Saturday 1 December 2012

നീണ്ടകഥ. മഴയിലൊരു വിരുന്നുകാരൻ...(15)






കഥ ഇതുവരെ.
അമ്മ ലക്ഷ്മിയും മകൾ കാലിനു സ്വാധീനമില്ലാത്ത ഗൌരിയും അനിയത്തി നിർമ്മലയെന്ന നിമ്മിയും അടങ്ങുന്ന കുടുംബം. മകളുടെ രോഗം മാറാനാവാത്തതിൽ മനം നൊന്ത് അഛൻ മരിച്ചു. ഗൌരിയുടെ ചികിത്സക്കായി ഉള്ളതെല്ലാം വിറ്റുപെറുക്കിയതിനാൽ കിടപ്പാടം ജപ്തിയിലായതിനാൽ പരാശ്രയമറ്റ കുടുംബം ആത്മഹത്യയിൽ അഭയം തേടാൻ തീരുമാനിക്കുന്നു.
ആ രാത്രിയിലെ മഴയിൽ വന്നു കയറിയ അതിഥിയാണ് മാധവൻ. അതിനാൽ ആത്മഹത്യാശ്രമം നടക്കാതെ പോയി.   മാധവനോട് തങ്ങളുടെ ജീവിതകഥ മൂന്നു പേരും കൂടി പറയുന്നു...
 അതിനു ശേഷം മൂവരുടേയും നിർബ്ബന്ധപ്രകാരം മാധവൻ തന്റെ കഥ പറയുന്നു. ഗൾഫിലായിരുന്ന മാധവൻ  കാൽ നൂറ്റാണ്ടിലേറെക്കാലം  തന്റെ കുടുംബത്തിന്റെ  രക്ഷക്കായി ഒറ്റക്ക്  ഗൾഫിൽ കഴിഞ്ഞു. ഭാര്യ ദേവൂനു സുഖമില്യാതായതോടെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിക്കുന്നു.  വീട്ടിലെ  കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞത്  ദേവൂനെ വീണ്ടും ആശുപത്രിയിലാക്കി. ദേവുവിന്റെ ആഗ്രഹ പ്രകാരം മക്കളുടെ വിവാഹം ഒരേ പന്തലിൽ നടത്തി. ദേവുവിന്റെ വിയോഗത്തോടെ അഛനും  മക്കളുമായുള്ള ബന്ധത്തിൽ കാതലായ  വിള്ളൽ വീണു.  മക്കളുടെ അവഗണന സഹിക്കാൻ കഴിയാതെ തന്റെ ചിലവുകൾക്കായി മാധവൻ കൂലിപ്പണിക്കു പോകുന്നു. അസുഖത്തിനു സർക്കാരാശുപത്രിയിൽ പോയ മാധവന് ഒരു തിരിച്ചരിയൽ പോലുമില്ലാത്തത് വലിയ വിഷമമുണ്ടാക്കി. ഇതെല്ലാം മക്കൾക്കുണ്ടാക്കിയ നാനക്കേട് ചില്ലറയല്ല. അതും പറഞ്ഞുണ്ടായ വഴക്കിൽ നാട്ടുകാർ ഇടപെടേണ്ടി വന്നു.... നടുവേദന കലശലായത് തരമാക്കി മൈസൂറിൽ കൊണ്ടുപോയി ചികിത്സിക്കാമെന്നു പറഞ്ഞ കൊണ്ടുപൊയ അഛൻ മാധവനെ മൈസൂർ കാട്ടിൽ ഉപേക്ഷിച്ച് മക്കൾ കടന്നു കളയുന്നു. വന്യമൃഗങ്ങളുടെ ഒന്നും ആക്രമണത്തിനിരയാകാതെ  ലോറിത്തൊഴിലാളികൾ മാധവനെ രക്ഷപ്പെടുത്തി.  ഒരു വർഷത്തിനു ശേഷം മാധവൻ അപ്രതീക്ഷിതമായി  ഒരു നിയോഗം പോലെ  ലക്ഷ്മിയുടേയും കുടുംബത്തിന്റേയും അടുക്കൽ എത്തിച്ചേരുന്നു. അപ്രതിക്ഷിതമായി വീണു കിട്ടിയ ഒരു മെസ്സിന്റെ ചുമതല മാധവന്റെ നേതൃത്വത്തിൽ ലക്ഷ്മിയും കുടുംബവും ഏറ്റെടുക്കുന്നു. ഈ വരുമാനം കോണ്ട്  ജപ്തി വരെയെത്തിയ  ബാങ്കിലെ കടം അടച്ചു തീർക്കാനാവും എന്ന ആത്മവിശ്വാസം ആ കുടുംബം ഒരു പുതുജീവിതത്തിനു തെയ്യാറാവുന്നു. അതോടെ അസൂയാലുക്കൾ മാധവനേയും  ലക്ഷ്മിയുടെ കുടുംബത്തേയും ചേർത്ത് അപവാദങ്ങൾ  പരത്തുന്നു. അപവാദത്തിൽ നിന്നും രക്ഷപ്പെടാനായി തങ്ങളുടെ രണ്ടാനച്ചനായി മാധവനെ  മക്കൾ തീരുമാനിക്കുന്നെങ്കിലും, അതൊരു പരിഹാരമല്ലെന്നും അപവാദങ്ങളുടെ കാരണങ്ങളും മറ്റും അവരെ പറഞ്ഞ് ബോദ്ധ്യപ്പെടുത്തുന്നു. ഒരു ദിവസം നിമ്മിയുടെ പഴയ സഹപാഠി  സുനിത തന്റെ സഹോദരന് വേണ്ടി നിമ്മിയെ വിവാഹമാലോചിച്ച് നേരിട്ടു വരുന്നു. ഗൌരിയെ ഈയവസ്ഥയിൽ വിട്ടിട്ട് പോകാൻ മനസ്സില്ലെന്നു പറഞ്ഞ്  നിമ്മി എതിർക്കുന്നു. ചൊവ്വാദോഷമുള്ള  ഗൌരിയെ കെട്ടുന്നവൻ മുന്നുമാസത്തിൽ കൂടുതൽ ജീവിക്കില്ലെന്ന ജ്യോത്സ്യന്റെ പ്രവചനം പറഞ്ഞ് ഗൌരിയും വിവാഹത്തെ എതിർക്കുന്നു. മനസ്സു മടുത്ത മാധവന് പെട്ടെന്ന്  അസുഖം കൂടി ആശുപത്രിയിൽ കൊണ്ടു പോകുന്നു.   രണ്ടുപേരും വിവാഹത്തിന്  ഓരോ കാരണങ്ങൾ പറഞ്ഞ് പിന്മാറുന്നത് മാധവനും ലക്ഷ്മിക്കും വല്ലാത്ത നോവായി മാറി.  അതിനിടക്ക് സുനിൽ പെണ്ണു കാണാൻ വരുന്നതായുള്ള വിവരം കിട്ടി.

