Saturday 15 February 2014

നോവൽ. മരുഭൂമി. (10)

കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി. പോസ്റ്റാഫീസിന്റെ പ്രവർത്തനം സെയ്മയിൽ ആരംഭിച്ചു. അമാറയിലെ ജനറേറ്റർ ഓടിക്കാനുള്ള പണി കിട്ടിയത് ഞങ്ങൾക്ക്  ഉത്തേചകമായി....

തുടർന്നു വായിക്കുക....

പുതുമുഖം.

ചപ്പൽ പുറത്തായതു കൊണ്ട് പിറകിലിറങ്ങി മതിലിനോട് ചേർന്ന സിമന്റു വഴിയിലൂടെ ജയിലിന്റെ അരികിൽ കൂടിയാണ് വന്നത്. എട്ടൊൻപത് ചെറിയ ജയിൽ മുറികളാണെങ്കിലും ഒരെണ്ണത്തിൽ മാത്രം ഒരു ആഫ്രിക്കക്കാരൻ കമ്പിയഴികളിൽ പിടിച്ച് നിൽ‌പ്പുണ്ടായിരുന്നു.
ഞങ്ങൾ അടുത്തുവന്നപ്പോൾ അയാൾ ആംഗ്യം കാട്ടി സിഗററ്റ് ചോദിച്ചു. സച്ചി കൊടുക്കാനായി പോക്കറ്റിൽ കയ്യിട്ടതാണെങ്കിലും ഞാൻ പിടിച്ചു വലിച്ച് കൊണ്ടു പോയി.
ഗേറ്റിലെ കാവൽ പോലീസ്സുകാർ ഞങ്ങളേത്തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

സംഗതി അറിഞ്ഞ അബ്ദുൾ പറഞ്ഞു.
“ദൈവം നമ്മുടെ കൂടെയുണ്ട്...”
അതും പറഞ്ഞ് ഞങ്ങൾ പരസ്പ്പരം കെട്ടിപ്പിടിച്ചു.
“ഇനി ഏതായാലും നമ്മുടെ കാറ് കഴുകൽ പരിപാടി അവർക്കു തന്നെ തിരിച്ച് കൊടുത്തേക്കാം അല്ലേ....?”
“ഏതായാലും ഈ മാസം ഇങ്ങനെ പോകട്ടെ. അപ്പോഴേക്കും അമാറേലെ കാശ് കിട്ടിത്തുടങ്ങും. അത് കഴിഞ്ഞിട്ട് തിരിച്ചു കൊടുക്കാം. അതല്ലേ നല്ലത്...?”

ദിവസങ്ങൾ കഴിഞ്ഞൊരു വ്യാഴാഴ്ച വൈകുന്നേരം ഞങ്ങൾ പുറത്തു പോയി. അബ്ദുളിനെ മാത്രം ജനറേറ്റർ ഡ്യൂട്ടിക്കിട്ടു. സാധനങ്ങൾ വാങ്ങണമെങ്കിൽ മൂന്നു കിലോമീറ്ററെങ്കിലും നടക്കണം. സാധാരണ ഞങ്ങൾ രണ്ടുപേരേ ഉണ്ടാകാറുള്ളു. അന്ന് ഉസ്മാനും മൊയ്തുവും കൂടെയെത്തി. പുറകിലെ വലിയൊരു മല കടന്നുവേണം പോകാൻ. ആ മലയുടെ ചരിവിൽ തന്നെ ഒരു പള്ളിയുണ്ട്. ഒരു പഴയ പള്ളി. അവിടെ മനുഷ്യവാസമൊന്നുമില്ല.

അതിനപ്പുറത്തു കാണുന്ന മലയിൽ നിന്നും പണ്ടെങ്ങോ വെള്ളമൊലിച്ചിറങ്ങിയ പാടുകൾ തെളിഞ്ഞു കാണാം. ആ അരുവി ഈ പള്ളിയുടെ മുന്നിലൂടെയാണ് ഒഴുകിയിരുന്നതെന്നതിന് തെളിവായി ഒരു ചെറിയ കലുങ്കും ഉണ്ട്. അതിനടിയിലൂടെ വെള്ളത്തോടൊപ്പം ഒഴുകിയിറങ്ങിയ പാറ പൊടിഞ്ഞ നല്ല ആറ്റുമണൽ തെളിഞ്ഞു കിടപ്പുണ്ട്. അത് കണ്ടതും പെരിയാർ പുഴയിലെ മണപ്പുറം എന്റെ മനസ്സിലേക്ക് ഓടിയെത്തി.

ഞങ്ങൾ അവിടെ ഇറങ്ങി മണൽ വാരി തൂവിയെറിഞ്ഞ് കാറ്റിൽ പറത്തിക്കളിച്ചു. എന്തുകൊണ്ടോ കുറച്ചു നേരം കൊച്ചുകുട്ടികളുടെ മനസ്സായിരുന്നു ഞങ്ങൾക്കെല്ലാവർക്കും.  മനസ്സിൽ  അന്നേരമനുഭവിച്ച സന്തോഷത്തിന് അതിരില്ലായിരുന്നു. ചിലപ്പോഴെങ്കിലും കുട്ടികളാകാൻ ആഗ്രഹിക്കാത്തവരുണ്ടാകുമോ...? മറ്റാരുമില്ലാത്ത, ഞങ്ങൾ മാത്രമായ ഒരു ലോകത്ത്  കുറച്ചു നേരം നിഷ്ക്കളങ്കരായ കുട്ടികളെപ്പോലെ എല്ലാം മറന്ന് മണലിൽ കളിച്ച് തിമിർത്തു...!

