Tuesday 1 November 2011

സ്വപ്നഭുമിയിലേക്ക്...(52) തുടരുന്നു...

കഴിഞ്ഞതിൽ നിന്നും....


നമ്മുടെ ചില നല്ല സ്വഭാവവിശേഷങ്ങൾ മറ്റുള്ളവർ പാടിപ്പുകഴ്ത്തിയാലും, നമ്മൾക്ക് തന്നെ പാരയായി മാറുന്നത് പലപ്പോഴും അനുഭവിച്ചിട്ടുള്ളവരല്ലെ മിക്കവരും. പ്രത്യേകിച്ച് പ്രവാസികൾ....!
അനിവാര്യമായത് സംഭവിക്കുന്നതിനു മുൻപ് പല മുന്നറിയിപ്പുകളും നമ്മൾക്ക് കിട്ടും.
നാമത് സ്വാഭാവികതയോടെ തന്നെ അവഗണിക്കും.
പിന്നെ, എത്ര ശ്രദ്ധിച്ചാലുംവരാനുള്ളത് വഴിയിൽ തങ്ങില്ലല്ലൊ....!!!?’

അറിഞ്ഞുകൊണ്ടൊരു ചതി....

തൂടരുന്നു....

വർഗ്ഗീസേട്ടൻ പോയതിൽ പിന്നെ ആ ഫ്ലാറ്റ് ശരിക്കും ഉറങ്ങിയിരുന്നു. യാതൊരു ഒച്ചയും ബഹളവും ഇല്ല. ദിവസവും കാശുകൊടുത്ത് വാങ്ങി വെള്ളമടിക്കാൻ പാങ്ങുള്ളവർ ആരുമില്ലായിരുന്നു. മിക്കവാറും വ്യാഴാഴ്ചകളിൽ മാത്രമായി ഒതുക്കിയിരുന്നു അത്തരം പരിപാടികൾ. അതും ആവശ്യക്കാർ എല്ലാവരും പിരിവിട്ടായിരുന്നു വാങ്ങിയിരുന്നത്. അതു കൊണ്ട് തന്നെ വെള്ളമടിക്ക് ഒരു ജനകീയസ്വഭാവം കൈവന്നു. വർഗ്ഗീസേട്ടന്റെ കുടി സംഘത്തിൽപ്പെട്ട് ദിവസവും വെള്ളമടിച്ചതിന്റെ പേരിൽ അതിന് അടിമയായി ആരെയും കണ്ടില്ല. സന്തോഷം വന്നാലും സങ്കടം വന്നാലും വെള്ളമടിച്ചാഘോഷിക്കുന്ന ശീലം ആരും മുന്നോട്ടു കോണ്ടു പോയില്ല.

അന്നൊരു വ്യാഴാഴ്ച കയ്യിൽ ഓരോ ബീയറുമായി വർഗ്ഗീസേട്ടന്റെ പഴയ വീര കഥകളും പറഞ്ഞിരിക്കുമ്പോഴാണ് എല്ലാവരും കൂടി തീരുമാനിച്ചത്. വർഗ്ഗീസേട്ടന്റെ ഫ്ലാറ്റിൽ ഒന്നു പോയാലോ... അവിടെ രണ്ടുമൂന്നു പേർ മാത്രമെ പോയി കണ്ടിട്ടുള്ളു. ബാക്കിയുള്ളവരാരും പോയിട്ടില്ല. എന്നും വിളിക്കും വർഗ്ഗിസേട്ടൻ. ടാക്സി വിളിച്ചാലെ അവിടെ എത്താൻ പറ്റു. വണ്ടിയുള്ളവരാരും ഫ്ലാറ്റിൽ ഇല്ലായിരുന്നു.

പിറ്റേന്ന് വെള്ളിയാഴ്ച ഒരു കൂട്ടുകാരന്റെ ടാക്സിയിൽ (കള്ള ടാക്സി) ഞങ്ങൾ വർഗ്ഗിസേട്ടന്റെ വീട്ടിലെത്തി. നേരത്തെ വിവരമറിയച്ചതുകൊണ്ട് വർഗ്ഗീസേട്ടൻ എല്ലാം തെയ്യാറാക്കി ഞങ്ങളേയും കാത്തിരിക്കുകയായിരുന്നു.
മാറിത്താമസിച്ച വീട്ടിലേക്ക് സ്വന്തം സഹോദരങ്ങൾ ആദ്യമായിട്ടു വരുമ്പോൾ കാണിക്കുന്ന സന്തോഷമായിരുന്നു ആ മുഖത്തും പ്രവൃത്തിയിലും സംസാരത്തിലും...!
അതോടോപ്പം സ്വാഭാവികമായ ഒരു പരിഭവം പറച്ചിലും.
“എത്ര നേരായീന്നറിയോടാ ഞാൻ കാത്തിരിക്കണെ.. നിങ്ങക്ക് ഇത്തിരികൂടി നേരത്ത വന്നാന്തായിരുന്നു...?”
കെട്ടിപ്പിടിക്കാതിരിക്കാനായില്ല ഞങ്ങൾക്ക്.
“സാരമില്ല വർഗ്ഗിസേട്ടാ... ഞങ്ങൾ എത്തിയില്ലേ... പിന്നെന്താ...”
കെട്ടിപ്പിടിത്തത്തിനിടയിൽ ഞാൻ പറഞ്ഞു.
“ എല്ലാവരും ഇങ്ങോട്ടു ബെഡ് റൂമിലേക്ക് പോരേ... ഹാളില് ഏസി വച്ചിട്ടില്ല...”