തുടർന്നു വായിക്കുക... 

പെണ്ണുകാണൽ...
എന്നിട്ട് മാമാനോടായി ചോദിച്ചു.
“എത്ര രൂപേടെ ആയിരുന്നു സമ്മാനം...?”
മാധവൻ വലതു കയ്യിലെ ചൂണ്ടാണി വിരലുയർത്തി കണ്ണുകൾ വിടർത്തി പറഞ്ഞു.
“ഒരു ലക്ഷം രൂപ....!!!”

ആ ഒരു ലക്ഷം രൂപയുടെ വലിപ്പം ആലൊചിച്ചിട്ടാണൊ എന്തോ, മൂന്നു പേരും നിമിഷ നേരത്തേക്ക് വായും പൊളിച്ചിരുന്നുപോയി..!
നിമ്മിയാണ്  ആദ്യം സുബോധത്തിലേക്ക് തിരിച്ചെത്തി ചോദിച്ചത്.
“എന്നിട്ട് മാമനെന്തു ചെയ്തു കാശ്..?”
അത്രയും നേരം തല ഉയർത്തിപ്പിടിച്ച് ലക്ഷത്തിന്റെ കാര്യം പറഞ്ഞ് അമ്പരപ്പിച്ച മാധവൻ തല പതുക്കെ താഴ്ത്തിയിട്ട് പറഞ്ഞു.
“അത് എനിക്ക് വിധിച്ചതായിരുന്നില്ല മക്കളെ...!?”
“എന്തു പറ്റി..?”
“സമ്മാനം കിട്ടിയെന്നറിഞ്ഞപ്പോൾ, അതൊന്നുറപ്പാക്കാനായി എനിക്ക് ടിക്കറ്റ് തന്ന ഏജന്റിന്റെ അടുത്തു പോയി നോക്കിച്ചു. സംഗതി ശരിയായിരുന്നു. പിന്നെ അയാളാ ടിക്കറ്റ് തിരിച്ചു തരാൻ മടിച്ചു. അവിടെ കൂടിയിരുന്ന ആളുകളൊക്കെ  ഇടപെട്ടാ ഒരു കണക്കിന് തിരിച്ചു കിട്ടിയത്. ഞാനത് ഉടനെ തന്നെ ഇടതു കയ്യിലെ ഷർട്ടിന്റെ മടക്കിൽ ചുരുട്ടി വച്ചു. ഇനി അവിടെ നിൽക്കുന്നത് പന്തിയല്ലെന്നു തോന്നി തിരിച്ചു നടക്കാൻ തുടങ്ങിയ എന്നെ ഏജന്റ് പിടിച്ചു നിറുത്തിയിട്ട് പറഞ്ഞു.
‘താൻ ഇതു കൊണ്ടുപോയി ബാങ്കിൽ കൊടുത്താൽ അവർ ടാക്സ് എല്ലാം പിടിച്ചിട്ട് ബാക്കിയുള്ളതേ കിട്ടുകയുള്ളു. ഞാനിതിനു റെഡി കാഷ് ഒരു ലക്ഷം എണ്ണിത്തരാം. ടിക്കറ്റ്  എനിക്കു താ....’. ഞാൻ പറഞ്ഞു. ‘എടോ എനിക്ക് എഞ്ചിനീയറന്മാരായ മക്കളുണ്ടെടോ... അവരുടെ ഇഷ്ടം പോലെ ചെയ്തോളും..’ എന്നൊക്കെ വലിയ വായിൽ വീമ്പിളക്കിയിട്ട് തൊട്ടടുത്തു വന്ന  ബസ്സിൽ കയറി പോന്നു. എത്രയും വേഗം അവിടന്നു രക്ഷപ്പെടുകയായിരുന്നു ഉദ്ദേശം. പട്ടണത്തിൽ വന്ന് മറ്റൊരു ബസ്സിൽ വേറൊരിടത്തേക്ക്. സ്ഥലപ്പേരൊന്നും നോക്കിയില്ല. ആ ബസ്സ് എവിടെ വരെ പോകുന്നോ അവിടെ വരെയാ ടിക്കറ്റെടുത്തത്...”

