Tuesday 1 March 2011

സ്വപ്നഭൂമിയിലേക്ക്... (36 )



കഴിഞ്ഞതിൽ....

വിവാഹം കഴിഞ്ഞതിന്റെ പതിനേഴാം ദിവസം താൽക്കാലികമായെങ്കിലും തന്റെ ‘നല്ലപാതി’യേയും മറ്റു ബന്ധുക്കളേയും ഉപേക്ഷിച്ച് മണലാരണ്യത്തിലെ ചുട്ടുപൊള്ളുന്ന ‘സ്വപ്നഭുമിയിലേക്ക്‘ ഏതൊക്കെയോ ലോകം വെട്ടിപ്പിടിക്കാനായി ശേഖരേട്ടൻ പറന്നു....

തുടരുന്നു....

വെറുതെ കിട്ടുമ്പോൾ...


കഥ പറഞ്ഞു തീർന്നതും വർഗ്ഗീസേട്ടൻ ചാടി എഴുന്നേറ്റിട്ട് പറഞ്ഞു.
“എടാ ഞാനിപ്പൊ വരാട്ടോടാ...” മൂപ്പിലാൻ ധൃതിയിൽ അകത്തേക്കു പോയി. കുറച്ചു കഴിഞ്ഞതും അകത്തു നിന്നും ഒച്ചയും ബഹളവും കേട്ടു. ശേഖരേട്ടൻ ഓടി പുറത്തു ചാടുന്നതും കണ്ടു....

ഞങ്ങൾ അകത്തേക്കു ചെന്ന് കാര്യം തിരക്കി. പ്രശ്നം നിസ്സാരമാണ്. കഥ കേട്ട് ശേഖരേട്ടനോട് ‘എന്തോ ഒരിത്’ തോന്നിയ വർഗ്ഗീസേട്ടൻ സന്തോഷം പ്രകടിപ്പിക്കാനായി ഒരു ഗ്ലാസ്സ് ബിയർ നീട്ടി പറഞ്ഞു.
“എടാ ശേഖരാ... ഇത് എന്റെ വക സ്പെഷൽ...”
“എനിക്കു വേണ്ട വർഗ്ഗിസേട്ടാ.... ഞാൻ ആവശ്യത്തിനു കഴിച്ചു...”
“അതൊന്നും പറഞ്ഞാ പറ്റില്ല... ഇത് ഒരു ഗ്ലാസ്സ് നീ കുടിച്ചേ പറ്റൂ....”
ഗ്ലാസ്സുമായി വർഗ്ഗീസേട്ടൻ അടുത്തേക്കു ചെന്നതും ശേഖരേട്ടൻ ഓടി. അതിന്റെ ബഹളമാണ് കേട്ടത്. പിന്നെ ആ ഗ്ലാസ്സുമായി ഞങ്ങളുടെ പുറകെ കൂടി.

“എടാ ശേഖരാ... നീയെന്നിട്ട് അതിനു പകരം എല്ലാം വാങ്ങിച്ചു കൊണ്ടുവന്നിരുന്നൊ...?”
വർഗ്ഗിസേട്ടന്റെ ചോദ്യം കേട്ട് ഞങ്ങളും മറുപടി എന്തെന്നറിയാൻ കാതോർത്തു. ശേഖരേട്ടൻ പറഞ്ഞു.
“ഞാൻ പോയപ്പോൾ ഞാനെടുത്തു വിറ്റതിനു പകരമായി നാലെണ്ണം കൊണ്ടു വന്നിരുന്നു...”
“അതല്ലെടാ... തിരിച്ചു കൊടുത്ത ആഭരണങ്ങൾക്കു പകരം....?”
“ഞാനങ്ങനെ അതു മുഴുവൻ എടുത്തോളാൻ പറഞ്ഞെങ്കിലും അവർ അതൊന്നും എടുത്തില്ല. കൊടുത്തതൊന്നും തിരിച്ചു വാങ്ങുന്നത് ശരിയല്ലെന്നു പറഞ്ഞ് അവളെത്തന്നെ തിരിച്ചേൽ‌പ്പിച്ചിരുന്നു...!”

വർഗ്ഗീസേട്ടൻ പിന്നെയും ബീയർ നിറച്ച ഗ്ലാസ്സുമായി ഞങ്ങളെ നിർബ്ബന്ധിച്ചുകൊണ്ടിരുന്നു. ഞങ്ങൾ ഒഴിഞ്ഞുമാറി നടന്ന് എല്ലാവർക്കും ചിരിക്കാനുള്ള വകയുണ്ടാക്കിക്കൊണ്ടിരുന്നു. ആ കളി അധികം നേരം തുടരാനായില്ല.