ഞങ്ങൾ ബെഡ് റൂമിലെ കട്ടിലിലും കാർപ്പറ്റു വിരിച്ച നിലത്തും മറ്റുമായി ഇരുന്നു. പഴയ പേപ്പർ കുറച്ചു കൊണ്ടു വന്നു നിലത്ത് വിരിച്ചു. കട്ടിലിലിരുന്നവരും ഇറങ്ങി ഞങ്ങളോടൊപ്പം ആ കടലാസ്സിനു ചുറ്റുമായി വട്ടത്തിലിരുന്നു. വർഗ്ഗീസേട്ടൻ ചിക്കനും, ബീഫും ഫ്രൈ ആക്കിയത് പാത്രത്തോടെ എടുത്ത് കടലാസ്സിന്റെ നടുക്ക് വച്ചു. ഓരോരുത്തർക്കുള്ള പേപ്പർ പാത്രങ്ങളും എല്ലാവരുടേയും മുന്നിൽ നിരത്തി.
ഇതൊക്കെ കണ്ടപ്പോൾ എനിക്കൊരു തമാശ തോന്നി പറഞ്ഞത് ഒരു കൂട്ടച്ചിരി ഉയർത്തി.
“ അല്ലാ.. നമ്മളിവിടെ വന്നത് വർഗ്ഗീസേട്ടന്റെ ചിക്കനും ബീഫും കഴിക്കാനാ...!!”
ചിരിക്കിടയിൽ വർഗ്ഗീസേട്ടൻ പറഞ്ഞു.
“അല്ലാണ്ടെന്തിനാടാ... നമ്മക്കെന്തു വിശേഷാ പറയാനുള്ളേ... നിങ്ങ്ക്കും എനിക്കും അറിയാത്ത എന്തു കാര്യാ‍ നമ്മ്ക്കെടേലൊള്ളെ....”
പറയുന്നതിനിടക്ക് എല്ലാവർക്കും ബീയർ ബോട്ടിൽ ഓരോന്ന് ഫ്രിഡ്ജിൽ നിന്നുമെടുത്ത് കൊടുക്കുന്നുമുണ്ട്.