                      മാധവൻ ഒന്നു ചുമച്ചു. പിന്നെ ശ്വാസമെടുക്കാനായി ഒരു നിമിഷം നിറുത്തി. ചുമച്ചു കഴിഞ്ഞാൽ, മാധവൻ കുറച്ചു നേരം തൊണ്ടയിൽ കൈ പൊത്തിപ്പിടിച്ച് മിണ്ടാതിരിക്കും. മറ്റുള്ളവർ ഒന്നും ശബ്ദിക്കാതെ, മാമന്റെ ഒരു ലക്ഷത്തിനെന്തു പറ്റിയെന്ന് ആലോചനയിലാണെങ്കിലും, ലക്ഷ്മിയുടെ കയ്യ് മാധവന്റെ പുറകു വശം പതുക്കെ തടവി കൊടുക്കുന്നുണ്ടായിരുന്നു. 
ഒന്ന് ആശ്വാസം കിട്ടിയതോടെ മാധവൻ തുടർന്നു.
“ആ ബസ്സ് നിന്ന പട്ടണത്തിലെത്തിയപ്പോഴേക്കും സന്ധ്യയാവാൻ തുടങ്ങിയിരുന്നു. പിന്നെ ഒരു ഇടത്തരം ഹോട്ടലിൽ കയറി കുറച്ചു കഞ്ഞി കുടിച്ചു. അതു കഴിഞ്ഞ് നടന്ന് ബസ് സ്റ്റാന്റിലെത്തി ഒരു മൂലയിൽ ചുരുണ്ടു കൂടി. അപ്പോഴും കയ്യിന്റെ മടക്കിൽ ഇരിക്കുന്ന ഒരു ലക്ഷത്തിലായിരുന്നു എന്റെ ശ്രദ്ധയത്രയും.

                         ബാങ്കിൽ കൊടുത്താൽ, സ്വന്തമായൊരു മേൽവിലാസം പോലുമില്ലാതെ എന്തു ചെയ്യും. അത് ബാങ്കുകാരു തന്നെ അടിച്ചു മാറ്റിയെന്നിരിക്കും. ആ ഏജന്റിനു തന്നെ കൊടുത്ത് കാശു വാങ്ങിച്ചാലും, അത്രയും രൂപ ഞാൻ എങ്ങിനെ സൂക്ഷിക്കും..! ആകെ പെരുവഴിയിലായെന്നു പറഞ്ഞാൽ മതിയല്ലൊ. അല്ല, അല്ലെങ്കിലും പെരുവഴിയിൽ തന്നെയാണല്ലൊ അന്നേരം..?
                        എന്റെ മോൾക്ക് ഇത് പോസ്റ്റലായി അയച്ചു കൊടുക്കാൻ പറ്റുമായിരുന്നെങ്കിൽ നന്നായേനെ. അവളെന്നും എന്റെ ഭാഗം പറയാനും, അമ്മയോടൊപ്പം നിന്ന് ചേട്ടന്മാരോട് തർക്കിക്കാനും മടി കാണിച്ചിരുന്നില്ല. അമ്മ പോയതിനു ശേഷം  അവളായിരുന്നു എന്റെ കാര്യങ്ങൾ ഭംഗിയായി നോക്കിയിരുന്നത്.  അവളുടെ അമേരിക്കയിലെ അഡ്രസ്സും കയ്യിലില്ല. നാട്ടിലെ മക്കൾക്ക് ഇതിനുള്ള അർഹതയുമില്ല. ഞാനാകെ ധർമ്മ സങ്കടത്തിലായി. ഉറക്കം വരാതെ ഇരുന്നും നടന്നും നേരം വെളിപ്പിക്കാൻ ഞാൻ പാടുപെട്ടു.

