Sunday 15 December 2013

നോവൽ. മരുഭൂമി.(6)

കഥ ഇതുവരെ...

ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും ഞങ്ങൾ പുറത്തു കടന്നു. പോകുന്ന വഴി ഒരു സൂപ്പർമാർക്കറ്റിൽ കയറിയത് പുതിയൊരു അനുഭവമായിരുന്നു. പലവഴി കറങ്ങി അവസാനം ഞങ്ങളുടേ സൈറ്റിൽ എത്തി. ജനറേറ്റർ ഓണാക്കി. ജനറേറ്ററിന്റെ ചെകിടടപ്പിക്കുന്ന ശബ്ദവും മുറിയുടെ പ്രകമ്പനവും കട്ടിലിന്റെ വിറയലുമെല്ലാം ചേർന്ന് ഉറങ്ങാൻ കഴിയാത്ത ഒരു കാളരാത്രി സമ്മാനിച്ചു. നേരം വെളുത്തതും വാതിലിൽ ഇടിയും കല്ലേറുമായ് ഞങ്ങളെ സ്വാഗതം ചെയ്തു. ആശുപത്രിയിൽ കാഫർ എത്തിയെന്ന വിവരം കേട്ട് കാണാൻ വന്ന കുട്ടികളാണ് കല്ലെറിഞ്ഞത്. അവരിൽ നിന്നും ഞങ്ങളെ രക്ഷിച്ചത് ആശുപത്രി മാനേജരും ഫാർമസിറ്റും കൂടിയാണ്. വൈകുന്നേരം ഒരു പോലീസ് ജീപ്പിൽ പോലീസ് ചീഫ് എത്തി, നഴ്സുമാരുടെ ഭാഗത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് തന്നിട്ട് പോയി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നഴ്സുമാരുടെ ലൈറ്റ് നന്നാക്കാൻ പോയി തിരിച്ചു വന്നത് ഞങ്ങളെ കാത്തു നിൽക്കുന്ന പോലീസ് ചീഫിന്റെ മുൻപിൽ...

തുടർന്നു വായിക്കുക....

തുറന്ന ഇരുട്ടറ...

പോലീസ് മുഹമ്മദിന്റെ അരയിൽ കൈ കൊടുത്തുള്ള നിൽ‌പ്പും ക്രൂദ്ധമായ മുഖവും കണ്ട ഞങ്ങൾ അവിടെത്തന്നെ കണ്ണും തള്ളി നിന്നുപോയി...!
ഇവനെങ്ങനെ അറിഞ്ഞു...?
ഒരു ഭയം ഞങ്ങളെ വലയം ചെയ്തു...!
ഞങ്ങൾ രണ്ടു പേരും തിരിഞ്ഞ് ഉസ്മാന്റെ മുഖത്തു നോക്കി. ഉസ്മാനും അതു കണ്ട് ഒന്നു വിരണ്ടതുപോലെ..!
ഉസ്മാൻ പറഞ്ഞു.
“നിങ്ങൾ ഇവിടെത്തന്നെ നിൽക്ക്... ഞാനിപ്പോ വരാം...”
അതും പറഞ്ഞ് ഉസ്മാൻ വാതിലിൽ മുട്ടിയിട്ട്  അകത്തേക്ക് പോയി. നിമിഷനേരം കഴിഞ്ഞതും ഉസ്മാന്റെ കൂടെ ഈജിപ്ഷ്യൻ നഴ്സും പുറത്തു വന്നു. ഈജിപ്ഷ്യൻ നഴ്സ് പർദ്ദയണിഞ്ഞ് മുഖം മാത്രം മറക്കാതെ ഞങ്ങളുടെ മുൻപിൽ നടന്നു. അകത്ത് വച്ച് ഞങ്ങളുടെ മുന്നിൽ വന്നപ്പോൾ പർദ്ദയില്ലായിരുന്നു.