വാതിലിൽ ആരോ മുട്ടുന്ന ഒച്ച കേട്ടു. ഗ്ലാസ്സ് ഞങ്ങളൂടെ മുന്നിൽ വച്ച് വർഗ്ഗീസേട്ടൻ പോയി വാതിൽ തുറന്നു. പുള്ളിക്കാരന്റെ തന്നെ രണ്ടു കൂട്ടുകാരായിരുന്നു. ഒരുത്തൻ ഇടക്കിടക്ക് വരാറുള്ളതാണ്. മറ്റെയാളെ പരിചയമില്ല. സ്നേഹം പുതുക്കാനെന്ന പേരിൽ വർഗ്ഗീസേട്ടന്റെ വെള്ളം കുടിക്കാനായി മാത്രം വരുന്നവരാണ് അധികവും. അതു കാരണം എന്നും ബിഫും, മീനും മറ്റും ഫ്രൈ ചെയ്ത് വച്ചിരിക്കും. ആരു വന്നാലും ഇതൊന്നും എത്ര കൊടുക്കുന്നതിനും പുള്ളിക്കാരന് ഒരു മടിയുമില്ല. കള്ളാണെങ്കിൽ ഇഷ്ടം പോലെ. ജോലി കഴിഞ്ഞ് വരുന്ന വഴി ആവശ്യമുള്ളതെല്ലാം വാങ്ങി കാറിനകത്തിടും. അതെല്ലാം തീർന്നു കഴിയുമ്പോഴാണ് ബ്ലാക്കിൽ വിൽക്കുന്നവരെ ഫോൺ ചെയ്ത് വിളിക്കുന്നത്. വർഗ്ഗീസേട്ടന്റെ ഫോൺ നമ്പർ കണ്ടാലറിയാം അവർക്ക്. പിന്നെ കുപ്പിയൂടേയും പാട്ട(ബീയർ)യുടേയും എണ്ണം മാത്രമേ പറയേണ്ടതുള്ളു. മിനിട്ടുകൾക്കകം എത്തിയിരിക്കും.

കൂട്ടുകാരേയും കൊണ്ട് വർഗ്ഗീസേട്ടൻ അകത്തേക്ക് പോയി. പിന്നെ കുറേ നേരത്തേക്ക് ശല്യമുണ്ടായില്ല. ഞങ്ങൾ ടീവിയിൽ വാർത്തകൾ കണ്ടു കൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ പുതിയ കൂട്ടുകാരനേയും കൊണ്ട് വർഗ്ഗീസേട്ടൻ പുറത്തു വന്നു. ഞങ്ങളെ പരിചയപ്പെടുത്താൻ വേണ്ടിയാണ്. എന്നെ പരിചയപ്പെടുത്തിയ കൂട്ടത്തിൽ എന്തോ സാധനം ആരും അറിയാതെ എന്റെ ഷർട്ടിന്റെ പോക്കറ്റിലേക്കിട്ടു....!

എന്താണെന്നറിയാനായി ഞാൻ ഉടനെ പോക്കറ്റിൽ തപ്പാനായി കൈ എടുത്തതും വർഗ്ഗീസേട്ടൻ എന്റെ കൈയ്ക്ക് കയറി പിടിച്ചു. എന്നെ നോക്കാൻ സമ്മതിച്ചില്ല. ഞാനും മിണ്ടിയില്ല. ഇതു മറ്റാരും കാണുന്നുമില്ല. എല്ലാവരേയും പരിചയപ്പെടുത്തിക്കഴിഞ്ഞ് അവർ അകത്തേക്ക് പോകുന്ന വഴി കണ്ണൊന്നിറുക്കി കാണിച്ചിട്ടാണ് വർഗ്ഗീസേട്ടൻ പോയത്. അവർ പോയെന്നുറപ്പുവരുത്തി ഉടനെ ഞാൻ പോക്കറ്റിൽ തപ്പി.