                     ഏതാണ്ട് നേരം വെളുക്കാറായപ്പോഴാണ് സ്റ്റാന്റിലെ ബുക്സ് സ്റ്റാളിനടുത്ത് ഞാനൊന്നു നടു നിവർത്താനായി കിടന്നത്. ഉറങ്ങരുതെന്ന് കരുതിയെങ്കിലും, അറിയാതുറങ്ങിപ്പോയി. കടക്കാരൻ വന്ന് തട്ടി ഉണർത്തിയപ്പോഴാണ് കണ്ണുതുറന്നത്. വേഗം  ഞാനെഴുന്നേറ്റ്  മാറിക്കൊടുത്തു. മൂത്രപ്പുരയിലേക്ക് നടക്കുമ്പോഴാണ് കൈമടക്കിലിരിക്കുന്ന ലക്ഷം രൂപയുടെ കാര്യം ഓർമ്മ വന്നത്.
പെട്ടെന്ന്  ഇടതു കയ്യിലെ മടക്കിൽ പിടിക്കുമ്പോഴാണ് ഞെട്ടിയത്...!!
ഇടത്തേ കയ്യിൽ അങ്ങനെയൊരു മടക്കില്ലായിരുന്നു...!!”
മാധവനു പെട്ടെന്ന് ചുമ വന്നു. ആ ചുമക്കിടയിലും വിക്കി വക്കി പറഞ്ഞു.
“ ആ കയ്യിലെ തുണി...  മടക്കിനു...  മുകളിൽ വച്ച്.... ആരോ മുറിച്ചെടുത്തിരിക്കുന്നു....!!”

                    ചുമ നിറുത്താനായി മാധവൻ പാടുപെടുമ്പോൾ, തലയിൽ കൈ വച്ച് ‘അയ്യോ..’ന്നു പറയുകയായിരുന്നു മൂവരും. ലക്ഷ്മിയുടെ തലോടലിൽ ആശ്വാസം കിട്ടിയ മാധവൻ ഡെസ്ക്കിനു മുകളിൽ നിവർന്നു കിടന്നു . എല്ലാവരും പലതും പറഞ്ഞ് ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.
ഗൌരി പറഞ്ഞു.
“മാമൻ പറഞ്ഞതാ ശരി. മാമനത് വിധിച്ചിട്ടില്ലായിരുന്നു...”
“ആ ലോട്ടറി ഏജന്റ് തന്നെയാവും അത് മുറിച്ചെടുത്തത്...” ലക്ഷ്മി.
“അയാൾക്കല്ലെ അറിയൂ.. മാമൻ കയ്യിന്റെ മടക്കിൽ ടിക്കറ്റ് വച്ചത്...” നിമ്മി.  
കുറച്ചു നേരം മൂവരും താടിക്ക് കയ്യും കൊടുത്തിരുന്നു.
ഇടക്ക് നിമ്മി എഴുന്നേറ്റ് മാമനെ തലോടിയിട്ട് പറഞ്ഞു.
“മാമന് എത്ര വിഷമമായിട്ടുണ്ടാകും...?”
                 
 മാധവൻ സാവധാനം എഴുന്നേറ്റിരുന്നിട്ട് മൂവരേയും ഒന്നു നോക്കി. പിന്നെ സാവധാനം പറഞ്ഞു.
“അന്ന് എന്നെ കാട്ടിൽ ഉപേക്ഷിച്ചിട്ട് ഒരു വർഷം തികയുന്ന ദിവസമായിരുന്നു. ആ വിഷമവും, ലക്ഷം രൂപ പോയതും   കൂടി എന്നെ ഒരു ഭ്രാന്താവസ്ഥയിൽ എത്തിച്ചിരുന്നു...!
ഒരു വക കഴിക്കാതെ, ഒരു തുള്ളി വെള്ളം കുടിക്കാതെ, പോകുന്ന വഴി എവിടെയെങ്കിലും തളർന്നു വീണ് തീരട്ടെയെന്നു കരുതി,  ആരോടൊക്കെയുള്ള പക തീർക്കാനെന്നോണം അന്ന് കാലത്ത് തുടങ്ങിയ നടപ്പാ, അന്നാ മഴയത്ത് രാത്രിയിൽ ഈ ഇറയത്ത് അവസാനിച്ചത്...! ”
മാധവൻ പറഞ്ഞവസാനിപ്പിച്ചതും നിമ്മിയും ഗൌരിയും മാധവനെ കെട്ടിപ്പിടിച്ചു.