ഈജിപ്ഷ്യൻ നഴ്സിനെ കണ്ടതും അരയിൽ കുത്തിയിരുന്ന പൊലീസ് മുഹമ്മദിന്റെ കൈകൾ താഴേക്ക് ഊർന്നു വീണു...!
ശ്വാസം പിടിച്ച് മസ്സിലും വീർപ്പിച്ചു നിന്ന പോലീസ് മുഹമ്മദിന്റെ വായു ഏതിലേ പോയെന്നറിയില്ല. ക്രൂദ്ധമായ മുഖത്ത് എത്ര പെട്ടെന്നാണ് പുഞ്ചിരി വിടർന്നത്...!
അടുത്തെത്തിയ നഴ്സ് മുഹമ്മദിനോട് അറബിയിൽ എന്തൊക്കെയോ പറഞ്ഞു. അതോടെ മുഹമ്മദിന്റെ മുഖഭാവം തന്നെ മാറി. ഏതാണ്ടൊരു പ്രേമ കാമുകന്റെ പ്രസാദാത്മക മുഖം. അതു കഴിഞ്ഞ് മുഹമ്മദ് ഞങ്ങളോട് പറഞ്ഞു.
“ഇവരുടെ ലൈറ്റൊക്കെ എപ്പൊ വിളിച്ചാലും പോയി ശരിയാക്കിക്കൊടുക്കണോട്ടോ...”
ഞങ്ങൾ തല കുലുക്കി സമ്മതിച്ചു.  വളരെ സന്തോഷമായി മുഹമ്മദ് വണ്ടിയെടുത്ത് യാത്രയായി. അതു കണ്ട നഴ്സും ഞങ്ങളും ചിരിച്ചു.

നഴ്സ് തിരിച്ചു നടന്നപ്പോൾ ഉസ്മാൻ പറഞ്ഞു.
“അവക്കടെ മുൻപിൽ ഇവനൊരു പാവക്കുട്ടിയാ... ഇപ്പോ കണ്ടില്ലെ...!”
അതു ശരിയായിരുന്നു. ആ കാഴ്ച കൺനിറയെ കണ്ടതല്ലേയുള്ളു.
“അതെന്താ... അവരു തമ്മിൽ വല്ല ലപ്പോ മറ്റോ...?”
അബ്ദുൾ ഖാദറിന്റെ ചോദ്യം കേട്ട് ഞങ്ങൾ ചിരിച്ചു.
“എവിടെ.... അവള് അടുപ്പിക്കത്തില്ല... അവനീ മണത്തു നടക്കലു മാത്രേയുള്ളു....!”
“അവളുടെ കല്യാണം കഴിഞ്ഞതാ....?”
എന്റെ ചോദ്യത്തിന് എല്ലാവരും കൂടി എന്റെ നേരെ സൂക്ഷിച്ചു നോക്കി.
“ങൂം.... എന്തിനാ...?”
അബ്ദുൾ ഖാദറിന്റെ ആ മറുചോദ്യത്തിന് ഒരു കൂട്ടച്ചിരിയായിരുന്നു മറുപടി.
“അവള് ഈ കഴിഞ്ഞ വെക്കേഷന് പോയപ്പോൾ കഴിച്ചതേയുള്ളു.. രണ്ടു മാസമായതേയുള്ളു തിരിച്ചു വന്നിട്ട്...”
“അവരുടെ മുഖം കണ്ടിട്ട് നല്ല പ്രായം തോന്നുന്നുണ്ടല്ലൊ...?”
“ഹേയ്.. അത്ര പ്രായോന്നുമില്ല. അതവരുടെ പൊക്കവും തടിയും കണ്ടിട്ട് തോന്നുന്നതാ...”
“നല്ല വെളുത്ത് ചുകന്നിരിക്കുന്നു...!”
“ഈജിപ്ഷ്യൻ പെണ്ണുങ്ങളൊക്കെ അങ്ങനാ...!”
“ക്ലിയോപാട്രമാരുടെ നാടല്ലെ..!

ഞങ്ങൾ മുറിയിൽ വന്നിരുന്ന്  പോലീസ് മുഹമ്മദിന്റെ വീര കഥകൾ ഉസ്മാനിൽ നിന്നും കേട്ട് ചിരിച്ചെങ്കിലും, അവൻ വലിയ കുഴപ്പക്കാരനാണെന്നുള്ള തിരിച്ചറിവുണ്ടായിരുന്നു. അതുകൊണ്ട് ഒരു തരം പേടിയുള്ള ബഹുമാനം ഞങ്ങൾ ഉള്ളിൽ സൂക്ഷിച്ചു പോന്നു.

ദിവസങ്ങൾ കഴിയവേ ഡീസൽ തീരാൻ പോകുന്ന വിവരം ഓഫീസിൽ വിളിച്ചു പറഞ്ഞു. പിറ്റേ ദിവസം ഡീസലുമായി വന്ന ടുണീഷ്യക്കാരൻ ‘ഫർഗീലി’ക്ക് ചോറുണ്ടാക്കി കൊടുത്തു. അതിനായി അവൻ കോഴിയും കുപ്പൂസും മറ്റും കൊണ്ടുവന്നിരുന്നു. ഞങ്ങൾ പാകപ്പെടുത്തി കൊടുത്താൽ മതിയായിരുന്നു. അതോടെ അവനുമായി ഞങ്ങൾ നല്ല ചങ്ങാത്തം സ്ഥാപിച്ചു.