ചാരായഷാപ്പിലെ കറി പോലെ വളരെ സ്വാദോടെയുള്ള വർഗ്ഗീസേട്ടന്റെ ഫ്രൈ, ചിക്കനും ബീഫും പതുക്കെപ്പതുക്കെ കാലിയായിക്കൊണ്ടിരുന്നുവെങ്കിലും ബീയർ ഒന്നോരണ്ടോ പാട്ടകൊണ്ട് നിറുത്തി. ഞങ്ങൾക്ക് തിരിച്ചു പോകേണ്ടതുള്ളതുകൊണ്ടും നാളെ കാലത്ത് ഡ്യൂട്ടിയുള്ളതുകൊണ്ടുമാണ് പലരും പിന്മാറിയത്.
ഇതിനിടക്ക് സംഭാഷണങ്ങൾ പലതും നടന്നു. കളിയാക്കലുകളും പൊട്ടിച്ചിരികളും കൊണ്ട് രംഗം കൊഴുത്തു.
ഇടക്ക് ഒരാൾ ചോദിച്ചു.
“വർഗ്ഗീസേട്ടന്റെ കൂട്ടുകാരൊക്കെ വരാറുണ്ടൊ...?”
“ഒന്നു രണ്ടു പേരു വന്നേർന്നൂടാ.... മറ്റുള്ളോർക്ക് ഇങ്ങ്ട് വരാൻ വഴി അറിഞ്ഞൂടാടാ....”
“അതേതായാലും ഭാഗ്യമായി. ഇനി അവരെ പ്രത്യേകിച്ച് വിളിച്ച് വഴിയൊന്നും പറഞ്ഞു കൊടുക്കണ്ടാട്ടൊ...”
“ങൂം... ഞാൻ പറഞ്ഞു കൊടുക്കണേന്തിനാ.... നിങ്ങാ നോക്കിക്കൊ.. അവര് അന്വേഷിച്ചു കണ്ടെത്തി വരും...!”
“എന്റെ വർഗ്ഗീസേട്ടാ.. ഈ കൂട്ടുകാരെ വിളിച്ച് സൽക്കരിച്ചു വിടുന്ന പരിപാടി ഇതോടെ നിറുത്തിക്കോ.. അല്ലെങ്കിൽ വർഗ്ഗീസേട്ടനു തന്നെ പാരയാകും...!!?”
“ഇല്ലെടാ...ഞാനാരേം വിളിക്കാനൊന്നും പോണില്ല...”
“അവിടെ എല്ലാത്തിനും ഒരു കൈ സഹായത്തിന് ഞങ്ങളുണ്ടായിരുന്നു. കുടിച്ച് പറ്റായിക്കഴിയുമ്പോൾ വണ്ടീടെ താക്കോലെടുത്ത് ആരും കാണാതെ എന്റെ പോക്കറ്റിൽ കൊണ്ടിടാൻ ഞാനില്ലിവിടെ. ഒരാളും സഹായത്തിനുണ്ടാവില്ലിവിടെ അറിയാല്ലൊ...?”
“ഇല്ലെടാ... ഞാനങ്ങനെയൊന്നും ചെയ്യില്ല. നീയെന്തായീ പറേണേ...? എന്റെ സേഫ് ഞാൻ നോക്കൂല്ലേടാ....?!!”
“അങ്ങനെ നോക്ക്യാ മതി....”

എല്ലാം കഴിഞ്ഞപ്പോൾ ഞങ്ങൾ പോകാനായി എഴുന്നേറ്റു.
“എന്നാ പിന്നെ ഈ രാത്രി യാത്രയൊന്നും പറയുന്നില്ല....”
“ഇപ്പൊത്തന്നെ പോണോടാ... ഇന്നെല്ലാവരും കൂടി ഇവ്ടെ കെട്ന്ന്ട്ട് നാളെ കാലത്തെ പോയാ പോരേടാ...”
“അതു ശര്യാവില്ല വർഗ്ഗീസേട്ടാ... വാടക മുറിയാണെങ്കിലും നമ്മുടേതെന്ന് പറയാൻ ഒരു മുറിയുള്ളപ്പോൾ, അവിടെ കിടക്കുമ്പോൾ കിട്ടുന്ന സുഖം മറ്റെവിടെന്നും കിട്ടില്ലാന്നു വർഗ്ഗീസേട്ടൻ തന്ന്യാ പറയാറ്...!!”
“എടാ... എന്നാലും.... എന്റെ വീടെന്നാ, മ്മ്ടെ വീടെന്നല്ലെടാ...?”
“ഇല്ല്യ വർഗ്ഗീസേട്ടാ.... കാലത്ത് മൂന്നര മണിക്ക് എഴുന്നേൽക്കുന്ന നായരേട്ടൻ മുതൽ ഇതിനകത്തുണ്ട്... മറ്റൊരിടത്ത് കിടന്നാൽ എല്ലാം താളവും തെറ്റും...
അറിയാല്ലൊ, ആകെ ഒരു ബാത്ത്‌റൂമും ഞങ്ങൾ പത്തുപേരുമാ...!!”
“എന്നാ പിന്നെ ഞാനൊന്നും പറയണില്ല.. നിങ്ങ്ടെ ഇഷ്ടം പോലെയാവ്...”

ഞങ്ങളെല്ലാവരും വണ്ടിയിൽ കയറി ഇരുന്നപ്പൊഴും ഓർമ്മിപ്പിക്കാൻ മറന്നില്ല.
“വർഗ്ഗീസേട്ടാ.. ദേ പറഞ്ഞതൊക്കെ ഓർമ്മേണ്ടല്ലൊ.. ?”
“എനിക്കറിയാടാ മക്കളെ...”
ഞങ്ങളവിടന്ന് തിരിച്ചു. പിന്നീട് ഞങ്ങൾ അങ്ങോട്ട് പോയതേയില്ല. വല്ലപ്പോഴുമുള്ള ടെലഫോൺ വിളികൾ മാത്രം.

