ്പി...
കഞ്ഞിയിൽ മോരും അച്ചാറും കലക്കിയിരുന്നു...
ആരും ഒന്നും ശബ്ദിച്ചില്ല. മൂകമായിരുന്ന് എല്ലാവരും കഞ്ഞി കഴിച്ചു. ആ കഞ്ഞിക്ക് അതുവരെ അനുഭവിച്ചിട്ടില്ലാത്ത സ്വാദുണ്ടായിരുന്നുവെന്ന് മാധവൻ പറഞ്ഞത് മൂവരും തലകുലുക്കി സമ്മതിച്ചു...!!.

മഴ അപ്പോഴും ശക്തമായി പെയ്യുന്നുണ്ടായിരുന്നു...
പാത്രങ്ങളൊക്കെ കഴുകി വച്ച് നിമ്മിയും അമ്മയും കട്ടിലിന്റെ അടുത്ത് പഴയതു പോലെ വന്നിരുന്നു. ഗൌരിക്ക്  മുഖം കഴുകാനും മറ്റും നിമ്മി സഹായിക്കുന്നതു കണ്ടപ്പോൾ മാധവന് എന്തോ ഒരു സംശയം തോന്നാതിരുന്നില്ല. എങ്കിലും ചോദിച്ചില്ല. എല്ലാവരും വന്ന് വട്ടത്തിലിരിക്കുമ്പോഴാണ് മാധവൻ ഗൌരിയേ ചൂണ്ടി ചോദിക്കുന്നത്.
“ഈ കുട്ടിയ്ക്ക്...?”
അത്രയുമായപ്പോൾ നിറുത്തി. എന്നിട്ട് മറ്റുള്ളവരുടെ മുഖങ്ങളിൽ നിന്നും ഉത്തരം വായിച്ചെടുക്കാൻ ഒരു ശ്രമം നടത്തി. അതു കണ്ട് ഇടക്കു കയറി നിമ്മിയാണ് പറഞ്ഞത്.
“ചേച്ചിക്ക് രണ്ടു കാലിനും സ്വാധീനമില്ല. ഒൻ‌പതാം ക്ലാസ്സിൽ പഠിക്കുമ്പോൾ തളർന്നതാ....”
അവിടന്നു തുടങ്ങിയ ആ സംഭാഷണം ഇതു വരെയുള്ള അവരുടെ ജീവിതകഥയായിരുന്നു. ആത്മഹത്യയിൽ അഭയം തേടാൻ തുടങ്ങിയിടത്ത് മാധവൻ വന്ന കാരണം, അത്  പരാജയപ്പെട്ടിടം വരെ അമ്മയും നിമ്മിയും ഗൌരിയും കൂടി പറഞ്ഞവസാനിപ്പിച്ചു....

അപ്പോഴേക്കും മുജ്ജന്മ ബന്ധം പോലെ ഒരടുപ്പം മാധവനുമായി അവർക്ക് തോന്നിത്തുടങ്ങിയിരുന്നു...
എല്ലാം തുറന്നു പറയാൻ പറ്റിയ ഒരാളായി മാധവനെ അവർ കണ്ടെങ്കിൽ, മുങ്ങിത്താഴാൻ പോകുന്ന  ഈ വീട്ടിലേക്ക് എത്തിപ്പെടാനായിരുന്നോ താനും ഇന്നത്തെ ദിവസം ഈ നടപ്പത്രയും നടന്നതെന്നത് മാധവനേയും അത്ഭുതപ്പെടുത്തി....!!!
നര കയറിയ തന്റെ താടിയിൽ തടവിക്കൊണ്ടിരുന്ന മാധവന്റെ മനസ്സിൽ അപ്പോൾ എന്തായിരുന്നുവെന്ന് ആർക്കറിയാം.....!!??

തുടരും....

Tuesday 1 May 2012

നീണ്ട കഥ.