“ആ രൂപ പോയതോണ്ടല്ലെ മാമൻ ഇവിടെ എത്തിപ്പെട്ടത്...!”
നിമ്മിയുടെ ചോദ്യത്തിനു മറുപടിയായി മാധവൻ പറഞ്ഞു.
“ആ രൂപ എനിക്ക് വിധിച്ചതായിരുന്നില്ലെന്ന് ഞാൻ പറഞ്ഞത് അതുകൊണ്ടാണ്. ആ രൂപ കിട്ടിയിരുന്നെങ്കിൽ ഒരു കാരണവശാലും ഇവിടെ ഞാൻ എത്തുമായിരുന്നില്ല. അതുമായി മറ്റു പലയിടത്തും ഞാൻ ജീവിച്ചേനെ...
അപ്പോൾ നിങ്ങളുടെ അടുത്ത് എന്നെ എത്തിക്കേണ്ടത് ആരുടെ ആവശ്യമായിരുന്നു...?
അതേ ശക്തി തന്നെയല്ലെ, എന്നെ എന്റെ സ്വന്തം വീട്ടിൽ നിന്നും പുറം തള്ളിയത്...!
അന്നേരം എന്റെ മക്കൾ, അഛന്റെ ശവദാഹത്തിനായി പോക്കറ്റിൽ ഇട്ടിരുന്ന  പണമല്ലെ നമ്മുടെ ഈ ഹോട്ടലിന്റെ മുടക്കു മുതൽ...!
അന്നേരം ആ പൈസ ഇല്ലാതിരുന്നെങ്കിൽ എന്തു ചെയ്യുമായിരുന്നു...?
അതുകൊണ്ട് നമ്മൾക്കൊരു ജീവിതമാർഗ്ഗം തുറന്നു കിട്ടിയില്ലെ...?
അപ്പോൾ, അറിയാതെയാണെങ്കിലും അതിനു കാരണക്കാരായ എന്റെ മക്കളോടും നമ്മൾ കടപ്പെട്ടിരിക്കുന്നു...!
അതുകൊണ്ടാ , എന്റെ മക്കൾ ദുഷ്ടന്മാരല്ല അവരും പുണ്യം ചെയ്തവരാണെന്ന് ഞാൻ പറഞ്ഞത്..!!!”

                 വളരെ സാവധാനം ശബ്ദം താഴ്ത്തി ഒരു തത്വജ്ഞാനിയെ പോലെയാണ് മാധവൻ സംസാരിച്ചത്. അത് നിശ്ശബ്ദം കേട്ടിരുന്ന മൂവർക്കും മാമന്റെ മക്കളോടുണ്ടായിരുന്ന വിദ്വേഷവും വെറുപ്പും നിശ്ശേഷം ഇല്ലാതായി.
‘നിഷ്ക്കരുണം വലിച്ചെറിഞ്ഞ സ്വന്തം മക്കളേയും പുണ്യാളന്മാരാക്കുന്ന ഈ മനുഷ്യനും ഒരു പുണ്യാത്മാവ് തന്നെ..!!’ മനസ്സിന്റെ പ്രതിഫലനം ലക്ഷ്മിയുടെ കണ്ണുകളിലൂടെ ഒലിച്ചിറങ്ങിയത് സാരിത്തലപ്പു കൊണ്ട് ആരും കാണാതെ തുടച്ചെടുത്തു ലക്ഷ്മി. 

“ നമ്മളെ നിയന്ത്രിക്കുന്ന ശക്തികളുടെ കളിപ്പാട്ടങ്ങളാണ് നമ്മൾ..!
കൃത്യസമയത്ത് എത്തിയ ബഷീറും കോൺട്രാക്ടർ തോമസ്സും എല്ലാം അതിന്റെ കണ്ണികൾ മാത്രം...”
മാധവൻ ആരോടെന്നില്ലാതെ പറഞ്ഞ് ഡെസ്ക്കിൽ നിന്നിറങ്ങി തനിക്കായി മെത്ത വിരിച്ചിട്ട ഡെസ്ക്കിൽ കയറി കിടന്നു. നിമ്മി ഗൌരിയുടെ വണ്ടിയും തള്ളി  വീട്ടിനകത്തേക്ക് കയറി...

                     തണുത്ത കാറ്റ് ജനലിൽ കൂടി അകത്തേക്ക് അടിച്ചു കയറുന്നുണ്ടായിരുന്നു... ചാറ്റൽ മഴ ഓലപ്പുറത്ത് വീഴ്ത്തുന്ന സംഗീതത്തിൽ ലയിച്ച് മാധവൻ കണ്ണടച്ച് കിടന്നു. ജനലുകൾ ചാക്കുവിരി കൊണ്ട് അടച്ച ശേഷം മാധവന്റെ മേലേക്ക് പുതപ്പെടുത്ത് പുതപ്പിച്ച്, ശാന്തമായി കണ്ണടച്ചു കിടക്കുന്ന ആ മുഖത്തേക്ക്  ആരാധനയോടെ നോക്കി നിന്നു. പിന്നെ ഒരു നെടുവിർപ്പോടെ ലക്ഷ്മിയും അകത്തേക്ക് കയറിപ്പോയി.
                   