അന്ന് പതിവില്ലാതെ വർഗ്ഗീസേട്ടന്റെ മോബൈൽ കട്ടിലിൽ നിന്നും താഴെ വീണു. അതോടെ അലാറം അടിക്കാൻ തുടങ്ങി. സ്റ്റോപ് ബട്ടൻ പ്രെസ്സ് ചെയ്തപ്പോൾ നിൽക്കുകയും ചെയ്തു. വർഗ്ഗീസേട്ടന് രണ്ടു മോബൈൽ ഉണ്ടായിരുന്നു. ഒന്ന് കമ്പനി ആവശ്യത്തിനും മറ്റൊന്ന് സ്വന്തം ആവശ്യത്തിനും. ജോലി കഴിഞ്ഞ് വീട്ടിൽ വന്നു കഴിഞ്ഞാൽ കമ്പനി ആവശ്യത്തിനുള്ളതിന്റെ പ്രവർത്തനം നിറുത്തി വയ്പ്പിക്കും. ഇല്ലെങ്കിൽ വല്ലാത്ത തലവേദനയാണത്രെ.
പിന്നെ അത് പിറ്റെ ദിവസം കാലത്ത് മാത്രമേ പ്രവർത്തിപ്പിക്കുകയുള്ളു.

താഴെ വീണത് സ്വന്തം ആവശ്യത്തിനുള്ളതാണ്. കുറച്ചു കഴിഞ്ഞപ്പോൾ അത് വീണ്ടും അലാറം അടിക്കാൻ തുടങ്ങി. വീണ്ടും ബട്ടൻ ഞെക്കി ഓഫാക്കി. ജോലിക്കു പോകാൻ നേരം വീണ്ടും അലാറം കേട്ടു. പെട്ടെന്ന് ദ്വേഷ്യം വന്ന വർഗ്ഗീസേട്ടൻ കട്ടിലിൽ കിടന്ന മോബൈൽ വലത്തെ കൈ കൊണ്ട് ഒരു വെട്ടു വച്ചു കൊടുത്തു. പിന്നെ അതിൽ നിന്നും ഒച്ചയൊന്നും കേട്ടില്ല.

വൈകുന്നേരം വരുമ്പൊഴും മൂപ്പിലാൻ അലാറം അടിച്ച് ക്ഷീണിച്ചിരിക്കായിരുന്നു. അതു കാരണം മോബൈൽ ചാർജ്ജിലിട്ടു വച്ചു. അപ്പൊഴാണ് ഒരു പഴയ സുഹൃത്തിന്റെ ഫോൺ. പുള്ളിക്കാരനെ വഴിയൊക്കെ പറഞ്ഞു കൊടുത്തിരുന്നതുകൊണ്ട് ഹൈവേയിൽ വന്നു നിൽക്കുകയാണ്.
“എന്നാ നീ ആ ഹൈവേയിൽ തന്നെ നിന്നോ, ഞാനിപ്പൊ വണ്ടിയുമായിട്ടു വരാം.”
വർഗ്ഗീസേട്ടൻ വീണ്ടും ഷർട്ടെടുത്തിട്ട് പോകാൻ നേരം മോബൈൽ വീണ്ടും അലാറം അടിച്ചു...!
“ഛെ.. ഇതെന്തു പണ്ടാറാണ്.. ഇതിനു ചെകുത്താൻ കയറിയോ...?”
ആരോടെന്നില്ലാതെ മുരണ്ടു കൊണ്ട് മോബൈൽ എടുത്ത് പോക്കറ്റിലിട്ട് കാറിൽ കയറിയപ്പോൾ അത് സ്റ്റാർട്ടാകുന്നില്ല. പിന്നെ, അഞ്ചാറടിക്കു ശേഷം സ്റ്റാർട്ടായി. കാറുമായി സുഹൃത്തിനെ കൊണ്ടുവരാനായി പോയി.

ഫ്ലാറ്റിൽ നിന്നും ഒരു നൂറു മീറ്ററെങ്കിലും ചെന്നാലെ ഗേറ്റിൽ എത്തുകയുള്ളു. അതു കഴിഞ്ഞാൽ ഒരു പോക്കറ്റ് റോഡാണ്. അവിടെ നിന്നും അര കിലോമീറ്ററെങ്കിലും പോയാലെ ഹൈവേയിൽ എത്തുകയുള്ളു. വണ്ടിയില്ലാതെ വർഗ്ഗീസേട്ടന്റെ വീട്ടിലെത്തുക കുറച്ചു ബുദ്ധിമുട്ടാണ്. കൂട്ടുകാരൻ ഹൈവേയിൽ നിൽക്കുകയായിരുന്നു. അയാളുടെ മുന്നിൽ വണ്ടി നിറുത്താൻ തുടങ്ങിയതും പോക്കറ്റിൽ കിടന്ന മോബൈൽ അലാറം അടിക്കാൻ തുടങ്ങി. ഉടനെ വലത്ത കൈകൊണ്ട് പോക്കറ്റിനിട്ട് ദ്വേഷ്യത്തിൽ ഒറ്റ അടി. പിന്നെ അതു മിണ്ടിയില്ല.