ഒരു താക്കോൽ ആണ്....!
കാറിന്റെ താക്കോൽ.....!
അപ്പൊഴാണ് സംഗതിയുടെ കിടപ്പ് മനസ്സിലായത്. വർഗ്ഗീസേട്ടൻ ഇന്ന് ഇത്തിരി പൂസ്സായിട്ടുണ്ട്....
വന്നിരിക്കുന്നത് കൂട്ടുകാരൻ മാത്രമല്ല ഒരു സഹപ്രവർത്തകനും. കുടി കഴിഞ്ഞാൽ സാമാന്യ മര്യാദ വച്ചും അസമയമായതു കൊണ്ടും അവരെ വണ്ടിയിൽ വീടെത്തിക്കേണ്ടിവരും. ഈ കണ്ടീഷനിൽ വണ്ടി ഓടിക്കാനും പറ്റില്ല. അതു തുറന്നു പറയാനും പറ്റില്ല. അതു മുൻ‌കൂട്ടി കണ്ടിട്ടാണ് വണ്ടിയുടെ താക്കോൽ ആരും അറിയാതെ എന്റെ പോക്കറ്റിൽ കൊണ്ടിട്ടത്...!?
ഇനി നടക്കാൻ പോണത് നിങ്ങൾ നേരിട്ടു കണ്ടാൽ മതി.

വന്നവരെ നല്ലവണ്ണം പൂശിച്ചു. വന്നവരും അത് കണക്കാക്കിത്തന്നെയാണ്.
വെറുതെ കിട്ടുന്നതല്ലെ...! മോന്താവുന്നത്ര മോ‍ന്തുക....! ഇവിടെ വരെ എത്തേണ്ട ചിലവേയുള്ളു.
കുടി കഴിഞ്ഞ് പോകാനായി അവർ ഹാളിലിറങ്ങി നിൽക്കുകയാണ്. വർഗ്ഗിസേട്ടൻ ഷർട്ടിടാനായി അകത്തേക്കു കയറി. ഷർട്ടിട്ടതിനുശേഷം മുറിയാകെ തപ്പി നടക്കുകയാണ്. വർഗ്ഗീസേട്ടനെ കാണാത്തതുകൊണ്ട് വന്നവർ അകത്തേക്കു കയറി ചോദിച്ചു.
“നീയെന്തോന്നാ തപ്പി നടക്കണെ...?”
“എടാ വണ്ടീടെ താക്കോലെവിടെ വച്ചെന്നോർക്കണില്ലെടാ....!”
“നിന്റെ പാന്റിന്റെ പോക്കറ്റിൽ നോക്കടാ...”
“പാന്റും ഷർട്ടും ഞാൻ മാറി മാറി നോക്കി...”
“നീ വണ്ടി പൂട്ടിയോന്ന് നോക്ക്...”

അതു കേട്ടതും വർഗ്ഗീസേട്ടൻ തല ഉയർത്തി, ഒട്ടകം തല ഉയർത്തി നോക്കുന്നതു പോലെ ഞങ്ങളെ എല്ലാവരേയും ഒരാവർത്തി നോക്കി. പെട്ടെന്ന് പുറത്തിറങ്ങി കാറിന്റ അടുത്തേക്ക് നടന്നു. ആടിയാടിയാണ് നടക്കുന്നത്.
തന്നെ നിൽക്കാൻ കഴിയാതെ ചുമരിൽ പിടിച്ച് നിൽക്കുന്ന സഹപ്രവർത്തകന് അത് കണ്ട് ചിരി പൊട്ടി. അയാൾ കൈ ചൂണ്ടി കളിയാക്കി പറഞ്ഞു.
“ദേ... അവന്റെ പോക്ക് നോക്ക്...” എന്നിട്ട് പാമ്പിഴയുന്ന മാതിരി കൈകൊണ്ട് ഒരാംഗ്യവും.
അതു കണ്ട് എല്ലാവരും ചിരിച്ചു.

ഇങ്ങനെ ആടിയാടി പോകുന്നതു കണ്ടിട്ടും ‘എടാ വർഗ്ഗീസേ..നീ ഈ കണ്ടീഷനിൽ വണ്ടിയെടുക്കണ്ട, ഞങ്ങൾ ടാക്സി പിടിച്ചു പൊയ്ക്കൊള്ളാ’മെന്നു പറയാനുള്ള ഒരു മനസ്സ് ആ സഹപ്രവർത്തകനും കൂട്ടുകാരനും കാണിച്ചില്ലല്ലോന്നോർത്ത് ഞങ്ങൾക്ക് കുറച്ചു വിഷമം തോന്നാതിരുന്നില്ല. അവരെ ശരിക്കും അറിയാവുന്നതു കൊണ്ടാകും താക്കോൽ എന്റെ പോക്കറ്റിൽ കൊണ്ടിട്ടത്.