മഴയിലൊരു വിരുന്നുകാരൻ



“എനിക്ക് സങ്കടോന്നൂല്ല അമ്മെ...”
കട്ടിലിന്റെ തലയ്ക്കൽ ചാരിവച്ച തലയിണയിൽ ചാരിയിരുന്നു കൊണ്ട് ഗൌരി അത് പറഞ്ഞത് ധാരയായി ഒഴുകുന്ന കണ്ണീരോടെയാണ്.
“പിന്നെ നീ കരയുന്നതെന്തിന്...?” താഴെ കട്ടിലിൽ ചാരി ഇരുന്നു കൊണ്ട്  കരഞ്ഞു വീർത്ത മുഖവുമായിരിക്കുന്ന അമ്മ അതും പറഞ്ഞ് വിങ്ങിപ്പൊട്ടി.
“ആ പണ്ടാറക്കാലന്മാര് നശിച്ചു പോകത്തേയുള്ളു.” അനിയത്തി നിർമ്മലയുടെ ദ്വേഷ്യം മുഴുവൻ ബാങ്കുകാരോടായിരുന്നു.
“നീ അവരെ എന്തിനാ പറയണെ..? മേടിച്ചാ കൊടുക്കാത്തേന് നമ്മളെത്തന്നെ പറഞ്ഞാ മതി..”
ഗൌരിക്ക് എല്ലാത്തിനോടും ഒരു മിതവാദി സമീപനമാണ്. ശത്രുക്കളോടു പോലും അവൾക്ക് വിദ്വേഷമില്ല. അനിയത്തി നിർമ്മലയെന്ന  ‘നിമ്മി’യെ ജിവനാണ്. വണ്ടിയിലിരുത്തി  മുറ്റത്തൊക്കെ കൊണ്ടു നടക്കുന്നത് അവളാണ്.
“എങ്ങനെ കൊടുത്തുതീർക്കാനാ... ഇക്കാലമത്രയും ചിലവു മാത്രമല്ലെ ഉണ്ടായുള്ളു. കിട്ടുന്നതിനേക്കാൾ കൂടുതൽ ചിലവു ചെയ്തിട്ടും എന്റെ മോള് രക്ഷപ്പെട്ടതുമില്ല.”
ഗൌരിയുടെ  സ്വാധീനമില്ലാത്ത കാലുകൾ തടവിക്കൊണ്ട് അമ്മ ആരോടെന്നില്ലാതെ പറഞ്ഞ്  മൌനം പൂണ്ടു.
ആ മനസ്സ് പഴയ സംഭവങ്ങളെല്ലാം ഒരു സിനിമാക്കഥ പോലെ നേരിൽ ഒന്നു കൂടി കണ്ടു.

പത്തു വർഷം മുൻപ്  ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഗൌരിയുടെ  കാലിന് അസുഖം വന്നത്. അന്ന് സ്കൂളിൽ നിന്നും എടുത്താണ് ആശുപത്രിയിലേക്ക് കൊണ്ടു പോയത്. പിന്നീടിന്നുവരെ ആ കാലുകൾ കൊണ്ട് നടക്കാൻ ഗൌരിക്ക് കഴിഞ്ഞില്ല. അവളുടെ അഛൻ ആശുപത്രികളായ ആശുപത്രികൾ മുഴുവൻ മകളേയും കൊണ്ട് നടന്നു. കയ്യിലുണ്ടായിരുന്നതും വിറ്റുപെറുക്കിയും ഒക്കെ ചികിത്സിച്ചിട്ടും മതിയാകാതെയാണ് വീടും പറമ്പും പണയപ്പെടുത്തിയത്. എന്നിട്ടും ഗുണമൊന്നും ഉണ്ടായില്ല. വായ്പ്പയെടുത്തതിനു ശേഷം ഒരു മാസത്തവണ പോലും തിരിച്ചടക്കാൻ കഴിഞ്ഞില്ല. മകളേയും കൊണ്ട് നടന്നതിനാൽ ജോലിക്കു പോകാൻ കഴിയാതെ ഒരു കടയിലെ കണക്കെഴുത്തുകാരനായിരുന്ന അദ്ദേഹത്തിന്റെ ജോലിയും   നഷ്ടപ്പെട്ടിരുന്നു.  നിരാശനായ അദ്ദേഹം അവസാന അഭയമെന്ന നിലയിലാണ് അമ്പലങ്ങളായ അമ്പലങ്ങൾ മുഴുവൻ കൊണ്ടു നടന്നത്. പിന്നെ  മന്ത്രവാദം. ഒന്നിനും മോളെ എഴുന്നേറ്റു നടത്തിക്കാനായില്ല. തന്റെ നിർബ്ബന്ധത്തിനു വഴങ്ങിയാണ്  ജ്യോത്സ്യന്റെ അടുത്തു പോയത്. അയാളാണ് ഇന്നത്തെ അവസ്ഥയിലേക്ക് ഞങ്ങളെ തള്ളിയിട്ടത്.