പിന്നെയും ഞങ്ങൾ നടന്ന് ഗ്രാമത്തിലേക്ക് തിരിയുന്ന വഴിയിലെത്തി. ഗ്രാമവാസികളുടെ എല്ലാ വീട്ടാവശിഷ്ടങ്ങളും കൊണ്ടു തള്ളുന്ന ഒരു കുഴിയിൽ ഞങ്ങൾ എത്തിനോക്കി. വീട്ടുപകരണങ്ങൾ ധാരാളം കിടപ്പുണ്ട്. ഞങ്ങൾ കുഴിയിലിറങ്ങി നല്ലതെന്നു തോന്നിയ ഒരു ടേപ് റിക്കാറ്ഡറും ഒരു വാക്ക് മാനും മറ്റും എടുത്ത് മുകളിൽ കൊണ്ടു വന്ന് വച്ചു. ഒരു ടീവി  ആന്റ്റിനയും കൂട്ടത്തിൽ കിട്ടി. ഉസ്മാൻ പറഞ്ഞു.
“ ആന്റിനയുണ്ടെങ്കിൽ ടീവി പരിപാടികൾ കാണാം കഴിയും..”
“ടീവിയില്ലാതെ എങ്ങനെ കാണാൻ കഴിയും..?”
“നമുക്ക് ആശുപത്രിയിലെ ടീവി എടുക്കാം..”
“അതിന് ഉമ്മർ സമ്മതിക്കുമോ..”
“ ആശുപത്രിയില്ലാത്ത വ്യാഴവും വെള്ളിയും മാത്രം  ടീവി എടുത്ത് കാണാം...!”
അതും ശരിയാണല്ലൊയെന്ന് ഞങ്ങൾക്ക് തോന്നി. ഒന്നുമില്ലാത്തതിലും ഭേദമല്ലെ ഒന്നരദിവസമെങ്കിലും പുറം ലോകവുമായുള്ള ബന്ധം കിട്ടുന്നത്. ആ ഏരിയലും ഞങ്ങൾ എടുത്ത് മുകളിൽ കൊണ്ടു വന്നു. അതെല്ലാം അവിടെ വച്ചിട്ട് വീണ്ടും കടയിലേക്ക് നടന്നു.

അതൊരു പെട്രോൾ പമ്പ് ആയിരുന്നു. അതിനോട് ചേർന്നായിരുന്നു ഒരു കുഞ്ഞു പലചരക്ക് കടയും. ആവശ്യമുള്ള സാധനങ്ങളെല്ലാം വാങ്ങി തിരിച്ചു വരുന്ന വഴിയിൽ ഞങ്ങൾ എടുത്തു വച്ച സാധനങ്ങളും കൂട്ടത്തിൽ എടുത്തു. പണ്ടെങ്ങോ പെയ്ത മഴവെള്ളത്തിൽ മണ്ണൊലിച്ചു കയറിയ ടേപ്പ് റിക്കാർഡർ ഞങ്ങൾ നന്നാക്കിയെടുത്തു. വാക്ക്മാനും നന്നാക്കിയെടുത്തു.

വിരസമായ ഞങ്ങളുടെ  സമയം ചിലവഴിക്കാൻ  അതുപകരിച്ചു. ഇത്തരം സാധനങ്ങൾ കേടുവന്നാൽ ഇവിടെ ആരും നന്നാക്കാൻ ശ്രമിക്കാറില്ല. കാരണം ആ ഗ്രാമത്തിൽ നന്നാക്കുന്നവരാരും ഉണ്ടായിരുന്നില്ല. എല്ലാം വലിച്ചെറിയുകയായിരുന്നു പതിവ്.  ആ വ്യാഴാഴ്ച ഉമ്മറിന്റെ അനുവാദത്തോടെ ടീവി എടുത്ത് ഞങ്ങളുടെ മുറിയിൽ കൊണ്ടു വന്നു. ഏരിയൽ പിടിപ്പിച്ച് സൌദി പരിപാടികൾ കാണാൻ തുടങ്ങി. മാസങ്ങൾക്ക് ശേഷം പുറം ലോകത്തെ വാർത്തകൾ ഞങ്ങളറിയാൻ തുടങ്ങിയത് അങ്ങനെയാണ്.

അധികവും യൂറോപ്പ്യൻ വാർത്തകളായിരുന്നു. ഇൻഡ്യൻ വാർത്തകൾ നാട്ടിൽ എന്തെങ്കിലും വലിയ അത്യാഹിതങ്ങൾ സംഭവിക്കുമ്പോൾ മാത്രവും. ഓരോ ദിവസം അവസാനിക്കുമ്പോഴും ഞങ്ങൾ പറയും.
“നാട്ടിൽ ഇന്ന് പ്രത്യേകിച്ചൊന്നും സംഭവിച്ചിട്ടില്ല. അത്രയും ആശ്വാസം....!”

വ്യാഴവും വെള്ളിയും ഞങ്ങളുടെ നിറമുള്ള നാളുകളായി മാറി. മക്കയിൽ നിന്നും ഉസ്മാൻ കൊണ്ടു വരുന്ന പഴയ മലയാളം, ഹിന്ദി, തമിഴ് സിനിമകളും ഞങ്ങളുടെ വിരസമായ ദിവസങ്ങളെ ജീവസ്സുറ്റതാക്കി. അതിനായി ആശുപത്രിയിലെ സ്റ്റോറിൽ നിന്നും പൊടിപിടിച്ചു കിടന്ന വീഡിയോ പ്ലേയറും ഉമ്മറിന്റെ അനുവാദത്തോടെ ഞങ്ങൾ മുറിയിൽ കൊണ്ടുവച്ചു.