                     പിറ്റേ ദിവസം പറഞ്ഞതു പോലെ തന്നെ  സുനിലും സഹോദരി സുനിതയും അമ്മയും കൂടി നിമ്മിയെ പെണ്ണു കാണാനെത്തി. വന്നപ്പോൾ തന്നെ സുനിൽ പറഞ്ഞു.
“ഞങ്ങൾ പെണ്ണു കാണാൻ വന്നതൊന്നുമല്ലാട്ടോ. നിമ്മിയും ഞാനും നേരത്തെ കണ്ടിട്ടുള്ളവരാണ്. നിങ്ങളുടെ പ്രശ്നങ്ങൾ ഒക്കെ സുനിത പറഞ്ഞിരുന്നു. ധൃതി പിടിച്ച് ഒരു കല്യാണം നടത്തേണ്ട ആവശ്യമില്ല. ഗൌരിച്ചേച്ചിയുടെ കല്യാണം കഴിയുന്നതു വരെ കാത്തിരിക്കാൻ ഞാൻ ഒരുക്കമാണ്. ഞാൻ ഇപ്പോൾ വന്നത് അമ്മക്ക് ഒരു ഉറപ്പിനു വേണ്ടിയാ. അല്ലെങ്കിൽ ഞാനേതെങ്കിലും ഒരു മദാമ്മയെ കെട്ടിക്കൊണ്ടു വരുമെന്നു പറഞ്ഞ് അമ്മക്ക് വേവലാതിയാ.. ഈ കല്യാണം ഉറപ്പിച്ചു പോയിക്കഴിഞ്ഞാൽ അമ്മ സമാധാനത്തോടെ കഴിഞ്ഞോളും...”
കൂട്ടച്ചിരികൾക്കിടയിലും ആ വാചകങ്ങൾ എല്ലാവരുടേയും മനസ്സിൽ കുളിർമഴ പെയ്യിച്ചു...
നിമ്മിയുടെ മുഖവും തെളിഞ്ഞു....!
മാധവൻ ചോദിച്ചു.
“എത്ര ദിവസം ഉണ്ടാകും നാട്ടിൽ...?”
“ഒരു മാസം കാണും. വേണ്ടിവന്നാൽ ഒരു പതിനഞ്ചു ദിവസം കൂടി നീട്ടാം...” 

                     എല്ലാവരും സന്തോഷത്തോടെ പിരിഞ്ഞതിനു ശേഷവും ഗൌരിയുടേയും മാധവന്റേയും മുഖങ്ങൾ അത്ര തെളിഞ്ഞില്ല. തന്റെ കല്യാണം ഒരാളെ കൊലക്കു കൊടുക്കുന്നതിനു തുല്യമാണെന്നോർത്താണ് ഗൌരിയുടെ സന്തോഷം നഷ്ടപ്പെട്ടതെങ്കിൽ, സുനിൽ പോകുന്നതിനു മുൻപു തന്നെ എങ്ങനെ കല്യാണം നടത്താമെന്നാണ് മാധവന്റെ തല പുകഞ്ഞിരുന്നത്...! ഗൌരിയുടെ മുഖം വാടിയത് ലക്ഷ്മിയും മാധവനും കണ്ടിരുന്നു. അതോടെ ലക്ഷ്മിക്ക് ആധിയായി. അതിനെക്കുറിച്ച് മാധവനോട് സംസാരിക്കാൻ, ആളൊഴിഞ്ഞ നേരം കിട്ടാനായി മാധവന്റെ ചുറ്റു വട്ടത്തു നിന്നും മാറാതെ നിന്നു.

                      ഉച്ച കഴിഞ്ഞപ്പോൾ നിമ്മി ഇന്നലെ പറഞ്ഞതു പോലെ തന്നെ മാമനേയും കൊണ്ട് ലാബിൽ പോയി റിസൽട്ടു വാങ്ങാൻ പിടിവാശിയായിട്ടിറങ്ങി. എല്ലാവരും അതിന് പിന്താങ്ങി സംസാരിച്ചപ്പോൾ മാധവനും ഒഴിഞ്ഞുമാറാൻ കഴിഞ്ഞില്ല. തിരിച്ചു വരുന്ന ഒരു ഓട്ടോ റിക്ഷയും കാത്ത് പടിക്കൽ നിൽക്കുമ്പോഴാണ് ലക്ഷ്മി പറഞ്ഞത്.
“നിമ്മീ.. അവരു വന്നു പോയതിന്റെ പിന്നാലെ നീ ടൌണിലൊന്നും പോകണ്ട. തിരിച്ചു വരുമ്പോൾ എന്തായാലും ഇരുട്ടും. ഞാൻ പൊക്കോളാം കൂടെ.. പറ്റിയാൽ ആശുപത്രിയിലും കയറി ഡോൿടറേയും കണ്ടിട്ടു വരാം...”
അതിന് എല്ലാവരും സമ്മതം മൂളി.
                    