ഗൌരിക്ക് ചൊവ്വാ ദോഷമുണ്ടെന്നും വിവാഹം കഴിഞ്ഞ് മൂന്നു മാസത്തിനുള്ളിൽ വിധവയാകുമെന്ന ജ്യോത്സ്യവിധി അദ്ദേഹത്തിന്റെ ഹൃദയത്തെ തകർത്തു കളഞ്ഞു. അതിനു ശേഷമാണ് കുനിന്മേൽ കുരുവെന്ന പോലെ ബാങ്കിന്റെ ജപ്തി നോട്ടീസ്സ് വന്നത്. അതോടെ പൂർണ്ണമായും തകർന്നു പോയ അദ്ദേഹം ഒറ്റക്കു രക്ഷപ്പെട്ടത് കുടുംബത്തിന്റെ നട്ടെല്ലു തകർത്തു...!!
അതൊരു ആത്മഹത്യയായിരുന്നില്ല. ഹൃദയ സ്തംഭനമായിരുന്നു. അതോടെ ബന്ധുക്കളും കയ്യൊഴിഞ്ഞു. 

രണ്ടു കാലും തളർന്ന ഗൌരിയേയും, സാമ്പത്തിക പരാധീനത കാരണം പഠിത്തം അവസാനിപ്പിച്ച  നിർമ്മലയേയും  കൊണ്ട്  ഈ അമ്മ എന്തു ചെയ്യാൻ...?
ഒരു തേങ്ങിക്കരച്ചിലിലാണ് ആ ചിന്തകൾ അവസാനിച്ചത്..
അമ്മയെ ആശ്വസിപ്പിക്കാനായി മക്കൾ രണ്ടു പേരും അമ്മയെ ചേർത്തു പിടിച്ചെങ്കിലും, അവർക്കും അമ്മയോടൊപ്പം കൂടാനെ കഴിഞ്ഞുള്ളു.

പട്ടിണി കിടക്കാതിരിക്കാൻ നിമ്മി  ഒരു ജോലിക്ക് ശ്രമിച്ചിരുന്നു. അടുത്ത പട്ടണത്തിലെ തുണിക്കടയിൽ സെയിത്സ് ഗേൾ ആയി പോയിരുന്നു. കിട്ടുന്ന കാശ് വണ്ടിക്കാശിനു പോലും തികയില്ല. പട്ടണത്തിൽ താമസിക്കാൻ അമ്മ സമ്മതിച്ചതുമില്ല. 
പരസഹായമില്ലാതെ ഒന്നും ചെയ്യാൻ കഴിയാതെ  കിടക്കുന്ന ഗൌരിക്ക് ഏതു  കാര്യത്തിനും അമ്മയില്ലാതെ പറ്റില്ല. അതുകൊണ്ട് ആരുടെയെങ്കിലും അടുക്കളപ്പണിക്കു പോലും പോകാൻ അമ്മക്കും കഴിഞ്ഞില്ല.

ബാങ്കിൽ നിന്നും ഉദ്യോഗസ്ഥർ വന്ന് ഒരാഴ്ച്ചുക്കുള്ളിൽ ജപ്തിയുണ്ടാകുമെന്നും, ജപ്തി കൂടാതെ കഴിക്കണമെങ്കിൽ എത്രയും വേഗം കുറച്ചു രൂപ ബാങ്കിലടച്ചേ തീരുവെന്നും ഓർമ്മപ്പെടുത്തിയിരുന്നു. അതിനും നിവർത്തിയില്ലാതെ വന്നപ്പോഴാണ് സ്ഥലം വിൽക്കുന്നതിനെക്കുറിച്ച് അവരോടു തന്നെ ചോദിച്ചത്. ഇതു വിറ്റാലും പലിശയും പലിശയുടെ പലിശയുമായിക്കഴിഞ്ഞ കടം തീർക്കാനുള്ള വക കിട്ടില്ലെന്നു തിർത്തു പറഞ്ഞത് അവരെ  തളർത്തി.