മാസത്തിലൊരിക്കൽ ഒരു ഹിന്ദിപ്പടം ടീവിയിൽ വരും. അത് കാണാനായി ഞങ്ങൾ കാത്തിരിക്കും. വളരെ പഴയതാണെങ്കിലും ഞങ്ങളുടെ നാടിന്റെ മണമുള്ള ചിത്രം കാണുമ്പോൾ എന്തു സന്തോഷമാണെന്നോ. ശമ്പളമില്ലെന്ന ഒറ്റക്കാര്യമൊഴിച്ചാൽ ജീവിതം സുന്ദരമായിരുന്നു.

അന്നൊരു വ്യാഴാഴ്ച രാത്രിയിൽ പത്തു മണി കഴിഞ്ഞ നേരത്താണ് ഉസ്മാന്റെ ഫോൺ വന്നത്. സാധാരണ ആ സമയം വരെ ആശുപത്രി മുറ്റത്ത് ഞങ്ങൾ നിലാവെളിച്ചത്തിൽ വർത്തമാനം പറഞ്ഞിരിക്കൽ പതിവുള്ളതായിരുന്നു. അന്നു ഞങ്ങൾ സിനിമ കാണാനായി നേരത്തെ പിരിഞ്ഞു. മൊയ്തുവും അബ്ദുളും കൂടി അന്ന് മക്കയിൽ പോയിരിക്കുകയായിരുന്നു.

ഞങ്ങൾ ചെല്ലുമ്പോൾ ഗേറ്റിൽ ഒരു കാർ വന്ന് ഹെഡ്ലൈറ്റ് തെളിയിച്ച് നിൽക്കുന്നുണ്ടായിരുന്നു. ഉസ്മാൻ ഗേറ്റ് തുറന്നു കൊടുത്ത് അവരെ അകത്തേക്ക് കയറ്റി. അവർ നേരെ ആശുപത്രിയുടെ മുൻപിൽ ചെന്നു നിന്നു. തൊട്ടടുത്ത നിമിഷം ഈജിപ്ഷ്യൻ നഴ്സും ക്വാർട്ടേഴ്സിൽ നിന്നും  ഇറങ്ങി വന്നു. നഴ്സ് എത്തിയതോടെ കാറിൽ നിന്നും ഒരു ഗർഭിണി തനിയെ ഇറങ്ങി നടകൾ കയറി ആശുപത്രിക്കകത്തേക്ക് കയറിപ്പോയി. അവരുടെ ഭർത്താവ് ഒന്നു ശ്രദ്ധിക്കുക പോലും ചെയ്യാതെ കാറിൽത്തന്നെ ഇരുന്നതേയുള്ളു.

ഞങ്ങൾ ആ വരാന്തയിലെ തിണ്ണയിൽ ആകാശത്തെ നക്ഷത്രങ്ങളെ നോക്കി കിടന്നു.  കിഴക്കൻ ചക്രവാളത്തിലെ  ഒരേ നിരയിലെ ആ‍ മൂന്നു നക്ഷത്രങ്ങളെ നോക്കിക്കിടക്കുമ്പോൾ, നാട്ടിൽ നിന്നും നോക്കുമ്പോഴും അതിനെ കാണാനാകുന്നല്ലോർത്തപ്പോൾ വല്ലാത്ത അത്ഭുതം തോന്നി. ഞാൻ ഉടനെ നാട്ടിലേക്ക് പറന്നു. ഞാനവിടെ എത്തുന്നതിനു മുൻപേ തന്നെ ഉസ്മാൻ പറഞ്ഞു.
“ഞങ്ങടെ വീട്ടിലെ മുറ്റത്ത് മണൽ കൂട്ടിയിട്ടുണ്ട്. നല്ല നിലാവത്ത് ഞങ്ങൾ അത്താഴവും കഴിഞ്ഞ് മെടഞ്ഞ ഓല വിരിച്ച്  ആ മണൽക്കൂനയിൽ  നക്ഷത്രങ്ങളെ നോക്കിക്കിടക്കും. അന്നേരം എന്റെ മോള് പറയും. ‘ബാപ്പച്ചീ... ദേ ആ നക്ഷത്രങ്ങളെ നോക്കിയേ... ബാപ്പച്ചീം ഉമ്മച്ചീം നടുക്ക് ഞാനും...!’
“ഞാനും ആ നക്ഷത്രങ്ങളെത്തന്നെ ശ്രദ്ധിക്കുകയായിരുന്നു. ഒരു മഹാത്ഭുതം പോലെയാ എനിക്ക് തോന്നുന്നത്. നാട്ടിൽ നിന്നും ആയിരക്കണക്കിന് മൈൽ അകലെയാണ് ഞങ്ങൾ. എന്നിട്ടും ഒരു മാറ്റവുമില്ലാതെ, ഇവിടെ നിന്നു നോക്കിയാലും അത് കാണാം..”