ഒരുമാസം കഴിഞ്ഞിട്ടും നാട്ടിൽ നിന്നും ഒരു കത്തും ആർക്കും വന്നില്ല. എല്ലാ ആഴ്ചയിലും ഞങ്ങൾ ഓരോരുത്തർക്കും കത്തുകളയക്കുമായിരുന്നു. ഒരു കത്തിനും മറുപടി വരികയുണ്ടായില്ല. നാട്ടിലെ വിശേഷങ്ങൾ അറിയാൻ ഒരു നിവർത്തിയുമില്ലായിരുന്നു. പേപ്പറോ ടീവിയോ ഒന്നും ലഭ്യമല്ല. ഉസ്മാനോട് മക്കയിൽ നിന്നും പഴയതോ പുതിയതോ ആയ പേപ്പറുകൾ സംഘടിപ്പിക്കണമെന്ന് പറഞ്ഞയച്ചിരുന്നെങ്കിലും കിട്ടുകയുണ്ടായില്ല. പത്രമൊക്കെ ആഴ്ചയിലൊരിക്കൽ മാത്രമേ വരികയുള്ളുവത്രെ.  പകരം രണ്ടു പഴയ ‘നാന സിനിമാ മാസിക’ കൊണ്ടുത്തന്നു. അതിനകത്താണെങ്കിലൊ ഒരു ചിത്രവും നേരെ ചൊവ്വെ കാണാനോ വായിക്കാനൊ കഴിയുമായിരുന്നില്ല.

ചിത്രങ്ങളുടെ മുകളിലൊക്കെ കരിവാരി തേച്ചിരിക്കുന്നു. അതുകാരണം മറുപുറത്തെ അക്ഷരങ്ങളും കറുത്ത മഷിയിൽ മുങ്ങിപ്പോയിരുന്നു. സൌദിയിലെ സെൻസറിങ്ങ് കഴിഞ്ഞിട്ടാണത്രെ ഇതൊക്കെ പുറത്തു വിടുന്നത്. ഈ രീതിയിലാണത്രെ സെൻസറിങ്...!
പലപ്പോഴും കരിവാരിത്തേച്ചാലും വായനക്കാർ തുടച്ചു കളഞ്ഞ് കണ്ടാലൊയെന്നു സംശയിച്ചിട്ടാവും ആ പേജുകൾ അപ്പാടെ കീറിയെടുത്ത് നശിപ്പിച്ചതിനു ശേഷമാവും ബാക്കിയുള്ളത് പുറത്തു വിടുകയത്രെ..!
ഒരെണ്ണത്തിൽ ചെമ്മീനിലെ ഷീലയുടെ ഒരു മുഴുവൻ പേജ് ചിത്രമുണ്ടായിരുന്നു.
‘കറുത്തമ്മ’ യുടെ മൂക്കിൻ‌ത്തുമ്പു മുതൽ ലുങ്കിയുടെ കുത്തിനു താഴെവരെ കരിമഷിയിൽ കുളിപ്പിച്ചിരുന്നു. പിന്നെ അതിനകത്ത് എന്തു കാണാനാ...?
ഒരെണ്ണത്തിൽ ഒരു ക്രിസ്ത്യൻ പള്ളിയുടെ മുൻഭാഗത്തിന്റെ പടമായിരുന്നു. ഉയർന്നു നിൽക്കുന്ന ഒരു കുരിശും, പിന്നെ യേശുവിന്റേയും കന്യാമറിയത്തിന്റേയും മറ്റും പ്രതിമകളും. ഒന്നും കാണിച്ചില്ല. അതപ്പാടെ കരിമഷിയിൽ കുളിപ്പിച്ചിരുന്നു. ഞങ്ങൾ വെള്ളത്തിലിട്ട് കഴുകി ഉണക്കിയൊക്കെ നോക്കി. അപ്പോഴാണ് നേരിയ കാഴ്ച കിട്ടിയത്.