എല്ലാ വഴികളും അടഞ്ഞുവെന്നു തോന്നിയ ആ രാത്രിയിലാണ് അവർ ആ തീരുമാനമെടുത്തത്. അമ്മ പറഞ്ഞു.
“ഇനീപ്പൊ.. ഇതു വിറ്റ് കടം വീട്ടിയാലും നമ്മളെങ്ങോട്ടു പോകും മക്കളെ...?”
“ഇതു വിറ്റാലും കടം തീരില്ലെന്നല്ലെ അവരു പറഞ്ഞത്...?”
നിർമ്മല അമ്മയുടെ മടിയിൽ തലവച്ചു കൊണ്ട് പറഞ്ഞു.
“എന്താമ്മെ നമ്മടെ ജീവിതം ഇങ്ങനെ ആയിപ്പോയത്...?”
കട്ടിലിൽ  ചാരിയിരിക്കുന്ന അമ്മയുടെ തലമുടിയിൽ വിരലുകൾ കോർത്തു കൊണ്ട് ഗൌരി പറഞ്ഞു. അമ്മയുടെ പനങ്കുല പോലത്തെ ഈ മുടി കണ്ടിട്ടാണത്രെ അഛൻ കെട്ടിയതെന്ന് ഒരു നിമിഷം അവളുടെ മനസ്സിലൂടെ കടന്നു പോയി.
“എന്തെങ്കിലും അടുക്കളപ്പണിയെടുത്ത് ജീവിക്കാന്നു വച്ചാലും ഗൌരിമോളെ എന്തു ചെയ്യും...?”
 അത് ഗൌരിക്കും അറിയാം. താൻ കാരണമാണ് കുടുംബത്തിന് ഈ ഗതി വന്നതെന്ന് അവൾ ഉറച്ചു വിശ്വസിക്കുന്നു. തന്റേത് ഒരു നാശം പിടിച്ച ജന്മമാണ്. ഇതിൽ നിന്നും എങ്ങനെ രക്ഷപ്പെടാമെന്നും തന്റെ കുടുംബത്തെ എങ്ങനെ രക്ഷപ്പെടുത്താമെന്നും പലപ്പൊഴും അവൾ ചിന്തിച്ചിട്ടുണ്ട്. അതിനും മറ്റൊരാളുടെ സഹായം വേണ്ടിവരുമെന്ന അവസ്ഥ അവളെ നിസ്സഹായനാക്കി.

അതു കൊണ്ടാണ് അമ്മയുടെ ആ നിർദ്ദേശം വന്നപ്പോൾ രണ്ടും കയ്യും നിട്ടി സ്വീകരിച്ചത്.
“എന്റെ മക്കളെ... അമ്മക്കിനി ജിവിക്കണോന്നില്ല. പക്ഷെ, നിങ്ങളെ തനിച്ചാക്കി അമ്മക്ക് പോകാനും വയ്യ....!” 
ഹൃദയം തകർന്നു പറഞ്ഞ അമ്മയുടെ വാക്കുകൾ നിമ്മിയെ സ്തപ്തയാക്കിയെങ്കിലും  ഗൌരി പറഞ്ഞു.
“ഞാൻ റെഡിയാ അമ്മെ...! എന്നേ ഞാനതിനു തെയ്യാറായതാ.. ഒറ്റക്കു ഒന്നിനും കഴിയാത്തോണ്ടാ.. !!”  
ഗൌരിയുടെ മറുപടി കേട്ട് അമ്മയും ഞെട്ടി. ഒരു മരണം അവളും  ആഗ്രഹിച്ചിരുന്നോ..?
ഗൌരി തുടർന്നു. 
“പക്ഷെ, നിമ്മീനെ വേണ്ടാമ്മെ... അവളെങ്കിലും രക്ഷപ്പെടണം...!”
അതു കേട്ട് ചാടി എഴുന്നേറ്റ നിമ്മി പറഞ്ഞു.
“ വേണ്ടാ... നിങ്ങളില്ലാതെ എനിക്ക് ജീവിക്കണ്ടാ.. എനിക്കു ജീവിക്കണ്ടാ...!”
വളരെ ആവേശത്തോടെ നിമ്മി അതും പറഞ്ഞ് അമ്മയുടെ മടിയിലേക്ക് വീണ് പൊട്ടിക്കരഞ്ഞു. അതു കേട്ട് അമ്മ പറഞ്ഞു.
“ജീവിക്കാനാണെങ്കിലും മരിക്കാനാണെങ്കിലും നമ്മളൊരുമിച്ചെയുള്ളു...! മറ്റുള്ളോർക്ക് കടിച്ചു കീറാനായി എന്റെ മക്കളെ വിട്ടുകൊടുക്കില്ല ഞാൻ..!”
അമ്മയുടെ കൈ പിടിച്ച് മുത്തം കൊടുത്ത് ഗൌരി വിങ്ങിവിങ്ങിക്കരഞ്ഞു. മടിയിൽ കിടക്കുന്ന നിമ്മിയുടെ തലയിൽ വെറുതെ കോതിക്കൊണ്ട് അമ്മ കണ്ണീരൊഴുക്കി....
ആർക്കും ആരേയും സമാധാനിപ്പിക്കാൻ കഴിയാത്ത അവസ്ഥ....
ഒരു രക്ഷാകവചം അവരുടെ മുന്നിൽ തുറന്നില്ല....