കൂട്ടുകാരനേയും കൊണ്ടു വീട്ടിലെത്തിയതും മോബൈൽ വീണ്ടും അലാറം അടിക്കാൻ തുടങ്ങി. അതെടുത്ത് ബെഡ്ഡിലേക്ക് ഒറ്റ ഏറ്. പക്ഷെ, ചെന്നു കൊണ്ടത് ചുമരിലാണ്. അത് കവർ തുറന്ന് ബാറ്ററി പുറത്തു ചാടി ചിന്നിച്ചിതറി കിടന്നു. അപ്പൊഴത്തെ ദ്വേഷ്യത്തിന് അതവിടെ കിടക്കട്ടേന്നു കരുതി. കുറച്ചു നേരത്തേക്ക് ഒരു സമാധാനം കിട്ടുമല്ലൊ.

വർഗ്ഗീസേട്ടൻ സംഭാഷണത്തിനിടക്ക് കുപ്പിയും തിന്നാനുള്ളതും റെഡിയാക്കി മേശപ്പുറത്തു കൊണ്ടുവച്ചു. ആ നേരംകൊണ്ട് നിലത്തു വീണു കിടന്നിരുന്ന മോബൈൽ ബാറ്ററിയൊക്കെ ഫിറ്റു ചെയ്ത് നേരെയാക്കി ചാർജ്ജിലിടാൻ കൂട്ടുകാരൻ തെയ്യാറാക്കി വച്ചു.
“നീയെന്തിനിതു വലിച്ചെറിഞ്ഞത്...? കൂട്ടുകാരൻ ചോദിച്ചു.
“ഇന്നു നേരം വെളുത്തപ്പോ മുതൽ അത് അലാറം അടിച്ചുകൊണ്ടിരിക്കാണെന്ന്...”
“നീ പുറത്ത് പോയതല്ലെ. ആ കടയിൽ കൊടുത്തിരുന്നെങ്കിൽ നന്നാക്കി കിട്ടിയെനെല്ലൊ..”
"ഈ മോബൈൽ ഞാൻ പൂറത്ത് കൊണ്ടുപൊകാറില്ല. അതുകൊണ്ടതു മറന്നു.. നാളെ എവിടെങ്കിലും കൊടുക്കണം.”

രണ്ടു പേരും കൂടി തീറ്റയും കുടിയും തുടങ്ങി. ഇടക്ക് പ്ലേറ്റിലെ ചിക്കൻ കാലിയായത് നിറക്കാനായി വർഗ്ഗീസേട്ടൻ അടുക്കളയിലേക്ക് പോയി. ആ നേരത്തിന് തലയിണയുടെ അടിയിൽ വച്ചിരുന്ന വർഗ്ഗീസേട്ടന്റെ കാറിന്റെ താക്കോലെടുത്ത് കൂട്ടുകാരൻ സ്വന്തം ഷർട്ടിന്റെ പോക്കറ്റിലിട്ടു...!
മുൻപ് എപ്പോഴോ താക്കോൽ ഒളിപ്പിച്ചു വച്ച് പറ്റിച്ച്, ടാക്സി വിളിച്ച് കയറ്റിവിട്ട ഏതോ ഒരു അനുഭവസ്ഥനായിരിക്കണം ഇദ്ദേഹം...!!

ഒരു കുപ്പി കാലിയായപ്പോഴെക്കും നേരം പാതിരാ കഴിഞ്ഞിരുന്നു. പിന്നെ പോകാനായി എഴുന്നേറ്റെങ്കിലും കൂട്ടുകാരന്റെ കാല് നിലത്തുറക്കുന്നുണ്ടായിരുന്നില്ല. വർഗ്ഗിസേട്ടൻ താങ്ങിപ്പിടിച്ച് കാറിൽ കൊണ്ടിരുത്തിയിട്ട് പറഞ്ഞു.
“ഞാനാ പോക്കറ്റ് റോഡ് കടത്തിത്തരാം. ഹൈവേയിലേക്ക് ഞാൻ വരില്ല. അവിടെ നിന്നാൽ ടാക്സി കിട്ടും. ഞാൻ താക്കോലെടുത്തിട്ടു വരട്ടെ..” എന്നു പറഞ്ഞ് തിരിഞ്ഞതും കൂട്ടുകാരൻ പോക്കറ്റിൽ നിന്നും താക്കോലെടുത്തു നീട്ടിയിട്ട് പറഞ്ഞു.
“ ദേനടാ താക്കോൽ.. നീ താക്കോലന്വേഷിച്ച് നടക്കണ്ടാന്നു കരുതിയാ...”
അത് കണ്ടതും വർഗ്ഗീസേട്ടൻ ഒന്നു ഞെട്ടാതിരുന്നില്ല.