ഇതൊക്കെ കണ്ടാൽ ഇവിടുള്ളവർക്ക് എന്തു സംഭവിക്കുമെന്ന് അറിയില്ല. അവരുടെ നാട്ടിലെ സാംസ്ക്കരിക നിലപാടിനോട് പ്രതിഷേധിക്കാൻ നമ്മൾക്ക് അവകാശമില്ല.
‘ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുക്കഷണം തന്നെ തിന്നണമെ’ന്ന നിലപാടാണല്ലൊ നാം മലയാളികൾ സ്വീകരിച്ചു പോരുന്നത്. അതുകൊണ്ടാണല്ലൊ ലോകം മുഴുവൻ നമ്മൾ വ്യാപിക്കാനും, വിവിധ സാംസ്കാരിക നിലപാടുകളനുസരിച്ച്  ജീവിക്കുന്നവർക്കൊക്കെ സ്വീകാര്യരാവാനും കാരണമായത്.

മാസം രണ്ടു കഴിഞ്ഞിട്ടും ശമ്പളം വന്നില്ല. ഡീസലിനു വേണ്ടി വിളിച്ചപ്പോൾ ശമ്പളത്തിന്റെ കാര്യം സൂചിപ്പിച്ചിരുന്നു. ഉടനെ എത്തുമെന്നും പറഞ്ഞിരുന്നു. ഡീസലുമായി ട്യുണീഷ്യക്കാരൻ  ‘ഫർഗീലി’ വന്നപ്പോഴാണ് കൂടുതൽ വിവരങ്ങളറിഞ്ഞത്. അയാൾക്ക് ശമ്പളം കിട്ടിയിട്ട് നാലുമാസമായത്രെ. ഇന്നും കാലത്ത് മാനേജർ അഷ്‌റഫുമായി ശമ്പളത്തിനായി വഴക്കുണ്ടാക്കിയിട്ടാണ് പോന്നതത്രെ.

ഞങ്ങളുടെ കയ്യിൽ അഡ്വാൻസ് തന്ന പണം മുഴുവനും തീർന്നിരിക്കുന്നു. ഇനിയെന്ത് എന്ന് ഞങ്ങൾ ഞങ്ങളോട് തന്നെ പലവട്ടം ചോദിച്ചു. അപ്പോഴാണ് ഫിലിപ്പൈനിയുടെ വരവ്. രണ്ടു വീപ്പ ഓയിലുമായി വന്നതാണ്. ഓയിൽ ഇല്ലാതിരുന്നതു കൊണ്ട് ജനറേറ്ററിന്റെ ഓയിൽ എങ്ങനെയാണ് മാറ്റി ഒഴിക്കേണ്ടതെന്ന് കാണിച്ചു തന്നിരുന്നില്ല.

അന്ന് പണി കഴിഞ്ഞ് പോയപ്പോൾ സുരേന്ദ്രനും കൂടെ പോയി. സ്ഥലം മാറ്റം വേണമെന്ന സുരേന്ദ്രന്റെ ആവശ്യത്തിന് ഫിലിപ്പൈനി എതിരു നിന്നില്ല. ഒരു സൈറ്റിൽ ഒരാൾ മാത്രമേ ഉള്ളുവെന്നും, ഒരാൾ കൂടി വേണ്ടതുണ്ടെന്നും കേട്ടതു കൊണ്ടാണ് പോയത്. മാത്രമല്ല അത് ഏതോ ഒരു ചെറിയ പട്ടണത്തോട് ചേർന്നാണ് ആശുപത്രി. അവിടെ സർക്കാരിന്റെ വക കറണ്ട് ഉണ്ട്. അതു പോകുമ്പോൾ മാത്രം ഓടിക്കാനാണ് ജോലിക്കാരെ വക്കുന്നത്. ചുരുക്കത്തിൽ അവിടെ പണിയൊന്നും ഇല്ല. ചുമ്മാ ഉണ്ടും ഉറങ്ങിയും കഴിയാം. പട്ടണമായതു കൊണ്ട് ഫോൺ ചെയ്യാനും കത്തയക്കാനും മറ്റും സൌകര്യങ്ങളും കാണും. നല്ല വിഷമമുണ്ടായെങ്കിലും അയാളെങ്കിലും രക്ഷപ്പെടട്ടേയെന്നാണ് ഞങ്ങളും ആഗ്രഹിച്ചത്. കാരണം, മിക്കവാറും രാത്രികളിൽ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നതും ചിലപ്പോഴൊക്കെ പൂർണ്ണ ഗർഭിണിയായ ഭാര്യയെ ഒറ്റക്കാക്കി പോന്നതിന് സ്വയം ശപിക്കുകയും സഹിക്കാൻ കഴിയാതെ കരയുകയും മറ്റും ചെയ്യുന്നത് ഞങ്ങൾ കാണുന്നുണ്ടായിരുന്നു. ഒരു ആശ്വാസവാക്ക് പറയാൻ പോലും ഞങ്ങൾ അശക്തരായിരുന്നു.