പിറ്റേദിവസം അമ്മ നെൽ‌പ്പാടത്തിന്റെ അരികിലെ വരമ്പിലൂടെ അന്വേഷിച്ചു നടന്നു. അമ്മക്കറിയാമായിരുന്നു കർഷകർ നെല്ലിനടിക്കുന്ന മരുന്ന് കൈതക്കാടുകൾക്കിടയിൽ ഒളിപ്പിച്ചു വക്കാറുള്ളത്.  അന്വേഷണത്തിലൊടുവിൽ രണ്ടു കുപ്പികൾ കിട്ടി.  പൊട്ടിക്കാത്ത ഒരു കുപ്പിയും, പൊട്ടിച്ച് വളരെ കുറച്ച് മാത്രമെടുത്ത ഒരു കുപ്പിയും. രണ്ടുമെടുത്ത് സാരിയിൽ ഒളിപ്പിച്ച് വീട്ടിലെത്തി. അടുക്കളയിൽ കൊണ്ടുവച്ച നേരം നിമ്മിയെടുത്ത് നോക്കി. പിന്നെ ഒന്നു മണത്തു നോക്കി മൂക്കു ചുളിച്ചു. 

പിന്നെ രാത്രിയാവാൻ കാത്തിരുന്നു....
സന്ധ്യ ആയതോടെ ആകാശം മേഘാവൃതമായിത്തുടങ്ങി....
ഇരുട്ടു വീണതും പതുക്കെ മഴ ചാറാൻ തുടങ്ങി.  ഇന്ന് തങ്ങളുടെ അവസാനദിവസമാണെന്ന് മൂന്നു പേരും മനസ്സാൽ തന്നെ തീരുമാനമെടുത്തിരുന്നതു കൊണ്ട് ആർക്കും വേവലാതിയൊന്നും ഇല്ലായിരുന്നു....
പോകുന്നതിനു മുൻപ് എന്തെങ്കിലും ചെയ്തുവക്കേണ്ടതുണ്ടോന്ന് മൂന്നു പേരും ആലോചിച്ചു നോക്കി. തങ്ങൾ ജീവിച്ചാലും മരിച്ചാലും ഇതെല്ലാം ബാങ്കുകാരു കൊണ്ടു പോകും. അതുകൊണ്ട് ഒന്നും ചെയ്യേണ്ടതില്ല. അഛൻ മരിച്ചതിനു ശേഷം ഒന്നു തിരിഞ്ഞു പോലും നോക്കാത്ത ബന്ധുക്കൾക്ക്...? 
അടുത്തു  ഇടപഴകിപ്പോയാൽ എന്തെങ്കിലും സഹായം ചെയ്യേണ്ടി വരുമെന്നു പേടിച്ച് തിരിഞ്ഞു നോക്കാത്തവരെക്കുറിച്ച് എന്തു ചിന്തിക്കാൻ... ?
ഇല്ല ഒരാളു പോലുമില്ല ആശ്വാസത്തോടെ ഒന്നോർക്കാൻ...!