ഞങ്ങളങ്ങനെ നാട്ടിലെ കാര്യങ്ങൾ പങ്കുവച്ച് കിടക്കുമ്പോഴാണ് ആശുപത്രിയുടെ ഗ്ലാസ് ഡോർ തുറക്കപ്പെട്ടത്.  ഈജിപ്ഷ്യൻ നഴ്സ് വാതിൽ തുറന്നു പിടിച്ചിരിക്കുന്നു. തുണിയിൽ പൊതിഞ്ഞ കുഞ്ഞു കുട്ടിയേയും എടുത്ത് ആദ്യം കയറിപ്പോയ ഗർഭിണി ഇറങ്ങി വരുന്നു. ഞങ്ങളത് കണ്ട് അത്ഭുതം കൂറി. അവർ സാവധാനം സ്റ്റെപ്പുകളിറങ്ങി വന്ന്, ഭർത്താവ് തുറന്നു കൊടുത്ത കാറിൽ കയറി ഇരുന്നതും വണ്ടി വിട്ടു.  അവർ ആശുപത്രിയെ വലയം വച്ച് പുറത്തേക്ക് പോയി. പിന്നാലെ വന്ന നഴ്സും ഞങ്ങളോട് സലാം പറഞ്ഞ് തിരിച്ചു പോയി.  ഞാനും സച്ചിയും വായും പൊളിച്ച് സ്തപ്തരായിരിക്കുകയാണ്.
“ഇതെന്തരൊത്ഭുതം... അതിനും വേണ്ടും നേരമായോ അവർ അകത്തേക്ക് പോയിട്ട്....?”
ഞാനും സച്ചിയും പരസ്പ്പരം ചോദിച്ചു.
വാതിലടച്ചു പൂട്ടിക്കൊണ്ട് ഉസ്മാൻ പറഞ്ഞു.
“ഹ..ഹാ...ഹാ... ഇതിലൊന്നും ഒരത്ഭുതോല്ലെടാ... ഇതൊക്കെ ഇവിടെ സാധാരണ സംഭവാ... ആ വണ്ടീലിരുന്നവൻ അവരുടെ കെട്ടിയോൻ, കൂടെയിറങ്ങി ഒന്നു പിടിച്ചോ, എന്തെങ്കിലുമൊരു സഹായം ചെയ്തോ... ആ വണ്ടീന്നവൻ ഇറങ്ങീല്ല. അതു പോട്ടെ,  ആ കൊച്ചിനേയും എടുത്തുകൊണ്ട് വന്നിട്ട് ആ കൊച്ച് ആണാണോ പെണ്ണാണോന്നു പോലും ചോദിച്ചോ...? ഇത്രേള്ളു.. ഇവിടത്തെ കാര്യങ്ങൾ...!!?”

ഞാനോലിചിക്കുകയായിരുന്നു. നമ്മുടെ നാട്ടിലാണെങ്കിൽ ഇങ്ങനെ ആരെങ്കിലും ഒറ്റക്ക് വരുമോ..? എത്രപേരുണ്ടാകും  താങ്ങിപ്പിടിക്കാൻ...?
പ്രസവമുറിയുടെ പുറത്ത് ആകാംക്ഷയോടെ ഇരിക്കപ്പൊറുതിയില്ലാതെ വരാന്ത മുഴുവൻ ഉലാത്തുന്ന ഭർത്താവ്...!
ആകാംക്ഷയോടെ കാത്തിരിക്കുന്ന ബന്ധു മിത്രാദികൾ...!
ഇവിടെ ദേ... ആ കുഞ്ഞു പോലും ഒന്നു കരഞ്ഞതായി കേട്ടില്ല.
പിന്നീട് അതിനെപ്പറ്റി പറഞ്ഞ് ഞങ്ങൾ അത്ഭുതം കൂറി.

ഗ്രാമവാസികളുടെ ചില  സ്വഭാവവിശേഷണങ്ങളും ഉസ്മാൻ പറഞ്ഞു തന്നു.
"കൂടുതൽ മരുന്നുകൾ കൊടുത്തുവിടുന്ന ഡോക്ടറോടാണ് അവർക്ക് ഏറെ ഇഷ്ടം. ആ സമയത്ത് രോഗികളുടെ എണ്ണം കൂടും. മുൻപൊരിക്കൽ ഒരു ഇൻഡ്യൻ ഡോക്ടറുണ്ടായിരുന്നു, മലയാളിയാ. പുള്ളിക്കാരൻ അധികം മരുന്നൊന്നും  കുറിക്കുന്ന കൂട്ടത്തിലായിരുന്നില്ല. മാത്രമല്ല, അദ്ദേഹം ഗ്രാമവാസികളുടെ ഫയലുകളിൽ  പഠനം നടത്തിയപ്പോൾ വ്യായാമക്കുറവാണ് അസുഖങ്ങളുടെ പ്രധാന കാരണം എന്ന് കണ്ടെത്തി.

ദിവസവും വ്യായാമം ചെയ്യണമെന്നു പറഞ്ഞാലൊന്നും അവർ അനുസരിക്കുകയില്ലല്ലൊ. അതുകൊണ്ട് ഡോക്ടർ ഒരു പരിഷ്ക്കാരം നടപ്പിലാക്കി. വണ്ടികൾ ഗേറ്റിനു വെളിയിൽ ഇട്ടിട്ട് എല്ലാവരും നടന്നു വന്നാൽ മതിയെന്ന്. അങ്ങോട്ടും ഇങ്ങോട്ടും കൂടി ഒരു നൂറുമീറ്ററെ നടക്കേണ്ടതുള്ളു.  ആ ഡോക്ടർ ഒരു മാസം കൂടിയേ അവിടെ തുടർന്നുള്ളു. നമ്മുടെ മാനേജർ ഉമ്മർ ഉൾപ്പടെ എല്ലാ അറബി സ്റ്റാഫുകളും സകല ഗ്രാമവാസികളും ചേർന്ന്  സർക്കാരിലേക്ക് പരാതി അയച്ച് അദ്ദേഹത്തെ ഇവിടന്ന് കെട്ടുകെട്ടിച്ചു.”
“ഹാ...ഹാ...ഹാ....!”
ഞങ്ങൾക്ക് പൊട്ടിപ്പൊട്ടി ചിരിക്കാതിരിക്കാനായില്ല.