പകരം ഒരാളെ ഉടനെ കൊണ്ടുത്തരാമെന്നും പറഞ്ഞാണ് ഫിലിപ്പൈനി പോയത്. പിന്നെ ഞങ്ങൾ രണ്ടാളും മാത്രമായി. ഈ ആശുപത്രിക്ക് പുറത്തുള്ള ലോകത്ത് എന്തു നടക്കുന്നുവെന്നറിയാൻ ഒരു നിവർത്തിയുമില്ലായിരുന്നു.

ദിവസവും നാട്ടിലെ വാസുനായരുടെ ചായക്കടയിൽ വന്നിരുന്ന് മാതൃഭൂമി പത്രം അരിച്ചു പെറുക്കും. (അന്നൊക്കെ ചായക്കടയും ബാർബർ ഷാപ്പും മറ്റും ഗാമീണ വായനശാലകൾ കൂടി ആയിരുന്നു. പത്രം കാശു കൊടുത്ത് വാങ്ങാൻ കഴിവുള്ളവരായിരുന്നില്ല സാധാരണ ഗ്രാമീണർ.) അതുകഴിയുമ്പോഴേക്കും മനോരമ എത്തും. അപ്പോഴേക്കും ഒരു ചായ കുടിക്കാനുള്ള മൂടാവും. കേരള കൌമുദിയും അവസാനം ദേശാഭിമാനിയും കൂടി കഴിഞ്ഞിട്ടാവും അവിടന്നെഴുന്നേൽക്കുക.
ഇവിടെ ഈ ഓണംകേറാമൂലയിൽ വന്നിട്ട് ഒന്നിനും കഴിയാതെ...
ലോകവാർത്തകളറിയാതെ...
നാട്ടു വിശേഷങ്ങളറിയാതെ....
പുറത്തോട്ടൊന്നിറങ്ങാൻ പോലും കഴിയാതെ....
എത്ര സമയം മുറിക്കകത്ത് ഇങ്ങനെ ഇരുന്നും കിടന്നും കഴിയാൻ ഒരു ശരാശരി മലയാളിക്ക് കഴിയും......!
ഞങ്ങൾക്ക് പുറത്തുള്ള ലോകം ഇപ്പോഴുമവിടെത്തന്നെ ഉണ്ടോന്നു പോലും അറിയാതെ... ചെറുപ്പത്തിൽ കേട്ടുമറന്ന ഭീകര രൂപികളായ കഥാപാത്രങ്ങളെ തേടി വന്ന ഇവിടത്തെ കുട്ടികളുടെ ആകാംക്ഷ എത്ര വലുതായിരുന്നെന്ന് ആലോചിക്കുകയായിരുന്നു.
അപ്പോൾ ലോകം എന്തെന്ന് കുറച്ചെങ്കിലും മനസ്സിലാക്കിയ ഞങ്ങൾ ശരിക്കും ഇവിടെ ഒരു ഇരുട്ടറയിൽ അടക്കപ്പെട്ടതുപോലെ ആയി...!
അതെ, ഒരു തുറന്ന ഇരുട്ടറ..!!
പുറത്തെന്തു നടക്കുന്നുവെന്ന് അറിയാൻ കഴിയാത്ത ഞങ്ങളുടെ മാനസ്സികാവസ്ഥ എങ്ങനെ പറഞ്ഞു മനസ്സിലാക്കും....?!
അതിനേക്കാൾ ഞങ്ങളെ വലച്ചത് മറ്റൊന്നായിരുന്നു.
ഭക്ഷണം..!

കയ്യിലെ കാശെല്ലാം തീർന്നിരിക്കുന്നു. ശമ്പളം വരുമെന്നുള്ള ഒരു പ്രതീക്ഷയുമില്ല. ചോദിക്കാൻ ഒരു അയല്പക്കം പോലുമില്ല. രാത്രിയിൽ പൊറോട്ട ഉണ്ടാക്കുന്ന മൈദപ്പൊടി  ഉസ്മാൻ വാങ്ങി വച്ചതായിരുന്നു. ഇനി അടുത്ത ചാക്ക് മൈദപ്പൊടി ഞങ്ങൾ വാങ്ങണം.
ഒന്നിനും കാശില്ലാതെ, ആലോചിക്കുന്തോറും ഒരു തളർച്ച ഞങ്ങളെ ബാധിക്കുന്നു.