വർഗ്ഗീസേട്ടൻ കാറിന്റെ ചുറ്റും ഒന്നു കറങ്ങി. തിരിച്ചു വന്നവഴി പറഞ്ഞു.
“ഹേയ് കാറിനകത്തില്ലടാ... വണ്ടി ഞാൻ പൂട്ടിയിട്ടേ വരാറുള്ളു. ..”
ഹാളിനകത്തിരിക്കുന്ന ഞങ്ങളോട് എല്ലാവരോടുമായി ചോദിച്ചു.
“എടാ എന്റെ കാറിന്റെ താക്കൊലു കണ്ടോടാ...?!”
എന്തൊരു നിഷ്ക്കളങ്കമായ ചോദ്യം...!

ഞങ്ങളാരും അതിനു മറുപടിയൊന്നും പറഞ്ഞില്ല. ചിലരൊക്കെ ഹാളിലെ മേശമേലും ടിവിയുടെ ചുറ്റുവട്ടത്തും പരതി നടക്കുന്നുണ്ടായിരുന്നു. വർഗ്ഗീസേട്ടൻ പിന്നെയും അകത്തു പോയി ധൃതിപിടിച്ച് കിടക്കയും തലയിണയും മറ്റും പൊക്കി നോക്കുന്നതു കണ്ടാൽ എന്തൊരു ആത്മാർത്ഥതയെന്നു തോന്നും.

ഇതെല്ലാം കണ്ടു കൊണ്ടിരുന്ന ശേഖരേട്ടൻ പറഞ്ഞു.
“വർഗ്ഗീസേട്ടാ... ഇനി കാലത്ത് നോക്കാം. തലയിലെ പറ്റെറുങ്ങുമ്പോൾ എവിടെയാ വച്ചതെന്ന് ഓർമ്മ വരും. ഇവരെ ഏതെങ്കിലും ടാക്സിയിൽ കയറ്റി വിട്....”

മറുപടി ഒന്നും പറയാതെ വർഗ്ഗീസേട്ടൻ തന്റെ സഹപ്രവർത്തകന്റെ നേരെ നോക്കി. കൂട്ടത്തിൽ ഈ കണ്ടീഷനിൽ വണ്ടിയെടുക്കാൻ പറ്റില്ലെന്നു ഞങ്ങളും ഏറ്റുപിടിച്ചതോടെ കൂട്ടുകാർക്ക് മറുത്തൊന്നും പറയാൻ കഴിയാത്തവിധം ഉത്തരം മുട്ടി നിന്നു എന്നു പറഞ്ഞാൽ മുഴുവനാകില്ല.
“വർഗ്ഗീസേ.. ഞങ്ങൾ ടാക്സിക്കു പൊക്കോളാം..” എന്നു പറയിപ്പിക്കുന്നതു വരെ കാര്യങ്ങൾ കൊണ്ടെത്തിച്ചു.

പിന്നെ താമസമുണ്ടായില്ല. അവരോടൊപ്പം ഞങ്ങളും പുറത്തിറങ്ങി. ഉടനെ തന്നെ ടാക്സി കിട്ടി. അവരെ അതിൽ കയറ്റിവിട്ടു.
തിരിച്ചു വരുന്നവഴി ഞങ്ങൾ ദ്വേഷ്യപ്പെട്ടു.
“വർഗ്ഗീസേട്ടനെന്തിനാ ഇത്രയധികം അവരേക്കൊണ്ടു കുടിപ്പിക്കുന്നത്...? ഇപ്പൊത്തന്നെ കണ്ടില്ലെ.... അവർ ആടിയാടിയാണ് പോകുന്നത്..”
“എടാ അവനോന്റെ കപ്പാസിറ്റി അവനോനല്ലെ അറിയാവൂ... എനിക്കാ അറിയാ....? ഞാൻ കുടിക്ക് കുടിക്ക് ന്നു പറയുമ്പോൾ അവരെന്തിനാ ആവശ്യോല്യാണ്ട് കുടിക്കണെ...?!!”
പിന്നെ അവിടെ ഒരു കൂട്ടച്ചിരി അല്ല ഒരു കൂട്ടപ്പൊരിച്ചിൽ ആയിരുന്നു.....
ആടിയാടി മുറിയിലേക്കു പോകുന്ന വഴി എന്റെ പോക്കറ്റിൽ കയ്യിട്ട് താക്കോലെടുക്കാൻ പുള്ളിക്കാരൻ മറന്നില്ല.