രണ്ട് ദിവസം കഴിഞ്ഞ്, ഉച്ചക്കുള്ള ഭക്ഷണമൊക്കെ ശരിയാക്കി വെറുതെ ആശുപത്രിയിലേക്ക് ഇറങ്ങാമെന്നു കരുതി ഡ്രെസ്സ് ചെയ്യുമ്പോഴാണ് മൊയ്തു ഓടിക്കിതച്ചെത്തിയത്.
“ഞങ്ങടെ കമ്പനീടെ ഒരു ലേഡീസ് സ്റ്റാഫിനെ കൊണ്ടന്നിട്ട്ണ്ട്. അവരൊന്നും മിണ്ടുന്നില്ല. ചുമ്മാ നിന്ന് കരയണതേള്ളു....  ഇക്കാമേല് സ്രീലങ്കക്കാരിയാന്ന് എഴുതീട്ടുണ്ട്. ഞങ്ങള് ചോദിച്ചിട്ടും അവരൊന്നും മിണ്ടുന്നില്ല. ഉമ്മറ് പറഞ്ഞു നിങ്ങളോടൊന്ന് വന്ന് ചോദിക്കാൻ...?!”
ഞങ്ങൾ എല്ലാവരും എന്തോ ഒരതിശയം കേട്ടതുപോലെ മൊയ്തുവിന്റെ മുഖത്തേക്ക് ഉറ്റു നോക്കി നിൽക്കാണ്.
"എന്താ അവരുടെ പേരെന്നു പറഞ്ഞോ...?”
“ഇക്കാമേല് ‘ഐഷാ ഹബീബ്’ എന്നാ അസ്സർബായി പറഞ്ഞേ...”
ഞാനും സച്ചിയും എഴുന്നേൽക്കുമ്പോഴേക്കും അബ്ദുൾ മൊയ്തുവിനേയും പിടിച്ചു വലിച്ച് ആശുപത്രിയിലേക്ക് ഓടിക്കഴിഞ്ഞിരുന്നു...


അടുത്ത ഭാഗം  മാർച്ച്- 1ന്............

Saturday 1 February 2014

നോവൽ. മരുഭൂമി. (9)




കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ. ഈജിപ്ഷ്യൻ നേഴ്സിന്റെ ഇടപെടൽ ഒരപകടം ഒഴിവാക്കി.ശമ്പളം കിട്ടാൻ വൈകിയതു കൊണ്ട് കാറ് കഴുകാൻ തുടങ്ങി. ആദ്യമായി വന്ന  കത്തിലെ വിശേഷങ്ങൾ ഞങ്ങളെ സങ്കടപ്പെടുത്തി.....

തുടർന്നു വായിക്കുക....

മക്കീന......

ഞങ്ങൾ വാതിൽ തുറന്ന് പുറത്തിറങ്ങിയതും അമാറയിലെ പോലീസ് ജീപ്പ് ഓടിവന്ന് ഞങ്ങൾക്ക് മുൻപിൽ നിന്നു. വാതിൽ തുറന്നു തന്ന പോലീസ്സുകാരൻ പറഞ്ഞു.
“വേഗം കയറ്.. നിങ്ങളെ  ഉടനെ കൊണ്ടുചെല്ലാൻ പറഞ്ഞു....!”
ഞങ്ങളോടൊപ്പം അബ്ദുളും ഒന്നു ഞെട്ടാതിരുന്നില്ല...
സച്ചി ഹാപ്പിയായിരുന്നെങ്കിലും എന്റെ നല്ല ജീവൻ പോയിരുന്നു...!
ഒരു ശവം തളർന്നൊടിഞ്ഞ്  ജീപ്പിനകത്ത് എത്തിവലിഞ്ഞ് കയറിയിരുന്നു...
അത് ഞാനായിരുന്നു...!!?

അമാറയിലെ ഗേറ്റിലേക്ക് എത്തിയതും  ഞാൻ പിറകിലേക്ക് ഒന്നു തിരിഞ്ഞു നോക്കി. ആശുപത്രിയും ഗേറ്റും, ഞങ്ങളുടെ ജനറേറ്ററും പിന്നെ  ഉസ്മാനും മൊയ്തുവും എല്ലാം ഇതോടെ അന്യമാവുകയാണോ...? ഉദിച്ചുയരുന്ന സൂര്യനു പോലും ഒരു ദയയുമില്ല. ടെൻഷൻ കാരണം  വിറയലും, വിയർക്കലും. ആകെയൊരു അസ്വസ്ഥത.

വണ്ടി  അമാറയുടെ മെയിൻ ഗേറ്റും കടന്ന് പ്രധാന കെട്ടിടത്തിന്റെ മുൻപിൽ നിന്നു.
പോലീസ്സുകാരൻ, തന്റെ പിന്നാലെ വരാൻ  ആംഗ്യം കാട്ടിക്കൊണ്ട് അകത്തേക്കു കയറി. അയാളിൽ ഒരു പോലീസ്സുകാരന്റെ ഭാവമല്ല. അറക്കുന്നതിനു മുൻപുള്ള ദയയാണൊ ആ മുഖത്ത്...?
ഒന്നും വേർതിരിച്ചെടുക്കാൻ കഴിയുന്നില്ല. അയാളുടെ ഊഷ്മള സ്വാഗതം കണ്ട് ഞാനും സച്ചിയും സംശയത്തോടെ പരസ്പ്പരം നോക്കി.
“കേറ്റിവിടാൻ കൊണ്ടു പോകുന്നത് ഇങ്ങനെയാണൊ...?”
എന്റെ സംശയം ആംഗ്യഭാഷയിൽ സച്ചിയോട് ചോദിച്ചു. സച്ചിക്കും ആ സംശയം ഉണ്ടായിരുന്നു. എന്റെ മുഖത്തേക്ക് നോക്കിയതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. എങ്കിലും ആ മുഖത്തിന് പഴയ പ്രസരിപ്പില്ലാത്തത് ഞാൻ ശ്രദ്ധിച്ചു.