അയൽവക്കത്തെ കുസുമേച്ചിയേയും നാരായണി വല്ലിമ്മയേയും ഒർമ്മ വന്നു നിമ്മിയുടെ മനസ്സിൽ.  വല്ലപ്പോഴും പുറം ലോകവുമായുള്ള ബന്ധം അവരിലൂടെയായിരുന്നു.  തങ്ങളുടെ മരണത്തെക്കുറിച്ച് അറിയുമ്പോൾ നാരായണി വല്ലിമ്മ കുശുമ്പി ആണെങ്കിലും വാവിട്ട് കരഞ്ഞേക്കാം. പക്ഷേ കുസുമേച്ചി കരയില്ല..! ഇതല്ലാതെ മറ്റൊരു വഴി ഞങ്ങളുടെ മുന്നിൽ ഇല്ലാന്ന്, ഗൾഫിൽ ഭർത്താവിനൊപ്പം കഴിയുന്ന കുസുമേച്ചിക്ക് മനസ്സിലാകും.... 
വീണ്ടും മഴ ശക്തമാകാൻ  തുടങ്ങി. ആരും അത്താഴമൊന്നും കഴിച്ചില്ല. വിശപ്പെല്ലാം കെട്ടുപോയിരുന്നു...

അത്താഴത്തിനുള്ള ചോറ് ഒരു പ്ലേറ്റിലാക്കി അമ്മ കട്ടിലിന്റെ അടുത്ത് കൊണ്ടു വച്ചു....
ഗൌരിയെ കട്ടിലിൽ നിന്നും താഴെയിറക്കി കട്ടിലിന്റെ കാലിൽ ചാരിയിരുത്തി....
അമ്മയുടെ മറുവശത്തായി നിമ്മിയും വന്നിരുന്നു..
എന്തൊ.. നിമ്മിയുടെ മുഖം ആ നിമിഷം വരെ സ്വസ്തമായിരുന്നെങ്കിലും ഇപ്പോൾ വല്ലാതെ വലിഞ്ഞു മുറുകിയതു പോലെ.. അമ്മയും ഗൌരിയും അത് ശ്രദ്ധിച്ചതു കൊണ്ട് അവൾ മുഖം തിരിച്ചു കളഞ്ഞു....
അമ്മയും ഗൌരിയും പരസ്പ്പരം നോക്കി....
പിന്നെ അമ്മ നിമ്മിയുടെ മുഖം തന്നിലേക്ക് ബലമായി തിരിച്ചിട്ട് സാവധാനം ചോദിക്കാൻ തുടങ്ങുമ്പോഴേക്കും ഗൌരി കയറി ചോദിച്ചു.
“നിമ്മി മോളെ... മോൾക്കെന്തെങ്കിലും ധൈര്യക്കുറവുണ്ടോ...?” 
“ഹേയ് ഇല്ല... !” 
“പിന്നെന്താ മോളുടെ മുഖത്തിനൊരു മാറ്റം പോലെ...?” അമ്മയാണ്  ചോദിച്ചത്.
“ഒന്നൂല്ലാമ്മെ... ഒരു നിമിഷം ഞാനൊന്നു പതറീന്നുള്ളത് നേരാ...!
ഈ സുന്ദരഭൂമി കണ്ടു കൊതി തീർന്നില്ല. അതിനു മുൻപേ നമ്മുടെ മുന്നിൽ ആ കാഴ്ചകൾ കൊട്ടി അടക്കപ്പെടുന്നതെന്തെന്നു ഒരു നിമിഷം ചിന്തിച്ചു പോയി...! അതിനും വേണ്ടും എന്തു തെറ്റാ നമ്മളു ചെയ്തേ...!!?” 
അതും പറഞ്ഞ് അമ്മയുടെ തോളിലേക്ക് ചാഞ്ഞ നിമ്മിയെ അമ്മ ചേർത്തു പിടിച്ചു.
ആശ്വസിപ്പിക്കാനായി അമ്മ പറയാൻ തുടങ്ങിയതാ....
“ഇനിയൊരു ജന്മമുണ്ടെങ്കിൽ.....”
“ വേണ്ട.. ഇനി ഇങ്ങനെയൊരു ജന്മം വേണ്ടാ..!!”
ഗൌരിയാണ് പൊട്ടിത്തെറിച്ചത്.... 