പിറ്റേന്ന് കാലത്ത് തന്നെ കിട്ടിയ വാർത്ത ഇത്തിരി കട്ടിയായിപ്പോയി...
ഇന്നലെ ടാക്സിയിൽ കയറ്റി വിട്ടവരിൽ ഒരുത്തൻ, അതിനകത്ത് തന്നെ നന്നായിട്ടൊന്നു വാളു വച്ചു. ടാക്സിക്കാരൻ വിടുമൊ... അതു മുഴുവൻ കഴുകിക്കുന്നതിനുള്ള കാശ് ചോദിച്ചു. അവരുടെ കയ്യിൽ അയാൾ ചോദിച്ചത്ര കാശില്ലായിരുന്നു. പിന്നെ നേരെ പോലിസ് സ്റ്റേഷനിലേക്ക്. അന്നു രാത്രി അവിടെ ചൊറികുത്തിയിരുന്നു നേരം വെളുപ്പിച്ചു. കാലത്ത് വിവരം അറിഞ്ഞ് വർഗ്ഗീസേട്ടൻ ചെന്ന് കാശ് കെട്ടി വച്ച് ഇറക്കിക്കൊണ്ടു പോന്നു.

കാലത്ത് ജോലിക്കിടെ ചെറിയ ഒരു കത്തിയുമായി മൽ‌പ്പിടുത്തം നടത്തുമ്പോഴാണ് ഞാൻ ആ വിവരം അറിഞ്ഞത്. രാജേട്ടനാണ് വിളിച്ചു പറഞ്ഞത്. എനിക്കു ചിരിയാണ് ആ വാർത്ത തന്നത്. ആ ചിരിക്കിടയിലെ കത്തി കൊണ്ടുള്ള പണി ഇത്തിരി പാളിപ്പോയി. ഇടതു കൈയുടെ ചൂണ്ടാണി വിരൽ മുറിഞ്ഞു. ചോര കണ്ടു...!

പെട്ടെന്ന് എന്റെ ചിരി മാഞ്ഞു. മുറിഞ്ഞ വിരൽ ഞാൻ വായിൽ വച്ചു ചപ്പി. ചോര പെട്ടെന്നു തന്നെ നിന്നു. ഇപ്പൊ ഈ കൈ മുറിയാനെന്താണ് കാരണമെന്നായിരുന്നു ചിന്ത പോയത്. അങ്ങനെ ചിന്തിക്കാനൊരു കാരണമുണ്ടായിരുന്നു. അത് അനുഭവം പഠിപ്പിച്ചതായിരുന്നു.

ഒന്നുകിൽ ചെയ്തുകൊണ്ടിരിക്കുന്ന ജോലി ഭംഗിയായി അവസാനിക്കും. അല്ലെങ്കിൽ ഉടൻ തന്നെ ഒരു സന്തോഷ വർത്തമാനം കേൾക്കാനിട വരും. ചെയ്തു കൊണ്ടിരുന്ന ജോലി അന്നു തീർക്കാൻ കഴിയുന്നതായിരുന്നില്ല. കൈ മുറിഞ്ഞതോടെ അതവിടെ നിർത്തി. ഇനി എന്തു വാർത്തയാണാവൊ കേൾക്കാൻ പോകുന്നത്. ആലോചിച്ചിട്ട് ഒന്നും മനസ്സിൽ തെളിഞ്ഞു വന്നില്ല. പിന്നെ ഞാനത് മറന്നു.

ഉച്ചകഴിഞ്ഞപ്പോൾ ‘ബോസ്’ ഒരുമിച്ച് പുറത്ത് പോകേണ്ടി വന്നു. പോയിടത്തെ പണിയെല്ലാം കഴിഞ്ഞ് തിരിച്ചു വരുമ്പോൾ, നാട്ടിൽ പോയി വന്നതിനെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും മറ്റും ചോദിച്ചു. ഒരു മാസത്തെ അവധി പോരെന്നും, എന്റെ മോനെ സന്തോഷിപ്പിക്കാനുള്ള സമയം പോലും കിട്ടിയില്ലെന്നും ഞാൻ പരാതിപ്പെട്ടു. പിന്നെ കുറച്ചു നേരം ബോസ്സ് നിശബ്ദനായിരുന്നു. അദ്ദേഹം വണ്ടി ഓടിക്കുന്നതിൽ ശ്രദ്ധിച്ചിരിക്കുകയായിരുന്നു. ഞാൻ പതിയെ നാട്ടിലേക്കും പറന്ന്, മോൻ ‘ചിക്കു’വിന്റെ കൂടെയുള്ള തമാശകളും ഓർത്ത് പരിസരം മറന്നിരിക്കുകയായിരുന്നു.