ഞങ്ങളുടെ പ്രശ്നങ്ങൾ അറിയാവുന്ന ഉസ്മാനും മൊയ്തുവും കൂടി അതിനൊരു താൽക്കാലിക  പരിഹാരം നിർദ്ദേശിച്ചു. ഭക്ഷണത്തുനുള്ള വക കണ്ടെത്താനായി മാത്രമുള്ള ആ നിർദ്ദേശം, കുറഞ്ഞ ശമ്പളക്കാരായ അവരുടെ വരുമാനത്തിൽ നിന്നും കുറച്ചു നഷ്ടം വരുത്തിക്കൊണ്ടുള്ളതായിരുന്നു...!
അതിന് നിറകണ്ണുകളോടെ ഞങ്ങൾ നന്ദി പറഞ്ഞു.

ബാക്കി അടുത്ത ജനുവരി-1ന് പുതുപ്പുലരിയിൽ....

22 comments:

Cv Thankappan said...

സഹായികള്‍ ഉണ്ടായതുതന്നെ മഹാഭാഗ്യം......
അനുഭവങ്ങളുണ്ട് ഏകദേശം ഇതേരീതിയില്‍.....
നന്നായിരിക്കുന്നു എഴുത്ത്..
ആശംസകള്‍

ബൈജു മണിയങ്കാല said...

സത്യസന്ധമായ ആവിഷ്കരണം ഹൃദ്യം വായിച്ചു കഴിയുമ്പോൾ ഓരോ തവണയും ഹൃദയം അര്ദ്രമാകുന്നത് അനുഭവിച്ചറിയാം അപ്പോൾ ഒരു നല്ല പുതു വര്ഷവും കഥാപാത്രങ്ങല്ക്കും നോവെലിസ്റിനും

ആറങ്ങോട്ടുകര മുഹമ്മദ്‌ said...


എല്ലാം വിസ്തരിച്ച് വൈകാരികത ഒട്ടും ചോര്‍ന്നുപോകാതെ അവതരിപ്പിച്ചു. ഗള്‍ഫിലെ ചുറ്റുപാടുകള്‍ അറിയാവുന്നതുകൊണ്ട് കഥയില്‍ ലയിക്കാന്‍ എളുപ്പം കഴിയുന്നുണ്ട്.ആശംസകളോടെ

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഗൾഫിൽ പോകാൻ വേണ്ടി ഓരോരുത്തർ പരക്കം പായുന്നത് കാണുമ്പോൽ ഇതൊക്കെ അവരെ ഒന്ന് വായിച്ച് കേൾപ്പിക്കണം എന്ന് തോന്നും

bdf said...

intersting story waiting next part.b,d,f

ajith said...

ആകാംക്ഷയോടെ വായന തുടരുന്നു

പട്ടേപ്പാടം റാംജി said...

പൊറോട്ടയൊന്നും അധികം ഉണ്ടാക്കണ്ടാന്നു പറഞ്ഞേക്ക് അവരോട്...
മൂന്നു പത്രങ്ങളെ വായിച്ചിരുന്നുള്ളൂ അല്ലെ.
വായന തുടരുന്നു.

അനശ്വര said...

നാട്ടിലുള്ള ആണുങ്ങളെല്ലാം ഗള്‍ഫില്‍ പോയാല്‍ പിന്നെ ചായക്കടയിലൊക്കെ രാവിലെ നമ്മള്‍ പെണ്ണുങ്ങളായിരിക്കും പോയിരുന്ന് പത്രം വായിക്കുക എന്നൊക്കെ പണ്ട് പറഞ്ഞ് ചിരിച്ച ഓര്‍മ്മകളൊക്കെ വന്നു ഇത് വായിച്ചപ്പോള്‍. സെന്‍സര്‍ ചെയ്ത നാനയില്‍ പിന്നെ എന്താ ഉള്ളതു എന്ന് ഊഹിക്കുകയായിരുന്നു...വെറും കവര്‍ പേജു പോലും നേരാം വണ്ണം ഇല്ലാതെ ..അല്ലെ? ചുറ്റുമുള്ള ലോകം അവിടെ തന്നെ ഉണ്ടോ എന്ന് അറിയാന്‍ കഴിയാത്ത അവസ്ഥ...!ഊഹിക്കാന്‍ കഴിയുന്നുണ്ട്. രസകമാണ് നോവല്‍..