                     ലാബിൽ ചെന്നപ്പോഴാണ് റിസൽട്ട് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ടെന്ന് മനസിലായത്. പിന്നെ അവിടന്ന് ആശുപത്രിയിലേക്ക് തിരിച്ചു. ചീട്ടെടുത്ത് ഡോക്ടറുടെ മുന്നിലിരിക്കുമ്പോഴാണ് മാധവനെ ഡോൿടർ  സൂക്ഷിച്ചു നോക്കുന്നത്...!?
റിസൽട്ടും കയ്യിൽ പിടിച്ച് ഡോക്ടറുടെ നോട്ടം കണ്ട് ലക്ഷ്മിക്ക് എന്തോ ഒരു പന്തിയില്ലായ്മ തോന്നി.
ലക്ഷ്മി മാധവനേയും ഡോക്ടറേയും പരിഭ്രാന്തിയിലെന്നോണം മാറി മാറി നോക്കി.
ഡോക്ടറുടെ നോട്ടം എന്തിനെന്നൂഹിച്ച മാധവൻ ലക്ഷ്മിയെ പുറത്ത് നിറുത്തിയിട്ട് കയറാതിരുന്നതിനെ സ്വയം ശപിച്ചു. അതിനുള്ളിൽ ലക്ഷ്മി ചോദിച്ചു.
“എന്താ ഡോക്ടർ....?”
മാധവനോടായി ഡോക്ടർ ചോദിച്ചു.
“പറയട്ടെ മാധവൻ... ഇനി പറയാതിരിക്കുന്നതു കൊണ്ട് കാര്യമില്ല. താങ്കളുടെ അവസ്ഥ വീട്ടുകാരും മനസ്സിലാക്കണം..!”
മാധവൻ ലക്ഷ്മിയെ ദയനീയമായി നോക്കി....
ലക്ഷ്മിയുടെ ക്ഷമ കെട്ടു. മാധവന്റെ തോളിൽ പിടിച്ച് കുലുക്കിയിട്ട് ഉറക്കെ  തന്നെ ലക്ഷ്മി ചോദിച്ചു.
“ എന്താ..ണ്ടായേ...?”
മാ‍ധവൻ നിശ്ശബ്ദനായിരിക്കുന്നത് കണ്ട് ഡോക്ടർ പറഞ്ഞു.
“നിങ്ങളെ സ്കാൻ ചെയ്ത ഡോക്ടർ അന്നു തന്നെ എന്നെ വിളിച്ചിരുന്നു.  ഇതിന്റെ റിസൽട്ട് വാങ്ങാൻ ഈ പേഷ്യന്റിന്റെ വരവുണ്ടാകില്ലെന്നാണ് എന്നെ അറിയിച്ചത്...!!”
എന്നിട്ടും ലക്ഷ്മിക്ക് മനസ്സിലായില്ല...
ഒരു ഭീതിയോടെ ലക്ഷ്മി രണ്ടു പേരേയും മാറി മാറി നോക്കി...
അതിനിടയിൽ ഡോക്ടർ ഒന്നു കൂടി പറഞ്ഞു.
“റിസൽട്ട് വാങ്ങാൻ പറഞ്ഞ സമയത്തിലും നിങ്ങൾ വരാതായപ്പോൾ ഞാനും അങ്ങനെ തന്നെയാണ് കരുതിയത്...!!?”
ലക്ഷ്മിക്ക് ഒരു ഭീതി മണം അടിച്ചു കയറി...!
“ഒന്നു തെളിച്ചു പറയൂ.. ഡോക്ടർ...” ലക്ഷ്മിയുടെ ആകാംക്ഷ അറ്റത്തെത്തി.
“ഇദ്ദേഹത്തിന്റെ കുടലെല്ലാം ദ്രവിച്ചു കഴിഞ്ഞിരിക്കുന്നു. മാത്രമല്ല തോണ്ടയിലേക്കും വ്യാപിച്ചിട്ടുണ്ട്. നമ്മുടെ  മുൻപിൽ ഇപ്പോൾ ജീവനോടെ ഇരിക്കുന്നത് ഒരു അത്ഭുതമാണെന്ന്...!!”
തൊട്ടടുത്ത നിമിഷം കേൾക്കാൻ വയ്യാത്ത എന്തൊ ഒന്നു കേട്ടതുപോലെ മാധവൻ കണ്ണുകൾ ഇറുക്കി അടക്കുന്നേരം, പച്ചമുള ചീന്തുമ്പോലൊരു ശബ്ദം ലക്ഷ്മിയിൽ നിന്നും ആ മുറിയാകെ മുഴങ്ങി...!
ഡോക്ടറും മാധവനും നടുങ്ങിപ്പോയി...!!


തുടരും...

12 comments:

വീകെ said...

ഏതു നിമിഷവും തകർന്നു വീഴാവുന്ന നിലയിലായ മാധവന്റെ സ്വപ്നങ്ങൾ ഒന്നും നടക്കാതെ വരുമല്ലൊ...?
ഇവിടെ ഒരു മിറാക്കിൾ സംഭവിക്കാതെ തരമില്ല...!

Cv Thankappan said...

എല്ലാം നല്ലതായി കാണുന്ന സന്മനസ്സുള്ളവര്‍ക്ക്‌ ജീവിതത്തില്‍ വിജയം
ഉണ്ടാകട്ടെ!
ആശംസകള്‍

ajith said...

എല്ലാ വാതിലുകളും അടയുമ്പോഴും തികച്ചും അത്ഭുതകരമായി ഒരു വഴി തുറക്കാറില്ലേ ചിലപ്പോള്‍?

പട്ടേപ്പാടം റാംജി said...