ലുങ്കിയും ഷർട്ടുമായിരുന്നു വേഷം. ആ വേഷത്തോടെ തന്നെ കാറിൽ കയറി. ഈ ഹൈവെ വരെ മതിയല്ലൊന്നു വിചാരിച്ചാണ് വണ്ടിയെടുത്തത്. അപ്പൊഴാണ് മോബൈൽ എടുത്തില്ലല്ലോന്ന് ഓർത്തത്. ഇപ്പൊൾ തന്നെ തിരിച്ചു വരാനുള്ളതാണെങ്കിലും ശരീരത്തിലെ ഒരവയവം പോലെയാണ് വർഗ്ഗീസേട്ടനു മോബൈൽ. ഇല്ലെങ്കിൽ ഒരു മനസ്സമാധാനവും ഉണ്ടാവില്ല. വണ്ടിയിൽ നിന്നുമിറങ്ങി മുറിയിൽ കയറിയപ്പോൾ അത് അലാറം അടിച്ചു കൊണ്ടേയിരിക്കുകയായിരുന്നു...! അലാറം ഓഫാക്കി മോബൈൽ പോക്കറ്റിലിട്ട് വീണ്ടും വണ്ടിയെടുത്ത് ഹൈവേയുടെ സൈഡിൽ നിറുത്തി.

കൂട്ടുകാരനെ വിളിക്കാനായി നോക്കിയപ്പോൾ, ഏതോ ‘കുഞ്ചി ഒടിയൻ’ (നാട്ടിൽ ബ്ലാക്കിൽ കിട്ടുന്ന ഒരു അപാര വാറ്റു സാധനം. അതു കഴിക്കുന്നവർ നേരം വെളുക്കുന്നതുവരെ കുഞ്ചി ഒടിഞ്ഞ് ഒറ്റ ഇരിപ്പിരിക്കും.) കഴിച്ചതുപോലെ അയാൾ കഴുത്തൊടിഞ്ഞ് ഡോറിൽ തല ചാച്ച് ഒറ്റ കിടപ്പാണ്. എത്ര വിളിച്ചിട്ടും അയാൾ ഉണർന്നില്ല.
‘ഉറങ്ങുന്നവനെ ഉണർത്താം. ഉറക്കം നടിക്കുന്നവനെ ഉണർത്താനാവില്ലല്ലൊ’.

പാവം, മനസ്സിൽ കള്ളമില്ലാത്ത വർഗ്ഗീസേട്ടൻ വളഞ്ഞൊന്നും ചിന്തിച്ചില്ല. ആത്മഗതം പോലെ മനസ്സിൽ പറഞ്ഞു.
‘ ഈ കോലത്തിലെങ്ങനെ ഇവനെ ടാക്സിയിൽ കേറ്റി വിടും.’ ഹൈവേയിലേക്ക് നോക്കി അങ്ങോട്ടുമിങ്ങോട്ടും തലവെട്ടിച്ചു. വാഹനങ്ങൾ വളരെ കുറവാണ്. പോലീസ്സ് വണ്ടികൾ ഒന്നും കാണാനില്ലെന്നു ചിന്തിച്ചതും പോക്കറ്റിൽ കിടന്ന മോബൈൽ എന്തോ മണത്തറിഞ്ഞതു പോലെ ഒരു മുന്നറിയിപ്പെന്നോണം അലാറം അടിക്കാൻ തുടങ്ങി...!

അന്നേരം അതിനോട് ദ്വേഷ്യമൊന്നും തോന്നിയില്ല. സാവധാനം മോബൈൽ എടുത്ത് തെളിഞ്ഞു നിൽക്കുന്ന സ്ക്രീനിലേക്ക് നോക്കി നിന്നു. പിന്നെ അത് ഓഫാക്കി. വണ്ടിയിൽ കയറിയിരുന്നു. കൂട്ടുകാരനെ ഒന്നു കൂടി വിളിച്ചു നോക്കി. അയാൾ അനങ്ങുന്ന മട്ടില്ല. അവിടന്ന് നാലഞ്ചു കിലോമീറ്റർ കൂടി പോയാൽ മതി കൂട്ടുകാരന്റെ ഫ്ലാറ്റിലേക്ക്.
എന്തും വരട്ടെയെന്ന് ഒരു നിമിഷം മനസ്സിൽ തോന്നിയോ...?
കാൽ നൂറ്റാണ്ടായി ഇവിടെ വളയം പിടിക്കാൻ തുടങ്ങിയിട്ട്. ഇതുവരെ പറയത്തക്ക അപകടങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ലെന്നുള്ള ആത്മവിശ്വാസമോ...?!
ഓഫായിപ്പോയ ഒരാളെ വഴിയിൽ തള്ളാനും വയ്യല്ലൊ.