വിനുവേട്ടന്‍ said...

സെൻസർ ചെയ്ത വാരികകൾ... എല്ലാം ഇന്നലെയെന്ന പോലെ ഓർമ്മയിലെത്തുന്നു... കലാകൌമുദിയിലെ നോവലുകൾക്ക് അകമ്പടിയായി വന്നിരുന്ന നമ്പൂതിരിയുടെ മനോഹരമായ വരകൾ പോലും കരിപുരട്ടി വന്നിരുന്ന കാലം... അശോകൻ മാഷ്ടെ അന്നത്തെ അനുഭവങ്ങൾ സ്വന്തം അനുഭവം പോലെ അനുഭവിച്ചറിയുവാൻ കഴിയുന്നു... ലളിതമായ ആഖ്യാനത്തിലൂടെ...

ജീവൻ നിലനിർത്തുവാനുള്ള വരുമാനത്തിനായി കണ്ടുപിടിച്ച വഴി എന്താണെന്ന് മനസ്സിലായീട്ടോ... എല്ലാവർക്കും വേണ്ടി പാചകം ചെയ്ത് പ്രതിഫലം വാങ്ങുകയല്ലേ? എങ്ങനെ മനസ്സിലായി എന്നാണോ...? :)

വീകെ said...

സിവി തങ്കപ്പൻ: സഹായികളായി അവർ കൂടി ഇല്ലാതിരുന്നെങ്കിൽ എന്ന് ചിന്തിക്കാനാവുന്നില്ല. സത്യത്തിൽ അതൊന്നും ഓർക്കാൻ ഇഷ്ടമില്ല. അനുഭവങ്ങൾ സ്വയം ബോദ്ധ്യമുള്ള ആളോട് കൂടുതലൊന്നും പറയേണ്ടല്ലൊ. വളരെ നന്ദി.

ബൈജു മണിയങ്കാല: വന്ന് വായിക്കാനും അഭിപ്രായം എഴുതാനും സന്മനസ്സൂ കാണിച്ചതിന് വളരെ നന്ദി.

മുഹമ്മദ് ആറങ്ങോട്ടുകര: അവിടെ ജീവിച്ചിട്ടുള്ളവർക്ക് ഒരേ അനുഭവം തന്നെയായിരിക്കും നേരിടേണ്ടി വന്നിട്ടുണ്ടാകുക. അഭിപ്രായത്തിന് വളരെ നന്ദി.

ഇൻഡ്യാഹെറിറ്റേജ്: ഇതൊന്നും പറഞ്ഞാൽ ഒരാളും വിശ്വസിക്കണമെന്നില്ല. ഞാൻ പോയി വല്ല കാശെങ്ങാനും ഉണ്ടാക്കിയാലോ എന്ന അസൂയയായിരിക്കും താങ്കെൾക്കെന്നേ കേൾക്കുന്നവൻ വിശ്വസിക്കൂ....! നന്ദി.

bdf ചേട്ടാ.. വായനക്ക് വളരെ നന്ദി.

അജിത്: വായനക്ക് നന്ദി.

പട്ടേപ്പാടം റാംജി: പൊറോട്ട അല്ലെങ്കിൽ ‘ആട്ടച്ചപ്പാത്തി’ഗൾഫിൽ ജീവിക്കുന്ന ഏഷ്യക്കാരുടെ ചിലവു കുറഞ്ഞ തനിത് ഭക്ഷണമാണ്. അത് വേണ്ടെന്നു വക്കാൻ ആവില്ല. അല്ലെങ്കിൽ കുപ്പൂസ് കഴിക്കേണ്ടി വരും...(മറക്കണ്ട..!)

അനശ്വര: ഇപ്പോൾ ആലോചിച്ചാൽ ചിരി വരുമെങ്കിലും പുറം ലോകവുമായി ഒരു ബന്ധവുമില്ലാതെ ജീവിക്കുകയെന്നത് വളരെ ദുഷ്ക്കരമാണെന്ന് അനുഭവിച്ചറിഞ്ഞ നാളുകളായിരുന്നു അത്. വായിക്കാൻ കിട്ടുന്ന ഒന്നും തന്നെ മുഴുവനായിട്ടുണ്ടാകില്ല. ആദ്യമായ ഈ വരവിനും അഭിപ്രായത്തിനും വളരെ നന്ദി.