അപ്പോഴാണ് ബോസ്സിന്റെ ശബ്ദം എന്റെ ചെവിയിൽ കുളിർമഴ പെയ്യിച്ചത്.
“അവരെ നിനക്ക് ഇങ്ങോട്ടു കൊണ്ടുവരണൊ..?!!”
“ങേ..!!?” ഞാനെന്തൊ നല്ല വാർത്ത കേട്ടപൊലൊരു തോന്നൽ...! ബോസ്സ് എന്തൊ എന്നോട് പറഞ്ഞില്ലെ...?
ഞാൻ ആകാംക്ഷപൂർവ്വം ബോസ്സിന്റെ മുഖത്തേക്ക് നോക്കി.
എന്റെ മുഖഭാവം കണ്ടിട്ടാകാം അദ്ദേഹം ചിരിക്കുകയാണ് ചെയ്തത്. ഞാൻ ചോദിച്ചു.
“ബോസ്സ് എന്തൊ പറഞ്ഞില്ലെ...?”
“ഉവ്വ്.. നിനക്ക് നിന്റെ കുടുംബത്തെ കൊണ്ടുവരണൊ...?”

സന്തോഷമാണെങ്കിലും പെട്ടെന്ന് എന്റെ മുഖം വാടി. എങ്ങനെ ജീവിക്കും..? ഒരു ഫ്ലാറ്റെടുക്കാനുള്ള ശമ്പളം പോലും ഇല്ലാത്ത ഞാൻ എങ്ങനെ അവരെ കൊണ്ടു വന്നു കൂടെ നിറുത്തും. എന്റെ മോനെ സ്കൂളിൽ ചേർത്ത് പഠിപ്പിക്കണം. പിന്നെ മറ്റു ചിലവുകൾ...!!?

ബോസ്സിന്റെ ശബ്ദം വീണ്ടും എന്റെ ചിന്തകളെ മുറിച്ചു.
“എന്താ നീ ഒന്നും പറയാത്തത്... നിനക്കിഷ്ടമല്ലെ അവരെ കൊണ്ടുവരുന്നത്....?”
“അതൊക്കെ ഒരിക്കലും നടക്കാത്ത സ്വപ്നമല്ലെ ബോസ്സ്...?!”
“എന്തുകൊണ്ടു നടക്കില്ല....?”
“ഒരു സിംഗിൾ റൂം ഫ്ലാറ്റിനുള്ള ശമ്പളം പോലും ഇല്ലാത്ത എനിക്ക് അതൊക്കെ സ്വപ്നം കാണാനല്ലെ പറ്റൂ...!”

ബോസ്സ് പിന്നെ ഒന്നും മിണ്ടിയില്ല. ഞാനും നിശ്ശബ്ദമായിരുന്നു. എന്നെപ്പോലുള്ളവർക്ക് സ്വപ്നം കാണാനുള്ള സാഹചര്യം പോലും ഇല്ല്ല്ല. മാത്രമല്ല, വണ്ടിയില്ലാത്തതു കൊണ്ട് ഒന്നു പുറത്തിറങ്ങണമെങ്കിൽ ടാക്സി പിടിക്കണം. അതിനു കാശു കണ്ടെത്തണം. ചൂടാണെങ്കിൽ എന്നും മുറിയിൽ തന്നെ അടച്ചിടണം. പൊരിയുന്ന ചൂടിൽ പുറം ലോകം കാണനാവില്ല.

കടയുടെ അടുത്ത് വണ്ടി നിറുത്തിയിറങ്ങുമ്പോൾ പതിവില്ലാത്തവിധം ബോസ്സ് റോഡിന്റെ രണ്ടു വശത്തുമുള്ള കെട്ടിടങ്ങളിലേക്ക് നോക്കിയിട്ട് പറഞ്ഞു.
“നീ ഇവിടെയുള്ള കെട്ടിടങ്ങളിൽ എവിടെയെങ്കിലും ഒരു സിംഗിൾ റൂം ഫ്ലാറ്റ് കിട്ടുമോന്ന് നോക്ക്. അതിന് എത്രയാ വാടകയെന്ന് അന്വേഷിക്ക്. അതിന്റെ വാടക ഞാൻ തരാം. പോരെ.. അപ്പൊ നിന്റെ ശമ്പളം കൊണ്ട് നിങ്ങൾക്ക് ജീവിച്ചു കൂടെ....”