അതിനകത്ത് ഇടവഴികൾ പോലെ  വളഞ്ഞു പുളഞ്ഞു പോകുന്ന ഇടനാഴികകൾ ധാരാളം ഉണ്ടായിരുന്നു. എല്ലായിടവും ചുവന്ന പരവതാനി വിരിച്ചിരുന്നു. പതുപതുത്ത ചുവന്ന പരവതാനിക്ക് യോജിച്ചതായിരുന്നില്ല ഞങ്ങളുടെ ചെരുപ്പുകൾ.  ഇതറിഞ്ഞിരുന്നെങ്കിൽ  ഷൂ ഇടാമായിരുന്നു. ഇവിടെ എത്തിയതിനുശേഷം ഷൂ കൈകൊണ്ട് തൊട്ടിട്ടില്ല. കട്ടിലിന്റെ അടിയിലെവിടെയോ പൊടി പിടിച്ച് കിടക്കുന്നുണ്ടാകും.
അല്ല, കേറ്റിവിടാൻ കൊണ്ടു പോകുന്നവനെന്തിനാ ഷൂ...?

എന്തിനാണ് ഇത്രയും ചുറ്റി വളഞ്ഞ് പോകുന്നതെന്ന് മനസ്സിലായില്ല. അവസാനം തുറന്നു കിടന്ന ഒരു വാതിലിനു മുൻപിൽ പോലീസ്സുകാരൻ പെട്ടെന്നു നിന്നു...
ധൃതി പിടിച്ചെന്നോണം അയാളുടെ ഒപ്പമെത്താൻ ഓടി നടന്ന ഞങ്ങൾ അയാൾക്കു പിന്നിൽ ഒരു കൂട്ടിയിടിയിൽ ഇടിച്ചു നിന്നു. അയാൾ കൈ കൊണ്ട് ‘ഇവിടെ നിൽക്കാൻ ’ ആംഗ്യം കാണിച്ചിട്ട് അകത്തേക്ക് കടന്നു.

അതൊരു വിശാലമായ ചുവന്ന പരവതാനി വിരിച്ച ഹാൾ ആയിരുന്നു. ഒരു വശത്ത് നടുക്കായി ഒരു അറബി എബണ്ടൻ കസേരയിൽ ഇരിക്കുന്നുണ്ട്. അയാൾക്കു മുന്നിൽ ഒരു സുന്ദരൻ വിരിയിട്ട മേശ. പിന്നെ ഹാളിൽ നിറയെ രാജകീയ കസേരകൾ നിരത്തിയിരിക്കുകയാണ്. അതിൽ മുൻപിലുള്ള ഒന്നു രണ്ടു നിരയിൽ മാത്രം അറബികൾ നിരന്നിരുപ്പുണ്ട്.
ഞങ്ങൾ വല്ലാത്ത ചങ്കിടിപ്പോടെ വാതിൽക്കൽ പതുങ്ങിയെന്നോണം നിന്നു.
അവരുമായി താരതമ്യം ചെയ്താൽ വെറും പുഴുക്കളായിരുന്നു ഞങ്ങൾ. സാധുക്കളായ രണ്ടു പഞ്ചപാവങ്ങളായി ‘ഞങ്ങളെ കേറ്റിവിടല്ലെ സാ..റേ...!’ എന്ന ഭാവം മുഖത്ത് വരുത്താൻ ഞങ്ങൾ അല്ല ഞാൻ പാടുപെടുകയായിരുന്നു.

പോലീസ്സുകാരൻ ചെന്ന് കസേരയിലിരിക്കുന്ന അറബിയോട് ഭവ്യതയോടെ എന്തോ പറഞ്ഞതും, കയ്യിലിരുന്ന ഫയൽ മടക്കി വച്ചിട്ട് ഞങ്ങളെ നോക്കി കയ്യാട്ടി വിളിച്ചു. ഞങ്ങൾ വല്ലാത്തൊരു നെഞ്ചിടിപ്പിൽ അദ്ദേഹത്തിന്റടുത്തേക്ക് നടന്നടുത്തു. ഹാളിൽ പൊതുവേ നിശ്ശബ്ദത തളം കെട്ടി നിന്നിരുന്നു. അടുത്തെത്തിയതും ഞങ്ങൾ സലാം പറഞ്ഞെങ്കിലും, വറ്റിയ തൊണ്ടയിൽ നിന്നും ശബ്ദം  പുറത്തു വരാത്തതു കൊണ്ട് അറബി കേട്ടോയെന്തോ... എങ്കിലും അദ്ദേഹം സലാം മടക്കിയിട്ട് ഞങ്ങൾക്കു നേരെ കൈ നീട്ടി ‘ഷേൿഹാന്റ്’ തന്നു...!
അതോടെ എന്റെ നെഞ്ചിടിപ്പ് നിന്നു....
വിറയൽ മാറി. അദ്ദേഹം ചോദിച്ചു.
“നിങ്ങളാണോ ആശുപത്രിയിലെ മക്കീന(ജനറേറ്റർ) ഓടിക്കുന്നവർ...?”
“അതെ...”
“ഇലക്ട്രിക്കിന്റെ പണികളൊക്കെ അറിയാമല്ലെ, ഏസിയൊക്കെ...?”
“അറിയാം...”
“ങൂം... ഗ്രാമത്തിൽ ഇലക്ട്രിക് പണി അറിയാവുന്നവർ ആരുമില്ല. മക്കയിൽ നിന്നു കൊണ്ടുവരികയാണ് പതിവ്. ഏതായാലും അത് നന്നായി...!”