വിനുവേട്ടൻ: മറ്റേതൊരു ഗൾഫു നാടുകളേതിൽ നിന്നും വളരെ വ്യത്യസ്തമാണ് സൌദിയിലേ അനുഭവങ്ങൾ. പിന്നെ മാഷ് പറഞ്ഞ ജീവിതമാർഗ്ഗമൊന്നുമായിരുന്നില്ലാട്ടൊ അത്. കൂട്ടുകാരുടെ വരുമാനത്തിൽ കുറവു വരുന്നതാണെന്ന് സൂചിപ്പിച്ചിരുന്നു. വായനക്ക് വളരെ നന്ദി.

ശ്രീ said...

അവിടുത്തെ പോലീസ് പെണ്ണുങ്ങളുടെ മുമ്പില്‍ പൂച്ച തന്നെ അല്ലേ?

Muralee Mukundan , ബിലാത്തിപട്ടണം said...

ഹൌ...വല്ലാത്ത അനുഭവങ്ങൾ...!

പിന്നെ
പെണ്ണുങ്ങളുടെ മുമ്പിൽ അഴകൊഴകനാകാത്ത ഏത് പോലീസ്/ചാര/പാട്ടാളക്കാരനുണ്ട് ഈ ലോകത്തിൽ അല്ലേ ഭായ്

നളിനകുമാരി said...

“നല്ല വെളുത്ത് ചുകന്നിരിക്കുന്നു...!”
“ഈജിപ്ഷ്യൻ പെണ്ണുങ്ങളൊക്കെ അങ്ങനാ...!”
“ക്ലിയോപാട്രമാരുടെ നാടല്ലെ..!

Pradeep Kumar said...

കൂടുതൽ നന്നാവുന്നുണ്ട്.... വായന തുടരുന്നു....

വീകെ said...

ശ്രീ: സ്ത്രീകളുമായിട്ടുള്ള ഇടപാട് കൈകാര്യം ചെയ്യുന്ന പോലീസിനും തലവേദനയാ.. നന്ദി ശ്രീ.
ബിലാത്തിച്ചേട്ടൻ: പെണ്ണുങ്ങളുടെ മുൻപിൽ അഴകൊഴകനാകാത്ത ഒരു ചാരനെ എനിക്കറിയാം... പക്ഷേ, പറയൂല്ലാ...! നന്ദി.
നളിനകുമാരി: സത്യാ നളിനേച്ചി ഞാൻ പറഞ്ഞേ.. നല്ല ചൊക ചൊകാന്ന്....!! നന്ദി.
പ്രദീപ്കുമാർ: വായനക്ക് വളരെ നന്ദി.

വരികള്‍ക്കിടയില്‍ said...

ഈ പോസ്റ്റിനെക്കുറിച്ച് 'വരികള്‍ക്കിടയില്‍ -ബ്ലോഗ്‌ അവലോകനത്തില്‍ പറയുന്നത് ശ്രദ്ധിക്കുമല്ലോ ..

Manoj Vellanad said...

ആദ്യമായാണ് ഇവിടെ.. നോവല്‍ ആദ്യം മുതലേ വായിച്ചു തുടങ്ങുന്നുണ്ട് ഇപ്പോള്‍ മുതല്‍..

ജയരാജ്‌മുരുക്കുംപുഴ said...

ഹൃദയം നിറഞ്ഞ ക്രിസ്ത്മസ് നവവത്സര ആശംസകൾ.......

വീകെ said...

വരികൾക്കിടയിൽ: എന്റെ ബ്ലോഗ് വരികൾക്കിടയിൽ പരാമേശിച്ചതിൽ വളരെ സന്തോഷമുണ്ട്. അണിയറപ്രവർത്തകർക്ക് എന്റെ ഹൃദയംഗമമായ നന്ദി.
മനോജ്കുമാർ എം.:ആദ്യമായ ഈ വരവിന് വളരെ നന്ദി.
ജയരാജ് മുരുക്കുമ്പുഴ: കൃസ്മസ്സ് & പുതുവത്സരാശസകൾ ഞാനും നേരുന്നു എല്ലാവർക്കും.

അഭി said...

വായന തുടരുന്നു

വീകെ said...

അഭി: വായനക്ക് നന്ദി.

keraladasanunni said...

ഏകാന്ത തടവുകാരനെപ്പോലുള്ള ജീവിതം അസഹ്യം തന്നെ. ഒപ്പം പ്രാരബ്ധങ്ങളായാലോ. സഹായിക്കാൻ മനസ്ഥിതിയുള്ളവർ ഉള്ളതാണ് ഏക ആശ്വാസം.