ഞാൻ കണ്ണുമിഴിച്ച് നടന്നു പോകുന്ന ബോസ്സിനെ നോക്കി നിന്നു....!
തൊഴുകയ്യോടെ....!
ആശ്ചര്യത്തൊടെ...!!
വിശ്വസിക്കാനാവാതെ......!!!
കണ്ണുകൾ എന്തേ നീരണിയുന്നു....?
“ദൈവമേ... ശാന്തിക്കാരന്റെ പ്രവചനം സത്യമാകുകയാണൊ....

ബാക്കി അടുത്ത പോസ്റ്റിൽ....

21 comments:

jyo.mds said...

Handwork pays എന്നത് വളരെ ശരിയാണ്.ആത്മാര്‍ത്ഥമായി അദ്ധ്വാനിച്ചാല്‍ അംഗീകാരം താനെ പുറകെ വരും.ആശംസകള്‍.

പട്ടേപ്പാടം റാംജി said...

സ്നേഹത്തിന്റെ മുന്നില്‍ പലപ്പോഴും പലരും വര്‍ഗീസെട്ടന്മാര്‍ ആകാറുണ്ട്.
എന്തായാലും ആശ്വാസമായല്ലോ. ഇനി ഒന്നിച്ചു കഴിയാമല്ലോ.

ramanika said...

ബോസ്സിന്റെ മനസ്സിന്റെ വലുപ്പം
കഥ തുടരട്ടെ

Kadalass said...

ഇപ്പോ ആശ്വാസമയല്ലൊ...
എല്ലാ ആശംസകളും നേരുന്നു

ശ്രീ said...

വര്‍ഗ്ഗീസേട്ടന്റെ ഭാഗം വായിച്ചപ്പോള്‍ ചിരിച്ചു പോയെങ്കിലും അവസാന ഭാഗത്തെത്തിയപ്പോള്‍ മനസ്സു നിറഞ്ഞു
:)

ajith said...

ചില സമയത്ത് വര്‍ഗീസേട്ടനാവുകയേ രക്ഷയുള്ളു. (“ബോസ്” നല്ല ബോസ്.)

വീകെ said...

ജ്യൊ, പട്ടേപ്പാടം റാംജി, രമണിക, മുഹമ്മദ്കുഞ്ഞി വണ്ടൂർ, ശ്രീ, അജിത് എല്ലാവർക്കും എന്റെ നന്ദിയും സ്നേഹവും അറിയിക്കുന്നു.

Muralee Mukundan , ബിലാത്തിപട്ടണം said...

ഞാണൊക്കെയിവിടെ ആ വർഗ്ഗീസേട്ടൻ മൂത്ത ടൈപ്പിലുള്ള ആളാ ...!
ഭാഗ്യം വരുന്ന ആണിച്ചാലുകളൂടെ ആ തടം കോരലും ഇഷ്ട്ടപ്പെട്ടു കേട്ടൊ അശോക്

ശാന്ത കാവുമ്പായി said...

അപ്പോ ശകുനത്തിലൊക്കെ വിശ്വാസമുണ്ടല്ലേ?

രമേശ്‌ അരൂര്‍ said...

വര്‍ഗീസ്‌ ഏട്ടനെ ഞാന്‍ പരിചയപ്പെട്ടില്ലല്ലോ ..എന്നിട്ട് ? ബോസ് വാക്ക് പാലിച്ചോ ?

Unknown said...

സസ്പെന്‍സില്‍ അവസാനിപ്പിക്കാഞ്ഞതിനു നന്ദി :) വായിച്ചു കൊണ്ടേ ഇരിക്കുന്നു.
ആശംസകള്‍!!

Typist | എഴുത്തുകാരി said...

സ്വപ്നഭൂമിയിലേക്കു് 35ഉം, 36ഉം ഒരുമിച്ച് വായിച്ചു.

ഭാഗ്യവാൻ, ഇത്രയും നല്ല ബോസാണല്ലോ!

കുസുമം ആര്‍ പുന്നപ്ര said...

സ്വപ്ന ഭൂനിയിലേയ്ക്ക് വന്നു. ആ ടാക്സിയില്‍
വാളുവെച്ചത് കഷ്ടമായിപ്പോയി

നികു കേച്ചേരി said...

മാഷേ, ഇത്തവണ വർഗീസേട്ടനാണ്‌ താരം.നന്നായിരിക്കുന്നു.

വീകെ said...