അപ്പോഴേക്കും മഴ കനക്കാൻ തുടങ്ങി. അമ്മ രണ്ടു പേരേയും ചേർത്തു പിടിച്ചിട്ട് പറഞ്ഞു.
“ഭക്ഷണം കഴിക്കുന്നതിനു മുൻപ് നമുക്ക് ഒന്നു പ്രാർത്ഥിക്കാം...”
നിമ്മിക്കത് തമാശയായാണ് തോന്നിയത്. അതു കൊണ്ടാണ്. ‘എന്തിനാ...?” എന്ന ചോദ്യം വന്നത്.
അതിനു മറുപടി ആരും പറഞ്ഞില്ല. എല്ലാവരും കണ്ണടച്ച് തൊഴുതു പിടിച്ചു....
ഒരു നിമിഷം കഴിഞ്ഞ് കണ്ണു തുറന്ന് മൂന്നു പേരും പരസ്പ്പരം നോക്കി....
അമ്മ വിഷക്കുപ്പിയിൽ നിന്നും പകുതിയോളം ഒഴിച്ച് ചോറ് കുഴക്കാൻ തുടങ്ങി....
അതോടൊപ്പം രൂക്ഷഗന്ധം മുറിയാകെ നിറഞ്ഞു.
ഗൌരി നിമ്മിയോടായി ചോദിച്ചു.
“നിമ്മീ.. മോളെന്താ പ്രാർത്ഥിച്ചെ...?”
“ ഞാൻ...  ഈ സീരിയലിലൊക്കെ കാണണപോലെ അവസാന നിമിഷം അമ്മേടെ കൃഷ്ണഭഗവാനോ, ചേച്ചീടെ ചോറ്റാനിക്കരമ്മയോ ആരെങ്കിലുമൊക്കെ പ്രത്യക്ഷപ്പെട്ട് നമ്മളെ രക്ഷിക്കണേന്ന്...!!”
അതും പറഞ്ഞ് നിമ്മി അമ്മയുടെ തോളിൽ ചാഞ്ഞ് ഉറക്കെ കരഞ്ഞു.
അവൾക്ക് പിന്നെ ആ കരച്ചിൽ പിടിച്ചു നിർത്താനായില്ല....
അനിയത്തിയുടെ കരച്ചിൽ ചേച്ചിയുടെ ധൈര്യവും ചോർത്തി...
അവളും കരയാൻ തുടങ്ങിയതോടെ അമ്മ ചോറ് കുഴക്കുന്നത് ഒരു നിമിഷം നിറുത്തി രണ്ടു പേരേയും മാറി മാറി നോക്കിയെങ്കിലും ആ മുഖത്തിന് ഭാവമാറ്റം ഒന്നുമുണ്ടായില്ല....
തികച്ചും ഗൌരവം പൂണ്ടിരുന്നു....!

കാറ്റു പിടിച്ച മഴയുടെ ആരവം പുറത്ത് ശക്തി പ്രാപിക്കുന്ന നേരത്ത്, ഉരുട്ടിയ ചോറുരുള രണ്ടു പേരുടേയും കൈകളിൽ പിടിപ്പിച്ച നേരത്ത്, രണ്ടു പേരുടേയും കരച്ചിലിനിടയിൽ അവർ ആ ശബ്ദം വ്യക്തമായി കേട്ടു....!
പുറത്ത് വരാന്തയിൽ ആരോ ഓടിക്കയറിയ പോലെ..! 
"വീട്ടുകാരെ...” എന്നു വിളിച്ച പോലെ...!!
നിമ്മിയും ഗൌരിയും ഞെട്ടി, മുൻ‌വശത്തെ വാതിലിനു നേരെ കണ്ണു നട്ടു....!
വീണ്ടും ആ ശബ്ദം അവർ വ്യക്തമായി കേട്ടു.
“വീട്ടുകാരെ... പേടിക്കണ്ടാട്ടൊ.. ഒരു വഴിപോക്കനാ.... മഴ കാരണം കേറീതാ...!!?”
ആ ശബ്ദം തീരുന്നതിനു മുൻപേ നിമ്മി കയ്യിലെ ചോറ് പാത്രത്തിലേക്ക് ഇട്ട് എഴുന്നേറ്റ് വാതിക്കലേക്ക് ഓടി....!!?
  
തുടരും....