ഇത്രനാളും ജീവിച്ചത് അത്ഭുതമെന്നു പറയുമ്പോള്‍ ഇനിയും അത്ഭുതം തുടരാമല്ലോ. അതാണിഷ്ടം, അതുകൊണ്ട് പറഞ്ഞതാ.

പഥികൻ said...

തത്വചിന്തയാണല്ലോ ഇത്തവണത്തെ ലക്കം മുഴുവൻ...അൽഭുതങ്ങൾ സംഭവിക്കട്ടെ

വീകെ said...

സി.വി.തങ്കപ്പൻ:
അങ്ങനെ പ്രാർത്ഥിക്കാമെങ്കിലും നല്ല മനുഷ്യർക്കൊന്നും നല്ലൊരു ജീവിതം കിട്ടിയ ചരിത്രമുണ്ടോ..? അവർ എവിടേയും ക്രൂശിക്കപ്പെടും...! നന്ദി മാഷേ..

അജിത്:
അതേ.. മാധവന്റെ ജീവിതത്തിൽ ഇനിയും അങ്ങനെയൊന്നുണ്ടാകുമോ..? അതിനും ഒരു സമയം ഒക്കെ വേണ്ടേ... അതു പോലും ഇനിയില്ലല്ലൊ...! നന്ദി മാഷേ.

പട്ടേപ്പാടം റാംജി:
അത്ഭുതങ്ങൾ എന്തെങ്കിലും സംഭവിക്കാതെ ഇതിനൊരു പരിഹാരമുണ്ടാകില്ല. എല്ലാവരും സാധാരണ മനുഷ്യരല്ലെ..?
ആ ഇഷ്ടത്തിന് ഒരുപാട് നന്ദി റാംജിഭായ്.

പഥികൻ:
സാധാരണ മനുഷ്യരും, വിദ്യാഭ്യാസമില്ലാത്തവർ പോലും അനുഭവത്തിന്റെ തീച്ചൂളയിൽ നിന്നും പാഠം ഉൾക്കൊണ്ട് തത്വജ്ഞാനികളായി മാറാം. അതാവും മാധവനും ഒരു ചെറിയ തത്വം പറഞ്ഞത്. വായനക്കും അഭിപ്രായത്തിനും എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി.

Pradeep Kumar said...

അത്ഭുതവഴികൾ തുറക്കുമെന്നും, നല്ല മനുഷ്യനായതുകൊണ്ട് നല്ല ജീവിതം കിട്ടുമെന്നും എനിക്കു പ്രതീക്ഷയില്ല.....

നന്നായി എഴുതി... മുൻഭാഗങ്ങളും വായിക്കാൻ പ്രേരിപ്പിക്കുന്ന എഴുത്ത്.....

keraladasanunni said...

വിധിയില്ലാത്തവന് നിധി കിട്ടിയതുപോലെ എന്നൊരു ചൊല്ലുതന്നെയുണ്ട്. നിര്‍ഭാഗ്യവാന്‍ 

Echmukutty said...

നല്ല മനുഷ്യരുടെ ജീവിതത്തില്‍ അല്‍ഭുതങ്ങള്‍ ഉണ്ടാവുമോ?

എന്തായാലും സങ്കടമായി......

വീകെ said...

പ്രതീപ് കുമാർ:
ശരിയാണ്. നല്ലവരെയെല്ലാം വേഗം വിളിക്കുമെന്നല്ലെ പറയാറ്. എന്തെക്കെയോ ചെയ്തു തീർക്കാൻ ഉണ്ടെന്ന് വെറുതെ മോഹിച്ചു പാവം. പക്ഷെ വിധിയെ തടുക്കാനാവില്ലല്ലൊ...? നന്ദി.

കേരളദാസനുണ്ണി:
പ്രവാസികൾ പൊതുവെ നിർഭാഗ്യവാന്മാരുടെ പട്ടികയിലല്ലെ പെടുകയുള്ളു. വെറുതെ ജീവിതം ഹോമിച്ചു തീർക്കുന്നവർ...! എങ്കിലും അവർ ആഗ്രഹിക്കുന്നത് തന്നെ സ്നേഹിക്കുന്നവർ സുഖമായി അല്ലലില്ലാതെ ജീവിക്കണമെന്നാണ്. വളരെ നന്ദി.

എച്മുക്കുട്ടി:
ദൈവം പോലും കൈവിട്ട നല്ല മനുഷ്യരുടെ ജീവിതത്തിൽ അത്ഭുതങ്ങൾ ഉണ്ടാകുകയല്ലല്ലൊ, ഉണ്ടാക്കുകയല്ലെ...? വളരെ നന്ദി.

ramanika said...

"നമ്മളെ നിയന്ത്രിക്കുന്ന ശക്തികളുടെ കളിപ്പാട്ടങ്ങളാണ് നമ്മൾ..!"

സത്യം വെറും കളിപ്പാട്ടങ്ങള്‍ !

Muralee Mukundan , ബിലാത്തിപട്ടണം said...

ജീവിത തത്വചിന്തകളാണല്ലോ...ഇതിൽ മുഴുവൻ