ബിലാത്തിപ്പട്ടണം:വർഗ്ഗീസേട്ടനെ വെല്ലാൻ പറ്റിയ ആളാണെന്നു എനിക്കും തോന്നിയിരുന്നു.
നന്ദി.
ശാന്ത കാവുമ്പായി: ഒരിക്കൽ അബദ്ധവശാൽ സംഭവിച്ചതിനെത്തുടർന്ന് നല്ലത് വല്ലതും സംഭവിച്ചാൽ അത് വിട്ടു കളയാം. വീണ്ടും അതാവർത്തിക്കുമ്പോൾ നമ്മൾക്ക് അത്ഭുതം തോന്നാം. പിന്നെയും അതാവർത്തിച്ചാലൊ ഇതൊരു ശകുനമാണല്ലോന്ന് തോന്നാം. അത്രേയുള്ളു. സത്യവുമായി അതിനൊരു ബന്ധവും ഉണ്ടാവണമെന്നില്ല.
എന്റെ കാര്യത്തിൽ കൈ മുറിഞ്ഞ് രക്തം വന്നാൽ ഒരു സന്തോഷം പ്രതീക്ഷിക്കുന്നു. നന്ദി.
രമേശ്‌അരൂർ:വർഗ്ഗീസേട്ടനെ ഒന്നു പരിചയപ്പെട്ടിരിക്കുന്നത് നല്ലതാ. നന്ദി.
ഞാൻ:ഗന്ധർവ്വൻ:വയിച്ചുകൊണ്ടിരിക്കുന്നുവെന്നറിഞ്ഞതിൽ വളരെ സന്തോഷം. നന്ദി.
എഴുത്തുകാരി:ബോസ്സ് നല്ലവനായതുകൊണ്ടല്ലെ ഞാനിവിടെ പിടിച്ചു നിന്നത്. നന്ദി.
കുസുമം അർ പുന്നപ്ര:വാളുവക്കുന്നതൊക്കെ അത്ര വല്യ കാര്യമാണൊ. കാശു മുടക്കാതെ കിട്ടിയാൽ ആർക്കും വാളു വക്കാം. നന്ദി.
നികുകേച്ചേരി:വർഗ്ഗീസേട്ടനെപ്പോലെ താരം വർഗ്ഗീസേട്ടൻ മാത്രം.നന്ദി

Doha Diary said...

കൈ മുറിഞ്ഞാല്‍ ഭാഗ്യം വരും ...എന്തൊരു വിശ്വാസം ചേട്ടായി ...

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

കൈ മുറിഞ്ഞാല്‍ ഭാഗ്യം വരും ...എന്തൊരു വിശ്വാസം ചേട്ടായി ...

Kalavallabhan said...

ഏതായാലും അടുത്ത ഭാഗം കൂടി പോരട്ടെ...

ഗീത said...

ചോര കാണുന്നത് ശുഭശകുനമാണെന്ന് ഇവിടേയും ഒരു വിശ്വാസമുണ്ട്. ആ ശാന്തിക്കാരന്റെ പ്രവചനം ഫലിച്ചല്ലോ.
പിന്നെ, മുതലെടുക്കാൻ വരുന്നവരുടേയും ഔചിത്യമില്ലാത്തവരുടേയും മുന്നിൽ വർഗ്ഗീസ്സേട്ടൻ ആയാലേ പറ്റൂ. എഴുത്ത് രസമായി പോകുന്നു.

വീകെ said...

ദോഹ ഡയറി:അങ്ങനേയും ഒരു വിശ്വാസം ഉണ്ടാകാം ചേട്ടായി. നന്ദി.

സുനിൽ പെരുമ്പാവൂർ: നന്ദി

കലാവല്ലഭൻ:വന്നതിനു നന്ദി.

ഗീത: ശരിയാണ്. ചിലപ്പോഴൊക്കെ നമ്മൾക്കും വർഗ്ഗീസേട്ടനാവേണ്ടി വരാറില്ലേ. എന്റെ വിശ്വാസം പോലെ മറ്റെവിടെയൊക്കെയോ ഇത്തരം വിശ്വാസങ്ങൾ ഉണ്ടെന്നു സമ്മതിച്ചില്ലെ. വന്നതിനു വളരെ നന്ദി.

ഇവിടെ വന്നിട്ടും ഒന്നും പറയാതെ പോയ എല്ലാവർക്കും എന്റെ നന്ദിയും സ്നേഹവും അറിയിക്കുന്നു.

Gopika said...

varghesettan kalakki.....:)