വണ്ടി മുന്നോട്ടെടുത്തു. സാവധാനമാണ് ഓടിച്ചത്. തനിക്ക് ബോധക്കുറവൊന്നും ഇല്ലെന്നും താൻ സ്റ്റെഡിയാണെന്നും സ്വയം ഉറപ്പിച്ചു. ഒരു കവലയിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് രണ്ടാമത്തെ കെട്ടിടത്തിന്റെ അടുത്ത് വണ്ടി നിറുത്തി.
കൂട്ടുകാരനെ താങ്ങിപ്പിടിച്ചിറക്കിയെങ്കിലും ‘എന്നെ പിടിക്കണ്ടെടാ.. ഞാൻ സ്റ്റെഡിയാ.... ഗുഡ്നൈറ്റ്’’ എന്നു പറഞ്ഞ് വേച്ചു വേച്ചാണെങ്കിലും പുള്ളിക്കാരൻ പടികൾ കയറി മുകളിലേക്ക് കയറുന്നത് കണ്ടുകൊണ്ടാണ് വർഗ്ഗീസേട്ടൻ തിരിച്ചു പോരുന്നത്. ‘അവന് കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. ടാക്സിയിൽ കയറ്റിവിട്ടാൽ മതിയായിരുന്നു’ വെന്ന് ഒരു നിമിഷം ചിന്തിക്കാതിരുന്നില്ല. എങ്കിലും കൂട്ടുകാരനെ കുറ്റപ്പെടുത്താനൊ, കുഞ്ചി ഒടിഞ്ഞതുപോലെ കിടന്നത് അയാളുടെ അടവായിരുന്നുവെന്നു ചിന്തിക്കാനൊ ആ മനസ്സിനു കഴിഞ്ഞില്ല...!!

തിരിച്ച് ഹൈവേയിൽ നിന്നും തന്റെ പോക്കറ്റ് റോഡിലേക്ക് കയറുന്നതിനു തൊട്ടു മുൻപ് ഒരു പോലീസ്സ് വണ്ടി ഒരു കാർ തടഞ്ഞു നിറുത്തി പരിശോധിക്കുന്നത് അകലെ വച്ചു തന്നെ ശ്രദ്ധയിൽ പെട്ടതും പെട്ടെന്ന് തന്നെ ചവിട്ടി നിറുത്തി.
വശം തിരിഞ്ഞു പോകാൻ വഴികളൊന്നുമില്ലായിരുന്നു...
പിന്നോട്ടു പോയാൽ അവർ ശ്രദ്ധിക്കും...
മുന്നോട്ടു തന്നെ പോകാതെ ഒരു നിവൃത്തിയുമില്ലായിരുന്നു...
ഇതിനകം തന്റെ വണ്ടി അവർ കണ്ടു കാണും...
അവർ കൈ കാണിച്ചില്ലെങ്കിൽ രക്ഷപ്പെട്ടു...
വണ്ടി അവരുടെ അടുത്തെത്തി...
പെട്ടെന്നവർ കൈ കാണിച്ചതും പോക്കറ്റിൽ കിടന്ന മോബൈൽ അലാറം അടിച്ചതും ഒരുമിച്ചായിരുന്നു...!
പരിഭ്രാന്തിയോടെ മോബൈൽ കിടന്ന ഇടത്തെ പോക്കറ്റിനിട്ട്, നെഞ്ചന്നിട്ടിടിക്കുന്നതു പോലെ ഒറ്റ അടിയും ‘എന്റെ മാതാവേ’ ന്ന നിലവിളിയും ഒരുമിച്ചായിരുന്നു...!!!

ബാക്കി അടുത്ത പോസ്റ്റിൽ...

15 comments:

പഥികൻ said...

വീണ്ടും സസ്പെൻസിൽ കഥയുടെ അന്ത്യം :) ...മെഗാസീരിയൽ സ്പെഷ്യലിസ്റ്റ് ആണല്ലോ
സസ്നേഹം,
പഥികൻ

മൻസൂർ അബ്ദു ചെറുവാടി said...

സൌഹൃദത്തെ ചൂഷണം ചെയ്യുന്നവര്‍ .
നന്മ നിറഞ്ഞ വര്‍ഗീസേട്ടന്‍ .
വീകെയുടെ പ്രവാസ കാഴ്ചകള്‍ തുടരട്ടെ..

ramanika said...