അറബി വാക്കിനേക്കാൾ ഇംഗ്ലീഷുണ്ടായിരുന്നു സംസാരത്തിൽ. അതു കൊണ്ട് തന്നെ പറഞ്ഞതത്രയും വ്യക്തമായി. പുറത്തു പോയി പണിയെടുക്കുന്നതിൽ അമീറിനു വിരോധമില്ലെന്ന് ഉറപ്പായതോടെ കേറ്റിവിടില്ലെന്നും ഉറപ്പായി..!.

അപ്പോഴാണ് മറ്റൊരു കാര്യം ശ്രദ്ധിച്ചത്. അതിനകത്ത് കറണ്ടില്ല. എല്ലാവരും അമീർ ഉൾപ്പടെ വിയർത്തൊലിച്ചാണിരിക്കുന്നത്. കയ്യിലിരിക്കുന്ന പേപ്പർ കൊണ്ട് ചിലരൊക്കെ വീശുന്നുണ്ട്. ഞങ്ങളും വിയർക്കുന്നുണ്ടായിരുന്നു. അത് പിന്നെ പേടിച്ചിട്ടായിരുന്നു.
അമീറിന്റെ വാക്കുകൾ കേട്ട്  ഞങ്ങളുടെ മനം സന്തോഷം കൊണ്ട് തുടിച്ചു. എന്നാലും അമീർ ഇതു ചോദിക്കാനാണോ വിളിച്ചത്...? ആ ചിന്തയുടെ  മറുപടി അമീറിൽ നിന്നും ഉടൻ കിട്ടി.
“ഞങ്ങൾക്ക് ഇവിടെ ഒരു  മക്കീന  ഉണ്ട്. ഒരാഴ്ചയായിട്ട് അതോടുന്നില്ല. ഒന്നു നോക്ക്. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഇവരോട് പറഞ്ഞാൽ മതി...”
“ശരി. ഞങ്ങൾ നോക്കാം...”

ജനറേറ്റർ നന്നാക്കാനൊന്നും ഞങ്ങൾക്കറിയില്ല. എന്നാലും അത് തുറന്നു പറയുന്നതെങ്ങനെ..? ഞങ്ങൾ പിന്തിരിഞ്ഞ് കൂടെ വന്ന പോലീസ്സുകാരനോടൊപ്പം നടന്നു. കെട്ടിടത്തിനു പിറകിലായി മതിലിനോട് ചേർന്ന് ഒരു ഇടത്തരം ജനറേറ്റർ കരിയും ഓയിലും പിടിച്ച് കിടന്നിരുന്നു. അത്തരം ഒരെണ്ണം ഞങ്ങൾ ആദ്യമായിട്ടാണ് കാണുന്നത്. എന്നാലും പൊതുവായിട്ട് ജനറേറ്ററുകൾക്കെല്ലാം ഒരേ അംഗഭംഗങ്ങളും സ്വഭാവവുമാണല്ലൊ.

അതിൽ തൊടാൻ തന്നെ അറയ്ക്കും. ചുറ്റുപാടിലും ഓയിലും ഡീസലും വീണ് ചവിട്ടാനും ഒക്കില്ല. എങ്കിലും അമീറിന്റെ ഉത്തരവല്ലെ. ഞങ്ങൾക്ക് പുറത്ത് പോയി പണിയെടുത്താലല്ലെ ചാക്കരി വാങ്ങാൻ പറ്റൂ...!
ടാങ്കിൽ ഡീസൽ നിറച്ചു വച്ചിട്ടുണ്ട്. ടാങ്കിൽ നിന്നും ഡീസൽ വരുന്നുണ്ടായിരുന്നില്ല. ആ പൈപ്പ് അഴിച്ച് ‘എയർ’ കളയുകയേ വേണ്ടിയിരുന്നുള്ളു.  ഓയിൽ അശേഷം അകത്ത് കാണുന്നില്ല. അടുത്തു കിടന്ന വീപ്പയിൽ ഓയിലിരുപ്പുണ്ട്. അത് കൈപ്പമ്പു വഴി അടിച്ച് ആവശ്യത്തിന് ഒഴിച്ചു. ബാറ്ററിക്ക് ചാർജ്ജില്ലായിരുന്നു.  ചരടു വലിച്ച് സ്റ്റാർട്ടാക്കാനായി പോലീസ്സുകാരൻ സഹായിച്ചു. കാരണം ഞങ്ങൾ മുട്ടിപ്പായി ഒറ്റക്കും തെറ്റക്കും ഒക്കെ ശ്രമിച്ചിട്ടും മൂപ്പിലാൻ ഒന്നനങ്ങുകപോലും ചെയ്തില്ല. പോലീസ്സുകാരൻ രണ്ടു പ്രാവശ്യം വലിച്ചപ്പോഴാണ്  സ്റ്റാർട്ടായത്.
പിന്നെ മെയിൻ‌സ്വിച്ച് ഓണാക്കി...
അമാറക്കകത്ത് ബൾബുകൾ കത്തുന്നതു കണ്ട്  ഞങ്ങൾ ആശ്വാസം കൊണ്ടു.
അമീറിനേപ്പോലെ ഒരാൾ വിയർത്തൊലിച്ചിരിക്കുന്നത് കണ്ടിട്ട് വല്ലാത്ത സങ്കടം തോന്നിയിരുന്നു. അമീറിന് വലിയ സന്തോഷമായിരിക്കുമെന്നോർത്ത് ഞങ്ങളുടെ മനം അഭിമാനം കൊണ്ടു. ഒന്നും വേണ്ട, ഗ്രാമത്തിൽ പണിയെടുക്കുമ്പോൾ വന്ന്  ഞങ്ങളെ  പിടിക്കാതിരുന്നാൽ മാത്രം മതി.