വീണ്ടും മനസ്സുപിടയുന്നു ഈ സസ്പെന്‍സ് കാരണം
വര്‍ഗീസേട്ടന്‍ .????

Kadalass said...

പ്രവാസത്തിന്റെ നേർക്കാഴ്ചകൾ
ശരിതെറ്റുക്കൾ....
എല്ലാം എല്ലാം
ആശംസകൾ!

Lipi Ranju said...

ഈശ്വരാ ! ആ പാവത്തിന് എന്തുപറ്റി ! എന്നാലും ഇങ്ങനൊരു സസ്പന്‍സ് വേണ്ടായിരുന്നുട്ടോ...

Typist | എഴുത്തുകാരി said...

വർഗ്ഗീസേട്ടനെന്തു പറ്റി എന്നറിയാൻ ഇനി അടുത്ത പോസ്റ്റ് വരെ കാത്തിരിക്കണം.

Muralee Mukundan , ബിലാത്തിപട്ടണം said...

കഞ്ചിയടി,മൊബൈലടി,പോലീസ് പിടി...അങ്ങിനെ അനേകം അടികൾക്കൊപ്പം അവസാനം എല്ലാവരേയും മുൾമുനയിൽ നിർത്തികൊണ്ടുൾല അശോകൻ വക ഒരു സസ്പെൻസ്സടിയും...
പോരെ പൂരം..!

വീകെ said...

പഥികൻ: വായനക്കും അഭിപ്രായത്തിനും നന്ദി.
ചെറുവാടി: ഈ പുതു യുഗത്തിൽ സൌഹൃദമെന്നല്ല എന്തും ഉപയോഗപ്പെടുത്തി അവനവന്റെ കാര്യം സാധിച്ചെടുക്കുക എന്നതാണ് ഓരോരുത്തരും ചിന്തിക്കുന്നത്. അതിന് ഭാഗഭാക്കാവുന്നവർക്ക് എന്തു സംഭവിക്കുന്നുവെന്നത് ഒരു വിഷയമേയല്ല. നന്ദി മാഷെ.
രമണിക: വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.
മുഹമ്മദ് കുഞ്ഞി വണ്ടൂർ: ആദ്യമായ ഈ വരവിനും അഭിപ്രായത്തിനും വളരെ നന്ദി.
ലിപി രഞ്ജു: എന്തിനാ ഇങ്ങനെ ടെൻഷനടിക്കണെ...? ഇതൊക്കെ ഒരു രസമല്ലെ. ഈ പ്രചോദനത്തിന്, വായനക്ക് വളരെ നന്ദി.
എഴുത്തുകാരിച്ചേച്ചി: വായനക്കും, പ്രചോദനത്തിനും വളരെ നന്ദി.
ബിലാത്തിച്ചേട്ടൻ: വായനക്കും ഈ പ്രചോദനത്തിനും വളരെ നന്ദീട്ടൊ മാഷെ.

krishnakumar513 said...

വീണ്ടും സസ്പെന്‍സ്....തുടരട്ടെ വീകെ

ajith said...

സസ്പെന്‍സ് എന്തെന്നറിയാന്‍ അടുത്ത ലക്കം വരെ കാത്തിരിക്കണമല്ലോ

keraladasanunni said...

വര്‍ഗ്ഗീസേട്ടന്‍ ഒപ്പിക്കുന്ന ഓരോ പുലിവാലുകളേ. രസികന്‍ കഥാപാത്രം. ബാക്കിക്കായി ആകാംക്ഷയോടെയുള്ള കാത്തിരിപ്പ്.

jyo.mds said...

സസ്പെന്‍സ്-തുടരെട്ടെ.

African Mallu said...

വീണ്ടും നല്ല എഴുത്തും ഒടുക്കത്തെ ടെന്‍ഷന്‍ അടിപ്പിക്കലും... എന്തായാലും പോലീസ് പിടിച്ച സ്ഥിതിക്ക് വര്‍ഗീസേട്ടന്റെ കാര്യം കട്ട പോക..

ശാന്ത കാവുമ്പായി said...

മൊബൈൽ അടിച്ചാലെന്ത് കുഴപ്പമാണ്?

വീകെ said...

കൃഷ്ണകുമാർ;
അജിത്;
കേരളദാസനുണ്ണി:
ജ്യൊ:
ആഫ്രിക്കൻ മല്ലു:
ശാന്ത കാവുമ്പായി: മോബൈൽ അടിച്ചാൽ കുഴപ്പമില്ല. ആവശ്യമില്ലാതെ അടിച്ചാൽ എന്തോ കുഴപ്പമില്ലേ..?
ഈ വായനക്കും അഭിപ്രായത്തിനും എല്ലാവർക്കും നന്ദി.