അതു കഴിഞ്ഞ് പോലീസ്സുകാരനോടൊപ്പം വീണ്ടും അമീറിന്റെ മുറിയിലേക്ക്. ഞങ്ങളുടെ ചപ്പൽ പുറത്ത് അഴിച്ചു വച്ചിട്ടാണ് കയറിയത്. ഇനിയത് കഴുകിയെടുക്കണമെങ്കിൽ പെടാപ്പാടു പെടണം.
ഏസിയുടെ തണുപ്പ് തന്ന ആശ്വാസം അവിടിരിക്കുന്ന മുഖങ്ങളിൽ കാണാമായിരുന്നു.  അമീറ് സന്തോഷത്തോടെ ഞങ്ങളെ എതിരേറ്റത് ഒരമ്പത് റിയാലിന്റെ നോട്ടും നീട്ടിപ്പിടിച്ചാണ്...!
ഞങ്ങൾ അത് വാങ്ങാൻ മടിച്ചു.
നന്ദിപൂർവ്വം നിരസിച്ചു.
പക്ഷേ, അദ്ദേഹം സമ്മതിച്ചില്ല. അമ്പത് റിയാലിന്റെ ആ നോട്ട് എന്റെ കയ്യിൽ പിടിപ്പിച്ചിട്ട് ചോദിച്ചു.
“എന്തൊക്കെയാ വേണ്ടത് അതിന്...”
ഞങ്ങൾ ബാറ്ററി ഉൾപ്പടെ അത്യാവശ്യം വേണ്ടതൊക്കെ പറഞ്ഞു. അത് അന്നു തന്നെ ശരിയാക്കാൻ ‘പോലീസ് മുഹമ്മദിനെ’ ശട്ടം കെട്ടി. അത് കഴിഞ്ഞ് അമീർ ചോദിച്ചു.
“ദിവസവും ഉച്ചക്ക്  രണ്ടു മണിക്കൂറ്, വൈകീട്ട് നാലു മണിക്കൂറ്. ഇവിടെ വന്ന് ജനറേറ്റർ ഓടിക്കണം. എന്തു തരണം നിങ്ങൾക്കതിന്...?”
അമീറിന്റെ ആ ഇടിവെട്ട് ചോദ്യത്തിന് മറുപടി പറയാതെ ഞങ്ങൾ പരുങ്ങി.
‘ഒന്നും വേണ്ട ഞങ്ങൾ ചെയ്തോളാം..’ എന്നു പറയാനായി നാവെടുത്തതാ. അപ്പോഴേക്കും അമീറിന്റെ അടുത്ത ചോദ്യം വന്നു.
“നിങ്ങൾ എത്ര പേരുണ്ട് ജോലിക്ക്...?”
“മൂന്നു പേർ..”
അമീർ എന്തോ കണക്കു കൂട്ടിയിട്ട് പറഞ്ഞു.
“ ഒരാൾക്ക് നൂറ്റമ്പത് റിയാൽ വച്ച് നാനൂറ്റമ്പത് റിയാൽ തരാം. നിങ്ങൾ മൂന്നു പേരും മാറിമാറി വന്ന് ചെയ്താൽ മതി. സമയമൊക്കെ മുഹമ്മദ് പറഞ്ഞു തരും...”
“ശരി സാർ... വളരെ നന്ദി സാർ..”
ഞങ്ങൾ സലാം പറഞ്ഞ് പിരിഞ്ഞു.
സന്തോഷം കൊണ്ട് കെട്ടിപ്പിടിച്ച് ഒന്ന് തുള്ളണമെന്നുണ്ടായിരുന്നെങ്കിലും അമീറാഫീസ്സായതു കൊണ്ട് മാത്രം വളരെ കഷ്ടപ്പെട്ട് ഞങ്ങൾ സന്തോഷത്തിരത്തള്ളൽ അടക്കി.

 ചപ്പൽ പുറത്തായതു കൊണ്ട് പിറകിലിറങ്ങി മതിലിനോട് ചേർന്ന സിമന്റു വഴിയിലൂടെ ജയിലിന്റെ അരികിൽ കൂടിയാണ് വന്നത്. എട്ടൊൻപത് ചെറിയ ജയിൽ മുറികളാണെങ്കിലും ഒരെണ്ണത്തിൽ മാത്രം ഒരു ആഫ്രിക്കക്കാരൻ കമ്പിയഴികളിൽ പിടിച്ച് നിൽ‌പ്പുണ്ടായിരുന്നു.
ഞങ്ങൾ അടുത്തുവന്നപ്പോൾ അയാൾ ആംഗ്യം കാട്ടി സിഗററ്റ് ചോദിച്ചു. സച്ചി കൊടുക്കാനായി പോക്കറ്റിൽ കയ്യിട്ടതാണെങ്കിലും ഞാൻ പിടിച്ചു വലിച്ച് കൊണ്ടു പോയി.
ഗേറ്റിലെ കാവൽ പോലീസ്സുകാർ ഞങ്ങളേത്തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.


ബാക്കി ഫെബ്രുവരി -15ന്.......